ബ്രിട്ടനില്‍ അഭയം തേടിയ 150ഓളം അഫ്ഗാനിസ്ഥാന്‍ സ്വദേശികള്‍ നാടുകടത്തല്‍ ഭീഷണിയില്‍. അഫ്ഗാനിസ്ഥാന്‍ യുദ്ധ സമയത്ത് ബ്രിട്ടീഷ് സൈന്യത്തിനു വേണ്ടി ട്രാന്‍സലേഷന്‍ ജോലികള്‍ ചെയ്തിരുന്നവരാണ് ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. വിസാ കാലാവധി അവസാനിച്ചാല്‍ പുതുക്കുന്നതിനായി 2,400 പൗണ്ട് അടക്കണമെന്നാണ് ഇവരോട് ഹോം ഓഫീസ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയാത്തവരാണ്. ഇത്രയും തുക കണ്ടെത്താന്‍ കഴിയാതെ വരുന്നതോടെ ഇവര്‍ നിര്‍ബന്ധിതമായി രാജ്യം വിട്ട് പോകേണ്ടതായി വരും. ഹോം ഓഫീസ് ദയ കാണിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ആരംഭത്തോടെ അഫ്ഗാന്‍ കുടിയേറ്റക്കാരില്‍ ഭൂരിഭാഗം പേരും രാജ്യം വിടേണ്ടതായി വരും.

അഫ്ഗാനിസ്ഥാന്‍ യുദ്ധം നടക്കുന്ന സമയത്ത് പ്രദേശവാസികളുമായി സൈന്യത്തിന് സംവാദം സാധ്യമായിരുന്നില്ല. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പിന്നീടാണ് അഫ്ഗാന്‍ സ്വദേശികളായവരെ ട്രാന്‍സലേറ്റര്‍മാരായി സൈന്യത്തിലെടുക്കുന്നത്. തുടര്‍ന്ന് ജീവന്‍ പണയപ്പെടുത്തിയുള്ള പോരാട്ടത്തില്‍ ബ്രിട്ടീഷ് സൈന്യത്തിനൊപ്പം ഇവരും ചേര്‍ന്നു. യുദ്ധത്തിന് ശേഷം ഇവരില്‍ പകുതിയിലേറെപ്പേര്‍ ബ്രിട്ടനിലേക്ക് കുടിയേറി. യുദ്ധത്തിന് സഹായിച്ചവരെന്ന് ആനുകൂല്യം ആദ്യഘട്ടങ്ങളില്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഹോം ഓഫീസിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ഇവരെ നാടുകടത്തുമെന്നാണ് സൂചനകള്‍. സൈന്യത്തിലെ സേവനത്തിന് ശേഷം ബ്രിട്ടനില്‍ കുടിയേറിയവരില്‍ മിക്കവരും ചെറുകിട ജോലികളിലേര്‍പ്പെട്ട് ജീവിതം മുന്നോട്ട് നയിക്കുന്നവരാണ്.

ഹോം ഓഫീസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന 2400 പൗണ്ട് നല്‍കാന്‍ ഇവര്‍ക്ക് പ്രാപ്തിയില്ല. ഇത് നല്‍കിയില്ലെങ്കില്‍ ഇവര്‍ രാജ്യത്തിന് പുറത്തുപോകേണ്ടതായി വരും. ബ്രിട്ടനില്‍ നിയമം ലംഘിച്ച് തുടരുന്ന കുടിയേറ്റക്കാര്‍ നേരിടുന്ന അതേ നടപടി ക്രമങ്ങളിലൂടെ ഇവരും കടന്നുപോകണമെന്നാണ് ഹോം ഓഫീസ് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ കുടുംബത്തോടാെപ്പം ബ്രിട്ടനിലേക്ക് കുടിയേറുന്നതിന് ഇവര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോയാല്‍ ഇവരുടെ ജീവന്‍ തന്നെ അപകടത്തിലാവാന്‍ സാധ്യതയുണ്ട്. ഒറ്റുകാരെന്ന് ആരോപിച്ച് താലിബാന്‍ പോലുള്ള തീവ്രവാദ സംഘടനകള്‍ ഇവരെ ആക്രമിക്കാനുള്ള സാധ്യതകളേറെയാണ്. യുകെയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പുതിയ ഹോം സെക്രട്ടറി സാജിദ് ജാവിദിന് കത്തയച്ചിട്ടുണ്ട്.

യുകെയില്‍ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ട്രയലില്‍ കല്ലുകടി. ശരിയായ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാത്തതിന്റെ പേരില്‍ നിരവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ നിന്ന് തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് ചിലയിടങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ വോട്ടര്‍മാര്‍ കയര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്തൊക്കെ രേഖകളാണ് ഐഡി പ്രൂഫായി ഹാജരാക്കേണ്ടത് എന്ന കാര്യത്തിലും ആശയക്കുഴപ്പങ്ങളുണ്ടായി. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് ബറോകളിലാണ് വോട്ടര്‍ ഐഡി ട്രയല്‍ നടത്തിയത്. ഭാവി തെരഞ്ഞെടുപ്പുകളില്‍ രാജ്യമൊട്ടാകെ ഈ പദ്ധതി വ്യാപിപ്പിക്കാനാണ് പരിപാടി.

ബ്രോംലി, വോക്കിംഗ്, ഗോസ്‌പോര്‍ട്ട് എന്നിവിടങ്ങളില്‍ മറ്റു ചില രേഖകള്‍ക്കൊപ്പം ഒരു ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് കൂടി ഹാജരാക്കാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. സ്വിന്‍ഡണ്‍, വാറ്റ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ പോളിംഗ് കാര്‍ഡ് മാത്രം നല്‍കിയാല്‍ മതിയായിരുന്നു. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ വ്യക്തിപരമായി അറിയാവുന്ന ഒരു വോട്ടറെ വോട്ടിംഗ് ക്ലര്‍ക്കിന് തിരിച്ചയക്കേണ്ടതായി വന്ന സംഭവവും ഇതിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്ത് ഡോക്യുമെന്റാണ് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടതെന്ന വിഷയത്തില്‍ വോക്കിംഗില്‍ ചില ആശയക്കുഴപ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമര്‍പ്പിക്കാവുന്ന രേഖകളുടെ പട്ടികയില്‍ ഉണ്ടായിരുന്നിട്ടും തന്റെ ഫോട്ടോ റെയില്‍ പാസ് തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ഒരാള്‍ പരാതിപ്പെട്ടു.

വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ചാരിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രായമായവര്‍, ഭവനരഹിതര്‍ തുടങ്ങിയവര്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടാന്‍ ഇതിലൂടെ സാധ്യതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ട്രയല്‍ നടന്ന സ്ഥലങ്ങളില്‍ നിരവധിയാളുകള്‍ക്ക് വോട്ട് നിഷേധിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വോട്ടുകള്‍ തടയാനാണ് ഇലക്ഷന്‍ കമ്മീഷന്‍ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നതെന്ന് ക്യാബിനറ്റ് ഓഫീസ് അറിയിച്ചു.
സ്‌കൂളില്‍ വെച്ച് നിരോധിത ലഹരി മരുന്ന് ഉപയോഗിച്ച ആറ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേംബ്രിഡ്ജ്‌ഷെയറിലെ തോമസ് ക്ലാര്‍ക്ക്‌സണ്‍ അക്കാദമിയിലാണ് സംഭവം നടന്നിരിക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദിക്കുകയും ചോര തുപ്പുകയും ചെയ്തതോടെയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌പൈസ് എന്നറിയപ്പെടുന്ന സോംബീ ഡ്രഗ്ഗാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ലഹരി ഉപയോഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത.

ലഹരി മരുന്ന് ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. തങ്ങളുടെ കുട്ടിയും ഇത്തരം അപകടങ്ങളില്‍ ഉള്‍പ്പെടുമോയെന്ന് ഭയപ്പെടുന്നതായി ചിലര്‍ ആശങ്ക രേഖപ്പെടുത്തി. കുട്ടികള്‍ പുകവലിച്ചതിന് ശേഷം അസ്വസ്ഥതകള്‍ ഉണ്ടായ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിഞ്ഞുവെന്ന് മറ്റൊരു രക്ഷിതാവ് പറഞ്ഞു. വിഷയം പുറത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. കുട്ടികള്‍ക്ക് ലഹരിമരുന്ന് എവിടെ നിന്ന് ലഭിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കേസ് ചിലപ്പോള്‍ പോലീസ് ഏറ്റെടുത്തേക്കുമെന്നും സൂചനകളുണ്ട്. വ്യാജ കഞ്ചാവ് എന്ന പേരിലും കുട്ടികള്‍ ഉപയോഗിച്ച ലഹരി മരുന്ന് അറിയിപ്പെടും.

യുകെയിലെ വിദ്യാര്‍ത്ഥികളില്‍ അത്ര പ്രചാരം നേടിയിട്ടില്ലെങ്കിലും പല സ്ഥലങ്ങളിലും സോംബീ ഡ്രഗ് ലഭ്യമാണ്. കഞ്ചാവിന് സമാനമായ ലഹരിയാണ് ഇത് നല്‍കുക. സ്‌പൈസ് ഉപയോഗിച്ചതിന് ശേഷം ചുറ്റുമുള്ള കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ നില്‍ക്കുന്ന കൗമാരക്കാരുടെ വീഡിയോ വൈറലായതിന് ശേഷമാണ് സ്‌പൈസിന് സോംബീ ഡ്രഗ് എന്ന് പേര് വന്നത്. ഗുരുതര പ്രശ്‌നങ്ങളില്ലാതെ തന്നെ വിഷയം കൈകാര്യം ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കില്ലെന്നും സംഭവത്തില്‍ പങ്കാളികളായ കുട്ടികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സ്‌കൂള്‍ അറിയിച്ചു. സ്‌കൂളിലെ കുട്ടികള്‍ക്ക് മുഴുവന്‍ ബോധവല്‍ക്കരണം നടത്താനുള്ള പദ്ധതിയും ആലോചിക്കുന്നതായി സ്‌കൂള്‍ അറിയിച്ചു. കേംബ്രിഡ്ജ്‌ഷെയറിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് തോമസ് ക്ലാര്‍ക്ക്‌സണ്‍ അക്കാദമി. ഏതാണ്ട് 1300 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ഐടി തകരാര്‍ മൂലം നാലര ലക്ഷത്തോളം സ്ത്രീകള്‍ക്ക് എന്‍എച്ച്എസിന്റെ ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗിനെക്കുറിച്ചുള്ള വിവരം നല്‍കാന്‍ സാധിച്ചില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. രോഗം തിരിച്ചറിയപ്പെടാതെ നൂറുകണക്കിനു പേര്‍ ഇതുമൂലം മരിക്കാനിടയുണ്ടെന്നും ഹണ്ട് പറഞ്ഞു. നാലര ലക്ഷത്തോളം സ്ത്രീകള്‍ക്ക് ചെക്കപ്പ് സംബന്ധിച്ചുള്ള ഇന്‍വിറ്റേഷന്‍ അയക്കാന്‍ സാധിച്ചില്ലെന്നാണ് ഹണ്ട് കുറ്റസമ്മതം നടത്തിയത്. ഇക്കാര്യത്തില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പിഴവു മൂലം 270 പേരെങ്കിലും അകാലത്തില്‍ മരിക്കാനിടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിലും കൂടുതല്‍ സത്രീകളില്‍ രോഗം കണ്ടെത്തപ്പെടാതെ പോയിട്ടുണ്ടെന്നാണ് ഹെല്‍ത്ത് മിനിസ്ട്രിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഘട്ടത്തിലായിരിക്കും മിക്കപ്പോഴും രോഗനിര്‍ണ്ണയം സാധ്യമാകുന്നത്. ഇതു മൂലം കൂടുതല്‍ കാലം ജീവിച്ചിരിക്കേണ്ട പലരും അകാല മരണത്തിന് കീഴടങ്ങുകയാണ്. ഭീതിദമായ പിഴവ് എന്ന് ചാരിറ്റികള്‍ വിശേഷിപ്പിക്കുന്ന ഈ വീഴ്ചയില്‍ സ്വതന്ത്രാന്വേഷണം നടത്തുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു. വിവരമറിയാതെ പോയവരില്‍ ആര്‍ക്കെങ്കിലും നഷ്ടപരിഹാരത്തിന് യോഗ്യതയുള്ളവരുണ്ടോ എന്ന കാര്യവും അന്വേഷിക്കും.

2009ലുണ്ടായ പിഴവ് ഇപ്പോള്‍ മാത്രമാണ് തിരിച്ചറിയാനായത്. ഇക്കാലയളവില്‍ പലര്‍ക്കും രോഗം തിരിച്ചറിയാനുള്ള അവസാന സാധ്യതയാണ് ഇല്ലാതായത്. 135 മുതല്‍ 270 വരെ സ്ത്രീകള്‍ക്ക് ഈ ഐടി തകരാര്‍ മൂലം ജീവിതദൈര്‍ഘ്യം കുറഞ്ഞിട്ടുണ്ടെന്ന് പ്രസ്താവനയില്‍ ഹണ്ട് വ്യക്തമാക്കി. ഓരോ മൂന്ന് വര്‍ഷത്തിലും 50നും 70നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ എന്‍എച്ച്എസ് ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്തി വരുന്നുണ്ട്. ഇപ്പോള്‍ 68നും 71നുമിടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ പിഴവ് ബാധിച്ചിരിക്കാനിടയുള്ളതെന്നും വിശദീകരിക്കപ്പെടുന്നു.
മലയാളം യുകെ ന്യൂസ് സ്പെഷ്യല്‍: ജോജി തോമസ്
മണ്‍സൂണിന് തൊട്ടുമുമ്പുള്ള മാസങ്ങള്‍ കേരളത്തില്‍ കുട കച്ചവടത്തിന്റെ കാലഘട്ടമാണ്. മലയാളിയുടെ ജീവിതത്തിന് കുടയുമായി അഭേദ്യ ബന്ധമാണ്. ‘അര്‍ദ്ധരാത്രി കുട പിടിക്കുക’ തുടങ്ങിയ പഴമൊഴികള്‍ ഇതിന് ഉദാഹരണമാണ്. മലയാളിയെ ആധുനിക കച്ചവടത്തിന്റെ പല സങ്കേതങ്ങളും പരിചയപ്പെടുത്തിയത് തന്നെ കുട കമ്പനികളാണ്. ഒരു കാലത്ത് ആകാശവാണി റേഡിയോ ഓണ്‍ ചെയ്താല്‍ മണ്‍സൂണിനോടനുബന്ധിച്ച കാലഘട്ടങ്ങളില്‍ കുട നിര്‍മാണത്തില്‍ അക്കാലത്ത് മേല്‍കോയ്മ ഉണ്ടായിരുന്ന സെന്റ് ജോര്‍ജ് കുടകളുടെ ഇമ്പമാര്‍ന്ന പരസ്യങ്ങളായിരുന്നു എപ്പോഴും. ആ പരസ്യങ്ങളാണ് മലയാളിയെ ആധുനിക മാര്‍ക്കറ്റിങ്ങിന്റെ രീതികള്‍ കാണിച്ചു കൊടുത്തത്. പ്രമുഖ സാമൂഹ്യ നവോത്ഥാന നായകനും, സാഹിത്യകാരനുമായ വി ടി ഭട്ടതിരിപ്പാട് തന്റെ ആത്മകഥയായ ‘കണ്ണീരിലും കിനാവിലും’ താന്‍ ആദ്യമായി കൂട്ടി വായിച്ച അക്ഷരങ്ങള്‍ ശര്‍ക്കര പൊതിഞ്ഞുകൊണ്ടുവന്ന ന്യൂസ് പേപ്പറില്‍ ഉണ്ടായിരുന്ന മാന്‍മാര്‍ക്ക് കുടയുടെ പരസ്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും കേരളത്തിലെ കുടവ്യവസായം പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലേയ്ക്ക് കടക്കുകയാണ്.

ഓരോ മണ്‍സൂണ്‍ സീസണിലും ഒത്തിരി പുതുമകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ കൊണ്ടുവരാന്‍ കമ്പനികള്‍ മത്സരിക്കുന്നുണ്ടെങ്കിലും ഇത്തവണ ഒരു പ്രമുഖ കമ്പനി നടത്തിയിരിക്കുന്നത് തികച്ചും നൂതനമായ പരീക്ഷണമാണ്. ഹൈടെക് കുടകളാണ് കമ്പനി ഇത്തവണ വിപണിയിലിറക്കിയിരിക്കുന്നത്. ബ്ലൂ ടൂത്ത് ഘടിപ്പിച്ച കുടകളില്‍ മൊബൈല്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കാന്‍ സാധിക്കും. വലിയ തോതില്‍ മഴ പെയ്യുമ്പോള്‍ മൊബബൈല്‍ ഫോണുകള്‍ നനയാതെ സംരക്ഷിക്കാമെന്ന മെച്ചമുണ്ട് ഇതിന്. മാത്രമല്ല ഫോണുകള്‍ പോക്കറ്റില്‍ നിന്ന് എടുക്കാനും ബദ്ധപ്പെടേണ്ടതില്ല. കുടകളുടെ പിടിയിലാണ് ഇതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പക്ഷേ ഫോണ്‍ സംസാരത്തിന്റെ സ്വകാര്യത കുറയുമെന്ന പോരായ്മ ഇതിനുണ്ട്. കാറുകളിലെ ബ്ലൂടൂത്ത് സംവിധാനം വഴിയുള്ള ഹാന്‍ഡ് ഫ്രീ ഫോണുകള്‍ പോലെയാണ്, ഇത് പ്രവര്‍ത്തിക്കുന്നത്. മറുതലയ്ക്കല്‍ സംസാരിക്കുന്ന ആളുടെ സംസാരം ചുറ്റുപാടു നില്‍ക്കുന്നവര്‍ക്ക് ശ്രവിക്കാന്‍ സാധിക്കും. കമ്പനി നിര്‍മിച്ച ഹൈടെക് കുടകളെല്ലാം ഇതിനോടകം വിറ്റുപോയി. വര്‍ധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് കൂടുതല്‍ കുടകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.

അമേരിക്കന്‍ മാധ്യമ ഭീമനായ സിഎന്‍എന്‍ പോലുള്ള മാധ്യമങ്ങളില്‍ കേരളത്തിലെ കുട മാര്‍ക്കറ്റിലെ ഈ ഹൈടെക് വിപ്ലവം വന്‍ വാര്‍ത്തയായി. ഇനിയും എന്തൊക്കെ പുതുമകളാണ് കുടമാര്‍ക്കറ്റില്‍ വരുന്നതെന്ന ആകാംഷയിലാണ് ഉപഭോക്താക്കള്‍.
ന്യൂഡൽഹി∙ ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാനം പ്രതിസന്ധിയിൽ. 11 പേർക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവർക്കു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാർഡ് സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെയാണ് അവാർഡ് ജേതാക്കളുടെ പ്രതിഷേധം. അനുനയിപ്പിക്കാൻ മന്ത്രി സ്മൃതി ഇറാനി നടത്തിയ ശ്രമം പരാജയപ്പെട്ടു. രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്നു ജേതാക്കള്‍ വ്യക്തമാക്കി. എല്ലാ ജേതാക്കളും ഒപ്പിട്ട പരാതി വാര്‍ത്താവിതരണ മന്ത്രാലയത്തിനു നല്‍കും. വൈകിട്ട് നാലിനു വിജ്ഞാൻ ഭവനിലാണ് അവാർഡ് ദാനം സംഘടിപ്പിച്ചിരിക്കുന്നത്.
വേർതിരിവു കാട്ടുന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നാൽ ചടങ്ങു ബഹിഷ്കരിക്കുമെന്നു മന്ത്രിയിൽനിന്ന് അവാർഡ് സ്വീകരിക്കാൻ നിർദേശിക്കപ്പെട്ട മലയാളികളുൾപ്പെടെ പലരും വ്യക്തമാക്കി. ബുധനാഴ്ച ചടങ്ങിന്റെ റിഹേഴ്സലിനെത്തിയപ്പോഴാണു പുതിയ വ്യവസ്ഥ വ്യക്തമാക്കിയത്. രാഷ്ട്രപതിയിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങുന്ന 11 പേരെ എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനു മന്ത്രി സ്മൃതി ഇറാനിക്കു മറുപടിയില്ലാതായതോടെ പ്രതിഷേധം കനത്തു.
ഈ വർഷം മുതലുള്ള പരിഷ്കാരമാണിതെന്നും പകരം ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്നും മന്ത്രി അറിയിച്ചെങ്കിലും പ്രതിഷേധം തണുത്തില്ല. പുരസ്കാരത്തിനുള്ള ക്ഷണക്കത്തിൽ രാഷ്ട്രപതി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ പരിഷ്കാരം അംഗീകരിക്കാനാവില്ലെന്നും ജേതാക്കൾ ഉറച്ച നിലപാടെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട 11 പേരിൽ കേരളത്തിൽനിന്നു സംവിധായകൻ ജയരാജ്, ഗായകൻ കെ.ജെ.യേശുദാസ്, സംവിധായകൻ സന്ദീപ് പാമ്പള്ളി, നിർമാതാവ് ഷിബുലാൽ എന്നിവർ മാത്രമാണുള്ളത്. വിനോദ് ഖന്നയ്ക്കു മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെൻ തുടങ്ങിയവയാണു രാഷ്ട്രപതി സമ്മാനിക്കുന്ന മറ്റു പുരസ്കാരങ്ങൾ.
യുകെയിലെ 40ലേറെ പട്ടണങ്ങളില്‍ അനുവദിക്കപ്പെട്ടതിലുമേറെയാണ് അന്തരീക്ഷ മലിനീകരണമെന്ന് വെളിപ്പെടുത്തല്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. ക്യുബിക് മീറ്ററിന് 10 മൈക്രോഗ്രാം പാര്‍ട്ടിക്കിള്‍ എന്ന പരിധിക്കപ്പുറമാണ് 31 പട്ടണങ്ങളിലെ അന്തരീക്ഷവായുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മറ്റൊരു 15 പട്ടണങ്ങള്‍ ഈ പരിധിയില്‍ നില്‍ക്കുകയാണ്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, വെല്‍ഷ് ഉരുക്കു വ്യവസായ മേഖലയായ പോര്‍ട്ട് ടാല്‍ബോട്ട് തുടങ്ങിയ നഗരങ്ങള്‍ മലിനീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്തരീക്ഷ മലിനീകരണം കടുത്ത രോഗങ്ങള്‍ക്കും മരണത്തിനും വരെ കാരണമായേക്കാം.

പോര്‍ട്ട് ടാല്‍ബോട്ടില്‍ 18 െൈമെക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററാണ് മലിനീകരണത്തിന്റെ തോത്. സ്‌കന്‍തോര്‍പ്പ്, സാല്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ 15 മൈക്രോഗ്രാമും രേഖപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ പടരുന്ന ഈ കണികകള്‍ മനുഷ്യന്റെ ശ്വാസകോശത്തിലേക്കും കാര്‍ഡിയോവാസ്‌കുലാര്‍ വ്യവസ്ഥയിലേക്കും നേരിട്ടാണ് എത്തുന്നത്. പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശാര്‍ബുദം, മറ്റ് അണുബാധകള്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാകാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച പരിധിക്കും മേലെയാണ് മലിനീകരണത്തിന്റെ തോത് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും മിക്ക നഗരങ്ങളിലും അതിന്റെ നിരക്ക് കുറയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

അന്തരീക്ഷ മലിനീകരണം മൂലം ലോകമൊട്ടാകെ ഓരോ വര്‍ഷവും 70 ലക്ഷത്തോളം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ മരണങ്ങളില്‍ ഭൂരിപക്ഷവും നടക്കുന്നത്. 2015ല്‍ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട പ്രദേശമായി തെരഞ്ഞെടുക്കപ്പെട്ടത് ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂര്‍ ആയിരുന്നു. 197 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്. ഭൂട്ടാനിലെ പസാഖ, ഈജിപ്റ്റിലെ ഗ്രേറ്റര്‍ കെയ്‌റോ, ഇന്ത്യന്‍ തലസ്ഥാനം ഡല്‍ഹി എന്നിവിടങ്ങളും വളരെ ഉയര്‍ന്ന നിരക്കില്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളാണ്.
യുകെയിലെ മലിനീകരിക്കപ്പെട്ട നഗരങ്ങള്‍ ഇവയാണ്
Port Talbot: 18 micrograms per cubic metre
Scunthorpe: 15
Salford: 15
Gibraltar: 14
Manchester: 13
Swansea: 13
Gillingham: 13
Carlisle: 12
Chepstow: 12
Leeds: 12
Leicester: 12
Liverpool: 12
Grays: 12
Eccles: 12
Nottingham: 12
Plymouth: 12
York: 12
Prestonpans: 12
Royal Leamington Spa: 12
Sandy: 12
Sheffield: 12
Stoke-On-Trent: 12
London:11
Coventry: 11
Hull: 11
Londonderry: 11
Middlesbrough: 11
Norwich: 11
Southend-On-Sea: 11
Stockton-On-Tees: 11
Storrington: 11
Wigan: 11
The 15 areas that are at the limit:
Armagh:10
Birmingham: 10
Brighton: 10
Bristol: 10
Cardiff: 10
Eastbourne: 10
Harlington: 10
Newcastle: 10
Newport: 10
Oxford: 10
Portsmouth: 10
Preston: 10
Saltash: 10
Southampton: 10
Stanford-Le-Hope: 10
പുതിയ ഹോം സെക്രട്ടറിയായി ചുമതലയേറ്റ സാജിദ് ജാവിദിനെ ലേബര്‍ പാര്‍ട്ടി അനുയായികള്‍ വംശീയമായി ആക്രമിക്കുന്നതായി പരാതി. ഫെയിസ്ബുക്കിലും ട്വിറ്ററിലും ലേബര്‍ അനുകൂലികള്‍ വംശീയാക്രമണം അഴിച്ചുവിടുകയാണ്. സംഭവത്തെ അപലപിച്ച് ലേബര്‍ പാര്‍ട്ടി തലവന്‍ ജെറമി കോര്‍ബിന്‍ രംഗത്ത് വരണമെന്ന് ജാവിദ് ആവശ്യപ്പെട്ടു. പുതിയ ഹോം സെക്രട്ടറിയായി ജാവിദിനെ നിയമിച്ചത് മുതല്‍ തെരേസ മേയുടെ തീരുമാനത്തെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേയും വിമര്‍ശിച്ച് ലേബര്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. വിമര്‍ശനം പിന്നീട് വംശീയാധിക്ഷേപമായി മാറുകയായിരുന്നു. ‘കോക്കനട്ട്, അങ്കിള്‍ ടോം’ എന്നീ പദങ്ങള്‍ ഉപയോഗിച്ചാണ് ജാവിദിനെ ലേബര്‍ അനുകൂലികള്‍ അഭിസംബോധന ചെയ്യുന്നത്.

വിന്‍ഡ്രസ്റ്റ് സ്‌കാന്‍ഡലുമായി ബന്ധപ്പെട്ട് ചൂടേറിയ സംവാദങ്ങള്‍ കോമണ്‍സില്‍ ഇപ്പോഴും തുടരുകയാണ്. സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചര്‍ച്ചയിലാണ് വംശീയാധിക്ഷേപത്തിനെതിരെ പ്രതിപക്ഷം എന്തുകൊണ്ട് നിലപാടെടുക്കുന്നില്ലെന്ന ചോദ്യവുമായി ജാവിദ് രംഗത്ത് വന്നത്. വിഷയത്തില്‍ വംശീയതയുണ്ട്. എന്നിട്ടും എന്തുകൊണ്ട് ജെറമി കോര്‍ബിന്‍ അപലപിക്കാനോ പ്രതിഷേധിക്കാനോ തയ്യാറാവുന്നില്ലെന്ന് ജാവിദ് ചോദിച്ചു. അതേസമയം ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് ലേബര്‍ പാര്‍ട്ടിയെന്ന് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ട് വ്യക്തമാക്കി. ജാവിദ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആബട്ട്. പാര്‍ട്ടി ഇത്തരം വംശീയാക്രമണങ്ങള്‍ക്കെതിരാണെും അബോട്ട് പറഞ്ഞു.

ചൂടേറിയ സംവാദങ്ങള്‍ക്കായിരുന്നു കോമണ്‍സ് ഇന്നലെ സാക്ഷിയായത്. 1948കളില്‍ കരീബിയന്‍ നാടുകളില്‍ നിന്ന് യുകെയിലെത്തിയവരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഇതിനിടെയാണ് പുതിയ ഹോം സെക്രട്ടറിയായി ജാവിദ് ചുമതലയേറ്റത്. പാക് വംശജനായ ജാവിദിനെതിരെ കഴിഞ്ഞ കുറേ ദിവസങ്ങളായി ലേബര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുകയാണ്. കോമണ്‍സില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിച്ച് ജാവിദ് പൊട്ടിത്തെറിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ഇടപെട്ടാണ് ജാവിദിനെ ശാന്തനാക്കിയത്. അതേസമയം പ്രവര്‍ത്തകരുടെ അതിരുകടന്ന പ്രതിഷേധത്തെ അപലപിച്ച് ഷാഡോ ഹോം സെക്രട്ടറി രംഗത്തുവരികയും ചെയ്തു.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ 2,500ഓളം ന്യൂറോളജി രോഗികളെ വീണ്ടും കേസ് റിവ്യൂ നടത്തുന്നതിനായി ആശുപത്രി തിരിച്ചു വിളിക്കുന്നു. രോഗം കണ്ടുപിടിക്കുന്നതില്‍ അപാകത സംഭവിച്ചതായുള്ള ഉത്കണ്ഠയെ തുടര്‍ന്നാണ് നപടി. 2,500ഓളം വരുന്ന ന്യൂറോളജി രോഗികള്‍ക്ക് ലഭ്യമാക്കിയ ചികിത്സയില്‍ പിഴവ് സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതര്‍. ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ ട്രസ്റ്റിലെ ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. മൈക്കല്‍ വാറ്റ് ചികിത്സിച്ച രോഗികളെയാണ് വീണ്ടും കേസ് റിവ്യൂ നടത്തുന്നതാനായി ആശുപത്രി തിരിച്ചുവിളിക്കാനൊരുങ്ങുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തലച്ചോറില്‍ മാരകമായ അസുഖം പിടികൂടിയവര്‍ക്ക് നല്‍കുന്ന ന്യൂറോളജി ചികിത്സ വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം ചികിത്സയെ അതിജീവിക്കാത്ത ഒരുപാട് രോഗികളുണ്ട്. അതുകൊണ്ടു തന്നെ ചികിത്സ മാറിയെന്നത് വളരെ ഗൗരവമേറിയ കാര്യമാണ്.

പാര്‍ക്കിന്‍സണ്‍സ് രോഗം, സ്‌ട്രോക്ക്, മോട്ടോര്‍ ന്യൂറോ ഡിസീസ് തുടങ്ങിയ രോഗത്തിന് ചികിത്സ തേടിയവര്‍ക്ക് വീണ്ടും നടത്തുന്ന കേസ് റിവ്യൂ അപകട സൂചന നല്‍കുന്നുണ്ട്. ഇത്തരം രോഗങ്ങളില്‍ ചിലത് മാത്രമെ ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുകയുള്ളു. ചികിത്സ ലഭ്യമായവ നമ്മുടെ ജീവിതം മാറ്റി മറിക്കാന്‍ സാധ്യതയുള്ളതുമാണ്. കേസ് റിവ്യൂവിനായി ആശുപത്രിയില്‍ വീണ്ടും എത്തിച്ചേരണ്ടേവര്‍ക്ക് നിര്‍ദേശങ്ങള്‍ പോസ്റ്റലായി ലഭിക്കും. അപ്പോയിന്റ്‌മെന്റ് വിവരങ്ങളും മറ്റു നിര്‍ദേശങ്ങളും അടങ്ങിയ കത്ത് ബുധനാഴ്ച്ചക്കുള്ളില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ചികിത്സ മാറി ലഭിച്ചത് സംബന്ധിച്ച് രോഗികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഹൈല്‍പ്പ്‌ലൈന്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ 0800980110 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

2017 ജൂണ്‍ വരെ ഡോ. വാറ്റ് സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നതായി ദി അള്‍സ്റ്റര്‍ ഇന്‍ഡിപെന്‍ഡന്റ് ക്ലിനിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉള്ള രോഗികള്‍ക്ക് ക്ലിനിക്കുമായി 02890686511 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ ഈ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇത് വളരെ ഗൗരവമേറിയ പ്രശ്‌നമാണെന്നും രോഗികളോടും അവരുടെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്നതായി ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ട്രസ്റ്റ് അറിയിച്ചു. ഡോ. വാറ്റിന്റെ നിര്‍ദേശത്തിന് അനുസരിച്ച് നിരവധി വര്‍ഷങ്ങളായി പലരും മരുന്ന് കഴിക്കുന്നുണ്ട്. ഇവരുടെ രോഗം കണ്ടെത്തുന്നതിന് കൃത്യമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇത്തരം രോഗികളില്‍ പലരും വേദന തിന്നാണ് ജീവിക്കുന്നതെന്നും എസ്ഡിഎല്‍പി പ്രതിനിധി നിക്കോള മാലോണ്‍ വ്യക്തമാക്കി.
മലയാളം യു കെ ന്യൂസ് സ്പെഷ്യല്‍ : ജോജി തോമസ്
എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു ടോമിന്‍ ജെ തച്ചങ്കരി. ഔദ്യോഗിക ജീവിതത്തിന്റെ ആരംഭത്തില്‍ ആലപ്പുഴ എഎസ്പി ആയിരിക്കുന്ന അവസരത്തില്‍ യുവാവിനെ അനധികൃതമായി കസ്റ്റഡിയില്‍ എടുത്ത് മൂന്നാംമുറ പ്രയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങി തച്ചങ്കരിക്കെതിരെ എക്കാലവും ആരോപണങ്ങളുടെ പെരുമഴ തന്നെയായിരുന്നു. വ്യാജ സിഡി നിര്‍മാണം, അനധികൃതമായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതുമെല്ലാം ഇതില്‍ ചിലതു മാത്രമാണ്. വിദേശരാജ്യങ്ങള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അനുമതിയില്ലാതെ സന്ദര്‍ശിച്ചതിന് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഒന്നര വര്‍ഷത്തോളം സസ്പെന്റ് ചെയ്ത് സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.

വിദേശരാജ്യങ്ങളില്‍ തീവ്രവാദ ബന്ധമുള്ളവരെ സന്ദര്‍ശിച്ചതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണവും നേരിട്ടിരുന്നു. 1996നും 2001നും ഇടയില്‍ 72 തവണയോളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച തച്ചങ്കരി അനധികൃതമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ കടത്തുക, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി ധാരാളം ആരോപണങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. പക്ഷെ ഓരോ ആരോപണത്തിനുശേഷവും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്ന തച്ചങ്കരിയെയാണ് കേരളജനത കണ്ടിരിക്കുന്നത്. രാഷ്ട്രീയ മേലാളന്മാരുമായുള്ള അടുത്ത ബന്ധമാണ് തച്ചങ്കരിയെ സഹായിക്കുന്നത്. സെന്‍കുമാര്‍ ഡിജിപി പോസ്റ്റില്‍ തിരിച്ചെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും താല്‍പര്യങ്ങള്‍ തച്ചങ്കരിയാണ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലിരുന്ന് സംരക്ഷിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള തച്ചങ്കരിയുടെ ബന്ധം കൈരളി ടിവിയുടെ സ്റ്റുഡിയോ ഫര്‍ണീഷ് ചെയ്തു കൊടുത്തപ്പോള്‍ തുടങ്ങിയാണ്. യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ടോമിന്‍ തച്ചങ്കരിയെ എഡിജിപി ആയിട്ട് സ്ഥാനക്കയറ്റം നല്‍കിയത് തന്നെ വന്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. തച്ചങ്കരിയുടെ സഹപ്രവര്‍ത്തകയും ശ്രദ്ധിക്കപ്പെടുന്ന വനിതാ ഐപിഎസ് ഓഫീസറുമായ ആര്‍ ശ്രീലേഖ ടോമിന്‍ തച്ചങ്കരി തന്നെ കഴിഞ്ഞ 20 വര്‍ഷമായി ദ്രോഹിക്കുകയാണെന്ന് പരസ്യപ്രസ്താവന നടത്തിയത് കോളിളക്കം സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കെ.എസ്.ആര്‍.ടി.സിയുടെ മേധാവിയായി തച്ചങ്കരി ചുമതലയേറ്റടുത്തത്. മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ജന്മദിനത്തില്‍ എല്ലാ ആര്‍ടിഒ ഓഫീസിലും കേക്ക് മുറിക്കാന്‍ നിര്‍ദേശം നല്‍കി പുറത്തുപോയ തച്ചങ്കരിക്ക് ഒരു മധുരപ്രതികാരമാണ് കെഎസ്ആര്‍ടിസിലേക്കുള്ള മടങ്ങിവരവ്.
പക്ഷേ ഇവിടെയും തച്ചങ്കരി പബ്ലിസിറ്റിയിലും മാധ്യമ ശ്രദ്ധയിലുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ മാധ്യമങ്ങളില്‍ വാര്‍ത്ത വരാനായിട്ടുള്ള ശ്രമങ്ങളാണ് കൂടുതല്‍. മുഖ്യമന്ത്രിയുമായിട്ടുള്ള അടുപ്പം ഉപയോഗിച്ച് കഴിഞ്ഞ് മാസം മുപ്പതാം തിയതി തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിച്ചിരുന്നു. അതിലുപരിയായി ഡ്രൈവറും കണ്ടക്ടറും മെക്കാനിക്കുമായുള്ള വേഷംകെട്ടല്‍ മാധ്യമശ്രദ്ധ ലഭിക്കാനുള്ള അടവുകള്‍ മാത്രമാണ്. എല്ലാ ജോലിക്കും അതിന്റേതായ പരിചയവും അറിവും വേണം. തച്ചങ്കരി നന്നാക്കുന്നതും ഓടിക്കുന്നതുമായ വാഹനങ്ങളില്‍ യാത്രക്കാര്‍ സുരക്ഷിതമായിരിക്കില്ല. കെഎസ്ആര്‍ടിസിയുടെ എംഡി ആ ജോലിയാണ് ചെയ്യേണ്ടത്. കെഎസ്ആര്‍ടിസി മേധാവിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ പല പ്രസ്താവനകളിലും സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് എല്ലാ ഉത്തരവാദിത്തവും തൊഴിലാളികളാണെന്നാണ് ധ്വനി. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വര്‍ഷങ്ങളായി നടത്തുന്ന കോര്‍പ്പറേറ്റ് അഴിമതിക്കതിരെ ശബ്ദിച്ചു കണ്ടില്ല.

മാധ്യമങ്ങള്‍ തച്ചങ്കരിക്ക് എന്നും ഒരു ബലഹീനതയാണ്. 2004ല്‍ ആന്റിപൈറസി സെല്ലിന്റ െതലവനായിരിക്കെ വ്യാജ സിഡിക്കെതിരെയുള്ള പരസ്യത്തില്‍ സ്വയം അഭിനയിച്ച ടോമിന്‍ തച്ചങ്കരി രണ്ട് വര്‍ഷത്തിനു ശേഷം സ്ഥാനത്തു നിന്ന് മാറിയപ്പോള്‍ പകരം വന്ന സഹപ്രവര്‍ത്തകന്‍ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാന്‍ സ്റ്റുഡിയോയില്‍ വ്യാജസിഡിക്കായി റെയ്ഡ് നടത്തിയത് കോളിളക്കം സൃഷ്ടിച്ചിരുന്നു. റെയ്ഡിനു ചെന്ന ഉദ്യോഗസ്ഥനെ പരിശോധനയുടെ ഇടയില്‍ തിരിച്ചു വിളിച്ചതും പകരം മറ്റൊരു ഉദ്യോഗസ്ഥനെ പിറ്റേദിവസം പരിശോധനയ്ക്ക് അയച്ചതുമെല്ലാം വ്യാജ സിഡിക്കെതിരെ പരസ്യത്തില്‍ അഭിനയിച്ച തച്ചങ്കരിയുടെ തനിനിറം പുറത്തുകൊണ്ടുവന്നും കേരളത്തിലെ സാധാരണക്കാരന്റെ ഔദ്യോഗിക വാഹനമായ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇത്തരത്തിലൊരു കണ്‍കെട്ട് ആകരുതെന്നാണ് കെഎസ്ആര്‍ടിസിയെ സ്‌നേഹിക്കുന്ന സാധാരണക്കാരന്റെ ആഗ്രഹം.