വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉപന്യാസങ്ങളും പ്രബന്ധങ്ങളും തയ്യാറാക്കാനുള്ള ജോലി ഓണ്‍ലൈനില്‍ ചെയ്യുന്ന എസ്സേ റൈറ്റിംഗ് സൈറ്റുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. എസ്സേ മില്ലുകള്‍ എന്ന് അറിയപ്പെടുന്ന ഇവ നിരോധിക്കണമെന്ന് 40 യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഗ്രി കോഴ്‌സുകളുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുകയാണ് ഇത്തരം സൈറ്റുകള്‍ ചെയ്യുന്നതെന്നും വൈസ് ചാന്‍സലര്‍മാര്‍ എഡ്യുക്കേഷന്‍ സെക്രട്ടറിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഏഴില്‍ ഒന്നു വീതം വിദ്യാര്‍ത്ഥികളെങ്കിലും എസ്സേ മില്ലുകളുടെ സേവനം ഉപയോഗിച്ചിട്ടുണ്ടെന്ന് അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു.

ഇത്തരം സര്‍വീസുകള്‍ ഓണ്‍ലൈനില്‍ നല്‍കുന്നത് നിയമവിരുദ്ധമല്ല. പക്ഷേ ഇവയില്‍ നിന്ന് തയ്യാറാക്കുന്ന പ്രബന്ധങ്ങള്‍ പിടിക്കപ്പെട്ടാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയോഗ്യരാക്കപ്പെടുന്നതുള്‍പ്പെടെയുള്ള ശിക്ഷകള്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് നല്‍കാന്‍ കഴിയും. അതുകൊണ്ടു തന്നെ എസ്സേ മില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെയാണ് ഏറ്റവും പ്രാഥമികമായി നിരോധിക്കേണ്ടതെന്നാണ് വൈസ് ചാന്‍സലര്‍മാര്‍ ആവശ്യപ്പെടുന്നത്. കുട്ടികളേക്കാള്‍ ഈ കമ്പനികളെയാണ് നിയമം ലക്ഷ്യമിടേണ്ടതെന്നും അവര്‍ പറയുന്നു. കമ്പനികളെ പൂര്‍ണ്ണമായും നിരോധിക്കുക എന്നതു മാത്രമാണ് ഇതിനുള്ള ഏക പോംവഴിയെന്ന് യൂണിവേഴ്‌സിറ്റീസ് മിനിസ്റ്റര്‍ സാം ഗ്യിമാ പറയുന്നു.

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണ്. ഇത്തരം സൈറ്റുകള്‍ ഉപയോഗിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കണം. ജീവിതം തന്നെ മാറ്റിയേക്കാവുന്ന വിധത്തിലുള്ള ശിക്ഷകളായിരിക്കും ചിലപ്പോള്‍ നേരിടേണ്ടി വരികയെന്നും വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകള്‍ക്ക് ലഭിക്കുന്ന ഫണ്ടിംഗ് വിഷയത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങി ഹെഡ്ടീച്ചര്‍മാര്‍. ഇന്ന് ഹെഡ്ടീച്ചര്‍മാര്‍ ഡൗണിംഗ് സ്ട്രീറ്റലേക്ക് മാര്‍ച്ച് നടത്തും. അറബ് വസന്തത്തിനു സമാനമായ വന്‍ പ്രക്ഷോഭത്തിനാണ് അരങ്ങൊരുങ്ങുന്നതെന്നാണ് സൂചന. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന് നിവേദനം നല്‍കുകയാണ് ലക്ഷ്യം. മുമ്പ് ലഭിച്ചതിനേക്കാള്‍ ഫണ്ടുകള്‍ സ്‌കൂളുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും കൂടുതല്‍ അധ്യാപകര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അവകാശപ്പെടുന്നതിലൂടെ തങ്ങളെ വിഡ്ഢികളാക്കരുതെന്ന് പ്രധാനാധ്യാപകര്‍ ചാന്‍സലറിന് നല്‍കുന്ന കത്തില്‍ പറയുന്നു. സാഹചര്യങ്ങള്‍ വളരെ വ്യത്യസ്തവും മോശവുമാണ്. സ്‌കൂള്‍ ബജറ്റുകളില്‍ വന്‍ വെട്ടിക്കുറയ്ക്കലുകളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം വന്‍ പ്രത്യാഘാതങ്ങളായിരിക്കും വിദ്യാഭ്യാസ മേഖല നേരിടുകയെന്നും അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു.

ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. പാഠ്യവിഷയങ്ങളും പഠനേതര പ്രവര്‍ത്തനങ്ങളും കുറച്ചുകൊണ്ടു വരുന്നു. സപ്പോര്‍ട്ട് സ്റ്റാഫുകളെ പിരിച്ചു വിടുന്നു, ദുര്‍ബല വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ ലക്ഷ്യംവെച്ച് രൂപീകരിച്ചിരിക്കുന്ന പ്യൂപ്പിള്‍ പ്രീമിയം ഫണ്ടുകള്‍ സ്‌കൂള്‍ ബജറ്റിലേക്ക് വകമാറ്റേണ്ടി വരുന്നു തുടങ്ങിയ പ്രതിസന്ധികളാണ് സ്‌കൂളുകള്‍ നേരിടുന്നത്. ഇതിനൊക്കെ പുറമേയാണ് അധ്യാപകരുടെ നിയമിക്കാനും അവരെ നിലനിര്‍ത്താനുമുള്ള ബുദ്ധിമുട്ടുകളെന്ന് ഹെഡ്ടീച്ചര്‍മാര്‍ പറയുന്നു. അടിയന്തരമായി പരിഹാര നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി തങ്ങളോട് കള്ളം പറയുന്നത് വിവരങ്ങള്‍ പൂര്‍ണ്ണമായി നല്‍കാതിരിക്കുന്നതും ഒഴിവാക്കണമെന്നും ഹാമണ്ടിന് നല്‍കുന്ന കത്തില്‍ പ്രധാനാധ്യാപകര്‍ അഭ്യര്‍ത്ഥിക്കുന്നു.

തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസിലാക്കിക്കുന്നതിനായാണ് ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും പ്രധാനാധ്യാപകര്‍ ഡൗണിംഗ് സ്ട്രീറ്റിലേക്ക് എത്തുന്നതെന്നും ഈ കത്ത് നേരിട്ട് കൈമാറുന്നതെന്നും അവര്‍ ചാന്‍സലറെ അറിയിക്കും. വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങിനെന്ന പോലെ ഔദ്യോഗിക വേഷത്തില്‍ വേണം മാര്‍ച്ചില്‍ പങ്കെടുക്കാനെന്നാണ് പ്രക്ഷോഭത്തിനെത്തുന്നവര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫണ്ടുകള്‍ ഇല്ലാതാകുന്നതു സംബന്ധിച്ച് വര്‍ഷങ്ങളായി പറഞ്ഞു വരുന്ന പരാതികള്‍ ബധിരകര്‍ണ്ണങ്ങലില്‍ പതിച്ചതിനാല്‍ അവസാന ശ്രമമെന്ന നിലയിലാണ് ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് സംഘാടകനായ ജൂള്‍സ് വൈറ്റ് പറഞ്ഞു. പ്രക്ഷോഭം പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗുണനിലവാരം കുറഞ്ഞ ഗ്ലൗസുകള്‍ ഉപയോഗിച്ചതിലൂടെ നഴ്‌സിന് മങ്കിപോക്‌സ് പകര്‍ന്നതായി സംശയം. എന്‍എച്ച്എസ് ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്ന ഗ്ലൗസുകളുടെ ഗുണനിലവാരം സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ് ഈ സംഭവം. ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ നഴ്‌സായ 40 കാരിക്ക് രോഗിയുടെ ബെഡ്ഡിംഗ് മാറ്റുന്നതിനിടെ വൈറസ് ബാധയുണ്ടായി എന്നാണ് കരുതുന്നത്. ഇവര്‍ ധരിച്ചിരുന്ന വളരെ ചെറിയ ഗ്ലൗസിന് രോഗാണുക്കളില്‍ നിന്ന് സംരക്ഷണം നല്‍കാനുള്ള കഴിവുണ്ടായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. 50 വയസുള്ള ഇവരുടെ ഭര്‍ത്താവും രോഗബാധിതനായെന്നാണ് റിപ്പോര്‍ട്ട്. ലങ്കാഷയറിലെ ഫ്‌ളീറ്റ് വുഡ് സ്വദേശിനിയായ ഈ നഴ്‌സ മങ്കിപോക്‌സ് ബാധ സ്ഥിരീകരിക്കപ്പെടുന്ന യുകെയിലെ മൂന്നാമത്തെ ആളാണ്.

യുകെയില്‍ രോഗം മറ്റൊരാളിലേക്ക് പടര്‍ന്നതും ആദ്യമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാരകമായ മങ്കിപോക്‌സ് വൈറസില്‍ നിന്ന് ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് എന്‍എച്ച്എസ് നേതൃത്വം പറയുന്നത്. എന്നാല്‍ ഇത് അസംബന്ധമാണെന്ന് രോഗബാധിതയായ നഴ്‌സ് സഹപ്രവര്‍ത്തകരോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. ബെഡ്ഷീറ്റ് മാറുമ്പോള്‍ ഉപയോഗിച്ചിരുന്ന ഗ്ലൗസ് വളരെ ചെറുതായിരുന്നുവെന്നും അതിന് കൈപ്പത്തി പൂര്‍ണ്ണമായും മൂടാന്‍ പോലും വലിപ്പമില്ലായിരുന്നതിനാല്‍ തന്റെ ജോലിക്കിടെ തന്റെ ത്വക്കിലേക്ക് വൈറസ് പ്രവേശിച്ചിരിക്കാനാണ് സാധ്യതയെന്നും അവര്‍ തന്റെ സുഹൃത്തിനോടു പറഞ്ഞെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബയോഹസാര്‍ഡ് വേഷങ്ങള്‍ അണിഞ്ഞ ആശുപത്രി ജീവനക്കാരാണ് ഇവരെ പരിചരിക്കുന്നത്. ചൊവ്വാഴ്ചയാണ് മങ്കിപോക്‌സ് ലക്ഷണങ്ങളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂകാസില്‍ വിക്ടോറിയ ഇന്‍ഫേമറിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരെ ബുധനാഴ്ച രാത്രി സ്‌പെഷ്യലിസ്റ്റ് യൂണിറ്റിലെ ഐസോലേഷനിലാണ് കിടത്തിയത്. യുകെയില്‍ സ്ഥിരീകരിക്കപ്പെട്ട രണ്ട് മങ്ക്‌പോക്‌സ് രോഗികളെയും ഇവിടെയാണ് ചികിത്സിച്ചത്. നൈജീരിയയില്‍ നിന്നാണ് ഇവര്‍ക്ക് രണ്ടുപേര്‍ക്കും രോഗം ബാധിച്ചത്.
ബ്രിട്ടനിലെ പ്രോപ്പര്‍ട്ടി വില ഏറ്റവും കുറവുള്ള പ്രദേശം ബ്രാഡ്‌ഫോര്‍ഡ് ആണെന്ന് റിപ്പോര്‍ട്ട്. 113,000 പൗണ്ടാണ് ഇവിടെ വീടുകളുടെ ശരാശരി വില. 530,000 പേരാണ് ഈ സിറ്റിയിലെ താമസക്കാര്‍. അതുകൊണ്ടു തന്നെ ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രദേശമായി ബ്രാഡ്‌ഫോര്‍ഡ് വിശേഷിപ്പിക്കപ്പെടുന്നു. ലാന്‍ഡ് രജിസ്ട്രി, സൂപോള എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. എസ്റ്റേറ്റ് ഏജന്റായ മാനിംഗ് സ്റ്റെയിന്റണ്‍ ആണ് പഠനം നടത്തിയത്. ഏറ്റവും കുറഞ്ഞ വിലയുള്ള പ്രദേശങ്ങള്‍ തെരയുന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന് വേണ്ടി 10 പ്രദേശങ്ങളാണ് ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

പട്ടികയില്‍ ലിവര്‍പൂളാണ് രണ്ടാം സ്ഥാനത്ത്. ബ്രാഡ്‌ഫോര്‍ഡിനേക്കാള്‍ 30,000 പൗണ്ട് കൂടുതലാണ് ഇവിടെ വീടുകളുടെ വില. മൂന്നാം സ്ഥാനത്ത് ഗ്ലാസ്‌ഗോയാണ് എത്തിയിരിക്കുന്നത്. പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ഏക സ്‌കോട്ടിഷ് പട്ടണവും ഗ്ലാസ്‌ഗോ തന്നെയാണ്. ലണ്ടനാണ് ഫസ്റ്റ് ടൈം ബയേഴ്‌സിന് അടുക്കാന്‍ കഴിയാത്ത പ്രദേശം. തലസ്ഥാന നഗരത്തിലെ ശരാശരി പ്രോപ്പര്‍ട്ടി വില 5 ലക്ഷം കവിയും. 398,000 പൗണ്ടുമായി കേംബ്രിഡ്ജ് രണ്ടാം സ്ഥാനത്തും മൂന്നര ലക്ഷം പൗണ്ടുമായി ബ്രൈറ്റണ്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

യുകെയിലെ ഫസ്റ്റ് ടൈം പ്രോപ്പര്‍ട്ടി ബയേഴ്‌സ് നേരിടുന്ന വലിയ വില വ്യത്യാസമാണ് ഈ പഠനത്തില്‍ വ്യക്തമായിരിക്കുന്നതെന്ന് മാനിംഗ് സ്റ്റെയിന്‍ടണ്‍ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക്ക് മാനിംഗ് പറഞ്ഞു. ബ്രാഡ്‌ഫോര്‍ഡിലുള്ളവരേക്കാള്‍ അഞ്ചിരട്ടി അധികം പണം ലണ്ടനില്‍ ഒരു പ്രോപ്പര്‍ട്ടിക്കായി മുടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതുതന്നെയാണ് ഫസ്റ്റ് ടൈം ബയേഴ്‌സ് ലണ്ടനെ ഒഴിവാക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
അപൂര്‍വ ജനിതകരോഗത്തിന് അടിമയായ മകളുടെ ഇടതുകാല്‍ മുറിച്ചു മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനു മുന്നില്‍ തളര്‍ന്നെങ്കിലും ഒടുവില്‍ അമ്മ ആ തീരുമാനമെടുത്തു. മൂന്നു വയസുകാരിക്ക് സാധാരണ ജീവിതം നയിക്കണമെങ്കില്‍ അതു ചെയ്‌തേ മതിയാകൂ എന്ന അവസ്ഥയില്‍ കാല്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തില്‍ അവര്‍ എത്തുകയായിരുന്നു. സ്റ്റാഫോര്‍ഡ്ഷയര്‍ സ്വദേശിയായ മാര്‍നീ അലന്‍ ടോമില്‍സണ്‍ എന്ന മൂന്നു വയസുകാരി ന്യൂറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1 എന്ന രോഗത്തിന് അടിമയാണ്. ഇതു കൂടാതെ സ്യൂഡാര്‍ത്രോസിസ് എന്ന രോഗവും കുട്ടിയുടെ ഇടതു കാലിനുണ്ടായിരുന്നു. എല്ലുകള്‍ വളരെ വേഗത്തില്‍ ഒടിയുന്ന ഈ രോഗത്തിന് കൃത്യമായ ചികിത്സയില്ല. അതു മൂലം നിരവധി ശസ്ത്രക്രിയകള്‍ക്ക് കുട്ടി വിധേയയായിരുന്നു.

ഇതോടെയാണ് സാധാരണ കുട്ടികളുടേതു പോലെയുള്ള ജീവിതം നയിക്കണമെങ്കില്‍ ഇടതുകാല്‍ നീക്കം ചെയ്യണമെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നതെന്ന് അമ്മയായ സമീറ ടോമില്‍സണ്‍ പറയുന്നു. 22 മാസം പ്രായമുള്ളപ്പോള്‍ മാര്‍നീയുടെ കാലില്‍ ഒരു എക്‌സ്‌റ്റെന്‍ഡബിള്‍ റോഡ് ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ചിരുന്നു. ഇത് ഫലപ്രദമാകാതെ വന്നതോടെ വീണ്ടും പല തവണ കുട്ടിയെ ശസ്ത്രക്രിയകള്‍ക്ക് വിധേയയാക്കി. കാലില്‍ സ്ഥാപിച്ച റോഡ് കുട്ടിയുടെ ചലനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അടുത്തിടെ നഴ്‌സറിയില്‍ പോകാന്‍ തുടങ്ങിയ കുട്ടിക്ക് പക്ഷേ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോലും സാധിച്ചിരുന്നില്ല.

റോഡ് എല്ലിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനായി നടത്തുന്ന ശസ്ത്രക്രിയകള്‍ക്ക് 20 ശതമാനം വിജയസാധ്യത മാത്രമേ ഉള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെയാണ് മാര്‍നീയുടെ മാതാപിതാക്കള്‍ അവളുടെ ഇടതു കാല്‍ നീക്കം ചെയ്യാനുള്ള ഹൃദയഭേദകമായ തീരുമാനം എടുത്തത്. ലണ്ടനിലെ റോയല്‍ നാഷണല്‍ ഓര്‍ത്തോപീഡിക് ഹോസ്പിറ്റലില്‍ അടുത്ത 11-ാം തിയതിയാണ് ശസ്ത്രക്രിയ. പിന്നീട് മാര്‍നീക്ക് കൃത്രിമക്കാല്‍ നല്‍കും.
ഓരോ വര്‍ഷവും പുതിയ ഇരകളെ കണ്ടെത്തുകയും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന പീഡനവീരന്‍മാര്‍ യൂണിവേഴ്‌സിറ്റികളില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തല്‍. 1752 ഗ്രൂപ്പ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പും പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. വിദ്യാര്‍ത്ഥികളുമായോ കീഴ്ജീവനക്കാരുമായോ ആശ്വാസ്യകരമല്ലാത്ത ബന്ധം പുലര്‍ത്തുന്ന ജീവനക്കാരില്‍ പലരും അതു കൂടാതെ മറ്റു ബന്ധങ്ങളും കൊണ്ടുനടക്കുന്നുണ്ടെന്നാണ് വ്യക്തമായത്. ജീവനക്കാരില്‍ നിന്ന് ഒരേ വിധത്തിലുള്ള പെരുമാറ്റം നേരിടേണ്ടി വന്നിട്ടുള്ളതായി സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

ഓരോ വര്‍ഷവും എത്തുന്ന വിദ്യാര്‍ത്ഥികളെ ഗ്രൂം ചെയ്യുകയും ഡേറ്റ് ചെയ്യുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെയാണ് ഇവര്‍ ചെയ്തു വരുന്നത്. താരതമ്യേന ജൂനിയറായ ജീവനക്കാര്‍ക്കും ഇത്തരക്കാരില്‍ നിന്ന് ശല്യം നേരിടേണ്ടി വരാറുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. ജീവനക്കാരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടിട്ടുള്ള 16 സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഇവര്‍ക്ക് മോശം അനുഭവമുണ്ടായ ജീവനക്കാരില്‍ നിന്ന് അതേ അനുഭവം നേരിട്ട മറ്റൊരു സ്ത്രീയെ അറിയാമെന്ന് സര്‍വേയില്‍ പങ്കെടുത്ത 12 പേരും പറഞ്ഞു. 14 യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമാണ് അനുഭവങ്ങള്‍ പങ്കുവെച്ചത്.

ഇവര്‍ ചൂണ്ടിക്കാട്ടിയ ജീവനക്കാരില്‍ ഈ കുറ്റകൃത്യത്തിന്റെ പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ജോലി നഷ്ടമായത്. ഇരയാക്കപ്പെട്ടവരില്‍ ആറു പേര്‍ തങ്ങള്‍ നേരിട്ട അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കപ്പെട്ടതായും വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയ വഴി ഇരകളെ വല വീശിപ്പിടിക്കുകയാണ് മിക്കവരും ചെയ്യുന്നത്. പിന്നീട് ലൈംഗികാതിക്രമങ്ങളും ഭീഷണിയും മറ്റും തുടങ്ങും. ബന്ധത്തില്‍ നിന്നു പിന്‍മാറാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ ഭീഷണിയും പരസ്യമായ ശകാരങ്ങളുമുള്‍പ്പെടെയാണ് ഇവര്‍ പ്രയോഗിക്കുന്നത്. ഇരയാക്കാപ്പെട്ട പലരും ആത്മഹത്യക്കു ശ്രമിക്കുകയോ കരിയര്‍ നശിക്കുകയോ പഠനമുപേക്ഷിക്കേണ്ടി വരികയോ ചെയ്തിട്ടുണ്ട്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിന് അടിമകളായി കഴിയുന്നവരും ഇവരിലുണ്ടെന്ന് പഠനം കണ്ടെത്തി.
അദ്ധ്യായം – 37
ജന്മനാടിന്റെ തലോടല്‍
പ്രസന്ന സുന്ദരമായ പ്രഭാതത്തില്‍ ചാരുംമൂട് താമരക്കുളത്തിന്റെ പ്രകൃതി സൗന്ദര്യത്തിലേക്ക് ഞങ്ങള്‍ വന്നിറങ്ങി. മുറ്റത്ത് വിടര്‍ന്നു നില്‍ക്കുന്ന പൂക്കളും കുളിര്‍ക്കാറ്റും കിളികളുടെ മധുരനാദവുമെല്ലാം ഞങ്ങളെ സ്വാഗതം ചെയ്തു. സ്വരമാധുരിയില്ലാത്ത പാട്ടുകാരെപ്പോലെ കാക്കകളും പാടിപ്പറന്നു. എന്റെ വീട് ഞാന്‍ സൗദിയിലുള്ളപ്പോള്‍ ജേഷ്ഠന്‍ പണി കഴിപ്പിച്ചതാണ്. ചെമ്പില്‍ അമ്പഴങ്ങ പുഴുങ്ങി തിന്നാലും ജീവിച്ചിരിക്കാന്‍ മോഹമുള്ളതു കൊണ്ടാണ് ഗള്‍ഫിലെ മലയാളികള്‍ എല്ലാ ദുഖഭാരങ്ങളും പേറി അവിടെ ജീവിക്കുന്നത്. അവര്‍ തിരിച്ചു വരുമ്പോള്‍ എന്തു സുരക്ഷിതത്വമാണ് ലഭിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ആ പാവങ്ങളെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പറ്റിച്ചുകൊണ്ടിരിക്കുന്നു.
ഓമനയ്ക്ക് ചെന്നൈയില്‍ ബ്രട്ടീഷ് എംബസിയില്‍ നിന്ന് വീസ അടിച്ചു കിട്ടി. അവള്‍ സൗദിയിലെ കൂട്ടുകാരുമായി ലണ്ടനിലേക്കു പോയി. കുട്ടികളെ ചുനക്കര ചെറുപുഷ്പ ബദനി സ്‌കൂളില്‍ ചേര്‍ത്തു. അവരുടെ വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യാനും പോയിരുന്നു. നാട്ടില്‍ ചെല്ലുമ്പോഴൊക്കെ ഏറ്റവും കൂടുതല്‍ സാഹിത്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുള്ളത് ചുനക്കര ജനാര്‍ദ്ദനന്‍ നായരുമായിട്ടാണ്. അദ്ദേഹം സാഹിത്യ പോഷിണി മാസിക എല്ലാ മാസവുമിറക്കുന്നു. അതില്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന ധാരാളം വിശിഷ്ട വിഭവങ്ങളുണ്ട്.
മറ്റൊരാള്‍ ജഗദീഷ് കരിമുളക്കല്‍. ആണ് അദ്ദേഹം കവിതയില്‍ അറിവിന്റെ അല്പത്വം കാണിക്കാറില്ല. എന്റെ ഗുരുക്കന്മാരില്‍ നിന്ന് ലഭിച്ചത് പങ്കുവയ്ക്കാറുണ്ട്. മനുഷ്യന്റെ വിശ്വാസത്തിലും വലുതാണ് വിജ്ഞാനം. അത് വിളവ് നല്‍കുന്ന ധാന്യമാണ്. അത് ജീവിതത്തെ ധന്യമാക്കുന്നു. അത് കച്ചവട സിനിമ കണ്ടാല്‍ ലഭിക്കുന്നതല്ല. മനുഷ്യ മനസ്സിന്റെ ഏകാഗ്രതയില്‍, ഭാവനയില്‍, അറിവില്‍, അനുഭവങ്ങളില്‍ ആര്‍ജിച്ചെടുക്കുന്ന ബുദ്ധിയുടെ സിദ്ധി തന്നെയാണ് സാഹിത്യ സൃഷ്ടിയുടെ ബഹുമുഖ ഭാവം.
ബേബി ജോണ്‍ താമരവേലി, ചാരുംമൂട്ടില്‍ നിന്ന് ബ്രഹ്മശ്രീ എന്ന മാസിക ഇറക്കിയിരുന്നു. അത് ഇപ്പോഴില്ല. പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ ക്ഷണമനുസരിച്ച് സുകുമാര്‍ അഴീക്കോടിന്റെ ഒരു പരിപാടിയില്‍ മാവേലിക്കരയില്‍ ഞാന്‍ പങ്കെടുത്തു. ഷൗക്കത്ത് കോട്ടുക്കലില്‍ നടത്തുന്ന ചാരുംമൂട് പബ്ലിക്ക് ലൈബ്രറി പരിപാടികളിലും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഓമന ലണ്ടനിലേക്ക് പോയി ഏതാനം മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അബുദാബി വഴി ലണ്ടനിലേക്ക് തിരിച്ചു. ലണ്ടനിലെ പ്രധാന വിമാനത്താവളത്തില്‍ ഓമനയും കൂട്ടുകാരിയുടെ മകള്‍ ഡോ.നിഷയും വന്നിരുന്നു. ഒരു മാസം വാടകയ്ക്ക് താമസ്സിച്ചിട്ട് രണ്ടാമത്തെ മാസം ഈസ്റ്റ് ഹാമില്‍ വീട് വാങ്ങി. ഈ രാജ്യത്ത് വന്നുപോകുന്ന നമ്മുടെ ഭരണാധിപന്മാര്‍ ഒരു സ്ഥലം എങ്ങനെ സുന്ദരമാക്കണമെന്ന് പഠിച്ചില്ല. ലണ്ടനിലെ അവര്‍ണ്ണനീയ കാഴ്ച്ചകള്‍ കണ്ടത് തുള്ളിത്തുളുമ്പുന്ന ആഹ്ലാദത്തോടെയാണ്. ആ കൂട്ടത്തില്‍ ചില യുവതീ യുവക്കള്‍ ഗാഢമായി ആശ്ലേഷിക്കുന്നതും കണ്ടു. അവിടെ അതൊന്നും ഒരു പുതുമയല്ല. ആരുമൊട്ടു ശ്രദ്ധിക്കാറുമില്ല. കാമക്കണ്ണുള്ളവര്‍ കേരളത്തിലാണ്. കഴുത്തിലും കാതിലും കൈകളിലും സ്വര്‍ണ്ണമണിഞ്ഞ യുവതിയും അവളുടെ ശരീര കാന്തി സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.
ഞാന്‍ കരുതിയിരുന്നത് ഇവിടുള്ളവരെല്ലാം സായിപ്പും മദാമ്മയുമായിരിക്കുമെന്നാണ്. ലോകത്തെ എല്ലാ മനുഷ്യരും ഇവിടെയുണ്ട്. ഇന്ത്യയിലെ കറുത്തവരെക്കാള്‍ ഏറെ കറുപ്പുള്ളവരാണ് ആഫ്രിക്കയിലുള്ള കറുത്ത മനുഷ്യര്‍. സ്ത്രീകള്‍ക്ക് നല്ല മുടിയില്ല. പലതും വെപ്പു മുടിയാണ്. തണുപ്പ് രാജ്യമായതിനാല്‍ അധികം വിയര്‍പ്പുകണങ്ങള്‍ പൊഴിക്കേണ്ടതില്ല. സുഖമായിട്ടുറങ്ങാം. ഞങ്ങള്‍ ആദ്യമായിട്ട് ഇവിടുത്തെ ഒരു കത്തോലിക്ക പള്ളിയില്‍ പോയി. പള്ളീലച്ചന്‍ സ്‌കോട്ട്‌ലന്‍ഡ്കാരനാണ്. പള്ളി നിറയെ ആളുമുണ്ട്. ഏറ്റവും മുന്നിലായ് വിരലിലെണ്ണാവുന്ന പ്രായമുള്ള സായിപ്പും മദാമ്മയും. ബാക്കിയുള്ളവരെല്ലാം ഏഷ്യക്കാരും ആഫ്രിക്കക്കാരുമാണ്. വിശ്വാസം ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് ഈ പട്ടിണി രാജ്യത്തു നിന്ന് വന്നവര്‍ക്കല്ലേ. ആശ്രയിക്കാന്‍ മണ്ണില്‍ ആരെങ്കിലും വേണം. എല്ലാ അപരാധങ്ങളും പൊറുത്ത് കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നവര്‍.
ഞങ്ങള്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തു. അഡ്മിനിസ്‌ട്രേറ്ററായി വെറ്റിങ്ങം ഹോസ്പിറ്റലില്‍ എനിക്കു ജോലികിട്ടി. ഈസ്റ്റ്ഹാമില്‍ നിന്ന് വളരെ ദൂരത്തിലായതിനാല്‍ ആ ജോലി ഉപേക്ഷിച്ചു. എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അന്ന് ഇവിടുണ്ടായിരുന്ന ഏക പത്രം യൂറോപ്പ് ദീപികയാണ്. കേരളത്തിലും ഗള്‍ഫിലും അമേരിക്കയിലും ഓണപതിപ്പുകളില്‍ എഴുത്തു തുടര്‍ന്നു. കേരളത്തില്‍ പോകുമ്പോഴൊക്കെ എഴുതി പൂര്‍ത്തിയാക്കിയതെല്ലാം കൂട്ടത്തില്‍ കൊണ്ടു പോയി പ്രസാധകര്‍ക്ക് കൊടുക്കും. അതവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുസ്തകമാക്കും. എന്റെ യൂറോപ്യന്‍ യാത്രകള്‍ ആരംഭിക്കുന്നത് 2005 ലാണ്. ബെല്‍ജിയം, സ്ലോക്കിയ, ഓസ്ട്രിയ, അമേരിക്ക, ഫ്രാന്‍സ്, വിയന്ന ഇതില്‍ പലയിടത്തും സാഹിത്യ-സാംസ്‌കാരിക കൂട്ടായ്മകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇവിടെനിന്നെല്ലാം പുരസ്‌കാരങ്ങളും പൊന്നാടകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എപ്പോഴും ഓര്‍ക്കുന്നത് ജര്‍മ്മനിയില്‍ നടന്ന യൂറോപ്പ് അമേരിക്കന്‍ സാഹിത്യ സംഗമമാണ്. അമേരിക്കയിലും, കാനഡയിലും നിന്നുള്ളവരാണ് കൂടുതല്‍ വന്നത്. കേരളത്തില്‍ നിന്ന് ഡോ.ജോര്‍ജ് ഓണക്കൂറും, കവി സച്ചിദാനന്ദനും, ഇംഗ്ലണ്ടില്‍ നിന്ന് ഞാനുമുണ്ടായിരുന്നു. ഞാന്‍ താമസിച്ചത് കഥാകൃത്ത മുക്കാടന്റെ വീട്ടിലായിരുന്നു. ഇവിടെ കണ്ട പ്രത്യേകത എല്ലാ രാത്രികളിലും എല്ലാ ഭാഷാസ്‌നേഹികളും ഒന്നിച്ച് കൂടിയിരുന്ന് കവിതകള്‍ ചൊല്ലുകയും കഥകള്‍ പറയുകയും ആ കൂട്ടത്തില്‍ നര്‍മ്മം പകരുന്ന കഥകള്‍ പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നതാണ്. ആ കൂട്ടത്തില്‍ ബിയറും വൈനും ആവശ്യമുള്ളവര്‍ക്ക് കുടിക്കാനും ലഭിക്കും. ഞാനും ഓണക്കൂറും അതില്‍ പങ്കെടുത്തു. മൂന്നു ദിവസത്തെ സംഗമമായിരുന്നു. അത് കഴിഞ്ഞ് പാരീസ് യാത്രയുമുണ്ടായിരുന്നു. ബസ്സിലാണ് ബല്‍ജിയം വഴി പോയത്. ഞാനും ഓണക്കൂറും പാരീസ് നഗരത്തില്‍ പല കഥകളും പറഞ്ഞു നടക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ഒരു നോവല്‍ ‘ഉള്‍ക്കടല്‍’ സിനിമയാക്കിയതും അതിലെ നായിക പിന്നീട് ആത്മഹത്യ ചെയ്യാനുണ്ടായ സിനിമക്കുള്ളിലെ നാടകങ്ങളും പറയുകയുമുണ്ടായി.

പാരീസ് നഗരത്തില്‍ മൂത്രപ്പുര എവിടെയെന്ന് അറിയില്ല. ഓണക്കൂറിനു കടുത്ത മൂത്രശങ്ക. ഒടുവില്‍ നടന്നു നടന്ന് ഏതോ ഒരു കോണില്‍ നിന്ന് ശങ്കയോടെ മൂത്രമൊഴിച്ചു. ഉള്ളില്‍ ഭയം പോലീസ് വരുന്നുണ്ടോ എന്നായിരുന്നു. ഞാനായിരുന്നു കാവല്‍ക്കാരന്‍. ഞാനും സച്ചിദാനന്ദനും അവിടുത്തെ സംഗമത്തിലാണു പരിചയപ്പെട്ടത്. മുക്കാടനും കുടുംബവും മാത്രമല്ല വീട് പൂട്ടി മൂന്നു ദിവസത്തെ സംഗമത്തില്‍ പങ്കെടുക്കാന്‍ വന്നത്. ജര്‍മ്മനിയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തി. സംഗമം നടക്കുന്ന ഹോട്ടലുകളില്‍ തന്നെ എല്ലാവര്‍ക്കും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് നേതൃത്വം നല്കിയത് സാംസ്‌കാരിക പ്രവര്‍ത്തകനായ ജോസ് പുതുശേരിയാണ്. മലയാള ഭാഷയെ പ്രാണനോടു ചേര്‍ത്ത് പ്രവര്‍ത്തിക്കുന്ന, ജീവിക്കുന്ന ധാരാളം ജോസുമാരെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഞാന്‍ കണ്ടിട്ടുണ്ട്. ആ കൂട്ടത്തില്‍ മലയാളിയെന്നു പറയാന്‍ മടിക്കുന്നവരുമുണ്ട്.
2005 ല്‍ ലണ്ടനില്‍ നിന്ന് പ്രവാസി മലയാളം മാസിക കാക്കനാടന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.. ഉപദേശക സമിതിയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള, ഞാന്‍ ചീഫ് എഡിറ്റര്‍, എഡിറ്റര്‍ ജെ.സുവജന്‍. ആദ്യ ലക്കത്തില്‍ തന്നെ സൗന്ദര്യല്മകമായ കഥകള്‍ തന്നത് ഒ.വി. വിജയന്‍, കാക്കനാടന്‍, സക്കറിയ, ബാബു കുഴിമറ്റം മുതലായവരാണ്. ലണ്ടനില്‍ നിന്നും ആദ്യമായി ഒരു മാസിക പുറത്തു വന്നത് വളരെ സന്തോഷത്തോടെയാണവര്‍ കണ്ടത്. 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ ഞാനാണ് മാധ്യമം പത്രത്തിന് റിപ്പോര്‍്ട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് എന്റെ ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചത് മലയാള മനോരമയണ്. മാധ്യമത്തില്‍ എഴുതികൊണ്ടിരുന്ന മുപ്പതോളം ലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കി. അതില്‍ ഞാനും പി.റ്റി. ഉഷയുമായുള്ള അഭിമുഖമുണ്ട്. അതിനു മുമ്പു സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഞനെഴുതിയ ‘കളിക്കളം: ലണ്ടന്‍ ഒളിംപിക്‌സ്’ പ്രസിദ്ധീകരിച്ചിരുന്നു.
എന്റെ വിദേശയാത്രകള്‍ മൂലം ‘പ്രവാസി മലയാളം’ മാസിക നിലച്ചു. സ്‌പെയിനിലും ഫ്രാന്‍സിലും ഇറ്റലിയിലും പോയി. ഇറ്റലി, സ്‌പേയിന്‍ യാത്രയില്‍ കുടുംബവുമുണ്ടായിരുന്നു. ലണ്ടനില്‍ വന്നിട്ടുള്ള ഒ.എന്‍.വി. കുറുപ്പ് , സച്ചിദാനന്ദന്‍, സഖറിയ, ജോര്‍ജ് ഓണക്കൂറ്, പ്രഫ. കെ. വി. തോമസ്സ്, സംവിധായകന്‍ സന്ധ്യമോഹന്‍, ലണ്ടനിലെ ഹൈക്കമ്മിഷണര്‍ രഞ്ജന്‍ മത്തായി ഇവരുമായി വേദികള്‍ പങ്കിട്ടു. യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയായ യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസ്സിയേഷന്റെ സാഹിത്യ വിഭാഗം കണ്‍വീനറും ജ്വാലാ മാഗസ്സിന്റെ ചീഫ് എഡിറ്ററുമായി പ്രവര്‍ത്തിച്ചു. അവരുടെ നാഷണല്‍ മേള 2013ല്‍ ഞാനാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെവെച്ചാണ് ലണ്ടനിലെ സി.എ. ജോസഫിനേയും കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ ഫാദര്‍ ഡേവിസ് ചിറമേലിനേയും പരിചയപ്പെട്ടത്.
ബ്രിട്ടനില്‍ മലയാള ഭാഷയോട് വളരെ ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യക്തിയാണ് മേയര്‍ ആയിരുന്ന ഫിലിപ്പ് എബ്രഹാം. ഇരുപതു വര്‍ഷമായി അദ്ദേഹം കേരള ലിങ്ക് എന്ന പത്രം ഇംഗ്ലീഷിലും മലയാളത്തിലും ഇറക്കുന്നു. നോവലടക്കം ധാരാളമായി ഞാനതില്‍ എഴുതാറുണ്ട്. ബ്രിട്ടണിലെ മലയാള സാഹിത്യ വേദിയുടെ വെളിച്ചം പബ്ലിക്കേഷന്‍സിന്റെ അമരക്കാരനാണ് റജി നന്ദിക്കാട്ട്, മലയാളം വായന ഓണ്‍ലൈനും അദ്ദേഹത്തിന്റേതാണ്. മറ്റൊരാള്‍ ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ അമരക്കാരന്‍ ശശി ചെറായിയും ,സണ്ണി പത്തനംതിട്ടയുമാണ്. ഇവരെല്ലാം മലയാള ഭാഷാ സംസ്‌കാരത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരാണ്. എന്റെ നോവല്‍ ‘മലബാര്‍ എ ഫ്‌ളെയിം’ പ്രകാശനം ചെയ്തത് ഇംഗ്ലീഷ് നോവലിസ്റ്റും തകഴിയുടെ കൊച്ചു മകളുമായ ജയശ്രീ മിശ്രയാണ്. അത് ഏറ്റുവാങ്ങിയത് അന്നത്തെ എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹാളില്‍ നടന്ന സിംമ്പോസിയത്തില്‍ പ്രകാശനത്തിന് നേതൃത്വം നല്‍കിയത് പത്രപ്രവര്‍ത്തകനായ കുര്യന്‍ പാമ്പാടിയാണ്. ഡല്‍ഹിയിലുള്ള ഇംഗ്ലീഷ് വിഭാഗം മീഡിയ ഹൗസാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്.
നമ്മേ ഭരിച്ച ബ്രിട്ടീഷ് രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും പട്ടണത്തിലാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. ഇവരുടെ ജനാധിപത്യമൂല്യങ്ങള്‍ എത്രയോ ഉയരത്തിലാണ്. നമ്മുടേത് എന്താണ് കുപ്പത്തൊട്ടിയില്‍ കിടക്കുന്നത്. ആരാണ് ഇതിനുത്തരവാദികള്‍. ഇവര്‍ക്ക് എല്ലാ സ്വാതന്ത്രവും ജീവിതമൂല്യങ്ങളുമുണ്ടെങ്കിലും നമ്മുടെ കുടുംബ ജീവിതത്തെ ഇവര്‍ അസൂയയോടെയാണ് നോക്കിക്കാണുന്നത്. അതിന്റെയര്‍ത്ഥം നല്ല കുടുംബജീവിതം ഇവിടെയില്ലെന്നല്ല. നമ്മുടെ കുട്ടികളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സംസ്‌കാരത്തില്‍ ജീവിക്കുന്നവരാണ്. അതൊക്കെ പഠിക്കുന്ന കാലത്ത് ഗുരുക്കന്മാരില്‍ നിന്നും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടിയ ശിക്ഷണമാണ്.
നമ്മുടെ മത രാഷ്ട്രീയ രംഗം ശുദ്ധി ചെയ്യാതെ ജനം രക്ഷപ്പെടില്ല. ഒരുദ്ദാഹരണം പറയാം. 2017 ജൂണ്‍ മാസം ബ്രിട്ടണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ പാര്‍ക്കുന്ന ഈസ്റ്റ്ഹാമില്‍ നിന്ന് എല്ലാ എം.പി.മാരേക്കാളും കൂടുതല്‍ വോട്ട് നേടി ജയിച്ചത് സ്റ്റീഫന്‍ റ്റിംസാണ്. ഈസ്റ്റ് ലണ്ടനില്‍ കൂടുതല്‍ പാര്‍ക്കുന്നത് ഏഷ്യനാഫ്രിക്കക്കാരാണ്. അവരുടെയിടയില്‍ നിന്നാണ് ഈ സായിപ്പ് ജയിച്ചതെന്നോര്‍ക്കണം. എന്താണ് അദ്ദേഹത്തിന്റെ പ്രത്യേകത, എന്റെ അനുഭവം പറയാം. ന്യായമായ ഏതാവശ്യവുമായി ചെന്നാലും മുഖം നോക്കാതെ നടപടിയെടുക്കും, ഒരു പൈസ പോലും കൈക്കൂലി വാങ്ങില്ല. പത്തു വര്‍ഷത്തിനു മുമ്പ് ഈസ്റ്റ്ഹാം ലൈബ്രറിയിലൂടെ മലയാളവുമായി ബന്ധപ്പെട്ട് ഞാനൊരു പരാതി കൊടുത്തു. അടുത്ത ദിവസം രാവിലെ ഇദ്ദേഹം വീട്ടിലെത്തി. മുന്‍കൂറായി സമയം നിശ്ചയിച്ചിട്ടല്ല വന്നത്. പരാതി കേള്‍ക്കുക മാത്രമല്ല പരിഹാരമുണ്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കണം എന്നു പറഞ്ഞിട്ടാണ് പോയത്. ഞാനത് ഇന്നും ചെയ്യുന്നു. അദ്ദേഹം വന്ന കാര്‍ ശ്രദ്ധിച്ചു. അതൊരു പഴഞ്ചന്‍, അതെന്റെ ഭാര്യയുടെ അഭിപ്രായമാണ്. ഫോട്ടോ ഞങ്ങളുടെ ആല്‍ബത്തില്‍ ഉണ്ട്.

ലളിത ജീവിതം നയിക്കുന്ന എത്രയോ ഉന്നതര്‍. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍ സൈക്കിളിലാണ് സഞ്ചരിക്കുന്നത്. പലപ്പോഴും സ്റ്റീഫന്‍ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോള്‍ ചായക്കടയില്‍ സാധാരണക്കാരുമായിരുന്ന് ചായ കുടിക്കുന്നത് കാണാം. ഒരു ദിവസം ന്യൂഹാം ടൗണ്‍ഹാളില്‍ വന്നിട്ട് മറ്റുള്ളവര്‍ക്കൊപ്പം ക്യൂ നില്‍ക്കുന്നു. മുന്‍ ലേബര്‍ മന്ത്രിസഭയിലെ ഒരു മന്ത്രിയാണെന്ന് കൂടി ഓര്‍ക്കണം. ജൂണ്‍ 2017 ല്‍ വെസ്റ്റഹാം സ്‌റ്റേഷനില്‍ ട്രെയിന്‍ കേറാനായി നില്‍ക്കുന്നു എന്ന് എന്റെ ഭാര്യ പറയുമ്പോഴാണ് ഞാനറിയുന്നത്. സാധാരണക്കാരെപ്പോലെ ലണ്ടനിലെ തെരുവീഥകളില്‍ നിത്യവും അദ്ദേഹം ഒരു സാധാരണക്കാരനായി ജീവിക്കുന്നു. അകമ്പടിയോ പരിവാരങ്ങളോ ഇല്ല. നമ്മുടെ മന്ത്രിമാര്‍,ജനപ്രതിനിധികള്‍ ജനത്തിനൊപ്പം സഞ്ചരിക്കാന്‍ ഭയക്കുന്നത് എന്താണ്? വോട്ട് തരണേ എന്ന് വീടിനുമുന്നില്‍ കൈകൂപ്പിയപ്പോള്‍ ഈ ഭയമില്ലായിരുന്നു. ആനപ്പുറത്തായാല്‍ ആരെ ഭയക്കാന്‍?. അണ്ണാനെ ആനയാക്കുന്ന പൊതുജനത്തെ ഓര്‍ത്തു വികസിത രാജ്യത്തുള്ളവര്‍ പുഞ്ചിരിക്കുന്നു. 2016 ല്‍ ഇദ്ദേഹമാണ് എന്റെ ഇംഗ്ലീഷ് നോവല്‍ കേരളത്തിലെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണു നല്‍കി ബ്രിട്ടീഷ് പാര്‍ലമമെന്റ് മന്ദിരത്തില്‍ വെച്ച് പ്രകാശനം ചെയ്തത്. ഇവിടുത്തെ ഇലക്ഷന്‍ പോലും ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യയിലേതു പോലെ ശബ്ദമലിനീകരണമില്ല കളളപണക്കാരുടെ കോടികള്‍ ചിലവാക്കാറുമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടികള്‍ കൊടുക്കുന്ന കൊള്ളക്കാര്‍ ആരാണ്. ഒരു തിരഞ്ഞെടുപ്പ് എങ്ങനെയാണു നടത്തുന്നത്.? ബ്രിട്ടണെ ഒരു പാഠമാക്കുന്നത് നല്ലതാണ്.
ഈസ്റ്റ് ഹാമിലെ മനോഹരമായ സെന്‍ട്രല്‍ പാര്‍ക്കിലൂടെ രാവിലെ നടക്കുമ്പോള്‍ ചാരുംമൂട്ടിലെ കുയിലിന്റെ മധുരനാദമോ, പൂമണം പരത്തുന്ന കുളിര്‍ക്കാറ്റോ, ചുവന്നുദിക്കുന്ന സൂര്യനോ, ഭൂമിയെ പിളര്‍ക്കുന്ന ഇടിമിന്നലോ, പെരു മഴയോ, വീട്ടിലെ കോഴികളോ, വഴിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളോ ഇല്ല. ധാരാളം രാജ്യങ്ങളിലൂടെ മനോഹരമായ കാഴ്ച്ചകള്‍ കണ്ട് മടങ്ങുമ്പോള്‍ എന്റെ ജന്മനാടാണ് എനിക്ക് അതിമനോഹരമായി തോന്നിയത്. ചാരുംമൂട് ഇന്നൊരു നഗരമായിരിക്കുന്നു. ജന്മനാടിന്റെ സ്‌നേഹവാല്‍സല്യങ്ങള്‍ ഒരു തലോടലായി മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.
ബ്രിട്ടനിലെ ജനങ്ങളുടെ ശരാശരി ജീവിത ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നത് നിലച്ചുവെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2015-17 വര്‍ഷത്തെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. സ്ത്രീകളുടെ ശരാശരി ജീവിത ദൈര്‍ഘ്യം 82.9 വയസും പുരുഷന്‍മാരുടേത് 79.2 വയസുമാണെന്ന് ഒഎന്‍എസ് രേഖകള്‍ കാണിക്കുന്നു. 1982നു ശേഷം ആദ്യമായാണ് ഇത് രേഖപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ ചില മേഖലകളില്‍ ഈ നിരക്ക് കുറഞ്ഞിട്ടുമുണ്ട്. സ്‌കോട്ട്‌ലന്‍ഡിലെയും വെയില്‍സിലെയും ലൈഫ് എക്‌സ്‌പെക്റ്റന്‍സിയില്‍ ഒരു മാസത്തെ കുറവാണ് ഉണ്ടായത്. അതേസമയം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പുരുഷന്‍മാരില്‍ മാത്രമാണ് ഈ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്ത്രീകളുടെയും ഇംഗ്ലണ്ടിലെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ജീവിത ദൈര്‍ഘ്യത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2015 മുതല്‍ 2017 വരെയുള്ള കാലയളവില്‍ മരണങ്ങള്‍ ഏറെയുണ്ടായതാണ് ജീവിതദൈര്‍ഘ്യ നിരക്ക് ഉയരാതിരിക്കാന്‍ കാരണമെന്നും ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു. വിന്ററും പനിയുമൊക്കെയാണ് മരണങ്ങള്‍ക്ക് കാരണമായത്. മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഇപ്പോളും ചര്‍ച്ചകള്‍ നടന്നു വരികയാണ്. ജീവിത ദൈര്‍ഘ്യ നിലവാരം ഭാവിയില്‍ എപ്രകാരമായിരിക്കുമെന്നതും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ ബജറ്റ് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പോലും ജീവിത ദൈര്‍ഘ്യത്തെ ബാധിച്ചിട്ടുണ്ടാകാമെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ഇത് തെളിയിക്കപ്പെടേണ്ടതുണ്ടെന്നാണ് മന്ത്രിമാര്‍ പറയുന്നത്. എന്തായാലും ലൈഫ് എക്‌സ്‌പെക്റ്റന്‍സിയിലുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
അംഗീകാരത്തിനായി സമര്‍പ്പിച്ച പ്ലാനില്‍ നിന്ന് വ്യതിചലിച്ചുവെന്ന് കാട്ടി കോടികള്‍ മുതല്‍ മുടക്കി നിര്‍മിച്ച ബഹുനിലക്കെട്ടിടം പൊളിച്ചു മാറ്റണമെന്ന് നിര്‍ദേശം. മുന്‍നിര ആര്‍ക്കിടെക്ടായ അമീന്‍ താഹ നിര്‍മിച്ച കെട്ടിടമാണ് പൊളിച്ചു മാറ്റണമെന്ന് ഐസ്ലിംഗ്ടണ്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈസ്റ്റ് ലണ്ടനിലെ ക്ലെര്‍ക്കെന്‍വെല്ലില്‍ സ്ഥിതിചെയ്യുന്ന 1950കളില്‍ നിര്‍മിച്ച കെട്ടിടത്തിന് മാറ്റങ്ങള്‍ വരുത്താന്‍ 2013ല്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചിരുന്നതാണ്. ഇവിടെയാണ് രണ്ടു നിലകളില്‍ ഓഫീസും എട്ട് ഫ്‌ളാറ്റുകളും സ്വന്തം താമസസ്ഥലവുമായി ആറു നിലകളില്‍ കെട്ടിടം നിര്‍മിച്ചത്. പണി പൂര്‍ത്തിയായി രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ ഇത് പൊളിച്ചു മാറ്റണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്.

4.65 മില്യന്‍ പൗണ്ട് ചെലവഴിച്ച് നിര്‍മിച്ച കെട്ടിടമാണ് ഇത്. 2012ലാണ് കെട്ടിടത്തിനായി അമീന്‍ താഹ പ്ലാന്‍ തയ്യാറാക്കിയത്. ഇതിന് അംഗീകാരം നല്‍കിയതിനു ശേഷം ചില ഭാഗങ്ങള്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന് ലോക്കല്‍ കൗണ്‍സില്‍ അറിയിച്ചു. എന്നാല്‍ അത് പ്ലാന്‍ അപ്ലോഡ് ചെയ്യുന്ന ഡിജിറ്റല്‍ സംവിധാനത്തിന്റെ തകരാര്‍ മൂലമാണെന്ന് താഹ പറയുന്നു. താന്‍ സമര്‍പ്പിച്ച പദ്ധതിയില്‍ ഇതൊന്നുമില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ മുന്‍വശം പൊളിക്കണമെന്ന് നിര്‍മാണ ശേഷം എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. തികച്ചും സാങ്കേതികപ്പിഴവു മൂലമായിരിക്കും കൗണ്‍സില്‍ ഇങ്ങനെ നോട്ടീസ് അയക്കുന്നതെന്നാണ് താഹ പറയുന്നത്.

താന്‍ സമര്‍പ്പിച്ച പ്ലാന്‍ അംഗീകരിക്കപ്പെട്ടതാണ്. ഇനി ഇത് പൊളിച്ചു മാറ്റുകയെന്നത് മാനസികവും സാമ്പത്തികവുമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും താഹ പറഞ്ഞു. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്‌സിന്റെ രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കിയ നിര്‍മിതിയാണ് ഈ ആറുനില കെട്ടിടം. കെട്ടിടത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍, ഡിസൈന്‍, ഉയരം എന്നിവ ഒറിജിനല്‍ പ്ലാനില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ടെന്നാണ് കൗണ്‍സില്‍ കുറ്റപ്പെടുത്തുന്നത്.
ബ്രെക്‌സിറ്റില്‍ സ്വീകരിക്കേണ്ട സമീപനത്തില്‍ നിര്‍ണായക ചുവടുവെയ്പ്പ് നടത്തി ലേബര്‍ കോണ്‍ഫറന്‍സ്. രണ്ടാം ഹിതപരിശോധനയ്ക്കുള്ള സാധ്യതകള്‍ തുറന്നിടണമെന്ന് വാര്‍ഷിക സമ്മേളനത്തില്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതിനായി ഒരു പബ്ലിക് വോട്ടിനു വേണ്ടിയുള്ള ക്യാംപെയിനുള്‍പ്പെടെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ പാര്‍ട്ടി പിന്തുണ നല്‍കണമെന്നാണ് തീരുമാനം. ലിവര്‍പൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഈ വിഷയത്തില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം അംഗങ്ങളും അനുകൂലമായാണ് വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ഏര്‍പ്പെടാന്‍ സാധ്യതയുള്ള ബ്രെക്‌സിറ്റ് ഡീല്‍ പൊതുജനങ്ങളുടെ അംഗീകാരത്തോടെ മാത്രമേ പാസാക്കാവൂ എന്നാണ് ലേബര്‍ പറയുന്നത്.

ഞായറാഴ്ച രാത്രി ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ നിര്‍ദേശത്തിന് പാര്‍ട്ടി അംഗങ്ങള്‍ അംഗീകാരം നല്‍കിയത്. ബ്രസല്‍സുമായി പ്രധാനമന്ത്രി എത്തിച്ചേരുന്ന കരാര്‍ പാര്‍ലമെന്റ് നിരസിക്കുകയോ ധാരണകളില്ലാത്ത ബ്രെക്‌സിറ്റ് നടപ്പാകുകയോ ചെയ്താല്‍ ഒരു പൊതുതെരഞ്ഞെടുപ്പിന് ലേബര്‍ ആവശ്യമുന്നയിക്കും. ഇത്തരമൊരു സാഹചര്യമല്ലെങ്കില്‍ ബ്രെക്‌സിറ്റ് ഡീല്‍ സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പിന് പാര്‍ട്ടി ആവശ്യമുന്നയിക്കുമെന്നുമാണ് പാര്‍ട്ടിയുടെ തീരുമാനം. സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും തൊഴിലാളികള്‍ക്കും അനുകൂലമായ ധാരണയുണ്ടാക്കുമെന്ന ആത്മവിശ്വാസം ഗവണ്‍മെന്റിനുണ്ടെങ്കില്‍ അത് പൊതുജനങ്ങളുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്നതില്‍ ആശങ്കയെന്തിനാണെന്നും ലേബര്‍ ചോദിക്കുന്നു.

ഈ വിഷയം അവതരിപ്പിച്ച ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമറിനെ എഴുന്നേറ്റ് നിന്നാണ് സമ്മേളന പ്രതിനിധികള്‍ അനുമോദിച്ചത്. എന്നാല്‍ ഈ നിര്‍ദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഹിതപരിശോധന നടത്തുകയാണെങ്കില്‍ അത് ബ്രെക്‌സിറ്റ് ഡീല്‍ സംബന്ധിച്ച് മാത്രമായിരിക്കണമെന്നും 2016ലെ ഹിതപരിശോധനാ ഫലത്തില്‍ നിന്ന് പിന്നോട്ടു പോകാനുള്ളതായിരിക്കരുതെന്നും യുണൈറ്റ് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സ്റ്റീവ് ടേര്‍ണര്‍ പറഞ്ഞു.