മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍
ജോജി തോമസ്
കേരള ടൂറിസത്തിന്റെ വന്‍ കുതിച്ചു ചാട്ടത്തിനും അതുവഴി കേരള വികസനത്തിനും വഴിതെളിക്കുന്ന നവീന ആശയവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും കൈകോര്‍ക്കുന്നു. ലോകാത്ഭുതങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധി ശേഖരത്തിന്റെ ദൃശ്യവിരുന്നൊരുക്കി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പദ്ധതി യാഥാര്‍ത്യമാകുകയാണെങ്കില്‍ കേരള തലസ്ഥാനമായ തിരുവനന്തപുരം ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി മാറും. ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലിനെക്കാള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിവുള്ള അത്ഭുതങ്ങളുടെ വിസ്മയ ലോകമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ ഒളിഞ്ഞിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. പദ്ധതി നടപ്പാക്കുകയാണെങ്കില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനും സമീപം തന്നെ പ്രദര്‍ശനശാലയൊരുക്കും. മൂല്യം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ നിധി ശേഖരമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉള്ളത്. അതുകൊണ്ടുതന്നെ അറിയപ്പെടാതിരുന്ന ഒരു ലോകാത്ഭുതമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അറകളിലുള്ളത്.

കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ്, ട്രിവാന്‍ഡ്രം സിറ്റി കണക്ട്, ചേംബര്‍ ഓഫ് കൊമേഴ്‌സ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളുമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തി.
പ്രദര്‍ശന ശാലയ്ക്കും സുരക്ഷാചിലവുകള്‍ക്കുമായി 300 കോടി രൂപയോളം ചിലവാകുമെന്ന് കരുതപ്പെടുന്നു. സുപ്രീംകോടതിയുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും അനുമതി ലഭിക്കുക എന്നതാണ് പദ്ധതി നേരിടുന്ന പ്രധാന കടമ്പ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പിണറായി വിജയനും അല്‍ഫോന്‍സ് കണ്ണന്താനവുമായി അടുത്ത ബന്ധമാണ് ഉള്ളത്. കേരള വികസനത്തിനായി ഇരുവരും കൈ കോര്‍ക്കാന്‍ പദ്ധതി സമീപ ഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യമാകും.

അമൂല്യമായ നിധി ശേഖരം ഒളിപ്പിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 6 നിലവറകളാണ് ഉള്ളത്. ഒരു നിലവറയൊഴിച്ച് ബാക്കിയുള്ളവ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി പരിശോധിച്ചിരുന്ന ഇനിയും തുറക്കാത്ത ബി നിലവറയിലാണ് കൂടതല്‍ നിധിശേഖരമുള്ളതെന്ന് കരുതപ്പെടുന്നു. എന്തായാലും പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അത് കേരളത്തില്‍ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുകയും സാമ്പത്തിക കുതിപ്പിന് വഴിയൊരുക്കുകയും ചെയ്യും.
ടാക്‌സി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഊബര്‍ യാത്രക്കാര്‍ക്കുവേണ്ടി പുതിയ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. പറക്കും ടാക്‌സികള്‍ അവതരിപ്പിക്കാനാണ് പദ്ധതി. ലോസ് ആന്‍ജലസില്‍ നടക്കുന്ന എലിവേറ്റ് സമ്മിറ്റില്‍ ഇതിന്റെ മാതൃക ഊബര്‍ അവതരിപ്പിച്ചു. ഹെലികോപ്ടറിന്റെ മാതൃകയില്‍ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും നടത്താനാകുന്ന എയര്‍ക്രാഫ്റ്റായിരിക്കും ഇതിനായി ഉപയോഗിക്കുക. തിരക്കേറിയ നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങളിലെത്താന്‍ ഈ പറക്കു ടാക്‌സികള്‍ സഹായിക്കും. 2020 മുതല്‍ ഈ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി.

ഒരു എയര്‍ക്രാഫ്റ്റില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാം. ആദ്യഘട്ടത്തില്‍ പൈലറ്റുമാരുള്ള മോഡലുകളായിരിക്കും അവതരിപ്പിക്കുക. പിന്നീട് സ്വയം പറക്കുന്ന മോഡലുകള്‍ നിലവില്‍ വരും. ഇത് 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും. വാഹനത്തിന്റെ മിനിയേച്ചറും പൂര്‍ണ്ണ രൂപത്തിലുള്ള മോഡലും സമ്മിറ്റില്‍ ഊബര്‍ പ്രദര്‍ശിപ്പിച്ചു. ഈ സര്‍വീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണീയത അതിന്റെ നിരക്കാണ്. മൈലിന് 1.50 പൗണ്ട് മാത്രമേ യാത്രക്കാര്‍ക്ക് ചെലവാകൂ എന്നാണ് ഊബര്‍ അവകാശപ്പെടുന്നത്. ഹെലികോപ്ടറിന്റെ മാതൃകയിലുള്ള ഒന്നിലേറെ റോട്ടറുകളിലാണ് ഇത് പറന്നുയരുന്നത്.

എന്നാല്‍ ഇലക്ട്രിക് വാഹനമായതിനാല്‍ ഹെലികോപ്ടറിന്റെയത്ര ശബ്ദമുണ്ടാകില്ലെന്ന മെച്ചവുമുണ്ട്. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്ക് 4.20 പൗണ്ട് വീതം ഒരു മൈല്‍ യാത്രക്ക് ചെലവാകുമെങ്കിലും പെട്ടെന്നു തന്നെ നിരക്കുകള്‍ കുറയ്ക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നഗരങ്ങള്‍ ഗതാഗതത്തിന്റെ കാര്യത്തില്‍ ഇനി മറ്റൊരു സമീപനം സ്വീകരിക്കേണ്ട സമയം വന്നിരിക്കുകയാണെന്ന് ഊബര്‍ സിഇഒ ദാര ഖോസ്രോഷാഹി പറഞ്ഞു. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമങ്ങളിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട് ഫോണുകള്‍ക്കു ഭീഷണിയായി മറ്റൊരു ‘ടെക്സ്റ്റ് ബോംബ്’. പുതിയ ടെക്‌സറ്റ് വൈറസിനെ എങ്ങനെ നേരിടണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് സൈബര്‍ ലോകം. ആന്‍ഡ്രോയിഡ്, ഐഒഎസ് വ്യത്യാസമില്ലാതെ ഫോണുകളെ നിശ്ചലമാക്കുവാന്‍ കഴിവുള്ള മാരക വൈറസുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ യാതൊരു പ്രശ്‌നവും തോന്നാത്ത സന്ദേശമാണ് അപകടം സൃഷ്ടിക്കുക. പരസ്പര ബന്ധമില്ലാത്ത കുറച്ച് അക്ഷരങ്ങളും ഒരു ഇമോജിയും അടങ്ങുന്ന ഒരു കുഞ്ഞു വാട്ട്‌സാപ്പ് സന്ദേശത്തിന് സ്മാര്‍ട്ട് ഫോണുകളെ തകര്‍ക്കാന്‍ കഴിയുമെന്നതാണ് വാസ്തവം. വൈറസിന്റെ ആക്രമണത്തെ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച മൊബൈല്‍ നിര്‍മാതാക്കളുടെ വിശദീകരണം ഇതുവരെ പുറത്തു വന്നിട്ടില്ല.

സന്ദേശം ഇതാണ്: ‘This is very interesting!’ ഇതിന്റെ അവസാനം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ഇമോജിയും ഉണ്ടായിരിക്കും. ഡൈഹോ (DieHoe) എന്നു പേരുള്ള റെഡിറ്റ് ഉപയോക്താവ് പറയുന്നത് ആന്‍ഡ്രോയിഡിലെ മാത്രമല്ല ഐഒഎസിലെയും വാട്സാപ്പ് ഈ മെസേജിലൂടെ ക്രാഷ് ആകുന്നു എന്നാണ്. ഈ മെസേജ് കംപ്യൂട്ടറില്‍ നിന്നോ, വാട്സാപ്പ് വെബില്‍ (WhatsApp Web) നിന്നോ ആയിരിക്കും അയയ്ക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്ക് ഈ സന്ദേശങ്ങളെ താങ്ങാനുള്ള റാം (RAM) കപ്പാസിറ്റിയുണ്ടാവില്ലെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. വാട്‌സാപ്പിന്റെ ലെഫ്റ്റ് ടു റൈറ്റ് എന്ന സംവിധാനത്തിന് എതിരായി റൈറ്റ് ടു ലെഫ്റ്റ് എന്ന ഫോര്‍മാറ്റ് ഉപയോഗിക്കുന്നതിനാലാണ് ഫോണ്‍ ഹാംഗ് ആകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു വൈറസ് സന്ദേശവും സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളെ വലച്ചിരുന്നു. If you touch the black point then your WhatsApp will hang.’ എന്നായിരുന്നു മുന്‍പുണ്ടായിരുന്ന മറ്റൊരു വൈറസ് സന്ദേശം. ഈ സന്ദേശത്തിലുള്ള ഒരു കറുത്ത ഐക്കണില്‍ സ്പര്‍ശിച്ചാല്‍ ഫോണ്‍ പ്രതികരിക്കാതാകും.

വാട്‌സാപ്പ് നിര്‍മ്മാതാക്കള്‍ പുതിയ നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കാനിരിക്കെ പുറത്തു വന്നിരിക്കുന്ന വൈറസ് പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. ടെക്സ്റ്റ് ബോംബാണെന്ന് സംശയം തോന്നുന്ന അപരിചതമായ സന്ദേശങ്ങള്‍ തുറക്കാതിരിക്കുകയെന്നതാണ് വൈറസ് ആക്രമണം നേരിടാനുള്ള പോംവഴി. ലഭിക്കുന്ന സന്ദേശങ്ങള്‍ വളരെ സൂക്ഷ്മതയോടെ മാത്രം തുറക്കുക. അതേസമയം പുതിയ ഫീച്ചറുകളുമായി ഉടന്‍ എത്തുമെന്നാണ് വാട്ട്‌സാപ്പിന്റെ ഡയറക്ടര്‍ മുബാറിക് ഇമാം പറയുന്നത്. സ്
റ്റിക്കറുകളും ഗ്രൂപ്പ് വീഡിയോ കോളിങും ഉടന്‍ തന്നെ നിലവില്‍ വരും. പുതിയ ഫീച്ചറുകള്‍ വരുന്നതോടെ വാട്‌സാപ്പിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്നാണ് കമ്പനി കരുതുന്നത്.
സ്റ്റേറ്റ് പെന്‍ഷന്‍ പ്രായത്തിനു മേലും ജോലി ചെയ്യുന്നവരില്‍ നിന്ന് നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. 12 ശതമാനം കെയര്‍ ടാക്‌സ് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിലൂടെ പ്രതിവര്‍ഷം 2 ബില്യന്‍ പൗണ്ട് സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രായമായവര്‍ക്ക് കൂടുതല്‍ പരിരക്ഷ നല്‍കുന്നതിനുള്ള പദ്ധതിക്കായാണ് ഈ നികുതിയേര്‍പ്പെടുത്തുന്നതെന്നാണ് വിവരം. എന്നാല്‍ സോഷ്യല്‍ കെയറിനു വേണ്ടി പെന്‍ഷന്‍ പ്രായത്തിനു ശേഷവും ജോലി ചെയ്യുന്നവരില്‍ നിന്ന് നാഷണല്‍ ഇന്‍ഷുറന്‍സ് ഈടാക്കാനുള്ള നീക്കം ശരിയല്ലെന്ന് മുന്‍ പെന്‍ഷന്‍സ് മിനിസ്റ്ററും ടോറി പിയറുമായ ബാരോണസ് ആള്‍ട്ട്മാന്‍ പറഞ്ഞു.

തങ്ങളുടെ പെന്‍ഷന്‍ തുകകൊണ്ടു മാത്രം ജീവിക്കാന്‍ കഴിയില്ലെന്ന കാരണത്താലാണ് പലരും മറ്റു ജോലികള്‍ ചെയ്യുന്നത്. ഇത്തരക്കാരില്‍ നിന്ന് സോഷ്യല്‍ കെയറിനായി പണമീടാക്കുന്നത് ശരിയായ നടപടിയല്ലെന്ന് അവര്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെയര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ കെയര്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ കെയര്‍ ഒരു ദേശീയ വിഷയമാണ്. നികുതി വ്യവസ്ഥയില്‍ നിന്ന് ദേശീയ തലത്തില്‍ത്തന്നെ ഇതിന് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ജീവിതമാര്‍ഗ്ഗത്തിനായി പെന്‍ഷന് ശേഷവും ജോലികള്‍ ചെയ്യാന്‍ ശ്രമിക്കുന്നവരെ അതില്‍ നിന്ന് ഈ പദ്ധതി പിന്തിരിപ്പിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് നാഷണല്‍ പെന്‍ഷനേഴ്‌സ് കണ്‍വെന്‍ഷനിലെ നീല്‍ ഡങ്കന്‍ ജോര്‍ദാന്‍ പ്രകടിപ്പിച്ചത്. പ്രായം 18 ആയാലും 88 ആയാലും ഒരു പരിധിക്കുമേല്‍ വരുമാനമുണ്ടെങ്കില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഇതുകൊണ്ടു മാത്രം സോഷ്യല്‍ കെയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോജി തോമസ്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ രൂപ വന്‍ മൂല്യത്തകര്‍ച്ചയെ നേരിടുകയാണ്. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്നലെ രാവിലെ രൂപ കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിനിമയം നടന്നത്. ഇന്നലെ രാവിലെ യുഎസ് ഡോളറുമായുള്ള വിനിമയ നിരക്കില്‍ 67.06 എന്ന നിരക്കില്‍ എത്തിയിരുന്നു. 2017 ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് രൂപ ഈ നിരക്കില്‍ എത്തിയിരുന്നത്. സാധാരണഗതിയില്‍ രൂപയുടെ മൂല്യം പരിധി വിട്ട കുറയുമ്പോള്‍ മാര്‍ക്കറ്റില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാകുന്നതാണ്. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി രൂപയുടെ മൂല്യം വലിയ തോതില്‍ കുറയുകയാണെങ്കിലും റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് രൂപയുടെ മൂല്യം സംരക്ഷിക്കാന്‍ നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല.
കഴിഞ്ഞ ആഴ്ച ആരംഭത്തില്‍ പൗണ്ടിന്റെ മൂല്യം രൂപയ്‌ക്കെതരെ ഉയര്‍ന്നെങ്കിലും പൗണ്ട് പിന്നീട് അല്‍പം ദുര്‍ബലമായതുകൊണ്ട് യു കെ മലയാളികള്‍ക്ക് കാര്യമായ നേട്ടം കൊയ്യാന്‍ സാധിച്ചില്ല. എന്നാല്‍ അവസരം പ്രയോജനപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസി മലയാളികള്‍ വന്‍ തോതില്‍ പണമയക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പൗണ്ടിന്റെ മൂല്യം രൂപയ്‌ക്കെതിരെ വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
ക്രൂഡ് ഓയിലിന്റെ വില വര്‍ധനയും അമേരിക്കന്‍ സാമ്പത്തികരംഗം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപ കൂടുതല്‍ ദുര്‍ബലമാകാനാണ് സാധ്യത.
സമീപകാലത്തെ റെക്കോര്‍ഡ് താപനിലയുമായി എത്തിയ മെയിലെ ഹോളിഡെ ദിവസം ആഘോഷിച്ച് ബ്രിട്ടീഷ് ജനത. പാര്‍ക്കുകളിലും ബീച്ചുകളില്‍ വന്‍ ജനത്തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. കുടുംബത്തോടൊപ്പം വിവിധ പ്രദേശങ്ങളിലേക്ക് അവധി ദിനം ആഘോഷിക്കാനെത്തുന്നവരുടെ തിരക്ക് കാരണം പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. ചില മോട്ടോര്‍വേകളില്‍ ഒരു മണിക്കൂറിലധികം വാഹനങ്ങള്‍ കുടുങ്ങി കിടന്നു. ട്രാഫിക് ബ്ലോക്കിനെ തുടര്‍ന്ന് പലരും പരാതിയുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു. മെയിലെ ഹോളിഡെ ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റെക്കോര്‍ഡ് താപനിലയാണെന്ന് മെറ്റ് ഓഫീസ് രാവിലെ വ്യക്തമാക്കിയിരുന്നു. രാവിലെ 11 മണിക്ക് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് 24.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ഇതിന് മുന്‍പുള്ള മെയ് ഹോളിഡെ റെക്കോര്‍ഡ് താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1999ലാണ്. അന്ന് 23 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.

മെയുടെ പ്രാരംഭത്തില്‍ തന്നെ റെക്കോര്‍ഡ് താപനിലയാണ് ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ഗ്രെഗ് ഡ്യുഹേഴ്സ്റ്റ് വ്യക്തമാക്കി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസാണെന്നും അദ്ദേഹം പറഞ്ഞു. ഹവായ്, സിഡ്‌നി, ലോസ് ആഞ്ചലസ് തുടങ്ങിയ സ്ഥലങ്ങളിലേതിന് സമാനമായ താപനിലയാണ് ബ്രിട്ടനിലെ പലയിടങ്ങളിലും ഈ വീക്കെന്‍ഡില്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസവും നിരീക്ഷകര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥ ബ്രിട്ടനില്‍ അനുഭവപ്പെട്ടിരുന്നു. കൂടുതല്‍ ചൂടേറിയ ദിനങ്ങള്‍ വരുന്നതോടെ ഹോളിഡെ ആഘോഷങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നു. അതിശൈത്യത്തിന്റെ പിടിമാറി ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കാലാവസ്ഥ പരമാവധി ഉപയോഗപ്രദമാക്കാനാവും ആളുകള്‍ ശ്രമിക്കുക.

തെളിച്ചമുള്ള കൂടുതല്‍ ദിനങ്ങള്‍ ലഭിക്കുന്നതോടെ ബീച്ചുകളിലും പാര്‍ക്കുകളിലം അവധിയാഘോഷിക്കാനെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. അതേസമയം പോളന്‍ അലര്‍ജിയുള്ളവര്‍ സൂക്ഷിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ പോളനുകളുടെ അളവ് വളരെ കൂടുതലാണെന്നും അലര്‍ജിയുള്ളവരില്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സമ്മര്‍ സെയില്‍സില്‍ കാര്യമായ വര്‍ദ്ധനവുണ്ടായതായി സെയിന്‍സ്‌ബെറീസ് അറിയിച്ചു. സണ്‍സ്‌ക്രീം, ഐസ്‌ക്രീം, മദ്യം തുടങ്ങിയവയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി സെയിന്‍സ്‌ബെറീസ് അധികൃതര്‍ വ്യക്തമാക്കുന്നു.


സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നറിയിപ്പുമായി ഗവണ്‍മെന്റ്. സുരക്ഷ, ഗുണനിലവാരം തുടങ്ങിയവയിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് മുന്നറിയിപ്പുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതനുസരിച്ച് പ്രവര്‍ത്തനം ക്രമത്തിലാക്കാന്‍ ആശുപത്രികള്‍ക്ക് രണ്ടാഴ്ച സമയം അനുവദിച്ചിരിക്കുകയാണ്. പാലിച്ചില്ലെങ്കില്‍ കടുത്ത വിലക്കുകള്‍ ആശുപത്രികള്‍ നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ 206 പ്രൈവറ്റ് ആശുപത്രികളുടെ ചീഫ് എക്‌സിക്യൂട്ടീവുകള്‍ക്ക് ജെറമി ഹണ്ട് ഇതു സംബന്ധിച്ചുള്ള കത്ത് ഇന്ന് നല്‍കും.

അഞ്ചില്‍ രണ്ട് ആശുപത്രികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി കെയര്‍ ക്വാളിറ്റി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. രോഗികളുടെ സുരക്ഷയില്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ഇതെന്ന് മന്ത്രിമാര്‍ വിലയിരുത്തുകയും ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഓരോ വര്‍ഷവും ആയിരക്കണക്കിനാളുകളെയാണ് എമര്‍ജന്‍സികളില്‍ എന്‍എച്ച്എസ് ആശുപത്രികളിലേക്ക് മാറ്റുന്നത്. ഇത്തരം ആശുപത്രികളില്‍ ഇന്റന്‍സീവ് കെയര്‍ ബെഡുകളുടെ എണ്ണം കുറവാണെന്നും തീവ്രപരിചരണത്തിന് പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ ഇല്ലെന്നും കണ്ടെത്തിയിരുന്നു.

സ്വകാര്യ ആശുപത്രികള്‍ വരുത്തുന്ന വീഴ്ച മൂലം എന്‍എച്ച്എസ് ആശുപത്രികളില്‍ രോഗികളെ പ്രവേശിച്ചാല്‍ അതിന്റെ ചെലവുകള്‍ വീഴ്ച വരുത്തിയ ആശുപത്രികള്‍ വഹിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി കത്തില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പുകള്‍ ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സാപ്പിഴവിന് നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ അത് തങ്ങളുടെ ലാഭത്തെ ബാധിക്കുമോ എന്നാണ് ഇവരുടെ ഭയം. എന്‍എച്ച്എസ്, സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തിയ ഇയാന്‍ പാറ്റേഴ്‌സണ്‍ എന്ന ഡോക്ടര്‍ ജയിലിലായതിനു പിന്നാലെ നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
കണ്ണൂര്‍: മാഹിയില്‍ സി.പി.എം -ആര്‍.എസ്.എസ്. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ വെട്ടേറ്റു മരിച്ചു. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ നഗരസഭാംഗവുമായ ബാബു കണ്ണിപ്പൊയില്‍, ന്യൂമാഹിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ഷനേജ് എന്നിവരാണു കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 9.15ന് വീട്ടിലേക്കു പോകുന്ന വഴിയില്‍ ബാബുവിനെ ഒരു സംഘമാളുകള്‍ വാഹനത്തില്‍ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു.
കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ ബാബുവിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ഒരു വര്‍ഷം മുമ്പും ബാബുവിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ഷനേജിന് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെ മാഹി പാലത്തിനടുത്തുവച്ച് വെട്ടേറ്റ ഷനേജ് കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കൂത്തുപറമ്പില്‍ ആര്‍.എസ്.എസിന്റെ ആയുധപരിശീന ക്യാമ്പ് കഴിഞ്ഞതിനു ശേഷമാണ് ഈ കൊലപാതകം നടന്നത്. സംഭവം ആര്‍.എസ്.എസ് ആസൂത്രണം ചെയ്‌തതാണെന്നും കൊലപാതക ഗൂഢാലോചനയെക്കുറിച്ചും പോലിസ് അന്വേഷിക്കണമെന്നും എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മൃതദേഹം തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയിലും മാഹിയിലും സിപിഎം ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ന്യൂസ് ഡെസ്ക്.
ഏവരുടെയും സ്വപ്നമാണ് പഠിച്ചിറങ്ങുമ്പോൾ ഉടൻ തന്നെ ഒരു ജോലി കിട്ടുക എന്നത്. ജോലി ഓഫർ ലഭിക്കുകയും ജോലിക്ക് കയറാൻ ആവേശപൂർവ്വം ഒരുക്കങ്ങൾ നടത്തുകയും ചെയ്യുന്നതിനിടെ ജോലിയില്ലാ എന്നു പറഞ്ഞാലുള്ള അവസ്ഥ അത്ര സുഖകരമാവില്ല എന്നുറപ്പ്. സമാനമായ അവസ്ഥയാണ് എൻഎച്ച്എസ് ജൂണിയർ ഡോക്ടർമാർക്ക് ഉണ്ടായിരിക്കുന്നത്. രണ്ടായിരത്തോളം എൻഎച്ച്എസ് ഡോക്ടർമാരുടെ ജോബ് ഓഫർ ആണ് പിൻവലിച്ചിരിക്കുന്നത്. പുതിയ ജോലിയ്ക്കു കയറാൻ താമസസൗകര്യവും വീടുംവരെ ഒരുക്കിയ പല ഡോക്ടർമാരും കടുത്ത ആശങ്കയിലാണ്.

റിക്രൂട്ട്മെൻറ് പ്രോസസിൽ വന്ന തെറ്റാണ് ജോബ് ഓഫർ പിൻവലിക്കാൻ കാരണമെന്ന് റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് അറിയിച്ചു. വളരെ വിഷമകരമായ ഒരു പ്രതിസന്ധിയാണ് ഇതെന്നും മാനുഷികമായ തെറ്റുകൾ മൂലമുണ്ടായതാണ് ഇതെന്നും അധികൃതർ പറഞ്ഞു. സ്പെഷ്യലിസ്റ്റ് ട്രെയിനിംഗിന്റെ മൂന്നാം വർഷത്തിലേയ്ക്ക് കടന്ന ജൂണിയർ ഡോക്ടർമാർക്ക് വിവിധ ഹോസ്പിറ്റൽ ട്രസ്റ്റുകളിൽ നല്കിയ നിയമനമാണ് റദ്ദാക്കപ്പെട്ടത്. പുതിയ ജോലിക്ക് ചേരുന്നതിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് നിരാശാജനകമായ വാർത്ത ജൂണിയർ ഡോക്ടർമാരെ തേടിയെത്തിയത്. ജൂണിയർ ഡോക്ടർമാർക്ക് വളരെയധികം ഉത്കണ്ഠ ഉളവാക്കുന്ന നടപടിയായിപ്പോയി ഇതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.
ST3 റിക്രൂട്ട്മെൻറ് വഴി 24 വ്യത്യസ്ത കാറ്റഗറിയിലെ നിയമനങ്ങളെയാണ് റിക്രൂട്ട്മെന്റിലെ തകരാർ ബാധിച്ചത്. ജൂണിയർ ഡോക്ടർമാരുടെ ഇന്റർവ്യൂവിനുശേഷം ലഭിച്ച സ്കോർ ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റിയപ്പോൾ പലർക്കും തെറ്റായ റാങ്കിംഗ് ലഭിക്കുകയായിരുന്നു. പറ്റിയ തെറ്റിൽ ക്ഷമാപണം നടത്തിക്കൊണ്ട് റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ജൂണിയർ ഡോക്ടർമാർക്ക് കത്ത് നല്കി. ജോലിക്ക് ഓഫർ ലഭിച്ച പല ഡോക്ടർമാരും തങ്ങളുടെ പ്ലാനുകൾ അതിനനുസരിച്ച് ക്രമീകരിച്ചതും വീടുകൾക്ക് ഡിപ്പോസിറ്റ് നല്കിയതുമായ നിരവധി കേസുകൾ ഉണ്ടെന്നും ഈ അവസ്ഥ ഒഴിവാക്കപ്പെടേണ്ടത് ആയിരുന്നുവെന്നും ബിഎംഎയും ആർസിപിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മെയ് 14 മുതൽ വീണ്ടും റിക്രൂട്ട്മെൻറ് പുനരാരംഭിക്കും.
സ്വന്തം വീടിനു പരിസരത്ത് നിങ്ങള്‍ക്ക് എന്തും ചെയ്യാമെന്നാണ് കരുതുന്നത്? പല കാര്യങ്ങളും നിയമവിരുദ്ധമായേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സ്വന്തം ഗാര്‍ഡനില്‍ ചെയ്യുന്ന പല കാര്യങ്ങളും നിയമലംഘനമാണെന്നത് പലര്‍ക്കും അറിയില്ലെന്നാണ് പ്രോപ്പര്‍ട്ടി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ട്രംപോളിന്‍ സ്ഥാപിക്കുന്നതില്‍ തുടങ്ങി മരങ്ങളുടെ കൊമ്പ് മുറിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ചെയ്യാനെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ഈ എട്ട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം.

1. മരക്കൊമ്പുകള്‍ മുറിക്കുമ്പോള്‍
അയല്‍ക്കാരുടെ ഗാര്‍ഡനില്‍ നിന്നുള്ള മരങ്ങളുടെ കൊമ്പുകള്‍ നമ്മുടെ ഗാര്‍ഡനിലേക്ക് നീളുന്നത് സ്വാഭാവികമാണ്. അവ മുറിച്ചു മാറ്റാന്‍ നമുക്ക് അവകാശവുമുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ വളരെ സൂക്ഷിച്ചു വേണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്. പ്രോപ്പര്‍ട്ടി ലൈനില്‍ വരെ മാത്രമേ കൊമ്പുകള്‍ മുറിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുള്ളു. അതിനപ്പുറം കടന്നാല്‍ കടന്നുകയറ്റത്തിന് നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.
2. മരത്തില്‍ നിന്ന് പൊഴിയുന്ന പഴങ്ങള്‍ എടുത്താല്‍
അയല്‍ക്കാരന്റെ മരത്തില്‍ നിന്ന് പഴങ്ങള്‍ നമ്മുടെ പറമ്പില്‍ വീണാല്‍ അത് നമ്മുടെയാണെന്ന് കരുതുന്ന മനോഭാവം യുകെയില്‍ നടപ്പാകില്ല. അയല്‍ക്കാരന്റെ മരത്തിലെ പഴത്തിന് അയാള്‍ക്ക് തന്നെയാണ് അവകാശമുള്ളത്. അവരുടെ അനുവാദമില്ലാതെ നമ്മുടെ ഗാര്‍ഡനില്‍ വീണ പഴമെടുത്താല്‍ ചിലപ്പോള്‍ നടപടി നേരിടേണ്ടതായി വന്നേക്കും.

3. മുറിച്ച മരക്കൊമ്പുകള്‍ സൂക്ഷിച്ചാല്‍
അയല്‍ക്കാരന്റെ ഗാര്‍ഡനിലെ മരങ്ങളിലെ കൊമ്പുകള്‍ മുറിക്കുന്നത് നിയമപരമാണ്. എന്നാല്‍ അവ നിങ്ങളുടെ ഗാര്‍ഡനില്‍ത്തന്നെ സൂക്ഷിച്ചാല്‍ അത് നിയമവിരുദ്ധമാകും. കാരണം അത്തരം വസ്തുക്കളുടെ ഉടമസ്ഥാവകാശം അയല്‍ക്കാരനു തന്നെയാണ്. അതേ സമയം ഈ മരക്കൊമ്പുകള്‍ അയല്‍ ഗാര്‍ഡനിലേക്ക് എറിയാനും കഴിയില്ല. അത്തരം സാഹചര്യങ്ങളില്‍ അനുവാദത്തോടെ മാത്രം കാര്യങ്ങള്‍ ചെയ്യുക.
4. സ്വാഭാവിക പ്രകാശം തടഞ്ഞാല്‍
ഗാര്‍ഡനില്‍ മരങ്ങള്‍ വെക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനും നിബന്ധനകളുണ്ട്. അടുത്ത വീട്ടുകാര്‍ക്ക് ശല്യമുണ്ടാകാത്ത വിധത്തിലാകണം മരങ്ങള്‍ വെക്കാന്‍. സ്വാഭാവിക സൂര്യപ്രകാശം 20 വര്‍ഷത്തേക്കെങ്കിലും തടയാത്ത വിധത്തിലായിരിക്കണം മരങ്ങള്‍ നടാനെന്നാണ് വ്യവസ്ഥ.

5. ബാര്‍ബിക്യൂ നടത്തിയാല്‍
സമ്മറില്‍ എല്ലാവരും ഗാര്‍ഡനില്‍ ബാര്‍ബിക്യൂ നടത്താറുണ്ട്. എന്നാല്‍ ഇത് അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടത്തണം. അവര്‍ക്ക് ശല്യമായി മാറിയാല്‍ പരാതിപ്പെടാനുള്ള സാധ്യതയേറെയാണ്. അതുകൂടാതെ ഫയര്‍ ഹസാര്‍ഡായി ബാര്‍ബിക്യൂ റിപ്പോര്‍ട്ട് ചെയ്യപ്പെടാനും സാധ്യതയുണ്ട്.
6. ഫെന്‍സ് മെയിന്റനന്‍സ്
അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് എന്നും കാരണക്കാരാകുന്നത് വേലികളാണല്ലോ. വീടുകളുടെ രണ്ട് വശത്തും ഫെന്‍സുകളുണ്ടെങ്കില്‍ പ്രോപ്പര്‍ട്ടിയുടെ വലതുവശത്തുള്ള ഫെന്‍സിന് മാത്രം നിങ്ങള്‍ ഉത്തരവാദികളായാല്‍ മതിയാകും. എന്നാല്‍ നിങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ഫെന്‍സിനേക്കുറിച്ച് വ്യക്തതയില്ലെങ്കില്‍ അതിനേക്കുറിച്ച് അറിയാന്‍ എച്ച്എം ലാന്‍ഡ് രജിസ്ട്രിയെ സമീപിക്കാവുന്നതാണ്.

7. ട്രംപോളിന്‍ സ്ഥാപിക്കുന്നത്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ള ഒന്നാണ് ട്രംപോളിന്‍. എന്നാല്‍ ഇത് ശല്യമായി അയല്‍ക്കാരന് തോന്നാനുള്ള സാധ്യതകളും ഏറെയാണ്. ഫെന്‍സുകള്‍ക്കും ഹെഡ്ജുകള്‍ക്കും മുകളിലൂടെ ഒളിഞ്ഞുനോട്ടം നടക്കുകയാണെന്ന് അയല്‍ക്കാരന് തോന്നാനും പാടില്ല. അതുകൊണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന് ഇവ സ്ഥാപിക്കാതിരിക്കുകയും ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും വേണം.

8. ഹോട്ട് ടബ് ഉപയോഗം
ഹോട്ട് ടബ്ബുകള്‍ നിങ്ങള്‍ക്ക് നല്ലൊരു അനുഭവമായിരിക്കും നല്‍കുക. എന്നാല്‍ പാര്‍ട്ടികളില്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശബ്ദകോലാഹലങ്ങള്‍ ഉണ്ടായാല്‍ അത് അയല്‍ക്കാര്‍ക്ക് ശല്യമായി തോന്നിയേക്കാം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്.