Main News

യുകെയിലെ പ്ലാസ്റ്റിക് റീസൈക്കിളിംഗ് ഇന്‍ഡസ്ട്രിക്കെതിരെ അന്വേഷണം. പ്ലാസ്റ്റിക് മാലിന്യം വേണ്ടവിധത്തില്‍ സംസ്‌കരിക്കുന്നില്ലെന്ന ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് എന്‍വയണ്‍മെന്റ് ഏജന്‍സി ഈ വ്യവസായ മേഖലയില്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്. മൂന്ന് റിട്ടയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ ഇഎ നിയോഗിച്ചു. സംഘടിത കുറ്റവാളികളും മാഫിയ സംഘങ്ങളും ഈ വ്യവസായത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മുന്‍ പോലീസ് ഉദ്യോസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഇഎ നല്‍കുന്ന വിവരങ്ങള്‍ അനുസരിത്ത് ആറ് പ്ലാസ്റ്റിക് വെയിസ്റ്റ് കയറ്റുമതിക്കാരുടെ ലൈസന്‍സ് കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ റദ്ദാക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.

ഒരു സ്ഥാപനത്തിന്റെ 57 കണ്ടെയ്‌നറുകള്‍ മാലിന്യഭീതി മൂലം യുകെ തുറമുഖങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷമാണ് ഇതാണ് സ്ഥിതി. പുതുതായി നിയോഗിക്കപ്പെട്ട സമിതിക്കു മുന്നില്‍ ഒട്ടേറെ ആരോപണങ്ങളാണ് അന്വേഷണത്തിനായി എത്തിയിരിക്കുന്നത്. കമ്പനികള്‍ പതിനായിരക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അത്രയും മാലിന്യം വാസ്തവത്തില്‍ ഉണ്ടോ എന്ന കാര്യം സംശയമാണ്. പ്ലാസ്റ്റിക് മാലിന്യം വേണ്ട വിധത്തില്‍ സംസ്‌കരിക്കാതെ നദികളിലും സമുദ്രത്തിലും ഉപേക്ഷിക്കുകയാണ് കമ്പനികള്‍ എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

നെതര്‍ലാന്‍ഡ്‌സ് വഴി കിഴക്കന്‍ നാടുകളിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയമവിരുദ്ധമായി കയറ്റി അയക്കുന്നു, അണുബാധയുള്ള പ്ലാസ്റ്റിക് മാലിന്യം കയറ്റുമതി ചെയ്യുന്നത് അനുസ്യൂതം തുടരുന്നു തുടങ്ങിയ ആക്ഷേപങ്ങളും കമ്പനികള്‍ക്കെതിരെ ഉയരുന്നുണ്ട്. യുകെയിലെ വീടുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പുറത്തെത്തിയത് 11 മില്യന്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്. ഇവയില്‍ 75 ശതമാനം പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യവും കയറ്റുമതി ചെയ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 50 മില്യന്‍ പൗണ്ടിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇപ്‌സ്‌വിച് (ലണ്ടൻ):  ഹൈസ്കൂൾ വിദ്യാർത്ഥിയായ മലയാളി ബാലനെ മോഷ്ടിച്ചുകൊണ്ട് പോകുകയായിരുന്ന കാറിടിച്ച് ഗുരുതര പരിക്കുപറ്റി. പതിനൊന്നു വയസുള്ള ഇപ്‌സ്‌വിച് സ്വദേശിയായ വിദ്യാർത്ഥിയെയാണ് പോലീസ് പിന്തുടർന്ന് വന്ന വാഹനം ഇടിച്ചത്. അപകടത്തിൽ പെട്ട വിദ്യാർത്ഥിയുടെ രണ്ട് കാലുകൾക്ക് ഒടിവും മുഖത്തും  പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടര മണിയോട് കൂടിയാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻ ആംബുലൻസ് സ്ഥലത്തെത്തി ബാലനെ ആശുപതിയിൽ എത്തിച്ചു. നാളെ ഓപ്പറേഷന് വിധേയമാകും എന്നാണ് സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. അപകടത്തിൽ പെട്ട കുട്ടി  ഉൾപ്പെടുന്ന മലയാളി സമൂഹത്തോട് പ്രാർത്ഥനാ സഹായം തേടിയിരിക്കുകയാണ്  കുട്ടിയുടെ കുടുംബം.

സംഭവത്തെ തുടർന്ന് മോഷ്ട്ടിച്ചത് എന്ന് സംശയിക്കുന്ന വാഹനം ഓടിച്ചിരുന്ന ഇരുപത്തേഴ് വയസുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിർത്താത്തതും, അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ്, മയക്കുമരുന്നുകളുടെ വിപണനം തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന   കുറ്റങ്ങൾ. മലയാളി ബാലന് അപകടം സംഭവിച്ച ഗോറി റോഡും സമീപ സ്ഥലങ്ങളിലും വാഹന ഗതാഗതം നിരോധിച്ച പോലീസ്, സംഭവം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്.  പോലീസ് പിന്തുടർന്ന കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയത് ഗൗരവമായാണ് അധികൃതർ എടുത്തിരിക്കുന്നത്.

 

ലോകത്തെ ഏറ്റവും പരിസ്ഥിതി സൗഹൃദ വാഹനം യുകെയില്‍. ലണ്ടനിലെ മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തെ ശുചിയാക്കാന്‍ സഹായിക്കുന്ന ഫ്യുവല്‍ സെല്‍ കാറുകളാണ് ഇനി റോഡുകള്‍ കയ്യടക്കാന്‍ തയ്യാറെടുക്കുന്നത്. ഹ്യുണ്ടായിയുടെ നെക്‌സോ ഫ്യുവല്‍ സെല്‍ മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വായു ശുചീകരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന യാത്രയിലാണ് കാര്‍. യൂണിവേഴ്‌സിറ്റി കോളേഡ് ലണ്ടന്‍ നടത്തിയ പഠനമനുസരിച്ച് ലണ്ടനിലെ റോഡുകളില്‍ നൈട്രജന്‍ ഓക്‌സൈഡിന്റെയും അന്തരീക്ഷത്തിലെ ധൂളികളുടെ അംശവും അപകടകരമായ തോതിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഹീറ്റ് മാപ്പുകള്‍ അവലോകനം ചെയ്താണ് ഇത് സ്ഥിരീകരിച്ചത്. ഹ്യുണ്ടായിയുമായി ചേര്‍ന്ന് ഈ മലിനീകരണത്തിന്റെ തോത് വ്യക്തമാക്കാനുള്ള ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് യൂണിവേഴ്‌സിറ്റി.

ഹ്യുണ്ടായി നെക്‌സോയുടെ പുതിയ എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനം വലിച്ചെടുക്കുന്ന അന്തരീക്ഷ വായുവില്‍ അടങ്ങിയിട്ടുള്ള 99.9 ശതമാനം പൊടിയുടെ അംശവും ശുദ്ധീകരിക്കുന്നു. ഒരു മണിക്കൂര്‍ വാഹനമോടിച്ചാല്‍ 26.9 കിലോഗ്രാം അന്തരീക്ഷവായു ഈ വിധത്തില്‍ ശുദ്ധിയാക്കപ്പെടുന്നുണ്ട്. പ്രായപൂര്‍ത്തിയായ 42 പേര്‍ ഒരു മണിക്കൂറില്‍ ശ്വസിക്കുന്ന വായുവിന്റെ അളവാണ് ഇത്. സീറോ എമിഷന്‍ വാഹനങ്ങളുടെ ഒരു വലിയ നിര അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോടികള്‍ നിക്ഷേപിച്ച് ഇത്തരമൊരു വാഹനം പുറത്തിറക്കിയതെന്ന് ഹ്യുണ്ടായിയുടെ സീനിയര്‍ പ്രോഡക്ട് മാനേജര്‍ സില്‍വി ചൈല്‍ഡ്‌സ് വ്യക്തമാക്കി.

നെക്‌സോ പോലെയുള്ള ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള ഉത്തരവാദിത്തം കമ്പനിക്കു മാത്രമല്ല ഉള്ളത്. ഇന്‍സെന്റീവുകളിലും ഇന്‍ഫ്രാസ്ട്രക്ചറിലും ഗവണ്‍മെന്റ് നിക്ഷേപം നടത്തുകയും ബ്രിട്ടീഷുകാര്‍ക്ക് കൂടുതല്‍ ചോയ്‌സുകള്‍ ലഭിക്കാനുള്ള അവസരം നല്‍കുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

യുകെ ഹൗസ് പ്രൈസ് നിരക്കിലെ വളര്‍ച്ച അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഓഗസ്റ്റിലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് രേഖകള്‍ പറയുന്നു. താരതമ്യേന മന്ദമായ ലണ്ടന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റും മറ്റു പ്രദേശങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രോപ്പര്‍ട്ടി നിരക്കുകളും തമ്മിലുള്ള താരതമ്യമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓഗസ്റ്റില്‍ അവസാനിച്ച വര്‍ഷത്തില്‍ യുകെയിലെ ശരാശരി ഹൗസ് പ്രൈസ് 3.2 ശതമാനമാണ് വര്‍ദ്ധിച്ചത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ലാന്‍ഡ് രജിസ്ട്രി കണക്കുകള്‍ അനുസരിച്ച് ഇത് 232,797 പൗണ്ടായിട്ടുണ്ട്. 2013 ഓഗസ്റ്റിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

വാര്‍ഷികാടിസ്ഥാനത്തില്‍ പ്രോപ്പര്‍ട്ടി വില ഇടിഞ്ഞ ഏക പ്രദേശം ലണ്ടനാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാലയളവില്‍ 0.2 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. എങ്കിലും ശരാശരി പ്രോപ്പര്‍ട്ടി വില 486,304 പൗണ്ടില്‍ നില്‍ക്കുന്ന ലണ്ടന്‍ തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രോപ്പര്‍ട്ടി വിലയുള്ള പ്രദേശം. ഹൗസ് പ്രൈസ് വളര്‍ച്ചയില്‍ കുറവുള്ള രണ്ടാമത്തെ പ്രദേശം ഈസ്റ്റ് ഇംഗ്ലണ്ടാണ്. 1.6 ശതമാനം മാത്രമായിരുന്നു ഒരു വര്‍ഷത്തിനിടെ ഇവിടെയുണ്ടായ വര്‍ദ്ധന. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി വില 292,107 പൗണ്ടാണെന്ന് വിലിയിരുത്തപ്പെടുന്നു.

വിലവര്‍ദ്ധനവില്‍ ഏറ്റവും മുന്നിലുള്ളത് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പ്രദേശമാണ്. 6.5 ശതമാനം വളര്‍ച്ച നേടിയ ഇവിടത്തെ പ്രോപ്പര്‍ട്ടി വില 194,718 പൗണ്ടിലെത്തി നില്‍ക്കുന്നു. സാധാരണക്കാര്‍ക്ക് വീടുകള്‍ സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വിധത്തിലുള്ള വിലവര്‍ദ്ധനയായിരുന്നു അടുത്ത കാലത്ത് ലണ്ടനില്‍ രേഖപ്പെടുത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് വില വര്‍ദ്ധനവിന്റെ നിരക്കില്‍ അല്‍പമെങ്കിലും കുറവ് രേഖപ്പെടുത്തുന്നതെന്ന് മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.

ഒമ്പത് വീടുകള്‍ നിര്‍മിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 11 വീടുകള്‍ നിര്‍മിച്ച ഡെവലപ്പര്‍ക്ക് തിരിച്ചടി. എല്ലാ വീടുകളും പൊളിച്ചു മാറ്റണമെന്ന് കൗണ്‍സില്‍ ഉത്തരവിട്ടു. കോടീശ്വരനായ ഹിക്മത്ത് കാവേയുടെ ഉടമസ്ഥതയിലുള്ള ക്രിസ്റ്റലൈറ്റ് എന്ന കമ്പനിയോടാണ് എല്ലാ വീടുകളും പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്ലോസ്റ്റര്‍ഷയറിലെ ന്യൂവെന്റിലാണ് സംഭവം. വീടുകള്‍ക്ക് അനുമതി ലഭിച്ചതിനേക്കാള്‍ ഏറെ ഭൂമി ഈ വീടുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വീടുകളുടെ നിര്‍മാണത്തിന് താന്‍ നിയോഗിച്ച ബില്‍ഡര്‍മാര്‍ക്ക് സംഭവിച്ച അബദ്ധമാണ് ഇതെന്നാണ് ഹിക്മത്ത് കാവേ അവകാശപ്പെടുന്നത്. അനുമതിയില്ലാത്ത ഭൂമിയില്‍ നിര്‍മാണം നടത്തിയെന്നു മാത്രമല്ല, ഏറെ ഉയരത്തിലുമാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

കണ്‍സര്‍വേഷന്‍ സോണില്‍ വരുന്ന പ്രദേശത്ത് ഒമ്പത് വീടുകള്‍ നിര്‍മിക്കാനുള്ള അനുമതി ഗവണ്‍മെന്റ് പ്ലാനിംഗ് ഇന്‍സ്‌പെക്ടര്‍ നല്‍കിയതു പോലും നിരവധി നിബന്ധനകളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ അനുമതി നല്‍കിയ എസ്‌റ്റേറ്റ് അല്ല അവിടെ നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്ന് ഫോറസ്റ്റ് ഓഫ് ഡീന്‍ കൗണ്‍സിലര്‍മാര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ആക്ഷന്‍ മാത്രമാണ് മുന്നിലുള്ളതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തങ്ങള്‍ കരാര്‍ ഏല്‍പ്പിച്ച ബില്‍ഡറാണ് രണ്ട് അധിക വീടുകള്‍ നിര്‍മിച്ചതെന്നും ഇയാളെ കാണാനില്ലെന്നുമാണ് ഡെവലപ്പര്‍ കൗണ്‍സിലിനെ അറിയിച്ചിരിക്കുന്നത്. അധികമായി നിര്‍മിച്ച വീടുകള്‍ പൊളിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധരാണെന്നും കമ്പനി അറിയിച്ചു.

എന്നാല്‍ അനുമതിയില്ലാത്ത ഭൂമിയില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനം നിലവിലുള്ള പെര്‍മിഷന്‍ അസാധുവാക്കിയിരിക്കുകയാണെന്ന് പ്ലാനിംഗ് കമ്മിറ്റി വിലയിരുത്തുന്നു. ഇത്തരമൊരു നിര്‍മാണത്തെക്കുറിച്ച് ഒരു പ്ലാനിംഗ് ആപ്ലിക്കേഷന്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതൊരു അനധികൃത നിര്‍മാണമായേ കണക്കാക്കാനാകൂ എന്നും എന്‍ഫോഴ്‌സ്‌മെന്റ് മാത്രമേ ഇനി മുന്നിലുള്ളുവെന്നും പ്ലാനിംഗ് കമ്മിറ്റി വ്യക്തമാക്കി.

തന്റെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ ക്യാന്‍സര്‍ ചികിത്സ വേണ്ടെന്നു വെച്ച അമ്മ മരിച്ചു. അഞ്ചു വര്‍ഷം ക്യാന്‍സറുമായി മല്ലിട്ടതിനു ശേഷമാണ് 29കാരിയായ ലങ്കാഷയര്‍ സ്വദേശിനി ജെമ്മ നട്ടാല്‍ മരിച്ചത്. അണ്ഡാശയ ക്യാന്‍സര്‍ രോഗിയായിരുന്ന ഇവര്‍ തന്റെ കുഞ്ഞിനു വേണ്ടി ചികിത്സയില്‍ നിന്ന് പിന്തിരിയുകയായിരുന്നു. ഇപ്പോള്‍ നാലു വയസുള്ള ഇവരുടെ കുട്ടി പെനിലോപ്പിനെ ഗര്‍ഭം ധരിച്ചതിനു ശേഷമാണ് തനിക്ക് അണ്ഡാശയ ക്യാന്‍സര്‍ ഉണ്ടെന്ന് ജെമ്മ തിരിച്ചറിയുന്നത്. കുഞ്ഞിനെ രക്ഷിക്കുന്നതിനായി കീമോതെറാപ്പി ചെയ്യാനുള്ള നിര്‍ദേശം ഇവര്‍ നിരസിക്കുകയായിരുന്നു. കുട്ടിയുടെ ജനനത്തിനു ശേഷം ക്യാന്‍സര്‍ ചികിത്സിച്ചു മാറ്റിയെങ്കിലും രോഗം തിരികെയെത്തി.

ജെമ്മയുടെ ത്യാഗത്തിന്റെ കഥ ടൈറ്റാനിക് സിനിമയിലെ താരങ്ങളായ ലിയോനാര്‍ഡോ ഡികാപ്രിയോയുടെയും കെയിറ്റ് വിന്‍സ്ലറ്റിന്റെയും ശ്രദ്ധയിലെത്തിയിരുന്നു. ഇവര്‍ ജെമ്മയുടെ ചികിത്സക്കായി മൂന്ന് ലക്ഷം പൗണ്ട് സമാഹരിച്ചു. ജര്‍മനിയില്‍ വിദഗ്ദ്ധ ചികിത്സ ഇതിലൂടെ ജെമ്മക്ക് നല്‍കാനും സാധിച്ചു. മൂന്ന് ജാക്ക് ആന്‍ഡ് റോസ് ഡേറ്റ് നൈറ്റുകള്‍ ലേലം ചെയ്താണ് താരങ്ങള്‍ ഈ തുക സമാഹരിച്ചു നല്‍കിയത്. എന്നാല്‍ എല്ലാ പ്രയത്‌നങ്ങളും വിഫലമാക്കിക്കൊണ്ട് രണ്ടാമതെത്തിയ ക്യാന്‍സര്‍ ജെമ്മയുടെ ജീവനെടുത്തു.

ജെമ്മയുടെ മരണത്തെ ദുരന്തമെന്നാണ് കെയിറ്റ് വിശേഷിപ്പിച്ചത്. ധൈര്യത്തിന്റൈയും ശക്തിയുടെയും പ്രതീകമായിരുന്നു ജെമ്മയെന്നും അമ്മയ്ക്കും മകള്‍ക്കും നേരിട്ട ദുര്യോഗത്തില്‍ തന്റെ ഹൃദയം തകരുന്നുവെന്നും താരം പറഞ്ഞു. ജെമ്മയുടെ പേരില്‍ അവരുടെ അമ്മ തുടങ്ങിയ ഫെയിസ്ബുക്ക് പേജില്‍ അനുശോചന സന്ദേശങ്ങള്‍ ഒഴുകുകയാണ്.

തിരക്കേറിയ എം40 മോട്ടോല്‍ വേയിലൂടെ റോങ് സൈഡില്‍ വാഹനമോടിച്ച കാരവാനുള്‍പ്പെട്ട കാറുണ്ടാക്കിയ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ലോക്‌നോറിനും മില്‍ട്ടണ്‍ കോമണും ഇടയിലെ എം40 മോട്ടോര്‍ വേയിലാണ് അപകടമുണ്ടായത്. സംഭവത്തിന് ഏതാണ്ട് 5 മിനിറ്റുകള്‍ക്ക് മുന്‍പ് 999ലേക്ക് അപകടകരമായ വിധത്തില്‍ ഒരു കാര്‍ കാരവാനുമായി റോങ് സൈഡിലൂടെ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കാറിനെ പിടികൂടാന്‍ പോലീസ് സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പോലീസെത്തുന്നതിന് മുന്‍പ് തന്നെ കാര്‍ രണ്ട് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. എതിര്‍ ദിശയിലൂടെ വരികയായിരുന്നു ഫോര്‍ഡ് മോന്‍ഡിയോ, ഫോര്‍ഡ് ഫോക്കസ് കാറുകളെയാണ് ഇടിച്ചത്.

കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ വൃദ്ധരും ഒരാള്‍ 30നോട് അടുത്ത് പ്രായം തോന്നിക്കുന്നയാളുമാണ്. ഏതാണ്ട് 5 മൈലുകളോളം കാരവാനുമായി തെറ്റായ ദിശയില്‍ കാര്‍ സഞ്ചരിച്ചതായാണ് പോലീസിന്റെ നിഗമനം. ഇയാള്‍ എവിടെനിന്നാണ് റോങ് സൈഡിലേക്ക് കടന്നതെന്ന് വ്യക്തമായിട്ടില്ല. അപകടത്തിന് തൊട്ടുമുന്‍പ് മറ്റു വാഹനങ്ങളെ ഇടിക്കുന്നതില്‍ നിന്നും കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഏതാണ്ട് ഒന്നര മണിക്കൂറോളം ഗതാഗതം സതംഭിച്ചു. അപകടം സംഭവിച്ച് ഏതാണ്ട് 20 മണിക്കൂറുകള്‍ക്ക് ശേഷമാണ് 3 പേര്‍ മരണപ്പെട്ട വിവരം തെംസ് വാലി പോലീസ് പുറത്തുവിടുന്നത്. കാരവനുള്‍പ്പെട്ട കാറോടിച്ച വ്യക്തിയെക്കുറിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

അപകടത്തിന് തൊട്ട് മുന്‍പ് കാരവാനും കാറും മറികടന്ന വാഹനത്തിന്റെ ഡാഷ് ക്യാമറ വീഡിയോയില്‍ തെറ്റായ ദിശയില്‍ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വെസ്റ്റ് ഓക്‌സ്‌ഫോര്‍ഡ് ഷെയര്‍ കൗണ്‍സിലറായ കോളിന്‍ ഡിങ്‌വെല്ലും ഈ അപകടത്തില്‍പ്പെടുമായിരുന്നു. ഡ്രൈവ് വേയില്‍ നിന്നും പുറത്തേക്ക് വാഹനമോടിച്ചാണ് കാരവാനില്‍ ഇടിക്കാതെ ഡിങ്‌വെല്‍ രക്ഷപ്പെട്ടത്. തന്റെ 50 വര്‍ഷത്തെ ജീവിതത്തിനിടയില്‍ തെറ്റായ ദിശയില്‍ ഓടുന്ന കാരവന്‍ ആദ്യമായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വാഹനത്തിന് വിദേശ നമ്പര്‍ പ്ലേറ്റായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അപകടമുണ്ടാക്കിയ കാറിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതുതായി പുറത്തിറക്കാനുദ്ദേശിക്കുന്ന 50 പൗണ്ട് നോട്ടില്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള മഹദ് വ്യക്തികളില്‍ ആരുടെയെങ്കിലും ചിത്രം നല്‍കുന്നു. ഇതിനായി സെന്‍ട്രല്‍ ബാങ്ക് സബ്മിഷനുകള്‍ ക്ഷണിച്ചു. ആദ്യമായാണ് വംശീയ ന്യൂനപക്ഷങ്ങളുടെ പ്രതിനിധാനം കറന്‍സിയില്‍ വരുത്തുന്നത്. 2020 മുതല്‍ വിപണിയിലെത്തുന്ന പ്ലാസ്റ്റിക് നോട്ടിനു വേണ്ടിയാണ് ഈ നീക്കം. രണ്ടാം ലോകമഹായുദ്ധ നായികയായ മുസ്ലീം വനിത നൂര്‍ ഇനായത് ഖാന്റെ ചിത്രം നോട്ടില്‍ നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു കഴിഞ്ഞു. രാഷ്ട്രീയ നേതൃത്വവും ചരിത്രകാരന്‍മാരും ഈ ആവശ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ആക്ടിവിസ്റ്റ് സെഹ്‌റ സെയ്ദി ആരംഭിച്ച ക്യാംപെയിനിന് പിന്തുണയുമായി ചരിത്രകാരനും ബിബിസി അവതാരകനുമായ ഡാന്‍ സ്‌നോ, എംപിയായ ടോം ടേഗന്‍ഡ്ഹാറ്റ്, ബാരോണസ് സയിദ വര്‍സി തുടങ്ങിയവര്‍ രംഗത്തെത്തി. ആദ്യ ദിവസം തന്നെ നൂറുകണക്കിനാളുകളാണ് ക്യാംപെയിന് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്. നൂര്‍ ഇനായത് ഖാന്‍ ജനങ്ങള്‍ക്ക് എന്നും പ്രചോദനാത്മകമായ വ്യക്തിത്വമായിരുന്നു. ഒരു ബ്രിട്ടീഷ് പൗര, പോരാളി, എഴുത്തുകാരി, മുസ്ലീം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനെ പിന്തുണച്ചയാള്‍, സൂഫി, ഫാസിസത്തിനെതിരെ പോരടിച്ചയാള്‍ തുടങ്ങി വളരെ വ്യത്യസ്തമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു നൂര്‍ ഇനായത് ഖാന്‍ എന്ന് സെഹ്‌റ സെയ്ദി പറഞ്ഞു.

ഒരു മുസ്ലീം സൂഫി സമാധാനവാദിയായിരുന്ന ഇവര്‍ ഒരു ബാലസാഹിത്യകാരിയായാണ് കരിയര്‍ ആരംഭിച്ചത്. പാരീസിലായിരുന്നു ഇവര്‍ ആ സമയത്ത് കുടുംബത്തിനൊപ്പം താമസിച്ചിരുന്നത്. നാസികള്‍ക്കെതിരെ ബ്രിട്ടന്‍ ഇവരെ ചാരവൃത്തിക്ക് നിയോഗിച്ചു. ഫ്രാന്‍സിന്റെ പതനത്തിനു ശേഷം ബ്രിട്ടനിലേക്ക് പലായനം ചെയ്ത ഇവര്‍ക്ക് വിമന്‍സ് ഓക്‌സിലറി എയര്‍ഫോഴ്‌സില്‍ പരിശീലനം ലഭിച്ചു. പിന്നീട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവില്‍ സീക്രട്ട് ഏജന്റായി നിയമിതയായി. നാസികളുടെ അധീനതയിലായിരുന്ന ഫ്രാന്‍സിനേക്ക് നിയോഗിക്കപ്പെട്ട ആദ്യവനിതാ റേഡിയോ ഓപ്പറേറ്ററായിരുന്നു ഇവര്‍. 1943ല്‍ 29 വയസുള്ളപ്പോഴായിരുന്നു ഇത്.

ഇന്ത്യന്‍ രാജകുടുംബാംഗമായിരുന്ന പിതാവിനും അമേരിക്കക്കാരിയായ മാതാവിനും ജനിച്ച നൂര്‍ ഇനായത് ഖാനാണ് പാരീസില്‍ പ്രതിരോധ കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചത്. പിന്നീട് ഒരു ഫ്രഞ്ച് വനിത ഇവരെ ഒറ്റിക്കൊടുക്കുകയും ദാഹോ കോണ്‍സണ്‍ട്രേഷന്‍ ക്യാംപില്‍ 10 മാസത്തോളം പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്തു. ഒടുവില്‍ നാസി ജര്‍മനിയുടെ കുപ്രസിദ്ധ സൈനിക വിഭാഗമായ എസ്എസ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1949ല്‍ ഇവര്‍ക്ക് മരണാനന്തര ബഹുമതിയായി ജോര്‍ജ് ക്രോസ് നല്‍കി ആദരിച്ചു.

ന്യൂസ് ഡെസ്ക്

കേരള മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു.  ഇതിനെത്തുടർന്ന് പ്രളയാനന്തര പുനര്‍ നിര്‍മാണത്തിനുള്ള വിഭവസമാഹരണത്തിന് വിദേശയാത്ര നടത്തുന്നതിന് മന്ത്രിമാര്‍ നടത്താനിരുന്ന വിദേശ യാത്ര റദ്ദാക്കി. അനുമതി സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പുകളൊന്നും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് 17 മന്ത്രിമാരുടെ യാത്ര റദ്ദാക്കിയത്. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയത്തിന് കത്തയയ്ക്കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇന്നു രാവിലെ 11 മണിക്കകം തീരുമാനം അറിയിക്കാമെന്നായിരുന്നു അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പും ലഭിച്ചിട്ടില്ല.

നാളെമുതല്‍ നാളെ മുതല്‍ 22 വരെയാണു വിവിധ മന്ത്രിമാര്‍ യാത്ര പുറപ്പെടാന്‍ തീരുമാനിച്ചിരുന്നത്. മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ആണ് ലഭിക്കേണ്ടിയിരുന്നത്. മൂന്നാഴ്ചമുമ്പാണ് പൊതുഭരണ വകുപ്പുവഴി യാത്രയ്ക്കായി കേന്ദ്രാനുമതി തേടിയത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനൊഴികെയുള്ളവര്‍ക്ക് അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ അനുമതിയില്‍ രാജ്യങ്ങളുടെ സംഭാവന സ്വീകരിക്കാനാവില്ലെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നു.

ശ്രീലങ്കന്‍ തമിഴ് വംശജനെ ഡീപോര്‍ട്ട് ചെയ്യുന്നതിനായി വിമാനത്തില്‍ കയറ്റാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. ശങ്കരപ്പിള്ള ബാലചന്ദ്രന്‍ എന്ന 61 കാരനെയാണ് ഹോം ഓഫീസ് ഡീപോര്‍ട്ട് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചത്. മൂന്ന് തവണ സ്‌ട്രോക്ക് വന്നിട്ടുള്ള ഇദ്ദേഹം കടുത്ത രക്തസമ്മര്‍ദ്ദ രോഗിയാണ്. വിമാനയാത്ര ഇദ്ദേഹത്തിന്റെ ജീവന് ഭീഷണിയായേക്കാമെന്ന് മെഡിക്കല്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് ഹോം ഓഫീസ് ഡീപോര്‍ട്ടേഷന്‍ നടപടികളുമായി മുന്നോട്ടു പോയത്. ഹീത്രൂ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ നിന്നും നാല് പാരമെഡിക്കുകളുടെ സഹായത്തോടെ ആംബുലന്‍സിലാണ് ഹോം ഓഫീസ് അധികൃതര്‍ ബാലചന്ദ്രനെ വിമാനത്താവളത്തില്‍ എത്തിച്ചത്. കുടുംബത്തെയും ഇദ്ദേഹത്തിനൊപ്പം അയക്കാനായിരുന്നു പദ്ധതി.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓസ്‌ട്രേലിയയിലേക്കുള്ള തിങ്കളാഴ്ച രാത്രി 9.30നുള്ള വിമാനത്തിലായിരുന്നു ബാലചന്ദ്രനെ അയക്കാന്‍ ഉദ്ദേശിച്ചിരുന്നത്. യാത്രാസമയം അടുത്തു വന്നതോടെ ഇദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം 169/113 ആയി ഉയര്‍ന്നു. എന്നാല്‍ ഹോം ഓഫീസ് നിയോഗിച്ച പാരമെഡിക്കുകള്‍ പറഞ്ഞത് ബാലചന്ദ്രന്‍ യാത്ര ചെയ്യാനാകുന്ന ആരോഗ്യാവസ്ഥയിലാണെന്നായിരുന്നു. അര്‍ദ്ധ ബോധാവസ്ഥയിലേക്ക് പോലും അദ്ദേഹം നീങ്ങി. അദ്ദേഹത്തിന്റെ കുടുംബം വിമാനത്താവളത്തിലുണ്ടായിരുന്നു. വിമാനത്തില്‍ കയറിയില്ലെങ്കില്‍ എല്ലാവരെയും ബലംപ്രയോഗിച്ച് പിന്നീട് നാടുകടത്തുമെന്നും അത് ഓരോരുത്തരെയായി നടത്തുമെന്നും അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി ബാലചന്ദ്രന്റെ മകന്‍ പ്രണവന്‍ പറഞ്ഞു. അനാരോഗ്യമുള്ളതിനാല്‍ ബാലചന്ദ്രനെ യുകെയില്‍ നിര്‍ത്തുമെന്നും കുടുംബാംഗങ്ങളെ നാടുകടത്തുമെന്നായിരുന്നു ഭീഷണി.

അതോടെ പിതാവ് സുരക്ഷിതനായിരിക്കാന്‍ വിമാനത്തില്‍ കയറുന്നതില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രണവന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം കുറയുകയായിരുന്നെങ്കില്‍ യാത്രക്ക് തങ്ങള്‍ തയ്യാറാകുമായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. യാത്രക്ക് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇവരെ ഹോട്ടലിലേക്ക് വീണ്ടും മാറ്റിയിരിക്കുകയാണ്. എന്‍ജിനീയറായിരുന്ന ബാലചന്ദ്രന്റെ വര്‍ക്ക് വിസയുടെ കാലാവധി കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിനും കുടുംബത്തിനു സ്ഥിരതാമസത്തിനുള്ള അനുമതി ഹോം ഓഫീസ് നല്‍കിയിരുന്നില്ല. ഇതോടെ കുടുംബാംഗങ്ങള്‍ക്കും യുകെയില്‍ ജോലി ചെയ്യാനുള്ള അനുമതി ഇല്ലാതായിരുന്നു. മനുഷ്യാവകാശ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് നിയമസഹായം തേടിയിരിക്കുകയാണ് ഇവര്‍.

Copyright © . All rights reserved