Main News

ദീർഘനാളുകളായി യൂറോപ്പിലെ മലയാളികൾ അഭിമുഖീകരിക്കുന്ന (പ്രത്യേ കിച്ച് അവധിക്കാലങ്ങളിൽ നാട്ടിലേക്ക് പോകുന്ന മലയാളികളുടെ) യാത്രാക്ലേശം പരിഹരിക്കുവാൻ സംസ്ഥാന സർക്കാരും നോർക്കയും മുൻകയ്യെടുത്ത് യൂറോപ്പിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് നേരിട്ട് കേരളത്തിലെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു.

മധ്യവേനലവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന മലയാളികളെ ചൂഷണം ചെയ്യന്ന എയർലൈൻ സർവീസുകാരും മറ്റ് ഇടത്തട്ടുകാരും (ട്രാവൽ ഏജൻസി) ഏൽപിക്കുന്ന പ്രഹരങ്ങളിൽ നിന്നും മലയാളിയെ രക്ഷിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു. പി എം എഫ് കമ്മിറ്റിക്കു വേണ്ടി ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ അസോസിയേറ്റ് കോ-ഓർഡിനേറ്റർ വർഗീസ് ജോൺ, യൂറോപ്പ് കോ-ഓർഡിനേറ്റർ ജോളി കുര്യൻ യൂറോപ്പ് റീജിയണൽ പ്രസിഡന്റ് എബി പാലമറ്റം, യൂറോപ്പ് വിമൻസ് കോ-ഓർഡിനേറ്റർ ഫിലോമിന നിലമ്പൂർ, യൂറോപ്പ് റീജിയണൽ സെക്രട്ടറി ഷിജു വർഗ്ഗീസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗ്ലോബല്‍ കമ്മറ്റി കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പിഎംഎഫ് ഗ്ലോബല്‍ നേതൃത്വം അറിയിച്ചു,

ലണ്ടന്‍: യുകെയിലെ ആശുപത്രികളില്‍ സമ്മര്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന കൂടിയ താപനില ആശുപത്രികളെ കൂടുതല്‍ എയര്‍ കൂളറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ഹീറ്റ് വേവാണ് കഴിഞ്ഞ രണ്ട് ദിവസമായി യുകെയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹീത്രൂവില്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇകളില്‍ വ്യാഴാഴ്ച റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. താപനില ഉയരുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമീപകാലത്തെ ഏറ്റവും ശക്തമായ വിന്ററിന് ശേഷം എത്തിയിരിക്കുന്ന സമ്മറും എന്‍എച്ച്എസിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് താപനില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനിലയായ 38.5 ഡിഗ്രിയേക്കാള്‍ ചൂട് ഇന്നുണ്ടായേക്കും. അതിനു പിന്നാലെ ഒരു തണ്ടര്‍സ്റ്റോമിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. അന്തരീക്ഷ താപനില ഈ വിധത്തില്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗികള്‍ക്കും വൃക്ക, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്.

മൊബൈല്‍ എയര്‍ കണ്ടിഷനിംഗ് യൂണിറ്റുകളും കൂടുതലും ഫാനുകളും എത്തിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രികള്‍. ചൂട് വര്‍ദ്ധിക്കുന്നത് രോഗികളെയും ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഹീറ്റ് വേവിനെ മറികടക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗികള്‍ ധാരാളം വെള്ളം കലര്‍ന്ന ഭക്ഷണരീതിയിലേക്ക് മാറണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ധാരാളം വെള്ളം കുടിക്കുന്നത് രോഗങ്ങളെ അകറ്റി നിര്‍ത്തുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. നേരത്തെ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുന്നതു മൂലം പ്ലാന്‍ഡ് ഓപ്പറേഷനുകള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് എന്‍.എച്ച്.എസ് വ്യക്തമാക്കിയിരുന്നു.

ന്യുഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ വിചാരണ നേരിടണം. ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതിയുടെ വിധി. കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസ് എന്നിവര്‍ക്കെതിരെയും തെളിവുകള്‍ ഉണ്ട്. ഇവരും വിചാരണ നേരിടണമെന്നും സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ ഒരു മാറ്റവും വരില്ല. ലാവ്‌ലിന്റെ അതിഥിയായി പിണറായി കാനഡയിലുള്ളപ്പോഴാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത്. ഭീമമമായ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഇതുവഴിയുണ്ടായത്. എന്നാല്‍ ലാവ്‌ലിന്‍ കമ്പനി വലിയ ലാഭമുണ്ടടാക്കുകയും ചെയ്തുവെന്നും സി.ബി.ഐ പറയുന്നു.

കേസില്‍ നിന്നും മൂന്നു പ്രതികളെ ഒഴിവാക്കിയതാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. പിണറായിക്കും മറ്റു ലഭിച്ചതുപോലെയുള്ള ആനുകൂല്യം തങ്ങള്‍ക്കും അര്‍ഹമാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് മറ്റ് മൂന്നു പ്രതികള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവരും വിചാരണ നേരിട്ടതെന്നും മൂന്നു പേരെ ഒഴിവാക്കുകയും മൂന്നുപേര്‍ വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യൂതി പദ്ധതികളുടെ പുനരുദ്ധാരണത്തിന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യൂതിമന്ത്രിയായിരുന്ന ജി.കാര്‍ത്തികേയന്‍ ആണ് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് വന്ന ഇ.കെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യൂതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ സപ്ലൈ കരാര്‍ ആയി മാറ്റിയെന്നും ഇത് വ്യവസ്ഥാ ലംഘനമാണെന്നുമാണ് കേസ്. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്ത് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കേസില്‍ പറയുന്നു.

അതേസമയം, സ്വന്തമായി നേട്ടമുണ്ടാക്കാനോ കമ്പനിക്ക് നേട്ടമുണ്ടാക്കാനോ പിണറായി വിജയന്‍ ശ്രമിച്ചതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്നും അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് കുടുക്കിയെന്നും കുറ്റപ്പെടുത്തിയ ഹൈക്കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധി ശരിവച്ചിരുന്നു. പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ക്ക് രുപം നല്‍കി നടപ്പാക്കിയത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും കുറഞ്ഞകാലം മാത്രം വൈദ്യൂതിമന്ത്രിയിരുന്ന പിണറായി വിജയന് ഇതില്‍ പങ്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ലാവ്‌ലിനും കെ.എസ്.ഇ.ബിയും തമ്മിലുള്ള കരാറിലെ ഒരു കാര്യവും പിണറായി മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചിട്ടില്ലെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞുരുന്നു.

സി.ബി.ഐ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനേയും വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയ വിചാരണ കോടതി നടപടി ശരിവച്ച ഹൈക്കോടതി, കെ.എസ്.ഇ.ബി മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു.

 

മാഡ്രിഡ്: യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോയ്ക്ക് 150 കോടി പിഴയും രണ്ട് വര്‍ഷം തടവ് ശിക്ഷയും. നികുതി വെട്ടിപ്പു കേസിലാണ് സ്പാനിഷ് കോടതിയുടെ കടുത്ത ശിക്ഷ. സ്പാനിഷ് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനാല്‍ തടവു ശിക്ഷ അനുഭവിക്കേണ്ടി വരില്ല. സ്‌പെയിനിലെ കടുത്ത ടാക്‌സ് നിയന്ത്രണങ്ങള്‍ മൂലമാണ് റൊണാള്‍ഡോ ഇറ്റലിയിലേക്കു ചേക്കേറിയതെന്ന് ലാലിഗ പ്രസിഡന്റ് ഓസ്‌കാര്‍ ടെബാസ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കോടതി വിധി.

പതിനാലു മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയതായി നേരത്തെ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ആറു ദശലക്ഷത്തോളമായി ചുരുങ്ങി. സമീപകാലത്ത് ഒരു ഫുട്ബോള്‍ താരം നികുതി വെട്ടിപ്പ് കേസില്‍ അടയ്ക്കേണ്ടി വന്ന ഏറ്റവും വലിയ തുകയാണ് റോണോയ്ക്ക് പിഴയായി ലഭിച്ചിരിക്കുന്നത്. സമാന കേസില്‍ ബാഴ്സോലണ താരം ലയണല്‍ മെസിക്കും പിഴ ലഭിച്ചിരുന്നു. ഏതാണ്ട് നാല് ദശലക്ഷം യൂറോ പിഴയും 21 മാസത്തെ തടവുമാണ് കോടതി വിധിച്ചത്. മാഞ്ചസ്റ്റര്‍ യുണെറ്റഡ് താരം അലക്സിസ് സാഞ്ചസ്, അര്‍ജന്റീന താരം മഷറാനോ എന്നിവരും നികുതി വെട്ടിപ്പു കേസില്‍ വന്‍തുക പിഴ അടക്കേണ്ടി വന്ന താരങ്ങളാണ്.

കേസിന്റെ ആദ്യഘട്ടം മുതല്‍ ആരോപണങ്ങളെ നിഷേധിച്ച റൊണാള്‍ഡോ പിന്നീട് കുറ്റം സമ്മതിച്ച് ഒത്തു തീര്‍പ്പിനൊരുങ്ങുകയായിരുന്നു. ഒത്തുതീര്‍പ്പിനു മുതിര്‍ന്നില്ലായെങ്കില്‍ ഒരു പക്ഷേ താരത്തിന് ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു. ലോകകപ്പിന്റെ അവസാനത്തോടെയാണ് റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറാന്‍ റോണോ തീരുമാനിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കായിരുന്നു കൈമാറ്റം. പിന്നാലെ ഫ്രാന്‍സ് ഫുട്ബോള്‍ ഇതിഹാസവും മുന്‍ റയല്‍ കോച്ചുമായി സിനദിന്‍ സിദാനും യുവന്റസ് പരിശീലക സ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ വില്‍പനയില്‍ 86 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 5 പെന്‍സ് നിരക്കേര്‍പ്പെടുത്തിയതിനു ശേഷമാണ് ഇവയുടെ വില്‍പനയില്‍ കുറവുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏഴ് പ്രമുഖ റീട്ടെയിലര്‍മാര്‍ 2014ല്‍ 7.6 ബില്യന്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളാണ് വിറ്റഴിച്ചതെങ്കില്‍ 2017-18 കാലയളവില്‍ 1.75 ബില്യന്‍ മാത്രമാണ് വിറ്റത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കും ഡിസ്‌പോസബിള്‍ കോഫി കപ്പുകള്‍ക്കും ഇത്തരം നിരക്കുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നത്. ആസ്ഡ, മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, സെയിന്‍സ്ബറീസ്, ടെസ്‌കോ, ദി കോ ഓപ്പറേറ്റീവ് ഗ്രൂപ്പ്, വെയിറ്റ്‌റോസ്, മോറിസണ്‍സ് എന്നീ റീട്ടെയിലര്‍മാര്‍ എല്ലാവരും ചേര്‍ന്ന് ഈ വര്‍ഷം വിറ്റഴിച്ചത് ഒരാള്‍ക്ക് ശരാശരി 19 ബാഗുകളാണ്.

കഴിഞ്ഞ വര്‍ഷം ഇത് ബാഗുകളായിരുന്നു. 249 റീട്ടെയിലര്‍മാര്‍ 2017-18 വര്‍ഷത്തില്‍ മൊത്തം വിറ്റത് 1.75 ബില്യന്‍ മാത്രമാണ്. ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയില്‍ നിന്ന് 58.5 മില്യന്‍ പൗണ്ടും നേടാനായി. രണ്ടില്‍ മൂന്ന് റീട്ടെയിലര്‍മാരാണ് ഈ വിവരങ്ങള്‍ നല്‍കിയത്. നമ്മുടെ ശീലങ്ങളില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഉദ്യമത്തില്‍ പങ്കാളികളാകാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍ നല്‍കുന്നതെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.

2015ല്‍ അവതരിപ്പിച്ച പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വിലയീടാക്കാനുള്ള തീരുമാനം ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചതാണ് ഈ വലിയ മാറ്റത്തിന് കാരണമെന്ന് കോമണ്‍സ് എന്‍വയണ്‍മെന്റല്‍ ഓഡിറ്റ് കമ്മിറ്റി അധ്യക്ഷയും ലേബര്‍ എംപിയുമായ മേരി ക്രീഗ് പറഞ്ഞു. പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥയ്ക്കും ഇത് വളരെ ഗുണകരമാണെന്നും അവര്‍ വ്യക്തമാക്കി. ഇപ്പോള്‍ വിറ്റഴിച്ചു വരുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കും മറ്റും ടേക്ക് ബാക്ക് സ്‌കീം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കഞ്ചാവില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാന്‍ യുകെയിലെ ഡോക്ടര്‍മാര്‍ക്ക് ഇനി സാധിക്കും. ഇതു സംബന്ധിച്ച നിയമങ്ങളില്‍ ഇളവുകള്‍ വരുത്തി. ഇത്തരം മരുന്നുകള്‍ 2001ലെ മിസ്‌യൂസ് ഓഫ് ഡ്രഗ്‌സ് റെഗുലേഷന്‍സ് നിയമത്തിന്റെ ഷെഡ്യൂള്‍ 2ല്‍ ഉള്‍പ്പെടുത്തുമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു. ഡ്രഗ് റെസിസ്റ്റന്റ് അവസ്ഥയിലുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ഇത് ആശ്വാസമാകുമെന്നാണ് കരുതുന്നത്. ഷെഡ്യൂള്‍ 1ലാണ് കഞ്ചാവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് കഞ്ചാവിന് തെറാപ്യൂട്ടിക് മൂല്യമില്ലെന്നും അതുകൊണ്ടു തന്നെ കൈവശം വെക്കാനോ മരുന്നായി നിര്‍ദേശിക്കാനോ സാധിക്കുകയില്ല.

ഗവേഷണ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിയുണ്ടെങ്കിലും അതിന് ഹോം ഓഫീസിന്റെ ലൈസന്‍സ് ആവശ്യമാണ്. എന്നാല്‍ ചില രോഗങ്ങളില്‍ ഇതിന് തെറാപ്യൂട്ടിക് മൂല്യമുണ്ടെന്ന് ഗവണ്‍മെന്റിന്റെ ഒഫീഷ്യല്‍ ഡ്രഗ് ഉപദേഷ്ടാക്കളും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഫോര്‍ ഇംഗ്ലണ്ട്, ഡെയിം സാലി ഡേവിസും വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹോം സെക്രട്ടറിയുടെ നീക്കം. അപസ്മാര രോഗികളായ ചില കുട്ടികളുടെ ചികിത്സക്ക് കഞ്ചാവ് ഓയില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ഇതിനായുള്ള അനുമതി നിഷേധിക്കപ്പെടുന്നത് പതിവായിരുന്നു. ഈ സംഭവങ്ങളും നിയമത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ കാരണമായിട്ടുണ്ട്.

കുട്ടികള്‍ക്ക് ചികിത്സ നിഷേധിച്ച സംഭവമുള്‍പ്പെടെയുള്ളവ വിശകലനം ചെയ്താല്‍ ഈ മരുന്നുകളുടെ കാര്യത്തില്‍ നമ്മുടെ നിലപാടകള്‍ തൃപ്തികരമല്ലെന്നാണ് വ്യക്തമാകുന്നതെന്ന് ജാവിദ് പറഞ്ഞു. ഈ മരുന്നുകള്‍ക്ക് അനുമതി നല്‍കുന്നത് ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസമാകുമെന്നും ജാവിദ് വ്യക്തമാക്കി.

ലണ്ടന്‍: യുകെയില്‍ പോലീസിന് ആയുധമെടുക്കേണ്ടി വരുന്ന ഓപ്പറേഷനുകളുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധനവ്. 19,000 ഓപ്പറേഷനുകളാണ് സായുധ പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഉണ്ടായിരിക്കുന്നത്. 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം അക്രമികള്‍ക്ക് നേരെ പോലീസ് പരസ്യമായി വെടിയുതിര്‍ത്ത 12 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടന്‍ ബ്രിഡ്ജ് അറ്റാക്ക് നടത്തിയ തീവ്രവാദികളെ പോലീസ് വെടിവെച്ച് കൊന്ന സംഭവം ഉള്‍പ്പെടെയുള്ള കണക്കുകളാണിത്. വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ ഭീഷണികളും ഇതര അക്രമ സ്വഭാവമുള്ള കുറ്റകൃത്യങ്ങളും നേരിടാന്‍ സായുധ പോലീസ് സേനയെ ശക്തിപ്പെടുത്തുന്നതായു റിപ്പോര്‍ട്ടുണ്ട്.

മുന്‍കരുതല്‍ പെട്രോളിംഗ്, ഓപ്പറേഷന്‍സ്, ആയുധങ്ങളില്ലാത്ത ഓഫീസേഴിസിന് സഹായം ലഭ്യമാക്കല്‍ തുടങ്ങി സായുധ പോലീസ് സംഘം ചെയ്തിരുന്ന ജോലികളില്‍ 19 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2010/11 കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. സായുധ പോലിസ് സേനാഗംങ്ങള്‍ പബ്ലിക്ക് ഇവന്റുകള്‍ക്ക് സുരക്ഷയൊരുക്കുന്ന രീതിയും വര്‍ദ്ധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തീവ്രവാദ സംഘടനകളില്‍ നിന്നുള്ള ഭീഷണികളും വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുമാണ് പുതിയ നീക്കങ്ങള്‍ നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ സൈമണ്‍ ചെസ്റ്റര്‍മാന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സായുധ സേനകള്‍ നടത്തിയിരിക്കുന്ന 84 ശതമാനം ഓപ്പറേഷനുകളിലും ഉപയോഗിച്ചിരിക്കുന്നത് ആംഡ് റെസ്‌പോണ്‍സ് വെഹിക്കിളുകളാണ്. പ്രത്യേക പരിശീലനം സിദ്ധിച്ച രണ്ട് പോലീസ് ഓഫീസേഴ്‌സാണ് സംഘത്തിലുണ്ടാക്കുക. സെമി ഓട്ടോമാറ്റിക് റൈഫിള്‍സ്, ഹാന്‍ഡ് ഗണ്‍ തുടങ്ങിയ ആയുധങ്ങളാവും ഇവര്‍ പ്രധാനമായും ഉപയോഗിക്കുക. ലണ്ടനിലും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ലണ്ടനിലും മാഞ്ചസ്റ്ററിലും കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ആക്രമണങ്ങളെ പ്രതിരോധിച്ചത് സായുധ പോലീസ് സേനയായിരുന്നു. താലിബാന് വേണ്ടി ബോംബ് നിര്‍മ്മിച്ച തീവ്രവാദിയെയും മറ്റൊരു ഐസിസ് തീവ്രവാദിയെയും അറസ്റ്റ് ചെയ്തതും ഇവര്‍ തന്നെയാണ്.

വിന്റര്‍ പ്രതിസന്ധിയില്‍ ആടിയുലഞ്ഞ എന്‍എച്ച്എസ് അതില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ കാലാവസ്ഥ വീണ്ടും വില്ലനാകുന്നു. സമ്മറും എന്‍എച്ച്എസിന് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് യുകെയില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളത് റെക്കോര്‍ഡ് ചൂടാണെന്ന മെറ്റ് ഓഫീസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്ക് വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇകളില്‍ വ്യാഴാഴ്ച റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെട്ട ദിവസം കൂടിയായിരുന്നു ഇന്നലെ. ഹീത്രൂവില്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഇന്ന് താപനില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനിലയായ 38.5 ഡിഗ്രിയേക്കാള്‍ ചൂട് ഇന്നുണ്ടായേക്കും. അതിനു പിന്നാലെ ഒരു തണ്ടര്‍‌സ്റ്റോമിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. അന്തരീക്ഷ താപനില ഈ വിധത്തില്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗികള്‍ക്കും വൃക്ക, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ഈ രോഗങ്ങള്‍ കൂടുതല്‍ ഗുരുതരമാകാനും മരണം പോലും സംഭവിക്കാനുമുള്ള സാധ്യത ഏറെയാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു.

ഹീറ്റ് വേവ് തുടരുന്ന പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് വിന്ററിലെ അതേ അവസ്ഥയിലേക്ക് തിരികെ വന്നിരിക്കുകയാണെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സാഫ്രോണ്‍ കോര്‍ഡി പറഞ്ഞു. ഹോസ്പിറ്റലുകളിലെയും കമ്യൂണിറ്റികളിലെയും ആംബുലന്‍സ് സര്‍വീസുകളിലെയും ജീവനക്കാരില്‍ കുറച്ചു പേര്‍ സിക്ക് ലീവിലാണ്. അതിലേറെപ്പേര്‍ ഹോളിഡേകള്‍ക്കായി പോയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. രോഗിളുടെ തിരക്ക് വര്‍ദ്ധിക്കുന്നതു മൂലം പ്ലാന്‍ഡ് ഓപ്പറേഷനുകള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ വീണ്ടും ഉണ്ടായിരിക്കുന്നതെന്നും എന്‍എച്ച്എസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

വെള്ളിയാഴ്ച യുകെയില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളത് റെക്കോര്‍ഡ് ചൂടെന്ന് മുന്നറിയിപ്പ്. രാജ്യത്ത് അനുഭവപ്പെടുന്ന ഹീറ്റ് വേവ് തുടരുകയാണ്. വ്യാഴാഴ്ചയും രാജ്യത്ത് കാര്യമായ ചൂട് അനുഭവപ്പെടും. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളിയാഴ്ച 37 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. ചില പ്രദേശങ്ങളില്‍ ഇത് 38 കടക്കാനും സാധ്യതയുണ്ട്. യുകെയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനില 38.5 ഡിഗ്രിയാണ്. നാളെ ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച 36 ഡിഗ്രി വരെ താപനില എത്തിയേക്കും.

ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലെ ദൈര്‍ഘ്യമേറിയ ചൂടു കാലാവസ്ഥയ്ക്ക് ഈ വാരാന്ത്യത്തോടെ അവസാനമാകുമെന്നും മുന്നറിയിപ്പ് പറയുന്നു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കാമെന്നാണ് നിഗമനം. ജനങ്ങള്‍ ചൂടുള്ള കാലാവസ്ഥ പരമാവധി ആസ്വദിക്കുകയാണ്. എന്നാല്‍ ഈസ്റ്റ് മാഞ്ചസ്റ്ററിലെ മൂര്‍ലാന്‍ഡിലുണ്ടായ തീപ്പിടിത്തെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് എമര്‍ജന്‍സി സര്‍വീസുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഹെല്‍ത്ത് അഡൈ്വസ് സര്‍വീസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് എന്‍എച്ച്എസ് അറിയിച്ചു.

തണ്ടര്‍സ്‌റ്റോമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ ഈസ്‌റ്റേണ്‍ ഇംഗ്ലണ്ടിലെ മിക്ക പ്രദേശങ്ങളിലും യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത കാറ്റും പെട്ടെന്നുണ്ടാകുന്ന പ്രളയത്തിനുമെല്ലാം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. വാഹനമോടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. റെയില്‍വേ ട്രാക്കുകള്‍ ഉയര്‍ന്ന ചൂടില്‍ വളയുന്നതിനാല്‍ പലയിടങ്ങളിലും വേഗതാ നിയന്ത്രണവും ഏര്‍പ്പെടുത്തി.

ലണ്ടന്‍: യുകെയില്‍ പോലീസ് കസ്റ്റഡി മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കസ്റ്റഡി അനുബന്ധ മരണനിരക്കില്‍ 64 ശതമാനം വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്‍ഡിപെന്റഡന്‍ഡ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ട് (ഐഒപിസി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. 2017/18 കാലഘട്ടത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടിരിക്കുന്നത് 23 പേരാണ്. മുന്‍ വര്‍ഷം 14 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

ഈ വര്‍ഷം മരണപ്പെട്ടിരിക്കുന്ന 23പേരില്‍ 12 പേര്‍ക്ക് മാനസികമായി പ്രശ്‌നങ്ങള്‍ ഉള്ളവരായിരുന്നു. കൂടാതെ കൊല്ലപ്പെട്ട 75 ശതമാനത്തോളം പേരില്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനം ഉണ്ടായിരുന്നതായി ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന വ്യക്തികളെ നേരിടുമ്പോള്‍ വിദഗ്ദ്ധരുടെ സഹായം തേടണമെന്ന് പോലീസിനോട് സോഷ്യല്‍ വര്‍ക്കേഴ്‌സ് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന വസ്തുതയാണ്. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല. കസ്റ്റഡി മരണങ്ങള്‍ക്ക് പിന്നില്‍ വംശീയമായ കാരണങ്ങളുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇംഗ്ലണ്ടിയിലെയും വെയില്‍സിലെയും കസ്റ്റഡി മരണങ്ങള്‍ വംശീയമായി ഉണ്ടായിട്ടുള്ളവയാണെന്നാണ് ക്യാംപെയിനേഴ്‌സിന്റെ വാദം. എട്ടിലധികം കറുത്ത വംശജര്‍ വംശീയതയുടെ ഇരകളായി കൊല്ലപ്പെട്ടിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് വംശീയമായ പ്രവൃത്തികളുണ്ടായിട്ടുണ്ട് എന്നതിന് തെളിവുകളുണ്ടെന്ന് ക്യാംപെയിനേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ സമ്മറില്‍ ഈസ്റ്റ് ലണ്ടനില്‍ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് റഷാന്‍ ചാള്‍സ് എന്ന 20കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. കോഫീന്‍-പാരസെറ്റാമോള്‍ മിശ്രിതം കയ്യില്‍ വെച്ചതിനായിരുന്നു ചാള്‍സിനെ പോലീസ് പിന്തുടര്‍ന്നത്. മാനസിക വൈകല്യമുള്ള കെവിന്‍ ക്ലാര്‍ക്കെന്ന 35 കാരനാണ് സമാന രീതിയില്‍ കൊല്ലപ്പെട്ട മറ്റൊരു വ്യക്തി.

Copyright © . All rights reserved