Main News

സി.വിയില്‍ ഡോക്ടറാണെന്ന് കള്ളം പറഞ്ഞ് എന്‍എച്ച്എസിനെ കബളിപ്പിച്ച നഴ്‌സിന് അഞ്ചു വര്‍ഷം തടവ്. ചെഷയര്‍ സ്വദേശിയായ ഫിലിപ്പ് ഹഫ്ടണ്‍ എന്ന 52 കാരനാണ് ശിക്ഷ ലഭിച്ചത്. നഴ്‌സിംഗ് യോഗ്യത മാത്രമുള്ള ഇയാള്‍ താന്‍ ഒരു ഡോക്ടറാണെന്നായിരുന്നു സിവിയില്‍ കാട്ടിയിരുന്നത്. എന്‍എച്ച്എസിനെ ഈ വിധത്തില്‍ കബളിപ്പിച്ച് ജോലി നേടിയ ശേഷം ബിസിനസ് ട്രിപ്പുകള്‍ എന്ന പേരില്‍ വിദേശയാത്രകള്‍ നടത്തുകയും ആഢംബര ജീവിതം നയിക്കുകയും ചെയ്തു. മൂന്നര ലക്ഷം പൗണ്ടാണ് എന്‍എച്ച്എസില്‍ നിന്ന് ഇവയ്ക്കായി ഇയാള്‍ വാങ്ങിയത്. 17 മാസത്തോളം ഇയാള്‍ എന്‍എച്ച്എസ് ജോലിയില്‍ തുടര്‍ന്നിരുന്നു. സൈന്യത്തില്‍ ഡോക്ടറായി ജോലി ചെയ്തിട്ടുണ്ടെന്നും വിദ്യാഭ്യാസ യോഗ്യതകള്‍ ഏറെയുണ്ടെന്നുമൊക്കെയാണ് ഇയാള്‍ കള്ളം പറഞ്ഞത്.

എന്നാല്‍ ഇയാള്‍ക്ക് നഴ്‌സിംഗ് യോഗ്യത മാത്രമേ ഉള്ളുവെന്ന് പിന്നീട് കണ്ടെത്തി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ കുറച്ചുകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഇയാള്‍ ഓണ്‍ലൈനില്‍ വാങ്ങിയ വ്യാജ മെഡലുകള്‍ ധരിച്ചുകൊണ്ട് ഫോട്ടോകള്‍ എടുക്കുകയും അവ കബളിപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്തു. കേംബ്രിഡ്ജ്ഷയര്‍ ആന്‍ഡ് പീറ്റര്‍ബറോ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് ഈ വ്യാജ വിവരങ്ങള്‍ നല്‍കി ഹഫ്ടണ്‍ ജോലിയില്‍ പ്രവേശിച്ചത്. ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായാണ് നിയമിക്കപ്പെട്ടത്. മിഡില്‍ ഈസ്റ്റില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രമോട്ട് ചെയ്യുകയായിരുന്നു ജോലി. പിന്നീട് നടന്ന ആഭ്യന്തര അന്വേഷണത്തില്‍ ജോലിയിലും സാമ്പത്തികച്ചെലവുകളിലും ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ 2013 ജനുവരിയില്‍ ഇയാളെ പുറത്താക്കി.

ജോര്‍ദാനിലെ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കാനെന്ന പേരില്‍ ഇയാള്‍ നടത്തിയ യാത്ര അമേരിക്കയിലേക്കും കരീബിയനിലേക്കുമാണെന്ന് ജിപിഎസ് വിവരങ്ങള്‍ വ്യക്തമാക്കി. 9000 പൗണ്ടാണ് ഈ യാത്രക്കായി ഇയാള്‍ എന്‍എച്ച്എസില്‍ നിന്ന് ഈടാക്കിയത്. ഒരു വ്യാജ ഇമെയില്‍ അക്കൗണ്ടിലൂടെ 13,000 പൗണ്ടും ഇയാള്‍ എന്‍എച്ച്എസില്‍ നിന്ന് തട്ടിയെടുത്തു. 2015 ഒക്ടോബറില്‍ നടന്ന യാത്രയിലായിരുന്നു ഇത്. ജോര്‍ദാനിലെ അമ്മാനില്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് താനെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടത്. തെളിവിനായി ഗൂഗിളില്‍ നിന്ന് എടുത്ത ഒരു ഫോട്ടോയും ഇയാള്‍ മെയില്‍ ചെയ്തിരുന്നു. കേംബ്രിഡ്ജ്ഷയര്‍ ആന്‍ഡ് പീറ്റര്‍ബറോ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഇയാള്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് അഭിനയിച്ച് ശസ്ത്രക്രിയക്കായി അവധി വാങ്ങിയിരുന്നതായും വ്യക്തമായി.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ധന വിലയില്‍ കുറവു വരുത്തി. ഹോള്‍സെയില്‍ വിലയില്‍ കുറവ് വന്നതോടെയാണ് റീട്ടെയില്‍ വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍ബന്ധിതരായത്. ആസ്ഡയാണ് ആദ്യം വിലക്കുറവ് പ്രഖ്യാപിച്ചത്. പെട്രോളിന് 1 പെന്‍സും ഡീസലിന് രണ്ടു പെന്‍സുമാണ് ആഡ്‌സ കുറച്ചത്. പിന്നാലെ മോറിസണ്‍സും സെയിന്‍സ്ബറീസും വില കുറച്ചു കൊണ്ട് രംഗത്തെത്തി. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോളിന് 1.19 പൗണ്ടും ഡീസലിന് 1.30 പൗണ്ടുമാണ് ആസ്ഡ ഈടാക്കുന്നത്. ആഗോള വിലയില്‍ കുറവു വരുന്നത് അനുസരിച്ച് ഇന്ധനവില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം മോട്ടോറിംഗ് ഗ്രൂപ്പുകള്‍ ഉയര്‍ത്തിയിരുന്നു.

പെട്രോള്‍ ഹോള്‍സെയില്‍ വില ആഴ്ചകളായി കുറഞ്ഞുകൊണ്ടിരിക്കുയായിരുന്നുവെന്നും അതിന് അനുസൃതമായി വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറായില്ലെന്നും ആര്‍എസി ഫ്യുവല്‍ വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞു. ഇനിയും വിലക്കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കള്‍ പങ്കുവെക്കുന്നത്. ശരാശരി ഇന്ധന വില ഒക്ടോബര്‍ മധ്യത്തോടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. 1.31 പൗണ്ടായാണ് അന്ന് വില വര്‍ദ്ധിച്ചത്. നിലവില്‍ ശരാശരി വില പെട്രോളിന് 1.27 പൗണ്ടും ഡീസലിന് 1.35 പൗണ്ടുമാണ്. ക്രൂഡ് ഓയില്‍ വില കുറയുന്നതിനാല്‍ ഇന്ധനവിലയില്‍ കാര്യമായ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ബാരലിന് 60 ഡോളറായി താഴ്ന്നിരുന്നു. 2017 ഒക്ടോബറിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. അമേരിക്കന്‍ ഇന്ധനക്കമ്പനികള്‍ ഉദ്പാദനം വര്‍ദ്ധിപ്പിച്ചതാണ് ഈ വിലക്കുറവിന് കാരണം. വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ എണ്ണയുദ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് യോഗം അടുത്ത മാസം ചേരുന്ന യോഗത്തില്‍ തീരുമാനം എടുത്തേക്കും. ഉദ്പാദനം കുറയ്ക്കാനായിരിക്കും തീരുമാനം.

കൃഷിയിടത്തില്‍ വെച്ച് ആളില്ലാതെ മുന്നോട്ടു നീങ്ങിയ ട്രാക്ടര്‍ കയറി കോടീശ്വരനായ കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഡെറക് മീഡ് എന്ന 70കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ട്രാക്ടറിന്റെ ക്യാബിനിനുള്ളില്‍ ഉണ്ടായിരുന്ന വളര്‍ത്തു നായ ഫോര്‍വേര്‍ഡ് ലിവറില്‍ തട്ടിയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. ട്രാക്ടറില്‍ നിന്ന് ഇറങ്ങിയ ഡെറക് എന്‍ജിന്‍ ഓഫ് ചെയ്തിരുന്നില്ല. ഡെറക് എവിടെയെന്ന് നോക്കുന്നതിനായി നായ ചാടിയപ്പോള്‍ ലിവറില്‍ തട്ടിയതായിരിക്കും അപകടമുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അഞ്ച് ടണ്‍ ഭാരമുള്ള ട്രാക്ടറിനും ഒരു ഗെയിറ്റിനും ഇടയില്‍ പെട്ട് ചതഞ്ഞരഞ്ഞാണ് ഡെറക് കൊല്ലപ്പെട്ടത്.

പാരമെഡിക്കുകള്‍ പാഞ്ഞെത്തിയെങ്കിലും സംഭവസ്ഥലത്തു വെച്ചു തന്നെ ഡെറക് മരിച്ചിരുന്നു. ഡെറക്കിനെ നോക്കാനായി ശ്രമിച്ച നായ തന്നെയാണ് അപകടം വരുത്തിവെച്ചതെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ സൈമണ്‍ ചില്‍കോട്ട് ഇന്‍ക്വസ്റ്റ് ഹിയറിംഗില്‍ പറഞ്ഞു. ഫോര്‍വേര്‍ഡ് ലിവര്‍ പ്രവര്‍ത്തിപ്പിക്കുന്നത് വളരെയെളുപ്പാണ്. കാറിന്റെ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന ആയാസം പോലും ഇതിനില്ലെന്നും ചില്‍ക്കോട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അപകടമുണ്ടായത്. ഡെറക്കിന്റെ ഉടമസ്ഥതയിലുള്ള സോമര്‍സെറ്റിലെ വെസ്റ്റണ്‍-സൂപ്പര്‍-മെയറിലുള്ള ഫാമില്‍ വെച്ചായിരുന്നു സംഭവം.

ഡെറക് അപകടത്തില്‍പ്പെട്ടു കിടക്കുന്നത് മകന്‍ അലിസ്റ്ററാണ് ആദ്യം കണ്ടത്. ട്രാക്ടറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഡെറക്കിന് കഴിഞ്ഞില്ലെന്നതാണ് അദ്ദേഹത്തിന്റെ ശരീരം കിടന്ന രീതിയില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് അലിസ്റ്റര്‍ ഹിയറിംഗില്‍ പറഞ്ഞു. ഡെറക്കിന്റെ നട്ടെല്ലിന് സാരമായ ക്ഷതമേറ്റിരുന്നു. ഡെറക്കിന്റെ സഹോദരന്‍ റോജര്‍ 30 വര്‍ഷം മുമ്പ് ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചത്. മൊഴികളുടെ അടിസ്ഥാനത്തില്‍ ഡെറക്കിന്റെ മരണം അപകടം മൂലമാണെന്ന് അസിസ്റ്റന്റ് കൊറോണര്‍ ഡോ.പീറ്റര്‍ ഹാരോവിംഗ് സാക്ഷ്യപ്പെടുത്തി.

ഈ വര്‍ഷം യുകെ അഭിമുഖീകരിക്കാനിരിക്കുന്നത് എട്ടു വര്‍ഷങ്ങള്‍ക്കിടയിടെ ഏറ്റവും കടുത്ത മഞ്ഞുകാലത്തെയായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. ആര്‍ട്ടിക് കാലാവസ്ഥയായിരിക്കും രാജ്യത്ത് വരുന്ന ആഴ്ചകളിലുണ്ടാകുക. ക്രിസ്മസ് വരെ പലയിടങ്ങളിലും താപനില മൈനസിലേക്ക് താഴുകയും മഞ്ഞുവീഴ്ചയുണ്ടാകുകയും ചെയ്യും. ഇടവിട്ടുണ്ടാകുന്ന മഞ്ഞുവീഴ്ചയായിരിക്കും പ്രധാന പ്രത്യേകത. വൈറ്റ് ക്രിസ്മസായിരിക്കും ഇത്തവണയെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. ഈയാഴ്ച ആദ്യമുണ്ടായ മഞ്ഞുവീഴ്ചയില്‍ രാജ്യത്തിന്റെ മിക്കയിടങ്ങളും മഞ്ഞു പുതച്ചു. ഈ വിന്ററിലെ ആദ്യ മഞ്ഞുവീഴ്ചയായിരുന്നു ഇത്. ഡെര്‍ബിഷയറിലും യോര്‍ക്ക് ഷയറിലും വാഹനങ്ങള്‍ ഓടിച്ചവര്‍ മഞ്ഞുവീഴ്ചയുണ്ടാക്കിയ ദുരിതത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ക്രിസ്മസ് അടുക്കുമ്പോള്‍ മാത്രം കാണുന്ന വിധത്തിലുള്ള കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായതെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. സൈബീരിയയില്‍ നിന്നുള്ള മഞ്ഞുകാറ്റ് രാജ്യത്തേക്ക് എത്തിയതിന്റെ ഫലമായാണ് ഈ മഞ്ഞുവീഴ്ചയുണ്ടായത്. താപനില മൈനസ് പത്ത് വരെ താഴ്ന്നു. ഈ വര്‍ഷം യൂറോപ്പിന്റെ വടക്കന്‍ മേഖലകളില്‍ കടുത്ത ശൈത്യമായിരിക്കും ഉണ്ടാകുക എന്നാണ് വെതര്‍ കമ്പനിയുടെ പ്രിന്‍സിപ്പല്‍ മെറ്റീരിയോളജിസ്റ്റ് എലനോര്‍ ബെല്‍ പറയുന്നു. ജനുവരിയിലും ഫെബ്രുവരിയിലും കടുത്ത ശൈത്യം തുടരുമെന്നും ബെല്‍ പറഞ്ഞു. വരുന്ന ആഴ്ചകളിലെ ഇടവിട്ടു വരാനിടയുള്ള മഞ്ഞുവീഴ്ച ക്രിസ്മസ് വരെ തുടരാനിടയുണ്ടെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

ഈയാഴ്ച തണുത്ത കാലാവസ്ഥ തന്നെയായിരിക്കുമെന്നാണ് മെറ്റ് ഓഫീസിലെ ബെക്കി മിച്ചല്‍ പ്രവചിക്കുന്നത്. വീക്കെന്‍ഡില്‍ സൗത്ത് വെസ്റ്റ് മേഖലയില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഇടിമിന്നലുണ്ടാകില്ലെങ്കിലും മേഘാവൃതമായ കാലാവസ്ഥയും മഴയും ഉണ്ടാകും. 24 മണിക്കൂറിനുള്ളില്‍ 2 ഇഞ്ച് മഴയുണ്ടാകുമെന്നാണ് സൂചന. കടുത്ത കാലാവസ്ഥയില്‍ പവര്‍കട്ടിന് വീടുകള്‍ക്ക് തകരാറുകള്‍ ഉണ്ടാകാനും ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.

ലണ്ടൻ: ലണ്ടന് അടുത്തു സൗത്ത് ഹാൾ നിവാസിനിയായ യുവതിയായ അമ്മയെയും ഒപ്പം ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേയും കാണാതായി. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കാണാതായതായിള്ള പരാതി പോലീസിന് ലഭിച്ചിരിക്കുന്നത്‌. പ്രിയനിത ദുഷ്യന്തൻ (27) എന്ന് പേരുള്ള യുവതിയെയും കുഞ്ഞിനേയുമാണ് കാണാതായിരിക്കുന്നത്.

അഞ്ച് അടി മൂന്ന് ഇഞ്ച് ഉയരവും ഷോൾഡർ വരെ മാത്രം നീളത്തിൽ മുടിയുമുള്ള യുവതിയായ അമ്മയും ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേയും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ പോലീസിനെ അറിയിക്കണമെന്ന് അവർ അഭ്യർത്ഥിക്കുന്നു. 999 വിളിച്ച് 18MIS046145 എന്ന റെഫെറെൻസ് കോഡ് കൂടി നൽകണമെന്ന് പോലീസ് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുന്നു.

ബ്രിട്ടനില്‍ കുട്ടികളിലെ പ്രമേഹ നിരക്കില്‍ വര്‍ദ്ധന. പഞ്ചസായടങ്ങിയ പാനീയങ്ങളോടും ജങ്ക് ഫുഡിനോടുമുള്ള പ്രേമം കുട്ടികളെ പ്രമേഹരോഗികളാക്കി മാറ്റുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ 25 വയസില്‍ താഴെ പ്രായമുള്ള 7000 പേര്‍ ടൈപ്പ് 2 ഡയബറ്റിസ് രോഗികളാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം നേരത്തേ കരുതിയതിലും കൂടിയ നിരക്കിലാണ് കുട്ടികളില്‍ വ്യാപിക്കുന്നത്. ഔദ്യോഗികമായി രേഖപ്പെടുത്തിയതിലും പത്തിരട്ടി കുട്ടികള്‍ രോഗബാധിതരായിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് കുട്ടികളില്‍ ആര്‍ക്കും പ്രമേഹം ജീവഹാനിയുണ്ടാക്കുന്ന വിധത്തിലേക്ക് മാറിയിരുന്നില്ല.

വരുന്ന വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് പ്രമേഹം സ്ഥിരീകരിക്കുപ്പെട്ടേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രൈമറി സ്‌കൂള്‍ കാലം പിന്നിടുന്ന മൂന്നിലൊന്ന് കുട്ടികളും അമിത ശരീരഭാരവും പൊണ്ണത്തടിയും ഉള്ളവരാണ്. നമ്മുടെ കാലത്തെ ഏറ്റവും മാരകമായ ഒരു ആരോഗ്യ പ്രതിസന്ധിയാണ് ഇതെനന് എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും ക്ലീന്‍ ലിവിംഗ് ക്യാംപെയിനറുമായ ഡോ.അസീം മല്‍ഹോത്ര പറയുന്നു. കുട്ടികള്‍ക്ക് ശരിയായ ഒരു ആരോഗ്യാടിത്തറ നല്‍കാന്‍ കഴിയാതെ പോകുന്നതിന്റെ ഫലമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളെ ലക്ഷ്യമിടുന്ന ജങ്ക് ഫുഡ് വ്യവസായത്തില്‍ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതും ഇതിന്റെ മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. 2016-17 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ പ്രമേഹം സ്ഥിരീകരിക്കപ്പെട്ട 6836 പേരുടെ കണക്കാണ് ഡയബറ്റിസ് യുകെ പുറത്തു വിട്ടത്. ഇക്കാലയളവിലെ ജിപിമാരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കണക്ക് തയ്യാറാക്കിയത്. ഈ വര്‍ഷം 25 വയസില്‍ താഴെ പ്രായമുള്ള 715 പേര്‍ക്ക് ചികിത്സ നല്‍കിയതായി പീഡിയാട്രിക് യൂണിറ്റുകളില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് നേരത്തേ അറിയിച്ചിരുന്നു.

ലണ്ടന്‍: ചെലവേറിയ ഷോപ്പിംഗുകള്‍ നിരാശയുണ്ടാക്കുന്നവയാണെങ്കിലും ചെറിയൊരു തുക തിരികെ നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകാറുണ്ട്. ടെസ്‌കോയുടെ ക്ലബ്കാര്‍ഡും സെയിന്‍സ്ബറീസ് നല്‍കുന്ന നെക്റ്റാര്‍ കാര്‍ഡും ഉപഭോക്താക്കള്‍ ഷോപ്പിംഗ് നടത്തുന്നതിന് അനുസരിച്ച് പോയിന്റുകള്‍ നല്‍കുകയും മറ്റു ചിലയിടങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. പെട്രോള്‍ സ്‌റ്റേഷനുകളിലും മറ്റുമാണ് ഈ കാര്‍ഡിലെ ഡിസ്‌കൗണ്ടുകള്‍ മിക്കയാളുകളും ഉപയോഗിക്കാറുള്ളത്. ഇതിനായി എണ്ണ കമ്പനികളും സൂപ്പര്‍മാര്‍ക്കറ്റുകളുമായി പാര്‍ട്‌നര്‍ഷിപ്പുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യുകെയിലെ ഇത്തരം പങ്കാളിത്തങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ നടക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. രണ്ട് പെട്രോള്‍ കമ്പനികള്‍ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

2019 മധ്യത്തോടെ ടെസ്‌കോ ക്ലബ്കാര്‍ഡ് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് എസ്സോ അറിയിച്ചു. നെക്റ്റാര്‍ ആണ് ഇവരുടെ പുതിയ പങ്കാളി. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ എസ്സോ ബ്രാന്‍ഡഡ് സ്റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് നെക്റ്റാര്‍ പോയിന്റുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്കാണ് തങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് എസ്സോയുടെ ഗ്ലോബല്‍ ലോയല്‍റ്റി പ്രോഗ്രാംസ് മാനേജര്‍ ഡേവിഡ് ചില്‍ട്ടന്‍ പറഞ്ഞു. അതിനാലാണ് നെക്റ്റാറുമായി പാര്‍ട്‌നര്‍ഷിപ്പ് ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്ന പങ്കാളിത്തത്തിലേക്ക് എസ്സോയെ സ്വാഗതം ചെയ്യുന്നതായി നെക്റ്റാറും അറിയിച്ചു.

അതേ സമയം നെക്റ്റാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബിപി അറിയിച്ചു. 2019ല്‍ പുതിയ ലോയല്‍റ്റി പ്രോഗ്രാം ആരംഭിക്കുമെന്നാണ് ബിപി അറിയിച്ചിരിക്കുന്നത്. എം ആന്‍ഡ് എസ് സിംപ്ലി ഫുഡ് സ്റ്റോറുകളില്‍ തങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്നാണ് ബിപി വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന കാര്യമാണ് സാധിച്ചുകൊടുക്കാന്‍ കമ്പനി തയ്യാറായിരിക്കുന്നതെന്ന ബിപിയുടെ യുകെ റീട്ടെയില്‍ ഹെഡ് നിക്കി ഗ്രേഡി സ്മിത്ത് പറഞ്ഞു.

ലണ്ടന്‍: 15കാരി നടത്തിയ രഹസ്യ പാര്‍ട്ടി വീട് തകര്‍ത്തു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് രക്ഷിതാക്കളെ ഞെട്ടിച്ചുകൊണ്ട് 15കാരിയായ മകള്‍ സ്വന്തം വീട്ടില്‍ നൂറിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് പാര്‍ട്ടി നടത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തിലധികം പോലീസ് വാഹനങ്ങളാണ് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയത്. ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്ല. തന്റെ മകളുടെ പ്രവൃത്തി അവശ്വസീനയമായിരുന്നുവെന്ന് മാതാവ് പ്രതികരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവട്ടിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച്ച വൈകീട്ട് ആരംഭിച്ച പാര്‍ട്ടി വെളുക്കുവോളം നീണ്ടുനിന്നതായി അയല്‍വാസികള്‍ വ്യക്തമാക്കി.

ഫെയിസ്ബുക്ക് വഴിയാണ് 15കാരി പാര്‍ട്ടി നടത്തുന്നതുമായി ബന്ധപ്പെട്ട് പരസ്യം നല്‍കിയത്. പരസ്യം മുഖേന ഏതാണ്ട് നൂറിലധികം പേരാണ് ഇവരുടെ വീട്ടിലെത്തിയത്. മുത്തശ്ശിക്കൊപ്പമാണ് വളരെക്കാലമായി പതിനഞ്ചുകാരി താമസിക്കുന്നത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തി പാര്‍ട്ടിക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ഈ സമയത്ത് വളരെ ദൂരത്ത് ജോലി ചെയ്യുകയായിരുന്നു മാതാവ്. മാതാപിതാക്കള്‍ക്ക് പാര്‍ട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അസാധാരണമായി മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് മകള്‍ സ്വന്തം വീട്ടിലെത്തിയത് തന്നെ ഞെട്ടിച്ചുവെന്ന് അമ്മ പറയുന്നു. പാര്‍ട്ടിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തിരുന്നുവെന്നും വലിയ ശബ്ദത്തില്‍ വീടിനുള്ളില്‍ നിന്ന് പാട്ട് കേള്‍ക്കാമായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

പാര്‍ട്ടിക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം നടന്നതായി സൂചനയുണ്ട്. വീടിനുള്ളിലെ നിരവധി ഉപകരണങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ടി.വി, ബെഡ്, അടുക്കളയിലുണ്ടായിരുന്ന വസ്തുക്കള്‍, ജനല്‍ചില്ലുകള്‍ തുടങ്ങിയവ തകര്‍ക്കപ്പെട്ട വസ്തുക്കളില്‍പ്പെടുന്നു. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് വലിച്ചിട്ടിരുന്നു. രഹസ്യ പാര്‍ട്ടിക്ക് പിന്നില്‍ പ്രത്യേക കാരണങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം അന്വേഷിച്ച് വരികയാണ്. പാര്‍ട്ടിയോടനുബന്ധിച്ച് വലിയ കോലാഹലങ്ങള്‍ നടന്നതായി അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണയായി ഇത്തരം ശബ്ദങ്ങളൊന്നും ഉണ്ടാകാത്ത വീട്ടില്‍ ഇത്തരമൊരു പാര്‍ട്ടി നടന്നത് അവിശ്വസനീയമായി തോന്നിയതായും അയല്‍വാസികള്‍ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്

ഓവർസീസ് നഴ്സുമാർക്ക് യുകെയിൽ എൻഎംസി രജിസ്ട്രേഷനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. പുതിയ നയമനുസരിച്ച് ഐഇഎൽടിഎസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് ക്വാളിഫൈയിംഗ് സ്കോർ 6.5 മതിയാവും. എന്നാൽ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് മൊഡ്യൂളുകൾക്ക് സ്കോർ 7 നിർബന്ധമായും വേണമെന്ന നിലവിലെ രീതി തുടരും. എൻഎംസി നടത്തിയ കൺസൾഷേട്ടന്റെ ഫലമായാണ് ഇളവുകൾ പ്രഖ്യാപിച്ചത്. വളരെ നല്ല രീതിയിൽ ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്ന നിരവധി നഴ്സുമാരും മിഡ് വൈഫുമാരും ഐഇഎൽ ടിഎസ് ടെസ്റ്റിൽ യോഗ്യത നേടാനാവാതെ വരുന്നു എന്ന യഥാർത്ഥ്യം എൻഎംസി മനസിലാക്കിയതിന്റെ തുടർച്ചയായാണ് ഓവർസീസ് നഴ്സുമാർക്ക് ഗുണകരമായ മാറ്റം നടപ്പാക്കുന്നത്.

ഇന്റർനാഷണൽ രജിസ്ട്രേഷൻ റിവ്യൂ പ്രൊപോസൽ നവംബർ 28ന് നടക്കുന്ന എൻഎംസി കൗൺസിൽ മീറ്റിംഗ് പരിഗണിക്കും. ഓവർഓൾ സ്കോർ 7 നിന്ന് കുറയ്ക്കണമെന്ന ആവശ്യം എൻഎംസി തള്ളിക്കളഞ്ഞു. മോഡേൺ വർക്ക് എൺവയേൺമെൻറിൽ സുരക്ഷിതമായ രോഗികളുമായി ആശയവിനിമയം നടത്തുന്നതിന് റൈറ്റിംഗിൽ സ്കോർ 7 എന്ന ലെവൽ ആവശ്യമില്ലെന്ന വാദം എൻഎംസി അംഗീകരിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വർക്കും ഇനി മുതൽ ഒരേ മാനദണ്ഡമാണ് എൻഎംസി നടപ്പാക്കുന്നത്.

സ്റ്റാഫ് ഷോർട്ടേജും നിലവിലെ എൻഎച്ച് എസിലെ നഴ്സുമാരുടെ കൊഴിഞ്ഞുപോകലും എൻഎംസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ മാത്രം 42,000 നഴ്സിംഗ് വേക്കൻസികൾ നിലവിലുണ്ട്. കഴിഞ്ഞ വർഷത്തെ ഒ ഇ ടി അടക്കമുള്ള ഇംഗ്ലീഷ് ലാംഗ്വേജ് പരിഷ്കാരത്തിനുശേഷം യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും യുകെ രജിസ്ട്രേഷന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവുണ്ടായി.

ബ്രെക്‌സിറ്റില്‍ ഈ ഞായറാഴ്ച നടക്കാനിരിക്കുന്നത് നിര്‍ണ്ണായക ചര്‍ച്ചകള്‍. ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി തെരേസ മേയ് പങ്കെടുക്കും. ബ്രെക്‌സിറ്റില്‍ രൂപപ്പെടേണ്ട ധാരണ സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ചയെന്നാണ് സൂചന. ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ വ്യക്തത വരുത്താതെ ബ്രെക്‌സിറ്റ് ധാരണ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സ്‌പെയിന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഞായറാഴ്ചയ്ക്കു മുമ്പ് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി തിടുക്കത്തില്‍ നടത്തുന്ന ബ്രസല്‍സ് യാത്ര എന്തെങ്കിലും അടിയന്തര പ്രശ്‌നങ്ങള്‍ കാരണമല്ലെന്നും നമ്പര്‍ 10 സ്ഥിരീകരിച്ചു.

യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധത്തിന് ചില ഡോക്യുമെന്റുകള്‍ ഉലച്ചിലുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി ബുധനാഴ്ച തെരേസ മേയ് സംസാരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുമെന്നും ജിബ്രാള്‍ട്ടര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. ബ്രെക്‌സിറ്റ് കരടു ധാരണ യുകെയും ബ്രസല്‍സും അംഗീകരിച്ചിട്ടുണ്ട്. 585 പേജുള്ള ധാരണയില്‍ പൗരാവകാശങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയങ്ങള്‍ എന്നിവ പ്രതിപാദിച്ചിട്ടുണ്ട്.

ധാരണയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ചില ടോറി എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും മാറ്റങ്ങളുണ്ടാകുമെന്നാണ് യുകെയും യൂറോപ്യന്‍ യൂണിയനും നല്‍കുന്ന സൂചന. സമയബന്ധിതമായി ധാരണയ്ക്ക് അന്തിമരൂപം നല്‍കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍. യുകെയുമായുള്ള ഭാവി ബന്ധങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍. പക്ഷേ യൂണിയനില്‍ അംഗങ്ങളായ പല രാജ്യങ്ങളുടെയും എതിര്‍പ്പും ഇക്കാര്യത്തിലുണ്ട്.

Copyright © . All rights reserved