സൗത്ത് ലണ്ടനിലെ ടൂറ്റിംഗിലുള്ള സെയിന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റലില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായ 250ഓളം രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് തീരുമാനം. 2013 ഏപ്രിലിനും 2018 സെപ്റ്റംബറിനുമിടയിലുണ്ടായ മരണങ്ങളില്‍ അന്വേഷണം നടത്താനാണ് നീക്കം. കഴിഞ്ഞ വര്‍ഷം ഈ ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു ശേഷമാണ് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് റിവ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. 2018ല്‍ പുറത്തായ ഒരു രേഖയനുസരിച്ച് സര്‍ജന്‍മാര്‍ക്കിടയില്‍ നിലവിലുള്ള കുടിപ്പകയാണ് രോഗികളുടെ മരണനിരക്ക് ഉയരാന്‍ കാരണം. സര്‍ജന്‍മാര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞിരുന്നുവെന്നും ശസ്ത്രക്രിയകളില്‍ ഇവര്‍ കാണിച്ച ഉദാസീനത മരണ നിരക്ക് ഉയര്‍ത്തുകയായിരുന്നുവെന്നും ഈ രേഖയില്‍ വ്യക്തമായിരുന്നു.

ഹൃദയ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ മരണ നിരക്കിലെ ദേശീയ ശരാശരി 2 ശതമാനമാണെങ്കില്‍ ഈ ആശുപത്രിയില്‍ അത് 3.7 ശതമാനമായിരുന്നു. 39 ജീവനക്കാരുമായി സംസാരിച്ചപ്പോള്‍ ഇത്രയും ഉയര്‍ന്ന മരണനിരക്കില്‍ അവര്‍ ഞെട്ടല്‍ അറിയിച്ചു. ആശുപത്രിയിലെ അന്തരീക്ഷത്തില്‍ ഇത് ഒഴിവാക്കാനാകുന്നതായിരുന്നില്ല എന്നും അവര്‍ പറഞ്ഞു. മുതിര്‍ന്ന ഡോക്ടര്‍മാര്‍ തമ്മിലാണ് ശത്രുത നിലനിന്നിരുന്നതെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. കണ്‍സള്‍ട്ടന്റ് സര്‍ജന്‍മാര്‍ക്കും കാര്‍ഡിയോളജിസ്റ്റുകള്‍ക്കും അനസ്തറ്റിസ്റ്റുകള്‍ക്കും സീനിയര്‍ ലീഡര്‍മാര്‍ക്കും പരസ്പരം വിശ്വാസമുണ്ടായിരുന്നില്ല.

ഇവര്‍ക്കിടയില്‍ ഒരുതരം വംശീയ സ്വഭാവം നിലനിന്നിരുന്നുവെന്ന് ഒരു കണ്‍സള്‍ട്ടന്റ് പറഞ്ഞു. ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിനു ശേഷം 2017 ഏപ്രിലിനും 2018 സെപ്റ്റംബറിനും ഇടയില്‍ നടന്ന മരണങ്ങളില്‍ പ്രത്യേക അന്വേഷണം നടക്കും. റിവ്യൂ കാലഘട്ടത്തില്‍ മരിച്ച കാര്‍ഡിയാക് സര്‍ജറി രോഗികളുടെ ബന്ധുക്കളെ സമീപിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു. മരണങ്ങളെക്കുറിച്ച് ട്രസ്റ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളും റിവ്യൂവില്‍ പരിശോധിക്കും.
അമേരിക്കയിലെ ഫീനിക്‌സില്‍ കോമയില്‍ കഴിയുന്ന 29കാരി പ്രസവിച്ച സംഭവത്തില്‍ നഴ്‌സ് പിടിയില്‍. അരിസോണയിലെ ഫീനിക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹസിയെന്‍ഡ ഹെല്‍ത്ത് കെയറില്‍ പത്തു വര്‍ഷത്തിലേറെയായി കോമയില്‍ കഴിയുകയായിരുന്ന സ്ത്രീയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം ആശുപത്രി ജീവനക്കാര്‍ക്ക് മനസിലായിരുന്നില്ല. സംഭവത്തില്‍ 36 കാരനായ നഥാന്‍ സതര്‍ലാന്‍ഡ് എന്ന നഴ്‌സാണ് പിടിയിലായത്. ഇയാള്‍ ഒരു ക്രിസ്ത്യന്‍ റാപ്പ് സംഗീതജ്ഞനാണ്. സ്ലീപ്പ്‌ലെസ് സോള്‍ ജാസ് എന്ന പേരിലുള്ള റാപ്പ് ഗ്രൂപ്പില്‍ നെയിറ്റ് എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. സര്‍ട്ടിഫൈഡ് ഫെയ്ക്ക് ഫെയ്‌സ് എന്ന പേരില്‍ 2008ല്‍ ഇവര്‍ പുറത്തിറക്കിയ ഗോസ്പല്‍ റാപ്പ് ആല്‍ബം അരിസോണയിലെ മെസയിലുള്ള ഫെയ്ത്ത് സെന്റര്‍ വെസ്റ്റ് ഫാമിലി ചര്‍ച്ച് ആയിരുന്നു പ്രമോട്ട് ചെയ്തത്.

ഈ ആല്‍ബം നിര്‍മിച്ച സ്ലീപ്പ്‌ലെസ് സോള്‍ ജാസ് എല്‍എല്‍സി എന്ന കമ്പനിയുടെ മാനേജരായിരുന്നു ഇയാള്‍ എന്നാണ് രേഖകള്‍ പറയുന്നത്. ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചു കൊണ്ടുള്ള പോസ്റ്ററുകളായിരുന്നു റാപ്പ് ആല്‍ബത്തിന് ഉണ്ടായിരുന്നത്. ഫെയ്ത്ത് സെന്റര്‍ വെസ്റ്റ് ഫാമിലി ചര്‍ച്ചിലും ചെറിയ വേദികളിലും ഇവര്‍ സംഗീത പരിപാടികള്‍ നടത്തിയിരുന്നു. നാഥാനെതിരെ നിസഹായയായ സ്ത്രീയെ ബലാല്‍സംഗം ചെയ്തതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെയും ഇയാളുടെയും ഡിഎന്‍എ സാമ്യമുള്ളതാണെന്ന് വ്യക്തമായതോടെയാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്.

ഡിസംബര്‍ 29നാണ് അരിസോണയില്‍ കോമയില്‍ കഴിയുകയായിരുന്ന സ്ത്രീ പ്രസവിച്ചത്. ഹെല്‍ത്ത് കെയറില്‍ ഉണ്ടായിരുന്ന മറ്റൊരു നഴ്‌സാണ് പ്രസവ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് കുട്ടിയെ പുറത്തെടുത്തത്. സ്ത്രീയുടെ കുടുംബം തന്നെയാണ് ആണ്‍കുഞ്ഞിനെ പരിചരിക്കുന്നത്. നഥാന്‍ സതര്‍ലാന്‍ഡ്‌നെ ഇപ്പോള്‍ അരിസോണയിലെ മാരികോപ്പ കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ലണ്ടന്‍: നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ സ്വദേശിനിയായ പതിനാലുകാരിയുടെ ആത്മഹത്യക്ക് പ്രേരണയായത് സോഷ്യല്‍ മീഡിയയെന്ന് ആരോപണം. പെണ്‍കുട്ടിയുടെ പിതാവാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മോളി റസലിന്റെ മരണത്തിന് ശേഷം ബന്ധുക്കള്‍ കുട്ടി ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്നു. കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ടൈം ലൈനില്‍ സെല്‍ഫ് ഹാം ചിത്രങ്ങളും വിഡിയോകളും നിറഞ്ഞിരുന്നതായി പിതാവ് റസല്‍ പറയുന്നു. 2017 നവംബറില്‍ മോളി റസല്‍ ബെഡ്‌റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ പാകത്തിന് മാനസിക പിരിമുറുക്കമോ പ്രശ്‌നങ്ങളോ മോളി പ്രകടിപ്പിച്ചിരുന്നില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയയില്‍ മോളി സ്ഥിരമായി ബ്രൗസ് ചെയ്തിരുന്ന കണ്ടന്റുകളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിച്ചിരിക്കുന്ന അല്‍ഗോരിതം പ്രകാരം ഒരാള്‍ നിരന്തരമായി സമാന കണ്ടന്റുകള്‍ സെര്‍ച്ച് ചെയ്താല്‍ ടൈം ലൈനില്‍ ഓട്ടോമാറ്റിക് മോഡിഫൈ ചെയ്യപ്പെടും. അതായത് സമാന കണ്ടന്റുകള്‍ അടങ്ങിയതായിരിക്കും പിന്നീട് വരുന്ന മിക്ക പോസ്റ്റുകളും. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമാന രീതിയില്‍ തന്നെയാണ് പ്രത്യക്ഷപ്പെടുക. ഇത് നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗങ്ങളുമില്ല. ഈ അല്‍ഗോരിത രീതിയാണ് തന്റെ മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റസല്‍ പറയുന്നു.

ഡിപ്രഷന്‍, മാനസിക പിരിമുറുക്കം, ആത്മഹത്യ, സെല്‍ഫ് ഹാം തുടങ്ങിയവയുമായി ബന്ധപ്പെട്ട കണ്ടന്റുകളായിരുന്നു മോളി ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിനങ്ങള്‍ കൂടുതലായും കണ്ടിരുന്നത്. ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതം ധാരാളം സമാന കണ്ടന്റുകളിലേക്ക് മോളിയുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. ഇത് ആത്മഹത്യ പ്രവണതയ്ക്ക് ആക്കം കൂട്ടിയെന്നും പിതാവ് റസല്‍ പറഞ്ഞു. മാനസിക പിരിമുറുക്കമോ എന്തെങ്കിലും സമ്മര്‍ദ്ദമുള്ള ലക്ഷണമോ ഒന്നും മോളിയുടെ സ്വഭാവത്തില്‍ വ്യക്തമായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഇത്തരം സോഷ്യല്‍ മീഡിയ അപകടങ്ങളെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വലിയ അപകടം ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയ അല്‍ഗോരിതമെന്നും റസല്‍ കൂട്ടിച്ചേര്‍ത്തു.
പാലാ: പ്രിയപ്പെട്ട മമ്മിക്ക് പൊന്നോമനകള്‍ നല്‍കിയ അവസാന സമ്മാനമായിരുന്നു ഈ കത്ത്. അയര്‍ലന്‍ഡ് മലയാളികള്‍ക്ക് തീരാദുഃഖം നല്‍കി വിട്ടുപിരിഞ്ഞ ലീമെറിക്കിലെ മലയാളി നേഴ്‌സ് ടിനി സെബാസ്റ്റ്യന് തന്റെ പൊന്നോമനകളായ എട്ടുവസ്സുകാരി റിയയും, നാല് വയസുകാരൻ റിയോണ്‍സും സമര്‍പ്പിച്ച യാതമൊഴിയാണ് സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയ ഏവരെയും ഈറനണിയിച്ചത്. ‘സ്വര്‍ഗത്തില്‍ സന്തോഷമായിരിക്കൂ മമ്മി, ഞങ്ങളുടെ ജീവിതത്തില്‍ ഇത് തീരാനഷ്ടമാണ്, അത്രയധികം മമ്മിയെ സ്‌നേഹിക്കുന്നു’. ഹൃദയ ഭേദകമായ കുരുന്നു വാചകങ്ങള്‍ സ്വര്‍ഗത്തിലിരുന്ന് ടിനി കാണുന്നുണ്ടായിരിക്കണം.
ടിനിയുടെ അപ്രതീക്ഷിത മരണത്തില്‍ നിന്ന് ലീമെറിക്ക് മലയാളികള്‍ ഇതുവരെ മോചിതരായിട്ടില്ല. രോഗം ഭേദമായി താന്‍ തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷ ഏവര്‍ക്കും അവസാന നിമിഷം വരെയുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പാലാ സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് നൂറുകണക്കിന് പേരാണ് എത്തിയത്. ടിനിയെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യയാത്ര നല്‍കാനും സഹപാഠികളും ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധി പേര് പള്ളിയിലും ഭാവനത്തിലുമായി എത്തിച്ചേർന്നു. ലിമറിക് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്തുവന്ന ടിനി സിറിള്‍ (37) കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ആലപ്പുഴ എടത്വ സ്വദേശിനിയായിരുന്നു. ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടിനി, രോഗാവസ്ഥ വിട്ട് തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ ഏവര്‍ക്കും ഉണ്ടായിരുന്നെങ്കിലും ഏവരെയും ഞെട്ടിച്ച് ടിനി മരണത്തിന് കീഴടങ്ങുകയായിരുന്നു.
നാട്ടിൽ മൃതദേഹം കൊണ്ടുപോകുന്നതിന് മുൻപേ ലീമെറിക്കിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ചാപ്പലിലും, പാട്രിക്‌സ്വെല്ലിലുള്ള മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ വച്ച് നടന്ന പൊതുദര്‍ശനത്തിലും പ്രാര്‍ത്ഥനകളിലും നൂറുകണക്കിന് മലയാളികളും സഹപ്രവര്‍ത്തകരും ടിനിയ്ക്ക് യാത്രാമൊഴിയേകാൻ എത്തിചേർന്നിരുന്നു. അയര്‍ലണ്ട് മലയാളികള്‍ക്ക് തീരാത്ത വേദന നല്‍കിയാണ് പുതുവർഷത്തിൽ ടിനി യാത്രയായത്. ടിനിയുടെ ഭര്‍ത്താവ് സിറില്‍ ജോയിക്കും മക്കള്‍ക്കും സാന്ത്വനമേകാന്‍ അയർലൻഡ് മലയാളികൾ കുടുംബത്തോടൊപ്പം സഹായഹസ്തങ്ങളുമായി മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു എങ്കിലും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ടിനിയുടെ നിത്യയതയിലേക്കുള്ള യാത്ര കുടുംബത്തിലേയും കൂട്ടുകാരുടെയും കുഞ്ഞുങ്ങളുടെയും ജീവിതത്തിൽ ഒരു നൊമ്പരമായി തീരുന്ന ഒരവസ്ഥ… ഒരാൾക്കും ഇത്തരത്തിലുള്ള വിധി ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഒരു സമൂഹത്തെയാണ് ശവസംസ്ക്കാര ചടങ്ങിന് കാണാൻ കഴിഞ്ഞത്.
നോ ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകുമോ എന്ന ആശങ്കയില്‍ ബ്രിട്ടനിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍. പ്രധാന കമ്പനികളെല്ലാം തന്നെ ബ്രെക്‌സിറ്റ് ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ബ്രിട്ടനിലെ കോര്‍പറേറ്റ് ലോകം ബ്രെക്‌സിറ്റ് വിഷയത്തില്‍ ഭരണകൂടം തുടരുന്ന അനിശ്ചിതാവസ്ഥയില്‍ അക്ഷമരാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ബ്രെക്‌സിറ്റിനെ അനുകൂലിച്ചിരുന്ന കോടീശ്വരനും വ്യവസായിയുമായ സര്‍.ജെയിംസ് ഡൈസണ്‍ തന്റെ കമ്പനിയുടെ ആസ്ഥാനം സിംഗപ്പൂരിലേക്ക് മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഗവണ്‍മെന്റിന് വന്‍ തിരിച്ചടി സമ്മാനിക്കുന്ന പ്രഖ്യാപനമായി വിലയിരുത്തപ്പെടുന്നു. ഡൈസണ്‍ എടുത്ത തീരുമാനം വന്‍ വിമര്‍ശനവും ക്ഷണിച്ചു വരുത്തുന്നുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുന്നതിലെ ക്രമരാഹിത്യവും അച്ചടക്കമില്ലായ്മയും സൃഷ്ടിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വ്യവസായ ലോകത്തെ പ്രമുഖര്‍ ആശയങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് ഡൈസണ്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. പി ആന്‍ഡ് ഒ തങ്ങളുടെ ഇംഗ്ലീഷ് ചാനല്‍ ഫെറി സൈപ്രിയോട്ടിനു കീഴില്‍ റീ-രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 182 വര്‍ഷം പഴക്കമുള്ള കമ്പനിയാണ് ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സോണി തങ്ങളുടെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ലണ്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുമെന്ന് അറിയിച്ചു. ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ബെന്റ്‌ലി തങ്ങളുടെ ലാഭത്തെ ബ്രെക്‌സിറ്റ് ദോഷകരമായി ബാധിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി.

നോ-ഡീല്‍ ഭീതിയിലാണ് വ്യവസായികള്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ തന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ബ്രെക്‌സിറ്റ് സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഏക വഴിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് തള്ളിക്കളയാനും ഇവര്‍ തയ്യാറാകുന്നില്ല.
ലണ്ടന്‍: കുട്ടികളെ വളര്‍ത്തുന്നത് എക്കാലത്തെയും ശ്രമകരമായ ജോലിയാണ്. ചില അവസരങ്ങളില്‍ മക്കളെ എങ്ങനെ പരിപാലിക്കാമെന്നത് മാതാപിതാക്കളെ സംബന്ധിച്ചടത്തോളം ഏറെ ബുദ്ധിമുട്ടേറിയ ജോലിയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന യു.കെയിലെ കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഫാമിലി ഹൈല്‍പ്പ് ലൈന്‍. ഡച്ചസ് ഓഫ് കാംബ്രിഡ്ജ് പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നത്. കുട്ടികളെ വളര്‍ത്തുന്നത് പ്രത്യേകമായി ജനിച്ച് കഴിഞ്ഞ് ഒരു വയസ് പ്രായമെത്തുന്നത് വരെയുള്ള കാലഘട്ടങ്ങളിലുള്ള വളര്‍ച്ചാ ഘട്ടത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ദ്ധ നിര്‍ദേശം നല്‍കാന്‍ കഴിയുന്ന രീതിയിലാണ് ഹെല്‍പ്പ്‌ലൈന്‍ ക്രമീകരിച്ചിരിക്കുന്നത്. ഇ-മെയില്‍ വഴിയോ ഫോണ്‍ വഴിയോ വിദഗ്ദ്ധരുടെ അഭിപ്രായം തേടാന്‍ ഫാമിലി ഹെല്‍പ്പ്‌ലൈന്‍ സഹായകമാവും.

സമീപകാലത്ത് നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന ഡച്ചസ് കാംബ്രിഡ്ജ് പദ്ധതി ഏറെപ്പേര്‍ക്ക് ഗുണകരമാവുമെന്ന് അഭിപ്രായപ്പെട്ടു. മൂന്ന് കൂട്ടികളുടെ മാതാവ് കൂടിയായ ഡച്ചസ് ഓഫ് കാംബ്രിഡ്ജ് പദ്ധതി വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ചൂണ്ടിക്കാണിച്ചു. എല്ലാ കൂടുംബങ്ങളിലും കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്. ഒരു വയസുവരെ കുട്ടികളെ പരിചരിക്കുന്നതിന് അമ്മമാര്‍ക്ക് ധാരാളം സഹായങ്ങള്‍ ലഭിക്കും. എന്നാല്‍ അതിനുശേഷമുള്ള ചിത്രം വ്യത്യസ്തമാണ്. കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാവുന്നതും ഈ ഘട്ടത്തിലാണ്. അവിടെയാണ് വിദഗ്ദ്ധരുടെ നിര്‍ദേശങ്ങള്‍ക്ക് കൂടുതല്‍ ഫലവത്താവുന്നത്. നമ്മുടെ ഓരോരുത്തരുടെയും കുടംബ, സാമൂഹികാവസ്ഥ വ്യത്യസ്ഥമാണ്. എങ്കിലും ഒരു രക്ഷിതാവ് എന്ന കര്‍ത്തവ്യത്തില്‍ സമാനതയുണ്ടെന്നും ഡച്ചസ് ഓഫ് കാംബ്രിഡ്ജ് പറഞ്ഞു.

കഴിഞ്ഞ 12 മാസത്തെ ‘പൈലറ്റ്’ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഫാമിലി ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഹൈല്‍പ്പ്‌ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി ഫാമിലി ആക്ഷന്റെ സൗത്ത് ഈസ്റ്റ് ലണ്ടന്‍ ഓഫീസും ഡച്ചസ് ഓഫ് കാംബ്രിഡ്ജ് സന്ദര്‍ശിച്ചു. കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അമ്മമാര്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളെ വ്യക്തമാക്കുന്ന ട്രെയിനിംഗ് സെഷന്‍ നിരീക്ഷിച്ച ശേഷമായിരുന്നു ഡച്ചസ് ഓഫ് കാംബ്രിഡ്ജ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. വ്യക്തിപരമായി അമ്മയാവുകയെന്നത് ലോകത്തിലെ ഏറ്റവും മഹത്തായതും സന്തോഷം തരുന്നതുമായി കാര്യമാണ്. എന്നാല്‍ കുട്ടികളെ വളര്‍ത്തുകയെന്നാല്‍ ഒരിക്കലും എളുപ്പ ജോലിയല്ല. അതീവ കഠിനമേറിയതും സൂക്ഷ്മത പാലിക്കേണ്ടതുമായ കാര്യമാണത് എന്നായിരുന്നു ഡച്ചസ് ഓഫ് കാംബ്രിഡ്ജ് 2007ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ വ്യക്തമാക്കിയത്. പുതിയ ഹെല്‍പ്പ്‌ലൈന്‍ എല്ലാവര്‍ക്കും ഗുണപ്രദമാവുമെന്ന് ഡച്ചസ് ഓഫ് കാംബ്രിഡ്ജ് പ്രത്യാശ പ്രകടിപ്പിച്ചു.
ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ തുടരണമെങ്കില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് നിര്‍ബന്ധിതമാക്കിയെങ്കിലും ഇതിനായി അപേക്ഷിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമെന്ന് അപേക്ഷിച്ചവര്‍. സാങ്കേതികപ്പിഴവുകള്‍ മൂലം ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രോസസിംഗില്‍ നേരിടുന്ന താമസവും ഡോക്യുമെന്റുകള്‍ നിരസിക്കപ്പെടുന്നതുമൊക്കെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ ആപ്ലിക്കേഷനുകള്‍ ശരിയാ വിധത്തിലും വേഗത്തിലും പ്രോസസ് ചെയ്യപ്പെട്ടില്ലെങ്കില്‍ ആയിരക്കണക്കിനാളുകള്‍ക്ക് നിയമപരമായ സ്റ്റാറ്റസ് ലഭിക്കാതെ വന്നേക്കാമെന്നാണ് മുന്നറിയിപ്പ്. രജിസ്ട്രേഷനായി ഒരു മൊബൈല്‍ ആപ്പും വെബ്‌സൈറ്റും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

യുകെയില്‍ നിലവിലുള്ള 3.5 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാര്‍ സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിക്കേണ്ടി വരും. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഒരു വിന്‍ഡ്‌റഷ് സ്‌കാന്‍ഡല്‍ ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2021 ജൂണ്‍ അവസാനിക്കുന്നതിനു മുമ്പായി യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഇതിനിടയില്‍ അപേക്ഷകരുടെ ഐഡന്റിറ്റി പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഒന്നിലേറെ പരിശോധനകള്‍ ഇതിനായി വേണ്ടിവരും. ക്രിമിനല്‍ റെക്കോര്‍ഡുകളും യുകെ റെസിഡന്‍സും പരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷകര്‍ യുകെയില്‍ അഞ്ചു വര്‍ഷം താമസിച്ചവരായിരിക്കണമെന്ന നിബന്ധനയുമുണ്ട്.

ഇത്രയും കാലം താമസിക്കാത്തവര്‍ക്ക് പ്രീ സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കില്ല. അപേക്ഷക്കായുള്ള 65 പൗണ്ട് ഫീസ് എടുത്തു കളയുന്നതായി ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്ലെയിമുകള്‍ നിരസിക്കപ്പെട്ടാല്‍ അപ്പീല്‍ നല്‍കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഐഫോണുകളില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്നും ആപ്പിള്‍ ഇതിനായുള്ള സൗകര്യം ഒരുക്കുന്നില്ലെന്നുമുള്ള പരാതിയും വ്യാപകമാണ്.
യുകെയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിക്കാനുള്ള ബ്രെക്‌സിറ്റ് അനന്തര സെറ്റില്‍മെന്റ് പദ്ധതി രാജ്യവ്യാപകമായി അവതരിപ്പിച്ചു. 2021 ജൂണ്‍ വരെ ഇതിനായി അപേക്ഷിക്കാം. ഇതിന്റെ ആദ്യ പരീക്ഷണ ഘട്ടമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ തുടരാന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതിനായി ഇപ്പോള്‍ അപേക്ഷിക്കാന്‍ സാധിക്കും. മാര്‍ച്ച് 29നു ശേഷം യുകെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതായി മാറുമെന്നതിനാലാണ് ഇത് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഈ രജിസ്‌ഷ്രേനായി അപേക്ഷിക്കാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ കഴിയാനോ ജോലി ചെയ്യാനോ സാധിക്കില്ല.
രാജ്യത്തുള്ള മറ്റു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നിയമപരമായ താമസം ഉറപ്പു വരുത്താനും ഇമിഗ്രേഷനില്‍ രാജ്യത്തിന്റെ നിയന്ത്രണം കൂടുതല്‍ ശക്തമാക്കാനുമാണ് ഈ നടപടിയെന്നാണ് വിശദീകരണം. ബ്രെക്‌സിറ്റ് അനുകൂലികള്‍ ഏറ്റവും ശക്തമായി ഉന്നയിക്കുന്ന കാര്യം കൂടിയാണ് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍. എന്നാല്‍ ഈ അപേക്ഷകള്‍ ലഭിച്ചാലും അവ വേഗത്തിലും കാര്യക്ഷമമായും പരിഗണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആയിരക്കണക്കിനാളുകള്‍ ലീഗല്‍ സ്റ്റാറ്റസിനു പുറത്താകുമെന്ന് വിമര്‍ശകര്‍ പറയുന്നു. 3.5 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാരാണ് യുകെയില്‍ ഉള്ളത്. 2021 ജൂണിനു ശേഷം ഇവിടെ തുടരണമെങ്കില്‍ ഇവരെല്ലാം ഈ രജിസ്‌ട്രേഷനായി അപേക്ഷിക്കേണ്ടി വരും.

ഹോം ഓഫീസ് പുറത്തിറക്കിയ നിര്‍ദേശങ്ങളനുസരിച്ച് ബ്രിട്ടീഷ് പൗരന്‍മാര്‍, ഐറിഷ് പൗരന്‍മാര്‍, മാതാപിതാക്കളില്‍ ആരെങ്കിലും ബ്രിട്ടീഷ് സെറ്റില്‍ഡ് സ്റ്റാറ്റസുള്ള ബ്രിട്ടനില്‍ ജനിച്ചവര്‍, യുകെയില്‍ പെര്‍മനന്റ് റസിഡന്‍സിയുള്ളവര്‍ എന്നിവരെ രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെര്‍മനന്റ് റെഡിഡന്‍സ് ഡോക്യുമെന്റ് മാത്രം കൈവശമുള്ള യൂറോപ്യന്‍ പൗരന്‍മാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. യൂറോപ്യന്‍ പങ്കാളിയോ സിവില്‍ പാര്‍ട്‌നറോ വിവാഹം കഴിക്കാത്ത പങ്കാളിയോ ഉള്ള നോണ്‍-യൂറോപ്യന്‍ പൗരന്‍മാര്‍ സെറ്റില്‍മെന്റ് സ്റ്റാറ്റസിനായി അപേക്ഷ നല്‍കണം.
ബ്രിട്ടീഷ് പൗരത്വമുള്ളവരുമായി വിവാഹം കഴിച്ചിട്ടുള്ളവരും ഇതിനായി അപേക്ഷ നല്‍കേണ്ടി വരും. കുട്ടികള്‍ക്കും സെറ്റില്‍ഡ് സ്റ്റാറ്റസ് വേണ്ടി വരുമെന്നതിനാല്‍ രക്ഷിതാക്കള്‍ അപേക്ഷ നല്‍കണം. യുകെയില്‍ അഞ്ചു വര്‍ഷം തുടര്‍ച്ചയായി താമസിച്ചവര്‍ക്കു മാത്രമേ സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കുകയുള്ളു. ഇക്കാലയളവില്‍ വര്‍ഷത്തില്‍ ആറു മാസമെങ്കിലും ഇവര്‍ ഒരുമിച്ച് യുകെയില്‍ താമസിച്ചിരിക്കണം. 2020 ഡിസംബറിനു ശേഷം യുകെയില്‍ താമസം ആരംഭിക്കുന്നവര്‍ക്കും സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിക്കാം.

ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. മുമ്പ് ഇത് ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലൂടെ ചെയ്യാമായിരുന്നു. പേപ്പര്‍വര്‍ക്കുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇത് ഓണ്‍ലൈനില്‍ നടപ്പാക്കുന്നത്. വളരെ കുറച്ചു സമയം മാത്രമേ ഇതിന് ആവശ്യമായി വരുന്നുള്ളു. ഇതിനായി പാസ്‌പോര്‍ട്ട്, നാഷണല്‍ ഐഡന്റിറ്റി എന്നിവയില്‍ ഏതെങ്കിലും ഒന്ന്, യുകെ റെസിഡന്‍സി, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ താമസത്തിനായി എത്താനാണെങ്കില്‍ യുകെയില്‍ ജീവിക്കുന്ന കുടുംബാംഗവുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ തുടങ്ങിയവ സമര്‍പ്പിക്കണം.
ലണ്ടന്‍: നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേ ബ്രക്സിറ്റ് പ്രതിസന്ധി മറികടക്കാന്‍ പുതിയ തന്ത്രം മെനയുന്നു. ഇതിനായി പ്ലാന്‍ ബി നടപ്പിലാക്കുമെന്നാണ് മെയ് പ്രസ്താവിച്ചിരിക്കുന്നത്. പിന്നാലെ പ്ലാന്‍ ബി നേരത്തേ പരാജയപ്പെട്ട ഡീലിനു സമാനമാണെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ കൊണ്ടുവന്ന ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതോടെയാണ് പ്ലാന്‍ ബിയുമായി മേയ് രംഗത്തെത്തിയിട്ടുണ്ട്. പുതുക്കിയ കരാറിന് പിന്തുണതേടി മേ എം.പിമാരുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ നിരാകരിക്കപ്പെട്ടാല്‍ നോ ഡീല്‍ ബ്രക്സിറ്റ് നടപ്പാക്കേണ്ടി വരുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്ലാന്‍ ബിയും പരാജയപ്പെടുമെന്ന് സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. പ്ലാന്‍ ബിയില്‍ സമര്‍പ്പിക്കാന്‍ പോകുന്ന നിര്‍ദേശങ്ങള്‍ ആദ്യത്തെ കരട് രേഖയ്ക്ക് സമാനമാണ്. ബ്രസല്‍സുമായി പുനര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് നേരത്തെ മേ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ നടന്നാലും നോ ഡീല്‍ സാധ്യതകള്‍ ഇല്ലാതാവില്ല. കൂടാതെ മറ്റൊരു ഹിതപരിശോധനയ്ക്കുള്ള സാധ്യതയും മേയുടെ പുതിയ കരടില്‍ ഇല്ല. സമാനമായ രൂപരേഖയാണ് പാര്‍ലമെന്റില്‍ വീണ്ടും സമര്‍പ്പിക്കപ്പെടുന്നതെങ്കില്‍ മേയ് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ടോറികളിലെ വിമതരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പ്ലാന്‍ ബി അംഗീകരിക്കപ്പെടുകയാണെങ്കില്‍ മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടും.

താന്‍ കൊണ്ടുവരാന്‍ പോകുന്ന കരാറിനെ അംഗീകരിക്കുകയോ അല്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കുകയോ മാത്രമാണ് മൂന്നിലുള്ള ഏക വഴിയെന്ന് മേയ് എം.പിമാരോട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലേബര്‍ എം.പിമാരുടെയും ടോറിയിലെ വിമതരുടെയും പിന്തുണ ലഭിക്കാനാവും മേ ആദ്യം ശ്രമിക്കുക. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച സമര്‍പ്പിക്കപ്പെട്ട് ദയനീയ പരാജയം ഏറ്റുവാങ്ങിയ പ്ലാന്‍ എയുടെ പേര് മാറ്റി പ്ലാന്‍ ബി എന്നാക്കുക മാത്രമാണ് മേ ചെയ്തിട്ടുള്ളതെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പരിഹസിച്ചു. എന്നാല്‍ ടോറികളും ഡിയുപിയും മേയ്ക്ക് പിന്തുണ നല്‍കിയാല്‍ പ്ലാന്‍ ബി പാസാവാനുള്ള സാധ്യത തെളിയും. ഇതിനാവും മേ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ തുടക്ക ശമ്പളം ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇത്തരക്കാര്‍ക്ക് ആദ്യമായി ലഭിക്കുന്ന ശമ്പളം ഇതാദ്യമായി 60,000 പൗണ്ടിലെത്തി. ആനുവല്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഹൈ ഫ്‌ളയര്‍ റിസര്‍ച്ച് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളാണ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ജോലികള്‍ വാഗ്ദാനം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇവര്‍ ആദ്യ വര്‍ഷ ശമ്പളമായി ശരാശരി 47,000 പൗണ്ട് വരെയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 50,000 പൗണ്ട് വരെയായി ഇത് ഉയര്‍ന്നിരുന്നു. ഇത് ഇപ്പോള്‍ ആദ്യമായി 60,000 പൗണ്ട് കടന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദി ഗ്രാജ്വേറ്റ് മാര്‍ക്കറ്റ് ഇന്‍ 2019 എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ആള്‍ഡിയില്‍ ഇപ്പോള്‍ ജോലിക്ക് കയറുന്ന ഒരു ഗ്രാജ്വേറ്റിന് ലോകത്തെ ഏറ്റവും വലിയ നിയമ സ്ഥാപനങ്ങളില്‍ തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 44,000 പൗണ്ടാണ് ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ ആള്‍ഡി വാഗ്ദാനം ചെയ്യുന്നത്. ഓഡി, ലോ ഫേമുകളായ ബേക്കര്‍ മക്കെന്‍സി, അലന്‍ ആന്‍ഡ് ഓവേറി തുടങ്ങിയവ 45,000 പൗണ്ട് വീതമാണ് തുടക്കക്കാരായ ഗ്രാജ്വേറ്റുകള്‍ക്ക് വാഗ്ദാനം നല്‍കുന്നത്. 2019ലെ വേക്കന്‍സികളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് 9.1 ശതമാനം വാര്‍ഷിക ശമ്പള വര്‍ദ്ധനയും കമ്പനികള്‍ വാഗ്ദാനം നല്‍കുന്നു. ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാജ്വേറ്റ് വേക്കന്‍സികള്‍ ഇടിഞ്ഞെങ്കിലും അവ വീണ്ടും ശക്തമായി തിരിച്ചു വരികയാണ്.

അഞ്ചു വര്‍ഷങ്ങള്‍ക്കിടെയാണ് ഈ ഉണര്‍വ് ദൃശ്യമായിരിക്കുന്നത്. നിലവിലുള്ള 100 മുന്‍നിര ഗ്രാജ്വേറ്റ് സ്‌കീമുകളില്‍ 40,000 പൗണ്ടിനു മേല്‍ ശമ്പളം ലഭിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ലിങ്ക്‌ലേറ്റേഴ്‌സ് എന്ന ലോ കമ്പനി 47,000 പൗണ്ടാണ് വാഗ്ദാനം നല്‍കുന്നത്. എന്‍എച്ച്എസിന് സേവനം നല്‍കുന്ന സോഫ്റ്റ് വെയര്‍ കമ്പനിയായ ടിപിപി 45,000 പൗണ്ട് വരെ ഗ്രാജ്വേറ്റുകള്‍ക്ക് തുടക്ക ശമ്പളമായി വാഗ്ദാനം നല്‍കുന്നു. പബ്ലിക് സെക്ടര്‍ കമ്പനികളിലുള്‍പ്പെടെ ഒട്ടേറെ വേക്കന്‍സികള്‍ ഉടനെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.