വളരെ കുറച്ചു പേര്‍ മാത്രമുള്ള ഒരു ഓഡിറ്റോറിയത്തില്‍ ലക്ചര്‍ നല്‍കേണ്ടി വരിക എന്നാല്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ അക്കാഡമിക്കുകള്‍ക്ക് അത് തൊഴിലിടത്തിലെ ദുരന്തമായിരിക്കുമെന്ന് പറയാറുണ്ട്. എന്നാല്‍ അതിനു അപ്പുറത്തായിരുന്നു ഒരു റസല്‍ ഗ്രൂപ്പ് ലെക്ചറര്‍ക്ക് നേരിടേണ്ടി വന്ന അനുഭവം. 400 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ട ലക്ചറിനായി എത്തിയപ്പോള്‍ ഇവര്‍ക്ക് കാണാനായത് ഒഴിഞ്ഞു കിടക്കുന്ന ലക്ചര്‍ ഹാളാണ്. ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി അക്കാഡമിക്കായ അധ്യാപിക ഒഴിഞ്ഞ ലക്ചര്‍ തീയേറ്ററിന്റെ ചിത്രം പകര്‍ത്തി എല്ലാ അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്കും മെയില്‍ ചെയ്തു. ചൊവ്വാഴ് വോഗന്‍ ജെഫ്രീസ് ലക്ചര്‍ തീയേറ്ററിലായിരുന്നു സംഭവം.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ലക്ചര്‍ ബഹിഷ്‌കരിച്ചത്. കുട്ടികളുടെ താല്‍പര്യമില്ലായ്മ തന്നെ ഞെട്ടിച്ചെന്ന് ഇമെയില്‍ സന്ദേശത്തില്‍ അധ്യാപിക പറഞ്ഞു. ഡീമിസ്റ്റിഫൈയിംഗ് മാര്‍ക്കിംഗ് ക്രൈറ്റീരിയ ആന്‍ഡ് അസസ്‌മെന്റ് എന്ന വിഷയത്തിലുള്ള ലക്ചര്‍ റീഡിംഗ് വീക്കിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ കുട്ടികള്‍ വീടുകളിലേക്ക് പോകുകയായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് എല്ലാ ക്ലാസുകളിലും രജിസ്റ്ററുകള്‍ ഏര്‍പ്പെടുത്താന്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു. രണ്ടിലേറെത്തവണ ആബ്‌സന്റായാല്‍ വിദ്യാര്‍ത്ഥികള്‍ വെല്‍ഫെയര്‍ ടീമിനെ കാണേണ്ടി വരും.
ലക്ചറുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കുകയെന്ന് ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഇമെയില്‍ സന്ദേശത്തില്‍ അധ്യാപിക പറയുന്നു. അതിനാല്‍ ഏഴാമത്തെ ആഴ്ച മുതല്‍ എല്ലാ ക്ലാസുകളിലും രജിസ്റ്ററുകള്‍ നിര്‍ബന്ധമാക്കുകയാണെന്നും സന്ദേശം വ്യക്തമാക്കുന്നു. എന്നാല്‍ ഈ ലക്ചറിനെക്കുറിച്ച് ആര്‍ക്കും അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് ഒരു വിദ്യാര്‍ത്ഥി ബര്‍മിംഗ്ഹാം ടാബിനോട് പറഞ്ഞത്. റീഡിംഗ് വീക്കില്‍ വിദ്യാര്‍ത്ഥികള്‍ വീടുകളിലായിരിക്കുമ്പോള്‍ ഈ വിധത്തില്‍ ഒരു ലക്ചര്‍ സംഘടിപ്പിച്ചത് യാഥാര്‍ത്ഥ്യ ബോധത്തോടെയല്ലെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയും പറഞ്ഞു.
പങ്കാളിയുമായി വേര്‍പെട്ട ശേഷം പണത്തിന് ഏറെ ബുദ്ധിമുട്ടിയ 34 കാരി സോഷ്യല്‍ മീഡിയ ബിസിനസിലൂടെ ഇന്ന് നാല് മില്യന്‍ പൗണ്ട് ടേണോവര്‍ ഉള്ള ബിസിനസിന് ഉടമ. ഡെര്‍ബിഷയറിലെ ബക്‌സ്ടണ്‍ സ്വദേശിനിയായ ബെത്ത് ബാര്‍ട്രാം എന്ന യുവതിയാണ് വെറും 100 പൗണ്ടില്‍ ആരംഭിച്ച ബിസിനസിനെ ഇത്രയും ഉയരത്തില്‍ എത്തിച്ചത്. ഫെയിസ്ബുക്കില്‍ ആരംഭിച്ച ഫാഷന്‍ ഷോപ്പാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. ഓണ്‍ലൈനില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ബിസിനസിലൂടെ ആഴ്ചയില്‍ 100 പൗണ്ട് സമ്പാദിക്കാം എന്നായിരുന്നു വിചാരിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഈ വ്യവസായം അതിലുമേറെ വളര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ പത്തു പേര്‍ക്ക് ജോലിയും നല്‍കുന്ന സ്ഥാപനം കുറച്ചു കൂടി സൗകര്യമുള്ള സ്ഥലത്തേക്ക് പറിച്ചുനടാന്‍ ഒരുങ്ങുകയാണ് ബെത്ത് എന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികളുടെ ചെലവുകള്‍ക്കായി പണമുണ്ടാക്കാനാണ് ഇവര്‍ 2011ല്‍ ഈ സ്ഥാപനം ആരംഭിച്ചത്. ആഴ്ചയില്‍ 10 വസ്ത്രങ്ങള്‍ വില്‍ക്കാനാകും. അതിലൂടെ 100 പൗണ്ട് നേടാനാകും എന്നായിരുന്നു താന്‍ കരുതിയിരുന്നതെന്ന് ബെത്ത് ഡെയിലി സ്റ്റാറിനോട് പറഞ്ഞു. എന്നാല്‍ ബിസിനസ് ആരംഭിച്ചപ്പോള്‍ അത് കൂടുതല്‍ മെച്ചപ്പെടുമെന്ന കാര്യം തനിക്ക് മനസിലായി. 2011ല്‍ പങ്കാളിയുമായി ബന്ധം വേര്‍പിരിയുമ്പോള്‍ കുട്ടികള്‍ രണ്ടു പേരും അഞ്ചു വയസില്‍ താഴെ പ്രായമുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ബിസിനസ് നടത്തുന്നതിനായി ഏറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടതായി വന്നു. കുട്ടികള്‍ ഉറങ്ങിക്കഴിഞ്ഞ് വീടിന്റെ മച്ചില്‍ വെച്ചായിരുന്നു പാക്കേജിംഗ് നടത്തിയിരുന്നത്.
കടുത്ത തണുപ്പില്‍ കോട്ട് ധരിച്ചുകൊണ്ട് താന്‍ ഈ ജോലികള്‍ ചെയ്തിട്ടുണ്ടെന്ന് ബെത്ത് പറയുന്നു. ഒരിക്കല്‍ ഒരു 1000 പൗണ്ടിന്റെ ഓര്‍ഡര്‍ ലഭിച്ചപ്പോളാണ് ബിസിനസ് കുറച്ചുകൂടി വിപുലമായെന്ന് മനസിലായത്. ഇതോടെ ഒരു ഓഫീസ് വാടകയ്ക്ക് എടുത്തു. ഫിയര്‍ലെസ് എന്ന പേരിലാണ് കമ്പനി അറിയപ്പെടുന്നത്. fearless.co.uk എന്ന വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സ്വന്തം ബ്രാന്‍ഡിലും മറ്റു ബ്രാന്‍ഡുകളിലുമുള്ള വസ്ത്രങ്ങളും ഫുട്ട്‌വെയറും മറ്റ് ആക്‌സസറികളും ബെത്ത് വിതരണം ചെയ്യുന്നുണ്ട്.
സോഷ്യല്‍ കെയര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നികുതിയേര്‍പ്പെടുത്താന്‍ ഒരുങ്ങി ടോറി സര്‍ക്കാര്‍. 40 വയസിനു മേല്‍ പ്രായമുള്ള ജീവനക്കാരില്‍ നിന്ന് നികുതിയീടാക്കാനാണ് നീക്കം. ജര്‍മനയില്‍ നിലവിലുള്ള നികുതി സമ്പ്രദായം യുകെയിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് എംപിമാര്‍ അനുമതി നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 40 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക ലെവി ഏര്‍പ്പെടുത്താനാണ് നീക്കം. ജര്‍മനിയില്‍ ശമ്പളത്തിന്റെ 2.5 ശതമാനമാണ് ജര്‍മനിയില്‍ ഈടാക്കുന്നത്. ഇത് ഒരു പ്രത്യേക ഫണ്ടിലേക്കാണ് അടക്കുന്നത്. കെയര്‍ ലഭിക്കുന്ന പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ധനസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് അണിയറയിലുള്ളത്.
സമ്മറില്‍ കോമണ്‍സ് സെലക്ട് കമ്മിറ്റിയാണ് ഈ നിര്‍ദേശം വെച്ചത്. ഇതില്‍ താന്‍ ആകൃഷ്ടനായിരിക്കുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നു. ജര്‍മനിയില്‍ 20 വര്‍ഷം മുമ്പ് അവതരിപ്പിച്ച് വിജയകരമായി നടത്തി വരുന്ന ഈ പദ്ധതിയുടെ ആശയമാണ് ഇതെന്നും ഇത് അവതരിപ്പിച്ച സെലക്ട് കമ്മിറ്റിയുടെ പാനല്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഹാന്‍കോക്ക് പറഞ്ഞു. ഈ പദ്ധതി യുകെയില്‍ പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കക്ഷികളില്‍ നിന്നും പദ്ധതിക്ക് അംഗീകാരം കിട്ടിയെന്നതാണ് മറ്റൊരു സുപ്രധാന കാര്യം. ഒരു പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും ഒത്തൊരുമിക്കുകയെന്നത് പ്രധാനമാണ്. എന്നാല്‍ അത് രാഷ്ട്രീയ മത്സരമാകുമ്പോള്‍ ബുദ്ധിമുട്ടേറുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്തുമസിന് സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന സോഷ്യല്‍ കെയര്‍ ഗ്രീന്‍ പേപ്പറില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക ശുപാര്‍ശയുണ്ടാകും. സോഷ്യല്‍ കെയറിന് കുടുംബങ്ങള്‍ പണമടക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായാണ് ഈ ലെവി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ജര്‍മനിയില്‍ 27,000 പൗണ്ടിന് സമാനമായ തുക ശമ്പളം വാങ്ങുന്നവര്‍ ലെവിയായി 675 പൗണ്ടും 50,000 പൗണ്ട് വാങ്ങുന്നവര്‍ 1250 പൗണ്ടുമാണ് നല്‍കുന്നത്.
സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യവുമായി പോലീസ് മേധാവികള്‍. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാളില്‍ സംശയം തോന്നിയാല്‍ പരിശോധന നടത്താന്‍ നിര്‍ണ്ണയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എടുത്തു കളയണമെന്നാണ് പോലീസ് ചീഫുമാര്‍ ആവശ്യപ്പെടുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസ് ഈ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോം സെക്രട്ടറി സാജിദ് ജാവീദിന്റെ ഉപദേഷ്ടാക്കളുമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ രണ്ടാഴ്ചയായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. പോലീസിനു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കിയാല്‍ അത് വംശീയ ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ പോലീസിനുള്ള വിവേചനം, പൗരാവകാശങ്ങള്‍, കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത്തരം പരിശോധനകള്‍ക്കാകുമോ തുടങ്ങിയ വിഷയങ്ങൡ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കും.
ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിളും നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സിലില്‍ സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് വിഷയത്തിലെ ചുമതലക്കാരനുമായ ഏഡ്രിയന്‍ ഹാന്‍സ്റ്റോക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിലും വെയില്‍സിലും നടപ്പാക്കുന്നതിനായാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കത്തി പോലെയുള്ള ആയുധങ്ങളുമായി പിടിക്കപ്പെടുന്നവരെ കോടതികളില്‍ വിചാരണയ്ക്ക് വിധേയരാക്കാതെ അവര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതിനൊപ്പം ആവിഷ്‌കരിച്ചിട്ടുള്ളത്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ട് അനേകം പേരാണ് പോലീസ് മേധാവിമാരെ വിളിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനായുള്ള നിബന്ധനകള്‍ കടുത്തതാണ്. എന്തുകൊണ്ടാണ് ഒരാളില്‍ പരിശോധന നടത്താന്‍ തോന്നിയത് തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തേണ്ടി വരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നിര്‍ദേശം വിവാദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കത്തിയാക്രമണങ്ങള്‍ വ്യപകമാകുന്ന ലണ്ടനിലും മറ്റും സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിനായുള്ള മുറവിളികള്‍ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. വെളുത്ത വര്‍ഗ്ഗക്കാരേക്കാള്‍ കറുത്ത വര്‍ഗ്ഗക്കാരെ പരിശോധയ്ക്ക് വിധേയമാക്കുന്നതിനാലാണ് സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് വിവാദമായത്. പോലീസ് സേനകളില്‍ വെളുത്തവര്‍ഗ്ഗക്കാര്‍ക്കാണ് കൂടുതല്‍ പ്രാതിനിധ്യമെന്നത് വിവാദത്തിന് വളമാകുകയും ചെയ്യുന്നു. പരിശോധനയ്ക്ക് വിധേയരാകുന്ന കറുത്ത വര്‍ഗ്ഗക്കാരില്‍ വലിയ ഭൂരിപക്ഷവും നിരപരാധികളാണെന്ന് ബോധ്യമാകുകയും ചെയ്യാറുണ്ട്. പോലീസിന്റെ വംശീയ വിവേചനമാണ് ഇതിലൂടെ പുറത്തു വരുന്നതെന്ന വിമര്‍ശനമാണ് ഇതിനെതിരെ പൊതുവായി ഉയരുന്നത്.
രാജ്യത്ത് ഏറ്റവും മോശം എന്ന പേരുകേള്‍പ്പിച്ച പ്രൈമറി സ്‌കൂളുകളിലൊന്നിനെ നാലു വര്‍ഷം കൊണ്ട് അവാര്‍ഡിന് അര്‍ഹനാക്കി ചെറുപ്പക്കാരനായ ഹെഡ്ടീച്ചര്‍. 31 കാരനായ സാം കോയ് എന്ന ഹെഡ്ടീച്ചറാണ് ഈ ബഹുമതിക്ക് അര്‍ഹനായത്. 27-ാമത്തെ വയസിലാണ് സാം കോയ് ലിങ്കണ്‍ഷയറിലെ ഗെയിന്‍സ്ബറോയില്‍ പ്രവര്‍ത്തിക്കുന്ന ബെഞ്ചമിന്‍ ആഡ്‌ലാര്‍ഡ് സ്‌കൂളില്‍ ഹെഡ്ടീച്ചറായി ചുമതലയേല്‍ക്കുന്നത്. 210 കുട്ടികളായിരുന്നു സ്‌കൂളില്‍ ഉണ്ടായിരുന്നത്. ആദ്യത്തെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ സ്‌കൂളിന്റെ മോശം എന്ന ഓഫ്‌സ്റ്റെഡ് റേറ്റിംഗ് നല്ലത് എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ദേശീയതലത്തില്‍ നോക്കിയാല്‍ സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥികള്‍ മറ്റു സ്‌കൂളുകളില്‍ പഠിക്കുന്ന അതേ ക്ലാസിലെ കുട്ടികളേക്കാള്‍ ചില വിഷയങ്ങളില്‍ 9 ടേമുകള്‍ക്ക് പിന്നിലായിരുന്നു.
ഈ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ് കോയ് പരിഗണിച്ചത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികളെ പുറത്താക്കുകയോ ക്ലാസുകളില്‍ കയറാന്‍ അനുവദിക്കാതിരിക്കുകയോ ആയിരുന്നില്ല കോയ് സ്വീകരിച്ച മാര്‍ഗ്ഗം. പകരം വികൃതികളായ കുട്ടികളെ സ്‌കൂളിന്റെ ഫോറസ്റ്റ് ഗാര്‍ഡനിലേക്ക് കളിക്കാന്‍ അയച്ചു. ഇവിടെ കളികള്‍ക്കൊപ്പം പച്ചക്കറിച്ചെടികള്‍ നടാനും കോഴികളെ നോക്കാനും ഇവരെ നിയോഗിച്ചു. ഇവരില്‍ മിടുക്കന്‍മാരെയും മിടുക്കികളെയും കണ്ടെത്താന്‍ ചില ഇന്‍സെന്റീവുകളും നല്‍കി. അതനുസരിച്ച് കുട്ടികളില്‍ ഒരാള്‍ക്ക് ഓരോ ദിവസവും മറ്റുള്ളവരുടെ നേതൃത്വം നല്‍കി. ഇത്തരം പ്രവൃത്തികളിലൂടെ കുട്ടികളെ നല്ല മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു.
ലിങ്കണില്‍ സാധാരണക്കാരായ കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പരിചയമുള്ള കോയ് പക്ഷേ ഈ നേട്ടത്തിന്റെ ക്രെഡിറ്റ് സ്വന്തമാണെന്ന് അവകാശപ്പെടുന്നില്ല. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. സാം കോയ് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി സ്‌കൂളിന് ഇത്തവണത്തെ പിയേഴ്‌സണ്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ചു. സ്‌കൂള്‍ ഓഫ് ദി ഇയര്‍: മേക്കിംഗ് ഡിഫറന്‍സ് അവാര്‍ഡാണ് ലഭിച്ചത്. ഇതു കൂടാതെ സ്‌കൂളിലെ പത്തില്‍ ഏഴ് കുട്ടികള്‍ റീഡിംഗ്, റൈറ്റിംഗ്, കണക്ക് എന്നിവയിലെ ശരാശരിയില്‍ എത്തുകയും ചെയ്തു.
ബിനോയി ജോസഫ്
മനസു നിറയെ സ്വപ്നങ്ങളുമായി യുകെയിലേയ്ക്ക് മലയാളികളുടെ കുടിയേറ്റം തുടങ്ങിയിട്ട് ഇരുപതോളം വർഷങ്ങൾ കഴിഞ്ഞു. ആദ്യമൊരു വർക്ക് പെർമിറ്റ് നേടിയെടുക്കാനുള്ള പരിശ്രമമായിരുന്നെങ്കിൽ പിന്നീട് പെർമനന്റ് റസിഡൻസി കൈപ്പിടിയിലൊതുക്കാനുള്ള കഠിന ശ്രമങ്ങളായിരുന്നു. വർഷങ്ങൾ കഴിയുമ്പോൾ കുടിയേറിയവരിൽ മിക്കവരും യുകെയിൽ കുടുംബ സഹിതം സ്ഥിര താമസമാക്കുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. കുടിയേറിയവരിൽ ഭൂരിപക്ഷവും നഴ്സിംഗ് രംഗത്ത് ജോലി തേടിയെത്തിയവരായിരുന്നു.
ഡിസിഷൻ ലെറ്ററും അഡാപ്റ്റേഷനും ഓർമ്മകളിലേക്ക് മറയുമ്പോൾ ഭൂരിപക്ഷം നഴ്സുമാരും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചെങ്കിലും എൻഎംസി നിഷ്കർഷിച്ചിരിക്കുന്ന ഇംഗ്ലീഷ് യോഗ്യത നേടാനാവാത്തതിന്റെ പേരിൽ നിരവധി നഴ്സുമാരാണ് ഇപ്പോഴും യുകെയിൽ രജിസ്ട്രേഷൻ ലഭിക്കാതെ കഴിയുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തിയവരും സീനിയർ കെയറർ വിസയിൽ എത്തിയവരും ഉണ്ട് ഇവരിൽ. 2007 ൽ എൻഎംസി നടപ്പാക്കിയ കർശനമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങളാണ് ഇവർക്ക് വിനയായത്. ഐഇഎൽടിഎസിനൊപ്പം ഒഇടിയും നടപ്പാക്കിയെങ്കിലും യൂറോപ്യൻ യൂണിയനു പുറത്തുള്ളവർക്കായി നടപ്പാക്കിയിരിക്കുന്ന ഈ നിയന്ത്രണം ആയിരക്കണക്കിന് മലയാളികളുടെ യുകെയിലെ രജിസ്റ്റേർഡ് നഴ്സ് എന്ന പദവി നേടിയെടുക്കുന്നതിൽ വിഘാതം സൃഷ്ടിക്കുന്നു.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് ഇംഗ്ലീഷ് യോഗ്യതയുടെ കാര്യത്തിൽ വൻ ഇളവുകൾ NMC നല്കുമ്പോൾ യുകെയിൽ നിലവിൽ വർഷങ്ങളോളം എക്സ്പീരിയൻസുള്ള ഇതര രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എതിരെയുള്ള ഈ വിവേചനം ആയിരക്കണക്കിന് പേരെയാണ് പ്രതികൂലമായി ബാധിച്ചത്. നിരവധി തവണ ഇംഗ്ലീഷ് ടെസ്റ്റ് എഴുതി സ്കോർ മെച്ചപ്പെടുത്താൻ പലർക്കും കഴിഞ്ഞെങ്കിലും 2016 ൽ കൊണ്ടുവന്ന ക്ലബ്ബിംഗ് സിസ്റ്റം പ്രതീക്ഷകൾ തകിടം മറിക്കുന്നതായിരുന്നു.
IELTS സ്കോറുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തണമെന്ന ആവശ്യവുമായി NMC യെ പലതവണ മുൻപ് സമീപിച്ചിരുന്നെങ്കിലും അനുകൂലമായ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. അയ്യായിരം മുതൽ പതിനായിരം പൗണ്ട് വരെ ഏജൻസികൾക്ക് കൊടുത്ത് യുകെയിൽ എത്തിയ നിരവധി പേർ പിൻ നമ്പർ ഇല്ലാതെ യുകെയിലെമ്പാടും ഉണ്ട്. ഇവിടെ എത്തിച്ചേർന്നതിനു ശേഷം വർക്ക് പെർമിറ്റിനായും സ്പോൺസർഷിപ്പ് നേടാനുമായി വീണ്ടും ആയിരക്കണക്കിന് പൗണ്ട് വീണ്ടും ചെലവ് വന്നു.
NMC നടപ്പാക്കിയ ഇംഗ്ലീഷ് ലാംഗ്വേജ് നിയന്ത്രണങ്ങൾ വന്നതോടെ ഇവരിൽ ഭൂരിപക്ഷവും IELTS നായി ശ്രമം തുടങ്ങി. കുറേയധികം പേർ കടമ്പ കടന്നു. പക്ഷേ ആയിരക്കണക്കിന് പേർ പലതവണ ശ്രമിച്ചിട്ടും ആവശ്യമായ സ്കോർ നേടാനാവാതെ നിരാശരായി. അതിനിടയിൽ OET യും NMC യോഗ്യതയായി നിശ്ചയിച്ചു. എന്നാൽ ഇതു കൊണ്ടൊക്കെ ലാഭമുണ്ടാക്കിയത് IELTS, OET കോഴ്സു നടത്തുന്നവരാണ്. ടെസ്റ്റ് എഴുതുന്നവർ ഓരോ തവണ പരാജയപ്പെടുമ്പോഴും കോഴ്സു നടത്തിപ്പുകാരുടെ ബാങ്ക് ബാലൻസ് വർദ്ധിച്ചു കൊണ്ടിരുന്നു. മലയാളം പ്രാഥമിക ഭാഷയായി കുറഞ്ഞത് 20- 30 വർഷം സംസാരിച്ചവർക്ക് ഇംഗ്ലീഷ് ടെസ്റ്റ് അത്ര എളുപ്പം പാസാകാൻ സാധിക്കുകയില്ലെന്നത് സാധാരണ കാര്യം മാത്രമാണ്.
കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മികച്ച ശമ്പളം ലഭിച്ചിരുന്ന ജോലികൾ ഉപേക്ഷിച്ച് എത്തിയവരിൽ നിരവധി പേർ സീനിയർ കെയറർ പോലുള്ള ജോലികൾ ചെയ്ത് യുകെയിൽ തുടരുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെ ഹെൽത്ത് കെയർ സെക്ടറുകളുടെ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അനുകൂലമായ രീതിയിലുള്ള ഒരു നയമാറ്റം NMC യുടെ ഭാഗത്ത് നിന്ന് നടപ്പാക്കിയെടുക്കാൻ ഉള്ള ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത് കേംബ്രിഡ്ജ് സിറ്റി കൗൺസിലറായ ബൈജു വർക്കി തിട്ടാലയാണ്. ബ്രിട്ടീഷ് പാർലമെൻറിൽ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ ലോബിയിംഗ് നടത്തിയതിന്റെ തുടർച്ചയായാണ് പുതിയ നീക്കം.
വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, സമാന സാഹചര്യങ്ങളിൽ പെട്ട് പിൻ നമ്പർ ലഭിക്കാതെ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് NMC യ്ക്കു നല്കി വീണ്ടുമൊരു ശ്രമം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കേംബ്രിഡ്ജിൽ നിന്നുള്ള ഡാനിയേൽ സെയ്നർ, ഹെയ്ഡി അലൻ അടക്കമുള്ള എം.പിമാർ ഇക്കാര്യത്തിൽ അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. NMC യ്ക്ക് കാര്യങ്ങൾ ബോധ്യപ്പെടുന്ന രീതിയിലുള്ള ഡോക്കുമെന്റുകളും കൃത്യമായ വിശദാംശങ്ങളും സഹിതം രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ പിന്തുണ തേടിക്കൊണ്ടുള്ള നീക്കം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സംരംഭത്തിൽ പങ്കാളികളാകാൻ താത്പര്യമുളള പിൻ നമ്പർ ലഭിക്കാത്തവർ താഴെപ്പറയുന്ന ഈമെയിൽ അല്ലെങ്കിൽ ഫോൺ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
Baiju Thittala ( Cambridge City Councillor & Lawyer) [email protected]
Binoy Joseph 07915660914
Rinto James 07870828585
Jerish Phillip 07887359660
ചൈല്‍ഡ് കെയര്‍ സെന്ററുകളില്‍ ജീവിക്കുന്ന കുട്ടികളുടെ വ്യക്തിവിവരങ്ങളെ അടിസ്ഥാനപ്പെടുത്തി കൗണ്‍സിലുകള്‍ ഓണ്‍ലൈനില്‍ കോണ്‍ട്രാക്ട് നോട്ടിഫിക്കേഷന്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. കെയര്‍ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുക്കുന്നതിനായി സ്വകാര്യ സ്ഥാപന ക്ഷണിക്കുന്ന ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനിലാണ് കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ പ്രായം, അവര്‍ കടന്നുപോയ ചൂഷണങ്ങളുടെ വിവരങ്ങള്‍, ഗ്യാഗുകളുമായി ബന്ധമുണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങളടങ്ങിയതാണ് കൗണ്‍സിലുകള്‍ നല്‍കിയിരിക്കുന്ന പരസ്യം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആഴ്ച്ചയില്‍ 7000 പൗണ്ട് എന്ന നിരക്കിലാണ് കോണ്‍ട്രാക്ടുകള്‍ നല്‍കുന്നത്.
കൗണ്‍സില്‍ കെയറുകള്‍ താരതമ്യേന വളരെ ചെറിയ ചെലവിലാണ് പ്രവര്‍ത്തിക്കുന്നത്. ആഴ്ച്ചയില്‍ 7000 പൗണ്ട് മുടക്കി സ്വകാര്യ സ്ഥാപനങ്ങളെ കൊണ്ടുവരുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു കുട്ടിക്ക് റെസിഡന്‍ഷ്യല്‍ പ്ലേസ്‌മെന്റിനായി സ്വകാര്യ സ്ഥാപനങ്ങള്‍ 360,000 പൗണ്ടാണ് ഒരു വര്‍ഷം ഈടാക്കുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ചില കൗണ്‍സിലുകള്‍ കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ പരസ്യത്തിനൊടപ്പം നല്‍കുന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ലൈംഗിക പീഡനത്തിനിരയായ കുട്ടികളുണ്ടോ എന്ന കാര്യമുള്ളപ്പെടെ പരസ്യത്തിലുണ്ട്. കുട്ടികളുടെ സ്വകാര്യതയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് പ്രധാന വിമര്‍ശനം.
മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഴ്ച്ചയില്‍ വെറും 3,942 പൗണ്ട് മാത്രമാണ് കുട്ടികളുടെ കെയറിനായി ഉപയോഗിക്കുന്നത്. അതേസമയം സ്വകാര്യ സ്ഥാപനങ്ങള്‍ 6,724 പൗണ്ടാണ് ഈടാക്കുന്നത്. നോസ്‌ലി കൗണ്‍സില്‍ ഈ വര്‍ഷം അഞ്ച് പരസ്യങ്ങളാണ് സ്വകാര്യ കോണ്‍ട്രാക്ടുകള്‍ ക്ഷണിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചത്. ഇവയില്‍ കുട്ടികളുടെ ജനന തിയതി, കുടുംബ ചരിത്രം, ലൈംഗിക പീഡനം അനുഭവിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ചേര്‍ത്തിരുന്നു. ഈ പരസ്യങ്ങള്‍ പിന്നീട് പിന്‍വലിക്കുകയാണുണ്ടായത്.
ലണ്ടന്‍: ഒന്നാം, രണ്ടാം ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്ത സിഖ് പട്ടാളക്കാരുടെ ആദരസൂചകമായി ബ്രിട്ടനില്‍ നിര്‍മ്മിച്ച പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമ അനാച്ഛാദനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലുണ്ടായി ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് സൂചന. ‘സിപ്പായീസ് നോ മോര്‍’ എന്ന് അതിക്രമം നടത്തിയവര്‍ പ്രതിമയുടെ മുകളില്‍ എഴുതി വെച്ചിരുന്നു. യൂറോപ്പിലെ സഖ്യ സേനയ്‌ക്കൊപ്പം പൊരുതിയ ഇന്ത്യന്‍ സൈനികരെ സിപ്പായിമാരെന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടന്റെ അധീനതയിലായിരുന്ന കാലത്താണ് ഈ പേര് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ലഭിക്കുന്നത്.
ഒന്നാം, രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടനുള്‍പ്പെടുന്ന സഖ്യത്തോടപ്പം പോരാടിയ ഇന്ത്യന്‍ സൈനിക വിഭാഗത്തിലെ സിഖുകരോടുള്ള ആദരസൂചകമായിട്ടാണ് പ്രതിമ നിര്‍മ്മിച്ചത്. ഈ മാസം നാലിനാണ് 10 ഫീറ്റ് ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നത്. പഞ്ചാബിലെയും ഇന്നത്തെ പാകിസ്ഥാന്റെ ചില ഭാഗങ്ങളില്‍ നിന്നുമാണ് സിഖ് ചരിത്രം പ്രാരംഭം കുറിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് സിഖ് ജനതയുടെ സാമിപ്യമുണ്ട്. ബ്രിട്ടനിലും നല്ലൊരു ശതമാനം സിഖ് ജനത കുടിയേറി താമസിക്കുന്നുണ്ട്. സിഖ് ആരാധനാലയങ്ങളും കമ്യൂണിറ്റി വെല്‍ഫെയര്‍ സ്ഥാപനങ്ങളുമെല്ലാം ബ്രിട്ടനിലും സജീവമായി തന്നെയുണ്ട്.
സിഖ് ജനതയ്ക്ക് നേരെയുണ്ടായ കൈയ്യേറ്റമായിട്ടാണ് പ്രതിമയ്ക്ക് നേരെയുണ്ടായിരിക്കുന്ന അതിക്രമത്തെ കാണുന്നതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് നേരെ ഉണ്ടായിരിക്കുന്ന ആക്രമണം സിഖ് സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയതായി വ്യക്തമാണെന്നും സംഭവത്തില്‍ ഗൗരവപൂര്‍ണമായ അന്വേഷണമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസിനാണ് അന്വേഷണച്ചുമതല. പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായി സൂചനകള്‍ ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനം ഇടിച്ച് ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം ഷെഫീല്‍ഡിലാണ് സംഭവം. അപകടത്തിന് കാരണക്കാരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മൂന്ന് യുവാക്കള്‍ സഞ്ചരിച്ച വി.ഡബ്ല്യു ഗോള്‍ഫ് കാറിനെ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ വേഗത വര്‍ധിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് വന്‍ അപകടത്തിലേക്ക് നയിച്ചത്. പോലീസില്‍ രക്ഷപ്പെടാന്‍ വീതി കുറഞ്ഞ റോഡിലൂടെ അതിവേഗം സഞ്ചരിച്ച വി.ഡബ്ല്യു ഗോള്‍ഫ് സൗത്ത് യോര്‍ക്ക്‌ഷെയറിന് സമീപത്ത് വെച്ച് 7 പേരുമായി യാത്ര ചെയ്യുകയായിരുന്ന വി.ഡബ്ല്യു ടൊറാനിലിടിച്ചു.
രണ്ട് കുടുംബത്തിലെ 7 പേരാണ് വി.ഡബ്ല്യു ടൊറാനിലുണ്ടായിരുന്നത്. 4 പേര്‍ തല്‍ക്ഷണം തന്നെ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഒരു വയസ് മാത്രം പ്രായമുള്ള ആണ്‍കുഞ്ഞും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. വലിയ ശബ്ദത്തോടെ ഒരു കാര്‍ വന്നിടിക്കുന്നതാണ് കാണാന്‍ കഴിഞ്ഞതെന്ന് ദൃസാക്ഷികള്‍ പറയുന്നു. പിന്നാലെ മൂന്നിലധികം പോലീസ് വാഹനങ്ങളും സംഭവ സ്ഥലത്തെത്തിയതായി പ്രദേശത്തുണ്ടായിരുന്നവര്‍ വ്യക്തമാക്കി. ഇരു വാഹനങ്ങും തകര്‍ന്ന നിലയിലാണ്. വി.ഡബ്ല്യു ടൊറാന്റെ മുകള്‍ ഭാഗം പൊളിച്ചു മാറ്റിയ ശേഷമാണ് ആളുകളെ പുറത്തെടുത്തത്. വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 30 കിലോമീറ്റര്‍ വേഗതാ പരിധിയുള്ള സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായിരിക്കുന്നത്.
വി.ഡബ്ല്യു ഗോള്‍ഫിലുണ്ടായിരുന്ന യുവാക്കള്‍ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല. ആരാണ് ഗോള്‍ഫ് ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. ഇവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ട നാല് പേരും രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ടൊറാന്‍ വലതു ഭാഗത്തേക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. വാഹനത്തിന്റെ ഒരു വശത്ത് ശക്തമായി ഇടിച്ചതാണ് വലിയ അപകടമായി മാറിയതെന്നും സൂചനയുണ്ട്. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനേക്കാള്‍ ഗോള്‍ഫിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുന്നതിനാണ് പോലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
ആകാശ് കോതമംഗലം
കൊരട്ടി പള്ളി സെന്‍ട്രല്‍ കമ്മറ്റി അംഗമായ ജോബി ജേക്കബിനെതിരെ ഗുണ്ടാ ആക്രമണം. കൊരട്ടി പള്ളിയിലെ തിരുനാളിന്‍റെ അവസാന ദിവസമാണ് ജോബിയെ ഒരു സംഘം ഗുണ്ടകള്‍ ആക്രമിച്ചതെന്ന് ജോബി ജേക്കബ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊരട്ടി പള്ളിയുടെ സെന്‍ട്രല്‍ കമ്മറ്റി മെമ്പറും ഗുഡ് ഷെപ്പേര്‍ഡ് യൂണിറ്റിന്റെ പ്രസിഡണ്ടും രൂപതയിലെ സജീവ പ്രവര്‍ത്തകനുമായ ജോബിയെ പള്ളിക്കെതിരായ നീക്കങ്ങളില്‍ വികാരിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചു എന്നാരോപിച്ചാണ് ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.
തിരുനാള്‍ സമാപന ദിവസം വികാരിയച്ചനുമായി സംസാരിച്ച് നിന്ന ജോബിയെ ജോസഫ് ജെയിംസ് എന്നയാളുടെ നേതൃത്വത്തിലെത്തിയ ഗുണ്ടാ സംഘം അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ടിക്കുകയുമായിരുന്നു എന്നാണ് പരാതി. ജോസഫ് ജെയിംസിനൊപ്പം ഷൈജു പൗലോസ്, സന്തോഷ് ഔസേപ്പ്, ബിജോയ്, ഡേവിസ്, അനൂപ്, ടോജോ ജോസ് എന്നിവരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ജോബി ജേക്കബ് നല്‍കിയ പരാതിയില്‍ പറയുന്നു. ജോബിയോടൊപ്പം സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാനായ ബെന്നി ജോസഫിനേയും ഇതേ സംഘം കയ്യേറ്റം ചെയ്യുകയും ബാഡ്ജ് വലിച്ച് കീറുകയും ചെയ്തതായും പറയുന്നു.
അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇതിനു മുന്‍പും പല കേസുകളില്‍ പ്രതിയാക്കപ്പെട്ടവരും ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ടവരും ആണെന്ന് പരാതിക്കാരന്‍ പറയുന്നു. കാര്‍ സ്റ്റീരിയോ മോഷണ കേസ് കേസില്‍ ഉള്‍പ്പെടെ പ്രതിയായ സംഘം ഇവരുടെ ഉടമസ്ഥതയില്‍ വട്ടവടയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് കേന്ദ്രീകരിച്ചാണ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സിനിമ, സീരിയല്‍ രംഗത്തും ഇവരില്‍ ചിലര്‍ക്ക് വഴിവിട്ട ഇടപാടുകള്‍ ഉള്ളതായും ആരോപണമുണ്ട്.