Main News

ലണ്ടന്‍: സ്ത്രീകള്‍ ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം. ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുവെ വര്‍ദ്ധിക്കുന്നതായി പഠനം വ്യക്തമാക്കുന്നത്. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ലിവര്‍ സിറോസിസ് രോഗികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വര്‍ധിക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. മദ്യം ഭക്ഷണത്തിനൊപ്പമല്ലാതെ കഴിക്കുന്നത് ലിവര്‍ സിറോസിസ് വരാനുള്ള കാരണമായേക്കും. ഇത്തരക്കാരില്‍ സിറോസിസ് വരാന്‍ 66 ശതമാനം സാധ്യതകളേറെയാണെന്ന് മെഡിക്കല്‍ വിദഗ്ദ്ധരടങ്ങിയ പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരള്‍ രോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 16 വര്‍ഷത്തിനിടെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വളരെ ഗുരുതരമായ വളര്‍ച്ചയാണെന്നും സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സ്ഥിര മദ്യപാനം ഒഴിവാക്കുന്നത് നന്നായിരിക്കുമെന്നും പഠനം പറയുന്നു. അതേസമയം ഭക്ഷണത്തിനൊപ്പം മദ്യം കഴിക്കുന്നത് കരള്‍ രോഗത്തില്‍ നിന്ന് സ്ത്രീകളെ അകറ്റുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് പോപുലേഷന്‍ ഹെല്‍ത്ത്, ഒാക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. റേച്ചല്‍ സിംപ്‌സണ്‍ നേതൃത്വത്തിലാണ് പഠനം നടന്നിരിക്കുന്നത്.

യുവതികളില്‍ സമീപകാലത്ത് ആല്‍ക്കഹോള്‍ സംബന്ധിയായ രോഗങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുലകളിലുണ്ടാകുന്ന ക്യാന്‍സര്‍ രോഗത്തില്‍ തുടങ്ങിയ ഗുരുതരമായ കരള്‍ രോഗങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഏതാണ്ട് 55 ശതമാനം വര്‍ദ്ധനവാണ് സ്ത്രീ രോഗികളുടെ കാര്യത്തിലുണ്ടായിരിക്കുന്നതെന്നും ഇന്‍സ്റ്റിയൂട്ട് ഓഫ് ആല്‍ക്കഹോള്‍ സ്റ്റഡീസിലെ ചീഫ് എക്‌സിക്യൂട്ടീവ് കാതറീന്‍ സെവറി പറഞ്ഞു. സമീപകാലത്ത് സ്ത്രീകളെ ലക്ഷ്യമാക്കി വിപണിയിലെ മാറ്റങ്ങള്‍ നമുക്ക് മനസിലാക്കാവുന്നതേയുള്ളുവെന്നും രോഗശതമാനത്തിലെ വര്‍ദ്ധനവ് ഒട്ടും അദ്ഭുതം ഉളവാക്കുന്നതല്ലെമന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍: വിമാനം പറപ്പിക്കുന്നതിന് മുന്‍പ് പൈലറ്റുമാര്‍ക്ക് ‘ടയേര്‍ഡ്‌നസ് ടെസ്റ്റ്’ ഏര്‍പ്പെടുത്തണമെന്ന് പൈലറ്റുമാരുടെ യൂണിയനായ ദി ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്റെ നിര്‍ദേശം. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടന്‍ കൈക്കൊള്ളണമെന്ന് യൂണിയന്‍ പറഞ്ഞു. ഇടവേളകളില്ലാത്ത ജോലിയോ ഇതര സംഭവങ്ങളോ പൈലറ്റുമാരെ ക്ഷീണിതാരാക്കാന്‍ സാധ്യതയുണ്ടെന്നും ഇതേ ആലസ്യത്താല്‍ വീണ്ടും ജോലി ചെയ്യുന്നത് വിമാന യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും യൂണിയന്‍ വ്യക്തമാക്കുന്നു. ബ്രിട്ടനിലെ 10,000ത്തോളം പൈലറ്റുമാര്‍ ചേര്‍ന്നതാണ് ദി ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍(ബി.എ.എല്‍.പി.എ). പൈലറ്റുമാരുടെ സ്വതാല്‍പ്പര്യവും നിര്‍ദേശത്തിന് പിന്നിലുണ്ട്.

കോക്ക്പിറ്റിനുള്ളില്‍ ആലസ്യരായി ഇരിക്കേണ്ടി വരുന്ന പൈലറ്റുമാരുടെ എണ്ണം വളരെക്കൂടുതലാണെന്നും ക്യാപ്‌റ്റെയും ഫസ്റ്റ് ഓഫീസറേയും സമാനരീതിയില്‍ ഇത്തരം അലസത പിടികൂടുന്നതായി കണ്ടെത്തിയതായും യൂണിയന്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കും. ഇത് തടയിടുന്നതിനായി വിമാനം പറപ്പിക്കുന്നതിന് തൊട്ട് മുന്‍പ് പൈലറ്റുമാര്‍ ആലസ്യത്തില്‍ അല്ലെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും യൂണിയന്‍ പറയുന്നു. ദീര്‍ഘ നേരം വിമാനം പറത്തുന്ന പൈലറ്റുമാര്‍ക്ക് ആലസ്യത്തിലേക്ക് വീഴുകയെന്നത് സ്വഭാവികമായ കാര്യമാണ്. വ്യത്യസ്ത്ഥമായ ടൈം സോണുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേകിച്ചും. അതിനാല്‍ ടയേര്‍ഡ്‌നെസ് ടെസ്റ്റ് നിര്‍ബന്ധമാണെന്നും യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.

 

നിലവില്‍ യൂറോപ്യന്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പൈലറ്റുമാരുടെ ജോലി സമയം നിശ്ചയിക്കുന്നത്. പൈലറ്റുമാരുടെ ഇടവേളകളും തീരുമാനിക്കുന്നത് യൂറോപ്യന്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ചട്ടങ്ങള്‍ക്ക് അനുശ്രുതമായിട്ടാണ്. ഉറക്കക്ഷീണം ബുദ്ധിമുട്ടിച്ചാല്‍ പോലും പൈലറ്റുമാര്‍ ജോലിക്ക് ഹാജരാകുന്ന സ്ഥിതിയാണ് നിലവിലെന്ന് യൂണിയന്‍ പറയുന്നു. ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് മിക്കവരും ജോലിക്ക് കൃത്യസമയത്ത് തന്നെ ഹാജരാകുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചില ടെസ്റ്റുകള്‍ നടത്തിയതിന് ശേഷം പൈലറ്റുമാരുടെ ടയേര്‍ഡ്‌നെസ് ലെവല്‍ മനസിലാക്കണമെന്ന് ബി.എ.എല്‍.പി.എ നിര്‍ദേശിക്കുന്നു.

ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്ന റണ്‍വേയിലെ ഡ്രോണ്‍ യഥാര്‍ത്ഥമായിരുന്നില്ലെന്ന് പോലീസ്. 140,000 പേരുടെ ക്രിസ്മസ് ആഘോഷം നശിപ്പിച്ച സംഭവം വ്യാജമായിരുന്നുവെന്നാണ് സസെക്‌സ് പോലീസ് ഇപ്പോള്‍ അറിയിക്കുന്നത്. സംഭവത്തില്‍ പിടിയിലായ രണ്ടു പേരെ കുറ്റമൊന്നും ചുമത്താതെ പോലീസ് പുറത്തു വിടുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഡ്രോണ്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതൊരു സാധ്യത മാത്രമാണെന്നായിരുന്നു ഒരു പോലീസ് ഓഫീസര്‍ മറുപടി നല്‍കിയത്. ഇതു കൂടാതെ 67 ഡ്രോണ്‍ സാന്നിധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവയും യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന വിഷയത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് പോലീസ്.

ഡ്രോണ്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതൊരു സാധ്യതയാണെന്ന മറുപടിയാണ് ഡിറ്റക്ടീവ് ചീഫ് സൂപ്പറിന്റന്‍ഡെന്റ് ജെയ്‌സണ്‍ ടിംഗ്ലി പറഞ്ഞു. വിഷയത്തില്‍ ഇനി മടങ്ങിപ്പോക്കില്ല. റണ്‍വേയില്‍ എന്തോ കണ്ടുവെന്ന് അറിയിച്ചവരുമായി കൂടുതല്‍ സംസാരിച്ചു വരികയാണ്. അവര്‍ പറഞ്ഞതില്‍ വ്യക്തതയുണ്ടാകേണ്ടതുണ്ട്. ഡ്രോണ്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന സമയം, സ്ഥലം, അവ സഞ്ചരിച്ച ദിശ തുടങ്ങിയവ മനസിലാക്കേണ്ടതുണ്ട്. സംഭവത്തില്‍ പിടിയിലായ 47 കാരനെയും 54 കാരിയായ ഇയാളുടെ ഭാര്യയെയും കുറ്റക്കാരല്ലെന്നു കണ്ട് ഇന്നലെ വെറുതെ വിട്ടിരുന്നു.

36 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ പുറത്തു വിട്ടത്. എന്നാല്‍ പിടിയിലായവരോട് ഖേദപ്രകടനം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ഡ്രോണ്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള 1000 സര്‍വീസുകളാണ് റദ്ദാക്കിയത്. തകര്‍ന്ന ഒരു ഡ്രോണിന്റെ ഭാഗങ്ങളും വിമാനത്താവള പരിസരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഏഴു വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജന്റെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളഞ്ഞു. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും തീരുമാനമായിട്ടുണ്ട്. ആര്‍എസ്ഡി എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ 1997ലാണ് ഇന്ത്യയില്‍ നിന്ന് യുകെയില്‍ എത്തിയത്. 2004ല്‍ ഇയാള്‍ക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിച്ചു. 2011ലാണ് ബന്ധുവായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2003നും 2010നുമിടയില്‍ ഇയാള്‍ കുട്ടിയെ ഗ്രൂമിംഗിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയെന്നാണ് തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് കോടതി ഇയാള്‍ക്ക് 14 വര്‍ഷത്തെ തടവുശിക്ഷ നല്‍കുകയും സെക്ഷ്വല്‍ ഒഫെന്‍ഡേഴ്‌സ് ലിസ്റ്റില്‍ ഇയാളുടെ പേര് ജീവപര്യന്തം ചേര്‍ക്കുകയും ചെയ്തു.

യുകെ പൗരത്വത്തിനായി അപേക്ഷ നല്‍കിയ സമയത്ത് ഇയാള്‍ ഒരു കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇയാളുടെ പൗരത്വം റദ്ദാക്കാന്‍ ഹോംസെക്രട്ടറി തീരുമാനിച്ചത്. ഇത്തരത്തിലുള്ള ആദ്യ കേസാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. 2003ല്‍ അപേക്ഷ നല്‍കുന്നതിനു മുമ്പും പൗരത്വം ലഭിച്ചതിനു ശേഷവും വര്‍ഷങ്ങളോളം പീഡനം തുടര്‍ന്നുവെന്നാണ് വ്യക്തമായത്. ഈ കുറ്റകൃത്യം മറച്ചുവെച്ച് ബ്രിട്ടീഷ് പൗരത്വത്തിന് ശ്രമിച്ചുവെന്നത് അംഗീകരിക്കാനാകാത്ത കുറ്റമാണ്. ഇത് നിങ്ങളുടെ സ്വഭാവം ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് ആര്‍എസ്ഡിക്ക് നല്‍കിയ വിശദീകരണത്തില്‍ ഹോം സെക്രട്ടറി വ്യക്തമാക്കി.

തീരുമാനത്തിനെതിരെ നല്‍കിയ അപ്പീലില്‍ ഇയാള്‍ വിജയിച്ചെങ്കിലും ഒരു സീനിയര്‍ ജഡ്ജ് ഹോം സെക്രട്ടറിയുടെ തീരുമാനത്തിന് അനുകൂലമായി വിധിയെഴുതുകയായിരുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ചേംബറിന്റെ അപ്പര്‍ ട്രൈബ്യൂണല്‍ ജഡ്ജിയായ ജഡ്ജ് പിറ്റ് ആണ് ഈ വിധിയെഴുതിയത്. ചൈല്‍ഡ് അബ്യൂസ് ലോയര്‍മാര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. റോച്ച്‌ഡെയിലില്‍ ഒരു കുട്ടിയെ പീഡനത്തിന് ഇരയാക്കിയ മൂന്ന് പാകിസ്ഥാന്‍ വംശജരുടെ കേസിലും ഈ വിധി ബാധിക്കും.

അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന ലംബോര്‍ഗിനിയില്‍ നിന്ന് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍. എം62വില്‍ മാഞ്ചസ്റ്റര്‍ ഭാഗത്തേക്കുള്ള പ്രദേശത്ത് നടന്ന അപകടത്തില്‍ 2 ലക്ഷം പൗണ്ട് വിലയുള്ള സൂപ്പര്‍കാര്‍ വീണ്ടെടുക്കാനാകാത്ത വിധം തകര്‍ന്നു തരിപ്പണമായി. ഉച്ചയ്ക്ക് ഒരു മണിക്ക് ജംഗ്ഷന്‍ 5നും 6നുമിടയിലായാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് മോട്ടോര്‍വേയില്‍ മാഞ്ചസ്റ്ററിലേക്കുള്ള ദിശയില്‍ ഒരു ലെയിന്‍ അടച്ചിട്ടു. ഗതാഗത തടസമുണ്ടായതോടെ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ രംഗത്തെത്തിയ ഡ്രൈവര്‍മാരെ പോലീസ് ശകാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒടുവില്‍ യാത്രക്കാരുടെ രോഷമടക്കാന്‍ മെഴ്‌സിസൈഡ് പോലീസിന് ട്വീറ്റ് ചെയ്യേണ്ടി വന്നു. നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അല്‍പം സൗകര്യം തരൂ, ഞങ്ങളോട് കയര്‍ത്തതുകൊണ്ടോ, എന്‍ജിന്‍ ഇരപ്പിച്ചതുകൊണ്ടോ റോഡ് വീണ്ടും തുറക്കുന്നത് വേഗത്തിലാക്കാന്‍ കഴിയില്ലെന്ന് പോലീസ് ട്വീറ്റ് ചെയ്തു. ഒരു കാര്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും പോലീസ് വ്യക്തമാക്കി. രണ്ടു ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.

എന്നാല്‍ കാറിലുണ്ടായിരുന്ന ആളെ വാഹനം പൊളിച്ചാണോ പുറത്തെടുത്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തേ ഈ വാഹനം ജംഗ്ഷന്‍ 8ല്‍ വെച്ച് ഓഫീസര്‍മാര്‍ തടഞ്ഞിരുന്നു. റോഡിന്റെ നടുവിലൂടെ അനാവശ്യമായി പോയതിനും മൂടല്‍മഞ്ഞില്‍ ലൈറ്റുകള്‍ ഉപയോഗിക്കാതിരുന്നതിനുമായിരുന്നു ഇത്. ഡ്രൈവറെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഫാ. ഹാപ്പി ജേക്കബ്

” അവള്‍ ആദ്യജാതനായ മകമനെ പ്രസവിച്ചു. ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്ക് പോലും സ്ഥലം ഇല്ലായ്കയാല്‍ പശുതൊട്ടിയില്‍ കിടത്തി. അന്ന് ആ പ്രദേശത്ത് ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാവല്‍ കാത്ത് വെളിയില്‍ പാര്‍ത്തിരുന്നു. ദൂതന്‍ അവരോട്, സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാ സ്‌ന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്കടയാളമോ, ശീലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.”

സര്‍വ്വ ജനത്തിന്റെയും വീണ്ടെടുപ്പിനായി ദൈവം താണിറങ്ങി വന്ന സുദിനം. ദൈവ പുത്രനെ സ്വീകരിക്കുവാന്‍ എല്ലാ അര്‍ത്ഥത്തിലും നാം ഒരുങ്ങി കഴിഞ്ഞു. കരോള്‍ ഗാനങ്ങളും പുല്‍ക്കൂടുകളഉം അലങ്കാരങ്ങളും സമ്മാനങ്ങളും എല്ലാം ഒരുങ്ങി കഴിഞ്ഞു. രണ്ടു ചിന്തകള്‍ പ്രധാനമായും നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.

”വഴിയമ്പലത്തില്‍ അവര്‍ക്ക് സ്ഥലം ഇല്ലായ്മയാല്‍ ശീലകള്‍ ചുറ്റി പശു തൊട്ടിയില്‍ കിടത്തി. ഈ പെരുന്നാളില്‍ എല്ലാ ആഘോഷങ്ങളും നാം ഒരുക്കുമ്പോള്‍ ജനിക്കുവാന്‍ ഒരു ഇടം തേടുന്ന രക്ഷകനെ ഒരു നിമിഷം നാം മാനിക്കേണ്ടതുണ്ട്. എന്തിന് വേണ്ടിയാണ് നാം ഒരുങ്ങിയത്? തിരിച്ച് ഒന്ന് ചിന്തിച്ചൂടെ. ക്രിസ്മസ് ആയതിനാല്‍ ഞാന്‍ ഒരുങ്ങി, എല്ലാത്തിനും ഒരു കാരണം അത് മാ്ത്രമെ നാം ഇന്ന് ആഗ്രഹിക്കുന്നുള്ളു. അത് ജനനം ആയാലും മരണമായാലും രോഗമായാലും ദുഃഖമായാലും- കൂടിച്ചേരുവാന്‍ ഒരു കാരണം. മനസുകൊണ്ട് എന്റെ കുടുംബത്തില്‍, മനസില്‍ രക്ഷകന്‍ വന്നില്ലെയെങ്കില്‍ പിന്നെ എന്തിന് നാം ഒരുങ്ങി. മൂകരായ കാലികളുടെ മധ്യേ ആ ശിശു ജനിച്ചു. എന്നാല്‍ ഒരുങ്ങി എന്നവകാശപ്പെടുന്ന നമ്മുടെ ഉള്ളിലൊന്ന് ഒരിടം അന്വേഷിച്ച് കടന്നുവരുന്നതെങ്കില്‍.! ചിന്തിക്കുക..! നാം ഇന്ന് ആചരിക്കുന്ന എല്ലാ ചിന്തകളും അനുഭവങ്ങളും വിട്ടൊഴിയേണ്ടി വരും. ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നാല്‍ ഞാന്‍ അവനോടും അവന്‍ എന്നോടും കൂടെ പന്തിയില്‍ ഇരിക്കും (വെളിപാട് 3:20). പരസ്പരം ഒന്നായി തീരുന്ന ദിവ്യാനുഭവം. ദൈവവും മനുഷ്യനും സമ്മേളിക്കുന്ന പരിശുദ്ധതയുടെ അനുഭവം. വാതില്‍പ്പടിയില്‍ നമ്മുടെ മറുപടിക്കായി കാത്ത് നില്‍ക്കുന്ന രക്ഷകനെ നമ്മുടെ ഉള്ളിലേക്ക് ആനയിക്കാം ഈ ക്രിസ്മസ് നാളുകളില്‍. അങ്ങനെ നമ്മുടെ ഹൃദയത്തിനുള്ളില്‍ ക്രിസ്തു സാന്നിധ്യം അനുഭവിക്കാം.

രണ്ടാമതായി നിങ്ങള്‍ക്കടയാളമോ ശിലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.

സമൃദ്ധിയുടെ മാറ്റ് പ്രദര്‍ശിപ്പിക്കുന്ന ഒരു ആഘോഷമാണ് ഇന്ന് ക്രിസ്മസ്. അലങ്കാരങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും കൂടിവരവുകള്‍ക്കും എന്ത് മാത്രം ധനവ്യയമാണ് നാം ചെയ്യുന്നത്. ക്രിസ്മസാണ് കാരണമായി നാം പറയുന്നത്. ഇനി അതിലും ഭായനകം ക്രിസ്മസ് ആഘോഷങ്ങളിലെ ഭക്ഷണ ദുര്‍വ്യയമാണ്. ഒന്നുമില്ലായ്മയുടെ നടുവില്‍ ജീവിക്കുന്ന ഒരു ശിശുവിന് നാം കൊടുക്കുന്ന സ്വീകരണം. ഈ ദുര്‍വ്യയം കാണുമ്പോള്‍ നാം കണ്ടത് ക്രിസ്തുവിനെ അല്ല, പുല്‍കൂട്ടില്‍ പിറന്ന യേശുവിനെയും അല്ല. ഇന്നും നമ്മുടെ ഇടയിലും ചുറ്റുപാടിലും ഈ ഇല്ലായ്മയുടേയും വല്ലായ്മകളുടെയും പ്രതീകങ്ങള്‍ ഉണ്ട്. അതൊന്നും നാം കാണുന്നില്ലെന്നും മാത്രം. നമ്മുടെ ദൃഷ്ടി അവിടെങ്ങളിലേക്ക് എത്തിച്ചേരില്ല. കാരണം എളിമയും താഴ്മയും നമുക്കില്ല. അതൊരു കുറവാണെന്ന് നാം മനസിലാക്കണം.

ഈ ക്രിസ്മസ് പുല്‍ക്കൂടിന്റെ അനുഭത്തിലേക്ക് നമുക്ക് നോക്കാം. രക്ഷകന്റെ ജനനം നമുക്ക് നല്‍കിയ നല്ല അനുഭവങ്ങള്‍ ഒന്ന് പങ്കുവെക്കാം. അത്തരത്തിലൊരു പങ്കുവെക്കലാകട്ടെ നമ്മുടെ കൂടി വരവുകളും. എളിമയുടെയും ദാസ്യത്തിന്റെയും ഈ പെരുന്നാളില്‍ ക്രിസ്തുവിനെ ഉള്ളില്‍ വെച്ച് നമുക്ക് ദൈവ സ്‌നേഹത്തിന്റെ നല്ല മാതൃകകളാവാം. ”നിങ്ങള്‍ എന്നെ അറിഞ്ഞുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു, ഇന്ന് മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു.”(യോഹന്നാന്‍ 14:7)

ഏവര്‍ക്കും അനുഗ്രഹിക്കപ്പെട്ട ക്രിസ്മസും പുതുവര്‍ഷവും നേരുന്നു.

2019ല്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് സംഭവിക്കുകയും അതില്‍ ലേബര്‍ അധികാരത്തില്‍ എത്തുകയും ചെയ്താലും ബ്രെക്‌സിറ്റ് തുടരുമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. എന്നാല്‍ നിലവില്‍ തെരേസ മേയ് കൊണ്ടുവന്നതിനേക്കാള്‍ മികച്ച ഒരു ധാരണയില്‍ ബ്രസല്‍സുമായി ഏര്‍പ്പെടുമെന്നും കോര്‍ബിന്‍ പറഞ്ഞു. ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് ലേബര്‍ നിലപാട് കോര്‍ബിന്‍ വ്യക്തമാക്കിയത്. ബ്രെക്‌സിറ്റില്‍ ഒരു രണ്ടാം ഹിതപരിശോധനയ്ക്ക് പാര്‍ട്ടി എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അക്കാര്യത്തിലുള്ള നിലപാട് പാര്‍ട്ടി തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ ബ്രെക്‌സിറ്റില്‍ മുന്നോട്ടു പോകണം എന്നു തന്നെയാണ് താന്‍ നിര്‍ദേശിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ ഒരു മികച്ച വ്യാപാര പങ്കാളിയാകുന്ന വിധത്തില്‍ കസ്റ്റംസ് യൂണിയന്‍ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്റെ സ്‌റ്റേറ്റ് എയിഡ് സമ്പ്രദായത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഈ സമ്പ്രദായം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നാം ചെയ്യുന്നതുപോലെ ഒരു സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തെ വ്യവസായം വളര്‍ത്താന്‍ സ്‌റ്റേറ്റ് എയിഡ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് മറ്റൊരാള്‍ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. താന്‍ പ്രധാനമന്ത്രിയെ വിഡ്ഢിയായ സ്ത്രീ എന്നു വിളിച്ചു എന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ നടന്ന വാദപ്രതിവാദങ്ങളില്‍ തനിക്ക് രോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റുപ്പിഡ് പീപ്പിള്‍ എന്നതാണ് താന്‍ പ്രയോഗിച്ച പദമെന്നും സ്റ്റുപ്പിഡ് വുമണ്‍ എന്ന് പറഞ്ഞിട്ടേയില്ലെന്നും കോര്‍ബിന്‍ ആവര്‍ത്തിച്ചു.

ഈ വിഷയത്തില്‍ ടോറി എംപിമാരുടെ അമിതാവേശം വളരെ രസകരമാണെന്നും രാജ്യത്തെ തെരുവില്‍ കഴിയുന്നവരേക്കുറിച്ച് ഇവരുടെ സമീപനം എന്താണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. തെരേസ മേയുടെ ബ്രെക്‌സിറ്റ് ധാരണാ ബില്ലില്‍ ക്രിസ്മസ് അവധിക്കു ശേഷം പാര്‍ലമെന്റ് ചേരുന്ന രണ്ടാം ദിവസമായ ജനുവരി 9ന് വീണ്ടും ചര്‍ച്ചയാരംഭിക്കും. ഡിസംബര്‍ 11നായിരുന്നു വിഷയത്തില്‍ ആദ്യം വോട്ടിംഗ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോമണ്‍സില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍ വോട്ടിംഗ് മാറ്റിവെക്കുകയായിരുന്നു.

ലോകത്തെ ഏറ്റവും ജനപ്രിയ കംപ്യൂട്ടര്‍ ഗെയിമായ ഫോര്‍ട്ട്‌നൈറ്റ് കളിക്കുന്ന കുട്ടികള്‍ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഈ ഗെയിമിലൂടെയുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ക്രിമിനലുകള്‍ ഇതിലൂടെ കുട്ടികളെ ചൂഷണം ചെയ്യുകയാണെന്ന് പോലീസിന്റെ സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കുന്ന വിഭാഗമായ ആക്ഷന്‍ ഫ്രോഡ് പറയുന്നു. ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ഗെയിമായ ഫോര്‍ട്ട്‌നൈറ്റില്‍ ലോകമൊട്ടാകെ 125 മില്യന്‍ ആളുകളാണ് കളിക്കാരായുള്ളത്. ഇതിലെത്തുന്ന കുട്ടികളെ തങ്ങളുടെ മാതാപിതാക്കളുടെ ബാങ്ക് വിവരങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഇങ്ങനെ ഇരകളാക്കപ്പെടുന്നവര്‍ക്ക് ഓരോ തവണയും 110 പൗണ്ട് വീതം നഷ്ടമാകുന്നുണ്ടെന്നാണ് സിറ്റി ഓഫ് ലണ്ടന്‍ പോലീസിന്റെ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് സെന്റര്‍ പറയുന്നത്.

ഈ വീഡിയോ ഗെയിമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. 12 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും കളിക്കാമെന്ന് സാക്ഷ്യപ്പെടുത്തിയ ഗെയിമാണ് ഫോര്‍ട്ട്‌നൈറ്റ്. ഭൂമിയില്‍ വിഹരിക്കുന്ന വിചിത്രജീവികളെ പരാജയപ്പെടുത്തി ഭൂമി തിരിച്ചുപിടിക്കുകയാണ് കളിക്കാരുടെ ദൗത്യം. ഈ ഗെയിമില്‍ ആയുധങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിനായുള്ള ഓണ്‍ലൈന്‍ കറന്‍സി ലഭിക്കാന്‍ ഒരു തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രവേശിക്കണമെന്ന് കളിക്കാരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. സൗജന്യമായി ഓണ്‍ലൈന്‍ കറന്‍സി ലഭിക്കുമെന്ന വാഗ്ദാനത്തില്‍ പലരും വീഴുന്നു. വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ബാങ്ക് വിവരങ്ങള്‍ നല്‍കണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു.

ക്രിസ്മസിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റി ശ്രദ്ധിക്കണമെന്ന് പോലീസ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ക്രിസ്മസ് കാലത്ത് ഫോര്‍ട്ട്‌നൈറ്റില്‍ കൂടുതല്‍ പര്‍ച്ചേസുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധ അത്യാവശ്യമാണെന്ന് നാഷണല്‍ ഫ്രോഡ് ഇന്റലിജന്‍സ് ബ്യൂറോ ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ കരോള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ക്ഷേമവും മാനസികാരോഗ്യവും സ്‌കൂളുകള്‍ ഉറപ്പുവരുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പുതിയ അസസ്‌മെന്റ് സംവിധാനം പരിഗണനയിലെന്ന് ഓഫ്‌സ്റ്റെഡ് അടുത്ത മാസം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് സ്‌കൂള്‍സ്, അമാന്‍ഡ് സ്പീല്‍മാന്‍ പുറത്തുവിടാനിരിക്കുന്ന ഇന്‍സ്‌പെക്ഷന്‍ ഫ്രെയിംവര്‍ക്കിലാണ് ഈ നിര്‍ദേശമുള്ളത്. പേഴ്‌സണല്‍ ഡെവലപ്‌മെന്റ് എന്ന പുതിയ കാറ്റഗറി അനുസരിച്ച് കുട്ടികളുടെ മാനസികാരോഗ്യവും മറ്റും സംരക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന് സ്‌കൂളുകള്‍ വ്യക്തമാക്കണം. ഈ സംവിധാനത്തിന് രൂപം നല്‍കാന്‍ ഓഫ്‌സ്റ്റെഡ് അടുത്തിടെ മെന്റല്‍ ഹെല്‍ത്ത് ചാരിറ്റികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ക്ലാസ് മുറികളിലെ മാനസികാരോഗ്യ പ്രതിസന്ധി ആശങ്ക ഉയര്‍ത്തുന്നതാണെന്ന് 40 ചാരിറ്റികളും ക്യാംപെയിന്‍ ഗ്രൂപ്പുകളും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സ്പീല്‍മാനോട് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യംഗ് മൈന്‍ഡ്‌സ്, ദി പ്രിന്‍സസ് ട്രസ്റ്റ്, ബ്രിട്ടീഷ് സൈക്കോളജിക്കല്‍ സൊസൈറ്റി, റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്, ബര്‍ണാഡോസ്, എന്‍എസ്പിസിസി തുടങ്ങിയവയും സ്പീല്‍മാന് അയച്ച കത്തില്‍ ഒപ്പുവെച്ചിരുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മുന്‍ഗണനാക്രമം തന്നെ തെറ്റാണെന്ന് യംഗ് മൈന്‍ഡ്‌സ് ക്യാംപെയിന്‍സ് ഡയറക്ടര്‍ ടോം മാഡേഴ്‌സ് പറഞ്ഞു. പരീക്ഷകള്‍ക്കാണ് ഇതില്‍ പ്രാമുഖ്യം. ഇത് കുട്ടികളെ ബാധിക്കുന്നുണ്ട്. നിങ്ങള്‍ വൈകാരികമായി മോശം അവസ്ഥയിലാണെങ്കില്‍ എന്തെങ്കിലും പഠിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. പാഠ്യവിഷയങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കേണ്ടതെന്നാണ് മിക്ക അധ്യാപകരും കരുതുന്നത്.

അത് അവരുടെ ജോലിയുടെ ഭാഗമെന്ന നിലയില്‍ ചെയ്യുകയാണ്. കുട്ടികളുടെ ക്ഷേമം എന്നത് ഇതിന്റെ പരിധിയില്‍ വരുന്നില്ല. അധ്യാപകര്‍ ആഴ്ചയില്‍ ശരാശരി 4.5 മണിക്കൂറുകള്‍ മാത്രമാണ് കുട്ടികളുടെ മാനസികാരോഗ്യവും ക്ഷേമവും പോലെയുള്ള കാര്യങ്ങള്‍ പരിഗണിക്കാറുള്ളതെന്ന് 6000 അധ്യാപകരില്‍ നടത്തിയ സര്‍വേ പറയുന്നു. കുട്ടികളുടെ പാഠ്യവിഷയങ്ങളിലുള്ള പ്രകടനത്തിലാണ് വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതെന്ന് 93 ശതമാനം അധ്യാപകരും വിശ്വസിക്കുന്നതായും യംഗ് മൈന്‍ഡ്‌സ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.

സൗതാംപ്ടണ്‍: ആറാഴ്ച മാത്രം പ്രായമുള്ള മകനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ പതിനേഴുകാരന് ജീവപര്യന്തം തടവ്. വിന്‍സ്റ്റര്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഡൗള്‍ടണ്‍ ഫിലിപ്പ്‌സാണ് കുട്ടിയെ മര്‍ദിച്ചു കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിനെ 30 മാസവും തടവിന് ശിക്ഷിച്ചു. കുഞ്ഞിന്റെ സുരക്ഷാ വീഴ്ചയും തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാത്തതും കണക്കിലെടുത്താണ് അലന്നാ സ്‌കിന്നറിന് ശിക്ഷ നല്‍കാന്‍ കാരണം.

ക്രൂരമായ മര്‍ദനത്തിനിരയായ കുഞ്ഞിന്റെ തലയോട്ടിയും വാരിയെല്ലും കാലും തകര്‍ന്ന നിലയിലായിരുന്നു. കൂടാതെ കുഞ്ഞിന്റെ മൂക്കു കടിച്ചെടുത്ത നിലയിലായിരുന്നു. ഫെബ്രുവരി 11 പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. ക്രൂരമായി പരുക്കേറ്റ കുഞ്ഞിനെ രാവിലെ അഞ്ചുമണിവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഇവര്‍ തയാറായിരുന്നില്ല.

അയല്‍വാസിയുടെ വീട്ടിലെ പാര്‍ട്ടിക്കിടയില്‍ ഫിലിപ്‌സ് വോഡ്കയും ബിയറും കൂടാതെ എക്‌സ്ടസി എന്ന എംഡിഎംഎ മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. പാര്‍ട്ടിക്കുശേഷം ഫ്‌ളാറ്റിലെത്തിയ ഫിലിപ്‌സ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിക്കുന്നതിനു കാരണമായത് ഇതാണെന്നാണു കോടതിയുടെ വിലയിരുത്തല്‍.

കുഞ്ഞിനെ മര്‍ദിച്ച ഫിലിപ്‌സ് 3.41 ഓടെ ഫ്‌ളാറ്റില്‍നിന്ന് പുറത്തുപോയി. ഇയാള്‍ കടയില്‍ കയറി വളരെ ശാന്തമായി ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് യുവാവിന്റെ ക്രൂരത തെളിയിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണെന്നു കോടതി കണ്ടെത്തി. സ്‌കിന്നര്‍ ഗര്‍ഭിണിയായിരുന്ന സമയത്തും ഫിലിപ്പ്‌സ് ഉപദ്രവിക്കാറുണ്ടായിരുന്നു. പലപ്പോഴും അടിക്കുകയും തള്ളിയിടുകയും ചെയ്തിരുന്നു.

എന്നാല്‍ കോടതിയിലെത്തിയ ഫിലിപ്പ്‌സ് താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും സോഫയില്‍നിന്ന് കുഞ്ഞു താഴെ വീഴുകയായിരുന്നുവെന്നും മൊഴി നല്‍കി. സംഭവദിവസം അവരുടെ വീട്ടില്‍നിന്ന് വലിയ കരച്ചില്‍ കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. വിവരിക്കാനാകാത്ത വിധത്തിലുള്ള വേദനയാണ് കുഞ്ഞ് അനുഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ അറിയിച്ചു.

Copyright © . All rights reserved