literature

ജോൺ കുറിഞ്ഞിരപ്പള്ളി

ജോർജുകുട്ടി പറഞ്ഞിരുന്നതുപോലെ വെള്ളിയാഴ്ച വൈകുന്നേരത്തെ ഐലൻഡ് എക്സ്പ്രസിന് നാട്ടിലേക്ക് പോകും എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ജോർജ് കുട്ടിക്ക് യാതൊരു അനക്കവുമില്ല.ഒരേ ഇരിപ്പാണ് എന്ത് സംഭവിച്ചു എന്ന് എനിക്ക് മനസ്സിലായില്ല.

ഒരിക്കലും അടങ്ങിയിരിക്കാത്ത ജോർജ് കുട്ടി ദുഃഖിച്ചിരിക്കുന്നത് ഞങ്ങൾ ആർക്കും ഇഷ്ടമല്ല.
ഇടയ്ക്ക് ഹൗസ് ഓണറുടെ മകൾ ജോർജ് കുട്ടിയുടെ ഇരിപ്പ് കണ്ടുചോദിക്കുകയും ചെയ്തു,”എന്ന അങ്കിൾ പൈത്യകാരൻ മാതിരി……..?”

ജോർജ് കുട്ടിയുടെ ദുഃഖം ഞങ്ങൾ എല്ലാവരുടെയും ദുഃഖമാണ്. വാടക ഞാനാണ് കൊടുക്കുന്നതെങ്കിലും ഹൗസ് ഓണർക്കും കുടുംബത്തിനും ജോർജ് കുട്ടിയോടാണ് കൂടുതൽ താല്പര്യം.
നാലുമണി ആയപ്പോഴേക്കും അവൈലബിൾ ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് അസോസിയേഷൻ്റെ ഭാരവാഹികൾ എല്ലാവരും ജോർജ് കുട്ടിക്ക് യാത്ര അയപ്പ് കൊടുക്കാനായി ഞങ്ങളുടെ വീട്ടിലേക്ക് വന്നു. പക്ഷെ യാത്രപോകണ്ടവന് അനക്കമില്ല.

ഞാൻ ചോദിച്ചു,”ജോർജ് കുട്ടി ഇന്ന് വൈകുന്നേരത്തെ ട്രെയിന് നാട്ടിൽപോകുന്നു എന്നല്ലേ പറഞ്ഞത് ?” ജോർജ് കുട്ടി ദയനീയമായി എന്നെ നോക്കി.” ശവത്തിൽ കുത്താതെടൊ.”
“അതെന്താ വല്യപ്പച്ചൻ ഇലക്ഷന് നിൽക്കുന്നില്ലേ?”
“അല്പം പ്രശ്നം ആയി.”
” എന്തുപറ്റി?”ചോദ്യം അവൈലബിൾ ഭാരവാഹികൾ എല്ലാവർക്കും വേണ്ടി പ്രസിഡണ്ട് ചോദിച്ചു.
” തൊണ്ണൂറ്റി ആറ് വയസ്സുള്ള മറ്റൊരു യുവജന വിഭാഗം സെക്രട്ടറിക്ക് മത്സരിക്കണമെന്ന്. അതിന് എൻറെ വല്യപ്പച്ചൻ വഴിമാറി കൊടുക്കണം പോലും”.
“തൊണ്ണൂറ്റി ആറ് വയസ്സുള്ള യുവാവ്?”
“അതെ. അദ്ദേഹത്തിന് ദേശീയപതാകയിൽ പൊതിഞ്ഞു പോകണം പോലും”
ഇനി ഒരു ഇലക്ഷൻ കൂടി കഴിയാൻ അദ്ദേഹം കാത്തിരിക്കേണ്ടിവരില്ല. ഏതായാലും അധികം താമസമില്ലാതെ ഫ്യൂസ് ആകും എന്നാണ് പറയപ്പെടുന്നത്. ഇത്രയും കാലം രാജ്യസേവനം നടത്തി പ്രശസ്തനായ ഒരാൾ ദേശീയപതാകയിൽ പൊതിഞ്ഞു പോയില്ലെങ്കിൽ വലിയ നാണക്കേടല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.”
ഏതെല്ലാം തരത്തിലാണ് ഈ നേതാക്കന്മർ ജനസേവനം ചെയ്യുന്നത്.?
“ഓ ഞാൻ പഠിച്ച പ്രസംഗം എല്ലാം മാറ്റി നമ്മുടെ അസോസിയേഷൻ പരിപാടികൾക്ക് ഉപയോഗിക്കാം.”ജോർജ് കുട്ടി പറഞ്ഞു.
“ജോർജ് കുട്ടിയുടെ വല്യപ്പച്ചൻ കാണിച്ച അബദ്ധത്തിന് ഞങ്ങൾ അനുഭവിക്കാനോ?”ട്രഷറർ കോൺട്രാക്ടർ രാജൻ ചോദിച്ചു.
“താനെന്തിനാ ശവത്തിനിട്ടു കുത്തിയത്? ജോർജ് കുട്ടി പറഞ്ഞല്ലോ താൻ ശവത്തിനിട്ടു കുത്തിയെന്ന്. ആരുടെ ശവമാണ്?”ജോർജ് വർഗീസ്സ്.
“ഇത്രയും വിവരമില്ലാത്തവനെ ഞാൻ എങ്ങിനെ ഓണം പരിപാടിയിൽ അനൗൺസറാക്കും?”ജോർജ് കുട്ടി ചോദിച്ചു.
ഞങ്ങൾ ഇങ്ങനെ കാര്യങ്ങൾ ഡിസ്കസ് ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിൽ ഞങ്ങളുടെ സുഹൃത്ത് പോലീസുകാരൻ അപ്പണ്ണ വീട്ടിലേക്ക് വന്നു.”ജോർജ്ജുകുട്ടി നിൻറെ തോക്ക് ഒന്ന് വേണമല്ലോ.അല്ലെങ്കിൽ നീയും ഞങ്ങളുടെ കൂടെ വാ. ഞങ്ങൾ ഏതാനും പേർ ഹോസ്കോട്ടയിൽ മുയലിനെ വെടിവെക്കാൻ പോകുന്നുണ്ട് ഇഷ്ടമുണ്ടെങ്കിൽ നിനക്കും വരാം”.
“അയ്യോ ,എൻ്റെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചാൽ മുയലിനെ കിട്ടുമെന്ന് തോന്നുന്നില്ല.”
“അതിന് ആരാ തൻ്റെ തോക്കുപയോഗിച്ച് മുയലിനെ വെടി വയ്ക്കാൻ പോകുന്നത്.?പോലീസ് തോക്ക് ഉപയോഗിച്ച് വെടി വയ്ക്കും..തൻ്റെ എയർ ഗൺ ഉപയോഗിച്ചാണ് വെടിവച്ചത് എന്നുപറയും. അത്ര തന്നെ.”
“സബ് ഇൻസ്‌പെക്ടർ അറിഞ്ഞാൽ കുഴപ്പം ആകില്ലേ?”
“എഡോ ഇത് സബ് ഇൻസ്‌പെക്ടറുടെ ഐഡിയ ആണ്.”
“ഈ ഹോസ്കോട്ട എന്ന് പറയുന്ന സ്ഥലം എവിടെയാ?”അച്ചായനാണ് സംശയം.
“അത് പുതിയ എയർ പോർട്ടിലേക്ക് പോകുന്ന വഴിയാ.”
“ഇപ്പോൾ മുയലുകളൊക്കെ എയർപോർട്ടിനടുത്തേയ്ക്ക് താമസം മാറ്റിയോ?”
അപ്പണ്ണ എല്ലാവരെയും ഒന്ന് ഓടിച്ചു നോക്കി. എന്നിട്ടു പറഞ്ഞു”,ഇവന്മാരെ ഒന്നും കൂട്ടണ്ട.ജോർജ് കുട്ടി മാത്രം മതി.”
പെട്ടന്ന് സെൽവരാജൻ പറഞ്ഞു,”ഞാൻ വരുന്നില്ല. എയർ പോർട്ടിൽ പോകുവല്ലേ, ജോർജ് കുട്ടി ഡീസൻറ് ആയി പോകണം. സൂട്ട് ധരിക്കണം.അല്ലെങ്കിൽ മുയലുകൾ താൻ ഒരു അലവലാതി ആണെന്ന് വിചാരിക്കും.”
അതുവരെ ഒന്നും മിണ്ടാതിരുന്ന കാഥികൻ കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു,”എൻ്റെ അടുത്ത കഥയ്ക്ക് ,മുയലുകൾ കഥ പറയുന്നു,എന്ന് പേരുകൊടുത്താലോ എന്നാലോചിക്കുകയാണ് ഞാൻ.”
പോലീസ് കോൺസ്റ്റബിൾ അപ്പണ്ണ പറഞ്ഞു,”ഇതേതാ ഈ അലവലാതി? മുയലുകൾ കഥ പറയുന്നു പോലും. താൻ മുയൽ എന്ന വാക്ക് ഉപയോഗിച്ചുപോകരുത്..”
“സാർ സാർ…പോലീസുകാരുടെ കള്ള വെടി …എന്നായാലോ?”
ജോർജ് കുട്ടി അകത്തുപോയി തൻ്റെ ബൈബിൾ എടുത്തുകൊണ്ടവന്നു. കിട്ടിയ ഭാഗം തുറന്ന് വായന ആരംഭിച്ചു,”ഞാൻ സത്യം സത്യമായി നിങ്ങളോട് പറയുന്നു …..”ജോർജ് കുട്ടി പുസ്തകത്തിൽ നിന്നും മുഖമുയർത്തി എല്ലാവരെയും നോക്കി.
സദസ്സ് ശൂന്യം.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

രാജു കാഞ്ഞിരങ്ങാട്

യാത്രാമൊഴിചൊല്ലാൻ കാത്തിരിപ്പൂ
മാഘവും പിന്നെയീ മാന്തളിരും
മധുവൂറി നിൽക്കുമാ ബാല്യകാലം
മാമക ചിത്തത്തിലിന്നുമുണ്ട്

മേഘ പകർച്ചയിതെത്രകണ്ടു
മോഹങ്ങളെത്ര കൊഴിഞ്ഞുവീണു
തോറ്റിക്കഴിച്ച പതിരുപോൽ ജീവിതം
കാറ്റിൽ പാറിപ്പാറി തളർന്നു നിന്നു

ചിന്തകൾ ചീന്തിയ ചകലാസുപോലെ
ചന്തമേറ്റിപ്പാറി നിൽപ്പതിന്നും
പുതുമഴ മോന്തുന്ന ബ്ഭൂമിയുടെ
പൊറാതെ ദാഹമായിന്നുമുള്ളിൽ

കണക്കുകളൊന്നുമേ കൂട്ടിടാതെ
കാലം നടന്നു മറഞ്ഞീടവേ
സായന്തനസൂര്യൻ മറയുന്നപോൽ
ജീവിതം കരിന്തിരികത്തിടുന്നു

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

റ്റിജി തോമസ്

ചെമ്മണ്ണ് നിറഞ്ഞ പാതയിലൂടെ അവൻ നാൽക്കവലയിലേക്ക് നടന്നു. മഴ പെയ്തു കഴിഞ്ഞ സമയമാണ്. ആ സമയത്ത് നടത്തം അവന് ഒരു രസമായിരുന്നു.

മണ്ണിൻറെ ഹൃദയഹാരിയായ സുഗന്ധം….

ഭൂമിദേവിയുടെ നിശ്വാസവായുവിൻെറ ഗന്ധം അതവനിഷ്ടമായിരുന്നു.

“മഴ പെയ്തു കഴിഞ്ഞിരിക്കുന്ന സമയമാ, തിരിച്ചുവരുമ്പോൾ അന്തിയാകും” ഇറങ്ങിയപ്പോൾ അമ്മയുടെ സ്വരം കേട്ടു. അതൊരു താക്കീതാണ്. പുതുമഴപെയ്തു കഴിഞ്ഞ് പാമ്പിറങ്ങും.

ഭൂമീദേവിയുടെ സുഗന്ധം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പാമ്പായിരിക്കുമോ ആവോ?

ഏതോ പാട്ടിൻറെ ഈരടികൾ കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്. ഒരു കൈ കൊണ്ട് ഹാർമോണിയത്തിൽ ശബ്ദമുണ്ടാക്കി കവലയിൽ നിന്നു പാടുന്ന പെൺകുട്ടിയെ അപ്പോഴാണ് കണ്ടത്. ആദ്യം ശ്രദ്ധിച്ചത് മുറുക്കി ചുവപ്പിച്ച ചുണ്ടുകളാണ്. കാണാതെ പഠിച്ച പാട്ടിൻറെ ഈരടികൾ യാന്ത്രികമായി ഉരുവിടുന്ന ചുണ്ടുകൾ.

എണ്ണമയമില്ലാതെ ചെമ്പിച്ച തലമുടി ഒരു തുണികൊണ്ട് അറ്റം കെട്ടിയിരിക്കുന്നു. അവിടെയുമിവിടെയും കീറിയ വസ്ത്രങ്ങൾ….

അവൾക്കു ചുറ്റും ചെറിയൊരാൾക്കൂട്ടമുണ്ട്. അതിനു നടുക്കു നിന്നവൾ പാടുകയാണ്. വൃത്തത്തിൻെറ കേന്ദ്രബിന്ദു പോലെ…..

“ഒരു പാട്ടു കൂടി…..” അവൾ പാട്ട് നിർത്തിയപ്പോൾ ആരോ വിളിച്ചു പറഞ്ഞു.

അവൾ വീണ്ടും പാടി.

വരണ്ട ചുവന്ന ചുണ്ടുകൾ വീണ്ടും യാന്ത്രികമായി ചലിച്ചു…….

പാട്ടു നിർത്തി പെൺകുട്ടി ചുറ്റും നോക്കി. വൃത്തത്തിൻെറ രൂപത്തിന് മാറ്റം വന്നു.

തിരിഞ്ഞു നടക്കുന്നവരുടെ മുഖത്ത് വിവിധ ഭാവങ്ങളുണ്ടായിരുന്നു. ആരെയോ കബളിപ്പിച്ചുവെന്നുള്ള അഭിമാനബോധം അവരുടെ കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകി.

ആരൊക്കെയോ ചില്ലറകൾ ഇട്ടുകൊടുത്തു. അവൾ ചിരിച്ചു, നിസ്സംഗതയോടെ….

തോളിൽ തൂക്കിയിരുന്ന ഹാർമോണിയം നേരെയാക്കി അവൾ തിരിച്ചുനടന്നു.

“ടേ, ആ പെണ്ണിനെ കണ്ടോ?” ഗോപിയാണ്

“എന്താ?”
“അവളുടെ ചുണ്ട് കണ്ടോ?”
“ഉം ”
“ത്ര ചെറുപ്പത്തിലെ മുറുക്കുവോ അതും പെൺകുട്ടികള്”
ശരിയാണ് വെറ്റിലക്കറ അവളുടെ ചുണ്ടിലും പല്ലുകളിലും പറ്റിയിരിപ്പുണ്ട്.
” എവിടാ താമസിക്കുന്നേ? അവൻ ചോദിച്ചു.
” ആ? നാടോടികളാണെന്നാ തോന്നുന്നത്”

നാടോടികളെ പറ്റി നേരത്തെ അവൻ കേട്ടിട്ടുണ്ടായിരുന്നു. ഒരിടത്തും സ്ഥിരതാമസമാക്കാതെ ചുറ്റിക്കറങ്ങി നടക്കുന്നവർ. അവർക്ക് സ്വന്തമായി വീടില്ല. ഒന്നോ രണ്ടോ ചാക്കിനകത്താക്കാനുള്ള സാധനങ്ങൾ മാത്രമേ അവരുടെ കയ്യിൽ കാണുകയുള്ളൂ.

ആദ്യകാലത്തെ മനുഷ്യനെപ്പോലെ. നാടോടികളെ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. അമ്മിക്കല്ല് കൊത്താനും മറ്റും അവർ ചിലപ്പോൾ ഗ്രാമത്തിൽ വരും.

പക്ഷേ ഇങ്ങനെയൊരു പെൺകുട്ടിയെ ആദ്യമായി കാണുകയാണ്. പാട്ടുപാടുന്ന, മുറുക്കുന്ന ചുവന്ന ചുണ്ടോടു കൂടിയ പെൺകുട്ടിയെ.

പെൺകുട്ടി നടന്ന ദിക്കിലേയ്ക്ക് അവർ നടന്നു. ഏതോ ദുഃഖത്തിൻെറ അനുരണനം പോലെ. ഇലകൾ ജലം വർഷിക്കുന്നുണ്ട്.

പുക മുകളിലേയ്ക്ക് ഉയരുന്നത് കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. റോഡിൻറെ വക്കത്തെ ആരൊക്കെയോ ഉണ്ട്. അവർ തന്നെ നാടോടികൾ.

ആഹാരം പാകംചെയ്യാൻ തുടങ്ങുകയാണെന്നു തോന്നുന്നു. ഇടയ്ക്ക് ചിലർ ആശങ്കയോടെ മുകളിലേയ്ക്ക് നോക്കുന്നുണ്ട്.

മുകളിൽ വിങ്ങിപ്പൊട്ടാറായി നിൽക്കുന്ന കാർമേഘങ്ങൾ. കൊച്ചുകുട്ടികളെപ്പോലെ മാനത്ത് ഓടിക്കളിച്ചിരുന്നവ ഭീകര രൂപം പൂണ്ടിരിക്കുന്നു.

കാർമേഘങ്ങളെ അവന് ഇഷ്ടമായിരുന്നു. തുടികൊട്ടിപ്പെയ്യുന്ന മഴയത്ത് ചെളിവെള്ളം തെറിപ്പിച്ച് കളിക്കുന്നത് എന്ത് രസമുള്ള കാര്യമാണ്!

പക്ഷേ, ഈ നിമിഷം………………….. എന്തുകൊണ്ട് ഇഷ്ടപ്പെടുന്നില്ല?

മഴപെയ്താൽ തടയാൻ ഈ മനുഷ്യർക്ക് മേൽക്കൂരയില്ല . മഴവെള്ളം വീണാൽ അടുപ്പിൽ തീ കത്തില്ല.

“ടേ അതുകണ്ടോ?” ഗോപി ചൂണ്ടി കാണിച്ചു. അടുപ്പിൽ വെള്ളം പിടിച്ചു വെച്ച്, ചമ്രം പടിഞ്ഞിരുന്ന് കത്താത്ത വിറക് കത്തിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയെ അപ്പോഴാണ് കണ്ടത്.

അവളുടെ ജീവിതം പോലെ….. കത്തില്ലന്നറിഞ്ഞിട്ടും അവൾ ശ്രമിക്കുകയാണ്. പ്രകൃതിയും അവൾക്കെതിരാണ്. ഭയപ്പെടുത്താനായി ഭീകര രൂപിണികളായ രാക്ഷസിമാരെപ്പോലെ കാർമേഘക്കൂട്ടങ്ങൾ.

അടുത്തുകിടക്കുന്ന ചുള്ളിക്കമ്പുകൾ കാൽമുട്ടിൽ ചേർത്തൊടിക്കാൻ ശ്രമിക്കുമ്പോൾ അവളുടെ കണ്ണുകൾ കണ്ടു. പുക കുരുങ്ങി കണ്ണുനീർ തളം കെട്ടി കിടക്കുന്ന മിഴികൾ.

അവളുടെ കണ്ണുനീർ തളംകെട്ടിയ മിഴികളിൽ പ്രപഞ്ചത്തിൻറെ പ്രതിബിംബം കാണാം. വിഭ്രംശം സംഭവിച്ച പ്രതിബിംബങ്ങൾ.

തിരിഞ്ഞു നടക്കുമ്പോൾ അവൻെറ മനസ്സ് നിറയെ പെൺകുട്ടിയുടെ കണ്ണുനീർ തളംകെട്ടിയ മിഴികളായിരുന്നു. വിഭ്രംശിക്കുന്ന പ്രതിബിംബങ്ങളുമായി നിൽക്കുന്ന മിഴികൾ.

 

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവ .                                   [email protected]

 

 

 

വര : അനുജ സജീവ്

 

ഡോ. ഐഷ വി

ഞാൻ ജനിക്കുന്നതിന്റെ തലേ ദിവസം അമ്മ അഡ്മിറ്റായിരുന്ന കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിൽ എത്തിയ കല്ലടയിലെ ഗംഗാധരൻ വല്യച്ഛൻ അമ്മയുടെ വയറ് നോട്ടം കൊണ്ടൊന്ന് സ്കാൻ ചെയ്തിട്ട് തെല്ലവജ്ഞയോടെ അച്ഛനോട് പറഞ്ഞു: ” പ്രജ പെണ്ണു തന്നെ”. അപ്പോൾ അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു. പെണ്ണായാലെന്താ കുഴപ്പം? പെണ്ണായാലും ആണായാലും നല്ല വിദ്യാഭ്യാസം കൊടുത്ത് വളർത്തും. വിവാഹം കഴിഞ്ഞ് 3 വർഷത്തിലധികം കുട്ടികൾ ആകാതിരുന്ന എന്റെ മാതാപിതാക്കൾക്ക് ഞാൻ ” പ്രഷ്യസ് ബേബി” ആയിരുന്നു. ഏതായാലും ഗംഗാധരൻ വല്യച്ഛന്റെ നിഗമനം ശരിയായിരുന്നു. പ്രജ പെണ്ണു തന്നെ. ഒരു പക്ഷെ ജനിക്കുന്നതിന്റെ തലേ ദിവസം തന്നെ പെണ്ണെന്ന അവഗണനയ്ക്ക് ഇരയാകേണ്ടി വന്നതു കൊണ്ടാകാം സ്ത്രീകൾക്ക് അവരർഹിയ്ക്കുന്ന പരിഗണന എല്ലായിടത്തും ലഭിയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്.

പല കാര്യങ്ങളും കുടുംബത്തിനകത്തും പുറത്തും മുൻകൈ എടുത്ത് ചെയ്യുവാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കായികശേഷിയിലും ശാരീരിക രൂപ കല്പനയിലും പുരുഷൻമാരും സ്ത്രീകളും തമ്മിൽ വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ വ്യക്തി എന്ന നിലയിൽ ഭരണഘടന അനുശാസിക്കുന്ന തുല്യ പരിഗണന എല്ലായിടത്തും ലഭിക്കേണ്ടതാണ്. ഒരു പക്ഷേ വളർന്നു വന്ന വ്യവസ്ഥിതിയും തലമുറകൾ കൈമാറി മാറി സ്ത്രീയുടെയും പുരുഷന്റേയും മനസ്സിൽ രൂഡമൂലമായിപ്പോയ ചില വിശ്വാസങ്ങൾ മൂലം സ്ത്രീയെയും പുരുഷനേയും തുലനം ചെയ്യാൻ പലരുടേയും മനസ്സ് പക്വത നേടാത്തതാകാം പല അസന്തുലനങ്ങൾക്കും കാരണമാകുന്നത്.

സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് സ്ത്രീ തന്നെ ബോധവതിയാകണം. നല്ല വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും ജോലിയും വരുമാനവുമൊക്കെ സ്ത്രീയെ അവരർഹിക്കുന്ന പരിഗണന സമൂഹത്തിൽ നേടിയെടുക്കാൻ പ്രാപ്തയാക്കും. 2017 -18 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തിലെ 13 പഞ്ചായത്തുകളെ സ്ത്രീ സൗഹൃദ പഞ്ചായത്താക്കാൻ തീരുമാനിച്ചു. അതിലൊന്ന് ചിറക്കര പഞ്ചായത്തായിരുന്നു. ചിറക്കര പഞ്ചായത്തിലെ മുൻ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന പ്രസാദ് സർ എന്നെ കാണാൻ വന്നു. അങ്ങനെ ഞാനും ആ യത്നത്തിൽ പങ്കാളിയായി. പഞ്ചായത്തിന്റെ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ജന്റർ റിസോഴ്സ് പേഴ്സൻ , മുലയൂട്ടുന്ന അമ്മമാർ പഞ്ചായത്തിലെത്തിയാൽ പ്രത്യേക മുറി , ആവശ്യമുള്ളവർക്ക് കൗൺസിലിംഗ് അങ്ങനെ പടിപടിയായി പഞ്ചായത്തിലെ സൗകര്യങ്ങൾ വർദ്ധിച്ച് വന്നു. അതിനായുള്ള പല മീറ്റിംഗുകളിലും രാജശേഖരൻ സർ ഇങ്ങനെ ഒരഭിപ്രായം പറയുമായിരുന്നു. ഈ പഞ്ചായത്തിലെ എല്ലാ സ്ത്രീകളും ഒരു വാഹനമെങ്കിലും ഓടിക്കാൻ പഠിയ്ക്കണമെന്ന്. അപ്പോൾ പുരുഷനെ ആശ്രയിക്കാതെ പല കാര്യങ്ങളും സ്വയംചെയ്യാൻ സാധിക്കുമെന്ന്.

കുടുംബശ്രീ സാധാരണക്കാരായ സ്ത്രീകളുടെ ഉന്നമനത്തിൽ വഹിച്ച പങ്ക് ചില്ലറയല്ല.
കുടുംബശ്രീയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്ത്രീകൾ ധാരാളമാണ്. അതിനാൽ തന്നെ ചിലവിനുള്ള കാശ് കണ്ടെത്താൻ സ്ത്രീകൾക്ക് കഴിയുന്നുണ്ട്. കുടുംബശ്രീ പ്രവർത്തനങ്ങൾ ഉത്പാദന ക്ഷമത കൂട്ടുന്നവയായാൽ സ്ത്രീകൾക്ക് കുറച്ചു കൂടി സാമ്പത്തിക ഭദ്രത വന്നു ചേരും. 1990 കളുടെ തുടക്കം മുതൽ പല നാട്ടിലേയും വീട്ടമ്മമാരായ സ്ത്രീകൾ ആരാധനാലയങ്ങളിലേയ്ക്കും മറ്റു വിശേഷപ്പെട്ട സ്ഥലങ്ങളിലേയ്ക്കും ടൂർ പോകുന്നത് പതിവായി. ടൂറിസ്റ്റ് ബസുകാർ , ലോഡ്ജുകാർ, ആരാധനാലയങ്ങൾ എന്നിവർക്കാണ് സ്ത്രീകളുടെ വരുമാനത്തിന്റെ നല്ലപങ്കും ലഭിച്ചത്. ഇതിനൊരു മറുവശം കൂടിയുണ്ട്. അതിന് മുമ്പുള്ള കാലഘട്ടത്തിൽ നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ടി വന്ന സ്ത്രീകളാണ് കുടുംബശ്രീയിലൂടെയും മറ്റും അല്പം വരുമാനം കൈവന്നപ്പോൾ സ്വരുകൂട്ടിയ കാശുപയോഗിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് കൂട്ടമായി യാത്ര പോയത്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ ഈ യാത്രകളിലൂടെ അവർക്ക് അവസരം ലഭിച്ചിരിക്കണം. ധാരാളം കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും കുടുംബശ്രീയിലൂടെയും മറ്റും അവർക്ക് അവസരം ലഭിച്ചു. എന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന വിജയമ്മയും ഇടയ്ക്ക് ടൂർ പോകാനായി മുങ്ങും. ധാരാളം സ്ഥലങ്ങൾ അവർ ആ യാത്രകളിലൂടെ കണ്ടിട്ടുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹത്തിലെ ഉന്നതരെന്നോ നല്ല കുലസ്ത്രീകൾ എന്നോ സ്വയം കരുതി പോരുന്ന പല സ്ത്രീകൾക്കും ഈ സാമ്പത്തിക സ്വാതന്ത്ര്യമോ യാത്രാ സ്വാതന്ത്ര്യമോ അനുഭവിക്കാനുള്ള സ്വാതന്ത്ര്യം ഇതുവരെ നേടാനായില്ല. അങ്ങനെ ശ്രമിച്ച ഒരു സ്ത്രീയെയും മക്കളെയും ഭർത്താവ് പിന്നീട് വീട്ടിൽ കയറ്റിയതുമില്ല വസ്തുവകകൾ കാലശേഷം പരിചാരകന് കൊടുക്കുകയും ചെയ്തു.

പഴയ ചില തറവാടുകളിൽ കെട്ടിലമ്മമാർ നന്നായി സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. കുടുംബ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അവരായിരുന്നു. ചില കുടുംബങ്ങളിൽ പുരുഷന്മാർ ആയിരിക്കും സാമ്പത്തികം കൈകാര്യം ചെയ്യുന്നതും തീരുമാനങ്ങൾ എടുക്കുന്നതും. ഈ ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്ന കുടുംബങ്ങളിലെ വരവ് ചിലവ് ഋണബാധ്യതകൾ എന്നിവയെ കുറിച്ച് സ്ത്രീകൾക്ക് ഒരു ബോധ്യമുണ്ടാകില്ല. ഗൃഹനാഥന്റെ പെട്ടെന്നുള്ള വിയോഗ ശേഷമായിരിയ്ക്കും അവർ ഋണ ബാധ്യതകളെ കുറിച്ച് അറിയുക. അതുവരെ ഒന്നും ചെയ്ത് ശീലിച്ചിട്ടില്ലാത്തതിനാൽ പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള കാര്യപ്രാപ്തിയും അവർക്കുണ്ടാകണമെന്നില്ല.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ജോൺ കുറിഞ്ഞിരപ്പള്ളി

തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു ഞാനും ജോർജുകുട്ടിയും കൂടികാപ്പി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ജോർജുകുട്ടി പറഞ്ഞു,” ഈ വീക്ക് എൻഡ് ഞാൻ നാട്ടിൽ പോയാലോ എന്ന് ആലോചിക്കുകയാണ്.”

” എന്താ വിശേഷം?”

” ഇലക്ഷൻ നടക്കാൻ പോകുകയല്ലേ. എൻറെ വല്യപ്പച്ചൻ ഇലക്ഷന് നിൽക്കുന്നുണ്ട്. അപ്പോൾ ഇലക്ഷൻ പ്രചരണത്തിന് ചെല്ലാൻ പറഞ്ഞിട്ടുണ്ട്

“വല്യപ്പച്ചൻ ?”

“അതെ”:

” പുള്ളിക്ക് എത്ര വയസ്സുണ്ട്?”

“തൊണ്ണൂറ്റിരണ്ട്‍. വല്യപ്പച്ചൻ ഞങ്ങളുടെ പാർട്ടിയുടെ യൂത്ത് വിംഗ് ബ്ലോക്ക് പ്രസിഡണ്ടാണ്.”

“യുവജന വിഭാഗത്തിൻറെ ?”

“അതെ അടുത്തകാലംവരെ പുള്ളി യുവജനങ്ങളെ സംഘടിപ്പിക്കുന്ന യൂത്ത്‌ ഓർഗനൈസർ ആയിരുന്നു.”

“ജയിക്കുമോ?”

” ജയിക്കുമോ എന്ന് ചോദിച്ചാൽ പുള്ളിയുടെ ആശയം ഭരണകക്ഷി നമ്മളുടെ കക്ഷി. ജയിച്ചാൽ ഒരു മന്ത്രി സ്ഥാനം കിട്ടും. ഇലക്ഷനിൽ നിൽക്കാതെ പിന്മാറാൻ ആവശ്യപ്പെട്ടാൽ ഏതെങ്കിലും കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ആവശ്യപ്പെടും. ഒന്നുരണ്ടെണ്ണം അവധിയായി കിടപ്പുണ്ടല്ലോ?”

” നല്ല ആശയം.”

ഞാൻ നാട്ടിൽ പോകുമ്പോൾ വല്യപ്പച്ചനുവേണ്ടി പ്രസംഗിക്കേണ്ടി വരും അതിന് രണ്ടു മൂന്ന് പ്രസംഗങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. താൻ ഒന്ന് കേട്ട് നോക്ക് .”

ബഹുമാന്യരായ നാട്ടുകാരെ,

പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട്, മനുഷ്യപുത്രന് താമസിക്കുവാൻ വീടില്ല.നമ്മൾ ചിന്തിക്കണം. നമ്മുടെ നാട്ടിൽ വിളക്കുമരങ്ങൾ ഇല്ല, അതായത് സ്ട്രീറ്റ് ലൈറ്റുകളില്ല. എന്തുകൊണ്ട് ? നമുക്കൊരു വീട് വേണ്ടതല്ലേ, വീട്ടിലേക്ക് ഒരു കാർ വേണ്ടേ? പെട്രോൾ ഡീസൽ വേണ്ടേ? അങ്ങനെ വേണ്ടതെല്ലാം കിറ്റുകളായി കൊടുക്കുന്നതിന് ഞങ്ങളുടെ പാർട്ടിക്ക് വോട്ടു ചെയ്യുക.

ഇനിമുതൽ നിങ്ങൾ ജോലിക്ക് പോകേണ്ടതില്ല, അധ്വാനിക്കേണ്ടതില്ല. എല്ലാം കിറ്റ്. കിറ്റ് വാങ്ങാൻ പോകാൻ സമയമില്ലെങ്കിൽ ഞങ്ങൾ വീടുകളിലെത്തിക്കും.”

ജോസഫ് അച്ചായനും സെൽവരാജനും ജോർജ് വർഗീസും ഈ സമയത്ത് അസോസിയേഷന് വേണ്ടി അച്ചടിച്ച രസീത് ബുക്ക് ലെറ്റർപാഡ് എല്ലാം ഞങ്ങളെ ഏൽപ്പിക്കാനായി വന്നു.

ജോർജ് കുട്ടി ശ്വാസം എടുക്കാനായി ഒന്ന് നിർത്തി. കിട്ടിയ ഗ്യാപ്പിൽ അച്ചായൻറെ ചോദ്യം,,”മാഷെ,അപ്പോൾ ഇതാണോ കിറ്റ് ഇന്ത്യ സമരം? കിറ്റ് കണ്ടുപിടിച്ചത് ഗാന്ധിയാണോ?”

ജോർജ് വർഗീസ്സ് ജോർജ് കുട്ടിയോട് ഒരു ചോദ്യം,” മാഷെ,എന്നോട് പറഞ്ഞതിന് മാറ്റം ഇല്ലല്ലോ,അല്ലേ?”

“തന്നോട് മാത്രമല്ല ആരോടും പറഞ്ഞതിന് മാറ്റമില്ല. എല്ലാവർക്കും കിറ്റ് കൊടുക്കും”

” ഞാൻ പറഞ്ഞത് കിറ്റിന്റെ കാര്യമല്ല. ഓണത്തിന് പ്രോഗ്രാം മോഡറേറ്റ് ചെയ്യുന്നത് ഞാനല്ലേ എന്നാണ് ചോദിച്ചത്.”

” നടന്നാൽ തീർച്ചയായും.”

ഞാൻ രസീത് ബുക്കും ലെറ്റർ ഹെഡും വാങ്ങി തുറന്നു നോക്കി. ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് അസോസിയേഷൻ എന്നതിനുപകരം ബാംഗ്ലൂർ സൗത്ത് ലോസ്റ്റ് അസോസിയേഷൻ എന്നു പ്രിന്റ് ചെയ്തിരിക്കുന്നു. ജോർജ് വർഗീസിൻ്റെ മുഖം ചുവന്നു “ഇനി എന്താ ചെയ്യുക?”

“എന്ത് ചെയ്യാൻ? വേറെ ആമ്പിള്ളേർ ഓണത്തിന് ആങ്കറിങ് നടത്തും “ജോർജ് കുട്ടി പറഞ്ഞു.

“അത് നീതിയല്ല. പകുതി ശരിയാണല്ലോ. അതുകൊണ്ട് പ്രോഗ്രാം ആരംഭിക്കുന്നതുവരെ ജോർജ് വർഗീസ് അനൗൺസ്‌മെന്റ് നടത്തട്ടെ. അതിനുശേഷം വേറെ ആൾക്കാരെ ഏൽപ്പിക്കാം”. അച്ചായൻ പറഞ്ഞു. എന്നിട്ടു എന്നെ നോക്കി ഒരു ചോദ്യം,”പ്രസിഡണ്ട് എന്തുപറയുന്നു?”

“ജോർജ് കുട്ടിയുടെ പ്രസംഗം തടസ്സപ്പെടുത്താതെ. ഓണക്കാര്യം പിന്നീട്. ഇപ്പൊ ജോർജ് കുട്ടി പ്രസംഗിക്കട്ടെ.”

ജോർജ് കുട്ടി തുടർന്നു.

“ബഹുമാന്യരേ,……”

“ഇത് വേറെ പ്രസംഗമാണോ?”

“അതെ വേറെ സ്റ്റേജാണ്. ബഹുമാന്യരേ ,ഇവിടെ ചെപ്പുകുലുക്കി നടന്ന് പണംപിരിക്കുന്ന ചങ്ങാതിമാരുണ്ട്. ഇങ്ങനെ ചെപ്പുകുലുക്കി പണപ്പിരിവ് നടത്തുന്ന ചങ്ങാതിമാർ ചെപ്പു തുറന്നു കാണിക്കേണ്ടതാണ് അതിനുള്ളിൽ മിന്നുന്നത് എന്താണെന്ന് ഞങ്ങൾക്ക് അറിയണം. സമയമില്ലെന്ന് ഞങ്ങൾക്കറിയാം. അതിവേഗം ബഹുദൂരം ആണെന്ന് ഞങ്ങൾക്കറിയാം പക്ഷേ എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണം. “

കിട്ടിയ ഗ്യാപ്പിൽ ജോർജ് വർഗീസ് പറഞ്ഞു,” ഏതായാലും ജോർജ്ജുകുട്ടി നാട്ടിൽ പോവുകയല്ലേ? പോകുന്ന വഴി പാലാരിവട്ടം പാലത്തിൻറെ ഉറപ്പും കൂടി ഒന്ന് പരിശോധിച്ചു നോക്കണം. ആവശ്യം വരും. ”

പെട്ടെന്ന് ജോർജ് കുട്ടി പറഞ്ഞു,” എനിക്ക് സിറ്റി മാർക്കറ്റിലുള്ള ഇന്ത്യൻ മെഡിക്കൽ സ്റ്റോറിൽ നിന്നും കുറച്ചു പ്ലാസ്റ്റർ വാങ്ങണം. ”

സെൽവരാജൻ ചോദിച്ചു,” അതെന്തിനാ?”

” ഇത് സമ്മർ സീസൺ അല്ലേ? നാട്ടിൽ ചെല്ലുമ്പോൾ സൈക്കിൾ ഓടിക്കുന്ന കുട്ടികൾ വീണ് പരിക്ക് ഏൽക്കാൻ സാധ്യതയുണ്ട്. അപ്പോൾ അവരുടെ മുറിവിൽ ഒരു പ്ലാസ്റ്റർ ഒട്ടിച്ച് അതിൻറെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം. അങ്ങനെ സാമൂഹിക സേവന രംഗത്ത് മായാമുദ്ര പതിച്ച നിങ്ങളുടെ സ്വന്തം സ്ഥാനാർത്ഥി എന്നുപറഞ്ഞ് കുറെ ഫ്ളക്സും അടിപ്പിക്കണം.”

“തീർച്ചയായും തൻ്റെ വല്യപ്പച്ചൻ യുവജനങ്ങളുടെ വോട്ടുകൊണ്ടുമാത്രം ജയിക്കും. വിവരമുള്ള മലയാളികളെല്ലാം മറുനാട്ടിലും വിദേശത്തുമാണ്. അതുകൊണ്ട് തീർച്ചയായും ജയിക്കും. “ജോർജ് വർഗീസ്സ് ട്രെൻഡ് വ്യക്തമാക്കി.

ഡോ. ഐഷ വി

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. വൈകിട്ട് വീട്ടിലെത്തിയപ്പോൾ കാണുന്നത് തെക്കുവശത്തെ മുറ്റത്തെ ഇലച്ചെടിയുടെ ഒരു കൈ വണ്ണമുള്ള തായത്തട്ടിയിൽ കെട്ടിയിട്ടിരിയ്ക്കുന്ന കുഞ്ഞ് പശുക്കുട്ടി. എന്നെ കണ്ടതും മ്മ്മ്ബേ…. എന്നൊരു വിളി. എനിക്ക് കൗതുകം തോന്നി. ഞാൻ അതിനടുത്തേയ്ക്ക് ചെന്നു. വെള്ളയും തവിട്ടും കറുപ്പും ഇടകലർന്ന രോമങ്ങൾ . ഞാൻ അടുത്തെത്തിയപ്പോൾ എന്റെ വസ്ത്രത്തിൽ അവൾ ഒന്നുരുമ്മി. അവളെ എനിക്ക് ഇഷ്ടമായി. അടുക്കളയിൽ ചെന്ന് അമ്മയോട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണത് അമ്മയുടെ അമ്മ ചിരവാത്തോട്ടത്തു നിന്നും ശ്രീമാൻ ജനാർദ്ധനൻ പിള്ളയുടെ കൈയ്യിൽ ഞങ്ങൾക്കായി കൊടുത്തയച്ച സമ്മാനമാണിതെന്ന്. ഞങ്ങൾക്ക് സന്തോഷമായി. അവൾക്ക് ഒരു നല്ല പേര് കണ്ട് പിടിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം.” അ” യിൽ തുടങ്ങുന്ന പേര് വേണമെന്ന് ഞാനും അനുജനും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ അതിന് ” അമ്മിണി” എന്ന് പേരിട്ടു. അത് ഞങ്ങളുടെ മാമിയുടെ പേരായിരുന്നു. അമ്മ മുന്നറിയിപ്പ് നൽകി. മാമിയുടെ പേരിട്ടിട്ട് മാമി കേൾക്കേ അങ്ങനെ വിളിക്കരുതെന്ന്. ഞങ്ങൾ പശുക്കുട്ടിയുടെ അടുത്തേയ്ക്ക് ഓടി. ഞങ്ങൾ അവളുടെ പേർ ഉറക്കെ വിളിച്ചു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഏത് കോണിൽ നിന്ന് വിളിച്ചാലും അത് അവളെയാണ് വിളിക്കുന്നതെന്ന് അവൾക്ക് മനസ്സിലായിത്തുടങ്ങി. മ്മ്ബേ… എന്ന മറുവിളിയിലൂടെ അവൾ പ്രതികരിച്ചു. അത് കേൾക്കുമ്പോൾ ഞങ്ങൾക്കുള്ള സന്തോഷം ഇരട്ടിക്കും. പതിയെ പതിയെ അമ്മിണി വളർന്ന് കൊണ്ടേയിരുന്നു. പഴയ രോമങ്ങൾ പൊഴിഞ്ഞ് പോയ ശേഷം നല്ല കറുത്ത രോമങ്ങൾ വരാൻ തുടങ്ങി. അമ്മിണിയുടെ കരുത്ത് കൂടി വന്നപ്പോൾ അവളെ കെട്ടുന്ന ഇലച്ചെടിയുടെ തോൽ പൊളിയാൻ തുടങ്ങി. ഏതാനും വർഷം കൂടി നിന്നെങ്കിലും പിന്നീട് ആ ചെടി നാമാവശേഷമായി. ഇതിനിടയ്ക്ക് അച്ചൻ നാട്ടിലെത്തിയപ്പോൾ അവൾക്ക് ഓല മേഞ്ഞ ഒരു എരിത്തിൽ ( തൊഴുത്ത്) ഉണ്ടാക്കി കൊടുത്തു . കുറച്ച് നാൾ കഴിഞ്ഞപ്പോൾ അതിന്റെ തറ സിമന്റിട്ടു. അവൾക്ക് കാടി , വെള്ളം വാഴയില എന്നിവ കൊടുക്കാൻ ഞങ്ങൾ മത്സരിച്ചു. ഒരു ദിവസം അനുജത്തി അമ്മിണിയുടെ വായിൽ ഭക്ഷണസാധനങ്ങൾ വച്ചു കൊടുത്തപ്പോൾ അവൾക്ക് നല്ല കടി കിട്ടി. പുല്ല് ചവയ്ക്കുന്ന പരന്ന പല്ലായതിനാൽ കൈയ്യിത്തിരി ചതഞ്ഞു പോയി.

അമ്മിണിയെ കുളിപ്പിക്കുന്ന ജോലി ഞാനും അനുജനും ഏറ്റെടുത്തു. 1979 മുതൽ 1984- ൽ വീട്ടിലെ കിണറ്റിൽ പമ്പ് സെറ്റ് വയ്ക്കുന്നത് വരെ, ഒന്നുകിൽ തോട്ടിൽ കൊണ്ടുപോയി കുളിപ്പിയ്ക്കും. ഇല്ലെങ്കിൽ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരി കുളിപ്പിയ്ക്കും. അപ്പോൾ ഞങ്ങൾ അവളെ ഓരോ തെങ്ങിന്റെ മൂട്ടിൽ ഓരോ ദിവസം എന്ന മട്ടിൽ മാറിമാറി കെട്ടും. തെങ്ങിന്റെ ചുറ്റുമുള്ള , പുല്ല് അവൾ തിന്ന് തീർക്കും. ഓരോ തെങ്ങിനും വെള്ളവും ലഭിക്കാൻ തുടങ്ങി. നന്നായി സോപ്പൊക്കെയിട്ട് മണക്കുന്നതു വരെ തേച്ച് കുളിപ്പിച്ചാലേ എനിക്കും അനുജനും തൃപ്തിയാകുമായിരുന്നുള്ളൂ. പുളിയരിപ്പൊടി പിണ്ണാക്ക് എന്നിവ പുഴുങ്ങി കൊടുക്കുന്ന ജോലി അമ്മയ്ക്കായിരുന്നു.

പശുവിന് വേണ്ട പുല്ല് വയലിൽ നിന്നും വല്ലം നിറച്ച് പറിച്ച് ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന കുട്ടികൾ അന്ന് ധാരാളം ഉണ്ടായിരുന്നു. ആദ്യകാലത്ത് ഒരു വല്ലം പുല്ലിന് 50 പൈസയേ വിലയുണ്ടായിരുന്നുള്ളു. കെട്ടിവച്ചിരിയ്ക്കുന്ന പുല്ല് പശുവിന് കൊടുക്കാൻ എടുത്തപ്പോഴാണ് പച്ച പുല്ലിനിടയിൽ രാസപ്രവർത്തനം നടന്ന് ചൂടുകൂടുന്ന കാര്യം ഞാൻ മനസ്സിലാക്കിയത്, അവധിയ്ക്ക് നാട്ടിലെത്തുന്ന അച്ഛൻ കുശലങ്ങൾ പറഞ്ഞ് അമ്മിണിയെ നന്നായി സ്നേഹിച്ചു. എല്ലാറ്റിനോടും അവൾ നന്നായി പ്രതികരിച്ചു.
(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

“ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് അസോസിയേഷന് ഒരു ലെറ്റർ പാഡും രസീത് ബുക്കും സംഘടിപ്പിക്കണം.”ജോർജ് കുട്ടി പറഞ്ഞു. ഞാൻ കേട്ടതായി ഭാവിച്ചതേയില്ല.

“ഞാൻ പറഞ്ഞത് താൻ കേട്ടില്ലേ?”ജോർജ് കുട്ടി വീണ്ടും എന്നോട് ചോദിച്ചു.

“കേട്ടു,പക്ഷെ,അത് സെക്രട്ടറിയും ട്രഷററും കൂടി ചെയ്യേണ്ട ജോലിയാണ്. ഞാൻ പ്രസിഡണ്ട്, അതായത് താൻ പറഞ്ഞിരുന്നതു പോലെ എവിടെ ഒപ്പിടണം എന്ന് പറഞ്ഞാൽ ഒപ്പ് ഇടും.”

അടവ് ഫലിക്കുന്നില്ല എന്ന് ജോർജ് കുട്ടിക്ക് മനസ്സിലായി. വൈകുന്നേരം ജോർജ് കുട്ടി കോൺട്രാക്ടർ രാജനെ കണ്ടപ്പോൾ പറഞ്ഞു,”എനിക്ക് ട്രഷറർ ജോലിയും സെക്രട്ടറി ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. ഞാൻ വളരെ തിരക്കിലാന്ന്. അതു കൊണ്ട് താൻ ട്രഷറർ ആയിക്കോ.”

രാജൻ കേട്ടപാടെ സമ്മതിച്ചു.

“നമ്മൾക്ക് ലെറ്റർ ഹെഡ് അടിപ്പിക്കണം, രസീത് ബുക്ക് വേണം അതെല്ലാം തയ്യാറാക്കാൻ ഞാൻ ട്രഷററെ ഏൽപ്പിക്കുന്നു.”

രാജൻ പറഞ്ഞു ,”ശരി,ഒരു ഇരുനൂറ്റമ്പത് രൂപ വേണം,ഇപ്പോൾ എൻ്റെ കയ്യിൽ കാശില്ല. ഞാൻ ഒരു കോൺട്രാക്ട് കൊടുത്തിട്ടുണ്ട്. കിട്ടിയാൽ പിന്നെ പ്രശ്നമില്ല.”

ജോർജ് കുട്ടി എന്നെ നോക്കി. ഞാൻ സൂര്യൻ അസ്തമിക്കുന്നതും നോക്കി നിൽക്കുകയാണ്. അതുകൊണ്ട് അവർ പറയുന്നത് ഒന്നും കേൾക്കുന്നില്ല.

ജോർജ് കുട്ടി പറഞ്ഞു.”എന്നാൽ കോൺട്രാക്ട് കിട്ടിയിട്ട് പ്രിൻറ് ചെയ്യിച്ചാൽ മതി. എവിടെയാണ് കോൺട്രാക്ട് എടുത്തിരിക്കുന്നത്?എത്ര ലക്ഷം വരും?”

“ഇവിടെ ഒരു ഗൗഡയുടെയാണ് വർക്ക്. അവരുടെ പട്ടിക്കൂടിന് ഒരു വാതിൽ ഫിറ്റു ചെയ്യണം. ഇരുനൂറ്റമ്പത്‌ രൂപ ചോദിച്ചിട്ടുണ്ട്. നൂറ്റമ്പത് അയാളും പറയുന്നു. നടന്നാൽ ഭാഗ്യം.”രാജൻ പറഞ്ഞു.

” ആരു നടക്കുന്ന കാര്യമാ പറയുന്നത്? കൂട്ടിൽ കിടക്കുന്ന പട്ടി എങ്ങോട്ട് നടക്കും.?”

“പട്ടിയും ഗൗഡയും നടക്കുന്ന കാര്യമല്ല, കോൺട്രാക്റ്റ് നടക്കുമോ എന്നാണ് പറഞ്ഞത്. “രാജൻ വിശദീകരിച്ചു.

പ്രകൃതി സൗന്ദര്യം ആസ്വദിച്ചു നിൽക്കുകയാണെങ്കിലും എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. രാജൻ കോൺട്രാക്ടറെക്കൊണ്ട് കാര്യം നടക്കില്ല എന്നുറപ്പായി. രസീത് ബുക്കില്ലാതെ എങ്ങനെ പിരിവിന് ഇറങ്ങും?പിരിച്ചില്ലെങ്കിൽ എങ്ങനെ ഓണം നടത്തും?

ഓണം ഇല്ലെങ്കിൽ എങ്ങനെ കലാപരിപാടികൾ നടത്തും?

ആരെയെങ്കിലും വീഴ്ത്തണം.”ശരി,നമുക്ക് ആലോചിക്കാം”, എന്ന് പറഞ്ഞു ജോർജ് കുട്ടി നടന്നു. ഞങ്ങൾ ബ്രദേഴ്‌സ് ബേക്കറിയുടെ മുൻപിൽകൂടി സി .എസ്സ്.ഐ.ചർച്ചിൻ്റെ അടുത്തേക്ക് പോകുമ്പോൾ ബിഷപ്പ് ദിനകരൻ ഒരു കീറിയ ജീൻസും ഒരു ടീ ഷർട്ടും ധരിച്ച് അവിടെ നിന്നു പ്രസംഗിക്കുന്നു.

“ഈശ്വരനെ തേടി ഞാൻ നടന്നു,അവിടെയുമില്ല ഈശ്വരൻ, എവിടെയുമില്ല ഈശ്വരൻ, അവസാനം ഞാൻ എന്നിലേക്ക്‌ തിരിഞ്ഞു.”ദിനകരൻ കത്തി കയറുകയാണ്. ഒരു അൻപതുപേരോളം കേൾവിക്കാരായുണ്ട് .

“ഇത് കലാഭവനിലെ ആബേലച്ചൻ എഴുതിയ പാട്ടല്ലേ? ഇതെങ്ങനെ തമിഴൻ ദിനകരൻ പ്രസംഗത്തിന് ഉപയോഗിക്കുന്നു?”

,”ഇന്നലെ ദിനകരൻ പള്ളിയിൽ പ്രസംഗത്തിന് ഒരു പ്രസംഗം എഴുതി തരണമെന്ന് പറഞ്ഞു,ഞാൻ എഴുതിക്കൊടുത്തതാ.”

“കൊള്ളാം,നല്ല ബിഷപ്പ് തന്നെ. ഭാഗ്യമില്ലാത്ത ബിഷപ്പ്. “ഞാൻ പറഞ്ഞു.

“തലവര ,എങ്ങനെ ജീവിക്കേണ്ടതാണ്. ഒരു തൊപ്പിയൊക്കെ വച്ച് നല്ല പള പള മിന്നുന്ന കുപ്പായം ഒക്കെ ഇട്ട് ചെത്തി നടക്കാൻ ഭാഗ്യം ഇല്ലാതെ പോയി.”

ഞാൻ പറഞ്ഞു, “എപ്പോഴാ ഭാഗ്യം വരിക എന്ന് ആര് അറിഞ്ഞു ?”

“ശരിയാ .നാട്ടിൽ പോയി താറാവ് വളർത്തിയാലോ എന്ന് പുള്ളിക്കാരന് ഒരഭിപ്രായം ഉണ്ട്. കാശുള്ള ബിഷപ്പ് ആകാൻ അരോ ഉപദേശിച്ചു കൊടുത്ത വഴിയാണ്.”

കുറച്ചു നേരം ഞങ്ങൾ അവിടെ നിന്നു പ്രസംഗം കേട്ടു. ജോർജ്കുട്ടി പറഞ്ഞു “ഇങ്ങനെ നിന്നാൽ പറ്റില്ല. ഓണം നടത്തേണ്ടതാണ്. എങ്ങിനെയെങ്കിലും ഫണ്ട് പിരിവ് തുടങ്ങണം. നമുക്ക് തൽക്കാലം കാഥികൻ രാധാകൃഷ്ണനെ വീഴ്ത്തി നോക്കാം.”

“നമുക്ക്? ഞാനില്ല.”

“തന്നെ കാണുമ്പോഴേ അറിയാം, ഒരു അരസികൻ ആണെന്ന്. ഓണം ആഘോഷിക്കേണ്ട, എന്നു പറയുന്ന ആദ്യത്തെ മറുനാടൻ മലയാളിയാണ് താൻ.”

“ഹേയ്, ഓണം വേണം. അതിന് എവിടെ ഒപ്പ് ഇടണം എന്നു പറഞ്ഞാൽ മതി.”

“കോമഡി കള. ഒരു പുതിയ പാർട്ടി വന്നിട്ടുണ്ട്. നമുക്ക് ഒന്നു ചാക്കിട്ടു നോക്കാം.. ഒരു ജോർജ് വർഗ്ഗീസ്. ”

ഇതെല്ലാം എങ്ങിനെ കണ്ടു പിടിക്കുന്നു എന്നായി എൻ്റെ സംശയം.

“ഇനി ജോർജ് വർഗീസിനെ കണ്ടുപിടിക്കണം”

“.അയാൾ എവിടെ കാണും?”

“മിക്കവാറും കോശിയുടെ ശ്രീവിനായക ബാറിൽ കാണും.”

തേടിച്ചെന്നു. ആവശ്യക്കാരന് ഔചിത്യമില്ല. ഞങ്ങളുടെ പ്ലാനും പദ്ധതികളും എല്ലാം യാതൊരു ചോദ്യവുമില്ലാതെ കേട്ട് നിശബ്ദനായി ഇരുന്നു ജോർജ് വർഗീസ്. അവസാനം ഒരു ചോദ്യം.”തന്റെ പേര് എന്താ?”

“ജോർജ് കുട്ടി.”

“ദൃശ്യത്തിലെ ജോർജ് കുട്ടിയെ താൻ തോൽപ്പിക്കും അടവുകളുടെ കാര്യത്തിൽ. ഒന്ന് പോ മോനെ ദിനേശാ”.

ഒന്നും മിണ്ടാതെ അല്പസമയം നിന്നിട്ട് ജോർജ് കുട്ടി പറഞ്ഞു,”നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട. പക്ഷെ ഓണത്തിന് വരണം. പ്രോഗ്രാം മോഡറേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ശബ്ദം നല്ലതായിരുന്നു. പക്ഷെ താൽപര്യമില്ലെങ്കിൽ എന്ത് ചെയ്യാനാണ്?ഓണത്തിന് ഏതായാലും വരണം.”

ജോർജ് കുട്ടി നടന്നു. പിറകെ ഞാനും. പുറകിൽ നിന്നും വിളിക്കുന്നു ,ജോർജ് വർഗീസ്.

“ജോർജ് കുട്ടി നിൽക്കൂ,കാശ് ഞാൻ തരാം. അപ്പോൾ അനൗൺസ്‌മെൻറ് മോഡറേഷൻ എല്ലാം ഞാൻ, ഓക്കേ?”

ഇരുന്നൂറ് രൂപ ജോർജ് വർഗ്ഗീസ് പോക്കറ്റിൽ നിന്നും എടുത്ത് ജോർജ് കുട്ടിക്ക് കൊടുത്തു.

വാങ്ങി താങ്ക്സ് പറഞ്ഞു നടക്കുമ്പോൾ അയാൾ വീണ്ടും വിളിച്ചു, ഞങ്ങൾ തിരിഞ്ഞു നിന്നു .”ഒരു കാര്യം ഉറപ്പായി, ദൃശ്യം 2 ഇറങ്ങും,ഉറപ്പാ. ഒന്ന് പരിശ്രമിച്ചു നോക്ക്,തനിക്കുപറ്റിയ റോൾ കാണും.”

അയാൾ ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

ഡോ. ഐഷ വി

എ ഡി 1979 (കൊല്ലവർഷം 1154) കർക്കിടക മാസത്തിൽ 9 ദിവസം തുടർച്ചയായി രാപകൽ നിർത്താതെ മഴ പെയ്തു. ഞങ്ങളുടെ വീടിന് മുന്നിലുള്ള വയൽ പുഴയായി ഒഴുകി. വയലിന് കുറുകെയുള്ള വഴി ഒലിച്ചു പോയി. അക്കരെ ഇക്കരെ നീന്തി കടക്കുകയല്ലാതെ യാതൊരു മാർഗ്ഗവുമില്ല. പൊതു ജനങ്ങൾ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി. ഞങ്ങളുടെ വസ്ത്രങ്ങൾ അമ്മ അലക്കിയാൽ ഉണക്കിയെടുക്കാൻ നിവൃത്തിയില്ല. അങ്ങനെ തട്ടിൻപുറത്ത് കയറാനുള്ള ഏണിയിൽ അമ്മ വീട്ടിലുള്ള എല്ലാ പേരുടേയും മുഷിഞ്ഞ വസ്ത്രങ്ങൾ തൂക്കിയിട്ടു. കള്ള കർക്കിടകത്തെ നേരിടാനായി അമ്മ നേരത്തേ തന്നെ വിറക്, ചൂട്ട്, കൊതുമ്പ് മടൽ എന്നിവ കട മുറിയിൽ ശേഖരിച്ച് വച്ചിരുന്നതിനാൽ ഇന്ധനക്ഷാമം ഉണ്ടായില്ല. ശ്രീ ബാലൻ പിള്ളയുടെ പക്കൽ നിന്നും നെല്ല് നേരത്തേ വാങ്ങി പുഴുങ്ങി ഉണക്കി കുത്തി സ്റ്റോക്ക് ചെയ്തിരുന്നതിനാൽ അരിയ്ക്കും ക്ഷാമമുണ്ടായിരുന്നില്ല. കള്ള കർക്കിടകം വറുതിയിലാക്കിയ ധാരാളം പേർ പ്രദേശത്തുണ്ടായിരുന്നു. പലരും ചക്ക, മാങ്ങ, ചേന, ചേമ്പ്, കാച്ചിൽ മുതലായവ കൊണ്ട് അന്നജത്തിന്റേയും പോഷകങ്ങളുടേയും കുറവ് പരിഹരിച്ചു.

പുഴ പോലെയൊഴുകുന്ന വയലുകാണാൻ ഞങ്ങളും അയൽ വീട്ടുകാരും കുടയും പിടിച്ച് ഞങ്ങളുടെ പറമ്പിന്റെ അറ്റം വരെ പോയി നിന്ന് കണ്ടു. പല പറമ്പുകളിൽ നിന്നും വെള്ളം ഒഴുക്കി കൊണ്ടുവന്ന പല സാധനങ്ങളും വയലിലൂടെ ഒഴുകി. നീന്തലറിയാവുന്ന തയ്യൽക്കാരൻ പുഷ്പൻ അക്കരെ ഇക്കരെ പലപ്രാവശ്യം നീന്തി ഒഴുകി വന്ന ചില സാധനങ്ങൾ പിടിച്ചെടുത്തു. അതിൽ ഒന്ന് ഒരു തെങ്ങിൻ തൈ ആയിരുന്നു. എ ഡി 2018 ലെ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ കാലത്തു പോലും 1979 ലെ അത്രയും ജലം ആ വയലിലൂടെ ഒഴുകിയിട്ടില്ല. ഒരു പക്ഷേ ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഒഴുകിവരുന്ന ജലം പിൽക്കാലത്ത് നിർമ്മിച്ച കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ കനാലിൽ തങ്ങി നിൽക്കുന്നത് കൊണ്ടാകാം വയലിൽ അമിത ജലപ്രവാഹം പിന്നീട് ഉണ്ടാകാതിരുന്നത്. 1979 -ൽ കർക്കിടകപ്പെരുമഴ 9 ദിവസത്തിലധികം നീണ്ടു നിന്നിരുന്നെങ്കിൽ വെള്ളം നമ്മുടെ പറമ്പിലേയ്ക്കും എത്തുമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. തോരാമഴയിൽ ഞങ്ങളുടെ വീടിന്റെ പല ഭാഗത്തും വെള്ളം ചോർന്നിരുന്നു. അമ്മയും ഞങ്ങളും കൂടി കിട്ടിയ പാത്രങ്ങൾ ഒക്കെയെടുത്ത് ചോർച്ചയുള്ള ഭാഗത്ത് തറയിൽ നിരത്തി.

ഉറുമ്പിന്റേയും പച്ചത്തുള്ളന്റേയും കഥയിൽ പ്രതിപാദിയ്ക്കുന്നതു പോലെ, ഞങ്ങളുടെ അച്ഛനമ്മമാർ ഉറുമ്പിന്റെ കരുതൽ എല്ലാക്കാലത്തും കാണിച്ചിരുന്നത് കൊണ്ട് വറുതിയില്ലാതെ കർക്കിടകം കടക്കാൻ കഴിഞ്ഞിട്ടുണ്ട്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

സാധാരണ വാരാന്ത്യങ്ങൾ ഞങ്ങൾക്ക് ആഘോഷത്തിൻ്റെ ദിവസങ്ങളാണ്. വെള്ളിയാഴ്ച വൈകുന്നേരം പരിപാടികൾ ആരംഭിക്കും. ജോർജ് കുട്ടി ആഘോഷത്തിനുള്ള എന്തെങ്കിലും കാരണങ്ങൾ കണ്ടുപിടിക്കും. പ്രോത്സാഹിപ്പിച്ചുകൊണ്ട് വെറുതെ ഒന്ന് കൂടെ നിന്നാൽ എല്ലാ കാര്യങ്ങളും നടത്താൻ മുൻപിൽ കാണും.
പക്ഷെ ഈ വെള്ളിയാഴ്ച ജോർജ്‌കുട്ടി ചിന്താമഗ്നനായി ഇരിക്കുന്നു. എന്തെങ്കിലും കാര്യമായി സംഭവിച്ചിട്ടുണ്ട്. എൻ്റെ അറിവിൽ കാരണങ്ങൾ ഒന്നും കാണുന്നുമില്ല.ഞാൻ ഒരിക്കൽപോലും ജോർജ് കുട്ടിയോട് വാടക പകുതി തരണം എന്ന് പറഞ്ഞിട്ടില്ല. പിന്നെ എന്തിന് അവൻ ദുഃഖിച്ചിരിക്കണം?ഞാൻ ചോദിച്ചു, ജോർജ് കുട്ടി,”എന്തുപറ്റി?നിൻറെ ഈ ഇരിപ്പ് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല.”
“എന്തുപറ്റാനാണ് ? പറഞ്ഞിട്ട് എന്തുകാര്യം?”
” ഞാൻ വാടകയുടെ പകുതി നീ തരണം എന്ന് പറയും എന്ന് വിചാരിച്ചിട്ടാണോ?നീ ഈ മാസം തരേണ്ട.”

“ഹേയ്,അങ്ങനെ ഒരു ചിന്തയുമില്ല. ഈ മാസമല്ല ഒരിക്കലും ഞാൻ വാടക തരുന്നില്ല.നിനക്ക് സന്തോഷമായല്ലോ?”
ഈശ്വരാ, ഇതെന്തു ജീവി?ഞാൻ മനസിൽ വിചാരിച്ചു. ജോർജ് കുട്ടി പറഞ്ഞു,” ഇപ്പോൾ ഈ ഭാഗത്ത് നമ്മൾ അമ്പതിൽ കൂടുതൽ മലയാളികൾ ഉണ്ട്.”
“ഉണ്ട്.”
“അപ്പോൾ ഇവിടെ ഒരു മലയാളി അസോസിയേഷൻ വേണ്ടേ?”
“വേണം. അമ്പതു പേരുള്ളതുകൊണ്ട് പിളർന്നാലും രണ്ടു സംഘടന ഉണ്ടാക്കാൻ ആളുണ്ട്.”ഞാൻ പറഞ്ഞു.
“ശരിയാ.അപ്പോൾ പിളരും അല്ലെ?”ജോർജ് കുട്ടി.
“അത് ഉറപ്പല്ലേ.?”
“നമ്മളുടെ ഒരു സംഘടന നമുക്ക് ഉണ്ടാക്കണം. മറുനാടൻ മലയാളികൾക്ക് തങ്ങളുടെ കലാവാസനകൾ പ്രകടിപ്പിക്കാൻ ഒരു വേദി വേണ്ടേ?”
“തീർച്ചയായും വേണം. നമ്മളുടെ കലാപവാസനകളും കലയോടൊപ്പം പ്രദർശിപ്പിക്കണം. ഗൃഹാതുരത്വം ഉണർത്തുന്ന കലാപങ്ങൾ.”ഞാൻ പ്രോത്സാഹിപ്പിച്ചു, എന്ന് പറഞ്ഞാൽ ന്യൂ ജനറേഷൻ പിള്ളേരുടെ ഭാഷയിൽ മോട്ടിവേഷൻ കൊടുത്തു .
“അത് പ്രശ്നമില്ല, കലാപവാസനകൾ നമ്മളുടെ സംഘടനയുടെ കണക്ക് വായിക്കുമ്പോൾ എല്ലാവരും പ്രകടിപ്പിച്ചോളും. അത് ആർക്കും പറഞ്ഞുകൊടുക്കേണ്ടിവരില്ല.”
“സംഘടന ഉണ്ടാക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഒരു പേര് വേണ്ടേ ?”ഞാൻ ചോദിച്ചു.
“അതൊക്കെ ഞാൻ കണ്ടു വച്ചിട്ടുണ്ട് ബാഗ്ലൂർ സൗത്ത് മലയാളി അസോസിയേഷൻ”.
“സൗത്ത് അസോസിയേഷൻ ?ഇത് നോർത്ത് അല്ലെ?”
“ആണോ? അതെങ്ങനെ നോർത്ത് ആകും.?” ജോർജ് കുട്ടി ചോദിച്ചു.
“നമ്മൾ രണ്ടുപേരും ചേർന്ന് നിൽക്കുമ്പോൾ നിൻറെ ഇടത് എൻ്റെ വലതല്ലേ?അങ്ങനെ വരുമ്പോൾ നിൻറെ നോർത്ത് എൻ്റെ സൗത്ത് ആണ്.”ഞാൻ പറഞ്ഞു.
“അത് ശരിയാ,ഇനി എന്തുചെയ്യും?ബാംഗ്ലൂർ സൗത്ത് നോർത്ത് മലയാളി അസോസിയേഷൻ എന്ന് പേരിടാം.”
“അത്രയും പോകണ്ട,ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് മലയാളി അസ്സോസ്സിയേഷൻ എന്ന് പേരിടാം.”ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു.
“ശരി,നീ പ്രസിഡണ്ട് ആയിക്കോ.പക്ഷെ ഇന്ത്യൻ പ്രസിഡന്റ്‌ മാതിരി ആയിരിക്കണം. ഞാൻ പറയുന്ന സ്ഥലത്തു താൻ ഒപ്പിട്ടാൽ മതി, പണി എളുപ്പമുണ്ട്. താൻ ബുദ്ധിമുട്ടണ്ട എന്ന് വിചാരിച്ചിട്ടാണ്. ഞാൻ സെക്രട്ടറി, ഇന്ത്യൻ പ്രധാന മന്ത്രി പോലെ,പാക്കിസ്ഥാൻറെ പ്രധാനമന്ത്രിയെപ്പോലെ അല്ല.”ജോർജ് കുട്ടി വിശദീകരിച്ചു.
“ബാക്കിയുള്ളത്, ജോസഫ് അച്ചായൻ വൈസ് പ്രസിഡണ്ട്. കാഥികൻ കൊല്ലം രാധാകൃഷ്ണൻ ജോയിൻറ് സെക്രട്ടറി. ട്രഷറർ സെക്രട്ടറി തന്നെ മതി,അതായത് ഞാൻ തന്നെ. അതിനുള്ള ജോലിയെ ട്രഷറർക്ക് ഉള്ളൂ.”
എല്ലാം ജോർജ് കുട്ടി തന്നെ നിശ്ചയിച്ചു. എല്ലാവരെയും വിവരം അറിയിക്കാനായി ഞങ്ങൾ പുറത്തിറങ്ങി. വിവരം അറിഞ്ഞ കൊല്ലം രാധാകൃഷ്ണൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.”ഉത്ഘാടനത്തിന് എൻ്റെ കഥാപ്രസംഗം വേണം “:.
“അത് വേണോ? ഉത്ഘാടന ദിവസം തന്നെ സംഘടന പിളർത്തണോ ?”ഞാൻ ചോദിച്ചു.
“ഹേയ്,കാശ് ഒന്നും തരണ്ട. ഫ്രീയാണ്.”
“അതുപറ്റില്ല ,ഫ്രീ പറ്റില്ല. ബുദ്ധിമുട്ടുന്നതല്ലേ?”ജോർജ് കുട്ടി പറഞ്ഞു. ഇവൻ ഇതെന്തിനുള്ള തയ്യാറെടുപ്പാണ് ? ഫ്രീ ആയി ചെയ്യാമെന്നു പറയുമ്പോൾ അത് നിരസിക്കുന്നത് എന്തിനാണ്?
“ശരി,നിർബന്ധമാണോ? എങ്കിൽ..”രാധാകൃഷ്ണൻ പറഞ്ഞു.
“അതെ നിർബന്ധമാണ്.”ജോർജ് കുട്ടി.
“എങ്കിൽ,ഇഷ്ടമുള്ളത് ആയിക്കോട്ടെ.”രാധാകൃഷ്ണൻ പറഞ്ഞു.
“അതൊന്നും പറ്റില്ല. ആയിരം രൂപ.”ജോർജ് കുട്ടി കത്തിക്കയറുകയാണ്.
“സമ്മതിച്ചിരിക്കുന്നു.”രാധാകൃഷ്ണന് സന്തോഷമായി.
“എങ്കിൽ അഞ്ഞൂറ് അഡ്വാൻസ്. ഓക്കേ?”ജോർജ് കുട്ടി ചോദിച്ചു.
“ഓക്കേ… ഓക്കേ …”രാധാകൃഷ്ണന് ഡബിൾ സമ്മതം.
“ഓക്കേ എന്നുപറഞ്ഞാൽ പറ്റില്ല. എടുക്ക് അഞ്ഞൂറ് രുപ.”
“ഞാനോ? എനിക്ക് താനല്ലേ ആയിരം രൂപ തരാമെന്ന്പറഞ്ഞത് “. രാധാകൃഷ്ണൻ ചോദിച്ചു.
“ഞാൻ പറഞ്ഞത് കഥ കേൾക്കുന്നതിന് ആയിരം രൂപ തരണം എന്നാണ് “.
“ഇപ്പോൾതന്നെ സംഘടന പിളർത്തണോ?.നമുക്ക് ഓണം ആഘോഷിക്കണ്ടേ? ഓണം വേണം. എന്നാൽ അത് കഴിയുന്നവരെയെങ്കിലും നമ്മൾ ഐക്യത്തോടെ പെരുമാറാൻ തയ്യാറാകണം.”പ്രസിഡണ്ട് സമവായത്തിന് ശ്രമിച്ചു.
“അപ്പോൾ ഓണം കഴിഞ്ഞാൽ പിന്നെ ഐക്യം ആവശ്യമുണ്ടോ?”രാധാകൃഷ്ണൻറെ വാല് ബാലകൃഷ്ണന് അതാണ് സംശയം.
“അപ്പോൾ പിരിവ് തുടങ്ങാം അല്ലേ ?”അച്ചായൻ തയ്യാറായി കഴിഞ്ഞു.
“നിൽക്ക് നമ്മളുടെ സംഘടനയ്ക്ക് ഒരു എംബ്ലം വേണം,ലെറ്റർ ഹെഡ് വേണം.”പ്രസിഡണ്ട് പറഞ്ഞു.
“മലയാളി സംഘടനകൾക്കെല്ലാം എംബ്ലം ഒന്നുകിൽ കൊന്ന തെങ്ങ് അല്ലെങ്കിൽ കെട്ടുവള്ളം,കഥകളിയുടെ തല ഇവയാണ് .ഇത് മൂന്നും ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്.”ജോർജ് കുട്ടി പറഞ്ഞു.
ജോസഫ് കേട്ടപാടെ ചാടി പറഞ്ഞു,”നമ്മൾക്ക് കെട്ടുവള്ളം മതി.ജോർജ് കുട്ടി കട്ടെടുത്ത കെട്ടുവള്ളം.അതിന് ഒരു ഗുമ്മുണ്ട്.”
രാധാകൃഷ്ണൻ ഏറ്റു പിടിച്ചു, “അതുപറ്റില്ല,കെട്ടുവള്ളം നിങ്ങൾ ക്രിസ്ത്യാനികൾക്ക് കൊള്ളാം ,ഞങ്ങൾ ഹിന്ദുക്കൾക്ക് കഥകളിയുടെ തല മതി”.
വർഗീയത വളർത്തിക്കൂടാ.പ്രസിഡന്റ ഇടപെട്ടു,”നമ്മൾക്ക് കൊന്ന തെങ്ങ് മതി”.ഞാൻ പറഞ്ഞു.”അപ്പോൾ എംബ്ലം കൊന്ന തെങ്ങ് എന്ന് തീരുമാനിച്ചിരിക്കുന്നു.”
“അതിൻറെ മുകളിൽ രണ്ടുമൂന്നു തേങ്ങാ കാണുന്നുണ്ടല്ലോ.അതെങ്ങനെ പറിച്ചെടുക്കും?”അതുവരെ മിണ്ടാതിരുന്ന സെൽവരാജൻ ചോദിച്ചു.”ഒരുത്തനും മുകളിൽ കേറി തേങ്ങാ പറിക്കാൻ പോകുന്നില്ല. താഴെ നിന്ന് വാചകം അടിക്കുകയേയുള്ളൂ”സെൽവരാജൻ കൂട്ടി ചേർത്തു.
“തൽക്കാലം തേങ്ങാ അവിടെ നിൽക്കട്ടെ.”സെക്രട്ടറി ഇടപെട്ടു.
“അത് ഞങ്ങൾ മാറുമ്പോൾ ജോർജ് കുട്ടി ,നമ്മളുടെ സെക്രട്ടറി, അടിച്ചുമാറ്റും.”അച്ചായൻ പറഞ്ഞു.
“ഒരുതരം മറ്റേ വർത്തമാനം പറയരുത്. ഈ കൊന്നതെങ്ങിൻറെ മുകളിൽ കയറി ചാകാൻ എന്നെ കിട്ടില്ല. പേര് തന്നെ കൊന്ന തെങ്ങ്. ആരെ കൊന്ന തെങ്ങാണോ ഇത്.”
“അങ്ങനെയാണെങ്കിൽ തേങ്ങാ നമ്മൾ എല്ലാവർക്കും ആയി വീതിക്കാം.എന്താ?”സെൽവ രാജൻ പ്രശ്നപരിഹാരം കണ്ടുപിടിച്ചു.
“തൽക്കാലം ഇന്നത്തെ മീറ്റിങ്ങ് അവസാനിപ്പിക്കാം ,”കൂടുതൽ ചർച്ചകൾ നടത്തി കുളം ആക്കേണ്ട എന്ന് വിചാരിച്ച് പ്രസിഡണ്ട് പറഞ്ഞു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

അനിൽ ജോസഫ് രാമപുരം

ഒരു പുഷ്പം മാത്രമെന്‍
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍..”

ഒരു കാലഘട്ടത്തിലെ, ഒരു ശരാശരി മലയാളി കാമുകന്റെ പ്രണയമായിരുന്നു, പി. ഭാസ്‌ക്കരൻ മാഷിന്റെ ഈ വരികളിലൂടെ പ്രതിഫലിച്ചിരുന്നത്.
കാലം മാറി, പ്രണയിതാക്കളുടെ അഭിരുചി മാറിയതിന് അനുസരിച്ച്,
പ്രണയത്തിന്റെ നിറങ്ങൾക്കും, ഭാവങ്ങൾക്കും, പുതിയ മാനങ്ങൾ കൈവന്നു. പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള കാമുകീകാമുകന്‍മാരുടെ അന്വേഷണത്തിന്റെ ഫലമായിട്ടാണ്, നൂറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ആഘോഷിഷിച്ചിരുന്ന ‘വാലന്‍റൈൻസ് ഡേ’യ്ക്ക് മലയാളി മണ്ണിലും വൻ തോതിലുള്ള സ്വീകാര്യത കഴിഞ്ഞ നൂറ്റാണ്ട് മുതൽ കൈവന്നത്. ‘മല്ലു ലവ് ബേർഡ്‌സ്’കൾക്കിടയിൽ, സ്നേഹത്തിന്റെ ആവിഷ്‌കാരം, ഒരു പുതിയ തലത്തിലേക്ക് എത്തിക്കുവാൻ ഈ ദിവസത്തിന് കഴിഞ്ഞുവെന്നത്, സംശയം ഇല്ലാത്ത കാര്യമാണ്.

വർഷമെമ്പാടും ലോകം മുഴുവനുമുള്ള പ്രണയികള്‍, ഫെബ്രുവരി പതിനാലിന്, പുഷ്പ്പങ്ങളും, ആശംസാ കാർഡുകളും, സമ്മാനങ്ങളും പരസ്പരം കൈമാറുന്നു. എന്നാൽ, ഇതെല്ലാം ചെയ്യുന്നതാകട്ടെ വാലന്‍റൈന്‍ എന്നൊരു വിശുദ്ധൻെറ പേരിലും !.
ആരാണ് വാലന്‍റൈന്‍ എന്നാ ക്രിസ്ത്യൻ സഭയിലെ ഈ വിശുദ്ധൻ ?
എന്തിനാണ് ഇദ്ദേഹത്തിന്റെ പേരിൽ ലോകമൊട്ടുക്കെ പ്രണയിതാക്കൾ പ്രണയദിനം ആഘോഷിക്കുന്നത്?

‌ഇതിന്റെ ചരിത്രമൊന്ന് അൽപ്പം പരിശോധിച്ചാൽ, ലഭ്യമായ കണക്ക് പ്രകാരം AD മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു വാലന്‍റൈന്‍ എന്നാണ് ചരിത്രത്തിൽ പറയുന്നത്. (എന്നാൽ, അദ്ദേഹം വെറുമൊരു പുരോഹിതൻ അല്ലാ എന്നും, കത്തോലിക്കാ സഭയിലെ ബിഷപ്പ് ആയിരുന്നുവെന്നും മറിച്ചൊരു വാദമുണ്ട്).
‌അക്കാലത്ത് റോം ഭരിച്ചിരുന്ന ക്ളേിസിയസ് രണ്ടാമന്‍ ചക്രവര്‍ത്തി, സൈന്യത്തിലേക്ക് എടുക്കുന്ന പടയാളികള്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരുന്നുവത്രെ. ചക്രവർത്തിയുടെ കർക്കശ നിയമത്താൽ നിസ്സംഗതരായ പ്രണയിതാക്കളുടെ വിവാഹം, രഹസ്യമായി വാലന്‍റൈൻ നടത്തി കൊടുത്തു. ഒടുവിൽ ചാരമാരുടെ സൂചനകൾ വഴി ഈ കാര്യം മനസിലാക്കിയ ചക്രവര്‍ത്തി വാലന്‍റൈനെ പിടികൂടുകയും, മരണശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

‌മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന വാലന്‍റൈനെ, ജയിൽ സൂക്ഷിപ്പുകാരന്റെ, അന്ധയായ മകൾ സ്ഥിരമായി സന്ദർശിക്കുമായിരുന്നത്രേ.
‌അങ്ങനെയിരിക്കെ, വാലന്‍റൈൻന്റെ പ്രാർത്ഥനയുടെ ഫലമായി അവൾക്ക് കാഴ്ച ലഭിച്ചുവെന്നും, പിന്നീട്, തനിക്ക് കാഴ്ച ലഭിക്കാൻ കാരണമായ ആ യുവാവിന്റെ മേൽ അവൾ അനുരാഗപരവശയായി തീർന്നുവെന്നും പറയപ്പെടുന്നു. എന്നാൽ, ഒരു പുരോഹിതന്റെ ചട്ടക്കൂടിൽ നിന്നതിനാൽ അദ്ദേഹം തിരിച്ചു മറുപടിയൊന്നും പറഞ്ഞിരുന്നില്ല. അവസാനം മരണശിക്ഷ ദിവസമായ ഫെബ്രുവരി 14- ആം തീയതി തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപായി, വാലന്‍റൈന്‍, തന്നെ പ്രണയിച്ച അവളുടെ കയ്യിൽ, ‌വിടവാങ്ങല്‍ കുറിപ്പായി ഒരു സന്ദേശം എഴുതി കൊടുത്തു, അതിൽ അദ്ദേഹം ഇത്ര മാത്രം എഴുതി –
” From Your Valentine.”
ആ വരികൾക്കിടയിൽ അദ്ദേഹം അവളോട് പറയാതെ പറഞ്ഞത്, നിഷ്കളങ്കമായ
‌സ്നേഹമായിരുന്നോ അതോ വെറും സൗഹൃദമായിരുന്നോ എന്നത്, ഇന്നും വെളിപ്പെടാത്ത ഒരു സമസ്യയാണ്. എന്നിരുന്നാലും, നൂറ്റാണ്ടുകൾക്ക് ശേഷവും, പ്രണയിതാക്കൾ ഇന്നേ ദിവസം, തന്റെ കമിതാവിന് ആശംസിക്കുന്ന കാർഡിൽ ‘From Your Valentine’ എന്നും കൂടി എഴുതി ചേർക്കുന്നു.‌

‌തുടർന്ന്, AD 496 ൽ അന്നത്തെ മാർപാപ്പയായിരുന്നു പോപ്പ് ഗാലസീസ്,
‌വാലന്‍റൈനെ കത്തോലിക്കാസഭയിലെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും, അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം, 1835- ൽ ഐറിഷ് കാരമേൽറ്റ് സഭാംഗവും, പുരോഹിതനുമായിരുന്നാ ഫാദർ ജോൺ സ്പ്രാർട്ട്, അന്നത്തെ മാർപാപ്പയായിരുന്ന ഗ്രിഗറി പതിനാറാമന്റെ അനുവാദത്തോടെ, വാലന്‍റൈനെ അടക്കം ചെയ്തിരുന്ന കല്ലറ പൊളിക്കുകയും,
ഭൗതികാവശിഷ്‌ടങ്ങൾ അയർലൻഡിലേക്ക് കൊണ്ടു വരുകയും ചെയ്തു. ഇന്ന്, അദ്ദേഹത്തിന്റെ ശേഷിപ്പുകൾ ഡബ്ലിനിലെ ‘Whitefriar Church’ -ൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി തുറന്ന് വെച്ചിരിക്കുന്നു.

ഈ കാലഘട്ടത്തിൽ, ക്രിസ്തുമസും, ന്യൂ ഇയറും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു ഫെബ്രുവരി 14. കോവിഡിന്റെ ഈ പിരിമുറക്കാ സമയത്തിലും ബില്യൺ ഡോളറിന്റെ കച്ചവടമാണ്, ആശംസാ കാർഡായും, പൂക്കളായും, വിവിധ രൂപത്തിലുള്ള സമ്മാനങ്ങളായും ലോകമെമ്പാടുമുള്ള കച്ചവട കമ്പോളങ്ങളിൽ ഈ ദിവസങ്ങളിൽ അരങ്ങേറുന്നത്.
എല്ലാം, നടക്കുന്നത് ആകട്ടെ അവന്റെ പേരിലും
” From your valentine”. ❤️

ലേഖകൻ, അനിൽ ജോസഫ് രാമപുരം, അയർലൻഡിലെ, കിൽക്കനിയിൽ, ഭാര്യയും, മോളുമായി, താമസിക്കുന്നു.

RECENT POSTS
Copyright © . All rights reserved