ലണ്ടന്‍: ബ്രിട്ടീഷ് സമ്മറിന് അന്ത്യം കുറിച്ചുകൊണ്ട് ഗെര്‍ട്ട് ചുഴലിക്കൊടുങ്കാറ്റ് വരുന്നു. ഈ ആഴ്ച അവസാനത്തോടെ ഗെര്‍ട്ട് യുകെയില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. രാജ്യമൊട്ടാകെ ഇതിന്റെ പ്രഭാവമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. സമ്മര്‍ അവസാനത്തോടെ ഇത്തരം ചുഴലിക്കാറ്റുകള്‍ പതിവാണെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഗാസ്റ്റണ്‍ ചുഴലിക്കാറ്റായിരുന്ന സമ്മറിന്റെ അവസാനം എത്തിയത്. 2015ല്‍ കെയിറ്റ് ചുഴലിക്കാറ്റ് ഇതേ സമയത്ത് എത്തിയിരുന്നു.
2014ല്‍ ബെര്‍ത്തയെന്ന് പേരുള്ള ചുഴലിക്കാറ്റാണ് യുകെയില്‍ എത്തിയത്. ഓഗസ്റ്റ് 19, 20 തിയതികളില്‍ (ശനി, ഞായര്‍) ഗെര്‍ട്ട് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ ശീതജലപ്രവാഹം മൂലം രൂപമാറ്റം സംഭവിച്ച ചുഴലിക്കാറ്റാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകയായ ക്ലെയര്‍ നാസിര്‍ പറഞ്ഞു. വെസ്റ്റേണ്‍ യൂറോപ്പിലേക്കുള്ള ശീതജലത്തിന്റെ പ്രവാഹം മൂലം ചൂഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറാന്‍ ഇടയുണ്ടെന്നും അവര്‍ പറഞ്ഞു. നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ നിന്ന് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കൊടുങ്കാറ്റാണ് ഗെര്‍ട്ട്. ഇത് ഒരു കാറ്റഗറി 1 കൊടുങ്കാറ്റാണ്.
ഇപ്പോള്‍ അമേരിക്കന്‍ തീരത്തിന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഇത് കിഴക്കോട്ടാണ് സഞ്ചരിക്കുന്നത്. ഇന്ന് കാനഡയുടെ കിഴക്കന്ഡ പ്രദേശം കടക്കുന്ന ഗെര്‍ട്ടിന് ശക്തി കുറയുകയും അറ്റ്‌ലാന്റിക്കിന് മധ്യത്തില്‍വെച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. വെള്ളിയാഴ്ചയോടെ യുകെയില്‍ എത്തുന്ന ഗെര്‍ട്ട് ഞായറാഴ്ച വരെ തുടരുമെന്നാണ് വിവരം. കനത്ത മഴയും കാറ്റും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.
ലണ്ടന്‍: മിനിമം വേതനത്തേക്കാള്‍ കുറവ് ശമ്പളം വാങ്ങിയിരുന്ന 13,000ത്തിലേറെ ആളുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത തെളിയുന്നു. ഇവര്‍ക്ക് നഷ്ടപരിഹാരത്തിനായി 20 ലക്ഷം പൗണ്ട് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ജീവനക്കാര്‍ക്ക് മിനിമം വേതനത്തിലും കുറഞ്ഞ ശമ്പളം നല്‍കുന്ന 233 സ്ഥാപനങ്ങളെ അന്വേഷണത്തില്‍ കണ്ടെത്തി. മിനിമം വേതനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ബാക്കി ശമ്പളം കണക്കുകൂട്ടിയതാണ് ഈ തുക. നിയമലംഘനത്തിന് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് തൊഴിലുടമകള്‍ക്ക് ഇതിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് ബിസിനസ് മിനിസ്റ്റര്‍ മാര്‍ഗോട്ട് ജെയിംസ് പറഞ്ഞു.
നിയമം അനുശാസിക്കുന്ന മിനിമം വേതനം നല്‍കാത്തതും ജീവനക്കാരരെ അടിക്കടി മാറ്റുന്നതും ഏറ്റവും നന്നായി ജോലി ചെയ്യുന്നവര്‍ക്കു പോലും ശരിയായ ശമ്പളം നല്‍കാത്തതും നിയമവിരുദ്ധമാണെന്നും ജെയിംസ് വ്യക്തമാക്കി. യൂണിഫോമുകള്‍ക്ക് പണം ഈടാക്കുക, ഓവര്‍ടൈമിന് ശമ്പളം നല്‍കാതിരിക്കുക, ജീവനക്കാര്‍ക്ക് അപ്രന്റീസ് നിരക്കുകളില്‍ മാത്രം ശമ്പളം നല്‍കുക തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെയിന്‍സ്ബറിസ് ഏറ്റെടുത്ത ആര്‍ഗോസ് അവരുടെ 12,176 ജീവനക്കാര്‍ക്ക് 1.5 ദശലക്ഷം പൗണ്ട് ശമ്പളയിനത്തില്‍ നല്‍കാതെ പിടിച്ചുവെച്ചതായി കണ്ടെത്തി.
മിനിമം വേതനത്തില്‍ താഴെ ശമ്പളം നല്‍കി ഏറ്റവും വലിയ നിയമലംഘനം നടത്തിയത് ആര്‍ഗോസ് ആണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 37,000 പേര്‍ക്കായിരുന്നു ശമ്പളക്കുടിശിക നല്‍കാനുണ്ടായിരുന്നതെന്നും തുക 2.4 ദശലക്ഷമായിരുന്നെന്നും സെയിന്‍സ്ബറിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റെടുക്കലിനു ശേഷമാണ് ഈ പ്രശ്‌നം കണ്ടെത്തിയതെന്നും അത് പരിഹരിക്കാനുള്ള നടപടികളിലാണ് കമ്പനിയെന്നും ആര്‍ഗോസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ റോജേഴ്‌സ് പറഞ്ഞു.
ന്യൂഡല്‍ഹി: വായ്പയെടുത്ത വന്‍ തുക വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയ സംഭവത്തില്‍ അദാനി ഗ്രൂപ്പിനെതിരെ അഴിമതിയാരോപണം. ഓസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനി സ്ഥാപിക്കുന്നതിനായാണ് അദാനി ഗ്രൂപ്പ് വായ്പയെടുത്തത്. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനിയാണ് ഇവിടെ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പണം നികുതി വെട്ടിക്കാനായി വിദേശ അക്കൗണ്ടിലേക്ക് മാറ്റിയതാണ് ആരോപണത്തിന് കാരണമായത്. 15 ബില്യന്‍ രൂപയാണ് ഈ വിധത്തില്‍ മാറ്റിയതെന്ന് ഇന്ത്യന്‍ കസ്റ്റംസ് ഇന്റലിജന്‍സ് രേഖകള്‍ പറയുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗത്ത് കൊറിയ, ദുബായ് എന്നീ രാജ്യങ്ങളിലൂടെ വിനോദ് ശാന്തിലാല്‍ അദാനിയുടെ ഉടമസ്ഥതയില്‍ മൗറീഷ്യസില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം കടത്തിയതെന്ന് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരനാണ് വിനോദ് അദാനി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുള്ള കാര്‍മിഖായേലില്‍ വന്‍ കല്‍ക്കരി ഖനിയും അതിനോട് ചേര്‍ന്നുള്ള തുറമുഖം വികസിപ്പിക്കുന്നതിനും റെയില്‍പ്പാത നിര്‍മിക്കുന്നതിനുമാണ അദാനി ഗ്രൂപ്പ് കരാര്‍ നേടിയിരിക്കുന്നത്.
ഈ പദ്ധതി നടപ്പാക്കുന്ന നാല് കമ്പനികളില്‍ ഡയറക്ടറാണ് വിനോദ് അദാനി. ഖനി പദ്ധതി ഓസ്‌ട്രേലിയയില്‍ വന്‍ വിവാദമായി മാറിയിരുന്നു. ഇതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതത്തിലുള്ള ആശങ്ക പങ്കുവെച്ചുകൊണ്ട് പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടന്നു വരികയാണ്. കല്‍ക്കരി തുറമുഖത്തിന്റെ വികസനത്തിനായി ഗ്രേറ്റ് ബാരിയര്‍ റീഫിനോട് ചേര്‍ന്നുള്ള പ്രദേശത്ത് 1.1ദശലക്ഷം ക്യുബിക് മീറ്റര്‍ പ്രദേശത്ത് മണ്ണെടുപ്പ് നടത്തേണ്ടി വരും. ഖനിയില്‍ നിന്നുള്ള മലിനീകരണവും വന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിവരം.
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഷാര്‍ലറ്റ്‌സ്‌വില്ലില്‍ ഉണ്ടായ വംശീയാതിക്രമത്തിന് ഇടത് ആഭിമുഖ്യമുള്ള സംഘടനകളെ കുറ്റപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. ഇരു പക്ഷത്തും കുറ്റമുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ പ്രതിഷേധം നടത്തുകയും ആക്രമണത്തിന് മുന്‍കയ്യെടുക്കുകയും ചെയ്ത സംഘടനയായ ക്ലൂ ക്ലക്‌സ് ക്ലാനിനെയോ നിയോ നാസികളെയോ വെളുത്തവരുടെ മേല്‍ക്കോയ്മയ്ക്കായി വാദിക്കുന്നവരെയോ പേരെടുത്ത് കുറ്റപ്പെടുത്താന്‍ ട്രംപ് തയ്യാറായില്ല. എല്ലാ സംഭവങ്ങള്‍ക്കും രണ്ട് വശമുണ്ടെന്നാണ് ട്രംപിന്റെ പ്രസ്താവന.
മാധ്യമങ്ങളെ നിരന്തരം അധിക്ഷേപിക്കുന്ന ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യാജ മാധ്യമങ്ങള്‍ എന്ന പദം വീണ്ടും ഉപയോഗിച്ചു. കലാപത്തില്‍ രണ്ട് പക്ഷങ്ങളുണ്ടായിരുന്നു. അവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. എന്നിട്ടും അവരില്‍ ഒരു പക്ഷം മാത്രമേ മാധ്യമങ്ങള്‍ നല്‍കിയുള്ളൂ എന്ന ആരോപണവും ട്രംപ് ഉന്നയിച്ചു. സിവില്‍ വാര്‍ കോണ്‍ഫെഡറേറ്റ് ജനറല്‍ റോബര്‍ട്ട് ഇ. ലീയുടെ പ്രതിമ നീക്കം ചെയ്യുന്നതിനെ നേരിടാന്‍ നിയമപരമായും നിഷ്‌കളങ്കമായും കൂടിയവരായിരുന്നുവെന്ന പരാമര്‍ശവും ട്രംപ് പല വട്ടം ആവര്‍ത്തിച്ചു.
കൂടിയവരില്‍ എല്ലാവരും നിയോ നാസികളോ വംശീയവാദികളോ ആയിരുന്നില്ലൊണ് ട്രംപ് അവകാശപ്പെടുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ സത്യസന്ധരായിരുന്നെങ്കില്‍ അതേക്കുറിച്ച് വ്യക്തമാകുമെന്ന ഉപദേശവും മാധ്യമങ്ങള്‍ക്ക് ട്രംപ് നല്കി. ഷാര്‍ലറ്റ്‌സ്‌വില്ലില്‍ തീവ്ര വലതുപക്ഷ അനുഭാവികള്‍ നടത്തിയ പ്രതിഷേധത്തില്‍ ഫാസിസ്റ്റ് വിരുദ്ധ സംഘടനയുടെ അനുഭാവിയായ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. വംശീയവാദികളിലൊരാള്‍ കാറിടിച്ചു കയറ്റിയതിനെത്തുടര്‍ന്നാണ് ഇവര്‍ കൊല്ലപ്പെട്ടത്.
ലണ്ടന്‍: ഇംഗ്ലണ്ടില്‍ മെനിഞ്‌ജൈറ്റിസിനുള്ള പ്രതിരോധ വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ കുറവ്. 17നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൂന്നിലൊന്ന് ആളുകള്‍ മാത്രമേ ഈ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളുവെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു. നിരവധി പേര്‍ക്ക് മാരകമായ ഈ രോഗം മൂലം അംഗവൈകല്യങ്ങളും സംഭവിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠനം അവസാനിക്കുന്ന കാലത്ത് എടുക്കുന്ന ഈ കുത്തിവെയ്പ്പ് സ്വീകരിക്കാത്തവര്‍ സ്വന്തം ജീവന്‍ അപകടത്തില്‍ പെടുത്തുകയാണെന്ന് ആര്‍സിഎന്‍ പറയുന്നു.
മസ്തിഷ്‌കത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന മെനിഞ്ജസ് എന്ന സ്തരത്തെ ബാധിക്കുന്ന അണുബാധയാണ് മെനിഞ്‌ജൈറ്റിസ്. ഇത് ജീവന് ഭീഷണിയുയര്‍ത്തുന്ന രോഗമാണ്. സാധാരണ പനിയും തലവേദനയുയമായാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. തലവേദന പിന്നീട് കടുത്തതാകും. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈകല്യങ്ങള്‍ക്കും രക്തത്തിലെ അണുബാധയ്ക്കും ഇത് കാരണമാകും. മെനിഞ്‌ജൈറ്റിസ്, സെപ്റ്റിസീമിയ എന്നീ അവസ്ഥകളിലേക്ക് നയിക്കുന്ന നാല് തരത്തിലുള്ള മെനിഞ്‌ജോകോക്കസ് രോഗങ്ങളെ പ്രതിരോധിക്കുന്ന വാക്‌സിനാണ് സൗജന്യമായി നല്‍കുന്നത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ലെന്നാണ് ആര്‍സിഎന്‍ പറയുന്നത്.
ഇംഗ്ലണ്ടില്‍ അടുത്ത കാലത്ത് മസ്തിഷ്‌കത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങള്‍ കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. 2009-10 കാലഘട്ടത്തില്‍ 22 കേസുകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ 2015-16 കാലയളവില്‍ ഇത് 210 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് 25 വയസ് വരെ ഇത് എടുക്കാവുന്നതാണ്. അടുത്തുള്ള ജിപി സര്‍ജറിയെ സമീപിച്ചാല്‍ സൗജന്യമായി ഇത് ലഭിക്കും. 9-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് (13-14 വയസ്) ഈ വാക്‌സിന്‍ നല്‍കി വരുന്നുണ്ട്.
മലയാളം യുകെ ന്യൂസ് ടീം.
യുഎൻഎയുടെ സമരപന്തലിലേയ്ക്ക് കൂടുതൽ നഴ്സുമാർ എത്തിയതോടെ കോട്ടയം ഭാരത് ഹോസ്പിറ്റലിലെ സമരം ശക്തി പ്രാപിക്കുന്നു. നഴ്സുമാരുടെ പണിമുടക്കിനെ തകർക്കാനുള്ള ശക്തമായ തന്ത്രങ്ങളുമായി മാനേജ്മെന്റ് രംഗത്തിറങ്ങിയിട്ടുണ്ട്. സമരം ചെയ്യുന്ന നഴ്സുമാരുടെ പേരിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. പെൺകുട്ടികളായ നഴ്സുമാരെ കോടതി കയറ്റി പേടിപ്പിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമം. നിലവിൽ 70 നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. കൂടുതൽ നഴ്സുമാർ വരും ദിവസങ്ങളിൽ അണിചേരുമെന്ന് യുഎൻഎ യൂണിറ്റ് പ്രസിഡന്റ് അശ്വതി ചന്ദ്രൻ മലയാളം യു കെ ന്യൂസിനോട് പറഞ്ഞു.
ഹോസ്പിറ്റലിൻറെ മുമ്പിലെ ഗതാഗതം തടസപ്പെടുത്തുന്നു, ഡോക്ടർമാരെയും നഴ്സുമാരെയും ഭീഷണിപ്പെടുത്തുന്നു എന്നിവയടക്കം നിരവധി പരാതികളാണ് മാനേജ്മെൻറ് സമരത്തിൽ പങ്കെടുക്കാത്ത നഴ്സുമാരെക്കൊണ്ട് കൊടുപ്പിച്ചിരിക്കുന്നത്. യുഎൻഎയുടെ പതാകയെ പേടിക്കേണ്ട സ്ഥിതിയാണെന്നും പരാതിയിലുണ്ട്. പണിമുടക്ക് തുടങ്ങിയ ദിവസം ഹോസ്പിറ്റലിൽ കയറി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് മറ്റൊരു പരാതി. ഹോസ്പിറ്റലിൻറെ സൽപ്പേരിന് കളങ്കം വരുത്തുന്ന രീതിയിൽ മാദ്ധ്യമങ്ങൾ വഴി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുഎൻഎ നേതാക്കൾക്ക് വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. കേസുകൾ കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നു യുഎൻഎ നേതാക്കൾ പറഞ്ഞു. കോട്ടയം ഭാരതിലെ സമരത്തിന് പൂർണ പിന്തുണയുമായി യുഎൻഎയുടെ സംസ്ഥാന നേതാക്കൾ രംഗത്തുണ്ട്.
പിരിച്ചുവിടപ്പെട്ട ഒൻപത് നഴ്സുമാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് പത്താം ദിവസത്തിലേക്ക് കടന്നു. കരാർ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ പ്രവർത്തകരായ നഴ്സുമാരെ ആശുപത്രി അധികൃതർ നോട്ടീസ് പോലും നല്കാതെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. യുഎൻഎ യൂണിറ്റ് ആരംഭിച്ചതുമുതൽ മാനേജ്മെൻറ് യുഎൻഎയുടെ പ്രവർത്തകരായ നഴ്സുമാർക്ക് എതിരെ പ്രതികാര നടപടികൾ ആരംഭിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് യുഎൻഎയുടെ തീരുമാനം.
ഹോസ്പിറ്റലിനു മുമ്പിൽ സമരം നടത്തുന്ന നഴ്സുമാർക്ക് മുന്നിലെത്തി ഹ്യൂമൻ റിസോഴ്സസ് ജീവനക്കാരൻ അസഭ്യമായ പ്രദർശനം നടത്തിയത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഴ്സുമാരായ പെൺകുട്ടികളുടെ മുൻപിലാണ് ബാബു എന്ന ആൾ പാന്റിൻറെ സിബ്ബ് ഊരിക്കാണിക്കുന്ന അസഭ്യത പ്രദർശിപ്പിച്ചത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പോലീസ് പിന്നീട് കേസ് രജിസ്റ്റർ ചെയ്തു.
ഇന്ത്യയും പാകിസ്ഥാനും 70-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ വിഭജനത്തിന്റെ കൈപ്പുനീര് കുടിച്ച ഒരു വലിയ സമൂഹം തങ്ങള്‍ നേരിട്ട ദുരവസ്ഥയേക്കുറിച്ചുകൂടി ചിന്തിക്കുന്നു. വിഭജനത്തിനു ശേഷം പ്രവാസികളാക്കപ്പെടുകയും ബ്രിട്ടനില്‍ എത്തി അവിടെ ജീവിച്ചു തുടങ്ങുകയും ചെയ്ത ചിലര്‍ തങ്ങളുടെ അനുഭവങ്ങള്‍ ഗാര്‍ഡിയന്‍ ദിനപ്പത്രത്തില്‍ പങ്കുവെച്ചു. വിഭജന കാലത്ത് ലക്ഷങ്ങള്‍ക്കാണ് അതിന്റെ ദുരിതം പേറേണ്ടി വന്നത്. ലക്ഷക്കണക്കിന് മുസ്ലീങ്ങളും ഹിന്ദുക്കളും സിഖുകാരും നൂറ്കണക്കിന് മൈലുകള്‍ യാത്ര ചെയ്യേണ്ടതായി വന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടു.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ സഹോദരങ്ങളെപ്പോലെ കഴിഞ്ഞ സമുദായങ്ങള്‍ വര്‍ഗീയ കലാപങ്ങളില്‍ പരസ്പരം വാളെടുത്തു. പത്ത് ലക്ഷത്തിലേറെ ആളുകളാണ് വിഭജനകാലത്തെ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. 10 മുതല്‍ 12 ദശലക്ഷം ആളുകള്‍ക്ക് മാറിത്താമസിക്കേണ്ടി വന്നു. ഇപ്രകാരം അതിരുകള്‍ക്കപ്പുറവും ഇപ്പുറവുമായി വിഭജിക്കപ്പെട്ടവരില്‍ ചിലരും അവരുടെ അടുത്ത തലമുറയുമാണ് അനുഭവങ്ങള്‍ പങ്കു വെക്കുന്നത്.
വിഭജനത്തിന്റെ ഏറ്റവും നടുക്കുന്ന ഓര്‍മ്മ തന്റെ കുടുംബത്തിലെ ഏഴു പേര്‍ കൊല്ലപ്പെടുന്നതിന് ദൃക്‌സാക്ഷിയേകേണ്ടി വന്നതാണെന്ന് നാസിം ഫാത്തിമ സുബൈറിഎന്ന് 82 കാരിയായ റിട്ടയേര്‍ഡ് ഫോസ്റ്റര്‍ കെയറര്‍ പറയുന്നു. ഒരു താക്കോല്‍ ദ്വാരത്തിലൂടെയാണ് ഈ കാഴ്ച താന്‍ കണ്ടത്. തന്റെ പിതാവ് പ്രാര്‍ത്ഥിക്കുന്നതും രണ്ടുവയസുകാരനായ സഹോദരന്‍ കരയുന്നതും താന്‍ കണ്ടു. പിതാവ്, മാതാവ്, മുത്തശ്ശി, നാല് സഹോദരന്‍മാര്‍, സഹോദരിമാര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. തന്റെ തലയില്‍ ആരോ അടിച്ചതിന്റെ പാട് ഇപ്പോഴുമുണ്ടെന്ന് അവര്‍ പറയുന്നു. ഇവര്‍ മാത്രമാണ് ആ കുടുംബത്തില്‍ രക്ഷപ്പെട്ടത്.
നമുക്ക് വേരുകള്‍ ഇല്ലെന്നാണ് റിട്ടയേര്‍ഡ് ജിപിയായ 60കാരന്‍ വിജയ് പറയുന്നത്. ഹിന്ദുക്കളായിരുന്നു തന്റെ കുടുംബം. വിഭജനകാലത്ത് തന്റെ പിതാവിന് 25 വയസായിരുന്നു പ്രായം. അമ്മ കൗമാരക്കാരിയും. അവര്‍ക്ക് അവരുടെ ബാല്യകാലത്തേക്കുറിച്ച് പറയാന്‍ ഒന്നുമില്ലെന്ന് വിജയ് പറയുന്നു. 1947 മുമ്പുള്ള കാലത്തേക്കുറിച്ച് അവര്‍ക്ക് അറിയില്ല. സ്വാതന്ത്ര്യത്തിനു വിഭജനത്തിനും മാസങ്ങള്‍ക്ക് ശേഷമാണ് അവര്‍ ജീവിച്ചു തുടങ്ങിയചതെന്ന് വിജയ് വ്യക്തമാക്കി. വിഭജനത്തിനു ശേഷമാണ് യുകെയിലേക്ക് ആദ്യത്തെ കുടിയേറ്റം ആരംഭിച്ചതെന്നും ചരിത്രം.
ട്രെയിനിനുള്ളില്‍ വെടിവെപ്പ് ആരംഭിച്ചപ്പോള്‍ അച്ഛന്‍ തങ്ങളെ ബെഡ്‌റോളിനുള്ളില്‍ ഒളിപ്പിച്ച കഥയാണ് പട്രീ്ഷ്യ എന്ന 75കാരിയായ റിട്ടയേര്‍ഡ് നഴ്‌സിന് പറയാനുള്ളത്. ബ്രിട്ടീഷുകാര്‍ക്കു നേരെയും അതിക്രമങ്ങളുണ്ടായി. പാകിസ്ഥാനിലേക്കുള്ള ട്രെയിനിലായിരുന്നു തങ്ങള്‍. യാത്രക്കിടെ എവിടെയോ ട്രെയിന്‍ നിന്നും. പിന്നെ ട്രെയിനിലുള്ളവര്‍ക്കു നേരെ വെടിയുണ്ടകള്‍ പതിക്കുകയായിരുന്നു. ട്രെയിനിനു മുകളില്‍ ഇരുന്ന് യാത്ര ചെയ്ത നിരവധി പേര്‍ മരിച്ചതായി ഇവര്‍ ഓര്‍ക്കുന്നു. നിരവധി പേര്‍ക്ക് സ്വാതന്ത്ര്യദിനം ഇത്തരം ഓര്‍മകളുടേതു കൂടിയാണ്.
ലണ്ടന്‍: സ്പ്രിംഗിലാണ് വീടുകള്‍ വാങ്ങാന്‍ ഏറ്റവും യോജിച്ച സമയമെന്ന് പറയാറുണ്ട്. എന്നാല്‍ വാസ്തവം അതല്ലെന്നാണ് ചരിത്രം പറയുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിശ്വാസം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന വസ്തു കൈമാറ്റത്തിന്റെ വിവരങ്ങള്‍ അനുസരിച്ച് സമ്മര്‍ ആണ് വീട് വാങ്ങാന്‍ യോജിച്ച സമയമെന്ന് വ്യക്തമാക്കപ്പെടുന്നു. എന്നാല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ സ്പ്രിഗ് ആണ് യോജിച്ച സമയമെന്ന് നിങ്ങളോട് പറയുമെന്ന് മിറര്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ എട്ടിലും സമ്മറിലാണ് ഇംഗ്ലണ്ടിലും വെയില്‍സിലും ഏറ്റവും കൂടുതല്‍ വില്‍പനകള്‍ നടന്നത്. രണ്ട് വര്‍ഷങ്ങളില്‍ മാത്രമാണ് ്‌സ്പ്രിംഗിലെ വില്‍പനകള്‍ പൊടിപൊടിച്ചത്. കഴിഞ്ഞ വര്‍ഷം സ്പ്രിംഗിലായിരുന്നു കച്ചവടങ്ങള്‍ ഏറെ നടന്നത്. 2016 മാര്‍ച്ചിനും മെയ് മാസത്തിനും ഇടയില്‍ 2,38,211 റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി വിറ്റു. ജൂണ്‍ -ഓഗസ്റ്റ് കാലയളവില്‍ 2,27,382 കച്ചവടങ്ങളാണ് നടന്നത്. എന്നാല്‍ 2015 സമ്മറില്‍ 2,57,515 വില്‍പനകള്‍ നടന്നു. സ്പ്രിംഗില്‍ 2,01,654 വില്‍പനകള്‍ മാത്രമാണ് നടന്നത്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതേ ട്രെന്‍ഡാണ് കാണാന്‍ കഴിയുന്നതെന്നും സര്‍വേ പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഓട്ടം സമ്മറിനെ കവച്ചുവെയ്ക്കുന്നതും കാണാനാകും. എന്നാല്‍ വിലയേക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് വീടുകള്‍ വാങ്ങാന്‍ ഏറ്റവും നല്ല സമയം വിന്റര്‍ ആണെന്നും പഠനം വ്യക്തമാക്കുന്നു.
ലണ്ടന്‍: മിഷന്‍ ഇംപോസിബിള്‍ സീരീസിലെ ആറാമത് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ ഹോളിവുഡ് മെഗാ സ്റ്റാര്‍ ടോം ക്രൂസിന് പരിക്കേറ്റു. അദ്ദേഹത്തിന്റെ രണ്ട് അസ്ഥികള്‍ ഒടിഞ്ഞതായാണ് വിവരം. പരിക്ക് ഭേദമായി വീണ്ടും ചിത്രീകരണം ആരംഭിക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. ചിത്രീകരണത്തിനായി സജ്ജീകരിച്ചിരുന്ന മതിലിലേക്ക് ഉയരത്തില്‍ നിന്ന് വീണതാണ് പരിക്കിന് കാരണം. ചിത്രത്തിലെ പ്രധാന കഥാപാത്രമായതിനാല്‍ ഷൂട്ടിംഗും നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെന്‍ട്രല്‍ ലണ്ടനിലെ ബ്ലാക്ക്ഫ്രയറില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 55കാരനായ സൂപ്പര്‍താരം ആക്ഷന്‍ രംഗങ്ങള്‍ സ്വന്തമായാണ് ചെയ്യാറുള്ളത്. രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ ചാടുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. ക്രെയിനില്‍ റോപ്പുകൡ തൂങ്ങിയായിരുന്നു ചാടിയത്. എന്നാല്‍ ചാട്ടത്തില്‍ താരത്തിനുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. മതിലില്‍ ഇടിച്ചുവീണ ക്രൂസിന്റെ കണങ്കാലുകള്‍ക്കാണ് ഒടിവുണ്ടായത്.
എക്‌സ്‌റേ പരിശോധനയിലാണ് പരിക്കിന്റെ ആഴം മനസിലായത്. താരം ചികിത്സക്കായി അമേരിക്കയിലേക്ക് തന്നെ തിരിച്ചു പോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2015ല്‍ വന്ന മിഷന്‍ ഇംപോസിബിള്‍ ചിത്രത്തില്‍ വിമാനത്തില്‍ തൂങ്ങിയുള്ള സ്റ്റണ്ട് ടോം ക്രൂസ് ചെയ്തിരുന്നു. 2013ല്‍ ബുര്‍ജ് ഖലീഫയില്‍ തൂങ്ങിയുള്ള സാഹസിക അഭ്യാസമാണ് മിഷന്‍ ഇംപോസിബിളിനു വേണ്ടി ക്രൂസ് ചെയ്തത്.
മലയാളം യുകെ ന്യൂസ് ടീം.
സ്വതന്ത്ര ഭാരതത്തിൻറെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന് എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം.. ആധുനിക ഭാരതത്തിൻറെ ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനർപ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുൻപിൽ ശിരസു നമിക്കുന്ന ഈ ദിനത്തിൽ.. നൂറുകോടിമതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ജനകോടികൾ പ്രണാമമർപ്പിക്കും.. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയിൽ നിന്നും അഖണ്ഡതയുടെയും മതേതരത്വത്തിൻറെയും മന്ത്രങ്ങൾ ഇനിയും ഉയർത്തുവാൻ രാജ്യം പ്രതിഞ്ജയെടുക്കും.
പ്രൗഡഗംഭീരമായ ചടങ്ങുകളോടെ എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യ ഒരുങ്ങി. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഭാരതത്തിൻറെ ത്രിവർണ ദേശീയപതാക പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയർത്തും. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. 10,000 ലേറെ പോലീസുകാരാണ് ഡൽഹിയിൽ സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ടിരിക്കുന്നത്. റെഡ് ഫോർട്ടിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി അരുൺ ജെറ്റ്ലി സ്വീകരിക്കും. തുടർന്ന് പോലീസ്, സൈനിക വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി പരിശോധിക്കും. വിവിധ സൈനിക വിഭാഗങ്ങൾ റെഡ് ഫോർട്ടിലെ പരേഡിൽ അണിനിരക്കും.
രാജ്യമെമ്പാടും സ്വാതന്ത്യദിനാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിൽ ഗവർണർമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനപ്രതിനിധികളും ആഘോഷത്തിന് നേതൃത്വം നല്കും. വിവിധ സംഘടകളുടെ നേതൃത്വത്തിലും ആഘോഷങ്ങൾ ഉണ്ടാകും. യുകെയുടെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മലയാളി അസോസിയേഷനുകളും കൂട്ടായ്മകളും ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്രിയപ്പെട്ട വായനക്കാർക്ക് മലയാളം യുകെ ന്യൂസിൻറെ സ്വാതന്ത്ര്യ ദിനാശംസകൾ…