ഈ മാസം അവസാനത്തോടെ സംഭവിക്കുന്നത് നോ ഡീല്‍ ബ്രെക്‌സിറ്റാണെങ്കില്‍ 3.5 മില്യന്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്പ് യാത്ര വിലക്കപ്പെടും. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനായി പാസ്‌പോര്‍ട്ടുകള്‍ പുതുക്കാനുള്ള അവസരം ഇന്നു കൂടി മാത്രമേ ലഭിക്കൂ എന്ന് റിപ്പോര്‍ട്ട്. ഉപാധികളില്ലാതെ മാര്‍ച്ച് 29ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വിട്ടു പോയാല്‍ യൂറോപ്പിലെത്തുന്ന ബ്രിട്ടീഷ് യാത്രികര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധിയുള്ളതാകണം. അല്ലാത്തവരുടെ യാത്ര നിഷേധിക്കപ്പെടുകയോ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് തിരികെ അയക്കപ്പെടുകയോ ചെയ്യാം. ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ഇത് സംഭവിക്കാം.

ഷെങ്കന്‍ നിയമങ്ങള്‍ അനുസരിച്ച് യാത്ര തുടങ്ങുന്ന ദിവസം മുതല്‍ കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കണം. ഈ പ്രശ്‌നം 2 മില്യന്‍ ബ്രിട്ടീഷുകാരെ നേരിട്ട് ബാധിക്കുമെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? പറയുന്നു. എന്നാല്‍ 15 മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ള 1.5 മില്യന്‍ ആളുകളെക്കൂടി ഈ പ്രശ്‌നം ബാധിച്ചേക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് 3.5 ദശലക്ഷം ആളുകള്‍ക്ക് മാര്‍ച്ച് 29നുള്ളില്‍ പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കേണ്ടി വരുമെന്ന് കണക്കാക്കിയത്. ഇതനുസരിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്.

യാത്ര മുടങ്ങുമോ എന്ന ആശങ്കയില്‍ ആപ്ലിക്കേഷനുകളുമായി ആളുകള്‍ തള്ളിക്കയറാനിടയുണ്ടെന്ന പ്രതീക്ഷയിലാണ് പാസ്‌പോര്‍ട്ട് ഓഫീസ്. അടുത്തിടെ വരെ പാസ്‌പോര്‍ട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പായി അവ പുതുക്കിയ ആളുകള്‍ക്ക് ശേഷിച്ചിരുന്ന കാലാവധിയിലെ 9 മാസം കൂടി പുതുക്കിയ പാസ്‌പോര്‍ട്ടിന്റെ കാലാവധിയില്‍ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ പാസ്‌പോര്‍ട്ടില്‍ ബാക്കിയുള്ള കാലാവധി ചേര്‍ക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.
മുതിര്‍ന്ന ബ്രിട്ടീഷുകാരുടെ ശരാശരി ആയുസ്സ് നേരത്തേ പ്രവചിച്ചതിനേക്കാള്‍ ആറു മാസം കുറഞ്ഞതായി റിപ്പോര്‍ട്ട്. ദീര്‍ഘായുസ്സ് സംബന്ധിച്ചുള്ള പ്രവചനങ്ങളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് ഇതെന്നാണ് വിവരം. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ആയുസ്സില്‍ ഇത്രയും ഇടിവുണ്ടാകാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്താന്‍ യുകെ പൗരന്‍മാരുടെ ലൈഫ് എക്‌സ്‌പെക്റ്റന്‍സി കണക്കാക്കുന്ന ഏജന്‍സിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഫാക്കല്‍റ്റി ആക്ച്വറീസ് വിസമ്മതിച്ചു. പെന്‍ഷന്‍ വ്യവസായത്തെ ആശ്രയിച്ചാണ് ഏജന്‍സി ഈ കണക്കുകള്‍ തയ്യാറാക്കുന്നത്. ശരാശരി ആയുസ് കുറയാന്‍ കാരണമായി ചെലവുചുരുക്കല്‍ നയത്തെയും എന്‍എച്ച്എസ് ഫണ്ട് കട്ടുകളെയും ചില വിദഗ്ദ്ധന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ജനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അമിത വണ്ണം, ഡിമന്‍ഷ്യ, പ്രമേഹം തുടങ്ങിയവയാണ് ഇതിന് കാരണമെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. പുതിയ നിഗമനം അനുസരിച്ച് ഇപ്പോള്‍ 65 വയസുള്ള പുരുഷന്‍മാര്‍ക്ക് 86.9 വയസു വരെയാണ് ശരാശരി ആയുസ്സ് പ്രവചിക്കുന്നത്. നേരത്തേ ഇത് 87.4 വയസു വരെ എന്നായിരുന്നു കണക്കാക്കിയത്. 65 വയസുള്ള സ്ത്രീകള്‍ക്ക് 89.2 വയസാണ് ശരാശരി ആയുസ്സ്. 89.7 വയസായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്. 2010-11ലാണ് ഈ വിധത്തിലുള്ള മാറ്റം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. കീഴ് വഴക്കങ്ങളില്‍ നിന്നുള്ള ഒരു വ്യതിയാനമായി മാത്രമാണ് ഇത് കണക്കാക്കിയിരുന്നത്. എന്നാല്‍ ആയുസ്സ് കുറയുന്നതിന്റെ നിരക്ക് പിന്നീട് ഉയരുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്തലില്‍ രണ്ടു മാസത്തോളം ശരാശരി ആയുസ്സില്‍ കുറവുണ്ടായി. എന്നാല്‍ ഈ വര്‍ഷം വീണ്ടും ആറു മാസം കൂടി കുറയുകയായിരുന്നു. 2015ലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ പുരുഷന്‍മാരുടെ ആയുസ്സ് 13 മാസവും സ്ത്രീകളുടെ ആയുസ്സ് 14 മാസവും കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ നയങ്ങളെയും സാമ്പത്തിക വ്യവസ്ഥയെയും ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്ന ഒരു ഘടകമാണ് ലൈഫ് എക്‌സ്‌പെക്ടന്‍സി. 2037ഓടെ സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം 68 ആയി ഉയര്‍ത്താന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. ഇത് 70 ആക്കി മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ നടപടികളെ പിന്നോട്ടു വലിക്കുമെന്നാണ് കരുതുന്നത്.
യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ പരിശീലന പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പരിപാലനത്തിനായി നിയോഗിച്ചിരിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് ആയിരിക്കും ഇത് നടപ്പാക്കുക. സോഷ്യല്‍ മീഡിയയെയും പൂര്‍ണ്ണത നേടാനുള്ള ശ്രമങ്ങളെയും എങ്ങനെയായിരിക്കണം കൈകാര്യം ചെയ്യേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുകയായിരിക്കും ടാസ്‌ക്‌ഫോഴ്‌സിന്റെ ജോലി. പണം കൈകാര്യം ചെയ്യേണ്ട രീതികള്‍, വിദ്യാര്‍ത്ഥി ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍, സുഹൃത്തുക്കളെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കും. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനായി വീട്ടില്‍ നിന്ന് പുറത്തെത്തുന്നതു തന്നെ കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ വീര്യം ചോര്‍ത്താറുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു.

സ്വതന്ത്രമായി നിന്ന് പഠിക്കുക, അതിനൊപ്പം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. പുതിയൊരു സ്ഥലവും തീര്‍ത്തും അപരിചിതരുമായുള്ള സഹവാസവും ഈ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയേയുള്ളു. അത്തരം സാഹചര്യങ്ങളെ അതിജീവിച്ച് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമായ യൂണിവേഴ്‌സിറ്റി ജീവിതം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് സഹായം നല്‍കുകയാണ് നാം ചെയ്യേണ്ടതെന്ന് ഹിന്‍ഡ്‌സ് പറഞ്ഞു. എജ്യുക്കേഷന്‍ ട്രാന്‍സിഷന്‍സ് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനുള്ള ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ യൂണിവേളഴ്‌സിറ്റീസ് യുകെ, യുസിഎഎസ്, നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് എന്നിവയുടെ പ്രതിനിധികള്‍ അംഗങ്ങളായിരിക്കും.

യൂണിവേഴ്‌സിറ്റി പഠന കാലയളവില്‍ വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന്റെ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് ഈ നീക്കം. യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന പുതിയ വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് വര്‍ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തു വന്നത്. കോഴ്‌സുകളുടെ ആരംഭത്തില്‍ ഡിപ്രഷന്‍, അമിതാകാംക്ഷ തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2014-15 അധ്യയന വര്‍ഷത്തിനും 2017-18 വര്‍ഷത്തിനുമിടയില്‍ 73 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് മുമ്പ് നിശ്ചയിച്ച ദിവസം തന്നെ നടക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ച് ബ്രസല്‍സുമായി നടന്നു വന്നിരുന്ന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുമ്പോളും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് സംശയമില്ല. മാര്‍ച്ച് 12 ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ നിയമപരമായ മാറ്റങ്ങള്‍ ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് പോയ അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സ് വെറുംകയ്യോടെയാണ് മടങ്ങുന്നത്. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ ശക്തമായ നിലപാടുകളാണ് അവതരിപ്പിച്ചതെന്നായിരുന്നു ബ്രസല്‍സില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പായി കോക്‌സ് പറഞ്ഞത്.

ചര്‍ച്ച ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് സമ്മതിച്ചുവെങ്കിലും പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് വോട്ടെടുപ്പ് ചൊവ്വാഴ്ച തന്നെ നടക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. ഈ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ബുധനാഴ്ച നടക്കുന്ന മറ്റൊരു വോട്ടെടുപ്പില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് തടയാനും ബ്രെക്‌സിറ്റ് തിയതി മാറ്റിവെക്കാനുമുള്ള കാര്യത്തില്‍ എംപിമാര്‍ തീരുമാനമെടുക്കും. ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ കാര്യമായ ഇളവുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് നേടിയെടുക്കാന്‍ തെരേസ മേയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. അതിനാല്‍ പ്രധാനമന്ത്രി തന്റെ പദ്ധതി എംപിമാരെക്കൊണ്ട് സാധിച്ചെടുക്കാന്‍ ശ്രമിക്കും. ഈയാഴ്ച അവസാനം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്‌തേക്കുമെന്നും കരുതുന്നു.

വീണ്ടും ബ്രസല്‍സിനെ സമീപിക്കാനുള്ള പദ്ധതി പ്രധാനമന്ത്രിക്കും കോക്‌സിനും ഇല്ലെന്നാണ് കരുതുന്നത്. എന്നാല്‍ ആവശ്യമായി വരികയാണെങ്കില്‍ അതിന് ഇരുവരും തയ്യാറായേക്കും. എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഞായറാഴ്ച രാത്രിയാണ് അതിനുള്ള സമയപരിധി അവസാനിക്കുന്നത്. തിങ്കളാഴ്ച ധാരണ സംബന്ധിച്ച രേഖകള്‍ അച്ചടിച്ച് പുറത്തു വിടേണ്ടതുണ്ടെന്നതിനാലാണ് ഇത്. ഈ രേഖയാണ് പാര്‍ലമെന്റില്‍ എംപിമാരുടെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടത്.
ബ്രിട്ടീഷ് ജനതയ്ക്ക് ആശങ്കയുണ്ടാക്കുന്ന പ്രഥമ വിഷയമായി ആരോഗ്യം മാറുന്നുവെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പഠനം. മുന്‍പന്തിയിലുണ്ടായിരുന്ന കുടിയേറ്റത്തെയാണ് ആരോഗ്യം പിന്നിലാക്കിയിരിക്കുന്നത്. ഈ മാസം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് രാജ്യം പിന്‍വാങ്ങാനിരിക്കെയാണ് പുതിയ കണക്കുകള്‍ ഒഎന്‍എസ് പുറത്തു വിട്ടിരിക്കുന്നത്. ജനങ്ങളുടെ സന്തുഷ്ടിയുടെ നിരക്കു വര്‍ദ്ധിക്കുകയും മുന്‍ഗണനാ വിഷയങ്ങളില്‍ മാറ്റമുണ്ടാകുകയും ചെയ്തതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ ജനതയുടെ ക്ഷേമവും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ ജനതയുടെ ക്ഷേമവുമായി താരതമ്യം ചെയ്യുന്ന പഠന റിപ്പോര്‍ട്ടാണ് ‘മെഷറിംഗ് നാഷണല്‍ വെല്‍ ബീയിംഗ് ഇന്‍ ദി യുകെ; ഇന്റര്‍നാഷണല്‍ കംപാരിസണ്‍സ്, 2019’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2016 സ്പ്രിംഗില്‍ കുടിയേറ്റമായിരുന്നു ബ്രിട്ടീഷ് ജനതയുടെ പ്രധാന പരിഗണനാ വിഷയം.

ആരോഗ്യം, സാമൂഹ്യ സുരക്ഷ, തീവ്രവാദം എന്നിവയായിരുന്നു ഇതിനു പിന്നാലെയുണ്ടായിരുന്നവ. 2018 സ്പ്രിംഗ് എത്തിയപ്പോള്‍ ആരോഗ്യവും സോഷ്യല്‍ സെക്യൂരിറ്റിയും കുടിയേറ്റത്തിലുള്ള ബ്രിട്ടീഷ് ജനതയുടെ ആശങ്കയെ കവച്ചുവെച്ച് മുന്നിലെത്തി. ഇതിനു പിന്നാലെ ഹൗസിംഗ്, നാണ്യപ്പെരുപ്പം, ജീവിതച്ചെലവുകള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും എത്തി. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന മാറ്റങ്ങളായിരിക്കാം ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കുടിയേറ്റം ബ്രിട്ടീഷ് ജനതയ്ക്ക് എന്നും ആശങ്കയുണ്ടാക്കുന്ന വിഷയം തന്നെയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന്റെ ലൈഫ്‌സ്റ്റൈല്‍ ഇക്കണോമിക്‌സ് തലവന്‍ ക്രിസ്റ്റഫര്‍ സ്‌നോഡന്‍ പറയുന്നു. ബ്രെക്‌സിറ്റ് കുടിയേറ്റം കുറയ്ക്കുമെന്നാണ് ഇവര്‍ കരുതുന്നത്.

ബ്രെക്‌സിറ്റോടെ ബ്രിട്ടന് സ്വന്തം അതിര്‍ത്തികളില്‍ അധികാരം തിരിച്ചു കിട്ടുമെന്ന് കരുതുന്നതിനാലാണ് പഴയ വിഷയങ്ങളായ ആരോഗ്യം, എന്‍എച്ച്എസ്, സാമൂഹ്യ സുരക്ഷ, അതിന്‍മേലുള്ള ബജറ്റ് എന്നിവയിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2016ല്‍ ആശങ്ക ഉയര്‍ത്തുന്ന പ്രധാന വിഷയമായി കുടിയേറ്റമാണെന്ന് 38 ശതമാനം ബ്രിട്ടീഷുകാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആരോഗ്യത്തിനു സാമൂഹ്യസുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയത് 26 ശതമാനമായിരുന്നു. 2018 ആയപ്പോള്‍ ഇത് നേരേ തിരിയുകയും ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവ ആശങ്കയുണ്ടാക്കുന്നുവെന്ന് 33 ശതമാനം പേര്‍ അഭിപ്രായപ്പെടുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനിലെ ആശങ്കാ വിഷയങ്ങള്‍ തൊഴിലില്ലായ്മയും ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവയുമാണ്.
ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിന്റെ മാപ്പ് പുതുക്കി വരച്ച് ഗ്രാഫിക് ഡിസൈനര്‍. പുതിയ കളര്‍ സ്‌കീമും പരുക്കനല്ലാത്ത വരകളുമായാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. ബര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ലൂക്ക് കാര്‍വില്‍ എന്ന കലാകാരനാണ് മൂന്നു വര്‍ഷം ചെലവഴിച്ച് ഇത് തയ്യാറാക്കിയിരിക്കുന്നത്. 1931ല്‍ ഹാരി ബെക്ക് തയ്യാറാക്കിയ ട്യൂബ് മാപ്പ് ആണ് കാര്‍വില്‍ വീണ്ടും സൃഷ്ടിച്ചിരിക്കുന്നത്. ലണ്ടന്‍ സ്വദേശികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ മനസിലാകുന്നതിനായാണ് പുതിയ മാപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് കാര്‍വില്‍ വ്യക്തമാക്കുന്നു. ഓറഞ്ച് നിറത്തില്‍ വരച്ചിരിക്കുന്ന ഓവര്‍ഗ്രൗണ്ടില്‍ നിന്നാണ് മാപ്പ് ആരംഭിക്കുന്നത്. സോണ്‍ 1ല്‍ പെടുന്ന സോണ്‍ 1 ഒരു ഓവല്‍ ആകൃതിയിലുള്ള ഫ്രെയിമാണ്. അതില്‍ നിന്ന് സര്‍വീസുകളുടെ എണ്ണവും പ്രാധാന്യവുമനുസരിച്ച് മറ്റിടങ്ങളിലേക്കുള്ള റൂട്ടുകള്‍ക്ക് നിറങ്ങള്‍ നല്‍കി.

നിലവിലുണ്ടായിരുന്ന ട്യൂബ് മാപ്പ് ടൂറിസ്റ്റുകള്‍ക്കും ലണ്ടന്‍ സ്വദേശികള്‍ക്കും മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിധത്തില്‍ കുരുക്കുകള്‍ നിറഞ്ഞതായിരുന്നുവെന്ന് കാര്‍വില്‍ പറയുന്നു. ലണ്ടനില്‍ താമസിച്ചിരുന്ന കാലത്ത് ഇത് വളരെ ബുദ്ധിമുട്ടായി തനിക്കും തോന്നിയിരുന്നു. ഇതാണ് ഇത്തരമൊരു ഉദ്യമത്തിന് തന്നെ പ്രേരിപ്പിച്ചത്. സോണ്‍ 1, സോണ്‍ 2 എന്നിവിടങ്ങളില്‍ യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ടൂറിസ്റ്റുകള്‍ക്ക് വ്യക്തമാകുന്ന വിധത്തില്‍ സെന്‍ട്രല്‍ ലണ്ടന്‍ വ്യക്തമാക്കുക എന്നതായിരുന്നു ഉദ്ദേശിച്ചതെന്ന് കാര്‍വില്‍ പറഞ്ഞു. പിന്നീട് ഈ ഏരിയകള്‍ വികസിപ്പിച്ച് ഓവല്‍ ആകൃതിയിലുള്ള ഓവര്‍ഗ്രൗണ്ട് രൂപീകരിച്ചു. വരകളിലെ മുന്‍നിര ക്രമം പിന്നീട് പരിശോധിച്ചു. ടിഎഫ്എലിന് കട്ടിയേറിയ വരയും നാഷണല്‍ റെയിലിന് അവയില്‍ വെളുത്ത ചതുരങ്ങള്‍ നിറച്ചിരിക്കുകയുമായിരുന്നു പഴയ മോഡലില്‍.

ഇത് നോക്കുന്നവര്‍ക്ക് ഓവര്‍ഗ്രൗണ്ട് സര്‍വീസും സെന്‍ട്രല്‍ ലൈന്‍ സര്‍വീസും തമ്മില്‍ ആശയക്കുഴപ്പമുണ്ടാകാനിടയുണ്ട്. തന്റെ മോഡലില്‍ തിരക്കേറിയ ട്യൂബ് സര്‍വീസുകള്‍ക്ക് കടും നിറങ്ങളും അത്ര തിരക്കില്ലാത്ത ടിഎഫ്എല്‍, ഓവര്‍ഗ്രൗണ്ട്, ഡിഎല്‍ആര്‍ സര്‍വീസുകള്‍ക്ക് ഇളം പാസ്റ്റല്‍ കളറുകളുമാണ് നല്‍കിയത്. ഇവയ്ക്ക് കടും നിറങ്ങളില്‍ ബോര്‍ഡറുകളും നല്‍കി. സ്ഥിരം സര്‍വീസുകളില്ലാത്ത നാഷണല്‍ റെയില്‍ സര്‍വീസിന് ബോര്‍ഡറുകള്‍ മാത്രമുള്ള വെളുത്ത വരയാണ് നല്‍കിയിരിക്കുന്നത്. സൈക്കിള്‍ സൂപ്പര്‍ഹൈവേകള്‍, റിവര്‍ബോട്ട് സര്‍വീസുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ കൂടി മാപ്പില്‍ ഉള്‍പ്പെടുത്തണമെന്നാണ് താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് കാര്‍വില്‍ പറഞ്ഞു. ബൂട്ട്‌സ്, പാപ്പ ജോണ്‍ തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കലാകാരനാണ് കാര്‍വില്‍.
നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ അത് യുകെയിലെ കാര്‍ നിര്‍മാണത്തിനും ഫാക്ടറികളിലുള്ള നിക്ഷേപത്തിനും ഭീഷണിയാകുമെന്ന് വാഹന നിര്‍മാതാക്കള്‍. കാര്‍ നിര്‍മാതാക്കളായ ടൊയോട്ട, ബിഎംഡബ്ല്യു എന്നിവയാണ് ഉപാധി രഹിത ബ്രെക്‌സിറ്റ് തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ മിനിയുടെ ഉത്പാദനം യുകെയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ബിഎംഡബ്ല്യു സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഡെര്‍ബിയില്‍ സ്ഥിതിചെയ്യുന്ന തങ്ങളുടെ യുകെ ഫാക്ടറി നഷ്ടത്തിലാകുമെന്ന ഭീതിയുണ്ടെന്നും നോ ഡീല്‍ സൃഷ്ടിക്കുന്ന പ്രതികൂല ഫലങ്ങള്‍ ഭാവിയില്‍ കൊണ്ടുവരാനിടയുള്ള നിക്ഷേപങ്ങളെ ബാധിക്കുമെന്നും ടൊയോട്ടയുടെ യൂറോപ്യന്‍ ഓപ്പറേഷന്‍സ് തലവന്‍ ജോഹാന്‍ വാന്‍ സൈല്‍ ബിബിസിയോട് പറഞ്ഞു.

ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. ഇത് കമ്പനിയുടെ മത്സര ക്ഷമതയെ ബാധിക്കുന്ന വിധത്തിലേക്കാണ് മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്താണ് സംഭവിക്കുകയെന്നതായിരിക്കും തങ്ങള്‍ ആദ്യം പരിശോധിക്കുകയെന്ന് ബിഎംഡബ്ല്യു ബോര്‍ഡ് മെമ്പറായ പീറ്റര്‍ ഷ്വാര്‍സെന്‍ബോവര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. മിനിയെ സംബന്ധിച്ച് ഇത്തരമൊരു സാഹചര്യം ദോഷകരമാണ്. ഓക്‌സ്‌ഫോര്‍ഡിന് അടുത്ത് കൗളിയിലുള്ള മിനി നിര്‍മാണ യൂണിറ്റ് മാറ്റുമോ എന്ന ചോദ്യത്തിന് അത് പരിഗണിക്കേണ്ടി വരുമെന്നായിരുന്നു മറുപടി.

പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്നായിരുന്നു നേരത്തേ ബിഎംഡബ്ല്യു ചീഫ് എക്‌സിക്യൂട്ടീവ് ഹാരോള്‍ഡ് ക്രൂഗര്‍ ബിബിസിയോട് പറഞ്ഞത്. ഏതു സാഹചര്യത്തിലും ബ്രിട്ടനില്‍ നിന്ന് പുറത്തു പോകില്ലെന്ന് നേരത്തേ അറിയിച്ചിരുന്ന നിസാനും ഹോണ്ടയും യുകെയുടെ കാര്‍ വ്യവസായ മേഖലയ്ക്ക് പ്രഹരമാകുന്ന തീരുമാനമെടുത്തതിനു പിന്നാലെയാണ് ടൊയോട്ടയും ബിഎംഡബ്ല്യുവും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വിന്‍ഡനിലുള്ള പ്ലാന്റ് അടച്ചുപൂട്ടുമെന്ന് ഹോണ്ടയും പുതിയ മോഡല്‍ യുകെയില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി നിസാനും അറിയിച്ചിരുന്നു.
ലണ്ടന്‍: എച്ച്‌ഐവി മുക്തി നേടിയ ലോകത്തെ രണ്ടാമനായി ലണ്ടന്‍ സ്വദേശി. ഒരിക്കല്‍ ബാധിച്ചാല്‍ പിന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അണുബാധയാണ് എയിഡ്‌സ് രോഗാണുവാണ് എച്ച്‌ഐവി. മജ്ജ മാറ്റിവെക്കലിലൂടെയാണ് എച്ച്‌ഐവി പൊസിറ്റീവായ ആള്‍ രോഗമുക്തി നേടിയതെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസറും എച്ച്‌ഐവി വിദഗ്ദ്ധനുമായ ഡോ.രവീന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്.

ഇതോടെ എച്ച്‌ഐവി ബാധയില്‍ നിന്ന് മുക്തി നേടുന്ന ലോകത്തെ രണ്ടാമത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് ഇയാള്‍. അമേരിക്കക്കാരനായ തിമോത്തി ബ്രൗണ്‍ ആണ് എച്ച്‌ഐവിയില്‍ നിന്ന് മുക്തനായ ആദ്യ വ്യക്തി. 2007ല്‍ ജര്‍മനിയില്‍ വെച്ച് നടത്തിയ ചികിത്സയിലാണ് തിമോത്തി ബ്രൗണ്‍ രോഗമുക്തി നേടിയത്. ബെര്‍ലിന്‍ പേഷ്യന്റ് എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ലണ്ടന്‍ സ്വദേശിയായ രോഗിയില്‍ നടത്തിയത് സ്‌റ്റെം സെല്‍ ചികിത്സയായിരുന്നു. അപൂര്‍വ്വ ജനിതക മാറ്റത്തിലൂടെ എച്ച്‌ഐവിയോട് പ്രതിരോധം ആര്‍ജ്ജിച്ച ദാതാവിന്റെ മജ്ജയുടെ വിത്തുകോശങ്ങളാണ് ഇയാളില്‍ ഉപയോഗിച്ചത്.

വൈറസിനെതിരായുള്ള ചികിത്സകളും ഇതിനൊപ്പം തുടര്‍ന്നു. 18 മാസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ ഈ രോഗിയില്‍ എച്ച്‌ഐവി ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഡോ.രവീന്ദ്ര ഗുപ്ത പറഞ്ഞു. 2016ലാണ് എച്ച്‌ഐവി പ്രതിരോധമുള്ള ഒരു വിത്തുകോശ ദാതാവിനെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മജ്ജ മാറ്റിവെക്കല്‍ നടത്തിയതോടെ രോഗി എച്ച്‌ഐവിയോട് പ്രതിരോധം ആര്‍ജ്ജിക്കുകയായിരുന്നു. 2003ല്‍ എച്ച്‌ഐവി ബാധിതനായ ഈ രോഗിക്ക് 2012ല്‍ രക്താര്‍ബുദവും സ്ഥിരീകരിച്ചിരുന്നു.
ഹീത്രോ, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങളിലും വാട്ടര്‍ലൂ റെയില്‍വേ സ്‌റ്റേഷനിലും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. എ ഫോര്‍ പോസ്റ്റല്‍ ബാഗുകളിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ചെറിയ ഐഇഡികളാണ് ഇവയെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ മെറ്റ് പോലീസിന്റെ കൗണ്ടര്‍ ടെററിസം കമാന്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതൊരു അനുബന്ധ സംഭവമെന്ന നിലയ്ക്കാണ് കണക്കാക്കുന്നതെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണെന്നും പോലീസ് അറിയിച്ചു. ഹീത്രൂവിലും വാട്ടര്‍ലൂവിലും കണ്ടെത്തിയ പാക്കേജുകളില്‍ അയര്‍ലന്‍ഡ് റിപ്പബ്ലിക്ക് സ്റ്റാമ്പുകളാണ് പതിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ഐറിഷ് പോലീസും അന്വേഷണത്തില്‍ മെറ്റ് പോലീസുമായി സഹകരിക്കുന്നുണ്ട്.

9.55ന് പാക്കേജ് ശ്രദ്ധയില്‍പ്പെട്ടതോടെ ഹീത്രൂവിലെ കോമ്പസ് സെന്റര്‍ ഒഴിപ്പിച്ചു. പാക്കേജ് തുറന്നപ്പോള്‍ അതിന് തീ പിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. എല്ലാ പോസ്റ്റല്‍ ബാഗുകളിലും സ്‌ഫോടകവസ്തുക്കള്‍ തന്നെയായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് വ്യക്തമാക്കി. തുറക്കുമ്പോള്‍ തീ ഉയരുന്ന വിധത്തിലായിരുന്നു ഇത് സജ്ജമാക്കിയിരുന്നത്. ഗ്രീറ്റിംഗ് കാര്‍ഡുകള്‍ക്കായി ഡിസൈന്‍ ചെയ്ത ലവ് ആന്‍ഡ് വെഡ്ഡിംഗ് സ്റ്റാമ്പുകളാണ് പോസ്റ്റല്‍ കവറുകളില്‍ പതിച്ചിരുന്നതെന്ന് അയര്‍ലന്‍ഡ് പോസ്റ്റല്‍ സര്‍വീസും സ്ഥിരീകരിച്ചു. സംഭവത്തെത്തുടര്‍ന്ന് ഹീത്രൂവിലെ കോമ്പസ് സെന്റര്‍ അടച്ചിട്ടിരിക്കുകയാണ്.

വാട്ടര്‍ലൂവില്‍ എത്തിയ കവറില്‍ അയച്ചയാളുടെ അഡ്രസ് ഡബ്ലിനിലെ ബസ് ഐറണ്‍ എന്നാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് സിറ്റി ബസ് ഓപ്പറേറ്ററായ കമ്പനി പ്രതികരിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ പോസ്റ്റലായി അയച്ചു കൊടുക്കുന്ന രീതി യുകെയില്‍ വളരെ അപൂര്‍വമായി മാത്രമേ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളു.
അപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ ശ്രദ്ധേയ നീക്കവുമായി വോള്‍വോ. തങ്ങളുടെ എല്ലാ കാര്‍ മോഡലുകളുടെയും പരമാവധി വേഗ പരിധി മണിക്കൂറില്‍ 112 മൈല്‍ ആയി ചുരുക്കുമെന്ന് വോള്‍വോ അറിയിച്ചു. ഈ നടപടി സ്വീകരിക്കുന്ന ആദ്യ വാഹന നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ഇതോടെ സ്വീഡിഷ് കമ്പനിയായ വോള്‍വോ. അമിത വേഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇരയായി ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും ഗുരുതരമായ പരിക്കുകളുമായി ജീവിക്കേണ്ടി വരികയും ചെയ്യാറുണ്ടെന്നും അതിനാല്‍ പുതിയ കാറുകളുടെ വേഗത കമ്പനി വെട്ടിക്കുറയ്ക്കുകയാണെന്നും വോള്‍വോ വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ഇത് നിലവില്‍ വരും. വേഗത കുറക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ല ഇതെന്ന് വ്യക്തമാണെങ്കിലും ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അത്രയും നല്ലതെന്ന് കമ്പനി സിഇഒ ഹകാന്‍ സാമുവല്‍സണ്‍ പറഞ്ഞു.

ചൈനീസ് കമ്പനിയായ ഗീലിയാണ് ഇപ്പോള്‍ വോള്‍വോയുടെ ഉടമസ്ഥര്‍. തങ്ങള്‍ ഒരു സ്മാര്‍ട്ട് സ്പീഡ് കണ്‍ട്രോള്‍ സംവിധാനത്തിന്റെ പണിപ്പുരയിലാണെന്ന് വോള്‍വോ അറിയിച്ചു. ഒരു ജിയോ ഫെന്‍സിംഗ് സാങ്കേതികവിദ്യയും ഇതിനൊപ്പമുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ സമീപത്തെത്തുമ്പോള്‍ സ്വയം വേഗത കുറയ്ക്കുന്ന സംവിധാനമാണ് ഇത്. മദ്യപിച്ചുള്ള ഡ്രൈവിംഗിനെ ചെറുക്കാനും അശ്രദ്ധമായുള്ള വാനമോടിക്കല്‍ തടയാനും കാറുകളില്‍ ഫേഷ്യല്‍ റെക്ഗ്നീഷന്‍ ക്യാമറ സ്ഥാപിക്കുന്ന പരിഗണനയിലാണെന്നും കമ്പനി വ്യക്തമാക്കി. 2016ല്‍ അമിതവേഗത മൂലം ബ്രിട്ടീഷ് റോഡുകളില്‍ 11570 അപകടങ്ങളുണ്ടായിട്ടുണ്ട്. അവയില്‍ 349 എണ്ണം ഗുരുതരമായ അപകടങ്ങളായിരുന്നു.

പബ്ലിക് റോഡുകളില്‍ റേസിംഗ് കാറുകള്‍ ഓടിക്കുന്നതു പോലെയാണ് പലരും വാഹനമോടിക്കുന്നത്. വേഗത കുറയ്ക്കുന്നത് വോള്‍വോയിലെങ്കിലും ഈ ശീലം കുറയ്ക്കുന്നതിനാണെന്ന് സാമുവല്‍സണ്‍ പറഞ്ഞു. റേസര്‍മാര്‍ക്കുള്ള കാറല്ല വോള്‍വോയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എക്‌സ് സി 90 സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലിന് നിലവില്‍ 132 മൈലാണ് പരമാവധി വേഗത.