Main News

സ്വന്തം ലേഖകന്‍

കൊവന്റ്രി : വില്‍സ്വരാജ് എന്ന അനുഗ്രഹീതനും പ്രഗല്‍ഭനുമായ ഗായകനെ ആദ്യമായി യുകെ മലയാളികള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ ആവേശത്തിലാണ് ബെറ്റര്‍ ഫ്രൈംസ് ഫോട്ടോഗ്രാഫി ടീമിലെ അംഗങ്ങള്‍. ബ്രിസ്റ്റോളിലും കൊവന്റ്രിയിലും വെറും രണ്ട് മ്യൂസിക്‌ ഈവനിംങ്ങിന് വേണ്ടി മാത്രമായിരുന്നു ബെറ്റര്‍ ഫ്രൈംസ് വില്‍സ്വരാജിനെ യുകെയിലേയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ വില്‍സ്വരാജിന്റെ പാട്ടുകളെ നെഞ്ചിലേറ്റിയ യുകെ മലയാളികള്‍ ജൂലൈ 10 വരെ ഒന്‍പത് സ്റ്റേജ് പ്രോഗ്രാമുകള്‍ക്കാണ് വില്‍സ്വരാജിനെ ബുക്ക് ചെയ്തിരിക്കുന്നത്.

ബോണ്‍മോത്തിലെ മഴവില്‍ സംഗീത വേദിയിലാണ് വില്‍സ്വരാജ് തന്റെ ആദ്യ സംഗീത വിരുന്ന് യുകെ മലയാളികള്‍ക്കായി അവതരിപ്പിച്ചത്. ആ വേദിയിലെ വെറും മൂന്ന് പാട്ടുകള്‍ കേട്ട് ആവേശം ഉള്‍ക്കൊണ്ട മൂന്ന് ചെറുപ്പക്കാര്‍ ഹോര്‍ഷത്ത്  ലൈവ് ഓര്‍ക്കസ്ട്രയക്കായി വില്‍സ്വരാജിനെ ബുക്ക് ചെയ്തു കഴിഞ്ഞു. ബ്രിസ്റ്റോളില്‍ വില്‍സ്വരാജിന്റെ സ്വരമാധുരി ആസ്വദിച്ചവര്‍ തന്നെ വീണ്ടും ബ്രിസ്റ്റോളില്‍ ഒരു പ്രൊഗ്രാമിനുകൂടി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. എന്നാല്‍ സമയക്കുറവ് കൊണ്ട് സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിക്കുകയായിരുന്നു എന്ന് ബെറ്റര്‍ ഫ്രൈംസ് ഫോട്ടോഗ്രാഫിയുടെ ഡയറക്ടര്‍ രാജേഷ് നടേപ്പള്ളി പറഞ്ഞു.

മിഡ്‌ലാന്‍സിലെ കൊവെന്റ്രിയില്‍ ഈ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന മ്യൂസിക്‌ ഈവനിംങ്ങില്‍ യുകെയിലെ പ്രശസ്തിയാര്‍ജ്ജിച്ച നിസരി ഓര്‍ക്കസ്ട്രയാണ് വില്‍സ്വരാജിനൊപ്പം വേദി പങ്കിടുന്നത്. സൌണ്ട് സിസ്റ്റം ഒരുക്കിയിരിക്കുന്നത് പ്രഗലഭ സൌണ്ട് എന്‍ജിനീയര്‍ സിനോ തോമസ്സാണ്. കൊവന്റ്രിയില്‍ ശുദ്ധ സംഗീതത്തിന്റെ പെരുമഴ പെയ്യിക്കുവാനുള്ള ഒരുക്കങ്ങള്‍ വില്‍സ്വരാജും, ബെറ്റര്‍ ഫ്രൈംസ് ഫോട്ടോഗ്രാഫി ടീമിലെ അംഗങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. വില്‍സ്വരാജ് മ്യൂസിക്‌ ഈവനിംങ്ങിന്റെ ടിക്കറ്റുകള്‍ പ്രോഗ്രാം നടക്കുന്ന ഹാളിലും ലഭ്യമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

ഈ മ്യൂസിക്‌ ഈവനിംങ്ങിന്റെ വിജയത്തോട് കൂടി വരും കാലങ്ങളില്‍ യുകെയില്‍ നടക്കുന്ന എല്ലാ സംഗീത സദസ്സുകളിലും വില്‍സ്വരാജ് ഒരു നിറസാന്നിധ്യമായിരിക്കും എന്ന്  ഉറപ്പായി കഴിഞ്ഞു.

ലണ്ടന്‍: ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ കൂടുതല്‍ പണം ആവശ്യമാണെന്ന് മെട്രോപോളിറ്റന്‍ പോലീസ്. തലസ്ഥാന നഗരത്തിന്റെ സുരക്ഷാ ചുമതലയുള്ള മെറ്റ് പോലീസ് കമ്മീഷണര്‍ ക്രെസിഡ ഡിക്ക് ആണ് ഈ ആവശ്യം ഉന്നയിച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ്, ഫിന്‍സ്ബറി പാര്‍ക്ക് എന്നിവിടങ്ങളിലായി അടുത്തിടെ മൂന്ന് ഭീകരാക്രമണങ്ങളാണ് ലണ്ടനില്‍ അരങ്ങേറിയത്. തന്റെ പോലീസ് സേന സാമ്പത്തികമായി തകര്‍ച്ചയുടെ വക്കിലാണെന്നും കര്‍ത്തവ്യ നിര്‍വഹണത്തിന് കൂടുതല്‍ പണം ആവശ്യമാണെന്നും ഡിക്ക് വ്യക്തമാക്കി.

ഹോം ഓഫീസുമായും മേയറുമായും ഇക്കാര്യം താന്‍ ചര്‍ച്ച ചെയ്തതായി അവര്‍ പറഞ്ഞു. ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ വെട്ടിക്കുറയ്ക്കലുകളും ഫണ്ടിംഗില്‍ ഭാവിയില്‍ വരാനിരിക്കുന്ന മാറ്റങ്ങളും സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് മറ്റ് ചീഫ് കോണ്‍സ്റ്റബിള്‍മാരും മുന്നറിയിപ്പ് നല്‍കി. തീവ്രവാദ വിരുദ്ധ സേനയുടെ തലവന്‍ മാര്‍ക്ക് റൗളിയും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഹോം സെക്രട്ടറി ആംബര്‍ റൂഡിന് കത്തയച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കുട്ടികളെ ചൂഷണം ചെയ്ത സംഭവങ്ങളും ആസൂത്രിത കുറ്റകൃത്യങ്ങളും അന്വേഷിക്കുന്ന സംഘങ്ങളെ അതില്‍ നിന്ന് മാറ്റി തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്നതിലുള്ള ആശങ്കയും റൗളി അറിയിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വരുത്തിയ വെട്ടിക്കുറയ്ക്കലുകള്‍ മൂലം ഇപ്പോളുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ പോലീസിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടുകയാണെന്ന് ലാന്‍കാഷയര്‍ ചീഫ് കോണ്‍സ്റ്റബിളായ സ്റ്റീവ് ഫിന്നിഗനും കുറ്റപ്പെടുത്തുന്നു.

ലണ്ടന്‍: ക്വീന്‍സ് സ്പീച്ചില്‍ തെരേസ മേയുടെ നേതൃത്വത്തിലുള്ള ടോറി സര്‍ക്കാര്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോകുമെന്ന് സൂചന. ഈ ക്വീന്‍സ് സ്പീച്ച് പ്രധാനമന്ത്രിയെന്ന നിലയില്‍ മേയുടെ ആദ്യത്തേതും അവസാനത്തേതുമായിരിക്കുമെന്ന് ടോറി കേന്ദ്രങ്ങളും പറയുന്നു. പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ പലതും ക്വീന്‍സ് സ്പീച്ചില്‍ ഉണ്ടാവില്ലെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി ചില നിര്‍ദേശങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിതയാക്കിയെന്നാണ് കരുതുന്നത്.

ബ്രെക്‌സിറ്റില്‍ കേന്ദ്രീകരിച്ചായിരിക്കും നയപ്രഖ്യാപനം. എന്നാല്‍ നേരത്തേ പറഞ്ഞതുപോലെ കടുംപിടിത്തങ്ങള്‍ ഇക്കാര്യത്തിലും ഉണ്ടാവില്ല. മന്ത്രിസഭയില്‍ ഇപ്പോള്‍ത്തന്നെയുള്ള എതിര്‍പ്പ് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് മുന്‍ നിലപാട് മയപ്പെടുത്താന്‍ മേയ് തയ്യാറായത്. ഈ നയപ്രഖ്യാപനം പാര്‍ലമെന്റില്‍ പാസാകുമോ എന്ന യാതോരു ഉറപ്പുമില്ലാതെയാണ് അവതരിപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ക്വീന്‍സ് സ്പീച്ചിനുണ്ട്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

തന്റെ പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മേയ് വ്യക്തമാക്കി. പ്രതീക്ഷിച്ചതു പോലെയുള്ള തെരഞ്ഞെടുപ്പ് ഫലമായിരുന്നില്ല ലഭിച്ചത്. എന്നാല്‍ ജനങ്ങള്‍ നല്‍കിയ സന്ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. അതായത് മുന്‍ ടോറി സര്‍ക്കാര്‍ നടപ്പാക്കിയ പല ജനദ്രോഹ നയങ്ങളും പിന്‍വലിക്കുമെന്ന സൂചനയാണ് ഇതെന്ന് നിരീക്ഷകര്‍ പറയുന്നു.

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ എത്തുന്ന കാറുകളില്‍ നിന്ന് യാത്ര ചെയ്യുന്ന ദൂരമനുസരിച്ച് പണം ഈടാക്കാന്‍ തീരുമാനം. നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പേയ് പെര്‍ മൈല്‍ എന്ന പദ്ധതി ഏര്‍പ്പെടുത്തുന്നത്. തലസ്ഥാന നഗരത്തിലെ ട്രാഫിക് സാന്ദ്രത കുറച്ച് പരമാവധി ജനങ്ങളെ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ വാഹനങ്ങള്‍ കുറയ്ക്കുന്നതിനായുള്ള നടപടികളും പരിഗണനയിലാണ്.

പുതിയ ഹൗസിംഗ് സമുച്ചയങ്ങളില്‍ കാര്‍ പാര്‍ക്കുകള്‍ നിരോധിക്കുന്നത് അടക്കമുള്ള നടപടികളാണ് ആലോചനയിലുള്ളത്. നടപ്പാതകള്‍ക്കും സൈക്കിള്‍ പാത്തുകള്‍ക്കും പ്രാമുഖ്യം നല്‍കാനും കാറുകള്‍ ചിലയിടങ്ങളില്‍ നിരോധിക്കാനുമുള്ള നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്. റോഡുകളിലെ ഗതാഗതക്കുരുക്കുകളും വാഹനങ്ങളില്‍ നിന്നുള്ള വായു മലിനീകരണവും പരിഗണിച്ചാണ് യാത്ര ചെയ്യുന്ന ദൂരമനുസരിച്ച് വാഹനങ്ങളില്‍ നിന്ന് പണമീടാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മേയറുടെ ഓഫീസ് അറിയിച്ചു.

നിലവില്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതിന്റെ നിരക്ക് 64 ശതമാനമാണ്. ഇത് 80 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യവും ഉണ്ട്. ലണ്ടനിലെ ബറോകളുമായി ചേര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ വികസിപ്പിക്കും. ജോലിസ്ഥലങ്ങളിലെ പാര്‍ക്കിംഗുകളില്‍ പോലും കൂടൂതല്‍ ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയന്ത്രണമാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.

തിരുവനന്തപുരം: ഗംഗേശാനന്ദയെ കാണാന്‍ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടി എത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലെത്തിയാണ് പെണ്‍കുട്ടിയും അമ്മയും ഗംഗേശാനന്ദയെ കണ്ടത്. ഇന്നലെ ഉച്ചക്ക് എത്തിയ ഇവര്‍ 15 മിനിറ്റോളം സംസാരിച്ചു. സന്ദര്‍ശനത്തിനിടെ കരഞ്ഞ പെണ്‍കുട്ടിയെ ഗംഗേശാനന്ദ സമാധാനിപ്പിക്കുകയും ചെയ്തു. സന്ദര്‍ശനത്തിനു ശേഷം കരഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി പുറത്തേക്ക് വന്നത്.

പിന്നീട് പേട്ട പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി കാമുകന്‍ അയ്യപ്പദാസിനെതിരെ പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. തന്റെയും ഗംഗേശാനന്ദയുടെയും പണം അയ്യപ്പദാസ് തട്ടിയെടുത്തുവെന്നും താന്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും യുവതി പരാതിയില്‍ പറഞ്ഞു. വീട്ടില്‍ താന്‍ സുരക്ഷിതയാണ്. അയ്യപ്പദാസ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കളവാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളിയിരുന്നു. കേസില്‍ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക വിധേയയാക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ 22-ാം തിയതി നേരിട്ട് ഹാജരാകമമെന്ന് പെണ്‍കുട്ടിക്ക് കോടതി നിര്‍ദേശം നല്‍കി. കേസില്‍ യുവതി നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഗംഗേശാനന്ദ കോടതിയില്‍ ആവശ്യപ്പെട്ടത്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ ബ്രന്റ് വുഡ് chaplaincy യിലുള്ള വിശ്വാസികള്‍ പരിശുദ്ധ അമ്മയക്ക് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ടവരാണ്. പരിശുദ്ധ അമ്മയുടെ സഹായവും സംരക്ഷണവും അനുഭവിച്ചറിഞ്ഞ ഈ വിശ്വാസികള്‍ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥവും സഹായവും വഴി ദിവ്യകാരുണ്യനാഥനെ അനുഭവിച്ചറിയുന്നു. രൂപതയിലെ പത്ത് ഇടവകളില്‍ ഏഴും പരിശുദ്ധ അമ്മയുടെ നാമത്തിലുള്ളതാണ്. വാല്‍ത്താംസ്റ്റോ our Lady and St.George ദേവാലയത്തില്‍ എല്ലാ ബുധനാഴ്ചയും മരിയന്‍ ദിനമായി ആചരിക്കുന്നു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി UK യിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ ഇവിടെയെത്തുന്നു. കുമ്പസാരത്തോടെ തുടങ്ങുന്ന മരിയന്‍ ദിന ശുശ്രൂഷ ജപമാല, വിശുദ്ധ കുര്‍ബാന, നിത്യസഹായമാതാവിന്റെ നാവേന, എണ്ണ നേര്‍ച്ച, ദിവ്യ കാരുണ്യ ആരാധന,വചനപ്രഘോഷണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ്.. സഭാവിശ്വാസികള്‍ ദൈവസന്നിധിയില്‍ ശക്തിയുള്ള നിത്യസഹായമാതാവിനോടു തങ്ങളുടെ ആഗ്രഹങ്ങള്‍ സമര്‍പ്പിക്കുകയും അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യുന്നു. ഓരോ ബുധനാഴ്ചയും നിരവധി വിശ്വാസികള്‍ തങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ പങ്കുവയ്ക്കുന്നു.എല്ലാ ബുധനാ ഴ്ചയും മാതാവിനു സമര്‍പ്പിത ദിനമായതിനാല്‍ ഭക്തജനങ്ങള്‍ വളരെ ഭക്ത്യാദരപൂര്‍വ്വം ശുശ്രൂഷയില്‍ പങ്കുകൊള്ളുന്നു. തല്‍ഫലമായി ഈ രൂപതയില്‍ നിന്നു വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് എല്ലാ വര്‍ഷവും വിശ്വാസികള്‍ കൂടി വരുന്നതായി കാണാം. കഴിഞ്ഞ വര്‍ഷം 450 വിശ്വാസികള്‍ വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തെങ്കില്‍ ഈ വര്‍ഷം അത് 600 ന് അടുത്തുവരും. ‘മരിയ ഭക്തി അഭ്യസിക്കുക വഴി ക്രിസ്തുവിനോടുള്ള ഭക്തിയും ആരാധനയും പൂര്‍ണതരമാക്കുകയാണ് ചെയ്യുക. അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള സുനിശ്ചിതവും സുഗമവുമായ മാര്‍ഗം നാം തുറന്നിടുകയാണ്. (യഥാര്‍ത്ഥ മരിയ ഭക്തി വിശുദ്ധ ലൂയിസ് ഡി. മോണ്ട് ഫോര്‍ട്ട് ).

എല്ലാ ദേവാലയങ്ങളിലും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ നമ്മുടെ രക്ഷയ്ക്കായി മുറിയപ്പെടുന്ന ദിവ്യകാരുണ്യനാഥന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പരിശീലനത്തോടുകൂടെ മാത്രമേ ഒരുവന് പരിശുദ്ധ കുര്‍ബാനയുടെ അര്‍ഥവും ആഴവും മനസ്സിലാക്കി ഈശോയെ അനുഭവിച്ചറിയാന്‍ സാധിക്കുകയുള്ളു.അതുകൊണ്ടാണ് വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ് മാര്‍ഡ് ഇങ്ങനെ പറഞ്ഞത്, ‘യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം കഴിഞ്ഞ് ഇഹലോകത്തില്‍ വച്ചുതന്നെ പരിശുദ്ധ കന്യക, ദിവ്യകാരുണ്യത്തിലും ദിവ്യകാരുണ്യത്താലും ജീവിച്ചിരുന്നു. ആകയാല്‍, അവള്‍ പരിശുദ്ധ കുര്‍ബ്ബാനയുടെ മാതാവ് എന്നും പ്രകീര്‍ത്തിക്കപ്പെടുന്നു.’ വിശുദ്ധ പാദ്രേപിയോ വിശുദ്ധ കുര്‍ബാനയില്‍ ജീവിച്ചതിനു കാരണം പരിശുദ്ധ അമ്മയോടുള്ള അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്.’ഈശോ എല്ലാ കൃപകളും പരിശുദ്ധ അമ്മയുടെ കരങ്ങള്‍ വഴി വര്‍ഷിക്കുന്നു.’ എന്ന് വിശുദ്ധന്‍ തറപ്പിച്ചു പറയുന്നു.ഈ തലമുറ പാപത്തില്‍ മുഴുകി ലോകത്തിന്റേതായിത്തീരുകയും പേരിനു മാത്രം വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുകയും യോഗ്യതയില്ലാതെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നതിന്റെ മുഖ്യകാരണം അവര്‍ പരിശുദ്ധ അമ്മയ്ക്കു തങ്ങളെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച് അമ്മയില്‍ നിന്ന് പരിശീലനം നേടാത്തതുകൊണ്ടാണ്.ഒരു സാത്താന്‍ പുരോഹിതനായിരുന്ന വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോംഗോയെ ദിവ്യകാരുണ്യ നാഥനിലേക്കു തിരിച്ചുകൊണ്ടുവന്നത് പരിശുദ്ധ അമ്മയോടുള്ള ഭക്തിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.ലോംഗോ ഇങ്ങനെ പ്രഖ്യാപിച്ചു,’സാത്താന്റെ പിടിയില്‍ നിന്നും എന്നെ രക്ഷിച്ച, ഇപ്പോഴും രക്ഷിക്കുന്ന പരിശുദ്ധ അമ്മയെ കാണുക എന്നതാണ് എന്റെ തീവ്രമായ ആഗ്രഹം.’ പരിശുദ്ധ അമ്മയോടുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം വഴി ഒരുവന്‍ ദിവ്യകാരുണ്യ നാഥനെ അനുഭവിച്ചറിയുന്നു.അങ്ങനെ അവന്റെ ജീവിതത്തില്‍ പരിവര്‍ത്തനം സംഭവിക്കുകയും അത്ഭുതങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. യേശു ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്ന് മനുഷ്യര്‍ അകന്നുപോകുന്നതിന്റെ പ്രധാന കാരണം അവര്‍ ദൈവമാതാവിന്റെ പരിശീലനത്തോട് അടിയറ വയ്ക്കാത്തതുകാരണമാണെന്നു നിസ്സംശയം വ്യക്തമാണ്. ഇതിന്റെ മുന്നോടിയായാണ് കുരിശിന്‍ ചുവട്ടില്‍നിന്ന താന്‍ ‘സ്‌നേഹിച്ച’ ശിഷ്യനോട് ‘ഇതാ നിന്റെ അമ്മ’ എന്നു അവിടുന്നു പറഞ്ഞത്.’അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തമായി സ്വീകരിച്ചു’ (യോഹ 19:27). യേശുവിന്റെ മനസ്സ് യോഹന്നാന്‍ ശരിക്കും അറിഞ്ഞു പ്രവര്‍ത്തിക്കുകയായിരുന്നു.മറിയത്തെ തന്റെ പരിശീലകയായി അദ്ദേഹം സ്വീകരിക്കുകയായിരുന്നു.അങ്ങനെ ഈശോയെ അനുഗമിച്ച് അവിടുത്തെ സ്‌നേഹിച്ച് ഒരു യഥാര്‍ഥ ക്രിസ്തു ശിഷ്യനാകുവാന്‍ വേണ്ട പരിശീലനം നല്‍കാന്‍ പരിശുദ്ധ അമ്മയല്ലാതെ മറ്റാരധ്യാപികയില്ല.

ബിനോയി ജോസഫ്

കണ്ണുകളിൽ വിസ്മയം വിരിയിക്കുന്ന കരവിരുതുമായി.. ഭാവനയും സർഗാത്മകതയും  വിരൽതുമ്പിൽ അത്ഭുതമാകുമ്പോൾ.. നിറക്കൂട്ടുകളുടെ ലോകത്ത് ഹൃദയങ്ങളെ സാന്ദ്രമാക്കാൻ.. മനസിൻറെ സൗന്ദര്യം മറ്റുള്ളവരിലേയ്ക്ക് നിശബ്ദ പ്രവാഹമായി പകരുന്ന.. യുകെയുടെ സ്വന്തം സ്റ്റാൻലി ചേട്ടൻ. യുകെയിലെ കലാ സംസ്കാരിക സാമൂഹിക രംഗത്ത്  ഉന്മേഷത്തോടെ ഓടി നടക്കുന്ന ജന സ്നേഹിയായ തിരുത്തൽവാദി.. വിലയിരുത്തലും വിമർശനങ്ങളും ഈ ഡെർബിക്കാരന് ജീവിതത്തിൻറെ ഭാഗം തന്നെ.. ലോകമെമ്പാടും സുഹൃദ് വലയം.. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം.. നന്മയെ ഉൾക്കൊള്ളാനും തിന്മയെ തമസ്കരിക്കാനുള്ള നിശ്ചയ ദാർഡ്യം സ്റ്റാൻലി ചേട്ടന് എന്നും കരുത്ത് പകരുന്നു..

യുകെയിലേക്ക് കുടിയേറിയത് 2003 ൽ പ്രിയ പത്നി എത്സി തോമസുമൊത്ത്. ഡെർബി റോയൽ ഹോസ്പിറ്റലിൽ നഴ്സ് ആണ് എത്സി തോമസ്. കുഷേൽ സ്റ്റാൻലി, സുസൈൻ സ്റ്റാൻലി, സ്വൈൻ സ്റ്റാൻലി എന്നിവർ മക്കൾ.  ഇവർ എല്ലാവരും യുകെയിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്.   ബർട്ടനിലാണ് യു കെയിൽ ആദ്യം എത്തിയപ്പോൾ താമസിച്ചിരുന്നത്‌. ഇപ്പോൾ പത്തു വർഷമായി ഡെർബിയാണ് പ്രവർത്തന മണ്ഡലം. മലയാളികളുടെ ഇടയിൽ കേറ്ററിംഗിന് യുകെയിലെ മിഡ്ലാൻഡിൽ ആദ്യമായി തുടക്കം കുറിച്ചത് സ്റ്റാൻലി തോമസാണ്.

ഫ്ലവർ ഡെക്കറേഷൻ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു സ്റ്റാൻലി തോമസ്‌. ഫ്രൂട്ടുകൾ കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന ഡിസ്പ്ളേ ഒരുക്കുന്നതിൽ അഗ്രഗണ്യനാണ് അദ്ദേഹം. വിവാഹ, ആദ്യകുർബാന, ബർത്ത്ഡേ, കോർപറേറ്റ് ഇവൻറുകൾ എന്നിവയിൽ നിരവധി തവണ ജനങ്ങളുടെ പ്രശംസയ്ക്ക് സ്റ്റാൻലി തോമസ് അർഹനായി. യുകെയിലെ റ്റാന്റൺ ഫ്ളവർ ഷോയിൽ ലൈവ് ഫ്ളവർ അറേഞ്ച്മെൻറിൽ ഇരുനൂറിലേറെ ഫ്ളോറിസ്റ്റുകളുടെ മുൻപിൽ ജഡ്ജസിൻറെ പ്രശംസ നേടിയത് സ്റ്റാൻലി തോമസ് സന്തോഷത്തോടെ ഓർക്കുന്നു. അദ്ദേഹത്തിന് ഇതൊരു ബിസിനസല്ല, കർമ്മ സായൂജ്യമാണ്. ഇന്ത്യയിൽ ഇൻഷുറൻസ് സെക്ടറിൽ ഓഫീസറായി ജോലി ചെയ്തിരുന്ന സ്റ്റാൻലി ഇക്കണോമിക്സ് ഗ്രാജ്വേറ്റ് ആണ്.

കൊച്ചുനാൾ മുതൽ തന്നെ കലാരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച സ്റ്റാൻലി ഇവന്റ് ആങ്കറിംഗ്, നാടക സംവിധാനം, ഏകാങ്ക നാടകാഭിനയം, കോറിയോഗ്രഫി എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്. കാലിക്കറ്റ് ഗവ: ആർട്സ് ആൻഡ് സയൻസ് കോളജിൽ പഠിച്ച സ്റ്റാൻലി തോമസ് മലയാള ഭാഷയെയും സംഗീതത്തെയും അത്യധികം സ്നേഹിക്കുന്നു. ഒ.എൻ.വിയും തായാട്ട് ശങ്കരനും ഹമീദ് ചേന്നമംഗലൂരും തൻറെ ഗുരുക്കന്മാരായിരുന്നു എന്ന് അദ്ദേഹം അഭിമാനത്തോടെ ഓർക്കുന്നു. ഫോട്ടോഗ്രഫിയും ഇദ്ദേഹം ഒരു ഹോബിയായി കൊണ്ടു നടക്കുന്നു. ഇടക്കാലത്ത് സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട് സ്റ്റാൻലി. ‘മരിക്കുന്നില്ല ഞാൻ’ എന്ന സിനിമയുടെ കോ- പ്രൊഡ്യൂസർ ആയിരുന്ന സ്റ്റാൻലി തോമസ് ആ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

ബംഗളൂരു: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചത് ആഘോഷിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കുടക് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ബിജെപി നേതാവായ ചെങ്ങപ്പ എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. റിയാസ്, സുഹൈര്‍, അബ്ദുള്‍ സമാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇവര്‍ തെരുവില്‍ പടക്കം പൊട്ടിച്ചതാണ് ബിജെപിക്ക് പ്രകോപനമായത്.

മനഃപൂര്‍വം മതവികാരം വ്രണപ്പെടുത്താനും സംഘര്‍ഷമുണ്ടാക്കാനും ശ്രമമുണ്ടായി എന്നാണ് കേസ്. എന്നാല്‍ അറസ്റ്റിലായ മൂന്നു പേര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. പാകിസ്ഥാന്‍ ടീമിന്റെ ക്രിക്കറ്റ് വിജയം ഇവര്‍ ആഘോഷിക്കുകയായിരുന്നെന്നും ഇതിനെതിരായി ലഭിച്ച പരാതിയിലാണ് തങ്ങള്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യന്‍ മണ്ണില്‍ പാകിസ്താന്റെ വിജയം ആഘോഷിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് കുടക് ബിജെപി പ്രസിഡന്റ് ബി.ബി ഭാരതീഷ് പറഞ്ഞു. ഇങ്ങനെയുള്ള സംഭവങ്ങള്‍ മുളയിലേ നുള്ളണമെന്നും ഭാരതീഷ് പറഞ്ഞു. അറസ്റ്റിലായവരെ കൗണ്‍സലിംഗ് നടത്തി വിട്ടയക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും വലതുപക്ഷ കക്ഷികള്‍ ഇതിനെ എതിര്‍ക്കുകയാണ്.

ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് തീപ്പിടിത്തത്തില്‍ താമസസ്ഥലം നഷ്ടമായവര്‍ക്ക് കെന്‍സിംഗ്ടണിലും പരിസരങ്ങളിലുമുള്ള പ്രൈവറ്റ് പ്രോപ്പര്‍ട്ടികള്‍ പിടിച്ചെടുത്ത് നല്‍കണമെന്ന നിര്‍ദേശം പ്രധാനമന്ത്രി തള്ളി. പരിസരത്തുള്ള ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ഇവര്‍ക്ക് നല്‍കണമെന്ന് ജെറമി കോര്‍ബിനാണ് നിര്‍ദേശിച്ചത്. സ്വകാര്യ പ്രോപ്പര്‍ട്ടികള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചത്. ബറോയിലും പരിസരങ്ങളിലുമായി ഇവരെ പുനരധിവസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് വിശദീകരണം.

പ്രധാനമന്ത്രിയുടെ പദ്ധതിയേക്കാള്‍ ജനങ്ങള്‍ കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ചത് പ്രതിപക്ഷ നേതാവിന്റെ പദ്ധതിക്കായിരുന്നു. ഇപ്പോഴും നിരവധിയാളുകള്‍ താമസസാകര്യമില്ലാതെ വലയുകയാണ്. ഏറ്റവും ദരിദ്രരായ ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. അതിന് ഇരയായവരെ അതേ പ്രദേശത്ത് തന്നെയാണ് പുനരധിവസിപ്പിക്കേണ്ടതെന്നായിരുന്നു കോര്‍ബിന്‍ ആവശ്യപ്പെട്ടത്. വീട് നഷ്ടപ്പെട്ടവര്‍ തെരുവില്‍ അലയുമ്പോള്‍ ലക്ഷ്വറി ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇരകള്‍ക്കൊപ്പം ചെലവഴിക്കാനും കോര്‍ബിന്‍ സമയം കണ്ടെത്തിയപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാനോ ആദ്യഘട്ടത്തില്‍ ഇരകളെ കാണാനോ തയ്യാറാകാതിരുന്ന തെരേസ മേയ് വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു. മൂന്നാഴ്ചയ്ക്കുള്ളില്‍ ടവറില്‍ താമസിച്ചിരുന്നലവര്‍ക്ക് വീടുകള്‍ കണ്ടെത്താമെന്നാണ് മേയ് നല്‍കിയിരിക്കുന്ന വാഗ്ദാനം. തീപ്പിടിത്തത്തില്‍ അന്വേഷണത്തിനായി ഒരു ജഡ്ജിയെ നിയമിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് ടവറിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. തീപ്പിടിത്തതില്‍ കത്തിയെരിഞ്ഞ ടവറിനുള്ളില്‍ നടക്കുന്ന തെരച്ചില്‍ പുരോഗമിക്കുന്നതോടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇന്നലെ രാവിലെ 11 മണിക്ക് ദുരന്തത്തില്‍ മരിച്ചവരെ സ്മരിക്കുന്നതിനായി ഒരു മിനിറ്റ് മൗനം ആചരിച്ചു. നാല് പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. തെരച്ചില്‍ പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് അഗ്നിശമന സേന നല്‍കുന്ന വിവരം.

ആന്തണി ഡിസ്സന്‍ (65), അബുഫാര്‍സ് ഇബ്രാഹിം (39), യാ-ഹാദി സിസി സായെ (ഖദീജ സായെ 24), 52കാരിയായ സ്ത്രീ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൊഹമ്മദ് അല്‍ഹജാലി എന്ന 23കാരനായ സിറിയന്‍ അഭയാര്‍ത്ഥിയെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. വെസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഇയാളെയാണ് ആദ്യം തിരിച്ചറിഞ്ഞത്. ഇതോടെ തിരിച്ചറിഞ്ഞവരുടെ എണ്ണം 5 ആയി. ഗ്രെന്‍ഫെല്‍ഡ് ടവറില്‍ തീപ്പിടിത്ത സമയത്ത് ആരൊക്കെ ഉണ്ടായിരുന്നു എന്നത് അറിയുന്നതിനായി ഏജന്‍സികള്‍ ശ്രമിച്ചു വരികയാണ്.

കഴിഞ്ഞ രണ്ടു ദിവസമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനായി കഠിന പരിശ്രമമാണ് നടത്തുന്നത്. ടവറില്‍ ഉണ്ടെന്നു കരുതുന്നവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമല്ലെങ്കില്‍ അവര്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് മെട്രോപോളിറ്റന്‍ പോലീസ് കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് കന്‍ഡി പറഞ്ഞു. മരണ സംഖ്യ ഇനിയും കൂടുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. പക്ഷേ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അത്രയും വര്‍ദ്ധന മരിച്ചവരുടെ എണ്ണത്തില്‍ ഇനിയുണ്ടാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതവരെ ലഭിച്ച മൃതദേഹങ്ങളില്‍ ചിലത് തിരിച്ചറിയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Copyright © . All rights reserved