ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ടിഡിപിയാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. ടിഡിപി അംഗം ജയദേവ് ഗല്ല ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയാവതരണത്തിന് ശേഷം സഭയില്‍ ചര്‍ച്ച നടക്കും. വോട്ടെടുപ്പ് വൈകീട്ട് ആറുമണിക്കാണ് നടക്കുക.
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനില്‍ക്കുകയാണ്. ശിവസേനയ്ക്ക് 18 എംപിമാരാണ് ലോക്സഭയിലുള്ളത്. ബിജു ജനതാദള്‍ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്.
അവിശ്വാസപ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കി കഴിഞ്ഞു. സംഖ്യകള്‍കൊണ്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്റിലെ ബലപരീക്ഷണം.
ഒന്നര പതിറ്റാണ്ടിന് ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്. കണക്കിലെ കളികള്‍ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബിജെപിക്ക് അണ്ണാഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ 268 ആണ്. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിന് പരമാവധി ലഭിക്കുക 185 വോട്ടാണ്.
ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയതെങ്കിലും കര്‍ഷകപ്രശ്‌നങ്ങള്‍, ആള്‍ക്കൂട്ടക്കൊല, ദളിത് പ്രക്ഷോഭം, സാമ്പത്തിക പ്രതിസന്ധികള്‍, വിദേശനയം തുടങ്ങിയ വിഷയങ്ങളായിരിക്കും സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിക്കുക. ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളുടെ തുടക്കമാക്കാനാണ് ബി.ജെ.പി. തീരുമാനം. പ്രധാനമന്ത്രിയുടെ മറുപടിക്കുശേഷമാവും വോട്ടെടുപ്പ്.
ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ ബര്‍ബെറി 2017ല്‍ കത്തിച്ചു കളഞ്ഞത് 298 മില്യന്‍ പൗണ്ടിന്റെ തുണിത്തരങ്ങള്‍. ഗ്രേ മാര്‍ക്കറ്റില്‍ വില കുറച്ച് വില്‍ക്കുന്നതും ‘മറ്റുള്ളവരിലേക്ക്’ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തുന്നത് തടയുന്നതിനുമാണത്രേ ബര്‍ബെറി ഈ കടുംകൈ ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 90 മില്യന്‍ പൗണ്ടിന്റെ ലക്ഷ്വറി തുണിത്തരങ്ങള്‍ ഈ വിധത്തില്‍ കത്തിച്ചു കളഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ഈ വ്യവസായത്തില്‍ ഇത് പതിവാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1450 പൗണ്ടിന്റെ ട്രെഞ്ച് കോട്ടിനും അവയുടെ ചെക്ക്ഡ് ഡിസൈനിനും പേരുകേട്ട കമ്പനിയാണ് ബര്‍ബെറി. വിപണിയില്‍ തിരിച്ചടി നേരിട്ടിട്ടും ഈ വിധത്തില്‍ നശിപ്പിച്ചു കളയുന്ന തുണിത്തരങ്ങളുടെ മൂല്യം 50 ശതമാനത്തിലേറെ ഉയര്‍ന്നിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കമ്പനിയുടെ ഈ രീതി ഓഹരിയുടമകളുടെ അപ്രീതി ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നുണ്ട്. പ്രൈവറ്റ് ഇന്‍വെസ്റ്റര്‍മാര്‍ എന്ന നിലയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ തങ്ങള്‍ക്ക് തരാവുന്നതായിരുന്നുവെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. പ്രത്യേക ഇന്‍സിനറേറ്ററുകള്‍ സ്ഥാപിച്ചാണ് ഇവര്‍ തുണികള്‍ നശിപ്പിക്കുന്നത്. ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് 9.6 ബില്യന്‍ പൗണ്ട് മൂല്യമുള്ള കമ്പനിയാണ് ബര്‍ബെറി. ബ്രാന്‍ഡ് വാല്യു നിലനിര്‍ത്താനും ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി സംരക്ഷിക്കാനുമാണ് ഈ രീതി അനുവര്‍ത്തിക്കുന്നതെന്നാണ് ഈ വ്യവസായത്തിലുള്ളവര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഈ സമ്പ്രദായത്തിനെതിരെ പരിസ്ഥിതി വാദികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡിസൈനര്‍ ലേബലിലുള്ള ഉല്‍പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കുകള്‍ വിറ്റഴിക്കുന്നതും തെറ്റായ ആളുകളിലേക്ക് ഉല്‍പന്നങ്ങള്‍ എത്തുന്നതിലൂടെ ബ്രാന്‍ഡ് മൂല്യം ഇടിയുന്നത് തടയാനുമാണത്രേ വന്‍കിട ബ്രാന്‍ഡുകള്‍ തങ്ങളുടെ വിറ്റുപോകാത്ത ഉല്‍പന്നങ്ങള്‍ നശിപ്പിക്കുന്നത്! നിര്‍മാതാക്കളുടെ അനുമതിയില്ലാതെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്ന േ്രഗ മാര്‍ക്കറ്റില്‍ ഇവ എത്തുന്നതിന് തടയിടുകയും ഈ രീതി അനുവര്‍ത്തിക്കുന്നതിലൂടെ സാധിക്കുന്നു. ചൈനയിലെയും സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും ഉയര്‍ന്ന വിലയാണ് സര്‍പ്ലസ് സ്റ്റോക്ക് ഉണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി തെരേസ മേയുടെ വിവാദ പോസ്റ്റ് ബ്രെക്‌സിറ്റ് വ്യാപാര ഉടമ്പടി രാജ്യത്തിന് വന്‍ ബാധ്യത വരുത്തുമെന്ന് വിലയിരുത്തല്‍. വ്യവസായങ്ങള്‍ക്ക് പ്രതിവര്‍ഷം 700 മില്യന്‍ പൗണ്ടിന്റെ ബാധ്യത യൂറോപ്യന്‍ യൂണിയനുമായി രൂപീകരിക്കുന്ന ഈ കരാറിലൂടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എച്ച്എംആര്‍സി കസ്റ്റംസ് തലവന്‍മാര്‍ വിലയിരുത്തുന്നു. ബ്രെക്‌സിറ്റ് ചെക്കേഴ്‌സ് പ്ലാനില്‍ മേയ് അവതരിപ്പിച്ച ഫെസിലിറ്റേറ്റഡ് കസ്റ്റംസ് അറേഞ്ച്‌മെന്റ് എന്ന ഈ ഓപ്ഷനാണ് മന്ത്രിസഭയില്‍ നിന്നുള്ള കൂട്ടരാജിക്ക് പോലും കാരണമായത്. ഈ പദ്ധതി രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലേക്ക് തള്ളിവിടുമെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ കുറ്റപ്പെടുത്തിയിരുന്നു.

10 ദിവസങ്ങള്‍ക്കു മുമ്പ് ബ്രെക്‌സിറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് ഡേവിഡ് ഡേവിസ് രാജി വെച്ചതിനു കാരണവും പ്രധാനമന്ത്രിയുടെ ഈ നയം തന്നെയാണ്. ഇത് യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളില്‍ ബ്രിട്ടനെ തളര്‍ത്തുമെന്നായിരുന്നു ഡേവിസ് പറഞ്ഞത്. 700 മില്യന്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി അവതരിപ്പിച്ചതെങ്കിലും ഒരു നോ ഡീല്‍ ബ്രെക്‌സിറ്റിനേക്കാള്‍ ഭേദമായിരിക്കും ഇതെന്നും വിലയിരുത്തലുണ്ട്. ധാരണകളില്ലാതെയുള്ള ബ്രെക്‌സിറ്റ് നടപ്പായാല്‍ 17 ബില്യന്‍ മുതല്‍ 20 ബില്യന്‍ വരെയുള്ള ഭീമമായ ബാധ്യതയായിരിക്കും സൃഷ്ടിക്കുക.

എഫ്‌സിഎ ഇല്ലാതെയുള്ള ബ്രെക്‌സിറ്റില്‍ ബിസിനസുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ കടുത്ത കസ്റ്റംസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടയുണ്ടെന്നാണ് എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് പറയുന്നത്. എഫ്‌സിഎ ഇത് ഒഴിവാക്കുമെന്ന് എച്ച്എംആര്‍സി സെക്കന്‍ഡ് പെര്‍മനന്റ് സെക്രട്ടറി ജിം ഹാര ലോര്‍ഡ്‌സിനെ അറിയിച്ചു.
തെരേസ മേയുടെ ബ്രെക്‌സിറ്റ് നയത്തെ വിമര്‍ശിച്ച് മുന്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ കോമണ്‍സില്‍. സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെച്ച ശേഷം കോമണ്‍സില്‍ ആദ്യമായി നടത്തിയ പ്രസംഗത്തിലാണ് ജോണ്‍സണ്‍ മേയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ടോറി പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറന്നുകൊണ്ടായിരുന്നു ജോണ്‍സണ്‍ പ്രസംഗിച്ചത്. മേയുടെ ബ്രെക്‌സിറ്റ് നയം സംഭ്രമം നിറഞ്ഞതാണെന്ന് ജോണ്‍സണ്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ലങ്കാസ്റ്റര്‍ ഹൗസ് സ്പീച്ചില്‍ ബ്രെക്‌സിറ്റിനെക്കുറിച്ച് സംസാരിച്ചതിനു ശേഷം മേയ് സംശയത്തിന്റെ പുകമറയിലാണെന്നും ഐറിഷ് ബോര്‍ഡര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി നീക്കുപോക്കുകള്‍ക്ക് പ്രധാനമന്ത്രി തയ്യാറായിരിക്കുകയാണെന്നും ജോണ്‍സണ്‍ പറഞ്ഞു.

എന്നാല്‍ ജോണ്‍സണ്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് വളരെ വിചിത്രമായ പ്രതികരണമാണ് മേയ് നല്‍കിയത്. താന്‍ മറ്റു കാര്യങ്ങളില്‍ തിരക്കിലാണെന്നും ജോണ്‍സണിന്റെ പ്രസംഗം കാണാനുള്ള സമയമില്ലെന്നും മേയ് പറഞ്ഞു. ബ്രെക്‌സിറ്റിന് അനുമതി നല്‍കിയ പൗരന്‍മാരെ പ്രധാനമന്ത്രി വഴി തെറ്റിക്കുകയാണെന്ന ആരോപണമുന്നയിച്ച ജോണ്‍സണ്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യവും പരോക്ഷമായി ഉന്നയിച്ചു. ബ്രെക്‌സിറ്റിനെ സംരക്ഷിക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്നായിരുന്നു പരാമര്‍ശം. ജോണ്‍സണ്‍ പ്രസംഗിക്കുമ്പോള്‍ മേയ് കോമണ്‍സില്‍ ഉണ്ടായിരുന്നില്ല.

ബ്രെക്‌സിറ്റിലെ തന്ത്രപ്രധാന നീക്കങ്ങള്‍ മറ്റ് മുതിര്‍ന്ന എംപിമാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അതേ സമയത്ത് തെരേസ മേയ്. ബ്രെക്‌സിറ്റ് വിഷയത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തി അറിയിച്ചുകൊണ്ട് ഡേവിഡ് ഡേവിസും ബോറിസ് ജോണ്‍സണും രാജിവെച്ചതിനു പിന്നാലെ ടോറി പാര്‍ട്ടിയില്‍ പ്രധാനമന്ത്രിക്കെതിരെ ശക്തമായ പോര്‍മുഖവും തുറന്നിരിക്കുകയാണ്. അതിന്റെ സൂചനയാണ് പാര്‍ലമെന്റില്‍ പ്രത്യക്ഷമായത്.
യുകെയിലെ പ്രമുഖ ക്യാന്‍സര്‍ ജനറ്റിക്ക് പ്രൊഫസര്‍ തന്റെ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ (ഐസിഎസ്) പ്രൊഫസറായി നസ്‌നീന്‍ റഹ്മാനെതിരെയാണ് 45 സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം വിവാദമായതോടെ നസ്‌നീന്‍ തന്റെ ജോലി രാജിവെച്ചു. ജോലി സ്ഥലത്തുവെച്ച് കീഴ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് നസ്‌നീനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. പരാതിയിന്മേല്‍ ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ പ്രൊഫസര്‍ നിഷേധിച്ചു.

നസ്‌നീന്റെ പെരുമാറ്റം തങ്ങളുടെ ആത്മവിശ്വാസത്തെയും ജോലിയെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിച്ചതായി പരാതി നല്‍കിയ സഹപ്രവര്‍ത്തകരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ ജനറ്റിക്ക് ആന്റ് എപ്പിഡമിയോളജി മേധാവിയായിരുന്നു നസ്‌നീന്‍. കീഴ്ജീവനക്കാരില്‍ ചിലര്‍ അവരുടെ പെരുമാറ്റം കാരണം രാജിവെച്ചിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് ഏഷ്യന്‍ വിമണ്‍ ഓഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് നസ്‌നീന്‍. സ്ഥാപനത്തിലെ ഇവരുടെ പെരുമാറ്റം പല ജീവനക്കാരുടെയും കരിയറിനെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി പരാതിയില്‍ പറയുന്നു.

സഹപ്രവര്‍ത്തകരോട് ശത്രുതാപരമായി പെരുമാറുന്നതും ജോലി സ്ഥലത്ത് വെച്ച് അപമര്യാദയോടെ സമീപിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. പരാതിയെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കൃത്യമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നസ്‌നീന്‍ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണെന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. രോഗങ്ങളുടെ മൂലകാരങ്ങള്‍ കണ്ടെത്തുകയും ജീനുകളെ മനസിലാക്കുകയും ചെയ്യുന്ന ഗവേഷണത്തിനാണ് നസ്‌നീന്‍ നേതൃത്വം നല്‍കിയിരുന്നത്. മില്യണലധികം പൗണ്ട് ഫണ്ടിംഗുള്ള വലിയ പ്രൊജക്ടുകളിലൊന്നായിരുന്ന ഈ ഗവേഷണം.
2011നു ശേഷം ആദ്യമായി ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ശിശു മരണ നിരക്കുകളില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ജനിക്കുന്ന 1000 കുട്ടികളില്‍ നാല് പേര്‍ തങ്ങളുടെ ആദ്യ ജന്മദിനത്തിനു മുമ്പു തന്നെ മരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇതിലുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം ആയിരത്തില്‍ 3.9 കുട്ടികള്‍ മാത്രമായിരുന്നു മരിച്ചിരുന്നത്. മൊത്തം ശിശു മരണ നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

ജനന നിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടുള്ളതിനാല്‍ അതിന് ആനുപാതികമായി കണക്കാക്കുമ്പോളാണ് മരണനിരക്കുകള്‍ വര്‍ദ്ധിച്ചതായി കാണാന്‍ കഴിയുന്നത്. ശിശു മരണ നിരക്ക് 2010ല്‍ 4.3ല്‍ നിന്ന് 4.0 ആയി കുറഞ്ഞിരുന്നു. അതിനു ശേഷം മരണനിരക്കില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശിശുമരണ നിരക്കുകള്‍ കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയായും ഇതിനെ കാണാം. 2003ല്‍ മരണ നിരക്കുകള്‍ ആയിരത്തില്‍ 5.3ല്‍ നിന്ന് 4.3 ആയി കുറയ്ക്കാന്‍ സാധിച്ചിരുന്നു. 1980ലെയും 1991ലെയും നിരക്കുകളേക്കാള്‍ കുറയ്ക്കാനും സാധിച്ചിരുന്നു.

ശിശു മരണനിരക്ക് കുറഞ്ഞതിനൊപ്പം ജനന നിരക്കിലും കുറവുണ്ടായിട്ടുണ്ടെന്നത് ഒഎന്‍എസിന്റെ മറ്റൊരു സ്റ്റാറ്റിസ്റ്റിക്‌സാണ് വ്യക്തമാക്കുന്നത്. 2006നു ശേഷം ജനന നിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 679,106 ജനനങ്ങളാണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി 2017ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശിശുമരണങ്ങളിലും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ശിശുമരണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും കാണാം. ഇതാണ് അഞ്ചു വര്‍ഷങ്ങള്‍ക്കിടെ ശിശു മരണ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിന്റര്‍ വൊമിറ്റിംഗ് ബഗ് എന്നറിയപ്പെടുന്ന നോറോ വൈറസ് ബ്രിട്ടനില്‍ പടരുന്നു. ഹീറ്റ് വേവിനിടയിലും ഈ വൈറസ് ബാധ രാജ്യത്തിന്റെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തോളം നീളുന്ന വയറിളക്കവും ഛര്‍ദ്ദിയുമാണ് രോഗ ലക്ഷണങ്ങള്‍. ഡെവണ്‍, കോണ്‍വാള്‍, ഗ്ലോസ്റ്റര്‍ഷയര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെല്ലാം രോഗബാധയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗം പടരാതിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്‍എച്ച്എസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ജിപിയെ കാണാന്‍ ശ്രമിക്കരുതെന്നാണ് ഏറ്റവും പ്രധാന നിര്‍ദേശം. മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ ഇത് കാരണമായേക്കും. ജിപിയെയോ എന്‍എച്ച്എസ് 111ലേക്കോ വിളിച്ച് ഉപദേശം തേടണമെന്ന് എന്‍എച്ച്എസ് നിര്‍ദേശിക്കുന്നു. പെട്ടെന്ന് അസ്വസ്ഥതയുണ്ടാകുക, ഛര്‍ദ്ദിക്കുക, വയറിളകുക എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലര്‍ക്ക് ചെറിയ പനി, തലവേദന, വയറുവേദന, കൈകാലുകളില്‍ വേദന എന്നിവയും കാണപ്പെടുന്നുണ്ട്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞ് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. രണ്ടു മുതല്‍ മൂന്നു ദിവസം വരെ രോഗം നീണ്ടുനില്‍ക്കുകയും ചെയ്യും.

നോറോ വൈറസ് ബാധിച്ചതായി സംശയം തോന്നിയാല്‍ വീട്ടില്‍ തന്നെ വിശ്രമിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഈ രോഗത്തിന് നിലവില്‍ മരുന്നുകള്‍ ഒന്നും തന്നെയില്ല. തനിയെ ഭേദമാകുന്നതു വരെ കാത്തിരിക്കുക മാത്രമേ രോഗിക്ക് ചെയ്യാനുള്ളു. മറ്റ് അസ്വസ്ഥതകള്‍ക്ക് മാത്രമേ മരുന്നുകള്‍ ആവശ്യമായി വരാറുള്ളു. ഡീ ഹൈഡ്രേഷന്‍ ഒഴിവാക്കാന്‍ ഏറെ വെള്ളം കുടിക്കുക, ജ്യൂസുകള്‍, സൂപ്പുകള്‍ എന്നിവ കഴിക്കുക തുടങ്ങിയവയാണ് ചെയ്യേണ്ടത്. കാര്‍ബണേറ്റഡ് ഡ്രിങ്കുകളും ഫ്രൂട്ട് ജ്യൂസുകളും കുട്ടികള്‍ക്ക് കൊടുക്കുന്നത് ഒഴിവാക്കണം. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക അത് തുടര്‍ന്നും നല്‍കണം. വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ വ്യക്തി ശുചിത്വം പാലിക്കണമെന്നും എന്‍എച്ച്എസ് നിര്‍ദേശങ്ങള്‍ പറയുന്നു.
എന്‍.എച്ച്.എസ് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതില്‍ 600ശതമാനം വര്‍ദ്ധനവുണ്ടായതായി വെളിപ്പെടുത്തല്‍. ജീവനക്കാരുടെ അപര്യാപ്തതയും ഫെസിലിറ്റികളുടെ കുറവുമാണ് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ റഫര്‍ ചെയ്യാന്‍ എന്‍.എച്ച്.എസ് മേധാവികള്‍ നിര്‍ബന്ധിതരാവുന്നതിന്റെ പ്രധാന കാരണം. സമീപകാലത്ത് പല എന്‍.എച്ച്.എസ് ആശുപത്രികളിലും ആവശ്യത്തിന് നഴ്‌സിംഗ് ജീവനക്കാരില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ജീവനക്കാരുടെ അപര്യാപ്ത കാരണം നഴ്‌സുമാര്‍ അധിക ജോലിയെടുക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്‍.എച്ച്.എസ് ഡിജിറ്റല്‍ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ആവശ്യമായ ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ 2016-17ല്‍ 584,963 കേസുകളാണ് എന്‍.എച്ച്.എസ് സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്തിരിക്കുന്നത്. 2007-08 കാലഘട്ടത്തില്‍ 100,067 കേസുകള്‍ മാത്രമെ റഫര്‍ ചെയ്തിരുന്നുള്ളു. ഏതാണ്ട് ആറിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016-17 കാലഘട്ടത്തില്‍ എന്‍.എച്ച്.എസ് ആകെ കൈകാര്യം ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 16,546,667 ആണ്. സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ഇനത്തില്‍ എന്‍.എച്ച്.എസിന് ആകെ ചെലവ് വന്നിരിക്കുന്ന തുക 1 ബില്യണലധികം വരും. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ നിരക്കാണിത്. സ്റ്റാഫിംഗ് പ്രതിസന്ധി രൂക്ഷമാകുന്നത് എന്‍.എച്ച്.എസിന് അധിക ബാധ്യതയുണ്ടാക്കുമെന്ന് നേരത്തെ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു.

ഒരുപാട് ആവശ്യങ്ങളുമായി എന്‍.എച്ച്.എസിനെ സമീപിച്ചിരുന്നു. എന്നാല്‍ അവക്കൊന്നും പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ പുറത്തുവന്നിരിക്കുന്ന കണക്കുകളില്‍ അദ്ഭുതം തോന്നുന്നില്ലെന്ന് ഹെല്‍ത്ത് സര്‍വീസ് യൂണിയന്‍ യുണിസണ്‍ പ്രതിനിധി സാറ ഗോര്‍ട്ടണ്‍ പറഞ്ഞു. ചെലവേറിയ ശസ്ത്രക്രിയകള്‍ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് നിലവില്‍ എന്‍.എച്ച്.എസ് ചെയ്യുന്നതെന്നും സാറ കൂട്ടിച്ചേര്‍ത്തു. അതേസമയം എന്‍.എച്ച്.എസിനായി ചെലവഴിക്കുന്ന തുകയില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളുടെ കാര്യത്തില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്. എന്‍.എച്ച്.എസ് പൂര്‍ണമായും സൗജന്യമായാണ് സേവനം നല്‍കുന്നത്. അത് തുടരുമെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വക്താവ് പ്രതികരിച്ചു.
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ആമസോണ്‍ ചീഫ് ജെഫ് ബിസോസ്. ആമസോണിന്റെ വിപണിമൂല്യം 151 ബില്യണ്‍ ഡോളറായി ഉയര്‍ന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരനായ ബില്‍ഗേറ്റ്സിനെ പിന്നിലാക്കാന്‍ ജെഫ് ബിസോസിന്റെ സഹായിച്ചത്. ഈ വര്‍ഷം ആമസോണിന്റെ ഓഹരികള്‍ 6.6 ശതമാനം ഉയര്‍ച്ച നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം 56 ശതമാനമായിരുന്നു ഓഹരികളുടെ വളര്‍ച്ച. ലോക പണക്കാരുടെ പട്ടികയില്‍ ഏറെ നാള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബില്‍ഗേറ്റ്‌സിനെ പിന്തള്ളിയത് വലിയ നേട്ടമായിട്ടാണ് സാമ്പത്തിക ലോക് വിലയിരുത്തുന്നത്.

കഴിഞ്ഞ ജനുവരിയില്‍ ബ്ലൂംബര്‍ഗ് ബില്യണെയര്‍ ഇന്‍ഡെക്‌സ് പ്രകാരം 105 ബില്യണ്‍ ഡോളറാണ് ജെഫ് ബെസോസിന് ആസ്തി. എന്നാല്‍ കഴിഞ്ഞ ദിവസം അത് 151 ഡോളറായി വര്‍ദ്ധിച്ചു. ലോകത്തിലെ ഏതൊരാളും സ്വന്തമാക്കിയ സമ്പത്തിനേക്കാളും ഏറെയാണ് ഇദ്ദേഹത്തിന്റെ ആസ്തിയിപ്പോള്‍. നിലവിലെ ലോകത്തിലെ മുന്‍നിര പണക്കാരുടെ വളര്‍ച്ചയുടെ കണക്ക് പരിശോധിച്ചാല്‍ ചില രാജ്യങ്ങളുടെ ആകെ ജിഡിപിയേക്കാളും വലുതാണ്. ബില്‍ഗേറ്റ്‌സും ജെഫ് ബെസോസും മാത്രം സമീപകാലത്ത് നേടിയ നേട്ടം ചില രാജ്യങ്ങളുടെ ആകെ ബിസിനസ് നേട്ടത്തിലും കൂടുതലാണ്. ചരിത്രനേട്ടത്തിലെത്തിയ ആമസോണ്‍ ഇന്റര്‍നെറ്റ് വിപണി കീഴടക്കുകയാണ്.

1990കളുടെ തുടക്കത്തിലാണ് ബിസോസ് ഇ-കൊമേഴ്‌സ് സ്ഥാപനം തുടങ്ങുന്നത്. 2017 ലെ മൊത്തം കണക്കുകള്‍ എടുത്താല്‍ കമ്പനിക്ക് ഏകദേശം 56 ശതമാനത്തോളം സ്റ്റോക്ക് റൈസുണ്ടായിട്ടുണ്ട്. ഇതാദ്യമായല്ല ബിസോസ് പണക്കാരുടെ പട്ടികയില്‍ ഒന്നാമതാകുന്നത്. കഴിഞ്ഞ ജനുവരിയില്‍ രണ്ട് തവണ ബില്‍ഗേറ്റ്‌സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പക്ഷേ ഇത്തവണ മറ്റൊരു പണക്കാരനും നേടാത്തതിലും വലിയ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. വാറന്‍ ബഫറ്റ് മൂന്നാം സ്ഥാനത്ത് 87.2 ബില്യണ്‍ ഡോളര്‍. ഫേസ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബര്‍ഗും സാരയുടെ സഹസ്ഥാപകനുമായ അന്‍സാനോ ഒര്‍ടെഗ ഗാനോണ യഥാക്രമം നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമാണ്. യഥാക്രമം 77.5 ബില്ല്യണ്‍ ഡോളറും 76 ബില്ല്യണ്‍ ഡോളറുമായിരുന്നു ഇവരുടെ ആസ്തികള്‍.
ബ്രിട്ടന്‍ പുതിയ ബഹിരാകാശ യുഗത്തിലേക്ക് പ്രവേശിക്കുന്നു. സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലെ സതര്‍ലാന്‍ഡില്‍ റോക്കറ്റ് വിക്ഷേപണ സൗകര്യം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 30 മില്യന്‍ പൗണ്ട് ഗവണ്‍മെന്റ് നിക്ഷേപിക്കും. ബഹിരാകാശ വ്യവസായത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 4 ബില്യന്‍ പൗണ്ടിന്റെ ഉത്തേജനം നല്‍കാന്‍ കഴിയുമെന്ന് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് പ്രത്യാശ പ്രകടിപ്പിച്ചു. ഏവിയേഷന്‍ പദ്ധതികളില്‍ 300 മില്യന്‍ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന് ഫാണ്‍ബോറോ എയര്‍ഷോയില്‍ വെച്ച് പ്രധാനമന്ത്രി പ്രഖ്യാപിക്കും.

പരിസ്ഥിതി സൗഹൃദ എയര്‍ക്രാഫ്റ്റ് നിര്‍മാണത്തിനുള്ള ഫണ്ടും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ എയറോസ്‌പേസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനാണ് സതര്‍ലാന്‍ഡിലെ ഫെസിലിറ്റിയുടെ നിര്‍മാണച്ചുമതല. യുകെ സ്‌പേസ് ഏജന്‍സി ഇതിനായി 23.5 മില്യന്‍ പൗണ്ടാണ് അനുവദിച്ചിരിക്കുന്നത്. ഇവിടെ ഉപഗ്രഹങ്ങളും ബഹിരാകാശ യാനങ്ങളും വിക്ഷേപിക്കാനുള്ള വെര്‍ട്ടിക്കല്‍ ലോഞ്ചിംഗ് സൗകര്യമാണ് ഒരുക്കുന്നത്. ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനുള്ള ഗവേഷണ സൗകര്യങ്ങളും ഇവിടെയൊരുക്കും. ബ്രിട്ടന്റെ സ്വന്തം വിക്ഷേപണ വാഹനം തയ്യാറാക്കുന്നതിനായി ഓര്‍ബെക്‌സ് എന്ന ബ്രിട്ടീഷ് കമ്പനിക്കാണ് ചുമതല. 5.5 മില്യന്‍ പൗണ്ടാണ് ഇതിനായി നല്‍കുക.

യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ സാറ്റലൈറ്റ് സിസ്റ്റത്തില്‍ നിന്ന് ബ്രെക്‌സിറ്റോടെ ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ബ്രിട്ടന്‍ സ്വന്തം ബഹിരാകാശ സംരംഭത്തിന് തയ്യാറെടുക്കുന്നത്. ആദ്യ പടിയായി ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള സൗകര്യങ്ങള്‍ ഓര്‍ബെക്‌സ് ഒരുക്കും. കോണ്‍വാള്‍, ഗ്ലാസ്‌ഗോ, പ്രെസ്റ്റ്വിക്ക്, സ്‌നോഡോണിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഹൊറിസോണ്ടല്‍ സ്‌പേസ്‌പോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിനായി 2 മില്യന്‍ പൗണ്ട് കൂടി അനുവദിച്ചേക്കുമെന്നും വിവരമുണ്ട്.