ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണമെന്ന അഭിപ്രായത്തില്‍ നിന്ന് ബ്രിട്ടീഷ് ജനത പിന്നോട്ട്! ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ നൂറോളം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഇപ്പോള്‍ ആ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടു പോന്നതായി ഒരു സര്‍വേ വ്യക്തമാക്കുന്നു. ഒബ്‌സര്‍വര്‍ നടത്തിയ വിശകലനത്തിലാണ് നൂറോളം വെസ്റ്റ്മിന്‍സ്റ്റര്‍ മണ്ഡലങ്ങള്‍ ഈ അഭിപ്രായത്തിലേക്ക് എത്തിയെന്ന് വ്യക്തമായത്. ഈ വര്‍ഷം അവസാനം ബ്രെക്‌സിറ്റ് വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമ്പോള്‍ ഇത് വലിയ തോതില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായക്കാരാണ് ഇപ്പോള്‍ ബ്രിട്ടീഷ് വോട്ടര്‍മരില്‍ ഭൂരിപക്ഷമെന്നും സര്‍വേ പറയുന്നു. ബ്രെക്‌സിറ്റിനെ അനുകൂലിച്ച ലേബര്‍ വോട്ടര്‍മാര്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഇവരാണ് ഇപ്പോള്‍ ബ്രെക്‌സിറ്റ് വിരുദ്ധ നിലപാടിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും ഹിതപരിശോധനയ്ക്ക് ശേഷം നടക്കുന്ന ആദ്യ സമഗ്ര സര്‍വേ വ്യക്തമാക്കുന്നു. ലേബര്‍ ശക്തികേന്ദ്രങ്ങളായ നോര്‍ത്ത് ഇംഗ്ലണ്ടിലും വെയില്‍സിലും ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള അഭിപ്രായം മാറുന്നുവെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രെക്‌സിറ്റില്‍ കടുത്ത പ്രതിപക്ഷ നിലപാടെടുക്കാന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനു മേല്‍ സമ്മര്‍ദ്ദമുയരും. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങിലെ 632 സീറ്റുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. ഇവയില്‍ 112 എണ്ണം ലീവ് പക്ഷത്തു നിന്ന് റിമെയിനിലേക്ക് തിരിഞ്ഞതായി കണ്ടെത്തി. ഇതനുസരിച്ച് നിലവില്‍ 341 മണ്ഡലങ്ങള്‍ റിമെയിന്‍ പക്ഷത്താണ്. ഹിതപരിശോധനയില്‍ 229 മണ്ഡലങ്ങള്‍ മാത്രമേ ബ്രെക്‌സിറ്റിന് എതിരായി അഭിപ്രായ വോട്ട് നല്‍കിയിരുന്നുള്ളു. സര്‍വേയില്‍ പോളിംഗിനൊപ്പം വിശദമായ സെന്‍സസ് വിവരങ്ങളും ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡേറ്റയും ഉപയോഗിച്ചു.
ഇന്ത്യൻ വേരുകളുള്ള വിഖ്യാത സാഹിത്യകാരനും നൊബേൽ പുരസ്കാര ജേതാവുമായ വി.എസ്.നയ്പാൾ (85) അന്തരിച്ചു. ലണ്ടനിലെ വസതിയിൽ ശനിയാഴ്ച രാത്രി നയ്പാൾ അന്തരിച്ച വിവരം ബന്ധുക്കളാണ് പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. 2001ലാണ് നയ്പാളിന് സാഹിത്യ നോബേൽ ലഭിച്ചത്.
1932ൽ ട്രിനിടാഡിൽ ജനിച്ച നയ്പാൾ, മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്’, ‘എ ബെൻഡ് ഇൻ ദ റിവർ’ തുടങ്ങിയവയാണ് പ്രധാന കൃതികൾ. മനുഷ്യ സങ്കടങ്ങളുടെയും സംഘർഷങ്ങളുടെയും ദുരിതങ്ങളുടെയും തീവ്രത നിറഞ്ഞ എഴുത്തുകളായിരുന്നു നയ്പാളിന്റേത്. 1950ൽ ഒരു സ്കോളർഷിപ് ലഭിച്ചതോടെ ബ്രിട്ടനിലേക്ക് കുടിയേറിയ നയ്പാൾ, അവിടെവച്ചാണ് കൃതികളിലേറെയും രചിച്ചത്.
ലണ്ടന്‍: 9കാരനായ ചെസ് സൂപ്പര്‍താരത്തെ നാടുകടത്തിലെന്ന് യുകെ. താരത്തിനും കുടുംബത്തിനും രാജ്യത്ത് തന്നെ തുടരാനുള്ള എല്ലാവിധ സാഹചര്യങ്ങളും ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യന്‍ വംശജനായ ശ്രേയസ് റോയല്‍ തന്റെ പ്രായത്തിലുള്ളവരുടെ ലോക റാങ്കിംഗില്‍ 4-ാം സ്ഥാനക്കാരനാണ്. 3 വയസ് പ്രായമുള്ളപ്പോഴാണ് ശ്രേയസ് ഐടി പ്രൊഫഷണലായ പിതാവ് ജിതേന്ദ്ര സിംഗിനൊപ്പം യുകെയിലെത്തുന്നത്. 2018 സെപ്റ്റംബറില്‍ സിംഗിന്റെ വിസാ കാലാവധി അവസാനിക്കുന്നതോടെ ശ്രേയസും രാജ്യം വിട്ടുപോകേണ്ടി അവസ്ഥയിലായി. ഹോം ഓഫീസ് നടപ്പിലാക്കുന്ന കടുത്ത നിയമങ്ങള്‍ പ്രകാരം സിംഗിന് വിസ പുതുക്കാനുള്ള യോഗ്യതയുണ്ടായിരുന്നില്ല.
ഫിഡെ(FIDE) ടൈറ്റില്‍ നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് കളിക്കാരനാണ് ശ്രേയസ്. തന്റെ എഴാമത്തെ വയസില്‍ കാന്‍ഡിഡേറ്റ് മാസ്റ്റര്‍ ആയിട്ടുള്ള വ്യക്തി കൂടിയാണ് ശ്രേയസ്. യു.കെ ചെസ് ഫെഡറേഷന്‍ അദ്ഭുത പ്രതിഭാസമെന്നാണ് ഒരിക്കല്‍ ഈ യുവതാരത്തിനെ വിശേഷിപ്പിച്ചത്. യു.കെയുടെ അഭിമാനമായി വളരുന്ന തന്റെ മകന്റെ കരിയര്‍ കൂടി കണക്കിലെടുത്ത് വിസ നീട്ടിനല്‍കുന്ന നിയമ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് സിംഗ് ഹോം ഓഫീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ കുടുംബത്തെയും ശ്രേയസിനെയും നിലനിര്‍ത്താനുള്ള സാധ്യതകളൊന്നുമില്ലെന്നാണ് ഹോം ഓഫീസ് പ്രതികരിച്ചത്. പിന്നീട് വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
പിന്നീട് ഹോം ഓഫീസ് തീരുമാനം മാറ്റുകയായിരുന്നു. ലോകത്തിലെ മികച്ച ഇമിഗ്രേഷന്‍ പോളിസികള്‍ നിലനില്‍ക്കുന്നത് യുകെയിലാണെന്നും ഇത്തരം കഴിവുള്ളവരെ നിലനിര്‍ത്തുമെന്നും ഹോം സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. 5-ാം വയസില്‍ ചെസ് പരിശീലനം ആരംഭിച്ച ശ്രേയസ് 7 വയസില്‍ പ്രധാനപ്പെട്ട പല ഇംഗ്ലീഷ് ചെസ് ടെറ്റിലുകള്‍ നേടുകയും ചെയ്തു. 21-ാം വയസില്‍ ലോക ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കണമെന്നാണ് ശ്രേയസിന്റെ ആഗ്രഹം. അതിനായി കഠിന ശ്രമം നടത്തുമെന്നും പിതാവ് സിംഗ് പ്രതികരിച്ചു.
അദ്ധ്യായം – 11
റാഞ്ചിയിലേക്കുളള ട്രെയിന്‍ യാത്ര
നാട്ടില്‍ നിന്നുളള ഒളിച്ചോടല്‍ ഒരു ചുടു നിശ്വാസം പോലെ എന്നില്‍ വളര്‍ന്നു. എന്റെ ജീവിതം വൃഥാവിലാവില്ലെന്ന് എന്നെ ആശ്വസിപ്പിച്ചത് പണിക്കര്‍ സാറാണ്. നീ അന്ധനോ മൂകനോ ബധിരനോ അല്ല. മനുഷ്യരുടെ ഉററതോഴനായി മാറാന്‍ ധാരാളം പഠിക്കാനുണ്ട്. പോലീസിന്റെ സമീപനമൊക്കെ അദ്ദേഹം പുച്ഛിച്ചു തളളി. ജന്മി – ബൂര്‍ഷ്വ സര്‍വ്വാധിപത്യം പിഴുതെറിഞ്ഞതുപോലെ ഈ കാടന്‍ പോലീസ് നിയമവും ഒരിക്കല്‍ പിഴുതെറിയും. അഹങ്കാരിയും ധിക്കാരിയുമായ മകന്‍ കണ്‍മുന്നില്‍ നിന്നു പോകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് എന്റെ അച്ഛന്‍ തന്നെയായിരുന്നു. അധികമാരോടും പറയാതെ തന്നെ റാഞ്ചിയില്‍ നിന്നു അവധിയില്‍ വന്നിരിക്കുന്ന കൊല്ലത്തുളള വിജയന്‍ പിളളയുടെ വീട്ടിലേക്ക് രാവിലെ തന്നെ യാത്ര തിരിച്ചു. അതിനു മുമ്പ് ഒരു ദിവസം ഞാന്‍ ആ വീട്ടില്‍ പോയിരുന്നു.
മനസ്സില്‍ അപ്പോള്‍ നിറഞ്ഞു നിന്നിരുന്നത് ആ നരകത്തില്‍ നിന്നു രക്ഷപ്പെടുന്ന ചിന്തയായിരുന്നു. മറിച്ച് ചിന്തിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. മനസ്സിലെ ആശങ്കകള്‍ മാറിയിരിക്കുന്നു. വിജയന്‍ പിളളയുടെ വീട്ടിലെത്തിയ എന്നെ സ്‌നേഹപൂര്‍വ്വമാണ് അവര്‍ സ്വീകരിച്ചത്. ഊണു കഴിഞ്ഞ് ഞങ്ങള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മദ്രാസിലെ എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷന്‍ വഴി ബിഹാറിലെ ചക്രദാര്‍പുര്‍ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു.
രണ്ടു പകലും രണ്ടു രാത്രിയും കഴിഞ്ഞു മാത്രമേ അവിടെയെത്തൂ. യാത്രക്കിടയില്‍ എന്റെ മനസ്സിന്റെ വിലാപങ്ങള്‍ എല്ലാം മാറിയിരുന്നു. ഇനിയും ഒരു പോലീസ്സിനും എന്നെ തളയ്ക്കാനാവില്ലെന്ന ചിന്ത മനസ്സിന് ശക്തി പകര്‍ന്നു. എനിക്കിപ്പോള്‍ ഒരു ദുഖവുമില്ല. ട്രയിനിലിരിക്കുമ്പോള്‍ ഓരോരോ മനുഷ്യര്‍, ദേശങ്ങള്‍, പച്ചിലക്കാടുകള്‍, കൃഷിത്തോട്ടങ്ങള്‍, മരുഭൂമി അതി മനോഹര കാഴ്ച്ചകള്‍ കാണുമ്പോലെ എന്റെ മോഹങ്ങളും മനസ്സിലിരുത്തി ലാളിച്ചുകൊണ്ടിരുന്നു. ട്രെയിനില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ പ്രകൃതിയെ തലോടുന്ന പൂനിലാവിനെ നോക്കി ഞാന്‍ ഇരുന്നു. ഇരുട്ടിനെ അകറ്റാന്‍ സൂര്യനോ ചന്ദ്രനോ വേണം. മനുഷ്യ മനസ്സുകളില്‍ ഇതു പോലെ പൂനിലാവ് പരത്തുന്നവരാണല്ലോ അക്ഷരവും ആത്മാവുമെന്ന് എനിക്ക് തോന്നി. ട്രെയിനില്‍ വായിക്കാന്‍ ഞാന്‍ പുസ്തകവും കരുതിയിരുന്നു. മനസ്സില്‍ ഒരല്പം സന്തോഷമുണ്ടെങ്കിലും റാഞ്ചിയിലെ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും കുട്ടികളും എന്നെ എങ്ങനെയായിരിക്കും സ്വീകരിക്കക എന്ന ഉത്കണ്ഠയും മനസ്സിലുണ്ടായിരുന്നു. ഇവര്‍ നാട്ടില്‍ അവധിക്കു വരുമ്പോള്‍ കണ്ടിട്ടുളള അനുഭവങ്ങളല്ലാതെ മറ്റൊന്നുമില്ല. ഒരു കാര്യം ഞാന്‍ മനസ്സിലുറപ്പിച്ചു. അവരില്‍ നിന്നു നിറഞ്ഞുതുളുമ്പുന്ന സ്‌നേഹമൊന്നും പ്രതീക്ഷിക്കേണ്ട. അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധ പ്രകാരം ഒരു ശല്യത്തെ സഹിക്കാന്‍ തയ്യാറായി എന്നു മാത്രം കരുതിയാല്‍ മതി.
ട്രെയിനിലിരുന്ന് വിജയന്‍പിളളയടക്കമുളളവര്‍ ചീട്ടുകളിക്കുന്നതു കണ്ടു. ചിലരുടെ ചെവിയില്‍ കുണുക്കന്‍ ഒരു ശിക്ഷപോലെ തൂങ്ങിക്കിടക്കുന്നു. അവരുടെ ഭാര്യമാരൊക്കെ കൊച്ചുകുട്ടികളുടെ കാര്യത്തിലാണ് ശ്രദ്ധിക്കുന്നത്. ട്രെയിനില്‍ എല്ലാവരും സ്‌നേഹമുളളവരായിരുന്നു. ഇവരും സ്വന്തം മാതാപിതാക്കളെ ജന്മദേശത്തു വിട്ടു വിദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് എന്തിനെന്ന് എനിക്കു തോന്നി. സ്വന്തം നാട്ടില്‍ ഒരു ജോലി ലഭിച്ചാല്‍ ഇവര്‍ ഇങ്ങനെ പോവേണ്ടി വരില്ലല്ലോ. ഇവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളും സ്വന്തം നാട് പോലുളള ഒരു ദേശമല്ലേ. സ്വന്തം ദേശത്ത് തൊഴില്‍ കൊടുക്കാത്തത് വ്യവസ്ഥിതിയുടെ നിഷേധം തന്നെയാണ്.
ട്രെയിന്‍ യാത്ര ആനന്ദകരമായിരുന്നു. വളരെ ആവേശത്തോടെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റാഞ്ചിയിലേക്ക് ബസ്സില്‍ യാത്ര തിരിച്ചു. മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതു പോലെ അപരിചിതമായ നാടും നഗരങ്ങളും. ഇനിയുളള എന്റെ ഓരോ ചുവടുകളും വിജയത്തിന്റെ ചവിട്ടുപടികള്‍ തന്നെയെന്ന് വിശ്വസിച്ചു പുതിയ ആകാശത്തിന്റെ തണലിലുടെ ഞാന്‍ സഞ്ചരിച്ചു. ദുര്‍വ്വയിലുളള ജ്യേഷ്ഠന്റെ ക്വാര്‍ട്ടറില്‍ എന്നെ വിജയന്‍പിളള എത്തിച്ചു. ജ്യേഷ്ഠന്‍ ജോലിയിലും മക്കള്‍ സ്‌കൂളിലുമായിരുന്നു. ജേഷ്ഠത്തി അമ്മിണി ധൃതിപ്പെട്ട് എനിക്ക് ചായ ഇട്ടുതന്നു. ചായ കുടിക്കുമ്പോഴെങ്കിലും വീട്ടിലെ കാര്യങ്ങള്‍ ചോദിക്കുമെന്ന് കരുതിയെങ്കിലും ചോദിച്ചില്ല. ആകെ ചോദിച്ചത് യാത്ര നന്നായിരുന്നോ എന്നു മാത്രം. മറ്റുളളവ ഭര്‍ത്താവ് വന്നു ചോദിക്കട്ടെ എന്നായിരിക്കും. ഉച്ചക്ക് ഊണു കഴിക്കാന്‍ ജേഷ്ഠന്‍ തങ്കച്ചനെത്തി. വീട്ടില്‍ വിളിക്കുന്ന പേരാണത്. യഥാര്‍ത്ഥ പേര് വര്‍ഗ്ഗീസ് എന്നാണ്.
വീട്ടില്‍ നിന്നു തന്നുവിട്ട ഭക്ഷണപ്പൊതികള്‍ ഞാന്‍ ജ്യേഷ്ഠത്തിയെ ഏല്‍പിച്ചിരുന്നു. ജ്യേഷ്ഠന്‍ ജോലി ചെയ്യുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ അധീനതയിലുളള എച്ച്. ഇ.സിയുടെ ആശുപത്രിയിലാണ്. ഈ സ്ഥാപനത്തിന്റെ മൊത്തം പേര് ഹെവി എന്‍ജിനിയറിംഗ് കോര്‍പ്പറേഷന്‍ എന്നാണ്. ഇവിടെ ഉത്പാദിപ്പിക്കുന്നത് യുദ്ധോപകരണങ്ങളാണ്. ആയിരക്കണക്കിനു തൊഴിലാളികളണ് ഈ വന്‍കിട സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. അതില്‍ ആയിരത്തോളം മലയാളികളുമുണ്ട്. അവിടുത്തെ പ്രമുഖ സംഘടനയാണ് റാഞ്ചി മലയാളി അസ്സോസ്സിയേഷന്‍. രണ്ടായിരത്തിലധികം അംഗങ്ങളുണ്ട്. അവരുടെ നേതൃത്വത്തില്‍ നടത്തുന്ന നാടക സംഘമാണ് റാഞ്ചി എയ്ഞ്ചല്‍ തിയേറ്റേഴ്‌സ്. ജ്യേഷ്ഠന്‍ അസ്സോസ്സിയേഷന്റെ ട്രഷറാര്‍ ആണ്. ജോലി കൂടാതെ സമൂഹികപ്രവര്‍ത്തനവും ചിട്ടിയും ദുര്‍വ്വയില്‍ രണ്ടു സൗത്ത് ഇന്ത്യന്‍ ഹോട്ടലുകളുമുണ്ട്.
ജ്യേഷ്ഠന്‍ വീട്ടു വിശേഷങ്ങളും എന്റെ വിശേഷങ്ങളും ചോദിച്ചറിഞ്ഞിട്ടു പറഞ്ഞു, നീ ഇവിടുത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ടൈപ്പും ഷോര്‍ട്ട്ഹാന്‍ഡും പഠിക്കണം. നീ നാടകമെഴുതി പോലീസ് പിടിച്ചതൊക്കെ കേട്ടു. ഇവിടെ അതിനുളള അവസരമൊക്കെയുണ്ട് ആദ്യം വേണ്ടത് ജോലിയാണ്. ഒപ്പം ഹിന്ദി പഠിക്കണം. അതിനു ദിവസവും ഹോട്ടലില്‍ പോയാല്‍ മതി. അടുക്കളയിലെ അടുപ്പില്‍ വെളളം തിളയ്ക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ നിന്നു വന്ന് പുഞ്ചിരിയോടെ നോക്കി. അടുത്ത ദിവസങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഹോട്ടലിലും പോയി തുടങ്ങി. നാട്ടില്‍ കരിമുളക്കല്‍ വാസുദേവന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റ്റൈപ്പ് കുറച്ചു പഠിച്ചിരുന്നു. ഒരു മാസത്തേക്ക് ഫീസ് മൂന്നു രൂപയായിരുന്നു. ഷോര്‍ട്ട് ഹാന്‍ഡ് പഠിക്കുന്നവര്‍ക്ക് അഞ്ചു രൂപയുമായിരുന്നു. ഫീസ് കൊടുക്കാന്‍ പ്രയാസമായതു കൊണ്ട് ഷോര്‍ട്ട് ഹാന്‍ഡിന്റെ ഒരു പുസ്തകം ഞാന്‍ പതിനഞ്ചു രൂപ കൊടുത്തു വാങ്ങി. അതിനു വേണ്ടി അവസാനത്തെ ആടിനെയും വിറ്റിരുന്നു. കൂട്ടുകാരില്‍ പലരും കോളജില്‍ ചേര്‍ന്നപ്പോള്‍ എനിക്കതിനുളള അവസരമില്ലാതെ പോയതും സാമ്പത്തികമില്ലായിരുന്നതിനാലാണ്.
ഷോര്‍ട്ട്ഹാന്‍ഡ് സ്വന്തമായിട്ടാണ് ഞാന്‍ പഠിച്ചത്. ഇതെനിക്ക് റാഞ്ചിയില്‍ പ്രയോജനപ്പെട്ടു. അദ്ധ്യാപകന്റെ മുന്നില്‍ മറ്റുളളവര്‍ക്കൊപ്പം നല്ല സ്പീഡില്‍ ഷോര്‍ട്ട് ഹാന്‍ഡ് എഴുതാന്‍ എനിക്കു കഴിഞ്ഞു. സ്‌റ്റെനോഗ്രാഫറും, സെക്രട്ടറിയുമൊക്കെയാകുന്നയാളുകള്‍ പ്രമുഖ സ്ഥാപനങ്ങളില്‍ മാനേജര്‍ പോസ്റ്റ് വരെ എത്തുന്ന സ്ഥിതിയുണ്ടായിരുന്നു. അതുകൊണ്ട് പലരും സ്റ്റെനോഗ്രാഫര്‍ ആകാന്‍ ആഗ്രഹിച്ചത്. കോളജ് പഠനത്തിനു പോയതുമില്ല. കല്‍ക്കരിയാണ് വിറകിനു പകരം പാചകത്തിന് ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലെ കല്‍ക്കരിയുടെ പ്രധാന സ്ഥാപനമായ കോള്‍ ഇന്ത്യയും, അതുപോലെ ഹിന്ദുസ്ഥാന്‍ സ്റ്റീലും അന്ന് റാഞ്ചിയിലായിരുന്നു. ഇവിടെയെല്ലാം ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഓഫിസുകളില്‍ സെക്രട്ടറി, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയവര്‍ മലയാളികളാണ്. മലയാളികള്‍ ഈ രംഗത്ത് ശോഭിക്കുന്നതു കണ്ടാണ് ബിഹാറികള്‍ ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിക്കാന്‍ തയാറായത്.
ആഴ്ചകള്‍ മുന്നോട്ടു പോയി, ജീവിതത്തിനു പുതിയൊരു ശോഭയും തിളക്കവും വരുന്നതായി തോന്നി. ജ്യേഷ്ഠന്‍ പറഞ്ഞതനുസരിച്ച് എയ്ഞ്ചല്‍ തിയേറ്റേഴ്‌സിന് വേണ്ടി ആദ്യമായി ഗാനങ്ങള്‍ എഴുതി. നാടകത്തില്‍ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും അഭിനയിച്ചു. ജ്യേഷ്ഠന്‍ കലാബോധമുളളവനായി എനിക്കറിയില്ലായിരുന്നു. റാഞ്ചിയിലെ പല മലയാളികളും മലയാള ഭാഷയോട് സംസ്‌കാരത്തോടും ഏറെ ബഹുമാനമുളളവരുമായിരുന്നു. ഞാന്‍ എഴുതിയ ഗാനത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് സെക്ടര്‍ മൂന്നിലുണ്ടായിരുന്ന ഒരു റോബിനാണ്. അതിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹം എന്നെയും ക്ഷണിച്ചിരുന്നു. റാഞ്ചിയിലെ വലിയ ഹാളില്‍ എന്റെ ഗാനങ്ങള്‍ അഭിനയിക്കുന്നവരിലൂടെ കേട്ടപ്പോള്‍ പൂന്തേനൊഴുകുന്ന അനുഭവമായി.
ആദ്യമായിട്ടാണ് ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഹാളില്‍ നാടകം കണ്ടത്. മലയാളികളില്‍ പലരും കസവുമുണ്ടും വെളളയുടുപ്പും ധരിച്ചാണ് എത്തിയത്. മൈക്കിലൂടെ ഗാനരചയിതാവിന്റെ പേരു കേട്ടപ്പോള്‍ പൂനിലാവില്‍ കുളിച്ചു നില്‍ക്കുന്നതു പോലെ തോന്നി. ചിലര്‍ പിറുപിറുത്തു പറഞ്ഞു. ആരാണിയാള്‍. മുമ്പൊന്നും ഈ പേര് കേട്ടിട്ടില്ലല്ലോ. ആ മധുര ഗാനങ്ങള്‍ പാടിയവരുടെ പേരുകള്‍ ഇന്നെനിക്കോര്‍മ്മയില്ല. അതു ജീവിതത്തില്‍ ആഹ്ലാദം പകര്‍ന്ന നിമിഷങ്ങളായിരുന്നു. എന്നെപ്പറ്റി ചിലരൊക്കെ ആരാഞ്ഞു തുടങ്ങി. ചിലര്‍ എന്നെത്തേടി ഹോട്ടലില്‍ വന്നു. നാടകം വേണമെന്നാവശ്യപ്പെട്ടു. അതിനനുസരിച്ച് നാടകങ്ങള്‍ വീണ്ടും എഴുതാനാരംഭിച്ചു.
ആഴ്ചകള്‍ മാസങ്ങളായി. ജ്യേഷ്ഠത്തിയില്‍ എന്തോ ഒരു മാറ്റം കണ്ടു. അത് എന്തെന്ന് വ്യക്തമായി ഒരു ദിവസം ഞാന്‍ മനസ്സിലാക്കി. ആ ദിവസം കടയില്‍ നിന്ന് ഞാന്‍ നേരത്തേ വീട്ടിലേക്ക് വന്നതാണ്. കുട്ടികള്‍ പഠനത്തിലും എഴുത്തിലുമാണ്. ജ്യേഷ്ഠനും ജ്യേഷഠത്തിയും സംസാരിക്കുന്നത് എന്റെ കാര്യമാണ്. ജ്യേഷ്ഠത്തി ചോദിച്ചു എത്ര നാള്‍ ഇവനെ ഇവിടെ നിര്‍ത്തി തീറ്റിപ്പോറ്റാനാണ് ചേട്ടന്റെ ഉദ്ദേശം. കതക് അടച്ചിട്ടാണ് സംസാരിക്കുന്നതെങ്കിലും അത് പുറത്ത് ഞാന്‍ കേള്‍ക്കുമെന്ന് അവര്‍ക്കറിയില്ല. അവരുടെ വാദപ്രതിവാദങ്ങള്‍ കുറച്ചു കേട്ടതിനു ശേഷം ഞാന്‍ പുറത്തേക്ക് ഇറങ്ങി നടന്നു. കിഴക്കു ഭാഗത്തുളള ഒരു കലുങ്കില്‍ ചെന്നിരുന്നു. ആ കലുങ്കിന്റെ അടിയിലൂടെ മഴക്കാലമായാല്‍ വെളളം ഒഴുകി പോകാറുണ്ട്. എന്റെ മനസ്സില്‍ ആദ്യമായി ഒരു മരവിപ്പ് തോന്നി. ജ്യേഷ്ഠത്തി പറഞ്ഞതിലും കാര്യമുണ്ട്. നാട്ടില്‍ നിന്ന് വന്നിട്ട് മൂന്നു മാസം കഴിഞ്ഞു. ഇവിടെ ഇങ്ങനെ താമസിക്കുന്നത് അത്ര നന്നല്ല. ജ്യേഷ്ഠന്റെ മനോവികാരം ഇതിനോക്കെ എന്തു പറയുമെന്നുളളതാണ്.ഹൃദയ വേദനയുമായി ഇരുന്ന നിമിഷങ്ങളില്‍ കണ്ണുകള്‍ നിറഞ്ഞതറിഞ്ഞില്ല.
സഹോദരനായാലും സ്‌നേഹവും കാരുണ്യവും ഇത്രയുമേയുളളൂ എന്ന് ഞാന്‍ മനസ്സിലാക്കി. നാട്ടില്‍ എത്രമാത്രം പട്ടിണി കിടന്നു. എല്ലാം എനിക്കു വേണ്ടി തന്നെ. അവിടെയും ഞാനാര്‍ക്കും ആരുമായിരുന്നില്ല. അവിടെ വച്ച് ഞാന്‍ ആഹാരം ത്യജിക്കുമായിരുന്നു. ഇവിടെ അതിനു പറ്റില്ല. കാരണം വിശപ്പടക്കാന്‍ വീട്ടിലുളളതു പോലെ മാങ്ങയോ, ചക്കയോ, തേങ്ങയോ ഇവിടെയില്ല. ആകെയുളളത് മരങ്ങളാണ്. പിന്നീട് ക്വാര്‍ട്ടറിന്റെ ഇടതു ഭാഗത്ത് ജ്യേഷ്ഠന്‍ നാട്ടില്‍ നിന്നു കൊണ്ടു വന്ന കുറെ ചേനയും ചേമ്പും കപ്പയുമാണുളളത്. ഉളളില്‍ നീറുന്ന വേദനയുമായി കുറച്ചു നേരം ആ കൂരിരുട്ടില്‍ ഇരുന്നിട്ട് ക്വാര്‍ട്ടറിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോള്‍ ജ്യേഷ്ഠന്‍ അവിടെ ഇല്ലായിരുന്നു. ചിട്ടിപ്പിരിവിന് പോയതാണ്. ചിട്ടിപ്പിരിവിനും കടയിലും പോയിട്ടു വരുമ്പോഴേക്കും പതിനൊന്നു മണി കഴിയും.
ജ്യേഷ്ഠത്തി ഭക്ഷണം തന്നു. എപ്പോഴും അങ്ങനെയാണ്. ഭക്ഷണം മേശപ്പുറത്ത് കൊണ്ടുവച്ചിട്ടു പോകും. മറ്റൊന്നും സംസാരിക്കില്ല. ഉളളില്‍ നീരസമാണോ, സ്‌നേഹമാണോ?. ഒന്നുമറിയില്ല. പൊതുവില്‍ സ്ത്രീ സഹജമായ ഒരു സ്വഭാവമാണുളളത്. ഭക്ഷണം കഴിഞ്ഞ് ഹൃദയവ്യഥയോടെ കട്ടിലില്‍ കണ്ണുമിഴിച്ചു കിടന്നു. വീട്ടില്‍ നേരത്തെ വരുമ്പോഴോക്കെ ഷോര്‍ട്ട്ഹാന്‍ഡോ, നാടകമോ എഴുതി എല്ലാവരും ഉറങ്ങിയിട്ട് മാത്രമേ ഞാന്‍ ഉറങ്ങിയിരുന്നുളളൂ. ഇനിയും ഒരു ജോലിക്കുവേണ്ടിയുളള ശ്രമങ്ങള്‍ തുടങ്ങണം. ജ്യേഷ്ഠത്തി പറയുന്നതിലും കാര്യമുണ്ട്. എനിക്ക് വച്ചുവിളമ്പി തരേണ്ട കാര്യമൊന്നും അവര്‍ക്കില്ല.
ജ്യേഷ്ഠത്തിയുടെ വാക്കുകള്‍ തെറ്റിധരിക്കേണ്ടതില്ല എന്ന് എനിക്കും തോന്നി. എനിക്കൊരു ജോലി ലഭിച്ചാല്‍ സന്തോഷിക്കുന്നത് ജ്യേഷ്ഠത്തി അല്ലെന്ന് പറയാന്‍ പറ്റുമോ?. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്‌ളാസ്സ് കഴിഞ്ഞ് ദുര്‍വ്വായില്‍ നിന്നും റാഞ്ചിയിലേക്ക് ബസ്സ് കയറും. മിനിബസ്സുകളാണ്. ബസ്സില്‍ കയറിയാല്‍ ടിക്കറ്റ് എടുക്കില്ല. അതിനുളള കാരണം ബസ്സ് കണ്ടക്ടറുടെ കയ്യില്‍ ടിക്കറ്റില്ല. ഓരോരുത്തരേയും സമീപിച്ച് പൈസ വാങ്ങും. ദുര്‍വ്വയില്‍ നിന്നും റാഞ്ചിയിലേക്ക് മുപ്പതു പൈസയാണ് കൂലി. ഏകദേശം ഒരു മണിക്കൂര്‍ യാത്ര. എന്റെ കൈയ്യില്‍ കാശില്ലാത്തതിനാല്‍ ഞാന്‍ ടിക്കറ്റ് എടുക്കാറില്ല. കണ്ടക്ടറുടെ ഓരോ ചലനങ്ങള്‍ക്കും ഞാന്‍ മാറി മറിഞ്ഞു നില്‍ക്കും. മാത്രവുമല്ല, റാഞ്ചിയില്‍ ചെന്നിറങ്ങുമ്പോള്‍ ഞാന്‍ ബാക്കി ചോദിക്കും. കണ്ടക്ടര്‍ എന്നെ തുറിച്ചു നോക്കിയിട്ട് ചോദിക്കും എത്രയാണ്. ഞാന്‍ പറയും അമ്പതു പൈസ തന്നു ഇരുപതു പൈസ ബാക്കി കിട്ടാനുണ്ട്. ഇതു ചില ദിവസങ്ങളില്‍ ഒരു രൂപയാകും. പെട്ടെന്നു കണ്ടുപിടിക്കാതിരിക്കാന്‍ ഓരോ ദിവസവും ഓരോ ബസ്സിലാണ് യാത്ര. ബസ്സിന്റെ എന്‍ജിന്‍ ഇടിക്കുന്ന പോലെ എന്റെ ഹൃദയവും ഇരച്ചു കൊണ്ടിരുന്നു.
റാഞ്ചിയുടെ പല ഭാഗങ്ങളിലും ഒരു ജോലിക്കായി കയറിയിറങ്ങി. ഹിന്ദി അറിയാത്തതിനാല്‍ അര മുറി ഇംഗ്‌ളീഷ് വാക്കാണ് ഞാന്‍ ഉപയോഗിച്ചത്. ചില സ്ഥലത്ത് ജോലിയുണ്ടെങ്കിലും എനിക്ക് വേണ്ട ജോലി പരിചയം ഇല്ലാത്തതിനാല്‍ അതിനും സാധ്യതയില്ല. പലപ്പോഴും നടന്നു ക്ഷീണിച്ച് തളര്‍ന്നു. ജ്യേഷ്ഠത്തി നല്കിയ പ്രഭാത ഭക്ഷണം കഴിച്ചിട്ടാണ് എന്റെ യാത്ര. ഉച്ചയ്ക്ക് ഹോട്ടലില്‍ കയറിയിരുന്ന് വെളളം കുടിച്ചിട്ട് ഇറങ്ങി നടക്കും. മിക്ക ദിവസവും താമസിച്ചു വരുമ്പോള്‍ ജ്യേഷ്ഠന്‍ ചോദിക്കും, നീയിപ്പോള്‍ കടയില്‍ ചെല്ലാറില്ലേ?. ഞാനപ്പോള്‍ ഒരു കളളം പറയും റാഞ്ചിയില്‍ ഒരു പാര്‍ട്‌ടൈം ജോലി കിട്ടി. എല്ലാ ദിവസവുമില്ല. ആഴ്ച്ചയില്‍ രണ്ടോ, മൂന്നോ ദിവസം പോയാല്‍ മതി. ജ്യേഷ്ഠത്തിക്ക് അത് ആഹ്‌ളാദം പകരുന്ന ഒരു കാര്യമായിരുന്നു. എന്റെ വാക്കുകളില്‍ അല്പം പോലും സംശയം അവര്‍ക്ക് തോന്നിയില്ല. എന്റെ ദുഖം ഞാന്‍ തന്നെ സഹിച്ചു കൊണ്ടിരുന്നു.
ജ്യേഷ്ഠന്‍ ഒരു വസ്തു എഴുത്തിനായി ഒറ്റയ്ക്ക് നാട്ടിലേക്ക് പോയി. പോകുന്നതിനു മുമ്പ് ചില മലയാളികളോട് ചിട്ടി കാശ് വാങ്ങുന്ന കാര്യം എന്നേയേല്‍പിച്ചു. ജ്യേഷ്ഠന്റെ സമീപനം പലപ്പോഴും ആശ്വാസം പകരുന്നതായിരുന്നു. ജ്യേഷ്ഠത്തിയുടെ ആശങ്കകളെ കുറച്ചു കണ്ടതുമില്ല.
എന്റെ ജീവിതവും മനസ്സും വല്ലാതെ വ്യാകുലപ്പെട്ടു. എത്രനാള്‍ ഇങ്ങനെ ജീവിക്കും. ഒരു സന്ധ്യയ്ക്ക് ഹോട്ടലിലേക്ക് ചിട്ടിപ്പണം അടയ്ക്കാനുളള ജ്യേഷ്ഠന്റെ സുഹൃത്ത് വളളികുന്നം എന്ന് വിളിപ്പേരുളള ഒരാള്‍ കടന്നുവന്നു. എല്ലാ സന്ധ്യകളിലും മലയാളികള്‍ ഹോട്ടല്‍ നടത്തുന്ന തൃശൂര്‍ക്കാരനായ അപ്പുവിന്റെ ചായക്കടയില്‍ വന്നിരുന്നു ചായയും- വടയും കഴിക്കുകയും നാട്ടുകാര്യങ്ങള്‍ – റാഞ്ചി വിശേഷങ്ങള്‍ ഒക്കെ സംസാരിക്കുകയും പതിവാണ്. ഞാനുമതൊക്കെ കേട്ടിരിക്കും. വളളികുന്നം പോകാന്‍ പുറത്തേക്കിറങ്ങിയ സമയം ഞാന്‍ പറഞ്ഞു, ജ്യേഷ്ഠന്‍ പറഞ്ഞിട്ടു പോയി ചിട്ടിക്കാശ് ചോദിക്കണമെന്ന്. തീഷ്ണമായി വളളികുന്നം എന്നെ നോക്കി രോഷത്തോടെ പറഞ്ഞു. നീ ആരാടാ എന്നോട് കാശു ചോദിക്കാന്‍. ഞാന്‍ നിശ്ശബ്ദനായി ഉളളിലുയര്‍ന്ന കോപമടക്കി വിടര്‍ന്ന മിഴികളോടെ നോക്കി എന്നിട്ട് ചോദിച്ചു എന്തിനാ ചേട്ടാ എന്നോട് വഴക്കുകൂടുന്നേ?. ജ്യേഷ്ഠന്‍ പറഞ്ഞത് പൈസ ചോദിച്ചു വാങ്ങണമെന്ന്. ഞാന്‍ ചോദിച്ചത് തെറ്റായോ. പറഞ്ഞു തീര്‍ന്ന ഉടനെ എന്നെ പിടിച്ചു തളളി. ഞാന്‍ പിറകോട്ട് വേച്ചു വേച്ചു പോയി. അതു കണ്ട് അപ്പു ധൃതിയില്‍ വന്ന് വള്ളികുന്നത്തെ സമാധാനിപ്പിച്ചു. വള്ളികുന്നത്തിന് ദേഷ്യമടക്കാനായില്ല. അയാള്‍ തെറി വാക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു. എന്റെ ഉയര്‍ന്നുളള ചവിട്ട് അയാളുടെ നെഞ്ചത്ത് തറച്ചു. അയാള്‍ മണ്ണിലേക്ക് മറിഞ്ഞു വീണു.
കടയില്‍ ഇരുന്നവര്‍ ആ രംഗം കണ്ടു പുറത്തേക്ക് വന്നു. എന്റെ ശരീരമാകെ വിറച്ചു. കണ്ണുകള്‍ ജ്വലിച്ചു. ഞങ്ങളെ രണ്ടു പേരേയും മറ്റു മലയാളികള്‍ തടഞ്ഞു. നിന്നവരൊക്കെ വള്ളികുന്നത്തെ കുറ്റപ്പെടുത്തി പറഞ്ഞു. തനിക്ക് എന്താ പറ്റിയെ ഹിന്ദിക്കാരുടെ മുന്നില്‍ മലയാളികള്‍ തമ്മിലടിക്കുക നാണക്കേടാണ്. വള്ളിക്കുന്നം എന്നെ വെല്ലുവിളിച്ചു കൊണ്ട് കോപാക്രാന്തനായി പോയി. എന്നോടും ചിലര്‍ പറഞ്ഞു നിന്റെ ജ്യേഷ്ഠന്‍ ഇവിടെ ഇല്ലാത്തത് നീ മറക്കേണ്ട. നീ വഴക്കിനൊന്നും പോവരുത്. സത്യത്തില്‍ അറിഞ്ഞുകൊണ്ട് ഞാനൊരു വഴക്കുണ്ടാക്കിയില്ല. സംഭവിച്ചതു സ്വാഭാവികം മാത്രമായിരുന്നു. അയാളുടെ തടിമിടുക്ക് എന്നോട് വേണ്ട എന്നു പറഞ്ഞിട്ട് ഞാനും കടയില്‍നിന്നിറങ്ങി. മനസ്സാകെ ആ വഴക്കിനെ ചുറ്റപ്പെട്ടുകിടന്നു. ഉളളില്‍ വിഷവുമായി ജീവിക്കുന്ന ഇവനെപ്പോലുളളവര്‍ മലയാളികള്‍ക്കിടയിലുണ്ട്.
നടന്ന സംഭവം ജ്യേഷ്ഠത്തിയെ ധരിപ്പിച്ചു. എല്ലാത്തിനും ദൃക്‌സാക്ഷി അപ്പുവാണ്. ജ്യേഷ്ഠത്തി എന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. പൈസ തന്നില്ലെങ്കില്‍ വേണ്ട. സ്വന്തം ഭാര്യയെ വരെ അവന്‍ തല്ലിയതായി കേട്ടിട്ടുണ്ട്. അവന്‍ സമുദായത്തിന്റെ നേതാവെന്നാ പറയുന്നത്. ഈ സംഭവം വള്ളികുന്നം ഒരു മതവൈര്യമായി സഹപ്രവര്‍ത്തകരിലേക്ക് പരത്തി. അതിന്റെ മുഖ്യ സൂത്രധാരന്‍ ഒരു ആനന്ദായിരുന്നു. അയാളുടെ വീട്ടിലാണ് ഒത്തുകൂടലും കളളുകുടിയും എല്ലാ ഞായറാഴ്ചകളില്‍ നടക്കുന്നത്. പന്തയം വച്ചുളള ചീട്ടുകളിയുമുണ്ട്. വള്ളികുന്നത്തെ ചവിട്ടിയത് വളരെ ഗൗരവമായിട്ടാണ് അവര്‍ കണ്ടത് അടിക്ക് തിരിച്ചടിക്കണം അതായിരുന്നു അവരുടെ തീരുമാനം. ഒരു ദിവസം ഞാന്‍ ദുര്‍വ്വയിലേക്ക് നടക്കുമ്പോള്‍ ഒരാള്‍ പിറകില്‍ നിന്ന് വിളിച്ചു. അത് ആനന്ദായിരുന്നു. ഒപ്പം മറ്റൊരാളുമുണ്ട്. വളരെ ആകര്‍ഷകമായ വസ്ത്രധാരണം, ചെറു പുഞ്ചിരി ആദ്യം സൗമ്യമായി സംസ്സാരിച്ചയാളുടെ സ്വരം മാറി. എന്നെ ഇപ്പോള്‍ തന്നെ സംഹരിച്ചുകളയുമെന്ന ഭാവത്തില്‍ ഭയപ്പെടുത്തി സംസാരിച്ചുകൊണ്ടരിക്കെ ഞാന്‍ ചോദിച്ചു, ചേട്ടന്മാര്‍ എന്റെ ഭാവി തീരുമാനിക്കാന്‍ ആരാണാവോ?. അടിക്ക് തിരിച്ചടിക്കാനാണ് വന്നതെങ്കില്‍ അടിക്കെടാ.. എന്റെ ശബ്ദവും ഉച്ചത്തിലായി.
ആനന്ദന്‍ എന്റെ ഉടുപ്പില്‍ ബലമായ് പിടിച്ചിട്ട് കൂടെ വന്നവനോട് പറഞ്ഞു. അടിക്കെടാ ഇവനെ..ആനിമിഷം ആനന്ദനെ ദൂരേക്ക് വലിച്ചെറിഞ്ഞ്. അടിക്കാന്‍ വന്നവന്റെ നാഭിക്കു തന്നെ തൊഴിച്ചു. അയാള്‍ അട്ട ചുരുളുന്നതു പോലെ താഴേക്ക് ചുരുണ്ടു. സൈക്കിളില്‍ വന്ന ഹിന്ദിക്കാര്‍, മദ്രാസികള്‍ തമ്മിലടിക്കുന്നത് നോക്കി നിന്നു. എന്റെ കണ്ണുകളില്‍ പ്രതികാരം മാത്രമായിരുന്നു. മുന്നോട്ടു വന്ന ആനന്ദിനെ ചവിട്ടി വീഴ്ത്തുക മാത്രമല്ല, ഇടിക്കയും ചെയ്തു. അപ്പോഴേക്കും ഹിന്ദിക്കാര്‍ ഓടി വന്ന് എന്നെ പിടിച്ചു മാറ്റി. ഇതൊക്കെ കണ്ട് രസിച്ച ഒരു മലയാളി ചെറിയാനും കൂട്ടത്തിലുണ്ടായിരുന്നു. എന്റെ മുന്നില്‍ നിശബദരായി അവര്‍ മാറിയിരുന്നു. അവരുടെ ശൂന്യത നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. ”വെറുതെ ചൊറിയാന്‍ വരല്ലേ, മര്യാദയ്ക്കു നീയൊക്കെ നടന്നില്ലെങ്കില്‍ ആശുപത്രിയിലായിരിക്കും വാസം.” നിര്‍വികാരരായി നിന്നതല്ലാതെ മറിച്ചൊന്നും പറഞ്ഞില്ല. വിഷാദഭാവത്തോടെ അവരെന്നെ നോക്കി നിന്നു. അവരുടെ ഉളളില്‍ നീരസവും പകയും വര്‍ദ്ധിച്ചു.
ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാന്‍ ഫലപ്രദമായ ഇമിഗ്രേഷന്‍ സംവിധാനത്തെക്കുറിച്ച് ശുപാര്‍ശ നല്‍കി ബ്രെക്‌സിറ്റ് അനുകൂലിയും മുന്‍ ടോറി നേതാവുമായ ഇയാന്‍ ഡങ്കന്‍ സ്മിത്ത്. യുകെ പൗരന്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് സംവിധാനം നടപ്പാക്കിക്കൊണ്ടുള്ള രീതിയാണ് ഇദ്ദേഹം മുന്നോട്ടു വെക്കുന്നത്. സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് നയത്തില്‍ ഇമിഗ്രേഷന്‍ നയം സംബന്ധിച്ച് വ്യക്തമായ നിലപാടുകള്‍ ഇല്ലെന്ന് എംപിമാര്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് സ്മിത്ത് തന്റെ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്നത്. ബിബിസി റേഡിയോ 4 അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുമായി വര്‍ക്ക് പെര്‍മിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണം.
ഇതനുസരിച്ച് അനുയോജ്യമായ ജോലിക്ക് മാത്രമേ പുറത്തു നിന്നുള്ളവര്‍ക്ക് എത്താന്‍ കഴിയൂ. യുകെയില്‍ ഈ ജോലി ചെയ്യാന്‍ മറ്റൊരാള്‍ക്ക് സാധിക്കില്ലെന്നും അതിനുള്ള വൈദഗ്ദ്ധ്യം എത്തുന്നയാള്‍ക്കുണ്ടെന്നും ബോധ്യമായെങ്കില്‍ മാത്രമേ ഇതിനായി എത്താന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ബ്രിട്ടനില്‍ നിന്ന് പുറത്തു പോകുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരെ തിരിച്ചു വരാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കണമെന്ന നിര്‍ദേശവും സ്മിത്ത് മുന്നോട്ടുവെച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വന്നവര്‍ക്ക് ടാക്‌സ് ക്രെഡിറ്റ്, ചൈല്‍ഡ് ബെനഫിറ്റുകള്‍, ഹൗസിംഗ് ബെനഫിറ്റുകള്‍ എന്നിവ നല്‍കാന്‍ 4.1 ബില്യന്‍ പൗണ്ട് ചെലവാക്കേണ്ടി വന്നിട്ടുണ്ട്.
ഇത് ഇവരെ തിരികെ ബ്രിട്ടനിലേക്കെത്താന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരുന്നതോടെ അവിടെ നിന്നുള്ളവര്‍ക്ക ഇവിടെ വന്ന് ആനുകൂല്യങ്ങള്‍ അനുഭവിച്ചുകൊണ്ട് ജോലി തേടാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കേണ്ട ആവശ്യമില്ല. പുറത്തു നിന്നുള്ളവര്‍ ഇവിടെയെത്തി ബെനഫിറ്റുകള്‍ അവകാശപ്പെട്ട് ജീവിക്കാനുള്ള ലീവിംഗ് വേജ് അല്ല നമുക്ക് ആവശ്യമെന്നും സ്മിത്ത് വ്യക്തമാക്കി. ബ്രെക്‌സിറ്റിനു ശേഷമുള്ള മൈഗ്രേഷന്‍ നയം ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അടിസ്ഥാന പലിശ നിരക്കുകള്‍ അടുത്ത 20 വര്‍ഷത്തേക്ക് കുറഞ്ഞ നിലയില്‍ തുടരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പോളിസി മേക്കറും വിദഗ്ദ്ധനുമായ ഇയാന്‍ മക് കാഫേര്‍റ്റി. വായ്പകളുടെ പലിശ നിരക്കുകള്‍ ഉയരുമെങ്കിലും നിക്ഷേപകര്‍ക്ക് ഇത് ഗുണകരമാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 5 ശതമാനത്തില്‍ താഴെയായിരിക്കും വായ്പകളുടെ അടിസ്ഥാന നിരക്കുകളെങ്കിലും സമീപഭാവിയില്‍ അവ വര്‍ദ്ധിക്കും. സാമ്പത്തികമാന്ദ്യ കാലത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കുകളായിരിക്കും നിക്ഷേപകര്‍ക്ക് ഇനി ലഭിക്കാനിടയുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
മോണിറ്ററി പോളിസി കമ്മിറ്റി പ്രതീക്ഷിക്കുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥ ഉരുത്തിരിഞ്ഞു വരികയാണെങ്കില്‍ 2 ശതമാനം നാണയപ്പെരുപ്പം എന്ന അവസ്ഥയിലേക്ക് നമുക്ക് തിരികെ പോകാന്‍ കഴിയില്ല. ഇപ്പോള്‍ നല്‍കിവരുന്ന ഉത്തേജനം ഇല്ലാതാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. വേതന നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ നാല് ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തൊഴിലാളികളുടെ ക്ഷാമം മൂലമുണ്ടാകാനിടയുള്ള അവസ്ഥയാണ്. ബ്രിട്ടന്റെ തൊഴിലില്ലായ്മ 40 വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് തുടരുന്നത്.
ലേബര്‍ മാര്‍ക്കറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരാനിരിക്കുകയാണ്. സര്‍വേകളും മറ്റും കടുത്ത തൊഴിലാളി ക്ഷാമമുണ്ടാകുമെന്ന സൂചനകളാണ് നല്‍കുന്നത്. പലിശ നിരക്കില്‍ അടുത്ത രണ്ടു വര്‍ഷങ്ങളില്‍ രണ്ട് വര്‍ദ്ധന കൂടിയുണ്ടാകുമെന്നും അദ്ദഹം പറഞ്ഞു. ഈ മാസം അവസാനം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചുമതലകളില്‍ നിന്ന് മക് കാഫേര്‍റ്റി ഒഴിയുകയാണ്. കഴിഞ്ഞയാഴ്ച പുതുക്കിയ പലിശനിരക്ക് ഉപഭോക്താക്കള്‍ക്ക് ബാധകമാക്കിയത് നൂറിലൊന്ന് ബാങ്കുകളും ഹൗസിംഗ് സൊസൈറ്റികളും മാത്രമാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മക് കാഫേര്‍റ്റിയുടെ പ്രസ്താവന.
ന്യൂസ് ഡെസ്ക്
ഇടുക്കി ഡാമിലെ ജലനിരപ്പ് 2402 അടിയിലേക്ക് അടുക്കുന്നു. കനത്ത മഴയെത്തുടർന്നു കേരളത്തിലെ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒന്നൊന്നായി ഷട്ടറുകള്‍ മുഴുവന്‍ തുറന്നിട്ടും പുറത്തേക്കൊഴുകുന്നതിനെക്കാള്‍ കൂടുതല്‍ ജലമാണ് ഇടുക്കി ഡാമിലേക്ക് നിലവിൽ ഒഴുകിയെത്തുന്നത്. അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നെണ്ണം ഒരു മീറ്ററും രണ്ടെണ്ണം 50 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. വലിയ അളവില്‍ വെള്ളം കുത്തിയൊലിച്ചെത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെറുതോണി നഗരത്തിലെ പാലം കവിഞ്ഞ് വെള്ളം ഒഴുകി.
ഇത് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും ഉയര്‍ന്ന് പാലത്തിന് മുകളിലൂടെ ശക്തിയായി ഒഴുകുകയാണ്. കരയോട് ചേര്‍ന്ന് മരങ്ങളും കാടുപടലങ്ങളും തൂത്തെറിഞ്ഞാണ് ജലത്തിന്റെ പ്രവാഹം. ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. ചെറുതോണി-കട്ടപ്പന റൂട്ടില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അഞ്ച് ഷട്ടറുകളും തുറന്നതോടെ സെക്കന്‍ഡില്‍ 300 ക്യുമെക്‌സ് വെള്ളം വീതം പുറത്തേക്കൊഴുക്കിയിരുന്നത് ഘട്ടം ഘട്ടമായി 400,500, 600 ക്യുമെക്‌സ് വീതമാക്കുമെന്ന് കളക് ടര്‍ അറിയിച്ചു.
നിലവില്‍ 2401.72 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിലാണ് ജലപ്രവാഹം ബാധിക്കുക. ഇതില്‍ വാഴത്തോപ്പില്‍ 36 ഉം കഞ്ഞിക്കുഴിയില്‍ 80 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും ആലോചനയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെ ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല. പിന്നീട് മൂന്നാമത്തേതും ഉച്ചയ്ക്ക് ഒരു മണിയോടെ നാലമത്തെ ഷട്ടറും തുറന്നു. ഒന്നരയോടെ അഞ്ചാമത്തെ ഷട്ടറും തുറന്നു. അഞ്ചു ഷട്ടറില്‍ മധ്യഭാഗത്തെ ഷട്ടറായിരുന്നു ഇന്നലെ തുറന്നത്. നാല് മണിക്കൂറാണ് ട്രയല്‍ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് കൂടികൊണ്ടിരുന്നതിനാല്‍ പുലര്‍ച്ചവരെ ഷട്ടര്‍ തുറന്നിടാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.
ആറു വര്‍ഷം യുകെയില്‍ താമസിച്ചിട്ടും ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ വിജയിക്കാന്‍ കഴിയാത്ത എന്‍എച്ച്എസ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഇറ്റാലിയന്‍ ഡോക്ടറായ അലെസാന്‍ഡ്രോ ടെപ്പയ്ക്കാണ് അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. രോഗികളുമായി സംസാരിക്കാന്‍ ദ്വിഭാഷിയുടെ സേവനം ഇയാള്‍ക്ക് ആവശ്യമായേക്കുമായിരുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. ഭാഷയറിയാത്തതിനാല്‍ രോഗികള്‍ക്കുണ്ടാകാനിടയുള്ള അപകട സാധ്യത കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍. 2012ല്‍ മാഞ്ചസ്റ്ററില്‍ എത്തിയ ഇയാള്‍ ഷെഫീല്‍ഡിലെ ഹാലംഷയര്‍ ഹോസ്പിറ്റലിലായിരുന്നു ജോലി ചെയ്തിരുന്നത്. ഡോര്‍സെറ്റിലെ റോയല്‍ ബോണ്‍മൗത്ത് ഹോസ്പിറ്റലിലും ഇയാള്‍ ജോലി ചെയ്തിരുന്നു.
ടെപ്പയുടെ ഇംഗ്ലീഷ് വളരെ മോശമായിരുന്നെന്നും രോഗികളുമായി സംസാരിക്കാന്‍ ഒരു ദ്വിഭാഷിയുടെ സേവനം പോലും ആവശ്യമായി വന്നിരുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചതനുസരിച്ച് ഐഇഎല്‍ടിഎസ് പരീക്ഷയില്‍ ഇയാള്‍ രണ്ടു തവണ പങ്കെടുത്തെങ്കിലും രണ്ടിലും പരാജയപ്പെട്ടു. ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം 2015ല്‍ ബ്രിട്ടനില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് 9 മാസത്തെ സസ്‌പെന്‍ഷന്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. മൂന്ന് തവണ ഭാഷ മെച്ചപ്പെടുത്താന്‍ അവസരം നല്‍കിയെങ്കിലും ഇംഗ്ലീഷിനു പകരം ഫ്രഞ്ചാണ് ഇയാള്‍ പഠിച്ചത്.
നാലാമത്തെ അവസരത്തിലും കഴിവു തെളിയിക്കാന്‍ കഴിയാതെ വന്നതോടെ മാഞ്ചസ്റ്ററിലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രൈബ്യൂണല്‍ സര്‍വീസ് ഇയാളെ അനിശ്ചിത കാലത്തേക്ക് രോഗികളെ ചികിത്സിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു. ടെസ്റ്റില്‍ പങ്കെടുക്കാന്‍ വീണ്ടും അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഇയാള്‍ അയച്ച മെയില്‍ പോലും മുറിയിംഗ്ലീഷിലായിരുന്നുവെന്ന് വിവരമുണ്ട്. ലിസണിംഗ്, റൈറ്റിംഗ്, സ്പീക്കിംഗ് എന്നിവയില്‍ 7.5 സ്‌കോര്‍ വേണമെന്നാണ് നിബന്ധന. എന്നാല്‍ 2014ല്‍ ലിസണിംഗ് സ്പീക്കിംഗ് എന്നിവയില്‍ 5.5 ഉം റൈറ്റിംഗില്‍ 4.5 ഉം മാത്രമാണ് ലഭിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 6.0 സ്‌കോര്‍ നേടാനേ ഇയാള്‍ക്ക് കഴിഞ്ഞുള്ളു.
അദ്ധ്യായം – 10
തകഴി, കാക്കനാടന്‍ സ്മരണകള്‍
നെടുവീര്‍പ്പുകളുമായി രാത്രിയുടെ യാമങ്ങളില്‍ ഉറങ്ങാതെ കിടന്നപ്പോള്‍ ഹൈസ്‌കൂളില്‍ പഠിച്ച കാലത്ത് മറ്റു കുട്ടികള്‍ക്കൊപ്പം പോയികണ്ട തേക്കടി, മലമ്പുഴ, കന്യാകുമാരിയെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു. കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമയും കിഴക്ക് കടലിനു മുകളില്‍ രക്തവര്‍ണ്ണം അണിയിച്ചുകൊണ്ട് വെയില്‍ നാളങ്ങള്‍ക്ക് മദ്ധ്യത്തില്‍ എരിയുന്ന അഗ്നി പോലെ ഉരുണ്ടു തിളങ്ങിയ ഉദയ സൂര്യനും, തേക്കടിയിലെ തടാകവും വന്‍ കാടുകളും, അവിടുത്തെ കുറ്റിക്കാടുകളുടെ ഇടയിലൂടെ കടന്നു വരുന്ന മാനുകളും, അവപുല്ലുതിന്നുന്നതിനിടയില്‍ ഇതര ദിക്കുകളിലേക്ക് തലയുയര്‍ത്തി സംശയത്തോടെ ശത്രുക്കളായ കടുവ, പുലി ഒക്കെ വരുന്നുണ്ടോ എന്നുനോക്കുന്നതും ഓര്‍ത്തു. അടുത്തും അകലെയും നടക്കുന്ന വെളള കൊക്കുകള്‍ അതില്‍ ചിലത് പുഴയുടെ മദ്ധ്യത്തിലൂടെ പറക്കുന്നത് നല്ല കാഴ്ച്ചയായിരുന്നു. വന്‍ മരങ്ങളുടെ മദ്ധ്യത്തിലൂടെ ഒരു പുലി വരുന്നതു കണ്ട് പാവം മാനുകള്‍ ജീവനും കൊണ്ട് ഓടുന്നത്. നടന്നു വന്ന് വെളളം കുടിച്ചുകൊണ്ടിരിക്കെ അവിടേക്കു കാട്ടാനകള്‍ വരുന്നതു കണ്ടു പുലിയും ഭയന്നോടുന്നു. ആനകളും വെളളം കുടിക്കാന്‍ വന്നതാണ്. ഒരു മണിക്കൂറോളം അവിടെ നിന്ന് ജിജ്ഞാസയോടെ, ആശ്ചര്യത്തോടെ, ഭയത്തോടെ ഇമ വെട്ടാതെ നോക്കി നിന്നു. അവിടേക്ക് കേരളത്തിന്റെ പല ഭാഗത്തു നിന്നുമുളള കുട്ടികള്‍ വന്നു കൊണ്ടിരുന്നു. എല്ലാവര്‍ക്കും മൃഗങ്ങളെക്കാണാനുളള വെമ്പലാണ്.
മൂകനായി ഇരുട്ടുമുറിയിലിരുന്ന് എന്താണ് ഞാന്‍ ചെയ്ത തെറ്റുകള്‍, കുറ്റങ്ങള്‍ എന്നതിന്റെ കണക്കെടുപ്പു തന്നെ നടത്തി. പോലീസടക്കം എന്നോടു ചെയ്തിട്ടുളള അന്യായങ്ങള്‍ മനസ്സിനെ വ്രണപ്പെടുത്തി. അവര്‍ സമൂഹത്തില്‍ കാട്ടുന്ന അനീതികള്‍ ഒരു നാടകത്തിലൂടെ തുറന്നു പറഞ്ഞതാണോ ഞാന്‍ ചെയ്ത കുറ്റം. സത്യം തുറന്നു പറഞ്ഞാല്‍ നക്‌സല്‍ ആകുമോ.? അനീതിയുടെയും ദുരാചാരങ്ങളുടെയും മറവില്‍ ജീവിതത്തില്‍ ഞാനൊരു വളര്‍ത്തു മൃഗമാണോ?. സത്യം പറഞ്ഞാല്‍ സല്‍സ്വഭാവി ദുസ്വഭാവിയാകുമോ?. ഇവിടുത്തെ പോലീസ് സമ്പന്നര്‍ക്കൊപ്പം നിന്ന് പാവങ്ങളോട് ക്രൂരത കാട്ടിയാല്‍ സ്ത്രീയോട് അതിക്രമം കാട്ടിയാല്‍ ആണായി പിറന്നവന്‍ അതു സഹിക്കണമെന്നാണോ?. അതിനെ ആര്‍ക്കാണ് തടയാന്‍ കഴിയുക?.
ഒപ്പം പഠിച്ചിരുന്ന കറ്റാനത്തുകാരന്‍ തോമസ്സ് പറഞ്ഞത് ഓര്‍ത്തു. അവന്റെ അച്ഛന്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ്. നീ നാടകം പോലീസ്സിനെതിരെ എഴുതിയാല്‍ നിന്നെ കളള കേസ്സില്‍ അവര്‍ അകത്താക്കും. ഒന്നുകില്‍ എഴുത്തു നിര്‍ത്തുക അല്ലെങ്കില്‍ നാടുവിട്ടു പോകുക. ആ പോലീസ്സുകാരനേക്കള്‍ മകന്‍ നല്ലവനായി തോന്നി. അവനൊപ്പം പഠിച്ചതു കൊണ്ട് അതൊക്കെ അറിയാനായി. എന്റെ നാടകം കാണാന്‍ അവന്റെ അച്ഛനുമുണ്ടായിരുന്നു. അയാളാണല്ലോ ഇത് പ്രശ്‌നമാക്കിയത്. ആ നാടകത്തില്‍ ഏറ്റവും നല്ല ആക്ടര്‍ ഞാനായതും അവര്‍ക്ക് ദഹിച്ചു കാണില്ല.
തോമസ്സിന് എന്നോട് ഒരു പ്രത്യേക സ്‌നേഹം തോന്നാന്‍ കാരണം മറ്റൊരു ക്‌ളാസ്സില്‍ പഠിക്കുന്ന ഗംഗാധരന്‍ ഇവനുമായി വഴക്കുണ്ടാക്കി. ആ വഴക്കില്‍ ഗംഗാധരന്‍ ഇവനെ ഉപദ്രവിച്ചു. അതിനു പ്രതികാരം ചെയ്യാന്‍ അവര്‍ എന്നെയാണ് സമീപിച്ചത്. അവന്റെ കൂട്ടത്തില്‍ ഓമനക്കുട്ടനുമുണ്ടായിരുന്നു. എല്ലാത്തിനും ദൃക്‌സാക്ഷിയാണവന്‍. അനാവശ്യമായിട്ടാണ് ഉപദ്രവിച്ചതെന്ന് അവന്‍ ആണയിട്ടു പറഞ്ഞു. വീട്ടിലോ ഹെഡമാസ്റ്ററോടോ പറയാനുളള ധൈര്യമില്ല.
ഒരു വെളളിയാഴ്ച്ച ഉച്ചയ്ക്ക് സ്‌ക്കൂളിന് പുറത്തുളള റോഡില്‍ ഗംഗാധരനെ അവന്‍ വീട്ടിലേക്ക് പോവുമ്പോള്‍ ഞാന്‍ തടഞ്ഞു നിര്‍ത്തി. അനാവശ്യമായി നീ തോമസ്സിനെ ഇടിച്ചതിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. എനിക്കൊപ്പം തോമസ്സുമുണ്ടായിരുന്നു. അവന്‍ പരിഭവത്തോടും പുച്ഛത്തോടും പറഞ്ഞു. ”എനിക്കിപ്പം മനസ്സില്ല.” ഞാന്‍ ചുറ്റുപാടുകള്‍ നോക്കി. ആരെങ്കിലും കാണുന്നുണ്ടോ. ഒരു വിദ്യാര്‍ത്ഥി അതുവഴി നടക്കുന്നുണ്ട്. ഗംഗാധരനെ സ്‌നേഹത്തോടെ തലോടിയിട്ട് അടുത്തുകൂടി നടന്നു പോയ വിദ്യാര്‍ത്ഥി അകലത്തിലെത്തിയ തക്കം നോക്കി ഉയര്‍ന്നു നെഞ്ചില്‍ തന്നെ ചവിട്ടി. ഗംഗാധരന്‍ മലര്‍ന്നു വീണു. അടുത്ത് ചെന്ന് ഉടുപ്പില്‍ പിടിച്ച് പൊക്കിയിട്ടു പറഞ്ഞു. അനാവശ്യമായി നീ ആരേയും ഉപദ്രവിക്കരുത് കേട്ടോ. തോമസ്സ് ആനന്ദ പുളകിതനായി. ഗംഗാധരന്‍ ഉത്കണ്ഠയോടെ രണ്ടുപേരെയും നോക്കി നിന്നു. മനസ്സില്‍ പറഞ്ഞു ഇവനോട് ഏറ്റുമുട്ടാന്‍ പോയത് തെറ്റ്. എല്ലാ വര്‍ഷവും സ്‌കൂളിലെ ഹൈജംമ്പില്‍ ഒന്നാം സ്ഥാനം വാങ്ങുന്നവനാണ് അതു കൊണ്ടാവണം നിന്ന നില്പില്‍ മുകളിലേക്കുയര്‍ന്നത്. മുഖമാകെ ചുവന്നിരുന്നു.
പത്താം ക്‌ളാസ്സിലെ എല്ലാ കുട്ടികളും അത്യാഹ്‌ളാദത്തോടെയാണ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്കൊപ്പമുളള ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കാന്‍ വന്നത് ദൂരെ നിന്നുളള ആരോ ആണ്. എന്റെ ക്‌ളാസ്സിലെ കുട്ടികള്‍ എല്ലാം ഫോട്ടോയ്ക്ക് തയ്യാറായി. ഒരു കുട്ടി 5 രൂപ കൊടുത്താലേ ഫോട്ടോ എടുക്കൂ. തീര്‍ച്ചയായും ഒരു കുട്ടിയെ സംബന്ധിച്ച് സ്‌കൂളില്‍ നിന്നു പിരിഞ്ഞു പോവുമ്പോള്‍ മധുരമായ ഒരനുഭവമാണ് സഹപാഠികള്‍ ഒന്നിച്ചുളള ഫോട്ടോ. ഫോട്ടോയുടെ ദിനങ്ങള്‍ക്കായി കാശു കൊടുത്ത് അവര്‍ കാത്തിരുന്നു. എന്റെ മനസ്സില്‍ ദുഖഭാരങ്ങളായിരുന്നു. മുന്നില്‍ വെറും പുകപടലങ്ങള്‍. അതിങ്ങനെ ലക്ഷ്യമില്ലാതെയലയുന്നു. സ്‌കൂള്‍ വിനോദയാത്രകള്‍ പോകുമ്പോഴൊക്കെ കോഴി, ആട് ഇവയെ വിറ്റിട്ടോ അല്ലെങ്കില്‍ കൂലിപ്പണി ചെയ്‌തോ ആണ് കാശുണ്ടാക്കുന്നത്. ഇപ്പോള്‍ വില്‍ക്കാന്‍ ഒന്നുമില്ല. വേനലായതിനാല്‍ വീട്ടിലും പണിയില്ല. വളരെ താല്‍പര്യമായിരുന്നു എനിക്കും ഒരു ഫോട്ടോ എടുക്കണമെന്ന്. ഫോട്ടോ എടുക്കാന്‍ പണമില്ലാതെ ഒന്നും നടന്നില്ല. അതൊരു നീറ്റലായി മനസ്സില്‍ കിടന്നു പുകഞ്ഞു. ഫോട്ടോ എടുക്കുന്ന ദിവസം ഞാനിരുന്ന ക്‌ള്‌സ് മുറിയുടെ വലിയ ജനാലയിലൂടെ നിശ്ചലനായി പടിഞ്ഞാറോട്ട് നോക്കിനിന്നു. അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ എന്റെ ഹൃദയം, കണ്ണുകള്‍ യാചിക്കുന്നുണ്ടായിരുന്നു. പത്താം ക്‌ളാസ്സില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ആഹ്‌ളാദം നല്‍കിയ ഒരനുഭവമായിരുന്നത്. എന്റെ കണ്ണുകള്‍ക്കു മുന്നില്‍ അന്ധകാരം തോന്നിയ നിമഷങ്ങള്‍. ആ മുറിക്കുളളില്‍ അധികനേരം നില്‍ക്കാന്‍ കഴിയാതെ നിറ കണ്ണുകളുമായി പുറത്തേക്കു നടന്നു. സ്വന്തം അദ്ധ്യാപകര്‍ പോലും അല്പം കരുണകാണിച്ചില്ല. എല്ലാവരും ഫോട്ടോ എടുക്കുമ്പോള്‍ ഒരാള്‍ മാത്രം എവിടെ എന്നാരും ചോദിച്ചില്ല.
ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ തെക്കു ഭാഗത്തായി പുതിയൊരു മൂത്രപ്പുരയുണ്ട്. മൂത്രമൊഴിച്ചിട്ട് പുറത്തേക്കിറങ്ങി നടന്നു. അപ്പോഴാണ് തോമസ്സ് എന്നെ അന്വേഷിക്കുന്നതും എല്ലാവരും ഒന്നിച്ചുളള ഫോട്ടോയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നതും. അവന്റെ വാക്കുകള്‍ എന്റെ ഹൃദയവേദന കൂട്ടി. എന്റെ സങ്കടം ഞാനവനോട് പറഞ്ഞില്ല. എന്റെ ആകെയുളള ഉത്തരം എനിക്ക് ഫോട്ടോകളോട് താല്പര്യമില്ല എന്നുമാത്രമായിരുന്നു. ജന്മിയായ ഒരച്ഛന്റെ വീട്ടില്‍ കൂലിപ്പണികാരനായ ഒരു മകനുളളത് എനിക്കല്ലാതെ മറ്റാര്‍ക്കുമറിയില്ല. മുന്നില്‍ ദുഖദുരിതങ്ങളുണ്ടെങ്കിലും സ്വന്തം ജീവിതത്തെ അനായാസമായി നിലയ്ക്ക് നിര്‍ത്താന്‍ എനിക്കു കഴിയുന്നു. എന്റെ ഇഷ്ട പ്രകാരം ഞാന്‍ ശ്വാസോച്ഛ്വസം ചെയ്യുന്നില്ലേ. ജീവിത പ്രതിസന്ധികളെ തരണം ചെയ്യുന്നത് ധീരന്മാരാണ്. ഭീരുക്കളല്ല. എല്ലാ ദുഖങ്ങളേയും എനിക്കുളളില്‍ നിശബ്ദമായി ഞാന്‍ താലോലിച്ചു. അതിലൂടെ തടസ്സങ്ങളെ അതിജീവിക്കാന്‍ പഠിച്ചു. ചെറുപ്പത്തില്‍ കഷ്ടപ്പെട്ടും പ്രതിരോധിച്ചും അതിജീവിച്ചും മുന്നോട്ടു പോയവരൊക്കെ പുതു ജീവന്‍ പ്രാപിച്ചിട്ടുളളതായിട്ടല്ലേ ലെപ്രസി സാനിട്ടോറിയത്തില്‍ നിന്നെടുത്തിട്ടുളള പുസ്തകത്തിലൂടെ മനസ്സിലാക്കിയത്.
തോമസ്സില്‍ നിന്നാണ് എനിക്കെതിരെ പോലീസ് നടത്തുന്ന ഗൂഢ നീക്കങ്ങളെപ്പറ്റി ഞാനറിയുന്നത്. നാടുവിടാന്‍ തന്നെയുളള പ്രധാന കാരണം പോലീസ്സിന്റെ തുടര്‍ നടപടികളാണ്. നാടകങ്ങള്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നതും പോലീസ് സേനയിലെ മുഖംമൂടികളെപ്പറ്റിയാണ്. മനുഷ്യന്‍ അന്ധമായി അവരെ അനുസരിക്കുന്നു. ഒന്നുകില്‍ പോരാടുക അല്ലെങ്കില്‍ ഒളിച്ചോടുക. പോരാട്ടത്തിനു പോയാല്‍ പോലീസും വീട്ടുകാരും പ്രതികാര നടപടികളിലേക്ക് പോകും. എനിക്ക് ഞാന്‍ മാത്രമേയുളളൂ. ആരും സഹായത്തിനില്ല. ഇത്ര ചെറുപ്പത്തില്‍ തന്നെ ഞാനൊരു നക്‌സലോ, ഭീകരവാദിയോ ആകാന്‍ ഞാനായിട്ടെന്തിനു ശ്രമിക്കണം. സമൂഹത്തിനാകെ സ്വാതന്ത്യം നിഷേധിച്ചിട്ടില്ലല്ലോ. എന്റെ അമ്മയും എന്നെയോര്‍ത്ത് ഭയപ്പെടുന്നുണ്ട്. നിനക്ക് ശത്രുക്കള്‍ കൂടുന്നു. നീ നാടു വിട്ട് പോവുന്നതാണ് എല്ലാവര്‍ക്കും നല്ലത്. നീ നാടകമെഴുതി എവിടെയെങ്കിലും അവതരിപ്പിക്കും. അതു കണ്ട് പോലീസ് നിന്നെ നക്‌സല്‍ എന്ന പേരില്‍ ജയിലിലടയ്ക്കും.
രണ്ടു റേഡിയോ നാടകങ്ങള്‍ തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങളില്‍ നിന്നു പ്രക്ഷേപണം ചെയ്യുകയുണ്ടായി. അതൊന്നും പോലീസ് നാടകങ്ങളല്ലായിരുന്നു. ചില സത്യങ്ങള്‍ പറയുമ്പോള്‍ അതിനെ അഭിമുഖീകരീക്കാന്‍ ധൈര്യമില്ലാതെ അസഹിഷ്ണുത എന്തിനാണമ്മേ?. അതിന്റെ അര്‍ത്ഥം സത്യവും നീതിയും അംഗീകരിക്കാന്‍ തയ്യാറല്ല എന്നല്ലേ. അവസാനം അമ്മ പറഞ്ഞത് നിന്റെ മുന്നില്‍ ആരും കീഴടങ്ങില്ല. നിന്നെ കീഴടക്കാന്‍ പോലീസ് നടക്കുന്നു. നീ ദൈവത്തെ ഓര്‍ത്ത് എങ്ങോട്ടെങ്കിലും പോ. മകനെ ഓര്‍ത്ത് സഹതപിക്കുന്ന ഒരമ്മ. എല്ലായിടത്തു നിന്നും ഭീഷണികളാണ് .
മലയാള മനോരമയുടെ കേരള യുവ സാഹിത്യ സഖ്യത്തില്‍ മാവേലക്കരയില്‍ നിന്നുളള ഏക വ്യക്തിയാണ് ഞാന്‍. കായംകുളത്തു നിന്നു ചേരാവളളി ശശിയുണ്ട്. ഞങ്ങള്‍ ഒന്നിച്ച് കായംകുളത്തു നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ട്. ഇതിനകം നാലു പ്രാവശ്യം സാഹിത്യ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്. അവിടെ പരിചയപ്പെട്ടവരാണ് കെ. പി കേശവമേനോന്‍, ജോസഫ് മുണ്ടശ്ശേരി, പാലാ കെ. എം. മാത്യു, തകഴി, മുട്ടത്തു വര്‍ക്കി, തിരുനെല്ലൂര്‍ കരുണാകരന്‍, സിപ്പി പളളിപ്പുറം, അയ്യപ്പപണിക്കര്‍, പ്രൊഫ. എം.അച്ചുതന്‍ തുടങ്ങിയവര്‍. യുവ സാഹിത്യ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പല കോളജുകളില്‍ സാഹിത്യ സെമിനാറുകളും സിംബോസിയങ്ങളും നടന്നിട്ടുണ്ട്. ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നത് പന്തളം എന്‍.എസ്.എസ് കോളജില്‍ നടന്ന സെമിനാറില്‍ കാക്കനാടന്‍ കളളുകുടിച്ച് അബോധാവസ്ഥയില്‍ വന്നതാണ്.
കാക്കനാടനെ തേടി സംഘാടകര്‍ എത്തുമ്പോള്‍ അദ്ദേഹം ലഹരിക്കടിമപ്പെട്ട് ഇരിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഞാനും അവര്‍ക്ക് പിറകെ വെറുതെ പോയതാണ്. സംഘാടകരില്‍ ഒരാള്‍ പറഞ്ഞു അടുത്തത് സാറാണ് ആധുനിക സാഹിത്യത്തെപ്പറ്റി സംസാരിക്കേണ്ടത്. ഉടനടി ചോദിച്ചു ആരാ പറഞ്ഞത് എന്റെ പേര് കൊടുക്കാന്‍. എന്നോട് ചോദിച്ചോ. സംഘാടകരിലെ ഒരാള്‍ ആ ചോദ്യം കേട്ട് അമ്പരന്നു. അയാള്‍ ഭയഭക്തിയോടെ പറഞ്ഞു, സാറിനെ ഞങ്ങളാണ് ഇവിടെ കൊണ്ടുവന്നത്. കാക്കനാടന്‍ സംശയത്തോടെ നോക്കി.ആ നോട്ടത്തില്‍ ഇവര്‍ പറയുന്നത് സത്യമാണോ . അതോ എന്നെ ബലാല്‍ക്കാരമായി കൊണ്ടുവന്നതോ എന്ന ചിന്തയായിരുന്നു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒപ്പം നടന്നു ഇടയ്ക്ക് ചോദിച്ചു ഞാന്‍ സംസാരിക്കേണ്ടത് ആധുനിക സാഹിത്യത്തെപ്പറ്റിയാണ് അല്ലേ. ഒപ്പം നടന്നയാള്‍ അതെയെന്നുത്തരം കൊടുത്തു. നടക്കുന്നതിനിടയില്‍ കാലു വഴുതിക്കൊണ്ടിരുന്നു. സംഘാടകരുടെ ഉളളില്‍ നിരാശയും സംഘര്‍ഷവും നിറഞ്ഞുനിന്നു. ഇതു പകലാണോ രാത്രിയാണോ എന്നുപോലും സംശയിക്കുന്ന വ്യക്തി വേദിയില്‍ എന്താണ് പറയുക ഇതായിരുന്നു അവരുടെ ആശങ്ക.
വേദിയില്‍ ചിലരൊക്കെ ഇരിക്കുന്നുണ്ട്. അവരുടെ മദ്ധ്യത്തിലേക്ക് വന്ന കാക്കനാടനില്‍ എല്ലാവരുടേയും കണ്ണുകള്‍ തറച്ചുനിന്നു. എല്ലാവരും മിഴികള്‍ ഉയര്‍ത്തി നോക്കി. എന്തോ പന്തികേട് കാണുന്നുണ്ട്. അദ്ധ്യക്ഷന്‍ കാക്കനാടനെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. സംഘാടകരുടെ സര്‍വ്വ ആശങ്കകളുമകറ്റുന്ന വിധമായിരുന്നു കാക്കനാടന്റെ വാക്കുകള്‍. ഓരോ വാക്കുകളും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയും, ഭാവനയും പകര്‍ന്നു പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതായിരുന്നു. പനിനീര്‍പ്പൂവിന്റെ ദളങ്ങള്‍ പോലെ സ്ത്രീകള്‍ എന്നും ഊഷ്മളമായ പ്രകാശം പ്രസരിപ്പിക്കുന്നവരെന്ന സത്യം പുരുഷന്മാര്‍ മറക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും അദ്ദേഹം തുറന്നുപറഞ്ഞു. കേരള യുവ സാഹിത്യ സഖ്യത്തിന്‍റെ സെക്രട്ടറി ശശിധരന്‍ കണ്ടത്തില്‍ ആയിരുന്നു.
തകഴിയുടെ ശങ്കരമംഗലം തറവാട്ടിലും ഒരു ദിവസം ഞാന്‍ പോയി. കേരള യുവ സാഹിത്യ സഖ്യ സെമിനാറില്‍ അദ്ദേഹം സംബന്ധിച്ചപ്പോഴാണ് പരിചയപ്പെട്ടത്. താമരക്കുളം ചാരുംമൂടുകാരനാണെന്നറിഞ്ഞപ്പോള്‍ ങഹാ…. നീ എന്റെ ജില്ലക്കാരനാണല്ലോ, എന്റെ വീട്ടിലേക്ക് വരാന്‍ എളുപ്പമാണല്ലോ. ഒരാഴ്ച്ച കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ വീട് ചോദിച്ചറഞ്ഞ് ചെല്ലുമ്പോള്‍ ഒരു കര്‍ഷകനായി ജോലിക്കാര്‍ക്കൊപ്പം നിന്ന് ജോലി ചെയ്യുന്ന തകഴിയെയാണ് കണ്ടത്. പാടവരമ്പത്ത് അദ്ദേഹത്തെ പ്രതീക്ഷിച്ചു ഞാന്‍ നിന്നു. അല്പം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി വരുമ്പോഴാണ് എന്നെ കണ്ടത്. കുശലാന്വേഷണങ്ങള്‍ നടത്തിയിട്ട് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. നടക്കുന്നതിനിടയില്‍ നാടുവിട്ടു പോകുന്ന കാര്യവും പോലീസില്‍ നിന്നുളള അനുഭവവും പറഞ്ഞു.
എന്റെ റേഡിയോ നാടകങ്ങള്‍ അദ്ദേഹം കേട്ടിട്ടുണ്ടെങ്കിലും മറ്റു നാടകങ്ങളെപ്പറ്റിയറിയില്ല. അന്ന് എനിക്കു ലഭിച്ച മറുപടി, എഴുത്തുകാരന്‍ എന്നും കുരുക്ഷേത്ര യുദ്ധത്തിലെ പോരാളികളാണ്. അതില്‍ കൃഷ്ണനാകാം അര്‍ജുനനാകാം ദുര്യോധനനാകാം. മണ്ണില്‍ കൗരവരുടെ എണ്ണമാണ് കൂടുതല്‍. അതില്‍ എഴുതുന്ന ചിലരുണ്ട്. യുദ്ധത്തില്‍ അമ്പും വില്ലുമില്ലാത്ത അര്‍ജുനനെ ഓര്‍ത്തു. അയാള്‍ മരിക്കാനും തയ്യാറായിരുന്നു. നിന്നെപ്പോലെ ഒരാള്‍ക്ക് നാടുവിടാനെ മാര്‍ഗ്ഗമുളളു. ഞാന്‍ നിന്നോട് പറയുന്നത് ഈ നാടകമെഴത്തു നിര്‍ത്തി നോവല്‍ എഴുതാന്‍ ശ്രമിക്കണമെന്നാണ്. നാടകമെഴുതുന്നവര്‍ക്ക് കുറച്ചു കൂടി വഴങ്ങും നോവല്‍. ആ കൂടിക്കാഴ്ച്ച പുതിയൊരനുഭവമാണ് നല്കിയത്. നല്ല സാഹിത്യകാരന്‍ന്മാര്‍, കവികള്‍ ഉപരി സാഹിത്യത്തിന്‍റെ ദല്ലാളന്മാരല്ല മറിച്ച് അനീതി കണ്ടാല്‍ അമര്‍ഷത്തിന്റെ ജ്വാല അവരില്‍ എരിയും. നീ പോലീസിനെ മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കത്തില്ല. അവരില്‍ പലരും ജനങ്ങളെ കൊളള ചെയ്യുന്നവരാണ്. അവര്‍ക്കെതിരെ ശബ്ദിച്ചാല്‍ അവരെ ഭരിക്കുന്നവര്‍ക്കും അതിഷ്ടപ്പെടില്ല. പഴയ ഭൂപ്രഭക്കന്മാര്‍ ജനാധിപത്യമെന്ന പേരില്‍ ജീവിക്കുന്നു. നീ ചെറുപ്പമാണ് ധാരാളം പഠിക്കാനും അറിയാനുമുണ്ട്. നിന്റെ ഹൃദയമിടിപ്പ് എനിക്ക് മനസ്സിലാകും. അത് എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല.
വീട്ടിലെത്തിയ ഞങ്ങള്‍ക്ക് കാത്ത ചേച്ചി ചായ ഇട്ടു തന്നു. പറമ്പില്‍ ആരോ പണി ചെയ്യുന്നുണ്ട്. പുസ്തകങ്ങള്‍ ഇരുന്ന സ്ഥലത്തേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞുചെന്നു. തകഴി അകത്തേക്ക് പോയ തക്കം നോക്കി ചെമ്മീന്‍ എന്ന നോവല്‍ ഞാനെന്റെ മടിക്കുത്തില്‍ താഴ്ത്തി. അദ്ധ്വാനിക്കുന്നവനൊപ്പം അദ്ധ്വാനിക്കുന്ന ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരെ പോരാടിയ തകഴിയുടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അദ്ദേഹവും ചവിട്ടിമെതിക്കപ്പെടുന്നവനൊപ്പമെന്ന് ഞാന്‍ മനസ്സിലാക്കി. ഉച്ചഭക്ഷണത്തിനു നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ നിന്നില്ല. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചത്. കാരണം ഞാനൊരു പുസ്തകം മോഷ്ടിച്ചു കളളനായിരിക്കുകയാണ്. പണത്തിന്റെ അഭാവമാണ് എന്നെ ഇതിനു പ്രേരിപ്പിച്ചത്.
വരിക്കോലി മുക്കില്‍വിളയിലെ ഒരു മുറിക്കടയില്‍ ഒരു നഴ്‌സ് രോഗികളെ ശുശ്രൂഷിക്കുന്ന ക്‌ളിനിക്ക് നടത്തിയിരുന്നു. ചില ദിവസങ്ങളില്‍ അവിടെ ഡോക്ടര്‍മാരും വരുമായിരുന്നു. ആ ദിവസം രോഗികളുടെ എണ്ണം കൂടും. ആ സ്ഥാപനം നടത്തിയിരുന്നത് നൂറനാട്ടുളള പോള്‍ സാറിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു. അദ്ദേഹം നൂറനാട് ജനതാ തീയേറ്റേഴ്‌സ് ഉടമകളുടെ സഹോദരനും ഈഴവ സമുദായക്കാരനുമായിരുന്നു. പോള്‍സാര്‍ ക്രിസ്തീയ ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചും എഴുതിയും നടന്ന കാലം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹായിയായിരുന്നു തിരുവനന്തപുരത്തുളള ബനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി. ചെറപ്പകാലത്ത് ഞാന്‍ പളളിയില്‍ മുടങ്ങാതെ പോവുന്ന ആളായിരുന്നു. അതിന്റെ ഫലമായി പല പളളികളിലും ഞായറാഴ്ച്ച ദിവസങ്ങളില്‍ പ്രസംഗിക്കാന്‍ പോകുമായിരുന്നു. അങ്ങനെ നൂറനാട് മര്‍ത്തോമ്മാ പളളിയില്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ എന്നെ ഉച്ചഭക്ഷണത്തിന് വിളിച്ചത് പളളിയിലുണ്ടായിരുന്ന പോള്‍ സാറാണ്. എന്നെപ്പറ്റി റേഡിയോയിലൂടെ അദ്ദേഹം കേട്ടിരുന്നു. അന്ന് പളളിയുടെ സെക്രട്ടറി ജോണ്‍സാറായിരുന്നു. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഏതാനും ക്രിസ്തീയ ഗാനങ്ങള്‍ എഴുതിത്തരണമെന്നവശ്യപ്പെട്ടു. പിന്നീട് ഒരു രാത്രിയില്‍ ഞാന്‍ ആ വീട്ടില്‍ കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളും എഴുതിക്കൊടുത്തു. അദ്ദേഹത്തിന്റെ ബന്ധു വീട്ടിലും ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനാണ് പില്‍ക്കലത്ത് സീരിയലില്‍ കടമറ്റത്ത് അച്ചനായി അഭിനയിച്ച പ്രകാശ്. അനുജന്‍ സൂരജുമായും എനിക്കു നല്ല ബന്ധമുണ്ടായിരുന്നു. പോള്‍സാറുമായുളള ബന്ധം മനസിലാക്കി ആ നഴ്‌സ് എന്നോട് ഒരു ബന്ധുവിനെപ്പോലെ പെരുമാറി.
മാനസികരോഗിയുടെ ആക്രമണത്തില്‍ സൈക്യാട്രിക് നഴ്‌സിന് ഗുരുതരമായി പൊള്ളലേറ്റു. ക്രിസ്റ്റി എന്ന 25കാരിയായ നഴ്‌സിനാണ് രോഗിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റത്. കെന്റിലെ പ്രിന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് സംഭവമുണ്ടായത്. മാനസികരോഗി ഇവരുടെ ശരീരത്തില്‍ തിളച്ച വെള്ളം കോരിയൊഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ 24 മണിക്കൂര്‍ ചികിത്സ ഇവര്‍ക്ക് നല്‍കി. സൗത്ത് വെസ്റ്റ് ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റലിലാണ് ഇവരെ പ്രവേശിപ്പിച്ചത്.
ഇവരുടെ ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ പിന്നീട് ചെല്‍സിയിലെ വെസ്റ്റ്മിനിസ്റ്റര്‍ ബേണ്‍സ് യൂണിറ്റിലേക്ക് മാറ്റി. രോഗികളില്‍ നിന്ന് മുന്‍പും ഇവര്‍ക്ക് ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഇതൊക്കെ തന്റെ പ്രൊഫഷന്റെ ഭാഗമാണെന്നാണ് ക്രിസ്റ്റി പറയുന്നത്. ക്രിസ്റ്റിയുടെ മുത്തശ്ശനും മുത്തശ്ശിയും മെന്റല്‍ ഹെല്‍ത്ത് നഴ്‌സുമാരായിരുന്നു. ഇവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ക്രിസ്റ്റി ഈ പ്രൊഫഷന്‍ തെരഞ്ഞെടുത്തത്.
രോഗിക്ക് ഒരു ആന്റി സൈക്കോട്ടിക്ക് ഡിപ്പോ മെഡിക്കേഷന്‍ നല്‍കിയതിനു ശേഷമാണ് അവര്‍ തന്നെ ആക്രമിച്ചതെന്നും ക്രിസ്റ്റി പറഞ്ഞു. ക്രിസ്റ്റി മറ്റൊരു ജോലി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതമെന്ന് അവരുടെ പങ്കാളി നഥാന്‍ പറഞ്ഞു. ഇതിനു മുമ്പ് ക്രിസ്റ്റിയുടെ വയറില്‍ ഒരു രോഗി ചവിട്ടിയിട്ടുണ്ട്. ഭിത്തിയിലേക്ക് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ചിട്ടുണ്ടെന്നും നഥാന്‍ പറഞ്ഞു. എന്നാല്‍ ക്രിസ്റ്റി വീണ്ടും ഇതേ ജോലിയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.