സാലിസ്ബറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്നുവരുന്ന നയതന്ത്ര ഇടപെടലുകളില്‍ ബ്രിട്ടന് വീണ്ടും വിജയം. ഒട്ടേറെ രാജ്യങ്ങള്‍ ബ്രിട്ടന് പിന്തുണയുമായി രംഗത്തെത്തി. അമേരിക്കയും മറ്റ് 22 രാജ്യങ്ങളും റഷ്യന്‍ നയതവന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. നൂറിലേറെ റഷ്യന്‍ ഡിപ്ലോമാറ്റുകളാണ് ഈ വിധത്തില്‍ പുറത്താക്കപ്പെട്ടിരിക്കുന്നത്. അമേരിക്ക 60 റഷ്യന്‍ ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് റഷ്യന്‍ ദൗത്യത്തിന് എത്തിയ 12 ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെയാണ് അമേരിക്ക പുറത്താക്കിയിരിക്കുന്നത്.
അമേരിക്കക്കുള്ളില്‍ അപകടകരമായ പ്രവൃത്തികള്‍ നടത്താന്‍ റഷ്യ യുഎന്നിനെ മറയാക്കിയിരിക്കുകയായിരുന്നുവെന്ന് അമേരിക്കയുടെ യുഎന്‍ സ്ഥാനപതി നിക്കി ഹാലി പറഞ്ഞു. സാലിസ്ബറിയില്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തെ വൈറ്റ്ഹൗസ്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താക്കളും നിക്കി ഹാലിയും മോസ്‌കോയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഹണ്ട്‌സ്മാനും അപലപിച്ചു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്.
ജര്‍മനി, ഫ്രാന്‍സ്, പോളണ്ട് എന്നീ രാജ്യങ്ങള്‍ നാല് റഷ്യന്‍ ഡിപ്ലോമാറ്റുകളെ വീതം പുറത്താക്കിയിരുന്നു. ലിത്വാനിയ, ലാത്വിയ. ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും 13 ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ടാണ് യുക്രൈന്‍ ബ്രിട്ടനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കാനഡ മൂന്ന് ഡിപ്ലോമാറ്റുകളെയും ഹംഗറി, നോര്‍വേ എന്നീ രാജ്യങ്ങള്‍ ഒാരോ ഉദ്യോഗസ്ഥരെയും പുറത്താക്കിയപ്പോള്‍ സ്‌പെയിന്‍ രണ്ടു പേരെയാണ് പുറത്താക്കിയത്.
ഓസ്‌ട്രേലിയ രണ്ട് പേരെ പുറത്താക്കിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നിവരുമായി ആലോചിച്ച് ഒരു റഷ്യന്‍ ഉദ്യോഗസ്ഥനെ പുറത്താക്കുമെന്ന് മാസിഡോണിയ വ്യക്തമാക്കി. മാള്‍ട്ടയും ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രഖ്യാപിത ഇന്റലിജന്‍സ് ഓഫീസര്‍മാരാണ് റഷ്യന്‍ ഡിപ്ലോമാറ്റുകളെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. സാലിസ്ബറി ആക്രമണത്തിലൂടെ പാശ്ചാത്യ നാടുകളെ ഭിന്നിപ്പിക്കാനുള്ള റഷ്യന്‍ ശ്രമത്തിന് ഈ നടപടികളിലൂടെ വന്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഡിപ്ലോമാറ്റുകള്‍ പുറത്താക്കപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
തങ്ങളുടെ ഡിപ്ലോമാറ്റുകളെ പുറത്താക്കിയ നടപടിക്ക് ഓരോ രാജ്യങ്ങള്‍ക്കും പ്രതികരണം നല്‍കുമെന്ന് റഷ്യ അറിയിച്ചു. അമേരിക്കയും റഷ്യയുമായുള്ള ബന്ധത്തില്‍ ശേഷിച്ചവയെല്ലാം ഈ നടപടി ഇല്ലാതാക്കിയെന്നായിരുന്നു അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ പറഞ്ഞത്. പ്രത്യാഘാതങ്ങള്‍ക്ക് വാഷിംഗ്ടണ്‍ ആയിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. കൊടുക്കല്‍വാങ്ങലുകളുടെ തത്വമനുസരിച്ചായിരിക്കും പ്രതികരണമെന്നായിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്.
പുതിയൊരു വീടു വാങ്ങാന്‍ വേണ്ടി സ്ഥലം നോക്കുന്നവരോ അല്ലെങ്കില്‍ നിര്‍മ്മിച്ച വീട് വാങ്ങിക്കുന്നവരോ ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വീടിന്റെ മൂല്യത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളെപ്പറ്റിയുള്ള അറിവാണ് ഇതില്‍ പ്രധാനം. കുട്ടികള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീടിന് അടുത്തുണ്ടാകുന്നതില്‍ തുടങ്ങി വൈകുന്നേരം വിശ്രമിക്കാനുള്ള ഗാര്‍ഡന്‍ വരെ വീടുകളുടെ മൂല്യം നിര്‍ണയിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. സ്‌കൂളുകള്‍, മാര്‍ക്കറ്റ്, ട്രെയിന്‍ സ്റ്റേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ വീടിനടുത്തായുണ്ടെങ്കില്‍ നിങ്ങളുടെ വീട് ആയിരക്കണക്കിന് പൗണ്ടിലേറെ അധികമൂല്യമുള്ളവയാണെന്ന് ചുരുക്കം.
നിങ്ങളുടെ വീടിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന 9 ഘടകങ്ങളെ പരിചയപ്പെടാം.
സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സാമീപ്യം
സൂപ്പര്‍മാര്‍ക്കറ്റുകളുടെ സാമീപ്യം പ്രോപ്പര്‍ട്ടികളുടെ വിലയെ സ്വാധീനിക്കാറുണ്ട്. ബ്രിട്ടനിലെ ലോയ്ഡ്‌സ് ബാങ്ക് നടത്തിയ പഠനത്തില്‍ ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന വീടുകള്‍ക്ക് ഏതാണ്ട് 22,000 പൗണ്ടിന്റെ അധികമൂല്യമുള്ളതായി വ്യക്തമാക്കുന്നു. സെയിന്‍സ്ബറീസ് സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള വീടുകളുടെ അധികമൂല്യം ഏതാണ്ട് 28,000 പൗണ്ടോളം വരും. വെയിറ്റ്‌റോസ് സൂപ്പര്‍ മാര്‍ക്കറ്റുകളാണ് അടുത്തുള്ളതെങ്കില്‍ അധികമൂല്യം 40,000 പൗണ്ടായി ഉയരും. ആള്‍ഡി സ്റ്റോറുകളാണ് അടുത്തുള്ളതെങ്കില്‍ മൂല്യം 1,300 പൗണ്ട് മാത്രമാണെന്നും പഠനം പറയുന്നു.
പാര്‍ക്ക് ലൈഫ്
ഒഴിവുസമയം ചെലവഴിക്കാനും ഒന്ന് റിലാക്‌സ് ചെയ്യാനും പാര്‍ക്കുകളില്‍ പോകാന്‍ എല്ലാവരും ആഗ്രഹിക്കാറുണ്ട്. പാര്‍ക്കുകള്‍ക്ക് സമീപമാണ് വീടുകളെങ്കില്‍ അവയുടെ വില കൂടുന്നത് സ്വാഭാവികം മാത്രം. ഒട്ടേറെ പാര്‍ക്കുകളുള്ള മാഞ്ചസ്റ്റര്‍ നഗരത്തിലെ ലാന്‍ഡ് രജിസ്ട്രി ഡേറ്റയയനുസരിച്ച് പാര്‍ക്കുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന വീടുകള്‍ക്ക് 65000 പൗണ്ട് വരെ മൂല്യം ഉയരാറുണ്ട്. പാര്‍ക്കിന് സമീപ പ്രദേശത്തായി ജിവിക്കുന്ന ആളുകള്‍ക്ക് പലതരത്തിലുള്ള ഫെസ്റ്റിവലുകളുടെയും ഇതര ആഘോഷങ്ങളുടെയും ഭാഗമാകാന്‍ കഴിയും.
സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍
പുതിയ സ്റ്റേഡിയങ്ങള്‍ വരുമ്പോള്‍ സമീപപ്രദേശങ്ങളിലെ വീടുകളുടെ വിലയില്‍ ഇടിവുണ്ടാകുമെന്നത് വെറും തെറ്റിദ്ധാരണയാണ്. സാമ്പത്തിക വിദ്ഗദ്ധര്‍ നടത്തിയ പഠനത്തില്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന പ്രദേശങ്ങളിലെ വീടുകളുടെ വിലയില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എത്തിഹാദ് ക്യാംപസ് പ്രദേശത്തെ വീടുകളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ സൂപ്ല(ZOOPLA) നടത്തിയ മറ്റൊരു പഠനത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയത്തിനടുത്തുള്ള വീടുകളുടെ വിലയില്‍ 2017ല്‍ 6 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എല്ലാ പ്രീമിയര്‍ ലീഗ് സ്റ്റേഡിയങ്ങള്‍ക്കടുത്തും വീടുകളുടെ വിലയില്‍ വര്‍ദ്ധനവുണ്ട്.
ഗോള്‍ഫ് കോഴ്‌സിന്റെ സാമിപ്യം
ഗോള്‍ഫ് കോഴ്‌സിന്റെ സാമിപ്യം വീടുകളുടെ മൂല്യത്തില്‍ 56 ശതമാനം വര്‍ദ്ധനവുണ്ടാക്കുമെന്ന് പ്രൈം ലോക്കേഷന്‍ നടത്തിയ സര്‍വ്വേഫലം വ്യക്തമാക്കുന്നു. പ്രോപ്പര്‍ട്ട്, വീട് മാര്‍ക്കറ്റില്‍ മറ്റെല്ലാ പ്രദേശങ്ങളിലെ പ്രോപ്പര്‍ട്ടികളും നഷ്ടത്തിലേക്ക് കൂപ്പു കൂത്തിയ സമയത്തും ഗോള്‍ഫ് കോഴ്‌സുകള്‍ക്കടുത്തുള്ള പ്രോപ്പര്‍ട്ടികളുടെ വിലയില്‍ 7 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഒറ്റസംഖ്യാ ഘടകം
ഇരട്ടസംഖ്യകള്‍ വീട്ടുനമ്പറായുള്ള പ്ലോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒറ്റസംഖ്യ നമ്പറുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് 538 പൗണ്ടിന്റെ അധിക മൂല്യമുണ്ടെന്ന് പ്രോപ്പര്‍ട്ടി വെബ് സൈറ്റായ സൂപ്ല (ZOOPLA) നടത്തിയ പഠനത്തില്‍ പറയുന്നു. 13 നമ്പര്‍ എടുക്കാന്‍ ധൃതി കാണിക്കുന്നവര്‍ സൂക്ഷിക്കുക അന്ധവിശ്വാസങ്ങള്‍ നിങ്ങളുടെ വീടിന്റെ മൂല്യം കുറച്ചേക്കും. 6500 പൗണ്ടിന്റെ മൂല്യനഷ്ടം ഇതുകൊണ്ട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കനാലുകള്‍
കനാലുകള്‍ക്കും ജല സ്രോതസുകള്‍ക്കും സമീപത്ത് വസിക്കുന്നവരുടെ ജീവിതം മാനസികോല്ലാസം നിറഞ്ഞതായിരിക്കുമെന്ന് കനാല്‍ ആന്റ് റിവര്‍ ട്രസ്റ്റ് വ്യക്തമാക്കുന്നു. ഇവിടങ്ങളിലെ വീടുകളുടെ മൂല്യത്തില്‍ 15 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നും ട്രസ്റ്റ് വ്യക്തമാക്കുന്നു. പ്രദേശിക സാമ്പത്തിക മേഖലയ്ക്കും കനാലുകള്‍ ഗുണം ചെയ്യുമെന്നത് വീടുകളുടെ വിലവര്‍ദ്ധനവിന് പ്രധാന കാരണമായി ഉയര്‍ത്തി കാണിക്കപ്പെടുന്നു.
മാര്‍ക്കറ്റുകള്‍
ലോയ്ഡ്‌സ് ബാങ്ക് നടത്തിയ പഠനത്തില്‍ മാര്‍ക്കറ്റുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വീടുകളുടെ മൂല്യം 30,788 പൗണ്ടാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ ശരാശരി പ്രോപ്പര്‍ട്ടി മൂല്യത്തേക്കാളും 12 ശതമാനം കൂടുതലാണിത്. റാംസ്‌ബോട്ടം, സാഡില്‍വെര്‍ത്ത് എന്നീ സ്ഥലങ്ങളാണ് താമസത്തിന് ഏറ്റവും കൂടുതല്‍ അനുയോജ്യമായ സ്ഥലമെന്നും പഠനം പറയുന്നു. ഇരു സ്ഥലങ്ങളും മാര്‍ക്കറ്റുകളെ അടിസ്ഥാനപ്പെടുത്തി വികസിച്ചവയാണ്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ആള്‍ട്രിന്‍ചാം ടൗണാണ് രാജ്യത്തിലെ ഏറ്റവും ചെലവേറിയ ആറാമത്തെ സ്ഥലം. മാര്‍ക്കറ്റിന്റെ സ്വാധീനമാണ് ഇവിടുത്തെ ഉയര്‍ന്ന പ്രോപ്പര്‍ട്ടി വിലയുടെ കാരണം.
ഒരു പേരിലെന്തിരിക്കുന്നു
വീടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രദേശങ്ങളുടെ പേരുകള്‍ വിലയെ സ്വാധീനിച്ചേക്കാം. വാറണുകളാണ് രാജ്യത്തെ ഏറ്റവും വിലകൂടിയ റോഡുകളെന്ന് പ്രോപ്പര്‍ട്ടി വെബ് സൈറ്റായ സൂപ്ല(ZOOPLA) പറയുന്നു. ഇവിടങ്ങളില്‍ രാജ്യത്തിന്റെ ശരാശരി മൂല്യത്തേക്കാള്‍ ഇരട്ടിയാണ് വീടുകളുടെ വില. അതേസമയം സ്ട്രീറ്റുകള്‍ ഇതിനേക്കാളും അഫോഡബിളായിട്ടുള്ളവയാണ്. 100,000 പൗണ്ടിനേക്കാളും കുറവാണ് സ്ട്രീറ്റുകളിലെ വീടുകളുടെ മൂല്യം.
മരങ്ങള്‍
വീടുകള്‍ക്കടുത്തുള്ള തെരുവുകളിലെ മരങ്ങള്‍ ഇല്ലാതാകുന്നത് പ്രോപ്പര്‍ട്ടിയുടെ മൂല്യത്തില്‍ ഇടിവു വരാന്‍ കാരണമാകും. മരങ്ങളുടെ അഭാവം ഏതാണ്ട് 5 ശതമാനത്തോളം മൂല്യത്തകര്‍ച്ചയുണ്ടാക്കും. മരങ്ങളുടെ സാന്നിദ്ധ്യം പ്രദേശത്ത് ശുദ്ധവായു ലഭ്യമാക്കുകയും നഗരങ്ങളെ അപേക്ഷിച്ച് ശബ്ദമലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലെ വീടുകള്‍ക്ക് കൂടുതല്‍ പണം നല്‍കാന്‍ ആളുകള്‍ തയ്യാറാണെന്ന് ലോകത്തെമ്പാടും നടക്കുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അതീവ പ്രശ്‌നക്കാരായ അഞ്ച് ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെ ഡൂണ്‍ സ്‌കൂളിലയച്ച് ചാനല്‍ 4ന്റെ സോഷ്യല്‍ എക്‌സ്പിരിമെന്റ്. വൈറ്റ്, വര്‍ക്കിംഗ്ക്ലാസ് പശ്ചാത്തലത്തില്‍ നിന്നുള്ള പഠനത്തില്‍ ഏറെ മോശവും അങ്ങേയറ്റം ഉഴപ്പന്‍മാരുമായ അഞ്ച് വിദ്യാര്‍ത്ഥികളെ ഡൂണ്‍ സ്‌കൂള്‍ വിദ്യാഭ്യാസം മാറ്റിമറിക്കുമോ എന്ന പരീക്ഷണമാണ് ചാനല്‍ 4 ഡോക്യുമെന്ററിക്കായി നടത്തിയത്. മൂന്ന് എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ ഇവരുടെ മാറ്റങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ഇന്ത്യന്‍ ഡൂണ്‍ സ്‌കൂളുകളിലെ പഴയ മട്ടിലുള്ള വിദ്യാഭ്യാസ രീതിയും കടുത്ത അച്ചടക്കവും ഇവരെ വലിയ തോതില്‍ മാറ്റിയെന്നാണ് വിവരം. ഈ വ്യാഴാഴ്ച രാത്രി 9 മണിക്ക് ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും.
മെരുങ്ങുന്നതിനു മുമ്പായുള്ള വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷങ്ങളും പെരുമാറ്റവും എല്ലാം ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നു. പലപ്പോഴും അധികൃതരുമായി ഇവര്‍ സംഘര്‍ഷത്തിലാകുന്നുമുണ്ട്. അഞ്ച് പേരും കഴിഞ്ഞ ജിസിഎസ്ഇ പരീക്ഷയില്‍ തോറ്റവരാണ്. അതുകൊണ്ടുതന്നെ ഇവരെ മാറ്റിയെടുക്കുകയെന്നത് അസാധ്യ കാര്യമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. ഇവരില്‍ രണ്ടുപേര്‍ ഇനി പഠിക്കാനില്ലെന്ന തീരുമാനത്തില്‍ എത്തിയിരുന്നു. ആത്മവിശ്വാസമില്ലായ്മയായിരുന്നു ഇവരുടെ പ്രധാന പ്രശ്‌നം. ആദ്യ എപ്പിസോഡില്‍ ഇവരുടെ വിമത സ്വഭാവവും പശ്ചാത്തലവും മറ്റുമായിരിക്കും പരിചയപ്പെടുത്തുക.
ബ്രൈറ്റണില്‍ നിന്നുള്ള ജെയ്ക്ക് (18), സൗത്ത് വെയില്‍സ് സ്വദേശിയായ ഈതാന്‍ (17), ബ്ലാക്ക്പൂള്‍ സ്വദേശി ഹാരി (18), ചെംസ്‌ഫോര്‍ഡ് സ്വദേശി ആല്‍ഫി (17), ഹള്‍ സ്വദേശി ജാക്ക് (18) എന്നിവരെയാണ് പരീക്ഷണത്തിന് വിധേയരാക്കിയത്. ഇവര്‍ക്ക് കണ്‍വെന്‍ഷണല്‍ സ്‌കൂളിംഗ് ആദ്യം ബുദ്ധിമുട്ടുള്ളതായി തോന്നിയെങ്കിലും പിന്നീട് അതിന്റെ ഭാഗമായി മാറിയെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ആറ് മാസത്തിനുള്ളില്‍ത്തന്നെ കാര്യമായ മാറ്റങ്ങള്‍ ഇവരിലുണ്ടായി. ബ്രിട്ടീഷ് പബ്ലിക് സ്‌കൂളുകളുടെ മാതൃകയിലാണ് ഡൂണ്‍ സ്‌കൂളുകള്‍ അധ്യയനം നടത്തുന്നത്.
30 പേരുടെ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്നാണ് അഞ്ചുപേരെ തിരഞ്ഞെടുത്തത്. ബ്രിട്ടനില്‍ നിന്ന് 4000 മൈല്‍ ഇപ്പുറത്ത് ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ മലകള്‍ക്കിടയിലുള്ള സ്‌കൂളിലാണ് ഇവര്‍ക്ക് പ്രവേശനം നല്‍കിയത്. വര്‍ഷം 12,000 പൗണ്ടാണ് ഇവിടെ നല്‍കേണ്ടി വന്ന ഫീസ്. 12നും 18നുമിടയില്‍ പ്രായമുള്ള 500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലായിരുന്നു ഇവര്‍ക്ക് പഠിക്കേണ്ടി വന്നത്.
ലണ്ടന്‍: അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി എന്‍എച്ച്എസ്. ഗര്‍ഭകാലം മുഴുവന്‍ ഒരു മിഡൈ്വഫിന്റെ സേവനം ലഭ്യമാക്കാനുള്ള സംവിധാനം രൂപീകരിക്കാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി 3000ത്തോളം പേര്‍ക്കു കൂടി മിഡൈ്വഫ് പരിശീലനം നല്‍കും. അപ്രതീക്ഷിതമായ ഗര്‍ഭങ്ങള്‍ അലസിപ്പോകുന്നതും മറ്റു ഗര്‍ഭാനുബന്ധ പ്രശ്‌ന ങ്ങളും പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ ആശയമായ ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.
നാലു വര്‍ഷത്തിനുള്ളില്‍ ഇത്രയും മിഡൈ്വഫുമാരെ പരിശീലിപ്പിക്കാനുള്ള പദ്ധതി ഹെല്‍ത്ത് സെക്രട്ടറി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. മറ്റേണിറ്റി സര്‍വീസുകളില്‍ സൗകര്യങ്ങള്‍ കുറവാണെന്ന് റോയല്‍ കോളേജ് ഓഫ് മിഡൈ്വവ്‌സ് മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അമ്മമാരാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സേവനം നല്‍കാന്‍ അവര്‍ക്കുവേണ്ടി മാത്രം മിഡൈ്വഫുമാരെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഹണ്ട് ഇന്ന് നടത്തുന്ന പ്രഖ്യാപനത്തില്‍ പറയുമെന്ന് കരുതുന്നു.
2021 മുതല്‍ ഒരു സ്ത്രീക്ക് ഗര്‍ഭകാല പരിചരണം നല്‍കാന്‍ ഒരു മിഡൈ്വഫ് എന്ന വിധത്തിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശ്യം. 2019ഓടെ കണ്ടിന്യുവിറ്റി ഓഫ് കെയറര്‍ മോഡല്‍ ഇംഗ്ലണ്ടില്‍ നടപ്പാകും. ഈ മോഡല്‍ സ്വീകരിക്കുന്നതിലൂടെ 19 ശതമാനം മിസ്‌കാര്യേജുകളും 16 ശതമാനം ശിശുമരണങ്ങളും 24 ശതമാനം പ്രിമെച്വര്‍ പ്രസവങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.
മൂന്നാം ലോക മഹായുദ്ധത്തിന് പ്രാരംഭം കുറിക്കുന്ന ആക്രമണം നടത്താന്‍ റഷ്യ തയ്യാറെടുക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി രൂപപ്പെട്ടിരിക്കുന്ന പുതിയ പ്രശ്്‌നങ്ങള്‍ക്കിടെയാണ് പുതിയ സൈനിക നീക്കവുമായി റഷ്യ രംഗത്ത് വന്നതായുള്ള റിപ്പോര്‍ട്ടുതകള്‍ പുറത്തു വന്നിരിക്കുന്നത്. ആയിരക്കണക്കിന് സൈനികരും ടാങ്കുകളും യുദ്ധവിമാനങ്ങളും മിസൈലുകളും റഷ്യ തയ്യാറാക്കി നിര്‍ത്തി കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിര്‍ണായക യുദ്ധത്തില്‍ നാറ്റോ സൈന്യത്തെ വോഗത്തില്‍ കീഴടക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ യുദ്ധ സന്നാഹങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരു ഭാഗത്തും യുദ്ധഭീതി പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിന് റഷ്യ വലിയ ഭീഷണി ഉയര്‍ത്തികൊണ്ടിരിക്കുകയാണെന്ന് അറ്റോമിക് കൗണ്‍സിലിലെ പ്രതിരോധ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. റഷ്യന്‍ സൈന്യത്തിന്റെ യുദ്ധ തയ്യാറെടുപ്പുകള്‍ യൂറോപ്പിനെ ആക്രമിക്കാന്‍ ലക്ഷ്യവെച്ചുള്ളതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന നിരീക്ഷണങ്ങള്‍.
നിലവില്‍ യൂറോപ്പില്‍ തമ്പടിച്ചിരിക്കുന്ന പാശ്ചാത്യ സൈന്യത്തിന് റഷ്യയുടെ സൈനിക ശേഷിയെ മറികടക്കാനുള്ള ശക്തിയില്ല. റഷ്യ ശക്തമായ മുന്നറിയിപ്പ് നല്‍കികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബാള്‍ട്ടിിക്കിലെ സൈനിക ശേഷി നാറ്റോ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ സൈനികരും ആയുധങ്ങളും നാറ്റോ പാളയത്തിലെത്തണം. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അടുത്തായി പുടിന്റെ സൈന്യം എത്തിക്കഴിഞ്ഞുവെന്ന് അറ്റോമിക് കൗണ്‍സില്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫിന്‍ലാന്റ്, എസ്റ്റോണിയ, ലാത്‌വിയ, ബെലാറസ്, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം നിലയുറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ലിത്യാനിയക്കും പോളണ്ടിനും ഇടയിലുള്ള പ്രദേശങ്ങളിലും റഷ്യന്‍ ടാങ്കുകള്‍ നിലയുറപ്പിച്ചുവെന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധത്തില്‍ ആദ്യ ആക്രമണത്തിന് തയ്യാറെടുക്കുകയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുള്ള സൈനിക വ്യൂഹത്തിന്റെ ലക്ഷ്യം.
യുദ്ധം ആരംഭിക്കുകയാണെങ്കില്‍ ഇരു ഭാഗത്തും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാം. 38 ബ്രിട്ടീഷ് നഗരങ്ങളെ ലക്ഷ്യം വെച്ച് റഷ്യ ആണവായുധ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായതോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റ് നോവിചോക് ഉപയോഗിച്ചാണ് സെര്‍ജി സ്‌ക്രിപാല്‍ ആക്രമിക്കപ്പെടുന്നത്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടണ്‍ ആരോപിച്ചു. എന്നാല്‍ ആരോപണം റഷ്യ നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ആരംഭിച്ച ശീതയുദ്ധത്തില്‍ ബ്രിട്ടന്‍ റഷ്യന്‍ ഡിപ്ലോമാറ്റുകളെ രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതിനു മറുപടിയായി റഷ്യയും ബ്രിട്ടീഷ് ഡിപ്ലോമാറ്റുകളെ മോസ്‌കോയില്‍ നിന്ന് പുറത്താക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഗുരുതരമായ വിള്ളലാണ് ഉണ്ടായിരിക്കുന്നത്.
ലണ്ടന്‍: യഹോവ സാക്ഷികള്‍ കുട്ടികള്‍ നേരിടുന്ന പീഡനങ്ങള്‍ മറച്ചു വെക്കുന്നതായി വെളിപ്പെടുത്തല്‍. യുകെയില്‍ എമ്പാടുമുള്ള ഈ വിശ്വാസ സമൂസഹത്തില്‍ കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണമുള്‍പ്പെടെയുള്ള പീഡനങ്ങള്‍ മറച്ചുവെക്കപ്പെടുകയാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ അത് യഹോവയുടെ അപ്രീതിക്ക് കാരണമാകുമെന്നും വിശ്വാസ സമൂഹത്തില്‍ നിന്ന് പുറത്താക്കുമെന്നും മതനേതാക്കളും മുതിര്‍ന്നവരും ഭീഷണിപ്പെടുത്തുകയാണെന്ന് ഇരകളാക്കപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു. ഈ കമ്യൂണിറ്റിയിലെ മുന്‍ അംഗങ്ങളും ഇപ്പോള്‍ അംഗങ്ങളുമായ നൂറിലേറെയാളുകളാണ് തങ്ങള്‍ നേരിട്ട പീഡനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്.
ഇവരില്‍ 41 പേര്‍ ലൈംഗികപീഡനത്തിന് വിധേയരായിട്ടുണ്ടെന്ന് വെളിപ്പെടുത്തി. കുട്ടികളായിരുന്നപ്പോള്‍ മര്‍ദ്ദനമുള്‍പ്പെടെയുള്ള ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ട 48 പേര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയതായും ഗാര്‍ഡിയന്‍ വ്യക്തമാക്കുന്നു. പീഡനങ്ങള്‍ക്കും ചൈല്‍ഡ് ഗ്രൂമിംഗിനും വിധേയരാക്കുന്നതിന് സാക്ഷികളായിട്ടുണ്ടെന്നും അവരുടെ അനുഭവങ്ങള്‍ കേട്ടിട്ടുണ്ടെന്നും 35 പേരും വെളിപ്പെടുത്തി. ഇവയില്‍ ഭൂരിപക്ഷം സംഭവങ്ങളും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും സാധിച്ചിട്ടില്ല. ദശാബ്ദങ്ങള്‍ക്ക് മുമ്പ് നടന്നവ മുതല്‍ അടുത്തിടെ നടന്ന പീഡനങ്ങള്‍ വരെ ഇരകള്‍ വിശദീകരിച്ചു.
യഹോവ സാക്ഷികള്‍ മറ്റു കമ്യൂണിറ്റികളില്‍ നിന്ന് അകലം പാലിക്കുന്നവരും സമൂഹ നിയന്ത്രണം സ്വയം കയ്യാളുന്നവരെന്ന് അവകാശപ്പെടുന്നവരുമാണെന്ന് ഇരകള്‍ പറയുന്നു. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ഇവരെ പഠിപ്പിക്കുന്നത്. ഈ മതവിഭാഗത്തിന്റെ നേതൃത്വം തയ്യാറാക്കിയ നിയമമനുസരിച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഗൗരവമായെടുക്കണമെങ്കില്‍ രണ്ട് സാക്ഷികളെങ്കിലും ഉണ്ടായിരിക്കണം. പീഡിപ്പിച്ചയാളിന്റെ മുന്നില്‍ വെച്ച് ഇരകള്‍ തങ്ങളുടെ ആരോപണം ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കപ്പടാറുണ്ട്. വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ പുരുഷന്‍മാരായ മതനേതാക്കളുടെ മുമ്പില്‍ അവയേക്കുറിച്ച് വിശദീകരിക്കാനും നിര്‍ബന്ധിക്കപ്പെടാറുണ്ടെന്നും ഇരകള്‍ പറഞ്ഞു.
ഈ കമ്യൂണിറ്റിയില്‍ 1970കളില്‍ ഒരു പീഡോഫൈല്‍ വിഭാഗം സജീവമായിരുന്നെന്ന് റേച്ചല്‍ ഇവാന്‍സ് എന്ന ഇര വെളിപ്പെടുത്തി. ഇരകളാക്കപ്പെടുന്നവരെ നിശബ്ദരാക്കാന്‍ ശക്തമായ സംവിധാനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പ്രശ്‌നമുണ്ടെന്ന് ആരെങ്കിലും മതനേതാക്കളെ അറിയിച്ചാല്‍ അത് ആഭ്യന്തരമായി പരിഹരിക്കാമെന്ന് പറഞ്ഞ് ചില കാര്യങ്ങള്‍ ചെയ്യും. ഫലത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ സംരക്ഷിക്കപ്പെടുകയും ഇരകള്‍ നിശബ്ദരാക്കപ്പെടുകയുമാണ് ചെയ്യപ്പെടുന്നത്. ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയവര്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരക്കണക്കിനാളുകള്‍ പീഡനങ്ങള്‍ക്ക് വിധേയരായി നിശബ്ദരാക്കപ്പെട്ടിട്ടുണ്ടെന്നും പുറത്തു വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്
ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരത്തിന് തുടക്കംകുറിച്ചു യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സമാധാനത്തിന്‍റെയും, എളിമയുടെയും ദിനം കൂടിയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടും. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.
രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു ക്രിസ്തു ദേവന്‍റെ ജറുസലേം പ്രവേശനം. വിനയത്തിന്‍റെ അടയാളമായ കഴുതപ്പുറത്ത്, ജറുസലേമിലേക്ക് എഴുന്നള്ളിയ ക്രിസ്തു ദേവനെ ഒലിവിലകള്‍ കൈയിലേന്തി, ഓശാന ഗീതികള്‍ പാടിയായിരുന്നു ജനം എതിരേറ്റത്. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുദേവന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്.
ഓശാന ഞായറോടു കൂടി ക്രൈസ്‌തവര്‍ക്ക് വിശുദ്ധവാരം ആരംഭിക്കുകയാണ്. ഇനിയുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്‍റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്‍റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിൽ പെസഹ വ്യാഴാഴ്ച, അന്ത്യ അത്താഴത്തിന്‍റെ സ്‌മരണയ്ക്കായി ഉണ്ടാക്കുന്ന കുരിശപ്പത്തിന്‍റെ മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, പാലില്‍ ഇടാനും ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയാണ് ഉപയോഗിക്കുക.
ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് ഓശാന ഞായര്‍ മുതല്‍ ഈസ്‌റ്റര്‍ വരെയുള്ള ഒരാഴ്ച. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹക്കാലത്ത് കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന തിരുസഭയുടെ കല്പന വ്യക്തമാക്കുന്നതും ക്രൈസ്തവര്‍ക്കിടയിലുള്ള വിശുദ്ധവാരത്തിന്‍റെ ഈ പ്രാധാന്യം തന്നെയാണ്.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
ദുരൂഹതകള്‍ ഏറെയുള്ള വ്യക്തിയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. കൗശലങ്ങളുടെ പ്രതീകമായി കരുതുന്ന മൃഗമായ കുറുക്കനെ അനുസ്മരിക്കുന്നതാണ് പുടിന്റെ മുഖഭാവങ്ങള്‍. 2000 മുതല്‍ റഷ്യയുടെ അനിഷേധ്യ നേതാവും വീരനായകനുമായി തുടരുന്ന പുടിന്‍ പടിഞ്ഞാറന്‍ ലോകത്തിന് പലപ്പോഴും വില്ലനും തലതിരിഞ്ഞവനുമാണ്. റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സക്രിപാലിനെയും മകളേയും വിഷരാസവസ്തു പ്രയോഗിച്ച് ബ്രിട്ടണില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചത് ബ്രിട്ടണും റഷ്യയും തമ്മിലുള്ള ബന്ധം വളരെയധികം വഷളാകാന്‍ കാരണമായിട്ടുണ്ട്. ലോകസമാധാനത്തിന് ഭീഷണിയാകുംവിധം പഴയ ശീതയുദ്ധം മടങ്ങിവരുമോ എന്നുപോലും ലോകജനത സംശയിച്ച പ്രസ്തുത സംഭവം പുടിന്റെ വില്ലത്തരങ്ങളില്‍ അവസാനത്തേതാണ്. എന്നാല്‍ റഷ്യന്‍ ജനതയ്ക്കിടയില്‍ ഒരു വീര പരിവേഷമാണ് വ്‌ളാഡിമര്‍ പുടിനുള്ളത്. റഷ്യന്‍ രാഷ്ട്രീയത്തില്‍ എതിരാളികളില്ലാതെ മുന്നേറുന്ന പുടിനെക്കുറിച്ച് ധാരാളം വീരകഥകളാണ് റഷ്യയിലുള്ളത്. ജൂഡോയിലും കരാട്ടേയിലും ബ്ലാക്ക് ബെല്‍റ്റുള്ള പുടിന്‍ ഇപ്പോഴും സ്ഥിരമായി പരിശീലനം നടത്തുന്നുണ്ട്. 21 കിലോ ഗ്രാം തൂക്കമുള്ള ഉലക്ക മീനിനെ (ആരോൻ ) ഒറ്റയ്ക്ക് പിടിച്ചതും മൃഗശാലയില്‍ കൂടുതകര്‍ത്ത് സന്ദര്‍ശകര്‍ക്ക് നേരെ പാഞ്ഞ സൈബീരിയന്‍ കടുവയെ തനിയെ നേരിട്ടതുമെല്ലാം പുടിന്റെ സാഹസിക കഥകളില്‍ ചിലതുമാത്രമാണ്.
1952 ഒക്ടോബര്‍ ഏഴിന് ഇപ്പോള്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് എന്ന അറിയപ്പെടുന്ന ലെനിന്‍ഗ്രാഡില്‍ ഫാക്ടറി തൊഴിലാളിയുടെ മകനായി ജനിച്ച പുടിനെക്കുറിച്ച് അറിയപ്പെടാത്ത കഥകളാണ് കൂടുതല്‍ തന്റെ മുത്തച്ഛന്‍ സ്റ്റാലിന്റെയും സോവിയറ്റ് യൂണിയന്റെ സ്ഥാപക നേതാവായ ലെനിന്റെയും പാചകക്കാരനായിരുന്നെന്ന് പുടിന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയപ്പോഴാണ് ലോകം അറിഞ്ഞത്. എന്നാല്‍ ഇതിലുമുപരിയായി ആരാധകരെ ആവേശം കൊള്ളിക്കുകയും ലോകജനതയെ അതിശയിപ്പിക്കുകയും ചെയ്യുന്നതാണ് വ്‌ളാഡിമിര്‍ പുടിന്‍, മരണമില്ലാത്തവനാണെന്നും അദ്ദേഹം ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് എന്ന കഥകളും തെളിവായി പ്രചരിക്കുന്ന ഫോട്ടോകളും.
സോഷ്യല്‍ നെറ്റ് വര്‍ക്കിലാണ് പുടിന്റെ 1920ലേയും 1941ലേയും ഫോട്ടോയെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങള്‍ ഉള്ളത്. ഇതിനെ തുടര്‍ന്ന് ദി ടെലിഗ്രാഫും ഡിസ്‌ക്ലോഷര്‍ ടിവിയും വിശദമായ വാര്‍ത്ത തന്നെ നല്‍കിയിരുന്നു.
ചിത്രങ്ങളില്‍ വ്‌ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ നൂറുവര്‍ഷത്തിലേറെയായി രൂപഭാവങ്ങില്‍ കാര്യമായ വ്യത്യാസങ്ങളില്ലാതെ കാലത്തെ അതിജീവിക്കുന്ന അമര്‍ത്യനായാണ് കാണപ്പെടുന്നത്. 1920ല്‍ എടുക്കപ്പെട്ട ഒരു ചിത്രത്തില്‍ ഒന്നാം മഹായുദ്ധത്തില്‍ പങ്കെടുക്കുന്ന റഷ്യന്‍ പടയാളിയോടാണ് പുടിന്റെ രൂപസാദൃശ്യം. 1941ല്‍ എടുത്ത മറ്റൊരു ഫോട്ടോയില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുന്ന ഒരു റഷ്യന്‍ പടയാളിയോട് പുടിന് വളരെയേറെ സൗഭാഗ്യമുണ്ട്. ഇതോടൊപ്പം തന്നെ 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ജനറലിനോട് പുടിന് സാമ്യമുണ്ട്.
വളരെയേറെ രഹസ്യാത്മകതയും ഇരുമ്പുമറയും സ്വകാര്യ ജീവിതത്തില്‍ സൂക്ഷിക്കുന്ന പുടിന്‍ അമര്‍ത്യത സംബന്ധിച്ച വാര്‍ത്തകള്‍ വെറും കെട്ടുകഥകള്‍ മാത്രമാണെങ്കിലും വ്‌ളാഡിമിര്‍ പുടിന്‍ എന്ന റഷ്യന്‍ നേതാവിന്റെ ഉദയവും വളര്‍ച്ചയും ലോക രാഷ്ട്രീയത്തില്‍ കഴിഞ്ഞ രണ്ട് ദശകമായി ചെലുത്തുന്ന സ്വാധീനവും വളരെയേറെ ദുരൂഹത ഉണര്‍ത്തുന്നതാണ്. എന്തായാലും എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത പുടിന്റെ നിലപാടുകള്‍ തന്നെയാവും വരും കാലങ്ങളില്‍ ലോക രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുക.
ഈസ്റ്ററിന് നാല് ദിവസം നീളുന്ന അവധിയാണ് ലഭിക്കുന്നത്. ദുഃഖവെള്ളിയും ശനിയും ഈസ്റ്റര്‍ ഞായറും കഴിഞ്ഞ് തിങ്കളാഴ്ച കൂടി അവധിയായതിനാല്‍ വീടുകളില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന സാധനങ്ങള്‍ തീരാന്‍ സാധ്യതയുണ്ട്. അവധി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കൂടി ബാധകമാണെന്നതിനാല്‍ കാലേകൂട്ടി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ അബദ്ധമാകും. ഈസ്റ്ററിന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും സന്ദര്‍ശനത്തിന് എത്തുമെന്നതിനാല്‍ ഭക്ഷണ പാനീയങ്ങളുടെ സ്റ്റോക്ക് വളരെ പെട്ടെന്ന് തീരുകയും ചെയ്‌തേക്കാം.
അത്തരം സാഹചര്യങ്ങളില്‍ കടകള്‍ക്കായി പരതിയാല്‍ ചിലപ്പോള്‍ നിരാശയായിരിക്കും ഫലം. പ്രധാനപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഈ അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമയം മനസിലാക്കിവെക്കുന്നത് ഇത്തരം അവസരങ്ങളില്‍ ഉപകാരപ്രദമായിരിക്കും. ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ ദുഃഖവെള്ളിയാഴ്ചയില്‍ കുറച്ചു മണിക്കൂറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ടെസ്‌കോ
ടെസ്‌കോയുടെ മിക്കവാറും എല്ലാ വലിയ സ്‌റ്റോറുകളും വാരാന്ത്യത്തില്‍ അടഞ്ഞുകിടക്കും. ചില സ്‌റ്റോറുകള്‍ കുറച്ചു സമയത്തേക്ക് മാത്രം തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ എക്‌സ്പ്രസ് സ്റ്റോറുകള്‍ ഈസ്റ്റര്‍ ദിവസം ഉള്‍പ്പെടെ പ്രവര്‍ത്തിക്കും. ടെസ്‌കോ ഫൈന്‍ഡര്‍ ടൂള്‍ ഉപയോഗിച്ച് ഓപ്പണിംഗ് സമയം അറിയാവുന്നതാണ്. ദുഃഖവെള്ളിയാഴ്ചയും ശനിയാഴ്ചയും സ്‌റ്റോറുകള്‍ സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും. ഈസ്റ്ററിന് ഭൂരിഭാഗം സ്റ്റോറുകളും അവധിയായിരിക്കും. ഈസ്റ്റര്‍ തിങ്കളാഴ്ച ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും. എക്‌സ്പ്രസ് സ്‌റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
സെയിന്‍സ്ബറീസ്
സെയിന്‍സ്ബറീസിന്റെ സൂപ്പര്‍മാര്‍ക്കറ്റുകളും കണ്‍വീനിയന്‍സ് സ്റ്റോറുകളും ശനിയാഴ്ച സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. ദുഖവെളളിയും ഈസ്റ്റര്‍ തിങ്കളാഴ്ചയും കുറച്ചു സമയം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. ഈസ്റ്റര്‍ ഞായറാഴ്ച ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും സ്‌റ്റോറുകള്‍ എല്ലാം അവധിയായിരിക്കും. പെട്രോള്‍ സ്‌റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
ദുഃഖവെള്ളി: കുറച്ചു മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കും
ശനിയാഴ്ച: സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും
ഈസ്റ്റര്‍: സ്റ്റോറുകള്‍ നിയന്ത്രിതമായി പ്രവര്‍ത്തിക്കും
തിങ്കളാഴ്ച: നിയന്ത്രിതമായി പ്രവര്‍ത്തിക്കും.
വെയ്റ്റ്‌റോസ്
വെയ്റ്റ്‌റോസ് ഒരു ഈസ്റ്റര്‍ അവോകാഡോ എഗ്ഗ് കളക്ഷന്‍ ഈസ്റ്ററിന് അവതരിപ്പിച്ചിട്ടുണ്ട്.
ദുഃഖവെള്ളി: ഭൂരിഭാഗം സ്റ്റോറുകളും രാവിലെ 8 മുതല്‍ രാത്രി 7 മണി രെ പ്രവര്‍ത്തിക്കും. ചില ഷോപ്പുകള്‍ 9 മണി വരെയും പ്രവര്‍ത്തിക്കും.
ശനിയാഴ്ച: സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും
ഈസ്റ്റര്‍: ഇംഗ്ലംണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ സ്‌റ്റോറുകള്‍ അടഞ്ഞു കിടക്കും. സ്‌കോട്ട്‌ലന്‍ഡില്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും
തിങ്കളാഴ്ച: ഭൂരിഭാഗം സ്റ്റോറുകളും രാവിലെ 8 മുതല്‍ രാത്രി 7 മണി രെ പ്രവര്‍ത്തിക്കും. ചില ഷോപ്പുകള്‍ 9 മണി വരെയും പ്രവര്‍ത്തിക്കും.
ആസ്ഡ
ആസ്ഡയുടെ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ സ്‌റ്റോറുകള്‍ക്ക് ഈസ്റ്റര്‍ അവധിയായിരിക്കും. സ്‌കോട്ട്‌ലന്‍ഡിലെ സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
ദുഃഖവെള്ളി: കുറച്ചു മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കും
ശനിയാഴ്ച: സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും
ഈസ്റ്റര്‍: അവധി
തിങ്കളാഴ്ച: നിയന്ത്രിതമായി പ്രവര്‍ത്തിക്കും.
മോറിസണ്‍സ്
മോറിസണ്‍സ് വാരാന്ത്യത്തില്‍ മിക്കവാറും സ്‌റ്റോറുകളും പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ദുഃഖവെള്ളിയും ഈസ്റ്റര്‍ തിങ്കളും മാത്രം സുപ്പര്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനസമയം ചുരുക്കിയിട്ടുണ്ട്.
ആള്‍ഡി
ആള്‍ഡി സ്റ്റോറുകള്‍ ഈസ്റ്റര്‍ ഞായറാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. രാവിലെ 8 മുതല്‍ 8 വരെയും ചിലയിടങ്ങളില്‍ 10 മണി വരെയും പ്രവര്‍ത്തിക്കും. സ്‌കോട്ട്‌ലന്‍ഡിലെ സ്‌റ്റോറുകള്‍ ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും.
ലിഡില്‍
ലിഡില്‍ സ്‌റ്റോറുകളും വാരാന്ത്യത്തില്‍ സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും. ഈസ്റ്റര്‍ ഞായറാഴ്ച സ്‌കോട്ട്‌ലന്‍ഡിലെ സ്‌റ്റോറുകള്‍ ഒഴികെയുള്ളവ അവധിയായിരിക്കുമെന്നും ലിഡില്‍ അറിയിച്ചിട്ടുണ്ട്.
ബ്രിട്ടനുമേല്‍ റഷ്യ ആണവായുധം പ്രയോഗിക്കുകയാണെങ്കില്‍ 8 മില്ല്യണിലധികം ജനങ്ങള്‍ കൊല്ലപ്പെട്ടേക്കും. ബ്രിട്ടനെ മുഴുവനായും ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാന്‍ കെല്‍പ്പുള്ള ആണവായുധങ്ങള്‍ റഷ്യയുടെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടനിലെ പ്രധാനപ്പെട്ട 38 ടൗണുകളും മറ്റു നഗരങ്ങളുമാണ് റഷ്യ പ്രധാനമായും ആക്രമിക്കാന്‍ പദ്ധതിയിടുന്നതെന്നാണ് യുകെ കണക്കുകൂട്ടുന്നത്. 70ഓളം മിലിട്ടറി ബേസ് ക്യാമ്പുകളും കമ്യൂണിക്കേഷന്‍ സെന്ററുകളും വ്യോമയാന കേന്ദ്രങ്ങളും ഉള്‍പ്പെടെ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വലിയ പങ്ക് വഹിക്കുന്ന പ്രധാന മേഖലകളെല്ലാം ആക്രമണ ഭീഷണിയിലാണെന്ന് അധികൃതരുടെ നിഗമനം. പുറത്തു വന്ന രഹസ്യ രേഖകളാണ് റഷ്യന്‍ ആക്രമണ സാധ്യതയെക്കുറിച്ചുള്ള ബ്രിട്ടീഷ് ആശങ്കകള്‍ വ്യക്തമാക്കുന്നത്. റഷ്യ അണുവായുധം പ്രയോഗിച്ചാല്‍ ഏകദേശം 7.7 മില്ല്യണ്‍ ജനങ്ങള്‍ വധിക്കപ്പെടുമെന്നാണ് ആശങ്ക.
പുടിന്റെ ആയുധപ്പുരയില്‍ സൂക്ഷിച്ചിരിക്കുന്ന ഏത് ആണവായുധമാണ് ബ്രിട്ടനില്‍ പ്രയോഗിക്കാന്‍ പോകുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നാശത്തിന്റെ തോതും നിര്‍ണയിക്കപ്പെടുക. വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന റഷ്യയും ബ്രിട്ടനും തമ്മില്‍ ശീതയുദ്ധം ആരംഭിക്കുന്നത് ബ്രിട്ടിഷ് ഡബിള്‍ ഏജന്റ് ആയിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായതിനു ശേഷമാണ്. സാലിസ്ബറിയിലെ ഒരു പാര്‍ക്കില്‍ വെച്ച് റഷ്യന്‍ നിര്‍മ്മിത നെര്‍വ്വ് ഏജന്റ് നോവിചോക്ക് ഉപയോഗിച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. സ്‌ക്രിപാലും മകളും ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ 23 റഷ്യന്‍ ഡിപ്ലോമാറ്റുകളെ പ്രധാനമന്ത്രി തെരേസ മേയ് പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി 23 ബ്രിട്ടിഷ് ഡിപ്ലോമാറ്റുകളെ റഷ്യയും പുറത്താക്കിയിരുന്നു. മേഖലയില്‍ സംഘര്‍ഷം ഉണ്ടാവുകയാണങ്കില്‍ റഷ്യ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതകളേറെയാണ്.
ലിവര്‍പൂള്‍, ലണ്ടന്‍, മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ്, ലീഡ്‌സ്, ന്യൂ കാസില്‍ തുടങ്ങി ബ്രിട്ടനിലെ പ്രധാന 20 നഗരങ്ങളാണ് റഷ്യ ലക്ഷ്യമിടുന്നതായി കരുതപ്പെടുന്നത്. ലണ്ടന്‍ നഗരത്തിലുണ്ടാകുന്ന ഏറ്റവും ചെറിയ ഒരു ആക്രമണം പോലും ഏതാണ്ട് 9,50,000 പേരുടെ ജീവഹാനിക്ക് കാരണമാകും. ലിവര്‍പൂള്‍, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളിലാണ് ആക്രമണങ്ങള്‍ നടക്കുന്നതെങ്കില്‍ മരണ നിരക്ക് 3,71,000 മുതല്‍ 4,20,000 വരെയോ അല്ലെങ്കില്‍ 3,00,000 മുതല്‍ 3,25,000 വരെയോ ആകാനാണ് സാധ്യത. ബ്രിസ്‌റ്റോളില്‍ ആക്രമണം നടന്നാല്‍ 2,70,000 പേര്‍ കൊല്ലപ്പെട്ടേക്കാമെന്ന് കണക്കുകള്‍ പറയുന്നു. റഷ്യയുടെ ആക്രമണ പദ്ധതികളെല്ലാം വിജയിക്കുകയാണെങ്കില്‍ 38 ബ്രിട്ടീഷ് നഗരങ്ങള്‍ കത്തിച്ചാമ്പലാകും.