Main News

ഇന്‍ഡോര്‍: ഇന്‍ഡോറിന് സമീപം ഉദയ്‌നഗറില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മാര്‍ച്ച് 23ന് വത്തിക്കാന്‍ അംഗീകരിച്ച നടപടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുന്നത്. ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനും സമീപമുള്ള സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു ചടങ്ങുകള്‍.

നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാനിലെ സംഘത്തില്‍ അംഗമായ കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള ദിവ്യബലിക്കിടെയാണ് പ്രഖ്യാപനം നടന്നത്. സിസ്റ്റര്‍ രാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന ലാറ്റിന്‍ ഭാഷയില്‍ കര്‍ദിനാള്‍ മാര്‍ അമാത്തോയും ഇംഗ്ലീഷില് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും വായിച്ചു.

റാഞ്ചി ആര്‍ച്ച് ബിഷപ്പ് ഡോ.ടെലസ്‌ഫോര്‍ ടോപ്പോ ഇത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തു. പിന്നീട് വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയുമായി അള്‍ത്താരയിലേക്ക് പ്രദക്ഷിണം നടന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ അംഗമായിരുന്ന സിസ്റ്റര്‍ റാണി മരിയ 1995 ഫെബ്രുവരി 25നാണ് വാടകക്കൊലയാളിയാല്‍ കൊല്ലപ്പെടുന്നത്. സത്‌ന, ബിജ്‌നോര്‍, ഇന്‍ഡോര്‍ രൂപതളില്‍ അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ ടോറി എംപിയും കോമണ്‍സ് ട്രഷറി സെലക്ട് കമ്മിറ്റി അംഗവുമായ ചാര്‍ലി എല്‍ഫിക്കിനെ സസ്‌പെന്‍ഡ് ചെയ്തു. ഡോവര്‍ എംപിയായ എല്‍ഫിക്കിനെ സസ്‌പെന്‍ഡ് ചെയ്തതായി പാര്‍ട്ടി ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് ആണ് അറിയിച്ചത്. ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ പോലീസിന് കൈമാറിയതായും വിവരമുണ്ട്. 2010 മുതല്‍ കോമണ്‍സ് ട്രഷറി സെലക്ട് കമ്മിറ്റിയില്‍ അംഗമാണ് എല്‍ഫിക്ക്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് എല്‍ഫിക്ക് രംഗത്തെത്തിയിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. സസ്‌പെന്‍ഷനേക്കുറിച്ച് തന്നെ അറിയിക്കുന്നതിനു മുമ്പ് പാര്‍ട്ടി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നുവെന്നും എല്‍ഫിക്ക് ട്വീറ്റ് ചെയ്തു.

ലേബര്‍ എംപി ക്ലൈവ് ലൂയിസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ലേബര്‍ പാര്‍ട്ടി അന്വേഷണം ആരംഭിച്ചതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ടോറി എംപിയുടെ സസ്‌പെന്‍ഷന്‍ വിവരം പുറത്തെത്തിയത്. ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ വെച്ച് പാര്‍ട്ടി അംഗമായ സ്ത്രീയെ കയറിപ്പിടിച്ചുവെന്നാണ് ലൂയിസിനെതിരെ ഉയര്‍ന്ന ആരോപണം. മറ്റൊരു ആരോപണത്തില്‍ കെവിന്‍ ഹോപ്കിന്‍സിനെതിരെയും അന്വേഷണം നടന്നു വരികയാണ്.

വെസ്റ്റ്മിന്‍സ്റ്റര്‍ ലൈംഗികാരോപണങ്ങളില്‍ കുരുങ്ങി ഒട്ടേറെ നേതാക്കള്‍ പുറത്തേക്കു പോകുമെന്നാണ് കരുതുന്നത്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ആരോപണങ്ങളില്‍പ്പെട്ട ഡിഫന്‍സ് സെക്രട്ടറി സര്‍ മൈക്കിള്‍ ഫാലന്‍ സ്ഥാനം രാജിവെച്ചിരുന്നു.

ബെര്‍ക്ക്ഷയര്‍: 36 കാരിയായ സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയെ നായ ആക്രമിച്ചു. ബെര്‍ക്ക്ഷയറിലെ വിന്നേര്‍ഷിലാണ് സംഭവമുണ്ടായത്. പാര്‍ക്കിലൂടെ തന്റെ നായയുമായി നടക്കാനിറങ്ങിയ സ്ത്രീയെയാണ് അക്രമി പിന്നില്‍ നിന്ന് കയറിപ്പിടിച്ചത്. നിലത്തേക്ക് വലിച്ചിട്ട സ്ത്രീയെ ഇയാള്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് തെംസ് വാലി പോലീസ് പറഞ്ഞു. ഇതോടെ സ്ത്രീയുടെ വളര്‍ത്തുനായ അക്രമിക്കെതിരെ തിരിയുകയും അയാളെ അവിടെനിന്ന് തുരത്തുകയുമായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ മാനസികമായി തകര്‍ന്ന സ്ത്രീയെ വിദഗ്ദ്ധരായ ഉദ്യോഗസ്ഥര്‍ കൗണ്‍സലിംഗിന് വിധേയയാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിനു ശേഷം ശക്തമായ പോലീസ് സാന്നിധ്യം പാര്‍ക്കിലുണ്ടായിരുന്നു. ആക്രമണത്തിന് ദൃക്‌സാക്ഷികളായി ആരെങ്കിലുമുണ്ടെങ്കില്‍ വിവരങ്ങള്‍ കൈമാറണമെന്നും പോലീസ് അറിയിച്ചു.

മുപ്പതുകളിലുള്ള 5 അടി 7 ഇഞ്ച് ഉയരമുള്ളയാളാണ് ആക്രമണം നടത്തയതെന്ന് പോലീസ് അിയിച്ചു. ഇരുണ്ട നിറവും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമാണ് ഇയാള്‍ക്കുണ്ടായിരുന്നത്. സൂചനകളുടെ അടിസ്ഥാനത്തില്‍ പരിസരങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ലണ്ടന്‍: എന്‍എച്ച്എസിന്റെ ഘടന പുനര്‍നിര്‍വചിക്കാനുള്ള ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. അമേരിക്കന്‍ ശൈലിയില്‍ പബ്ലിക്, പ്രൈവറ്റ് പങ്കാളിത്തത്തിലേക്ക് എന്‍എച്ച്എസിനെ മാറ്റാനാണ് ശ്രമം. ഇത് അമേരിക്കന്‍ ശൈലിയിലുള്ള സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടിസ്ഥാനമാക്കിയുള്ള രീതിയാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഈ രീതി നടപ്പാക്കാനുളള തീരുമാനം കോടതി കയറുമെന്നാണ് പുതിയ വാര്‍ത്ത. മുതിര്‍ന്ന ആരോഗ്യ വിദഗ്ദ്ധരും ക്യാംപെയിനര്‍മാരും ഹണ്ടിനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിനുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

എന്‍എച്ച്എസ് സംവിധാനത്തില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ക്ക് ജുഡീഷ്യല്‍ വിലയിരുത്തല്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ പരിശോധനക്ക് വിധേയമാക്കണം. പുതിയ നിര്‍ദേശമനുസരിച്ച് ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ കെയര്‍ എന്നിവയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകും. അതിനൊപ്പം മറ്റ് ഫണ്ടിംഗ് സംവിധാനങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യും. അക്കൗണ്ടബിള്‍ കെയര്‍ ഓര്‍ഗനൈസേഷന്‍സ് എന്ന പേരില്‍ പുതിയ മേല്‍നോട്ട സംവിധാനത്തിന് രൂപം നല്‍കുകകയും ചെയ്യും.

എന്‍എച്ച്എസ് ഇതര, കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ക്ക് ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സേവനങ്ങള്‍ നടത്താന്‍ എസിഒ അനുമതി നല്‍കും. ഇത്തരക്കാര്‍ക്ക് എന്‍എച്ച്എസ് സബ് കോണ്‍ട്രാക്റ്റായി നല്‍കാനുള്ള അധികാരവും എസിഓക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്‍എച്ച്എസിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഇതിലേക്ക് എത്തുകയും പൊതു ധനം വിനിയോഗിക്കുന്നതില്‍ പോലും കൈകടത്തലുകള്‍ ഉണ്ടാകുമെന്നുമാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്.

വിവാഹിതരായവര്‍ക്കും പുരോഹിതരാകാനുള്ള സാധ്യതയേക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. ബ്രസീലിലെ വിവാഹിതരായ പുരുഷന്‍മാര്‍ക്ക് ഈ വിധത്തില്‍ അനുമതി നല്‍കണമെന്ന് പോപ്പ് അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കത്തോലിക്കാ സഭയിലെ കടുത്ത യാഥാസ്ഥിതികത്വം പുലര്‍ത്തുന്നവരില്‍ നിന്ന് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആമസോണിലും വിദൂര പ്രദേശങ്ങളിലുമുള്ള വിശ്വാസ സമൂഹങ്ങള്‍ക്ക് പുരോഹിതന്‍മാരെ ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഈ രീതി പരിഗണിക്കണമെന്ന് ആമസോണ്‍ എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ പ്രസിഡന്റ് കാര്‍ഡിനല്‍ ക്ലോഡിയോ ഹംസ് പോപ്പിനോട് അഭ്യര്‍ത്ഥിച്ചതായാണ് വിവരം.

കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ജര്‍മന്‍ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ വിരി പ്രൊബാറ്റി എന്ന് അറിയപ്പെടുന്ന വിശ്വാസം തെളിയിച്ച പുരുഷന്‍മാര്‍ക്ക് പൗരോഹിത്യത്തിന്റെ ചില ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നതിന്റെ സാധ്യതയെക്കുറിച്ച് പോപ്പ് പറഞ്ഞിരുന്നു. വിദൂര പ്രദേശങ്ങളിലുള്ള കമ്യൂണിറ്റികളില്‍ വിവാഹിതരായവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഉത്തരവാദിത്തങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ പുരോഹിതരിലെ ബ്രഹ്മചര്യം അച്ചടക്കമാണെന്ന് പറഞ്ഞ അദ്ദേഹം അതൊരു നിര്‍ബന്ധിത നിയമല്ലെന്നും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

ഇപ്പോള്‍ത്തന്നെ സഭ ഇക്കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കുന്നുണ്ട്. കിഴക്കന്‍ സഭകളിലും ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തുന്നവര്‍ക്കും ഇളവുകളുണ്ട്. പൈലറ്റ് പദ്ധതിയായി അവതരിപ്പിച്ച ഈ ഇളവ് വിജയകരമായാല്‍ ആഫ്രിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അനുവദിക്കാനും പദ്ധതിയുണ്ടെന്നാണ് വിവരം. വിവാഹമോചിതര്‍ക്ക് വീണ്ടും വിവാഹം കഴിക്കാനുള്ള അനുമതി നല്‍കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം സഭയ്ക്കുള്ളിലെ യാഥാസ്ഥിതികരുടെ വിമര്‍ശനത്തിനിരയായിരിക്കെയാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നത്.

ലണ്ടന്‍: ഒരു കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ മറ്റൊരു ഗര്‍ഭധാരണത്തിനു കൂടി സാധ്യതയുണ്ടോ? പലര്‍ക്കും സ്വാഭാവികമായി തോന്നാവുന്ന സംശയമാണ്. സാധ്യതയില്ലെന്ന് ചിലര്‍ക്ക് തോന്നുകയും ചെയ്യും. എന്നാല്‍ ശാസ്ത്രത്തിന് പറയാനുള്ളത് ഇതിന് വിരുദ്ധമായ മറുപടിയാണ്. ഗര്‍ഭിണിയാണെങ്കിലും മറ്റൊരു ഗര്‍ഭത്തിനു കൂടി സാധ്യതയുണ്ടെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് സാധാരണമല്ലെന്നും വളരെ വിരളമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്നും വിശദീകരണമുണ്ട്.

കാലിഫോര്‍ണിയ സ്വദേശിനിയായ സറോഗേറ്റ് അമ്മ, ജെസീക്ക അലന് പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ ജസീക്കയുടെ ഭര്‍ത്താവില്‍ നിന്നുള്ളതായിരുന്നുവെന്ന് പരിശോധനകളില്‍ തെളിഞ്ഞിരുന്നു. ഇന്‍വിട്രോ രീതിയില്‍ താന്‍ ഗര്‍ഭിണിയായതിനു ശേഷം ഭര്‍ത്താവുമായി ഗര്‍ഭനിരോധന ഉറയില്ലാതെ ബന്ധപ്പെട്ടിരുന്നുവെന്നും അതില്‍ നിന്നുള്ള കുട്ടിയാണ് തനിക്ക് പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരാളെന്നുമാണ് ജസീക്ക പറയുന്നത്.

സൂപ്പര്‍ഫീറ്റേഷന്‍ എന്നാണ് ഈ അവസ്ഥയ്ക്ക് ശാസ്ത്രീയമായി പറയുന്നത്. ഗര്‍ഭിണിയായിരിക്കെ ഗര്‍ഭപാത്രത്തില്‍ അണ്ഡോല്‍പാദനം നടക്കുന്ന അവസ്ഥയിലാണ് ഇങ്ങനെ സംഭവിക്കുന്നത്. വളരെ വിരളമായി മാത്രമുണ്ടാകുന്ന അവസ്ഥയാണ് ഇതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗര്‍ഭിണിയാകുമ്പോള്‍ ഓവുലേഷന്‍ നിലയ്ക്കാറാണ് പതിവെങ്കിലും ഈ വിചിത്രമായ അവസ്ഥയില്‍ ഇരട്ട ഗര്‍ഭത്തിന് സാധ്യയതയുണ്ടെന്നാണ് വിശദീകരിക്കപ്പെടുന്നത്.

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയര്‍ത്തി. നിലവിലുണ്ടായിരുന്ന 0.25 ശതമാനത്തില്‍ നിന്ന് 0.50 ശതമാനമായാണ് നിരക്കുകള്‍ ഉയര്‍ത്തിയത്. യുകെയില മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതികൂലമാകുന്ന തീരുമാനമാണ് സെന്‍ട്രല്‍ ബാങ്ക് എടുത്തിരിക്കുന്നത്. ബാങ്കുകള്‍ പലിശ നിരക്ക് ഇതിന് ആനുപാതികമായി ഉയര്‍ത്തുന്നതോടെ നിക്ഷേപങ്ങളുടെയും വായ്പകളുടെയും നിരക്കില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകും. വേരിയബിള്‍ പലിശനിരക്കില്‍ മോര്‍ഗേജ് എടുത്തിട്ടുള്ളവര്‍ക്കും വീടുകള്‍ വാങ്ങാനുദ്ദേശിക്കുന്നവരെയും നിരക്ക് വര്‍ദ്ധന പ്രതികൂലമായി ബാധിക്കും.

മോര്‍ഗേജ് നിരക്കിലെ വര്‍ദ്ധനവ് വാടക നിരക്ക് ഉയരാന്‍ കാരണമാകും. ഇത് പ്രവാസികളെയായിരിക്കും ഏറ്റവും ബാധിക്കുക. പലിശ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ ബില്‍ഡിംഗ് സൊസൈറ്റികളും ബാങ്കുകളും പലിശ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹോം ലോണുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും പലിശ ഉയരുന്നത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കും. നിക്ഷേപങ്ങള്‍ക്ക് പലിശ കൂടുതല്‍ ലഭിക്കുമെന്നതാണ് ഈ പ്രഖ്യാപനം കൊണ്ടുള്ള നേട്ടം. ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിനും പണപ്പെരുപ്പം കുറക്കാനുമാണ് തീരുമാനമെന്ന് ബാങ്ക് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞു.

മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇനിയും നിരക്ക് കൂട്ടേണ്ടി വരുമെന്ന സൂചനയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കിയിട്ടുണ്ട്. യുകെ അടുത്ത രണ്ട് വര്‍ഷത്തേക്ക് ലക്ഷ്യമിടുന്ന 1.7 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധന അത്യാവശ്യമാണെന്ന വിശദീകരണമാണ് കാര്‍ണി നല്‍കിയത്.

പൂള്‍: ബോണ്‍മൌത്തില്‍ മലയാളി ബാലന്‍ നിര്യാതനായി. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കഴിഞ്ഞ ആറുമാസത്തോളമായി ചികിത്സയിലായിരുന്ന ഡൊമിനിക് (4) ആണ് ഇന്ന് ഉച്ചയ്ക്കുശേഷം പൂള്‍ എന്‍ എച്ച് എസ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്.

പത്തു വര്‍ഷത്തിലേറെയായി ബോണ്‍ മോത്തില്‍ താമസിക്കുന്ന കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരി സ്വദേശി തെങ്ങും പളളി ജോഷി, സോനാ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമനാണ് ഡൊമിനിക്ക്. ഡോമിനിക്കിനു അസുഖമാണെന്ന് അറിഞ്ഞത് മുതല്‍ കഴിഞ്ഞ ആറു മാസമായി ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളും പിഞ്ചു ഡൊമിനികിന്റെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ക്കും കരുതലുകള്‍ക്കും ഒന്നും പിടിച്ച് നിര്‍ത്താന്‍ കഴിയാതെ ഡൊമിനിക്കിന്‍റെ ജീവന്‍ നിത്യതയിലേക്ക് യാത്രയാവുകയായിരുന്നു.

ഡൊമിനിക്കിന്റെ ഓര്‍മ്മക്കായി ഇന്ന് വൈകുന്നേരം എട്ടു മണിക്ക് ഫാ.ചാക്കോയുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ എന്‍സ്ബറി പാര്‍ക്കിലെ കാത്തലിക്ക് ദേവാലയത്തില്‍ നടക്കുന്നതായിരിക്കുമെന്ന് പൂള്‍ പാരിഷ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

ഡോമിനിക്കിന്‍റെ വേര്‍പാടില്‍ ദുഖിതരായിരിക്കുന്ന കുടുംബംഗങ്ങള്‍ക്ക് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ലണ്ടന്‍: പാര്‍ലമെന്റിനെ പിടിച്ചു കുലുക്കിയ ലൈംഗികാപവാദങ്ങള്‍ക്ക് പിന്നാലെ ഡിഫന്‍സ് സെക്രട്ടറി സര്‍ മൈക്കിള്‍ ഫാലന്‍ രാജിവെച്ചു. ആരോപണങ്ങള്‍ ഉയര്‍ന്നതിനു ശേഷം ആദ്യമായാണ് ഒരു നേതാവ് അവയുടെ അടിസ്ഥാനത്തില്‍ രാജിവെക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പ്രധാനമന്ത്രി തെരേസ മേയുടെ അടുത്ത അനുയായിയുമാണ് ഫാലന്‍. താന്‍ പ്രതിനിധാനം ചെയ്യുന്ന സായുധ സൈന്യത്തിന്റെ നിലവാരത്തിന് ചേരാത്തതായിരുന്നു ഭൂതകാലത്തില്‍ തന്റെ പെരുമാറ്റമെന്ന് ഫാലന്‍ സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുദിനം ലൈംഗികാരോപണങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പ്രത്യക്ഷപ്പെടുന്നതിനിടെയാണ് ഈ പ്രശ്‌നങ്ങളില്‍ത്തട്ടി ഒരു മന്ത്രി രാജിവെക്കുന്നത്. വെസ്റ്റ്മിന്‍സ്റ്ററിന്‍ ഈ രാജി വലിയ നടുക്കം സൃഷ്ടിക്കും. ആരോപണങ്ങളും പെരുമാറ്റദൂഷ്യവും അന്വേഷിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. തന്റെ കീഴിലുള്ളവര്‍ ആരോപണ വിമുക്തരായിരിക്കണമെന്ന് തെരേസ മേയ്ക്ക് നിര്‍ബന്ധമുള്ളതിനാലാണ് രാജിയെന്ന് ഫാലന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ബുധനാഴ്ചയും നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു ജീവനക്കാരി ഉന്നയിച്ച ആരോപണത്തിനൊപ്പം കടന്നുപിടിച്ചതായി ഒരു ജീവനക്കാരനും കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ രണ്ട് നേതാക്കള്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും വാര്‍ത്തകളുണ്ട്.

ലണ്ടന്‍: യുകെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ന് പലിശ നിരക്കുകള്‍ പ്രഖ്യാപിക്കാനിരിക്കെ നിക്ഷേപകരും സാമ്പത്തിക വിദഗദ്ധരും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. പത്തു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരിക്കും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്കുകള്‍ ഉയര്‍ത്തുന്നത്. സാമ്പത്തിക വളര്‍ച്ച സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ വരുന്ന മാസങ്ങളില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മോണിറ്ററി പോളിസി കമ്മിറ്റി അടിസ്ഥാന രൂപം സെപ്റ്റംബറില്‍ സൂചന നല്‍കിയിരുന്നു. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

നിലവിലുള്ള 0.25 ശതമാനത്തില്‍ നിന്ന് നിരക്ക് വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ 2007 ജൂലൈക്ക് ശേഷം വരുത്തുന്ന ആദ്യത്തെ നിരക്ക് വര്‍ദ്ധനയായിരിക്കും ഇത്. വാണിജ്യ ബാങ്കുകള്‍ തങ്ങളുടെ അക്കൗണ്ടുകളുടെയും വായ്പകളുടെയും പലിശനിരക്കുകള്‍ നിശ്ചയിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന നിരക്ക് അനുസരിച്ചാണ്. നിരക്ക് ഉയര്‍ത്തിയാല്‍ 3.7 ദശലക്ഷം കുടുംബങ്ങളെ അത് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വായ്പകളുടെ പലിശ വര്‍ദ്ധിക്കുന്നത് ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സമ്മാനിക്കും.

അതേസമയം 44 ദശലക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഈ നിരക്ക് വര്‍ദ്ധനയിലൂടെ പലിശ വരുമാനം വര്‍ദ്ധിക്കുമെന്നും വിലയിരുത്തലുണ്ട്. നിലവില്‍ ബുദ്ധിമുട്ടിലായ കുടുംബങ്ങള്‍ക്കും ചെറുകിട കമ്പനികള്‍ക്കും നിരക്ക് വര്‍ദ്ധന കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചാരിറ്റികളും ബിസിനസ് ഗ്രൂപ്പുകളും സെന്‍ട്രല്‍ ബാങ്കിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിസ്ഥാന നിരക്ക് അനുസരിച്ചായിരിക്കും പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കപ്പെടുകയെന്നതിനാല്‍ നേരിയ നിരക്ക് വര്‍ദ്ധന വായ്പയെടുത്തവര്‍ക്ക് അധികം ഭാരമുണ്ടാക്കില്ലെന്ന് വായ്പാ സ്ഥാപനമായ നേഷന്‍വൈഡ് പറയുന്നു.

Copyright © . All rights reserved