Main News

വിന്റര്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് കടക്കുന്നുവെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. യുകെയില്‍ പലയിടങ്ങളിലും താപനില മൈനസ് 9 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും കുറഞ്ഞ താപനിലയും അനുഭവപ്പെടുമെന്നും ശീതക്കാറ്റ് ബ്രിട്ടനില്‍ എത്തിയിരിക്കുകയാണെന്നും കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നു. വീക്കെന്‍ഡില്‍ നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡിലായിരിക്കും മൈനസ് 9 വരെ താപനില താഴുക. സൗത്തില്‍ കുറച്ചുകൂടി മെച്ചമായിരിക്കുമെങ്കിലും ശൈത്യം തന്നെയായിരിക്കും തുടരുക.

ഫെബ്രുവരിയിലേക്കും ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് മെറ്റ് ഓഫീസ് ചീഫ് മെറ്റീരിയോളജിസ്റ്റ് ആന്‍ഡി പേജ് പറയുന്നു. നിലവില്‍ അനുഭവപ്പെടുന്ന കാലാവസ്ഥ ഈ വാരാന്ത്യത്തിലും തുടരും. മേഘാവൃതമായ അന്തരീക്ഷവും മഴയും ആലിപ്പഴം വീഴ്ചയും വാരാന്ത്യത്തില്‍ തെക്കന്‍ മേഖലകളില്‍ പ്രതീക്ഷിക്കാം. സെന്‍ട്രല്‍ ഈസ്റ്റേണ്‍ ഇംഗ്ലണ്ടില്‍ മഴയോ ചെറിയ തോതിലുള്ള മഞ്ഞുവീഴ്ചയോ ഉണ്ടാകാനിടയുണ്ട്. ഹൈലാന്‍ഡ്‌സിലും സ്‌കോട്ട്‌ലന്‍ഡിലെ ഗ്രാംപിയന്‍സിലും മഞ്ഞുവീഴ്ചയുണ്ടാകും. പിന്നീട് ഇത് നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ പെനൈന്‍സിലേക്കും വെയില്‍സിലെ സ്‌നോഡോണിയയിലേക്കും വ്യാപിക്കും.

അടുത്തയാഴ്ചയും ശൈത്യം തുടരുമെന്നാണ് മുന്നറിയിപ്പ് പറയുന്നത്. രാജ്യത്തൊട്ടാകെ കനത്ത മഴയും ആലിപ്പഴം വീഴ്ചയും ഉണ്ടാകും. അതായത് ശൈത്യം കുറച്ചു കാലത്തേക്ക് രാജ്യത്ത് തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒട്ടേറെ അനിശ്ചിതത്വം ഇക്കാര്യത്തില്‍ ഉണ്ടെങ്കിലും കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു.

അഞ്ചു മാസത്തോളം ഹോം ഓഫീസ് അനധികൃതമായി തടവിലാക്കിയ ഹോംലെസ് ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 90,000 പൗണ്ട് അനുവദിച്ചു. ഇവോന ഡെപ്റ്റ്ക (33), ഹെന്റി സാഡ്‌ലോവ്‌സ്‌കി (38) എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ലങ്കാഷയറില്‍ തെരുവില്‍ കഴിച്ചുകൂട്ടിയ ഇവരെ 154 ദിവസം അന്യായമായി തടവില്‍ വെക്കുകയായിരുന്നു. ഇരുവര്‍ക്കും 44,5000 പൗണ്ട് വീതവും അതിന്റെ പലിശയും നല്‍കാനാണ് ലണ്ടന്‍ കോടതി വെള്ളിയാഴ്ച വിധിച്ചത്. ക്രിസ്മസിനു ശേഷം സാഡ്‌ലോവ്‌സ്‌കി മരിച്ചിരുന്നു. അതുകൊണ്ട് നഷ്ടപരിഹാരത്തുക ഇദ്ദേഹത്തിന്റെ പോളണ്ടിലെ കുടുംബത്തിന് ലഭിക്കും. യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ നിന്നുള്ളവരെ തെരുവില്‍ കഴിഞ്ഞുകൂടുന്നതായി കണ്ടെത്തിയാല്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ ഗോപിക് അനുസരിച്ചാണ് ഈ പോളിഷ് ദമ്പതികളെ പിടികൂടിയത്.

ഈ നയം അനീതിയാണെന്ന് 2017 ഡിസംബറില്‍ ഹൈക്കോടതി വിധിച്ചിരുന്നതാണ്. അതിനാല്‍ ഇവരെ തടവിലാക്കിയത് അനധികൃതമായാണെന്ന് പിന്നീട് ഹോം ഓഫീസിന് സമ്മതിക്കേണ്ടി വന്നിരുന്നു. ഇവരെ രണ്ടു പേരെയും 2017 മാര്‍ച്ചിലാണ് ആദ്യമായി കസ്റ്റഡിയിലെടുത്തത്. പിന്നീട് വ്യത്യസ്ത ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററുകൡ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ട് വ്യത്യസ് ഇടങ്ങളിലായി ഒരു മാസത്തോളം അന്ന് ഇവര്‍ക്ക് കഴിയേണ്ടി വന്നു. അക്കാലയളവ് വളരെ ഭീതിയുളവാക്കുന്നതായിരുന്നുവെന്ന് ഡെപ്റ്റ്ക സാക്ഷിമൊഴിയില്‍ പറഞ്ഞു. കതകുകള്‍ അടയുന്നതിന്റെയും മറ്റു തടവുകാരുടെയും ശബ്ദങ്ങള്‍ തന്നെ ഭയപ്പെടുത്തി. ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ചു പോലും താന്‍ ചിന്തിച്ചുവെന്ന് അവര്‍ പറഞ്ഞു.

തന്റെ പങ്കാളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവളെ കൊന്നു കളയുമെന്ന് പോലും ഭീഷണിപ്പെടുത്തിയെന്നായിരുന്നു സാഡ്‌ലോവ്‌സ്‌കി നല്‍കിയ മൊഴി. യാള്‍സ് വുഡ് ഐആര്‍സിയിലെ ഫാമിലി യൂണിറ്റില്‍ വെച്ചാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടിയത്. ഇരുവരെയും ഒറ്റയ്ക്ക് തടവിലിട്ട കാലയളവിന് വലിയ തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് ജസ്റ്റിസ് സൂള്‍ വിധിച്ചു. ദമ്പതികള്‍ക്ക് മാനസികമായി ഒട്ടേറെ ദുരിതങ്ങള്‍ സമ്മാനിക്കുകയായിരുന്നു ഈ അന്യായ തടവ്. ഇതിന് കാരണമായത് ഹോം ഓഫീസ് വരുത്തിയ കാലതാമസമാണ്. കേസിന്റെ വിചാരണ നടക്കുമ്പോള്‍ പോലും ഹോം ഓഫീസ് ഇക്കാര്യത്തില്‍ ക്ഷമാപണം നടത്താന്‍ തയ്യാറായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഷിബു മാത്യൂ
ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ച് ജേക്കബ് കുയിലാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ടെലിഫിലിം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ജനപ്രിയമേറുന്നു. ബൈബിള്‍ കലോത്സവം 2018 ന് ‘കുട്ടികള്‍ എന്റെയടുത്തു വരട്ടെ. അവരെ തടയെണ്ട ‘ എന്ന ബൈബിള്‍ വാക്യത്തിനെ

ഫാ. മാത്യൂ മുളയോലില്‍

ആസ്പദമാക്കി നടത്തിയ ടെലിഫിലിം മത്സരത്തിനു വേണ്ടി റവ. ഫാ. മാത്യൂ മുളയോലില്‍ ഡയറക്ടറായ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ചതായിരുന്നു പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടെലിഫിലിം. രൂപതയുടെ 2018 ലെ ബൈബിള്‍ കലോത്സവത്തില്‍ ടെലി ഫിലിം വിഭാഗ മത്സരത്തില്‍ ലീഡ്‌സ് മിഷന്‍ മൂന്നാമതെത്തിയിരുന്നു. മത്സരത്തേക്കാള്‍ ഉപരി മത്സര വിഷയത്തില്‍ ഒതുങ്ങി നിന്നുകൊണ്ട് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ

ജേക്കബ്ബ് കുയിലാടന്‍

ചിന്തകളാണ് ഈ ടെലിഫിലിമിന്റെ ഇതിവൃത്തം. ‘ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. ‘ ആഗോള ക്രൈസ്തവര്‍ക്കുള്ള മുന്നറിയിപ്പായി അഭിവന്ദ്യ പിതാവിന്റെ വാത്സിംഹാമിലെ പ്രസംഗവും ആഗോള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ അഭികക്ഷേകാഗ്‌നി കണ്‍വെണ്‍ഷനില്‍ നടത്തിയ പ്രസംഗവും ജനശ്രദ്ധ നേടിയിരുന്നു. ക്രൈസ്തവ ജീവിതത്തില്‍ ഞായറാഴ്ചയുടെ പ്രാധാന്യമെന്താണെന്ന് വളരെ വ്യക്തമായി പ്രതിപാതിക്കുന്നതോടൊപ്പം ഞായറാഴ്ച്ചയുടെ പ്രാധാന്യത്തേക്കുറിച്ച് പുതിയ തലമറയ്ക്കുള്ള ഒരു ബോധവല്‍ക്കരണം കൂടിയാണ് ഈ ടെലിഫിലിം കൊണ്ട് ഉദ്ദേശിച്ചത് എന്ന് ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യൂ മുളയോലില്‍ അഭിപ്രായപ്പെട്ടു.

ജെന്റിൻ ജെയിംസ്

കേരള സംസ്ഥാന യുവജനോത്സവ വേദികളില്‍ നാടകങ്ങള്‍ക്ക് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ജേക്കബ് കുയിലാടന്‍ ആണ് ഈ ടെലിഫിലിമിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോയിസ് മുണ്ടെയ്ക്കലും ബിനു കുര്യനുമാണ്. ശബ്ദം ഡെന്നീസ് ചിറയത്ത്, എഡിറ്റിംഗ് ജോയിസ് മുണ്ടയ്ക്കല്‍ പ്രൊഡക്ഷന്‍ അസ്സിസ്റ്റന്‍സ് ജോജി കുമ്പളത്താനമാണ്. ജെന്റിന്‍ ജെയിംസ്, സ്വീറ്റി രാജേഷ്, ജേക്കബ് കുയിലാടന്‍, രശ്മി ഡെന്നീസ്, ഡേവിസ് പോള്‍, ഡൈജോ ജെന്റിന്‍, ഡാനിയേല്‍ ജോസഫ്, റിച്ചാ ജോജി, ഗോഡ്‌സണ്‍ കുയിലാടന്‍, ജോര്‍ജ്ജിയാ മുണ്ടെയ്ക്കല്‍, ആന്‍ റോസ് പോള്‍ എന്നിവര്‍ക്കൊപ്പം ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യൂ മുളയോലിയും പ്രധാന വേഷമണിഞ്ഞു. ഒരു ദിവസം മാത്രമെടുത്ത് ചിത്രീകരിച്ച പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടെലിഫിലിമിന്റെ ലൊക്കേഷന്‍ ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയവും ഇടവകാംഗങ്ങളായ ഷാജിയുടേയും ജൂബിന്റേയും വീടുകളാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പുത്തന്‍ ആശയം പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ ഈ ടെലിഫിലിമിന് സാധിച്ചിട്ടുണ്ടെന്ന് പ്രധാന അഭിനേതാവായ ജെന്റിന്‍ ജെയിംസ് മലയാളം യുകെയോട് പറഞ്ഞു. വളരെ നല്ല പ്രതികരണമാണ് ഇതിനോടകം ഈ ടെലിഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വളര്‍ച്ചയില്‍ എക്കാലവും തനതായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഫാ. മാത്യൂ മുളയോലിയുടെ സംരക്ഷണത്തിലുള്ള ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ച ഈ ടെലിഫിലിം, കത്തോലിക്കാ സഭയുടെ വളര്‍ച്ചയുടെ തന്നെ ഭാഗമാകും എന്നതില്‍ തെല്ലും സംശയം വേണ്ട.
കാരണം ‘ ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. ‘

ടെലിഫിലിം കാണുവാന്‍ താഴെ കാണുന്ന ലിംഗില്‍ ക്ലിക്ക് ചെയ്യുക.

[ot-video][/ot-video]

നോ-ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകുമോ എന്ന ആശങ്കയില്‍ യുകെയിലെ രോഗികള്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. ദി റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ആവശ്യമായ മരുന്നുകള്‍ ഇപ്പോള്‍ത്തന്നെയുണ്ടെന്ന കാര്യം സര്‍ക്കാര്‍ പരസ്യമാക്കണമെന്നും ഇക്കാര്യത്തില്‍ സുതാര്യത വരുത്തണമെന്നും ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ അംഗങ്ങളായ ആര്‍സിപി ആവശ്യപ്പെട്ടു. നിലവില്‍ സ്റ്റോക്ക് കുറവുള്ളതും ഇന്‍സുലിന്‍ പോലെ ശീതീകരിച്ച് സൂക്ഷിക്കേണ്ടി വരുന്ന മരുന്നുകളുടെ കാര്യത്തില്‍ കൂടുതല്‍ പരിഗണന നല്‍കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഈ സംവിധാനത്തെക്കുറിച്ച് വിശ്വാസ്യതയും സുതാര്യതയും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ആര്‍സിപി പ്രസിഡന്റ് പ്രൊഫ.ആന്‍ഡ്രൂ ഗൊഡാര്‍ഡ് പറഞ്ഞു. ട്രസ്റ്റുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കണം. എങ്കില്‍ മാത്രമേ രോഗികള്‍ക്ക് മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് ഉറപ്പു നല്‍കാന്‍ അവര്‍ക്ക് സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ചു മാസങ്ങളായി മരുന്നുകള്‍ക്ക് ക്ഷാമം അനുഭവിക്കുന്നുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വീസസ് നെഗോഷ്യേറ്റിംഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാനറിക് മരുന്നുകള്‍ ദേശീയതലത്തില്‍ നിര്‍ണ്ണയിക്കുന്ന താരിഫ് അനുസരിച്ചാണ് വാങ്ങുന്നത്. വില കുറയ്ക്കാനായി ഫാര്‍മസികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഈ മരുന്നുകള്‍ക്ക് ലഭ്യതക്കുറവ് അനുഭവപ്പെട്ടാല്‍ എന്‍എച്ച്എസ് താല്‍ക്കാലികമായി അതിനുള്ള പണം നല്‍കുകയും ചെയ്യും. പിഎസ്എന്‍സി ഈ വിധത്തില്‍ കണ്‍സെഷനായി നല്‍കിയ അപേക്ഷകളില്‍ കഴിഞ്ഞ മൂന്നു മാസം വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ 45 അപേക്ഷകള്‍ നല്‍കിയപ്പോള്‍ നവംബറില്‍ അത് 72 ആയും ഡിസംബറില്‍ 87 ആയും ഉയര്‍ന്നു.

ഔദ്യോഗിക മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഒട്ടേറെയാളുകള്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടുകയാണെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്തു നിന്ന് മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തി ശേഖരിക്കുന്നതായിപ്പോലും വ്യക്തമായിട്ടുണ്ട്. എമര്‍ജന്‍സി പ്രിസ്‌ക്രിപ്ഷനുകള്‍ നല്‍കണമെന്ന് ജിപിമാരോട് ഇവര്‍ ആവശ്യപ്പെടുകയാണ്. നാലു മാസത്തേക്കുള്ള ഇന്‍സുലിന്‍ ഒരു പ്രമേഹരോഗി സ്‌റ്റോക്ക് ചെയ്തതായി കണ്ടെത്തി. അതിനാല്‍ നിലവില്‍ രാജ്യത്തുള്ള മരുന്നുകളുടെ വിവരം പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുകയാണ്.

ലണ്ടന്‍: രാജ്യത്തെ നടുക്കിയ റോഡപകടം 24 മണിക്കൂറിന് തികയും മുന്‍പ് പ്രിന്‍സ് ഫിലിപ്പിനെ തേടി പുതിയ ലാന്‍ഡ് റോവറെത്തി. പ്രിന്‍സ് ഫിലിപ്പ് ഉപയോഗിച്ചിരുന്ന ദി ബ്ലാക്ക് ഫ്രീലാന്‍ഡര്‍ തന്നെയാണ് പുതിയ വാഹനവും. കഴിഞ്ഞ ദിവസം നടന്ന അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കണ്ണില്‍ സൂര്യപ്രകാശം തട്ടിയതാണ് പ്രിന്‍സ് ഫിലിപ്പിന്റെ ശ്രദ്ധ മാറാനും അപകടമുണ്ടാകാനും കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 97 കാരനായ പ്രിന്‍സ് ഫിലിപ്പിന്റെ ലൈസന്‍സ് നഷ്ടപ്പെടാന്‍ ഒരുപക്ഷേ അപകടം കാരണമാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഫിലിപ്പിന്റെ വാഹനം ഇടിച്ച കാറിലുണ്ടായിരുന്ന രണ്ട് പേരുടെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. ഇവരെ കിംഗ്സ് ലെയ്നിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രിന്‍സ് ഫിലിപ്പ് ഇന്നലെയുണ്ടായ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ശരീരത്തില്‍ മുറിവുകളോ ചതവോ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത് എന്നാല്‍ അദ്ദേഹം 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കും. സാന്‍ഡ്രിഗ്രഹാം എസ്റ്റേറ്റിന് സമീപത്തുള്ള പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെയാണ് പ്രിന്‍സ് ഫിലിപ്പിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്. ലാന്‍ഡ് റോവര്‍ അപകടത്തെ തുടര്‍ന്ന് തലകീഴായി മറിഞ്ഞിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് പ്രിന്‍സ് ഫിലിപ്പ് രക്ഷപ്പെട്ടതെന്നാണ് ദൃസാക്ഷികള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

അപകടം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലീസെത്തി പ്രിന്‍സ് ഫിലിപ്പ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടം നടന്ന സമയത്ത് പരിഭ്രാന്തനായിട്ടായിരുന്നു പ്രിന്‍സ് ഫിലിപ്പ് കാണപ്പെട്ടതെന്ന് ദൃസാക്ഷികള്‍ പറയുന്നു. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ആരോഗ്യവിവരം തിരക്കി രംഗത്ത് വന്നിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ശ്വാസ പരിശോധന പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുകൂട്ടരും യാതൊരു ലഹരിയുടെയും സ്വാധീനത്തിലായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പ്രിന്‍സ് ഫിലിപ്പിന് കൈയ്യില്‍ നിയമം അനുശാസിക്കുന്ന ലൈസന്‍സ് ഉണ്ടായിരുന്നതായി ബെക്കിംഗ്ഹാം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളുമായി നടത്തിയ ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. ചൊവ്വാഴ്ച പാര്‍ലമെന്റ് തള്ളിക്കളഞ്ഞ ബ്രെക്‌സിറ്റ് ഡീലില്‍ ഉറച്ചു നിന്നുകൊണ്ടാണ് തെരേസ മേയ് എല്ലാവരെയും പരിഗണിക്കുന്നു എന്ന തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതെന്ന് കോര്‍ബിന്‍ ആരോപിച്ചു. ലേബര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം അതിജീവിച്ചതിനു ശേഷമാണ് മേയ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ ഇതില്‍ കോര്‍ബിന്‍ പങ്കെടുത്തിരുന്നില്ല. നോ-ഡീല്‍ എന്ന ആശയം ഉപേക്ഷിക്കാതെ തെരേസ മേയുമായി ചര്‍ച്ചക്കില്ല എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് പുതിയ കസ്റ്റംസ് യൂണിയന്‍ രൂപീകരിക്കാനുള്ള ആശയത്തെ ഇല്ലാതാക്കുകയാണ് ക്യാബിനറ്റ് എന്ന ആരോപണവും കോര്‍ബിന്‍ ഉന്നയിച്ചു.

പാര്‍ലമെന്റില്‍ ഇനിയൊരു ബ്രെക്‌സിറ്റ് ഉടമ്പടി വിജയിപ്പിച്ചെടുക്കണമെങ്കില്‍ പുതിയ കസ്റ്റംസ് യൂണിയന്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ക്യാബിനറ്റ് അംഗങ്ങളും നമ്പര്‍ 10 വക്താക്കളും അതിനുള്ള സാധ്യത തള്ളിക്കളയുകയാണെന്ന് കോര്‍ബിന്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കുന്നതോ രണ്ടാം ഹിതപരിശോധന നടത്തുന്നതോ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ നിലപാട് പോലും പുറത്തറിയുന്നില്ല. ഇതൊക്കെ പരിഗണിച്ചാല്‍ മേയ് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റു പറയാനാകില്ല. തള്ളിക്കളഞ്ഞ ഡീലില്‍ ഉറച്ചുനിന്നുകൊണ്ട് അവസരത്തിനൊത്ത് കളിക്കുകയാണ് പ്രധാനമന്ത്രിയെന്നും കോര്‍ബിന്‍ പറഞ്ഞു.

പുതിയൊരു ഉടമ്പടി പാര്‍ലമെന്റ് കടക്കണമെങ്കില്‍ അത് മേയ് മുന്നോട്ടുവെച്ച പഴയ ഡീല്‍ അടിസ്ഥാനമാക്കിയുള്ളതാവരുതെന്നാണ് പാര്‍ലമെന്റില്‍ അതിനേറ്റ പരാജയം വിളിച്ചുപറയുന്നത്. ഈ ഡീലില്‍ ഗവണ്‍മെന്റിന്റെ കടുംപിടിത്തങ്ങള്‍ ഉപേക്ഷിച്ചാല്‍ അനുകൂലമായി പ്രതികരണം നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. നോ-ഡീല്‍ എന്ന ആശയം തന്നെ മേയ് ഉപേക്ഷിക്കുകയാണ് ഇതിനുള്ള പോംവഴിയെന്ന് കോര്‍ബിന്‍ തന്റെ കത്തില്‍ വ്യക്തമാക്കുന്നു.

നോ-ഡീല്‍ ബ്രെക്‌സിറ്റ് യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് ചുവപ്പുനാടയുടെ കുരുക്ക് സമ്മാനിക്കുമെന്ന് റിപ്പോര്‍ട്ട്. റോഡ്മാര്‍ഗ്ഗം പോകുന്നവര്‍ക്ക് യൂറോപ്പില്‍ കടക്കണമെങ്കില്‍ അനുമതി ആവശ്യമായി വരും. മാര്‍ച്ച് 29നു ശേഷം യൂറോപ്പിലേക്കോ അയര്‍ലന്‍ഡിലേക്കോ പോകാന്‍ തയ്യാറെടുക്കുന്നവര്‍ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷ നല്‍കേണ്ടി വരും. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളിലാണ് ഇതേക്കുറിച്ച് സൂചനയുള്ളത്. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ തങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയെ ബന്ധപ്പെട്ട് ഗ്രീന്‍ കാര്‍ഡ് കരസ്ഥമാക്കണമെന്ന് മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. ഇന്‍ഷുറന്‍സ് രേഖയായി ഇത് കൈവശം വെക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ പറയുന്നത്.

നോ-ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായേക്കുമെന്ന സൂചനകള്‍ ശക്തമായതിനാല്‍ എല്ലാ ഇന്‍ഷുറന്‍സ് ഉപയോക്താക്കളും ഇക്കാര്യം അറിഞ്ഞിരിക്കേണ്ടത് ആവശ്യമായതിനാലാണ് ഈ അറിയിപ്പെന്ന് എബിഐ ഡയറക്ടര്‍ ജനറല്‍ ഹൂവ് ഇവാന്‍സ് പറഞ്ഞു. യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡില്‍ (EHIC) നേ-ഡീല്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. എങ്കിലും ട്രാവല്‍ ഇന്‍ഷുറന്‍സില്‍ ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങള്‍ സാധാരണ മട്ടില്‍ തന്നെ തുടരും. എന്നാല്‍ എല്ലാ ആവശ്യങ്ങളും നിറവേറുന്ന ട്രാവല്‍ ഇന്‍ഷുറന്‍സാണോ എടുത്തിട്ടുള്ളതെന്ന് ഉപഭോക്താക്കള്‍ കൃത്യമായി പരിശോധിക്കണമെന്നും ഇവാന്‍സ് പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനികള്‍ നോ-ഡീല്‍ ബ്രെക്‌സിറ്റ് ആഗ്രഹിക്കുന്നില്ല. ഉപഭോക്താക്കള്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും അത് ദോഷമായിരിക്കും വരുത്തുകയെന്ന് ഇന്‍ഷുറര്‍മാര്‍ പറയുന്നു.

ഇത്തരം ക്രമീകരണങ്ങള്‍ വേണ്ടി വരാത്ത വിധത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഗവണ്‍മെന്റ്, യുകെ പാര്‍ലമെന്റ്, ഇയു27 എന്നിവരോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും എബിഐ അറിയിക്കുന്നു. ഗ്രീന്‍കാര്‍ഡ് സംബന്ധിച്ച് യൂറോപ്യന്‍ ഇന്‍ഷുറന്‍സ് അതോറിറ്റികള്‍ തമ്മില്‍ 2018 മെയ് മാസത്തില്‍ തന്നെ കരാറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. നോ-ഡീല്‍ സാഹചര്യത്തില്‍ ഗ്രീന്‍കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടതില്ല എന്നാണ് കരാറെങ്കിലും യൂറോപ്യന്‍ കമ്മീഷന്‍ ഇതിന് അംഗീകാരം നല്‍കിയിട്ടില്ല. അതായത് ഗ്രീന്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ട സാഹചര്യത്തിലേക്കാണ് ഇന്‍ഷുറന്‍സ് മേഖല നീങ്ങുന്നത്.

ലണ്ടന്‍: എഡിന്‍ബറോ ഡ്യൂകും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായി പ്രിന്‍സ് ഫിലിപ്പ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവര്‍ തലകീഴായി മറിഞ്ഞു. അതേസമയം അപകടത്തില്‍ പ്രിന്‍സ് ഫിലിപ്പിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രിന്‍സ് ഫിലിപ്പിന്റെ വാഹനവുമായി കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് നിസാര പരിക്കുകളേറ്റിട്ടുണ്ട്. ഇവരെ കിംഗ്‌സ് ലെയ്‌നിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സാന്‍ഡ്രിഗ്രഹാം എസ്‌റ്റേറ്റിന് സമീപത്ത് കൂടെ സഞ്ചരിക്കുകയായിരുന്ന പ്രിന്‍സ് ഫിലിപ്പിന്റെ ലാന്‍ഡ് റോവറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അപകടം നടന്നുയടന്‍ സ്ഥലത്തേക്ക് എത്തിയവര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലീസെത്തി പ്രിന്‍സ് ഫിലിപ്പ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സമയത്ത് പരിഭ്രാന്തനായിട്ടായിരുന്നു പ്രിന്‍സ് ഫിലിപ്പ് കാണപ്പെട്ടതെന്ന് ദൃസാക്ഷികള്‍ പറയുന്നു. വാഹനം തലകീഴായി മറിഞ്ഞിട്ടും 97കാരനായ പ്രിന്‍സ് ഫിലിപ്പിന് അപകടമൊന്നും പറ്റാത്തത് അദ്ഭുതകരമാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ആരോഗ്യവിവരം തിരക്കി രംഗത്ത് വന്നിരിക്കുന്നത്.

അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ശ്വാസ പരിശോധന പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുകൂട്ടരും യാതൊരു ലഹരിയുടെയും സ്വാധീനത്തിലായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പ്രിന്‍സ് ഫിലിപ്പിന് കൈയ്യില്‍ നിയമം അനുശാസിക്കുന്ന ലൈസന്‍സ് ഉണ്ടായിരുന്നതായി ബെക്കിംഗ്ഹാം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യു.കെയില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എല്ലാ മൂന്ന് വര്‍ഷവും ലൈസന്‍സ് പുതുക്കി വാങ്ങേണ്ടതുണ്ട്. നിയമലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക പോലീസ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

ലണ്ടന്‍: യു.കെയിലെ എത്തിനിക് ന്യൂനപക്ഷങ്ങള്‍ തൊഴില്‍ മേഖലയില്‍ കടുത്ത വിവേചനങ്ങള്‍ നേരിടുന്നതായി പഠനം. 1960 കാലഘട്ടങ്ങളിലുണ്ടായിരുന്ന വിവേചനങ്ങള്‍ അതേപടി 2019ലും നിലനില്‍ക്കുന്നതായിട്ടാണ് പഠനം വ്യക്തമാക്കുന്നത്. പുതിയ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ ബ്രിട്ടന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് സൂചന. ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിന്തള്ളപ്പെടുന്നവരില്‍ കൂടുതല്‍ കറുത്ത വര്‍ഗക്കാരും ഏഷ്യന്‍ വംശജരുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏഷ്യക്കാരില്‍ ഏറ്റവും വംശീയ വിദ്വേഷം നേരിടേണ്ടിവരുന്നത് പാകിസ്ഥാനികളാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സമാന യോഗ്യതകളുണ്ടായിട്ട് പോലും ഏഷ്യക്കാരെയോ കറുത്ത വംശജരെ തൊഴില്‍ വിപണിയില്‍ സമത്വപൂര്‍ണമായി പരിഗണിക്കപ്പെടുന്നില്ല.

ന്യൂഫീല്‍ഡ് കോളേജിലെ (യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്) സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് വിദഗ്ദ്ധരാണ് ഗവേഷണം നടത്തിയിരിക്കുന്നത്. 1960കളില്‍ രാജ്യത്ത് നിലനിന്നിരുന്ന അതീവ ഗുരുതരമായ വര്‍ണ വിവേചന രീതികളില്‍ നിന്ന് ഒട്ടും മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. യു,കെയുടെ സാമ്പത്തിക ശാക്തീകരണത്തിന് നിലവില്‍ കറുത്തവംശജരുടെയും ഏഷ്യക്കാരുടെയും പിന്തുണ അനിവാര്യമാണ്. മിക്ക മേഖലകളിലും കുടിയേറ്റ ജനതയുടെ വലിയ പങ്കാളിത്വമുണ്ട്. അതേസമയം വൈറ്റ് കോളര്‍ ജോലികളിലേക്ക് എത്തിപ്പെടാന്‍ എത്തിനിക്ക് ന്യൂനപക്ഷങ്ങള്‍ കടമ്പകളേറെ പിന്നിട്ടിരുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. വിദ്യഭ്യാസമോ, പ്രവൃത്തി പരിചയമോ, ജോലിയിലുള്ള പ്രാവീണ്യമോ ആയിരുന്നില്ല പരിഗണിക്കപ്പെട്ടിരുന്നതെന്ന് പഠനം പറയുന്നു.

വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ അയക്കുന്നതിലും 80 ശതമാനം കൂടുതല്‍ ജോലി അപേക്ഷകള്‍ എത്തിനിക്ക് ന്യൂനപക്ഷങ്ങള്‍ അയക്കേണ്ടിവകരുന്നതായി സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. പാകിസ്ഥാനികളോടുള്ള മനോഭാവത്തില്‍ കഴിഞ്ഞ 50 വര്‍ഷമായി മാറ്റമുണ്ടായിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതും നമ്മെ വിഷമിപ്പിക്കുന്നമാണ്. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നിര്‍ത്തലാക്കാന്‍ നാം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ അന്തോണി ഹീത്ത് അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്

യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷനിൽ അപ്രന്റീസാകാൻ സുവർണാവസരം. രാജ്യത്തെ 8 മില്യണിലേറെ വീടുകളിലേയ്ക്ക് ആവശ്യമായ ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്ന നോർത്ത് യോർക്ക് ഷയറിലെ സെൽബിയിൽ സ്ഥിതി ചെയ്യുന്ന ഡ്രാക്സ് ഗ്രൂപ്പിന്റെ പവർ പ്ലാന്റാണ് മൂന്നു വ്യത്യസ്ത ട്രേഡുകളിൽ അപ്രന്റീസുകളെ പരിശീലിപ്പിക്കുന്നത്.  2400 പേർ നിലവിൽ ഡ്രാക്സ് ഗ്രൂപ്പിന്റെ വിവിധ സെക്ഷനുകളിൽ ജോലി ചെയ്യുന്നുണ്ട്. ആയിരത്തിലേറെ ആളുകൾ ജോലി ചെയ്യുന്ന സെൽബിയിലെ 3600 മെഗാവാട്ട് കപ്പാസിറ്റിയുള്ള പവർ സ്റ്റേഷനിലെ ടീമിന്റെ ഭാഗമായുള്ള മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലേയ്ക്കാണ് അപ്രന്റീസുകളെ എടുക്കുന്നത്. ടെക്നിക്കൽ ട്രേഡുകളിൽ പരിശീലനം നേടിയെടുക്കാനും വിവിധ ഇൻഡസ്ട്രികളിൽ നല്ല ജോലി കരസ്ഥമാക്കാനും അപ്രന്റീസ് യോഗ്യത സഹായിക്കും.

അപ്രന്റീസ് ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് BTEC/NVQ ഡിപ്ളോമ യോഗ്യതകൾ ലഭ്യമാകും. നാലു വർഷമാണ് പരിശീലന കാലാവധി. ഇതിൽ രണ്ടു വർഷം നോട്ടിങ്ങാമിലെ റാറ്റ് ക്ലിഫ് പവർ സ്റ്റേഷന് സമീപമുള്ള യൂണിപ്പർ എഞ്ചിനീയറിംഗ് അക്കാഡമിയുടെ ട്രെയിനിംഗ്‌ സെൻററിൽ താമസിച്ച് പഠിക്കുവാനുള്ള സൗകര്യം പവർസ്റ്റേഷൻ നല്കും. മൂന്നും നാലും വർഷത്തെ പരിശീലനം സെൽബിയിലെ പവർ സ്റ്റേഷനിലായിരിക്കും.

ജിസിഎസ് സി യിൽ നിശ്ചിത വിഷയങ്ങളിൽ കുറഞ്ഞത് അഞ്ച് സി ഗ്രേഡ് നേടിയവർക്കും 2019 ൽ ഗ്രേഡ് നേടുമെന്ന് ഉറപ്പുണ്ടെങ്കിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും അപ്രന്റീസ് ട്രെയിനിംഗിന് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷിക്കുന്നതിന് പ്രായപരിധി ഇല്ല. ഓൺലൈനിലാണ് അപേക്ഷ നല്കേണ്ടത്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2019 ജനുവരി 31 ആണ്. കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.

Apprenticeship Vacancies

Copyright © . All rights reserved