literature

രാധാകൃഷ്ണൻ മാഞ്ഞൂർ

സൂക്ഷ്മ മനോഹരങ്ങളായ പദാവലികൾ കൊണ്ട് ആഴവും, പരപ്പുമുള്ള കവിതകളും,  നാനോകഥകളും സമ്മാനിക്കുന്ന ഒരു എഴുത്തുകാരൻ നമുക്കുണ്ട് – സതീഷ് തപസ്യ.

സാഹിത്യ വഴിയിൽ വ്യതിരിക്തമായൊരു വ്യക്തിത്വം, ഏതെങ്കിലും എഴുത്തു പൊങ്ങച്ചങ്ങളുടെയോ ,  സാങ്കേതികതകളുടെയോ, പദവി കസർത്തുകളുടെയോ  കൂട്ടുകൃഷിയിൽ പെട്ടു പോകാത്തവൻ. തീപിടിച്ച കിടക്കയും, പൊള്ളുന്ന കനൽ ജീവിതവും സ്വന്തമായുള്ള ഒരുവൻ.  നീതിബോധത്തിൽ ജ്വലിക്കുകയും തേങ്ങുകയും ചെയ്യുന്ന മനസ്സോടെ നമുക്ക് നേരെ നീട്ടുന്നത് നന്മയുടെ സാഹിത്യസൃഷ്ടികളാണ്…. കലർപ്പില്ലാത്ത ജീവിതത്തിൻറെ തുറസ്സായ തലങ്ങളിൽ നിന്ന് ഉരുവം കൊണ്ടത് ……

അരയ്ക്ക് കീഴ്പോട്ട് തളർന്നു കിടക്കുന്ന ഒരു കവിയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.  നിസ്സഹായതകളെ നിഷ്ക്കരുണം വകഞ്ഞുമാറ്റി ജീവിതത്തിൻറെ പുതിയ ബോധ്യങ്ങളിലേയ്ക്കാണ് ഈ കവി സഞ്ചരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട എടുരുത്തി ഗ്രാമത്തിലാണ് സതീഷ് താമസിക്കുന്നത്.  സതീഷിന്‌ രണ്ടു വയസ്സുള്ളപ്പോൾ അപ്പൻ  ഉപേക്ഷിച്ചുപോയി.  പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് വീടിൻറെ മുറ്റത്തെ തെങ്ങിൽ കയറിയ സതീഷ് താഴേക്ക് പതിച്ചു. തൊണ്ണൂറിലെ  ഒരു സായാഹ്ന മഴയിൽ ജീവിതം തല കുത്തി വീണപ്പോൾ എല്ലാം അവസാനിച്ചുവെന്ന് കരുതി. നട്ടെല്ലിന് ക്ഷതം, നെഞ്ചിനു കീഴ്‌പോട്ടു തളർന്നു ….

അനാഥത്വം, ഏകാന്തത,  രോഗങ്ങൾ എല്ലാം കവിതയിൽ കടന്നുവരുന്നുണ്ട് . ഈ ആത്മ പീഡകളാവും സതീഷിന്റെ കവിതകളെ വേറിട്ടു നിർത്തുന്നത്.  ചുറ്റുപാടുകൾ പൊള്ളിക്കുന്ന ചിത്രങ്ങളായി മുന്നിൽ നിൽക്കുമ്പോൾ മറ്റൊരു വിഷയവും തേടി അലയേണ്ടി വരുന്നില്ല.  ഇനി കവി പറയട്ടെ ജീവിതത്തെപ്പറ്റി ,  കാലത്തെപ്പറ്റി ……

 

 കവിതയെ എങ്ങനെ കാണുന്നു ?

കവിത എനിക്ക് അതിജീവനത്തിൻെറ നട വഴിയാണ്.  അവിടെനിന്ന് ഞാൻ പ്രതികരിക്കുകയും,  പ്രതിഷേധിക്കുകയും ചെയ്യുന്നു

അഭയവും അതിജീവനവുമാവുന്നു. കവിതയെന്നെ ജാഗ്രതയുള്ളവനാക്കുന്നു ….

 വളരെ സമ്പന്നമായ വായനക്കാലം? പ്രിയപ്പെട്ട എഴുത്തുകാർ?

ഞാൻ വീണ് ഒരു വർഷം കഴിഞ്ഞപ്പോൾ മുതൽ പുസ്തക വായന തുടങ്ങി. വായന കരുത്തും വഴികാട്ടിയുമായി. വായിച്ച എല്ലാ പുസ്തകങ്ങളും എനിക്ക് പ്രിയപ്പെട്ടതാവുന്നു.

എ.അയ്യപ്പൻ , സച്ചിദാനന്ദൻ ,കടമ്മനിട്ട, സുഗതകുമാരി സത്യചന്ദ്രൻ പൊയിൽക്കാവ്

കിട്ടിയ പുരസ്കാരങ്ങൾ ? 

ജയലക്ഷ്മി സാഹിത്യപുരസ്കാരം, പൊൻകുന്നം ജനകീയ വായനശാല ദശവാർഷിക പുരസ്കാരം ,ഗ്രന്ഥപ്പുര  കവിതാ പുരസ്കാരം, നാമ്പ് സാഹിത്യ പുരസ്ക്കാരം ,പരസ്പരം മാസികയുടെ വായനക്കൂട്ടം പുരസ്കാരം,  പ്രദീപ് മീനാത്തുശ്ശേരി സ്മാരക കവിതാ പുരസ്കാരം,  ഇൻഡിവുഡ് ഭാഷാ  സാഹിത്യ പുരസ്കാരം

 സൈമൺ ബ്രിട്ടോയുമായുള്ള സൗഹൃദം?

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫിസിക്കൽ മെഡിസിൻ ആൻഡ്  റിഹാബിലിറ്റേഷൻ സെൻററിൽ വച്ചാണ് സൈമൺ ബ്രിട്ടോയെ പരിചയപ്പെട്ടത്. അന്ന് ബ്രിട്ടോയും  ചികിത്സയ്ക്കായി എത്തിയതായിരുന്നു . ബ്രിട്ടോയാണ് വായനയും,  എഴുത്തും ആത്മബലം നൽകുന്നതാണെന്ന് പറയുന്നത്.  ഈ നിസ്സഹായതയാണ് തൻറെ കരുത്തെന്നും ഈ കരുത്ത് ഉപയോഗിച്ച് സിംഹത്തെ വേട്ടയാടണമെന്നും പറഞ്ഞു.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ?

മഞ്ഞുപൊഴിയുമ്പോൾ (കവിത – ചിത്രരശ്മി മലപ്പുറം)
മരിച്ചവർ മരങ്ങൾക്ക് ഹരിതമാകുന്നു. ( നാനോ കഥകൾ – ജനകീയ വായനശാല പൊൻകുന്നം )
അതിരുകളിലൂടെ കുഞ്ഞുങ്ങൾ നടക്കുമ്പോൾ(കവിത – ഡിസി  കോട്ടയം )
തൊട്ടാവാടി (ബാലകവിതകൾ – പ്രിന്റ് ഹൗസ് തൃശ്ശൂർ)

പൂവിനെയും,  പ്രണയത്തെയും, വെണ്മയെയും , ജീവിതത്തെയും ,  മരണത്തെയും ജീവിതത്തിൻറെ പളിത യുക്തികളിലേയ്ക്ക് മിഴി ചൂണ്ടി , വായനക്കാരന്റെ ആത്മസ്ഥലിയെ ഉണർത്തുന്നു. സതീഷിന്റെ പ്രശസ്തമായ ‘ വില്പന’ എന്ന നാനോക്കഥ ഇങ്ങനെയാണ് “അവൾക്ക് വിൽപ്പനയെക്കുറിച്ച് ഒന്നും അറിയില്ല . അതുകൊണ്ടാണ് ഒരു പുരുഷനെയും അവൾക്ക് വിൽക്കാനാവാത്തത്”. ഈ കഥ കച്ചവടത്തിന്റെ നീതി ശാസ്ത്രത്തെ ദയാരഹിതമായി കീറിമുറിച്ച് വെളിപ്പെടുത്തുന്നു. സ്ത്രീയെന്ന ഉപകരണത്തിന്റെ വില്പന സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന ആഗോള വ്യവസ്ഥയുടെ കപടതകളെയും ,  ആൺകോയ്മയെയും എത്ര ഒതുക്കത്തോടെ പകർത്തി വച്ചിരിക്കുന്നു.

ഉപരേഖ

ഈ കവിജീവിതത്തിനു പുറകിൽ ജാഗ്രതയും , കരുതലുമായ് ഒരാളുണ്ട്.  അമ്മ – ടി. കമലമ്മാൾ . ഈ അമ്മയുടെ പ്രാർത്ഥനകളിൽ നിന്നാണ്, വറ്റാത്ത പ്രതീക്ഷകളിൽ നിന്നാണ് ,വറ്റാത്ത പ്രതീക്ഷകളിൽ നിന്നാണ്  സതീഷിന്റെ  സർഗ്ഗാത്മകത പൂർണമാവുന്നത് …… അതുകൊണ്ടുതന്നെയാണ് അതിജീവന കഥ നമുക്ക് പാഠപുസ്തകമാവുന്നത്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പണ്ടൊക്കെ ഒരു പറ്റം ജനതയുണ്ടായിരുന്നു സ്വന്തം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും എന്തിനേറേ അയൽക്കാരുടെ കൂടെ അന്നന്നത്തെ വയറു ശരിക്കൊന്നു നിറയ്ക്കാനായി കടൽകടന്ന് ജോലിക്കായി പോയിരുന്നവർ . കടൽ കടന്ന് ഗൾഫിൽ ഇറങ്ങാതെ അത് ഇംഗ്ലണ്ടോ അമേരിക്കയിലോ ഒക്കെ ഇറങ്ങിയാൽ പിന്നെ ആ വന്നിറങ്ങിയവരുടെ വീടുകൾമാത്രമല്ല ആ ഗ്രാമം കൂടി സന്തോഷിച്ചിരുന്ന ഒരു കാലം . ഇന്ന് നമുക്കറിയാവുന്ന ആ കാലവും ചുറ്റുപാടുകളുമൊക്കെ അവിടെ തന്നെയുണ്ട് . പക്ഷെ മാറി നമ്മൾ മനുഷ്യർ ഒത്തിരി മാറി .

ഇംഗ്ലണ്ട് എന്ന നാട്ടിൽ വന്ന് 14 വർഷങ്ങൾ മേലെയായി. നമ്മൾ ഹിസ്റ്ററിയിൽ വായിച്ചു കാണാപാഠം മാത്രം പഠിച്ചിരുന്ന അല്ലെങ്കിൽ ഇന്ത്യക്കാരോട് ക്രൂരമായി മാത്രം പെരുമാറിയിരുന്ന ആ സമൂഹം അല്ല ഇന്നിവിടെയുള്ളത് .

അവർ വല്ലാതെ മാറി. അവരുടെ മാനുഷിക നിയമങ്ങൾ അഭയാർഥികളോടുള്ള കരുണ എന്തിനേറെ ഭീകരൻമാരോട് പോലും അവന്റെ മാനുഷിക മൂല്യങ്ങൾ മനസിലാക്കി പെരുമാറുന്ന ഒരു നാടാണിത് . ഇവിടെ ആരും ആരോടും ജോലിയെന്താ എന്ന് അഭിമുഖമായി ചോദിക്കില്ല, ജോലിയും വേതനവുമനുസരിച്ച് ആരേയും ബഹുമാനിക്കാറുമില്ല, ആർക്കുവേണ്ടിയും അവരുടെ സാമൂഹിക സ്ഥാനം അനുസരിച്ചു തന്നിരിക്കുന്ന സീറ്റ്‌ എണീറ്റു കൊടുക്കേണ്ടതില്ല, ഒരു തിക്കിലും തിരക്കിലും വേറൊരാളുടെ സ്ഥാനവും പ്രൗഢിയും അനുസരിച്ച് മാറിക്കൊടുക്കേണ്ടതില്ല, ഒരു പോലീസുദ്യോഗസ്ഥനും കുറ്റവാളിയെ സമൂഹ മധ്യത്തിലിട്ടു ചോദ്യം ചെയ്യാറില്ല , അവരുടെ കാറിൽ ഇരുത്തി സാവകാശം കാര്യങ്ങൾ ചോദിച്ചറിയും,ഒരാളും ഇന്നത്തെ പകയും വിദ്വേഷവും നാളത്തേയ്ക്ക് ഓർത്തുവെക്കാറില്ല . തമ്മിൽ അടിച്ചു പിരിഞ്ഞ ദമ്പതിമാർ പോലും പിറ്റേ ദിവസം പരസ്പരം കാണുമ്പോൾ ഒന്നിച്ചിരുന്നു ചായ കുടിക്കുന്നവരാണ്, ഒരു ജഡവും ഒരു പ്രജപോലും കാൺകെ ക്രോസ് വിസ്താരം ചെയ്യാറില്ല ,ഒരു ജന നേതാവും അവർക്ക് അകമ്പടി കൊണ്ട് നടക്കാറില്ല. അവരുടെ മനസ്സിൽ ആഴത്തിൽ സ്നേഹം ഉണ്ടെങ്കിലും ഇല്ലങ്കിലും ആരോടും അവർ ചൂടായി സംസാരിക്കാറില്ല . റോഡ് ക്രോസ് ചെയ്യാൻ വണ്ടി ഒന്ന് ചെറുതായി നിർത്തിത്തരുന്നവരോട് പോലും അല്ലെങ്കിൽ ബസിറങ്ങുമ്പോൾ ഡ്രൈവറോട് പോലും നന്ദി പറഞ്ഞിറങ്ങുന്നവരാണ് , ചെയ്ത തെറ്റിന് ക്ഷമചോദിച്ചു സമാധാനത്തിലാകുന്നവരാണ് . എല്ലാരോടും അനുകമ്പയും സ്നേഹവും അവർ ഒരു പൊതു അജണ്ടയായി കൊണ്ട് നടക്കുന്നവരാണ് . ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തവരോടുപോലും ” How are you” എന്ന് ചോദിച്ചു കടന്നു പോകുന്നവരാണ്.

നാടേതാ ജാതി ഏതാ എന്ന് നോക്കാതെ ജോലിയില്ലാത്തവർക്കെല്ലാം സാമ്പത്തിക സഹായങ്ങൾ നൽകി മറ്റു ജോലിയുള്ളവർക്കൊപ്പം അവരുടെ ജീവിതവും ഉറപ്പാക്കുന്നവരാണ് . ഇനിയും എണ്ണിയാൽ തീരാത്തത്ര പറയാൻ ഉണ്ടേറെ.

ഇവിടെ ബിസിനസ് മാനേജ്‌മന്റ് പഠിച്ചിറങ്ങുന്നതിനുമുമ്പേ നേഴ്സിങ് ഹോമിന്റെ അസിസ്റ്റന്റ് മാനേജരായി ജോലിചെയ്യാനുള്ള ഭാഗ്യമെനിക്ക് ഉണ്ടായിട്ടുണ്ട്. അപ്പോയിന്മെന്റ് കിട്ടിയ ഉടനെ ചെയ്തത് മാനേജർക്ക് ഇടാൻ പറ്റിയ ഒരു കോട്ടും സ്യുട്ടും മേടിക്കുക എന്നതാരുന്നു. പിറ്റേദിവസം കോട്ടും സ്യൂട്ടും അണിഞ്ഞു കറങ്ങുന്ന കസേരയിൽ ഇരിക്കാൻ ചെന്ന എന്നോട് മാനേജർ പറഞ്ഞു നേഴ്സിംങ്ങ് അനുബന്ധിച്ചുള്ള ജോലി ചെയ്യാൻ വരുന്നയാൾ ഇങ്ങനെ ആഡംമ്പരമായി വരേണ്ടതില്ല .ഇവിടെ പേഷ്യൻസിൻ്റെ നാപ്പി മാറുന്നതു മുതൽ തറ തുടയ്ക്കുന്നതുവരെ ചെയ്യേണ്ടിവരുമെന്ന്. അന്നുമുതൽ എന്റെ കോട്ടും സ്യൂട്ടും വെട്ടം കണ്ടില്ല. യൂണിഫോം ആണ് ഇതിനെല്ലാം അനുയോജ്യം.

അപ്പോൾ പറഞ്ഞുവന്നത് ഇവിടെ മറ്റുമുള്ളവരെ അവരുടെ ജോലിയുടെ അടിസ്ഥാനത്തിലോ സാമ്പത്തികാടിസ്ഥാനത്തിലോ ബഹുമാനിക്കുകയോ ഉയർത്തി പിടിക്കുകയോ ഇല്ല എന്നാണ്. അത് ഹെൽത്തുമായി ബന്ധപ്പെട്ട മേഖലയാണെങ്കിൽ പിന്നെ പറയുകയും വേണ്ട . അവിടെ ഡൊമസ്റ്റിക് സ്റ്റാഫ് മുതൽ മേട്രൺ അല്ലെങ്കിൽ സിഇഒ വരെ ഹോപിറ്റലിൽ ജോലിചെയ്യണമെങ്കിൽ അവരുടെ ഡിഗ്രികളും സ്ഥാനങ്ങളും മറക്കണം . അവിടെ രോഗിയാണ് വിഐപി, അവിടെ രോഗിയെ കാണുന്നത് ഒരു വൾണറബിൾ പേഴ്സൺ ആയിട്ടാണ് . അവരോടു മിണ്ടാനും ഇടപെഴകാനും ഒരു രീതിയുണ്ട് .

നമ്മുടെ നാട്ടിൽ വീട്ടിൽ ഒറ്റമകനോ മകളോ ആയിവളർന്നു ജീവിതം മുഴുവൻ കൈവെള്ളയിൽ ഇട്ടു അമ്പിളി അമ്മാവനെ കാണിച്ചു കൊതിപ്പിക്കാതെ മേടിച്ചു കൊടുത്തു കണ്ണ് മഞ്ഞളിച്ച പുതു തലമുറയ്ക്ക് ഇതൊന്നും അത്ര ദഹിക്കില്ല . ഇവിടുള്ളവരെ ശിശ്രൂഷിക്കാൻ വേണ്ടി ടിക്കറ്റ് ചാർജും ഭക്ഷണ ചെലവ് വരെ മുടക്കി വന്നിറങ്ങുന്ന പുതു തലമുറയ്ക്ക് അവർ വന്നത് എന്തിനാണെന്ന കാര്യം മറക്കുന്നു . കാരണം വേറൊന്നുമല്ല ഇന്നുള്ളവർ ഒരു സ്വിമ്മിങ് പൂളിൽ മാത്രം നീന്താൻ അറിയാവുന്നവരാണ് , ആ ട്രാക്കിൽ മാത്രം അവർ ഓടി ജയിക്കും പക്ഷെ ഒരു നദിയിലോ കുളത്തിലോ ഇട്ടാൽ അവർ മുങ്ങി മരിക്കും . അതാണ് ട്രാക്കിലൂടെ മാത്രം ഓടി ജയിച്ചു പരിചയം ഉള്ളവരുടെ കഥ .

പിന്നെ ഇവിടെ ബ്രിട്ടനിൽ നേഴ്‌സുമാരുടെ ശമ്പളം എന്നത് എച്ച്സിഎ അലവൻസു കൂടി ഉൾപ്പെടുത്തിയുള്ളതാണ് .അതും അവരുടെ മര്യാദ. അപ്പോൾ എന്തുജോലിയും ചെയ്യണമെന്ന് സാരം . നമ്മൾ ചെയ്യാൻ മടിക്കുന്ന ജോലി സന്തോഷത്തോടെ ചെയ്യാൻ ഓടിയെത്തുന്ന ബംഗാളികളോടും തമിഴ് നാട്ടുകാരോടും നമ്മൾ കാണിക്കുന്ന മര്യാദയേക്കാൾ എത്രയോ ഉയർന്ന ഗ്രാഫാണ് നമ്മൾ കുടിയേറ്റക്കാർക്ക് ഇവർ തരുന്നതെന്നും മറന്നുകൂടാ ..

അതുകൊണ്ട് നാട്ടിലെ കൊട്ടാരത്തിന്റെ തിളക്കം ഓർത്തു ഈ നാട്ടിൽ കണ്ണ് കാണാതായാൽ നേടിയെടുത്ത പിന്ന് കൊണ്ടുതന്നെ സ്വയം കുത്തി മുറിവേൽപ്പിച്ചു അഴികൾ എണ്ണാം. കാരണം ഒട്ടേറെ ഹ്യൂമൺ റൈറ്റ്സും അബ്യൂസ് റിലേറ്റടുമായുള്ള നിയമങ്ങൾ’ സാമ്പത്തിക വലുപ്പങ്ങൾ നോക്കാതെ ചിട്ടയോടെ പാലിക്കുന്നൊരു നാടാണിത് .

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട …കൂടാതെ വരും തലമുറയുടെയൊക്കെ ശുശ്രൂഷ ലഭിക്കാൻ ഭാഗ്യം ചെയ്തവരാണ് നമ്മൾ പഴയതലമുറ എന്നും മറക്കണ്ട . നമ്മൾ വളർത്തിയ കർമ്മ …

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️. ——————————————-

രാധാകൃഷ്ണൻ മാഞ്ഞൂർ
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര പ്രദേശങ്ങളിലും, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമായി കഴിഞ്ഞ നാളുകളിലുണ്ടായ പ്രളയദുരന്തം കൺമുന്നിൽ ഭീകര ദൃശ്യമായി ഇപ്പോഴുമുണ്ട്.

ഒരു മനുഷ്യായുസ്സിൽ കൂട്ടി വെച്ചതൊക്കെ ഒരു നിമിഷം കൊണ്ട് പ്രകൃതി കവർന്നെടുക്കുകയായിരുന്നു. പ്രളയത്തിൽ സർവ്വതും നഷ്ടമായവർ ആർത്തലച്ചു പെയ്യുന്ന മഴ നോക്കി നിസഹായതയോടെ നിന്നു.

പതിവുപോലെ പ്രളയ ദുരന്ത ചർച്ചകൾ ടിവി ചാനലുകളുടെ റേറ്റിംഗ് വർധിപ്പിച്ചു. വലിയ ബ്രാൻഡഡ് കമ്പനികൾ പരസ്യം തന്ന്  രംഗം കൊഴുപ്പിച്ചു. ശീതീകരിച്ച മുറികളിലിരുന്ന് കരിങ്കൽ ക്വാറി മുതലാളിമാർ, ജിയോളജി വിഭാഗം മേധാവികൾ, രാഷ്ട്രീയനിരീക്ഷകർ വരെ പ്രളയന്തര കാലത്തെ വായിച്ചെടുത്തു. പ്രശ്‌നത്തെ പറ്റി കീറിമുറിച്ചവരാരും പ്രകൃതിക്കുവേണ്ടി സംസാരിച്ചില്ലെന്നതാണ് വാസ്തവം.

വികസനമെന്ന് പേരിട്ട് ഭരണകൂടം നടത്തുന്ന ചില തുഗ്ലക്ക് പരിഷ്‌കാരങ്ങൾ, ആവശ്യത്തിൽ കൂടുതൽ പ്രകൃതിയെ കവർന്നെടുക്കാൻ വെമ്പൽ കൂട്ടുന്ന ആർത്തി പിടിച്ച
ജനത…….. ഈ രണ്ട് റോളുകളും നമ്മൾ തന്നെയാണ് ചെയ്യുന്നത്. ഈ ദർപ്പണത്തിൽ പതിയുന്നത് നമ്മൾ ഓരോരുത്തരുടെയും മുഖങ്ങളാണ്.

കൂറ്റൻ മലനിരകളെ കവർന്നെടുത്ത് ടിപ്പർലോറിയിൽ കയറ്റിവിട്ടും, കരിങ്കൽ ക്വാറി കുഴിച്ച് സിമൻറ് കൊട്ടാരം പണിതും ഉപഭോഗ സംസ്കാരത്തിന് ഭാഗമായി. പുഴ മണൽ കൊണ്ട് തീർത്ത സിമൻറ് കൂടാരത്തിന് ‘അല്ലിമലർ കാവ് ‘ എന്നു പേരിടാനും മറന്നില്ല. (എന്തൊരു പരിസ്ഥിതി സ്നേഹം)

2019-ൽ ഘാനയിൽ (ആഫ്രിക്കൻ രാജ്യം) ജെസിബി നിരോധിച്ചതായി വാർത്ത കണ്ടു. നിരോധനം ആ രാജ്യത്തെ ഇരുബൈര് കടത്തിക്കൊണ്ടു പോകുന്നത് തടയാൻ കൂടിയായിരുന്നു. 2012-ൽ  തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും ജെസിബി നിരോധിച്ചു. മണ്ണിൻറെ ഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ യന്ത്രകൈ ഒരു പരിധി വരെ നമ്മുടെ ഭൂമിയെ തകർക്കുന്നു.

കേരളത്തിൽ മഴക്കാലത്തിനു മുൻപ് നമ്മുടെ പൂർവികർ ചെയ്തിരുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. റോഡിനിരുപുറമുള്ള ഓടകൾ മഴക്കാലത്തിനു മുമ്പ് ശുചിയാക്കുമായിരുന്നു. നീരൊഴുക്ക് തടയുന്ന ഒരു പ്രവർത്തിയും അവർ ചെയ്തിരുന്നില്ല.

2017-ൽ ചെന്നൈ നഗരം പ്രളയത്തിൽ മുങ്ങിയപ്പോഴാണ് അശാസ്ത്രീയമായ ടൗൺപ്ലാനിങ്ങിനെപ്പറ്റി അവർ ബോധവാന്മാരായത്. ചെന്നൈ നഗരത്തിൽ നിരവധി കുളങ്ങൾ ഉണ്ടായിരുന്നു. ഈ കുളങ്ങളിലായിരുന്നു മഴവെള്ളം ശേഖരിച്ചിരുന്നത്. എത്ര മഴ പെയ്താലും നഗരം പ്രളയത്തിൽ ആവാതെ ഈ കുളങ്ങൾ കാത്തുസൂക്ഷിച്ചു. കാലങ്ങൾ കഴിഞ്ഞ് പുതിയ ഭരണാധികാരികൾ ഈ കുളങ്ങൾ മണ്ണിട്ട് മൂടി അതിനുമുകളിൽ ഫ്ലാറ്റുകൾ നിർമ്മിച്ചു. അന്ന് തുടങ്ങി വെള്ളപ്പൊക്കം…….

ഓരോ പ്രകൃതിദുരന്തങ്ങളും കടന്നു പോകുമ്പോൾ നാം ഉച്ചരിക്കുന്ന ഒരു പേരാണ് മാധവ് ഗാഡ്ഗിലിന്റേത് . വികസനം എന്നാൽ വെറും സമ്പത്തിൻെറ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും പരിസ്ഥിതിയെ ഉൾക്കൊണ്ടും പരിഗണിച്ചും മാത്രമേ ചെയ്യാവൂ എന്നാണ് ഗാഡ്ഗിൽ കമ്മീഷൻ പറഞ്ഞത്. വെള്ളത്തിൻറെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന ഒരു നിർമ്മാണ പ്രക്രിയകളും നടത്താൻ പാടില്ലെന്ന് പറഞ്ഞതിന് ഗാഡ്ഗിലിൻെറ കോലം കത്തിച്ചു നമ്മൾ.

ആരോഗ്യവകുപ്പിൽ നിന്നും റിട്ടയർ ചെയ്‌ത്‌ വിശ്രമജീവിതം നയിക്കുന്ന പരിസ്ഥിതി, ഗ്രന്ഥശാല പ്രവർത്തകൻ കൂടിയായ ശ്രീ വി കെ ഹരിദാസ് പെരുവ ശ്രദ്ധേയമായ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു “നാലുവരിപാതയെപ്പറ്റി ചിന്തിക്കുന്ന മലയാളി എന്തുകൊണ്ട് നാലുവരി ഓടയെപ്പറ്റി ചിന്തിക്കുന്നില്ല? തോടും കായലും കെട്ടിയടച്ച്‌ കെട്ടിടങ്ങൾ നിർമ്മിക്കുന്നവരെ സൂപ്പർ ടാക്സ് ഈടാക്കി നിയമത്തിനു മുന്നിൽ കൊണ്ടുവരണം. റോഡുകൾ അടക്കമുള്ള ഏതു നിർമ്മിതികളും പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രം നടപ്പാക്കുക.

പ്ലാസ്റ്റിക് മാലിന്യമടക്കമുള്ള സാധനങ്ങൾ അന്യൻെറ പുരയിടത്തിലേക്ക് വലിച്ചെറിയുന്ന ‘ഗോത്രോ’ സംസ്കാരത്തിൽ നിന്നാണ് നമ്മൾ മാറി തുടരേണ്ടത്. ഓരോ ഗ്രാമത്തിലും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ കെൽപ്പുള്ള  സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിച്ച് എടുക്കണം. സ്കൂൾ തലത്തിൽ തന്നെ ഇതുപോലുള്ള മികച്ച കേഡറ്റുകളെ നമുക്ക് കണ്ടെത്താനാവും.

കഴിഞ്ഞദിവസം ദുരന്തമുണ്ടായ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ 3 പാറമടകൾ മാത്രമേ കണക്കുകളിൽ ഉള്ളൂ. (കൃത്യമായി 17 ക്വാറികൾ പ്രവർത്തിക്കുന്നു എന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു)
ബ്യൂറോക്രസിയും ക്വാറിലോബിയുമായുള്ള ‘അന്തർധാര’ ഇതിൽ നിന്നും വളരെ വ്യക്തമാകുന്നു. ഉപഗ്രഹങ്ങൾ കള്ളം പറയാറില്ല…….

ഉപരേഖ
522 പേജുള്ള ഗാഡ്ഗിൽ റിപ്പോർട്ട് വലിച്ചുകീറി ഗോഗ്വാ വിളിച്ചപ്പോൾ അറിയുക. പ്രകൃതി മാതാവിൻറെ കണ്ണുനീരാണ് മഴയായി, പ്രളയമായി ഒഴുകിപ്പോയത്.

ഡോ. ഐഷ വി

ആലപ്പുഴ പട്ടണത്തിലുള്ള സെന്റ് റോസസ് ഹോസ്റ്റലിലേയ്ക്ക് പോകുന്ന വഴിയിൽ ഇടതു വശത്തെ ഒരു വീട് ചൂണ്ടികാട്ടി എന്റെ സഹപ്രവർത്തക ടെസ്സിയമ്മ ജേക്കബ് പറഞ്ഞു. അതാണ് എഴുത്തുകാരൻ തകഴിയുടെ മകളുടെ വീട്. ഇടയ്ക്കൊക്കെ തകഴി അവിടെ വരാറുണ്ട് . ആദ്യമായി ആ ഹോസ്റ്റലിലെത്തിയ എനിക്ക് ഹോസ്റ്റലും പരിസരവുമൊക്കെ ടെസ്സി പരിചയപ്പെടുത്തുകയായിരുന്നു. ഇടയ്ക്ക് ജ്ഞാന പീഠ ജേതാവ് ശ്രീ തകഴി ശിവശങ്കരപ്പിള്ളയെ കാണാൻ കഴിയുമല്ലോ എന്നോർത്തപ്പോൾ എനിക്ക് സന്തോഷം തോന്നി. ഹോസ്റ്റലിന്റെ ഗേറ്റെത്തിയപ്പോൾ ടെസ്സി പറഞ്ഞു. തൊട്ടപ്പുറത്താണ് മലയാള മനോരമയുടെ പത്രമോഫീസ്. ബാഗും കുടയും ഡോർ മെട്രിയിൽ കൊണ്ടു വച്ച ശേഷം ഞാൻ ടെസ്സിയുടെ ഡോർ മെട്രിയിലേയ്ക്ക് ചെന്നു. ഗ്ലാസ്സും ചെറിയ കിണ്ണവുമെടുത്ത് ടെസ്സി എന്റെ കൂടെ ചായ കുടിക്കാനായി ഇറങ്ങുന്നതിനിടയിൽ ടെസ്സിയുടെ ഡോർ മെട്രിയുടെ ജന്നലിലൂടെ ഞാൻ പാളി നോക്കി. മനോരമ പത്രമോഫീസ് കണ്ടു. അവിടെയെല്ലാവരും നല്ല തിരക്കിലായിരുന്നു.

താഴെ മെസ്സിൽ പോയി ചായ കുടി കഴിഞ്ഞ് വീണ്ടും മുകളിൽ പോയി വസ്ത്രം മാറി ഞങ്ങൾ താഴെ റിസപ്ഷനിലെത്തി. ടെസ്സി അവിടെ കിടന്ന പത്രമെടുത്ത് വായിക്കാൻ തുടങ്ങി. ഞാനാ മുറിയിലെ കാഴ്ചകൾ ഓരോന്നായി ശ്രദ്ധിക്കാൻ തുടങ്ങി. ഉണ്ണിയേശുവിന്റെ പുൽകൂടിൽ കിടക്കുന്ന ചെറുശിൽപവും അതിൽ ഇട്ടിരുന്ന ചെറിയ അലങ്കാര ബൾബുമൊക്കെ നോക്കി. മുറിയിൽ ഒരറ്റത്ത് ഒരു സ്റ്റാന്റിൽ ഒരു ലാന്റ് ഫോൺ , കോയിനിട്ട് ഫോൺ വിളിക്കാനുള്ള സംവിധാനമുണ്ട്. ചിലർ അവർക്ക് വരേണ്ട ഫോൺ കാത്തിരിയ്ക്കുന്നു. ഒരു പെൺകുട്ടി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പെൺകുട്ടി വളരെ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്. പ്രാണപ്രിയനോടകണം. അപ്പോൾ അവിടിരുന്ന ഒരു സ്ത്രീ പറഞ്ഞു. ഈ കുട്ടി ഇത്ര പതിയെ സംസാരിച്ചാൽ എങ്ങിനെയാണ് മറുതലയ്ക്കുള്ളയാൾ കേൾക്കുക. ഈ പെൺകുട്ടി ഫോണിൽ സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല. ധാരാളം സമയമെടുക്കുo. മറ്റുള്ളവർ അവരവർക്ക് വരേണ്ട കാൾ കാത്തിരുന്ന് മടുക്കും.

അങ്ങനെ ആ മുറിയിലെ ഓരോ കാഴചകളിലും കണ്ണുടക്കിക്കഴിഞ്ഞ് എന്റെ ശ്രദ്ധ ഭിത്തിയിൽ നിന്ന് ഒരു മുപ്പത് ഡിഗ്രി ചായ്ച് സ്ഥാപിച്ച് വർണ്ണക്കടലാസ് കൊണ്ടുണ്ടാക്കിയ ഒരു മാലയിട്ടിരിയ്ക്കുന്ന കന്യാസ്ത്രീയുടെ ഫോട്ടോയിലേയ്ക്ക് തിരിഞ്ഞു. അപ്പോഴേയ്ക്കും ടെസ്സിയുടെ പത്ര വായന കഴിഞ്ഞിരുന്നു. ടെസ്സി എന്നെ വിളിച്ച് അടുത്തിരുത്തി. ഫോട്ടോയിലേയ്ക്ക് ചൂണ്ടി ടെസ്സി പറഞ്ഞു: വർഷങ്ങൾക്ക് മുമ്പ് വാട്ടർ ആന്റ് വേസ്റ്റ് വാട്ടർ അതോറിറ്റിയുടെ ക്ലോറിൻ ഗ്യാസ് സിലിണ്ടറിന് ചോർച്ചയുണ്ടായപ്പോൾ മരിച്ച സിസ്റ്ററാണത്. സിസ്റ്ററിന്റെ പേര് ടെസ്സി പറഞ്ഞെങ്കിലും ഇപ്പോൾ ഞാനത് ഓർക്കുന്നില്ല. കടുത്ത ചൂടേറിയ വേനൽക്കാലത്ത് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പലരും ഉഷ്ണം കാരണo ഒറ്റ വസ്ത്രമേ ധരിച്ചിരുന്നുള്ളൂ. എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്താണത് സംഭവിച്ചത്. മതിലിനപ്പുറത്ത് കുടിവെള്ളം ശുദ്ധീകരിക്കാനുപയോഗിക്കുന്ന ക്ലോറിൻ സിലിണ്ടർ ചോരാൻ തുടങ്ങി. താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന സിസ്റ്റർ ഉറക്കത്തിൽ പതിവില്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടപ്പോൾ വേഗം ചാടിയെഴുന്നേറ്റു.

അടുത്ത മുറികളിലും ഡോർ മെട്രികളിലും ആർക്കൊക്കെയോ ശ്വാസം മുട്ടൽ, ചുമ, ഛർദ്ധി എന്നിവയൊക്കെയുണ്ടെന്ന് സിസ്റ്റർക്ക് മനസ്സിലായി. അന്തരീക്ഷത്തിൽ ക്ലോറിൻ ഗന്ധം പരന്നപ്പോൾ സിറ്റർ അപകടം മണത്തു. സിസ്റ്റർ വേഗം അവസരത്തിനൊത്തുയർന്നു ഉണർന്ന് പ്രവർത്തിച്ചു. അച്ചന്മാരെ വിവരമറിയിച്ച് ആംബുലൻസുകൾ വരുത്തി. ഓരോ ഡോർ മെട്രിയിലും ചെന്ന് ഹോസ്റ്റലിലെ അന്തേവാസികളെ താങ്ങി ആംബുലൻസിൽ എത്തിച്ചു. ഒറ്റവസ്ത്രം മാത്രം ധരിച്ചിരുന്നവർക്ക് ഒരു പുതപ്പു കൂടി തപ്പിയെടുത്ത് പുതപ്പിക്കാൻ സിസ്റ്റർ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ ഡോർ മെട്രിയിലും ചുറ്റി നടന്ന് അവസാനത്തെയാളെയും സിസ്റ്റർ ആംബുലൻസിൽ എത്തിച്ചു. അധോമുഖാദേശ സ്വഭാവമുള്ള ക്ലോറിൻ വാതകം ആദ്യം പരക്കുന്നത് അന്തരീക്ഷത്തിൽ താഴ്ന്ന തലത്തിലാണ്. താഴെ ക്ലോറിന്റെ ആധിക്യം കൂടിയപ്പോൾ പരിക്ഷീണയായ സിസ്റ്റർ കുഴഞ്ഞ് വീണ് തത്ക്ഷണം മരിച്ചു. ആ അപകടത്തിൽ സിസ്റ്റർക്കല്ലാതെ മറ്റാർക്കും മരണത്തിന് കീഴടങ്ങേണ്ടി വന്നില്ല. ടെസ്സി പറഞ്ഞു നിർത്തിയപ്പോൾ എല്ലാവരെയും രക്ഷിച്ച ശേഷം കർത്താവിന്റെ അരികിലേയ്ക്ക് പോയ കർത്താവിന്റെ മണവാട്ടിയുടെ ഫോട്ടോയിലേയ്ക്ക് ആദരപൂർവ്വം ഞാനൊന്നു കൂടി നോക്കി. ഇന്നോർമ്മയിൽ തപ്പുമ്പോൾ പേരോർമ്മ വരുന്നില്ലെങ്കിലും ചിന്തിച്ചു. ആ ആത്മത്യാഗത്തിന് എന്തിനാണൊരു പേര് ?

അന്നത്തെ ഹോസ്റ്റലിലെ അന്തേവാസികളുടെ മനസ്സിലെല്ലാം ഇന്നും ആ സിസ്റ്റർ ജീവിക്കുന്നുണ്ടാകും. തിരിച്ച് രണ്ടാം നിലയിലെ ഡോർ മെട്രിയിലെത്തിക്കഴിഞ്ഞ് ഞാൻ ജാലകത്തിലൂടെ ഒരു വിഹഗ വീക്ഷണം നടത്തി. ഭാഗ്യം അവിടെങ്ങും ഒരു ക്ലോറിൻ സിലിണ്ടറും ഇല്ലായിരുന്നു. കുടിവെള്ളം പമ്പുചെയ്ത് കയറ്റുന്ന ഒരു കൂറ്റൻ ജലസംഭരണി അവിടെ തലയുയർത്തി നിന്നു. പഴയ പത്രവാർത്തയിലൂടെയും ക്ലോറിൻ വാതകം ശ്വസിക്കാനിടയായാൽ അമോണിയാണ് പ്രതി മരുന്നെന്നും അമോണിയ ശ്വസിക്കാനിടയായാൽ ക്ലോറിനാണ് പ്രതിവിധിയെന്നും സ്കൂളിലെ രസതന്ത്ര ക്ലാസ്സുകളിൽ പഠിച്ചത് ഞാനോർത്തു. പിന്നിൽ നിന്നും വാട്ടർ അതോറിറ്റിയിലെ ജീവനക്കാരിയായ ഒരു ഹോസ്റ്റൽ അന്തേവാസി എന്റടുത്തേയ്ക്ക് വന്ന് ജാലകത്തിലൂടെ ദൂരേയ്ക്ക് കൈ ചൂണ്ടി എന്നോട് പറഞ്ഞു. ആ കാണുന്നതാണ് ഞങ്ങളുടെ എഞ്ചിനീയറുടെ ക്വാർട്ടേസ്. ജാലക കാഴ്ചകളിൽ നിന്ന് പിന്തിരിയുമ്പോൾ അവസാനയാളെയും രക്ഷപെടുത്തിയ സിസ്റ്ററിന്റെ മുഖമായിരുന്നു മനസ്സിൽ.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

എം. ജി.ബിജുകുമാർ

” ഒരു വിവാഹം കഴിക്കാനൊക്കെ ഇത്ര പ്രയാസമോ, എത്ര ബ്യൂറോകളുണ്ട്, അവരെ സമീപിച്ചാൽ കാര്യം നടക്കും”
സുഹൃത്തിൻ്റെ സാക്ഷ്യപത്രം.
” കാശ് കളയാമെന്നല്ലാതെ വേറെ വലിയ കാര്യമൊന്നുമില്ല, അതാ യാഥാർത്ഥ്യവും പലരുടെയും അനുഭവവും ” ചിരിച്ചു കൊണ്ടുള്ള എന്റെ മറുപടിയിലും പിൻവാങ്ങാൻ അവൻ തയ്യാറായില്ല.
വാരാന്തപ്പതിപ്പിൽ നിന്നു മാട്രിമോണിയൽ കോളത്തിൽ നിന്ന് ഏതോ നമ്പറിൽ വിളിച്ച് അവൻ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടപ്പാേഴും ഞാനത് വലിയ കാര്യമാക്കിയില്ല.
ഞാൻ കാപ്പിയും കുടിച്ച് പത്രവും വായിച്ചിരുന്നു.
അൽപ്പം കഴിഞ്ഞ് സംസാരമൊക്കെ നിർത്തി അവൻ എൻ്റെയടുത്തെത്തി.
“ഞാൻ ഡീറ്റെയിൽസ് എല്ലാം പറഞ്ഞിട്ടുണ്ട് 20 പേരുടെ വിവരങ്ങൾ വി.പി.പി. ആയി അയച്ചുതരും, 2500 രൂപ കൊടുത്തു വാങ്ങണം.”
അധികാര സ്വരത്തിൽ അവൻ പറഞ്ഞു.
എന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.
” അത് കിട്ടിക്കഴിഞ്ഞ് എന്നോട് പറഞ്ഞാൽ മതി. ഞാൻ വന്ന് അതിലെ നമ്പരിൽ വിളിച്ച് അന്വേഷിച്ച് ഒരെണ്ണം സെറ്റാക്കാം.”
അവൻ്റെ ഉറപ്പ്.
ഇവനെന്നാൽ വല്ല ബ്രോക്കറു പണിയ്ക്കും പോകരുതോ എന്നു മനസ്സിൽ തോന്നിയെങ്കിലും ഞാനത് അവനോട് പറഞ്ഞില്ല.
ശനിയാഴ്ച ആയപ്പാേഴേക്കും പോസ്റ്റ്മാൻ കൊണ്ടുവന്ന കവർ പൈസ നൽകി വാങ്ങി വെച്ചു. എന്നിട്ട് സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു.
സൂര്യാസ്തമയത്തിനു മുമ്പ് തന്നെ ചങ്ങാതി വീട്ടിലെത്തി ഓരോന്നായി വിളിച്ചുതുടങ്ങി.
ആദ്യം വിളിച്ച മൂന്നെണ്ണവും റോങ്ങ് നമ്പർ ആയിരുന്നു.
എന്നിട്ടും പ്രതീക്ഷ കൈവെടിയാതെ വീണ്ടും അടുത്ത നമ്പറുകളിൽ വിളിച്ചു കൊണ്ടേയിരുന്നു.
അതിൽ മിക്കവയും വിവാഹം കഴിഞ്ഞതും ഇപ്പോൾ നിലവില്ലാത്ത നമ്പരുകളുമൊക്കെയായിരുന്നു.
അവസാനം അവൻ്റെ ഫോണിൻ്റെ ചാർജ്ജ് തീരാറായതിനാൽ അത് ചാർജ്ജ് ചെയ്യാൻ എന്നെ ഏൽപ്പിച്ചു. തുടർന്ന് എൻ്റെ ഫോണിൽ നിന്നാണ് ബാക്കിയുള്ള നമ്പരിലേക്ക് വിളിച്ചുതുടങ്ങിയത്. അതിലും പ്രയോജനമൊന്നും ഉണ്ടായില്ല.
കാശ് പോയെന്ന് എനിക്കും അവനും മനസ്സിലായി. ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
അവൻ ഒന്നും പറയാതെ ഇരുപതാമത്തെ നമ്പർ ഡയൽ ചെയ്തു.
അതിലെ പേര് ഞാൻ നോക്കി.
ഹരിത, 33 വയസ്.
“ചിലപ്പോൾ ഇതാവും നിനക്ക് പറഞ്ഞിട്ടുള്ള പെൺകുട്ടി ” അവൻ സ്വയം സമാധാനിക്കാനാണോ അതോ എന്നെ സമാധാനിപ്പിക്കാനാണോ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല.
ഡയൽ ചെയ്ത് അവൻ ലൗഡ് സ്പീക്കറിലിട്ടു. ബെൽ പൂർണ്ണമായിയിട്ടും ഫോൺ ആരും അറ്റൻഡ് ചെയ്തില്ല.
ഞാൻ വെറുതെ ആ ലിസ്റ്റിലേക്ക് നോക്കുമ്പോൾ വി.എച്ച്.എസ്. സി, ഹോബി പുസ്തകവായന, എന്നൊക്കെ കണ്ടു. ആഹാ വായനാശീലം ഒക്കെയുള്ളവളാണ്. അപ്പോൾ അവൻ പറഞ്ഞത് ശരിയായിരിക്കും എന്നു ചിന്തിച്ചപ്പോഴേക്കും അവൻ വീണ്ടും ഡയൽ ചെയ്തു.
ഫോൺ അറ്റൻ്റ് ചെയ്തപ്പോൾ ലൗഡ് സ്പീക്കറിലിട്ട് അവൻ സംസാരിച്ചു തുടങ്ങി.
“ഹരിതയ്ക്ക് ഒരു വിവാഹം ആലോചിക്കുന്നതിനു വേണ്ടിയായിരുന്നു.” അവൻ സൗമ്യമായി പറഞ്ഞു.
എന്നിട്ട് ഒരു കാരണവരുടെ ഗമയോടെ എന്നെ നോക്കുമ്പോൾ തന്നെ അവിടെ നിന്നു വന്ന മറുപടിയിൽ ഞാനും അവനും ഒരു പോലെ ഞെട്ടി.
“പ്ഫ… വെച്ചിട്ട് പോയിനെടാ @#£&@# ..
കുറേ നാളായി ഇത് തുടങ്ങിയിട്ട്. കല്യാണം ആലോചിക്കാൻ നടക്കുന്നു.”
ഒരു സ്ത്രീയുടെ സംസാരം.
ഇത് കേട്ട് എന്താണിങ്ങനെ പറയാൻ കാരണമെന്നറിയാതെ പരസ്പരം നോക്കവേ ഫോണിൽ നിന്നും സ്ത്രീ ശബ്ദം.
“എൻ്റെ മകളുടെ കല്യാണം കഴിഞ്ഞിട്ട് എട്ടു വർഷമായി.രണ്ടു കുട്ടികളുമായി. എന്നിട്ടും ഇടയ്ക്കിടയ്ക്ക് കല്യാണം ആലോചിക്കാനെന്നും പറഞ്ഞ് വിളിച്ച് കളിയാക്കാൻ ഓരോരുത്തന്മാര് ഇറങ്ങിയേക്കുന്നു.”
അതു കേട്ട് ഞങ്ങൾ ഞെട്ടി.
” പോലീസിൽ പരാതി കൊടുത്താലെ ഇവന്മാരുടെ സൂക്കേട് തീരൂ.” അത്രയും പറഞ്ഞപ്പോഴേക്കും ഞാൻ ഫോൺ വാങ്ങി കട്ട് ചെയ്തു.
” മോന് സമാധാനമായല്ലോ.. ”
ഞാൻ ചിരിച്ചു കൊണ്ട് ചങ്ങാതിയോട് തിരക്കി.
അവൻ മറുപടി പറയാതെ ചാർജ്ജ് ചെയ്യാനിട്ട അവൻ്റെ ഫോണെടുത്ത് മാര്യേജ് ബ്യൂറോയുടെ നമ്പർ ഡയൽ ചെയ്ത് റോഡിലേക്കിറങ്ങി നടന്നു.
അവർക്കുള്ള “പച്ചമലയാളം ” കൊണ്ടുള്ള അഭിഷേകത്തിനുള്ള പുറപ്പാടിനാണെന്ന് എനിക്ക് മനസ്സിലായി.
സംഭവമോർത്ത് ചിരിക്കണോ അതോ കാശ് പോയതോർത്ത് വ്യസനിക്കണോ എന്നറിയാതെ ബ്യൂറോക്കാർ അയച്ച ലിസ്റ്റ് വലിച്ച് കീറി അടുപ്പിലിടാനായി ഞാൻ അടുക്കളയിലേക്ക് നടന്നു.
അപ്പോൾ ബ്യൂറോക്കാരുടെ പിതാമഹൻമാർ തുമ്മിത്തുടങ്ങിയിട്ടുണ്ടാവും എന്നത് ചിന്തനീയം.

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.

ഡോ. ഐഷ വി

വൈകി വന്ന പാസഞ്ചറിൽ വൈകുന്നേരം ഹരിപ്പാട് റയിൽവേ സ്റ്റേഷനിൽ നിന്നും കയറുമ്പോൾ കംപാർട്ട്മെന്റിൽ ആരുമില്ലെന്നൊരു തോന്നൽ. അപ്പോൾ ചുരിദാറിട്ട സുന്ദരിയായ ഒരു സ്ത്രീ ഓടി വന്ന് ആ കംപാർട്ട്മെന്റിൽ കയറി. ഞാനിരുന്ന ബർത്തിന്റെ എതിർ വശത്തെ ബർത്തിൽ അവരിരുന്നു. ഞാനൊന്ന് കിടന്നു. അവർ ഇരുന്നു കൊണ്ടൊന്ന് മയങ്ങാൻ തുടങ്ങി. ട്രെയിൻ കായംകുളം എത്തിയപ്പോൾ ഒരു ട്രാക്കിലൊതുക്കി. പല അതിവേഗ തീവണ്ടികളും കടന്നുപോയി. എന്തായാലും ട്രെയിൻ വൈകുമെന്നുറപ്പായി. എന്റെ എതിർ വശത്തിരുന്ന സ്ത്രീയോട് എവിടെയിറങ്ങാനാണെന്ന് ഞാൻ കുശലം ചോദിച്ചു. ‘കൊല്ലം’ എന്ന് അവർ മറുപടി നൽകി. “എവിടെ ജോലി ചെയ്യുന്നു ? ” എന്ന ചോദ്യത്തിന് ” എനിക്ക് ജോലിയൊന്നുമില്ല. അഞ്ച് മക്കളെ വളർത്തുകയാണ് ജോലി ” എന്നവർ മറുപടി നൽകിയപ്പോൾ എന്റെ കൗതുകം വർദ്ധിച്ചു.

മിക്കവാറും എല്ലാ വീടുകളിലുമിപ്പോൾ ഒന്നോ രണ്ടോ കുട്ടികൾ മാത്രമുള്ളപ്പോൾ അഞ്ച് കുട്ടികൾ എന്നത് കൗതുകം തന്നെ. ഞാൻ എഴുന്നേറ്റിരുന്നു. “വീട് കൊല്ലത്താണോ ” എന്ന് ഞാൻ ചോദിച്ചു. ” അല്ല . കൊല്ലത്തൊരുമകൾ പഠിക്കുന്നു. മോളെ കാണാൻ പോവുകയാണ്”. വീട് ഹരിപ്പാട് എരിക്കകത്താണ്.” ” മോളെവിടെ പഠിക്കുന്നു. ” ട്രാവൻകൂർ മെഡിക്കൽ കോളേജിലാണ്. മോൾക്കൊരു പനി. അതിനാൽ മകളുടെ അടുത്തേയ്ക്ക് പോവുകയാണ്.” മറ്റ് മക്കൾ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് അവർ മറുപടി നൽകി. മൂത്ത പെൺകുട്ടി എം.ഡി കഴിഞ്ഞ ശേഷം ചെന്നൈയിലെ ഒരാശുപത്രിയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ ബിഡി എസ്സിന് പഠിക്കുന്നു. മൂന്നാമത്തെയാളുടെ അടുത്തേയ്ക്കാണ് പോകുന്നത്. മറ്റ് രണ്ട് പേർ പ്ലസ് ടു കഴിഞ്ഞ ശേഷം മെഡിക്കൽ എൻട്രൻസ് എഴുതാൻ പഠിക്കുന്നു. അവരെ രണ്ടു പേരെയും വീട്ടിലാക്കിയ ശേഷമാണ് ആ ഉമ്മയുടെ വരവ്. ” അവർ രണ്ടു പേരും ഇരട്ടകളാണോ?” എന്ന എന്റെ ചോദ്യത്തിന് ” അല്ല , നാലാമത്തെ കുട്ടിയ്ക്ക് ഒരപകടം പറ്റിയിരുന്നു.” അതിനു ശേഷം ഒരുമിച്ചായതാണ്.

ആ ഉമ്മ അവരുടെ ജീവിത കഥയിലേയ്ക്ക് കടന്നു. അഞ്ചാമത്തെ കുട്ടി കൈകുഞ്ഞായിരുന്നപ്പോൾ ബിസിനസ് നടത്തിയിരുന്ന ഭർത്താവിന് കടബാധ്യതയായി. ബാങ്കുകാർ ജപ്തി നോട്ടീസയച്ചു. പണം തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനാൽ ബാങ്കുകാർ വീട് ജപ്തി ചെയ്യാൻ വന്നു. അപ്പോഴേയ്ക്കും ഭർത്താവ് ഹൃദയ സ്തംഭനം മൂലം മരിച്ചു. മരണം നടന്നത് കൊണ്ട് ജപ്തി നടന്നില്ലെന്നുo, താമസിക്കാൻ മറ്റൊരിടമില്ലാത്തതു കൊണ്ട് അവരിപ്പോഴും ആ വീട്ടിൽ തന്നെ കഴിയുന്നെന്നും കടം ഇതുവരെയും വീട്ടാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. ചില ബന്ധുക്കളും പരിചയക്കാരും കുറച്ചൊക്കെ സഹായിച്ചു. മൂത്ത മകൾ മിടുമിടുക്കിയായി പഠിച്ചപ്പോൾ ആ ഉമ്മയ്ക്ക് സന്തോഷമായി. എൻട്രൻസ് എഴുതിയപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചു. ഹോസ്റ്റൽ ചിലവുകളും മറ്റും പരുങ്ങലിലാവുമെന്ന് കണ്ടപ്പോൾ ആ ഉമ്മ പത്രക്കാരെ സമീപിച്ചു. മാതൃഭൂമി ലേഖകൻ പത്രത്തിൽ കൊടുക്കാൻ തയ്യാറായി. സ്പോൺസറെ കിട്ടിയാൽ മകളുടെ പഠനം ഉറപ്പാക്കാം എന്ന പ്രതീക്ഷയിലിരിക്കേയാണ് കോട്ടയം മെഡിക്കൽ കോളേജിലെ അലൂമിനി അസോസിയേഷൻ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ഹോസ്റ്റൽ ഫീസ് വഹിക്കാൻ തയ്യാറായത്. അത് ആ കുട്ടിയ്ക്ക് ലഭിച്ചു. അങ്ങനെ ഹോസ്റ്റൽ ഫീസിന്റെ കാര്യത്തിൽ ആശ്വാസമായി.

രണ്ടാമത്തെ കുട്ടിക്കും പത്രത്തിൽ കൊടുത്തപ്പോൾ സ്പോൺസറെ കിട്ടി. മൂന്നാമത്തെ കുട്ടിയുടെ കാര്യം വന്നപ്പോൾ പത്രക്കാർ കൈയൊഴിഞ്ഞു. ഇനി ബാങ്ക് ലോൺ വല്ലതും എടുക്കാൻ നോക്കുക എന്നായിരുന്നു ഉപദേശം. മൂത്ത മകൾ എം.ബി.ബി.എസ് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ എം.ഡിഅഡ്മിഷനുമായി ബന്ധപ്പെട്ട് ഡൽഹിയ്ക്ക് പോകേണ്ടി വന്നു. കുടുംബം മുഴുവനും ട്രെയിനിൽ രാജ്യ തലസ്ഥാനത്തേയ്ക്ക് യാത്രയായി. ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകാൻ വാഷ് ബേസിനടുത്തേയ്ക്ക് പോയ നാലാമത്തെ കുട്ടി തിരികെ വന്നില്ല. ഏറെ നേരമായിട്ടും കുട്ടിയെ കാണാഞ്ഞപ്പോൾ അവർ ട്രെയിൻ മുഴുവനും തിരഞ്ഞു. ജീവിത കഥ ഇത്രയുമായപ്പോൾ ഞാനാ ഉമ്മയോട് ചോദിച്ചു: കുട്ടിയുടെ പേര് സുൽഫിക്കർ എന്നാണോയെന്ന്. മലയാള മനോരമ പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ ഈ കുടുംബത്തിന്റെ ഫീച്ചർ വന്നത് എന്റെ ഓർമ്മയിലുണ്ടായിരുന്നു. പത്രത്തിൽ വായിച്ച കുടുംബത്തെ നയിച്ച ഉമ്മയാണ് എന്റെ മുമ്പിലിരിയ്ക്കുന്നത് എന്ന കാര്യം എന്നെ അതിശയിപ്പിച്ചു.

ഡൽഹിയിൽ എത്തുന്നതു വരെ പല സ്റ്റേഷനിലും അനൗൺസ്മെന്റ് നടത്തിച്ചു. ടെയിൻ മുഴുവൻ അരിച്ചു പെറുക്കി . പലരേയും ഫോണിൽ വിളിച്ചു. കേന്ദ്ര മന്ത്രിമാരെ കണ്ട് കാര്യം ഉണർത്തിച്ചു. അവരുടെ ഇടപെടലോടെ രാജ്യം മുഴുവൻ ടെലിവിഷൻ ചാനലുകളിൽ വാർത്ത വന്നു. മൂന്നാം ദിവസം ആന്ധാപ്രദേശിലെ കുപ്പം റയിൽവേ സ്റ്റേഷനടുത്തുള്ള ചെറിയ ആശുപത്രിയിൽ അപകടം പറ്റി ഒരു കുട്ടി കിടപ്പുണ്ടെന്ന വിവരം ലഭിച്ചു. കുടുംബം അവിടെയെത്തി. അവർ ചെല്ലുന്നതു വരെയും കുട്ടിക്ക് യാതൊരു ചികിത്സയും ലഭിച്ചിരുന്നില്ല. ഡോക്ടർ കുട്ടി മരിച്ചു എന്ന് കരുതി ജഡം മോർച്ചറിയിലേയ്ക്ക് മാറ്റിയതാണ്. മോർച്ചറിയിലെ അറ്റന്റർക്ക് കുട്ടിക്ക് ജീവൻ പോയിട്ടില്ല എന്ന് തോന്നിയതിനാൽ ഇടയ്ക്കിടെ വായിൽ അല്പാല്പം വെള്ളം ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു. ട്രെയിനിൽ കൈകഴുകുന്നതിനിടയിൽ ജെർക്കിൽ കുട്ടി ട്രെയിനിൽ നിന്നും തെറിച്ചു പുറത്തേയ്ക്ക് വീണതായിരുന്നു. വീൽ കയറിയിറങ്ങി തലയുടെ ഒരു വശത്ത് പറ്റിയ പരിക്ക് ഗുരുതരമായിരുന്നു.

കുടുംബം ആശുപത്രിയിലെത്തിയപ്പോൾ മെഡിക്കൽ വിദ്യാർത്ഥികളായ മൂത്ത മക്കൾക്ക് കുട്ടി മരിച്ചിട്ടില്ലെന്ന് മനസ്സിലായി. വേഗം ആംബുലൻസ് വിളിച്ച് അവർ ഹൈദരാബാദിലെ സൗകര്യങ്ങളുള്ള ആശുപത്രിയിൽ കുട്ടിയെ എത്തിച്ചു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഒരു കൈയ്യും ഒരു കാലും ചലനമറ്റ നിലയിലും മുറിവുകൾ പുഴുവരിച്ച നിലയിലുമാണെന്ന് മനസ്സിലായി. പോരാത്തതിന് തലയിലെ ഗുരുതര പരിക്കും. ഒരു കാലും ഒരു കൈയ്യും മുറിയ് ക്കേണ്ടി വരുമെന്ന് ഡോക്ടർമാർ വിധിയെഴുതി. ഉമ്മ സമ്മതിച്ചില്ല. ഷർട്ടോ പാൻ്‌സോ ഇടുമ്പോൾ ഒരു കൈയ്യും ഒരു കാലും കയറ്റാൻ എന്തെങ്കിലും ഒരവയവം അവിടെ വേണ്ടേ അതിനാൽ അതവിടെയിരിയ്ക്കട്ടെ എന്ന് ഉമ്മ തറപ്പിച്ചു പറഞ്ഞു. ഡോക്ടർമാർ മറുത്തൊന്നും പറഞ്ഞില്ല. അവരാലാവും വിധം അവർ ചികിത്സിച്ചു.

ചികിത്സാ ചിലവുകൾ ആ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പിന്നെ സുമനസ്സുകളുടെ സഹായത്തോടെ അവർ കോഴിക്കോട് മിംസിലെത്തി. അവിടത്തെ ചികിത്സ സൗജന്യമായിരുന്നു. എന്നിട്ടും കൈകാലുകളുടെ ചലന ശേഷി തിരികെ കിട്ടിയിരുന്നില്ല. ചെങ്ങന്നൂരിലെ ഒരു ഫിസിയോ തെറാപിസ്റ്റ് സൗജന്യ ചികിത്സ നൽകാമെന്നേറ്റു. അവർ അങ്ങോട്ട് തിരിച്ചു. ഡോക്ടർ പറഞ്ഞ പ്രകാരം 24 മണിക്കൂറും കുടുംബാംഗങ്ങൾ മാറി മാറി കുട്ടിയ്‌ക്ക് ഫിസിയോ തെറാപ്പി ചെയ്തു. കുറേ നാളുകൾക്കു ശേഷം ഈ ചികിത്സ ഫലം കണ്ടു. കുട്ടി നടക്കാൻ തുടങ്ങി. ഞാൻ ഉമ്മയെ കാണുന്ന സമയത്ത് കുട്ടി പ്ലസ് 2 പാസായിരുന്നു. ഉമ്മ കുട്ടിയ്ക്ക് അപകടം പറ്റിയ ശേഷമുള്ള പല ഫോട്ടോകളും എനിക്ക് കാട്ടിത്തന്നു.

കഷ്ടിച്ച് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രം ലഭിച്ച അമ്മയാണ് അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോവുകയും പ്രതിസന്ധികളെ അതിജീവിക്കുകയും മക്കളെ നന്നായി നോക്കുകയും ചെയ്യുന്നതെന്നറിഞ്ഞപ്പോൾ എനിക്കതിശയമായി. ഉമ്മ പറഞ്ഞതു പോലെ ശരിക്കും അതൊരു ജോലി തന്നെയാണ്. ഹൈസ്കൂളിലെത്തിയപ്പോഴേയ്ക്കും ശാരീരിക വളർച്ചയുള്ളതിനാൽ മാതാപിതാക്കൾ മകളെ വേഗം വിവാഹം കഴിച്ചയച്ചു. കട ബാധ്യതയും ഭർത്താവിന്റെ മരണവും കൂടിയായപ്പോൾ ഇരു വീട്ടുകാരും ഏതാണ്ട് കൈയൊഴിഞ്ഞു. പിന്നെ ജയിക്കാനുള്ള വാശിയും പ്രയത്നവും മാത്രം ബാക്കി. ഇന്ന് എല്ലാം ഏതാണ്ട് കരയ്ക്കടുത്തു വരുന്നു. സുൾഫിക്കറിനെ സ്പോൺസർ ചെയ്യാൻ ആൾക്കാരുണ്ട്. ഉമ്മയുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെയെന്ന് ഞാൻ മനസ്സാ ആഗ്രഹിച്ചു. വണ്ടി കൊല്ലം സ്റ്റേഷനിലെത്തിയപ്പോൾ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ജോഷി മാത്യൂസ്‌ , നോര്‍ത്താപ്റ്റെൻ

എസ് എസ് എല്‍ സിയ്ക്ക് പാസാകുമെന്ന പ്രതീഷ ഉണ്ടായിരിന്നില്ല . പക്ഷെ റിസള്‍ട്ട്‌ വന്നപ്പോള്‍ സെക്കന്റ്‌ ക്ലാസ്സ്‌ !!. തീരെ പ്രതീഷിച്ചില്ല . എന്തായാലും കൈപ്പത്തിയിലും ചെരുപ്പേലും കുറിപ്പെഴുതി അല്‍പ്പം കോപ്പി അടിച്ചത് കാരണം ആയിരിക്കാം. റിസള്‍ട്ട്‌ അറിഞ്ഞു വീട്ടിലെത്തിയപ്പോള്‍ അമ്മ അടുക്കള മുറ്റത്തിരുന്നു കപ്പ നുറുക്കുകയായിരുന്നു. വാര്‍ത്ത ചുടോടെ വിളമ്പി . അമ്മയ്ക്ക് സന്തോഷായി . എന്താ പരിപാടി ??. അതുവരെ ഭാവി പരിപാടിയെക്കുറിച്ച് ഒന്നും ആലോചിക്കാതെ ഇരുന്ന ഞാന്‍ ഉത്തരം മുട്ടി . എന്തെങ്കിലും ചെയ്യണം എന്ന് പറഞ്ഞു തടി തപ്പി .

പലരും ഞാന്‍ ഇനി എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് അഭിപ്പ്രായങ്ങള്‍ പറഞ്ഞു. വല്യപ്പച്ചന്‍ പറഞ്ഞു പോലിസാകാന്‍. വല്യപ്പന്‍പറഞ്ഞു തൂമ്പയെടുക്കാന്‍. അങ്ങനെ പല അഭിപ്രായങ്ങള്‍. അമ്മ തന്ന അഭിപ്രായം കൊള്ളാമെന്നു തോന്നി . സെമിനാരിയില്‍ പോകുക . ആ സമയത്ത് എസ്.എസ് .എല്‍‍.സി കഴിഞ്ഞവരുടെ ഒരു ഫാഷനായിരുന്നു സെമിനാരിയില്‍ പോക്ക്. ഞാന്‍ വിചാരിച്ചപ്പോള്‍ അതുചിതം ആണെന്ന് തോന്നി. കാരണം പപ്പായുടെ സാമ്പത്തികം പൂജ്യം . പുള്ളിക്കാരന്‍ അതിനെപ്പറ്റി അതുവരെ ചിന്തിച്ചു കാണില്ല . അല്പം കള്ളുകുടി കൂടി ഉണ്ടായിരിന്നത് കൊണ്ട് ബാക്കിയിരിപ്പ് ഒന്നും ഉണ്ടായിരുന്നില്ല . പപ്പാ നന്നായി അധ്വാനിക്കുമായിരുന്നു പക്ഷെ അതിന്‍റെ ഫലം വല്ലവരും കൊണ്ടുപോകും.

എന്തായാലും സെമിനാരി തന്നെ രക്ഷ . അതിനൊരു ചെറിയ ടെസ്ട്ടുണ്ട്ട്ട് . അതിനുവേണ്ടി ദിവസം നിശ്ചയിച്ചു. അതിനായി വന്ന വൈദീകന്റെ മുൻപില്‍ ഒരു ചെറിയ വിറയലോടെ ഇരുന്നു. പേരും വിവരങ്ങളൊക്കെ അറിഞ്ഞ ശേഷം ചോദിച്ചു ഇഷ്ടമുള്ള നിറം ???. ഞാന് ‍ഒന്ന് ചിന്തിച്ചു. പെട്ടന്നു മനസിലേക്ക് വന്നു , വെളുപ്പ്‌ !! കാരണം വെളുപ്പ്‌ പരുശുദ്ധിയുടെ നിറം. തട്ടി . പാസ്‌ !!!

സ്വന്തമായി ഉണ്ടായിരുന്നതെല്ലാം പായ്ക്ക് ചെയ്തു .പോകാന്‍ ‍ റെഡി . അമ്മാവന്‍ ദുബായിൽ നിന്നു കൊണ്ട് വന്ന നല്ല മണമുള്ള ഒരു ഉടുപ്പും എടുത്തു .എല്ലാവരോടും യാത്ര പറഞ്ഞു. യാത്ര പറഞ്ഞ പ്രായം കൂടിയവര്‍ക്കെല്ലാം ഒത്തിരി സന്തോഷം.അവരുടെ പാപങ്ങള്‍ നേരിട്ട് ദൈവ സന്നിധിയില്‍ എത്തിച്ചു പാപപരിഹാരം നേടാന്‍ അച്ചനാകാന്‍ ‍ പോകുന്ന എനിക്ക് അവര്‍ ചില്ലറ കൈനീട്ടം തന്നു. ഒരുതരം കൈക്കൂലി !!.ഏതെങ്കിലും ഒരു അച്ചനാവും എന്നെല്ലാവര്‍ക്കും ഉറപ്പു നല്‍കി വണ്ടി കയറി.

ആകെ ഒരു വിറയല്‍ . ആദ്യം ആയിട്ടാണ് വീട്ടിന്നു അകന്നു നില്‍ക്കുന്നത് . തിരുവനന്തപുരം ആണ് സ്ഥലം . ഒത്തിരി നിലകളുള്ള സെമിനാരി . മൂന്ന് വര്‍ഷങ്ങള്‍ ആണ് അവിടെ . സീനിയേഴ്സ് ഞങ്ങളെ എല്ലയിടവും പരിചയപ്പെടുത്തി . മൂന്ന് നേരവും സമയത്ത് ഭക്ഷണം . അതേതായാലും എനിക്കിഷ്ടപ്പെട്ടു . ഇതുവരെ കഴിക്കാത്ത ഭക്ഷണങ്ങള്‍ !! ആദ്യ ദിവസങ്ങളില്‍ നല്ല പോളിങ്ങായിരുന്നു.പ്രാര്‍ത്ഥനയും പഠിത്തവും കളിയുമായി ദിവസങ്ങള്‍ . മെല്ലെ വീടും പപ്പയെയും അമ്മയെയും ഒക്കെ മിസ്സാകാന്‍ തുടങ്ങി .അടുക്കും ചിട്ടയും ഇല്ലാതിരുന്ന ജീവിതത്തിന്‍ പെട്ടെന്ന് അതല്ലാം വന്നപ്പോള്‍ ആകെ ഒരു ശ്വാസം മുട്ടല്‍ . വീട്ടില്‍ കയറാത്ത മരങ്ങളും എടുക്കാത്ത പക്ഷി കൂടുകളും ഇല്ലായിരുന്നു . ചാടാത്ത തോടുകളും വായിക്കാത്ത പൈങ്കിളി വീക്കലികളും ഇല്ലായിരുന്നു. കശുമാവിന്‍റെ പൂക്കള്‍ കടുത്ത വേനലില്‍ ഉണങ്ങിയപ്പോള്‍ അത് പേപ്പറില്‍ തെറുക്കി പുകവലിക്കാന്‍ ശ്രമിച്ചത് അന്നത്തെ എന്‍റെ വലിയൊരു കണ്ടുപിടുത്തമായിരുന്നു. അതിന്റെ തരിപ്പ് ഇപ്പോഴും മാറിയിട്ടില്ല . അടുത്ത അമ്പലത്തിലെ ഉത്സവം അടിപൊളിയയിട്ടാണ് നടത്തുന്നത് . അതിനു പോക്കറ്റ് മണി ഇല്ല .പപ്പാ കാണാതെ കുറച്ചു ഉണങ്ങിയ കുരുമുളക് അടിച്ചു മാറ്റി വിറ്റു. പക്ഷെ പിടിക്കപ്പെട്ടു . പപ്പയുടെ മുൻപില്‍ മുട്ടുകുത്തി നിര്‍ത്തി അമ്മ വിധി വാചകം ചൊല്ലി മാപ്പ് പറയിപ്പിച്ചു. സങ്കടം സഹിച്ചില്ല . കിണറ്റില്‍ ചാടാന്‍ തീരുമാനിച്ചു . പറമ്പില്‍ ഒരു പൊട്ട കിണറുണ്ട്. ആരും കാണാതെ അതിന്‍റെ വക്കില്‍ നിന്ന് കിണറ്റിലേക്ക് നോക്കി . കിണര്‍ നിറഞ്ഞു വെള്ളം . നിറയെ തേങ്ങയുടെ വലിപ്പമുള്ള പച്ച തവളകള്‍ . പേടിച്ച് ആ ശ്രമം ഉപേഷിച്ചു. വീട്ടില്‍ നല്ല പിള്ളയാവാന്‍ കുറെ ശ്രമിച്ചു . പക്ഷെ കഴിഞ്ഞില്ല . കശുവണ്ടി സീസണായാല്‍ പഴയ തകര പാത്രത്തില്‍ വറക്കും. ഒരിക്കല്‍ അതിന്‍റെ ചെന തെറിച്ചു മുഖം വസൂരി വന്നപോലെയായി .അമ്മ വടിയും ആയി പുറകെ .

ഞാന്‍ റബ്ബര്‍ മരത്തിന്‍റെ മണ്ടയ്ക്ക് കയറി . ഇനി അടിക്കില്ല എന്ന വാക്കില്‍ താഴെ ഇറങ്ങി . അമ്മ വാക്ക് തെറ്റിച്ചു പൊതിരെ കിട്ടി . അമ്മ അടിക്കുന്നത് ചെറിയ വണ്ണം കുറഞ്ഞ വടി കൊണ്ട് . പുളച്ചിൽ അല്പം കൂടും . പപ്പാ അങ്ങനെയല്ല കൈയ്യില്‍ കിട്ടുന്നത് കൊണ്ടടിക്കും .അത് ചിലപ്പോള്‍ കപ്പക്കോല്‍, തെങ്ങിന്‍റെ മടല്‍ ചിലപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ കൈവച്ചടിക്കും . പപ്പയുടെ കൈ മരത്തടിയുടെ ഗുണം ചെയ്യും . കൃഷിപണിയെടുത്തു നല്ല കട്ടി . അതിന്‍റെ പാട് അഞ്ചു വിരലുകളുടെ രൂപത്തില്‍ പുറത്ത് ഉണ്ടാവും ഒരാഴ്ചത്തേക്ക് .

സെമിനാരിയില്‍ ജീവിതം ചിലപ്പോൾ ‍അല്പം ബുദ്ധിമുട്ടായിട്ടു തോന്നും പ്രത്യേകിച്ചു ഈ പ്രായത്തില്‍ . ആഴ്ചയില്‍ ഒരിക്കലേ പുറത്തു പോകാന്‍ പറ്റുകയുള്ളു . അച്ചന്മാരുടെ തുണിയലക്കാന്‍ ഇടയ്ക്കു ഒരു മുസ്ലിം സ്ത്രീയും മകളും വരും .മകള്‍ സുന്ദരിയാണ്‌ കാണാന്‍ . ഞങ്ങളുടെ കണ്ണുകള്‍ ഇടയ്ക്ക് അലക്ക് കല്ലേലും അലക്കുന്നവരിലും ആയിരിക്കും . മരുഭൂമിയില്‍ മഴ പെയ്യും പോലെ ആയിരുന്നു അത്. ഈ പ്രായമല്ലേ എന്ത് ചെയ്യാം . രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കാന്‍ മണിയടിക്കും . മണിയടിക്കുന്നവനെ പിരാകികൊണ്ടെണ്ണീക്കും ഒരുതരത്തില്‍ . പിന്നെ പ്രാര്‍ത്ഥനയും കുര്‍ബാനയും കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞു അരമണിക്കൂര്‍ മോര്‍ണിംഗ് ഡ്യൂട്ടി . ആ സമയത്ത് ചെറിയൊരു ജനറല്‍ ക്ലീനിംഗ്. ‍ അന്നെനിക്ക് കിട്ടിയ പണി ഞങ്ങള്‍ ഉറങ്ങുന്ന ഹാള്‍ അടിച്ചു വാരുക. മൂന്നു വലിയ ഹാളുകള്‍. ഓരോ ഹാളിലും മത്തിയടുക്കും പോലെയാണ് എല്ലാവരും കിടക്കുന്നത്. ഹാള്‍ അടിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനലില്‍ തൂങ്ങി കിടക്കുന്ന ഒരു കമ്പി . കര്‍ട്ടന്‍ തൂക്കാന്‍ വേണ്ടി . കര്‍ട്ടന്‍ ഊര്‍ന്നു താഴെ പോയി . നോക്കിയപ്പോള്‍ ആ കമ്പിയുടെ അറ്റം അല്പം വളഞ്ഞിരിക്കുന്നു . പെട്ടെന്ന് എന്‍റെ മനസിലേയ്ക്ക് വന്നത് അപ്പച്ചനും വല്യമ്മച്ചിയും ഉപയോഗിക്കുന്ന ചെവിതോണ്ടിയായിരുന്നു . അവരത് ഉപയോഗിക്കുമ്പോള്‍ അവരുടെ മുഖത്തെ പല ഭാവങ്ങളും എന്നെ രസിപ്പിച്ചിട്ടുണ്ട്. ഞാനും അരകൈ പരീഷിച്ചു അവര്‍ കാണാതെ . ഹാ..ഹാ നല്ല രസം ..പിന്നെ പലപ്പോഴും അത് പ്രയോഗിച്ചിട്ടുണ്ട് . ജനലില്‍ തൂങ്ങി കിടക്കുന്ന ആ കമ്പി കണ്ടപ്പോള്‍ എന്നെ പലപ്രാവിശം രസിപ്പിച്ച ആ ചെവിതോണ്ടിയായി തോന്നി . പിന്നെ ഒന്നും ആലോചിച്ചില്ല അത് പറിച്ചെടുത്തു ഇട്ടു വലതു ചെവിയില്‍ !! ആ കമ്പിക്കു ഏകദേശം ഒരു മുപ്പതു സെന്റീമീറ്റര്‍ നീളം കാണും . കമ്പി ചെവിയില്‍ ഇടാന്‍ എളുപ്പമായിരുന്നു പക്ഷെ സാധനം പുറത്തേക്കു വരുന്നില്ല .ചെവിക്കകത്ത്‌ കുടുങ്ങി . പിന്നെയും ശ്രമിച്ചു നോ രക്ഷ . ആരോടെങ്കിലും പറയാതെ വയ്യ . ആകെ ഒരു ചമ്മല്‍ . അത് പിന്നെ മെല്ലെ ഒരു വിറയലായി . എന്‍റെ കര്‍ത്താവേ പണിയായോ . വീട്ടില്‍ അമ്പും വില്ലും ഉണ്ടാക്കി അര്‍ജുനനായി വിലസിയ കാലം കോഴിയായിരുന്നു ഇര . പാവം കോഴി.. എയ്ത അമ്പ് കഴുത്തേലും തൂക്കിയിട്ടു നടക്കും . ദൈവമേ ആ കോഴിയുടെ എങ്ങാനും പ്രാക്കാണോ. മെല്ലെ ഒളിച്ചും പാത്തും ഒന്ന് രണ്ടു പേരെ വിവരം അറിയിച്ചു . അവരിത് കണ്ടതും പൊട്ടി ചിരിക്കാന്‍ തുടങ്ങി . ഞാന്‍ വേദന കൊണ്ട് പുളയുമ്പോള്‍ അവരുടെ അട്ടഹാസം. തിളച്ചു വന്നു എനിക്ക് . എന്ത് ചെയ്യാം സഹിക്കുകയേ രക്ഷ. അച്ചനെ അറിയിച്ചു ആദ്യം പുള്ളി ഒന്ന് ചിരിച്ചെങ്കിലും കാര്യത്തിന്‍റെ ഗൗരവം മനസിലായി . ഉടനെ വല്യച്ചനെ അറിയിച്ചു പെട്ടെന്നു ആശുപത്രിയില്‍ പോകാന്‍ തീരുമാനമായി .പോകുന്നത് വല്യച്ചന്റെ ബുള്ളറ്റേല്‍. വേദനയിലും സന്തോഷായി. വല്യച്ചന്‍ ബുള്ളറ്റേല്‍ കുടു കുടു വെച്ച് പോകുമ്പോൾ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്. അപ്പോള്‍ വിചാരിച്ചിട്ടുണ്ട് എത്രയും പെട്ടന്നു അച്ചനായിരുന്നെങ്കില്‍ എന്ന്. എല്ലാവരും പലവിധത്തില്‍ ശ്രമിച്ചു കമ്പി പുറത്തെടുക്കാന്‍ . റോക്കിയുടെ സഹായം വരെ തേടി . റോക്കി ..പൂന്തുറ സ്വദേശി . മുക്കുവ കുടുംബത്തില്‍ പെട്ട അവന്‍ മീന്‍ മാത്രം തിന്നു തടിച്ച ഒരു തടിമാടനായിരുന്നു . അവനും ശ്രമിച്ചിട്ട് പറ്റിയില്ല . പിന്നെ എല്ലാവരുടെയും ശ്രമം കമ്പിയുടെ നീളം കുറയ്ക്കാനായിരുന്നു . ആശുപത്രിയിലേക്ക് പോകുന്ന വഴി സൈഡ് കിട്ടണ്ടേ ?? എല്ലാവരുടെയും അമര്‍ത്തിയുള്ള ചിരിയിലും കമ്മന്റുകളിലും എന്‍റെ നെഞ്ച് നീറി . അങ്ങനെ ആശുപത്രിയിലെത്തി . ശ്രീ ചിത്തിര ഹോസ്പിറ്റല്‍ . ഓപ്പറേഷന്‍ തീയേറ്ററില്‍ കിടത്തിയ എന്‍റെ നെഞ്ച് പട പട അടിച്ചു. ഒരുപാടു മെഷിനുകള്‍ എനിക്ക് ചുറ്റും . ദൈവമേ വെറും ഒരു കമ്പി എന്നെ എത്തിച്ച സ്ഥലം !! ചെവി മരവിപ്പിച്ചു …ക്ടിന്‍ ഒരൊച്ച കേട്ട് മെല്ലെ തപ്പി നോക്കി . ഭാഗ്യം കമ്പി പോയി. പുറത്തിറങ്ങി ഒരു കസേരയിലിരുന്നു . സ്വയം ശപിച്ചു . ഏത് സമയത്ത് തോന്നി കര്‍ത്താവേ ഇങ്ങനെയൊക്കെ . വല്യച്ചന്‍ ഒരു ഡോക്ടറിന്റെ കൂടെ എന്‍റെ അരികില്‍ വന്നു. ഡോക്ടറിന്റെ കൈയില്‍ എന്‍റെ ചെവിയില്‍ നിന്നെടുത്ത കമ്പിയും ഉണ്ടായിരുന്നു . ഡോക്ടര്‍ കമ്പി എന്‍റെ നേരെ നീട്ടിയിട്ട് പറഞ്ഞു നാളെ മറ്റേ ചെവിയില്‍ ഇട്ടിട്ടു വാ !!!!. ചമ്മലും സങ്കടവും സഹിക്കാന്‍ പറ്റിയില്ല.

തിരിച്ചു സെമിനാരിയില്‍ എത്തിയ ഞാനൊരു അത്ഭുത വസ്തുവായി . പിന്നെ ഒരു മാസത്തേക്ക് ഇത് തന്നെ ആയിരുന്നു സംസാര വിഷയം . സെമിനാരിയില്‍ എല്ലാവര്‍ക്കും ഓരോ ഇരട്ട പേരുണ്ട് . എനിക്കൊരു ഇരട്ട പേരിനു അധികം തപ്പേണ്ടി വന്നില്ല …”കമ്പി” പിന്നീടുള്ള കാലം എന്‍റെ അപ്പനും അമ്മയും ഇട്ട പേര് എല്ലാവരും മറന്നു . ഞാന്‍ “കമ്പി” ആയി . കൂടെ ഉണ്ടായിരുന്നവര്‍ ചിലര്‍ അച്ചമ്മാരായി ബാക്കിയുള്ളവര്‍ അച്ഛന്മാരായി. ഇപ്പോഴും ഈ കഥ അറിയാവുന്ന എല്ലാവരും ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിളിക്കുമ്പോള്‍ “ഡാ കമ്പി” എന്നാ തുടങ്ങാറ് .

യുകെയിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ എന്‍റെ കമ്പി കഥ എന്നെ പഴയ കാലങ്ങളിലേക്ക് കൊണ്ട് പോകും . എന്തായാലും ജനലില്‍ കമ്പി നിരോധിച്ചു . പാരമ്പര്യത്തെ അല്പം പേടി !!
എന്നാലും ആ കമ്പിയെ മറക്കാന്‍ പറ്റുമോ . എന്നെ “കമ്പി”യാക്കിയ ആ കമ്പിയെ !!!!

ഡോ. ഐഷ വി

പ്രദർശന നഗരി കൊല്ലം എസ് എൻ കോളേജായിരുന്നു . പ്രദർശനത്തെ സംബന്ധിച്ച പത്രവാർത്ത കണ്ടിട്ടാണ് അച്ഛൻ ഞങ്ങളോട് പറഞ്ഞത് നാളെ രാവിലെ എക്സിബിഷന് കൊണ്ടുപോകാം . എല്ലാവരും രാവിലെ എഴുന്നേറ്റ് പോകാൻ തയ്യാറാകണം. ഞങ്ങൾ അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി. ശ്രീദേവിയപ്പച്ചിയുടെ മകൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മീനാകുമാരിയും ഞങ്ങളോടൊപ്പം വരുന്നുണ്ട്. ആറാം ക്ലാസ്സുകാരിയായ ഞാൻ വേഗം ചെന്ന് നിലവിളക്ക് കത്തിച്ചു . വിളക്കിനടുത്തായി സൂക്ഷിച്ചിരുന്ന ചന്ദനമെടുക്കാൻ കൈ നീട്ടിയതും വിളക്കു തിരിയിൽ നിന്നും ചൂടുള്ള ഒരു തുള്ളി എണ്ണ എന്റെ കൈയ്യിൽ വീണു. ഒരു മഴത്തുള്ളിയുടെ ആകൃതിയിൽ വലതു കൈത്തണ്ട പൊള്ളി. നല്ല നീറ്റൽ . കുറച്ച് പച്ചവെള്ളമൊഴിച്ച് പൊള്ളിയ ഭാഗം കഴുകി. എക്സിബിഷന് പോകാനുള്ള ആവേശത്തിൽ ഞങ്ങൾ യാത്രയായി.

ഉളിയനാടു വരെ നടന്ന് കൊല്ലത്തേയ്ക്കുള്ള ബസ്സിൽ കയറി. അപ്പോൾ പൊള്ളിയ ഭാഗത്തെ നീറ്റൽ സഹിക്കവയ്യാതായപ്പോൾ അമ്മയോട് കാര്യം പറഞ്ഞു. വീട്ടിൽ വച്ച് പറഞ്ഞിരുന്നെങ്കിൽ കോഴി നെയ്യ് തേയ്ക്കാമായിരുന്നെന്ന് അമ്മ മറുപടി നൽകി. അടുക്കളയിൽ വച്ച് സംഭവിക്കുന്ന ചെറിയ പൊള്ളലുകൾക്കൊക്കെ അമ്മയുടെ ഒറ്റമൂലിയായിരുന്നു കോഴി നെയ്യ് . നല്ല നെയ് വച്ച നാടൻ കോഴിയെ കറിവയ്ക്കാനെടുക്കുമ്പോൾ അതിന്റെ നെയ്യുരുക്കി ഒരു കുപ്പിയിൽ സൂക്ഷിയ്ക്കുകയായിരുന്നു അമ്മയുടെ പതിവ്. ഇടയ്ക്കിടെ കൈയ്യിലേക്കൂതിയും കൊച്ചേച്ചി (മീന) യോട് വർത്തമാനം പറഞ്ഞിരുന്നും കൊല്ലം എസ് എൻ കോളേജ് ജങ്ഷനിലെത്തി. എസ് എൻ കോളേജ് കോമ്പൗണ്ടിലുള്ള പ്രദർശന നഗരിയിലേയ്ക്ക് നടക്കുമ്പോൾ അച്ഛൻ പറഞ്ഞു തന്നു. വ്യവസായം കൊണ്ട് സമ്പന്നരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരയണ ഗുരുവിന്റെ ഒരുത്തമമായ ആശയമായിരുന്നു എക്സിബിഷൻ സംഘടിപ്പിക്കുക എന്നത്.

ആദ്യ കാലത്ത് തിരുവിതാംകൂറിൽ ഈ എക്സിബിഷനുകൾ പുത്തനനുഭവമായിരുന്നു. വാണിജ്യപ്രാധാന്യമുള്ള പുതുമയുള്ള ഒട്ടേറെ ഉത്പന്നങ്ങളെ പരിചയപ്പെടാനും വിപണനത്തിനും ഇത്തരം എക്സിബിഷനുകൾ വേദിയൊരുക്കി. വൈവിധ്യമായിരുന്നു ആ എക്സിബിഷന്റെ മുഖമുദ്ര.1977-78 കാലഘട്ടത്തിൽ നടന്ന എക്സിബിഷനിൽ അന്ന് നാട്ടിൽ സുപരിചിതമല്ലാത്ത ഒട്ടേറെ ഉത്പന്നങ്ങൾ കണ്ടു. മിക്സി, ഗ്രൈന്റർ, ക്ലോസ്ഡ് സർക്യൂട്ട് ടി വി മുതലായവ അവയിൽ ചിലതായിരുന്നു. കറങ്ങുന്ന ദണ്ഡിൽ കുഴച്ച കളിമണ്ണ് വാരി വച്ച് കരവിരുതുകൊണ്ട് മൺകലവും മൺ നിലവിളക്കുമൊക്കെയുണ്ടാക്കുന്ന വിദ്യ കൗതുകകരമായിരുന്നു. കടലവറുത്തത് വറുത്ത ചോളം ചായ, വട , തുടങ്ങിയ ഉത്പന്നങ്ങളും പ്രദർശന നഗരിയിലുണ്ടായിരുന്നു. പാമ്പുകളെ പരിചയപ്പെടുത്തുന്ന വിഭാഗമെത്തി. അതിന്റെ നടത്തിപ്പുകാരൻ ഒരു പെരുമ്പാമ്പിനേയുമെടുത്ത് എന്റെയരികിലെത്തി. പേടിക്കേണ്ട പാമ്പിനെയൊന്ന് തൊട്ടു നോക്കാൻ പറഞ്ഞു. ഞാൻ തൊട്ടു നോക്കി. ആ ശീതരക്ത ജീവിയുടെ ശരീരത്തിന്റെ തണുപ്പ് ആദ്യമായി ഞാനറിഞ്ഞു. എല്ലാം പുതുമയും കൗതുകവും നിറഞ്ഞതായിരുന്നു. മെഡിക്കൽ കോളേജിന്റെ സ്റ്റാളും ഗംഭീരമായിരുന്നു. അമ്മ എല്ലാവർക്കും പൊതിച്ചോർ കൊണ്ടു വന്നത് ഞങ്ങൾ ഒരിടത്തിരുന്നു കഴിച്ചു. പിന്നെയും കാണാനും ബാക്കി . ചിത്രരചന. ഫോട്ടോഗ്രഫി, ചെടികൾ, മുടി വളരാനുള്ള എണ്ണ, വിവിധ തരം പലഹാരങ്ങൾ മുതലായ വിഭാഗങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ തളർന്നു. അങ്ങനെ ഞങ്ങൾ തിരികെ പോന്നു. ദീർഘദർശിയായ ഒരു ഗുരുവര്യൻ തുടങ്ങി വച്ച പ്രദർശനം പിറകേ വന്നവർ നല്ല രീതിയിൽ തുടർന്ന് പോകുന്നതിൽ വളരെ സന്തോഷം തോന്നി. വീട്ടിലെത്തിയപ്പോൾ എന്റെ കൈയ്യിലെ പൊള്ളലിൽ അമ്മ കോഴി നെയ്യ് പുരട്ടിത്തന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ശ്രീകുമാരി അശോകൻ

കാഴ്ച മങ്ങിയ കണ്ണുകളിൽ നിന്നും കണ്ണീരിറ്റിറ്റു വീണു. എന്തേ ഇപ്പോൾ കണ്ണു നനയാൻ? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ഓർത്തപ്പോൾ അതിശയം തോന്നി. ഇന്ന് തന്റെ മനസ്സിൽ എന്തോ ആഘാതം തട്ടിയിട്ടുണ്ട്. അതാ ഇങ്ങനെ. ജീവിതത്തിന്റെ കൊഴിഞ്ഞുപോയ കാലങ്ങളിൽ ഇത്തരം അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ട്. അത് മനസ്സിലോർത്തിട്ടെന്നവണ്ണം ചുണ്ടിലൊരു പുഞ്ചിരി. ഞാൻ കമല. സ്നേഹത്തോടെ എല്ലാരും കമലൂന്ന്‌ വിളിക്കും.

മക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബം. അണുകുടുംബങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഞങ്ങൾ വേറിട്ടു നിൽക്കുന്നു. രണ്ടാൺമക്കളും വിവാഹിതരായി. അവർക്കു മക്കളുമായി. പക്ഷെ അണുകുടുംബങ്ങളിലേക്കു അവർ ചേക്കേറിയില്ല. ദിവാകരേട്ടന്റെ തീരുമാനമായിരുന്നു അത്. തങ്ങളുടെ മരണം വരെ മക്കൾ ഒപ്പമുണ്ടാകണമെന്ന് ഒരു മുജ്ജന്മ സുകൃതം പോലെ, അവർ അച്ഛന്റെ വാക്കുകൾ അനുസരിച്ചു. “”മാതാപിതാക്കളെ ധിക്കരിച്ചു നടക്കുന്ന മക്കൾ അധിവസിക്കുന്ന ഈ മണ്ണിൽ ഇങ്ങനെ രണ്ടെണ്ണത്തിനെ കിട്ടിയത് നമ്മുടെ ഭാഗ്യാടി “” ഇടയ്ക്കിടെ ദിവാകരേട്ടൻ ഇതും പറഞ്ഞു അഭിമാനപുളകിതനായി നിൽക്കുന്നത് താൻ കണ്ടിട്ടുണ്ട്.

ഇന്ന് ദിവാകരേട്ടനില്ല.അതിന്റെ ശൂന്യത ഇനിയും മാറിയിട്ടില്ല. ഓർമയുടെ വാതായനങ്ങൾ തുറക്കുമ്പോഴൊക്കെ പുഞ്ചിരി കളിയാടുന്ന ആ മുഖം മനസ്സിലേക്കോടിയെത്തും. ഒരിക്കലും പിരിഞ്ഞിരുന്നിട്ടില്ലാത്ത ഇണപ്രാവുകൾ. എന്നും സ്നേഹമായിരുന്നു പരസ്പരം. ഒരിക്കൽ പോലും പിണങ്ങിയതായി ഓർക്കുന്നില്ല. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടായാൽ ഞാൻ ഓടിച്ചെന്നു ആ മുടിയിഴകളിൽ തലോടും. വെറുതേ പുറം ചൊറിഞ്ഞു കൊടുക്കും. പിന്നെ മൂക്കിലെയും മുഖത്തെയും കാരകൾ ഞെക്കും. പരസ്പരം ഉരിയാടില്ല. അത് കഴിയുമ്പോഴേക്കും പിണക്കമൊക്കെ പമ്പകടക്കും. അത്രയും ആയുസ്സേയുള്ളൂ ഞങ്ങളുടെ പിണക്കങ്ങൾക്ക്. ചിലപ്പോൾ ഓർക്കുമ്പോൾ ചിരി വരും എന്തൊരു ജന്മങ്ങൾ!

ദിവാകരേട്ടനെക്കുറിച്ച് പറയാൻ നൂറു നാവാണെനിക്ക്. അദ്ദേഹം ഒരു ഭർത്താവ് മാത്രമായിരുന്നില്ല. അച്ഛനായിരുന്നു, സഹോദരനായിരുന്നു, എന്റെ കാരണവരായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ മനസാ -വാചാ -കർമണാ ഞാൻ അനുസരിച്ചു. പക്ഷെ ഒരിക്കലും അദ്ദേഹത്തിന്റെ അടിമയാണെന്ന് തോന്നിയിട്ടില്ല. സ്നേഹംകൊണ്ട് പൊതിഞ്ഞെന്നെ ഒരു കുഞ്ഞിനെപ്പോലെ സംരക്ഷിച്ചു. ചോറ് വാരിത്തന്നു, എന്റെ കുഞ്ഞുകുഞ്ഞു വാശികൾക്ക് കൂടെ നിന്നു. ജീവിത വിജയങ്ങൾ നേടിയെടുക്കാൻ കൂട്ടായി നിന്നു. അതൊക്കെ ഓർക്കുമ്പോൾ അറിയാതെ കണ്ണു നനയും. അതുകാണുമ്പോൾ കൊച്ചുമകൾ ദേവയാനി ഓടിവരും. “അമ്മൂമ്മയെന്തിനാ കരയണേ? വിശക്കുന്നോ? എന്നാലേ ഞാൻ പോയി മിഠായി എടുത്തിട്ട് വരാം അമ്മൂമ്മ കരയല്ലേ ദേവൂന് സങ്കടം വരും ” എന്നുപറഞ്ഞുകൊണ്ട് അവൾ അടുക്കളയിലേക്കോടും. ഫ്രിഡ്ജ് തുറന്ന് കുറെ ചോക്ലേറ്റുകളുമായി വരും. പാവം കുട്ടി! അവൾക്കെന്തറിയാം.

ദേവയാനിക്ക് അമ്മൂമ്മയെ വല്യ ഇഷ്ടാ. അമ്മൂമ്മ പാട്ടുപാടും കഥ പറയും. രസിപ്പിക്കുന്ന കഥകൾ. അഞ്ചുകണ്ണന്റെയും ഊപ്പതട്ടാരുടെയും ഭയപ്പെടുത്തുന്ന കഥകൾ. കഥകൾ കേട്ടാണ് അവൾ ഉറങ്ങാറ്. ദിവാകരേട്ടൻ സൃഷ്‌ടിച്ച ശൂന്യത ഒട്ടെങ്കിലും കുറഞ്ഞത് അവളുടെ വരവോടെയാണ് .

ഉദ്യോഗവും വീട്ടുവേലയും കൂടി ഒരുമിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന കാലത്ത് ഒരു പെൺകുട്ടിയെ പെറേണ്ടതായിരുന്നു എന്നു തോന്നിയിട്ടുണ്ട്. അവരാകുമ്പോൾ എന്തെങ്കിലും ഒരു കൈ സഹായം കിട്ടിയേനെ.. പക്ഷെ രണ്ടാൺകുട്യോളെയല്ലേ പെറ്റത്. പെൺകുട്യോളില്ലാത്തോളൂ പാപിയാ എന്ന പറച്ചിൽ വേറെയും. അന്നൊക്കെ ഒരു പെണ്ണിനെ ആഗ്രഹിച്ചിട്ടുണ്ട്. പ്രസവം നിർത്താനായി ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ ഡോക്ടർ ആവർത്തിച്ചു പറഞ്ഞു. “കമലൂ, രണ്ടാൺകുട്ടികളല്ലേ ഒരു പെണ്ണിനേക്കൂടി പ്രസവിച്ചിട്ടു പോരെ.. ആണായാലെന്തു പെണ്ണായാലെന്തു ഒന്നിന് കൂട്ട് ഒന്നുണ്ട് അതുമതി.” തന്റെ മറുപടി അവരെ തെല്ലൊന്നമ്പരപ്പിച്ചു. ആ ആശുപത്രി വാസത്തിനിടയിൽ ഞാൻ രണ്ടു പെൺമക്കളുടെ അമ്മയായ കാര്യം അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. ഒരു നിഗൂഢ രഹസ്യമായി ഞാനെന്റെ മനസ്സിൽ സൂക്ഷിക്കുയായിരുന്നു ഇതുവരെ. ഇപ്പോൾ ദേവൂട്ടിയാണ് അതെല്ലാം ഓർമ്മിപ്പിച്ചത്.
പ്രസവിച്ചതിന്റെ ക്ഷീണവും ഓപ്പറേഷന്റെ വേദനയുമെല്ലാമായി കിടക്കയിൽ കിടന്നു പുളയുകയാണ്. എന്റെ വെപ്രാളം കണ്ടിട്ടാവാം അമ്മ കുഞ്ഞിനെയെടുത്തു മടിയിൽ വച്ചു.

ആരൊക്കെയോ കൊന്നു തിന്നാനുള്ള ദേഷ്യത്തോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു പിഞ്ചു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ. ഞാൻ മെല്ലെ നോക്കി. എന്റെ കുഞ്ഞാണോ കരയുന്നത്. ആശ്വാസമായി. അവൻ അച്ഛമ്മയുടെ മടിയിൽ സുഖനിദ്രയിലാണ്. “”മോളേ ഇത്തിരി പാലുകൊടുക്ക്, ഇതിന്റെ തള്ളയ്ക്കു ബോധം വീണില്ല. കുഞ്ഞ് വിശന്നു കരയുവാ ‘. ഒരു വയസ്സി തള്ള അടുത്തേക്ക് വന്നു. കാഴ്ച മങ്ങിത്തുടങ്ങിയ അവരുടെ കണ്ണുകളിൽ പീളയടിഞ്ഞിരുന്നു. വിറയ്ക്കുന്ന കൈകളിലിരുന്നു കുഞ്ഞ് പിന്നെയും കരയുകയാണ്. എന്നിലെ മാതൃത്വം ഉണർന്നെഴുന്നേറ്റു.”വിശക്കുന്നവനാണ് ആഹാരം കൊടുക്കേണ്ടത് ” എന്ന അമ്മയുടെ വാക്കുകൾ ഓർമ വന്നു. “ഇങ്ങു താ ” തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ വാങ്ങി മാറോടു ചേർത്തു. നെറുകയിൽ ഉമ്മ വച്ചു. ഞാനാണ് അവളെ ആദ്യം ചുംബിച്ചത്. പെറ്റതള്ളയ്ക്കു കിട്ടാത്ത സൗഭാഗ്യം. പിന്നെ നെഞ്ചിലെ ദുഗ്ധം പകർന്നു നൽകി ഒപ്പം വാത്സല്യദുഗ്ധവും. വിശപ്പടങ്ങിയപ്പോൾ കുഞ്ഞ് ഉറക്കമായി. തൊട്ടടുത്ത കട്ടിലിൽ കുഞ്ഞിനെ കിടത്തി. അപ്പോഴാണ് കിടക്കുന്നയാളെ ശ്രദ്ധിച്ചത്. അവർ കണ്ണടച്ച് കിടക്കുകയാണ്. അവരുടെ കാലുകളിലും വിരലുകളിലും ഉണങ്ങിയ ചോരപ്പാടുകൾ കാണാമായിരുന്നു. “ഓമനേടെ കുഞ്ഞാ, പെൺകുഞ്ഞ്. കുഞ്ഞിന് കൊടുക്കാൻ പാലില്ല. ദേ ആ കുട്ടിയാ പാലുകൊടുത്തെ “. തള്ള വിശേഷങ്ങൾ അഴിച്ചുവിട്ടു. പ്രസവിച്ചില്ലെങ്കിലും താനിന്നൊരമ്മയായിരിക്കുന്നു. ഒരു പെൺകുട്ടീടെ അമ്മ. തെല്ല് അഭിമാനം തോന്നി. ആ ലഹരിയിൽ അല്പമൊന്നു മയങ്ങി. ഒരു ആർത്തനാദം കാതുകളിൽ വന്നലച്ചു. എന്താ… മനസ്സിലൊരാന്തൽ. വല്ലവരും മരിച്ചതാണോ? പ്രസവത്തിനിടെ മരിച്ചുപോയ പെണ്ണിനെപ്പറ്റി അമ്മമാർ പറയുന്നത് കേട്ടിരുന്നു. അങ്ങനെ വല്ലതും? ഒരു ചെറുപ്പക്കാരി ഒരു പിഞ്ചു കുഞ്ഞിനേയും എടുത്തുകൊണ്ടു കരയുകയാണ്. കുട്ടിയെ സിസ്സേറിയൻ ചെയ്തെടുത്തതാണ്. അമ്മയ്ക്ക് ബോധം വീഴാൻ സമയമെടുക്കും. കുട്ടിക്ക് ഹാർട്ടിനു എന്തോ തകരാറ്. ഉടനെ എസ് എ ടി യിൽ എത്തിക്കണം. ഒരു ഓപ്പറേഷൻ വേണമത്രേ. വിലയേറിയ ഒരു ഇഞ്ചക്ഷൻ കൊടുത്തുവേണം അവിടെയെത്തിക്കാൻ. വെറുംവയറ്റിൽ മരുന്നുചെയ്യാനാവില്ല. ഇത്തിരി മുലപ്പാൽ കൊടുക്കണം. എല്ലാവരും അമ്പരന്നു നിൽക്കയാണ്. കഠിനമായ വേദനകൾക്കിടയിലും ഞാനവരെ കൈയാട്ടി വിളിച്ചു. കുഞ്ഞിനെ വാങ്ങി മുലകൊടുത്തു. നന്ദിവാക്കു പറഞ്ഞ് സ്ത്രീ കുഞ്ഞുമായി പോയി. പിറ്റേന്ന് രാവിലെ ആരോ പറയുന്നത് കേട്ടു.”ആ കുട്ടി മരിച്ചൂത്രെ, നല്ല ചുന്ദരിക്കുട്ടിയായിരുന്നു. ആയുസ്സില്ലാച്ചാൽ എന്താ ചെയ്ക”ആ വാക്കുകൾ ഒരു ഞെട്ടലോടെയാണ് കേട്ടത്. അതും പെൺകുട്ടി. അവൾക്കും ഞാനമ്മയായി. അങ്ങനെ രണ്ടു പെൺകുട്ടികളുടെ അമ്മയാ ഈ ഞാൻ. ഒരുത്തി സ്വർഗ്ഗത്തിലെ മാലാഖമാരോടൊപ്പം എന്നെ നോക്കി ചിരിക്കുന്നുണ്ടാവും. ഓമനയുടെ മകളോ?. അവൾ വളർന്നു വല്യ പെൺകുട്ടിയായി, വിവാഹമൊക്കെ കഴിഞ്ഞു കുട്ടികളുമൊക്കെയായി.. അവൾ എന്നെ ഓർക്കുമോ? അവളെ ആദ്യമായി പാലൂട്ടിയ ഈ അമ്മയെ…. “അമ്മൂമ്മേ… ഉറങ്ങ്വ? കഥ പറഞ്ഞു താ എനിക്കുറക്കം വരുന്നു”” ദേവു ചിണുങ്ങാൻ തുടങ്ങി.”വാ.. അമ്മൂമ്മേടെ മടിയിലിരുന്നോ. അമ്മൂമ്മ കഥ പറയട്ടെ. ഒരിടത്തൊരിടത്തു ഒരമ്മയുണ്ടായിരുന്നു. രണ്ടു പെൺകുട്ടികളുടെ അമ്മ…. നനഞ്ഞൊഴുകിയ മിഴിനീർ മെല്ലെ തുടച്ചുകൊണ്ട് അവർ കഥ തുടർന്നു….

 ശ്രീകുമാരി അശോകൻ

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

മരുന്നിന്റെയാവശ്യത്തിനായി പത്മനാഭൻ മേസ്തിരി താന്നിക്ക ഉരലിൽ ഇട്ട് ഇരുമ്പുലക്ക കൊണ്ട് ഇടിച്ച് പൊട്ടിയ്ക്കുമ്പോൾ ഞങ്ങൾ ക്യൂ നിന്നു. താന്നിക്കയുടെ പരിപ്പിന് നല്ല രുചിയാണ്. പത്മനാഭൻ മേസ്തിരിയാണ് ആ രുചി ഞങ്ങൾക്കാദ്യം പഠിപ്പിച്ച് തന്നതും. താന്നിക്ക പൊട്ടിച്ചു കൊണ്ടിരിയ്ക്കുമ്പോൾ പത്മാനാഭൻ മേസ്തിരി ആ കഥ പറഞ്ഞു. അവരുടെ പരിചയത്തിലുള്ള ഒരു കുട്ടി ” ചേര് ” എന്ന വൃക്ഷത്തിന്റെ ഭാഗങ്ങൾ സ്പർശിയ്ക്കാനിടയായി. പിന്നെ കുട്ടിയുടെ ദേഹം ചൊറിഞ്ഞു തടിച്ചു. ചൊറിച്ചിൽ നിൽക്കാതായപ്പോൾ കുട്ടിയുടെ അമ്മൂമ്മയ്ക്ക് കാര്യം മനസ്സിലായി. ചേര് മരത്തിന്റെ ഇലയിലോ മറ്റോ സ്പർശിച്ചതാണ് കാരണമെന്ന്. അമ്മൂമ്മ കുട്ടിയെയും കൂട്ടി താന്നിമരത്തിന്റെ അരികിലെത്തി. എന്നിട്ട് കുട്ടിയോട് പറഞ്ഞു: താന്നിമരത്തിനോട് കൈകൂപ്പി ” ചേരച്ചൻ ചെയ്ത പിഴ താന്നിയച്ചൻ പൊറുക്കണേ” എന്ന് പറയാൻ. കുട്ടിയത് അനുസരിച്ചു. അമ്മൂമ്മ കുറച്ച് താന്നിയില പറിച്ച് ഉള്ളം കൈയ്യിലിട്ട് ഞെരടി ചാറെടുത്ത് കുട്ടിയുടെ ദേഹത്ത് പുരട്ടി കൊടുത്തു. കുട്ടിയക്ക് ആശ്വാസമായി. അങ്ങനെ ചേരച്ചൻ ചെയ്ത പിഴ താന്നിയച്ചൻ പൊറുത്തു.

കഥ തീർന്നപ്പോഴേയ്ക്കും പത്മനാഭൻ മേസ്തിരി കുറച്ച് താന്നിയ്ക്ക കൂടി പൊട്ടിച്ച് മുറത്തിലിട്ടിരുന്നു. ഞങ്ങളത് കൈക്കലാക്കി തിന്നു. ഞങ്ങൾ സ്കൂളിൽ പോകുന്ന ദിവസമാണ് താന്നിക്ക പൊട്ടിയ്ക്കുന്നതെങ്കിൽ ചിലപ്പോൾ ഒരു മുറം നിറയെ പരിപ്പ് കാണും. അത് പാവടയുടെ പോക്കറ്റിലിലും ഉടുപ്പിന്റെ പോക്കറ്റിലുമിട്ട് കളിച്ച് നടക്കുന്നതിനിടയിൽ തിന്നുതീർക്കുന്ന പരിപാടിയും ഞങ്ങൾക്കുണ്ടായിരുന്നു. താന്നി ഒട്ടേറെ ഔഷധ ഗുണമുള്ള വൃക്ഷമാണ് . പരിപ്പിന് പോഷക ഗുണവും. ചേരിൽ സ്പർശിക്കുന്നത് മൂലമുണ്ടാകുന്ന അലർജിയ്ക്ക് താന്നിയിലയാണ് മറുമരുന്നെന്ന് പഴമക്കാർക്ക് അറിയാമായിരുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Copyright © . All rights reserved