ഫാ. ബിജു കുന്നയ്ക്കാട്ട്
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് എഴുപത് വയസ് പൂര്‍ത്തിയായി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മേല്‍ക്കോയ്മയുടെ പതാക, എഴുപത് വര്‍ഷം മുന്‍പൊരു ഓഗസ്റ്റ് പതിനാല് അര്‍ദ്ധരാത്രിയില്‍ വീണ്ടും ഭൂമിയെ തൊട്ടപ്പോള്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യവും അഭിമാനവും ഒരു ത്രിവര്‍ണ്ണ പ്താകയുടെ രൂപത്തില്‍ മുകളിയേക്കുയര്‍ന്നു. അഭിമാനത്തോടും അവകാശത്തോടും കൂടി അതിലേയ്ക്കു നോക്കിയവരെല്ലാം സ്ഥല-മത-ജാതി-ഭാഷകള്‍ക്കതീതമായി ആ നാട്ടില്‍ ഒന്നുചേര്‍ന്നു. ഇരുനൂറു വര്‍ഷത്തിലധികം നീണ്ട വൈദേശിക ആക്രമണത്തിനുപോലും അപഹരിച്ചെടുക്കാനാവാത്തത്ര സമ്പന്നമായ ഭാരതനാട്, ചോര്‍ന്നുപോയ ശക്തി വീണ്ടെടുത്ത് ഇന്ന് ലോകശക്തികളില്‍ അതികായനായിരിക്കുന്നു. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും സിക്കുകാരനും ജൈനനും പാഴ്സിക്കുമെല്ലാം ഈ നാടിന്റെ ഹൃദയത്തിലിടമുണ്ട്. ക്രിക്കറ്റുകളി കാണുമ്പോഴും യുദ്ധം വരുമ്പോഴും മാത്രമല്ല, എന്നും തങ്ങള്‍ ഒന്നാണെന്ന് ഈ രാജ്യം ലോകത്തോടു വിളിച്ചുപറയുന്നത് മറ്റുരാജ്യങ്ങള്‍ അത്ഭുതത്തോടെ നോക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് തുടങ്ങിയതുമുതല്‍ ഈ രാജ്യം വളര്‍ച്ചയുടെ പാതയിലാണ്. ഭൂമിയും ആകാശവും കടന്ന് ബഹിരാകാശത്തും ഇന്ത്യ സജീവ സാന്നിധ്യമാണ്. കഴിവുകളും ഭാവനകളും ആശയങ്ങളും പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയുടെ എല്ലാ ജീവിതമേഖലകളിലും അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാക്കി. മിക്ക വിദേശരാജ്യങ്ങളുടേയും ഭരണസിരാകേന്ദ്രം മുതല്‍ അടിസ്ഥാന ജോലി വിഭാഗങ്ങളില്‍ വരെ ഇന്ത്യന്‍ തലച്ചോറുകള്‍ പ്രവര്‍ത്തന നിരതമാണ്. ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന അടിസ്ഥാനത്തിലാണ് പ്രമാണം ഭാരതജനതയുടെ പ്രാര്‍ത്ഥനയും ലക്ഷ്യവുമായിരുന്നു. ‘സര്‍വ്വ ലോകത്തിനും സുഖം ഭവിക്കട്ടെ’ എന്ന ഈ പ്രാര്‍ത്ഥനയ്ക്ക് ആക്കം കൂട്ടിയതായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യപ്രഖ്യാപനം.
പക്ഷേ, ഇന്ന് പുരോഗതിയുടെ പടവുകള്‍ ചവുട്ടിക്കയറുമ്പോള്‍ പലയിടത്തും സ്വാതന്ത്ര്യം ദുരുപയോഗിക്കപ്പെടുന്നു. അധികാരത്തിന്റെ വലിപ്പം സ്വാതന്ത്ര്യത്തിന്റെ അളവു നിശ്ചയിക്കാന്‍ തുടങ്ങുന്നിടത്ത് മറ്റുപലരുടെയും സമാനസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ബഹുസ്വരതയാണ്, എല്ലാവരെയും ഉള്‍ക്കൊള്ളലാണ് ഭാരതത്തിന്റെ അന്തഃസത്തയും നാളിതുവരെയുള്ള പുരോഗതിയുടെ മൂലകാരണവുമെന്ന് സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍ ഭാരത്തെ ഓര്‍മ്മിപ്പിച്ചു. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പേരില്‍ ചിലര്‍ അമിതസ്വാതന്ത്ര്യമെടുക്കുമ്പോള്‍ മറ്റുപലരുടേയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ആവശ്യങ്ങളും പോലും കൂച്ചുവിലങ്ങിടപ്പെടുന്നു. വ്യക്തിത്വത്തിലും തൊഴിലിലും അഭിപ്രായങ്ങളിലും സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ 1947ല്‍ കിട്ടിയ സ്വാതന്ത്ര്യത്തിന്റെ സമഗ്രത പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്.
സ്ത്രീകള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ല എന്ന് പരക്കെയുള്ള ആക്ഷേപം ഉറപ്പിക്കുന്ന രീതിയിലാണ് ഓരോ ദിവസവും പുതിയ പുതിയ സ്ത്രീപീഡന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നമ്മുടെ മുമ്പിലെത്തിക്കുന്നത്. മറ്റു പല രംഗങ്ങളിലും ലോകരാജ്യങ്ങളുടെ മുമ്പില്‍ അസൂയാര്‍ഹമായ നേട്ടമുണ്ടാക്കുമ്പോഴും ഈ കാര്യത്തില്‍ നാണംകെട്ട് തലകുനിക്കേണ്ടി വരുന്നു. ‘എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ, അവിടെ ദേവതകള്‍ രമിക്കുന്നു’ എന്നും ‘മാതൃ ദേവോ ഭവ’ എന്നും ‘സ്ത്രീ ജന്മം പുണ്യജന്മം’ എന്നൊക്കെ പുസ്തകഭാഷയില്‍ പറയുമ്പോഴും ഇരുട്ടിക്കഴിഞ്ഞാല്‍ (ചിലപ്പോള്‍ പകല്‍ വെളിച്ചത്തിലും) ഒരാണ്‍ തുണയില്ലാതെ പുറത്തിറങ്ങി നടക്കാന്‍ നമ്മുടെ സഹോദരിമാര്‍ക്ക് കഴിയാത്ത അവസ്ഥ, ഒരു സ്ത്രീ വ്യക്തിത്വത്തെ അവളുടെ മഹിമകളോടുകൂടി അംഗീകരിക്കാനും അവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കാനുമുള്ള ബുദ്ധി വളര്‍ച്ച വരാത്ത ഒരു സമൂഹത്തിന്റെ കൂടി ചിത്രമാണ്. ഇരുട്ടുവാക്കിന്റെ മറവില്‍ ആക്രമിക്കപ്പെടുന്ന പാവം ജന്മങ്ങള്‍ മാത്രമല്ല, ലൈംലൈറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവര്‍ പോലും പല തരത്തില്‍ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുന്നു. തനിക്കുള്ളതുപോലെ, താനഗ്രഹിക്കുന്നതുപോലെയുള്ള സ്വാതന്ത്ര്യത്തിന് ബാക്കിയുള്ളവര്‍ക്കും അവകാശം ഉണ്ടെന്ന് കരുതാനുള്ള അടിസ്ഥാന, സാമാന്യ മര്യാദയിലേയ്ക്ക് നമ്മുടെ സമൂഹം ഇനിയും വളരേണ്ടിയിരിക്കുന്നു. ആ ബോധം വരാത്തവര്‍ക്ക് അതിനുള്ള മരുന്ന്, ശിക്ഷ നല്‍കപ്പെടണം, അതുകിട്ടുന്നവര്‍ക്കും കാണുന്നവര്‍ക്കും പാഠമാകുന്ന രീതിയില്‍. ഒളിക്യാമറയുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനും പൊതുവഴിയില്‍ ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാനുമുള്ള വ്യക്തിത്വ സ്വാതന്ത്ര്യം നമ്മുടെ പെണ്‍സമൂഹത്തിന് ഇനിയും കിട്ടേതുണ്ട്. ഒരു സ്ത്രീയെ ഒറ്റയ്ക്ക് കാണുന്ന അവസരം അവളെ ആക്രമിക്കാനുള്ള അവസരമായല്ല, അവളെ സംരക്ഷിക്കാനുള്ള കടമയായി ഓരോരുത്തരും മനസിലാക്കുന്ന ഔന്നത്യത്തിലേയ്ക്ക് വളരണം.
ജോലി സ്വാതന്ത്ര്യം തത്തുല്യമായ കൂലി സ്വാതന്ത്ര്യവും ഈ നാളുകളില്‍ വന്‍ ചര്‍ച്ചാവിഷയമായി. നേഴ്സ് സഹോദരങ്ങളുടെ വേതന വ്യവസ്ഥയിലെ ശോച്യാവസ്ഥ പരിഹരിക്കപ്പെട്ടുവരുന്നു. ചെയ്യുന്ന ജോലിയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് വ്യക്തികള്‍ ബഹുമാനിക്കപ്പെടുന്ന കാലം പണ്ടേ മാറേണ്ടിയിരിക്കുന്നു. മാന്യമായ എല്ലാ ജോലി മേഖലകളും ബഹുമാനിക്കപ്പെടേണ്ടതു തന്നെയാണ്. രജനികാന്ത് നായകനായ ‘ചന്ദ്രമുഖി’ എന്ന തമിഴ് സിനിമയിലെ ‘ദേവൂഡ ദേവൂഡ’ എന്നാരംഭിക്കുന്ന ഹിറ്റ് ഗാനത്തിലെ വരികള്‍ പോലെ, ‘മുടിവെട്ടുന്ന തൊഴില്‍ ചെയ്യുന്നവര്‍ ഇല്ലെങ്കില്‍ നമുക്കെല്ലാം എന്ത് അഴകാണുള്ളത്? നദിയിലെ വെള്ളത്തില്‍ നിന്ന് തുണി കഴുകുന്നവര്‍ ഇല്ലെങ്കില്‍ നമ്മുടെ അഴുക്കുകള്‍ പോകുമോ? എന്തു തൊഴില്‍ ചെയതാലും അത് ദൈവത്തിനു ചേര്‍ന്ന തൊഴിലാണെങ്കില്‍ അതു നല്ലതുതന്നെ”. മറ്റുള്ളവരുടെ അദ്ധ്വാനഫലത്തിന്റെ പങ്കുപറ്റി ക്രിയാത്മകമായ ഉത്തരവാദിത്തങ്ങളിലൊന്നും ഏര്‍പ്പെടാതെ ഇത്തിള്‍ക്കണ്ണികളായും ചുറ്റുമുള്ളവരുടെ ചോരയൂറ്റിക്കുടിച്ചു ജീവിക്കുന്ന മൂട്ടകളായും കഴിയുന്നവര്‍ സ്വയം ചിന്തിക്കട്ടെ. എല്ലാത്തരം തൊഴിലുകളും ബഹുമാനിക്കപ്പെടാനും തൊഴില്‍ ചെയ്യുന്നവരുടെ അവതാശങ്ങളെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കപ്പെടാനും ഇവിടെ നിയമമുണ്ടാവണം. നോക്കി നില്‍ക്കുന്നതിനു പോലും കൂലി കൊടുക്കേണ്ടിവരുന്ന നാട്ടില്‍ തൊഴില്‍ സ്വാതന്ത്ര്യം പുനര്‍ നിര്‍ണ്ണയിക്കേണ്ടതുണ്ട്.
മതസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോഴും മാധ്യമസ്വാതന്ത്ര്യം അതിരുവിട്ട് വ്യക്തിസ്വാതന്ത്ര്യത്തിലേയ്ക്ക് കടന്നുകയറുമ്പോഴും കൊടുക്കുന്ന പണത്തിന് തുല്യമായ മൂല്യമുള്ള വസ്തു കിട്ടാതിരിക്കുമ്പോഴും വ്യാപാര ഇടപാടുകളില്‍ സത്യസന്ധത നഷ്ടപ്പെടുമ്പോഴുമൊക്കെ സ്വാതന്ത്ര്യത്തിന്റെ വിവിധ മാനങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. മെഴുകില്‍ പൊതിഞ്ഞ ആപ്പിള്‍ മേടിക്കേണ്ടി വരുന്നവര്‍ക്കുമൊക്കെ നല്ലതും ശുദ്ധമായത് കിട്ടാനുള്ള സ്വാതന്ത്ര്യവും അവകാശവും ഹനിക്കപ്പെടുകയാണ്. കര്‍ക്കശമായ നിയമവ്യവസ്ഥയുടെ പാലനത്തിലൂടെയും സാമ്പത്തിക രംഗത്തെ സുതാര്യത പ്രാവര്‍ത്തികമാക്കുന്നതിലൂടെയും ഇന്ത്യയിലെ എല്ലാ ജനങ്ങളെയും മനസില്‍ കണ്ട് അവരുടെ ഉന്നമനത്തിനും സുരക്ഷയ്ക്കുമായി രൂപം കൊടുക്കുന്ന പദ്ധതികളിലൂടെയും മാത്രമേ സമഗ്രമായ രാഷ്ട്ര വളര്‍ച്ചയും സ്വാതന്ത്ര്യത്തിന്റെ, ഉത്തരവാദിത്വപൂര്‍ണമായ സ്വാതന്ത്ര്യത്തിന്റെ ഫലപ്രാപ്തിയും സാധ്യമാകൂ. എന്നാല്‍ ഈ സാമൂഹിക-രാഷ്ട്രീയ സ്വാതന്ത്ര്യം ഉത്ഭവിക്കുന്നതാകട്ടെ ഓരോ വ്യക്തികളുടെ മനസിലും.
താന്‍ അനുഭവിക്കുന്ന ആത്മീയ -മാനസിക സ്വാതന്ത്ര്യമാണ് ഒരാള്‍ സമൂഹത്തിലേയ്ക്ക് പടുത്തുയര്‍ത്തുന്നത്. ഏതെങ്കിലും കാരണങ്ങളാല്‍ മനസിലും ആത്മാവിലും അരക്ഷിതത്വവും പാരതന്ത്ര്യവും അനുഭവിക്കുന്നവരാണ് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും മാനിക്കാന്‍ മടിക്കുന്നത്. രാഷ്ട്രീയമായോ, വ്യക്തിപരമായോ, ശാരീരികമായോ, മാനസികമായോ മറ്റേതെങ്കിലും രീതിയിലോ ഇന്നു പലരും എന്തിന്റെയെങ്കിലുമൊക്കെ അടിമകളാണ്. മദ്യത്തിന്റെ, മയക്കുമരുന്നിന്റെ, സുഖഭോഗങ്ങളുടെ അങ്ങനെ പലരും ഭൗതികമായി നമ്മെ നിയന്ത്രിക്കുന്ന പലതിലൂടെയും കടന്നുപോകേണ്ടി വന്നാലും മനസിന്റെ സ്വാതന്ത്ര്യം ആര്‍ക്കും ഒന്നിനും അടിയറ വയ്ക്കാതിരിക്കുന്നത്രേത സര്‍വ്വപ്രധാനം. ‘കൊല്ലാം, പക്ഷേ തോല്‍പിക്കാനാവില്ല’ എന്ന പ്രഖ്യാപനമൊക്കെ ഈ കീഴടങ്ങാത്ത മനസിന്റെ തെളിവാണ്.
ആഗസ്റ്റ് 15-ന് തന്നെ പരി. മറിയത്തിന്റെ സ്വാര്‍ഗ്ഗാരോപണ തിരുനാളിന്റെ പ്രസക്തിയും ഇതുതന്നെയാണ്. ജീവിതത്തിന്റെ വര്‍ണനാതീതമായ പല ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയപ്പോഴും ദൈവത്തിനു മാത്രമായി സമര്‍പ്പിച്ച ജീവിതവും മനസും ആത്മാവും മറ്റൊന്നിനും സമര്‍പ്പിക്കാതിരുന്നതാണ് മറിയത്തിന്റെ ആത്മീയ സ്വാതന്ത്ര്യമായി നാം മനസിലാക്കുന്നത്. മറ്റൊരു തരത്തില്‍, ദൈവത്തിനു സ്വയം സമര്‍പ്പിച്ചവരെ, മറ്റൊന്നിനും അടിമകളാക്കാന്‍ സാധിക്കില്ല എന്നു സാരം.
ആത്മീയ സ്വാതന്ത്ര്യത്തിന്റെ മാതൃകയും പ്രഘോഷകവുമായ പരി. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന്റെയും സപ്തതി പൂര്‍ത്തിയാക്കിയ ഭാരത സ്വാതന്ത്ര്യത്തിന്റെയും പ്രാര്‍ത്ഥനാപൂര്‍ണമായ മംഗളങ്ങള്‍ സ്നേഹപൂര്‍വ്വം ആശംസിക്കുന്നു. ഈ ‘രണ്ട് അമ്മമാര്‍’ നല്‍കുന്ന മാതൃകയും സ്നേഹവും ഇരട്ടി മധുരമായി എന്നും മനസിലും ജീവിതത്തിലും പ്രചോദനമാവട്ടെ എന്ന ആശംസയോടെ നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ജോഗ്ഗിംഗിനിടെ എതിരെ നടന്നുവന്ന 33 കാരിയെ ബസിന് മുന്നിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ലണ്ടനിലാണ് സംഭവം നടന്നത്. ബസ് ഡ്രൈവറുടെ സമചിത്തതോടെയുള്ള നീക്കമാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്.
വ്യായാമത്തിനായി ചെറിയ വേഗതയിൽ ഓടിയ പുരുഷനാണ് എതിരെ വന്ന സ്ത്രീയെ ബസിന് മുന്നിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചത്. ഇയാളെ കണ്ടെത്തുന്നതിന്റെ ഭാഗമായി മെർട്ടൺ പൊലീസാണ് 40 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്.
മെയ് അഞ്ച് വെള്ളിയാഴ്ച രാവിലെ പുട്നി പാലത്തിന് മുകളിലെ നടപ്പാതയിൽ കൂടി നടന്നുപോവുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. ഈ സമയത്താണ് എതിരെ ജോഗ് ചെയ്ത വന്നയാൾ ഇവരെ വാഹനങ്ങളുടെ പാതയിലേക്ക് തള്ളിയിട്ടത്.
എന്നാൽ ബസ് തലനാരിഴ വ്യത്യാസത്തിലാണ് യുവതിയുടെ തലയ്ക്ക് മുകളിലൂടെ കയറാതെ പോയത്. ഇതോടെ യുവതി യാതൊരു പോറലുമേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. മുന്നിൽ പോയ വാഹനത്തിന്റെ പുറകിൽ ഘടിപ്പിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിലാണ് പുറത്തുവന്നത്.
എന്തിനാണ് തള്ളിയിട്ടതെന്ന് യുവതി വിളിച്ച് ചോദിച്ചെങ്കിലും ഇയാൾ മറുപടി നൽകാതെ ഓടിപ്പോയി. 30 വയസിലധികം പ്രായമുള്ള വെളുത്ത നിറമുള്ള മനുഷ്യനാണ് അക്രമി. നിർണ്ണായക ഘട്ടത്തിൽ ബസ് ഡ്രൈവർ സ്വീകരിച്ച ചടുലമായ നീക്കം കൊണ്ട് മാത്രമാണ് ഏറ്റവും അപകടകരമായ ആപത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടതെന്ന് കേസ് അന്വേഷിക്കുന്ന സെർജന്റ് മാറ്റ് നോൾസ് തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.
ലാലു സ്‌കറിയ
കോട്ടയം : ഏറെ വര്‍ഷങ്ങളായുള്ള യുകെ മലയാളികളുടെ സ്വപ്നം പൂവണിയിക്കാന്‍ കേരള സര്‍ക്കാര്‍ നടപടി തുടങ്ങി. സ്വന്തം ഭാഷയും സംസ്‌കാരവും മക്കളിലേക്കു പകരണം എന്നാശിക്കുന്ന യുകെ മലയാളികളുടെ സ്വപ്നത്തിനു നിറമണിയിച്ചു മലയാളം പഠന പദ്ധതി ഉടന്‍ ആരംഭിക്കാന്‍ തയ്യാറെടുക്കയാണ് നോര്‍ക്കയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍. ഇതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി യുകെയില്‍ മലയാളം പഠിപ്പിക്കുന്ന അസോസിയേഷനുകളെയും സംഘടനകളെയും കോര്‍ത്തിണക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച കവന്‍ട്രി കേരള സ്‌കൂളിനെ തെരഞ്ഞെടുത്തതായി മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകം താല്പര്യമെടുക്കുന്ന പദ്ധതി വേഗതയില്‍ മുന്നോട്ടുകൊണ്ട് പോകുന്നതിനു മലയാളം മിഷന്‍ ഡയറക്ടര്‍ ഒക്ടോബറില്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കും. അതിനു മുന്‍പായി യുകെ മലയാളികളുടെ മലയാള പഠന കേന്ദ്രങ്ങളെ കൂട്ടിയിണക്കാനുള്ള ശ്രമം കേരള സ്‌കൂള്‍ ഏറ്റെടുക്കുകയാണെന്നു ഗവേണിങ് ബോഡി ചെയര്മാന് ബീറ്റാജ് അഗസ്റ്റിന്‍, പ്രധാന അധ്യാപകന്‍ എബ്രഹാം കുര്യന്‍ എന്നിവര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഇന്നലെ കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടന്ന പരിശീലന കളരിയില്‍ കവന്‍ട്രി കേരള സ്‌കൂള്‍ ഗവേണിങ് ബോഡി അംഗങ്ങളായ ബീറ്റജ് അഗസ്റ്റിന്‍, ലാലു സ്‌കറിയ, ജിനു കുര്യാക്കോസ്, അയര്‍ലന്‍ഡ് പ്രധിനിധി ബസ്റജ് മാത്യു, യുക്മ പ്രസിഡന്റ്‌റ് മാമ്മന്‍ ഫിലിപ് എന്നിവര്‍ പങ്കാളികളായി. മലയാളം മിഷന്‍ പ്രോജക്ട് ഓഫീസര്‍ അജിലാല്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ളാസുകള്‍ക്കു നെത്ര്വതം നല്‍കി. മുഴു ദിന പരിശീലന പരിപാടിയില്‍ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവന്‍ട്രി കേരള സ്‌കൂളിന്റെ പ്രവര്‍ത്തന ഘടനയും മറ്റും വിശദമായ ചര്‍ച്ചയ്ക്കു കാരണമായി. ഏതാനും മാസങ്ങളായി കവന്‍ട്രി കേരള സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എബ്രഹാം കുര്യന്‍ മലയാളം മിഷനുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്നലെ പരിശീലന കളരി സംഘടിപ്പിക്കാന്‍ സാധിച്ചത്. കേരള സ്‌കൂളിനെ യുകെ യിലെ നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുത്ത വിവരം കഴിഞ്ഞ ആഴ്ച തന്നെ മലയാളം മിഷന്‍ രേഖാമൂലം അറിയിച്ചിരുന്നു. വെറും മൂന്നു മാസത്തെ പ്രവര്‍ത്തനം വഴി കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുന്നത് സ്വപ്ന തുല്യ നേട്ടമായി കവന്‍ട്രി കേരള സ്‌കൂള്‍ പ്രവര്‍ത്തക സമിതി വിലയിരുത്തി.
പഠനം പൂര്‍ത്തിയാക്കിയാല്‍ കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ്
വെറുതെ മലയാളം പഠിക്കുകയല്ല, ഗൗരവത്തോടെ മലയാളം പഠിക്കുകയാണ് പ്രവര്‍ത്തനം വഴി ലക്ഷ്യമിടുന്നതെന്ന് മലയാളം മിഷന്‍ വക്തമാക്കുന്നു. ഇതിനായി വളരെ ബൃഹത്തായ പാഠ്യ പദ്ധതി തന്നെയാണ് മലയാള മിഷന്‍ രൂപം നല്‍കിയിരിക്കുന്നത്. ഈ പാഠ്യ പദ്ധതികളെ നാലായി തിരിച്ചാണ് പഠനം മുന്നോട്ടു നീങ്ങുക. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്ന പേരുകളായ കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നിവയാണ് നാല് പ്രധാന പാഠ്യ പദ്ധതികള്‍. ഇവ നാലും പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് കേരള സര്‍ക്കാരിന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ മലയാളം മിഷന്‍ സമ്മാനിക്കും.
ഓരോ പാഠ്യ പദ്ധതിയിലും പ്രത്യേക പരീക്ഷ നടത്തിയാണ് കുട്ടികളെ മലയാള പഠനത്തിന് പ്രാപ്തരാക്കി മാറ്റുന്നതെന്നു ഇന്നലെ നടന്ന പരിശീലന പരിപാടിയില്‍ വക്തമാക്കപ്പെട്ടു. മൂന്നു ദിവസത്തെ പരിശീലനം ഒറ്റ ദിവസമാക്കി ചുരുക്കിയാണ് കവന്‍ട്രി കേരള സ്‌കൂളിന് വേണ്ടി മിഷന്‍ അവതരിപ്പിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരള സ്‌കൂള്‍ ഗവേണിങ് അംഗങ്ങളായ ബീറ്റജ് അഗസ്റ്റിന്‍, ലാലു സ്‌കറിയ, ജിനു കുര്യാക്കോസ് എന്നിവര്‍ ഇപ്പോള്‍ കേരളത്തില്‍ എത്തിയിട്ടുള്ളത്. അയര്‍ലണ്ടില്‍ നിന്നും താല്‍പ്പര്യം പ്രകടിപ്പിച്ച മേഖല കേന്ദ്രത്തിനു വേണ്ടിയാണു ബസ്റജ് മാത്യു എത്തിയത്. യുകെ യില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ യുക്മയുടെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മാമ്മന്‍ ഫിലിപ് കേരളം സ്‌കൂള്‍ കവന്‍ട്രി പ്രതിനിധികളെ അറിയിച്ചു.
മലയാളത്തെ മറക്കാതിരിക്കാം, പഠനം ലളിതമാക്കാം
മലയാളം കേട്ട് വളരാത്ത കുഞ്ഞുങ്ങളില്‍ അന്യഭാഷാ പഠനം എന്ന ഭീതി സൃഷ്ടിക്കാതെ ലളിതമായ ശൈലിയില്‍ മലയാളം പഠിപ്പിക്കുന്ന രീതിയാണ് മിഷന്റെ ലക്ഷ്യമെന്ന് ഡയറക്ടര്‍ സുജ സൂസന്‍ വക്തമാക്കുന്നു. കളിയും ചിരിയും പാട്ടും കഥയും ഒക്കെയായി മുന്നേറുന്ന മലയാള പഠനം ആറു വയസു മുതല്‍ മുകളിലേക്കുള്ള കുട്ടികള്‍ക്ക് വേണ്ടിയാണു വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടു വര്ഷം കൊണ്ട് സര്‍ട്ടിഫിക്കറ്റു കോഴ്‌സ്, തുടര്‍ന്ന് രണ്ടു വര്ഷം കൊണ്ട് ഡിപ്ലോമ കോഴ്‌സ്, തുടര്‍ന്ന് മൂന്നു വര്ഷം കൊണ്ട് ഹയര്‍ ഡിപ്ലോമ കോഴ്‌സ്, തുടര്‍ന്നുള്ള മൂന്നു വര്ഷം സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് എന്ന മുറയ്ക്കാണ് മലയാളം പഠനം മുന്നേറുക. പത്തു വര്ഷം കൊണ്ട് പഠനം പൂര്‍ത്തിയാകുന്ന തരത്തിലുള്ള സമഗ്രമായ പദ്ധതിയാണ് മലയാളം മിഷന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ഓരോ സര്‍ക്കാരും നോര്‍ക്കയുടെ കീഴില്‍ ആവശ്യത്തിന് ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും കൃത്യമായ വീക്ഷണ കുറവില്‍ കാര്യമായി മുന്നേറാന്‍ വിഷമിച്ച മലയാളം മിഷന്റെ നിലവിലെ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജിന്റെ ആത്മാാര്‍ത്ഥതയും പദ്ധതിയോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യവും മൂലം മുന്നേറാന്‍ കുതിക്കുന്ന മിഷന്റെ പ്രവര്‍ത്തനം വിദേശ രാജ്യങ്ങളില്‍ വേര് പിടിച്ചാല്‍ പിന്നീട് ഒരു സര്‍ക്കാരിനും അതില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. മലയാള പഠന കേന്ദ്രങ്ങള്‍ യഥാര്‍ത്ഥ സ്‌കൂളുകളെ പോലെ തന്നെ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ നടത്തിപ്പുകാര്‍ക്കും ഉത്തരവാദിത്തമേറുകയാണ്. സ്‌കൂള്‍ പ്രവര്‍ത്തനത്തിലും മിഷന്‍ പാഠ്യ പദ്ധതിയുടെ മുന്നേറ്റത്തിലും സര്‍ക്കാരിന്റെ കണ്ണ് ഉണ്ടാകുമെന്നു വെക്തം.
മേഖല കേന്ദ്രത്തിനും നിര്‍ണായക റോള്‍
യുകെയിലെ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവന്‍ട്രി കേരള സ്‌കൂളിന് നിര്‍ണായകമായ റോള്‍ ഉണ്ടെന്നു മലയാളം മിഷന്‍ വക്തമാക്കി. യുകെയിലെ മിഷന്റെ പ്രവര്‍ത്തനം കേരള സ്‌കൂള്‍ വഴിയാകും യുകെ മലയാളികളില്‍ എത്തുക. മേഖലാകേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ ആയി നിയമിതനായ അബ്രഹാം കുര്യന് യുകെയിലെ മലയാള പഠന കേന്ദ്രങ്ങളെ മിഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ചുമതലയും ലഭിച്ചിട്ടുണ്ട്. വരും നാളുകളില്‍ മലയാള പഠനം നടക്കുന്ന കേന്ദ്രങ്ങളെ കണ്ടെത്തി മിഷനുമായി കൂട്ടിയിണക്കുക എന്ന ജോലിയാണ് മേഖലാകേന്ദ്രം നിര്‍വഹിക്കുക. ഇതിനായി മേഖലാകേന്ദ്രത്തിനു സഹായമാകുന്ന വിധം വിവിധ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി നിര്‍വാഹക സമിതി രൂപീകരിക്കുന്ന കാര്യവും കേരള സ്‌കൂള്‍ പരിഗണിക്കുകയാണ്. നിര്‍വാഹക സമിതിക്കായി സമയം മാറ്റി വയ്ക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ മേഖല കേന്ദ്രം കോ ഓഡിനേറ്റര്‍ അബ്രഹാം കുര്യനെ ബന്ധപ്പെടണം.
ആകസ്മിക തുടക്കം, അവിചാരിത നേട്ടം
ഏതാനും സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ആശയമാണ് കവന്‍ട്രി കേരള സ്‌കൂള്‍ എന്ന പേരില്‍ യുകെ മലയാളികള്‍ക്ക് അഭിമാനമായി മാറുന്നത്. നൂറു കണക്കിന് മലയാളി കുടുംബങ്ങള്‍ ഉള്ള കവന്‍ട്രിയില്‍ പരീക്ഷണം എന്ന നിലയില്‍ കാര്യമായി ചര്‍ച്ച പോലും ചെയ്യാതെ 30 കുട്ടികള്‍ക്ക് വേണ്ടി ആരംഭിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രവേശന സമയത്തു തന്നെ കുട്ടികളുടെ എണ്ണം എഴുപത്തായും ക്ളാസുകള്‍ മൂന്നായും ഉയര്‍ത്തേണ്ടി വന്ന അനുഭമാണ് സ്‌കൂള്‍ പ്രവര്‍ത്തക സമിതി പങ്കിടുന്നത്. ഗവേണിങ് ബോഡി അംഗങ്ങളോടൊപ്പം പൂര്‍ണ സമയവും വളന്ററിയര്‍മാരായി സമീക്ഷ യുകെ ജോയിന്റ് സെക്രട്ടറി സ്വപ്‌ന പ്രവീണ്‍, വാര്‍വിക് കൗണ്‍സില്‍ ജീവനക്കാരന്‍ ഷിന്‍സണ്‍ മാത്യു എന്നിവര്‍ കൂടി ഫാക്കല്‍റ്റി അംഗങ്ങളായി സജ്ജരായതോടെ ടോപ് ഗിയറില്‍ കുതിക്കുകയാണ് കവന്‍ട്രി കേരള സ്‌കൂള്‍.
വെറും മൂന്നു മാസം കൊണ്ട് ആദ്യഘട്ട പരീക്ഷ നടത്തിയാണ് സമ്മര്‍ അവധിക്കായി സ്‌കൂള്‍ പിരിഞ്ഞിരിക്കുന്നതു. ആദ്യ പരീക്ഷയില്‍ 20 മുതല്‍ 92 ശതമാനം വരെ മാര്‍ക്ക് വാങ്ങിയാണ് കുട്ടികള്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് പഠനവുമായി പൊരുത്തപ്പെടുവാന്‍ പ്രയാസപ്പെടുന്നതും, ക്ളാസുകള്‍ മിസ്സാക്കിയതാണ് ഇതിനു കാരണമെന്നും സ്‌കൂള്‍ കൗണ്‍സില്‍ നടത്തിയ നിരീക്ഷണത്തില്‍ വക്തമായിട്ടുണ്ട്. ഇക്കാര്യം സ്‌കൂള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് ആയി തയ്യാറാക്കി ഉടന്‍ മാതാപിതാക്കള്‍ക്ക് എത്തിക്കാന്‍ ഉള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. മൂന്നു മാസം കൊണ്ട് കുട്ടികള്‍ മലയാളം എഴുതാനും ചോദ്യങ്ങള്‍ക്കു വാക്കുകളില്‍ ഉത്തരം പറയാനും ചെറു കവിതകള്‍ ചൊല്ലാനും പഠിച്ച അനുഭവം ഏറെ പ്രചോദനമായി മാറുകയാണ്. കവന്‍ട്രി സ്‌കൂള്‍ പ്രവര്‍ത്തനത്തില്‍ അമ്മമാരുടെ സേവനമാണ് ഏറെ നിരനായകമായി മാറുന്നത്. ഓരോ ക്ളാസിലും മാതാപിതാക്കളുടെ നിര്ബന്ധ പങ്കാളിത്തം സ്‌കൂള്‍ പ്രവര്‍ത്തനത്തിന് ഏറെ സഹായകമായി മാറുന്നുണ്ടെന്നു അധ്യാപകര്‍ വക്തമാക്കുന്നു.
സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏറെ ഊര്‍ജ്ജം പങ്കു വച്ചിട്ടുള്ള ബീറ്റജ് അഗസ്റ്റിന്‍, കെ ആര്‍ ഷൈജുമോന്‍, എബ്രഹാം കുര്യന്‍, ലാലു സ്‌കറിയ, ഷൈജി ജേക്കബ്, ജിനു കുര്യാക്കോസ്, ഹരീഷ് നായര്‍ എന്നിവരാണ് സ്‌കൂള്‍ പ്രവര്‍ത്തനത്തിന് നെത്ര്വതം നല്‍കുന്നത്.
മലയാളം മിഷന്‍ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവന്‍ട്രി കേരള സ്‌കൂളുമായി ബന്ധപ്പെടുവാന്‍
[email protected] / abhraham kurien 07 8 8 2791150
ലണ്ടന്‍: വര്‍ദ്ധിപ്പിച്ച യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദമേറുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ശരാശരി 50,000 പൗണ്ടിനു മേല്‍ കടം വരുത്തുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് ഇതു സംബന്ധിച്ച് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ടു പേരും ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കണമെന്നോ പൂര്‍ണ്ണമായും എടുത്തുകളയണമെന്നോ ആവശ്യപ്പെട്ടു. ചില സര്‍വകലാശാലകളില്‍ ഈ ഓട്ടം ആകുന്നതോടെ ട്യൂഷന്‍ ഫീസ് 9250 പൗണ്ടായി ഉയരും.
വിദ്യാഭ്യാസ ലോണുകളില്‍ ചുമത്തുന്ന ഉയര്‍ന്ന പലിശ നിരക്ക് ഇല്ലാതാക്കണമെന്ന ആവശ്യവും സര്‍വേയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. അടുത്ത മാസത്തോടെ പലിശ നിരക്ക് 6.1 ശതമാനമായി ഉയരും എന്നാണ് കരുതുന്നത്. ഉയര്‍ന്ന പലിശനിരക്ക് കാരണം 75 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വായ്പകള്‍ പൂര്‍ണ്ണമായി അടച്ചു തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് കുറ്റപ്പെടുത്തുന്നു. വികസിത രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കടങ്ങള്‍ നില്‍ക്കുന്നതെന്നും ഐഎഫ്എസ് വ്യക്തമാക്കുന്നു.
മെയിന്റനന്‍സ് ഗ്രാന്റുകള്‍ ഇല്ലാതാക്കി പകരം വിദ്യാഭ്യാസ വായ്പകള്‍ കൊണ്ടുവന്നതോടെ സാമ്പത്തികശേഷി കുറഞ്ഞ വിദ്യാര്‍ത്ഥികളുടെ കടം 57,000 പൗണ്ടായി ഉയരുമെന്നാണ് വിവരം. എ ലെവല്‍ പരീക്ഷയുടെ ഫലങ്ങള്‍ വരുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഈ സര്‍വേ ഫലം പുറത്തു വന്നിരിക്കുന്നത്. യൂണിവേഴ്‌സിറ്റികളില്‍ പുതിയ അഡ്മിഷനുകള്‍ക്കുള്ള സമയവും അടുത്തുകൊണ്ടിരിക്കുകയാണ്.
ലണ്ടന്‍: 1990ല്‍ കുവൈറ്റിലേക്ക് ഇറാഖ് നടത്തിയ അധിനിവേശം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആയുധക്കച്ചവടത്തിനുള്ള അസുലഭ അവസരമായി ബ്രിട്ടന്‍ ഉപയോഗിച്ചെന്ന് രേഖകള്‍. അടുത്തിടെ പുറത്തു വന്ന രഹസ് രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാഷണല്‍ ആര്‍ക്കൈവ്‌സ് പുറത്തു വിട്ട രേഖകളില്‍ 1990ലെ ഗള്‍ഫ് യുദ്ധത്തിന്റെ പുരോഗതിയും അതനുസരിച്ച് ആയുധങ്ങളുടെ ആവശ്യം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ആയുധ നിര്‍മാതാക്കളെ അറിയിച്ചതും സംബന്ധിച്ച വിവരങ്ങളുണ്ട്.
അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറുടെ പ്രതിരോധ മന്ത്രിയായിരുന്ന അലന്‍ ക്ലാര്‍ക്കിന്റെ രഹസ്യ യോഗങ്ങളുടെ വിവരങ്ങളും ഇവയില്‍ ഉണ്ട്. സദ്ദാം ഹുസൈന്‍ കുവൈറ്റില്‍ അധിനിവേശം നടത്തിയതിന്റെ രണ്ടാമത്തെ ദിവസം ക്ലാര്‍ക്ക് മാര്‍ഗരറ്റ് താച്ചര്‍ക്ക് എഴുതിയ രഹസ്യ സ്വഭാവമുള്ള കത്തില്‍ ഇത് ആയുധക്കച്ചവടത്തിനുള്ള അസുലഭ അവസരമാണെന്ന് സൂചിപ്പിച്ചിരുന്നു. 1990 ഓഗസ്റ്റ് 19നാണ് ഈ കത്ത് എഴുതിയത്. യുദ്ധകാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളേക്കുറിച്ചുള്ള വിവരങ്ങളാണ് ഇവ. ഗള്‍ഫ് യുദ്ധം മേഖലയില്‍ ആയുധക്കച്ചവടത്തിനുള്ള വലിയ അവസരമാണ് തുറന്നത്. അതോടൊപ്പം ഈ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനും സഹായിച്ചെന്ന് രേഖകള്‍ പറയുന്നു.
ഡിഫന്‍സ് ആന്‍്ഡ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ വാര്‍ഷിക കണക്കുകളനുസരിച്ച് 2016ല്‍ ആയുധക്കച്ചവടത്തിലൂടെ 6 ബില്യന്‍ പൗണ്ടാണ് യുകെ നേടിയത്. ആഗോള മാര്‍ക്കറ്റിന്റെ 9 ശതമാനം വരും ഇത്. ഇതിന്റെ പകുതിയും നേടിയത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധക്കച്ചവടം നടത്തുന്ന രാജ്യമാണ് യുകെ. അമേരിക്കയാണ് ഒന്നാമത്.
വിര്‍ജീനിയ: അമേരിക്കയില്‍ വെളുത്തവര്‍ഗ്ഗക്കാരുടെ മേല്‍ക്കോയ്മയ്ക്കു വേണ്ടി വാദിക്കുന്നവരും ഫാസിസ്റ്റ് വിരുദ്ധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ മരിച്ചു. വിര്‍ജിനിയയിലെ ഷാര്‍ലറ്റ് വില്ലിലെ കോണ്‍ഫെഡറേറ്റ് ജനറല്‍ പ്രതിമ മാറ്റുന്നത് സംബന്ധിച്ചുണ്ടായ പ്രതിഷേധത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 32 വയസുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പോലീസ് ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടതും ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളുള്ളവര്‍ നടത്തിയ പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് സ്ത്രീ കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നരഹത്യക്ക് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനറല്‍ റോബര്‍ട്ട് ഇ. ലീയുടെ പ്രതിമ മാറ്റി സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത്. തീവ്രവലതുപക്ഷ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അര്‍ദ്ധ സൈനിക യൂണിഫോമുകളില്‍ തോക്കുകളുമായാണ് ഇവിടെയെത്തിയത്. മറ്റു ചിലര്‍ ഷീല്‍ഡുകളും ഹെല്‍മെറ്റുകളും ഗ്യാസ് മാസ്‌കുകളും ധരിച്ചിരുന്നു.
ഇതോടെ പ്രകടനം അക്രമാസക്തമാകുമെന്ന് പോലീസിന് വ്യക്തമായിരുന്നു. സ്‌റ്റേറ്റ് പോലീസും റയറ്റ് പോലീസും നാഷണല്‍ ഗാര്‍ഡും സ്ഥലത്ത് വിന്യസിക്കപ്പെട്ടു. യുണൈറ്റ് ദി റൈറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച റാലി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും പ്രദേശത്ത് സ്റ്റേറ്റ് ഗവണ്‍മെന്റും പ്രാദേശിക ഭരണകൂടവും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. വംശീയ സംഘര്‍ഷങ്ങള്‍ ഈ വിധത്തില്‍ പൊട്ടിപ്പുറപ്പെടുന്നതിന് കാരണം ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളാണെന്ന് ഷാര്‍ലറ്റ് വില്‍ മേയര്‍ കുറ്റപ്പെടുത്തി.
കോട്ടയം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് അമ്പത് വയസ്സ് തികഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലേയും നവജീവന്‍ ട്രസ്റ്റിലേയും ആളുകള്‍ക്കൊപ്പമായിരുന്നു അഭിവന്ദ്യ പിതാവിന്റെ അമ്പതാം പിറന്നാള്‍ ആഘോഷം നടന്നത്. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള സായാഹ്ന ഭക്ഷണ വിതരണത്തില്‍ പങ്കു ചേര്‍ന്ന് രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മധുര പലഹാരം വിതരണം ചെയ്തുമാണ് മാര്‍ സ്രാമ്പിക്കല്‍ തന്റെ അമ്പതാം പിറന്നാള്‍ ആഘോഷിച്ചത്. ആശുപത്രിയിലെ ഭക്ഷണ വിതരണത്തിനു ശേക്ഷം നവജീവനിലെത്തിയ അഭിവന്ദ്യ പിതാവിനെ നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി. യു. തോമസ് ബൊക്കെ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ പി. യു. തോമസ്, മാത്യൂ കൊല്ലമലക്കരോട്ട്, രാജി മാത്യൂ എന്നിവര്‍ പ്രസംഗിച്ചു. ആയിരക്കണക്കിനാളുകള്‍ക്ക് ദിവസവും ഭക്ഷണം നല്‍കി ആശ്രയമാകുന്ന നവജീവന്‍ ട്രസ്റ്റിനൊപ്പം തന്റെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുവാന്‍ കഴിഞ്ഞത് മറക്കുവാന്‍ കഴിയാത്ത അനുഭവമാണെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
ലണ്ടന്‍: പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ യുണൈറ്റഡ് കിംഗ്ഡം ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുസ്ലീം വിരുദ്ധ പ്രചാരകയും സ്ഥാനാര്‍ത്ഥിയാകും. മുസ്ലീം വിരുദ്ധ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആന്‍ മേരി വാട്ടേഴ്‌സിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് നിലവിലുള്ള നേതൃത്വം അംഗീകാരം നല്‍കി. തീവ്രവലതുപക്ഷ സംഘടനകളുമായി അടുത്ത ബന്ധമുള്ള നേതാവാണ് വാട്ടേഴ്‌സ്.
അടുത്ത മാസം നടക്കുന്ന നേതൃതെരഞ്ഞെടുപ്പില്‍ 11 പേരാണ് മത്സരിക്കുന്നത്. അവരില്‍ വാട്ടേഴ്‌സിനും ഇടം നല്‍കാന്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനം പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. വാട്ടേഴ്‌സ് വിജയിച്ചാല്‍ നേതൃനിരയില്‍ നിന്ന് രാജിവെക്കുമെന്ന് നിരവധി മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ രാജ്യത്ത് മൂന്നാമതെത്തിയ പാര്‍ട്ടിയാണ് യുകിപ്.
വാട്ടേഴ്‌സ് വിജയിച്ചില്ലെങ്കിലും പാര്‍ട്ടിയില്‍ പിളര്‍പ്പിന് സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ബ്രക്‌സിറ്റിനു ശേഷം സ്വീകരിക്കേണ്ട നിലപാടുകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. നേതാക്കളില്‍ വര്‍ദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധ മനോഭാവവും വലതുപക്ഷ രാഷ്ട്രീയത്തോടുള്ള ചായ്‌വും ഈ അഭിപ്രായ ഭിന്നത രൂക്ഷമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ലണ്ടന്‍: ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വോട്ട് ചെയ്തവരില്‍ 29 ശതമാനം പേര്‍ ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ പൗരന്‍മാരെ പുറത്താക്കുന്നതിനെ അനുകൂലിക്കുന്നു. പുതിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ യൂണിയന്‍ വിടണമെന്ന് വോട്ട് ചെയ്തവരില്‍ 34 ശതമാനം പേര്‍ യൂറോപ്യന്‍ പൗരന്‍മാരുടെ കുടിയേറ്റത്തിന് എതിരല്ലെന്നും വ്യക്തമാക്കി. നിലവിലുള്ളതുപോലെ തന്നെയുള്ള കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ ബ്രിട്ടന് അധികാരം നല്‍കരുതെന്നാണ് ഇവര്‍ പറയുന്നത്. യൂണിയന്‍ വിടണമെന്ന് വോട്ട് രേഖപ്പെടുത്തിയവരില്‍ മൂന്നിലൊന്ന് വരും ഇവരെന്നാണ് കണക്ക്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് എന്നിവയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് അഭിപ്രായങ്ങളും രേഖപ്പെടുത്തിയവരുടെ കാഴ്ചപ്പാടുകള്‍ നിലവില്‍ നടക്കുന്ന മര്‍മ്മഭേദകമായ പൊതുചര്‍കളില്‍ പ്രത്യക്ഷപ്പെടുന്നതിലും തീര്‍ത്തും വിഭിന്നമാണെന്നാണ് വ്യക്തമാകുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ യുകെയില്‍ തുടരുന്നതിനെ പിന്തുണയ്ക്കുന്നുലവെന്നാണ് യൂണിയനില്‍ തുടരണമെന്ന് അഭിപ്രായപ്പെടുന്നവരില്‍ 60 ശതമാനവും അഭിപ്രായപ്പെട്ടത്.
റിമെയ്ന്‍ പക്ഷത്തില്‍ 29 ശതമാനം പേര്‍ മാത്രമാണ് വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചത്. ഹാര്‍ഡ് ബ്രെക്‌സിറ്റിന്റെ ഫലങ്ങള്‍ സ്വീകരിക്കാന്‍ റിമെയ്ന്‍ പക്ഷക്കാരും ഒരുങ്ങുന്നുവെന്നതിന്റെ സൂചനകളാണ് ഇതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പരാജയപ്പെട്ടവരുടെ സമ്മതമായി ഇതിനെ കാണാമെന്നും ഗവേഷകനായ ഡോ.ലീപ്പര്‍ പറയുന്നു. 3000 ആളുകളിലാണ് പഠനം നടത്തിയത്.
ലണ്ടന്‍: ഭവനരഹിതരെ അടിമകളാക്കിയ കുടുംബത്തിലെ എല്ലാ അംഗങ്ങളും കുറ്റക്കാരാണെന്ന് കണ്ടെത്തി. ലിങ്കണ്‍ഷയറിലുള്ള റൂണി കുടുംബത്തിലെ 11 പേര്‍ കുറ്റക്കാരാണെന്ന് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതിയാണ് കണ്ടെത്തിയത്. ഭിക്ഷക്കാരെയും ഭിന്നശേഷിയുള്ളവരെയുമൊക്കെ ഇവര്‍ കുറഞ്ഞ ശമ്പളത്തിനോ അല്ലെങ്കില്‍ ശമ്പളമില്ലാതെയോ ജോലികള്‍ക്ക് നിയോഗിച്ചതായാണ് കണ്ടെത്തിയത്. കഴിഞ്ഞ 26 വര്‍ഷമായി ഇവര്‍ ഈ രീതി തുടര്‍ന്നു വരികയായിരുന്നു. അടിമകളാക്കപ്പെടുന്നവരെ മാലിന്യം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. 18 പേരെ ഇവര്‍ അടിമകളാക്കിയിട്ടുണ്ടെന്നും കണ്ടെത്തി.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെയും പെട്ടെന്ന് കീഴ്‌പ്പെടുത്താന്‍ കഴിയുന്നവരെയും തെരുവുകളില്‍ നിന്ന് തേടിപ്പിടിച്ചാണ് ഇവര്‍ അടിമകളാക്കിയിരുന്നത്. അടിമകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. കണ്ടെത്തിയവരില്‍ ഒരാള്‍ 26 വര്‍ഷത്തോളമായി ഇവര്‍ക്കുവേണ്ടി അടിമപ്പണി ചെയ്യുകയായിരുന്നു. ഇരയാക്കപ്പെട്ടവര്‍ നേരിട്ട മാനസികാഘാതം വളരെ വലുതാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ചിലര്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു.
ജോലിയും താമസ സൗകര്യവും വാഗ്ദാനം ചെയ്താണ് ഇവര്‍ ഇരകളെ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് നല്‍കിയിരുന്നത് ഹീറ്റിംഗ്, ബാത്ത്‌റൂം സൗകര്യങ്ങളും ആവശ്യത്തിന് വെള്ളവും ഇല്ലാത്ത ജീര്‍ണ്ണിച്ച കാരവനുകളായിരുന്നു. അടുത്തുള്ള കാട്ടിലായിരുന്നു ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറാന്‍ സൗകര്യം കൊടുത്തത്. ഇവര്‍ തയ്യാറാക്കിയ കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഒരു ഇരയെക്കൊണ്ട് സ്വന്തം കുഴിമാടം കുഴിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.