ലണ്ടന്‍: ജീവനക്കാരുടെ അപര്യാപ്തത മൂലം യുകെയിലെ പ്രധാനപ്പെട്ട ആശുപത്രി യൂണിറ്റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയനാണ് ആയിരക്കണക്കിന് രോഗികളെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമായും കുട്ടികള്‍ക്ക് സ്‌പെഷ്യന്‍ വാര്‍ഡുകളും ക്യാന്‍സര്‍ വാര്‍ഡുകളുമാണ് അടച്ചുപൂട്ടല്‍ ഭിഷണി നേരിടുന്നത്. ഈ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഡോക്ടറര്‍മാരോ നഴ്‌സുമാരോ ഇല്ലാത്തതാണ് അടച്ചുപൂട്ടലിന് നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. യൂ.കെയില്‍ ആയിരങ്ങള്‍ അധികം ദൂരം സഞ്ചരിച്ചാണ് കൃത്യമായ ചികിത്സ തേടുന്നത്. പല സ്ഥലങ്ങളിലും ആവശ്യമായി ചികിത്സാ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലെന്ന് രോഗികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അധികമായി ഏറെ ദൂരം സഞ്ചരിച്ചാണ് മിക്ക രോഗികളും ചികിത്സ തേടുന്നത്.
എന്‍.എച്ച്.എസ് ജീവനക്കാരുടെ അപര്യാപ്തത മൂലം രോഗികള്‍ വലയുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജീവനക്കാരില്ലാത്തത് മിക്ക നഴ്‌സുമാര്‍ക്കും അധിക ബാധ്യത നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മിക്ക ജീവനക്കാര്‍ക്കും അധിക സമയം ജോലി ചെയ്യേണ്ടി വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജീവനക്കാരുടെ അപര്യാപ്തത രോഗികള്‍ക്കാണ് ഇരുട്ടടിയാകുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡെയിം ഡോണാ കിനായിര്‍ വ്യക്തമാക്കി. എല്ലാ ദിവസം ജീവനക്കാരുടെ അപര്യാപ്തത മൂലം രോഗികള്‍ക്കുണ്ടാകുന്ന കഥകളാണ് കേട്ടുകൊണ്ടിരിക്കുന്നതെന്ന് ഡെയിം ഡോണാ കിനായിര്‍ പറഞ്ഞു.
ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടും അവ പരിഹാരിക്കാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. ജിവനക്കാരില്ലാത്തത് പ്രതികൂലമായി ബാധിക്കുന്നത് രോഗികളെ മാത്രമാണെന്നും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡെയിം ഡോണാ കിനായിര്‍ വ്യക്തമാക്കി. നേരത്തെ എന്‍.എച്ച്.എസ് പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ ഏജന്‍സികള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇവയൊന്നും പ്രാവര്‍ത്തികമായിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. നഴ്‌സ്, ഡോക്ടര്‍ മാത്രമല്ല ഇതര ജോലികളും ചെയ്യാന്‍ ആളുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ക്യാന്‍സര്‍ പോലുള്ള യൂണിറ്റുകള്‍ അടച്ചിടേണ്ടി വരുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും.
ലണ്ടന്‍: ബ്രിട്ടനിലെ യുവാക്കളില്‍ പണം കൈയ്യില്‍ കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്നവരല്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഇടപാടുകള്‍ക്കായി പണം നേരിട്ട് നല്‍കിയല്ലാത്ത ഇതര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചില്‍ ഒരാള്‍ പണം കൈയ്യില്‍ കൊണ്ടുനടക്കുന്നത് ഇഷ്ടപ്പെടുന്നില്ല. ചിപ്പ്, കാര്‍ഡ്, മൊബൈല്‍ പേയ്‌മെന്റ് തുടങ്ങിയ മാര്‍ഗങ്ങളാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്. ഷോപ്പിംഗ് കാര്‍ഡുകളും സമീപകാലത്ത് വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. സര്‍വീസുകള്‍, സാധനങ്ങള്‍ വാങ്ങാല്‍, ഇതര ഇടപാട് തുടങ്ങിയവയ്ക്ക് നേരിട്ട് പണം ഉപയോഗിക്കാത്തത് രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണം.
2000ത്തിലധികം യു.കെ സ്വദേശികളായ ചെറുപ്പക്കാരിലാണ് ഈ സര്‍വ്വേ നടത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ ഉഫയോഗിച്ച് പേയ്‌മെന്റ് നടത്തുന്നത് അന്താരാഷ്ട്രതലത്തില്‍ തന്നെ വ്യാപകമായിട്ടുണ്ട്. സര്‍വ്വേ നടത്തിയവരില്‍ ചിലരും ഏറ്റവും സ്വീകാര്യമായ പെയ്‌മെന്റ് രീതികളില്‍ ഒന്നാണ് ഇതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘ക്യാഷ്‌ലെസ്’ സമ്പത്‌വ്യവസ്ഥ യു.കെയില്‍ പൂര്‍ണമായും നിലവില്‍ വരുമെന്ന് വിശ്വസിക്കുന്നവരാണ് സര്‍വ്വേ നടത്തിയവരില്‍ പകുതിയിലേറെപ്പേരും. റീട്ടൈല്‍ മേഖലകളിലും ക്യാഷ്‌ലെസ് പേയ്‌മെന്റ് രീതികള്‍ പൂര്‍ണമായും കീഴടക്കുമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.
‘ഫസ്റ്റ് ബസ്’ ആണ് ഗവേഷണം നടത്തിയിരിക്കുന്നത്. 44 ശതമാനം പേര്‍ക്കും ക്യാഷ്‌ലെസ് പെയ്‌മെന്റ് സിസ്റ്റം ഇല്ലാത്തതിനാല്‍ പെയ്‌മെന്റ് നടത്താനാവാത്ത അവസ്ഥയുണ്ടായതായി സര്‍വ്വേ വ്യക്തമാക്കുന്നു. വിനോദ സഞ്ചാര മേഖലകളിലെ പാര്‍ക്കിംഗ്, ബസ് ടിക്കറ്റ് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ക്യാഷ്‌ലെസ് രീതികള്‍ സ്വീകാര്യമല്ല. അവിടെ പണം തന്നെ നല്‍കേണ്ടതായി വരും. ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ്‌ലെസ് പെയ്‌മെന്റുകള്‍ നടത്താനുള്ള സൗകര്യമൊരുക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് ‘ഫസ്റ്റ് ബസ്’ വക്താവ് പ്രതികരിച്ചു.
ലണ്ടന്‍: സാധാരണയായി ബ്രിട്ടനില്‍ നടക്കുന്ന പല ക്യാംപെയിനുകളും കുടിയേറ്റക്കാരായ ആളുകളുടെ കുട്ടികളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് വേണ്ടിയാണ്. പൊതുവില്‍ കുടിയേറ്റക്കാരുടെ കുട്ടികളില്‍ പഠന വൈദഗ്ദ്ധ്യം കുറവാണെന്ന ധാരണയാണ് ഇതിന് പിന്നില്‍. എന്നാല്‍ സമീപകാലത്ത് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം യു.കെ പൗരന്മാരായ വെള്ളക്കാരായ കുട്ടികള്‍ക്ക് വായിക്കാനുള്ള വൈദഗദ്ധ്യം കുടിയേറ്റക്കാരായ കുട്ടികളെ കുറവാണെന്ന് ബോധ്യമാകുന്നതാണ്. ഫോണിക്‌സ് പരീക്ഷയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 5 വയസുള്ള കുട്ടികളില്‍ നടത്തിയിരിക്കുന്ന പരീക്ഷാഫലം നിലവിലുണ്ടായിരിക്കുന്ന പല ധാരണകളെയും മാറ്റി മറിക്കുന്നതാണ്.
നിരവധി വാക്കുകള്‍ ഒന്നിച്ചുവെച്ച് കുട്ടികളോട് ശരിയായവ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെടുന്നതാണ് ഫോണിക്‌സ് ടെസ്റ്റിന്റെ രീതി. സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക പരീക്ഷകളുടെ ഗണത്തില്‍പ്പെടുത്താവുന്നവയാണിത്. പരീക്ഷയില്‍ വളരെ ആത്മവിശ്വാസത്തോടെ പങ്കെടുത്തത് കുടിയേറ്റക്കാരുടെയും കുട്ടികളാണ്. മാതാപിതാക്കളില്‍ ആരെങ്കിലും യു.കെ പൗരന്മാരായിട്ടുള്ളവരുടെ കുട്ടികളും പരീക്ഷയില്‍ നന്നായി സ്‌കോര്‍ ചെയ്തു. 83.9 ശതമാനം കറുത്തവര്‍ഗക്കാരായ കുട്ടികള്‍ പരീക്ഷയില്‍ വിജയിച്ചു. മാതാപിതാക്കളില്‍ ആരെങ്കിലും യു.കെ പൗരന്മാരായിട്ടുള്ളവരുടെ കുട്ടികള്‍ 84.2 ശതമാനം വിജയം സ്വന്തമാക്കിയപ്പോള്‍ ഏഷ്യന്‍ വംശജരായ 85.5 ശതമാനം കുട്ടികള്‍ പരീക്ഷ വിജയിച്ചു.
അതേസമയം വെറും 82.6 ശതമാനം വെള്ളക്കാരായ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരീക്ഷയില്‍ വിജയിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 79.2 ശതമാനം പേര്‍ ആണ്‍കുട്ടികളും 86.1 ശതമാനം പെണ്‍കുട്ടികളുമാണ്. മറ്റൊരു പ്രധാനകാര്യം വിജയിച്ചവരില്‍ എല്ലാ വിഭാഗക്കാരിലും മികച്ച പ്രകടനം നടത്തിയിരിക്കുന്നത് പെണ്‍കുട്ടികളാണ്. ഏഷ്യന്‍ വംശജരില്‍ 82.1 ശതമാനം മാത്രം ആണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ 89.1 ശതമാനം പെണ്‍കുട്ടികളാണ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കുടിയേറ്റ വിഭാഗങ്ങളുടെ പഠന സഹായത്തിനായി നിരവധി പദ്ധതികള്‍ ഇപ്പോള്‍ നടപ്പിലാക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ വിദ്യഭ്യാസ കാര്യത്തിലുളള ‘പാവം’ മനോഭാവം മാറ്റേണ്ട സമയമാണിതെന്നും ഇക്കാര്യങ്ങളില്‍ അവര്‍ ഏറെ മുന്നേറിയിട്ടുണ്ടെന്നും റിയല്‍ എജ്യുക്കേഷന്‍ ക്യാംപെയിന്‍ ചെയര്‍മാന്‍ ചൂണ്ടിക്കാണിച്ചു.
കരട് ബ്രെക്‌സിറ്റ് ഡീല്‍ അവതരിപ്പിച്ച തരേസ മേയ് പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ആവശ്യപ്പെടുന്ന ടോറി എംപിമാരുടെ എണ്ണം കൂടുന്നു. ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച കോടീശ്വരനായ എംപി സാക് ഗോള്‍ഡ്‌സ്മിത്തും പ്രധാനമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് കത്തു നല്‍കി. ഇതോടെ മേയ്‌ക്കെതിരെ കത്തു നല്‍കിയ എംപിമാരുടെ എണ്ണം 24 ആയി ഉയര്‍ന്നു. 48 എംപിമാര്‍ അവിശ്വാസം അറിയിച്ചാല്‍ സ്വാഭാവികമായും അത് വോട്ടിംഗിലേക്ക് നീങ്ങുകയും സഭയില്‍ പ്രധാനമന്ത്രി വിശ്വാസം തെളിയിക്കേണ്ടി വരികയും ചെയ്യും. പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്ന് ഗോള്‍ഡ്‌സമിത്ത് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
യൂറോപ്പ് വിരുദ്ധനായ എംപി ബില്‍ ക്യാഷും പ്രധാനമന്ത്രിക്കെതിരെ കത്തു നല്‍കുമെന്നാണ് കരുതുന്നത്. ജേക്കബ് റീസ് മോഗിന്റെ നേതൃത്വത്തിലാണ് ടോറികളിലെ തീവ്ര ബ്രെക്‌സിറ്റ് അനുകൂലികള്‍ മേയ് പുറത്തുപോകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈയാഴ്ച അവസാനത്തോടെ ഇവര്‍ 48 എംപിമാരുടെ കത്ത് ശേഖരിക്കുമെന്നാണ് കരുതുന്നത്. അപ്രകാരം സംഭവിച്ചാല്‍ പാളയത്തിലെ പടയില്‍ പ്രധാനമന്ത്രിക്ക് സഭയില്‍ വിശ്വാസം തെളിയിക്കേണ്ട ഗതികേടുണ്ടാകും. 2016 ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി നിലപാട് എടുത്തയാളാണ് ഗോള്‍ഡ്‌സ്മിത്ത്. എന്നാല്‍ മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഡീല്‍ അംഗീകരിക്കുന്നതിനേക്കാള്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതാണ് ഭേദമെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്.
ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് ഗോള്‍ഡ്‌സ്മിത്ത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ ഇദ്ദേഹത്തെ പരാജയപ്പെടുത്തി. ഹീത്രൂ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ രാജിവെച്ച ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ റിച്ച്മണ്ട് പാര്‍ക്കില്‍ നിന്ന് ഗോള്‍ഡ്‌സ്മിത്ത് പരാജയപ്പെട്ടിരുന്നു. പിന്നീട് കഴിഞ്ഞ ജനറല്‍ ഇലക്ഷനിലാണ് ഇയാള്‍ വീണ്ടും പാര്‍ലമെന്റിലേക്ക് തിരികെയെത്തിയത്.
ഷിബു മാത്യൂ
മലയാളം യുകെയില്‍ എല്ലാ ഞായറാഴ്ചയും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രൊഫ. ബാബു തോമസ്സ് പൂഴിക്കുന്നേല്‍ എഴുതുന്ന ഉഴവൂര്‍ കോളേജ് വിശേഷങ്ങള്‍ പുസ്തകമാകുന്നു. നവംബര്‍ ഇരുപതിന് രാവിലെ പതിനൊന്നു മണിക്ക് കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കരയിലുള്ള നവജീവന്‍ ഓഡിറ്റോറിയത്തില്‍ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നടക്കും. ഡോ. സാബു തോമസ്, വൈസ് ചാന്‍സിലര്‍ MG യൂണിവേഴ്‌സിറ്റി കോട്ടയം, മോന്‍സ് ജോസഫ് MLA, തോമസ്സ് ചാഴികാടന്‍ Ex MLA, ഫാ. എബ്രഹാം പറമ്പേട്ട്, ഫാ. സജി കൊച്ചുപറമ്പില്‍, ഡോ. സി. കരുണ SVM, ജോണി ലൂക്കോസ് എന്നിവരുള്‍പ്പെടെ സമൂഹത്തിലെ നിരവധി പ്രമുഖര്‍ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കും.
ഉഴവൂര്‍ ദേശം വളര്‍ത്തിയ കലാലയമായ
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ്.
35 വര്‍ഷം നീണ്ടു നിന്ന അദ്ധ്യാപന ജീവിതത്തിന്റെ സംഭവബഹുലമായ നിമിഷങ്ങളുടെ ആവിഷ്‌കാരം പ്രൊ. ബാബു പൂഴിക്കുന്നേല്‍ എഴുതി. അത് ഒരു പുസ്തക രൂപത്തിലാവുകയാണിവിടെ. പ്രിന്‍സിപ്പല്‍, പ്രഭാഷകന്‍, സംഘാടകന്‍, സഞ്ചാരി, സഹൃദയന്‍, എഴുത്തുകാരന്‍, ചിന്തകന്‍, സഭയുടെ പി. ആര്‍. ഒ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ മൂന്നു പതിറ്റാണ്ടിലേറെയുള്ള പ്രവര്‍ത്തനങ്ങളിലെ അറിയപ്പെടാത്ത അദ്ധ്യായങ്ങള്‍. ഇതെല്ലാം കൂട്ടിച്ചേര്‍ത്തതാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. കൂടാതെ ഉഴവൂര്‍ ദേശം വിദ്യാര്‍ത്ഥികളോടൊപ്പം കഥാപാത്രങ്ങളാവുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.
ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത ബാബു തോമസ്സിന് മനുഷ്യരോടുള്ള ആര്‍ദ്രതയും മനുഷ്യരെ അവരുടെ നന്മതിന്മകളോടെ അംഗീകരിക്കാനുള്ള ശേഷിയുമാണെന്ന് കെ. ആര്‍ മീരയും വിലയിരുത്തി. പ്രൊഫ. ബാബു തോമസ്സിന്റെ അറുപതാം പിറന്നാളിലാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന അദ്ധ്യാപന ജീവിതത്തിന്റെ സംഭവബഹുലമായ നിമിഷങ്ങളുടെ ആവിഷ്‌കാരം മലയാളം യുകെയില്‍ പ്രസിദ്ധീകരിച്ചത് പുസ്തകമാകുന്നതില്‍ അതീവ സന്തോഷവാനാണെന്ന് മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍ പറഞ്ഞു. വര ആര്‍ട്ട് ഗാലറിയാണ് പുസ്തകം ജനമധ്യത്തിലെത്തിക്കുന്നത്. ഡിസംബര്‍ ആദ്യവാരം മുതല്‍ പുസ്തകം വിപണിയില്‍ എത്തും. കോപ്പികള്‍ മലയാളം യുകെയിലും ലഭ്യമാണ്.
നടുവ് നിവര്‍ത്തി, മുട്ടുകള്‍ വളച്ചു വേണം ഭാരമുയര്‍ത്താന്‍ എന്ന നിര്‍ദേശം അശാസ്ത്രീയമെന്ന് ശാസ്ത്രജ്ഞര്‍. എന്‍എച്ച്എസ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശത്തിനെതിരെയാണ് ഒരു സംഘം ശാസ്ത്രജ്ഞന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. നടുവ് വളച്ചു കൊണ്ട് ഭാരമുയര്‍ത്തരുതെന്നാണ് എന്‍എച്ച്എസ് നിര്‍ദേശിക്കുന്നത്. ഇത് പുനരവലോകനം ചെയ്യണമെന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. നടുവ് വളച്ചുകൊണ്ട് ഭാരമുയര്‍ത്തുന്നതാണ് കൂടുതല്‍ ഫലപ്രദമാകുകയെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. സ്‌കാന്‍ഡിനേവിയന്‍ ജേര്‍ണല്‍ ഓഫ് പെയിനില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫോറസ്ട്രി തൊഴിലാളികളില്‍ നടത്തിയ ഒരു പഠനത്തില്‍ നടുവ് നിവര്‍ത്തി ഭാരമെടുക്കുന്നവര്‍ക്ക് നടുവ് വളച്ച് ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്ന് കണ്ടെത്തി. ഈ രണ്ടു രീതികളിലും ഭാരമുയര്‍ത്തുമ്പോള്‍ നട്ടെല്ലിന് ചെയ്യേണ്ടി വരുന്ന ജോലിയില്‍ കാര്യമായ വ്യത്യാസവും ഇല്ല. എന്നാല്‍ ഏറ്റവും സുരക്ഷിതമായ രീതിയെന്ന പേരില്‍ രാജ്യത്തെ തൊഴിലാൡളെ പരിശീലിപ്പിക്കുന്നത് നടുവ് നിവര്‍ത്തിയുള്ള രീതിയാണ്. എന്‍എച്ച്എസ് വെബ്‌സൈറ്റും ഇതേ നിര്‍ദേശം തന്നെയാണ് നല്‍കുന്നത്.
എന്നാല്‍ നടുവ് വളച്ചുകൊണ്ടുള്ള പ്രവൃത്തി നടുവ് വേദന കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയയിലെ കേര്‍ട്ടിസ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായി. ഇതിന് പിന്‍പറ്റി അബര്‍ദീന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലും സമാനമായ ഫലമാണ് ലഭിച്ചത്. ഭാരമെടുക്കാന്‍ ഓരോ വ്യക്തിയും അവരുടെ ശാരീരികമായ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള രീതി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതമെന്നും പഠനം പറയുന്നു.
മാസം തികയാതെ പിറന്ന കുഞ്ഞ് കഠിനമായ സാഹചര്യങ്ങളെ തരണം ചെയത് ജീവിതത്തിലേക്ക്. 24-ാം മാസത്തില്‍ പിറന്ന നോവ എന്ന ആണ്‍കുഞ്ഞാണ് കടുത്ത അനാരോഗ്യത്തോട് പടപൊരുതി ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. കുഞ്ഞ് ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. രണ്ട് കാര്‍ഡിയാക് അറസ്റ്റുകളും രണ്ട് ഹൃദയ ശസ്ത്രക്രിയകളും ഇവന് വേണ്ടി വന്നു. തന്റെ 127 ദിവസത്തെ ജീവിതത്തിനുള്ളില്‍ നോവയ്ക്ക് 20ലേറെ തവണ രക്തം നല്‍കേണ്ടി വന്നു. എട്ടു തവണ ഇവന് അണുബാധയും ഉണ്ടായി. തലച്ചോറില്‍ രക്തസ്രാവവും വൃക്കകള്‍ക്ക് തകരാറും നട്ടെല്ലിന് അഞ്ച് ക്ഷതങ്ങളും ഇതിനിടയില്‍ കുഞ്ഞിനുണ്ടായി. എന്നാല്‍ ഇവയെയെല്ലാം അതിജീവിക്കുകയാണ് തങ്ങളുടെ മകനെന്ന് പിതാവായ പോളും മാതാവ് എമ്മയും പറയുന്നു. ഇപ്പോള്‍ നോവയ്ക്ക് വസ്ത്രം ധരിക്കാനുള്ള ആരോഗ്യം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ എമ്മയ്ക്ക് രക്തസ്രാവമുണ്ടായതോടെയാണ് ഇവരുടെ കഷ്ടപ്പാടുകള്‍ ആരംഭിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ കുട്ടിയെ അടിയന്തരമായി പുറത്തെടുക്കണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന് പിന്നീട് അവര്‍ തിരിച്ചറിയുകയായിരുന്നു. ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലിലായിരുന്നു സിസേറിയന്‍ നടത്തിയത്. ഈ ശസ്ത്രക്രിയ അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ അപകടകരമാണെന്ന് പോളിനോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പിന്നീട് കുഞ്ഞിനെ കാണിച്ചപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്നാണ് കരുതിയതെന്ന് പോള്‍ പറഞ്ഞു. പക്ഷേ അവനോട് ഗുഡ് ബൈ പറയാനായിരുന്നു അതെന്ന് ആശുപത്രിയില്‍ നിന്ന് പറഞ്ഞു.
ഇന്റന്‍സീവ കെയറില്‍ ഒരു ഇന്‍ക്യുബേറ്ററില്‍ അവനെ പ്രവേശിപ്പിച്ചു. അതില്‍ കുഞ്ഞ് കിടക്കുന്നത് കാണാന്‍ കഴിയുമായിരുന്നില്ലെന്ന് ദമ്പതികള്‍ പറയുന്നു. ഡോക്ടര്‍മാര്‍ അവരുടെ പരമാവധി ശ്രമങ്ങള്‍ നടത്തി. കുഞ്ഞിന് മാമോദീസ നല്‍കാനും അവര്‍ സഹായിച്ചു. ആദ്യദിവസം പിന്നിടില്ലെന്ന് കരുതിയ നോവ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. 111 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം നവംബര്‍ ഒന്നിന് നോവ വീട്ടില്‍ എത്തിയിരിക്കുകയാണ്.
തെരേസ മേയ് അവതരിപ്പിച്ച കരട് ബ്രെക്‌സിറ്റ് ധാരണയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമം. ഇതിനായി പ്രധാനമന്ത്രിയെ പ്രേരിപ്പിക്കാന്‍ ക്യാബിനറ്റിനുള്ളില്‍ ശ്രമം ആരംഭിച്ചു. മേയുടെ ക്യാബിനറ്റിലെ പ്രമുഖരായ അഞ്ച് മന്ത്രിമാരാണ് ഈ ഉദ്യമവുമായി രംഗത്തെത്തിയിരിക്കുന്നത്. കോമണ്‍സിലെ പ്രമുഖയായ ആന്‍ഡ്രിയ ലീഡ്‌സം ഈ സംഘത്തിന്റെ ഏകോപനം നിര്‍വഹിക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മൈക്കിള്‍ ഗോവ്, ലിയാം ഫോക്‌സ്, പെന്നി മോര്‍ഡുവന്റ്, ക്രിസ് ഗ്രെയിലിംഗ് എന്നിവരാണ് സംഘത്തിലെ മറ്റ് മന്ത്രിമാര്‍. ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ സമീപനം തിരുത്തുകയാണ് സംഘത്തിന്റെ ദൗത്യം. ബ്രസല്‍സുമായുള്ള ചര്‍ച്ചകളിലെ കീറാമുട്ടി പ്രശ്‌നങ്ങളിലൊന്നാണ് ഇത്.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ ചിലത് തുടരണമെന്നാണ് ഈ വ്യവസ്ഥ പറയുന്നത്. ബ്രെക്‌സിറ്റില്‍ ഒരു ദീര്‍ഘകാല ധാരണ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപയോഗിക്കാവുന്ന ബാക്ക് അപ്പ് പ്ലാനായാണ് ഇത് നിര്‍ദേശിക്കപ്പെട്ടത്. യൂറോപ്യന്‍ യൂണിയന്‍ അനുമതിയില്ലാതെ ഇതില്‍ നിന്ന് യുകെയ്ക്ക് പിന്മാറാനും കഴിയില്ല. ഈ ധാരണയെ വിമര്‍ശകര്‍ എതിര്‍ക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളുടെ കാര്യത്തിലാണ് ഈ നിബന്ധന ഉദ്ദേശിക്കുന്നത്. ബുധനാഴ്ചയാണ് 585 പേജുകളുള്ള കരട് ബ്രെക്‌സിറ്റ് കരാര്‍ പ്രധാനമന്ത്രി അവതരിപ്പിച്ചത്.
ഇതില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുന്നതിലുള്ള നിബന്ധനകളും യൂറോപ്യന്‍ യൂണിയന് നല്‍കേണ്ടി വരുന്ന പണം എത്രയാണെന്നും പരിവര്‍ത്തന കാലം പൗരാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇതിനെതിരെ ക്യാബിനറ്റിനുള്ളില്‍ത്തന്നെ എതിര്‍പ്പുകള്‍ ഉയരുകയും രണ്ട് സീനിയര്‍ മന്ത്രിമാരും ജൂനിയര്‍ മന്ത്രിമാരുള്‍പ്പെടെയുള്ള സഹായികളും രാജി നല്‍കുകയും ചെയ്തു. തെരേസ മേയ്‌ക്കെതിരെ ടോറികള്‍ തന്നെ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മേയ്‌ക്കെതിരെ 48 പേര്‍ അവിശ്വാസം പ്രകടിപ്പിച്ച് കത്ത് നല്‍കിയാല്‍ അത് വോട്ടിംഗിലേക്ക് നീങ്ങുകയും കോമണ്‍സില്‍ അവര്‍ക്ക് വിശ്വാസം തെളിയിക്കേണ്ടി വരികയും ചെയ്യും.
ഉപയോക്താക്കളില്‍ നിന്ന് അമിത നിരക്ക് വാങ്ങിയതിന് രണ്ട് ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് പിഴശിക്ഷ. ഇഇ, വിര്‍ജിന്‍ മീഡിയ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. രണ്ടു കമ്പനികളും കൂടി 13.3 മില്യന്‍ പൗണ്ട് പിഴയായി നല്‍കണം. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് സേവനം വേണ്ടെന്നുവെച്ച 5 ലക്ഷം ഫോണ്‍, ബ്രോഡ്ബാന്‍ഡ് വരിക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഏര്‍ലി എക്‌സിറ്റ് ചാര്‍ജായാണ് ഈ പണം വാങ്ങിയതെന്ന് ഓഫ്‌കോം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെലികോം വാച്ച്‌ഡോഗ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
ഇഇക്ക് 6.3 മില്യന്‍ പൗണ്ടും വിര്‍ജിന്‍ മീഡിയയ്ക്ക് 7 മില്യന്‍ പൗണ്ടുമാണ് പിഴ. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷയെന്നും ഓഫ്‌കോം വ്യക്തമാക്കി. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് സേവനം ഉപേക്ഷിക്കുന്നവരില്‍ നിന്ന് ഫോണ്‍, ബ്രോഡ്ബാന്‍ഡ് കമ്പനികള്‍ക്ക് പണമീടാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അത് എത്രയാണെന്ന് ഉപയോക്താവിന് വ്യക്തമായി അറിയിക്കണമെന്നും മറ്റൊരു സര്‍വീസിലേക്ക് മാറുന്നത് ചെലവേറിയതായി മാറുന്ന വിധത്തില്‍ വലിയ തുക ഈടാക്കരുതെ ് ഓഫ്‌കോം നിയമം പറയുന്നു. 4 ലക്ഷം ഉപയോക്താക്കളില്‍ നിന്ന് ഇഇ അമിതമായി പണമീടാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
4.3 മില്യന്‍ പൗണ്ടാണ് ഈ വിധത്തില്‍ കമ്പനി ഈടാക്കിയത്. വിര്‍ജിന്‍ മീഡിയ 82,000 ഉപയോക്താക്കളില്‍ നിന്നായി ഈടാക്കിയത് 2.8 മില്യന്‍ പൗണ്ടാണ്. സേവനം നേരത്തേ അവസാനിപ്പിച്ചാല്‍ നല്‍കേണ്ടി വരുന്ന തുക എത്രയാണെന്ന് കമ്പനികള്‍ നേരത്തേ ഉപയോക്താക്കള്‍ക്ക് വിവരം നല്‍കിയിരുന്നുമില്ല. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഓഫ്‌കോമിന്റെ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ ഗോച്ചോ റാസ്മുസ്സെന്‍ പറഞ്ഞു. ഈ ശിക്ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികള്‍ക്ക് ഒരു മുന്നറിയിപ്പാണെന്നും വാച്ച്‌ഡോഗ് അറിയിച്ചു.
ബ്രിട്ടനിലെ ഏറ്റവും വലിയ പൊണ്ണത്തടിയന്‍മാരില്‍ ഒരാളായ 33 കാരന്‍ ആറു മാസത്തിലേറെയായി ആശുപത്രിയില്‍ അനധികൃതമായി തുടരുന്നു. നാല് ആശുപത്രി ബെഡുകള്‍ക്ക് വേണ്ട സ്ഥലവും ലക്ഷക്കണക്കിന് പൗണ്ടുമാണ് ഇയാള്‍ക്കു വേണ്ടി എന്‍എച്ച്എസിന് അധികമായി ചെലവാക്കേണ്ടി വരുന്നത്. ആറു മാസം ആശുപത്രിയില്‍ കഴിഞ്ഞ വകയില്‍ 55 സ്റ്റോണ്‍ ഭാരമുള്ള മാത്യൂ ക്രോഫോര്‍ഡിന് വേണ്ടി രണ്ടര ലക്ഷം പൗണ്ടാണ് എന്‍എച്ച്എസിന് ചെലവായത്. മൂന്ന് മാസം മുമ്പ് ഇയാള്‍ക്ക് ഡിസ്ചാര്‍ജ് നല്‍കിയതാണെന്നാണ് വിവരം. അതിനു ശേഷം 1,20,000 പൗണ്ട് ഇയാള്‍ക്കു വേണ്ടി ചെലവായിട്ടുണ്ടത്രേ. ഇയാള്‍ക്കു വേണ്ടി ഒരു സോഷ്യല്‍ കെയര്‍ കണ്ടെത്താതെ ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. എങ്കിലും ഇയാളെ മാറ്റേണ്ടത് അനിവാര്യമാണെന്നാണ് ആശുപത്രിയും അറിയിക്കുന്നത്.
മാത്യുവിന് നഴ്‌സുമാരെ ഉപദ്രവിക്കുന്ന ശീലമുണ്ടെന്ന് വ്യക്തമായതോടെ ഇയാളുടെ പരിചരണം ഏല്‍ക്കാന്‍ തയ്യാറായ ഒരു സോഷ്യല്‍ കെയര്‍ അതില്‍ നിന്ന് പിന്മാറിയെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം ആദ്യമാണ് ഇയാള്‍ കെയര്‍ ഹോമില്‍ വെച്ച് നാല് നഴ്‌സുമാരെ ഉപദ്രവിച്ച സംഭവത്തില്‍ കുറ്റക്കാരനാണെന്ന് വ്യക്തമായത്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇയാളോട് നിര്‍ദേശിച്ചിരുന്നു. ദേശീയ മാധ്യമങ്ങളില്‍ പോലും ഇയാളുടെ ആശുപത്രി വാസം വാര്‍ത്തയായി. എന്നിട്ടും അതേ അവസ്ഥയില്‍ മാത്യു തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അനുസരിച്ച് ക്രിസ്മസിനും ഇയാള്‍ ആശുപത്രിയില്‍ തന്നെയായിരിക്കും. കഴിഞ്ഞ മെയ് മുതല്‍ സട്ടന്‍-ഇന്‍-ആഷ്ഫീല്‍ഡിലെ കിംഗ്‌സ് മില്‍ ഹോസ്പിറ്റലില്‍ കഴിയുകയാണ് മാത്യു.
ഇയാള്‍ക്കു വേണ്ടി പ്രത്യേക ബെഡ് ആണ് ഉപയോഗിക്കുന്നത്. ഇതിനു വേണ്ടി മാത്രം ആഴ്ചയില്‍ 7000 പൗണ്ട് വാടകയിനത്തില്‍ എന്‍എച്ച്എസിന് ചെലവാകുന്നു. മാത്യുവിന്റെ അനധികൃത ആശുപത്രിവാസത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു ശേഷം 60,000 പൗണ്ട് ഈയിനത്തില്‍ ചെലവായിട്ടുണ്ട്. അര്‍ഹരായ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ ഇത്തരം സാഹചര്യങ്ങളില്‍ സാധിക്കാതെ വരുമെന്ന ആശങ്ക ജീവനക്കാര്‍ പങ്കുവെക്കുന്നു.