ലണ്ടന്‍: മാതാപിതാക്കളുടെ കാര്‍ സേഫ്റ്റി നിയമങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്നതായി പഠനം. കുട്ടികളെ കാറിലിരുത്തി യാത്ര ചെയ്യുന്ന സമയത്ത് നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് വലിയൊരു ശതമാനത്തിനും യാതൊരു ധാരണയുമില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാവണമെന്ന് നിര്‍ദേശമുയര്‍ത്തിട്ടുണ്ട്. 2,000 ത്തിലധികം അമ്മമാരിലും അച്ഛന്മാരിലുമാണ് ഗവേഷകര്‍ സര്‍വ്വേ നടത്തിയിരിക്കുന്നത്. 37 ശതമാനം ആളുകളും തങ്ങളുടേതല്ലാത്ത കുട്ടികളെ കാറിലിരുത്തി യാത്ര ചെയ്യുമ്പോള്‍ യാതൊരു സേഫ്റ്റി നടപടികളും പാലിക്കാറില്ലെന്ന് സര്‍വ്വേഫലം വ്യക്തമാക്കുന്നു. ഗുരുതരമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള അശ്രദ്ധയാണിത്.

57 ശതമാനത്തോളം ആളുകള്‍ കുട്ടികളുടെ സീറ്റ് ബെല്‍റ്റുകള്‍ മുഴുവന്‍ സമയവും കാറിനകത്ത് സൂക്ഷിക്കാനുള്ള ശ്രദ്ധ കാണിക്കാറില്ലെന്ന് തുറന്ന് പറയുന്നു. വളരെ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കുന്നുള്ളുവെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. കാര്‍ സേഫ്റ്റി നിയമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഉപകാരപ്രദമാകുമെന്ന് 80 ശതമാനം പേരും വിശ്വസിക്കുന്നു. പലര്‍ക്കും കാര്‍ സേഫ്റ്റി നിയമങ്ങളുമായി ബന്ധപ്പെട്ട അറിവില്ലാഴ്മയാണ് അപകടകരമായി മാറുന്നത്. ഇത്തരം മാതാപിതാക്കള്‍ അറിയാതെയാണെങ്കിലും തങ്ങളുടെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നു.

ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ ജീവന്‍ അപഹരിക്കുന്നതില്‍ റോഡപകടങ്ങള്‍ ഏറെ മുന്നിലാണ്. കാറിനുള്ളിലെ സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള സേഫ്റ്റി ഉപകരണങ്ങള്‍ മരണങ്ങള്‍ വലിയൊരു ശതമാനം വരെ തടയാന്‍ കഴിയും. മൂന്നില്‍ ഒരു ശതമാനം ആളുകളും കുട്ടികളെ സേഫ്റ്റി ഉപകരണങ്ങളൊന്നും ഇല്ലാതെ തന്നെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നവാരണെന്ന് സര്‍വ്വേ പറയുന്നു. സുരക്ഷിതമായ സീറ്റിന് പകരമായി മറ്റു ഫാന്‍സി സീറ്റുകള്‍ ഉപയോഗിക്കുന്നവരും നിയമങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരും ഏറെയാണെന്ന് സര്‍വ്വേ പറയുന്നു.
ന്യൂസ് ഡെസ്ക്
ബോംബ് സ്ഫോടനത്തിൽ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ ഗേറ്റുകൾ തകർത്ത് അകത്ത് കടന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വെടിവച്ചിടാൻ പദ്ധതി തയ്യാറാക്കിയ ഐസിസ് ഭീകരന് 30 വർഷം തടവ് ശിക്ഷ. പോലീസിന്റെ പിടിയിലായ 21 കാരനെയാണ് കോടതി ജയിലിലടച്ചത്. സ്ഫോടനത്തിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സെക്യൂരിറ്റി ഗാർഡുകളെ അപായപ്പെടുത്തി അകത്ത് കടക്കാനാണ് നയ് മൂർ സക്കരിയാ റഹ് മാൻ പ്ലാൻ ഒരുക്കിയത്. ഭീകര സംഘടനയായ ഐസിലുമായി ബന്ധമുള്ള നയ്മൂർ എക്സ്പ്ലോസീവ് നിറച്ചതെന്നു കരുതിയ ഒരു ജാക്കറ്റും റക്ക്സാക്കും കൈവശപ്പെടുത്തുന്നതിനിടെ കഴിഞ്ഞ നവംബറിലാണ് പിടിയിലാകുന്നത്. മെട്രോപോലീറ്റൺ പോലീസും എഫ്ബിഐയും എം.ഐ5 ഉം സംയുക്തമായാണ് ഈ ബർമ്മിങ്ങാം സ്വദേശിയ്ക്കായി വല വിരിച്ചത്.

ഐസിലുമായാണ് താൻ ഇടപാടുകൾ നടത്തുന്നതെന്ന് കരുതിയ നയ്മൂർ യഥാർത്ഥത്തിൽ ബ്രിട്ടീഷ് ഇന്റലിജൻസ് സർവീസിന്റെ അണ്ടർ കവർ ഓഫീസർമാരെയാണ് ബന്ധപ്പെട്ടിരുന്നത്. തന്റെ ഒരു സുഹൃത്തിനെ ലിബിയയിലെ ഐസിൽ ഗ്രൂപ്പിൽ ഇയാൾ ചേർത്തിരുന്നു. അവസരം ലഭിച്ചിരുന്നുവെങ്കിൽ തീർച്ചയായും ആക്രമണം നടത്തുമായിരുന്നുവെന്ന് നയ്മൂർ ശിക്ഷാവിധിക്കു ശേഷം പുറത്തു വന്നപ്പോൾ പ്രൊബേഷൻ ഓഫീസറോട് വെളിപ്പെടുത്തി.
സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചു നല്കാനായി നയ്മൂർ ആർഗോസിൽ നിന്ന് ഒരു റക്ക്സാക്ക് വാങ്ങി ഐസിൽ അനുഭാവിയെന്ന് കരുതി അണ്ടർ കവർ ഓഫീസർക്ക് നല്കി. ഡമ്മി സ്ഫോടകവസ്തുക്കൾ നിറച്ച ബാഗ് ഓഫീസർ നയ് മൂറിന് തിരികെ നല്കി. ഇതുമായാണ് നയ് മൂർ അറസ്റ്റിലായത്. വളരെ അപകടകാരിയായ വ്യക്തിയാണ് നയ്മൂർ എന്നും തീവ്രവാദം തലയ്ക്കു പിടിച്ച അവസ്ഥയിൽ നിന്ന് ഇയാൾ വിമുക്തമാകുമോ എന്ന് സംശമാണെന്നും വിധി പ്രഖ്യാപിച്ച ജഡ്ജ് ഹാഡിൻ കേവ് പറഞ്ഞു.
ലിയാം, എമ്മ ഇന്‍ഗ്രാം ദമ്പതികള്‍ ചെലവ് ചുരുക്കാനായി സ്വീകരിച്ച ചില മാര്‍ഗങ്ങള്‍ വര്‍ഷത്തില്‍ ഏതാണ്ട് 7000 പൗണ്ടിന്റെ ലാഭമാണ് കുടുംബത്തിന് ഉണ്ടാക്കിയത്. രണ്ട് വര്‍ഷത്തിനിടെ രണ്ട് പ്രസവങ്ങളിലായി നാല് കുട്ടികളുണ്ടായതോടെയാണ് ഷോപ്പിംഗ് സേവിംഗ്‌സിനെക്കുറിച്ച് ഇരുവരും ആലോചിക്കുന്നത്. ഡ്രൈവറായിരുന്ന ലിയാമിനും ഐ.ടി എഞ്ചിനിയറായിരുന്ന എമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു കുടുംബ ചെലവുകള്‍. തുടര്‍ന്ന് ഇരുവരും ബജറ്റ് ചുരുക്കല്‍ നടപടികള്‍ക്കായി ഇരുവരും കണ്ടെത്തിയ മാര്‍ഗങ്ങള്‍ വളരെ ചെറുതാണെങ്കിലും അവ വലിയ ഫലമുണ്ടാക്കി.
1. ഡിസ്‌പോസിബിള്‍ വൈപ്‌സിന് പകരം സ്‌പ്രേയും തുണികളും ഉപയോഗിച്ചു.
രണ്ട് ജോടി ഇരട്ടക്കുട്ടികളുള്ള കുടുംബത്തിന്റെ പ്രധാന ചെലവുകളിലൊന്നാണ് ഡിസ്‌പോസിബിള്‍ വൈപ്‌സ്. അവയുടെ ഉപയോഗം ഇല്ലാതാക്കി, സമാന്തര മാര്‍ഗം കണ്ടെത്തുന്നത് വലിയൊരു തുക ലാഭിക്കാന്‍ കഴിയുമെന്ന് ദമ്പതികള്‍ തിരിച്ചറിഞ്ഞു. അതോടെ ഡിസ്‌പോസിബിള്‍ വൈപ്‌സിന് പകരം സ്‌പ്രേയും തുണികളും ഉപയോഗിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇത് വര്‍ഷം 706.03 പൗണ്ട് ലാഭിക്കാന്‍ കുടുംബത്തെ സഹായിച്ചു.

2. സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍
അഞ്ച് കുട്ടികളുള്ള ഒരു കുടംബത്തിന് എന്തായാലും കളിപ്പാട്ടങ്ങള്‍ വാങ്ങാതിരിക്കാന്‍ കഴിയില്ല. കളിപ്പാട്ടങ്ങള്‍ക്കായി വലിയൊരു തുക തന്നെ ചെലവഴിക്കേണ്ടി വരും. ഇത് നിയന്ത്രിക്കാനായി ഇരുവരും കണ്ടെത്തിയ മാര്‍ഗമാണ് സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കുകയെന്നത്. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ വസ്തുക്കളും എത്തിക്കാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല സെക്കന്‍ഡ് ഹാന്‍ഡ് ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നത് വഴി ഏതാണ്ട് 85 പൗണ്ടോളം ലാഭിക്കാനും ഇരുവര്‍ക്കും കഴിഞ്ഞു.
3. ബഗ്ഗീസ്
രണ്ട് ജോടി ഇരട്ടക്കുട്ടികള്‍ക്കുമായി നാല് കാര്‍ സീറ്റുകള്‍, ബഗ്ഗീസ് കൂടാതെ മറ്റു ഉപകരണങ്ങള്‍ക്കുമായി സാധാരണയായി 5000 പൗണ്ട് ചെലവ് വരും. വലിയ ബ്രാന്‍ഡുകളുടെ പ്രൊഡക്ടുകള്‍ ഒഴിവാക്കുന്നത് വലിയൊരു തുക ലാഭിക്കാന്‍ കഴിയുമെന്ന് എമ്മയും ലിയാമും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടു വീഴ്ച്ച ചെയ്യാതെയാണ് ഇവ വാങ്ങിച്ചിരിക്കുന്നത്. വര്‍ഷം ഏതാണ്ട് 891.21 പൗണ്ട് ഇതിലൂടെ ലാഭമുണ്ടായി.
4. നാപ്പി, വൈപ്‌സ് ചെലവുകള്‍
ഏതാണ്ട് 8000 നാപ്പി 40,000 വൈപ്‌സ് എന്നിവ ഒരു കുടുംബം ഉപയോഗിക്കുന്നതായി എമ്മ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇത് കുറച്ച് കൊണ്ടുവരുന്നത് ബജറ്റില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് മനസിലായതോടെ ഇരുവരും റീ-യൂസ് ചെയ്യാന്‍ കഴിയുന്ന നാപ്പി ഉപയോഗിച്ചു. നാല് കുട്ടികള്‍ക്കുമായി റീ-യൂസ് ചെയ്യാന്‍ കഴിയുന്ന നാപ്പി ഉപയോഗിക്കുക അസാധ്യമാണെന്ന് മനസിലായ എമ്മ നല്ല ക്വാളിറ്റിയുള്ള ലോക്കല്‍ ബ്രാന്‍ഡുകളും വാങ്ങാന്‍ ആരംഭിച്ചു. 1000 പൗണ്ടിന് അടുത്തായി വര്‍ഷം സേവ് ചെയ്യാന്‍ ഇതിലൂടെ കുടുംബത്തിന് സാധിച്ചു.

5. ഹോളിഡേ
കുടുംബങ്ങളെ സംബന്ധിച്ചടത്തോളം ഹോളിഡേ യാത്രകള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ ഹോളിഡേ ട്രിപ്പുകള്‍ക്കായി കണ്ടെത്തുകയെന്നത് എമ്മയ്ക്കും ലിയാമിനും ശ്രമകരമായ ജോലിയായിരുന്നു. സാധാരണയായി 1,700 പൗണ്ട് ആവശ്യമുള്ള ഹോളിഡേ വില്ലേജിന് പകരം 700 പൗണ്ട് മതിയാകുന്ന ക്യാംപ് സൈറ്റുകള്‍ ഇവര്‍ തെരഞ്ഞെടുത്തു. ഫ്രാന്‍സിലെ ക്യാംപ്‌സൈറ്റ് സന്ദര്‍ശിക്കാനായി വിമാന യാത്രയെക്കാളും ചെലവ് കുറഞ്ഞ മാര്‍ഗമായ ഫെറി തെരെഞ്ഞെടുക്കുകയും ചെയ്തു. ഏതാണ്ട് 1,500 പൗണ്ട് ഹോളിഡേ ചെലവുകളില്‍ ഇതോടെ ലാഭം കിട്ടി.
6. ഫുട്‌ബോള്‍ കിറ്റുകള്‍.
ലിയാം മൂത്തമകന്‍ മെക്കനൈസ് എന്നിവര്‍ ആഴ്‌സണലിന്റെ കടുത്ത ആരാധകരാണ്. ഫുട്‌ബോള്‍ ഉപകരണങ്ങളും ജഴ്‌സികള്‍ക്കുമായി ഇവര്‍ നല്ലൊരു തുക ചെലവാക്കുന്നതായി മനസിലായതോടെ അവ നിയന്ത്രിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഈ ഇനത്തില്‍ മാത്രമായി വര്‍ഷം 600 പൗണ്ടാണ് ലാഭമുണ്ടായത്.
അദ്ധ്യായം – 28
കേരളത്തിലെ അനുഭവങ്ങള്‍
നാടകകൃത്തും സിനിമ ഗാനരചയിതാവുമായ വിജയന്‍ അല്പസമയം എന്റെ വിശേഷങ്ങള്‍ തിരക്കിയിട്ട് ഏതാനും പുസ്തകങ്ങള്‍ തന്നു. എന്നിട്ട് ഞാന്‍ ഏല്‍പിച്ച നാടകത്തിലേക്ക് കണ്ണോടിച്ചു. ഞാന്‍ പുസ്തകങ്ങള്‍ ഓരോന്നായി നോക്കി. അതില്‍ എന്റെ അടുത്തു വള്ളികുന്നം പഞ്ചായത്തിലെ തോപ്പില്‍ ഭാസിയുടെ ”പുതിയ ആകാശം പുതിയ ഭൂമി”യുമുണ്ടായിരുന്നു. എന്റെ മൂത്ത പെങ്ങള്‍ സലോമിയെ അതിനടുത്താണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. അളിയന്‍ ജോര്‍ജില്‍ നിന്ന് ഞാനറിഞ്ഞത് തോപ്പില്‍ ഭാസി വളരെ അപൂര്‍വ്വമായിട്ടേ കുടുംബത്ത് വരാറുളള എന്നാണ്. അതിനാലാണ് ശ്രീമൂല നഗരം വിജയനെ കത്തിലൂടെ ബന്ധപ്പെട്ടത്. നാടകത്തെപ്പറ്റിയുളള ഒരു ചെറുവിവരണവും അതിന്റെ വ്യക്തതകള്‍ക്ക് വേണ്ടി ആദ്യത്തെ രംഗവും തപാല്‍ വഴി അയച്ചു കൊടുത്തിരുന്നു.
കടല്‍ക്കര എന്ന നാടകത്തില്‍ നടക്കുന്നതും നടക്കാനിരിക്കുന്നതും വ്യക്തമായി അദ്ദേഹം മനസ്സിലാക്കി കാണുമെന്നാണ് എന്റെ വിശ്വാസം. ഞങ്ങള്‍ രണ്ടും വായനയില്‍ മുഴുകിയിരിക്കുമ്പോഴാണ് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചത്. ഭക്ഷണം കഴിച്ചിട്ട് വീണ്ടും വായനയില്‍ മുഴുകി നാടകത്തില്‍ മറ്റ് മൂന്നു രംഗങ്ങളും അതിലെ ഗാനങ്ങളും വായിച്ചതിനു ശേഷം നാടകത്തെപ്പറ്റി എഴുതി. അവതാരികയിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയാണ്. നാലുമണിപ്പൂ സുന്ദരിയാണ്. അല്‍പായുസ്സുകാരിയും ദുര്‍ബലയെങ്കിലും കൃത്യനിഷ്ഠ പാലിക്കുന്നതില്‍ അതിശക്തയാണ്. ഈ പ്രപഞ്ചസത്യം കണ്ടെത്തുന്ന കരുത്തനായ അന്വേഷകനാണ് കവി. കാണുന്നതെല്ലാം ഉള്‍ക്കൊളളണമെന്നില്ല, കുറിക്കുന്നതെല്ലാം കവിതയാകണമെന്നുമില്ല. ആയിരം ചിപ്പികള്‍ ചികഞ്ഞാലും അപൂര്‍വ്വമായിട്ടല്ലേ മുത്തു നേടാന്‍ കഴിയൂ. വൈവിധ്യമാര്‍ന്ന കടല്‍ക്കരയിലെ തീഷ്ണഭാവങ്ങള്‍ക്ക് നിറം പകര്‍ന്ന മത്സ്യത്തൊഴിലാളികളുടെ സംഘര്‍ഷാത്മകമായ ജീവിതം കാരൂര്‍ ഡാനി ഇവിടെ നാടകരൂപത്തിലാക്കിയിരിക്കുന്നു. എല്ലാ ആശിസ്സുകളും നാടകകൃത്തിന് അര്‍പ്പിക്കുന്നു. ഈ നാടകം പുറത്തിറങ്ങിയതിനു ശേഷമാണ് എന്റെ പേര് വിളിപ്പേരായ സോമനായത്. അദ്ദേഹവുമായി കുറച്ചു നേരം വീണ്ടും സംസാരിച്ചിരുന്നു. അതില്‍ പറഞ്ഞത് നാടകകൃത്ത് കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊടുക്കുമ്പോള്‍ അതിന്റെ പൂര്‍ണ്ണരൂപത്തിലും ഭാവത്തിലും അഭിനയിച്ചില്ലെങ്കില്‍ നാടകം പരാജയപ്പെടുമെന്നാണ്. നാടകകൃത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കഥാപാത്ര സൃഷ്ടി നടത്തുമ്പോള്‍ അതിലൊരു ആസ്വാദനതലമുണ്ടാകണം. ഈ നാടകത്തില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത് പാവങ്ങളുടെ നൊമ്പരങ്ങള്‍ സത്യസന്ധമായി എത്തിക്കുന്നു എന്നുളളതാണ്. എഴുത്ത് മുടക്കാതെ തീവ്രമായി തുടരുക. അതിനിടയില്‍ ഞാന്‍ പറഞ്ഞു ”അങ്ങെഴുതിയ എന്റെ ഗ്രാമം എന്ന സിനിമയിലെ യേശുദാസ് പാടിയ ഗാനം എനിക്കേറെ ഇഷ്ടമുളളതാണ്.” ഗുരുദക്ഷിണ കൊടുത്തിട്ട് ഞാന്‍ അവിടെ നിന്ന് ഇറങ്ങി നടന്നു.
എറണാകുളത്ത് നിന്ന് ബസ്സില്‍ വന്നിറങ്ങിയത് കോട്ടയത്താണ്. അവിടെ നിന്നു ബേക്കര്‍ ജംഗ്ഷനിലുളള വിദ്യാര്‍ത്ഥി മിത്രം ഓഫിസിലെത്തി ഈ നാടകം കൈമാറി. അത് വായിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞ് അതിന്റെ ആദ്യത്തെ പേജില്‍ ലുധിയാനയിലെ വിലാസം എഴുതിക്കൊടുത്തു. അവിടെ നിന്ന് ഏതാനും പുസ്തകങ്ങള്‍ വാങ്ങിയിട്ട് സാഹിത്യ സഹകരണ പ്രസ്ഥാനത്തിന്റെ വിതരണവിഭാഗമായ എന്‍.ബി. എസ്സിന്റെ പുസ്തകക്കട ചോദിച്ചറിഞ്ഞ് അവിടേക്കു പോയി. മലയാള മനോരമക്കടുത്തുളള പുസ്തക കടയില്‍ നിന്നു കൈ നിറയെ പുസ്തകങ്ങള്‍ വാങ്ങി. ഓമന നോവല്‍ വായനക്കാരിയായതിനാല്‍ അതില്‍ കൂടുതലും നോവലുകളായിരുന്നു. കായംകുളത്ത് ബസ്സ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ രാത്രിയായിരുന്നു. അവിടെ നിന്ന് പുനലൂരിലേക്കുളള അവസാനത്തേ ബസ്സില്‍ കയറി ചാരുംമൂട്ടിലിറങ്ങി വീട്ടിലേക്ക് നടന്നു. വീടിനു മുന്നിലെത്തിയപ്പോള്‍ വീട്ടിലെ നായ കുരച്ചു കൊണ്ടുവന്നിട്ട് വാലാട്ടി നിന്നു. തൂക്കി പിടിച്ചു വന്ന പുസ്തകങ്ങള്‍ കൈക്കു നല്ല വേദന തന്നു. അത് വരാന്തയിലെ മേശപ്പുറത്തു വച്ചപ്പോഴാണ് ഒരാശ്വസമായത്.
അച്ഛനും അമ്മയും ആ പൊതിയെ കണ്ടത് വീട്ടിലേക്ക് എന്തോ മേടിച്ചു കൊണ്ടു വന്നതായിട്ടാണ്. അടുക്കളയിലെ ജനാലയിലൂടെ പൊന്നമ്മ ഒളിഞ്ഞു നോക്കുന്നു. കൊണ്ടു വന്നത് എന്തെങ്കിലും മധുര പലഹാരങ്ങളാണോ എന്ന സംശയം. വീര്‍ത്തുന്തിയ പൊതി കണ്ടിട്ട് അമ്മ ചോദിച്ചു, എന്താട് ഇത്. അതിനുളളില്‍ എന്താണെന്നറിയാനുള്ള ആഗ്രഹമാണ്. ആ അന്വേഷണത്തില്‍ ഭാര്യവീട്ടില്‍ നിന്ന് എന്തെങ്കിലുമാണോ എന്നതും സംശയിക്കാം. എന്റെയുള്ളില്‍ ചിരിയൂറി. ഇതു കുറെ പുസ്തകങ്ങളാണ്.
അച്ഛന്‍ പറഞ്ഞത് പണ്ട് നീ കുഷ്ഠരോഗാശുപത്രിയില്‍ പോയി പുസ്തകമെടുത്തു കൊണ്ട് വരുന്നതിന് തല്ല് കിട്ടിയത് ഓര്‍മ്മയുണ്ടോ. ഞാന്‍ ആഹ്ലാദപൂര്‍വ്വം അതിനു മറുപടി കൊടുത്തു. ആ സുന്ദര നിമിഷങ്ങള്‍ എനിക്ക് മറക്കാന്‍ പറ്റുമോ. ഒരു നാടകത്തിന്റെ പേരിലാണല്ലോ എനിക്കിവിടുന്ന് പോകേണ്ടി വന്നത്. ഇപ്പോഴും നാടകം എഴുതുന്നുണ്ട്. അമ്മ ഇടപെട്ടു പറഞ്ഞത് നീ എഴുതണം ബുദ്ധിയുള്ളവരല്ലേ എഴുതുന്നത്. എല്ലാവര്‍ക്കും പറ്റുന്ന കാര്യമാണോ. അച്ഛന് എന്നെ തല്ലിയതില്‍ ഒരു കുറ്റബോധം തോന്നുന്നു. മനുഷ്യന്റെ സ്വഭാവം അങ്ങനെയാണ് പലതും തിരിച്ചറിയാന്‍ കാലങ്ങളെടുക്കും.
അടുത്ത ദിവസങ്ങളില്‍ തകഴി, തിരുനെല്ലൂര്‍ കരുണാകരന്‍, പാറപ്പുറത്ത്, കാക്കനാടന്‍, നൂറനാട് പോള്‍ തുടങ്ങിയവരെ കാണാന്‍ പോയിരുന്നു. എന്നെ കണ്ടയുടനെ തകഴിച്ചേട്ടന്റെ ശ്രദ്ധ തിരിഞ്ഞത് എവിടെ നീ എഴുതിയ നോവല്‍ എന്നായിരുന്നു. ഈ പ്രാവശ്യം ഒരു നാടകമാണ് എഴുതിക്കൊണ്ടു വന്നത്. അടുത്ത വരവില്‍ നോവല്‍ കൊണ്ടുവന്നു കാണിക്കാമെന്ന് ഉറപ്പു കൊടുത്തിട്ടാണ് ഉച്ചയ്ക്കുളള ഭക്ഷണം കഴിച്ചിട്ടിറങ്ങിയത്. മലയാള മനോരമയുടെ കേരള യുവ സാഹിത്യ സഖ്യ സിംബോസിയങ്ങളില്‍ കെ.പി.കേശവമേനോനെപ്പോലുള്ള പ്രതിഭാശാലികളായ എഴുത്തുകാരെ പരിചയപ്പെട്ടിരുന്നത് എന്റെ ഓരോ യാത്രയിലും ഓര്‍മ്മിക്കുമായിരുന്നു.

പ്രശസ്ത കവി തിരുനല്ലൂര്‍ കരുണാകരനൊപ്പം കാരൂര്‍ സോമന്‍
ഇപ്പോഴും എല്ലാവരില്‍ നിന്നും ലഭിച്ചത് സാഹിത്യത്തെ സൗന്ദര്യപൂര്‍ണമാക്കാന്‍ എങ്ങനെ കഴിയുമെന്നുളളതാണ്. ഇവരുടെ ഓരോ വാക്കുകളും സാഹിത്യം എന്തെന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുരു ഉപദേശങ്ങളാണ്. എല്ലാവരും പറഞ്ഞു കൂടുതലായി വായിച്ചു വളരണം. അത് സര്‍ഗ്ഗാത്മക രചനകളുടെ ആവശ്യത്തിനു മാത്രമല്ല ജീവിത വിജയത്തിനും പ്രയോജനപ്പെടും. എല്ലാവരേയും കണ്ടു മടങ്ങുമ്പോള്‍ മനസ്സിന് ഉന്മേഷവും ആത്മവിശ്വാസവുമാണുണ്ടായത്. നാട്ടിലുണ്ടായിരുന്നെങ്കില്‍ ഇവരില്‍ നിന്നെല്ലാം അറിവും പ്രോത്സാഹനവും ലഭിക്കുമായിരുന്നു. ഒരു പകല്‍ മുഴുവനായി ലെപ്രസ്സി സാനിറ്റോറിയത്തിലെ എന്റെ സുഹൃത്തുക്കളായ റഹിം, രാമചന്ദ്രനു വേണ്ടിയായിരുന്നു. രണ്ടു പേരും കുടുംബത്തില്‍ പരാധീനതകള്‍ ഉള്ളവരായിരുന്നു. മിക്ക മാസങ്ങളിലും അവരുടെ സാമ്പത്തിക ക്ലേശമകറ്റാന്‍ ഞാനും താല്പര്യം കാണിച്ചിരുന്നു. ലുധിയാന തുണിക്കടയില്‍ നിന്ന് ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് തുണിയെടുത്ത കൂട്ടത്തില്‍ ഇവര്‍ക്കും ഓരോ ഉടുപ്പു വാങ്ങിയിരുന്നു. ചെറുപ്പത്തില്‍ അവര്‍ എന്നോടു കാട്ടിയിരുന്ന നിര്‍വ്യാജമായ സ്‌നേഹം എന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളു. ഞാനിവിടെ വന്ന് കുഷ്ഠരോഗികളുമായി ബന്ധപ്പെട്ടതിന് അച്ഛനില്‍ നിന്ന് അടി കിട്ടിയതും, ഭക്ഷണം തരാതിരുന്നതുമൊക്കെ അവര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചപ്പോള്‍ ഓര്‍ത്തു.
എതിര്‍പ്പുകളെ നേരിടുമ്പോഴാണ് ഒരു വ്യക്തിയില്‍ ധൈര്യവും വിജയവും കണ്ടെത്തുന്നതെന്ന് അന്നു ഞാന്‍ പഠിച്ചപാഠമാണ്. അവര്‍ക്കൊപ്പം ലൈബ്രറി കാണാനും പുതിയ പുസ്തകങ്ങള്‍ മറിച്ചു നോക്കാനും കഴിഞ്ഞുവെന്നല്ലാതെ ഒന്നും കൂടെ കൊണ്ടുവന്നില്ല. അതിന്റെ പ്രധാന കാരണം. തിരക്കിനിടയില്‍ വായിക്കാന്‍ സമയമില്ല. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍ കണ്ട സന്തോഷം അലയടിച്ചു നിന്നു. എന്റെ മടക്ക യാത്രയില്‍ എനിക്കൊപ്പം ഗേറ്റു വരെ വന്നു. ചെയ്ത സഹായത്തിന് വീണ്ടും നന്ദി അറിയിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. റഹീമിന്റെ സഹോദരിയെ പഠിപ്പിക്കുന്നതിനോ, രാമചന്ദ്രന്‍ ചേട്ടന്റെ അമ്മയുടെ ചികിത്സക്കോ എന്നാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കുന്നതില്‍ സന്തോഷമേയുള്ളു. എന്നെ അറിയിക്കുന്ന കാര്യത്തില്‍ പിശുക്കു കാണിക്കാതിരിക്കുക. ഈ സ്‌നേഹം അനുകമ്പ എന്നൊക്കെ പറയുന്നത് വിനോദത്തിനു വേണ്ടിയുളളതല്ല. അതു മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. എനിക്ക് ഇതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളാണ്. പിന്നെ ജീവിതത്തില്‍ സുഖങ്ങള്‍ മാത്രം കണ്ടെത്തി അതിനെ താലോലിക്കുന്ന ഒരാളല്ല ഞാനെന്ന് നിങ്ങള്‍ക്കറിയാമല്ലോ. നമ്മള്‍ ഇന്നുവരെ സഹോദരങ്ങളെ പോലെയാണ് ജീവിച്ചത്. മരണം വരെ അങ്ങനെ തുടരുന്നതില്‍ നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടോ. അവര്‍ കുതിര്‍ന്ന കണ്ണുകളോടെ എന്നെ നോക്കിയപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു. അവരെ സമാധാനിപ്പിച്ചു ഞാന്‍ മടങ്ങി.
അവിടെ നിന്ന് പടിഞ്ഞാറോട്ട് നടന്ന് തെക്കു ഭാഗത്തുള്ള വയലോരത്തു കൂടി എത്തിയത് ചെറപ്പത്തില്‍ നീന്തിത്തുടിച്ച കുളക്കരയിലാണ്. അല്പനേരം കുളത്തില്‍ നോക്കി നിന്നിട്ട് അതിനുത്തുള്ള വടക്കേ അറ്റത്തേ വീട്ടിലേക്ക് സുഹൃത്ത് രാമചന്ദ്രനെ കാണാന്‍ പോയി. അവന്റെ അമ്മയ്ക്ക് കടമറ്റത്തു കത്തനാരുടെ സേവയുളള ആളാണ്. ഒരു പൂജാമുറിയില്‍ പല ദൈവങ്ങളുടെ പടമുണ്ട്. ചെറുപ്പത്തില്‍ കണ്ടത് ധാരാളം പേര്‍ അവിടെ പല വിഷയങ്ങളറിയാന്‍ വന്നതാണ്. അന്നൊരു രാത്രിയില്‍ പൂജാമുറിയില്‍ കയറിയിരുന്ന് ഞാനെന്തോ തര്‍ക്കുത്തരം പറഞ്ഞതിന് അടുത്തുള്ള വലിയൊരു ചൂരല്‍ വടിയുമായി ഭദ്രകാളിയെ പോലെ എന്റെ നേരേ ചീറി വന്നതും ഞാനിറങ്ങി ജീവനും കൊണ്ട് ഓടിയതും ഓര്‍മ്മയിലുണ്ട്. അതിനു ശേഷം ഞാനവിടെ പോയിട്ടില്ല. അന്നത് അവന്റെ അമ്മയുടെ ദുരാത്മാവിന് മുറിവേല്‍പിച്ച് ഒരു കാര്യമായിരുന്നു. ഞാന്‍ ചോദിച്ചത് എന്റെയൊരു സംശയമായിരുന്നു. അമ്മേ ഇതൊക്കെ പിശാചിന്റെ സേവയല്ലേ, അതൊക്കെ തട്ടിപ്പാണെന്നാണ് ഓരോരുത്തര്‍ പറയുന്നത്. മെഴുകുതിരി കത്തിച്ചു കൊണ്ടു നിന്ന അമ്മ ഒരു വന്യമൃഗത്തിന്റെ ശൗര്യത്തോടെ എന്നെ നോക്കി. അഴിഞ്ഞുലഞ്ഞ മുടിയും കണ്ണുകളിലെ രോഷവും കണ്ടപ്പോള്‍ ഞാന്‍ പേടിച്ചു വിറച്ചു. എപ്പോഴും സ്‌നേഹത്തോടെ എന്നെ നോക്കിയിരുന്ന വ്യക്തി ഇപ്പോള്‍ പകയോടെ നിന്നെ നിര്‍മൂലനം ചെയ്യുമെന്ന ഭാവത്തില്‍ അവിടെ പൂജാമുറിയിലിരുന്ന വലിയൊരു ചൂരല്‍ എടുക്കുന്നതു കണ്ട ഞാനിറങ്ങിയോടി. അമ്മയും എന്റെ പിറകെയുണ്ടായിരുന്നു. രാമചന്ദ്രനും അവന്റെ അച്ഛനും ആശ്ചര്യത്തോടെ അതു കണ്ടു നിന്നു. ഭയമാര്‍ന്ന കണ്ണുകളോടെ കൂറേ ദൂരം ഓടിയിട്ട് അതിദ്രുതമിടിക്കുന്ന ഹൃദയത്തോടെ തിരിഞ്ഞു നോക്കി. അമ്മയെ കണ്ടില്ല. കഴിഞ്ഞു പോയ സംഭവമെങ്കിലും എന്റെ മാനസികാവസ്ഥ ഇന്നും മറക്കാനാകുന്നില്ല. അതിനു ശേഷം സ്‌കൂളില്‍ രാമചന്ദ്രന്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ഞാനത് വിസ്തരിച്ചു.
അവന്‍ നിമിഷങ്ങള്‍ നിസഹായനായി നോക്കിയിട്ട് പറഞ്ഞു അമ്മയ്ക്ക് ഇഷ്ടപ്പെടാത്തത് പറഞ്ഞാല്‍ അടിക്കും. എനിക്ക് ഒരു ദിവസം അടി കിട്ടി. രാമചന്ദ്രന്‍ പുരോഗമന വാദി മാത്രമല്ല ആത്മീയബോധമുള്ള വ്യക്തികൂടിയാണ്. അച്ഛനായാലും തെറ്റു പറഞ്ഞാല്‍ അവന്‍ അംഗീകരിക്കില്ല. മറ്റുള്ളവര്‍ പറയുന്നതും ചെയ്യുന്നതും ശിരസാ വഹിക്കാത്ത ആളായതു കൊണ്ടാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായത്. ഞനപ്പോള്‍ അവനോട് പറഞ്ഞത് ഈ കടമറ്റത്തു കത്തനാര് ഇത്ര ദേഷ്യക്കാരനായിരുന്നോ. അവന്റെ വീട്ടിലെത്തി രാമചന്ദ്രനേയും അമ്മയേയും മറ്റുളളവരേയും കണ്ട് സന്തോഷത്തോടെ മടങ്ങി. രാമചന്ദ്രന്‍ എനിക്കൊപ്പം കുളക്കരയിലേക്ക് വന്നു. വളരെ ആകാംക്ഷയോടെയാണ് എന്റെ വിശേഷങ്ങള്‍ അന്വേഷിച്ചത്. അന്നു രാത്രി എന്റെ സുഹൃത്തുക്കളായ കുഷ്ഠരോഗികളുമായുളള വേര്‍പെടുത്താനാകാത്ത സ്‌നേഹത്തെപ്പറ്റി ഒരു കവിതയെഴുതി. ജീവിതത്തിന്റെ അടി വേരുകളാണ് സ്‌നേഹം. ആ സ്‌നേഹത്തില്‍ വിരിയുന്നത് മധുര ഫലങ്ങളാണ്. അത് ഭക്ഷിക്കുന്നവര്‍ ആരോഗ്യമുള്ള മനസ്സുള്ളവരാണ്. അതിന്റെ ചൈതന്യം പവിത്ര സംഗീതമായി കാറ്റിലാടും ആ വെളിപ്പെടുത്തലുകളാണ് എന്റെ കുഷ്ഠരോഗിക്കൊരു കൂട്ടുകാരന്‍ എന്ന കവിതയില്‍ പ്രതിപാദിക്കുന്നത്. സ്‌നേഹം ചിരിച്ചു തള്ളി കളയാനുളള ഒരു വികാരമല്ലെന്ന് നീണ്ട വര്‍ഷങ്ങള്‍ പ്രണയത്തെ അനശ്വരമാക്കിയപ്പോള്‍ കണ്ടതാണ്. സ്‌നേഹവും പ്രണയവുമെല്ലാം ഒരു സമര്‍പ്പണമാണ്. ഈ മണ്ണില്‍ പുതുജീവന്‍ പ്രാപിക്കുന്നതെന്തും സ്‌നേഹത്തില്‍ നിന്നാണ്.
ഓരോ ജീവനും ഒരമ്മയുണ്ട്. ആ അമ്മ ചൊരിയുന്ന വാത്സല്യത്തില്‍ വളരുന്നതാണ് ഈ പ്രപഞ്ചം. അവിടെ ജീവിക്കുന്ന മനുഷ്യന് ഒരു ലക്ഷ്യബോധമുണ്ട് സമൂഹത്തോട് ഒരു കടപ്പാടുണ്ട്. എല്ലാം പ്രപഞ്ചം തന്നിരിക്കുന്ന സൗഭാഗ്യങ്ങളാണ്. അതിലെ സൗന്ദര്യാംശങ്ങള്‍ മനുഷ്യനെ അനുഗ്രഹ- അനുഭൂതിയിലേക്ക് നയിക്കുന്നവരാണ് സര്‍ഗ്ഗധനരായ എഴുത്തുകാര്‍. അവര്‍ ഈ പ്രപഞ്ചത്തെ ഗാഢമായി സ്‌നേഹിക്കുന്നവരും നിരീക്ഷിക്കുന്നവരുമാണ്. പിന്നീട് എന്റെ കാവ്യ മുകുരത്തില്‍ വിരിഞ്ഞു വന്ന കവിത പ്രകൃതി ദേവിയായ അമ്മയെപ്പറ്റിയായിരുന്നു. ഈ പ്രപഞ്ചത്തിലെ സമസ്ഥജീവജാലങ്ങളിലും അമ്മയുണ്ട്. എഴുതി കൊണ്ടിരുന്ന എന്റെ കണ്ണുകള്‍ ഉറക്കത്തിലാണ്ടത് പെട്ടെന്നായിരുന്നു. നേരം പുലര്‍ന്നത് ഞാനറിഞ്ഞില്ല. അമ്മയാണ് വിളിച്ചുണര്‍ത്തിയത്. നീ ഇന്നു പത്തനാപുരത്തിന് പോകുന്നില്ലേ. ആ വാക്കുകള്‍ മനസ്സിന് ഉന്മേഷം വര്‍ദ്ധിപ്പച്ചു.
ഇന്നു ചെല്ലാമെന്നാണ് ഓമനയോട് പറഞ്ഞിട്ടുളളത്. ഒരാഴ്ച്ച മാതാപിതാക്കള്‍ക്കൊപ്പം കഴിയുമെന്ന് മുമ്പെടുത്ത തീരുമാനമാണ്. കഴിഞ്ഞയാഴ്ച്ച പോയതാണ്. അടുത്ത ശനിയാഴ്ച്ച വരുമെന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്. ഇനിയും എത്രയോ ബന്ധു വീടുകളില്‍ പോകാന്‍ കിടക്കുന്നു. രാവിലെ പത്തനാപുരത്തേക്കു തിരിച്ചു. പത്തനാപുരത്തിറങ്ങി അവിടുത്തെ ചന്തയില്‍ നിന്ന് വലിയൊരു നെയ്യ് മീനും കുറെ പഴങ്ങളുമായിട്ടാണ് ഭാര്യയുടെ വീട്ടിലെത്തിയത്. ഓമന എന്നെ കാത്തു നില്‍ക്കുകയായിരുന്നു. നെയ്യ് മീന്‍ കണ്ടപ്പോള്‍ അവള്‍ കളിയാക്കി ചോദിച്ചു, എന്റെ അമ്മയെ വളയ്ക്കാനാ ഈ വലിയ മീന്‍ വാങ്ങിയേ. ഞനൊന്നു പുഞ്ചിരിച്ചിട്ട് പറഞ്ഞു, ങാ മനസ്സിലായി എന്റെ അമ്മെ നീ വളച്ചെടുത്തത് എങ്ങനെയെന്ന് ചോദിച്ചതിന്റെ പ്രതികാരം. ഇവിടെ പൂര്‍ണമായി നിനക്ക് തെറ്റി. സ്വന്തം സുഖത്തിനായി ആരേയും വശീകരിച്ചു സ്വന്തമാക്കാന്‍ ഒരിക്കലും ഞാന്‍ ശ്രമിച്ചിട്ടില്ല. ഇത് തികച്ചും ഒരു മകന്‍ ചെയ്യുന്ന കാര്യമാണ്. എന്താ മരുമക്കള്‍ ഒന്നും വാങ്ങാന്‍ പാടില്ലേ. ഈ മരുമകനെ ഇതിലെങ്കിലും ഒന്നഭിനന്ദിച്ചു കൂടെ. അവളുടെ അഴകാര്‍ന്ന മിഴികളില്‍ ആഹ്ലാദവും പുഞ്ചിരിയും കണ്ടു.
അടുക്കളയില്‍ നെയ്യ് മീന്‍ കണ്ട അമ്മച്ചിക്ക് എന്റെ പ്രവൃത്തി ഏറെ ഇഷ്ടപ്പെട്ടു നന്ദിയും പറഞ്ഞു. അമ്മച്ചിക്ക് ഏറെ ഇഷ്ടമുളളതാണ് നെയ്യ്മീന്‍. ഞാന്‍ ഓമനയുടെ മിഴികളിലേക്കു നോക്കി പറഞ്ഞു, കണ്ടു പഠിക്കെടീ…. ഞാനകത്തേക്കു പോയി തുണി മാറി വന്നിട്ട് തീന്‍ മേശക്ക് മുന്നിലിരുന്നു. ഓമന വന്നിരുന്നിട്ട് പറഞ്ഞു, അപ്പച്ചന്‍ ചന്തയില്‍ പോകുന്ന ദിവസമേ മീന്‍ വാങ്ങാറുളളൂ. ഞാന്‍ ചോദിച്ചു, അച്ചന്‍ വരുമ്പോള്‍ ഒന്നും വാങ്ങി വരാറില്ലേ. അതിന് അടുക്കളയില്‍ നിന്ന് അമ്മച്ചി മറുപടി പറഞ്ഞു. അച്ചന്‍ വരുന്നത് കയ്യും വീശിയാ തിരിച്ചു പോകുമ്പോള്‍ കൈനിറച്ച് ഞങ്ങളാ കൊടുത്തു വിടുന്നേ. അന്നേരം കൈക്കു നല്ല ബലമാ. അതു കേട്ട് ഞങ്ങള്‍ ചിരിച്ചു. അമ്മച്ചി മനസ്സില്‍ ഒന്നും ഒളിപ്പിച്ചു വയ്ക്കുന്ന ആളല്ലെന്ന് എനിക്കു തോന്നി. അമ്മച്ചിയുടെ രണ്ട് ആണ്‍മക്കളായ കുഞ്ഞുമോനും ജോണും മുംബൈയിലും, ജോര്‍ജുകുട്ടിയും മകള്‍ അന്നമ്മയും ന്യൂയോര്‍ക്കിലും, തങ്കമ്മ റാഞ്ചിയിലും, കുഞ്ഞുമോള്‍ ബാഗ്ലൂരിലുമാണ്. ഇതില്‍ തങ്കമ്മയുടെ തനിനിറം മാത്രമാണ് പുറത്തു വന്നിട്ടുളളത്. അവരുടെ ഒരു സുഹൃത്തിന്റെ ബന്ധുവിനെ ഓമനയുമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അത് പൂര്‍ണമായി ഓമന തള്ളിക്കളഞ്ഞതു കൊണ്ടാണ് വിനാശകരമായ കഥകള്‍ അവര്‍ എനിക്കെതിരെ മെനഞ്ഞുകൊണ്ടിരുന്നത്.
അടുത്ത ദിവസം ഞങ്ങള്‍ എന്റ വീട്ടിലേക് വന്നു. ഒരാഴ്ചയില്‍ കൂടുതല്‍ ബന്ധുമിത്രാതികളായ കടമ്പനാട് നെടിയവിള വല്യമ്മാവന്‍ ഉമ്മന്‍ മുതലാളി, കൊച്ചമ്മാവന്‍ ഡാനികുട്ടിയുടെ വീടുകളില്‍ പോയി. കൊച്ചമ്മാവന്‍ ബൈബിളിലും സാഹിത്യത്തിലും അഗാതമായ അറിവുള്ള ആളാണ്. ഞങ്ങള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടാറുണ്ട്. അദ്ദേഹത്തിന്റ മകന്‍ ജോയ് കുട്ടി സുവിശഷകനും കൊച്ചുമകന്‍ ജോണ്‍ നോസ് മാര്‍ത്തോമ്മ സഭയിലെ പുരോഹിതനുമാണ്. ഒരു ദിവസം ഓമനയുടെ മൂത്ത സഹോദരന്‍ റ്റി.എം. വര്‍ഗീസ് അച്ചന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റ ഭാര്യ ജോയ് കൊച്ചമ്മ കോട്ടയം മാര്‍ത്തോമ്മാ സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പളും മകള്‍ സുമോള്‍ അവിടുത്തെ അധ്യാപികയാണ്. ഭര്‍ത്താവ് സുനില്‍. അവര്‍ക്ക് രണ്ടു പെണ്മക്കള്‍. കല്ലട കൊച്ചമ്മയുടെ വീട്ടില്‍ പോയപ്പോഴാണ് ഓമന ആദ്യമായി വള്ളത്തില്‍ കയറിയത്. അതിന കൂട്ടു വന്നത് കൊട്ടാരക്കര കൊച്ചമ്മയുടെ മകന്‍ ശാമുവേലാണ്. കൊച്ചമ്മയുടെ മകന്‍ അവിടുത്തെ സഹകരണ സംഘത്തിന്റെ സെക്രട്ടറിയായ ജോര്‍ജ്ജ് ഞങ്ങള്‍ക്കായി പ്രത്യേകം ആറ്റുമീന്‍ വാങ്ങി ഭക്ഷണമൊരുക്കിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റ മകന്‍ ഷിബുവാണ് സെക്രട്ടറി, ഭാര്യ ജിജി ഹൈസ്‌കൂള്‍ അധ്യാപികയാണ്. പുഴയുടെ ഇരു ഭാഗങ്ങളിലും തെങ്ങുകള്‍ പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്നു.
ഞങ്ങള്‍ ഒരു രാത്രി മാവേലിക്കരയില്‍ ഓമനയുടെ കൊച്ചമ്മയുടെ വീട്ടില്‍ താമസിച്ചു.
അടുത്ത ദിവസം രാവിലെ കുറത്തികാട് മുക്കിലേക്ക് ബസ്സിനായി ചെല്ലുമ്പോള്‍ അവിടെയാകെ പോലീസാണ്. ആരേയും അവിടേക്ക് കടത്തി വിടുന്നില്ല. ദൂരെ നിന്ന് എന്റെ മാമിയുടെ മകന്‍ തങ്കച്ചായന്‍, കളരിയാശാന്റെ മകന്‍, എന്റെയടുത്തു വന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവമറിയുന്നത്. അവിടുത്തെ ഒരു പാര്‍ട്ടി നേതാവ് റ്റൈറ്റസ് സാറിനെ ആരോ രാത്രിയില്‍ കൊലപ്പെടുത്തി. അതിനാല്‍ ബസ്സുകളൊന്നും കിട്ടില്ല. ഞങ്ങളെ കുറ്റാനം വരെ പോലീസ് ജീപ്പിലെത്തിച്ചു. അദ്ദേഹം മാവേലിക്കര എസ്. ഐ യാണെന്ന് എനിക്കറിയില്ലായിരുന്നു. ഇങ്ങനെ ധാരാളം വീടുകളില്‍ കയറിയിറങ്ങി. ഇവരില്‍ ചിലരൊക്കെ തെറ്റിധരിച്ചിരുന്നത് ഞാനൊരു നക്‌സലായി വനാന്തരങ്ങളില്‍ പാര്‍ക്കുന്നു എന്നായിരുന്നു. ഇവരുടെ വീടുകളില്‍ എന്റെ കത്ത് കിട്ടുമ്പോഴാണ് അസംതൃപ്തരായവര്‍ തൃപ്തരായത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നാടകം, പോലീസ് തിരച്ചില്‍, ഒളിച്ചോട്ടം എല്ലാമറിഞ്ഞപ്പോള്‍ ഏതോ ഒളിത്താവളത്തില്‍ എന്നവര്‍ തെറ്റിധരിച്ചു. ജീവിതത്തില്‍ തിന്മകളും വഞ്ചനയും ദാരിദ്ര്യവും അരാജകത്വവും നിലനിര്‍ത്തുന്ന അധികാര വര്‍ഗ്ഗത്തെ ഉള്‍ക്കൊള്ളാന്‍ എനിക്ക് ഒട്ടും കഴിഞ്ഞിട്ടില്ല. ഞാന്‍ ജന്മദേശത്ത് ഇല്ലാത്തതിനാല്‍ വിലങ്ങുവയ്ക്കാനോ, വടിവച്ചു കൊല്ലാനോ ആര്‍ക്കും കഴിഞ്ഞില്ല. ദൈവം കരുതിക്കാണും ഇവന്‍ രക്തസാക്ഷിയായി സ്വര്‍ഗ്ഗ രാജ്യത്തില്‍ വരേണ്ട, ഈ നരകത്തില്‍ കിടക്കട്ടെയെന്ന്. സമൂഹത്തില്‍ സ്പര്‍ദ്ധ ആളി കത്തിക്കുന്നവര്‍, ആരാണ് അതു കണ്ടിട്ട് കാണാതിരിക്കുന്നവര്‍. ഞങ്ങളുടെ അവധിക്കാലം തീര്‍ന്നു. ഈ യാത്രയില്‍ എല്ലാവരുടേയും ഹൃദയം ഓമന കവര്‍ന്നെടുത്തു. മടക്കയാത്രയില്‍ ഞങ്ങക്കൊപ്പം പെങ്ങളുടെ മകള്‍ ജോളിയുമുണ്ടായിരുന്നു.
വാക്വം ക്ലീനര്‍, ഹെയര്‍ ഡ്രയര്‍ നിര്‍മാണ കമ്പനിയായ ഡൈസണ്‍ ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തേക്ക് എത്തുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇക്കാര്യം കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ 200 മില്യന്‍ പൗണ്ട് ചെലവില്‍ വമ്പന്‍ ടെസ്റ്റ് ട്രാക്ക് നിര്‍മിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വിവരം. ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്ത് ടെസ്ലയുമായി മത്സരത്തിനാണ് ഡൈസണ്‍ തയ്യാറെടുക്കുന്നത്. പുതുതലമുറ ഹൈടെക് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനുമായുള്ള കേന്ദ്രം തുറക്കുന്നതോടെ അതി വിദഗ്ദ്ധ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ബ്രെക്‌സിറ്റിന് ആത്മവിശ്വാസം പകരുന്ന നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു.

നിലവില്‍ 400 ഓട്ടോമോട്ടീവ് എന്‍ജിനീയര്‍മാരാണ് ഡൈസണ്‍ അതിന്റെ കാര്‍ നിര്‍മാണ സംരംഭത്തിനായി നിയോഗിച്ചിരിക്കുന്നത്. 300 പേരെക്കൂടി നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. കാര്‍ പ്രോജക്ടില്‍ മാത്രം 8000 പേര്‍ ജീവനക്കാരായി ഉണ്ടാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതും യുകെയിലാണെങ്കിവും നിര്‍മ്മാണച്ചെലവ് പരിഗണിച്ച് ഫൈനല്‍ അസംബ്ലി സൗത്ത് ഈസ്റ്റ് ഏഷ്യയിലായിരിക്കുമെന്നാണ് കരുതുന്നത്. ഡൈസണ്‍ ഉല്‍പ്പന്നങ്ങളില്‍ ഭൂരിപക്ഷവും ഇവിടെയാണ് നിര്‍മിക്കപ്പെടുന്നത്.

വില്‍റ്റ്ഷയറിലെ രണ്ടാം ലോകമഹായുദ്ധകാലത്തെ റോയല്‍ എയര്‍ഫോഴ്‌സ് ബേസ് ആയിരുന്ന ഹുല്ലാവിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ ടെസ്റ്റ് ട്രാക്കും വാഹനങ്ങളുടെ ടെസ്റ്റിംഗ് ഫെസിലിറ്റിയും സ്ഥാപിക്കാനുള്ള അനുമതിക്കായി അപേക്ഷിച്ചിരിക്കുകയാണ് ഡൈസണ്‍. 10 കിലോമീറ്റര്‍ നീളമുള്ള ടെസ്റ്റ് ട്രാക്കാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തില്‍ അടുത്ത ഘട്ടം എന്നാണ് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നത്.
ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കുന്ന ധനസഹായം അടിച്ചു മാറ്റുന്നത് ഒരു ആഗോള പ്രതിഭാസമാണെന്ന് തെളിയിക്കുകയാണ് കെന്‍സിംഗ്ടണില്‍ നിന്നുള്ള സംഭവം. ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കിയ പ്രീപെയിഡ് കാര്‍ഡുകള്‍ അടിച്ചുമാറ്റി സ്വന്തമായി ചെലവഴിച്ച മുന്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥ നിയമ നടപടികള്‍ നേരിടുന്നു. ഫിനാന്‍സ് മാനേജറായി പ്രവര്‍ത്തിച്ചിരുന്ന ജെന്നി മക്‌ഡോണ 62,000 പൗണ്ടാണ് ഈ വിധത്തില്‍ അടിച്ചുമാറ്റിയത്. ഇവര്‍ ചെലവേറിയ ഡിന്നറുകള്‍ക്കും ഡിസൈനര്‍ ഹെയര്‍ സ്റ്റൈലിനും ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ദുബായിലേക്കും ലോസ് ആന്‍ജലസിലേക്കും ഹോളിഡേ യാത്രകള്‍ നടത്താനുമൊക്കെയാണ് പ്രീപെയിഡ് കാര്‍ഡുകള്‍ ഉപയോഗിച്ചത്.

തീ വിഴുങ്ങിയ ഗ്രെന്‍ഫെല്‍ ടവറില്‍ നിന്ന് രക്ഷപ്പെട്ടവരെ സഹായിക്കാന്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ധനസഹായമാണ് ഇവര്‍ ദുരുപയോഗം ചെയ്തത്. 72 പേരാണ് തീപ്പിടിത്തത്തില്‍ കൊല്ലപ്പെട്ടത്. തങ്ങളെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടയാള്‍ തങ്ങളെ കൊള്ളയടിക്കുകയായിരുന്നുവെന്നാണ് ദുരന്തത്തിന് ഇരയാക്കപ്പെട്ടവര്‍ ഈ സംഭവത്തോട് പ്രതികരിച്ചത്. ജെന്നി മക്‌ഡോണയ്‌ക്കെതിരെ അവര്‍ നേരത്തേ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയതായി പരാതികളുണ്ടെന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. കെന്റിലെ മെഡ് വേ എന്‍എച്ച്എസ് ട്രസ്റ്റ്, ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച സമയത്തെ തട്ടിപ്പുകളിലാണ് ഇവര്‍ അന്വേഷണം നേരിടുന്നത്.

ഒരു കൗണ്‍സില്‍ ഓഫീസര്‍ക്ക് ഇത്രയും വലിയ തുക എങ്ങനെ മോഷ്ടിക്കാനാകും എന്നായിരുന്നു കെന്‍സിംഗ്ടണ്‍ ലേബര്‍ എംപി എമ്മ ഡെന്റ് ഇതില്‍ പ്രതികരിച്ചുകൊണ്ട് ചോദിച്ചത്. ഇവര്‍ അടിച്ചുമാറ്റിയ പ്രീപെയിഡ് കാര്‍ഡുകള്‍ ആരൊക്കെയാണ് കൈകാര്യം ചെയ്തിരുന്നതെന്നും ഇവയുടെ ഓഡിറ്റിംഗിന് ഉത്തരവാദികള്‍ ആരൊക്കെയായിരുന്നുവെന്നുമുള്ള പ്രസക്തമായ ചോദ്യങ്ങളും ഇതിനോടനുബന്ധിച്ച് ഉയരുന്നു. കഴിഞ്ഞ 14 മാസത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുമോ എന്നാണ് ജനങ്ങള്‍ തന്നോട് ചോദിക്കുന്നതെന്നും ദുരന്തത്തില്‍ ജീവിതം നശിച്ചവരെ കരുവാക്കിക്കൊണ്ട് സ്വന്തം ജീവിതം ആഡംബരപൂര്‍ണ്ണമാക്കാനാണ് ജെന്നി ശ്രമിച്ചതെന്നും എമ്മ ഡെന്റ് പറഞ്ഞു.
ന്യൂസ് ഡെസ്ക്
പശ്ചിമഘട്ടത്തിന്റെ സംരക്ഷണം സംബന്ധിച്ച ഗാഡ് ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിച്ചതിന്റെ പേരിൽ തന്നെ സമൂഹത്തിലും പാർട്ടിയിലും ഒറ്റപ്പെടുത്താൻ സംഘടിതമായ ശ്രമം നടന്നെന്ന് പി ടി തോമസ് എം.എൽ.എയുടെ വെളിപ്പെടുത്തൽ. വൈദികരുടെ നേതൃത്വത്തിൽ തന്റെ ശവഘോഷയാത്ര വരെ നടത്തി. കോൺഗ്രസ് പാർട്ടിയിലും ഒറ്റപ്പെടുത്താൻ ശ്രമം ഉണ്ടായെങ്കിലും പാർട്ടി തള്ളിപ്പറഞ്ഞില്ല. അഭിപ്രായത്തിൽ ഉറച്ചു നിന്നതിനാൽ തനിക്ക് ഇടുക്കി പാർലമെന്റ് സീറ്റ് നിഷേധിച്ചു. തൃക്കാക്കര എം.എൽ.എ പി.ടി തോമസ് ഒരു മാധ്യമ അഭിമുഖത്തിൽ മനസ് തുറക്കുന്നു.
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച സജീവമാകുകയും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുകയും ചെയ്തപ്പോള്‍ അതിന് അനുകൂലമായി നിലപാടെടുത്ത് പൊതുസമൂഹത്തോട് സംസാരിച്ച രാഷ്ട്രീയ നേതാവാണ് താങ്കള്‍. എങ്ങനെയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് പ്രസക്തമായ രേഖയാണെന്ന നിലപാടിലേക്ക് താങ്കള്‍ തുടക്കത്തില്‍ തന്നെ എത്തിയത്?
ഗാഡ്ഗില്‍ കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് അന്നത്തെ കേന്ദ്രമന്ത്രി ജയറാം രമേഷ് എന്നോട് പാര്‍ലമെന്റില്‍വെച്ച് സംസാരിച്ചിരുന്നു. അതിന് ശേഷം പശ്ചിമഘട്ട മേഖലയിലെ എംപിമാരുടെ യോഗം ജയറാം രമേഷ് വിളിച്ചുചേര്‍ക്കുകയുണ്ടായി. പ്രൊഫസര്‍ ഗാഡ്ഗിലും അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ഗോവ മുതല്‍ കന്യാകുമാരി വരെയുള്ള എം പിമാരുടെ യോഗമായിരുന്നു അത്. 40 പേരോളം യോഗത്തില്‍ പങ്കെടുത്തു. ഒരു ദിവസം നീണ്ടുനിന്ന യോഗം. അന്ന് ഞാന്‍ തന്നെ എന്റെ നിരവധി സംശയങ്ങള്‍ ഗാഡ്ഗിലിനോട് ചോദിക്കുന്നുണ്ട്. അക്കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. അതോടൊപ്പം നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്ന ഖനനം ഒരു വലിയ പ്രശ്നമാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. ഇടുക്കിയില്‍ ജീവിക്കുന്ന മനുഷ്യന്‍ എന്ന നിലയില്‍ അവിടുത്തെ കാലാവസ്ഥ വ്യതിയാനവുമെല്ലാം അറിയുന്ന ആള്‍ എന്ന നിലയിലും ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അനിവാര്യമാണെന്നും ഉള്ള തിരിച്ചറിവും എനിക്കുണ്ടായി. അതിന്റെ പശ്ചാത്തലത്തിലാണ് കമ്മിറ്റി റിപ്പോര്‍ട്ടിനെ കൈമെയ് മറന്ന് പിന്തുണച്ചത്. കമ്മിറ്റി റിപ്പോര്‍ട്ട് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ബൈബിള്‍ ആണെന്ന് പറയാം. നമ്മള്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും അതിന് ഇരയാക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ വര്‍ഷാവര്‍ഷം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കുന്ന തുകയുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോള്‍, സംരക്ഷണ പ്രവര്‍ത്തനം നടത്തുകയാണ് കൂടുതല്‍ ലാഭകരം എന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നതായിരുന്നു അന്നത്തെയും ഇന്നത്തെയും എന്റെ വ്യക്തമായ അഭിപ്രായം.
ഇത്തരം ഒരു നിലപാട് താങ്കള്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുകയാണ് ചെയ്തത്. ക്രൈസ്തവ സഭയും അതിനെ എതിര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയും ശക്തമായി എതിര്‍ത്തു. പക്ഷെ താങ്കള്‍ നിലപാടില്‍ ഉറച്ചുനിന്നു.
ശരിയെന്ന് തോന്നുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയെന്നതാണ് എന്റെ ഒരു ബോധ്യം. എത്ര ശക്തമായ എതിര്‍പ്പുകളുണ്ടായാലും നേരിടുകയെന്നതാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളികളഞ്ഞുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നെ അത്ഭുതപ്പെടുത്തിയത് പ്രകൃതി സംരക്ഷണമുള്‍പ്പെടെയുള്ള എല്ലാ കാര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന, പരിഷത്തിനെയൊക്കെ പിന്‍പറ്റി പ്രകൃതി സംരക്ഷണത്തിന്റെയൊക്കെ ആളുകള്‍ തങ്ങളാണെന്ന് പറയുന്ന ഇടതുപക്ഷം എന്നുപറയുന്ന ആളുകള്‍ ഗാഡ്ഗില്‍ കമ്മിറ്റിയോട് സ്വീകരിച്ച സമീപനമാണ്. അങ്ങേയറ്റം മോശമായ രീതിയിലായിരുന്നു അവര്‍ ആ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്. ഇടുക്കിയില്‍ ഒരു പാര്‍ലമെന്റ് സീറ്റ് തട്ടിയെടുക്കാനുള്ള അവസരമായാണ് സിപിഐ എം അതിനെ ഉപയോഗിച്ചത്. എത്രമാത്രം തരം താണ നിലപാടായി അതെന്ന് ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് ബോധ്യമാകും.
അതേസമയം എത്രയോ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വ്യക്തിപരമായും അല്ലാതെയും എന്നെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. അവരുടെയൊക്കെ ഒറ്റപ്പെട്ട സ്വരമായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ അത് എനിക്ക് നല്ല ആത്മബലം നല്‍കി. എന്റെ പാര്‍ട്ടിയില്‍നിന്നും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇടുക്കിയില്‍ എന്റെ പാര്‍ട്ടിയില്‍നിന്ന് എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടായി. അതില്‍ ഭാഗികമായി അവര്‍ വിജയിച്ചു. അതിനെ തുടര്‍ന്നാണ് ഇടുക്കി പാര്‍ലമെന്റ് സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായത്. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫിന്റെയും എതിര്‍പ്പുകളുടെ പാശ്ചാത്തലത്തില്‍ ഇടുക്കിയില്‍ എന്നെ മല്‍സരിപ്പിച്ചാല്‍ ഒരു സീറ്റു നഷ്ടമാകുമെന്ന തോന്നലിലാണ് മാറ്റി നിര്‍ത്തിയത്. വണ്ടി പോയി കഴിഞ്ഞിട്ട് കൈകാണിച്ചിട്ട് കാര്യമില്ലെങ്കിലും ഞാന്‍ ഇടുക്കിയില്‍ മല്‍സരിച്ചാല്‍ ജയിക്കുമെന്ന നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ഞാന്‍ അതിന് തയ്യാറുമായിരുന്നു.
പാര്‍ട്ടി കൂടെയില്ലെങ്കിലും ജനങ്ങളെ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവോ?
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒറ്റയടിക്ക് നടപ്പിലാക്കണമെന്നല്ല ഞാന്‍ പറഞ്ഞത്. ഇത് പുറത്തുവന്നതോടെ ഞാന്‍ കട്ടപ്പനയില്‍ ഏകദേശം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഒരു ടൗണ്‍ ഹാളില്‍ യോഗം വിളിച്ചു. ഇടുക്കിയിലെ മുഴുവന്‍ ജനപ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ആ യോഗത്തില്‍ പിന്നീട് സര്‍ക്കാര്‍ നിയമിച്ച ഉമ്മന്‍ വി ഉമ്മന്‍ ഉള്‍പ്പെടെയുളളവരും കെ എം എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞന്‍ ഉള്‍പ്പെടെയുള്ളവരും ഉണ്ടായിരുന്നു. എന്താണ് ഗാഡ്ഗില്‍ കമ്മിറ്റി എന്നും അതിന്റെ കണ്ടന്റ് എന്താണ് എന്നും ചര്‍ച്ചചെയ്യാനായിരുന്നു യോഗം. എന്താണ് ഗാഡ്ഗില്‍ കമ്മിറ്റി എന്നുപോലും അറിയാത്തവര്‍ അഭിപ്രായം പറയുന്ന സാഹചര്യമായിരുന്നു അന്നുണ്ടായത്. അത് എന്താണെന്ന് വിശദീകരിക്കുകയായിരുന്നു ലക്ഷ്യം. ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുകയായിരുന്നു ലക്ഷ്യം. യോഗം പകുതിയായപ്പോള്‍ പള്ളീലച്ചന്‍മാരും കുറച്ചാളുകളും ചേര്‍ന്ന് വന്ന് ബഹളം ഉണ്ടാക്കി. ഗാഡ്ഗില്‍ കമ്മിറ്റിയെക്കുറിച്ച് ഒരു ചര്‍ച്ചയും പാടില്ലെന്ന നിലപാടായിരുന്നു അവര്‍ സ്വീകരിച്ചത്. സംഘര്‍ഷത്തോളം എത്തി. ചിലര്‍ക്ക് എന്താണ് ഈ റിപ്പോര്‍ട്ട് എന്ന് അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ളോഹയിട്ട വൈദികരടക്കമുള്ളവര്‍ ബഹളമുണ്ടാക്കിയത്. യോഗം പിരിച്ചുവിട്ടു. പിറ്റേദിവസം തൊട്ട് ദേവലായങ്ങള്‍ കേന്ദ്രീകരിച്ച് ഞായറാഴ്ചകളിലൊക്കെ ഞാന്‍ ഒരു അന്തിക്രിസ്തുവെന്ന മട്ടില്‍ പ്രചാരണം അഴിച്ചുവിട്ടു. വ്യക്തിപരമായ അധിക്ഷേപങ്ങളുണ്ടായി. എനിക്ക് മുന്തിരിത്തോപ്പുകളുണ്ട്, എനിക്ക് എറണാകുളത്ത് ബഹുനില കെട്ടിടങ്ങളുണ്ട്. ബിസിനസ്സ് ശൃംഖലയുണ്ട്. അതുകൊണ്ട് പിടി തോമസിന് ഇടുക്കിയില്‍നിന്ന് പോയാല്‍ പ്രശ്നമില്ലെന്നൊക്കെയുള്ള പ്രചാരണമായിരുന്നു നടന്നത്. അതിനെതുടര്‍ന്ന് അഞ്ച് സ്ഥലങ്ങളില്‍ എന്റെ ശവഘോഷയാത്ര നടത്തി. ടാബ്ലൊയൊന്നുമല്ല, യഥാര്‍ത്ഥത്തിലുള്ള നാലഞ്ച് വൈദികരുടെ നേതൃത്വത്തിലായിരുന്നു ശവഘോഷയാത്ര. എന്റെ ശവമഞ്ചം വഹിച്ചുകൊണ്ട് പ്രതീകാത്മകമായി കുറേ പേര്‍ അതില്‍ പങ്കെടുത്തു. അതിന്റെ പിറകില്‍ കുന്തിരിക്കം വീശി കൊണ്ട് പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി ശവസംസ്‌ക്കാരം നടത്തുകയും ചെയ്തു. 1200 കിലോ തൂക്കം വരുന്ന പോത്തുകളെ വെട്ടി അവിടെ എത്തിയ ആളുകള്‍ക്ക് സന്തോഷ സൂചകമായി ഭക്ഷണം നല്‍കുകയും ചെയ്തു. അവിടെ എനിക്ക് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു സൃഷ്ടിക്കപ്പെട്ടത്. ഞാന്‍ പങ്കെടുക്കുന്ന മീറ്റിങുകളില്‍, ആദ്യമൊക്കെ പബ്ലിക്ക് മീറ്റിങുകളിലായിരുന്നു ബഹളം. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖരെ സ്വാധീനിച്ചു അവര്‍ കമ്മിറ്റി കൂടുമ്പോഴൊക്കെ പിടി തോമസ് നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേരുമ്പോള്‍ നാലഞ്ച് പേര്‍ ഒഴിച്ച് ബാക്കിയെല്ലാവരും പി ടി തോമസ് ഈ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടുന്ന സാഹചര്യമുണ്ടായി. ഞാന്‍ പറഞ്ഞു എന്റെ നിലപാട് ഞാന്‍ നല്ല ബോധ്യത്തോടെ എടുത്തതാണ്. പാര്‍ട്ടി നടപടി എടുത്താലും നിലപാട് മാറ്റുന്ന പ്രശ്നമില്ലെന്ന് പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവരുമായി ഞാന്‍ സംസാരിച്ചു. അവരൊക്കെ ഒറ്റയ്ക്ക് കാണുമ്പോള്‍ പിടി എടുത്ത നിലപാട് തെറ്റല്ല എന്ന് പറഞ്ഞുവെങ്കിലും പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ അവര്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കഴിഞ്ഞില്ല. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും കഴിഞ്ഞില്ല. ഇടതുപക്ഷ പ്രസ്ഥാനം ഏറ്റവും നീചമായ പ്രചാരണമാണ് നടത്തിയത്. പുരോഗമന കലാസാഹിത്യ സംഘം എനിക്കെതിരെ ഇടുക്കി ജില്ല മുഴുവന്‍ ജാഥ നടത്തി. അവര്‍ ഇപ്പോള്‍ സമ്മതിക്കില്ല. എന്റേയടുത്ത് തെളിവുകളുണ്ട്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും എനിക്കെതിരെ വലിയ പ്രചാരണം നടത്തി. അതേസമയം ഡിവൈഎഫ്ഐയില്‍പ്പെട്ടതും അല്ലാത്തവരുമായ ആളുകള്‍ എനിക്ക് വ്യക്തിപരമായി പിന്തുണ നല്‍കുകയും ചെയ്തു.
പക്ഷെ, ജനങ്ങള്‍ക്കും ആ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉണ്ടായിരുന്നില്ലേ?
200-250 വര്‍ഷക്കാലം ബ്രിട്ടീഷുകാര്‍ മൂന്നാറിലുണ്ടായിരുന്നു. ഒറ്റ ഇരുനില കെട്ടിടം അവര്‍ പണിതിട്ടില്ല. അവര്‍ക്ക് ബുദ്ധിയില്ലാഞ്ഞിട്ടല്ല. ഇപ്പോള്‍ നോക്കൂ, 10 ഉം 15 ഉം നിലയുള്ള ബഹുനിലകെട്ടിടങ്ങളാണ് ഉള്ളത്. തെന്നിമാറുന്ന ഭൂപ്രകൃതിയാണ് മൂന്നാറിലേത്. ബ്രിട്ടീഷുകാര്‍ ബഹുനില കെട്ടിടമുണ്ടാക്കാതിരുന്നത് മണ്ണിന്റെ ഘടന നോക്കിയതുകൊണ്ടാണ്. ഇടുക്കി ജില്ലയില്‍ വീടുവെയ്ക്കരുതെന്നൊന്നും ആരും പറഞ്ഞിട്ടില്ല. ഗാഡ്ഗിലും പറഞ്ഞിട്ടില്ല. കൃഷി ചെയ്യരുതെന്നും പറഞ്ഞിട്ടില്ല. പിന്നെ ആരെയും ഇറക്കി വിടില്ലെന്നും വ്യക്തമാക്കിയതാണ്. ഇക്കാര്യം പല തവണ ഞാന്‍ ഗാഡ്ഗിലുമായി സംസാരിച്ചതാണ്. ഒരു കൃഷിക്കാരനെയും ഇറക്കിവിടേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
അതുമാത്രമല്ല, ഈ റിപ്പോര്‍ട്ട് നടപ്പിലാക്കിയ പശ്ചിമഘട്ടത്തിലെ കൃഷി ചെയ്ത ഉത്പന്നങ്ങള്‍ക്ക് വില മുന്നോ നാലോ ഇരട്ടി വര്‍ധിക്കുകയാണ് ചെയ്യുക. അങ്ങനെ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് രാജ്യാന്താര വിപണിയില്‍ വില കൂടുതല്‍ ലഭിക്കും. എന്നാല്‍ പശുവിനെ വളര്‍ത്താന്‍ പറ്റില്ല, കപ്പ ഇടാന്‍ പറ്റില്ല എന്നൊക്കെയായി പ്രചാരണം. കപ്പ ഇടാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ഇടുക്കിക്കാര്‍ പ്രശ്നമുണ്ടാക്കും. ചെരിഞ്ഞ പ്രദേശങ്ങളില്‍ മണ്ണൊലിപ്പുണ്ടാക്കുന്ന വിളകള്‍ നിയന്ത്രിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. കിഴക്കാന്തൂക്കായ പ്രദേശങ്ങളില്‍ ഇപ്പോഴും കപ്പ ഇടുന്നില്ല. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശയില്‍ കിഴക്കാന്തൂക്കായ പ്രദേശങ്ങളില്‍ വര്‍ഷം തോറും മണ്ണിളക്കേണ്ടിവരുന്ന വിളകള്‍ നിയന്ത്രിക്കണമെന്നാണ് പറഞ്ഞത്. അവിടെ മണ്ണൊലിപ്പ് തടയുന്ന വിളകളും മരവും വെച്ചുപിടിക്കണം. അതിനെയാണ് വിളകള്‍ കൃഷിചെയ്യരുത്, പശുവിനെ വളര്‍ത്തരുത്, വീടുകള്‍ക്കെല്ലാം പച്ച പെയിന്റടിക്കണം എന്നിങ്ങനെയൊക്കെ പ്രചാരണം നടത്തിയത്. എന്നിട്ട് ബിഷപ്പ് പള്ളികളില്‍ പ്രസംഗിച്ചത് എന്റെ നേതൃത്വത്തില്‍ കാട്ടുമൃഗങ്ങളെ ഇറക്കിവിട്ടു എന്നാണ്. ഇടുക്കി കാടാക്കിമാറ്റാന്‍ ഞാന്‍ കാട്ടുമൃഗങ്ങളെ ഇറക്കിവിട്ടുവെന്നാണ് പ്രചരിപ്പിച്ചത്. മയില്‍ ഇടുക്കിയില്‍ എത്തിയതിന് കാരണം ഞാന്‍ ഇറക്കി വിട്ടതുകൊണ്ടാണെന്ന് പറഞ്ഞു. ചൂടുകൂടിയ സ്ഥലങ്ങളില്‍ മയിലെത്തും എന്നുപറയാറുണ്ട്. ഇതെല്ലാം ഗാഡ്ഗില്‍ വന്നതുകൊണ്ടാണെന്നാണ് പറഞ്ഞത്.
ഇടുക്കിയില്‍ കാടിന്റെ അളവ് കുറഞ്ഞപ്പോള്‍ കാട്ടാനയൊക്കെ ഇറങ്ങി വന്നു. ഗാഡ്ഗില്‍ പറഞ്ഞത് പരമ്പരാഗതമായി ആനകള്‍ പോയികൊണ്ടിരുന്ന ആനത്താരയില്‍ നിര്‍മ്മാണം ഒഴിവാക്കണമെന്നാണ്. അവിടെ നിര്‍മ്മാണം നടത്തുമ്പോഴാണ് ആനകള്‍ നാട്ടിലേക്ക് ഇറങ്ങിവരുന്നത്. അതിന് ഇവര്‍ പ്രചരണം കൊടുത്തത് കുമളി മുന്നാര്‍ റോഡിന്റെ വലതുവശത്ത് ആരും താമസിക്കാന്‍ പാടില്ലെന്ന രീതിയിലാണ്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷമാണ് വൈദികര്‍ ഇങ്ങനെ പറയുന്നത്. വിശ്വാസി അള്‍ത്താരയില്‍നിന്ന് ഒരു വൈദികന്‍ കള്ളം പറയില്ലെന്നാണ് കരുതുക. അയാളെ കുറ്റം പറയാന്‍ പറ്റില്ല. അപ്പോ പിടി തോമസിനെ കൊല്ലണമെങ്കില്‍ കൊല്ലണം എന്ന് തോന്നും.
അതേസമയം ഇടുക്കി ജില്ലയില്‍ തന്നെയുള്ള ചില വൈദികര്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. പിടി തോമസ് പറയുന്നതാണ് ശരിയെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. കാരണം അവര്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ട്. ബൈബിളില്‍ ഉല്‍പത്തിയില്‍ പറയുന്ന കാര്യം ഈ മനോഹരമായ ഭൂമി നിന്നെ ഏല്‍പ്പിച്ചിരിക്കുന്നത് അത് നശിപ്പിക്കാനല്ല, അത് കാത്ത് പരിപാലിച്ച് അനന്തര തലമുറയ്ക്ക് കൈമാറാനാണെന്നാണ്. അത് നശിപ്പിക്കാന്‍ അധികാരമില്ല. ഈ ഉത്പത്തിയിലെ പ്രഘോഷണമാണ് മാര്‍ക്സും ഗാന്ധിയും ക്വാട്ട് ചെയ്യുന്നത്. ഇടതുപക്ഷം മാര്‍ക്സിനെയൊക്കെ ഉദ്ധരിക്കുകയും ഇവിടെ ഗാഡ്ഗിലിന്റെ കോലം കത്തിക്കുകയുമാണ് ചെയ്യുന്നത്.
എന്തുകൊണ്ടാണ് തലമുറകളെ ബാധിക്കുന്ന ഒരു പ്രശ്നത്തില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുണ്ടാവുക?
കോണ്‍ഗ്രസ് പാര്‍ട്ടി എന്റെ നിലപാട് അംഗീകരിച്ചില്ലെന്നതും എനിക്ക് അവിടെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചുവെന്നതും ശരിയാണെങ്കിലും എനിക്കെതിരെ ഒരു നടപടിയുമെടുത്തില്ലെന്നതിന്റെ അര്‍ത്ഥം വ്യത്യസ്ത അഭിപ്രായത്തെ പൂര്‍ണമായും തള്ളിയില്ലെന്നത് തന്നെയാണ്. വി എം സുധീരന്‍ ഒരിക്കല്‍ പറഞ്ഞത് എനിക്ക് തൃക്കാക്കര സീറ്റ് നല്‍കിയത് ഇടുക്കിയില്‍ പിടി തോമസിനെ സംരക്ഷിക്കാന്‍ കഴിയാത്തിന്റെ പശ്ചാത്താപത്തെ തുടര്‍ന്നാണെന്നാണ്. അങ്ങനെയാണ് അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. എന്നെ അന്ന് സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വി എം സുധീരന്‍ പറഞ്ഞത്. അത് ശരിയായിരിക്കാം. കോണ്‍ഗ്രസ് എന്നെ തള്ളിപറഞ്ഞില്ല. അത് ജനാധിപത്യ ബോധം കൊണ്ടാണ്.
എന്നാല്‍ ഇടതുപക്ഷത്തിന്റെ നിലപാടിനെ പുച്ഛത്തോടെയാണ് കാണേണ്ടത്. ഒരു സീറ്റിനുവേണ്ടി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുമെന്ന് ഞാന്‍ കരുതിയില്ല. താമരശ്ശേരി ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. സഭ പലപ്പോഴും, അതിന്റെ എല്ലാ പിന്തിരിപ്പന്‍ സ്വഭാവം ഉള്ളപ്പോഴും, പല നവോത്ഥാന നടപടികളും സ്വീകരിച്ചിട്ടുണ്ട്. യേശു ക്രിസ്തു വിപ്ലവകാരികയായിരുന്നു. അതിന് ഉപോല്‍ബലകമായി പല വൈദികരും പ്രവര്‍ത്തിച്ചിട്ടുമുണ്ട. ദീപിക പത്രത്തില്‍ തുടര്‍ച്ചയായി എത്ര ലേഖനങ്ങളാണ് ശുദ്ധ കള്ളത്തരങ്ങള്‍ പ്രസിദ്ധീകരിച്ചത്. അത്ര മോശപ്പെട്ട ലേഖനങ്ങളാണ് ദീപിക പ്രസിദ്ധീകരിച്ചത്. വ്യാജ പ്രചാരണങ്ങള്‍ ഇതോടൊപ്പം എടുത്തുപറയേണ്ടതുണ്ട്.
എന്തുകൊണ്ടാണ് പ്രതിപക്ഷം ഒരു പ്രകൃതി ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്.
എന്റെ നിലപാട് വ്യക്തിപരമായാണ് പറയുന്നത്. എനിക്ക് പിണറായി സര്‍ക്കാരിന് ഒട്ടും ആത്മാര്‍ത്ഥതയുണ്ടെന്ന് തോന്നുന്നില്ല. ദുരന്തത്തിനിടയില്‍ അത് വിളിച്ചുപറഞ്ഞില്ലെന്നേയുള്ളൂ. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ എത്രയെന്നുവരെ കേരളം കണ്ടുപിടിച്ചിട്ടില്ല. കോടാനുകോടി രൂപ കൊണ്ട് ഇപ്പോഴത്തെ പ്രശ്നം ഒന്നും പരിഹരിക്കില്ല. മുഖ്യമന്ത്രിയെ വെറുതെ കുറ്റപ്പെടുത്തുകയല്ല. കേന്ദ്ര സര്‍ക്കാരില്‍നിന്ന് കിട്ടേണ്ട ദുരിതാശ്വാസത്തെക്കുറിച്ചാണ മുഖ്യമന്ത്രി പറയുന്നത്. ദുരിതാശ്വാസത്തിന് എടുക്കേണ്ട നടപടികളെക്കുറിച്ച് നയത്തില്‍ പറയുന്നുണ്ട്. അതില്‍ ഒന്നെങ്കിലും കേരളം നടപ്പിലാക്കിയിട്ടില്ല.
ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിവന്നാല്‍ പോലും അതിന്റെ ആഘാതം എത്രയാകും, എത്ര പേരെ ഒഴിപ്പിക്കേണ്ടിവരും. അങ്ങനെ ഒരു സംഗതിയും ചെയ്തിട്ടില്ല. ദുരന്ത നിവാരണ അതോറിറ്റി പറയുന്ന ഒന്നും നടപ്പിലാക്കിയിട്ടില്ല. ആലുവ, പറവുര്‍ പെരിയാര്‍ മേഖലയില്‍ ഒഴുകി വരുന്ന വെള്ളത്തിന്റെ വര്‍ധിച്ച അളവിന്റെ കണക്കുണ്ടോ? വെറുതെ പെരിയാര്‍ ഇങ്ങനെ ഒഴുകി വരികയല്ല ചെയതത്. ഇടുക്കി ഡാമിന്റെ പരമാവധി ഉയരുമ്പോള്‍ മന്ത്രി പറഞ്ഞത് ഞാന്‍ ആഹ്ളാദഭരിതനാണെന്നാണ്. എന്തുകൊണ്ടാണ് അദ്ദേഹം ആഹ്ലാദഭരിതനാകുന്നത്. കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതു കൊണ്ട്.
കാലവര്‍ഷത്തില്‍ ഒരിക്കലും ഇടുക്കി നിറഞ്ഞിട്ടില്ല. ഡാമില്‍ ആരും വെള്ളം പിടിച്ചുനിര്‍ത്തില്ല. കഴിഞ്ഞവര്‍ഷം നല്ല കാലവര്‍ഷം ആയിരുന്നു. ഈ വര്‍ഷവും അങ്ങനെയായിരുന്നു പ്രവചനം. കാലവര്‍ഷത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തിയാല്‍ തുലാവര്‍ഷത്തില്‍ വെളളം നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കാന്‍ ഒന്നാം ക്ലാസില്‍ പോലും പോകേണ്ടതില്ല. ഇവിടെ സര്‍ക്കാര്‍ എന്തിനാണ് കാലവര്‍ഷത്തെ വെള്ളം പിടിച്ചുനിര്‍ത്തിയത്. ആരുടെ തീരുമാനമായിരുന്നു. ആ ചോദ്യത്തിനുത്തരം പറയണം. അതുകൊണ്ടാണ് ഇതുമനുഷ്യ നിര്‍മ്മിതമാണെന്ന് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. അങ്ങനെ പറയുമ്പോള്‍ അത് പിണറായി വിജയനെ ആക്രമിക്കാനാണെന്നാണ് കരുതരുത്.
പിണറായി വിജയനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ബൂസ്റ്റ് ചെയ്താല്‍ അങ്ങനെയൊന്നും ബൂസ്റ്റാവില്ല. എന്തെങ്കിലും ചെറുവിരലനക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞോ? ചെങ്ങന്നൂരില്‍ സജി ചെറിയാനും പറവൂരില്‍ വി ഡി സതീശനും നിലവിളിച്ചപ്പോഴാണ് പട്ടാളത്തെ പോലും വിളിച്ചത്. പ്രതിപക്ഷ നേതാവും യുഡിഎഫും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്താണ് സര്‍ക്കാര്‍ അത് ചെയ്യാത്തത്. ജുഡിഷ്യല്‍ അന്വേഷണം എന്നുപറഞ്ഞാല്‍ ആ റിപ്പോര്‍ട്ട് വെച്ച് പിണറായി വിജയനെ പിരിച്ചുവിടാന്‍ അല്ലല്ലോ? എന്തെങ്കിലും വീഴ്ചയുണ്ടായോ? അതിനെക്കാള്‍ ഉപരി ഭാവിയില്‍ എന്തെല്ലാം മുന്നൊരുക്കം നടത്തണം എന്ന കാര്യവും അതില്‍ വരും. അതിനാണ് പ്രാധാന്യം. അങ്ങനെ പറയുമ്പോള്‍ ശ്രീനിവാസന്‍ സിനിമയില്‍ പറയുന്നത് പോലെ, എന്നെയാണ് എന്നെ മാത്രമാണ് ഉദ്ദേശിച്ചതെന്ന മട്ടിലാണ് സര്‍ക്കാരിന്റെ പ്രതികരണം. ജുഡീഷ്യല്‍ അന്വേഷണം എന്നാല്‍ നാളെ എന്തൊക്കെ ചെയ്യണം, ഒരേ സമയം മുല്ലപ്പെരിയാറും ഇടുക്കിയും ഭൂതത്താന്‍ കെട്ടും ഇടമലയാറും തുറന്നുവിടേണ്ടിവന്നാല്‍ എന്തുചെയ്യും. നദിയുടെ തീരത്തുള്ളവരെ എന്ത് ചെയ്യണം. ഇത്തരം കാര്യങ്ങള്‍ ആ റിപ്പോര്‍ട്ടിലുണ്ടാവും. തമിഴ്‌നാടുമായി ബന്ധപ്പെട്ട കാര്യം എങ്ങനെയാവണം. ചര്‍ച്ചചെയ്യേണ്ട. പറമ്പിക്കുളം വെള്ളം തമിഴ്നാട്ടില്‍ തുറന്നുവിട്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. അവിടുത്തെ വെള്ളം വാച്ചുമരം എന്ന സ്ഥലത്തുകൂടി ഇടമലയാറില്‍ വരുന്നുണ്ട്. നാല് ദിവസം കഴിഞ്ഞാണ് വാച്ചുമരത്തെ ഷട്ടര്‍ അടച്ചത്. ഇവര്‍ മറന്നുപോയി. അത് നാളെ ആവര്‍ത്തിക്കരുത്. അത് ജുഡീഷ്യല്‍ അന്വേഷണത്തില്‍ വ്യക്തമാകും.
1924ല്‍ കേരളത്തില്‍ ഡാമുകള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ അന്നത്തെ ദുരന്തം ഇന്നുണ്ടാകാന്‍ പാടില്ല. കാരണം വെള്ളം പിടിച്ചുനിര്‍ത്തുന്നതാണല്ലോ ഡാം. പെരിങ്ങല്‍കുത്തിന്റെ മുക്കാല്‍ ഭാഗവും ചെളിയും മറ്റും നിറഞ്ഞിരിക്കുകയാണ്. അപ്പോഴാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ വിഡ്ഢിത്തം പറയുന്നത്. അതിരപ്പിള്ളിയില്‍ ഡാമുണ്ടായിരുന്നെങ്കില്‍ ആഘാതം കുറയുമായിരുന്നുവെന്ന്. പെരിങ്ങല്‍കൂത്തിലെ ചെളി വാരിക്കളഞ്ഞെങ്കില്‍ അതുമതിയായിരുന്നു. അത് പറ്റിയിട്ടില്ല. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നാം തീയതി എന്തുചെയ്യണമെന്നത് സംബന്ധിച്ച് കെഎസ്ഇബി ക്ക് മാസ്റ്റര്‍ പ്ലാനുണ്ട്. ഡാമുകള്‍ എങ്ങനെയാവണമെന്ന നിര്‍ദ്ദേശമുണ്ട്. അത് പാലിച്ചോ? പാലിച്ചെങ്കില്‍ പറയട്ടെ. ഇടമലയാറില്‍ നാലഞ്ച് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയാതെ വെള്ളം പിടിച്ചുനിര്‍ത്തി. അത് തുറന്നുവിട്ടാല്‍ മതിയായിരുന്നു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞത് മൂഴിയാര്‍, കക്കി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കമ്മ്യൂണിക്കേഷന്‍ ഇല്ലായിരുന്നുവെന്നാണ്. വിവരക്കേടാണ് അത്. റാന്നി ടൗണില്‍ വെള്ളം കയറിയത് നോക്കൂ. രാത്രിയാണ് അവിടെ വെള്ളം കയറിയത്. അവര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പകല്‍ റാന്നിയില്‍ വെള്ളം എത്തുന്ന രീതിയില്‍ തുറന്നുവിടാമായിരുന്നു. അത് ചെയ്തില്ല. റെഡ് അലര്‍ട്ട് ചുമ്മാ ഒരു അനൗണ്‍സ്മെന്റ് അല്ല. അതിന് നടപടികള്‍ വേണം. അലര്‍ട്ടിന്റെ കാര്യം അനൗണ്‍സ് ചെയ്ത മൂന്ന് വണ്ടികള്‍ വെള്ളത്തില്‍ പെട്ടിട്ടുണ്ട്. അലര്‍ട്ട് ഫലപ്രദമാണെങ്കില്‍ വണ്ടി വെള്ളത്തില്‍ പോകുമായിരുന്നോ? 1924 ലെ വെളളപ്പൊക്കത്തിന്റെ നാലിലൊന്ന് വെള്ളം ഇപ്പോള്‍ വരാന്‍ പാടില്ല. കാരണം അണക്കെട്ടുകള്‍ ഉള്ളതുകൊണ്ട്. ബാലകൃഷ്ണപ്പിള്ള ചോദിക്കുകയുണ്ടായി അച്ഛന്‍കോവിലാറില്‍ വെള്ളം കയറിയത് അണക്കെട്ടുണ്ടായതുകൊണ്ടാണോ എന്ന്. ശരിയാണ് അണക്കെട്ട് ഉണ്ടെങ്കില്‍ വെള്ളം കയറില്ലായിരുന്നു.
ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതിന് ഒരു കാരണം കുടി പറയാം. ഈ മുന്നാര്‍ സിസ്റ്റത്തിലെ ഡാമുകള്‍ മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങി ഏകദേശം ഒമ്പത് ഡാമുകളാണ്. ഈ ഒമ്പത് ഡാമുകള്‍ ഒന്നൊന്നായി തുറന്നുവിടാന്‍ കഴിഞ്ഞാല്‍ എത്ര വെള്ളം സംഭരിച്ചുനിര്‍ത്താം. ഇനിയുള്ള കാലത്ത് ഈ ഡാമുകള്‍ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളായി മാറും. പുഴയുടെ അടിയില്‍ താമസിക്കുന്നവര്‍ക്ക് ചില അവകാശം ഉണ്ട്. ആ അവകാശം അനുവദിച്ചുകൊടുക്കണം. വര്‍ഷത്തില്‍ ഡാമുകള്‍ തുറക്കണം. വൈദ്യുതി ഉത്പാദനത്തില്‍ പ്രശ്നങ്ങളുണ്ടാകും. അതിന് മറ്റ് വഴികള്‍ തേടണം. ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ പുഴയുടെ അരികില്‍ കൊണ്ടുപോയി വീടുവെയ്ക്കുന്ന സ്വഭാവം മാറും.
നവകേരളത്തിന്റെ നിര്‍മ്മാണത്തിന് ഇനിയെന്ത് ചെയ്യണം എന്നാണ് താങ്കളുടെ നിര്‍ദ്ദേശം? പരിസ്ഥിതി സംരക്ഷണം പോലുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെടുമെന്ന് തോന്നുന്നുണ്ടോ?
അതില്‍ ഒരു പ്രതീക്ഷയും എനിക്കില്ല. ഒരു ഉദാഹരണം പറയാം. ആറ് മാസം മുമ്പാണെന്ന് തോന്നുന്നു നിയമസഭയില്‍ വരള്‍ച്ചയെപ്പറ്റി ചര്‍ച്ച നടക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിന്റെ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഭരണപക്ഷത്തുനിന്ന് എം എല്‍ എമാര്‍ എന്നെ എഴുന്നേറ്റു കൂവുകയായിരുന്നു. ഇനിയും ഇത് അവസാനിപ്പിക്കാന്‍ ആയില്ലേ എന്ന് ചോദിച്ചുകൊണ്ട്. യുവ എം എല്‍ എമാരായിരുന്നു ഇതില്‍ കൂടുതല്‍. മുഖ്യമന്ത്രിയൊക്കെ പുച്ഛത്തോടെ നോക്കി. ആരും പിന്തുണച്ചില്ല. പ്രതിപക്ഷത്തുള്ളവരും പിന്തുണച്ചില്ല. ഒരാളും പിന്തുണച്ചില്ല. എനിക്ക് പറയാനുള്ള അവകാശം പോലും അനുവദിച്ചില്ല. കൂകി ഇരുത്തുകയായിരുന്നു. ഈ നിലപാട് ആരു തുടര്‍ന്നാലും രക്ഷപ്പെടില്ല.
ആദ്യം ഉരുള്‍പൊട്ടിയ 11 സ്ഥലങ്ങളില്‍ പാറമടകളുണ്ടായിരുന്നു. 54 ചെറുതുംവലുതുമായ ഉരുള്‍പ്പൊട്ടലുണ്ടായി. മഹാഭൂരിപക്ഷവും പാറമടലുകളുടെ അടുത്തുനിന്നാണ്. ചിലര്‍ ചോദിക്കുന്നത് കാട്ടില്‍ ഉരുള്‍ പൊട്ടിയല്ലേ എന്നാണ്. കാട്ടില്‍ താരതമ്യേന കുറവാണ്. കാട്ടില്‍ ഉരുള്‍പ്പൊട്ടുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ നടക്കേണ്ടിയിരുന്നത് സൈലന്റ് വാലിയിലായിരുന്നു. കിഴുക്കാം തൂക്കായ സ്ഥലമാണ് പറമ്പിക്കുളം. അവിടെയും പൊട്ടിയിട്ടില്ല. സ്ഥലങ്ങള്‍ പരിശോധിച്ചുവേണം നിര്‍മ്മാണത്തിന് അനുമതി നല്‍കേണ്ടത്. കഴിയുമെങ്കില്‍ ഹൈറേഞ്ചില്‍ ഇരുനില കെട്ടിടം ഒഴിവാക്കണം. അഥവാ വീടിന് ഒരു മുറി നിര്‍മ്മിക്കണമെങ്കില്‍ ആവാമെന്നല്ലാതെ ബഹുനില കെട്ടിടങ്ങള്‍ പാടില്ല. നവകേരള നിര്‍മ്മാണത്തില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ചട്ടങ്ങള്‍ വേണം. സമുദ്ര നിരപ്പിന് താഴെയുള്ള പ്രദേശങ്ങളിലെങ്ങനെയാവണം നിര്‍മ്മാണം എന്നതിന് നെതര്‍ലാന്റസ് ഒരു മാത്രകയാണെന്നാണ് അറിഞ്ഞത്. വായിച്ചറിഞ്ഞതാണ് ഞാന്‍ പോയിട്ടൊന്നുമില്ല, അത്തരം അനുഭവങ്ങളൊക്കെ മനസ്സിലാക്കണം. അവര്‍ വെള്ളപ്പൊക്കെത്തെ നിയന്ത്രിക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കണം.
ഹൈറെഞ്ച് തന്നെ മൂന്ന് നാല് തരം ഭൂമിയുണ്ട്. തൊടുപുഴ, ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നിവിടങ്ങളില്‍ വ്യത്യസ്ത ഭൂമിയാണ്. അവിടെയൊക്കെ കെട്ടിട നിര്‍മ്മാണത്തിന് വ്യത്യസ്തമായ ചട്ടങ്ങള്‍ ആവശ്യമാണ്. നിയമസഭയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഇക്കാര്യങ്ങള്‍ ഉന്നയിക്കും. അതേസമയം ജനങ്ങള്‍ക്ക് ഭൂമി ഇല്ലാത്തതിന്റെയും മറ്റും പ്രശ്നങ്ങളുമുണ്ട്. അതും പരിഗണിക്കണം. കേരളത്തില്‍ പൊതുവില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഉണ്ടാവണം. ഇപ്പോഴുള്ള ചട്ടങ്ങള്‍ പോലും ലംഘിക്കുകയാണ്. ഉദാഹരണത്തിന് എറണാകുളത്ത് തീപിടുത്തം ഉണ്ടായാല്‍ പകുതി പ്രദേശത്തുപോലും ഫയര്‍ ഫോഴ്സിന്റെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. വാട്ടര്‍ ഫ്രണ്ടേജായിരുന്നു കേരളത്തിലെ വലിയ പരസ്യം. വരപ്പുഴയ്ക്ക് പോകുന്നവഴിക്ക് ഓവര്‍ ബ്രിഡ്ജിന് സമീപം ഒരു കെട്ടിടനിര്‍മ്മാണ കമ്പനിയുടെ പരസ്യമുണ്ട്. നിങ്ങളുടെ സ്വപ്ന ഭവനത്തിനുവേണ്ടിയുള്ള അന്വേഷണം ഇവിടെ അവസാനിക്കുന്നുവെന്നാണ് പരസ്യം. കുറെ വില്ലകള്‍ ഉണ്ട്. ഇപ്പോള്‍ ആ വില്ലകളുടെ താഴെ മുഴുവന്‍ വെള്ളം കെട്ടികിടക്കുകയായിരുന്നു. അതുകൊണ്ട് വാട്ടര്‍ ഫ്രണ്ടേജ് എന്ന സങ്കല്‍പം തന്നെ മാറി.
രാജഭരണകാലത്തുപോലും പുഴയില്‍നിന്ന് ഇത്രമീറ്റര്‍ അകലം പുറമ്പോക്കായി പ്രഖ്യാപിക്കുമായിരുന്നു. ഇന്നതില്ല. തോടുകളും പുഴയും കൈയേറിയിരിക്കുകയാണ്. വില്ലേജ് മാന്വല്‍ എന്ന ഒരു സംഗതിയുണ്ട്. റവന്യുവിന്റെ പ്രധാനപ്പെട്ട രേഖയാണ്. ഇതില്‍ പറയുന്നുണ്ട് വില്ലേജ്മാന്‍ തന്റെ ഏരിയയില്‍ ഒരു മാസത്തിലൊരിക്കല്‍ കൈയേറ്റം ഉണ്ടായോ എന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു വില്ലേജ് മാന്വേല്‍ ഉണ്ട്. ഇത് ചെയ്താല്‍ മതി. അപ്പോള്‍ തന്നെ കുറെ പ്രശ്നങ്ങള്‍ തീരും. അതുപോലെ ചില മരങ്ങള്‍ ഉള്ള സ്ഥലത്ത് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായില്ല എന്നാണറിയുന്നത്. അത് ശാസ്ത്രീയമായി പരിശോധിക്കേണ്ടതാണ്. അവശേഷിക്കുന്ന വന ഭൂമിയാണ് കാര്‍ഡമമം റിസര്‍വ് ഏറിയയില്‍ നിന്നുപോലും മരങ്ങള്‍വെട്ടിമാറ്റാനുള്ള അനുമതിയാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. കൈയേറ്റത്തിന് പിന്തുണയാണ്. ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജിന്റെ കൈയേറ്റങ്ങള്‍ക്ക് നല്‍കിയ പിന്തുണ.
അതുപോലെ മുന്നാറിലെ പ്ലം ജൂഡി എന്ന റിസോര്‍ട്ട്. അവിടെയാണ് ഉരുള്‍പൊട്ടലുണ്ടായി വിദേശികള്‍ ഇറങ്ങി ഓടുന്നത് നമ്മള്‍ കണ്ടത്. ഈ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ സബ്കലക്ടറും ഇടുക്കി കലക്ടറും പറഞ്ഞതാണ്. പക്ഷെ ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞാണ് തുറന്നുകൊടുത്തത്. ഇതിന് ഹൈക്കോടതി സമാധാനം പറയണം. എന്തുകൊണ്ടാണ് നിയമങ്ങള്‍ സംരക്ഷിക്കുന്ന കോടതി പ്ലം ജൂഡിപോലുള്ള റിസോര്‍ട്ട് തുറക്കണമെന്ന് പറയുന്നത്. കോടതിയ്ക്കും മാറ്റം വേണം. ഭാഗ്യം കൊണ്ടാണ് നേരത്തെ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍നിന്ന് രക്ഷപ്പെട്ടത്. പള്ളിവാസലിന്റെ പെന്‍സ്ററോക്ക് പൈപ്പിന്റെ ഒരു കിലോ മീറ്റര്‍ പരിധി യില്‍ ഒരു കെട്ടിടം പോലും ഉണ്ടായിരുന്നില്ല. ഇന്നത്തെ അവസ്ഥയെന്താണ്. ബഹുനിലകെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. അതുള്‍പെടെയുള്ള ഫയല്‍ മുഖ്യമന്ത്രി ഓഫീസില്‍ ഒരു വര്‍ഷത്തിലേറെയായി പൂഴ്ത്തിവെച്ചിരിക്കുകയാണ്. പ്ലം ജൂഡിഉള്‍പ്പെടെയുള്ള ഫയലാണ് പൂഴ്ത്തി വെച്ചത്. ഒരുവര്‍ഷമായില്ലേ, ഫയല്‍ പ്രസവിച്ചോ എന്ന് നോക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നെ ആക്രമിക്കുകയായിരുന്നു.
ഈ അപകടം കേരള ജനതയെ എല്ലാതരം ഭിന്നതകളില്‍നിന്നും യോജിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം അപകടങ്ങള്‍ക്ക് തടയിടാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലുള്ള കാര്യങ്ങള്‍ വേണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വങ്ങള്‍ക്ക് ധാരണയുണ്ടാകണം. ഉണ്ടായാല്‍ നന്നായി.
ഏതാണ്ട് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബ്രിട്ടീഷ് വനിതയായ ജൂഡിത്ത് കില്‍ഷോയും മുന്‍ ഭര്‍ത്താവ് അലനും കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിക്കുന്നത്. അതിന്റെ ഭാഗമായി ഇരുവരും അന്വേഷണങ്ങളും ആരംഭിച്ചു. ഒടുവില്‍ 8,200 പൗണ്ട് നല്‍കി അമേരിക്കന്‍ യുവതിയില്‍ നിന്ന് അവരുടെ ഇരട്ടക്കുട്ടികളെ വാങ്ങാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയായിരുന്നു കരാര്‍. കുട്ടികളെ ദത്തെടുത്ത് വളര്‍ത്താന്‍ ബ്രിട്ടീഷ് ദമ്പതികളുടെ ശ്രമം ആത്മാര്‍ത്ഥമായിരുന്നെങ്കിലും നിയമപരമായി കാര്യങ്ങളില്‍ ശ്രദ്ധ കാണിച്ചിരുന്നില്ല. അത് പിന്നീട് വലിയ വിവാദമാവുകയും സോഷ്യല്‍ കെയര്‍ ഇടപെട്ട് കുട്ടികളെ തിരികെ അമേരിക്കയിലേക്ക് അയക്കുകയും ചെയ്തു.

18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന് ശേഷം കില്‍ഷോയ്ക്ക് കുട്ടികളെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല. എന്നാല്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ അമേരിക്കയില്‍ സുഖമായി വളരുന്നതായും കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. കില്‍ഷോയ്ക്ക് അന്ന് തനിക്ക് വളര്‍ത്താന്‍ കഴിയാതെ പോയ കുട്ടികളുടെ ചുറ്റുപാടുകളെക്കുറിച്ച് ഇന്ന് നന്നായി അറിയാം. കിയാറ, കെയാറ വെക്കര്‍ എന്നാണ് അവരുടെ പേര്. ഇരുവരും ഇഷ്ട വിഷയമായ സോഷ്യല്‍ സയന്‍സാണ് പഠിക്കുന്നത്. പണ്ട് നടന്ന സംഭവങ്ങളെ വളരെ കൃത്യമായി തന്നെ കില്‍ഷോ ഓര്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യമാണ് കുട്ടികളെ തന്നില്‍ നിന്ന് അകറ്റിയതെന്ന് അവര്‍ പറയുന്നു.

അവരെ വളര്‍ത്തി വലുതാക്കേണ്ടയാള്‍ ഞാന്‍ തന്നെയായിരുന്നുവെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്ന് കില്‍ഷോ പറയുന്നു. അവര്‍ ജീവിതത്തില്‍ മെച്ചപ്പെട്ട നിലയിലാണെന്ന് അറിയുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്. 64കാരിയായ താന്‍ കുട്ടികളെക്കുറിച്ച് എന്നും ഓര്‍ക്കാറുണ്ട്. അവര്‍ക്ക് മികച്ചൊരു ജീവിത സാഹചര്യമുണ്ടാവുക എന്നത് തന്നെയായിരുന്നു താനും ആഗ്രഹിച്ചിരുന്നത്. നല്ലൊരു ജീവിതം അവര്‍ അര്‍ഹിച്ചിരുന്നുവെന്നും കില്‍ഷോ പറയുന്നു. കുട്ടികളെ വളര്‍ത്താന്‍ ഏറ്റവും അര്‍ഹയായ വ്യക്തി താനായിരുന്നുവെന്നും കില്‍ഷോ ആവര്‍ത്തിച്ചു.
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മരുന്നുകളോളം ഫലപ്രദമാണ് യോഗയെന്ന് പഠനം. ദിവസവും 15 മിനിറ്റ് വീതം യോഗ പരിശീലിച്ചാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും ഏറ്റവും വലിയ കാരണക്കാരനായ അമിത രക്തസമ്മര്‍ദ്ദം എന്ന രോഗത്തിന് 12 ദശലക്ഷത്തോളം മുതിര്‍ന്നവര്‍ മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള 60 വോളന്റിയര്‍മാരാണ് പഠനത്തില്‍ പങ്കെടുത്തത്. അധോമുഖ ശ്വാനാസനം (Downward Dog) തുടങ്ങിയ ആസനങ്ങള്‍ 15 മിനിറ്റ് വീതം ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും ചെയ്യുന്നവരില്‍ രക്തസമ്മര്‍ദ്ദ നില 10 ശതമാനമെങ്കിലും കുറഞ്ഞതായാണ് കണ്ടെത്തിയത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് സാധാരണയായി നല്‍കി വരുന്ന വാട്ടര്‍ പില്‍ കഴിക്കുന്നവരിലും സമാനമായ ഫലമാണ് ഉണ്ടാകാറുള്ളതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞു. റിലാക്‌സേഷന്‍, സ്‌ട്രെച്ചിംഗ്, ഡീപ് ബ്രീത്തിംഗ് എന്നീ ആരംഭ പോസുകളാണ് പഠനത്തില്‍ പങ്കെടുത്തവരോട് ചെയ്യാന്‍ ആവശ്യപ്പെട്ടത്. മൂന്നു മാസത്തിനു ശേഷം ഇവരുടെ രക്തസമ്മര്‍ദ്ദത്തില്‍ 9.7 ശതമാനം കുറവുണ്ടായതായി കണ്ടെത്തി. ഡീപ് ബ്രീത്തിംഗ് ചെയ്തവരില്‍ 7.1 ശതമാനവും സ്‌ട്രെച്ചിംഗ് നടത്തിയവരില്‍ 4.1 ശതമാനവും ബ്ലഡ് പ്രഷര്‍ കുറഞ്ഞപ്പോള്‍ റിലാക്‌സേഷന്‍ മാത്രം ചെയ്തവരില്‍ കാര്യമായ വ്യത്യാസം കാണാന്‍ സാധിച്ചില്ല.

അശോക് പാണ്ഡേ എന്ന 16 കാരന്‍ തന്റെ സ്‌കൂള്‍ പ്രോജക്ടായി ചെയ്ത ഈ പഠനം ക്യാനഡയിലെ കേംബ്രിഡ്ജ് കാര്‍ഡിയാക് കെയര്‍ സെന്ററിന്റെ പിന്തുണയോടെ മ്യൂണിക്കില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടു. യോഗയ്ക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്നതിന്റെ തെളിവാണ് തന്റെ പഠനമെന്നും നിലവിലുള്ള ചികിത്സകള്‍ക്ക് ബദലായി ഇതിനെ ഉപയോഗിക്കാനാകുമെന്നും അശോക് പാണ്ഡേ വ്യക്തമാക്കി.
ഡീപോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെടുമെന്ന ആശങ്കയറിയിച്ച പാകിസ്ഥാന്‍ സഹോദരങ്ങള്‍ക്കു വേണ്ടി ക്യാംപെയിന്‍. സോമര്‍ എന്ന 15കാരനെയും സഹോദരനായ 13കാരന്‍ അരീബ് ഉമീദ് ബക്ഷ് എന്നിവരെ ഡീപോര്‍ട്ട് ചെയ്യാനുള്ള ഹോം ഓഫീസ് നീക്കത്തിനെതിരെ ആരംഭിച്ച പെറ്റീഷന് 85,000 പേരുടെ പിന്തുണ ലഭിച്ചു. സ്‌കോട്ട്‌ലന്‍ഡില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ വിശ്വാസം പിന്തുടരുന്ന ഇവര്‍ തങ്ങളുടെ ജന്മനാടായ പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നു. 2012ല്‍ മാതാപിതാക്കളായ മഖ്‌സൂദ്, പര്‍വീണ്‍ എന്നിവര്‍ക്കൊപ്പം പാകിസ്ഥാനിലെ ഫൈസലാബാദില്‍ നിന്ന് ഗ്ലാസ്‌ഗോയിലെത്തിയതാണ് ഇവര്‍.

ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പേരില്‍ മഖ്‌സൂദിന് തീവ്രവാദികളില്‍ നിന്ന് ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള പെറ്റീഷന്‍ ഇപ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിക്കഴിഞ്ഞു. മുസ്ലീം രാജ്യമായ പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണെന്ന് ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലാന്‍ഡ് ജനറല്‍ അസംബ്ലി മോഡറേറ്റര്‍ റൈറ്റ് റവ.സൂസന്‍ ബ്രൗണ്‍ പറഞ്ഞു. കുട്ടികള്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് സൗകര്യമൊരുക്കാനുള്ള കരുണയും ബുദ്ധിയും വിവേകവും കാണിക്കണമെന്ന് അവര്‍ ഹോം സെക്രട്ടറി സാജിദ് ജാവിദിനോട് ആവശ്യപ്പെട്ടു.

ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ കുട്ടികളെ രണ്ടു പേരെയും പോസില്‍പാര്‍ക്കിലുള്ള പള്ളിയില്‍ കഴിഞ്ഞയാഴ്ച സന്ദര്‍ശിച്ചിരുന്നു. ഈ രാജ്യത്തേക്ക് പലായനം ചെയ്ത് എത്തുന്നവരുടെ മാനുഷിക മൂല്യങ്ങള്‍ തിരിച്ചറിയണമെന്ന് കോര്‍ബിന്‍ ഹോം സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സ്പ്രിംഗ്‌ബേണ്‍ അക്കാഡമിയില്‍ വിദ്യാര്‍ത്ഥികളാണ് കുട്ടികള്‍ രണ്ടു പേരും.