ടോറി ഭരണത്തിനു കീഴില്‍ എമര്‍ജന്‍സി സര്‍വീസുകളിലെ ജീവനക്കാര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് 999 ജീവനക്കാര്‍ 47 ശതമാനം അധികം സിക്ക് ലീവുകള്‍ എടുക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. 2010 മുതല്‍ നിലവിലുള്ള ബജറ്റ് വെട്ടിക്കുറയ്ക്കലുകളുടെ സമ്മര്‍ദ്ദം പോലീസ്, ഫയര്‍ ഫൈറ്റര്‍മാര്‍, പാരാമെഡിക്കുകള്‍ തുടങ്ങിയവരെ സാരമായി ബാധിക്കുകയാണ്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, അമിതാകാംക്ഷ, ഡിപ്രഷന്‍, സ്‌ട്രെസ് തുടങ്ങിയ അസുഖങ്ങളെത്തുടര്‍ന്ന് ജീവനക്കാര്‍ കഴിഞ്ഞ വര്‍ഷം മാത്രം 696,000 ദിവസങ്ങള്‍ അവധിയെടുത്തിട്ടുണ്ട്. 1906 വര്‍ഷങ്ങള്‍ക്ക് തുല്യമായ തൊഴില്‍ ദിനങ്ങളാണ് ഇതിലൂടെ നഷ്ടമായത്.

2010നെ അപേക്ഷിച്ച് 225,000 ദിവസങ്ങള്‍ കൂടുതലാണ് ഇതെന്ന് മിറര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. നികുതിദായകര്‍ക്ക് ഇതിലൂടെ പ്രതിവര്‍ഷം നഷ്ടമാകുന്നത് 90 മില്യന്‍ പൗണ്ടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളലില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 35,000 പേരുടെ കുറവ് വരുത്തിയിട്ടുണ്ട്. ജീവനക്കാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളുടെ സൂചനയാണ് സിക്ക് ലീവില്‍ വരുന്ന വര്‍ദ്ധനയെന്ന് ജിഎംബി യൂണിയന്‍ പ്രതിനിധി കെവിന്‍ ബ്രാന്‍ഡ്സ്റ്റാറ്റര്‍ പറഞ്ഞു. അധികാരത്തിലെത്തിയ മന്ത്രിമാര്‍ ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയും അതിലൂടെ എമര്‍ജന്‍സി സര്‍വീസുകള്‍ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
ആംബുലന്‍സ് ജീവനക്കാരാണ് സിക്ക് ലീവുകളുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. ഓരോ ജീവനക്കാരും ശരാശരി 4.5 ദിവസങ്ങള്‍ ഓഫ്ഡ്യൂട്ടിയിലാണ്. 2.9 ദിവസങ്ങളുമായി പോലീസും 2.2 ദിവസങ്ങളുമായി ഫയര്‍ സര്‍വീസും തൊട്ടു പിന്നാലെയുണ്ട്. ജോലിഭാരം ഭീമമായതു കൂടാതെ സാമ്പത്തികഅരക്ഷിതാവസ്ഥ കൂടി പിടിമുറുക്കിയതോടെ 2010നു ശേഷമാണ് ഈയൊരു സാഹചര്യമുണ്ടായതെന്ന് മുതിര്‍ന്ന പാരാമെഡിക്കല്‍ ജീവനക്കാരന്‍ ഡേവ് ഹാരിസ് പറയുന്നു. തന്റെ സഹപ്രവര്‍ത്തകര്‍ കണ്ണീരില്‍ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ അശ്രദ്ധ മൂലം എമര്‍ജന്‍സി സര്‍വീസുകള്‍ വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നതെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.
ന്യൂസ് ഡെസ്ക്
യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. സിറിയയിൽ അമേരിക്കയും ഫ്രാൻസും ബ്രിട്ടനും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏതു നിമിഷവും റഷ്യൻ പ്രത്യാക്രമണം ഉണ്ടാവാമെന്ന് ബ്രിട്ടൺ കരുതുന്നു. സിറിയൻ ഗവൺമെൻറിനെ പിന്തുണയ്ക്കുന്ന റഷ്യയുടെ മിലിട്ടറി സിറിയൻ വിമതർക്കെതിരെ നീക്കം നടത്തുമ്പോൾ അതിനെ അട്ടിമറിക്കുന്ന രീതിയിൽ സഖ്യകക്ഷികൾ നടത്തിയ വ്യോമാക്രമണത്തെ റഷ്യ അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
ബ്രിട്ടണിലെ എൻഎച്ച്എസും നാഷണൽഎനർജി ഗ്രിഡും വാട്ടർ സപ്ളൈയും ബാങ്കിംഗ് സിസ്റ്റവും സൈബർ അറ്റാക്കിലൂടെ ഏതു നിമിഷവും തകർക്കപ്പെടുമെന്നാണ് ആശങ്ക. സൈബർ സെക്യൂരിറ്റി സിസ്റ്റത്തിൽ കടന്നു കയറി ബ്രിട്ടന്റെ ജീവനാഡിയായ ഫസിലിറ്റികളെ തകർക്കുക എന്ന തന്ത്രപരമായ നീക്കമാണ് റഷ്യ നടത്തുന്നത് എന്നാണ് കരുതുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ ഇതുസംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റിന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ബ്രിട്ടീഷ് ക്യാബിനറ്റ് മുന്നറിയിപ്പ് അതീവ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്.
റഷ്യൻ പൗരനായ ഇരട്ട ചാരൻ സെർജി സ്ക്രിപാലിനെയും മകൾ യൂലിയയെയും നേർവ് ഏജൻറ് ഉപയോഗിച്ചു വധിക്കാൻ റഷ്യ ശ്രമിച്ചു എന്ന ബ്രിട്ടന്റെ ആരോപണം ബ്രിട്ടീഷ് – റഷ്യ ബന്ധം അത്യന്തം വഷളാക്കിയിരുന്നു. റഷ്യയുടെ 23 ഡിപ്ലോമാറ്റുകളെ പുറത്താക്കിയ ബ്രിട്ടന്റെ നടപടിയ്ക്ക് അതേ നാണയത്തിൽ റഷ്യയും തിരിച്ചടിച്ചിരുന്നു. ഇതേത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും 100 ലേറെ റഷ്യൻ ഡിപ്ളോമാറ്റുകളെ തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് പുറം തള്ളി.
ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നല്കിക്കൊണ്ട് SATAN 2 എന്ന ന്യൂക്ളിയർ മിസൈൽ റഷ്യ ഈയിടെ പരീക്ഷിച്ചിരുന്നു. 4000 മൈൽ സ്പീഡിൽ കുതിക്കുന്ന ഈ മിസൈലിനെ തകർക്കാൻ 400 അമേരിക്കൻ മിസൈലുകൾ പ്രയോഗിക്കേണ്ടി വരും. പ്രകോപനപരമായ നീക്കങ്ങൾ നടത്തരുതെന്ന് റഷ്യ ബ്രിട്ടന് മുന്നറിയിപ്പ് നല്കിയിരുന്നു. ഏതു നിമിഷവും ഒരു യുദ്ധത്തിനുള്ള സാദ്ധ്യത വർദ്ധിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ദീപ ദേവരാജന്‍, യോര്‍ക്ക്‌ഷയര്‍
വിഷുവിന്റെ ഓര്‍മ്മകള്‍ എന്നുമെന്നെ കൂട്ടിക്കൊണ്ടുപോവുക നിറമുള്ള ആ കുട്ടിക്കാലത്തേക്കാണ്. അന്നൊക്കെയായിരുന്നു, അന്നൊക്കെ മാത്രമായിരുന്നു യഥാര്‍ത്ഥ വിഷു. എന്തുകൊണ്ടോ എനിക്കെപ്പോഴും അങ്ങനെ തോന്നാറുണ്ട്. വേനലവധിക്കാലത്തെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരത്തിന് ഓണത്തുമ്പിയേക്കാള്‍ ഭംഗിയാണ്. മാര്‍ച്ച് മാസത്തിലെ പരീക്ഷച്ചൂട് കഴിഞ്ഞ് തിമിര്‍ത്തുല്ലസിക്കാന്‍ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന വലിയവധിക്കാലത്തുണ്ണുന്ന വിഷുസദ്യക്ക് ഏറെ മധുരമാണ്.
വിഷുവിന്റെ ഐതിഹ്യത്തെക്കുറിച്ച് ചോദിച്ചാല്‍ അധികമാര്‍ക്കും അറിയാത്ത ചിലതൊക്കെപ്പറയാന്‍ കഴിയുന്നത് കുട്ടിക്കാലത്ത് എനിക്ക് അച്ചാമ്മ പറഞ്ഞുതന്ന കഥകള്‍ ഇപ്പോഴും മനസില്‍ നിന്നു മായാത്തതുകൊണ്ടുമാത്രം. ദുഷ്ടനും രാക്ഷസനുമായിരുന്ന നരകാസുരനെ വധിച്ച് കൃഷ്ണന്‍ മാനവരാശിയെ രക്ഷിച്ചതിന്റെ ആനന്ദസൂചകമായാണ് പോലും വിഷു ആഘോഷിച്ചു വരുന്നത്. അച്ചാമ്മ ആ കഥ പറഞ്ഞു തരുമ്പോള്‍ നരകാസുരനും കൃഷ്ണനും യുദ്ധം ചെയ്യുന്നതും വധിക്കുന്നതുമെല്ലാം മനസിലൂടെ അതിവേഗം മിന്നിമറയും. അതുകൊണ്ടാകാം ആ കഥ ഇന്നും മറന്നിട്ടില്ല. എങ്കിലും ഞാനെന്റെ കുട്ടിക്കാലത്ത് വിഷുവിനെ സ്‌നേഹിച്ചത് കൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ സന്തോഷം കൊണ്ടൊന്നുമല്ല. വിഷുവിന്റെ തലേന്ന് സഹോദരങ്ങള്‍ക്കൊപ്പം കൊന്നപ്പൂ അടര്‍ത്താന്‍ അയല്‍പക്കത്തൊക്കെ ഓടിനടക്കാം, രാത്രിയാകുമ്പോള്‍ അച്ഛന്‍ പൂത്തിരിയും പടക്കവുമൊക്കെ കൊണ്ടുവരും, പുതിയ കുപ്പായവും വാങ്ങിത്തരും, അതിനുമൊക്കെയപ്പുറം കുടുംബത്തെ കാര്‍ന്നോന്മാരും മുതിര്‍ന്നവരുമെല്ലാം ഞങ്ങള്‍ കുട്ടികള്‍ക്ക് കൈ നിറയെ കൈ നീട്ടമായി തരുന്ന പണം സൂക്ഷിച്ച് വെച്ച് ഇഷ്ടമുള്ളതൊക്കെ വാങ്ങാം. അച്ഛനാണ് ഏറ്റവും കൂടുതല്‍ കാശുതരുന്നത്. വീട്ടില്‍ പത്രമിടാന്‍ വരുന്ന ചേട്ടനുവരെ വിഷുകൈനീട്ടം നല്‍കുന്ന പ്രകൃതക്കാരനാണെന്റെയച്ഛന്‍.

ഒരു വിഷുനാളില്‍ ഉച്ചയ്ക്ക് എല്ലാവര്‍ക്കുമൊപ്പമിരുന്ന് സദ്യ ഉണ്ണുമ്പോള്‍ അച്ഛന്‍ പറഞ്ഞുതന്ന വിഷുവിന്റെ ഐതീഹ്യമാണ് യഥാര്‍ത്ഥമെന്ന് മുതിര്‍ന്നപ്പോള്‍ മനസിലായി. വിളവിറക്കലിന്റെ കാലമാണ് വിഷു. മേടമാസം വിഷുവിന് മുന്നോടിയായെത്തുന്ന വേനല്‍മഴയില്‍ മണ്ണ് വിളവിറക്കലിന് പാകമാകുമെന്നും സമൃദ്ധിയുടെ വരും കാലത്തിന്റെ സന്തോഷസൂചകമാ്യാണ് വിഷു ആഘോഷിച്ചിരുന്നതെന്നും അച്ഛന്‍ പറഞ്ഞു. കൂടാതെ അച്ഛന്‍ പറഞ്ഞ മറ്റൊരു കാര്യം മനസിനെ വല്ലാതെ സ്പര്‍ശിച്ചു. പണ്ട് അച്ഛന്റെയൊക്കെ കുട്ടിക്കാലത്ത് ആണ്ടിലൊരിക്കല്‍ വരുന്ന ഓണത്തിനും വിഷുവിനും മാത്രമാണ് വയറുനിറച്ച് രുചിയുള്ള ഭക്ഷണം കഴിച്ചിരുന്നതെന്നും രണ്ടോ മൂന്നോ കൊല്ലം കൂടിയിരിക്കുമ്പോള്‍ ഒരു വിഷുവിനും ഓണത്തിനുമായിരിക്കും പുത്തനുടുപ്പ് കിട്ടുന്നതെന്നും അല്ലലിന്റെ അത്തരമൊരു കഥ വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കുവാനില്ല. പിന്നെ എങ്ങനെ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് വിഷുവിന്റെ ചരിത്രം മനസിലാക്കിക്കൊടുക്കും. ചൂണ്ടിക്കാണിച്ചു കൊടുക്കുവാന്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരങ്ങള്‍ വിരളം, കഥപറഞ്ഞു നല്‍കാന്‍ ആര്‍ക്കുസമയം, കുടുംബങ്ങളില്‍ ഇന്നാരുമില്ല. മിക്ക വീടുകളിലും പ്രായമായ കാര്‍ന്നോന്മാര്‍ ഒറ്റയ്ക്ക് താമസം. മക്കളൊക്കെ ജോലിയായി പലവഴിക്ക് വല്ലപ്പോഴും മാത്രം വിരുന്നുകാരായെത്തുന്ന കൊച്ചുമക്കള്‍. കഥയായി പറഞ്ഞു കൊടുക്കാമെന്നുവെച്ചാലോ നരകാസുരന്റെയും കൃഷ്ണന്റെയും സ്ഥാനത്ത് അവരുടെ മനസില്‍ നിറയുന്ന ചിത്രം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഛോട്ടാഭീമും ഡോറയുമൊക്കെയാകും.
ഞങ്ങള്‍ പ്രവാസികളുടെ വിഷുവാഘോഷമാണ് ബഹുരസം. എല്ലാവര്‍ക്കും ഒരുമിച്ച് അവധികിട്ടുന്ന ഒരു ദിവസം ഞങ്ങള്‍ ഈസ്റ്ററും വിഷുവും ഒരുമിച്ചങ്ങാഘോഷിക്കും. അതുചിലപ്പോള്‍ വിഷുവിന് ഒരാഴ്ച മുമ്പോട്ടോ പിന്നോട്ടോ ആയേക്കാം. എല്ലാ ഓണത്തിനും വിഷുവിനും ക്രിസ്തുമസിനുമൊക്കെ നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് സ്വപ്‌നം കാണാനേ കഴിയൂ. ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണെന്നും കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃരാജ്യത്തേക്ക് ഞങ്ങള്‍ മടങ്ങിപ്പോകുമെന്നൊക്കെ ബ്രിട്ടീഷുകാരായ സുഹൃത്തുക്കളോട് വീമ്പുപറയുമ്പോഴും ഇടനെഞ്ചു പൊട്ടാറുണ്ട്. ഭൂമിയിലെ ജീവിതത്തില്‍ ഈ ആഗ്രഹങ്ങങളൊന്നും സഫലമാകാതെ പരലോകത്ത് ഗതികിട്ടാതലയുന്ന ആത്മാക്കളായി മാറിയാലും ഈ ജന്മം സ്വപ്നങ്ങളൊക്കെ നടക്കുമോ എന്റെ കൃഷ്ണാ….
എനര്‍ജി ഭീമന്‍ സൗജന്യ കസ്റ്റമര്‍ സര്‍വീസ് നമ്പര്‍ പിന്‍വലിക്കുന്നു. 0800 സീരീസിലുള്ള നമ്പറില്‍ നിന്ന് 0333 സീരീസിലേക്കാണ് മാറ്റം. ഇനി മുതല്‍ കസ്റ്റമര്‍ സര്‍വീസില്‍ വിളിക്കുന്നവര്‍ ലോക്കല്‍ കോള്‍ നിരക്കുകള്‍ നല്‍കേണ്ടി വരും. ചില ഫോണ്‍ പാക്കേജുകളില്‍ ഈ കോളുകള്‍ സൗജന്യമാണെങ്കിലും മറ്റുള്ളവയില്‍ മിനിറ്റിന് 55 പെന്‍സ് വീതം നല്‍കേണ്ടി വരും. ഈ മാറ്റത്തിന് കമ്പനി കാരണമൊന്നും അറിയിച്ചിട്ടില്ല. മെയ് മാസം മുതല്‍ എനര്‍ജി നിരക്കില്‍ വര്‍ദ്ധന വരുത്തുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്കുള്ളിലാണ് ഉപഭോക്താക്കള്‍ക്കു മേല്‍ മറ്റൊരു ഭാരം കൂടി കമ്പനി അടിച്ചേല്‍പ്പിക്കുന്നത്.

4.1 മില്യന്‍ ഉപഭോക്താക്കളാണ് കമ്പനിക്ക് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം 572 മില്യന്‍ പൗണ്ട് ലാഭം ബ്രിട്ടീഷ് ഗ്യാസ് നേടിയിരുന്നു. മാതൃ കമ്പനിയായ സെന്‍ട്രിക്ക 1.25 ബില്യന്‍ പൗണ്ടാണ് ലാഭമുണ്ടാക്കിയത്. ചില ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ബില്ലുകളില്‍ ഇപ്പോഴും 0800 048 0202 എന്ന പഴയ നമ്പര്‍ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കുന്നു. അതേ സമയം ഈയാഴ്ച ലഭിച്ച ബില്ലില്‍ 0333 202 9802 എന്ന നമ്പറാണ് നല്‍കിയിരിക്കുന്നതെന്ന് മറ്റു ചിലരും വ്യക്തമാക്കി.

പുതിയ നമ്പറില്‍ വിളിച്ചിട്ട് കോളുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയും ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം പഴയ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം 0333 നമ്പര്‍ ലഭിച്ചവരെ അറിയിച്ചിട്ടുമില്ല. പുതിയ നമ്പര്‍ അവതരിപ്പിച്ചിട്ട് കുറച്ചു കാലമായെന്നും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കായാണ് പഴയ നമ്പറെന്നും ബ്രിട്ടീഷ് ഗ്യാസ് അറിയിച്ചു. ഡിജിറ്റല്‍ ചാനലുകളിലൂടെ നിരവധി ഉപഭോക്താക്കള്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഇംഗ്ലീഷ് സംസാരിച്ചില്ലെന്ന് ആരോപിച്ച് യുകെയില്‍ സ്പാനിഷ് സ്ത്രീയെ രണ്ട് യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചു. ഇന്നലെ പുലര്‍ച്ചെ 3.45ഓടെ ട്യൂബില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. ലിവര്‍പൂളില്‍ നിന്ന് സ്ട്രാഫോര്‍ഡിലേക്ക് സഞ്ചരിക്കുകയായിരുന്ന യുവതി സ്പാനിഷില്‍ തന്റെ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവെയാണ് അക്രമിക്കപ്പെട്ടത്. യുവതിയുടെ മുടിയില്‍ കയറിപ്പിടിച്ച അക്രമികള്‍ അവരെ നിലത്തു കൂടി വലിച്ചിഴച്ചു. ഇംഗ്ലണ്ടില്‍ നില്‍ക്കുമ്പോള്‍ ഇംഗ്ലീഷില്‍ മാത്രമെ സംസാരിക്കാന്‍ പാടുള്ളുവെന്ന് അലറിക്കൊണ്ടാണ് രണ്ട് യുവതികള്‍ അക്രമം അഴിച്ചുവിട്ടത്.

ബ്രിട്ടനില്‍ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു 23 കാരിയായ സ്പാനിഷ് വനിത. സംഭവത്തില്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ അക്രമികളെ തിരിച്ചറിയാന്‍ പോലീസിനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്‌റ്റേഷനിലും ട്യൂബിലുമുണ്ടായിരുന്ന സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഉടന്‍ തന്നെ അക്രമണം നടത്തിയ സ്ത്രീകള്‍ അറസ്റ്റിലാകുമെന്നാണ് കരുതുന്നത്. സ്പാനിഷ് വനിത ഇംഗ്ലീഷ് സംസാരിക്കാത്തതാണ് അക്രമികളെ പ്രകോപിതരാക്കിയത് എന്നാണ് പോലീസ് നിഗമനം.

മുഖത്ത് മുറിവേറ്റ സ്പാനിഷ് വനിത ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. അക്രമികളായ യുവതികള്‍ക്ക് ഏതാണ്ട് 20നോടടുത്ത പ്രായമുണ്ടാകുമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരും കറുത്ത വംശജരാണ്. ഒരാള്‍ ബ്രൗണ്‍ ജാക്കറ്റും മറ്റൊരാള്‍ കറുത്ത ജാക്കറ്റുമാണ് ധരിച്ചിരുന്നത്. നൈറ്റ് ട്യൂബിലുണ്ടായിരുന്ന ആര്‍ക്കെങ്കിലും ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ എത്രയും വേഗം പോലീസിനെ വിവരമറിയിക്കണമെന്ന് ബിടിപി വക്താവ് പറഞ്ഞു. വിവരങ്ങള്‍ 0800 40 50 40 എന്ന നമ്പറിലേക്ക് വിളിച്ചറിയിക്കുകയോ 61016 എന്ന നമ്പറിലേക്ക് റഫറന്‍സ് നമ്പര്‍ (91 of 7 ഏപ്രില്‍) സഹിതം മെസേജായി അയക്കാവുന്നതോ ആണ്.
യുകെയിലെ താപനിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഇതോടു കൂടി കൊടും തണുപ്പില്‍ നിന്ന് രാജ്യം പൂര്‍ണമായും മുക്തി നേടുമെന്നാണ് കരുതുന്നത്. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ദ്ധനവ് രാജ്യത്തെ പല സ്ഥലങ്ങളിലും മെഡിറ്ററേനിയന്‍ കാലാവസ്ഥ കൊണ്ടുവരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സമീപകാലത്ത് ഉണ്ടായ ഏറ്റവും തണുപ്പേറിയ വിന്ററിനായിരുന്നു യുകെ സാക്ഷ്യം വഹിച്ചിരുന്നത്. സമ്മറില്‍ ലഭിക്കുന്ന സണ്‍ഷൈന്‍ മണിക്കൂറുകളുടെ ദൈര്‍ഘ്യത്തെ ഇത് ബാധിക്കുമെന്നായിരുന്നു നേരത്തെ കരുതിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ യുകെയില്‍ പതിവിലും കൂടുതല്‍ വെയില്‍ ലഭിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

സൗത്ത്, ഈസ്‌റ്റേണ്‍ ഇംഗ്ലണ്ടിലെ താപനില 20 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. ഇത് റോമിലെയും ഗ്രീസിലെയും കാലാവസ്ഥയ്ക്ക് സമാനമാണ്. സാധാരണ ഗതിയില്‍ ഏപ്രില്‍ മധ്യത്തോടെ ഉണ്ടാകുന്ന ചൂടിനേക്കാളും 10 ഡിഗ്രി കൂടുതലാണ് ഇത്തവണ ലഭിക്കാന്‍ പോകുന്നത്. സതേണ്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടിയ താപനില റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യത. വെയില്‍സിലും ഇംഗ്ലണ്ടിലെ മുഴുവന്‍ പ്രദേശങ്ങളിലും ഉയര്‍ന്ന താപനില അനുഭവപ്പെടും. ഈ ആഴ്ച്ചയോടെ അന്തരീക്ഷ താപനില ഉയരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. എന്നാല്‍ വെസ്റ്റേണ്‍ സ്‌കോട്‌ലന്റ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവടങ്ങളില്‍ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

ശനിയാഴ്ച്ച മുതല്‍ വീക്കെന്‍ഡ് മുഴുവനും തെളിച്ചമുള്ള കാലാവസ്ഥയായിരിക്കും മിക്ക പ്രദേശങ്ങളിലും. അതേസമയം ഞായറാഴ്ച്ച മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് കലാവസ്ഥാ വിദഗ്ദ്ധന്‍ സാറ കെന്റ് അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച്ച തെളിച്ചമുള്ള കാലാവസ്ഥയിലേക്ക് മാറുമെന്നും കെന്റ് പറഞ്ഞു. സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലെ താപനില തിങ്കളാഴ്ച്ചയോടെ 15 അല്ലെങ്കില്‍ 16 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തും. ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ താപനില 18 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സണ്‍ഷൈന്‍ ലഭിക്കുമെന്ന് കെന്റ് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും കൂടുതല്‍ ചൂട് ലഭിക്കാന്‍ സാധ്യതയുള്ളത് ലണ്ടനിലാണ്. ഇവിടെ താപനില 20 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.
സമയക്രമം പാലിക്കുന്നതില്‍ കടുകിട വ്യത്യാസം വരുത്താത്തവരെക്കുറിച്ച് കേട്ടിട്ടില്ലേ. കാര്‍ഡിഫിലെ പെനാര്‍ത്തിലുള്ള ലാന്‍ഡോ ഹോസ്പിറ്റലിലെ കാര്‍ പാര്‍ക്ക് ഇക്കാര്യത്തില്‍ വളരെ കൃത്യനിഷ്ഠ പാലിക്കാറുണ്ട്. പാര്‍ക്കില്‍ ഫ്രീയായി പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന 20 സെക്കന്‍ഡിനു ശേഷം ഒരു സെക്കന്‍ഡ് വൈകിയതിന് കെവിന്‍ വില്യംസ് എന്ന യുവാവിനോട് 70 പൗണ്ട് പിഴയടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍. 20 മിനിറ്റ് സമയപരിധിക്കു ശേഷം തന്റെ കാര്‍, പാര്‍ക്കിലുണ്ടായിരുന്നതിനാല്‍ പിഴയടക്കണമെന്നാവശ്യപ്പെടുന്ന കത്ത് ലഭിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്ന് കെവിന്‍ പറയുന്നു.

12.19ന് 53 സെക്കന്‍ഡിന് ശേഷം തന്റെ കാര്‍ പാര്‍ക്കില്‍ പ്രവേശിച്ചത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 12.39ന് 54 സെക്കന്‍ഡുകള്‍ കഴിഞ്ഞ് കാര്‍ പുറത്തു പോയതും രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് പരിധിയില്‍ കൂടുതല്‍ തുടര്‍ന്നത് വെറും ഒരു സെക്കന്‍ഡ് മാത്രം. ആശുപത്രിയിലെത്തിയ ഒരാള്‍ ഒരു സെക്കന്‍ഡ് വൈകിയതിന് 70 പൗണ്ട് പിഴയീടാക്കാനുള്ള നീക്കം തന്നെ ഞെട്ടിച്ചെന്ന് കെവിന്‍ വ്യക്തമാക്കി. പാര്‍ക്കിംഗ് ഐ, പാര്‍ക്കിംഗ് ഓണ്‍ പ്രൈവറ്റ് ലാന്‍ഡ് അപ്പീല്‍സ് സര്‍വീസ് (പോപ്ല) എന്നിവയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് ഇദ്ദേഹം.

ലാന്‍ഡോ ഹോസ്പിറ്റല്‍ ഇനി സന്ദര്‍ശിക്കണമെങ്കില്‍ ഈ പിഴയടക്കണമെന്നാണ് കെവിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതേസമയം ഈ അപ്പീല്‍ അനുവദിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് പോപ്ല വക്താവ് അറിയിക്കുന്നത്. സംഭവം ദൗര്‍ഭാഗ്യകരമാണെങ്കിലും ഒരു പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസ് കിട്ടുമ്പോള്‍ അത് ശരിയായില്ലെന്ന് തോന്നുന്നത് സ്വാഭാവികമാണെന്നായിരുന്നു വക്താവ് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്
അമേരിക്കയും ബ്രിട്ടണും ഫ്രാൻസും സിറിയയിൽ വൻ ആക്രമണം നടത്തി. 110 മിസൈലുകളാണ് സിറിയയുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കുന്നതിനായി ഉപയോഗിച്ചത്. സിറിയയിലെ കെമിക്കൽ വെപ്പൺ ഫസിലിറ്റികളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. സിറിയയിലെ ഡ്യൂമയിൽ സിറിയൻ ഗവൺമെന്റ് സേന വിമത വിഭാഗത്തിനെതിരെ രാസായുധങ്ങൾ പ്രയോഗിച്ചുവെന്നാരോപിച്ചാണ് അമേരിക്കയും ബ്രിട്ടണും ഫ്രാൻസും ആക്രമണം നടത്തിയത്. സിറിയയുടെ മേൽ മിസൈൽ ആക്രമണം നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം പ്രകോപനപരമാണെന്ന് റഷ്യ പ്രതികരിച്ചു. റഷ്യൻ മിലിട്ടറി സിറിയൻ ഗവൺമെന്റിനൊപ്പം ഭീകരർക്കെതിരെ പോരാടുകയാണെന്നും ആ നീക്കത്തെ തുരങ്കം വയ്ക്കുന്ന നീക്കങ്ങൾ അസ്വീകാര്യമാണെന്നും റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ തിരിച്ചടിയ്ക്കുമെന്ന ആശങ്കയിലാണ് മറ്റുലോകരാജ്യങ്ങൾ.

ഇന്ന് രാവിലെ കടലിൽ നിന്നും ആകാശത്തു നിന്നും ഒരേ സമയമായിരുന്നു മിസൈലുകൾ തൊടുത്തത്. നിരവധി മിസൈലുകൾ സിറിയൻ ആർമി ആകാശത്തു വച്ചു തന്നെ തകർത്തതായാണ് വിവരം. ആക്രമണത്തിൽ സിറിയൻ ഭാഗത്ത് എത്രമാത്രം നാശനഷ്ടം ഉണ്ടായെന്ന് വ്യക്തമല്ല. അമേരിക്കയും ബ്രിട്ടണും ഫ്രാൻസും നടത്തിയ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ഇറാൻ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റും ഫ്രഞ്ച് പ്രസിഡൻറും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ക്രിമിനലുകളാണെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനി പ്രഖ്യാപിച്ചു.

യുൻ സെക്യൂരിറ്റി കൗൺസിന്റെ അടിയന്തിര യോഗം വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ആക്രമണത്തെ ജർമ്മനി ഡച്ചും സ്വാഗതം ചെയ്തു. പാർലമെന്റിന്റെ അംഗീകാരമില്ലാതെ സിറിയയെ ബ്രിട്ടൺ ആക്രമിച്ചതിൽ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പ്രതിഷേധം പ്രകടിപ്പിച്ചു. ആക്രമണം നടന്നതിനു ഏതാനും മണിക്കൂറുകൾക്ക് ശേഷം സിറിയൻ പ്രസിഡന്റ് ബഷർ അൽ ആസാദ് ഓഫീസിൽ എത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിറിയയിൽ ആക്രമണം നടത്തുന്ന വിവരം സഖ്യകക്ഷികൾ ടർക്കിയെ അറിയിച്ചിരുന്നു. ടോമഹോക്ക് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
പ്രസവിച്ചയുടന്‍ മുലപ്പാല്‍ നല്‍കേണ്ടതിന്റെ പ്രാധ്യാനം അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ മിഡ്‌വൈഫുകള്‍ ശ്രമിച്ചില്ല. ശീലങ്കന്‍ കുടിയേറ്റ കുടുംബത്തിന് എന്‍എച്ച്എസ് ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വരും. 2009 ജൂണില്‍ ഗുഡ്‌മെയിസിലെ കിംഗ് ജോര്‍ജ് ആശുപത്രിയിലാണ് നിലുജാന്‍ രജതീപന്‍ ജനിക്കുന്നത്. നിലുജാന്റെ മാതാപിതാക്കള്‍ ശ്രീലങ്കന്‍ തമിഴ് കുടിയേറ്റക്കാരായി യുകെയില്‍ എത്തിയവരാണ്. ഇംഗ്ലീഷ് പരിജ്ഞാനം വളരെ കുറഞ്ഞ ഇവരെ മുലപ്പാല്‍ നല്‍കുന്നതിന്റെ പ്രാധാന്യം പറഞ്ഞ് മനസ്സിലാക്കുന്നതില്‍ എന്‍എച്ച്എസ് മിഡ്‌വൈഫുകള്‍ പരാജയപ്പെടുകയായിരുന്നു. നിര്‍ദേശങ്ങളൊന്നും ലഭിക്കാതിരുന്നതോടെ കുട്ടിക്ക് 15 മണിക്കൂറിന് ശേഷവും മുലപ്പാല്‍ നല്‍കാന്‍ കുട്ടിയുടെ അമ്മയ്ക്ക് കഴിഞ്ഞില്ല. മുലപ്പാല്‍ നല്‍കാഞ്ഞത് കുട്ടിയുടെ തലച്ചോറിന് കാര്യമായ ക്ഷതമേല്‍പ്പിച്ചു.

എന്‍എച്ച്എസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച്ചയാണ് കുട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കേസ് പരിഗണിച്ച കോടതി നിരീക്ഷിച്ചു. ഭാഷാപരമായ പ്രശ്‌നങ്ങളെ മറികടക്കാന്‍ കഴിയാതിരുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ എന്‍എച്ച്എസിന് ഉത്തരവാദിത്വമുണ്ട്. മിസിസ് രജതീപന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച സംഭവിച്ചു. മുലപ്പാല്‍ നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചോ നല്‍കിയില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷത്തുകളേക്കുറിച്ചോ നിലുജാന്റെ അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കടമ മിഡ്‌വൈഫുകള്‍ക്ക് ഉണ്ടായിരുന്നു. കൃത്യതയോടെ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ആരും ശ്രമം നടത്തിയിട്ടില്ലെന്നത് വ്യക്തമായെന്നും ജഡ്ജ് മാര്‍ട്ടിന്‍ മക്‌കെന്ന പറഞ്ഞു.

മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഭാഷ പ്രധാന ഘടകമായെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുട്ടിയുടെ തലച്ചോറിന് ക്ഷതമുണ്ടാകുമായിരുന്നില്ലെന്ന് കോടതി പറയുന്നു. നിലുജാനോടും കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്നതായി എന്‍എച്ച്എസ് പ്രതിനിധി വെന്‍ഡി മാത്യൂസ് പറഞ്ഞു. ഇപ്പോള്‍ 8 വയസ് പ്രായമായിരിക്കുന്ന നിലുജാന്റെ തലച്ചോറിനും അംഗചലനങ്ങള്‍ക്കും കാര്യമായ പ്രശ്‌നങ്ങളുണ്ട്. കേസില്‍ എന്‍എച്ച്എസ് ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബ്രെക്‌സിറ്റിനു ശേഷം യുകെ എയര്‍ലൈന്‍ കമ്പനികളുടെ സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തു കളയുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയിലെ തുടര്‍ പങ്കാളിത്തമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇപ്രകാരം ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നാണ് ബ്രസല്‍സ് നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടീഷ് എയര്‍ലൈനുകള്‍ക്ക് മാത്രമല്ല വിമാന നിര്‍മാതാക്കള്‍ക്കും ഈ വിലക്ക് ബാധകമാകും. ഇവര്‍ക്കും ഇഎഎസ്എ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. വിമാനങ്ങള്‍ക്ക് പറക്കാനുള്ള പെര്‍മിറ്റ്, എയര്‍വര്‍ത്തിനസ് സര്‍ട്ടിഫിക്കറ്റ്, മെയിന്റനന്‍സ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കല്‍ തുടങ്ങിയവ യൂറോപ്യന്‍ രാജ്യങ്ങളിലും എഫ്റ്റ രാജ്യങ്ങളിലും നല്‍കുന്നത് ഇഎഎസ്എയാണ്. പൈലറ്റുമാരുടെയും ക്രൂ എന്‍ജിനീയര്‍മാരുടെയും സേഫ്റ്റി ലൈസന്‍സുകളും ഇല്ലാതാക്കാനും യൂറോപ്യന്‍ യൂണിയന് ഇതിലൂടെ കഴിയും.

തങ്ങളുടെ നിലവാരങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ബ്രെക്‌സിറ്റിനു ശേഷം യുകെ എയര്‍ലൈനുകള്‍ക്ക് നല്‍കാനാകില്ലെന്ന് ബ്രസല്‍സ് മുന്നറിയിപ്പില്‍ പറയുന്നു. അംഗ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ക്കും നിര്‍മാണക്കമ്പനികള്‍ക്കും മാത്രം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാണ് ഏജന്‍സിയുടെ ബേസിക് റെഗുലേഷന്‍ പറയുന്നത്. ഇതനുസരിച്ച് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നതോടെ ഈ സര്‍ട്ടിഫിക്കേഷനുള്ള അര്‍ഹതയില്‍ നിന്നും പുറത്താകും. ആര്‍ട്ടിക്കിള്‍ 5 അനുസരിച്ച് യുകെയില്‍ നിര്‍മിക്കുന്ന വിമാനഭാഗങ്ങള്‍ക്കും ഈ സുരക്ഷാ സര്‍ട്ടിഫിക്കറ്റിനുള്ള യോഗ്യത ഉണ്ടായിരിക്കുന്നതല്ല.

ഏവിയേഷന്‍ രംഗത്ത് യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ കൗണ്‍സിലും അംഗീകരിച്ച നിയമാവലിയാണ് ബേസിക് റെഗുലേഷന്‍. ഇഎഎസ്എക്ക് പകരമായി യുകെ ഒരു സംവിധാനം രൂപീകരിക്കുന്ന വിഷയത്തില്‍ എഡിഎസ് ഗ്രൂപ്പ് എന്ന എയ്‌റോസ്‌പേസ്, ഡിഫന്‍സ് വ്യവസായങ്ങളുടെ സംഘടന ആശങ്കയറിയിച്ചിട്ടുണ്ട്. യുകെയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഇത്തരം ഒരു സംവിധാനം രൂപീകരിക്കാനുള്ള കഴിവ് നിലവിലില്ല. സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള ശേഷി പുതിയൊരു ഏജന്‍സിക്ക് കൈവരണമെങ്കില്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും വേണ്ടി വരും.