Main News

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ശബ്ദത്തിന് ഉടമ ദുര്‍ഗയാണെന്ന ഫാസിലിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗ മനസ്സ് തുറന്നു. സംവിധായകനും നടനുമായ സൗന്ദര്‍രാജന്റെ ഭാര്യയായ ദുര്‍ഗ ഇതാദ്യമായാണ് ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. 23 വര്‍ഷമായി മൂടിവയ്ക്കപ്പെട്ട സത്യം ഒടുവില്‍ പുറത്തുവന്നിരിക്കുന്നതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ഇപ്പോള്‍ എന്ന്‍ ദുര്‍ഗ്ഗ വെളിപ്പെടുത്തി. ഇത്ര കാലം എന്റെ മനസ്സിലുണ്ടായിരുന്ന വേദനയും നിരാശയുമാണ് ഫാസില്‍ സാറിന്റെ വാക്കുകളിലൂടെ ഇല്ലാതായത് എന്നും ദുര്‍ഗ്ഗ പറയുന്നു.
ഈ മേഖലയിലുള്ള പല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കൂടി ലഭിച്ച അംഗീകാരമാണ് ഇത്. കേരളത്തിലെ മാധ്യമങ്ങളോട് വലിയ കടപ്പാടുണ്ട്. ഫാസില്‍ സാറിന്റെ വെളിപ്പെടുത്തലിന് ശേഷം നിരവധി ഫോണ്‍കോളുകളാണ് എന്നെ തേടിയെത്തുന്നത്. വൈകിയാണെങ്കിലും എന്റെ പ്രയത്‌നത്തിന് കേരളത്തില്‍ നിന്ന് അംഗീകാരവും അഭിനന്ദനവും ലഭിച്ചുകൊണ്ടിരിക്കുകയാണ് എന്നും ദുര്‍ഗ്ഗ ഒരഭിമുഖത്തില്‍ പറഞ്ഞു.

മണിച്ചിത്രത്താഴ് സൂപ്പര്‍ഹിറ്റ് ആയ സമയത്ത് താന്‍ തീര്‍ത്തും നിസ്സഹായ ആയിരുന്നു. വെറുമൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് തമിഴ്‌നാട്ടില്‍ ഇരുന്ന് എങ്ങനെ , ആ ശബ്ദം എന്റേതാണ് എന്ന് സ്ഥാപിച്ചെടുക്കും. 23 വര്‍ഷമായി മറ്റൊരാള്‍ നാഗവല്ലിയുടെ ക്രെഡിറ്റ് സ്വന്തമാക്കി വച്ചിരിക്കുകയാണെന്നും കേരളത്തിലുള്ള പലരും അറിയിച്ചിരുന്നു. സിനിമ റിലീസ് ആയതിന് ശേഷം ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലല്ലോ. എന്റെ ജോലി ഞാന്‍ കൃത്യമായി നിര്‍വഹിച്ചു എന്ന സംതൃപ്തിയോടെ ഞാന്‍ മറ്റ് സിനിമകളുടെ ഡബ്ബിംഗ് തിരക്കിലേക്ക് പോയി. ആ സിനിമയ്ക്ക് ലഭിക്കുന്ന വരവേല്‍പ്പിനെ കുറിച്ചോ അവാര്‍ഡുകളെ കുറിച്ചോ ഒന്നും ആരും എന്നെ അറിയിക്കുന്നുണ്ടായിരുന്നില്ല. ആ സമയത്ത് എന്റെ ശബ്ദമാണെന്ന് ഞാന്‍ പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ അത് മറ്റൊരാളുടേതായി സ്ഥാപിക്കാനുളള ശ്രമങ്ങളുമാണ് ഉണ്ടായിരുന്നത്. ദുര്‍ഗ്ഗ കൂട്ടി ചേര്‍ക്കുന്നു.

ഭാഗ്യലക്ഷ്മിയുടെ ശബ്ദമായിരുന്നു സിനിമയ്ക്ക് വേണ്ടി ആദ്യം ഉപയോഗിച്ചിരുന്നത്, അത് കൊണ്ടാവും അവര്‍ തെറ്റിദ്ധരിച്ചത് എന്നാണ് ഫാസില്‍ പറഞ്ഞത് എന്നതിനെ കുറിച്ച് താനൊന്നും സംസാരിക്കുന്നില്ലയെന്നും ഏതായാലും 23 വര്‍ഷത്തിന് ശേഷം സത്യം പുറത്തുവന്നല്ലോ എന്നുമാണ് ദുര്‍ഗ്ഗ പറഞ്ഞത്. തന്‍റെ പേര് സ്ഥാപിച്ച് കിട്ടാന്‍ വേണ്ടി താന്‍ ഒന്നും ചെയ്തിട്ടില്ലയെന്നും അവകാശവാദവുമായി വരുകയോ തര്‍ക്കത്തിന് നില്‍ക്കുകയോ ചെയ്തിട്ടില്ലയെന്നും പറഞ്ഞ ദുര്‍ഗ്ഗ പലരുടെയും ആത്മാര്‍ത്ഥമായ ശ്രമഫലമായാണ് ഇപ്പോള്‍ ഇക്കാര്യം പുറത്തുവന്നത് എന്നും പറയുന്നു. തനിക്ക് ആരോടും പരാതിയില്ലയെന്നും ശോഭന തമിഴില്‍ ചെയ്ത എല്ലാ സിനിമകള്‍ക്കും ശബ്ദം നല്‍കിയത് ഞാനായിരുന്നതിനാല്‍ ശോഭന എന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്നാണ് വിശ്വാസിക്കുന്നതെന്നും പറഞ്ഞ ദുര്‍ഗ്ഗ ശോഭനയുമായി ഇക്കാര്യം ഇതേവരെ സംസാരിച്ചിട്ടില്ല എന്നും പറഞ്ഞു.

 

മുണ്ടക്കയം: ശബരിമലയില്‍ പോകാന്‍ വ്രതം നോറ്റ വിദ്യാര്‍ത്ഥിയുടെ മുടി ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ മുറിച്ചതായി പരാതി. മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ യുവിന്‍ സജിയുടെ മുടിയാണ് മുറിച്ചത്. ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതര്‍ ബാര്‍ബറെ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് മുടി മുറിച്ചുനീക്കിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം.
ശബരിമലയില്‍ പോകുന്നതിനാല്‍ മകന്‍ വ്രതമനുഷ്ഠിക്കുകയായിരുന്നെന്ന് പിതാവ് സജി പറഞ്ഞു. വ്യാഴാഴ്ച ശബരിമലയാത്രയ്‌ക്കൊരുങ്ങവെയാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ മുടി മുറിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ക്ലാസ് ടീച്ചര്‍ തന്നെ ഫോണില്‍ വിളിക്കുകയും യുവിന്‍ മുടി വളര്‍ത്തി വസ്‌കൂളില്‍ വരുന്നതിനാല്‍ തങ്ങള്‍ ബാര്‍ബറെ വിളിച്ച് മുടിവെട്ടിയെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് താന്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിനെ കണ്ടപ്പോള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയതാണെന്നും പ്രശ്‌നം ഒത്തുതീര്‍പ്പാക്കണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി പിതാവ് സജി പറയുന്നു.

sabarimala

പുറത്ത് നിന്ന് ബാര്‍ബറെ വരുത്തി സ്‌കൂള്‍ അധികൃതരുടെ മുന്നില്‍ വെച്ച് മുടിവെട്ടുമ്പോള്‍ തന്റെ മകന്‍ നന്നായി മാനസിക പ്രയാസം അനുഭവിച്ചെന്നും അതുകൊണ്ട് താന്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ലെന്നും സജി പറഞ്ഞു. മുടി ബലമായി മുറിച്ചത് കൂടാതെ, വിഷയം വിവാദമാകുമോ എന്ന സംശയമുള്ളതിനാല്‍ ശബരിമല വ്രതം അനുഷ്ഠിക്കുന്നില്ലെന്ന് യുവിനെക്കൊണ്ട് പറയിപ്പിക്കുകയും, ഫോണില്‍ റെക്കോഡ് ചെയ്യുകയും ചെയ്തു. മുടി വെട്ടേണ്ട കാര്യം സ്‌കൂളധികൃതര്‍ നേരത്തെ അറിയിച്ചില്ല. വെട്ടിക്കഴിഞ്ഞ ശേഷം വിളിച്ചറിയിക്കുകയായിരുന്നു.

താന്‍ ഒരുതരത്തിലും ഒത്തുതീര്‍പ്പിനില്ലെന്നും പിതാവ് സജി പറയുന്നു.സംഭവത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. അതേസമയം മുടി മുറിച്ചെന്നത് വ്യാജ പ്രചാരണമാണെന്നും കുട്ടിയോട് സ്‌കൂളില്‍ മുടി വളര്‍ത്തി വരരുതെന്ന് പല തവണ നിര്‍ദേശം നല്‍കിയിട്ടും അനുസരിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു തുണ്ടിയില്‍ പറഞ്ഞു.

ലണ്ടന്‍: വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന കുരങ്ങുകളുടെ തലയും അനിമല്‍ പോണ്‍ വീഡിയോകളും ഇന്റര്‍നെറ്റിലൂടെ വില്‍ക്കാന്‍ ശ്രമിച്ചയാളിന് പതിനാല് മാസം തടവ് ശിക്ഷ വിധിച്ചു. ഇയാളെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. എറിത്തിലെ റിവര്‍ഡെയില്‍ റോഡിലുളള 63 കാരനായ ജോര്‍ജ് ബുഷ് എന്നയാളാണ് പിടിയിലായത്. ഇബേ എന്ന ലേല സൈറ്റുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഉണ്ടായിട്ടുളള നാല് ആരോപണങ്ങള്‍ ഇയാല്‍ ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചു. പുലിയുടെ തലയോട്ടിയും കുരങ്ങുകളുടെ തലകളും കൈകളും മറ്റുമാണ് ഇയാള്‍ സൈറ്റിലൂടെ വില്‍ക്കാന്‍ ശ്രമിച്ചത്. 71 നഗ്‌ന ദൃശ്യങ്ങളും ഇയാളുടെ പക്കലുണ്ടായിരുന്നു.
സംരക്ഷിത മൃഗങ്ങളെ കളളക്കടത്തിലൂടെ കൊണ്ട് വന്ന് വില്‍ക്കുന്നു എന്ന് സംശയിച്ചാണ് പൊലീസ് ബുഷിനെ പിടികൂടിയത്. കഴിഞ്ഞ ജനുവരി അവസാനം ബ്രിട്ടീഷ് അതിര്‍ത്തി രക്ഷാ സേന നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ വൈല്‍ഡ് ലൈഫ് ക്രൈം യൂണിറ്റ് ഇയാളെ പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ വേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് സാറാ ബെയ്‌ലി എന്ന ഉദ്യോഗസ്ഥ പറഞ്ഞു. ഇത്തരം നിയമവിരുദ്ധ കച്ചവടം നടത്തുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിയമവിരുദ്ധമായ വ്യാപാരം വംശനാശ ഭീഷണി നേരിടുന്ന പല മൃഗങ്ങളുടെയും നിലനില്‍പ്പിന് ഭീഷണിയാണ്. ഇത്തരം വസ്തുക്കള്‍ ശ്രദ്ധിയില്‍പ്പെട്ടാല്‍ പൊലീസില്‍ വിവരമറിയിക്കണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം വ്യാപാരം അവസാനിപ്പിക്കേണ്ടത് പൊലീസിന്റെ കടമയാണ്. ജാവയില്‍ നിന്നാണ് ഈ മൃഗങ്ങളെ കൊണ്ടുവന്നതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കേസില്‍ ജപ്തി നടപടികള്‍ ഏപ്രിലില്‍ നടക്കുമെന്നും കോടതി അറിയിച്ചു.

ലണ്ടന്‍: ഐസിസിനെതിരേയുള്ള പോരാട്ടത്തില്‍ സഖ്യം ചേരാന്‍ മിതവാദികളായ പോരാളികള്‍ സിറിയയിലില്ലെന്ന് ഡേവിഡ് കാമറൂണ്‍. ചില വിമതര്‍ ഐസിസിനെക്കാള്‍ കടുത്ത തീവ്രവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിസിനെതിരെ വ്യോമാക്രമണം തുടങ്ങുന്നതിനു മുമ്പ് 70,000ത്തോളം സിറിയന്‍ പോരാളികള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് യുദ്ധത്തില്‍ പങ്കെടുക്കുമെന്ന് കാമറൂണ്‍ അവകാശപ്പെട്ടിരുന്നു.
വ്യോമാക്രമണം തന്നെയാണ് ഐസിസിനെ തുരത്താനുളള ശരിയായ വഴിയെന്നും അദ്ദേഹം പറഞ്ഞു. അസദിന്റെ സൈന്യത്തെ പിന്തുണച്ചത് കൊണ്ട് മാത്രം ഐസിസിനെ തോല്‍പ്പിക്കാനാകില്ല. നേരത്തെ 70,000 മിതവാദികളായ പോരാളികള്‍ സിറിയയില്‍ പോരാട്ടം നടത്തുന്നുണ്ടെന്ന് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ നിശിമത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തിരുത്തുമായി അദ്ദേഹം രംഗത്ത് വന്നിട്ടുളളത്. എന്നാല്‍ ഈ കണക്കുകള്‍ തന്റെ കണ്ടുപിടുത്തമല്ലെന്നും അദ്ദേഹം പറയുന്നു.

സുരക്ഷാ സൈനികര്‍ നല്‍കിയ കണക്കുകളാണ് ഇവ. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ കാണുന്നവരല്ല ഈ പോരാളികള്‍. ഈ എഴുപതിനായിരം പേരില്‍ ഏതൊക്കെ സംഘടനകളാണ് ഉള്‍പ്പെടുന്നത് എന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി പക്ഷേ തയാറായിട്ടില്ല. ഐസിസും അസദുമല്ലാതൊരു പരിഹാരമാണ് സിറിയയുടെ ഭാവിക്ക് വേണ്ടതെന്നായിരുന്നു ആഭ്യന്തരയുദ്ധത്തില്‍ അസദിന്റെ വിജയത്തെക്കുറിച്ചുളള ചോദ്യത്തോട് കാമറൂണിന്റെ പ്രതികരണം. ഈ മൂന്നാമത്തെ മാര്‍ഗം തങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

വാഷിംഗ്ടണ്‍: ലോകപോലീസാകാന്‍ ശ്രമിക്കേണ്ടെന്ന് അമേരിക്കയ്ക്ക് പ്രസിഡന്റ് ഒബാമയുടെ നിര്‍ദേശം. ഈ വര്‍ഷത്തെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ സ്പീച്ചിലാണ് ഒബാമയുടെ ആഹ്വാനം. ലോകത്തെ ഏറ്റവും ശക്തമായ രാജ്യം തന്നെയാണ് അമേരിക്ക. അതുകൊണ്ടുതന്നെ ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ ലോകപോലീസാകാന്‍ ശ്രമിക്കേണ്ടതില്ലെന്നാണ് ഒബാമ നിര്‍ദേശിച്ചത്. അമേരിക്കയുടെ സാമ്പത്തിക ഭാവിയെ കുറിച്ച് ആശങ്കയില്ല. ലോകത്തെ ഏറ്റവും ശക്തവും ഈടുനില്‍ക്കുന്നതുമായ സമ്പദ് വ്യവസ്ഥയാണ് അമേരിക്കയുടേതെന്നും ഒബാമ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് യു.എസ് കോണ്‍ഗ്രസില്‍ ജനുവരിയില്‍ നടത്താറുള്ള നയപ്രഖ്യാപന പ്രസംഗമാണ് സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ സ്പീച്ച്. അടുത്ത വര്‍ഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളാണ് ഈ പ്രസംഗത്തിലെ പ്രതിപാദ്യ വിഷയം. അമേരിക്കയില്‍ ഈ വര്‍ഷമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ സ്ഥാനമൊഴിയുന്ന ഒബാമയുടം വിടവാങ്ങല്‍ പ്രസംഗമായി ഇത് മാറുകയായിരുന്നു. അടുത്ത വര്‍ഷത്തെ കാര്യങ്ങളെ കുറിച്ചല്ല തനിക്ക് പറയാനുള്ളത് അമേരിക്കയുടെ ഭാവിയെ കുറിച്ചാണെന്ന് പറഞ്ഞാണ് ഒബാമ പ്രസംഗം തുടങ്ങിയത്.

അമേരിക്കയുടെ സമ്പദ് വ്യവസ്ഥ നാശത്തിലാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് കെട്ടുകഥ മാത്രമാണ്. പൗരന്മാര്‍ക്കിടയില്‍ പരസ്പരവിശ്വാസമുണ്ടാകല്‍ ജനാധിപത്യത്തിന് അനിവാര്യമാണ്. അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന. ഐസിസിനെ വേട്ടയാടി വേരോടെ പിഴുതുകളയണം. ഐസിസ് ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ല. അമേരിക്കയുടെ സഖ്യകക്ഷികളെ നിരന്തരം അക്രമിക്കുന്ന ഐ.എസ് ഇന്റര്‍നെറ്റ് വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. ഐ.എസിനെതിരായ പോരാട്ടം മൂന്നാം ലോകമഹായുദ്ധമല്ല, അവരെ ഇല്ലാതാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹം വിമര്‍ശിച്ചു. മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ജനങ്ങളെ ലക്ഷ്യം വയ്ക്കുന്ന ഏതു രാഷ്ട്രീയത്തെയും തിരസ്‌കരിക്കണം. രാഷ്ട്രീയക്കാര്‍ മുസ്‌ലിംകളെ അവഹേളിക്കുന്നതും പള്ളികള്‍ നശിപ്പിക്കുന്നതും കുട്ടികളെ അധിക്ഷേപിക്കുന്നതും തെറ്റാണെന്നും അതൊരിക്കലും നമ്മെ സുരക്ഷിതരാക്കില്ലെന്നും ഒബാമ പറഞ്ഞു. ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനുള്ള തന്റെ ശ്രമങ്ങള്‍ തുടരും.

കാര്യക്ഷമമായ ക്രിമിനല്‍ ജസ്റ്റീസ് പരിഷ്‌ക്കരണം നടപ്പാക്കുക, മയക്കുമരുന്നു ഉപയോഗം വര്‍ധിക്കുന്നതിനെ നേരിടുക, ഐഎസിനെതിരെ സൈന്യത്തെ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കുക, ക്യൂബയ്‌ക്കെതിരായ ഉപരോധം പിന്‍വലിക്കുക എന്നിവയാണ് ഈ വര്‍ഷത്തെ ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. തോക്കു നിയന്ത്രണത്തിന് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തോക്കു നിയന്ത്രണത്തിനായുള്ള നയം പ്രഖ്യാപിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഒബാമ വികാരാധീനനായിരുന്നു. അക്രമികളുടെ വെടിയേറ്റു മരിച്ച കുട്ടികളേക്കുറിച്ച് പറഞ്ഞപ്പോളായിരുന്നു ഒബാമ വിതുമ്പിയത്. എന്നാല്‍ പ്രസംഗത്തിനിടെ ഒബാമ കരയാനായി ഉള്ളി ഉപയോഗിച്ചുവെന്ന പരിഹാസവും ഇതിന്റെ പേരില്‍ ഉയര്‍ന്നിരുന്നു.

ലണ്ടന്‍: രാജ്യത്തെ സ്വകാര്യ വെളളക്കമ്പനികള്‍ അമിത വിലയീടാക്കി കൊള്ളലാഭമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ബില്യന്‍ പൗണ്ടോളമാണ് ഇവയുടെ ലാഭമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുളളത്. ആവശ്യമുളളതിലും ഇരട്ടി വിലയാണ് കമ്പനികള്‍ ഈടാക്കുന്നത്. കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ സ്വകാര്യ വെളളക്കമ്പനികള്‍ 1.2ബില്യന്‍ പൗണ്ടെങ്കിലും ഉണ്ടാക്കിയെന്നാണ് സൂചന.
പാവപ്പെട്ട ഉപഭോക്താക്കളില്‍ നിന്ന് വെളളക്കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം കുടുംബങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ 5.3 ശതമാനമാണ് വെളളത്തിനായി ചെലവാകുന്നത്. എന്നാല്‍ മാന്ദ്യത്തിന് മുമ്പ് ഇത് 2.3 ശതമാനം മാത്രമായിരുന്ന. സമിതിയുടെ കണ്ടെത്തലുകള്‍ രാജ്യത്ത് സ്വകാര്യ കമ്പനികള്‍ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

അഞ്ച് വര്‍ഷം മുമ്പാണ് സ്വകാര്യ കമ്പനികള്‍ക്ക് രാജ്യത്തെ ജലവിതരണ രംഗത്ത് അമ്പത് ശതമാനം പങ്കാളിത്തം അനുവദിച്ചത്. അന്ന് മുതല്‍ വര്‍ഷം തോറും വെളളക്കരം ഇനത്തില്‍ 0.5 ശതമാനം ശരാശരി വര്‍ദ്ധനയുണ്ടാകാന്‍ തുടങ്ങി. വര്‍ഷം തോറും ഉപഭോക്താക്കള്‍ 396 പൗണ്ടാണ് വെളളക്കരമായി അടയ്‌ക്കേണ്ടത്.
പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് കണ്‍സ്യൂമര്‍ കൗണ്‍സില്‍ ഓഫ് വാട്ടര്‍ ചീഫ് എക്‌സിക്യൂട്ടീവ് ടോണി സ്മിത്ത് പ്രതികരിച്ചു.

വാഷിംഗ്ടണ്‍: പേര്‍ഷ്യന്‍ കടലിടുക്കില്‍ നിന്ന് സമുദ്രാതിര്‍ത്തി ലംഘിച്ച അമേരിക്കയുടെ രണ്ട് നാവികസേനാ ബോട്ടുകള്‍ ഇറാന്‍ പിടിച്ചെടുത്തു. ഇതിലുണ്ടായിരുന്ന പത്ത് സൈനികരെയും കസ്റ്റഡിയിലെടുത്തു. പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതാണ് ഇക്കാര്യം. സൈനികര്‍ സുരക്ഷിതരാണെന്ന് ഇറാന്‍ അറിയിച്ചു. കുവൈറ്റില്‍ നിന്ന് ബഹ്‌റൈനിലേക്കുളള യാത്രയ്ക്കിടെയാണ് ബോട്ടുകളുമായി അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാതിരുന്നത്. പിന്നീട് ഇറാന്‍ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. അമേരിക്കന്‍ സൈനികര്‍ സുരക്ഷിതരാണെന്ന കാര്യം ഇവര്‍ അറിയിച്ചതായി പ്രതിരോധ വകുപ്പ് വ്യക്തമാക്കി. ഇവര്‍ക്ക് പിന്നീട് യാത്ര തുടരാമെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.
ബോട്ടുകള്‍ സമുദ്രാതിര്‍ത്തി കടന്നതോടെയാണ് ഇറാന്‍ ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഇറാനിലെ ദ ഫാഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജിപിഎസ് സംവിധാനം ഉപയോഗിച്ച് അമേരിക്കന്‍ സൈനികര്‍ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നെന്ന് ഇറാന്‍ നാവിക സേന ആരോപിക്കുന്നു. സ്ഥിതിഗതികള്‍ മനസിലാക്കിയതിനാല്‍ നാവികരെ സുരക്ഷിതമായി അമേരിക്കയിലെത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു.

വിഷയത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡ്‌സ് പറഞ്ഞു. ഒമ്പത് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുളളത്. രാത്രി തന്നെ ഇവരെ വിട്ടയ്ക്കാന്‍ വേണ്ട നടപടി കൈക്കൊണ്ടിട്ടുണ്ട്. പ്രസിഡന്റ് ബരാക് ഒബാമ പാര്‍ലമെന്റിലെ തന്റെ അവസാന പ്രസംഗം നടത്താനിരിക്കെയാണ് ഈ സംഭവം.

കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനായി ഫാ. ജോസഫ് പുളിക്കലിനെ നിയമിച്ചു. കാക്കനാട് സെന്റ്‌ തോമസ്‌ മൗണ്ടില്‍ നടന്ന സിനഡിലാണ് തീരുമാനം എടുത്തത്. സിനഡിന്‍റെ തീരുമാനം അംഗീകരിച്ച് വത്തിക്കാനില്‍ മാര്‍പാപ്പ ഔദ്യോഗിക പ്രഖ്യാപനം നടത്തി. തുടര്‍ന്ന്‍ കാക്കനാട് സെന്റ്‌ തോമസ്‌ മൗണ്ടില്‍ സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍  മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിയും പ്രഖ്യാപനം നടത്തി.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലും ചേര്‍ന്ന്‍ നിയുക്ത മെത്രാനെ സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു. അഭിഷേക തീയതി പിന്നീട് തീരുമാനിക്കും. മൂന്ന് വര്‍ഷങ്ങളായി കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ആയി സേവനം അനുഷ്ടിച്ച് വരികയായിരുന്നു ഫാ. ജോസ് പുളിക്കല്‍. മുണ്ടക്കയം ഇഞ്ചിയാനി സ്വദേശിയായ ഫാ. ജോസ് പുളിക്കല്‍ കെസിബിസി ജയില്‍ മിനിസ്ട്രി ഡയറക്ടര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളുടെ മേല്‍നോട്ട ചുമതലയും ഉണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി രൂപതയിലെ ഇഞ്ചിയാനി ഇടവക പുളിക്കല്‍ പരേതരായ ആന്‍റണി – മറിയാമ്മ ദമ്പതികളുടെ ഏകമകനായി 1964 മാര്‍ച്ച് മൂന്നിന് ആയിരുന്നു ഫാ. ജോസ് പുളിക്കലിന്റെ ജനനം. ഇഞ്ചിയാനി ഹോളി ഫാമിലി, മുണ്ടക്കയം സിഎംഎസ് എന്നിവിടങ്ങളില്‍ സ്കൂള്‍ പഠനവും കഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്സ് കോളേജില്‍ പ്രീഡിഗ്രിയും പഠിച്ച ശേഷം പൊടിമറ്റം മേരിമാത മൈനര്‍ സെമിനാരിയിലൂടെ ആയിരുന്നു ഫാ. ജോസ് പുളിക്കല്‍ വൈദിക ജീവിതത്തിലേക്ക് കടന്നത്.

bishops

വടവാതൂര്‍ സെന്റ്‌ തോമസ്‌ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി 1991 ജനുവരി ഒന്നിന് വൈദികനായി. ബാംഗ്ലൂരിലെ ധര്‍മ്മാരാമില്‍ നിന്ന് ബൈബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി രൂപതാ മതബോധന വിഭാഗത്തിന്‍റെയും മിഷന്‍ലീഗിന്‍റെയും ഡയറക്ടര്‍ ആയി ഏഴു വര്‍ഷം സേവനം അനുഷ്ടിച്ചു. 2011 മുതല്‍ റാന്നി പത്തനംതിട്ട മിഷന്‍ മേഖലയുടെ ചുമതലയുള്ള സിഞ്ചല്ലൂസ്, പത്തനംതിട്ട ഫൊറോന വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2014 മുതല്‍ ഇടവകകളുടെയും, സന്ന്യസ്തരുടെയും, വൈദികരുടെയും ചുമതലയുള്ള രൂപതാ സിഞ്ചല്ലൂസ് ആയി പ്രവര്‍ത്തിയ്ക്കുന്നു.

കുടുംബത്തിലെ ഏകമകനായ ഫാ. ജോസ് പുളിക്കലിന്റെ ഇഞ്ചിയാനിയിലെ കുടുംബ വക വീടും സ്ഥലവും 1994ല്‍ സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റിന് ദാനം നല്‍കിയിരുന്നു.

ഫാ. ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനായി നിയമിതനായപ്പോള്‍ യുകെയിലും ആഹ്ലാദം അലതല്ലുകയാണ്. ഫാ. ജോസ് പുളിക്കലിന്‍റെ പിതാവിന്‍റെ സഹോദരന്‍റെ കൊച്ചുമകനാണ് ന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ്. മലയാളം യുകെയില്‍ സ്ഥിരമായി പാചക പംക്തി കൈകാര്യം ചെയ്യുന്നത് ബേസില്‍ ജോസഫ് ആണ്.

കാര്‍ഷിക കുടിയേറ്റ ജില്ലയായ ഇടുക്കിയിലെ ചേറ്റുകുഴിയില്‍ നിന്നും യുകെയുടെ മണ്ണില്‍ എത്തിയ സത്യന്‍ തമ്പിയുടെയും, സ്മിതാ സത്യന്‍റെയും കുട്ടികള്‍ അനസൂയയും, സാരംഗിയും ഇവര്‍ ദിവസവും കഴുകി തലോടി കാത്തു പരിപാലിച്ചു വന്ന ഇട തൂര്‍ന്നു നീണ്ടു വളര്‍ന്ന കറുത്ത തലമുടി മുറിച്ചു കാന്‍സര്‍ രോഗികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ നല്കി വലിയൊരു മാതൃക എല്ലാ മലയാളികള്‍ക്കുംകാണിച്ചു തന്നിരിക്കുന്നു. ഇവര്‍ കാട്ടിയ സത്പ്രവര്‍ത്തിയെ സ്റ്റീവനേജ് പാര്‍ലമെന്റ് അംഗം ശ്രീ സ്റ്റീഫന്‍ മാറ്റ് പോര്‍ട്ട്, ഈ കുട്ടികള്‍ പഠിക്കുന്ന സെന്റ് നിക്കോളാസ് ചര്‍ച്ച് പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകര്‍, കുട്ടികള്‍ തുടങ്ങിയവര്‍ പൂര്‍ണ പിന്തുണയും പ്രോത്സാഹനവുംഅംഗീകാരവും  നല്‍കി  ആദരിയ്ക്കുന്നു.
1422381_10154001849054994_7466889754556472078_n (1)
കാന്‍സര്‍ രോഗികളായ കുട്ടികളും മുതിര്‍ന്നവരുമായ അനേകരുടെ സാന്ത്വനനമായി പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റിനു ഇവരുടെ മുടി മുറിച്ച് വിഗ് ഉണ്ടാക്കി കൊടുക്കുന്ന സത്പ്രവര്‍ത്തി വഴി നല്ലൊരു തുകയും ചാരിറ്റി അയി ഇവര്‍ക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞു. തങ്ങളുടെ സുന്ദരമായ മുടി മുറിച്ച് നല്കുക വഴി കാന്‍സര്‍ രോഗികളോടുള്ള അനുകബയും സ്‌നേഹവും ഇവര്‍ പരസ്യമായി എല്ലാവര്‍ക്കും മുന്‍പില്‍ കാണിച്ചു തന്നിരിക്കുന്നു . ഈ കുട്ടികള്‍ നടത്തിയ ഈ നല്ല മാതൃകയ്ക്ക് ,ത്യാഗത്തിന് ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ അനുമോദനവും പ്രോത്സാഹനവും ആശംസയും നേരുന്നു.

hair cut (1)

ഇത്ര മാത്രം മാതൃകാ പരമായ പ്രവര്‍ത്തി വഴി കാന്‍സര്‍ രോഗികളോടുള്ള സ്‌നേഹവും പരിചരണവും മറ്റുള്ളവര്‍ക്കും കാണിച്ചു തന്ന അനസൂയയും, സാരംഗിയും ഇടുക്കി ജില്ലക്കാര്‍ക്ക് വലിയ അഭിമാനമാണ്. ഇത്തരുണത്തില്‍ ജന സമൂഹത്തിനു ഉപകാര പ്രദമായ കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തികളെയും സമൂഹത്തെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അഗീകരിക്കുകയും ചെയ്യുകയും അതുവഴി ഇടുക്കി ജില്ലക്കാരായ വ്യക്തികള്‍ തമ്മില്‍ നല്ല ബന്ധവും സഹകരണവുമാണ് ഇടുക്കിജില്ലാ സംഗമം എന്ന നല്ല കൂട്ടായ്മ വഴി ലഷ്യം വയ്ക്കുന്നത്. അടുത്ത ഇടുക്കിജില്ലാ സംഗമം ഈ രണ്ടു മിടുക്കി കുട്ടികളെയും പ്രത്യേകമായി ആദരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്. ഈ രണ്ടുകുട്ടികള്‍ക്കും ഇവരുടെ മാതാപിതാക്കള്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ എല്ലാവിധ മായ ആശംസകളും നേരുന്നു …

10632683_10154001849294994_8970435957412762308_n (1)10264933_10154001848859994_9046461704632384716_n (1)

സ്റ്റഫോര്‍ഡ്: അവധി ദിവസം ഭാര്യയോടൊന്നിച്ച് ഷോപ്പിംഗിന് പോയ പോലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട്  ഓഫീസര്‍ കണ്ടത് തനിയെ നടന്ന്‍ പോകുന്ന മൂന്ന്‍ വയസ്സുകാരിയെ. താന്‍ അവധിയിലാണെങ്കിലും കര്‍ത്തവ്യ ബോധം മൂലം അദ്ദേഹം ആ കുട്ടിയെ സമീപിച്ച് കാര്യം അന്വേഷിച്ചപ്പോള്‍  “തനിക്ക് അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ കഴിഞ്ഞില്ലയെന്നും, താന്‍ നഴ്സറിയിലേക്ക് പോവുകയാണെന്നും” ആയിരുന്നു കുട്ടിയുടെ മറുപടി. സംശയം തോന്നിയ അദ്ദേഹം കുട്ടിയോടൊപ്പം വീട്ടിലെത്തിയപ്പോള്‍ ആണ് ഞെട്ടിക്കുന്ന വിവരം മനസ്സിലാക്കിയത്. കുട്ടിയുടെ അമ്മ മരിച്ചു കിടക്കുകയായിരുന്നു.
വെസ്റ്റ്‌ മിഡ്ലാന്‍ഡ്സിലെ ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലാണ് ദുഖകരമായ ഈ സംഭവം നടന്നത്. നിക്കോള റാഷ്ടന്‍ എന്ന മുപ്പതുകാരിയാണ് തന്‍റെ പൊന്നു മകളെ തനിച്ചാക്കി ഈ ലോകത്ത് നിന്നും പോയത്. എന്നാല്‍ അമ്മ മരിച്ചതറിയാതെ ആണ് മൂന്ന് വയസ്സുകാരിയായ മകള്‍ തനിയെ നഴ്സറിയിലേക്ക് പോയതും പോലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറുടെ ശ്രദ്ധയില്‍ പെട്ടതും.

തുടര്‍ന്ന്‍ ആംബുലന്‍സ് വരുത്തിയ ഇദ്ദേഹം കുട്ടിയുടെ ബന്ധുക്കള്‍ വരുന്നത് വരെ കുട്ടിയോടൊപ്പം നില്‍ക്കുകയും ചെയ്തു. സ്വാഭാവിക കാരണങ്ങളാല്‍ ആയിരുന്നു നിക്കോളയുടെ മരണം എന്നും സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും പോലീസ് അറിയിച്ചു. ഡ്യൂട്ടിയില്‍ അല്ലാതിരുന്നിട്ട് കൂടി തന്‍റെ ഉത്തരവാദിത്വം നിര്‍വഹിച്ച പോലീസ്  കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറെ സ്റ്റഫോര്‍ഡ്ഷയര്‍ പോലീസ് ചീഫ് ഇന്‍സ്പെക്ടര്‍ സ്റ്റീവ് മാസ്ക്രെ അഭിനന്ദിച്ചു.

RECENT POSTS
Copyright © . All rights reserved