literature

ജോൺ കുറിഞ്ഞിരപ്പള്ളി

ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻറെ ആദ്യത്തെ ജനറൽ ബോഡി നടക്കുകയാണ്. ഈ വർഷം ഓണാഘോഷത്തോടനുബന്ധിച്ചു് നടത്തേണ്ട കലാപരിപാടികൾ എന്തൊക്കെ ആയിരിക്കണം എന്ന് തീരുമാനിക്കണം. ക്രിസ്തുമസ്സ് ‌,വിഷു,ഈസ്റ്റർ തുടങ്ങിയ അവസരങ്ങളിൽ അസോസിയേഷൻ എന്തെല്ലാം ചെയ്യണം? അങ്ങനെ ഒരു വർഷത്തെ പരിപാടികളും ബഡ്‌ജറ്റും എല്ലാം അടങ്ങിയ വിപുലമായ അജണ്ടയാണ് ചർച്ച ചെയ്യുവാനുള്ളത്.

ചർച്ച നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു, “എനിക്കൊരു കാര്യം പറയാനുണ്ട്.”

” തനിക്ക് കാര്യങ്ങൾ എന്തുവേണമെങ്കിലും പറയാം. പക്ഷേ കഥാപ്രസംഗത്തിൻറെ കാര്യം മാത്രം മിണ്ടിപ്പോകരുത്.”ജോർജ് കുട്ടി പറഞ്ഞു.

ആ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.

“ഇത് കഥാപ്രസംഗം അല്ല. മറ്റൊരു അടിയന്തര വിഷയമാണ് . പ്രവാസി മലയാളികളും മറുനാടൻ മലയാളികളും സാമൂഹ്യസേവന രംഗത്ത് വളരെയധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് വീടില്ലാത്തവർക്ക് വീട് വെച്ചു കൊടുക്കുന്നു ,കുടയില്ലാത്തവർക്ക് കുട വാങ്ങി കൊടുക്കുന്നു, പഠിക്കാൻ പുസ്തകങ്ങളില്ലാത്തവർക്ക് പുസ്തകം വാങ്ങി കൊടുക്കുന്നു. അങ്ങനെ സാമൂഹ്യ സേവനരംഗത്ത് അവർ വളരെയധികം കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല. നമുക്ക് സാമൂഹ്യ സേവനം ചെയ്യണം.”

എല്ലാവരും രാധാകൃഷ്ണൻ്റെ അഭിപ്രായത്തോട് യോജിച്ചു. “എങ്കിൽ ഇനി എന്ത് ചെയ്യണം?എപ്പോൾ ചെയ്യണം ഇതെല്ലം തീരുമാനിക്കാം”.

സെൽവരാജ് പറഞ്ഞു, “പാലക്കാടുള്ള ഒരു കുടുംബത്തിൻ്റെ ദയനീയമായ അവസ്ഥ സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. തട്ടുമ്പുറം സോമൻ എന്നൊരാളാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയ്ക്ക് ക്യാൻസർ, മകന് കിഡ്‌നി മാറ്റി വയ്ക്കണം, അച്ഛൻ തുച്ഛമായ വരുമാനമുള്ള കൂലിപ്പണിക്കാരൻ. സാമ്പത്തിക സഹായം ചോദിച്ചുകൊണ്ടുള്ള വളരെ ദയനീയമായ അവരുടെ അഭ്യർത്ഥന കാണുകയുണ്ടായി. മകൻ്റെ കിഡ്‌നി മാറ്റി വയ്ക്കാൻ പത്തുലക്ഷം രൂപ വേണം .”
“ഇങ്ങനെയുള്ള ഒരു കുടുംബത്തെ നമ്മൾ സഹായിക്കണം. പാലക്കാട് ആയതുകൊണ്ട് സെൽവരാജന് അന്വേഷിക്കാനും കഴിയും.”അച്ചായൻ അഭിപ്രായപ്പെട്ടു.
“ശരി നമുക്ക് ഒരു ഫണ്ട് പിരിവ് തുടങ്ങാം.”ജോർജ് കുട്ടി പറഞ്ഞു. എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു.”ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ്റെ ആദ്യ സംരംഭമാണ് . എല്ലാവരും നന്നായിട്ടു ഉത്സാഹിക്കണം”,സെക്രട്ടറി പറഞ്ഞു.

ഞങ്ങൾക്ക് അറിയാവുന്ന കടകളിലും ഷോപ്പുകളിലും പോയി ഫണ്ട് പിരിവ് ആരംഭിച്ചു. പരിചയക്കാരെ ബന്ധപെട്ടു. രണ്ടാഴ്ചകൊണ്ട് രണ്ടു ലക്ഷം രൂപ പിരിഞ്ഞുകിട്ടി.
“ഈ പൈസ സെൽവരാജനും അച്ചായനും കൂടി പാലക്കാട് പോയി അവരെ നേരിട്ട് ഏൽപ്പിക്കുന്നതാണ് നല്ലത്. “പൊതുയോഗം തീരുമാനിച്ചു.
അച്ചായൻ പറഞ്ഞു,”ഞങ്ങൾ പൈസ കൊടുക്കുന്നതിൻ്റെ ഫോട്ടോ എടുത്ത് പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും കൊടുക്കണം. നമ്മളുടെ അസോസിയേഷൻ്റെ പേര് എല്ലാവരും അറിയണം.”
രണ്ടുപേരുംകൂടി അടുത്ത വീക്കെൻഡ് പാലക്കാട് പോയി. തട്ടും പുറം സോമനേയും മകനെയും കണ്ടു കാശു കൊടുക്കാൻ തീരുമാനിച്ചു.
അച്ചായനെയും സെൽവരാജനെയും യാത്ര അയക്കാൻ ഭാരവാഹികൾ എല്ലാവരും റെയിൽവേ സ്റ്റേഷനിൽ പോയി.

ട്രെയിനിൽ കയറിക്കഴിഞ്ഞു സെൽവരാജ് പറഞ്ഞു,”പത്രത്തിൽ ഞങ്ങളുടെ ഫോട്ടോ വരുമ്പോൾ ആരും അസൂയപ്പെടരുത്,നമ്മളുടെ അസ്സോസിയേഷൻ്റെ പ്രശസ്തിക്ക് നമ്മൾ അല്പം ത്യാഗം സഹിക്കണം.”അവർ യാത്രയായി.

രാവിലെ ജോർജ് കുട്ടി ആരോടോ ഉറക്കെ സംസാരിക്കുന്നതുകേട്ടാണ് ഞാൻ എഴുന്നേറ്റത്. ജോർജ് കുട്ടി പറഞ്ഞു,”പൊളിഞ്ഞു,നമ്മുടെ പരിപാടികൾ. അച്ചായനെയും സെൽവരാജനേയും പോലീസ് അറസ്റ്റ് ചെയ്തു.അവരെ ഉടൻ പുറത്തിറക്കണം.എന്താ ചെയ്യുക?”
“എന്തുപറ്റി?
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തട്ടുമ്പുറം സോമനും മൂന്നുനാലുപേരും അച്ചായനെയും സെൽവരാജനേയും കാത്തുനിന്നു. അവരെ റെയിൽവേ സ്റ്റേഷനിൽ നിന്നും അവർ ഒരു സൈഡിലേക്ക് കൂട്ടികൊണ്ടുപോയി.
“കിഡ്‌നി മാറ്റിവെക്കണ്ട കുട്ടി എവിടെ?”അച്ചായൻ ചോദിച്ചു.
“അത് ഞങ്ങൾ മാറ്റി വച്ചോളാം .നിങ്ങൾ പിരിച്ചെടുത്ത കാശുതന്നിട്ട് പൊയ്ക്കോളൂ”
“അത് പറ്റില്ല.ഞങ്ങൾക്ക് കുട്ടിയെ കാണണം:” അച്ചായൻ പറഞ്ഞു.
“ഞങ്ങളുടെ പേരിൽ പണം പിരിച്ചിട്ടു ന്യായം പറയാതെ കാശു തന്നിട്ട് പോടാ”.എന്നായി തട്ടുമ്പുറം സോമനും ശിങ്കിടികളും.
അച്ചായന് ഒരു ബുദ്ധി തോന്നി , “ബാങ്കിൽ പോയി ക്യാഷ് എടുക്കണം.”
ബഹളം കേട്ട് രണ്ട് പോലീസ്‌കാർ അവിടേക്ക് വന്ന്.”എന്താ പ്രശനം?”
അച്ചായൻ എല്ലാം വിവരിച്ചു പറഞ്ഞു.പോലീസുകാരൻ പറഞ്ഞു,”നിങ്ങൾ ഇവരുടെ പേരിൽ കാശു പിരിച്ചോ?”
“പിരിച്ചു.”
“എങ്കിൽ പിരിച്ച കാശു കൊടുത്തേക്ക്.”
പോലീസുകാർ അവരുടെ ആളുകളാണ് എന്ന് മനസ്സിലായി. അവർ അച്ചായനെയും സെൽവരാജനെയും തപ്പി അവരുടെ ബാഗിൽ നിന്നും ക്യാഷ് പിടിച്ചെടുത്തു. അതെ സമയം കാഴ്ചക്കാരായി ആളുകൾ അവർക്കുചുറ്റും തടിച്ചുകൂടി.ആരൊക്കെയോ മൊബൈലിൽ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു.
അച്ചായനും സെൽവരാജനും ബഹളം വച്ചപ്പോൾ പോലീസുകാർ അവരെ അറസ്റ്റു ചെയ്തു.ഇപ്പോൾ അവർ പോലീസ് കസ്റ്റഡിയിലാണ്.
“അവരെ എങ്ങനെ പുറത്തിറക്കും?ഒരുപിടിയും കിട്ടുന്നില്ല.”എന്തെങ്കിലും ഒന്ന് പറയ്”.ജോർജ് കുട്ടി അകെ അസ്വസ്ഥനായി.
ഞാൻ പറഞ്ഞു,നമ്മുക്ക് ഒരു കാര്യം ചെയ്യാം. നമ്മടെ ഗൗഡയെ പോയി കണ്ടാലോ?”:
“അയാൾ എന്ത് ചെയ്യാനാണ്?”
“വരൂ,നോക്കാം.”ഞങ്ങൾ രാവിലെ ഗൗഡയുടെ വീട്ടിൽ എത്തി,വിവരങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഗൗഡ ഒരു ചോദ്യം,”ഞാനെന്തു ചെയ്യാനാണ്?”
“ഇത്രയും സമയം നിങ്ങൾ മുഖ്യമന്ത്രിയുടെ പി.എ. ആയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയാണ് എന്നുപറയുക.”
ഗൗഡ ഉഷാറായി. ഗൗഡ ഫോൺ എടുത്തു. ഞാൻ സംഘടിപ്പിച്ച ടെലിഫോൺ നമ്പർ ഗൗഡക്ക് കൊടുത്തു.
“ഞാൻ കർണാടക മുഖ്യമന്ത്രിയാണ്. എനിക്ക് ആഭ്യന്തര മന്ത്രിയുമായി ഉടൻ സംസാരിക്കണം.”
കേരള ആഭ്യന്തരമന്ത്രിയുടെ പി.എ. ഉടൻ മന്ത്രിയ്ക്ക് കണക്‌ട്‌ ചെയ്തു.

“ഞാൻ കർണാടക മുഖ്യമന്ത്രി സംസാരിക്കുന്നു. എൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ടുപേരെ പാലക്കാട് പോലീസ് അന്യായമായി തടഞ്ഞു വച്ചിരിക്കുന്നു. അവരെ ഉടൻ വിട്ടയക്കണം. അല്ലെങ്കിൽ ഇവിടെയുള്ള മലയാളികൾ എല്ലാത്തിനേം തിരിച്ചുവിടാനുള്ള പണി എനിക്കറിയാം.അതിൻറെ ആവശ്യമുണ്ടോ എന്ന് ആലോചിക്കുക. എനിക്ക് ഉടൻ മറുപടികിട്ടണം.”
ഗൗഡ വിശദീകരിച്ചു,”അറസ്റ്റു ചെയ്യപ്പെട്ടവർ മലയാളികളാണെങ്കിലും തൻ്റെ സ്ഥാപനത്തിലെ പ്രധാന ജോലിക്കാർ ആണ്.ഇത് കേരളവും കർണാടകയും തമ്മിലുള്ള പ്രശനമായി വളരാതെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ്.”
“ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു ഒന്നുകൂടെ വിളിക്കൂ സാർ. ഞാൻ ഒന്ന് അന്വേഷിക്കട്ടെ.”
ഗൗഡ നല്ല ഗൗരവത്തിൽ ഇരിക്കുകയാണ്. ശരിക്കും ചീഫ് മിനിസ്റ്റർ തന്നെ. കൃത്യം അഞ്ചുമിനിറ്റ് കഴിഞ്ഞു ഗൗഡ വിളിച്ചു.
അപ്പുറത്തുനിന്നും എന്തോ വിശദീകരണം കേട്ടു..
” ഓക്കേ താങ്ക്സ്.”ഗൗഡ ഫോൺ വച്ചു . ഞങ്ങളെ ഗൗരവത്തിൽ നോക്കി.കർണാടക മുഖ്യമന്ത്രിയുടെ പ്രേതം ഗൗഡയെ ബാധിച്ചിരിക്കുന്നു.
“പോലീസ് അവരെ വിട്ടയച്ചു. അവരിൽ നിന്നും പിടിച്ചെടുത്ത കാശും തിരിച്ചുകൊടുത്തു”. ഗൗഡ പറഞ്ഞു.
“ഇന്ന് വൈകുന്നേരം ഞങ്ങളുടെ അസോസിയേഷൻ്റെ വക ബിരിയാണി ഗൗഡക്ക്.”ഞാൻ പറഞ്ഞു.
“അപ്പോൾ ബോട്ടിലോ?”
” അത് ഇൻക്ലൂസിവ് അല്ലെ”
“അങ്ങനെ ഗൗഡക്ക് മാത്രം ബിരിയാണി വേണ്ട. അസോസിയേഷൻ ഭാരവാഹികൾക്ക് എല്ലാവർക്കും ബിരിയാണി ,ആർക്കെങ്കിലും എതിർപ്പ് ഉണ്ടോ?”.
ആ നിർദ്ദേശം ഏക കണ്ഠമായി പാസ്സാക്കി.
ഫണ്ട് തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടു തിരിച്ചെത്തിയ സെൽവരാജുനും ജോസഫ് അച്ചായനും ഒരു സ്വീകരണം കൊടുക്കുവാൻ ഞങ്ങളുടെ അസോസിയേഷൻ തീരുമാനിച്ചു .
പതിവുപോലെ ജോർജ്ജുകുട്ടി സ്വാഗത പ്രസംഗം നടത്തി .അതിനുശേഷം കൊല്ലം രാധാകൃഷ്ണൻ ജോസഫ് അച്ചായനേയും സെൽവരാജിനെയും പൊന്നാട അണിയിച്ചു.
“സുഹൃത്തുക്കളെ നമ്മളിൽ നിന്നും സാമൂഹ്യ സേവനത്തിനു വേണ്ടി വേർപിരിഞ്ഞുപോയ അച്ചായനും സെൽവരാജനും തിരിച്ചെത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ ഞാൻ നിങ്ങളോട് ചോദിക്കുകയാണ് സാമൂഹ്യ സേവനം സാമൂഹിക സേവനം എന്ന് പറഞ്ഞു നമ്മൾ പത്രത്തിൽ കാണുന്ന വാർത്തയുടെ പുറകെ നടക്കേണ്ടത് ഉണ്ടോ? ഇത് നമുക്ക് നല്ലൊരു ഉദാഹരണമാണ്. നമ്മൾ മറുനാടൻ മലയാളികൾ ഇതിൽ നിന്നും ഒരു പാഠം പഠിക്കേണ്ടതുണ്ട് .ഈ അവസരത്തിൽ ഞാൻ എൻറെ നാട്ടിൽ നടന്ന ഒരു സംഭവം ഓർമിക്കുകയാണ് . അത് നിങ്ങളോട് പറയണമെന്നുണ്ട്. പക്ഷേ, അതൊരു കഥാപ്രസംഗത്തിനുള്ള വിഷയം ആയതുകൊണ്ട് ഞാനിപ്പോൾ സൂചിപ്പിക്കുന്നില്ല .
ഈ അവസരത്തിൽ നമ്മളെ സഹായിച്ച കർണാടക മുഖ്യമന്ത്രി ആയി അഭിനയിച്ച നമ്മുടെ ഗൗഡയെ ഓർമ്മിക്കാതെ ഇരിക്കാൻ കഴിയില്ല . ഭാവിയിലും അദ്ദേഹത്തിൻറെ സേവനങ്ങൾ നമുക്ക് ആവശ്യമായിവരും എന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്. അദ്ദേഹത്തിന് ഇടയ്ക്കിടയ്ക്ക് ബിരിയാണി വാങ്ങി കൊടുക്കുവാൻ നമ്മൾ മറന്നു പോകരുത്.
എല്ലാവർക്കും നന്ദി നമസ്കാരം.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

ഐശ്വര്യ ലക്ഷ്മി. എസ്സ്

ഗാഗുൽത്താമലതന്നിൽ
കാൽവരിക്കുന്നിൽ
സ്വയം അർപ്പിച്ചോനേ
നിന്നുടെ കർമ്മത്തിൻ ദാനം ഇന്നീ ഞങ്ങൾതൻ
പുണ്യജന്മം

എൻ നെഞ്ചിലെ നോവുകൾ ഇതൊന്നായ് നിൻ കനിവിൽ ചേർന്നകന്നീടേണമേ ലോകനാഥാ…

ജീവിതമുൾക്കിരീടം ചൂടിയീ ലോകത്തിൻ കുരിശിലേറി ക്രൂശിക്കും ഞങ്ങളെ മുന്നോട്ടു നയിക്കേണമേ നാഥാ നീ…
മുപ്പതു വെള്ളിക്കാശിൻ
മുന്നിൽ മതിമറന്ന മനംപോലെയാവാതെ കാക്കേണമേ നീ ഞങ്ങളെ

ചെയ്തൊരു പാപത്തിൻ
വിധിയെല്ലാം അകലേണമേ ഈ കുരിശുമലകേറി ഞാനെത്തുമ്പോൾ
വിലാപത്തിൻ മാറ്റൊലിയായിരം നിൻ
കാതങ്ങളിലെത്തുമ്പോൾ
ചേർത്തിടേണമേ നാഥാ നീ ഞങ്ങളെ

പിളർന്ന നിൻ നെഞ്ചിലെ രക്തമെൻ നോവൊക്കെയും നീക്കീടേണമേ…
ആയിരമടി ഉയരെയാണെങ്കിലും നിൻ സാന്ത്വനസ്പർശമരികിലല്ലോ…

എൻ പാദങ്ങളിന്നു തേടുന്നു നിൻ പിൻവഴികൾക്കായ്
നിന്നോടുകൂടി ചേരുമാ നേരത്തിൻ മുന്നെയായിരം
നന്മകൾ ചെയ്തിടാൻ
താങ്ങാകേണമേ നാഥാ നീ…

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം.മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അച്ഛൻ കെ ജി ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി.ഇമെയിൽ [email protected]

 

സുരേഷ് നാരായണൻ

ഞാൻ കൂടൊരുക്കുന്നു ;
നീയതിലേക്ക് മുട്ടകളിടുന്നു.

ഞാൻ വഴി വെട്ടുന്നു;
നീയതിനരികിൽ ചെടികൾ
വെച്ചു പിടിപ്പിക്കുന്നു.

ഞാൻ വിശക്കുന്നവരെയെല്ലാം
വിളിച്ചുകൊണ്ടുവരുന്നു;
പ്രണയം ജ്വലിപ്പിച്ചു നീയവർക്കു
ഭക്ഷണമുണ്ടാക്കുന്നു.

ഞാൻ വിശുദ്ധനാകാൻ മുട്ടുകുത്തുന്നു;
നീയെൻറെ മുറിവുടുപ്പുകൾ തുന്നിക്കെട്ടുന്നു.

ഞാൻ ഇടയനാകാൻ നിയോഗിക്കപ്പെടുന്നു;
എന്നെയവൻറെ പുല്ലാങ്കുഴലാക്കിയാലും എന്നു നീ പ്രാർത്ഥിക്കുന്നു.

ഡോ. ഐഷ വി

അന്ന് ചിറക്കര ത്താഴം ശിവ ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. ഞങ്ങൾ അച്ഛന്റെ അമ്മാവന്റെ വീട്ടിൽ ഒത്തുകൂടി. വല്യമ്മച്ചിയ്ക്ക് അന്ന് നല്ല പണിയായിരുന്നു. ബന്ധുക്കളുടെ തിരക്ക് കൂടാതെ “നല്ലതങ്ക ബാലെ” എന്ന നൃത്തം അവതരിപ്പിക്കുന്നവർക്കുള്ള ഭക്ഷണവും വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നത് അവിടെയായിരുന്നു. ഞങ്ങൾ ആദ്യ ട്രിപ്പ് പായസം കുടിച്ച് കഴിഞ്ഞപ്പോൾ ഘോഷയാത്രയുടെ ചെണ്ടമേളം കേട്ടു. ഞങ്ങൾ കിഴക്കുഭാഗത്തെ പടവുകളിറങ്ങി ഘോഷയാത്ര കാണാനെത്തി. ശ്രീദേവി അപ്പച്ചിയുടെ മക്കൾ താലപ്പൊലിയെടുക്കുന്നുണ്ടായിരുന്നു. രോഹിണി അപ്പച്ചിയുടെ മുതിർന്ന മക്കൾ കുട്ടികളെ സഹായിക്കാനായി അവർക്കൊപ്പം നിന്നു. ഗിരിജ ചേച്ചി ബേബിയുടെ കൈവശുള്ള താലത്തിലിരിയ്ക്കുന്ന ദീപത്തിന്റെ തിരി നീട്ടിയപ്പോഴായിരുന്നു ഞാനത് ശ്രദ്ധിച്ചത്. മരോട്ടിക്കായുടെ ഒരു പിളർപ്പിൽ എണ്ണയൊഴിച്ച് തിരിയിട്ടിരിക്കുകയായിരുന്നു. മരോട്ടിക്കായ ഞാൻ ആദ്യമായി കാണുകയായിരുന്നു. പടവിൽ അടുത്തു നിന്ന അമ്മയോട് ചോദിച്ചപ്പോഴാണ് അത് മരോട്ടിക്കായാണെന്നറിയുന്നത്.

നെറ്റിപ്പട്ടം കെട്ടിയ ആനകളും ചെണ്ടമേളക്കാരും താലപ്പൊലിക്കാരും ഇടയ്ക്ക് കോലം കെട്ടി തുള്ളുന്നവരുമൊക്കെയടങ്ങിയ ഘോഷയാത്ര പോയിക്കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു കയറി. അധികം താമസിയാതെ ബാലെക്കാരുടെ വണ്ടിയെത്തി. “നല്ല തങ്ക ബാലെ” എന്ന് ബോർഡ് വച്ചിട്ടുണ്ടായിരുന്നു. ബാലെക്കാരുടെ ഭക്ഷണം വിശ്രമം എന്നിവ അവിടെ നടന്നു. ആകപ്പാടെ നല്ല തിരക്ക് ഇതിനിടയിൽ അവരുടെ കൂട്ടത്തിലെ സുന്ദരിയായ ഒരു യുവതി അകത്തെ മുറിയിലേയ്ക്ക് കയറി. ഞാൻ അവരുടെ പിന്നാലെ കൂടി. അവർ പരിപാടിയ്ക്ക് ഒന്ന് തയ്യാറെടുക്കാനുള്ള പുറപ്പാടിലാണെന്ന് മനസ്സിലായി. കൈവിരലുകൾ പ്രത്യേക രീതിയിൽ വിന്യസിച്ച് ബാലെയിലെ രംഗങ്ങൾ അവർ അവിടെയാടി നോക്കുകയായിരുന്നു. എന്റെ സാന്നിധ്യം പാടെ വിസ്മരിച്ച് അവർ ചെയ്യുന്ന കാര്യങ്ങൾ ഏറ്റവും മികച്ചതാക്കാനായിരുന്നു അവരുടെ ശ്രമം. അവരത് അമൂർത്തമാക്കുന്നത് ഞാൻ വളരെ ആസ്വദിച്ചു.

കുറേ നേരം കടന്നുപോയി. ഒരു മുതിർന്ന സ്ത്രീ വന്ന് യുവതിയെ വിളിച്ചപ്പോൾ അവർ അമ്പലത്തിലേയ്ക്ക് പോകാനൊരുങ്ങി. അവർ വണ്ടിയിൽ യാത്രയായിക്കഴിഞ്ഞപ്പോൾ വല്യചഛനും വല്യമ്മച്ചിയും രഘുമാമനും ഞങ്ങളും കൂടി വീടും പൂട്ടി അമ്പലത്തിലേയ്ക്ക് നടന്നു. വീട്ടുകാവലിന് “കരിമൻ” എന്ന നായ മാത്രം. ഞങ്ങൾക്കെല്ലാവർക്കും ഇരിക്കാനും കിടക്കാനും ആവശ്യമായത്രയും പായകൾ വല്യമ്മച്ചി കൈയ്യിൽ കരുതിയിരുന്നു. ഞങ്ങൾ അമ്പലത്തിൽ എത്തിയപ്പോഴേയ്ക്കും ഘോഷയാത്ര കഴിഞ്ഞ് ആനകളെ ക്ഷേത്രത്തിന്റെ പുറക് ഭാഗത്ത് ഒതുക്കി കെട്ടിയിരുന്നു. ഞങ്ങൾ അമ്പലത്തിൽ തൊഴുതു വന്നപ്പോഴേയ്ക്കും ചെറിയ തോതിലുള്ള വെടിക്കെട്ട് തുടങ്ങിയിരുന്നു. ഉത്സവ സ്ഥലങ്ങളിൽ അന്തരീക്ഷം ശുദ്ധമാകാൻ കരിമരുന്നു പ്രയോഗം നല്ലതാണെന്ന കാര്യവും ചൈനാക്കാരാണ് കരിമരുന്ന് പ്രയോഗം കണ്ടുപിടിച്ചതെന്നു ഞാനോർത്തു.

വെളുപ്പാൻ കാലത്താണ് വലിയതോതിൽ വെടിക്കെട്ട് നടത്തിയിരുന്നത്. ഉത്സവത്തിലെ പ്രധാന പരിപാടി അവസാനിക്കുമ്പോഴാണ് വെടിക്കെട്ട് തുടങ്ങുക. പ്രസംഗം, മിമിക്രി തുടങ്ങിയ കുറച്ച് പരിപാടികൾക്ക് ശേഷം ബാലെ ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികൾ ഉറങ്ങാൻ തുടങ്ങി. വല്യമ്മച്ചി ഒരോരുത്തരെയായി പായിൽ കിടത്തി. മുതിർന്നവർ ഉറങ്ങാതിരുന്ന് ബാലെ കണ്ടു. ഞാനും ഇടയ്ക്കപ്പോഴോ ഉറങ്ങിപ്പോയി. പരിപാടി അവസാനിച്ച് വെടിക്കെട്ട് തുടങ്ങിയപ്പോൾ വല്യമ്മച്ചി എല്ലാവരെയും വിളിച്ചുണർത്തി. കുട്ടികൾ ഉറക്കച്ചടവിലായിരുന്നു. വല്യമ്മച്ചി പായെല്ലാം ചുരുട്ടിയെടുത്തു. ഞങ്ങളെയും നടത്തിച്ച് വീട്ടിലെത്തി. തലേ രാത്രിയിൽ അവനെ ഒറ്റയ്ക്കാക്കി പോയതിന്റെ പ്രതിഷേധം ഒന്നു മുരണ്ട് പ്രകടിപ്പിച്ച ശേഷമാണ് “കരിമൻ” ഞങ്ങളെ വാലാട്ടി സ്വീകരിച്ചത്.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ജോൺ കുറിഞ്ഞിരപ്പള്ളി

വെള്ളിയാഴ്ചയായിരുന്നതുകൊണ്ട് എനിക്കും ജോർജ്‌കുട്ടിക്കും അൽപം നേരത്തെ ജോലിസസ്ഥലത്തുനിന്നും പോരാൻ കഴിഞ്ഞു. വെള്ളിയാഴ്ചകളിൽ പൂജയും മറ്റുമായി ഉച്ചകഴിഞ്ഞാൽ സമയം കളയും.

“ആകെ ഒരു രസവും തോന്നുന്നില്ല .നമ്മൾക്ക് ചീട്ടുകളിച്ചാലോ?”ജോർജ്‌കുട്ടി ചോദിച്ചു.

” നമ്മൾ രണ്ടുപേരു മാത്രം എങ്ങനെ ചീട്ടുകളിക്കും?”
“ഒരു കാര്യം ചെയ്യാം അച്ചായൻെറ വീട്ടിൽ വരെ പോകാം.”
അച്ചായനും സെൽവരാജനും ഒന്നിച്ചാണ് താമസിക്കുന്നത്. രണ്ടുപേരും ചീട്ട് കളിയുടെ ഉസ്താദുമാരാണ്. ഞങ്ങൾ ചെല്ലുമ്പോൾ അവർ അയൽപക്കത്തെ വേറെ രണ്ടുപേരെയും കൂട്ടി
ചീട്ടുകളിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ അയൽവക്കത്തുള്ള ചിക്ക ലിംഗേ ഗൗഡയും ചീട്ടുകളി ടീമിൽ ഉണ്ട്. ഗൗഡ സ്ഥലത്തെ പഞ്ചായത്ത് മെമ്പർ ആണ്. ഞങ്ങൾ വെറുതെ അയാളെ പൊക്കിപ്പറയും. അയാൾ അതുകേട്ട് മാനം വരെ പൊങ്ങും.

സമയം ആറര കഴിഞ്ഞു, “ഏഴു മണിയാവുമ്പോൾ പവർകട്ട് ഇല്ലേ? അപ്പോൾ നമ്മുടെ കളി മുടങ്ങുമല്ലോ”. ഞാൻ ചോദിച്ചു.
” പതിവല്ലേ വേറെ ഒന്നും ചെയ്യാൻ ഇല്ലല്ലോ?”
” ഗൗഡരെ നിങ്ങൾ വലിയ ആളല്ലേ? ഈ പ്രദേശത്തെ പഞ്ചായത്ത് മെമ്പർ അല്ലെ?നിങ്ങൾക്ക് പറഞ്ഞുകൂടെ ഇവിടുത്തെ പവർ കട്ട് ഒരു രണ്ടു മണിക്കൂർ സമയത്തേക്ക് മാറ്റിവയ്ക്കാൻ?”
” നമുക്ക് ചീട്ടു കളിക്കുമ്പോൾ ആവശ്യത്തിന് വെളിച്ചം വേണം”. എല്ലാവരും എന്നെ പിന്താങ്ങി.
“എന്താ ചെയ്യണ്ടത്?”ഗൗഡ.
പെട്ടെന്ന് ജോർജുകുട്ടി ഒരു ഐഡിയ കണ്ടുപിടിച്ചു “ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചു പറയാം.”
ഗൗഡ വെറുതെ പൊട്ടനെ പോലെ ചിരിച്ചു.
ജോർജ്ജുകുട്ടി പറഞ്ഞു കൊടുത്തു,” നിങ്ങൾ കർണാടക ഗവർണറുടെ പി.എ. ആണ് എന്നു പറഞ്ഞു വിളിച്ചാൽ മതി. ഗവർണർക്ക് ഇവിടെ ബാംഗ്ലൂർ നോർത്തിൽ ഒരു പ്രോഗ്രാം ഉണ്ട്, രണ്ടുമണിക്കൂർ സമയത്തേക്ക് പവർ കട്ട് മാറ്റിവയ്ക്കാൻ.”
ഗൗഡ ഒന്നും ആലോചിച്ചില്ല. ഉടനെ ഫോണെടുത്തു. ഇലക്ടിസിറ്റി ഓഫീസിൽ വിളിച്ചു എന്നിട്ട് പറഞ്ഞു “,ഞാൻ ഗവർണറുടെ പി.എ.ആണ് നാഗരാജ്. ഇന്നിവിടെ ഗവർണറുടെ പ്രോഗ്രാം നടക്കുന്നുണ്ട് അതുകൊണ്ട് രണ്ടുമണിക്കൂർ പവർകട്ട് മാറ്റി വയ്ക്കാൻ പറയുക,അത്രമാത്രം.”
എഞ്ചിനീയർ പറഞ്ഞു, “അത് പറ്റില്ല ചീഫ് എഞ്ചിനീയറുടെ ഓർഡർ ഉള്ളതാണ്. ഏഴുമണിമുതൽ എട്ടുമണിവരെ ഒരു മണിക്കൂർ പവർ കട്ട് .”
“അതു പറഞ്ഞാൽ പറ്റില്ല ഗവർണറുടെ പ്രോഗ്രാം തടസ്സപ്പെടും നിങ്ങൾ ഉത്തരം പറയേണ്ടിവരും രാത്രി പത്തുമണിക്ക് ശേഷം കുഴപ്പമില്ല. ഇല്ലങ്കിൽ ഗുൽബർഗക്ക് പോകാൻ തയ്യാറായിക്കോ”.
കർണാടക സ്റ്റേറ്റിലെ പിന്നോക്ക പ്രദേശമാണ് ഗുൽബർഗ. ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആ വിരട്ടലിൽ വീണു.
ഞങ്ങൾ സുഖമായി ചീട്ടു കളിച്ചു. 9.50 ആയപ്പോൾ കളി നിർത്താൻ തുടങ്ങുകയായിരുന്നു. അപ്പോൾ ജോസഫ് മാത്യുവും പുള്ളിയുടെ ഒരു കൂട്ടുകാരനും കൂടി വന്നു. കൂട്ടുകാരൻ പുതുമുഖമാണ് ഞങ്ങൾക്ക് പരിചയപ്പെടുത്തി,പേര് ബേബി.
അച്ചായൻ വെറുതെ പറഞ്ഞു,”ഈ ബേബിക്ക് ഒരു ജോലി കണ്ടുപിടിച്ചുകൊടുക്ക് ഗൗഡരെ. നിങ്ങൾക്ക് മുകളിലെല്ലാം നല്ല പിടിയല്ലേ?”
“ഞാനെന്തു ചെയ്യാനാ?”.
“ഇവിടെ റെയ്‌സ് കോഴ്സ് റോഡിൽ കുതിരപ്പന്തയം നടക്കുന്നസ്ഥലത്ത് ഏതാനും വേക്കൻസികൾ ഒഴിവുണ്ട്. ശനിയും ഞായറും ടിക്കറ്റ് വിൽക്കുവാനും ആളുകളെ നിയന്ത്രിക്കാനും. നല്ല പൈസ കിട്ടും 4 ശനിയാഴ്ച ജോലി ചെയ്ത് കഴിഞ്ഞാൽ അരമസത്തെ ശമ്പളത്തിന് തുല്യമായ കാശുകിട്ടും.പക്ഷെ ജോലികിട്ടണം. അത് നമ്മടെ ഗൗഡ വിചാരിച്ചാൽ നടക്കും. ഇപ്പൊ നോക്കിക്കോ,ബേബിക്ക് ജോലി കിട്ടാൻ പോകുന്നു.”അച്ചായൻ ഗൗഡരെ പൊക്കി.
“ഞാൻ എന്തു വേണം ?” ഗൗഡ.
“ആ ടെലിഫോൺ എടുത്ത് സൂപ്രണ്ടിനെ വിളിക്കൂ അയാളുടെ പ്രൈവറ്റ് നമ്പറുണ്ട്.വിളിക്ക്.”
ഗൗഡ ടെലിഫോൺ എടുത്തു ,”ഇത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ് എൻറെ ഒരു പയ്യൻ നാളെ രാവിലെ 10:00 മണിക്ക് നിങ്ങളുടെ ഓഫീസിൽ വരും. അവന് ഒരു ജോലി അഡ്ജസ്റ്റ് ചെയ്തുകൊടുക്കണം.”
” നിങ്ങളാരാണ്?”
” ഞാൻ പറഞ്ഞില്ലേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്,നാഗരാജ.”
അയാൾ നല്ല ഒന്നാംതരം തെറി വിളിക്കുന്നത് അടുത്തുനിന്ന ഞങ്ങൾക്ക് കേൾക്കാം. ജോസഫ് മാത്യുവും ബേബിയും അല്പം ദൂരെയാണ്. അവർക്ക് ഒന്നും മനസ്സിലായില്ല.
ഗൗഡരുടെ മുഖം മഞ്ഞളിച്ചുപോയി.
ജോർജ്‌കുട്ടി ബേബിയോടായി പറഞ്ഞു,”നിങ്ങള് കേട്ടില്ലേ, അയാൾ പറഞ്ഞത്?ജോലി റെഡി. ഗൗഡർക്ക് ഒരു ഫുൾ ബോട്ടിൽ വാങ്ങിക്കൊണ്ടുവാ..”
ബേബിയും ജോസഫ് മാത്യുവും കൂടി കുപ്പി വാങ്ങാൻ പോയി, ഗൗഡ പറഞ്ഞു, ഏതായാലും പോകുന്നതല്ലേ, ഒരു ആറ് പാക്കറ്റ് ബിരിയാണികൂടി വാങ്ങിക്കോ. നിങ്ങൾക്ക് വേണമെങ്കിൽ അതും കൂടി വാങ്ങിക്കോ.”
ബേബി തപ്പിക്കളിക്കാൻ തുടങ്ങി. അവൻ്റെ കയ്യിൽ കാശില്ലെന്ന് തോന്നുന്നു.
“കാശില്ലെങ്കിൽ ഞാൻ തരാം”, ഗൗഡ പോക്കറ്റിൽ കയ്യിട്ടു.
പക്ഷെ ഗൗഡ പോക്കറ്റിൽ നിന്നും കയ്യ് എടുക്കുന്നില്ല. പോക്കറ്റിൻറെ ഭാഗത്ത് ഒരു തുള മാത്രം ഉണ്ട്.
ആരും അനങ്ങുന്നില്ല.
ഗൗഡ വിചാരിച്ചത് അയാൾ കാശുകൊടുക്കാം എന്നുപറയുമ്പോൾ ഞങ്ങൾ ആരെങ്കിലും ചാടി വീഴും എന്നാണ്.
അപ്പോൾ ജോർജ്‌കുട്ടി അടുത്ത ബോംബ് പൊട്ടിച്ചു,”ഇന്നത്തെ ബിരിയാണി നമ്മളുടെ മെമ്പർ ചിക്കലിംഗ ഗൗഡരുടെ വക. “ഗൗഡരുടെ മുഖം ഇപ്പോൾ കാണാൻ പറ്റുന്നില്ല, പവർ കട്ട് ആരംഭിച്ചിരുന്നു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

കാരൂർ സോമൻ

എങ്ങും നിശ്ശബ്ദത. ഗാഢനിദ്രയിൽ നിന്ന് അനാഥാലയത്തിൽ കഴിയുന്ന പതിമൂന്ന് വയസ്സുകാരൻ ആനന്ദ് വിറങ്ങലിച്ച മിഴികളോടെ ഞെട്ടിയുണർന്നു. കൺനിറയെ ജ്വലിക്കുന്ന കണ്ണുകളുള്ള കാട്ടുനായ്ക്കൾ. അതിന്റ വായിൽനിന്ന് രക്തം പ്രവഹിക്കുന്നു. അടുത്തുകൂടി കഴുകന്മാർ ചിറകടിച്ചു പറന്നു. വിയർപ്പുകണങ്ങൾ പൊടിഞ്ഞു നിന്നു. നാവ് വറ്റിവരണ്ടു. ചുണ്ടുകൾ വരണ്ടുണങ്ങി. വീർപ്പുമുട്ടൽ അനഭവപ്പെട്ടു. ചുറ്റിനും അനാഥകുട്ടികളുറങ്ങുന്നു. നിറകണ്ണുകളോടെ അച്ഛൻ അച്യുതനും അമ്മ കമലവും തീയിൽ പിടഞ്ഞു വെന്തെരിഞ്ഞ ഭീകര ദ്യശ്യം മനസ്സിൽ നിന്ന് മായുന്നില്ല. ഉറങ്ങാൻ കഴിയാതെ ആ ദ്യശ്യം തന്നെ തുറിച്ചുനോക്കുന്നു. ഈ കാട്ടുനായ്ക്കളെപോലെയാണ് കോപാകുലരായ കാക്കിപ്പട മാതാപിതാക്കളെ വേട്ടയാടിയത്.

അച്യുതൻ മൂന്ന് സെന്റ് പുറംപോക്ക് വസ്തുവിൽ ഒരു കുടിലുകെട്ടി പതിമൂന്ന് വർഷങ്ങൾ പിന്നിട്ടു. അത് മണ്ണിന്റെ അവകാശിയായി ഹൃദയാഭിലാഷം പൂർത്തീകരിച്ച നാളുകളായിരിന്നു. കൂലിവേലക്കാരായ മാതാപിതാക്കൾ പരമാവധി കഠിനാധ്വാനം ചെയ്താണ് തനിക്കൊപ്പം ഇളയ സഹോദരൻ അനിലിനെ വളർത്തിയത്. അടുത്തൊരു വൻകിട മുതലാളി കുന്നുകൾ വെട്ടി നിരത്തി കാടിനോട് ചേർന്ന് വലിയൊരു റിസോർട്ട് ആരംഭിച്ചു. അത് അധികാരികൾക്ക് കൈക്കൂലി കൊടുത്ത് പട്ടയം ഉണ്ടാക്കിയതെന്ന് പലരും പറഞ്ഞു. കാട്ടിലെ കടുവയ്ക്കും നാട്ടിലെ കടുവയ്ക്കും ഈ കുടിൽ ഒരധികപ്പറ്റായി. ഇരകളെത്തേടി കാട്ടുനായ്ക്കളായ ഗുണ്ടകളെത്തി. അച്യുതൻ ഭയന്നില്ല. ഗുണ്ടകളെ നേരിട്ടത് മൂർച്ചയേറിയ വെട്ടുകത്തിയുമായിട്ടാണ്. ഗത്യന്തരമില്ലാതെ മുതലാളി നിയമനടപടികൾ തുടങ്ങി. അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥരും കൂട്ടിനെത്തി. കുടിലൊഴിപ്പിക്കാൻ കോടതി വിധി സമ്പാദിച്ചു. പോലീസ് വന്നത് മാറ്റിപാർപ്പിക്കാനല്ല കുടിലിൽ നിന്ന് ഇറക്കിവിടാനാണ്. ആട്ടിയിറക്കാൻ വന്ന പൊലീസിന് മുന്നിൽ അച്യുതനും ഭാര്യയും ശരീരത്ത് പെട്രോൾ ഒഴിച്ച് തീപ്പെട്ടിയുരച്ചു ആത്മഹത്യക്ക് തയ്യാറായി നിന്നു. കുട്ടികൾക്ക് ആ കാഴ്ച്ച നിസ്സഹായം കണ്ടുനില്ക്കാനേ സാധിച്ചുള്ളൂ.

“ഞങ്ങളും ഈ മണ്ണിന്റെ അവകാശികൾ. പാർപ്പിടം മൗലിക അവകാശമാണ്. ആറടി മണ്ണ് ഞങ്ങൾക്കും വേണം”. ശരീരം വിറച്ചും തൊണ്ട ഇടറിയും കിതച്ചും അച്ചന്റെ അവസാന വാക്കുകൾ ഓർത്തു.

പോലീസ് ശകാരം തുടർന്നുകൊണ്ട് പറഞ്ഞു.
“ഞങ്ങൾക്ക് കോടതി വിധി നടപ്പാക്കണം. നിങ്ങൾ പുറത്തിറങ്ങണം. ഇല്ലെങ്കിൽ വലിച്ചെറിയും” സമചിത്തതയില്ലാത്ത പോലീസ് ഉറഞ്ഞുതുള്ളി അടുത്തേക്ക് വന്ന നിമിഷങ്ങളിൽ തീ ആളിക്കത്തി.

ആ വാർത്ത നാട്ടുകാരെ ഭ്രാന്തുപിടിപ്പിച്ചു. ഭരണകൂടങ്ങളെ, സമചിത്തത, കരുണ, അനുകമ്പയില്ലാത്ത പോലീസ് പരാക്രമങ്ങളെ രാഷ്ട്രീയമില്ലാത്ത ബുദ്ധിജീവികൾ രൂക്ഷമായി കുറ്റപ്പെടുത്തി. മനുഷ്യർക്ക് രക്ഷയും തണലും നൽകുന്ന, ഭുമിയില്ലാത്തവന് ഭൂമിയും വീടില്ലാത്തവന് വീടും നൽകുന്ന നിയമങ്ങളാണ് വേണ്ടത്. കുടിയൊഴിപ്പിക്കലല്ല പരിഹാരം മാറ്റിപാർപ്പിക്കലാണ് വേണ്ടത്. രണ്ട് കുട്ടികളെ അനാഥരാക്കിയവർ ഇതിനൊക്കെ ഉത്തരം പറയണം? അവർക്കതിരെയും വിമർശനങ്ങളുയർന്നു. നിയമം ലംഘിക്കുന്നവർക്ക് കൂട്ടുനിൽക്കരുത്.

ആനന്ദൻ കട്ടിലിലേക്ക് തളർന്നു കിടന്നു. അനുജൻ അനിൽ ഇപ്പോൾ ആശുപത്രി കിടക്കയിലാണ്. രക്ഷിതാക്കൾ തീയിലെരിയുന്നത് കണ്ടവൻ ബോധരഹിതനായി വീണു. മുന്നിൽ ശൂന്യത മാത്രം. മനസ്സിൽ വേദനകൾ ഉരുണ്ടുകൂടി. പുറത്തെ കൂരിരുട്ടിൽ മഞ്ഞുതുള്ളികൾ പെറ്റുപെരുകുന്നതുപോലെ ആനന്ദിന്റെ മിഴികൾ നിറഞ്ഞൊഴുകി. കണ്മുന്നിൽ മാതാപിതാക്കളുടെ മാംസം വറ്റിക്കരിഞ്ഞപ്പോൾ ശ്വാസം നിന്നതുപോലെയായിരിന്നു. അവന്റെ മനസ്സ് മന്ത്രിച്ചു. “ഞങ്ങൾ ഈ ദുരന്തത്തിന്റ ബാക്കിപത്രമാണ്. ജനിച്ചു വളർന്ന മണ്ണിൽ നിന്ന് ഞങ്ങളെ പിഴുതെറിഞ്ഞു. രക്ഷിതാക്കളെ അഗ്നിക്കിരയാക്കി “. അവന്റെ സിരകൾ ത്രസിച്ചു. നെടുവീർപ്പുകളുയർന്നു. ഈ അടിമത്വ വ്യവസ്ഥിതിക്കെതിരെ അവന്റെ ചൂണ്ടുവിരലുകളുയർന്നു. ഒരു പോരാളിയായി പോർവിളി നടത്താൻ, രക്ഷിതാക്കളുറങ്ങുന്ന മണ്ണിലെത്താൻ മനസ്സ് ശക്തിയാർജിച്ചുകൊണ്ടിരിന്നു.

മിനി സുരേഷ്

നഗരത്തിലെ സിനിമ തീയേറ്ററുകളും,ചന്തയുമെല്ലാം കൂടിച്ചേരുന്ന റോഡിന്റെ ഒതുങ്ങിയ ഒരു മൂലയിലായിരുന്നു അയാളിരുന്നിരുന്നത്..പല തരം സേഫ്റ്റി പിന്നുകൾ,ചാക്കുകൾ തയ്ക്കാനുള്ള
സൂചികൾ എല്ലാം അയാളുടെ ശേഖരത്തിലുണ്ടായിരുന്നെങ്കിലും മാസ്റ്റർപീസ് ഇനമായ ‘ചെവിത്തോണ്ടിക്ക് ആയിരുന്നു അയാൾ കൂടുതലും ഊന്നൽ കൊടുത്തിരുന്നത്.

വാഹനങ്ങളുടെ ബഹളങ്ങൾ നിറഞ്ഞു നിൽക്കുന്ന ആ അന്തരീക്ഷത്തിലും കൈത്തണ്ടയിൽ ഞാത്തിയിട്ട പിന്നുകളുടെയും,സ്ലൈഡുകളുടെയും മാലകൾ കിലുക്കി “ചെവിത്തോണ്ടി..വിത്തോണ്ടി..ത്തോണ്ടി ..വേണോ ..എന്നിങ്ങനെ പതിഞ്ഞ ശബ്ദത്തിൽ അയാൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും.
‘ഇയർ ബഡ്സ് ‘ എന്ന നൂതനാശയം കമ്പനികൾ അന്നു കണ്ടു പിടിച്ചിട്ടേ ഇല്ലാത്ത കാലമായതിനാൽ
വഴിയാത്രക്കാരിൽ കൂടുതൽ പേരും ചെവിത്തോണ്ടി തന്നെയാണ് അയാളുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നതും.
ആരുമൊരിക്കലും അയാളോടു ചോദിച്ചിട്ടേ ഇല്ല അയാളുടെ പേരെന്താണെന്നോ,എവിടെ നിന്നും
വരുന്നുവെന്നോ …അങ്ങനെയൊന്നും.
അയാൾക്കൊരു കു:ടുംബമുണ്ടെന്നും , മകൻ തന്റെ ക്ലാസ്സിലെ വിദ്യാർത്ഥിയാണെന്നും അയാളുടെ സ്ഥിരം കസ്റ്റമറായ രാവുണ്ണി മാസ്റ്റർ പോലുമറിഞ്ഞിരുന്നില്ല .
നെല്ലു ചാക്കു ചണനൂലു വച്ചു തുന്നുവാനുള്ള സൂചി,പേപ്പറുകൾ ചേർത്തു വച്ച് കൂട്ടിച്ചേർത്ത്
ബുക്കുകൾ ഉണ്ടാക്കുവാനുള്ള സൂചി ഇതൊക്കെയായിരുന്നു അധികവും മാസ്റ്റർ വാങ്ങിച്ചിരുന്നത്. പ്രൈമറി സ്കൂൾ അദ്ധ്യാപകന്റെ. തുച്ഛമായ ശമ്പളത്തിൽ മക്കളെ പോറ്റേണ്ടതിന്റെ
പ്രാരാബ്ദത്താൽ നല്ലതു പോലെ ചിലവു ചുരുക്കിയും,എളിമയോടെയും ആയിരുന്നു
അദ്ദേഹം ജീവിച്ചു പോന്നത്. പാഠങ്ങൾ ലളിതമായി പറഞ്ഞു കൊടുക്കുന്നതു കൊണ്ടും, സ്നേഹത്തോടെയും കാരുണ്യത്തോടെയും ഇടപെടുമെന്നതിനാലും വിദ്യാർത്ഥികൾക്കും അദ്ദേഹത്തെ പ്രിയമായിരുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. നായർ സമാജത്തിന്റെ കീഴിലുള്ള സ്കൂളാണെങ്കിലും
പഠിക്കുന്നത് അധികവും മുസ്ലീം സമുദായത്തിൽ ഉൾപ്പെട്ട കുട്ടികളാണ്.ജാതി വേർതിരിവൊന്നും
അദ്ധ്യാപകർക്കോ,കുട്ടികൾക്കോ തമ്മിലില്ലാത്ത തികച്ചും സൗഹൃദപരമായ അന്തരീക്ഷമായിരുന്നു
ആ സ്കൂളിൽ. അതു കൊണ്ട് തന്നെ നിസ്കാരത്തിനും മറ്റും സമയം നൽകി രണ്ടു മുപ്പത്
ആകുമ്പോഴേ വെള്ളിയാഴ്ച്ച ക്ലാസ്സുകൾ ഉച്ചക്കു ശേഷം ആരംഭിക്കു.
ക്ലാസ്സിൽ പതിവില്ലാത്ത കുക്കുവിളികളും,ബഹളവും ഉയരുന്നതു കേട്ടാണ് മാസ്റ്റർ ക്ലാസ്സിലേക്ക് ചെന്നത്.
ഒരു ഡസ്കിൽ തലവച്ച് ക്ലാസ്സിലെ പരീക്ഷകൾക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന സലിം കരയുന്നു.
ചുറ്റും കൂടി ആർത്തു വിളിക്കുന്ന കുട്ടികളുടെ നേരെ വടിയോങ്ങി മാസ്റ്റർ ചോദിച്ചു.
” എന്താടാ”
“ഇവര് സലിമിനെ ചെവിത്തോണ്ടി എന്നു വിളിച്ചു കളിയാക്കുകയാണ് സർ,”സലിമിനോട് സഹതാപം
തോന്നിയ രണ്ടായി മുടി മടഞ്ഞിട്ട പെൺകുട്ടി പറഞ്ഞു.
നന്നായി പഠിക്കുന്ന അന്തർമുഖനായ സലിമിന്റെ ബാപ്പയോടാണ് താൻ സ്ഥിരമായി ചെവിത്തോണ്ടിയും. ചാക്കു തുന്നുന്ന സൂചിയുമൊക്കെ വാങ്ങാറുള്ളതെന്നോർത്തപ്പോൾ മാസ്റ്റർക്കു സങ്കടം തോന്നി. ബഞ്ചിന്റെ ഓരം പറ്റി നിശ്ശബ്ദനായി ക്ലാസ്സിലിരിക്കുന്ന അവനെ ഒരിക്കൽ പോലും പ്രോൽസാഹിപ്പിച്ചിട്ടില്ലല്ലോ എന്നോർത്ത് അദ്ദേഹത്തിന് വല്ലാത്ത കുറ്റബോധം
തോന്നി.
” ആട്ടെ,നിങ്ങളുടെയെല്ലാം വീട്ടിൽ നിങ്ങൾ ചെവി വൃത്തിയാക്കുന്നത് എന്തു കൊണ്ടാണ്?
ചെവിത്തോണ്ടി കൊണ്ട് “കുട്ടികളുടെ കൂട്ടത്തിൽ നിന്നും ചില ശബ്ദങ്ങൾ ഒന്നിച്ചുയർന്നു.”
അപ്പോൾ എല്ലാവർക്കും ആവശ്യമായ സാധനങ്ങളാണ് സലിമിന്റെ ബാപ്പ വിൽക്കുന്നത്,
അതിൽ സലിം അഭിമാനിക്കുകയല്ലേ വേണ്ടത്.ആട്ടെ ഉബൈദിന്റെ ബാപ്പക്കന്താണ് പണി
“മീൻ കച്ചവടം “മൊട്ടത്തലയനായ ഉബൈദ് മെല്ലെപറഞ്ഞു.
“നിന്നെ ആരെങ്കിലും ഏതെങ്കിലും മീനിന്റെ പേരു ചേർത്തു വിളിച്ചാൽ നിനക്കു നോവത്തില്ലേടാ”
ഉബൈദ് തലതാഴ്ത്തി.
“ഏതു തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നറിയണം. സലിമിന്റെ ബാപ്പ കഷ്ടപ്പെട്ട് മക്കളെ ഓരോരുത്തരെ ഓരോ കരക്കടുപ്പിക്കാൻ പാടു പെടുകയാണ്.,സലിം ഇതൊന്നും
കേട്ടു വിഷമിക്കണ്ട കേട്ടോ മോനെ.
കാലങ്ങളൊരു പാടു കഴിഞ്ഞു.ആ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഗമം നടക്കുകയാണ്. തങ്ങളെ
പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങാണ് വേദിയിൽ നടക്കുന്നത്.
വീൽ ചെയറിലിരിക്കുന്ന രാവുണ്ണി മാസ്റ്ററെ പൊന്നാടയണിയിച്ച് കൊണ്ട് കളക്ടർ സലിം മുഹമ്മദ് ഈ കഥ പറഞ്ഞപ്പോൾ ഹാളിലെങ്ങും കരഘോഷം നിറഞ്ഞു നിന്നിരുന്നു.
മാസ്റ്ററെ ചേർത്തു പിടിച്ചു കൊണ്ട് അയാൾ സ്നേഹപൂർവ്വം തലോടി.” മാഷേ അങ്ങ് നൽകിയ
പ്രോൽസാഹനവും,ആത്മവിശ്വാസവുമാണ് എന്നെ ഞാനാക്കിയത്”.
ഓർമ്മകൾ മരിച്ചു പോയ മാസ്റ്ററുടെ മുഖത്തും അപ്പോൾ നേരിയ ഒരു പുഞ്ചിരി വിടർന്നിരുന്നു.

ഡോ. ഐഷ വി

മാർച്ച് 22 ലോക ജലദിനം. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടേയും ജീവൻ നിലനിർത്താൻ ആവശ്യമായ ഒരു വസ്തു . ജലദിനത്തോടനുബന്ധിച്ച് ധാരാളം പേർക്ക് ശുദ്ധജലം നൽകിയ ചില നീരുറവകളെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം.

ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ അവസാനം ഞങ്ങൾ ചിറക്കരത്താഴത്ത് താമസമാരംഭിച്ച കാലം മുതൽ ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കം വരെ ഞങ്ങളുടെ നാട്ടിലെ ധാരാളം ആളുകൾ ആശ്രയിച്ച കൊടിയ വേനലിലും വറ്റാത്ത ചില നീരുറവകൾ. അതിലൊന്ന് ഞങ്ങളുടെ വീട്ടിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടന്നാൽ കാണുന്ന വീതി കൂടിയ ഒരു ഓട. നീളം കൂടിയ രണ്ട് വശങ്ങളും വീതി കുറഞ്ഞ തെക്കു ഭാഗവും പാറക്കല്ല് വച്ച് കെട്ടിയിരുന്നു. തെക്ക് ഭാഗത്തെ കെട്ടിനടിയിൽ നിന്നും അനസ്യൂതം പ്രവഹിക്കുന്ന മൂന്ന് ഉറവകൾ . ഈ ഓടയിൽ ഇറങ്ങി നിന്ന് ആളുകൾ കുളിയ്ക്കാറുണ്ടായിരുന്നു. ഈ ഓടയുടെ മറ്റേ അറ്റം ചെന്ന് ചേരുന്നത് ചിറക്കര ദേവീക്ഷേത്രത്തിനടുത്തു കൂടി ഒഴുകി വന്ന് പോള ചിറയിൽ അവസാനിക്കുന്ന തോട്ടിലാണ്. ഉറവയുടെ തുടക്കത്തിൽ നിന്ന് പന്ത്രണ്ടടിയോളം കഴിഞ്ഞാൽ തമ്പിയണ്ണന്റെ പുരയിടത്തിൽ നിന്നും ഒഴുകിയെത്തുന്ന ജലവുമായി ചേർന്നാണ് ഇത് തോട്ടിലേയ്ക്ക് ഒഴുകുന്നത്. ഞങ്ങളുടെ വീട്ടിലെ കിണറ്റിൽ പമ്പ് സെറ്റ് വയ്ക്കുന്നതു വരെ പലപ്പോഴും കുളിയ്ക്കാനും അലക്കാനും ഈ ഉറവയെ ആശ്രയിച്ചിട്ടുണ്ട്. മഴക്കാലത്ത് ഈ ഓടയിൽ ധാരാളം മണ്ണ് വന്ന് അടിയുമ്പോൾ ലക്ഷ്മി അച്ഛാമ്മ കൂലിക്ക് ആളെ നിർത്തി ഓടയിലെ മണ്ണു മൊത്തം കോരിച്ച് ഓട വൃത്തിയാക്കും. എന്നിട്ട് കോരിയെടുത്ത മണ്ണ് മുഴുവൻ ലക്ഷ്മി അച്ഛാമ്മയുടെ പറമ്പിലെ നീർച്ചാൽ നികത്താനായി അതിൽ ഇടും. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന മട്ടിൽ ചിന്തിക്കുമ്പോൾ ലക്ഷ്മി അച്ഛാമ്മയുടെ ലോജിക്ക് പിടി കിട്ടും.

ഞാനും അപ്പുറത്തെ വീട്ടിലെ പെൺകുട്ടികളും നേരം വെളുക്കുന്നതിനു മുമ്പ് ഈ ഉറവയിലെ ജലത്തിൽ കുളിച്ച് കയറിയിട്ടുണ്ട്. നേരം വെളുത്താൽ ധാരാളം പേർ എത്തും.
കൊടിയ വേനൽ കാലത്ത് ഭൂതക്കുളം പരവൂർ പഞ്ചായത്തിലെ പല സ്ഥലങ്ങളിലേയ്ക്കും ഈ ഉറവയിൽ നിന്നും കുടിവെള്ളമായി ജലം കൊണ്ടുപോയിരുന്നു. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കമായപ്പോഴേയ്ക്കും റോഡിന്റെ വീതി കൂട്ടി. ഉറവയുടെ വീതി കുറച്ചു. റോഡിനിരുവശത്തും മുകൾഭാഗത്തേയ്ക്ക് ഓട പണിഞ്ഞു. അവസാനം ശുദ്ധമായ നീരുറവ അഴുക്കുചാലായി വെറും ഓടയായി പരിണമിച്ചു.

മറ്റൊന്ന് ചിറക്കര ക്ഷേത്രത്തിൽ നിന്നും തോടൊഴുകുന്ന ദിശയിൽ താഴേയ്ക്ക് തോട്ടു വരമ്പിലൂടെ നടക്കുമ്പോൾ ഒരു 30 മീറ്റർ കഴിയുമ്പോൾ വലതു വശത്ത് വയലിൽ ഒരു ഫൗണ്ടെൻ പോലെ പൊങ്ങി മറിയുന്ന ഒരു നീരുറവയാണ്. സ്കൂൾ കുട്ടികളുടെ കൗതുകമായിരുന്നു ഈ ഉറവ. കുട്ടികൾ അരി തിളച്ച് മറിയുന്നതിനോടാണ് ഈ ഉറവയെ ഉപമിച്ചിരുന്നത്. ഞങ്ങൾ ചിലപ്പോൾ തോട്ടു വരമ്പിൽ നിന്നും താഴേയ്ക്കിറങ്ങി ചെന്ന് ഉറവയിൽ നിന്നും പൊങ്ങിവരുന്ന മണൽ കൈയ്യിൽ കോരിയെടുത്ത് കളിക്കും. വയലിൽ ആ ഭാഗത്ത് മാത്രം നെല്ല് മുളച്ച് കണ്ടിട്ടില്ല. മനുഷ്യന്റെ ഇടപെടൽ ആ ഭാഗത്ത് അധികമുണ്ടായിട്ടില്ലാത്തതിനാൽ ആ ഉറവ ഇപ്പോഴും നിലനിൽക്കുന്നു എന്ന് പ്രതീക്ഷിക്കാം. മറ്റൊന്ന് പൊയ്കയിൽ ഭാഗത്ത് ചെറുകുളത്തിന്റെ ആകൃതിയിൽ വെട്ടിയെടുത്ത ഒരു ഉറവയാണ്. ശ്രീ നാരായണ ഗുരുവാണ് ഈ ഉറവ കണ്ടെത്തിയതെന്നും ചിറക്കരക്കാർ അദ്ദേഹത്തെ അവിടെ തുടരാൻ അനുവദിച്ചില്ലെന്നുമാണ് ആളുകൾ പറഞ്ഞു കേട്ടിട്ടുള്ളത്.

മറ്റൊന്ന് മുട്ടിയഴി കത്ത് വാതുക്കൽ കരത്തോട് ചേർന്ന് ഒരു ടാങ്ക് പോലെ കെട്ടിയിട്ടിരുന്നതിനകത്തുള്ള ഒരുറവയാണ്. അവിടെയും എപ്പോഴും തുണിയലക്കാനും കുളിക്കാനും പശുവിനെ കുളിപ്പിക്കാനും എത്തുന്നവരുടെ തിരക്കായിരുന്നു. മറ്റൊന്ന് ശ്രീ ബാലൻ പിള്ളയുടെ വീട്ടിന് മുൻഭാഗത്തെ വയലിൽ റിങ്ങിറക്കി കിണർ പോലെ തോന്നിക്കുന്ന ഒരുറവ. അതിന്റെ പ്രത്യേകത തറനിരപ്പിൽ നിന്നും ഉയർന്നു നിന്ന റിംഗിൽ നിന്നും ചരിഞ്ഞിരിക്കുന്ന ചരുവത്തിൽ നിന്നും വെള്ളം വാർന്നു പോകുന്ന പോലെ എപ്പോഴും വെള്ളം ഒഴുകി കൊണ്ടേയിരിയ്ക്കും. കാഴ്ചയിൽ ഒരു കിണർ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതായാണ് തോന്നുക. ഈയിടെ ഞാനാ ഉറവയെ കുറിച്ച് അന്വേഷിച്ചിരുന്നു. റിയൽ എസ്റ്റേറ്റുകാരുടെ വയൽ മണ്ണിട്ട് നികത്തലും സമീപത്ത് ഒരു ഹോളോ ബ്രിക്സ് ഫാക്ടറിയും വന്നതുകൊണ്ടാകാം ആ ഉറവ കണ്ടെത്താൻ പറ്റാഞ്ഞത്.

ഇനിയൊരു ഉറവയുള്ളത് എന്റെ ക്ലാസ്സിൽ പഠിച്ച കലയുടെ വീട്ടിലായിരുന്നു. മറ്റൊന്ന് തങ്കമ്മയക്കയുടെ വീട്ടിന് മുന്നിൽ വയലിലും. ഇത്രയും പറഞ്ഞത് ചിറക്കര പഞ്ചായത്തിലെ ധാരാളം പേർ ആശ്രയിച്ചിരുന്ന ഉറവകളെ കുറിച്ചാണ്. ഒരു കാലത്ത് അവരുടെ ജീവജലം.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ജോൺ കുറിഞ്ഞിരപ്പള്ളി

തിങ്കളാഴ്ച ജോലിയും കഴിഞ്ഞു വരാൻ ഞാൻ അൽപ്പം താമസിച്ചുപോയി. ജോർജ് കുട്ടി ജോലി കഴിഞ്ഞു വരുന്ന വഴി ബിഷപ്പ് ദിനകരനെ വഴിയിൽ വച്ചുകണ്ടു. രണ്ടുപേരും കൂടി മഞ്ജുനാഥ കഫെയിൽ ഒരു ബൈ ടു കുടിക്കാൻ പോയി. ബൈ ടു എന്നുപറഞ്ഞാൽ സുഹൃത്തുക്കൾ രണ്ടുപേരുകൂടി ഒരു ചായ കുടിക്കുന്ന രീതിയാണ്.

ഏതായാലും ഞാൻ വീട്ടിൽ എത്തിയപ്പോഴേക്കും ദിനകരനുമായി ജോർജ് കുട്ടിയും വീട്ടിൽ വന്നു.
ഞാൻ വീട്ടിലെത്തുമ്പോൾ അവിടെ ഒരു വലിയ ജനക്കൂട്ടം തന്നെ എൻെറ വാടകവീടിൻെറ മുൻപിൽ തടിച്ചുകൂടിയിരിക്കുന്നു.
ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻെറ എല്ലാ ഭാരവാഹികളും അവിടെയുണ്ട്. ഞങ്ങളെ കണ്ട ഉടനെ സെൽവരാജൻ പറഞ്ഞു,”ഞങ്ങൾക്ക് ഒരു വഴി പറഞ്ഞു തരണം.”
“അതെന്താ തൻെറ വീട്ടിലേക്കുള്ള വഴി തനിക്ക് അറിയില്ലേ?അറിയില്ലെങ്കിൽ ആരോടെങ്കിലും എൻെറ വീട്ടിലേക്കുള്ള വഴി ഏതാണ് എന്ന് ചോദിച്ചാൽ പോരെ?”
“തമാശ കള ,ഇത് സംഗതി സീരീയസാണ്‌ .”
“എന്തുപറ്റി?”
“നാട്ടിൽ അച്ഛൻ ആരോടോ പന്തയം വച്ചു. വിഷയം വരുന്ന ഇലക്ഷൻ തന്നെ. പന്തയത്തിൽ അച്ഛൻ തോറ്റു. ഇപ്പോൾ നാട്ടിലെ ഒരു ട്രെൻഡ് പന്തയത്തിൽ തോറ്റാൽ തലമൊട്ട അടിക്കണം എന്നതാണ്. അച്ഛൻ വാശിക്ക് സമ്മതിച്ചു. പക്ഷെ അച്ഛൻ കഷണ്ടിയാണ്. അതുകൊണ്ട് മക്കൾ ആരെങ്കിലും മൊട്ട അടിക്കുന്നത് ഏറ്റെടുക്കണം എന്നാണ് അവർ പറയുന്നത്. നാട്ടിലുള്ള ചേട്ടൻ എൻ്റെ തലയ്ക്കു വച്ചു. ജോർജ് കുട്ടി സെക്രട്ടറിയല്ലേ എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടുപിടിച്ചു തരണം.”
ജോർജ് കുട്ടി എന്നെ നോക്കി പറഞ്ഞു,”അടിയന്തിരമായി യോഗം കൂടണം ഇത് നിസാര പ്രശനമല്ല. പ്രസിഡണ്ട് അധ്യക്ഷനായി കയറി ഇരിക്ക്.”
ജോർജ് കുട്ടി എന്റെ തലയിൽ വച്ചിട്ട് എനിക്ക് പണി തന്നതാണ് എന്ന് മനസ്സിലായി. ഞാൻ ഒരു കസേര എടുത്തുകൊണ്ട് വന്നു. അത് മുറ്റത്തിട്ടു. അതിൽ കയറി ഇരുന്നു.
“അച്ഛൻ്റെ വാക്ക് പാലിക്കാൻ നാട്ടിൽ പോയി തല മൊട്ടയടിക്കാൻ നമ്മളിൽ നിന്നും വേർ പിരിയുന്ന ശ്രീ സെൽവരാജിന് യാത്ര അയപ്പ് കൊടുക്കുന്നതിനായി ഇവിടെ സന്നിഹതരായിരിക്കുന്ന എല്ലാവർക്കും സ്വാഗതം. ഈ അവസരത്തിൽ ഞാൻ ഒരു കാര്യം ഓർമ്മിച്ചുപോകുകയാണ്. ഇന്നല്ലങ്കിൽ നാളെ നമ്മൾക്കും ഇത് സംഭവിക്കാം. അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കുന്നതിനായി നമ്മൾ പ്രസിഡണ്ടിനെ ചുമതലപ്പെടുത്തുന്നു. പ്രസിഡണ്ടിൻ്റെ നിർദ്ദേശം എന്താണ് എന്നറിയാൻ ആഗ്രഹിക്കുന്നു.”
ഞാൻ ഇരുന്നിരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു. ജോർജ് കുട്ടിയുടെ മുഖത്തെ കള്ളച്ചിരി ഞാൻ കാണാത്ത ഭാവത്തിൽ എഴുന്നേറ്റു.
“പ്രിയപ്പെട്ട ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ ഭാരവാഹികളെ ,സംഘടനാ മെംമ്പർമാരെ,നമ്മുടെ ഇന്നത്തെ പ്രസംഗ വിഷയം സെൽവരാജൻറെ തലമുടി മൊട്ടയടിക്കുവാൻ നാട്ടിൽ പോകണം എന്നുള്ളതാണല്ലോ. നമ്മുക്കെല്ലാവർക്കും ഉണ്ടായിരിക്കേണ്ട ഒരു സ്വാഭാവഗുണം ആണ് മാതാപിതാക്കന്മാരെ ബഹുമാനിക്കുക എന്നുള്ളത്. അതുകൊണ്ട് സെൽവരാജൻ നാട്ടിൽ പോയി പിതാവിൻ്റെ ഇഷ്ടം നിറവേറ്റണമോ എന്ന് ചോദിച്ചാൽ…?
“പിതാവിൻ്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തു് പ്രവേശിക്കുക. പിതാവിൻ്റെ ആഗ്രഹം നിറവേറ്റാൻ അബ്രാഹത്തിൻ്റെ മകൻ,അപ്പൻ തന്നെ ബലികഴിക്കും എന്നറിഞ്ഞിട്ടും കൂടെ പോയി. അതുകൊണ്ട് സെൽവരാജൻ പോകണം. “ഇടയ്ക്കു കയറി ബിഷപ്പ് ദിനകരൻ പറഞ്ഞു.
“ഇവിടെ വർഗീയ ചേരി തിരിവ് ഉണ്ടാക്കരുത്. ഞാൻ നിങ്ങളുടെ ബൈബിളിൽ പറയുന്നത് അനുസരിക്കണ്ടവനല്ല. ഞങ്ങൾക്ക് ഭഗവത് ഗീതയാണ് അടിസ്ഥാനം .”
“ഈ അബ്രാഹത്തിൻ്റെ മകൻ ഇപ്പോൾ എവിടെക്കാണും?”കാഥികൻ രാധാകൃഷ്ണൻ ചോദിച്ചു. എന്നിട്ട് തുടർന്നു.”എനിക്ക് ഒന്നു പറയാനുണ്ട്.”
“താൻ പറയുന്നതിൽകുഴപ്പമില്ല. പക്ഷെ തൻ്റെ കഥാപ്രസംഗത്തിൻ്റെ പേരാകരുത്.”
“നിങ്ങൾ ഇങ്ങനെ അതുമിതും സംസാരിച്ചു കൊണ്ടിരുന്നാൽ എങ്ങനെയാ.? വൈകുന്നേരത്തെ ട്രെയിന് സെൽവരാജന് പോകണം. നമ്മൾക്ക് യാത്ര അയപ്പ് കൊടുക്കണ്ടേ?”അച്ചായൻ എരിവ് കേറ്റുകയാണ് .
പ്രശനം നിസ്സാരമല്ല. എങ്ങനെ പരിഹരിക്കണം എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മളുടെ സിനിമ സംവിധയകൻ ഹെൽമെറ്റും വച്ച് അടുത്തേക്ക് വന്നു.
“എന്താ ഒരു ആൾക്കൂട്ടം?.ഞാൻ വിചാരിച്ചു വല്ല സിനിമ ഷൂട്ടിങ്ങും ആണ് എന്ന്”.
കോൺട്രാക്ടർ രാജൻ സംഭവം വിശദീകരിച്ചുകൊടുത്തു.
സംവിധായകൻ ഉറക്കെ ചിരിക്കാൻ തുടങ്ങി,എന്നിട്ടു പറഞ്ഞു,”സില്ലി ബോയ്സ് .ഇതിനെന്താ ഇത്ര ബേജാറാകാൻ ഇരിക്കുന്നത്?”
“സെൽവരാജൻ മൊട്ട അടിക്കണം എന്നാണോ നിങ്ങൾ പറയുന്നത്?”
“മൊട്ട അടിക്കുകയാണോ?മൊട്ട വടിക്കുകയല്ലേ?ഏതാണ് ശരി ?”
“മൊട്ട ഇടുകയല്ലേ,വടിച്ചാൽ പൊട്ടിപ്പോകില്ലേ.?”
“അത് അവിടെ നിൽക്കട്ടെ. എന്ത് ചെയ്യണം എന്ന് പറയൂ”.
സംവിധയകാൻ അല്പം ആലോചിച്ചിട്ട് പറഞ്ഞു.”ഡമ്മിയെ ഇറക്കണം. ആയിരം രൂപകൊടുത്താൽ ഒരു ബംഗാളിയെ കിട്ടും. അങ്ങനെ ഒരാളെ കണ്ടുപിടിച്ചാൽ പോരെ?.
സെൽവരാജൻ കുറേകാലമായി ബാംഗ്ലൂർ ആയതുകൊണ്ട് തിരിച്ചറിയാൻ സാധ്യത കുറവാണ്. പിന്നെ മൊട്ട അടിക്കുന്നത് കാണുവാൻ വരുന്നവർക്ക് എൻട്രൻസ് ഫീസ് വയ്ക്കണം. അപ്പോൾ ചില്ലറയും കിട്ടും,അച്ഛൻ്റെ വാഗ്ദാനം പാലിക്കുകയും ചെയ്യാം.
“നമ്മുടെ സിനിമ സംവിധായൻ പറഞ്ഞത് ശരിയാണ്. ഒരു ബംഗാളി ഡ്യൂപ്പിനെ അറേഞ്ചു ചെയ്ത് പ്രശ്നം പരിഹരിക്കാം. ഇത്രയും നല്ല ആശയം കണ്ടുപിടിച്ച നമ്മുടെ സംവിധായകൻറെ ബുദ്ധിക്ക് അഭിനന്ദനം.”പ്രസിഡണ്ട് പറഞ്ഞു.
അച്ചായൻ ചോദിച്ചു,”അല്ല സംവിധായകൻ സാറെ, എവിടെ നിന്ന് കിട്ടി ഈ ആശയം?”
“അതിനെന്താ വിഷമം? ഞാൻ എല്ലാവരോടും പറയാറുള്ളത്, ഞാൻ സത്യൻ അന്തിക്കാട് ആണ് എന്നാണ്”.ജോർജ് കുട്ടി അകത്തുപോയി രസീത് ബുക്ക് എടുത്തുകൊണ്ടുവന്നു, സംവിധായകന്റെ നേരെ നീട്ടി,എന്നിട്ടു പറഞ്ഞു,”സത്യൻ സാർ ഇഷ്ട്ടമുള്ള സംഖ്യ എഴുതിക്കോളൂ. ഞങ്ങൾക്ക് ഒരു വിഷമവും ഇല്ല.”
ഹെൽമെറ്റുള്ളതുകൊണ്ട് സംവിധായകൻറെ മുഖം ശരിക്കും കാണാൻ വയ്യ.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

ഡോ. ഐഷ വി

അമ്മിണി പശു പ്രായപൂർത്തിയായപ്പോൾ കൃത്യസമയത്തു തന്നെ പുത്തൻ കുളത്തുള്ള സർക്കാർ വക മൃഗാശുപത്രിയിൽ കൊണ്ടുപോയി യഥാസമയം കൃത്രിമ ബീജ സങ്കലനം നടത്തി വന്നു. അമ്മിണി പശുവിന് ഒരു പുത്രി ജനിച്ചപ്പോൾ മാത്രം വീട്ടിൽ വളർത്താനായി നിർത്തി. അവളുടെ പുത്രന്മാരെയെല്ലാം കറവ വറ്റുന്നതോടുകൂടി വിൽക്കുകയായിരുന്നു പതിവ്. കോഴി, പശു, താറാവ് എന്നിവയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ പെൺകുഞ്ഞുങ്ങൾ ആകാനാണ് മനുഷ്യൻ ആഗ്രഹിക്കുക എന്നാൽ മനുഷ്യന്റെ കാര്യമാകുമ്പോൾ നേരെ തിരിച്ചും. ഒരു പക്ഷേ അക്കാലത്ത് കൊടുക്കേണ്ടിയിരുന്ന
സ്ത്രീധനമാകാം ജനങ്ങളെ ഇങ്ങനെ ചിന്തിപ്പിക്കാൻ കാരണം. അങ്ങനെ അമ്മിണിയുടെ മൂന്നാൺ മക്കളേയും വിറ്റിട്ട് അശ്വതിയെ മാത്രം നിലനിർത്തി. പശുവിന്റെ പ്രസവമെടുക്കുന്ന ജോലി അച്ഛനും അമ്മയും കൂടി ചെയ്തു. പശുവിനെ കറക്കാൻ വരുന്നയാൾ വെളുപ്പാൻ കാലത്തും ഉച്ചയ്ക്ക് ശേഷവും പരുവിനെ കറന്നു. ആദ്യ കാലത്ത് വീട്ടാവശ്യം കഴിഞ്ഞ് മിച്ചമുള്ള പാൽ അയൽപക്കക്കാർ വീട്ടിലെത്തി വാങ്ങുകയായിരുന്നു പതിവ്. അങ്ങനെ ഒത്തിരി നാൾ കഴിഞ്ഞാണ് കേരളത്തിൽ മിൽമ(1980 -ൽ) ആരംഭിക്കുന്നത്. അങ്ങനെ ശ്രീ വർഗ്ഗീസ് കുര്യൻ ആനന്ദിൽ തുടങ്ങി വച്ച ധവള വിപ്ലവത്തിന്റെ അലയൊലികൾ കേരളത്തിലും എത്തി.

അച്ഛന്റെ അമ്മാവന്റെ മകൻ രഘുമാമനായിരുന്നു ചിറക്കരയിൽ ക്ഷീരകർഷരുടെ സഹകരണ സംഘം ആരംഭിക്കുന്നതിൽ മുൻ കൈ എടുത്തത്. രഘുമാമനും കുന്നു വിളയിലെ പ്രസാദും കൂടി ക്ഷീര കർഷകരുടെ വീടുകൾ കയറി ഇറങ്ങി സഹകരണ സംഘത്തിലേയ്ക്ക് ആളെ ചേർത്തു. കൊച്ചു സോമന്റെ കടയിൽ സഹകരണ സംഘത്തിന്റെ ആദ്യ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഏതാനും കർഷകർക്ക് ഗുജറാത്തിലെ ആനന്ദിൽ പരിശീലനം ലഭിച്ചു. രഘുമാമനും അവിടെ പോയിരുന്നു. പോയി വന്നപ്പോൾ വിവരങ്ങൾ ഞങ്ങളുമായി പങ്കു വച്ചു. അതിലൊന്ന് ധവള വിപ്ലവത്തിന്റെ ആരംഭത്തോടു കൂടി ആനന്ദിൽ ധാരാളം പേർ പശുവിനെ വളർത്താൻ തുടങ്ങി എന്നതായിരുന്നു. കൊച്ചു വീടുകളിൽ തൊഴുത്തുപണിയാൻ കാശില്ലെങ്കിൽ അവിടത്തെ ആളുകൾ വീടിന്റെ ഒരു ഭിത്തിയോട് ചേർന്ന് താത്കാലിക ഷെഡുണ്ടാക്കി കന്നുകാലികളെ പരിപാലിച്ചു പോന്നു. കേരളത്തിൽ മിൽമ വന്നതോടു കൂടി വൈവിധ്യമാർന്ന പാലുൽപന്നങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞു. പാൽ കൊടുക്കാൻ സൊസൈറ്റിയുള്ളത് കൊണ്ട് പലരും ഒന്നിലധികം പരുക്കളെ ഒരേ സമയം വളർത്താൻ ധൈര്യം കാട്ടി. ഞങ്ങളുടെ വീട്ടിൽ നിന്നും സൊസൈറ്റിയിലേയ്ക്ക് പാൽ എത്തിയ്ക്കുന്ന ചുമതല അമ്മയ്ക്കായിരുന്നു. പാൽ വണ്ടി വരുന്നതിന് മുമ്പ് പാൽ അവിടെയെത്തിയ്ക്കുക എന്നത് അമ്മയെ സംബന്ധിച്ചിടത്തോളം ശ്രമകരമായിരുന്നു. കാലക്രമേണ ധാരാളം സൊസൈറ്റികൾ രൂപപ്പെട്ടു. നേരിട്ടും അല്ലാതെയുമുള്ള ധാരാളം തൊഴിലവസരങ്ങൾ ഇതിലൂടെയുണ്ടായി.

കല്യാണം അടിയന്തിരം തുടങ്ങി വിപുലമായ ആവശ്യങ്ങൾക്ക് പാൽ സൊസൈറ്റി വരുന്നതിന് മുമ്പ് ചിറക്കര നാട്ടിൽ ഒരു സ്രോതസ്സിൽ നിന്നും വലിയ അളവിൽ പാൽ ലഭ്യമായിരുന്നില്ല. മയ്യനാട് പ്രദേശത്ത് ഫാമുള്ള ഒരാളുടെ പക്കൽ നിന്നും ആവശ്യമായ പാൽ തലേന്നേ തന്നെ ഒരാൾ അവിടെയെത്തി നാട്ടിൽ എത്തിയ്ക്കുകയായിരുന്നു പതിവ്. പാൽ സൊസൈറ്റി വന്നതോടു കൂടി നാട് മാറി എന്ന് തന്നെ പറയാം. ബികോം കഴിഞ്ഞ പലർക്കും പല സൊസൈറ്റികളിൽ സെക്രട്ടറിയായി ജോലി ലഭിച്ചു.

ഞങ്ങളുടെ വീട്ടിൽ അമ്മിണിയുടെ മകൾ അശ്വതിയും പല തവണ പ്രസവിച്ചു. ചക്കി മാത്രമായിരുന്നു അവളുടെ മകൾ . ഓരോ പശു കുട്ടിയ്ക്കും പേരിടുകയും അത് നീട്ടി വിളിയ്ക്കുകയും ചെയ്യുക ഞങ്ങളുടെ പതിവായിരുന്നു. മറുവിളി കേൾക്കുക അവരുടെ പതിവും അങ്ങനെ അശ്വതിയുടെ മകൾ ചക്കിയേയും ഞങ്ങൾ വളർത്തി. ഇടക്കാലത്ത് ചക്കിയ്ക്ക് കറവയില്ലാതെ നിന്നപ്പോൾ ഞങ്ങൾക്ക് ശുദ്ധമായ പാൽ തന്ന് വളർത്തണമെന്ന് അമ്മയ്ക്ക് ആഗ്രഹം തോന്നി. ഒരു ചെറിയ സ്റ്റീൽ ചരുവം നിറയെ പാൽ കുടിയ്ക്കുക എന്റെയും അനുജന്റെയും പതിവായിരുന്നു. അനുജത്തി അങ്ങനെ പാൽ കുടിച്ചിരുന്നില്ല. ഞങ്ങളുടെ പതിവ് തെറ്റാതിരിയ്ക്കാൻ അമ്മ കറവയുള്ള പശുവിനെ വാങ്ങാൻ അന്വേഷണം ആരംഭിച്ചു. അങ്ങനെ ഞാനും അമ്മയും കൂടി ഒരു ദിവസം പാണിയിലെ വനജാക്ഷി അപ്പച്ചിയുടെ വീട്ടിൽ പോയി തിരികെ വന്ന വഴി തങ്കപ്പൻ എന്ന ഒരു പരിചയക്കാരനെ കാണുകയുണ്ടായി. അമ്മ അദ്ദേഹത്തോട് കാര്യം പറഞ്ഞു. അദ്ദേഹം ഉടനെ തന്നെ ഞങ്ങളെ അവിടെ അടുത്തുള്ള ഒരു വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി . അപ്പോൾ തന്നെ പശുവിന്റെ വിലയുറപ്പിച്ചു. പിറ്റേന്ന് ശ്രീ തങ്കപ്പൻ പശുവിനെ വീട്ടിലെത്തിച്ചു. അമ്മ ഒരു വള പരവൂർ എസ് എൻ വി ബാങ്കിൽ പണയം വച്ച് പശുവിന്റെ വില നൽകി. ഈ പശുവിന് ഞങ്ങൾ മുത്തുവെന്ന് പേരിട്ടു. മുത്തുവിന്റെ മകൻ കുട്ടൻ. മുത്തുവിന് എന്നോടെന്നും ശത്രുതയായിരുന്നു. അതിനൊരു കാരണമുണ്ട്. ഞാൻ ചെടികൾക്ക് ഹോസിട്ട് വെള്ളമടിച്ചപ്പോൾ അവളുടെ മകന്റെ ദേഹത്ത് വീണു. പിന്നീട് ഞാൻ അടുത്തു ചെന്നാൽ അവൾ എന്നെ കുത്താനായി ഓടിയ്ക്കുമായിരുന്നു. ഞാൻ അവളെ അനുനയിപ്പിയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരിക്കലും വിജയിച്ചില്ല.

പലപ്പോഴും കെട്ടഴിഞ്ഞ് പോയി എനിയ്ക്കിട്ട് പണി തന്നിരുന്നത് ചക്കിയായിരുന്നു. ചക്കിയുടെ പിറകേ വീട്ടിൽ നിന്ന വേഷത്തിൽ വളരെ ദൂരം എനിക്ക് ഓടേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ ചിറക്കരത്താഴം ജങ്ഷൻ വരെയാകും ആ ഓട്ടം. ഞങ്ങളുടെ വീട്ടിലെ പശുപരിപാലനം അമ്മയ്ക്ക് ഹെർണിയയുടെ ശസ്ത്രക്രിയ കഴിയുന്നതുവരെ തുടർന്നു.

ആയിത്തി തൊള്ളായിരത്തി എൺപതുകളുടെ പകുതിയിൽ കേരളത്തിലെ ക്ഷീര കർഷകശ്രീ അവാർഡ് ലഭിച്ചത് തൈയ്യിലെ സോമൻ വല്യച്ഛനായിരുന്നു. ഗോബർ ഗ്യാസ് പാചകത്തിനും വിളക്ക് കത്തിയ്ക്കാനും ഉപയോഗിച്ചിരുന്നു. അവിടത്തെ ഡയറി ഫാമിന്റെ പേരാണ് ഗോകുലം ഡയറി ഫാം. ഇപ്പോഴും ഞങ്ങളുടെ നാട്ടിലെ ഗോ പരിപാലനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിലൊന്നാണ് ആധുനിക സാങ്കേതിക വിദ്യയോടു കൂടി പ്രവർത്തിയ്ക്കുന്ന പ്രശസ്തമായ ജെ കെ ഡയറി ഫാം. മൂന്നൂറോളം പശുക്കളെ പരിപാലിക്കുന്നുണ്ടിവിടെ.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved