ദുബായ്: മികച്ച അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പുരസ്‌കാരത്തിന് ലണ്ടനില്‍ നിന്നുള്ള അധ്യാപിക അര്‍ഹയായി. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റില്‍ സ്ഥിതിചെയ്യുന്ന ആല്‍പ്പേര്‍ട്ടണ്‍ കമ്യൂണിറ്റി സ്‌കുളിലെ അധ്യാപികയായ ആന്‍ഡ്രിയ സാഫിറാക്കോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. അവസാന റൗണ്ടിലെത്തിയ പത്ത് പേരില്‍ നിന്നാണ് സാഫിറാക്കോ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ദുബായി ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ സണ്ണി വര്‍ക്കിയുടെ നേതൃത്വത്തിലുള്ള വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നാലാമത് പുരസ്‌കാരമാണ് ഇത്. ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍വെച്ച് സാഫിറാക്കോ ഒരു മില്യന്‍ ഡോളര്‍ മൂല്യമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. യുഎഇ പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുരസ്‌കാരം സമ്മാനിച്ചത്.
അധ്യാപകരുടെ നൊബേല്‍ എന്ന് അറിയപ്പെടുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസ് നേടുന്ന ആദ്യത്തെ ബ്രിട്ടീഷ് അധ്യാപികയാണ് സാഫിറാക്കോ. ആല്‍പ്പേര്‍ട്ടണ്‍ സ്‌കൂളില്‍ ആര്‍ട്ട് ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് അധ്യാപികയാണ് ഇവര്‍. ബ്രിട്ടനിലെ ഏറ്റവും ദരിദ്രമേഖലകളിലൊന്നാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ബ്രെന്റ് മേഖല. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ വിദ്യാഭ്യാസം തേടിയെത്തുന്നത്. ഏകദേശം 85 ഭാഷകളില്‍ സംസാരിക്കുന്ന വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളതെന്നതു തന്നെ അധ്യാപകര്‍ നേരിടുന്ന വെല്ലുവിളി മനസിലാക്കാന്‍ പര്യാപ്തമായ വിവരമാണ്. സാഫിറാക്കോ വ്യത്യസ്തയാകുന്നതും വ്യത്യസ്തമായ സാംസ്‌കാരിക സാഹചര്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളോട് ഇണങ്ങി അവരുടെ വിദ്യാഭ്യാസത്തില്‍ മികച്ച പങ്കു വഹിക്കുന്നതിലൂടെയാണ്.
ഗുജറാത്തി, ഹിന്ദി, തമിഴ്, പോര്‍ച്ചുഗീസ് തുടങ്ങി 35 ഭാഷകളില്‍ ഇവര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാറുണ്ട്. സഹ അധ്യാപകരുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് യോജിച്ച വിധത്തില്‍ പുതിയ പാഠ്യപദ്ധതി സാഫിറാക്കോ തയ്യാറാക്കി. യാഥാസ്ഥിതിക സാഹചര്യങ്ങളില്‍ നിന്ന് വരുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രത്യേക സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്തും വീടുകള്‍ സന്ദര്‍ശിച്ചും സാഫിറാക്കോ അവരുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തി എന്നിങ്ങനെ ഇവരുടെ ുപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കിയിത്. നേട്ടത്തില്‍ സാഫിറാക്കോയെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ അഭിനന്ദിച്ചു. സാഫിറാക്കോ തന്റെ ജോലിയില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണവും ക്രിയാത്മകതയും പ്രകടിപ്പിച്ചതായും മേയ് പറഞ്ഞു.
മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന അധ്യാപകരെ ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യമാണ് വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ് ചെയ്യുന്നത്. സണ്ണി വര്‍ക്കി സ്ഥാപിച്ച വിദ്യാഭ്യാസ മാനേജ്‌മെന്റ് സ്ഥാപനമായ ജെംസ് എജ്യുക്കേഷനാണ് സ്വകാര്യ മേഖലയില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസം നല്‍കുന്ന ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ നടത്തുന്ന സ്ഥാപനം. വിവിധ രാജ്യങ്ങളിലായി 130ഓളം സ്‌കൂളുകളാണ് ജെംസിന് സ്വന്തമായുള്ളത്. വര്‍ക്കി ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യവും വര്‍ക്കി ഫൗണ്ടേഷനും ഇദ്ദേഹം തന്നെയാണ് സ്ഥാപിച്ചത്. 2012 മുതല്‍ യുണെസ്‌കോയുടെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയാണ് ഇദ്ദേഹം.
ലണ്ടന്‍: ലോകാവസാനത്തേക്കുറിച്ചും മനുഷ്യവംശത്തിന്റെ നാശത്തേക്കുറിച്ചും ഒട്ടേറെ സിദ്ധാന്തങ്ങളും പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ പ്രമുഖരായ ശാസ്ത്രജ്ഞര്‍ ഇതിനേക്കുറിച്ച് എന്താണ് പറയുന്നത് എന്നറിയാന്‍ ശാസ്ത്രകുതുകികള്‍ എക്കാലവും ഉറ്റുനോക്കിയിരുന്നു. തമോഗര്‍ത്തങ്ങളെക്കുറിച്ചും പ്രപഞ്ചത്തിലെ അജ്ഞാത ശക്തികളെക്കുറിച്ചുമൊക്കെ പഠനം നടത്തിയിട്ടുള്ള സ്റ്റീഫന്‍ ഹോക്കിംഗ് ഇതേക്കുറിച്ച് എന്തായിരിക്കും പറഞ്ഞിട്ടുള്ളതെന്ന് അറിയാന്‍ ശാസ്ത്രലോകത്തിനും താല്‍പര്യമുണ്ട്. ലോകാവസാനത്തെക്കുറിച്ചും മനുഷ്യരാശിയുടെ അന്ത്യത്തെക്കുറിച്ചുമുള്ള പഠനം ഹോക്കിംഗ്‌സ് പൂര്‍ത്തിയാക്കിയത് തന്റെ മരണത്തിന് രണ്ടാഴ്ച മുമ്പ് മാത്രമാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ബിഗ് ബാംഗിലൂടെയുണ്ടായ പ്രപഞ്ചങ്ങളില്‍ ഒന്ന് മാത്രമാണ് നമ്മുടേതെന്നും ‘മള്‍ട്ടിവേഴ്‌സിന്’ അഥവാ അനേക പ്രപഞ്ചങ്ങള്‍ക്കുള്ള തെളിവുകള്‍ ഉണ്ടെന്നും പഠനത്തില്‍ ഹോക്കിംഗ് വ്യക്തമാക്കുന്നു. മറ്റ് പ്രപഞ്ചങ്ങളെ കണ്ടെത്താന്‍ സ്‌പേസ്ഷിപ്പുകളില്‍ ഡിറ്റക്ടറുകള്‍ ഘടിപ്പിച്ച് പഠനങ്ങള്‍ നടത്തണമെന്നും ഹോക്കിംഗ് ആവശ്യപ്പെടുന്നു. അദ്ദേഹം ജീവിച്ചിരിക്കെ ഈ സിദ്ധാന്തം തെളിയിക്കപ്പെടുകയായിരുന്നെങ്കില്‍ ഉറപ്പായും നൊബേല്‍ പുരസ്‌കാരം ഹോക്കിംഗിനെ തേടിയെത്തുമായിരുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പല തവണ നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടും ഹോക്കിംഗിന് ഒരിക്കല്‍ പോലും അത് ലഭിച്ചിട്ടില്ലെന്ന് സഹ ഗവേഷകനും എഴുത്തുകാരനുമായ തോമസ് ഹെര്‍ടോഗ് പറയുന്നു.
എ സ്മൂത്ത് എക്‌സിറ്റ് ഫ്രം എക്‌സ്റ്റേണര്‍ ഇന്‍ഫ്‌ളേഷന്‍ എന്ന പേരിലാണ് ഹോക്കിംഗ് തന്റെ ഉപന്യാസം തയ്യാറാക്കിയിരിക്കുന്നത്. പ്രപഞ്ചം ക്രമാനുഗതമായി വികസിക്കുകയും അത് പിന്നീട് സാവധാനത്തിലാകുകയുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഊര്‍ജ്ജ സ്രോതസുകള്‍ ഇല്ലാതായി ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടായിരിക്കും ഭൂമിയുടെ അന്ത്യം തുടങ്ങുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോസ്‌മോളജി ശാസ്ത്രജ്ഞര്‍ തയ്യാറായിട്ടില്ല. എങ്ങനെയാണ് ഹോക്കിംഗ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു കാനഡയിലെ പെരിമീറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.നീല്‍ ടുറോക്ക് പറയുന്നു.
ജേഴ്‌സി: ആശുപത്രി വെയിറ്റിംഗ് ഏരിയയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്ത്രീയെ അന്വേഷിച്ച് ജേഴ്‌സി പോലീസ്. ഇന്നലെ പുലര്‍ച്ചെ 5.40ഓടെയാണ് ആശുപത്രി ജീവനക്കാര്‍ ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി പോലും ഉണങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും കുട്ടിയുടെ അമ്മ എത്രയും വേഗം സമീപിക്കണമെന്നും ജേഴ്‌സി ഹോസ്പിറ്റലിലെ ജീവനക്കാരും ഡോക്ടര്‍മാരും അഭ്യര്‍ത്ഥിച്ചു.
സിസിടിവി ക്യാമറകളില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സെന്റ് ഹീലിയര്‍ മേഖലയിലെ പരേഡ് ഗാര്‍ഡനിലൂടെ രണ്ട് സ്ത്രീകള്‍ നടന്നു വരുന്നതും അതിലൊരാള്‍ കുഞ്ഞുമായി ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. 5.40ഓടെ ഇവര്‍ തിരിച്ചുപോകുമ്പോള്‍ കയ്യില്‍ കുഞ്ഞ് ഉണ്ടായിരുന്നില്ല. പുറത്തു കാത്തു നിന്നിരുന്ന സ്ത്രീക്കരികില്‍ ഇവര്‍ എത്തുകയും തിരികെ നടന്നു പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.
കുഞ്ഞിന്റെ അമ്മയുടെ അവസ്ഥ എന്തായിരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആശുപത്രി സൂപ്പറിന്‍ഡെന്റന്റ് ജെയിംസ് വീല്‍മാന്‍ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്ത്രീ എത്തുന്നതിന് മുമ്പായി ഒരാള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയിരുന്നു. ക്യാഷ് പോയിന്റില്‍ ഒരു സ്ത്രീ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇവരോട് കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള ശ്രമങ്ങളിലാണ് പോലീസ്. കുട്ടിയുടെ അമ്മയ്ക്ക് മെഡിക്കല്‍ സഹായവും മാനസിക പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും ആശുപത്രിയധികൃതര്‍ വ്യക്തമാക്കി.
റഷ്യയില്‍ നിന്നും യുകെയില്‍ അഭയം തേടിയ വ്യക്തികളുടെ ജീവന് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പുമായി പോലീസ്. റഷ്യന്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയായ കോടീശ്വരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുകെയില്‍ സ്ഥിര താമസക്കാരായ റഷ്യന്‍ വംശജര്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നേരിട്ട് നല്‍കി. മാര്‍ച്ച് 12നാണ് റഷ്യന്‍ കോടീശ്വരന്‍ നിക്കോളായി ഗ്ലുഷ്‌ക്കോവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. 2010ത്തിന് ശേഷം യുകെയില്‍ രാഷട്രീയ അഭയം തേടിയ വ്യക്തിയാണ് ഗ്ലുഷ്‌ക്കോവ്. രാജ്യത്ത് അഭയം നല്‍കിയിട്ടുള്ള മറ്റു റഷ്യന്‍ പൗരന്മാരുടെ ജീവനും ഭീഷണിയുള്ളതായി പോലീസ് വ്യക്തമാക്കുന്നു.
റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലും മകളും ആക്രമിക്കപ്പെട്ട സംഭവുമായി ഗ്ലുഷ്‌ക്കോവിന്റെ മരണത്തിന് ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഗ്ലുഷ്‌ക്കോവിന്റെ ദുരൂഹ മരണത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. റഷ്യയുടെ സ്‌റ്റേറ്റ് എയര്‍ലൈന്‍ എയറോഫ്‌ളോട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടറായി ഗ്ലുഷ്‌ക്കോവ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു. കള്ളപ്പണമിടപാട് ആരോപണം നേരിട്ടതിനെ തുടര്‍ന്ന് 1999 മുതല്‍ 5 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. 2006ല്‍ വീണ്ടും കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ബ്രിട്ടന്‍ രാഷ്ട്രീയ അഭയം നല്‍കുകയായിരുന്നു. ഇദ്ദേഹം റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാള്‍ കൂടിയായിരുന്നു ഇദ്ദേഹം. ഗ്ലുഷ്‌ക്കോവിന്റെ താമസ സ്ഥലത്തിനടുത്തായി മാര്‍ച്ച് 11,12 തിയതികളില്‍ സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം റഷ്യന്‍ ഡബിള്‍ ഏജന്റ് ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് റഷ്യയും ബ്രിട്ടനും തമ്മില്‍ ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. സെര്‍ജി സ്‌ക്രിപാലിനെയും മകളെയും ആക്രമിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായ സ്‌ക്രിപാലിന്റെയും മകള്‍ യൂലിയയുടെയും ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായ നോവിചോക് ഉപയോഗിച്ചാണ് സ്‌ക്രിപാലിനേയും മകളെയും ആക്രമിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ റഷ്യ തന്നെയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് ആരോപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ് നെര്‍വ് ഏജന്റ് ആക്രമണം നടത്താന്‍ ഉത്തരവിട്ടതെന്ന് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണും വ്യക്തമാക്കി. റഷ്യയുടെ 23 ഡിപ്ലോമാറ്റുകളെ സംഭവത്തിന് ശേഷം ബ്രിട്ടന്‍ പുറത്താക്കിയിരുന്നു. ഇതിനു മറുപടിയായി 23 ബ്രിട്ടിഷ് ഡിപ്ലോമാറ്റുകളെ പുറത്താക്കുമെന്ന് റഷ്യയും അറിയിച്ചിട്ടുണ്ട്.
ലണ്ടന്‍: സോഷ്യല്‍ ഹൗസിംഗ് സംരക്ഷണത്തിന് പദ്ധതിയാവിഷ്‌കരിച്ച് ലേബര്‍ പാര്‍ട്ടി. 2012ന് ശേഷം കുറഞ്ഞ വാടകയുള്ള ഒരു ലക്ഷത്തിലേറെ സോഷ്യല്‍ ഹോമുകളുടെ വാടക വര്‍ദ്ധിപ്പിച്ചതായുള്ള വിവരം പുറത്തു വന്ന സാഹചര്യത്തിലാണ് ഇത്. സോഷ്യല്‍ ഹോമുകളെ അഫോര്‍ഡബിള്‍ ഹോമുകളാക്കി മാറ്റിക്കൊണ്ട് 40 ശതമാനം വരെ വാടക വര്‍ദ്ധിപ്പിക്കാന്‍ ഹൗസിംഗ് അസോസിയേഷനുകളെയും ലോക്കല്‍ കൗണ്‍സിലുകളെയും നിര്‍ബന്ധിതരാക്കിയ കണ്‍സര്‍വേറ്റീവ്-ലിബറല്‍ ഡെമോക്രാറ്റ് സഖ്യസര്‍ക്കാരിന്റെ 2012ലെ നയം എടുത്തു കളയുമെന്ന് ലേബര്‍ പ്രഖ്യാപിച്ചു.
വരുന്നയാഴ്ചകളില്‍ പ്രഖ്യാപിക്കാനിരിക്കുന്ന സോഷ്യല്‍ ഹൗസിംഗ് റിപ്പോര്‍ട്ടില്‍ പുറത്തു വന്ന രണ്ടാമത്തെ പ്രഖ്യാപനമാണ് ഇത്. സോഷ്യല്‍ ഹോമുകളുടെ ഭാവി സംബന്ധിച്ചുള്ള വിലയിരുത്തലായിരിക്കും ഈ റിപ്പോര്‍ട്ട്. സഖ്യസര്‍ക്കാര്‍ അവതരിപ്പിച്ച നയമനുസരിച്ച് സോഷ്യല്‍ ഹോമുകള്‍ വലിയ തോതില്‍ ഇല്ലാതായിട്ടുണ്ട്. കൂടുതല്‍ ലാഭകരമായ അഫോര്‍ഡബിള്‍ ഹോമുകളാക്കി സോഷ്യല്‍ ഹോമുകളെ മാറ്റുന്നതിനായി ഈ നയം ഹൗസിംഗ് അസോസിയേഷനുകളെയും നിര്‍ബന്ധിതരാക്കുകയും അത് തെളിയിക്കുന്നതിനായി ഇവര്‍ സര്‍ക്കാര്‍ ധനസഹായം തേടുകയും ചെയ്തു.
വളരെ കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ലഭിക്കുമായിരുന്ന ഒരു സംവിധാനമാണ് ഇതിലൂടെ ഇല്ലാതായത്. ആറ് വര്‍ഷങ്ങള്‍ക്കിടെ 1,02,000 സോഷ്യല്‍ ഹോമുകള്‍ ഈ വിധത്തില്‍ ഇല്ലാതായി. മാര്‍ക്കറ്റ് മൂല്യത്തിന്റെ 40 ശതമാനമായിരുന്നു സോഷ്യല്‍ ഹോമുകളുടെ വാടകയെങ്കില്‍ അഫോര്‍ഡബിള്‍ ഹോമുകള്‍ക്ക് 80 ശതമാനം നല്‍കേണ്ടി വരും. സാധാരണ വരുമാനക്കാര്‍ക്ക് താമസ സൗകര്യം നിഷേധിക്കുന്ന നയമാണ് ഇതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇംഗ്ലണ്ടില്‍ ശരാശരി സോഷ്യല്‍ ഹോമിന് 340 പൗണ്ട് വാടകയീടാക്കുമ്പോള്‍ അഫോര്‍ഡബിള്‍ ഹോമിന് 450 പൗണ്ട് വരെ വാടക നല്‍കേണ്ടതായി വരുന്നു.
ബിനോയ് ജോസഫ്
മഹനീയമായ സ്ത്രീത്വത്തെ, സ്നേഹത്തോടെ മാറോടണക്കുന്ന ഒരു സൽപ്രവൃത്തിയിൽ വിവിധ രാജ്യക്കാരും മതസ്ഥരും കൈകോർത്ത് പങ്കാളികളായപ്പോൾ യുകെയിലെ കിംഗ്സ്റ്റൺ അപ്പോൺ ഹള്ളിലെ സൗഹൃദകൂട്ടായ്മ ലോകത്തിന് തന്നെ മാതൃകയായി. പ്രധാനമായും കേരളത്തിലെ സ്ത്രീകൾക്ക് ബ്രെസ്റ്റ് ക്യാൻസറിനെ കുറിച്ച് ബോധവൽക്കരണം നടത്തുകയും അതിനു വേണ്ട ഫണ്ടിംഗ് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക എന്ന ദൗത്യവുമായാണ് ജ്വാല എന്ന കൂട്ടായ്മ “പിങ്ക് മേള” എന്ന പേരില്‍ ഫണ്ട് റെയിസിംഗ് സംഘടിപ്പിച്ചത്. ഹൾ ആൻഡ് ഈസ്റ്റ് യോർക്ക്ഷയർ ഹോസ്പിറ്റലിലെ നഴ്സായ ബോബി തോമസിന്റെ നേതൃത്വത്തിൽ നടത്തിയ ഇവന്റ് ഇന്ത്യൻ ജനതയെയും സംസ്കാരത്തെയും അടുത്തറിയാന്‍ ഉപകരിക്കുന്നതും ഇന്ത്യയിലെ സ്ത്രീകൾ ആരോഗ്യ പരിപാലന രംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിന്റെ മുന്നിൽ തുറന്നു കാട്ടുന്നതുമായിരുന്നു.
അതെ, ലോകം മുഴുവൻ പ്രാവർത്തികമാക്കപ്പെടേണ്ട ഒരു ആശയമായി ജ്വാല മാറുകയാണ്. ഇത് നിയന്ത്രിക്കപ്പെടുകയോ ഭരമേൽപ്പിക്കപ്പെടുകയോ ചെയ്യപ്പെടുന്നില്ല. ഉത്തരവാദിത്വമുള്ള ഒരു തലമുറയുടെ കടമയായി ഇതു മാറുന്നു. സാമൂഹിക നവോത്ഥാനത്തിന്റെ പാതകളിൽ സുവർണ ലിപികളിൽ എഴുതപ്പെടേണ്ട ഒരു താരാട്ടായി ജ്വാല മനുഷ്യ മനസുകളിൽ ഇടം പിടിക്കുന്നു. യുകെയുടെ മണ്ണിൽ നിന്നും ആയിരക്കണക്കിന് മൈലുകൾക്കപ്പുറമുള്ള ജനതതിയ്ക്ക് ആശ്വാസം പകരുന്ന ഒരു സന്ദേശമായി ജ്വാല എന്ന സൗഹൃദക്കൂട്ടായ്മ തുടക്കം കുറിക്കപ്പെട്ടിരിക്കുന്നു.
സ്ത്രീത്വത്തിന്റെ വേദനയുടെ നിമിഷങ്ങൾ കൺമുന്നിൽ ദർശിച്ച ഓർമ്മകളാണ് ഈ ആശയം ലോകത്തിനു നൽകാൻ തനിക്ക് പ്രചോദനമായതെന്ന് ജ്വാലയെ ആവേശത്തോടെ സമൂഹത്തിലേയ്ക്ക് സമർപ്പിക്കാൻ തന്റെ സുഹൃത്തുക്കളോടൊപ്പം പരിശ്രമിക്കുന്ന ബോബി തോമസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ബോബി ഇങ്ങനെ കുറിച്ചു… “ഇലഞ്ഞി പൂക്കൾ വീഴുന്ന മുറ്റത്ത് നിന്നും അവൾ മാഞ്ഞപ്പോൾ ഒരു പാട് പേർ നൊമ്പരപ്പെട്ടു… അവൾ അമ്മയായിരുന്നു… ഭാര്യയായിരുന്നു… മകളായിരുന്നു… സഹോദരിയും സുഹൃത്തുമായിരുന്നു… പ്രിയപ്പെട്ട സുഹൃത്തുക്കളടക്കം ഇങ്ങനെ ഒരു പാട് പേർ ബ്രസ്റ്റ് ക്യാൻസർ മൂലം വിട പറയുമ്പോൾ നമ്മളൊക്കെ മനസ്സിൽ തേങ്ങുന്നു…”
“വിദേശങ്ങളിൽ താമസിക്കുന്ന നമ്മൾക്ക് ചികിത്സാ ചിലവ് ഒരു വലിയ ഭാരമാവില്ലെങ്കിലും, വേദനകൾക്കിടയിൽ സാമ്പത്തികമായി ഞെരുങ്ങുന്ന കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് ചെറിയ ഒരു സാന്ത്വനമാകുവാനാണ് ‘ജ്വാല ‘ എന്ന ഈ സൗഹൃദ കൂട്ടായ്മ ഉദ്ദേശിക്കുന്നത്. മാറി വരുന്ന ജീവിതരീതികളും ആഹാരക്രമങ്ങളും നമ്മുടെ നാട്ടിൽ ബ്രസ്റ്റ് ക്യാൻസർ രോഗികളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു. പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ചികിത്സ തുടങ്ങുമ്പോൾ തന്നെ ഒരു കുടുംബം ചെലവ് താങ്ങാനാവാതെ നിശ്ചലമാവുകയാണ്. ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ മാമോഗ്രാം യൂണിറ്റുകളും മറ്റും സംവിധാനങ്ങളുമുണ്ടെങ്കിലും സാധാരണക്കാർ പലപ്പോഴും അറിയുന്നില്ല. അല്ലെങ്കിൽ പോകാൻ മടിക്കുന്നു. കുടുംബശ്രീയും ആശാ വര്‍ക്കേര്‍ഴ്സും വഴി കേരളത്തിലെ ഗ്രാമീണ സ്ത്രീകളിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണം, ക്യാൻസർ സ്ക്രീനിങ്ങ് ആവശ്യമുള്ളവർക്ക് അർഹമായ സഹായം ചെയ്യുക എന്നതാണ് ‘ജ്വാല’ ചെയ്യാൻ ഉദ്ദേശിക്കുന്നത്. നിരവധി ആളുകളാണ് പുതിയ ആശയത്തിന് പിന്തുണയും പങ്കാളിത്തവുമായി എത്തുന്നത്” ബോബി തോമസ് തന്റെ സന്തോഷം മറച്ചു വച്ചില്ല.
മനസിൽ നന്മ കാത്തുസൂക്ഷിക്കുന്നവരുടെ ഒരു സമ്മേളനമായിരുന്നു ഹള്ളില്‍ നടന്ന പിങ്ക് മേള. ലോകം മുഴുവൻ പടർന്ന് പന്തലിച്ച്, സ്ത്രീകളുടെ സാമൂഹിക സുരക്ഷിതത്വത്തിലെ ഒരു പ്രധാന കാൽ വയ്പായി ഈ കൂട്ടായ്മ മാറുമെന്ന് ജ്വാല ആദ്യമായി സംഘടിപ്പിച്ച പിങ്ക് മേളയിൽ പങ്കെടുത്തവർ പറഞ്ഞു. ഹള്ളിലെ കോട്ടിങ്ങാം ഹൈസ്കൂളിൽ നടന്ന സൗഹൃദ കൂട്ടായ്മയിൽ ഇരുനൂറിലേറെ പേരാണ് പങ്കെടുത്തത്. മലയാളികൾക്ക് പുറമേ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും ഇംഗ്ലീഷ് സമൂഹവും ശനിയാഴ്ച നടന്ന കൂട്ടായ്മയിൽ പങ്കെടുത്തു. നിരവധി കലാകാരൻമാരും കലാകാരികളും സ്റ്റേജിൽ വർണ വിസ്മയങ്ങൾ തീർത്തു. ബോളിവുഡ് ഡാൻസും ക്ലാസിക്കൽ ഡാൻസും തിരുവാതിരയും സംഗീതവും സദസിനെ ത്രസിപ്പിച്ചു.
ജ്വാലയുടെ പ്രവർത്തനങ്ങൾ ബോബി സോമനാഥും ഡോ. ദീപ ജേക്കബും വിശദീകരിച്ചു. ബോബി തോമസിനൊപ്പം ഡോ. ദീപ ജേക്കബ്, സോമനാഥ് വിശ്വനാഥൻ, സജി കോക്കനട്ട് ലഗൂൺ, ലീനാ സാജു, ഷിജി ഷൈൻ, ക്രിസ്റ്റി ഫ്രാൻസിസ്, ഡോ. ഇർഷാദ്, രാജേഷ് ചിത്രൻ, ജോഗേഷ്, അശ്വിൻ മാണി, സാൻ ജോർജ്, ആൻറണി ആൻഡ്രൂസ്, യോഗേഷ്, വിൻസെന്റ്, സങ്കേഷ്, പ്രിയ, അഞ്ജു ഡോമനിക്, ആനി ജോസഫ്, ബിൻസി രാജു, റോഷ്ന ഇർഷാദ്, ലെവിൻ, ആൻമി, ഷൈബി വർഗീസ്, മീന, കവിത മഹാരാഷ്ട്രക്കാരിയായ യോഗിത, ശ്രീലങ്കൻ വംശജരായ നിഷാദി, നിരഞ്ജല പെരേര എന്നിവർ ഇവൻറിന് ജീവനേകാൻ കൈയും മെയ്യും മറന്ന് അത്യദ്ധ്വാനം ചെയ്തു. ഉമാ രാജേഷ്, ജെന്നി ജോൺ, അലിൻ തോമസ്, അനിറ്റ ചൗധരി, അശുതോഷ് കോട്ട്വാൽ, യോഗാ സാഗർ, ശ്രീനിധി കൃഷ്ണൻ, രൂപശ്രീ എൻ.എസ്, അൻസിറ്റാ ഡിസൂസ, ദീപ, മോളി, പ്രിയാ, സെൽന, യോഗിത, ശ്രേയ രാജേഷ്, സാന്‍ ജോർജ്, ഗായത്രി, ഗീഥി, റീബ, സന്ധ്യ, പ്രിയാ തോമസ് എന്നിവർ സ്റ്റേജിൽ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ഡോ. ഡൊമനിക് രാജ് കുമാർ നടത്തിയ ഇന്ത്യയെക്കുറിച്ചുള്ള സ്ളൈഡ് ഷോ വിജ്ഞാന പൂർണമായിരുന്നു. ബ്രെസ്റ്റ് ക്യാൻസർ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു അമ്മയുടെ ജീവിതത്തിന്റെ നേർക്കാഴ്ച സ്റ്റേജിൽ തൻമയത്വത്തോടെ ഒരു ഷോർട്ട് പ്ളേയായി അവതരിപ്പിച്ചത് സദസിന്റെ മുക്തകണ്ഠമായ പ്രശംസ നേടിയെടുത്തു.
പിങ്ക് മേളയിൽ നിന്ന് സ്വരൂപിച്ച ഫണ്ടിൽ നിന്ന് 500 പൗണ്ടിന്റെ ചെക്ക് ഇവൻറിൽ വച്ച് ഹൾ ആൻഡ് ഈസ്റ്റ് യോർക്ക്ഷയർ ഹോസ്പിറ്റലിലെ ബ്രെസ്റ്റ് ക്യാൻസർ യൂണിറ്റിന് കൈമാറി. ബാക്കി തുക കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ വഴി ബ്രെസ്റ്റ് ക്യാൻസർ അവയർനസ് പ്രോഗ്രാം നടത്താനായി ഉപയോഗിക്കാനാണ് ഉദ്ദേശം. അയ്യമ്പുഴ, കറുകുറ്റി, കല്ലൂർക്കാട് എന്നീ പഞ്ചായത്തുകളിൽ കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കി വരികയാണ്. മെയ് മാസത്തിൽ വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടക്കും.
ലണ്ടന്‍: മിനി ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ബ്രിട്ടനിലെത്തി. ഇംഗ്ലണ്ടിന്റെയും സ്‌കോട്ട്‌ലന്‍ഡിന്റെയും ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മിഡ്‌ലാന്‍ഡ്‌സിലും വെയില്‍സിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചനം. ഹീത്രൂവില്‍ നിന്നുള്ള 100ഓളം വിമാന സര്‍വീസുകള്‍ ഇതോടെ റദ്ദാക്കിയിട്ടുണ്ട്. റോഡുകളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, മിഡ്‌ലാന്‍ഡ്‌സ്, ലണ്ടന്‍, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഉച്ച മുതല്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളുണ്ടാകാമെന്നതിനാലാണ് ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നു വരെ യുകെയിലെ മിക്ക പ്രദേശങ്ങളിലും ജാഗ്രതാ മുന്നറിയിപ്പായ യെല്ലോ വാണിംഗും മെറ്റ് ഓഫീസ് നല്‍കിയിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മുതല്‍ നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് വരെയുള്ള പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സതേണ്‍ ഇംഗ്ലണ്ടിലെ ഹാംപ്ഷയറിലും സസെക്‌സിലും കെന്റിലും മഞ്ഞുവീഴ്ചയുണ്ടായി. ലോഫ്റ്റസ്, നോര്‍ത്ത് യോര്‍ക്ക്ഷയര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൈനസ് 3.2 വരെ താപനില താഴ്ന്നു.
ശക്തമായ കാറ്റില്‍ താപനില മൈനസ് 8 വരെ താഴ്ന്നതായി തോന്നിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 70 മൈല്‍ വരെ വേഗതയുള്ള ശീതക്കാറ്റ് നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമുണ്ടാകാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. റോഡുകളില്‍ ഗതാഗതസ്തംഭനമുണ്ടാകാനുള്ള സാധ്യതയേറെയാണെന്നും റെയില്‍, വ്യോമ ഗതാഗതത്തെയും മോശം കാലാവസ്ഥ ബാധിക്കുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. ഹീത്രൂവിലെ സര്‍വീസുകള്‍ റദ്ദാക്കിയത് 15,000 യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലണ്ടന്‍: സീനിയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷത്തിലേറെയായി ഉയരുമെന്ന് പ്രതീക്ഷ. കുടിയേറ്റം മൂലം കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ഇതിന് കാരണം. സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ദ്ധനയാണ് ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നതെന്ന് ഗവണ്‍മെന്റ് കണക്കുകള്‍ പറയുന്നു. ലേബര്‍ ഗവണ്‍മെന്റിന്റെ കാലഘട്ടത്തിലുണ്ടായ വര്‍ദ്ധിച്ച കുടിയേറ്റത്തിനു പിന്നാലെ 2000 മുതലാണ് കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കാനാരംഭിച്ചത്. വിദേശത്തു നിന്നെത്തിയ സ്ത്രീകളിലെ പ്രസവ നിരക്ക് തദ്ദേശീയരായവരേക്കാള്‍ കൂടുതലാണെന്ന് ഗവണ്‍മെന്റ് കണക്കുകള്‍ വിലയിരുത്തുന്നു.
ഈ വിധത്തില്‍ ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവ് പ്രൈമറി സ്‌കൂളുകളില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. മിക്ക സ്‌കൂളുകള്‍ക്കും ക്ലാസുകള്‍ കൂടുതലാക്കേണ്ടിവരികയോ ക്ലാസ്മുറികളുടെ വലിപ്പം കൂട്ടേണ്ടതായി വരികയോ ചെയ്തു. കുട്ടികള്‍ വളരുന്നതോടെ ഈ പ്രശ്‌നം ഇനി സെക്കന്‍ഡറി സ്‌കൂളുകളും നേരിടേണ്ടതായി വരികയാണ്. സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതില്‍ രാജ്യത്തൊട്ടാകെ പ്രശ്‌നങ്ങളുണ്ടെന്ന് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് ജനറല്‍ സെക്രട്ടറി ജെഫ് ബാര്‍ട്ടണ്‍ പറഞ്ഞു. ചില മേഖലകളില്‍ സമീപത്തുള്ള കുട്ടികളെപ്പോലും പ്രവേശിപ്പിക്കാനാകാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രാദേശികമായ സീറ്റ് ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. കുട്ടികള്‍ക്ക് അര്‍ഹവും ആവശ്യവുമായ വിദ്യാഭ്യാസം നല്‍കാന്‍ ഗവണ്‍മെന്റ് ഫണ്ടഡ് സ്‌കൂളുകളില്‍ സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016-17 വര്‍ഷത്തില്‍ 3.14 മില്യന്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രായമുള്ള കുട്ടികള്‍ യുകെയില്‍ ഉണ്ടായിരുന്നു. 2023-24 വര്‍ഷത്തോടെ ഇതില്‍ നിന്ന് 3.8 മില്യന്റെ വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകള്‍ പലതും ശേഷിക്കു മേലാണ് പ്രവര്‍ത്തിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാലും മകളും ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായിട്ട് പതിനാല് ദിവസം പിന്നിടുകയാണ്. ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ ആക്രമിക്കപ്പെട്ടത് എങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ക്രിപാലും മകളും ഇപ്പോഴും ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്. സംഭവത്തില്‍ ബ്രിട്ടന്‍ ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ആക്രമണം ആസൂത്രണം ചെയ്ത രീതിയെക്കുറിച്ചോ നെര്‍വ് ഏജന്റ് എങ്ങനെ സ്‌ക്രിപാലിന്റെ ശരീരത്തിലെത്തിയന്നതിനെക്കുറിച്ചോ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതീവ അപകടകാരിയായ നോവിചോക് നെര്‍വ് ഏജന്റ് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയതാകാമെന്ന തിയറികള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മകള്‍ യൂലിയയുടെ കൈവശമുണ്ടായിരുന്ന പൂക്കളിലോ അല്ലെങ്കില്‍ സ്‌ക്രിപാലിന്റെ കാര്‍ ഡോറിലോ നെര്‍വ് ഏജന്റ് കലര്‍ന്നതാകാമെന്നും പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും അന്വേഷണത്തില്‍ വ്യക്തത കൈവരാത്ത കാര്യങ്ങളാണ്.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം യൂലിയ കൈവശം വെച്ചിരുന്ന സ്യൂട്ട്‌കെയിസിനെ ചുറ്റിപ്പറ്റിയാണ്. സ്യൂട്ട്‌കേസ് വഴിയാണ് നെര്‍വ് ഏജന്റ് ഇവരുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് പുതിയ സൂചനകള്‍. മാര്‍ച്ച് നാലിന് ശേഷം അബോധാവസ്ഥയിലായ ഇരുവരുടെ നില അതീവ ഗുരുതരമാണ്. സ്‌കോട്ട്‌ലന്റ് യാര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പക്ഷേ ചോര്‍ന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടി കാണിക്കുന്നു. വസ്ത്രത്തിലോ അല്ലെങ്കില്‍ കോസ്‌മെറ്റിക്‌സിലോ നോവിചോക് കലര്‍ത്തിയാണോ ആക്രമണം നടത്തിയിരിക്കുന്നതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പിതാവിനെ ലക്ഷ്യം വെച്ചുള്ള ആക്രമണം യൂലിയ വഴി നടപ്പിലാക്കാനുള്ള മനപൂര്‍വ്വമായ ശ്രമമാണ് നടന്നിരിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.
മാര്‍ച്ച് നാലിന് മകളുമായി പുറത്തിറങ്ങിയ സ്‌ക്രിപാലിന്റെ മുഖത്തേക്ക് നോവിചോക് തളിച്ചതാകുമെന്നാണ് ആദ്യഘട്ടത്തില്‍ പോലീസ് കരുതിയിരുന്നത്. ഇവരെ സാലിസ്‌ബെറിയിലെ ഒരു പാര്‍ക്ക് ബെഞ്ചില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പാര്‍ക്കില്‍ വെച്ചു തന്നെയായിരിക്കും അവര്‍ക്ക് വിഷം നല്‍കിയിരിക്കുന്നതെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ലഭിച്ച സൂചനകളും വ്യക്തമാക്കിയത്. ഷോപ്പിംഗ് നടത്തിയ സ്ഥലത്ത് നിന്നാണ് വിഷം ഇവരുടെ ശരീരത്തില്‍ പ്രവേശിച്ചതെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. നോവിചോക് സ്പ്രേ ചെയ്തതാകാമെന്ന തിയറി തെറ്റാണെന്ന് മാര്‍ച്ച് 8ഓടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. ഭക്ഷണത്തില്‍ രാസ പദാര്‍ഥം കലര്‍ത്തി നല്‍കിയതാകാനാണ് കൂടുതല്‍ സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സൂചനകള്‍ വ്യക്തമാക്കുന്നു. സമീപത്തുണ്ടായിരുന്ന ഹോട്ടലുകളിലും ഇതു സംബന്ധിച്ച അന്വേഷണം നടത്തി. പക്ഷേ ഈ തിയറികളെല്ലാം തന്നെ മാറി മറിയുകയാണ്. ഇവയ്ക്കൊന്നും വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടില്ല.
ലണ്ടന്‍: നാഷണല്‍ ഗ്രിഡ് പവര്‍ ന്‍ൈ സൈബര്‍ ആക്രമണത്തിലൂടെ തകര്‍ത്ത് റഷ്യ ബ്രിട്ടനെ ഇരുട്ടിലാക്കാന്‍ ശ്രമിച്ചേക്കുമെന്ന് ആശങ്ക. മുന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനെയും മകളെയും വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുകെ-റഷ്യ ബന്ധം മുമ്പില്ലാത്ത വിധത്തില്‍ കലുഷിതമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആശങ്ക ഉയരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന സൂചന നല്‍കിയ പ്രധാനമന്ത്രി തെരേസ മേയ് റഷ്യയുടെ 23 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ആണവശക്തികളായ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷത്തില്‍ പ്രത്യക്ഷത്തിലുള്ള ആക്രമണം റഷ്യയുടെ ഭാഗത്തു നിന്നായിരിക്കും ആദ്യമുണ്ടാകുകയെന്നാണ് പ്രതിരോധ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
യുകെ വൈദ്യുതിക്ക് പ്രധാനമായും ആശ്രയിക്കുന്നത് സമുദ്രാന്തര കേബിളായ നാഷണല്‍ ഗ്രിഡിനെയാണ്. റഷ്യന്‍ ഹാക്കര്‍മാര്‍ ഈ സംവിധാനത്തില്‍ ആക്രമണം നടത്തിയാല്‍ രാജ്യം ബ്ലാക്ക് ഔട്ട് ആകുന്ന സാഹചര്യമുണ്ടാകും. സുപ്രധാന മേഖലകളെല്ലാം വൈദ്യുതിയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ നാഷണല്‍ ഗ്രിഡിലുണ്ടാകുന്ന തകരാറ് ജലവിതരണം, ഇന്ധനം, ബാങ്കിംഗ്, റെയില്‍ ഗതാഗതം തുടങ്ങി ഒട്ടേറെ സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകും. ക്രെംലിന്റെ മൗനസമ്മതത്തോടെ നടക്കാവുന്ന ഹാക്കര്‍മാരുടെ ആക്രമണം ബ്രിട്ടനില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ ബ്രിട്ടീഷ് നടപടിക്ക് അതേ നാണയത്തില്‍ത്തന്നെ റഷ്യ തിരിച്ചടി നല്‍കിയിട്ടുണ്ട്. തന്റെ ഹാക്കര്‍ സേനയെ അഴിച്ചു വിടുന്നതില്‍ മുമ്പും വ്‌ളാഡിമിര്‍ പുടിന് യാതൊരുവിധ മനസ്താപവുമുണ്ടായിട്ടില്ലെന്നാണ് മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നത്. എസ്റ്റോണിയ, ജര്‍മനി, ഫ്രാന്‍സ്, യുക്രൈന്‍ മുതലായ രാജ്യങ്ങള്‍ക്കെതിരെ നേരത്തേ റഷ്യന്‍ സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം ക്രെംലിന്റെ അറിവോടെയായിരുന്നുവെന്നാണ് കരുതുന്നത്.
നാഷണല്‍ പവര്‍ഗ്രിഡില്‍ റഷ്യ ആക്രമണം നടത്താനിടയുണ്ടെന്ന ആശങ്ക ഇതേക്കുറിച്ച് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ മുന്നറിയിപ്പ് നല്‍കി ആഴ്ചകള്‍ക്കുള്ളിലാണ് ഉയരുന്നതെന്നതും ശ്രദ്ധേയമാണ്. ഭൂഖണ്ഡാന്തര പവര്‍ ഗ്രിഡുമായി യുകെയുടെ നാഷണല്‍ പവര്‍ ഗ്രിഡ് ബന്ധിപ്പിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് റഷ്യ നിരീക്ഷിച്ചു വരികയാണെന്ന് വില്യംസണ്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കുട്ടികളുടെ കോമിക് ബുക്കിലെ കഥയുമായി വില്യംസണ്‍ രംഗത്തെത്തിയിരിക്കുകയാണെന്ന പരിഹാസമായിരുന്നു ഇതേക്കുറിച്ചുള്ള റഷ്യന്‍ പ്രതികരണം.