ശ്രീമതി ഉദയ ശിവ്ദാസിന്റെ പ്രപഞ്ചതാളം എന്ന പ്രഥമ കവിതാസമാഹാരത്തിന്റെ പ്രകാശന കർമ്മം
25/03/2022 വെള്ളിയാഴ്ച തികച്ചും ഒരു ചരിത്ര പ്രധാന സ്ഥലമെന്ന് വിശേഷിപ്പിക്കാവുന്ന പാലക്കാട്ടെ കോട്ടമൈതാനത്ത് വച്ച് നിർവ്വഹിക്കുകയുണ്ടായി. വളരെ ലളിതമായി നടത്തിയ ചടങ്ങിൽ കോർപ്പറേറ്റ്മെന്റെറും റീഡേഴ്സ് ക്ലബ് ഹാപ്പിനസ് ക്ലബ് അനാമയാ ഓർഗാനിക് എന്നിവയുടെയെല്ലാം സ്ഥാപകനും സർവ്വോപരി ഒരു ലൈഫ് കോച്ചും അഗ്രികൾച്ചറൽ ആക്ടിവിസ്റ്റും ഒക്കെ ആയി വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരുന്ന വൈക്കം ശ്രീ പ്രേം ലാൽ അവർകൾ ഇന്ത്യൻ കോപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പാലക്കാട്ട് ബ്രാഞ്ച് മാനേജർ ശ്രീ സി കെ അരുൾ ജ്യോതി അവർകൾക്ക് ആദ്യ പ്രതി കൈമാറി കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിച്ചു. ചെറുതും വലുതുമായി പന്ത്രണ്ടോളം കവിതകളും കൂടാതെ നാലോളം നുറുങ്ങു കവിതകളും എട്ടിൽ പരം കവിതാരൂപത്തിലുള്ള പ്രാഭാത ചിന്തകളും ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു വിട്ടമ്മയായ ശ്രീമതി ഉദയ ശിവ്ദാസ് കുറച്ച് മാസങ്ങൾക്ക് മുമ്പു മാത്രമാണ് കവിതയെഴുത്തിലേയ്ക്ക് തിരിഞ്ഞത് . ഇങ്ങനെയൊരു ചെറിയ കാലയളവ് കൊണ്ട് തന്നെ ശ്രീമതി ഉദയ ശിവ് ദാസിന്റെ കവിതകൾ സമൂഹ മാധ്യമങ്ങളിലും വായനക്കാരുടെ ഇടയിലും വളരെ ശ്രദ്ധേയമായിത്തീർന്നിരിക്കുന്നു. കവിതയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഈ പുതിയ എഴുത്തുകാരിയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുക. എല്ലാ വായനക്കാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. ബുക്ക് ആവശ്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക : 8547390556
ഉദയ ശിവ്ദാസ്
ശിവ്നന്ദനം
പൈറ്റാം കുന്നം
ധോണി പി.ഒ
പാലക്കാട്
ഉദയായുടെ ജീവിതത്തെ കുറിച്ച് മലയാളംയുകെ ന്യൂസിൽ ഡോ.ഐഷ . വി. ( ഉദിച്ചുയരുന്ന പൊൻ താരകം : ഓർമ്മചെപ്പു തുറന്നപ്പോൾ – അധ്യായം 100) എഴുതിയിരുന്നു.
രാധാകൃഷ്ണൻ മാഞ്ഞൂർ
1981 ജൂൺ മാഞ്ഞൂർ വി .കെ .വി .എം .എൻ. എസ് .എസ് .ഹൈസ്കൂളിൽ പുതിയ അദ്ധ്യയന വർഷം ആരംഭം.
ഞാനടക്കമുള്ള കുറച്ചു കുട്ടികൾ മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂളിൽ നിന്നും 8-ാം ക്ലാസിലേക്ക് പറിച്ചു നടപ്പെട്ടു .എൻ .എസ് .എസ് സ്കൂളിൽ എനിക്ക് പരിചയ മുഖങ്ങളൊന്നുമില്ലായിരുന്നു.
ബഞ്ചിൽ ആരോടും മിണ്ടാതിരുന്ന എനിക്ക് മുന്നിലേയ്ക്കൊരു ചുരുളൻ മുടിക്കാരൻ വന്നു പരിചയപ്പെട്ടു.
‘ എന്റെ പേര് കൃഷ്ണൻകുട്ടി ‘
ഔപചാരികതയുടെ മുഖാവരണങ്ങളില്ലാതെ ഒരു കുട്ടി സ്വയം പരിചയപ്പെടുത്തിയത് പുതിയൊരു അനുഭവമായി .
ഞാനും പേരു പറഞ്ഞു, ചിരിച്ചു.
പിറ്റേദിവസം ഉച്ചയ്ക്ക് മുൻപ് വന്ന സരസ്വതിയമ്മ ടീച്ചറാണ് ഒരു നിർദ്ദേശം വച്ചത് .
“ഇനി നമുക്കൊരു പാട്ടു കേൾക്കാം … കൃഷ്ണാ നീയൊരു പാട്ടുപാടിയ്ക്കേ …”
ടീച്ചർ പറഞ്ഞുതീർന്നതും എന്നെ ഞെട്ടിച്ചു കൊണ്ട് ഇന്നലെ പരിചയപ്പെട്ട ചങ്ങാതി ഒരു മടിയും കൂടാതെ എഴുന്നേറ്റു നിന്ന് ഒരു ചലച്ചിത്ര ഗാനം പാടുകയാണ് .

“ഹൃദയം ദേവാലയം … പോയ വസന്തം നിറമാല ചാർത്തും ആരണ്യ ദേവാലയം”
ഗാനത്തിൻറെ ആരോഹണത്തിലും അവരോഹണത്തിലും ലയിച്ചു നിന്നു പാടിയ ആ സ്നേഹിതനാണ് പിന്നീട് പ്രശസ്ത ഗായകനും സിനിമാ സംഗീത സംവിധായകനുമായ കെ. ജി. കൃഷ്ണൻകുട്ടി . (കെ.ജി. കൃഷ്ണ)കിഴക്കേ തേവലക്കര ഗവൺമെൻറ് യുപിസ്കൂൾ , ഗവൺമെൻറ് യുപിഎസ് ചവറ സൗത്ത് എന്നീ സ്കൂളുകളിൽ 27 വർഷം സംഗീത അദ്ധ്യാപകനായി ജോലിചെയ്തു. 2022 മാർച്ച് 31 -ന് ജോലിയിൽ നിന്നും വിരമിച്ചു.
സൗഹൃദങ്ങൾ നിലക്കണ്ണാടികളാണ്. നമ്മുടെ തന്നെ പ്രതിബിംബം സൃഷ്ടിക്കുന്ന നിലക്കണ്ണാടി .
പ്രതീകവത്ക്കരിയ്ക്കപ്പെട്ട ഈ സുഹൃത് ബന്ധത്തിന് സ്നേഹത്തിൻറെ ,അഭിരുചികളുടെ സമാനതകളുണ്ടായിരുന്നു.
കാലം തെറ്റിയെത്തുന്ന വേനൽ മഴ പോലെയാണ് കെ.ജി.കൃഷ്ണയുടെ വരവും പോക്കും.ഈ ഇൻറർവ്യൂ അങ്ങനെ അപ്രതീക്ഷിതമായി പിറന്നുവീണതാണ് … തികച്ചും യാദൃശ്ചികം … കരുനാഗപ്പള്ളിയിലെ റിട്ടയർമെൻറ് യോഗത്തിന്റെ തിരക്കിനിടയിൽ തന്റെ പ്രിയപ്പെട്ട കുട്ടികളുടെ സ്നേഹവാത്സല്യങ്ങൾക്കു നടുവിൽ നിന്നാണ് കെ.ജി.കൃഷ്ണ വന്നത്.
ജീവിതമെന്ന ക്ഷണിക വൈകാരികതയ്ക്കപ്പുറം തൻറെ കർമ്മമണ്ഡലത്തെ കൃത്യമായി വിലയിരുത്തുകയായിരുന്നു ഇവിടെ … സാമ്പ്രദായിക സംഗീത പഠനരീതികൾ പിൻപറ്റി കുട്ടികളുടെ പ്രിയപ്പെട്ട സംഗീത ഗുരുനാഥനായത് അമ്മയോടുള്ള ആത്മബന്ധങ്ങൾ , ജീവിതത്തിലെ സങ്കട മഴകൾ, … എല്ലാം ഇവിടെ തുറന്നു പറയുന്നു…
ചോദ്യം :- ഇരുപത്തിയേഴു വർഷത്തെ അദ്ധ്യാപന ജീവിതത്തെ എങ്ങനെ കാണുന്നു?
ഉത്തരം :- 1995 ൽ സർവീസിൽ കയറി . ഞാൻ പഠിച്ചത് ശാസ്ത്രീയസംഗീതം അത് കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നത് മറ്റൊരു ജീവിത നിയോഗം … ഇതു ശരിക്കും ഞാൻ ആസ്വദിച്ചു ചെയ്ത ജോലിയാണ് . ഒരു പൂന്തോട്ടത്തിലെ പല വർണ്ണങ്ങളിലുള്ള പൂക്കൾ എന്നു പറയുന്നതു പോലെയാണ് കുട്ടികൾ . അവർക്ക് പല അഭിരുചികളുണ്ടാവും. അവരോട് സ്നേഹത്തോടെ മാത്രം പെരുമാറുക . ചില കുട്ടികൾക്ക് സംഗീതത്തേക്കാൾ അവർക്ക് ശോഭിക്കാനാവുന്നത് മറ്റെന്തെങ്കിലും കളികളിലാവും. ഞാനവരെ അതിലേക്ക് വഴിതിരിച്ചു വിടും.
ചോദ്യം :- നിരവധി കാസറ്റുകൾക്ക് സംഗീതം പകരുകയും, ഗാനങ്ങൾ പാടുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ ?
ഉത്തരം :- 1986 മുതൽ 90 വരെയുള്ള കാലഘട്ടം കാസെറ്റുകളുടേതായിരുന്നു . പിന്നീടത് സിഡി കാലഘട്ടത്തിലേക്ക് രൂപാന്തരപ്പെടുകയായിരുന്നു.
നിരവധി കാസറ്റുകൾക്ക് ഈണം പകർന്നു, ഗാനങ്ങൾ പാടി . ജയപ്രകാശ് സാലിയുടെ ഗായത്രി കാസെറ്റ്സ് , ബിനോയിയുടെ പ്രതീക്ഷ കാസെറ്റ്സ് എന്നീ വമ്പൻ കമ്പനികൾക്കു വേണ്ടിയായിരുന്നു കൂടുതലും പ്രവർത്തിച്ചത്. അതൊരു തിരക്കുപിടിച്ച കാലമായിരുന്നു. ഭക്തിഗാനങ്ങൾ, മ്യൂസിക് ആൽബങ്ങൾ അങ്ങനെ നിരവധി പ്രോജക്റ്റുകൾ .
85 പരം കാസറ്റുകളിലായി തൊള്ളായിരത്തിനു മുകളിൽ ഗാനങ്ങൾക്ക് ഈണം പകരാനും കുറെ ഗാനങ്ങൾ ആലപിക്കാൻ സാധിച്ചു . ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏറെ അഭിമാനം തോന്നാറുണ്ട്. സംഗീതത്തിനു വേണ്ടി ഇത്രയൊക്കെ ചെയ്യാൻ സാധിച്ചുവല്ലോയെന്നത് സംതൃപ്തിയേകുന്നു … കോട്ടയം ജില്ലയിൽ മേമ്മുറി എന്ന ഗ്രാമത്തിൽ ജനിച്ച് സംഗീതമെന്ന മഹാസാഗരത്തിനു മുന്നിൽ അൽഭുതപ്പെട്ടു നിൽക്കുന്ന വെറുമൊരു കുട്ടിയാണു ഞാൻ …
ചോദ്യം :- ജാനകിയമ്മയെപ്പോലെയുള്ള ഇതിഹാസവുമൊത്തുള്ള ഓർമ്മകൾ ?
ഉത്തരം :- 2001 ൽ ‘ദക്ഷിണ ‘ യെന്ന കാസെറ്റിൽ ജാനകിയമ്മ പാടി .
ഞങ്ങൾ ജാനകിയമ്മയുടെ പാട്ട് റിക്കോർഡ് ചെയ്യാൻ മദ്രാസിലെത്തി. ഞങ്ങൾ ചെല്ലുന്ന ദിവസം ജാനകിയമ്മയുടെ മകൻറെ കുട്ടിയുടെ പിറന്നാളാണ്. പ്രിയപ്പെട്ട ഗായിക പൂജാമുറിയിൽ പ്രാർത്ഥനയിലാണ് . കുറച്ചുകഴിഞ്ഞ് ഇറങ്ങിവന്നത് ഞങ്ങൾക്കുള്ള പായസവുമായാണ് . ലോകം മുഴുവൻ ആരാധിക്കുന്ന ആ മഹാഗായികയ്ക്കു മുന്നിൽ നിന്നപ്പോൾ അൽപ്പം അമ്പരപ്പുണ്ടായിരുന്നു.
പിറ്റേദിവസം 2 പാട്ടുകൾ അവർ പാടി . ഞങ്ങൾ കൊണ്ടുപോയ ഗാനം അവർ തെലുങ്കിലേക്ക് പകർത്തിയെഴുതി. പിന്നീടത് ശുദ്ധമലയാളത്തിൽ പാടുകയാണ് ചെയ്തത് . (അവരന്ന് എഴുതിയെടുത്ത മ്യൂസിക് നോട്ട് ഞാനിന്നും പൊന്നു പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഒരു ഗാനം കേട്ടു പഠിക്കുമ്പോൾ അവർ കാണിക്കുന്ന ശ്രദ്ധയും, കരുതലും നാം കണ്ടു പഠിക്കണം. സംഗീതത്തെ ഈശ്വര തുല്യമായി കാണുന്ന ആ സമീപനം എന്നെ അമ്പരപ്പിച്ചു. പാടുമ്പോൾ ആ ചുണ്ടുകൾ മാത്രം ചലിക്കും. നമ്മുടെ ചില ഗായകർ ശരീരമിളക്കി തലയിട്ടളക്കി റിക്കോർഡിങ് റൂം പൊളിക്കുന്നതു പോലുള്ള കോപ്രായങ്ങൾ കാണിക്കുമ്പോൾ ചിരി വരാറുണ്ട്. ‘ ദക്ഷിണ ‘ യിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു . സുജാതയും, ഞാനും ഇതിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.’ മരിയൻ ഡിജിറ്റ്സ് ‘ ഇത് റീപ്രൊഡക്ഷൻ ചെയ്തിറക്കിയിട്ടുണ്ട്.

ചോദ്യം :- ജാനകിയമ്മയോടുള്ള ആരാധന കുട്ടിക്കാലം മുതലുണ്ടായിരുന്നോ?
ഉത്തരം :- ആ ആരാധനയ്ക്കു പുറകിൽ എൻറെ അമ്മയുണ്ട്. അമ്മ നന്നായി പാടുമായിരുന്നു. എൻ്റെ ചെറുപ്രായത്തിൽ തന്നെ ഞങ്ങളുടെ അച്ഛൻ മരിച്ചു.അമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്. ഞാനിപ്പോഴും ഓർക്കുന്നു ഞങ്ങളുടെ മേമ്മുറിയിലെ വീടിൻറെ തിണ്ണയിലിരുന്ന് രാത്രിയിൽ അമ്മ പാടിയ ഹിറ്റ് ഗാനം ” പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു പട്ടുറുമാലു കെട്ടി ഞാൻ ” … അമ്മ ശരിക്കും ലയിച്ചു പാടും. ഞാനും , ചേട്ടനും ഇത് കേട്ടു കൊണ്ട് ഉറങ്ങിയ കാലമുണ്ട്. അമ്മയുടെ പാട്ടിലെ ആ രാജകുമാരിയെ അന്ന് മനസ്സിൽ കുടിയിരുത്തിയതാണ്.
അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം എന്നെ ക്ലാസിക് സംഗീതം പഠിപ്പിക്കുകയെന്നതായിരുന്നു. ആ സ്വപ്നത്തിന്റെ തുടർച്ചയിൽ ഞാനൊരു എളിയ ഗായകനായി, സംഗീത ഗുരുനാഥനായി, മ്യൂസിക് ഡയറക്ടറായി …
‘ ദക്ഷിണ ‘യ്ക്കു കരാർ ഒപ്പിട്ടപ്പോഴെ തീരുമാനമെടുത്തു രണ്ടു ഗാനമെങ്കിലും ഇതിഹാസ ഗായികയെ കൊണ്ട് പാടിപ്പിക്കണമെന്ന് … അതൊരു സ്വപ്ന പൂർത്തീകരണം കൂടിയായിരുന്നു. എൻറെ ജീവിതം മുഴുവൻ സംഗീതമായിരുന്നു … എന്നെ പുനർനിർമ്മിച്ചത് സംഗീതമാണ് …

ചോദ്യം :- വയലാർ ശരത്ചന്ദ്രവർമ്മയുമായുള്ള സൗഹൃദം ?
ഉത്തരം :- വയലാർ ശരത്ചന്ദ്രവർമ്മയുമൊത്ത് ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്. ബിനോയിയുടെ പ്രതീക്ഷ കാ സെറ്റ്സിനുവേണ്ടി ‘ മണ്ഡല പുണ്യം’ എന്ന വർക്ക്, അതിൽ കെ. ജി മാർക്കോസാണ് പാടിയിരിക്കുന്നത്. പിന്നീടത് വേണുഗോപാലും, എം.ജി. ശ്രീകുമാറുമൊക്കെ പാടി . ശരത്ചന്ദ്രവർമ്മ എനിക്കുവേണ്ടി മുപ്പതോളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ചോദ്യം :- ഏതൊക്കെ ഗായകരുമായി സഹകരിച്ചിട്ടുണ്ട് ?
ഉത്തരം :- കെ .എസ് ചിത്ര, സുജാത , വേണുഗോപാൽ, എം. ജി ശ്രീകുമാർ , കെസ്റ്റർ ,മധു ബാലകൃഷ്ണൻ , കെ. ജി മാർക്കോസ് , ഉണ്ണിമേനോൻ, റീന മുരളി, ലേഖാ നായർ , മനീഷ തമിഴിൽ നിന്ന് സ്വർണലത , ഉണ്ണികൃഷ്ണൻ , മനോ അങ്ങനെ നിരവധി പ്രശസ്തർക്കൊപ്പം വർക്കു ചെയ്യാൻ സാധിച്ചു.
ചോദ്യം :- പാട്ടുകൾ ഈണം പകർന്നതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഗാനം ഏതാണ് ?
ഉത്തരം :- കെ .എസ് ചിത്രയും ഞാനും ചേർന്നു പാടിയ ഒരു ഡ്യൂയറ്റുണ്ട് – ” നിൻ നീല നയനങ്ങൾ പുൽകിയുറങ്ങുന്ന ” ഈ ഗാനം ഏറെ പ്രിയപ്പെട്ടതാണ് .
ചോദ്യം :- സംഗീത രംഗത്തേയ്ക്ക് വരുന്നവർക്ക് എന്തെങ്കിലും ഉപദേശങ്ങൾ ?
ഉത്തരം :- സംഗീതം ശാസ്ത്രീയമായി പഠിക്കണം. കീർത്തനവും, വർണ്ണവുമൊക്കെ ആഴത്തിൽ പഠിച്ചേ പറ്റൂ . നമ്മുടെ ദാസേട്ടനൊക്കെ ശാസ്ത്രീയമായ് ഏതു രാഗത്തെയും തൊട്ടറിയുന്നതിന്റെ കാര്യം ഒന്ന് ശ്രദ്ധിച്ചുനോക്കൂ. ഏതു രാഗത്തിലും അതിൻറെ ഉൾക്കാമ്പു കണ്ടെത്താനുള്ള ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാവുന്നത്. ഏതെങ്കിലും ഒരു താളവാദ്യം അഭ്യസിക്കുന്നത് നല്ലതാണ് . സംഗീതം സംബന്ധിച്ചുള്ള ഏതുകാര്യവും ഉപാസനയോടെ ചെയ്യാൻ ശ്രമിക്കുക. ധാരാളം പുസ്തകങ്ങൾ വായിക്കുക. നല്ല ഹൃദയത്തിൽ നിന്നേ നല്ല പാട്ടുകൾ ഉണ്ടാവൂ. ശുദ്ധ ഹൃദയത്തിൽനിന്ന് ആനന്ദത്തിന്റെ നീരുറവയുണ്ടാവും.

ചോദ്യം :- പുതിയ സംഗീത പ്രോജക്ടുകൾ ഏതൊക്കെയാണ്?
ഉത്തരം :- പ്രശസ്ത ഗാനരചയിതാവ് ശ്രീരാഗം ഷാജി സംവിധാനം ചെയ്യുന്ന ഒരു സിനിമ , മലയാളത്തിലെ പ്രശസ്തയായ ഒരു നടി നായികയാവുന്ന ‘മഴമരങ്ങൾ ‘ എന്ന സിനിമ ,രണ്ട് ഡോക്യുമെൻററി സിനിമകൾ ഇതൊക്കെയാണ് പുതിയ പ്രോജക്റ്റുകൾ .
ചോദ്യം :- നല്ല ഗാനങ്ങൾ പിറക്കുന്നില്ല എന്നൊരു പരാതി സിനിമാ ലോകത്തുണ്ട് . ഈ വിഷയത്തെ എങ്ങനെ സമീപിക്കുന്നു?
ഉത്തരം :- നല്ല ഗാനങ്ങൾ എഴുതാൻ നല്ല കവികൾ ഇല്ലാതാവുന്നതാണ് പ്രശ്നം. നല്ല ഗാനത്തിലാണ് നല്ല ഈണത്തിന്റെ അസ്ഥി . ബാക്കി മജ്ജയും, മാംസവുമൊക്കെ മ്യൂസിക് ഡയറക്ടർ നിർമ്മിക്കുന്നതാണ് . ചിത്രത്തിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളറിഞ്ഞ് ഗാനങ്ങളെഴുതാൻ കവി തയ്യാറാകുമ്പോൾ നല്ല സംഗീതം പിറക്കാൻ വഴിതെളിയും. ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ ‘ എന്നഗാനം ശ്രദ്ധിച്ചുനോക്കൂ. നാടൻ പാട്ടിൻറെ വശ്യതയിൽ വളരെ ഫാസ്‌റ്റായിട്ട് പാടിയ ഗാനം . ആ ഗാനത്തിന്റെ രചനയിൽ ഒരു ശിൽപ്പഭദ്രതയുണ്ട്. അതാണ് ആ ഗാനത്തിൻറെ വിജയം.

ഭാര്യ :- ഗീത കൃഷ്ണ (കോട്ടയം മെഡിക്കൽ കോളേജിൽ കാർഡിയാക് തെറാപ്പി ഡിപ്പാർട്ട്മെൻറ് )
മകൾ :- ശ്രുതി കൃഷ്ണ ബി.എസ്.സി – നേഴ്സ് തിരുവനന്തപുരം
മകൻ :- സൂരജ് കൃഷ്ണ .എം.എസ്.സി ഫിസിക്സ് . ബാംഗ്ലൂർ ഐടി മേഖലയിൽ വർക്ക് ചെയ്യുന്നു.
സംഗീത് കൃഷ്ണ ണ – ബി കോം , ടാക്സ് കൺസൾട്ടേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
കെ.ജികൃഷ്ണയുടെ ഫോൺ നമ്പർ 9496944807/95268 247 46
ഉപരേഖ
ഒരു വർഷം മുമ്പ് ഒരു സിനിമ ചർച്ചയുമായി ബന്ധപ്പെട്ട് കെ. ജി. കൃഷ്ണ എന്റെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ വന്നു. ‘ മഴമരങ്ങൾ ‘ എന്ന എന്റെ കഥാ സിനിമയാക്കണം. ഇതായിരുന്നു ആവശ്യം .ഞാൻ സമ്മതിച്ചു. പക്ഷെ രണ്ടാമത്തെ ആവശ്യം എന്നെ ഞെട്ടിച്ചു.” രാധേ , ഇതിൻറെ തിരക്കഥ നീ എഴുതണം.”
ഞങ്ങളുടെ മറ്റൊരു പ്രോജക്റ്റ് മുടങ്ങിപ്പോയതിന്റെ ജാള്യതയിൽ തിരക്കഥ എഴുതില്ലെന്ന് ഞാൻ ശഠിച്ചു.
” നമ്മൾ നമ്മുടെ ജീവിതത്തെ മാറ്റി തീർത്തില്ലെങ്കിൽ പിന്നെ ആരാണതു ചെയ്യുക. നീ എഴുതിയേ പറ്റൂ . ” കെ. ജി പറഞ്ഞ ആ വാക്കുകൾ എൻറെ മനസ്സു മാറ്റി. ഞാൻ തിരക്കഥയെഴുതി. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെയും കൈപിടിച്ചുയർത്തിയ പ്രിയപ്പെട്ട . ചങ്ങാതിക്ക് ഹൃദയാഭിവാദ്യങ്ങൾ

മാഞ്ഞൂർ എൻഎസ്എസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന സ്റ്റാർസ് ഓഫ് ’83 (1983 എസ് എസ് എൽ സി ബാച്ച് – ബി ഡിവിഷൻ) 10-4- 2022 പകൽ 11മണിക്ക് കെ.ജികൃഷ്ണയുടെ കപിയ്ക്കാട്ടെ വസതിയിലെത്തി ആദരിക്കുന്നു.. ഞങ്ങളുടെ ഈ വാട്സ്ആപ്പ്
ഗ്രൂപ്പിനെപ്പറ്റി വിശദമായ് അടുത്ത ലക്കത്തിൽ വായിക്കാം.
ഡോ. ഐഷ വി
അമ്മ ഓണത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. പാത്രങ്ങൾ എല്ലാം കഴുകി ഉണക്കി . അടുക്കളയിൽ ചെയ്യാനുള്ള ജോലികൾ മുഴുവൻ തീർത്തു വച്ചു. പലവ്യജ്ഞനങ്ങൾ ഉണക്കി വറുത്ത് ഉരലിൽ ഇടിച്ച് പൊടിച്ച് അരിപ്പയിൽ അരിച്ച് വീണ്ടും വലിയ തരികൾ പൊടിച്ചരിച്ച് വച്ചു. വീട്ടിലെ മുറികളിൽ ചിലന്തിവലയൊക്കെ അടിച്ച് തൂത്തുവാരി തുടച്ചു വൃത്തിയാക്കി. ഞങ്ങൾക്കെല്ലാം അത്താഴവും തന്നു. അപ്പോഴാണ് പിറ്റേന്ന് ദോശയ്ക്കുള്ള അരിയും ഉഴുന്നും ആട്ടിവയ് ക്കേണ്ട കാര്യം ഓർമ്മിച്ചത്. ഫ്രിഡ്ജ് ഇല്ലാതിരുന്നതിനാൽ ഒരുമിച്ച് ആട്ടി സൂക്ഷിക്കുന്ന പതിവില്ല. അന്ന് മിക്സിയും ഗ്രൈന്ററും സാർവത്രികമല്ലാത്തതിനാൽ അതും ഇല്ല. ഞങ്ങളുടെ അടുക്കളയുടെ പുറത്തേ വരാന്തയിൽ ലക്ഷ്മി അച്ഛാമ്മയുടെ ആട്ടുകല്ല് കിടപ്പുണ്ടായിരുന്നു. അമ്മ അരി ആട്ടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയപ്പോൾ അതുവരെ വീടിന്റെ തിണ്ണയിൽ മക്കളും ലക്ഷ്മി അച്ചാമ്മയുമൊത്ത് അത്താഴ ശേഷം സൊറ പറഞ്ഞിരുന്ന രോഹിണി അപ്പച്ചി പറഞ്ഞു: ” ഓമനയ്ക്ക് ഒരിക്കലും ജോലി തീരില്ല. തേക്കേപ്പുരയെടുത്ത് വടക്കേപ്പുരയിൽ വച്ച് , വടക്കേപ്പുരയെടുത്ത് തെക്കേ പുരയിൽ വച്ച് , വെളുപ്പിന് നാല് മണിക്ക് തുടങ്ങുന്ന ജോലി രാത്രി പന്ത്രണ്ട് മണിയായാലും തീരില്ല. ഞങ്ങൾ കിടക്കാൻ പോവുകയാണേ” . അത്രയും പറഞ്ഞ് രോഹിണി അപ്പച്ചിയും മറ്റുള്ളവരും കൂടി ഉറങ്ങാനായി അകത്തു കയറി .
അമ്മ വളരെ നന്നായി അധ്വാനിച്ചിരുന്നു. വീട്ടിനുള്ളിലേയും വീട്ടുപറമ്പിലെയും ഞങ്ങളുടെ മറ്റു പറമ്പുകളിലേയും കാര്യങ്ങൾ ചെയ്തിരുന്നതും ചെയ്യിച്ചിരുന്നതും അമ്മയായിരുന്നു. അതിനാൽ അമ്മയുടെ ജോലി ഒരിക്കലും തീർന്നിരുന്നില്ല. എന്നാൽ ഇതൊന്നും ആർക്കും കാണാനും വിലയിരുത്താനും വിലമതിക്കാനും മാത്രം ഉണ്ടായിരുന്നില്ല. അമ്മ ഒരു യന്ത്രം പോലെ ഇരുട്ടി വെളുക്കെ പണി ചെയ്തിരുന്നതു കൊണ്ടാണ് ഞങ്ങൾ കുട്ടികൾക്ക് അധികം പണി ചെയ്യേണ്ടി വരാഞ്ഞത്. സ്കൂൾ പഠനകാലത്ത് ഞങ്ങളുടെയെല്ലാം വസ്ത്രം കഴുകിത്തരുന്നതും അമ്മയായിരുന്നു. അടുത്ത വീട്ടിലെ സ്ത്രീകൾ ചെയ്യാത്ത ധാരാളം പണികൾ അമ്മ ചെയ്തിരുന്നു. പഴം, പച്ചക്കറി കിഴങ്ങുവർഗ്ഗ വിളകൾ കൃഷി ചെയ്യുക എന്നത് അമ്മ അധികത്തിൽ ചെയ്യുന്ന ജോലിയായിരുന്നു. അതിനാൽ അപ്പുറത്തെ വീട്ടിലില്ലാത്ത ധാരാളം കാർഷികോത്പന്നങ്ങൾ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു.
പുറം പണി പകൽ ചെയ്യുമ്പോൾ അകം പണി അമ്മ രാത്രിയിലാക്കും. അങ്ങനെ എല്ലുമുറിയെ പണിയെടുത്തിട്ട് ” നീയെന്താണ് ഇത്ര നേരം ചെയ്തത് ?” എന്ന് അച്ഛൻ പലപ്പോഴും അമ്മയോട് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അമ്മ അതിന് മറുപടി ഒന്നും പറയില്ല. അമ്മ മാത്രമല്ല. കേരളത്തിലെ വീട്ടമ്മമാരായ പല സ്ത്രീകളും നേരിട്ടിരുന്ന ചോദ്യമാണിത്. അവർ ചെയ്യുന്ന ജോലിക്ക് യാതൊരു കണക്കുമില്ല. അതൊന്നും മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ജോലിയല്ല. ” നീയെന്താണ് ചെയ്തത് ? ” എന്ന ചോദ്യം അന്നത്തെ സ്ത്രീകളെ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിൽ അവരുടെ സന്തതി പരമ്പരകൾ ഇന്നത്തെ ആർഭാട ജീവിതം നയിക്കുമായിരുന്നില്ല. അവർ എല്ലാം സഹിച്ചും ക്ഷമിച്ചും അവരുടെ ഉത്തരവാദിത്വമായി കണക്കാക്കി എല്ലാം ചെയ്ത് പോന്നു. ഞാനും അമ്മയും കൂടി അരിയാട്ടി വച്ചു. ആട്ടുകല്ല് കഴുകി വൃത്തിയാക്കിയ ശേഷം ആകെ മുഷിഞ്ഞിരുന്നതിനാൽ കുളിക്കാനായി അമ്മ ഓല കൊണ്ട് നിർമ്മിച്ച മറപ്പുരയിലേയ്ക്ക് പോയി. അമ്മ കിണറ്റിൽ നിന്നും വെള്ളം കോരി കഴിഞ്ഞ് കുളിക്കാൻ കയറിയപ്പോൾ ഞാൻ സ്കൂളിൽ നിന്നും കിട്ടിയ ഒരു നോവൽ എടുത്തു കൊണ്ടുവന്ന് വരാന്തയിൽ ആട്ടുകല്ലിനരികിലായി ഒരു കുരണ്ടിയിൽ ഇരുന്നു. പുസ്തകത്തിന്റെ പുറംചട്ട പോയിരുന്നു. ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായ ഇന്ദിര ടീച്ചർ സ്കൂൾ ലൈബ്രറിയിൽ നിന്നും എടുത്തു കൊണ്ട് വന്ന് ഞങ്ങൾക്ക് വിതരണം ചെയ്ത പുസ്തകമായിരുന്നു അത്. ആരൊക്കെയോ കൈകാര്യം ചെയ്ത് പുറം ചട്ട പോയതാകണം.
വീടിനകത്ത് അനുജനും അനുജത്തിയും ഉറക്കമായിരുന്നു. സമയം രാത്രി പന്ത്രണ്ട് മണിയോടടുക്കുന്നു. അമ്മ കുളിച്ച് വരുന്നതു വരെ അവിടിരിക്കാൻ തീരുമാനിച്ചത് കൊണ്ട് ഞാൻ നോവലിന്റെ പേജുകൾ മറിച്ച് വായന തുടങ്ങി. രാത്രി ഒരു സത്രത്തിൽ രണ്ടു പേർ മുറിയെടുത്തു. അവിടെ മേശയ്ക്കരികിലായി കഴുത തലയുള്ള ഒരു മനുഷ്യനെ അവർ കാണുന്നു. അങ്ങനെ വായന നീണ്ടു. പിറ്റേന്ന് അതിരാവിലെ അവർ അവിടെ നിന്നും പോകാനൊരുങ്ങുമ്പോൾ വീണ്ടും കഴുത തലയുള്ള മനുഷ്യനെ അവർ കാണുന്നു. വായന ഇത്രയുമായപ്പോൾ ഞാൻ ചുറ്റും നോക്കി ഇരുട്ടാണെന്നും ഞാൻ വരാന്തയിൽ ഒറ്റയ്ക്കാണെന്നും അപ്പോഴാണ് എനിക്ക് ബോധ്യം വന്നത്. കഴുത തലയുള്ള മനുഷ്യന്റെ കാര്യമോർത്തപ്പോൾ എനിക്ക് ഭയമായി. ഞാനറുക്കെ നിലവിളിച്ചു. അമ്മ ഓടിവന്നു. ഞാൻ പുസ്തകം വായിച്ച് പേടിച്ചിട്ടാണ് നിലവിളിച്ചതെന്ന് അമ്മയോട് കാര്യം പറഞ്ഞു. അമ്മ എന്റെ കൈയ്യിൽ നിന്നും പുസ്തകം വാങ്ങി. ഇനി ഇത് വായിക്കേണ്ടെന്ന് പറഞ്ഞു. ഓണം കഴിഞ്ഞ് സ്കൂളിൽ പോയപ്പോൾ തിരികെ നൽകാനാണ് അമ്മ ആ പുസ്തകം തന്നത്. അങ്ങനെ ഞാനാ പുസ്തകം സ്കൂളിൽ തിരികെ ഏൽപ്പിച്ചു.
അമ്മ നല്ല ധൈര്യശാലിയാണ്. ഇരുട്ടിനെയൊന്നും അമ്മയ്ക്ക് ഭയമില്ല. ഇന്ന് കഴുത തലയുള്ള മനുഷ്യന്റെ കാര്യവും എന്റെ നിലവിളിയും ഓർക്കുമ്പോൾ ചിരി വരുന്നു. കേവലം ഒരു ഉപമ മാത്രമായിരുന്നു ആ “കഴുതത്തല” പ്രയോഗം.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
ഡോ. ഐഷ വി
അച്ഛന് പലപ്പോഴും സ്ഥലം മാറ്റവും വടക്കൻ ജില്ലകളിലെ ജോലിയും കാരണം മക്കളുടെ പഠന കാര്യങ്ങളിൽ ദിവസവും ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല. എന്നാൽ കത്തുകളിലൂടെയും നാട്ടിൽ വരുമ്പോൾ ഉള്ള സമയത്തും മൂന്ന് മക്കളുടേയും പഠന കാര്യങ്ങളിൽ അച്ഛൻ ശ്രദ്ധിച്ചിരുന്നു. ധന്യാത്മക ചിന്തകൾ മാത്രമേ അച്ഛൻ ഞങ്ങളിൽ വളർത്തിയിരുന്നുള്ളൂ. കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിപ്പിച്ചു തരിക, മറ്റ് വിഷയങ്ങൾ ഞങ്ങളെക്കൊണ്ട് വായിപ്പിക്കുക, കൈയ്യക്ഷരം നന്നാകാൻ പകർത്തിയെഴുതിക്കുക തുടങ്ങിയ കാര്യങ്ങൾ ഞങ്ങളെകൊണ്ട് ചെയ്യിപ്പിച്ചിരുന്നു. കത്തുകളിലൂടെയുo ചിലപ്പോൾ അച്ഛൻ സംശയ നിവാരണം നടത്തി തന്നിരുന്നു. അച്ഛൻ എനിക്കെഴുതുന്ന കത്തുകൾ ” വാത്സല്യമുള്ള മകൾക്ക്” എന്ന് തുടങ്ങി ” സ്നേഹപൂർവ്വം അച്ഛൻ” എന്ന് അവസാനിക്കുന്നവയായിരുന്നു. ബാലരമ പൂമ്പാറ്റ എന്നീ ആനുകാലികങ്ങൾ അച്ഛൻ ഞങ്ങൾക്ക് വാങ്ങിത്തന്നിരുന്നു. അച്ഛൻ ഈ പതിവ് തുടർന്നുകൊണ്ടേയിരുന്നു. ഞാൻ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് അച്ഛൻ നാട്ടിൽ വന്നപ്പോൾ എന്റെ കൈയ്യിൽ ബാലരമയും പൂമ്പാറ്റയും കൊണ്ടു ത്തന്നു. ഞാൻ ഒരു കോമ്പറ്റീഷൻ സക്സസ് റിവ്യു അച്ഛന്റെ കൈയ്യിൽ തിരികെ വച്ചു കൊടുത്തു. ഞാൻ വളർന്നു എന്ന് അച്ഛന് തോന്നിയ നിമിഷം അതായിരിക്കണം. അച്ഛനമ്മമാർക്ക് മക്കൾ എന്നും കുട്ടികളാണല്ലോ. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അമ്മയുടെ പക്കൽ നിന്നും കാശ് വാങ്ങി കൊണ്ടുപോയി പുസ്തകങ്ങൾ വാങ്ങുന്ന ശീലം എനിക്കുണ്ടായിരുന്നു.
അച്ഛൻ വീട്ടിലില്ലാത്ത ദിവസങ്ങളിൽ ഏഴാം ക്ലാസ്സുവരെ ഞങ്ങളെ ദിവസവും രാത്രി കൂടെയിരുത്തി പഠിപ്പിക്കുക എന്നത് അമ്മയുടെ രീതിയായിരുന്നു. അമ്മയ്ക്ക് പഠന കാര്യങ്ങളിൽ നല്ല പ്രോത്സാഹനം തരുന്ന സ്വഭാവമാണ്.
വല്യമാമൻ (ഡോ . കെ സുകുമാരൻ എന്ന സുകുമാരൻ വൈദ്യൻ) ഞങ്ങൾക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങൾ വാങ്ങി തന്നിരുന്നു. വൈവിധ്യമാർന്ന വിഷയങ്ങൾ വായിച്ചറിയാൻ അത് ഹേതുവായി . ഞാൻ ഏഴാം ക്ലാസ്സ് കഴിഞ്ഞ വെക്കേഷനാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സയൻസ് സ്കീം തുടങ്ങിയത്. അതിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ആ പുസ്തകങ്ങൾ എല്ലാം ഞാൻ വെക്കേഷന് വായിച്ചു തീർത്തു. ഇത് എന്നിൽ ശാസ്ത്രാഭിരുചി കൂട്ടാൻ ഇടയാക്കി. കൂടാതെ 8-ാം ക്ലാസ്സിലെ പാഠഭാഗങ്ങളിൽ പലതും ഞാൻ വെക്കേഷനു തന്നെ സ്വയം വായിച്ചു പഠിക്കാൻ ശ്രമിച്ചു. അത് പിൽക്കാലത്ത് വളരെ ഗുണം ചെയ്തു. സ്വയം പഠിക്കാനുള്ള കഴിവും ആ സമയത്താണ് പ്രകടമായത് എന്ന് പറയാം. പരപ്രേരണയില്ലാതെ പഠിക്കാനുള്ള കഴിവ് കുട്ടികൾക്ക് ഉണ്ടാകുമ്പോഴാണ് അറിവു നേടാനുള്ള അഭിവാഞ്ച കുട്ടികളിൽ വർദ്ധിക്കുന്നത്. എന്റെ കാര്യത്തിലത് സംഭവിച്ചത് എട്ടാം ക്ലാസ്സിന്റെ തുടക്ക സമയമാണെന്ന് പറയാം.
സയൻസ് സ്കീമിൽ കൃഷിയെ സംബന്ധിച്ച ഒരു പുസ്തകമുണ്ടായിരുന്നു. അത് വായിച്ചിട്ട് ഞാനും അനുജനും അനുജത്തിയും പ്ലോട്ട് തിരിച്ച് കൃഷി ചെയ്തിരുന്നു. അന്ന് വിത്തിന്റെ ലഭ്യത കുറവുണ്ടായിരുന്നു. അതൊരു മത്സര കൃഷിയായിരുന്നെന്ന് പറയാം. ഞങ്ങൾ മൂവരും ധാരാളം കാർഷിക ഉത്പന്നങ്ങൾ സ്വയം ഉത്പാദിപ്പിച്ചിരുന്നു. കടയിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിലെ മുറ്റിയ വിത്തുകൾ എല്ലാം ഞങ്ങൾ കുട്ടികൾ പാകുവാനായി ഉപയോഗിച്ചിരുന്നു. തോരൻ പരിപ്പു വാങ്ങുമ്പോൾ അതിൽ നിന്നും തോലു പോകാത്ത വിത്തുകളും അന്നെടുത്ത് പാകിയിരുന്നു.
ഇന്നത്തെ പോലെ ഇന്റർനെറ്റോ കംപ്യൂട്ടറുകളോ ലഭ്യമല്ലാതിരുന്ന കാലം. “കംപ്യൂട്ടറിന്റെ ആത്മാവ്” എന്നൊരു പുസ്തകം അന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റേതായി ഞങ്ങൾക്ക് കിട്ടിയിരുന്നു. അതായിരുന്നു കംപ്യൂട്ടറുകളെ കുറിച്ച് ഞാൻ വായിച്ച ആദ്യ പുസ്തകം. കാലം 1980 കൾ . 1988- ൽ കൊല്ലം പബ്ലിക്ക് ലൈബ്രറിയിൽ നടന്ന ഒരു എക്സിബിഷൻ സ്ഥലത്ത് അച്ഛൻ ഞങ്ങളെ കൊണ്ടു പോയിരുന്നു. അന്നവിടെ മദ്രാസ് ഐ ഐ റ്റി യിലെ പ്രഫസർ ദീനദയാൽ കംപ്യൂട്ടറുകളെ കുറിച്ച് എഴുതിയ രണ്ടു പുസ്തകങ്ങൾ ഉണ്ടായിരുന്നു. അച്ഛൻ ഞങ്ങൾക്ക് അത് വാങ്ങിത്തന്നു. അമ്മയ്ക്ക് ഒരു ഭാഗവതവും വാങ്ങിക്കൊടുത്തു.
അച്ഛന് പണ്ട് മുതൽ തന്നെ മലയാള മനോരമ ഇന്ത്യൻ എക്സ്പ്രസ്സ് എന്നിവ വായിക്കുന്ന ശീലം ഉണ്ടായിരുന്നു. വീട്ടിൽ ആ പത്രങ്ങൾ വരുത്തിയിരുന്നു. എന്നാൽ ഇംഗ്ലീഷ് പത്രം ഞങ്ങൾ കുട്ടികൾ സ്ഥിരമായി വായിച്ചിരുന്നില്ല. അച്ഛൻ വരുന്ന സമയത്ത് അതിലെ പ്രധാന വാർത്തകളും എഡിറ്റോറിയലും ഞങ്ങളെക്കൊണ്ട് വായിപ്പിച്ചിരുന്നു. അറിയാത്ത വാക്കുകൾ ഡിക്ഷ്ണറി നോക്കി ഞങ്ങൾ കണ്ടുപിടിക്കുകയും വേണം. അത് ഞങ്ങളുടെ വൊക്കാബുലറി കൂടാൻ സഹായിച്ചു. അച്ഛൻ കല്ലട സി വി കെ എം സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. അതിനാൽ ഇംഗ്ലീഷിൽ സാമാന്യം നല്ല അറിവ് അച്ഛനുണ്ടായിരുന്നു. അങ്ങനെ വായിച്ചറിഞ്ഞ പല അറിവുകളും അച്ഛൻ ഞങ്ങളുമായി പങ്കു വച്ചിരുന്നു. നമ്മുടെ നാട്ടിൽ ലാന്റ് ഫോൺ പോലും അത്ര പ്രചാരത്തിലില്ലാതിരുന്ന കാലത്ത് കോഡ് ലസ് ഫോണിനെ കുറിച്ചും വിമാനത്തിലിരുന്നും യാത്രയ്ക്കിടയിലും ഉപയോഗിയ്ക്കാവുന്ന പോർട്ടബിൾ കംപ്യൂട്ടറിനെ കുറിച്ചും ലാപ് ടോപിനെ കുറിച്ചും അക്കാലത്ത് അച്ഛൻ പറഞ്ഞു തരുമ്പോൾ ഞങ്ങൾക്കതത്‌ഭുതമായിരുന്നു.
വല്യ മാമൻ ഞങ്ങൾക്ക് കോംപ്ടൻസ് എൻസൈക്ലോപീഡിയ 1980 കളുടെ തുടക്കത്തിൽ ഞങ്ങൾക്ക് വാങ്ങിത്തന്നിരുന്നു. ഇൻഡക്സ് നോക്കി എൻസൈക്ലോപീഡിയയിൽ നിന്നും വിവരങ്ങൾ ഗ്രഹിക്കാൻ പഠിപ്പിച്ചത് അച്ഛനാണ്. അക്കാലത്തെ ഏറ്റവും ബൃഹത്തായ എൻസൈക്ലോപീഡിയ എന്നത് എൻസൈക്ലോപിഡിയ ബ്രിട്ടാനിക്കയാണ്.
വല്യമാമന് മെഡിസിനുമായി ബന്ധപ്പെട്ട വിദേശ ജേർണലുകളും സയൻസ് ജേർണലുകളും വായിക്കുന്ന ശീലമുണ്ടായിരുന്നു. അവയിൽ ചിലത് അച്ഛനും വായിച്ചിരുന്നു.
ഞങ്ങൾക്ക് അറ്റ്ലസ് വാങ്ങിത്തന്നത് അച്ഛനാണ്. അതിൽ നോക്കി ലോകത്തിന്റെ പല ഭാഗങ്ങൾ കണ്ടുപിടിക്കാൻ ഞങ്ങൾ പഠിച്ചു. അങ്ങനെ അച്ഛനും അമ്മയും വല്യമാമനും കൂടി വിവരങ്ങൾ വിരൽ തുമ്പിലെത്താത്ത കാലത്ത് ഞങ്ങളുടെ അറിവിന്റെ ചക്രവാളം വികസിക്കാൻ സഹായിച്ചു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
ജേക്കബ് പ്ലാക്കൻ
തെളിനിലാ പാൽത്തിരയിൽ
കുളിരാടിനീന്തും ചെമ്പകപൂവേ നീ
ഒളി മിഴിയാൽ തഴുകിവിളിക്കും
ശൃംഗാര രാഗ ഭൃംഗം മെൻ
ഗോപകുമാരനെ കണ്ടുവോ ..?
തിരിയാടും മൺചെരാതിൽ
ചിരിവിടരും നക്ഷത്രമേ ..!
നീയാടും കോവിലിൽ കണ്ടുവോ
നിനവിനുള്ളിലെ യെൻ നാഥനെ ..?
പീലിത്തിരുമുടി തഴുകിവരും …!
ആലോലം കാറ്റേ …!കാണാതെ യാരും
കേൾക്കാതെ മൊഴിയാമോ …?യെൻ
കണ്ണനോടെൻ പരിക്ലേശം…!
പൊന്നാഞ്ഞിലി കൊമ്പിലിരുന്നെന്നേ
പുലരിപ്പാട്ടാൽ പടിയുണർത്തും പൂം കുയിലേ ….!
പാടീ യുണർത്താമോ …പ്രണയരാഗം മയങ്ങും
ഓടകുഴലിലൊരു ഗോപാല സംഗീതം …!
നീലമേഘ വർണ്ണമേ നീ പൊഴിക്കും
മാലപ്പൂ മാരിയാലെൻ മനസ്സിനെ
തുളസി ദളഭക്തിയിലാഴ്ത്താമോ ..?
താമരകണ്ണന്റെ മിഴിയാൽ തഴുകമോ ..!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
കാരൂർ സോമൻ
സിംഹം വിശന്നാൽ തവളയെ പിടിക്കാറില്ല അലറിവിളിക്കും. ഇന്ത്യൻ ജനത കൊയ്ത്തു കഴിഞ്ഞ പാടത്തെ ധാന്യമണികൾക്കായി ജീവന്റെ തുടിപ്പിനായ് അലറി വിളിച്ചു് പോരാടുന്നു. അതിൽ നിന്ന് പൊട്ടിമുളച്ച ഉള്ളിൽ പിടഞ്ഞ വികാര വിലാപ കാഴ്ചകളാണ് കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ദേശീയ പണിമുടക്കിൽ കണ്ടത്. വീര്യമേറിയ വീഞ്ഞുപോലെ ഈ ബന്ദിലേക്ക് സമൂഹത്തെ നയിച്ചത് ജീവിതത്തിന്റ സമസ്ത മണ്ഡലങ്ങളിലും അനിശ്ചിതത്വം അടക്കി ഭരിക്കുന്നു. ഏത് രാഷ്ട്രീയ പാർട്ടി ഭരിക്കുന്നു എന്നതല്ല മനുഷ്യർ നേരിടുന്ന വിഷയം. മരുന്നിന്റെ വിലക്കയറ്റം, അടുക്കളയിലെ പാചകവാതക- പച്ചക്കറി-തൊഴിലില്ലായ്‌മ, കൃഷിക്കാരുടെ ആത്മഹത്യ തുടങ്ങി റോഡിലോടുന്ന പെട്രോൾ, ഡീസൽവരെ വിലവർദ്ധനവ് പലതാണ്. സമര സംഘടനകൾ മാസങ്ങൾക്ക് മുൻപ് സർക്കാരിന് മുന്നറിയിപ്പ് കൊടുത്തിട്ടുള്ള ഒരു ബന്ദിനെ സമരാഭാസമെന്ന് വിളിച്ചിട്ട് കാര്യമില്ല. സമരസമിതിക്കാരെ വിളിച്ചൊന്ന് സംസാരിച്ചിരുന്നെങ്കിൽ സമരങ്ങളെ റോഡിൽ വലിച്ചിഴച്ചു് മലിനപ്പെടുത്തില്ലായിരുന്നു. ഏത് നീറുന്ന പ്രശ്നങ്ങൾക്കും പരിഹാരം കാണുകയാണ് നല്ലൊരു ഭരണാധിപന്റെ നേട്ടം. അതിന് ഏറ്റവും നല്ലൊരു ഉദാഹരണം. കഴിഞ്ഞ ദിവസങ്ങളിൽ പ്രൈവറ്റ് ബസ്സുടമകൾ പണിമുടക്കി. ഗതാഗത മന്ത്രിയുടെ ചർച്ച പരാജയപ്പെട്ടു. ഉടൻ മുഖ്യ മന്ത്രി ഇടപെട്ട് അതിന് പരിഹാരം കാണുന്നു. സന്താപത്തിന് പിന്നാലെ സന്തോഷം വരുന്നു. മനുഷ്യജീവിതത്തിന്റ അവകാശ അർത്ഥത്തെപ്പറ്റി വില്യം ഷേക്‌സ്‌പിയർ “മാക്ക്ബെത്” എന്ന നാടകത്തിൽ പറയുന്നുണ്ട്. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതുപോലെ സമര സമിതിയോട് സഹകരിക്കുക മാത്രമെ മാർഗ്ഗമുള്ളു.
ബന്ദ് സമരങ്ങൾ എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കുന്നതാണ്. രാഷ്ട്രീയ പാർട്ടികളേക്കാളുപരി അരാഷ്ടിയതയുടെ മുകളിലെ രാഷ്ട്രീയ പോരാട്ടങ്ങൾ ലോകമെങ്ങും നടക്കാറുണ്ട്. സമരത്തിൽ ഏർപ്പെടുന്നവർക്ക് ഒരേയൊരു വികാരമേയുള്ളു സമരം വിജയിപ്പിക്കുക. അതുകൊണ്ട് മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ അംഗീകരിക്കാതെ പോകുക മനുഷ്യവകാശ ലംഘനമാണ്. സഞ്ചാര സ്വാതാന്ത്യത്തിനായി പൊരുതിയ സാഹിത്യ സാമൂഹ്യ പ്രതിഭകളെ അവർ മറക്കുന്നു. 1857 ലെ ഒന്നാം സ്വാതന്ത്യ സമരം പൊട്ടിപ്പുറപ്പെട്ടത് സാമൂഹ്യ സാമ്പത്തിക മതപരമായ വിപത്തുകൾക്കെതിരെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയായിരിന്നു. ഇവിടെ ഉയരുന്ന ചോദ്യം. അന്ന് ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ നാടുവാഴികളും നാട്ടു രാജാക്കന്മാരും എതിരാളികളെങ്കിൽ ഇന്ന് സ്വന്തം ജനതതന്നെ രംഗത്ത് വന്നിരിക്കുന്നു. അധികാരത്തിലിരിക്കുന്ന ആടുകളുടെ ഇടയൻ തങ്ങളുടെ ആട്ടിന്പറ്റത്തെ സംരക്ഷിക്കേണ്ടതിന് പകരം അവരുടെ സമ്പത്തു് ധൂർത്തടിച്ചാൽ, ചുഷണം ചെയ്താൽ, ജീവിതം ദുരിതത്തിലാക്കിയാൽ അതിനെ നിശിതമായി തുറന്നു കാട്ടണം. ആട്ടിടയെന്റ അടിയേറ്റ് തളർന്ന പാവം ആട്ടിൻപറ്റങ്ങൾ കൂട്ടം തെറ്റി നടക്കാൻ തുടങ്ങിയതുകൊണ്ടാണ് സമര ദുരന്തങ്ങൾ കാണാനിടയാകുന്നത്. മനുഷ്യർ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങൾക്ക് അവരുടെ ക്ഷേമം മുൻനിർത്തി പരിഷ്‌ക്കാരങ്ങൾ വരുത്തുകയാണ് നല്ലൊരു ഭരണാധിപൻ ചെയ്യേണ്ടത്. അതൊക്കെ സുപ്രധാനങ്ങളായ നാഴികക്കല്ലുകളായി ചരിത്രം രേഖപ്പെടുത്തുകയും ചെയ്യും. എല്ലായ്‌പ്പോഴും കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെയുള്ളിലെ ശത്രുവിനെ തിരിച്ചറിയാതെ എതിർഭാഗത്തുള്ള ശത്രുവിനെ തിരയുന്നു.
ഇതുപോലുള്ള ദേശീയ സമരങ്ങൾ നടക്കുമ്പോൾ പാവപ്പെട്ടവന്റെ നടുവൊടിക്കുന്ന വിലകയറ്റംപോലെ പാവപ്പെട്ടവന് ജോലിക്ക് പോകാൻ സാധിക്കാതെ രണ്ട് ദിവസം വീട്ടിലിരിക്കുക എന്നത് കണ്ണുതുറന്നു കാണണം. അതിനെ ലളിതമായി കാണരുത്. ഒരു കൂട്ടർ സമര വിപ്ലവ കാഹളം മുഴക്കുമ്പോൾ കൂലിവേലക്കാർ ദയനീയമായ നൊമ്പരപ്പെടുന്നു. കണ്ണീർവാർക്കുന്നു. കുടുംബ നായകനെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് സർക്കാർ രക്ഷാകവചമുണ്ടാക്കേണ്ടത് ആവശ്യമാണ്. സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടുമ്പോൾ പാവങ്ങളുടെ അന്നം മുടങ്ങുന്നു. ആശുപത്രികളിൽ ചികിത്സതേടി പോകുന്നവരെ തടയുന്നു. സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുള്ളതുപോലെ ചെയ്യാതിരിക്കാനും അവകാശമുണ്ട്. അവരെ മർദിക്കുക, മുഖത്തു് തുപ്പുക തുടങ്ങിയ കാര്യങ്ങൾ ധിക്കാരപരമായ സമീപനങ്ങളാണ്. ഒരു ഭാഗത്തുകൂടി അനീതിക്കെതിരെ പോരാടുകയും സ്വയം അനീതി നടപ്പാക്കുകയും ചെയ്യുന്ന പ്രവണത അധീശത്വ വർഗ്ഗത്തിന്റെ അന്തർലീനമായ സ്വാർത്ഥതയാണ്. ഈ കൂട്ടർ അവരുടെ ഭ്രാന്തമായ വൈരൂപ്യങ്ങൾ സമൂഹത്തിൽ തുറന്നു കാട്ടുന്നു. ഇത് സമകാല ജീവിതത്തിൽ കാണുന്ന രാഷ്ട്രീയ – സാംസ്കാരിക അധഃപതനമാണ്.
അവകാശങ്ങൾ നേടിയെടുക്കാനുള്ള സഞ്ചാരമാണ് സമരം. എന്നാൽ അധികാരത്തിന്റെ വിഴുപ്പുചാലിലൂടെ സഞ്ചരിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയുന്നില്ല. ഓരോ സമരങ്ങളും ദേശീയത്വം ഉയർത്തിപ്പിടിച്ചു് മറ്റുള്ളവരെ ഉത്തേജിപ്പിക്കുന്നതും ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതുമാകണം. അതിലുള്ളവർ മറ്റുള്ളവരാൽ തീറ്റിപോറ്റുന്നവരും മിതവാദികളുമാകരുത്. ഇവരുടെ പ്രവർത്തികളാണ് മറ്റുള്ളവരെ ചൊടിപ്പിക്കുന്നത്. സമരവഴിയിൽ സഞ്ചരിക്കുന്നവർക്ക് ലക്ഷ്യബോധമുണ്ട്. അവർ വഴിയാത്രക്കാരുമായി കൊമ്പുകോർക്കില്ല. വിദേശ രാജ്യങ്ങളിൽ നടക്കുന്ന സമരമുറകൾ കേരളം കണ്ടുപഠിക്കണം. അവർ റോഡിലല്ല സമരം ചെയ്യുന്നത്. സമരം ചെയ്യാനുള്ള മൈതാനങ്ങളുണ്ട്. സമരത്തിനു നേതൃത്വം കൊടുക്കുന്ന സംഘടനകളുണ്ട്. ഇവിടെ വഴിയാത്രക്കാരെന്റ് അധികാരമെടുക്കാൻ സമരം ചെയ്യുന്നവർ മുന്നോട്ട് വരാറില്ല. അതിനുള്ള അധികാരം അവർക്കില്ല. അങ്ങനെ സംഭവിച്ചാൽ ആ വ്യക്തിയെ പിന്നീട് കാണുന്നത് ജയിലിലാണ്. ഇംഗ്ളണ്ടിൽ ട്രെയിൻ പണിമുടക്ക് വന്നാൽ സർക്കാർ ബസ്സുകൾ ധാരാളമായി റോഡിലിറക്കി ജനങ്ങളുടെ യാത്രാക്ലേശമകറ്റും. മാത്രവുമല്ല ടിക്കറ്റ് ചാർജ്ജ് കൊടുക്കുകയും വേണ്ട. യാത്രക്കാരന്റെ യാത്ര ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുത്തിയാൽ അതിനുത്തരവാദി സർക്കാരാണ്. ഇല്ലെങ്കിൽ കോടതിയിൽ നിന്ന് കോരിവാരി കുടിക്കാൻ കിട്ടും. ഞാനും അങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. ചിലരൊക്കെ വികലമായ കണ്ണാടിയിൽ കുടിയാണ് രാഷ്ട്രീയം കാണുന്നത്. ഡൽഹിയിൽ നടന്ന കർഷക സമരമെങ്കിലും കണ്ടുപഠിക്കണം. അധികാരത്തിലിരിക്കുന്നവർ അധാർമികത നടത്തി ഒരു ജനത്തെ ഗുരുതരമായ ഭാവിയിലേക്ക് നയിച്ചാൽ ജാഗ്രത ആവശ്യമാണ്. എഴുത്തുകാരൻ ധാർമികതയുടെ പടവാളുയർത്തണം. സാമൂഹ്യ രാഷ്ട്രീയ ജനസേവകർ നിലവിലിരിക്കുന്ന വിപത്തുകളെ, വ്യവസ്ഥിതിയെ ഉഴുതുമറിക്കണം. പല വിഷയങ്ങളിലും മാതൃക കാട്ടുന്ന കേരളം ഇന്നത്തെ സാമ്പ്രദായിക സമരത്തിന് പുതു ചിന്തകളും വിത്തുകളും മുളപ്പിച്ചു് മാതൃക കാട്ടണം.
രാധാകൃഷ്ണൻ മാഞ്ഞൂർ
മാർച്ച് സ്കൂൾ , കോളേജു ക്യാമ്പസുകൾക്ക് വേർപാടുകളുടെ കാലം.
കൗമാരക്കാർക്ക് പത്താം ക്ലാസിന്റെ ചുറ്റുവട്ടത്തു നിന്ന് വിരമിക്കാൻ സമയമാവുന്ന കാലമാണിത്. എസ് എസ് എൽ സി എന്ന കടമ്പയ്ക്കൊപ്പം ആരൊക്കെ എവിടെയൊക്കെ എത്തിച്ചേരുമെന്ന ആശങ്കകൾ പിടിമുറുക്കുന്നു.
മഹാകവി കാളിദാസൻറെ സാഹിത്യ പിന്മുറക്കാർ അവതരിക്കുന്ന ഓട്ടോഗ്രാഫ് താളുകൾ നാമെങ്ങനെ മറക്കും ….?
“നീയെന്നെ മറന്നാലും, ഞാൻ നിന്നെ മറക്കില്ല” എന്ന ക്ലീഷേ കവി വാചകം എഴുതി എന്നെ ഞെട്ടിച്ച ചങ്ങാതിയ്ക്ക് എൻറെ തിരിച്ചറിയൽ രേഖ കൂടി കാണിച്ചപ്പോഴാണ് എന്നെ മനസ്സിലായത് ! മറവിയുടെ ചില്ലു ജാലകം തുറന്ന് ഓർമ്മകൾ ഭൂതകാല ഭിത്തിയിൽ സ്ഥാനംപിടിക്കും… അതാണ് ഓട്ടോഗ്രാഫിന്റെ ധർമ്മം.
കോളേജ് ക്യാമ്പസുകളിൽ ഡിഗ്രിക്കാർക്ക് മാർച്ച് , ഏപ്രിൽ മാസങ്ങൾ സ്റ്റഡി ടൂർ , പരീക്ഷപ്പനികൾ ഹോസ്റ്റൽ മുറി ഉപേക്ഷിക്കൽ അങ്ങനെ നിരവധി നൊമ്പരങ്ങൾ …..
തൃശ്ശൂർ ജില്ലയിൽ പഴയ പ്രതാപം തുളുമ്പി നിൽക്കുന്ന ഒരു കലാലയത്തിലെ പൂർവ്വ വിദ്യാർഥി തൻറെ ക്യാമ്പസ് നൊമ്പരം പങ്കിട്ടു. 1989 -ലെ ഡിഗ്രിക്കാലം തീരുകയാണ്. എക്സാം കഴിഞ്ഞ് ഹോസ്റ്റൽ മുറി ഒഴിഞ്ഞു പോവുന്ന ആ ദിവസം ….
ആ പകൽ ദിവസം എല്ലാവരും ഹോസ്റ്റൽ വരാന്തയിൽ ഒത്തുകൂടി . ഹോസ്റ്റൽ മുറിയുടെ രണ്ടാം നില പടർന്നു നിൽക്കുന്ന ബൊഗേയ്ൽവില്ല ചെടി….. ചെറിയ കണ്ണിമാങ്ങ പറച്ചു തിന്നിരുന്ന പേരില്ലാമാവ്…..
അവയെല്ലാം നാളെമുതൽ അന്യമാകുമല്ലോ എന്നോർത്തപ്പോൾ ആകെ സങ്കടം.
89′ ലെ മാതൃഭൂമി കലണ്ടറിൽ ആദ്യമായും അവസാനമായും ഞാനൊരു സങ്കടക്കുറിപ്പെഴുതി “ഞങ്ങളുടെ ഹോസ്റ്റൽ മുറിക്ക് വിട …. ഇനി പുതിയ മെമ്പർക്ക് സ്വാഗതം .”
എന്റെ സഹമുറിയൻ രസികനായ സന്തോഷ് കൃഷ്ണനായിരുന്നു. (അവനിപ്പോൾ പാലക്കാട് പോലീസ് സേനയിൽ ജോലി ചെയ്യുന്നു. ) പുതിയ ചന്ദ്രികാ സോപ്പിന്റെ കവറിനുള്ളിൽ ഒരു കത്തെഴുതി വച്ചിട്ടാണ് മുറി പൂട്ടി ഇറങ്ങിയത്
സോപ്പു കൂടിനുള്ളിലെ കത്തിൽ എന്താണ് എഴുതിയത് ? “ഞാൻ തിരക്കി”
“അളിയാ ഞാനൊരു തമാശ കാണിച്ചു. ഒരു കത്തെഴുതി”. പ്രിയപ്പെട്ട ചങ്ങാതി ഈ സോപ്പ് താങ്കൾക്കുള്ളതാണ്. ഈ ഹോസ്റ്റൽ മുറി മൂന്നുവർഷം ഉപയോഗിച്ച ഒരു സീനിയർ വിദ്യാർഥി ഒരു ജൂനിയർ വിദ്യാർത്ഥിക്ക് തരുന്ന ‘ദക്ഷിണ.’ മൂന്നുവർഷം കഴിഞ്ഞ് നീ ഈ മുറി പൂട്ടിയിറങ്ങുമ്പോൾ ഇതുപോലൊരു സോപ്പ് കരുതി വയ്ക്കണം …..പുതിയ താമസക്കാരനായ് ….” വിചിത്രമായ കത്തിലെ വാചകങ്ങൾ പറഞ്ഞ് അവൻ ചിരിച്ചു.
“വർഷങ്ങൾ കഴിഞ്ഞ് നമുക്ക് ഇവിടെ വരണം …..നമ്മുടെ പഴയ ഈ ഹോസ്റ്റൽ മുറിയിൽ ഒരു രാത്രി ഉറങ്ങണം …. പഴയ ഓർമ്മകൾ തിരിച്ചുപിടിക്കണം ……”
അന്നാദ്യമായ് അവൻറെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു …..
അതെ ….മാർച്ച് വേർപാടുകളുടെ മാസം തന്നെയാണ്.
എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റ് വാങ്ങാൻ ചെന്ന എൺപതുകളിലെ ഒരു സായാഹ്‌നത്തെപ്പറ്റിയാണ് സെബാസ്റ്റ്യൻ എന്ന ( റിട്ടയേഡ് പട്ടാളക്കാരൻ ) സഹൃദയ സുഹൃത്ത് പറഞ്ഞത് . ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലായിരുന്നു സെബാസ്റ്റ്യന്റെ സ്കൂൾ പഠന കാലം. ഹാൾ ടിക്കറ്റ് വാങ്ങി പുറത്തേയ്ക്കിറങ്ങിയപ്പോൾ ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപിക മേരിയമ്മ എന്ന കന്യാസ്ത്രീ തൊട്ടുമുന്നിൽ. ‘സെബാസ്റ്റ്യ’ എങ്ങനെയുണ്ട് പഠിത്തം . എസ്എസ്എൽസിയാണ് മറക്കരുത്. പത്താംക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് ചേരണം. പട്ടാളത്തിൽ ഒന്ന് നോക്കികൂടെ ….നല്ല പൊക്കമുണ്ടല്ലോ …. ഞാനെൻറെ വിദ്യാർഥികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ” എന്റെ ടീച്ചറിന്റെ ആ വാക്കുകൾ എന്നിലൊരു സ്വപ്നത്തിന് തുടക്കമിടുകയായിരുന്നു. ഒരിക്കൽപോലും ഭാവി ജീവിതത്തെ കുറിച്ച് ആലോചിക്കാത്ത ഞാനന്നുമുതൽ ദേശസ്നേഹം ചുര മാന്തുന്ന ഒരു പട്ടാളക്കാരനായി രൂപാന്തരം പ്രാപിച്ചു.
പ്രീഡിഗ്രി കഴിഞ്ഞ് മിലിട്ടറിയിൽ മൂന്നാമത്തെ ടെസ്റ്റിൽ കടന്നു കൂടി. ദീർഘനാൾ വടക്കേയിന്ത്യയിൽ കഴിഞ്ഞു. പിന്നീട് കാഞ്ഞിരപ്പള്ളിയിൽ താമസമുറപ്പിച്ചു. റിട്ടയർമെൻറ് ജീവിതം ആഘോഷിച്ചു നടക്കുമ്പോഴാണ് എൺപതുകളിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നത്.
പഴയ സ്കൂൾ ചങ്ങാതികളെ കണ്ടപ്പോൾ ഞാൻ ആദ്യം തിരക്കിയത് മേരിയമ്മയെന്ന കന്യാസ്ത്രീ ടീച്ചറെയാണ്. ഞങ്ങളുടെയൊക്കെ ജീവിതത്തെ അർഹിക്കുന്ന രീതിയിൽ വഴിതിരിച്ചുവിടാൻ പ്രേരിപ്പിച്ച ആ നല്ല മനസ്സിൻറെ ഉടമസ്ഥയെ എങ്ങനെയും കണ്ടെത്തണം. ഒടുവിൽ ആ ശ്രമം വിജയിച്ചു.
ഇടുക്കി ജില്ലയിലെ തന്നെ ഒരു ഉൾഗ്രാമത്തിൽ വിശ്രമജീവിതം നയിക്കുകയാണ് ഞങ്ങളുടെ ഗുരുനാഥ .
ഗ്രൂപ്പിൻറെ ഭാഗമായ് ഞങ്ങൾ നാലുപേർ മാത്രമാണ് പോയത്.
കന്യാസ്ത്രീ മഠത്തിന്റെ വിസിറ്റേഴ്സ് റൂമിൽ ഞങ്ങളുടെ മേരിയമ്മ ടീച്ചർ കാത്തിരിക്കുന്നു.
ഞങ്ങൾ കൊണ്ടുചെന്ന ആപ്പിളും, ഓറഞ്ചുമൊക്കെ സ്നേഹത്തോടെ സ്വീകരിച്ചു . ഇടയ്ക്ക് മേരിയമ്മ എന്തൊക്കെയോ പുലമ്പുന്നുമുണ്ട്. കൂടെയുള്ള സിസ്റ്റർ ഞങ്ങളോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു.
” അമ്മയ്ക്ക് ഇടയ്ക്കിടെ ഓർമ്മക്കുറവുണ്ട് …സാരമില്ല നിങ്ങൾ സംസാരിച്ചോളൂ….”
ഞാൻ ആകെ വിഷണ്ണനായി .
ഇംഗ്ലീഷ് അദ്ധ്യാപികയായി ചുറുചുറുക്കോടെ നടന്ന അവരുടെ അധ്യാപന കാലം ഓർത്തെടുക്കാൻ ശ്രമിച്ചു. കാലം എത്ര ക്രൂരമായി നമ്മോട് പെരുമാറുന്നു ….? ഭൂതകാലത്തിന്റെ വഴിയമ്പലങ്ങളിൽ ഞാനെന്നെ തിരഞ്ഞു നടന്നു.
കുറെ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. ഇടയ്ക്ക് ഓർമ്മ വന്നപ്പോൾ എന്റെ വിദ്യാർത്ഥികളാണന്നു പറഞ്ഞ് അവർ കണ്ണീർ പൊഴിച്ചു.
ഞങ്ങൾ പറഞ്ഞതും വന്നതുമൊക്കെ മേരിയമ്മ കേട്ടിട്ടുണ്ടോ ആവോ …..
ആ കണ്ണുകളിൽ ഒരു തരം നിസ്സംഗത മാത്രം ….
എൻറെ കൂടെയുള്ള രാജീവും , മുരളിയും , ജോസഫുമൊക്കെ യാത്രപറഞ്ഞിറങ്ങുകയാണ്.
ഞാൻ മേരിയമ്മ ടീച്ചറിന്റെ കൈകളിൽ പിടിച്ച് യാത്ര ചോദിച്ചു.
ഞാനപ്പോൾ പഴയ ആ പത്താം ക്ലാസുകാരനായി മാറി ….. പട്ടാളക്കാരനാവാൻ ഉപദേശിച്ച ആ ദൈവദാസിയുടെ അനുഗ്രഹം തേടി .
എൻറെ കൈകളിൽ പിടിച്ച് മേരിയമ്മ ടീച്ചർ മഹാകവി ഇക്ബാലിന്റെ ആ ഗാനം പതിയെ മൂളുന്നതു കേട്ടു ….”
“സാരേ ജഹാം സേ അച്ഛാ….”
“എടാ സെബാസ്റ്റ്യാ നിന്നെ മനസ്സിലായിട്ടുണ്ട് …. ഭാഗ്യം ” ചങ്ങാതികൾ തിരിച്ചു വന്നിട്ടു എന്നോടു പറഞ്ഞു.
എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി. കന്യാസ്ത്രീ മഠത്തിന്റെ ചുവരിൽ തൂക്കിയിരുന്ന ദീപിക കലണ്ടർ എന്നെ ഓർമിപ്പിച്ചു.
മാർച്ച് 14 .
അതെ …മാർച്ച് …. വേർപാടുകളുടെയും നൊമ്പരങ്ങളുടെയും കാലമാവുന്നു …… ഓർമ്മകൾ ചില്ലിട്ടു വയ്ക്കുന്ന ലൈബ്രറിയാവുന്നു.
ഡോ. ഐഷ വി
അനുജത്തിയുടെ പി എച്ച് ഡി യുടെ രണ്ടാം ഘട്ട ഡാറ്റാ കളക്ഷൻ ഒരു ഗ്രാമപ്രദേശത്ത് നിന്നും വേണമായിരുന്നു. അതിനാൽ കൊല്ലം ജില്ലയിലെ , ഏരൂർ പഞ്ചായത്താണ് തിരഞ്ഞെടുത്തത്. വെളിയത്തെ
ഒരു ബന്ധുവിന്റെ സഹായത്തോടെ അമ്മയും അനുജത്തിയും കൂടി ഏരൂരിലെത്തി. ബന്ധുവിന്റെ അമ്മ പ്രയാധിക്യത്തിലായിരുന്നതിനാൽ അവിടെ താമസിക്കേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. അമ്മയും അനുജത്തിയും കൂടി നേരെ പഞ്ചായത്തോഫീസിലെത്തി. അവിടെ വച്ച് വാർഡ് മെമ്പറെ പരിചയപ്പെട്ടു. താമസിക്കാനൊരു സൗകര്യത്തിന്റെ കാര്യം സൂചിപ്പിച്ചു. ഉടൻ തന്നെ വാർഡ് മെമ്പർ അമ്മയെയും അനുജത്തിയേയും കൂട്ടി അവിടെ അടുത്തായി കട നടത്തുന്ന ഒരു തോമസിന്റെ കടയിലെത്തി. കടയുടെ മുൻവശത്തായി ഒരു എസ്ടിഡി/ഐഎസ്ഡി ബൂത്ത് സെറ്റ് ചെയ്തിട്ടുണ്ട്.
വാർഡ് മെമ്പർ ശ്രീ തോമസിനോട് കാര്യം പറഞ്ഞു. ഡാറ്റ കളക്ഷന് വേണ്ട ദിവസങ്ങളത്രയും അവരുടെ വീട്ടിൽ താമസിക്കുന്നത് സന്തോഷം തന്നെയെന്ന് ശ്രീ തോമസ് അറിയിച്ചു. അങ്ങനെ വാർഡ് മെമ്പർ അമ്മയേയും അനുജത്തിയേയും കൂട്ടി തോമസിന്റെ വീട്ടിലെത്തി. ധാരാളം കൃഷി ഭൂമിയുള്ള കുടുംബമായിരുന്നു തോമസിന്റേത്. കൃഷിപ്പണികളിൽ മുഴുകിയിരുന്ന തോമസിന്റെ ഭാര്യയ്ക്ക് വാർഡ് മെമ്പർ അനുജത്തിയേയും അമ്മയേയും പരിചയപ്പെടുത്തി കൊടുത്തു. അവർ അമ്മയേയും അനുജത്തിയേയും വീടിനകത്തേയ്ക് ആനയിച്ചു. അവർ ഒരു മുറി അമ്മയ്ക്കും അനുജത്തിയ്ക്കുമായി ഒരുക്കി കൊടുത്തു. ആ വീട്ടിൽ ലാന്റ് ഫോണുണ്ടായിരുന്നു. അതിൽ നിന്നും ഞങ്ങളുടെ വീട്ടിലേയ്ക്ക് അവിടെ എത്തിയ വിവരവും താമസ സൗകര്യം ലഭിച്ച വിവരവും വിളിച്ചറിയിച്ചു.
2000 ഡിസംബറിലെ ക്രിസ്തുമസ് വെക്കേഷനായിരുന്നു അവർ ആ ഡാറ്റാ കളക്ഷൻ ചെയ്തത്. അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം അവർ വീണ്ടും പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് പരിധി , വാർഡുകൾ വാർഡ് മെമ്പർമാർ എന്നിവയും സാംപിൾ ഡാറ്റ ശേഖരിക്കേണ്ട സ്ഥലങ്ങളും നിശ്ചയിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും ആ വീട്ടിലെ മകൾ കോളേജിൽ നിന്നും തിരിച്ചെത്തി കൂട്ടുകാരുമായി ക്രിസ്തുമസ് വെക്കേഷൻ ആഘോഷമാക്കാനുള്ള തത്രപാടിലായിരുന്നു ആ കുട്ടി. 70 ശതമാനത്തോളം ഭിന്നശേഷിക്കാരി . വസ്ത്രം ഊരണമെങ്കിലും ഇടണമെങ്കിലും ഭക്ഷണം കഴിക്കണമെങ്കിലും പരസഹായം ആ കുട്ടിക്ക്
ആവശ്യമായിരുന്നു. അമ്മയേയും അനുജത്തിയേയും പരിചയപ്പെട്ട് അവരുടെ ആഗമനോദ്ദേശ്യം മനസ്സിലായി കഴിഞ്ഞപ്പോൾ കാര്യങ്ങളുടെ നിയന്ത്രണം മുഴുവൻ ആ കുട്ടി ഏറ്റെടുത്തു. ചോദ്യാവലി തന്റെ കൂട്ടുകാർക്ക് വിഭജിച്ച് കൊടുത്തു. ആരൊക്കെ എപ്പോൾ അമ്മയുടെയും അനുജത്തിയുടേയും കൂടെ പോകണമെന്നും എവിടേയ്ക്കാണ് പോകേണ്ടതെന്നും തീരുമാനിച്ചു. അങ്ങനെ ആ കുട്ടിയുടെ ആക്ഷൻ പ്ലാൻ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോയി. ഭിന്നശേഷിക്കാരിയായിരുന്നെങ്കിലും നാക്കു കൊണ്ട് ഭരിച്ച് കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലാക്കാൻ ആ കുട്ടിക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു.
അവിടത്തെ കർഷകർക്ക് ധാരാളം കൃഷി ഭൂമിയും ആട് പശു, കോഴി, താറാവ് എന്നിവയും ഉണ്ടായിരുന്നതിനാൽ പലർക്കും പാചകം ചെയ്യാൻ സമയമുണ്ടായിരുന്നില്ല. ചോറ്, പഴങ്കഞ്ഞി , സാമ്പാർ , കപ്പ (മരച്ചീനി) , മീൻ കറി മുതലായവയായിരുന്നു എന്നുമുള്ള പ്രധാന വിഭവങ്ങൾ. പ്രാതൽ എന്നും പഴങ്കഞ്ഞി തന്നെ. ആ വീട്ടിൽ ശ്രീ തോമസ് ഉൾപ്പെടെയുള്ളവർ പഴങ്കഞ്ഞിയും കഴിച്ച് പണിക്കിറങ്ങിയാൽ വെയിലിന് ചൂട് കൂടി തുടങ്ങുമ്പോഴേ വീട്ടിലേയ്ക്ക് കയറുകയുള്ളൂ. പഴങ്കഞ്ഞി ശരീരം തണുപ്പിക്കും. സാമ്പാർ എല്ലാ പോഷകങ്ങളും പ്രോട്ടീനും നൽകും. തോമസിന്റെ മകൻ അച്ഛൻ എത്തുന്നതുവരെ കട തുറന്നു കാര്യങ്ങൾ നോക്കി നടത്തും. ശ്രീ.തോമസിന് ഈ മകനും മകളും കൂടാതെ മറ്റൊരു മകൾ കൂടിയുണ്ട്. വീട്ടുകാരുടെ നേർച്ച പ്രകാരം കന്യാസ്ത്രീ മഠത്തിൽ ചേർന്ന കുട്ടി. കന്യാസ്ത്രീയെ കാണാൻ വല്ലപ്പോഴുമൊക്കെ വീട്ടുകാർ പോകാറുണ്ട്.
തോമസിന്റെ കുടുംബം കോട്ടയത്തുനിന്നും ഏരുരിലേയ്ക്ക് കുടിയേറിയതാണ്. ഓയിൽ പാം ഇന്ത്യയിൽ പണിയ്ക്കു വന്നതായിരുന്നു ഈ കുടിയേറ്റത്തിന് കാരണം. കോട്ടയത്തുണ്ടായിരുന്ന കുറച്ച് ഭൂമി വിറ്റ തുക വച്ച് ഏരൂരിൽ 9 ഏക്കർ കൃഷി ഭൂമി വാങ്ങി റബർ നട്ടുപിടിപ്പിക്കാൻ സാധിച്ചു. ഇടവിളയായി ഇഞ്ചി കൃഷി ചെയ്തത് കുടുംബത്തിന് ആശ്വാസമായി. ഇഞ്ചികൃഷിയ്ക്ക് ചിലവാക്കുന്നതിന്റെ ഇരട്ടിയായിരുന്നു വരവ്. റബറിന്റെ ഇടയിൽ മരച്ചീനി ആരും കൃഷി ചെയ്യാറില്ല. രണ്ടും ഒരേ കുടുംബക്കാരായതിനാൽ മാത്സര്യം കൂടും . രണ്ടിന്റേയും വിളവ് കുറയും. അങ്ങനെ മണ്ണിൽ അധ്വാനിച്ച് കുടുംബം പച്ചപിടിച്ചു. പിന്നെ വീട് കട എന്നിവയാക്കി.
അമ്മയേയും അനുജത്തിയേയും ഡാറ്റ കളക്ഷന് സഹായിച്ച കുട്ടികൾ അവരുടെ വീടുകളിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി ചായ / കട്ടൻ കാപ്പി/ കിഴങ്ങ് വർഗ്ഗ പുഴുക്കുകൾ എന്നിവ നൽകി സൽക്കരിച്ചു. തിസീസിൽ അവർക്കെല്ലാം അക്നോളജ് മെന്റ് വയ്ക്കാമെന്നും തിസീസിന്റെ ഒരു പ്രിന്റഡ് കോപ്പി അവർക്ക് നൽകാമെന്നും അനുജത്തി പറഞ്ഞിരുന്നു.
ഡാറ്റാ കളക്ഷൻ കഴിഞ്ഞ് തിരിച്ച് വരുന്നതിന്റെ തലേന്ന് ശ്രീ തോമസിന്റെ മകൾ അനുജത്തിയേയും അമ്മയേയും കൂട്ടി അവരുടെ കൃഷിയിടം കാണിക്കാൻ കൊണ്ടുപോയി. അവരുടെ പറമ്പിന്റെ ഒരറ്റത്ത് ഉയരം കൂടിയ ഒരു പാറയുണ്ടായിരുന്നു. ആ കുട്ടി പാറയുടെ മുകളിൽ അനായാസം വലിഞ്ഞു കയറി. തിരിച്ചിറങ്ങി വന്നപ്പോൾ എങ്ങിനെയാണ് ഇത്രയും ആത്മവിശ്വാസം വന്നതെന്ന് അനുജത്തി ആ കുട്ടിയോട് ചോദിച്ചു. ധ്യാനം കൂടാൻ പോയാണ് ഇത്രയും ആത്മവിശ്വാസം വന്നതെന്ന് കുട്ടി പറഞ്ഞു. അത്രയും ദിവസങ്ങൾ കൊണ്ട് അമ്മയും അനുജത്തിയും ആ കുട്ടികളോട് വളരെ അടുത്തിരുന്നു. അതിനാൽ തന്നെ അവരെ പിരിയാൻ കുട്ടികൾക്ക് വളരെ വിഷമമായിരുന്നു. തിരിച്ചു വരുന്ന വഴി അനുജത്തി ആ പെൺകുട്ടിക്ക് വീട്ടിലെ ഫോൺ നമ്പർ കൊടുത്തിട്ട് വിവാഹമാകുമ്പോൾ അറിയിക്കണമെന്ന് പറഞ്ഞു. അല്പം വിഷാദഛായയോടെ കുട്ടി പറഞ്ഞു:” എല്ലാറ്റിനും പരസ്സഹായം വേണ്ടുന്നവരെ ആര് വിവാഹം കഴിക്കാനാണ്?” പിറ്റേന്ന് അവർ ആ വീട്ടുകാരോട് നന്ദി പറഞ്ഞ് യാത്ര പറഞ്ഞിറങ്ങി.
വർഷങ്ങൾ കടന്നുപോയി. ഒരു പെരുമഴക്കാലത്ത് ഒരു പത്രവാർത്ത കണ്ട് അനുജത്തിക്കൊരു സംശയം. അത് ആ വീട്ടിലെ അംഗങ്ങൾ ആയിരിയ്കുമോ? സംശയ ദൂരീകരണത്തിനായി അനുജത്തി ഫോൺ നമ്പർ തപ്പിയെടുത്ത് വിളിച്ചു. “സംഗതി ശരിയാണ്'” നിങ്ങൾ ഇങ്ങു വന്നാൽ മതി. ഇത്രയും അവർ ഫോൺ കട്ടു ചെയ്തു. പിറ്റേന്ന് അനുജത്തിയും ഭർത്താവും കൂടി ആ വീട്ടിലെത്തി. അവരുടെ മകൻ കുടുബത്തേയും കൊണ്ട് ഒരു ഡാമിലേയ്ക്ക് വണ്ടിയോടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കാരണം വളരെ നിസ്സാരം. ഇക്കാലത്തിനിടയ്ക്ക് പെൺകുട്ടി വിവാഹിതയായിരുന്നു. സ്വത്ത് വീതിയ്ക്കപ്പെടുമോ എന്നുള്ള ഭയം ഭാര്യ വീട്ടുകാർക്കുണ്ടായി അങ്ങനെയുള്ള സമ്മർദ്ദമാണ് അവരെ അതിന് പ്രേരിപ്പിച്ചത്. അനുജത്തിയും ഭർത്താവും അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ചിന്തയോടെ.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
രാധാകൃഷ്ണൻ മാഞ്ഞൂർ
അമേരിക്കൻ പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച സമ്മാനിക്കുന്ന ഒരു ചെറുകഥയെപ്പറ്റിയാണ് പറഞ്ഞുവരുന്നത് . ക്യാപ്റ്റൻ ഇത്താക്ക് ചാക്കോ . മലയാളം ബി. എ . എന്ന കഥ – ഇത്താക്ക് ചാക്കോ , ബി .എ . മലയാളം ബിരുദക്കാരൻ . അപ്പിഹിപ്പി സ്റ്റൈൽ . സാഹിത്യത്തിൽ കമ്പമുള്ളവൻ. കള്ളുകുടിയൻ. പൂർണിമ പോൾ പൂമംഗലം എന്ന അമേരിക്കൻ മലയാളി വനിതയെ കെട്ടി ഏഴാംകടലിനക്കരെ താമസം തുടങ്ങി. അമേരിക്കയിൽ ചെന്നിട്ടും കള്ളുകുടി അവസാനിപ്പിക്കാതെ ജീവിതം ആഘോഷിച്ചു നടന്നു. ഒടുവിൽ പൂർണിമ പോൾ ഇത്താക്ക് ചാക്കോയെ ഉപേക്ഷിക്കുന്നു. വീണ്ടും നാട്ടിലെ പഴയ ഉപഷാപ്പിൽ കയറി കള്ളു പൂശി മാനം, നോക്കി കിടന്ന ഇത്താക്ക് ചാക്കോയുടെ ജീവിതചിത്രം വായനക്കാർ മറക്കില്ല. മലയാളിയുടെ പൊങ്ങച്ച ജീവിതങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ഈ കഥ ” ഷിക്കാഗോയിലെ മഞ്ഞ് ‘ എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നു. (ലോഗോസ് ബുക്സ്, പാലക്കാട് )
“പ്രിയ മിസ്റ്റർ ഇത്താക്ക് അറിയുവാൻ, ഇത്താക്കു ചേട്ടൻറെ മാനസാന്തരത്തിൽ എനിക്കതിയായ സന്തോഷമുണ്ട്. ചേട്ടനറിയാമല്ലോ ഞാനിപ്പോൾ ദൈവത്തിൻറെ കുഞ്ഞാണ് . കർത്താവിനെ തന്നെ പ്രതിശ്രുതവരനായി സ്വീകരിച്ചു കഴിഞ്ഞു . ഇനിയൊരു തിരിച്ചുപോക്ക് എനിക്കാവില്ല..”
– ( ക്യാപ്റ്റൻ ഇത്താക്ക് ചാക്കോ . മലയാളം ബി.എ. എന്ന ചെറുകഥയിൽ നിന്ന്)
ഇനി കഥ എഴുതിയ വ്യക്തിയെ പരിചയപ്പെടുത്താം.
തമ്പി ആൻറണി . പ്രശസ്ത മലയാളം, ഹോളിവുഡ് താരം. നടൻ ബാബു ആൻറണിയുടെ ജേഷ്ഠൻ . അൽപത്തഞ്ചാം വയസ്സിലാണ് കഥയെഴുത്തും സിനിമാ അഭിനയവും ആരംഭിക്കുന്നത്.
തമ്പി ആൻറണി എഴുതിയ പ്രവാസലോകത്തെ കഥകൾ വളരെ ശ്രദ്ധേയമാവുന്നു . ശുദ്ധഹാസ്യത്തോടെ കേരളവും, അമേരിക്കയും പശ്ചാത്തലമായി വരുന്ന ഈ കഥകളിൽ ഇരു സംസ്കാരങ്ങളുടെയും നന്മതിന്മകൾ വെളിവാക്കി തരുന്നു. എല്ലാം നോക്കി കാണുന്ന മലയാളി മനസ്സിന്റെ സ്നേഹസ്പർശം അകം പൊള്ളി വീഴുന്നു. മനുഷ്യ മനസ്സിൻറെ ഉഭയ ജീവിതങ്ങളെ വ്യക്തമാക്കി തരുന്ന നാൽപ്പതോളം കഥകൾ തമ്പി ആൻറണി മലയാളിക്ക് സമ്മാനിച്ചു കഴിഞ്ഞു.
തമ്പി ആൻറണിക്ക് പൊൻകുന്നം പബ്ലിക് ലൈബ്രറി ഒരു പൗര സ്വീകരണം നൽകി.
ഇനി എഴുത്തുകാരൻ പറയട്ടെ .
വർഷങ്ങൾക്കു മുൻപേ പാലാ സെൻറ് തോമസ് കോളേജിൽ ബി.എ. മലയാളം മുഖ്യവിഷയമായി പഠിക്കാൻ തീരുമാനിച്ചാണ് ചെല്ലുന്നത്. വീട്ടുകാർ എൻറെ തീരുമാനത്തിന് മാറ്റം വരുത്തിച്ചു. ബി എസ് സി യ്ക്ക് ചേർത്തു. ഒ. വി വിജയന്റെ ‘ഖസാക്കിൻറെ ഇതിഹാസം ‘ എന്ന നോവൽ എന്നെ വിസ്മയിപ്പിച്ച കാലമായിരുന്നു അത്. അതിലെ വാചകങ്ങൾ ഉരുവിട്ടു നടക്കുമായിരുന്നു . രചനാ വഴികളിൽ എം മുകുന്ദനും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പൊൻകുന്നം പബ്ലിക് ലൈബ്രറിയിലെ സ്ഥിരം വായനക്കാരനായിരുന്നു.
പൊൻകുന്നം വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പയും ‘ പൊൻകുന്നം ദാമോദരന്റെ ‘പച്ചപ്പനം തത്ത ‘ എന്ന കവിതയും പ്രിയപ്പെട്ടതായി .
കോതമംഗലം എൻജിനീയറിംഗ് കോളേജിൽ നിന്നും പഠനം പൂർത്തിയായി.
പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായി . പ്രിയപ്പെട്ട എഴുത്തുകാരെ അന്നും കൂടെ കൂട്ടി. ബഷീറും, പി . കുഞ്ഞിരാമൻ നായരും , എം. ടിയും , മാധവിക്കുട്ടിയും , മലയാറ്റൂർ രാമകൃഷ്ണനും , സക്കറിയയും , മേതിലും എഴുത്തു വഴികളിൽ പ്രീയപ്പെട്ടവരായി. എൻറെ കഥകൾ, കഥാപാത്രങ്ങളോടൊപ്പമുള്ള അനിശ്ചിതമായ ഒരു യാത്രയാണ്. കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ ഞാൻ പോലുമറിയാതെ കഥാപാത്രങ്ങളായി വരുന്നു . Every Journey is determined by uncertainty എന്നല്ലേ . ഈ അനിശ്ചിതത്വത്തിന്റെ ഒരു പൂർത്തീകരണമാകാം എന്റെ കഥകളും കഥാപാത്രങ്ങളും .
ആദ്യം നായകനായി അഭിനയിച്ച ഇംഗ്ലീഷ് സിനിമയായ ‘ ബിയോണ്ട് ദ സോൾ ‘ എന്ന ചിത്രത്തിലെ പ്രൊഫസർ. ആചാര്യ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് ഹോണ ലുലു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏറ്റവും നല്ല നടനുള്ള അവാർഡ് കിട്ടിയിരുന്നു. അഭിനയത്തിന് അന്താരാഷ്ട്ര ബഹുമതി കിട്ടിയതുമൊക്കെ യാദൃശ്ചികം മാത്രമാകാം. അനുജൻ ബാബു ആൻറണിക്ക് ശേഷം സിനിമയിൽ അഭിനേതാവായി വന്നതുകൊണ്ടാവാം എനിക്കു പോലും പ്രശസ്തിയുടെ ത്രിൽ ഒക്കെ നഷ്ടപ്പെട്ടിരുന്നു.
ഇപ്പോൾ ‘ കാരൂരിന്റെ ‘ ‘ പൊതിച്ചോറ് ‘ എന്ന ചെറുകഥ പ്രശസ്ത സംവിധായകൻ രാജീവ് നാഥ് സിനിമയാക്കുന്നു. ‘ഹെഡ്മാസ്റ്റർ ‘ എന്ന പേരിൽ. ഈ ചിത്രത്തിൽ എന്നോടൊപ്പം അനുജൻ ബാബു ആൻറണിയും, പഴയകാല നായിക ജലജയുടെ മകളും അഭിനയിക്കുന്നു. ഈ സിനിമ എനിക്ക് ഒരുപാട് പ്രതീക്ഷകൾ തരുന്നു. അഭിനയത്തിന്റെ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്.

ലേഖകനും , പ്രശസ്ത എഴുത്തുകാരൻ സെബാസ്റ്റ്യൻ കിളിരുപ്പറമ്പിലും തമ്പി ആൻറണിക്കൊപ്പം.
തമ്പി ആൻറണി
തെക്കേക്കുറ്റ് ആൻറണിയുടെയും മറിയാമ്മയുടെയും മൂന്നാമത്തെ മകൻ. പൊൻകുന്നത്ത് ജനനം. ഇപ്പോൾ കാലിഫോർണിയയിൽ സാൻഫ്രാൻസിസ്കോയിൽ ആലരോ എന്ന ചെറു പട്ടണത്തിൽ സ്ഥിരതാമസം.
ഭാര്യ :- പ്രേമ .
മക്കൾ :- നദി ,സന്ധ്യ, കായൽ
കഥാസമാഹാരങ്ങൾ :- വാസ്കോഡിഗാമ ,പെൺ ബൈക്കർ മരക്കിഴവൻ
നോവൽ :- ഭൂതത്താൻ കുന്ന് .
കവിതാസമാഹാരം :- മല ചവിട്ടുന്ന ദൈവങ്ങൾ .
നാടക സമാഹാരം: – ഇടിച്ചക്ക പ്ലാമൂട് പോലീസ്റ്റേഷൻ .
ഉപരേഖ
വാസ്കോഡി ഗാമക്ക് ‘ബ്രിട്ടീഷ് മലയാളി ‘ പുരസ്കാരം, ബഷീറിൻറെ പേരിലുള്ള ‘അമ്മ മലയാളം ‘ പുരസ്കാരം, ബിയോണ്ട് ദ സോൾ എന്ന ചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം .
മലയാള ചിത്രങ്ങളായ പളുങ്ക്, സൂഫി പറഞ്ഞ കഥ , ഇൻ ഗോസ്റ്റ് ഹൗസ് ഇൻ , ജാനകി , പാപ്പലീയോ ബുദ്ധ , ഇവൻ മേഘരൂപൻ എന്നിവയിൽ പ്രധാന വേഷങ്ങൾ ചെയ്തു .
സാൻഫ്രാൻസിസ്കോ ബേ ഏരിയ മലയാളി അസോസിയേഷൻ (MACA ) അമേരിക്കയിലെ സാഹിത്യ സംഘടനയായ ഘാന എന്നിവയുൾപ്പെടെ പല സാംസ്കാരിക സംഘടനകളിലും സജീവം.
ടോം ജോസ് തടിയംപാട്
1950 നു ശേഷം നടന്നിട്ടുള്ള കുടിയേറ്റ സമൂഹങ്ങൾക്ക് മറക്കാൻ കഴിയുന്ന ഒന്നല്ല JEEP എന്ന ഈ നാലക്ഷരം . ഭക്ഷണ സാധനങ്ങൾ നാട്ടിൽനിന്നും കൊണ്ടുവരാനും രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനും ഉൾപ്പെടെ ചെളികൊണ്ടു താഴ്ന്നുപോകുന്ന റോഡിലൂടെ കുടിയറ്റക്കാരുടെ സകലമാന സഹായത്തിനു൦ ഉണ്ടായിരുന്നത് ജീപ്പ് എന്ന ഈ ചെറിയ വാഹനം മാത്രമായിരുന്നു..
ഇന്ന് ടാർ റോഡുകൾ എല്ലായിടത്തും എത്തിയപ്പോൾ ബസുകളും കറുകളൂം ജീപ്പിന്റെ സ്ഥാനം ഏറ്റെടുത്തുവെങ്കിലും അതിജീവന കാലഘട്ടത്തിൽ കൂടെ നിന്നവൻ എന്ന ഖ്യാതി ഇപ്പോഴും ജീപ്പിനു തന്നെയാണ് . ഒരു കാലഘട്ടത്തിൽ ഹൈറേയിഞ്ചു മേഖലയിൽ ജീപ്പുള്ളവർ വലിയ ഭൂവുടമകൾ ആയിരുന്നു എന്നാൽ കാലം മാറിയപ്പോൾ സാധാരണക്കാർക്കും വാങ്ങാവുന്ന വാഹനമായി ജീപ്പ് മാറി .
കഴിഞ്ഞ ദിവസം ചെസ്റ്റർ വിമാന താവളത്തിനടുത്തു പഴയ മിലിട്ടറി വിമാനങ്ങൾ സൂക്ഷിച്ചിരുന്ന മ്യൂസിയം കാണാൻ അവസരം കിട്ടി അവിടെ സൂക്ഷിച്ചിരിക്കുന്ന രണ്ടാം ലോകയുദ്ധത്തിൽ ഉപയോഗിച്ച മിലിട്ടറി എയർ ക്രഫ്റ്റുകളും ബോംബുകളും കണ്ടു നടക്കുന്നതിനിടയിൽ ഒരു വില്ലിസ് ജീപ്പ് കാണുവാൻ ഇടയായി രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് മിലിട്ടറി ഉപയോഗിച്ച ജീപ്പ് ആയിരുന്നു അത് ,അവിടെനിന്നും ജീപ്പിന്റെ ചരിതം അന്വേഷിച്ചു പോയി .
യൂറോപ്പ് രണ്ടാം ലോകയുദ്ധത്തിൽ ആയിരുന്ന സമയത്തു യുദ്ധം മുന്നിൽ കണ്ടുകൊണ്ടു സൈനികരെയും ആയുധവും വഹിച്ചുകൊണ്ടു മലപ്രദേശത്തും കാട്ടിലും സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറു വാഹനം സൃഷ്ടിക്കുന്നതിനുള്ള അമേരിക്കൻ മിലട്ടറിയുടെ ചിന്തയുടെ ഭാഗമായിട്ടാണ് ജീപ്പ് കണ്ടുപിടിക്കുന്നത് . 1908 ൽ സ്ഥാപിതമായ ജോൺ വില്ലിസ് കമ്പനിയാണ് ജീപ്പ് കണ്ടുപിടിച്ചു അമേരിക്കൻ മിലട്ടറിക്കു നൽകിയത്

നിരവധി വ്യാഖ്യാനങ്ങൾക്ക് വിധേയമായ സങ്കീർണ്ണമായ ഒരു കഥയാണ് ജീപ്പിന്റെ ജനനം. എന്നാൽ 1941 ജൂലൈ 16-ന് ഓഹിയോയിലെ ടോളിഡോയിലെ വില്ലിസ്-ഓവർലാൻഡ് മോട്ടോർ കമ്പനിക്ക് അമേരിക്കൻ സൈന്യത്തിന് ഉപയോഗിക്കുന്നതിനായി ഒരു വാഹനം നിർമ്മിക്കാനുള്ള ആദ്യ കരാർ ലഭിച്ചു. ഫോർഡ് ഉൾപ്പെടെ മറ്റു രണ്ടുകമ്പനികൾ കൂടി കരാറിനു മൽസരിച്ചെങ്കിലും വില്ലിസ് കമ്പനി നിർമ്മിച്ചു പ്രദർശിപ്പിച്ച ജീപ്പിന്റെ എൻജിൻ( go devil engine )കൂടുതൽ ശക്തമായിരുന്നതുകൊണ്ടാണ് അവർക്കു കോൺട്രാക്ട് ലഭിച്ചത് .. ജീപ്പ് നിർമ്മിക്കാൻ സഹായിച്ചത് ടെൽമീർ ബാർഹൈ റൂസ് എന്ന എഞ്ചിനീയർ ആയിരുന്നു.
ജീപ്പിന്റെ ആദ്യകാല ചരിത്രം ഐതിഹാസികമാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യ കക്ഷികളെ വിജയിക്കാൻ സഹായിക്കുന്നതിൽ ജീപ്പിന്റെ പങ്ക് അനിഷേധ്യമാണ്. 1941 ഡിസംബർ മാസം ജപ്പാൻ നടത്തിയ പോൾ ഹാർബർ ആക്രമണത്തെ തുടർന്നു രണ്ടാം ലോകയുദ്ധത്തിൽ പ്രവേശിച്ച അമേരിക്ക അവർ ആദ്യ൦ നിർമിച്ച 8598 ജീപ്പുകളിൽ കുറെയെണ്ണം സഖ്യ കക്ഷികളായ ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവർക്ക് നൽകിയിരുന്നു.

യുദ്ധക്കളത്തിൽ, ജീപ്പ് വേഗതയേറിയതും കടുപ്പമുള്ളതുമായിരുന്നു. ഇതിന് ഏത് ഭൂപ്രദേശവും കിഴടക്കാൻ കഴിയും, എവിടെയെങ്കിലും കുടുങ്ങിപ്പോയാൽ , സൈനികർക്ക് സ്വതന്ത്രമാക്കാൻ കഴിയുന്നത്ര ഭാരം കുറഞ്ഞതായിരുന്നു. . വേഗത്തിൽ വിന്യസിക്കാൻ കഴിയുന്ന ടാങ്ക് വിരുദ്ധ ആയുധങ്ങൾ ഏതു മലമുകളിലും എത്തിക്കാനും , കാലാൾപ്പടയോട് പോരാടുന്നതിന് ഒരു മെഷീൻ ഗൺ ഘടിപ്പിക്കാനും ഇതിന് കഴിയും.

യുദ്ധഭൂമിയിൽ ആംബുലൻസായി ജീപ്പ് പ്രവർത്തിച്ചു. അത് നദികളിലൂടെയും തടാകങ്ങളിലൂടെയും സഞ്ചരിച്ചു, ഫ്രാൻസിൽ നടന്ന ഏറ്റവും ശക്തമായ ഡി-ഡേ യുദ്ധത്തിൽ വലിയ പങ്കാണ് ജീപ്പ് വഹിച്ചത് , സഖ്യകക്ഷികളെ ബെർലിനിലേക്കും ,ഗ്വാഡൽക്കനലിലേക്കും, ഇവോ ജിമയിലേക്കും, ഒടുവിൽ പരാജയപ്പെടുത്തിയ ജപ്പാന്റെ പ്രധാന കരകളിലേക്കും ജീപ്പ് എത്തിച്ചു . ഈ വാഹത്തിനു ജീപ്പ് എന്ന് പേരുകിട്ടാൻ കാരണം ജനറൽ പർപ്പസിന് ഉപയോഗിക്കുന്ന വാഹനം എന്നനിലയിൽ G P എന്ന ചുരുക്കപ്പേരിൽ നിന്നാണ് ജീപ്പ് ഉണ്ടായതു എന്നാണ് അനുമാനിക്കുന്നത് .
യുദ്ധാന്തര കാലഘട്ടത്തിൽ മിലിട്ടറി ഉപയോഗിച്ച ജീപ്പുകൾ 400 മുതൽ 600 പൗണ്ടുകൾക്കു ആളുകൾക്ക് വിറ്റു അങ്ങനെ സാധാരക്കാരുടെ കൈകളിൽ ജീപ്പ് എത്തി പിന്നീട് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ജീപ്പ് ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾ നിലവിൽ വന്നു കാലക്രമേണ ജീപ്പിന്റെ രൂപങ്ങളും ഭാവങ്ങളും മാറി മാറി വന്നു അങ്ങനെ കാലത്തേ അതിജീവിച്ചു ജീപ്പ് അതിന്റെ ജൈത്രയാത്ര ഇന്നും തുടരുന്നു .