Main News

ബെംഗളൂരു ∙ രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി. തന്ത്രങ്ങളെല്ലാം പിഴച്ച കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് തകർന്നടിഞ്ഞു. നിലമെച്ചപ്പെടുത്തി ജെഡിഎസ് മൂന്നാമതുണ്ട്. നിലവില്‍ ലീഡ് നില ഇങ്ങനെ: ബിജെപി (120), കോൺഗ്രസ് (59), ജെഡിഎസ് (41), മറ്റുള്ളവർ (2). കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 50ലധികം സീറ്റുകളാണ് കോൺഗ്രസിന് കുറവുണ്ടായത്‌.

ശിക്കാരിപുരയില്‍ യെദ്യൂരപ്പയ്ക്ക് ജയം, ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിക്കാരിപുര മണ്ഡലത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദ്യൂരപ്പ വിജയിച്ചു. കോണ്‍ഗ്രസിന്റെ ജെ.ബി.മലതേഷിനെയാണ് യെദ്യൂരപ്പ പരാജയപ്പെടുത്തിയത്. 9,857 വോട്ടുകള്‍ക്കാണ് യെദ്യൂരപ്പയുടെ നേട്ടം.

അതേസമയം ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു. ജെഡിഎസിന്റെ ജി.ഡി ദേവഗൗഡയ്ക്കാണ് ഇവിടെ വിജയം. ഇവിടെ ബിജെപിക്ക് ആകെ കിട്ടിയത് 2159 വോട്ട് മാത്രമാണ്. ബിജെപി വോട്ടുകള്‍ ഒന്നാകെ ജെഡിഎസിലേക്ക് പോയതാണ് ചാമുണ്ഡേശ്വരിയില്‍ പ്രതിഫലിച്ചത്.

മലയാളം യുകെ സ്പഷ്യല്‍, ജോജി തോമസ്

കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ അഴിച്ചുപണിയില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് നഷ്ട്‌പ്പെട്ട സ്മൃതി ഇറാനിയുടെ രാഷ്ട്രീയ ജീവിതം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. നാല് വര്‍ഷം മുന്‍പ് മോഡി ഗവണ്‍മെന്റ് അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ താരത്തിളക്കമുള്ള മന്ത്രിമാരില്‍ ഒരാളായിരുന്നു സ്മൃതി ഇറാനി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി ഉയര്‍ത്തിയ വെല്ലുവിളി അത്ര വലുതായിരുന്നു. വോട്ടെണ്ണലിന്റെ ചില ഘട്ടങ്ങളില്‍ രാഹുല്‍ ഗാന്ധിയെ പിന്നിലാക്കിയ സ്ണൃതി ഇറാനി അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ വീഴ്ച്ചയില്‍ അവസാനത്തെ ആണിയും അടിക്കുമെന്ന് പോലും ധാരണയുണ്ടാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പ്രിയങ്ക ഗാന്ധി നടത്തിയ ചില ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ ഫലം മറ്റൊന്നാകുമെന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ഏറെയാണ്.

എന്തായാലും 2009ല്‍ മൂന്നരലക്ഷത്തിന് മുകളിലുണ്ടായിരുന്ന രാഹുലിന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് അടുത്താക്കാന്‍ സ്മൃതി ഇറാനിക്ക് സാധിച്ചു. അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും രാഹുല്‍ ഗാന്ധിയെ വിറപ്പിച്ച പോരാട്ടത്തിന് കിട്ടിയ പ്രതിഫലമാണ് കേന്ദ്ര മന്ത്രി സ്ഥാനം. പലപ്പോഴും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന് കിട്ടുന്ന വകുപ്പായ മാനവ വിഭവശേഷി വകുപ്പാണ് സ്മൃതി ഇറാനിക്ക് ലഭിച്ചത്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നരസിംഹ റാവുവും, നരസിംഹ റാവു മന്ത്രിസഭയില്‍ അര്‍ജുന്‍ സിംഗും വഹിച്ചിരുന്ന മാനവ വിഭവശേഷി മന്ത്രാലയം മന്ത്രിസഭയിലെ രണ്ടാമനും തലമുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്കുമായിരുന്നു ലഭിച്ചിരുന്നത്. കേന്ദ്ര മന്ത്രിസഭയിലേക്ക് വരുമ്പോള്‍ സ്മൃതി ഇറാനി പോലും ഇത്രയും നല്ലൊരു വകുപ്പ് നയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള അടുപ്പവും മാധ്യമങ്ങളിലെ താരത്തിളക്കവും സ്്മൃതി ഇറാനിയെ കൂടുതല്‍ കൂടുതല്‍ രാഷ്ടീയ ഉയരങ്ങളിലെത്തിക്കുമെന്ന് വിലയിരുത്തപ്പെട്ടു. വാക്ചാതുര്യവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മിടുക്കുമെല്ലാം സ്മൃതി ഇറാനിയെ കൂടുതല്‍ പ്രതീക്ഷയോടെ നോക്കി കാണാന്‍ ബിജെപിയെ പ്രേരിപ്പിച്ചു.

എന്നാല്‍ വിവാദങ്ങളും തിരിച്ചടികളും ഉണ്ടാവാന്‍ അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. രാഷ്ട്രീയവും ഭരണപരവുമായ മുന്‍പരിചയം കുറവായ സ്മൃതി ഇറാനിയെപ്പോലുള്ള ഒരു ഇളം തലമുറക്കാരിയെ മാനവ വിഭവശേഷി വികസനം പോലുള്ള ഒരു മന്ത്രാലയം ഏല്‍പ്പിച്ചത് മുതല്‍ പിഴവുകള്‍ ആരംഭിക്കുകയായി. മന്ത്രാലയത്തെ ശരിയായി നയിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല വിവാദങ്ങള്‍ ഒഴിയാതെ വന്നുകൊണ്ടിരുന്നു. സര്‍വകലാളാകളെയും വിദ്യഭ്യാസ സ്ഥാപനങ്ങളെയും ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുടെ വിദ്യഭ്യാസ യോഗ്യത വ്യാജമാണെന്ന് ആരോപണം മോഡി സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം വരുത്തി. ഇത്തരത്തിലുള്ള വിവാദങ്ങളുടെയും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രകടനത്തിന്റെയും അനന്തരഫലമായിരുന്നു വാര്‍ത്താവിനിമയ വകുപ്പിലേക്കുള്ള മാറ്റം.

ഈ മാറ്റം ഒരു തരം താഴ്ത്തലായി കണക്കാക്കാന്‍ ആവില്ലായിരുന്നു. കാരണം ഭരണ കക്ഷിയിലെ പ്രമുഖ നേതാക്കള്‍ കൈയ്യാളുന്ന വകുപ്പായിരുന്നു വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ്. വാച്ച്‌പേയി മന്ത്രിസഭയില്‍ പ്രമോദ് മഹാജനെപ്പോലെ താരത്തിളക്കം ഉള്ളവര്‍ കൊണ്ടു നടന്ന മന്ത്രാലയമാണിത്. സ്മൃതി ഇറാനിക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണം കൂടാതെ ടെക്‌സ്റ്റൈല്‍സിന്റെ ചുമതല കൂടി നല്‍കിയിരുന്നു. ഇതില്‍ പ്രധാന വകുപ്പായ വാര്‍ത്താ വിതരണ പ്രക്ഷേപണമാണ് കഴിഞ്ഞ ദിവസത്തെ അവാര്‍ഡ് ദാന വിവാദത്തെ തുടര്‍ന്ന് സ്മൃതി ഇറാനിക്ക് നഷ്ടപ്പെട്ടത്. ഒരു അവാര്‍ഡ് ദാനം പോലും വിവാദങ്ങളും ആക്ഷേപങ്ങളും ഇല്ലാതെ സംഘടിപ്പിക്കാന്‍ സാധിക്കാത്ത സ്മൃതി ഇറാനിക്ക് മന്ത്രാലയം നഷ്ടപ്പെട്ടതില്‍ അദ്ഭുതപ്പെടാനില്ല. കടുത്ത വിവാദങ്ങള്‍ക്കും ജനരോഷത്തിനും കാരണമായ അവാര്‍ഡ് ദാന ചടങ്ങില്‍ രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവര്‍ അസംതൃപ്തി രേഖപ്പെടുത്തിയതോടു കൂടി മോഡിയുടെ മുന്നില്‍ മറ്റു വഴികളൊന്നും ഇല്ലായിരുന്നു.

സ്മൃതി ഇറാനിയേക്കാള്‍ ഈ വിവാദങ്ങളില്‍ ഉത്തരനവാദിത്വമുള്ളത് ബിജെപി നേതൃത്വത്തിനും മോഡിക്കും തന്നെയാണ്. കാരണം തുംമ്പിയെ ഉപയോഗിച്ച് കല്ലെടുപ്പിക്കുന്നത് പോലെ യാതൊരു ഭരണ പരിചയവുമില്ലാത്ത സ്മൃതി ഇറാനിയെ ഇത്രയേറെ ഉത്തരവാദിത്വങ്ങള്‍ ഉള്ള പ്രധാന വകുപ്പുകള്‍ ഏല്‍പ്പിച്ചെടുത്താണ് പിഴച്ചത്. എന്തായാലും കേന്ദ്ര മന്ത്രിസഭയിലും ബിജെപിയുടെ നേതൃത്വനിരയിലും ഇരിക്കമ്പോഴുള്ള താരത്തിളക്കമല്ലാതെ വ്യക്തമായ ജനപിന്തുണയോ പാര്‍ട്ടി ഘടകങ്ങളുമായി ബന്ധങ്ങളോ ഇല്ലാത്ത സ്മൃതി ഇറാനിക്ക് ഇത് ഇറക്കത്തിന്റെ നാളുകളാണ്. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നാല്‍ രാഷ്ട്രീയ വനവാസം തന്നെയാണ് വിധിച്ചിരിക്കുന്നത്. പക്ഷേ നാലു വര്‍ഷം മുമ്പ് സ്മൃതി ഇറാനിയെക്കുറിച്ചുള്ള രാഷ്ട്രീയ പ്രവചനങ്ങള്‍ വളരെ വലുതായിരുന്നുവെന്നത് ഈ അവസരത്തില്‍ വിരോധാഭാസമായി തോന്നും.

ജീവനക്കാരുടെ കുറവു മൂലം ബുദ്ധിമുട്ടുന്ന ആശുപത്രി വാര്‍ഡുകളില്‍ നഴ്‌സുമാര്‍ ശാരീരികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെയടിസ്ഥാനത്തില്‍ ബോഡി ക്യാമറ ധരിക്കാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നു. രോഗികളില്‍ ചിലര്‍ തങ്ങളെ ഇടിക്കുകയും തൊഴിക്കുകയും ബന്ദിയാക്കുകയും ചെയ്യാറുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ വാര്‍ഷിക കോണ്‍ഗ്രസിലാണ് നഴ്‌സുമാര്‍ വെളിപ്പെടുത്തിയത്. ബോഡി ക്യാമറ ധരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ വെളിപ്പെടുത്തല്‍ തുടക്കമിട്ടിരിക്കുകയാണ്.

ബോഡി ക്യാമറ ധരിക്കുന്നത് രോഗികളുമായുള്ള ബന്ധം തകര്‍ക്കുമെന്ന് ഒരു പക്ഷം അഭിപ്രായപ്പെടുന്നു. ഇതിനു പകരം സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ച് കൂടുതല്‍ സംരക്ഷണം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ ചര്‍ച്ച ഉയര്‍ന്നു വന്നിരിക്കുന്നത്. ഒരു അക്യൂട്ട് വാര്‍ഡില്‍ രോഗി തന്നെ ബന്ദിയാക്കിയ അനുഭവം സൗത്ത് കോസ്റ്റിലെ വലിയൊരു ഡിസ്ട്രിക്റ്റ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ഷെല്ലി പിയേഴ്‌സ് പങ്കുവെച്ചു.

തനിക്കെതിരെയുണ്ടായ അഞ്ച് ഗുരുതരമായ ആക്രമണങ്ങളെയും ചെറിയ നിരവധി സംഭവങ്ങളെയും കുറിച്ച് ബെല്‍ഫാസ്റ്റില്‍ നടക്കുന്ന കോണ്‍ഗ്രസില്‍ ഇവര്‍ വിശദീകരിച്ചു. എല്ലാ ദിവസവും അതിക്രമങ്ങളെ നേരിടേണ്ടി വരികയാണ് നഴ്‌സിംഗ് സമൂഹമെന്നും അവര്‍ പറഞ്ഞു. എന്‍എച്ച്എസ് നഴ്‌സുമാര്‍ നേരിടുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. 2016-17 വര്‍ഷത്തില്‍ 56,435 അതിക്രമങ്ങളാണ് ആശുപത്രികളില്‍ ഉണ്ടായത്. 2015-16 വര്‍ഷത്തില്‍ ഇത് 51,447 മാത്രമായിരുന്നു. 9.7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇതില്‍ രേഖപ്പെടുത്തിയത്.

ഈയാഴ്ച സാറ്റ് പരീക്ഷയെഴുതുന്ന പകുതിയോളം വിദ്യാര്‍ത്ഥികളും പരീക്ഷാഫലത്തേക്കുറിച്ച് വന്‍ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട്. സാറ്റ് എഴുതിക്കൊണ്ടിരിക്കുന്ന 10, 11 വയസ് പ്രായമുള്ള 45 ശതമാനത്തോളം കുട്ടികള്‍ ഈ ആശങ്ക പങ്കുവെച്ചതായി സര്‍വേ വ്യക്തമാക്കുന്നു. 1005 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്. തങ്ങളുടെ സാറ്റ് ഫലം നാണക്കേടുണ്ടാക്കുമോ എന്നാണ് ഇവരില്‍ മൂന്നിലൊന്ന് പേരും ഭയക്കുന്നത്. സ്റ്റേജ് 2 പരീക്ഷയെഴുതുന്ന 25 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അതുകൊണ്ടു തന്നെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെന്നും വെളിപ്പെടുത്തി.

41 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് പരീക്ഷ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ പത്തിലൊന്ന് പേര്‍ക്ക് പരീക്ഷ കടുത്തതായിരുന്നു. കെല്ലോഗ്‌സ് സ്‌പോണ്‍സര്‍ ചെയ്തതാണ് ഈ സര്‍വേ. സുഹൃത്തുക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദവും സാറ്റ് പരീക്ഷ നടക്കുന്ന ഈയാഴ്ച വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പരീക്ഷാഫലത്തെക്കുറിച്ചുള്ള ആശങ്ക തന്നെയാണ് സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേരും പങ്കുവെച്ചത്. തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് മികച്ച മാര്‍ക്കുകള്‍ കിട്ടുമെന്ന ആശങ്കയാണ് 15 ശതമാനം പേര്‍ക്കുള്ളത്.

കുട്ടികള്‍ക്ക് അനാവശ്യ സമ്മര്‍ദ്ദമാണ് സാറ്റ് പരീക്ഷ നല്‍കുന്നതെന്ന് സമീപ വര്‍ഷങ്ങളില്‍ നിരവധി രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ രക്ഷിതാക്കളുടെ അഭിമാനം തങ്ങളുടെ മോശം റിസല്‍ട്ടിലൂടെ ഇല്ലാതാകുമോ എന്നാണ് കുട്ടികള്‍ ഭയക്കുന്നത്. 40 ശതമാനം പേരാണ് ഈ ആശങ്കയറിയിച്ചത്.

ലോകമൊട്ടാകെയുള്ള പ്രതിരോധ, സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ലോകശക്തികള്‍ക്കൊപ്പമുള്ള ബ്രിട്ടന്റെ സ്ഥാനം ബ്രെക്‌സിറ്റോടെ ഇല്ലാതാകുമെന്ന് സൂചന. ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി നടത്തിയ വിശകലനമാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. യൂറോപ്യന്‍ യൂണിയന്റെ കോമണ്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് പോളിസിയില്‍ നിന്ന് പുറത്താകുന്നതോടെ രാജ്യത്തിന് ആഗോള സുരക്ഷയിലുള്ള സ്വാധീനം നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദൗത്യങ്ങളില്‍ പങ്കെടുക്കാന്‍ ബ്രിട്ടന് സാധിച്ചേക്കുമെങ്കിലും ഇപ്പോള്‍ നേതൃനിരയിലും ആസൂത്രണത്തിലും മറ്റുമുള്ള നിര്‍ണ്ണായക സ്വാധീനശേഷി ബ്രെക്‌സിറ്റോടെ ഇല്ലാതാകുമെന്നാണ് വ്യക്തമാകുന്നത്.

ആഫ്രിക്കന്‍ മുനമ്പിലെ കടല്‍ക്കൊള്ളക്കാരെ തുരത്തുന്നതിലും കൊസോവോയിലും പടിഞ്ഞാറന്‍ ബാള്‍ക്കനിലും നടത്തിയ ദൗത്യത്തിലും ബ്രിട്ടന് നിര്‍ണ്ണായക പങ്കായിരുന്നു ഉണ്ടായിരുന്നത്. വളരെ വിജയകരമായാണ് ഈ ദൗത്യങ്ങള്‍ ബ്രിട്ടന്‍ പൂര്‍ത്തിയാക്കിയതെന്ന് കമ്മിറ്റി വിലയിരുത്തി. സിഎസ്ഡിപി ദൗത്യങ്ങള്‍ യുകെയുടെ വിദേശനയത്തില്‍ സുപ്രധാന സംഭാവനകള്‍ നല്‍കുകയും ഈ ദൗത്യങ്ങളില്‍ നിന്ന് ഒട്ടേറെ നേട്ടങ്ങള്‍ രാജ്യത്തിന് ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്ന് കമ്മിറ്റി അധ്യക്ഷയായ ബാരോണസ് വര്‍മ പറഞ്ഞു. മൂന്നാം ലോകരാജ്യങ്ങളിലെ പങ്കാളിത്ത മോഡല്‍ നിലവിലുള്ള രീതിയില്‍ തുടര്‍ന്നാല്‍ സിഎസ്ഡിപി ദൗത്യങ്ങളില്‍ യുകെയുടെ സ്വാധീനം ഇല്ലാതാകും.

യൂറോപ്യന്‍ യൂണിയന്റെ തീരുമാനമെടുക്കാനും ആസൂത്രണം ചെയ്യാനുമുള്ള ബോഡികളില്‍ നിരീക്ഷക സ്ഥാനം നിലനിര്‍ത്താനായി ചര്‍ച്ചകള്‍ നടത്തുകയാണ് ഇനി ചെയ്യാനുള്ളതെന്ന് ലോര്‍ഡ്‌സ് യൂറോപ്യന്‍ യൂണിയന്‍ എക്‌സ്റ്റേര്‍ണല്‍ അഫയേഴ്‌സ് സബ് കമ്മിറ്റി പറയുന്നു. ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയനുമായി പുതിയ സുരക്ഷാ ഉടമ്പടി രൂപീകരിക്കുമെന്നും സിഎസ്ഡിപിയിലുള്‍പ്പെടെ നിര്‍ണ്ണായക സഹകരണം ഉറപ്പു വരുത്തുമെന്നും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രിക്ക് നേരിട്ട വന്‍ തിരിച്ചടിയാണ് ഈ വെളിപ്പെടുത്തലെന്നും വിലയിരുത്തലുണ്ട്.

ജറുസലേം: ഇസ്രായേലില്‍ അമേരിക്കന്‍ എംബസി തുറന്നു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി യു.എസ് പ്രസിഡന്റ് ട്രംപ് അംഗീകരിച്ചിരുന്നു. എംബസി തുറക്കുമെന്നും അദ്ദേഹം നേരത്തെ പ്രസ്താവിച്ചിരുന്നു. വാഷിംഗ്ടണില്‍ നിന്നുള്ള പ്രതിനിധി സംഘവും ഇസ്രായേല്‍ നേതാക്കളും എംബസി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇസ്രായേലിന് വലിയ നേട്ടത്തിന്റെ ദിനമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

അതേസമയം ഗാസ അതിര്‍ത്തിയില്‍ ഇസ്രായേലിലെ യു.എസ് എംബസിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ അന്‍പതോളം പലസ്തീനികള്‍ കൊല്ലപ്പെട്ടു. 1300ലധികം പേര്‍ക്ക് പരിക്കേറ്റു. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരിലാണ് പ്രതിഷേധക്കാര്‍ സംഘടിച്ചത്. കഴിഞ്ഞ  ഒന്നര മാസമായി പ്രതിഷേധം നടന്നുവരികയായിരുന്നു.

അതിര്‍ത്തിയിലെ വേലി തകര്‍ക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചുവെന്ന് ഇസ്രായേല്‍ ആരോപിച്ചു. സേനയുടെ പ്രതികരണം സ്വാഭാവികമാണെന്നും ഇസ്രായേല്‍ വാദിക്കുന്നു. തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ കുട്ടികളുള്‍പ്പെടെ കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീന്റെ ഭാഗത്ത് നിന്ന് കല്ലുകളും ബോംബുകള്‍ ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ ഇസ്രയേല്‍ സൈന്യം സ്‌നിപ്പര്‍മാരെ ഉപയോഗിച്ച് നേരിട്ടു. കലാപത്തില്‍ 35000ല്‍ അധികം പലസ്തീനികള്‍ പങ്കെടുത്തുവെന്നും ഇസ്രായേല്‍ ആരോപിച്ചു.

ആശുപത്രികളില്‍ നഴ്‌സിംഗ് ജീവനക്കാരുടെ കുറവ് അപകടകരമായ അവസ്ഥയിലെത്തി നില്‍ക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. നഴ്‌സിംഗ് ജീവനക്കാരുടെ ഇടയില്‍ നടത്തിയ സര്‍വ്വേയാണ് പ്രതിസന്ധിയുടെ കാഠിന്യം വെളിപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ അപര്യാപ്തത മുലം രോഗികള്‍ക്ക് കൃത്യമായ പരിചരണം നല്‍കാന്‍ കഴിയുന്നില്ലെന്ന് നഴ്‌സുമാര്‍ തന്നെ സമ്മതിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. പത്തില്‍ നാല് പേര്‍ പരിചരണം നല്‍കുന്നതില്‍ അപാകതയുണ്ടെന്ന് സമ്മതിക്കുന്നു. സമീപകാലത്ത് ഉണ്ടായിരിക്കുന്നതില്‍ വെച്ച് ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് ആശുപത്രികള്‍ കടന്നു പോകുന്നത്. പല ജീവനക്കാരും ജോലിഭാരത്താല്‍ മാനസികമായി ബുദ്ധിമുട്ടുകയാണെന്നും പഠനം വ്യക്തമാക്കുന്നു.

30,865 നഴ്‌സുമാരില്‍ നടത്തിയ സര്‍വ്വേയില്‍ പകുതിയിലേറെ പേരും രോഗികളുടെ പരിചരണത്തില്‍ കൃത്യത പുലര്‍ത്താന്‍ കഴിയുന്നില്ലെന്ന് പ്രതികരിച്ചു. അധികൃതര്‍ പ്രശ്‌നം ഗൗരവത്തോടെ കാണുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ ദൗര്‍ലഭ്യം ചൂണ്ടി കാണിച്ചപ്പോള്‍ അധികൃതര്‍ യാതൊരുവിധ പരിഹാരവും കാണാന്‍ തയ്യാറായില്ലെന്ന് ഭുരിഭാഗം നഴ്‌സുമാരും വ്യക്തമാക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് പ്രശ്‌ന പരിഹാരം കാണേണ്ടതുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ജെനറ്റ് ഡേവിസ് പ്രതികരിച്ചു. കാര്യങ്ങള്‍ ഇത്രയധികം വഷളാവുന്നത് ഒഴിവാക്കാമായിരുന്നു. കുറേ മുന്‍പ് തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാഷ്ട്രീയ നേതാക്കളുടെയും നയതന്ത്രജ്ഞരുടെയും പരാജയത്തെയാണ് പുതിയ പ്രതിസന്ധി ചൂണ്ടി കാണിക്കുന്നതെന്നും ജെനറ്റ് ഡേവിസ് പറഞ്ഞു.

2016ല്‍ വെയില്‍സില്‍ നടപ്പിലാക്കിയ സേഫ് സ്റ്റാഫിംഗ് ലെജിസ്ലേഷന്‍ യുകെയില്‍ മുഴുവന്‍ നടപ്പിലാക്കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആവശ്യപ്പെട്ടു. നഴ്‌സിംഗ് ജീവനക്കാരുടെ ദൗര്‍ലഭ്യതയും ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും അഭിമൂഖീകരിക്കാനുള്ള അധികാരികളുടെ രാഷ്ട്രീയ പക്വതയില്ലായ്മയാണ് കാര്യങ്ങള്‍ ഇത്രയും അപകടത്തിലാക്കിയത്. സര്‍വീസ് സെക്ടറില്‍ ജോലി ചെയ്യുന്നവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മുതല്‍ 25 ശതമാനം നഴ്‌സിംഗ് സ്റ്റാഫിനെ അധികം നിയമിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വക്താവ് പ്രതികരിച്ചു. നഴ്‌സിംഗ് സ്റ്റാഫിന്റെ ജോലിഭാരം കുറയ്ക്കുന്നതും ശമ്പള വര്‍ദ്ധനവും പരിഗണനയിലാണെന്നും ജീവനക്കാര്‍ക്ക് നല്ല സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ബാധ്യസ്ഥരാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍: ഡെയിം സാറാ മലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. സെയ്ന്റ് പോള്‍സ് കത്തീഡ്രലില്‍ ശനിയാഴ്ചയാണ് ചടങ്ങുകള്‍ നടന്നത്. ഡിസംബറില്‍ നിയമനം ലഭിച്ച ഈ 56-കാരി ലണ്ടനിലെ 133-ാമത് ബിഷപ്പാണ്.

2017 ഫെബ്രുവരിയില്‍ വിരമിച്ച ഡോ. റിച്ചാര്‍ഡ് ചാര്‍ട്രെസിന്റെ തുടര്‍ച്ചയായാണ് മലാലി സ്ഥാനമേല്‍ക്കുന്നത്. നഴ്‌സുകൂടിയായ ഇവര്‍ക്ക് ആതുരസേവനരംഗത്ത് നല്‍കിയ സംഭാവനകളുടെ പേരില്‍ 2005-ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഡെയിം കമാന്‍ഡര്‍ പദവി നല്‍കിയിരുന്നു.

1992 മുതല്‍തന്നെ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടില്‍ പുരോഹിതരാകാനുള്ള അവസരമുണ്ടായിരുന്നു. നിലവിലെ പുരോഹിതസമൂഹത്തിലെ മൂന്നിലൊന്നും സ്ത്രീകളാണ്. എന്നാല്‍, 2014-ലാണ് സ്ത്രീകളെ ബിഷപ്പുമാരാക്കാമെന്ന നിയമം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്വീകരിക്കുന്നത്. 2015 ജനുവരിയില്‍ ആദ്യ വനിതാബിഷപ്പിനെ നിയമിക്കുകയും ചെയ്തു. 1989-ല്‍ അമേരിക്കയിലാണ് ലോകത്തെ ആദ്യ വനിതാബിഷപ്പ് സ്ഥാനമേല്‍ക്കുന്നത്.

കൊച്ചി: പ്രമുഖ സിനിമാ നടൻ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു.

പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻനായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്.ലളിതയാണ് ഭാര്യ. ശ്രീദേവി(അമേരിക്ക), വിശ്വനാഥൻ(അയർലണ്ട്)  എന്നിവർ മക്കളാണ്. മരുമകൻ: ദീപു(കമ്പ്യൂട്ടർ എഞ്ചിനീയർ,അമേരിക്ക).

സഹോദരങ്ങൾ: ശ്രീദേവി രാജൻ (നൃത്തക്ഷേത്ര,എറണാകുളം), കലാ വിജയൻ(കേരള കലാലയം, തൃപ്പൂണിത്തുറ), അശോക് കുമാർ, ശ്രീകുമാർ, ശശികുമാർ. തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷന്നടുത്ത് റോയൽ ഗാർഡൻസിലായിരുന്നു താമസം. നാടകാഭിനയത്തിൽ തുടങ്ങി  സീരിയൽ രംഗത്ത് എത്തിയ ബാബു സിനിമയിലേക്ക് തിരിയുകയായിരുന്നു.

ടു കൺട്രീസ് , റൺവേ, ബാലേട്ടൻ, കസ്തൂരിമാൻ, പെരുമഴക്കാലം, തുറുപ്പുഗുലാൻ, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു.

ഫെയിസ്ബുക്ക് സ്വന്തമായി ക്രിപ്‌റ്റോകറന്‍സി നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. പുതിയ നീക്കം ബില്യണിലധികം വരുന്ന ഫെയിസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ സഹായകമാകും. ഫെയിസ്ബുക്കിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമ സ്ഥാപനങ്ങളാണ് ക്രിപ്‌റ്റോകറന്‍സി നിര്‍മ്മിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫോക്‌സ് ബിസിനസിന് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ ക്രിപ്‌റ്റോകറന്‍സി നിര്‍മ്മിക്കുമെന്നത് സംബന്ധിച്ച സ്ഥിരീകരണം നല്‍കാന്‍ ഫെയിസ്ബുക്ക് അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കാനും ഫെയിസ്ബുക്ക് വക്താവ് തയ്യാറായിട്ടില്ല.

മറ്റു പല കമ്പനികളെയും പോലെ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയുടെ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും വിഷയത്തില്‍ മറ്റൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഫെയിസ്ബുക്ക് വക്താവ് അറിയിച്ചു. ഫെയിസ്ബുക്ക് എക്‌സിക്യൂട്ടീവ് ഡേവിഡ് മാര്‍ക്കസ് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി ഒരു ടീമിനെ നിര്‍മ്മിക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സി കൊണ്ടുവരുന്നതിന്റെ പ്രാരംഭ നീക്കമായിട്ടാണ് ഇതിനെ ബിസിനസ് ലോകം വിലയിരുത്തുന്നത്. അതേസമയം ക്രിപ്‌റ്റോകറന്‍സി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡേവിഡ് പ്രതികരിച്ചിരുന്നു. ഇത്തരം ഡിജിറ്റല്‍ ഇടപാടുകളുടെ വേഗതക്കുറവും ചെലവുമാണ് പ്രശ്‌നമായി അദ്ദേഹം ചൂണ്ടി കാണിക്കുന്നത്.

ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി ടീമിനെ നിര്‍മ്മിച്ചു കഴിഞ്ഞതായി ഡേവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മെസഞ്ചറില്‍ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് സംബന്ധിച്ച കാര്യങ്ങളായിരിക്കും പുതിയ ടീം പഠനവിധേയമാക്കുക. ഇത്തരം കാര്യങ്ങള്‍ പഠിച്ച ശേഷം ഭാവിയില്‍ ചില കാര്യങ്ങള്‍ ചെയ്യാനിടയുണ്ടെന്ന് ഡേവിഡ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഫെയിസ്ബുക്ക് ഡിജിറ്റല്‍ അസറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വന്തമായി ക്രിപ്‌റ്റോകറന്‍സി വരുന്നതോടെ ഡിജിറ്റല്‍ പണമിടപാടുകളിലും ഫെയിസ്ബുക്കിന് കുത്തക കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

Copyright © . All rights reserved