ലണ്ടന്‍: ഏഴ് വര്‍ഷമായി നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും മുടങ്ങിയിരുന്ന ശമ്പളവര്‍ദ്ധനക്ക് കാരണമായ പബ്ലിക് സെക്ടര്‍ പേയ് നിയന്ത്രണം എടുത്തു കളയാന്‍ എപിമാര്‍ വോട്ട് ചെയ്യും. ക്വീന്‍സ് സ്പീച്ചില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചക്കിടെയായിരിക്കും ഈ വിഷയവും വരിക. ഭീരിപക്ഷം എംപിമാരും ശമ്പളം വെട്ടിക്കുറയ്ക്കുന്ന നയത്തിനെതിരെ വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. വര്‍ഷങ്ങളായി കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തു വരുന്ന നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കുമാണ് ഇതിന്റെ ഗുണം ലഭിക്കുക.
ഓസ്‌റ്റെരിറ്റി നയം തുടരുന്നത് സംബന്ധിച്ച് വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്. 2010ല്‍ അന്നത്തെ ചാന്‍സലറായിരുന്ന ജോര്‍ജ് ഓസ്‌ബോണ്‍ ആണ് ചെലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ശമ്പള വര്‍ദ്ധന മരവിപ്പിച്ചിരിക്കുകയാണ്. എമര്‍ജന്‍സി സേവനങ്ങളിലും പൊതുമേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് ന്യായമായ ശമ്പളം നല്‍കണമെന്ന് ലേബര്‍ ഫ്രണ്ട് ബെഞ്ച് എംപിമാര്‍ ആവശ്യപ്പെടുന്നു. അധ്യാപകര്‍, ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടും.
2020 വരെയാണ് ശമ്പളവര്‍ദ്ധനവ് നിരോധിച്ചിരിക്കുന്നത്. ഇത് ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വരുത്തിവെച്ച ദുരിതങ്ങള്‍ കുറച്ചൊന്നുമല്ലെന്ന് യൂണിയനുകള്‍ പറയുന്നു. വാര്‍ഷിക ശമ്പള വര്‍ദ്ധന 1 ശതമാനം മാത്രമാക്കി ചുരുക്കിയതോടെ നഴ്‌സുമാരുടെ ശമ്പളത്തില്‍ 14 ശതമാനം കുറവാണ് ഉണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രകടനങ്ങള്‍ നടത്തി.
ലണ്ടന്‍: വാനക്രൈ ആക്രമണം വീണ്ടും. ഇന്ത്യ, യുകെ, റഷ്യ തുടങ്ങി ഏഴ് രാജ്യങ്ങളിലാണ് റാന്‍സംവെയര്‍ ആക്രമണം ഉണ്ടായത്. പിയെച്ച എന്ന പേരിലുള്ള റാന്‍സംവെയര്‍ ആണ് ഇന്ത്യയില്‍ ആക്രമണം നടത്തിയത്. മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിന്റെ കംപ്യൂട്ടറുകളില്‍ ‘പിയെച്ച’ റാന്‍സംവെയര്‍ ബാധിച്ചു. ചരക്കു നീക്കത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. മുമ്പ് നടന്ന വാനാക്രൈ ആക്രണത്തേക്കാള്‍ അപകടകരമാണ് പിയെച്ച എന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ പിയെച്ച എത്തിയതായി സ്വിസ് സര്‍ക്കാരിന്റെ ഐടി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാനാക്രൈയുടെ പരിഷ്‌കൃത രൂപമാണ് പിയെച്ച. വാണിജ്യ, വ്യാവസായിക മേഖലകളിലാണ് പിയെച്ചയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. റഷ്യന്‍ എണ്ണക്കമ്പനികള്‍, യുക്രൈന്‍ ബാങ്കിങ് സംവിധാനങ്ങള്‍ ഫാക്ടറികള്‍, സൈന്യം എന്നിവയെ ആക്രമണം ബാധിച്ചു. യുഎസ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലും പിയെച്ച കണ്ടെത്തിയിട്ടുണ്ട്. ഇരയുടെ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തശേഷം ഹാര്‍ഡ് ഡ്രൈവിലെ മാസ്റ്റര്‍ ഫയല്‍ ടേബിള്‍ (എംഎഫ്ടി) എന്‍ക്രിപ്റ്റ് ചെയ്യുന്നതാണു പിയെച്ചയുടെ രീതി. തുടര്‍ന്ന് ഫയലുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലാകും. ഇവ തിരിച്ചുകിട്ടാന്‍ പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ മെയ് മാസത്തില്‍ ഉണ്ടായ ആക്രമണത്തിനു ശേഷമുണ്ടാകുന്ന ശക്തമായ ആക്രമണമാണ് ഇത്. ഈ ആക്രമണത്തില്‍ 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് ആക്രമണകാരികള്‍ ആവശ്യപ്പെട്ടത്. ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ് കോയിന്‍ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം വന്‍ തോതില്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തവണ 13 പേര്‍ മോചനദ്രവ്യം നല്‍കിയെന്നാണ് വിവരം.
ഷാംഗ്ഹായി: അന്ധവിശ്വാസങ്ങള്‍ മനുഷ്യന്റെ പല കാര്യങ്ങളുടെയും വഴിമുടക്കിയാകാറുണ്ട്. എന്നാല്‍ ചൈനയിലെ 80കാരിയായ ക്വിയു എന്ന സ്ത്രീയുടെ അന്ധവിശ്വാസം മുടക്കിയത് അവരുടെ മാത്രമായിരുന്നില്ല, പകരം 150ഓളം യാത്രക്കാരുടെ വിമാന യാത്ര കൂടിയായിരുന്നു. യാത്രക്കായി ബോര്‍ഡ് ചെയ്ത ഇവര്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേര്‍ച്ചയിട്ടതാണ് ഈ വിമാനം വൈകലിന് കാരണമായത്. വിമാനത്തിന്റെ ജെറ്റ് എന്‍ജിനിലേക്ക് 9 നാണയങ്ങള്‍ ഇവര്‍ വലിച്ചെറിഞ്ഞു. ഷാംഗ്ഹായില്‍ നിന്ന് ഗുവാന്‍ഷുവിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനമാണ് ഇതേത്തുടര്‍ന്ന് വൈകിയത്.
കുടുംബത്തോടൊപ്പം യാത്രക്കെത്തിയ ഇവര്‍ എന്‍ജിന് അടുത്തെത്തിയപ്പോള്‍ 9 നാണയങ്ങള്‍ ടര്‍ബൈനിലേക്ക് ഇടുകയായിരുന്നു. ഇത് കണ്ട മറ്റു യാത്രക്കാര്‍ വിമാന ജീവനക്കാരെ വിവരമറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരെയും ഇതോടെ പുറത്തിറക്കുകയും എന്‍ജിനില്‍ പരിശോധന നടത്തുകയും ചെയ്തു. അഞ്ച് മണിക്കൂറോളം വൈകിയാണ് പിന്നീട് ഈ വിമാനം പുറപ്പെട്ടത്. എട്ട് നാണയങ്ങള്‍ എന്‍ജിനില്‍ വീണില്ല. എന്നാല്‍ ഒരെണ്ണം എന്‍ജിനില്‍ നിന്ന് കണ്ടെത്തി.
എന്‍ജിന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നെങ്കില്‍ ഈ നാണയം ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുമായിരുന്നു. എങ്കില്‍ അതുണ്ടാക്കാനിടയുള്ള അപകടത്തിന്റെ തോത് പറയാന്‍ കഴിയുന്നതല്ലെന്ന് ജീവനക്കാര്‍ പ്രതികരിച്ചു. സ്ത്രീയെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന് എയര്‍ലൈന്‍ കമ്പനി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. യാത്രക്കിടെ അപകടമൊന്നും വരാതിരിക്കാനാണ് താന്‍ നാണയങ്ങള്‍ എറിഞ്ഞതെന്നായിരുന്നു ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.
ഒട്ടേറെ അഭ്യൂഹങ്ങളും നിഗൂഡതകളും ബാക്കിയാക്കിയ ഫാ. മാര്‍ട്ടിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നും നടന്നില്ല. സ്‌കോട്‌ലാന്റ് യാര്‍ഡിന്റെ അന്വേഷണം പുരോഗമിക്കുന്നതിന്റെ മുറയ്ക്കനുസരിച്ച് നാളെയോ മറ്റന്നാളോ ആയിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. CMI സഭാ പ്രതിനിധിയായി എഡിന്‍ബര്‍ഗ്ഗില്‍ എത്തിയ ഫാ. റ്റിവിന്‍ CMl ആണ് നെസ്റ്റ് ഓഫ് കിന്‍ ആയി നിയമിക്കപ്പെട്ടിട്ടുള്ളത്. ഫാ. മാര്‍ട്ടിന്റെ ആത്മശാന്തിക്കായുള്ള പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ എഡിന്‍ബര്‍ഗ്ഗിലുള്ള സെന്റ് കാതറിന്‍ ദേവാലായത്തില്‍ വ്യാഴാഴ്ച നടക്കും. വൈകുന്നേരം 5.30ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
സാധിക്കുന്നിടത്തോളം ആളുകള്‍ അച്ചന്റെ ആത്മശാന്തിക്കായിക്കുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്ന് ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പളളില്‍ അറിയിച്ചു.
തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്..
മലയാള സിനിമയ്ക്ക് യൂറോപ്പില്‍ ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമായ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടന്നു. മലയാള സിനിമാ രംഗത്ത് നിന്നും അന്‍പതോളം താരങ്ങള്‍ പങ്കെടുത്ത ചടങ്ങ് യൂറോപ്പ്യന്‍ മലയാളികള്‍ക്ക് മറ്റൊരു മറക്കാനാവാത്ത അനുഭവമായി മാറി. മലയാള സിനിമാ താരങ്ങള്‍ക്കൊപ്പം ബോളിവുഡിലെ ഇതിഹാസ താരമായ അനില്‍ കപൂര്‍ കൂടി ചേര്‍ന്നപ്പോള്‍ അത് പ്രോഗ്രാമിന്‍റെ മികവ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.
നിവിന്‍ പോളി, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യര്‍, ഭാവന തുടങ്ങി നിരവധി താരങ്ങള്‍ ആദരിക്കപ്പെട്ട ചടങ്ങില്‍ യുകെയില്‍ നിന്നും ആദരവിന് പാത്രമായത് വളര്‍ന്ന് വരുന്ന യുകെ ബിസിനസ്സുകാരനായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു. മികച്ച ക്യാഷ് ബാക്ക് സ്കീമുകള്‍ അവതരിപ്പിച്ചതിലൂടെ യുകെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളുടെ മനസ്സില്‍ പതിഞ്ഞ പേരായ ബീ വണ്‍, ബീ ഇന്‍റര്‍നാഷണല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍. യുകെ മലയാളികള്‍ക്ക് ഇടയിലെ മികച്ച ബിസിനസ് സംരഭകരെ അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിക്കുക എന്ന ആനന്ദ് ടിവിയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ അവാര്‍ഡിന് അര്‍ഹനായത്. ബോളിവുഡ് ഇതിഹാസ താരം അനില്‍ കപൂര്‍ ആണ് സുഭാഷ് ജോര്‍ജ്ജിനുള്ള അവാര്‍ഡ് സമ്മാനിച്ചത്.
ഇക്കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സുഭാഷിന് ലഭിക്കുന്ന രണ്ടാമത്തെ മികച്ച പുരസ്കാരമാണ് ആനന്ദ് ടിവിയുടെ യംഗ് ബിസിനസ്സ് മാന്‍ അവാര്‍ഡ്. മെയ് മാസത്തില്‍ മലയാളം യുകെ ഓണ്‍ലൈന്‍ പത്രം നല്‍കുന്ന മികച്ച ബിസിനസ്സ് സംരംഭകനുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡിന് സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ അര്‍ഹനായിരുന്നു. പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ വൈശാഖ് ആയിരുന്നു ഈ പുരസ്കാരം സമ്മാനിച്ചത്.
കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് ഒരു അദ്ധ്യാപന്റെ മകനായി ജീവിതം ആരംഭിച്ച്, ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ബിസ്സിനസ് സംരംഭങ്ങളില്‍ ഒന്നായ ബീ ഗ്രൂപ്പ് ഒാഫ് കമ്പനീസ്സിന്റെ അമരക്കാരനായി മാറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമായിരുന്നു ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ ലഭിച്ച അംഗീകാരം. ലീഗല്‍ കണ്‍സ്സള്‍ട്ടന്‍സി ആന്‍റ് റെപ്രെസെന്റെഷനില്‍ തുടങ്ങി, ക്രിപ്റ്റോ കറന്‍സി, ക്യാഷ് ബാക്ക് ലോയല്‍റ്റി പ്ലാറ്റ്ഫോം, ബ്ലോക്ക് ചെയിന്‍ സര്‍വീസ്സസ്, ഡിജിറ്റല്‍ അസ്സെറ്റ്‌സ്, ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ്, ഈ മണി, ഫ്യൂച്ചര്‍ ബാങ്കിംഗ് തുടങ്ങി ഇന്ന് വ്യത്യസ്തങ്ങളായ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു ബീ ഗ്രൂപ്പിന്റെ സ്വാധീന ശക്തി.
യുകെയില്‍ ആദ്യമായി ഇറ്റീരിയം ബേസ്ട് ക്രിപ്റ്റോ കറന്‍സി ലോഞ്ച് ചെയ്തത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. യുകെ മലയാളികള്‍ക്കിടയില്‍ ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ് സര്‍വീസ്സസ് തുടങ്ങിയ ഏക മലയാളിയാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍.
യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ , ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ പ്രാക്റ്റീസ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ലീഗല്‍ ആന്‍റ് ബിസ്സിനസ്സ് സ്റ്റഡീസ്സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈകോര്‍ട്ട് ഓഫ് കേരള, സീനിയര്‍ കോര്‍ട്ട് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് എന്നിവിടങ്ങളില്‍ നിയമ ഉപദേശകനായും, കമ്മീഷണര്‍ ഓഫ് ഓത്ത് ആയും പ്രവര്‍ത്തിച്ചു വരുന്നു.
യുകെയിലും മറ്റു രാജ്യങ്ങളിലുമായി പതിനായിരത്തിലധികം ജോലി സാധ്യതകള്‍ നേരിട്ടും, അതിലധികം ജോലി സാധ്യതകള്‍ വിതരണ ശൃംഖല വഴിയും സൃഷ്ടിക്കുവാനും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ ബീ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ ലക്ഷ്യവും പൂര്‍ത്തീകരിക്കുമ്പോഴും, പുതിയ ബിസ്സിനസ് തീരങ്ങള്‍ തേടിയുള്ള യാത്രയും, അതിലേക്ക് എത്തിച്ചേരുവാന്‍ അദ്ദേഹം പിന്തുടരുന്ന രീതികളും, കൂടെയുള്ളവരെ പ്രചോദിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളുമെല്ലാം, വ്യത്യസ്തവും അനുകരണനാര്‍ഹവുമാണ്.
ലണ്ടന്‍: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ കൈകോര്‍ക്കുന്നു. ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, യൂട്യൂബ്, ട്വിറ്റര്‍ എന്നിവയാണ് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആഗോള ഇന്റര്‍നെറ്റ് ഫോറം രൂപീകരിക്കുന്നത്. ഓണ്‍ലൈനിലൂടെ തീവ്രവാദം വ്യാപിക്കുന്നതിനെ ചെറുക്കുകയാണ് ലക്ഷ്യം. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളില്‍ ഇന്റര്‍നെറ്റിന്‍െ പങ്ക് ഏറഎ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. തീവ്രവാദികള്‍ക്ക് ആശയ പ്രചരണം നടത്താന്‍ കഴിയാത്ത വിധത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
മാര്‍ച്ചിലുണ്ടായ വെസ്റ്റമിന്‍സ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എപ്രകാരമാണ് ഭീകരാക്രമണം നടത്തേണ്ടത് എന്ന വിധത്തിലുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ഇത്തരം കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്ന് തെരേസ മേയ് ഇന്റര്‍നെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദ ആശയങ്ങള്‍ ഓണ്‍ലൈനിലാണ് പ്രചരിക്കുന്നതെന്ന് മെറ്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണറും തീവ്രവാദ വിരുദ്ധ സേനയുടെ തലവനുമായ മാര്‍ക്ക് റൗളി പറഞ്ഞിരുന്നു.
ഭീകര വിരുദ്ധ പ്ലാറ്റ്‌ഫോം രൂപീകരിച്ചുകൊണ്ടുള്ള ട്വിറ്റര്‍ ബ്ലോഗില്‍ തീവ്രവാദം പ്രചരിക്കുന്നത് ആഗോളതലത്തിലുള്ള പ്രശ്‌നമാണെന്നും അത് നമുക്കെല്ലാം ഭീഷണിയാണെന്നും പറയുന്നു. ഇത് വളരെ ഗൗരവമായാണ് കാണുന്നത്. ഇത്തരം ആശയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് വളരെ വേഗം തന്നെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഫോറത്തില്‍ സഹകരിക്കുന്ന എല്ലാ കമ്പനികളും ശ്രമിക്കുമെന്ന് സന്ദേശം വ്യക്തമാക്കുന്നു.
ലണ്ടന്‍: പത്ത് ലക്ഷത്തിലേറെ വിദേശ തൊഴിലാളികള്‍ ബ്രെക്‌സിറ്റിന് ശേഷം യുകെ വിടുമെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ടന്‍സി ഭീമനായ ഡെലോയിറ്റ് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.2022ഓടെ ബ്രിട്ടന്‍ വിടാന്‍ ഉദ്ദേശിക്കുന്നുവെന്ന് 36 ശതമാനം നോണ്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ പറയുന്നുവെന്ന് സര്‍വേ വിശദീകരിക്കുന്നു. 2020ഓടെ രാജ്യം വിടാനാണ് പദ്ധതിയെന്ന് 26 ശതമാനം പേരും പറയുന്നു. 3.4 മില്യന്‍ കുടിയേറ്റ തൊഴിലാളികളാണ് ബ്രിട്ടനിലുള്ളത്. ഇവര്‍ ചെയ്യുന്ന 12 ലക്ഷം തസ്തികകള്‍ ഇതോടെ ഒഴിയും.
ഇത് കടുത്ത പ്രതിസന്ധിയായിരിക്കും യുകെയ്ക്ക് സൃഷ്ടിക്കുക. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അതിവിദഗ്ദ്ധ മേഖലയില്‍ നിന്നുള്ള തൊഴിലാളികളും യുകെ വിടുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ യുകെ വിടാനാണ് 47 ശതമാനത്തോളം വരുന്ന ഇവരുടെയും പദ്ധതി. സര്‍ക്കാര്‍ കൂടുതല്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചാല്‍ യുകെയില്‍ തുടരുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് 32 ശതമാനം ആളുകള്‍ പറയുന്നു. കുറഞ്ഞ ജീവിതച്ചെലവും ജോലി. ജീവിത നിലവാരത്തിലുള്ള സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.
ബ്രെക്‌സിറ്റിനു ശേഷം തൊഴില്‍ വൈദഗ്ദ്ധ്യമുള്ളവരെ രാജ്യത്തിന് നഷ്ടമാകുന്ന സ്ഥിതിവിശേഷം ഇല്ലാതാക്കുന്നതിനായി രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താന്‍ ഉദ്ദേശിച്ചാണ് ഈ സര്‍വേ ഫലം പുറത്തു വിട്ടിരിക്കുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
ലണ്ടന്‍: ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് യുകെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക രജിസ്റ്റര്‍ ഏര്‍പ്പെടുത്തും. യുകെയില്‍ തമാസിക്കുന്നു എന്ന സ്റ്റാറ്റസ് രജിസ്റ്റര്‍ ചെയ്യുന്നതിനാണ് ഇത്. ഇവര്‍ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനും ഹോം ഓഫീസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. 30 ലക്ഷത്തോളം യൂറോപ്യന്‍ പൗരന്‍മാരാണ് യുകെയില്‍ ജീവിക്കുന്നത്. ഇവര്‍ക്ക് കഴിഞ്ഞ 5 വര്‍ഷമായി യുകെയില്‍ കഴിയുന്ന മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ അതേവിധത്തില്‍ ലഭ്യമാകുമെന്ന് ഉറപ്പ് വരുത്തുന്ന പോളിസി പേപ്പറിലാണ് ഈ പ്രഖ്യാപനങ്ങള്‍ ഉള്ളത്.
ഇതിനായി ഒരു ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. എന്നാല്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് അപേക്ഷയില്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമോ എന്ന കാര്യത്തില്‍ ഇതേവരെ വ്യക്തത വന്നിട്ടില്ല. വിവരങ്ങള്‍ ഹോം ഓഫീസ് ഡേറ്റബേസില്‍ സൂക്ഷിക്കുക മാത്രമാണോ ഉദ്ദേശിക്കുന്നതെന്നും വ്യക്തമല്ല. ഈ പദ്ധതികള്‍ അനുസരിച്ച് യൂറോപ്യന്‍ പൗരന്‍മാര്‍ ആരും യുകെ വിട്ടുപോകാന്‍ ആവശ്യപ്പെടില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു.
ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ബ്രെക്‌സിറ്റ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍നിയര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസിനു വേണ്ടി അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടി വരും. എന്നാല്‍ സിക്കനസ് ഇന്‍ഷുറന്‍സിന്റേതുള്‍പ്പെടെയുള്ള രേഖകള്‍ നല്‍കേണ്ടി വരില്ല.
ദുരൂഹതകള്‍ മാത്രം ബാക്കിവെച്ച് മരണമടഞ്ഞ ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മരിച്ചു എന്നതിനപ്പുറം മരണത്തേക്കുറിച്ച് ഒരു വിവരവും ഇതുവരെയും ലഭിക്കാത്ത ഫാ. മാര്‍ട്ടിന്റെ മരണത്തെ ലോകം മുഴുവന്‍ ആശങ്കയോടെയാണ് കാണുന്നത്. മരണകാരണം എന്താണെന്ന് ഇതുവരെയും ഒരു സൂചനയും കിട്ടാത്ത സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനെ വളരെയധികം ആകാംക്ഷയോടും ഇത്ഖണ്ഡയോടും കൂടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളും വ്യക്തിഗത സ്വാതന്ത്രങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന നിയമസംവിധാനങ്ങള്‍ നിലവിലുള്ള ഈ രാജ്യത്ത് സംഭവിച്ച ഈ ദുരന്തത്തിന്റെ പൊരുളറിയാന്‍ യുകെയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ജനങ്ങള്‍ കാത്തിരിക്കുന്നു.
പത്താമത്തെ വയസ്സു മുതല്‍ പുളിംകുന്നിലെ ഇടവക ദേവാലയത്തില്‍ അള്‍ത്താര ബാലനായി കണ്ട കുഞ്ഞുമോനേ, വൈദീകനായി കണ്ട് കൊതി തീരാത്ത ജനം ഇപ്പോഴും ഞങ്ങളുടെ കുഞ്ഞുമോനതെന്തു പറ്റി എന്നറിയാനുള്ള കാത്തിരിപ്പിലാണ്. ഭരണ പ്രതിപക്ഷ ഭേതമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും മത വിഭാഗങ്ങളും ഫാ. മാര്‍ട്ടിന്‍ വാഴച്ചിയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും മരണകാരണം കണ്ടെത്താനുള്ള പരിശ്രമം നിലവിലുള്ള സംവിധാനങ്ങളില്‍ ഉപയോഗിക്കുകയും എഡിന്‍ബര്‍ഗിലുള്ള ഇന്ത്യന്‍ കൊണ്‍സിലേറ്റുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ സ്‌കോട്‌ലാന്റിലെത്തും. അദ്ദേഹത്തിന്റെ സാന്നിധ്യം ഫാ. മാര്‍ട്ടിന്റെ ആകസ്മികമായ ഭുരന്തത്തില്‍ വിറങ്ങലിച്ചിരിക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ആശ്വാസമാകും.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനോടൊപ്പം സ്‌കോട്‌ലാന്റ് യാര്‍ഡിന്റെ കേസന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കും എന്നാണ് അറിയുവാന്‍ സാധിച്ചത്. ഫാ. മാര്‍ട്ടിന്റെ ശവസംസ്‌കാര ചടങ്ങുകള്‍, പൊതുദര്‍ശനം എന്നീ കാര്യങ്ങളുടെ വ്യക്തത ഇതിനു ശേഷമേ ഉണ്ടാകൂ. CMI സഭാ പ്രതിനിധിയും സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡിന്‍ബര്‍ഗ് അതിരൂപതയുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാകും ഇനിയുള്ള കാര്യങ്ങള്‍ നടത്തുക.
കൂടുതല്‍ വിശദാംശങ്ങള്‍ തല്‍സമയം മലയാളം യു കെ റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.
സ്റ്റോക്ക് ഓൺ ട്രെന്റ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ കുട്ടികൾക്ക് വേണ്ടിയുള്ള പുതിയ സംഘടനയായ ‘സാവിയോ ഫ്രണ്ട്‌സ് ഗ്രേറ്റ് ബ്രിട്ടൻ’ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഈ വരുന്ന ഞായറാഴ്ച (2/07/2017) സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉദ്‌ഘാടനം ചെയ്യും. പതിനാല് വയസ്സ് വരെ മാത്രം ജീവിച്ച കത്തോലിക്കാ സഭയിലെ വിശുദ്ധൻ, ഡൊമിനിക് സാവിയോ ആണ് കമ്മീഷന്റെ മധ്യസ്ഥൻ. പാപത്തെക്കാൾ മരണം എന്നതായിരുന്നു വിശുദ്ധന്റെ ജീവിതത്തിലെ ആപ്തവാക്യം.
ഉദ്‌ഘാടന പരിപാടികൾക്ക് രൂപത ഡയറക്ടർ ഫാ. ജെയ്‌സൺ കരിപ്പായി, കൈക്കാരന്മാരായ റോയി ഫ്രാൻസീസ്, സുദീപ് എബ്രഹാം ആനിമേറ്റേഴ്‌സ് ആയ ജോസ് വര്ഗീസ്, സിനി ആന്റണി, പോൾ ആന്റണി എന്നിവർ ചേർന്ന് നേതൃത്വം നൽകും.സ്റ്റോക്ക് ഓൺ ട്രെന്റിലെ മുഴുവൻ വിശ്വാസികളുടെയും സാന്നിധ്യത്തിൽ നടക്കുന്ന ഉദ്‌ഘാടന പരിപാടിയിൽ രൂപതയിലെ മുഴുവൻ വൈദികരെയും, സംഘടന ആനിമേറ്റേഴ്‌സിന്റെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. പ്രായത്തിലും, ജ്ഞാനത്തിലും, മാതാപിതാക്കന്മാരുടെ പ്രീതിയിലും വളർന്നു വന്ന നസ്രസ്സിലെ യേശുവിനെപ്പോലെ വളരുവാനും ശോഭിക്കുവാനും കുട്ടികൾക്ക് ‘സാവിയോ ഫ്രണ്ട്‌സ്’ നേതൃത്വം നൽകും.
The Co-operative Academy of Stoke on Trent
Westport road,
Tunstall, Stoke on Trent, ST6 4LD