ജോജി തോമസ്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ രൂപ വന്‍ മൂല്യത്തകര്‍ച്ചയെ നേരിടുകയാണ്. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്നലെ രാവിലെ രൂപ കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിനിമയം നടന്നത്. ഇന്നലെ രാവിലെ യുഎസ് ഡോളറുമായുള്ള വിനിമയ നിരക്കില്‍ 67.06 എന്ന നിരക്കില്‍ എത്തിയിരുന്നു. 2017 ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് രൂപ ഈ നിരക്കില്‍ എത്തിയിരുന്നത്. സാധാരണഗതിയില്‍ രൂപയുടെ മൂല്യം പരിധി വിട്ട കുറയുമ്പോള്‍ മാര്‍ക്കറ്റില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാകുന്നതാണ്. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി രൂപയുടെ മൂല്യം വലിയ തോതില്‍ കുറയുകയാണെങ്കിലും റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് രൂപയുടെ മൂല്യം സംരക്ഷിക്കാന്‍ നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല.
കഴിഞ്ഞ ആഴ്ച ആരംഭത്തില്‍ പൗണ്ടിന്റെ മൂല്യം രൂപയ്‌ക്കെതരെ ഉയര്‍ന്നെങ്കിലും പൗണ്ട് പിന്നീട് അല്‍പം ദുര്‍ബലമായതുകൊണ്ട് യു കെ മലയാളികള്‍ക്ക് കാര്യമായ നേട്ടം കൊയ്യാന്‍ സാധിച്ചില്ല. എന്നാല്‍ അവസരം പ്രയോജനപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസി മലയാളികള്‍ വന്‍ തോതില്‍ പണമയക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പൗണ്ടിന്റെ മൂല്യം രൂപയ്‌ക്കെതിരെ വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
ക്രൂഡ് ഓയിലിന്റെ വില വര്‍ധനയും അമേരിക്കന്‍ സാമ്പത്തികരംഗം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപ കൂടുതല്‍ ദുര്‍ബലമാകാനാണ് സാധ്യത.
സമീപകാലത്തെ റെക്കോര്‍ഡ് താപനിലയുമായി എത്തിയ മെയിലെ ഹോളിഡെ ദിവസം ആഘോഷിച്ച് ബ്രിട്ടീഷ് ജനത. പാര്‍ക്കുകളിലും ബീച്ചുകളില്‍ വന്‍ ജനത്തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. കുടുംബത്തോടൊപ്പം വിവിധ പ്രദേശങ്ങളിലേക്ക് അവധി ദിനം ആഘോഷിക്കാനെത്തുന്നവരുടെ തിരക്ക് കാരണം പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. ചില മോട്ടോര്‍വേകളില്‍ ഒരു മണിക്കൂറിലധികം വാഹനങ്ങള്‍ കുടുങ്ങി കിടന്നു. ട്രാഫിക് ബ്ലോക്കിനെ തുടര്‍ന്ന് പലരും പരാതിയുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു. മെയിലെ ഹോളിഡെ ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റെക്കോര്‍ഡ് താപനിലയാണെന്ന് മെറ്റ് ഓഫീസ് രാവിലെ വ്യക്തമാക്കിയിരുന്നു. രാവിലെ 11 മണിക്ക് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് 24.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ഇതിന് മുന്‍പുള്ള മെയ് ഹോളിഡെ റെക്കോര്‍ഡ് താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1999ലാണ്. അന്ന് 23 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.

മെയുടെ പ്രാരംഭത്തില്‍ തന്നെ റെക്കോര്‍ഡ് താപനിലയാണ് ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ഗ്രെഗ് ഡ്യുഹേഴ്സ്റ്റ് വ്യക്തമാക്കി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസാണെന്നും അദ്ദേഹം പറഞ്ഞു. ഹവായ്, സിഡ്‌നി, ലോസ് ആഞ്ചലസ് തുടങ്ങിയ സ്ഥലങ്ങളിലേതിന് സമാനമായ താപനിലയാണ് ബ്രിട്ടനിലെ പലയിടങ്ങളിലും ഈ വീക്കെന്‍ഡില്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസവും നിരീക്ഷകര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥ ബ്രിട്ടനില്‍ അനുഭവപ്പെട്ടിരുന്നു. കൂടുതല്‍ ചൂടേറിയ ദിനങ്ങള്‍ വരുന്നതോടെ ഹോളിഡെ ആഘോഷങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നു. അതിശൈത്യത്തിന്റെ പിടിമാറി ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കാലാവസ്ഥ പരമാവധി ഉപയോഗപ്രദമാക്കാനാവും ആളുകള്‍ ശ്രമിക്കുക.

തെളിച്ചമുള്ള കൂടുതല്‍ ദിനങ്ങള്‍ ലഭിക്കുന്നതോടെ ബീച്ചുകളിലും പാര്‍ക്കുകളിലം അവധിയാഘോഷിക്കാനെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. അതേസമയം പോളന്‍ അലര്‍ജിയുള്ളവര്‍ സൂക്ഷിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ പോളനുകളുടെ അളവ് വളരെ കൂടുതലാണെന്നും അലര്‍ജിയുള്ളവരില്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സമ്മര്‍ സെയില്‍സില്‍ കാര്യമായ വര്‍ദ്ധനവുണ്ടായതായി സെയിന്‍സ്‌ബെറീസ് അറിയിച്ചു. സണ്‍സ്‌ക്രീം, ഐസ്‌ക്രീം, മദ്യം തുടങ്ങിയവയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി സെയിന്‍സ്‌ബെറീസ് അധികൃതര്‍ വ്യക്തമാക്കുന്നു.


സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നറിയിപ്പുമായി ഗവണ്‍മെന്റ്. സുരക്ഷ, ഗുണനിലവാരം തുടങ്ങിയവയിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് മുന്നറിയിപ്പുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതനുസരിച്ച് പ്രവര്‍ത്തനം ക്രമത്തിലാക്കാന്‍ ആശുപത്രികള്‍ക്ക് രണ്ടാഴ്ച സമയം അനുവദിച്ചിരിക്കുകയാണ്. പാലിച്ചില്ലെങ്കില്‍ കടുത്ത വിലക്കുകള്‍ ആശുപത്രികള്‍ നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ 206 പ്രൈവറ്റ് ആശുപത്രികളുടെ ചീഫ് എക്‌സിക്യൂട്ടീവുകള്‍ക്ക് ജെറമി ഹണ്ട് ഇതു സംബന്ധിച്ചുള്ള കത്ത് ഇന്ന് നല്‍കും.

അഞ്ചില്‍ രണ്ട് ആശുപത്രികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി കെയര്‍ ക്വാളിറ്റി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. രോഗികളുടെ സുരക്ഷയില്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ഇതെന്ന് മന്ത്രിമാര്‍ വിലയിരുത്തുകയും ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഓരോ വര്‍ഷവും ആയിരക്കണക്കിനാളുകളെയാണ് എമര്‍ജന്‍സികളില്‍ എന്‍എച്ച്എസ് ആശുപത്രികളിലേക്ക് മാറ്റുന്നത്. ഇത്തരം ആശുപത്രികളില്‍ ഇന്റന്‍സീവ് കെയര്‍ ബെഡുകളുടെ എണ്ണം കുറവാണെന്നും തീവ്രപരിചരണത്തിന് പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ ഇല്ലെന്നും കണ്ടെത്തിയിരുന്നു.

സ്വകാര്യ ആശുപത്രികള്‍ വരുത്തുന്ന വീഴ്ച മൂലം എന്‍എച്ച്എസ് ആശുപത്രികളില്‍ രോഗികളെ പ്രവേശിച്ചാല്‍ അതിന്റെ ചെലവുകള്‍ വീഴ്ച വരുത്തിയ ആശുപത്രികള്‍ വഹിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി കത്തില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പുകള്‍ ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സാപ്പിഴവിന് നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ അത് തങ്ങളുടെ ലാഭത്തെ ബാധിക്കുമോ എന്നാണ് ഇവരുടെ ഭയം. എന്‍എച്ച്എസ്, സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തിയ ഇയാന്‍ പാറ്റേഴ്‌സണ്‍ എന്ന ഡോക്ടര്‍ ജയിലിലായതിനു പിന്നാലെ നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
കണ്ണൂര്‍: മാഹിയില്‍ സി.പി.എം -ആര്‍.എസ്.എസ്. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ വെട്ടേറ്റു മരിച്ചു. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ നഗരസഭാംഗവുമായ ബാബു കണ്ണിപ്പൊയില്‍, ന്യൂമാഹിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ഷനേജ് എന്നിവരാണു കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 9.15ന് വീട്ടിലേക്കു പോകുന്ന വഴിയില്‍ ബാബുവിനെ ഒരു സംഘമാളുകള്‍ വാഹനത്തില്‍ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു.
കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ ബാബുവിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ഒരു വര്‍ഷം മുമ്പും ബാബുവിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ഷനേജിന് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെ മാഹി പാലത്തിനടുത്തുവച്ച് വെട്ടേറ്റ ഷനേജ് കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കൂത്തുപറമ്പില്‍ ആര്‍.എസ്.എസിന്റെ ആയുധപരിശീന ക്യാമ്പ് കഴിഞ്ഞതിനു ശേഷമാണ് ഈ കൊലപാതകം നടന്നത്. സംഭവം ആര്‍.എസ്.എസ് ആസൂത്രണം ചെയ്‌തതാണെന്നും കൊലപാതക ഗൂഢാലോചനയെക്കുറിച്ചും പോലിസ് അന്വേഷിക്കണമെന്നും എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മൃതദേഹം തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയിലും മാഹിയിലും സിപിഎം ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ന്യൂസ് ഡെസ്ക്.
ഏവരുടെയും സ്വപ്നമാണ് പഠിച്ചിറങ്ങുമ്പോൾ ഉടൻ തന്നെ ഒരു ജോലി കിട്ടുക എന്നത്. ജോലി ഓഫർ ലഭിക്കുകയും ജോലിക്ക് കയറാൻ ആവേശപൂർവ്വം ഒരുക്കങ്ങൾ നടത്തുകയും ചെയ്യുന്നതിനിടെ ജോലിയില്ലാ എന്നു പറഞ്ഞാലുള്ള അവസ്ഥ അത്ര സുഖകരമാവില്ല എന്നുറപ്പ്. സമാനമായ അവസ്ഥയാണ് എൻഎച്ച്എസ് ജൂണിയർ ഡോക്ടർമാർക്ക് ഉണ്ടായിരിക്കുന്നത്. രണ്ടായിരത്തോളം എൻഎച്ച്എസ് ഡോക്ടർമാരുടെ ജോബ് ഓഫർ ആണ് പിൻവലിച്ചിരിക്കുന്നത്. പുതിയ ജോലിയ്ക്കു കയറാൻ താമസസൗകര്യവും വീടുംവരെ ഒരുക്കിയ പല ഡോക്ടർമാരും കടുത്ത ആശങ്കയിലാണ്.

റിക്രൂട്ട്മെൻറ് പ്രോസസിൽ വന്ന തെറ്റാണ് ജോബ് ഓഫർ പിൻവലിക്കാൻ കാരണമെന്ന് റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് അറിയിച്ചു. വളരെ വിഷമകരമായ ഒരു പ്രതിസന്ധിയാണ് ഇതെന്നും മാനുഷികമായ തെറ്റുകൾ മൂലമുണ്ടായതാണ് ഇതെന്നും അധികൃതർ പറഞ്ഞു. സ്പെഷ്യലിസ്റ്റ് ട്രെയിനിംഗിന്റെ മൂന്നാം വർഷത്തിലേയ്ക്ക് കടന്ന ജൂണിയർ ഡോക്ടർമാർക്ക് വിവിധ ഹോസ്പിറ്റൽ ട്രസ്റ്റുകളിൽ നല്കിയ നിയമനമാണ് റദ്ദാക്കപ്പെട്ടത്. പുതിയ ജോലിക്ക് ചേരുന്നതിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് നിരാശാജനകമായ വാർത്ത ജൂണിയർ ഡോക്ടർമാരെ തേടിയെത്തിയത്. ജൂണിയർ ഡോക്ടർമാർക്ക് വളരെയധികം ഉത്കണ്ഠ ഉളവാക്കുന്ന നടപടിയായിപ്പോയി ഇതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.
ST3 റിക്രൂട്ട്മെൻറ് വഴി 24 വ്യത്യസ്ത കാറ്റഗറിയിലെ നിയമനങ്ങളെയാണ് റിക്രൂട്ട്മെന്റിലെ തകരാർ ബാധിച്ചത്. ജൂണിയർ ഡോക്ടർമാരുടെ ഇന്റർവ്യൂവിനുശേഷം ലഭിച്ച സ്കോർ ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റിയപ്പോൾ പലർക്കും തെറ്റായ റാങ്കിംഗ് ലഭിക്കുകയായിരുന്നു. പറ്റിയ തെറ്റിൽ ക്ഷമാപണം നടത്തിക്കൊണ്ട് റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ജൂണിയർ ഡോക്ടർമാർക്ക് കത്ത് നല്കി. ജോലിക്ക് ഓഫർ ലഭിച്ച പല ഡോക്ടർമാരും തങ്ങളുടെ പ്ലാനുകൾ അതിനനുസരിച്ച് ക്രമീകരിച്ചതും വീടുകൾക്ക് ഡിപ്പോസിറ്റ് നല്കിയതുമായ നിരവധി കേസുകൾ ഉണ്ടെന്നും ഈ അവസ്ഥ ഒഴിവാക്കപ്പെടേണ്ടത് ആയിരുന്നുവെന്നും ബിഎംഎയും ആർസിപിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മെയ് 14 മുതൽ വീണ്ടും റിക്രൂട്ട്മെൻറ് പുനരാരംഭിക്കും.
സ്വന്തം വീടിനു പരിസരത്ത് നിങ്ങള്‍ക്ക് എന്തും ചെയ്യാമെന്നാണ് കരുതുന്നത്? പല കാര്യങ്ങളും നിയമവിരുദ്ധമായേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സ്വന്തം ഗാര്‍ഡനില്‍ ചെയ്യുന്ന പല കാര്യങ്ങളും നിയമലംഘനമാണെന്നത് പലര്‍ക്കും അറിയില്ലെന്നാണ് പ്രോപ്പര്‍ട്ടി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ട്രംപോളിന്‍ സ്ഥാപിക്കുന്നതില്‍ തുടങ്ങി മരങ്ങളുടെ കൊമ്പ് മുറിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ചെയ്യാനെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ഈ എട്ട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം.

1. മരക്കൊമ്പുകള്‍ മുറിക്കുമ്പോള്‍
അയല്‍ക്കാരുടെ ഗാര്‍ഡനില്‍ നിന്നുള്ള മരങ്ങളുടെ കൊമ്പുകള്‍ നമ്മുടെ ഗാര്‍ഡനിലേക്ക് നീളുന്നത് സ്വാഭാവികമാണ്. അവ മുറിച്ചു മാറ്റാന്‍ നമുക്ക് അവകാശവുമുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ വളരെ സൂക്ഷിച്ചു വേണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്. പ്രോപ്പര്‍ട്ടി ലൈനില്‍ വരെ മാത്രമേ കൊമ്പുകള്‍ മുറിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുള്ളു. അതിനപ്പുറം കടന്നാല്‍ കടന്നുകയറ്റത്തിന് നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.
2. മരത്തില്‍ നിന്ന് പൊഴിയുന്ന പഴങ്ങള്‍ എടുത്താല്‍
അയല്‍ക്കാരന്റെ മരത്തില്‍ നിന്ന് പഴങ്ങള്‍ നമ്മുടെ പറമ്പില്‍ വീണാല്‍ അത് നമ്മുടെയാണെന്ന് കരുതുന്ന മനോഭാവം യുകെയില്‍ നടപ്പാകില്ല. അയല്‍ക്കാരന്റെ മരത്തിലെ പഴത്തിന് അയാള്‍ക്ക് തന്നെയാണ് അവകാശമുള്ളത്. അവരുടെ അനുവാദമില്ലാതെ നമ്മുടെ ഗാര്‍ഡനില്‍ വീണ പഴമെടുത്താല്‍ ചിലപ്പോള്‍ നടപടി നേരിടേണ്ടതായി വന്നേക്കും.

3. മുറിച്ച മരക്കൊമ്പുകള്‍ സൂക്ഷിച്ചാല്‍
അയല്‍ക്കാരന്റെ ഗാര്‍ഡനിലെ മരങ്ങളിലെ കൊമ്പുകള്‍ മുറിക്കുന്നത് നിയമപരമാണ്. എന്നാല്‍ അവ നിങ്ങളുടെ ഗാര്‍ഡനില്‍ത്തന്നെ സൂക്ഷിച്ചാല്‍ അത് നിയമവിരുദ്ധമാകും. കാരണം അത്തരം വസ്തുക്കളുടെ ഉടമസ്ഥാവകാശം അയല്‍ക്കാരനു തന്നെയാണ്. അതേ സമയം ഈ മരക്കൊമ്പുകള്‍ അയല്‍ ഗാര്‍ഡനിലേക്ക് എറിയാനും കഴിയില്ല. അത്തരം സാഹചര്യങ്ങളില്‍ അനുവാദത്തോടെ മാത്രം കാര്യങ്ങള്‍ ചെയ്യുക.
4. സ്വാഭാവിക പ്രകാശം തടഞ്ഞാല്‍
ഗാര്‍ഡനില്‍ മരങ്ങള്‍ വെക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനും നിബന്ധനകളുണ്ട്. അടുത്ത വീട്ടുകാര്‍ക്ക് ശല്യമുണ്ടാകാത്ത വിധത്തിലാകണം മരങ്ങള്‍ വെക്കാന്‍. സ്വാഭാവിക സൂര്യപ്രകാശം 20 വര്‍ഷത്തേക്കെങ്കിലും തടയാത്ത വിധത്തിലായിരിക്കണം മരങ്ങള്‍ നടാനെന്നാണ് വ്യവസ്ഥ.

5. ബാര്‍ബിക്യൂ നടത്തിയാല്‍
സമ്മറില്‍ എല്ലാവരും ഗാര്‍ഡനില്‍ ബാര്‍ബിക്യൂ നടത്താറുണ്ട്. എന്നാല്‍ ഇത് അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടത്തണം. അവര്‍ക്ക് ശല്യമായി മാറിയാല്‍ പരാതിപ്പെടാനുള്ള സാധ്യതയേറെയാണ്. അതുകൂടാതെ ഫയര്‍ ഹസാര്‍ഡായി ബാര്‍ബിക്യൂ റിപ്പോര്‍ട്ട് ചെയ്യപ്പെടാനും സാധ്യതയുണ്ട്.
6. ഫെന്‍സ് മെയിന്റനന്‍സ്
അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് എന്നും കാരണക്കാരാകുന്നത് വേലികളാണല്ലോ. വീടുകളുടെ രണ്ട് വശത്തും ഫെന്‍സുകളുണ്ടെങ്കില്‍ പ്രോപ്പര്‍ട്ടിയുടെ വലതുവശത്തുള്ള ഫെന്‍സിന് മാത്രം നിങ്ങള്‍ ഉത്തരവാദികളായാല്‍ മതിയാകും. എന്നാല്‍ നിങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ഫെന്‍സിനേക്കുറിച്ച് വ്യക്തതയില്ലെങ്കില്‍ അതിനേക്കുറിച്ച് അറിയാന്‍ എച്ച്എം ലാന്‍ഡ് രജിസ്ട്രിയെ സമീപിക്കാവുന്നതാണ്.

7. ട്രംപോളിന്‍ സ്ഥാപിക്കുന്നത്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ള ഒന്നാണ് ട്രംപോളിന്‍. എന്നാല്‍ ഇത് ശല്യമായി അയല്‍ക്കാരന് തോന്നാനുള്ള സാധ്യതകളും ഏറെയാണ്. ഫെന്‍സുകള്‍ക്കും ഹെഡ്ജുകള്‍ക്കും മുകളിലൂടെ ഒളിഞ്ഞുനോട്ടം നടക്കുകയാണെന്ന് അയല്‍ക്കാരന് തോന്നാനും പാടില്ല. അതുകൊണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന് ഇവ സ്ഥാപിക്കാതിരിക്കുകയും ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും വേണം.

8. ഹോട്ട് ടബ് ഉപയോഗം
ഹോട്ട് ടബ്ബുകള്‍ നിങ്ങള്‍ക്ക് നല്ലൊരു അനുഭവമായിരിക്കും നല്‍കുക. എന്നാല്‍ പാര്‍ട്ടികളില്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശബ്ദകോലാഹലങ്ങള്‍ ഉണ്ടായാല്‍ അത് അയല്‍ക്കാര്‍ക്ക് ശല്യമായി തോന്നിയേക്കാം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്.
ചെസ് രംഗത്തെ അത്ഭുത പ്രതിഭയായി വിശേഷിപ്പിക്കപ്പെട്ട ബാലനെ ബ്രിട്ടൺ നാടുകടത്താനൊരുങ്ങുന്നു. ഒൻപതു വയസുകാരനായ ശ്രേയാസ് റോയലാണ് ബ്രിട്ടണിൽ തുടരാൻ ഉള്ള അവകാശത്തിനായി പൊരുതുന്നത്. ചെസ് രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്ത് കഴിഞ്ഞ നവംബറിൽ ലണ്ടനിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ ആദ്യം നീക്കം നടത്താൻ ശ്രേയാസിന് സംഘാടകർ അവസരം നൽകിയിരുന്നു. ഭാവിയുടെ വാഗ്ദാനമായാണ് ശ്രേയാസിനെ ചെസ് ലോകം വിശേഷിപ്പിക്കുന്നത്. സെപ്റ്റംബറിൽ ശ്രേയാസിന്റെ പിതാവിന്റെ വിസാ കാലാവധി അവസാനിക്കുന്നതിനാൽ ഈ പ്രതിഭയ്ക്ക് ബ്രിട്ടണിൽ തുടരാനുള്ള അവസരം നഷ്ടപ്പെടും.

ശ്രേയാസിന്റെ മാതാപിതാക്കളായ ജിതേന്ദ്ര സിംഗും അഞ്ജുവും 2012ലാണ് സൗത്ത് ഈസ്റ്റ് ലണ്ടനിൽ താമസമാക്കിയത്. അന്ന് ശ്രേയാസിന് മൂന്നു വയസായിരുന്നു പ്രായം. ശ്രേയാസിന്റെ പിതാവ്, 38 കാരനായ ജിതേന്ദ്ര, തന്റെ മകൻ രാജ്യത്തിന്റെ സമ്പത്താണെന്നും ബ്രിട്ടൺ വിടുക എന്നത് അവനെ സംബന്ധിച്ചിടത്തോളം വലിയ ഷോക്കായിരിക്കുമെന്നും ബ്രിട്ടണിൽ തുടരാൻ അനുവദിക്കണമെന്നും ഹോം ഓഫീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബ്രിട്ടണിൽ തുടരാൻ സാധിച്ചില്ലെങ്കിൽ അത് ശ്രേയാസിന്റെ ചെസ് ജീവിതത്തിന്റെ അന്ത്യം കുറിക്കുമെന്നും ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെപ്പോലെയാകണമെന്ന് ആഗ്രഹിക്കുന്ന ശ്രേയാസിന്റെ സ്വപ്നങ്ങൾ ഇതോടെ ഇല്ലാതാകുമെന്നും ജിതേന്ദ്ര പറയുന്നു.
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ ലേണേഴ്‌സ് ഡ്രൈവര്‍മാര്‍ക്ക് ഇനിമുതല്‍ മോട്ടോര്‍ വേയിലൂടെ വാഹനമോടിക്കാം. പുതിയ ഭേദഗതി 2018 ജൂണ്‍ നാല് മുതല്‍ നിലവില്‍ വരും. ഡ്രൈവിംഗ് പഠനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് അധികൃതര്‍ പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. പുതിയ പദ്ധതി മോട്ടോര്‍ വേയിലൂടെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് ഡ്രൈവര്‍മാരെ സഹായിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ വിജയിച്ചതിന് ശേഷം മാത്രമെ മോട്ടോര്‍ വേയില്‍ കയറാന്‍ കഴിയൂ. പാസ് പ്ലസ് സ്‌കീമിലൂടെയാണ് പുതിയ ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വേയെ പരിചയപ്പെടാന്‍ സാധിക്കുക. എന്നാല്‍ പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ പഠന സാഹചര്യങ്ങള്‍ മാറും.

മോട്ടോര്‍ വേ ഉപയോഗിക്കുന്ന ലേണര്‍ ഡ്രൈവറിന്റെ കൂടെ അംഗീകാരം ലഭിച്ചിട്ടുള്ള ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇന്‍സ്ട്രക്ടര്‍മാര്‍ ട്രെയിനികളായിരിക്കാന്‍ പാടില്ല. കൂടാതെ ഡ്യുവല്‍ കണ്‍ട്രോളുകള്‍ ഉള്ള വാഹനം മാത്രമെ ഉപയോഗിക്കാനാവൂ. മോട്ടോര്‍ ബൈക്ക് പഠിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ നിയമം ബാധകമല്ല. അവര്‍ക്ക് മോട്ടോര്‍ വേ പഠനത്തിനായി ഉപയോഗിക്കുന്നതിലുള്ള വിലക്ക് തുടരും. പുതിയ മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് ഡ്രൈവിംഗ് ഇന്‍സ്ട്രക്മാര്‍ക്കും ലേണേഴ്‌സിനും തയ്യാറെടുപ്പുകള്‍ നടത്താന്‍ സഹായകമാവുമെന്നാണ് കരുതുന്നത്. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്കും പുതിയ മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ലേണേഴ്‌സ് വാഹനങ്ങള്‍ മറ്റുള്ള വാഹനങ്ങളില്‍ നിന്ന് കൃത്യമായി അകലം പാലിച്ച് മാത്രമെ ഓടിക്കാന്‍ പാടുള്ളു. റോഡില്‍ നനവുള്ളസമയങ്ങളിലും മഞ്ഞ് വീഴ്ച്ചയുള്ള സമയത്തും കൂടുതല്‍ അകലം പാലിച്ച് വേണം വാഹനമോടിക്കാന്‍. പുതിയ ഡ്രൈവര്‍മാര്‍ക്ക് കൂടൂതല്‍ മെച്ചപ്പെട്ട പഠന സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് നിര്‍ദേശങ്ങള്‍. കാറിന് മുകളില്‍ പതിക്കുന്ന എല്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്‍സ്ട്രക്ടര്‍ക്ക് കൈക്കൊള്ളാവുന്നതാണ്. എന്നാല്‍ മുകളിലെ എല്‍ ബോര്‍ഡ് എടുത്തു കളഞ്ഞാല്‍ കാറിന് മുന്‍വശത്തും പിറകിലും എല്‍ ബോര്‍ഡ് സ്ഥാപിക്കണം. പുതിയ മാറ്റത്തോട് അനുബന്ധിച്ച ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കില്ല. ദി ഡ്രൈവിംഗ് ആന്റ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി നല്‍കിവരുന്ന പരിശീലനം ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് തുടരും.

ടെസ്റ്റിന് മുന്‍പ് വിശാലമായ ഡ്രൈവിംഗ് അനുഭവങ്ങള്‍ ലഭ്യമാക്കുക, മോട്ടോര്‍വേയില്‍ കടക്കുന്നതിനും ഇറങ്ങുന്നതിനുമുള്ള പരിശീലനം നല്‍കുക, വാഹനങ്ങളെ മറികടക്കുന്നത് പരിശീലിക്കുക, സ്പീഡ് ലൈന്‍ ഉപയോഗം കൃത്യതയുള്ളതാക്കുക, വേഗതയില്‍ വാഹനമോടിച്ച് പഠിക്കുക, മോട്ടോര്‍വേയിലെ ട്രാഫിക് സിഗ്നലുകള്‍ മനസിലാക്കുക, മോട്ടോര്‍വേയില്‍ വെച്ച് വാഹനം തകരാറിലായാല്‍ എന്താണ് ചെയ്യേണ്ടതെന്ന് പഠിക്കുക, മോട്ടോര്‍വേയിലൂടെ വാഹനമോടിക്കാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ നിയമ ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉല്‍പ്പന്നങ്ങളുടെ വിലവിവരങ്ങള്‍ രേഖപ്പെടുത്തുന്ന നിലവിലുള്ള രീതികള്‍ പൊളിച്ചടുക്കി പുതിയ സാങ്കേതികവിദ്യ വരുന്നു. സ്മാര്‍ട്ട് ക്ലിംഗ് ഫിലിമുകളാണ് ഈ മേഖലയിലെ പുതിയ താരോദയം. ഇവ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലേക്ക് ഉല്‍പ്പന്നങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. ബ്രിട്ടീഷ് സെമികണ്ടക്ടര്‍, സോഫ്റ്റ് വെയര്‍ കമ്പനിയായ ആം, കേംബ്രിഡിജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാഗ്മാറ്റിക് എന്ന കമ്പനിയുമായി ചേര്‍ന്ന് ഇതിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. സൂപ്പര്‍ ഫ്‌ളെക്‌സിബിള്‍ പ്ലാസ്റ്റിക്കില്‍ പ്രിന്റ് ചെയ്യാനാകുന്ന കനം കുറഞ്ഞ ഇല്‌ക്ട്രോണിക്‌സ് വികസിപ്പിച്ചെടുക്കാനാണ് പദ്ധതി.

പത്തു വര്‍ഷത്തിനുള്ളില്‍ ഏതു തരം ഉപരിതലത്തിലും പതിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഇലക്ട്രോണിക്‌സ് വികസിപ്പിച്ചെടുക്കാനാകുമെന്ന് ആം ചീഫ് ടെക്‌നോളജി ഓഫീസര്‍ മൈക്ക് മുള്ളര്‍ പറഞ്ഞു. സ്മാര്‍ട്ട് റാപ്പുകള്‍ ഉല്‍പ്പന്നങ്ങളുടെ വില വിവരം മാത്രമല്ല നല്‍കുന്നത്. നിര്‍മിച്ച സ്ഥലം, നിര്‍മാണത്തിനു ശേഷം എത്ര ദിവസമായി തുടങ്ങി അതിനേക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഇത് ഉപഭോക്താവിന് നല്‍കും. പ്ലാസ്റ്റിക് ക്ലിംഗ് ഫിലിമുകളില്‍ ട്രാന്‍സിസ്റ്ററുകള്‍ എങ്ങനെ പ്രിന്റ് ചെയ്യാനാകുമെന്ന ഗവേഷണത്തിലാണ് തങ്ങളെന്ന് മുള്ളര്‍ വ്യക്തമാക്കി.

അറുപതുകളിലും എഴുപതുകളിലും ട്രാന്‍സിസ്റ്ററുകളുടെ വലിപ്പം വളരെ കൂടുതലായിരുന്നു. അതേ രീതിയാണ് ഇപ്പോഴും പിന്തുടര്‍ന്നു വരുന്നത്. എന്നാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇവയെ ഏത് പ്രതലത്തിലും സ്ഥാപിക്കാന്‍ കഴിയുന്ന വിധത്തിലാക്കി മാറ്റാന്‍ കഴിയും. കമ്പ്യൂട്ടിംഗ് പോലും എവിടെയും സാധ്യമാക്കുന്ന വിധത്തിലേക്ക് സാങ്കേതികവിദ്യ വളരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ഗവേഷണം വിജയിച്ചാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തുന്നവര്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ ഫോണില്‍ തേടാനാകും. ഉല്‍പ്പന്നങ്ങള്‍ ഫോണുകളുമായി ആശയവിനിമയം നടത്തി വിവരങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പണം നല്‍കി ഉപയോഗിക്കാവുന്ന വേര്‍ഷന്‍ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്. വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പരസ്യങ്ങളും രാഷ്ട്രീയ സന്ദേശങ്ങളും പ്രത്യക്ഷപ്പെടുന്ന സംഭവത്തില്‍ അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് ഈ രീതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രതിമാസം പണം നല്‍കി ഉപയോഗിക്കാനാകുന്ന പതിപ്പില്‍ പരസ്യങ്ങളുണ്ടാകില്ല.

നിലവില്‍ 1.5 ബില്യന്‍ ഉപയോക്താക്കളാണ് ഫേസ്ബുക്കിന് ഉള്ളത്. സ്‌പോട്ടിഫൈ പോലെയുള്ള മ്യൂസിക് സ്ട്രീമിംഗ് സര്‍വീസുകളില്‍ പരസ്യമൊഴിവാക്കാന്‍ സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്താനും ഫേസ്ബുക്ക് ആലോചിക്കുന്നുണ്ട്. ആഡ് ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസിനായി ഫേസ്ബുക്ക് മാര്‍ക്കറ്റ് റിസര്‍ച്ച് നടത്തി വരികയാെേണന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേംബ്രിഡ്ജ് അനലിറ്റിക്ക ഡേറ്റ ദുരുപയോഗ വിവാദത്തിനു ശേഷം അമേരിക്കന്‍ സെനറ്റ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ വിളിച്ചു വരുത്തിയിരുന്നു. സൗജന്യ ഫേസ്ബുക്ക് സേവനം എല്ലാക്കാലത്തും ഉണ്ടായിരിക്കുമെന്നും ലോകത്തെ ഒരുമിപ്പിക്കുക എന്നത് തങ്ങളുടെ ദൗത്യമാണെന്നും പറഞ്ഞ സുക്കര്‍ബര്‍ഗ് അതിനായി എല്ലാവര്‍ക്കും താങ്ങാനാവുന്ന വിധത്തിലുള്ള ഒരു സര്‍വീസ് നല്‍കുകയെന്നതിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.