ന്യയോര്‍ക്ക്: തന്റെ 50 വര്‍ഷം നീണ്ട സംഗീത ജീവിതത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രശസ്ത പോപ് ഗായകന്‍ എല്‍റ്റണ്‍ ജോണ്‍. ഫെയര്‍വെല്‍ യെല്ലോ ബ്രിക്ക് റോഡ് ടൂര്‍ എന്ന ലോക പര്യടന പരിപാടി പ്രഖ്യാപിച്ചുകൊണ്ടാണ് എല്‍റ്റണ്‍ ജോണ്‍ താന്‍ പര്യടനങ്ങള്‍ ഇതോടെ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. മൂന്ന് വര്‍ഷം നീളുന്ന ഈ പര്യടന പരിപാടിയില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലായി 300ലേറെ പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് തന്റെ കരിയറിലെ അവസാനത്തെ സംഗീത പര്യടനമായിരിക്കുമെന്നും ബാക്കിയുള്ള സമയം തന്റെ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ന്യൂയോര്‍ക്കില്‍ പരിപാടി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
1973ലെ സ്വന്തം ആല്‍ബമായ ഗുഡ്‌ബൈ യെല്ലോ ബ്രിക്ക് റോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ പര്യടനപരിപാടിക്ക് പോപ്പ് താരം പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ പെന്‍സില്‍വാനിയയില്‍ നിന്ന് പര്യടനം ആരംഭിക്കും. 2020ല്‍ യുകെയില്‍ എത്തുന്ന യാത്രയില്‍ 10 നഗരങ്ങള്‍ സന്ദര്‍ശിക്കും. ഗോഥാം ഹാളില്‍ സിഎന്‍എന്‍ അവതാരകന്‍ ആന്‍ഡേഴ്‌സണ്‍ കൂപ്പര്‍ നല്‍കിയ ചെറിയ അവതാരികയ്ക്ക് ശേഷമായിരുന്നു സ്റ്റേജില്‍ പോപ് ഇതിഹാസം പ്രത്യക്ഷപ്പെട്ടത്. ഇതിനു മുമ്പായി എല്‍റ്റന്‍ ജോണിന്റെ സംഗീത ജീവിതത്തത്തേക്കുറിച്ചുള്ള ഒരു വിര്‍ച്വല്‍ റിയാലിറ്റി ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശിപ്പിച്ചു.
പിന്നീട് പിയാനോയുമായി സ്‌റ്റേജിലെത്തിയ ഗായകന്‍ തന്റെ എക്കാലത്തെയും ഹിറ്റുകളായ ടൈനി ഡാന്‍സര്‍- അപ്രോപ്രിയേറ്റ്‌ലി-ഐ ആം സ്റ്റില്‍ സ്റ്റാന്‍ഡിംഗ് എന്നിവ അവതരിപ്പിച്ചു. ഇവയ്ക്ക് ശേഷമാണ് തന്റെ പദ്ധതികള്‍ ആരാധകരുമായി അദ്ദേഹം പങ്കുവെച്ചത്.
സ്റ്റോക് ഓണ്‍ ട്രെന്റ്: കുട്ടികളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ മാതാവിന് സ്‌കൂള്‍ പരിസരത്ത് വിലക്കേര്‍പ്പെടുത്തി അധികൃതര്‍. സ്റ്റോക് ഓണ്‍ ട്രെന്റിലെ ആബി ഹള്‍ട്ടന്‍ പ്രൈമറി സ്‌കൂളാണ് ബെര്‍നാഡെറ്റ് ഫിനെഗാന്‍ എന്ന മാതാവിനെ സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്. ഉച്ചഭക്ഷണം കൊണ്ടുവരുന്ന കുട്ടികളുടെ മെനുവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ രക്ഷിതാക്കള്‍ നയിച്ച പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതാണ് വിലക്കിന് കാരണം.
സ്‌കൂളിന്റെ നയമനുസരിച്ച് പഴങ്ങള്‍, പച്ചക്കറികള്‍, സാന്‍ഡ്‌വിച്ച്, ചോറ് അല്ലെങ്കില്‍ പാസ്ത, പാല്‍, ചീസ് അല്ലെങ്കില്‍ തൈര്, വെള്ളം എന്നിവ മാത്രമേ കൊണ്ടുവരുന്ന ഭക്ഷണത്തില്‍ അനുവദിക്കൂ. എന്നാല്‍ ചോക്കളേറ്റ് ബാറുകള്‍, മിഠായികള്‍, സോസേജ് റോളുകള്‍, സീരിയല്‍ ബാറുകള്‍, സ്‌ക്വാഷ്, ഫ്‌ളേവേര്‍ഡ് വാട്ടര്‍, ഫിസി ഡ്രിങ്കുകള്‍ എന്നിവ കുട്ടികള്‍ കൊണ്ടു വരരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തിനു വേണ്ടി സ്‌കൂള്‍ നടപ്പിലാക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ ഉച്ചഭക്ഷണം കൊണ്ടുവരുന്ന കുട്ടികളോടുള്ളവിവേചനമാണെന്ന് മാതാപിതാക്കള്‍ പരാതിപ്പെടുന്നു. ബാറ്റേര്‍ഡ് ഫിഷ്, ചിപ്‌സ്, ചീസ് ഓട്ട് കേക്ക്, ഡബിള്‍ ചോക്കളേറ്റ് മഫിന്‍ തുടങ്ങിയവ സ്‌കൂളില്‍ നിന്ന് നല്‍കുന്ന ഭക്ഷണത്തിന്റെ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സ്‌കൂളിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നാണ് ഇവര്‍ പറയുന്നത്.
തന്റെ രണ്ട് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം വിംറ്റോ സ്‌ക്വാഷ് നല്‍കാറുണ്ട്. അത് സ്‌കൂളിലും നല്‍കാനുള്ള അവകാശത്തിനായാണ് തന്റെ പോരാട്ടമെന്ന് ബെര്‍നാഡെറ്റ് ഫിനെഗാന്‍ പറയുന്നു. കുട്ടികളുടെ ഭക്ഷണത്തിനുള്ള അവകാശത്തിനായാണ് താന്‍ പൊരുതുന്നത്. സ്‌കൂള്‍ തന്നെ ഒറ്റപ്പെടുത്തിയതില്‍ പ്രശ്‌നമില്ല. തന്റെ സമരം മൂലം മറ്റുള്ളവര്‍ക്ക് കുഴപ്പമൊന്നും ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനും മറ്റും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും മറ്റ് രക്ഷിതാക്കള്‍ തന്റെ സമരത്തെ പിന്തുണക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
മലയാളം യുകെ ന്യൂസ് സെപ്ഷ്യല്‍
ഐഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ ഗുരുതര വീഴ്ച മൂലം വൈറസ് ആക്രമണത്താല്‍ ലോകമെമ്പാടും നൂറുകണക്കിന് ഫോണുകള്‍ ഉപയോഗശൂന്യമായതായി റിപ്പോര്‍ട്ട്. മെസേജുകളുടെ രൂപത്തിലാണ് വൈറസുകള്‍ ഐഫോണിലേയ്ക്ക് എത്തുന്നത്. വൈറസ് നിറഞ്ഞ മെസേജുകള്‍ ഓപ്പണ്‍ ചെയ്താല്‍ ഫോണുകള്‍ പിന്നീട് ഉപയോഗയോഗ്യമല്ലാതായി തീരും. മെസേജുകള്‍ ഓപ്പണ്‍ ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഐ ഫോണിനു പുറമേ മാക് കമ്പ്യൂട്ടറുകളെയാണ് ഈ പുതിയ വൈറസ് ഉന്നമിട്ടിരിക്കുന്നത്. നീളമുള്ള ടാഗിലുള്ള ഓപ്പണ്‍ ട്രാപ്പ് പേജ് തുറക്കുന്നതോടെയാണ് വൈറസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഐഫോണ്‍ എക്സിന് മാര്‍ക്കറ്റിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ പതറി നില്‍ക്കുന്ന ആപ്പിളിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ (ഐ ഒ എസ്) പാളിച്ച മൂലം ഉണ്ടായ വൈറസ് ആക്രമണം. ഐഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വളരെയധികം കൊട്ടിഘോഷിച്ച് മാര്‍ക്കറ്റിലിറക്കിയ ഐഫോണ്‍ എക്സിന് ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ആപ്പിളിന്റെ മുന്‍കാല മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യത ആപ്പിള്‍ എക്സിന് ലഭിച്ചില്ല. ഇതിനാല്‍ തന്നെ ആപ്പിള്‍ എക്സ് 2018 മധ്യത്തോടെ ഉല്‍പാദനം നിര്‍ത്തുമെന്നാണ് അറിയുന്നത്. ആദ്യ ദിവസങ്ങളില്‍ വിപണിയില്‍ കാണിച്ച മുന്നേറ്റം നിലനിര്‍ത്താന്‍ ഐഫോണ്‍ എക്സിന് സാധിച്ചില്ല.
ഇതിനിടയില്‍ ഐഫോണ്‍ എക്സിന് വിപണിയില്‍ സംഭവിച്ച തിരിച്ചടി നേരിടുന്നതിനായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആപ്പിള്‍ നീക്കം നടത്തുകയാണ്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും അഭിരുചികളും കണ്ടറിഞ്ഞ് ഐഫോണ്‍ മോഡലുകള്‍ പരിഷ്‌കരിക്കുവാനാണ് തീരുമാനം. കേരളം ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മാപ്പും മറ്റു സേവനങ്ങളും പരിഷ്‌കരിക്കുന്നതിനായി 4000 പേരെയാണ് ആപ്പിള്‍ പുതിയതായി നിയമിക്കുന്നത്. ഇതുകൂടാതെ ആപ്പിള്‍ ബാംഗ്ലൂരില്‍ ആരംഭിച്ച ആപ് ആക്സിലേറ്റര്‍ എന്ന പ്രോഗ്രാമിലൂടെ നിരവധി ഐഒഎസ് ഡെവലപ്പര്‍മാര്‍ പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ആപ്പിളിന്റെ വിവിധ ഉപകരണങ്ങളില്‍ ആപ്പുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ ആപ്പിള്‍ തന്നെ ജോലിയും നല്‍കിയിട്ടുണ്ട്.
ലണ്ടന്‍: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ സ്ഥിരത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ദുര്‍ബലമാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക സ്‌പെന്‍ഡിംഗ് വാച്ച് ഡോഗ്, ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ്. സമ്പദ് വ്യവസ്ഥ സ്ഥിരവും ശക്തവുമാണെന്ന പ്രധാനമന്ത്രി തെരേസ മേയുടെ അവകാശവാദത്തിന് വിരുദ്ധമാണ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ് മേധാവി റോബര്‍ട്ട് ചോട്ടിന്റെ പ്രസ്താവന. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മറ്റൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് രാജ്യം വീഴാനുള്ള സാധ്യത 50 ശതമാനമാണെന്നും ഓട്ടം ബജറ്റ് സമയത്തെ കണക്കുകൂട്ടലുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂ സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍.
മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലും അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ഒരു മാന്ദ്യത്തിന് സാധ്യതയുണ്ട്. കുറച്ചു കാലത്തെ സാമ്പത്തിക വളര്‍ച്ചക്ക് ശേഷം മാന്ദ്യത്തിന്റെ കാലത്തിലൂടെ കടന്ന് പോകുന്നതാണ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ സ്വഭാവം. 2017ല്‍ യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. നാണ്യപ്പെരുപ്പ നിരക്ക് വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ കാര്യമായ കുറവ് വരുത്തി. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ മൂലം വ്യവസായങ്ങളില്‍ നിക്ഷേപങ്ങള്‍ വരുന്നത് കുറഞ്ഞതും തിരിച്ചടിയായി. അതേസമയം മറ്റു വികസിത രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് മുന്നോട്ടായിരുന്നു.
രാജ്യത്തിന്റെ ഉദ്പാദന വളര്‍ച്ചയില്‍ അഞ്ച് വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന നിരക്ക് കഴിഞ്ഞ നവംബറില്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ് വെട്ടിക്കുറച്ചിരുന്നു. നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന നിരക്കിലും കുറവ് വരുത്തി. ഉദ്പാദനത്തില്‍ കാര്യമായ വര്‍ദ്ധനവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരുന്നില്ല. 2017ന്റെ മൂന്നാം പാദത്തില്‍ 0.9 ശതമാനം മാത്രമായിരുന്നു മൊത്തം ഉദ്പാദന വളര്‍ച്ച.
ന്യൂയോര്‍ക്ക്: ലോകം കീഴടക്കിയാല്‍ മാത്രം പോര, അതുക്കും മേലെ നില്‍ക്കണമെന്നതാണ് ഫേസ്ബുക്കിന്റെ സമീപനമെന്ന് തോന്നും ഓരോ പുതിയ ഫീച്ചറുകളുടെയും അവതരണം കണ്ടാല്‍. ഇപ്പോള്‍ ലോകമൊട്ടാകെ അംഗീകരിച്ചിരിക്കുന്ന സമയ നിര്‍ണ്ണയത്തിന്റെ രീതിയെയും പൊളിച്ചടുക്കിയിരിക്കുകയാണ് ഫേസ്ബുക്ക്. സമയത്തിന് ഒരു പുതിയ യൂണിറ്റാണ് നിര്‍ണ്ണയിച്ചിരിക്കുന്നത്. ഒരു ഫ്‌ളിക്ക് എന്നത് സെക്കന്‍ഡിന്റെ 705,600,000ല്‍ ഒരു യൂണിറ്റായാണ് കണക്കാക്കുന്നത്. അഥവാ 1.42 നാനോസെക്കന്‍ഡ്. ഈ നിര്‍വചനം സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധര്‍ക്കും കമ്പ്യൂട്ടര്‍ ജനറേറ്റഡ് വിഷ്വല്‍ കലാകാരന്‍മാര്‍ക്കും കൂടുതല്‍ ഉപകാരപ്രദമാകും.
ആപ്പുകളിലും മറ്റും വീഡിയോകള്‍ സുഗമമായി സ്ട്രീം ചെയ്യാന്‍ ഇത് ഉപകരിക്കുമെന്നാണ് വിശദീകരണം. ഫേസ്ബുക്കിന്റെ വിര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിലാണ് ഈ ഫ്‌ളിക്കുകള്‍ പിറന്നത്. ഫ്രെയിം ടിക്ക് എന്ന വാക്കിന്റെ മറ്റൊരു രൂപമാണ് ഇത്. സമയത്തിന്റെ ഏറ്റവും ചെറിയ രൂപവും നാനോസെക്കന്‍ഡിനേക്കാള്‍ വലുതുമാണ് ഇത്. C++ ലാംഗ്വേജിനുവേണ്ടിയാണ് ഈ പുതിയ യൂണിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും സ്‌ക്രീന്‍ റിഫ്രഷ് റേറ്റുകള്‍ സെക്കന്‍ഡുകളുടെ അംശത്തിലാണ് കണക്കാക്കുന്നത്. ഇത് പ്രോഗ്രാമര്‍മാര്‍ക്ക് ചില കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സങ്കേതത്തിന് കഴിയുമെന്നാണ് കരുതുന്നത്.
വീഡിയോകളുടെ ഫ്രെയിംറേറ്റ് വിഭജനത്തിനായാണ് ഈ യൂണിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഫ്രെയിംസ് പെര്‍ സെക്കന്‍ഡ്, കിലോഹെര്‍ട്‌സ് തുടങ്ങിയ യൂണിറ്റുകള്‍ക്ക് തുല്യമായ ഒന്നായി ഫ്‌ളിക്‌സിനെ പരിഗണിച്ചാല്‍ അത് ശാസ്ത്രലോകത്തിന് ഫേസ്ബുക്ക് നല്‍കുന്ന ഒരു വലിയ സംഭാവനയായി മാറും.
നോര്‍ത്ത് വെയില്‍സ്: സ്‌കൂളില്‍ പ്രണയം നിരോധിച്ച് ഹെഡ്ടീച്ചര്‍. നോര്‍ത്ത് വെയില്‍സിലെ മുന്‍നിര പബ്ലിക് സ്‌കൂളായ റൂഥിന്‍ സ്‌കൂളിലാണ് കുട്ടികള്‍ തമ്മിലുള്ള പ്രണയത്തിന് ഹെഡ് ടീച്ചര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കുട്ടികള്‍ തമ്മിലുണ്ടാകുന്ന ബന്ധങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ ഹെഡ്ടീച്ചറായ ടോബി ബെല്‍ഫീല്‍ഡ് വ്യക്തമാക്കി. പതിനൊന്നാം ക്ലാസിലോ ലോവര്‍ സിക്‌സ്ത് ഫോമിലോ പഠിക്കുന്ന കുട്ടികള്‍ പ്രണയിക്കുന്നതായി തെളിഞ്ഞാല്‍ അവരെ പുറത്താക്കുമെന്നും ഇമെയില്‍ സന്ദേശത്തില്‍ ബെല്‍ഫീല്‍ഡ് പറഞ്ഞു.
തന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ തയ്യാറാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുകളും ബെല്‍ഫീല്‍ഡ് നല്‍കുന്നുണ്ട്. ബന്ധങ്ങള്‍ തുടരുന്നവര്‍ക്ക് അടുത്ത സെപ്റ്റംബറില്‍ മറ്റു സ്‌കൂളുകള്‍ തേടാമെന്നതാണ് അവയിലൊന്ന്. പ്രണയത്തില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ യൂണിവേഴ്‌സിറ്റി പഠനം ബുദ്ധിമുട്ടിലാകുമെന്ന കാര്യം മനസില്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതായത് തനിക്കു മുന്നില്‍ പ്രേമിക്കുന്നവരുടെ യൂണിവേഴ്‌സിറ്റി റഫറന്‍സുകള്‍ താന്‍ മോശം പരാമര്‍ശമായിരിക്കും നല്‍കുകയെന്നാണ് ഹെഡ്ടീച്ചര്‍ പറയുന്നത്.
പ്രണയ ബന്ധങ്ങള്‍ യൂണിവേഴ്‌സിറ്റി കാലഘട്ടത്തില്‍ ആരംഭിക്കാം, പക്ഷേ അത് റൂഥിന്‍ സ്‌കൂളില്‍ വേണ്ടെന്നാണ് ബെല്‍ഫീല്‍ഡിന്റെ നിലപാട്. പ്രേമിച്ചു നടക്കുന്നവരുടെ പട്ടിക താന്‍ തയ്യാറാക്കുന്നുണ്ടെന്നും അടുത്ത സെപ്റ്റംബറില്‍ ഇവരെ പുറത്താക്കുമെന്നുമാണ് അടുത്ത മുന്നറിയിപ്പ്. സ്‌കൂള്‍ പ്രേമിക്കാനുള്ള ഇടമല്ല, പ്രണയത്തിലേക്ക് ‘വഴിതെറ്റാതെ’ റൂഥിന്‍ സ്‌കൂളില്‍ പഠിക്കാനായി മാത്രം ആഗ്രഹിക്കുന്ന കുട്ടികളുണ്ട്. അവര്‍ക്ക് അവസരം നല്‍കാനായി പ്രണയിക്കുന്നവരെ മാറ്റുകയാണെന്നാണ് ന്യായീകരണം.
മുമ്പും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള അധ്യാപകനാണ് ബെല്‍ഫീല്‍ഡ്. വെല്‍ഷ് ഭാഷ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചതിന്റെ പേരില്‍ 2015ല്‍ ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പെണ്‍കുട്ടികള്‍ നൈറ്റ് ക്ലബ്ബില്‍ പോകുന്നത് പോലെയാണ് സ്‌കേര്‍ട്ടുകള്‍ ധരിച്ച് സ്‌കൂളിലെത്തുന്നതെന്നും മോശം വിദ്യാര്‍ത്ഥികളാണ് അസുഖമാണെന്ന് അഭിനയിച്ച് സ്‌കൂളില്‍ വരാത്തതെന്നുമുള്ള കാരണങ്ങള്‍ നിരത്തി വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ഇയാള്‍ ശമിച്ചത് വിവാദമായിരുന്നു.
ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അത് ക്യാന്‍സര്‍ രോഗികള്‍ക്ക് വന്‍ ദുരിതമായിരിക്കും സമ്മാനിക്കുകയെന്ന വെളിപ്പെടുത്തലുമായി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ക്യാന്‍സര്‍ മരുന്നുകളുടെ ലഭ്യതയെ ഇത് സാരമായി ബാധിക്കുമെന്നും ഹണ്ട് വ്യക്തമാക്കി. അത്തരം ഒരു സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ ഇതേത്തുടര്‍ന്ന് ഹണ്ടിനു മേല്‍ സമ്മര്‍ദ്ദമുയര്‍ന്നിരിക്കുകയാണ്. ബ്രെക്‌സിറ്റോടെ കൂടുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റാനിടയുള്ളതിനാല്‍ ക്യാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യതയില്‍ കുറവ് വരാനിടയുണ്ടെന്നാണ് നിഗമനം.
മരുന്നുകളുടെ വിതരണത്തില്‍ സാരമായ കാലതാമസം വരാന്‍ സാധ്യതയുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. കസ്റ്റംസ് നൂലാമാലകളില്‍പ്പെട്ടുണ്ടാകുന്ന താമസം ചില മരുന്നുകള്‍ നശിക്കാനും കാരണമായേക്കാം. നിശ്ചിത സമയം മാത്രം ആയുസുള്ളതും അന്തരീക്ഷ താപവുമായി പ്രതിപ്രവര്‍ത്തിക്കുന്നതുമായ മരുന്നുകള്‍ ഈ വിധത്തില്‍ ഉപയോഗശൂന്യമാകും. ഈ സാഹചര്യം ഒഴിവാക്കണമെങ്കില്‍ വ്യക്തമായ ധാരണകള്‍ ബ്രെക്‌സിറ്റില്‍ ഉണ്ടാകണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.
ധാരണകള്‍ ഫലപ്രദമായി സൃഷ്ടിക്കാനായില്ലെങ്കില്‍ കമ്പനികള്‍ക്കും രാജ്യത്തിനും അത് ഒരുപോലെ ദോഷകരമായിരിക്കുമെന്ന് കോമണ്‍സ് ഹെല്‍ത്ത് കമ്മറ്റിയെ അറിയിച്ചു. യൂറോപ്പില്‍ നിന്നുള്ള ക്യാന്‍സര്‍ മരുന്നുകളുടെ ലഭ്യത തുടരുന്നത് മാത്രമല്ല ഇവിടെ വിഷയമാകുന്നത്, യുകെയില്‍ ഉദ്പാദനം നടത്തുന്ന യൂറോപ്യന്‍ കമ്പനികള്‍ തങ്ങളുടെ വിതരണ ശൃംഖലയില്‍ തടസങ്ങളില്ലാതെ നോക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിന് അനുഗുണമായ ഒരു ധാരണ ഇക്കാര്യത്തില്‍ രൂപീകരിക്കാനാകുമെന്ന ആത്മവിശ്വാസവും ഹണ്ട് രേഖപ്പെടുത്തി.
ബ്രെക്‌സിറ്റ് പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുള്ള ധാരണകള്‍ ഏപ്രിലിനു മുമ്പ് തയ്യാറാക്കാന്‍ കഴിയുമോ എന്ന് പ്രധാനമന്ത്രി തെരേസ മേയ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ധാരണകളുടെ രൂപീകരണം കുറച്ചുകൂടി വൈകാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ച്ചിനുള്ളില്‍ ധാരണയായില്ലെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് മാറ്റുമെന്ന് വ്യവസായികള്‍ അറിയിച്ചിരുന്നു.
ഡെര്‍ബ്‌ഷെയര്‍: പുതിയ എം1 സ്മാര്‍ട്ട് മോട്ടോര്‍ ലൈനിലൂടെ 70 മൈല്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ഈടാക്കും. എം1 സ്മാര്‍ട്ട് മോട്ടോര്‍ ലൈനിലൂടെ വേഗതയില്‍ സഞ്ചരിക്കുന്നവരെ പിടികൂടാന്‍ സ്ഥലത്ത് കാമറകള്‍ സ്ഥാപിച്ചതായി റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. തിരക്കില്ലാത്ത സമയങ്ങളില്‍ പോലും ഈ പാതയിലൂടെ വേഗതയില്‍ സഞ്ചരിക്കുന്നവര്‍ ഫൈന്‍ അടക്കേണ്ടി വരും. ടിബ് ഷെല്‍ഫ് സര്‍വീസ് മുതല്‍ ഡെര്‍ബ്‌ഷെയര്‍ വരെയുള്ള പാതയിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ കാമറയ്ക്ക് മുന്നില്‍ കുടുങ്ങുന്നത്. 2017ല്‍ ഫൈന്‍ ഇനത്തില്‍ കൂടുതല്‍ വരുമാനം ലഭിച്ചത് ഈ പ്രദേശത്ത് നടന്ന ട്രാഫിക്ക് നിയമ ലംഘനങ്ങളിലെന്നുമാണെന്ന് കാഷ്യാലിറ്റി റിഡക്ഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സപ്പോര്‍ട്ട് ടീം (CREST) വക്താവ് അറിയിച്ചു. 8,382 ഡ്രൈവര്‍മാരാണ് ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ട്രാഫിക്ക് നിയമ ലംഘനം നടത്തിയതെന്നും ക്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
24 മണിക്കൂര്‍ കാമറ നിരീക്ഷണം ഉള്ള പ്രദേശങ്ങളിലെ റോഡുകള്‍ മറ്റുള്ളവയെക്കാള്‍ സുരക്ഷിതമാണെന്ന് നിരവധി റോഡപകടങ്ങളുടെ കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള റോബര്‍ട്ട്‌സ് അഭിപ്രായപ്പെടുന്നു. പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയല്ല കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് മറിച്ച് ശ്രദ്ധിയില്ലാതെ വാഹനമോടിക്കുന്നവരെ പിടികൂടാനും അപകടങ്ങള്‍ ഒഴിവാക്കാനുമാണെന്ന് അദ്ദേഹം പറയുന്നു. ഫൈനടക്കുന്ന പണം നേരിട്ട് സര്‍ക്കാരിലേക്കാണ് വന്നു ചേരുക. വാഹനങ്ങള്‍ വേഗതയില്‍ ഓടിക്കുന്നതിന് മുന്‍പ് അപകടങ്ങള്‍ നിങ്ങള്‍ക്കും കുടുബത്തിനും ഗുരുതരമായ നഷ്ടങ്ങള്‍ വരുത്തിവെച്ചേക്കാമെന്ന് ഓര്‍ക്കണമെന്നും റോബര്‍ട്ട്‌സ പറയുന്നു. നിങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം നാളെ ആരുടെയും ജീവന്‍ നഷ്ടപ്പെടരുതെന്നും റോബര്‍ട്ട്‌സ് ഓര്‍മ്മിപ്പിച്ചു.
ചിലര്‍ സ്ഥിരമായി ഓവര്‍ സ്പീഡില്‍ വാഹനമോടിക്കുന്നവരാണ് ചിലരാണെങ്കില്‍ വാഹനമോടിക്കുമ്പോള്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കും പ്രത്യേകിച്ചും യുവാക്കളാണ് ഇത്തരം ലംഘനങ്ങള്‍ നടത്തുന്നവരില്‍ കൂടുതലും ഇത്തരക്കാരെ ബോധവല്‍ക്കരിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റോബര്‍ട്ട്‌സ് പറഞ്ഞു. മോബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഒരു നിമിഷം മതി വലിയ അപകടങ്ങള്‍ വിളിച്ചു വരുത്താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹനമോടിക്കുമ്പോള്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഓവര്‍ സ്പീഡില്‍ പോകുക, മദ്യപിച്ച് വാഹനമോടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് ഡെര്‍ബ്‌ഷെയറിലെ ക്രസ്റ്റ്(CREST) യൂണിറ്റ് പ്രധാനമായും നിരീക്ഷിക്കുക.
ന്യൂസ് ഡെസ്ക്
ആയിരക്കണക്കിന് സ്റ്റാഫുകളെ കുറച്ച് ചെലവുചുരുക്കാൻ സെയിൻസ്ബറി സൂപ്പർ മാർക്കറ്റ് തീരുമാനിച്ചു. അടുത്ത മൂന്നുവർഷത്തിനുള്ളിൽ 500 മില്യൺ പൗണ്ട് ലാഭിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഈ വർഷം 185 മില്യൺ ഇതു വഴി ലഭിക്കും. ടെസ്കോയും 1700 തസ്തികകൾ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിരവധി മലയാളികൾ സെയിൻസ്ബറിയിലും ടെസ്കോയിലും ജോലി നോക്കുന്നുണ്ട്. ഇവരിൽ പലരെയും പുതിയ നിർദ്ദേശങ്ങൾ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
മാനേജ്മെന്റ് തലത്തിലുള്ള നിരവധി പോസ്റ്റുകൾ ഇല്ലാതാവും. അതിനു പകരം ശമ്പളം കൂടുതലുള്ള പരിമിതമായ പോസ്റ്റുകൾ സൃഷ്ടിക്കും. നിലവിലുള്ള സ്റ്റാഫുകൾക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. ഇതിൽ പരാജയപ്പെടുന്നവർ താഴേത്തട്ടിലുള്ള ജോലികളിലേക്ക് മാറേണ്ടി വരും. അല്ലാത്തവർക്ക് ജോലി നഷ്ടപ്പെടും. അസ്ദ കഴിഞ്ഞാൽ യുകെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ചെയിനാണ് സെയിൻസ്ബറി. 1400 ലേറെ സ്റ്റോറുകൾ സെയിൻസ്ബറിക്ക് യുകെയിലുണ്ട്.
ക്ലീവ്‌ലാന്‍ഡ്: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയെ പൊലീസ് വെടിവെച്ചു കൊന്നു. ടെലഗ്രാഫ് പോസ്റ്റില്‍ ബന്ധിക്കപ്പെട്ട നിലയിലാണ് ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായയെ കണ്ടെത്തിയത്. നായ അക്രമാസക്തനായതും ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതുമാണ് വെടിവെച്ച് കൊല്ലാനുള്ള തീരുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്. രക്ഷപ്പെടുത്തിയാലും നായ ജനങ്ങളെ അക്രമിക്കാന്‍ സാധ്യതയുണ്ടായിരുന്നതായി ക്ലീവ്‌ലാന്‍ഡ് പൊലീസ് അറിയിച്ചു.
ഒരു മൃഗത്തെ കൊല്ലുകെയെന്നത് ഞങ്ങളെ സംബന്ധിച്ച് ദു:ഖമുള്ള കാര്യമാണെന്നും ആനിമല്‍ വെല്‍ഫെയര്‍ അധികൃതരുമായി കൂടിയാലോചിച്ചാണ് പട്ടിയെ കൊന്നതെന്നും അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ജയ്‌സണ്‍ ഹാര്‍വിന്‍ പറഞ്ഞു. ഉടമസ്ഥരെ കണ്ടെത്തി നായയെ തിരിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായതിനെതുടര്‍ന്നായിരുന്നു കൊല്ലാനുള്ള തീരുമാനം കൈക്കൊണ്ടെതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നായയെ മയക്കുവെടി വെച്ച് മയക്കി പിടികൂടാന്‍ കഴിഞ്ഞാലും അതിനെ പുനരധിവസിപ്പിക്കാന്‍ നായയുടെ അക്രമോത്സുക സ്വഭാവം മൂലം സാധിക്കുമായിരുന്നില്ലെന്ന് വെറ്ററിനറി വിദഗ്ദ്ധര്‍ പറഞ്ഞതായും പോലീസ് അവകാശപ്പെട്ടു. അഥവാ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞാലും വെറ്ററിനറി ഡോക്ടര്‍മാര്‍ ഇതിന് ദയാവധം നല്‍കുമായിരുന്നുവെന്നും ഹാര്‍വിന്‍ വ്യക്തമാക്കി.
അതേസമയം, പട്ടിയെ കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. നായയെ കൊല്ലുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആര്‍എസ്പിസിഎ അറിയിച്ചു. പോലീസിനെയും ഡോഗ് വാര്‍ഡനെയും സഹായിക്കാന്‍ ശ്രമിച്ചിരുന്നു. നായകളെ ഉപേക്ഷിക്കുന്നത് അംഗീകരിക്കാനാകാത്ത പ്രവണതയാണെന്നും ഇത്തരം സംഭവങ്ങളിലുണ്ടാകുന്നതു പോലെയുള്ള ദുരന്തങ്ങളിലേ അവ കലാശിക്കൂ എന്നും ചാരിറ്റി വ്യക്തമാക്കി.