Main News

ലണ്ടന്‍: ബലാല്‍സംഗക്കുറ്റം സമ്മതിച്ച 45 പുരുഷന്‍മാരെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പ്രായപൂര്‍ത്തിയായ 45 പേരെ ഇംഗ്‌ളണ്ടിലെയും വെയില്‍സിലെയും പോലീസ് സേനകള്‍ താക്കീത് നല്‍കി വിട്ടയച്ചു. ലൈംഗികാതിക്രമത്തിന് 1585 പേര്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്. ഇതേ കാലയളവില്‍ 148 കുട്ടികളെ ബലാല്‍സംഗത്തിനും 606 കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും താക്കീത് നല്‍കി. വിട്ടയച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. മോശം പെരുമാറ്റത്തിന് 745 മുതിര്‍ന്നവര്‍ക്കും 185 കുട്ടികള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്.

10 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഇത്തരെ കേസുകളില്‍ പോലീസിന്റെ താക്കീത് ലഭിക്കാം. എന്നാല്‍ ഇവര്‍ കുറ്റസമ്മതം നടത്തിയിരിക്കണം. ഒരിക്കല്‍ താക്കീത് ലഭിച്ചു കഴിഞ്ഞാല്‍ സെക്‌സ് ഒഫന്‍ഡേഴ്‌സ് രജിസ്റ്ററില്‍ ഒപ്പുവെക്കുകയും വേണം. ഇരയാക്കപ്പെടുന്നവര്‍ക്ക് ഇത്തരം കേസുകള്‍ കോടതികളില്‍ എത്തുന്നതില്‍ താല്‍പര്യമില്ലെങ്കിലോ അവര്‍ക്ക് മറ്റു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുമെങ്കിലോ മാത്രമേ പ്രതികള്‍ക്ക് താക്കീത് നല്‍കി വിട്ടയക്കാറുള്ളൂവെന്ന് തെംസ് വാലി പോലീസ് അറിയിച്ചു. 9 പേര്‍ക്ക് തെംസ് വാലി പോലീസ് താക്കീത് നല്‍കിയിട്ടുണ്ട്. പ്രത്യേക കേസുകളില്‍ മാത്രമേ പ്രതികള്‍ക്ക് ഈ ഇളവ് ലഭിക്കാറുള്ളൂ.

ചില കേസുകളില്‍ കുറ്റകൃത്യത്തിനാണ് താക്കീത് നല്‍കുക. ഇരയും പ്രതിയും കുട്ടികളാണെങ്കില്‍ ഇപ്രകാരം ചെയ്യും. ഇരയ്ക്ക് കേസ് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ താല്‍പര്യമില്ലെങ്കിലും ഇപ്രകാരം ചെയ്യുന്നതാണ്. ക്രൗണ്‍്‌സ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ തീരുമാനം അനുസരിച്ചാണ് താക്കീത് നല്‍കി വിട്ടയക്കാറുള്ളതെന്നും പോലീസ് സേനകള്‍ വ്യക്തമാക്കുന്നു.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ കെട്ടുറപ്പിനെ പിന്തുണയ്ക്കുന്ന ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പട്ടതില്‍ യൂറോപ്യന്‍ യൂണിയന് ആശ്വാസം. ലീ പെന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രിട്ടന്റെ പാത പിന്തുടരുമോ എന്ന ആശങ്ക നിലവിലുണ്ടായിരുന്നു. ഈ ആശങ്കയ്ക്കാണ് മാക്രോണ്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ വിരാമമായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മാക്രോണിനെ അഭിനന്ദിക്കാന്‍ ആദ്യം രംഗത്തെത്തിയ രാഷ്ട്രത്തലവന്‍മാരില്‍ പ്രധാനമന്ത്രി തെരേസ മേയ് ആയിരുന്ന പ്രമുഖ എന്നതും ശ്രദ്ധേയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവിബന്ധങ്ങള്‍ ശക്തമാകുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രസ്താവന.

ബ്രിട്ടന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ഫ്രാന്‍സ് എന്നും ഒട്ടേറെ കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും പ്രസ്താവന പറയുന്നു. യൂറോപ്പിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ ഫ്രഞ്ച് ജനത തയ്യാറായതില്‍ സന്തോഷമുണ്ടെന്നായിരുന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ പറഞ്ഞത്. ശക്തമായ യൂറോപ്പിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ജങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലും യൂറോപ്പിന്റെ കെട്ടുറപ്പിനെ മാക്രോണ്‍ അധികാരത്തിലെത്തിയത് വളരെയേറെ സഹായിക്കുമെന്നാണ് പറഞ്ഞത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോകുന്ന ബ്രിട്ടനോട് മാക്രോണിന്റെ നിലപാട് എന്തായിരിക്കും എന്നത് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഫ്രാന്‍സ് സ്വീകരിക്കുന്ന നിലപാടുകളും ഈ ബന്ധത്തെ നിര്‍ണ്ണയിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമടുത്ത വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തുന്ന ഈ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും ഇനി ബ്രെക്‌സിറ്റ് നിലപാടുകളായിരിക്കും നിര്‍ണ്ണയിക്കുക.

ലണ്ടന്‍: വര്‍ഷങ്ങളായി കുറഞ്ഞ നിരക്കിലുള്ള ശമ്പളം മാത്രെ ലഭിക്കുന്നതിനാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ജോലികള്‍ തേടുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളോളമായി ഇവര്‍ക്ക് ലഭിക്കുന്നത് 1 ശതമാനം വേതന വര്‍ദ്ധനവ് മാത്രമാണ്. ഇത് ജീവനക്കാരെ എന്‍എച്ച്എസ് വിടാന്‍ പ്രേരിപ്പിക്കുന്നതായാണ് വിവരം. നിലവില്‍ ജീവനക്കാരുടെ കുറവ് മൂലം എന്‍എച്ച്എസ് പ്രതിസന്ധിയെ നേരിടുകയാണ്. ഇതുമൂലം രോഗികളുടെ സുരക്ഷയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മാനസികരോഗങ്ങളുള്ളവരുടെ ചികിത്സയെ ജീവനക്കാരുടെ കുറവ് ഏറെ ബാധിക്കുന്നുണ്ടെന്ന് ആശുപത്രി തലവന്‍മാര്‍ പറയുന്നു.

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ഈ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് രംഗത്തെത്തിയത്. ആരോഗ്യമേഖല നേരിടുന്ന ഈ വലിയ പ്രതിസന്ധി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുകയാണ് ഉദ്ദേശ്യം. ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കാതിരിക്കുന്നതും ന്യായമായ ശമ്പളം നല്‍കാത്തതും എന്‍എച്ച്എസിനെ ഇല്ലാതാക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇംഗ്ലണ്ടിലെ 240 എന്‍എച്ച്എസ് ആശുപത്രികള്‍, മെന്റല്‍ ഹെല്‍ത്ത്, ആംബുലന്‍സ് ട്രസ്റ്റുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എന്‍എച്ചഎസ് പ്രൊവൈഡേഴ്‌സ്.

2020 വരെ ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് മാത്രം എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാട് എടുത്തുകളയണമെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്‌സണ്‍ ആവശ്യപ്പെട്ടു. ട്രസ്റ്റുകളില്‍ നിന്ന് ഒട്ടേറെ ജീവനക്കാരാണ് സൂപ്പര്‍മാര്‍ക്കറ്റുകളിലെ ജോലികള്‍ തേടി പോകുന്നത്. ഏഴ് വര്‍ഷത്തേക്ക് തുടരുന്ന ശമ്പള വര്‍ദ്ധനവിലെ നിയന്ത്രണം കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇത് രോഗികളുടെ പരിചരണത്തെ ബാധിക്കുന്നു. കൂടാതെ വിലമതിക്കാനാവാത്ത സേവനത്തിനാണ് കുറഞ്ഞ ശമ്പളം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫാ.ബിജു കുന്നയ്ക്കാട്ട്

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആളുകളുടെ ജീവിതവും അഭിരുചികളും മാറിക്കൊണ്ടിരിക്കുന്നു. ഭക്ഷണക്രമങ്ങളും വസ്ത്രധാരണ രീതിയും പരസ്പര ബന്ധങ്ങളിലെ കാഴ്ചപ്പാടുകളുമെല്ലാം. ലോകം മുമ്പോട്ടു പോകുമ്പോള്‍ സ്വാഭാവികമായി ചില മാറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. പക്ഷേ ചില മാറ്റങ്ങള്‍ സര്‍വ്വ പരിധികളും കടന്നുപോകുമ്പോള്‍ അതിനെ ‘മോഡേണ്‍ ലൈഫ് സ്‌റ്റൈല്‍’ എന്നുപറഞ്ഞു സമാധാനിക്കാതെ ‘അപകടത്തിലേക്ക് നയിക്കുന്ന വഴി’ എന്നു കൂടി തിരിച്ചറിയേണ്ടതുണ്ട്.

ഫാസ്റ്റ് ഫുഡ് മാത്രം ഭക്ഷണമാക്കുന്നത് അപകടമാണ്. നല്ലതും മാന്യവുമായ വസ്ത്രധാരണരീതി ഉണ്ടായിരുന്നവര്‍ ഏതവസരത്തിലും കീറിപ്പറിഞ്ഞ ജീന്‍സുകളും ഇറുകിപ്പിടിച്ച വസ്ത്രങ്ങളും മാത്രം ധരിച്ച് പൊതുസദസുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആളുകള്‍ മൂക്കത്ത് വിരല്‍ വയ്ക്കും! ‘പണമില്ലാത്തതിന്റെ പേരില്‍ കീറിയ വസ്ത്രം ധരിക്കുന്നവരെ പണമില്ലാത്തതിന്റെ പേരിൽ ദരിദ്രര്‍’ എന്നും പണമുണ്ടായിട്ടും പിഞ്ചിക്കീറിയ വസ്ത്രം ധരിക്കുന്നവരെ ‘സംസ്കാരത്തിന്റെ കാര്യത്തിൽ ദരിദ്രർ’ എന്നും  സമൂഹം വിലയിരുത്തും. ഗുരുശിഷ്യ ബന്ധങ്ങള്‍ക്കിടയിലും മാതാപിതാക്കളും മക്കളും തമ്മിലും സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്കിടയിലുമൊക്കെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. വിശുദ്ധരുടെ വേഷങ്ങള്‍ കെട്ടി ആത്മീയമായി ആഘോഷിച്ചിരുന്ന ‘ഹാലോവീന്‍ നൈറ്റ്’ പോലുള്ള പല സാമൂഹിക ആഘോഷങ്ങളും ബിസിനസ് തന്ത്രങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ട് വെറുപ്പും അറപ്പും ഉളവാക്കുന്ന തരത്തിലുള്ള കോസ്റ്റ്യൂമുകളിലേയ്ക്ക് മാറിയിരിക്കുന്നു.

ഇത്തരം അപകടകരമായ മാറ്റങ്ങളുടെ ഇരകളാകുന്ന പ്രധാന ഒരു കൂട്ടര്‍ കുട്ടികളാണ്. ശരിയായത് വിവേചിച്ചറിയാന്‍ കെല്‍പ്പില്ലാത്ത ഒരു പ്രായത്തില്‍ ആകര്‍ഷകമായി തോന്നുന്ന എന്തിലേയ്ക്കും കുട്ടികള്‍ ചാടി വീഴും. വെറും പണലാഭത്തിനും വാണിജ്യ നേട്ടത്തിനുമായി ചില തിന്മയായ കാര്യങ്ങളെപ്പോലും ആകര്‍ഷകമായ നന്മയാക്കി കുട്ടികളുടെ മുമ്പില്‍ എത്തിക്കുന്നു. കുട്ടികളറിയാതെ അവരുടെ മനസിനെ കീഴ്പ്പെടുത്തുകയും ബാല്യത്തെ നശിപ്പിക്കുകയും ചെയ്യുന്ന, അപകടകരമായ ചില വീഡിയോ ഗെയിമുകളിലേയ്ക്ക് മാതാപിതാക്കളുടെ അടിയന്തരശ്രദ്ധ പതിയേണ്ടതുണ്ട്. വി. ബൈബിള്‍ പറയുന്നു; ”തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും കരുതുന്നവനു ദുരിതം” (ഏശയ്യാ 5ഃ20).

കുട്ടികളുടെ വിനോദ ഉപാധികള്‍ കുറേ വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഇപ്പോഴത്തേതു പോലെയായിരുന്നില്ല. പക്ഷികളുടെയും മൃഗങ്ങളുടെയും വാഹനങ്ങളുടെയുമൊക്കെ ആകര്‍ഷകമായ രൂപങ്ങള്‍ ചക്രം പിടിപ്പിച്ച കളി വാഹനങ്ങളായും കളിക്കാനുള്ള ഉകരണങ്ങളായുമൊക്കെ ഉണ്ടായിരുന്ന കാലം മാറി. ഇന്നു കൊച്ചുകുട്ടികള്‍ പോലും കളിക്കുന്നത് പറക്കുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും ഒറിജിനല്‍ തോക്കിനെ അനുസ്മരിപ്പിക്കുന്ന മെഷീന്‍ ഗണ്ണുകളും ഒക്കെത്തന്നെ. തത്തയെയും പൂച്ചക്കുട്ടിയെയുമൊക്കെ പാവകളായി കളിച്ചിരുന്ന കാലം മാറി ഇന്നു കൂടുതല്‍ രൗദ്രഭാവമുള്ള തേളുകളുടേയും എട്ടുകാലിയുടെയും ദിനോസറിന്റെയുമൊക്കെ രൂപങ്ങളാണ്. ഇതും കടന്ന് ഈ രൂപങ്ങള്‍ ചലിക്കുന്ന രീതിയിലാക്കി വര്‍ണ്ണക്കഥകള്‍ ചേര്‍ത്ത് ഭാവാനാസൃഷ്ടികളാക്കി കുട്ടികളുടെ മുമ്പിലവതരിപ്പിക്കുന്ന വീഡിയോ ഗെയിമുകളിലേയ്ക്ക് കാലം എത്തിയിരിക്കുന്നു.

വിനോദത്തിന്റെയും ജിജ്ഞാസയുടെയും ‘ത്രില്ലു’ വര്‍ദ്ധിപ്പിക്കുന്ന ചില വീഡിയോ ഗെയിമുകള്‍ അത്യന്തം അപകടകാരികളായി മാറുന്നു എന്ന് പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 2016-ല്‍ ‘The Telegraph’ മാഗസിന്‍ നടത്തിയ സര്‍വ്വേയില്‍, ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച 10 വീഡിയോ ഗെയിമുകളില്‍ പകുതിയിലേറെയും 2016ല്‍ ഏറ്റവും ഭീകരതയും ക്രൂരതയും നിറഞ്ഞ 10 വീഡിയോ ഗെയിമുകളില്‍ ഇടംപിടിച്ചവ തന്നെയാണ്. ഭീതിതപ്പെടുത്തുന്ന ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ‘ബ്ലൂവെയില്‍’ എന്ന ഗെയിമിനെക്കുറിച്ചാണ്. റഷ്യയില്‍ ഇതിനോടകം 130 കൗമാരക്കാരുടെ ജീവനെടുത്തു ഈ ഓണ്‍ലൈന്‍ ഗെയിം. അമ്പതു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഗെയിമില്‍ മത്സരാര്‍ത്ഥിയെ ജീവത്യാഗത്തിന്/ആത്മഹത്യയ്ക്ക് വെല്ലുവിളിക്കുക എന്നതാണ് ഒടുവില്‍ സംഭവിക്കുന്നത്. ഹൊറര്‍ സിനിമ ഒറ്റയ്ക്ക് കാണാനും ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിക്കാനും അത് ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാനുമൊക്കെയുള്ള വീരസാഹസിക വെല്ലുവിളികളിലേയ്ക്ക് വീഴിക്കുന്ന അത്യന്തം അപകടം നിറഞ്ഞ ഗെയിമാണിത്.

നമ്മുടെ കുഞ്ഞുമക്കള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ പ്രധാന ശ്രദ്ധ കാണിക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. കുട്ടികള്‍ക്കു വീടിനു പുറത്തിറങ്ങി കളിക്കാനോ മറ്റു വിനോദങ്ങളിലേര്‍പ്പെടാനോ ഏറെ സാഹചര്യമില്ലാത്ത യൂറോപ്യന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവരും നഗരപ്രദേശത്തിന്റെ ചെറിയ ഇടങ്ങളില്‍ ഒതുങ്ങിക്കൂടുന്നവരും മക്കളെ അടക്കിയിരുത്താന്‍ കണ്ടെത്തുന്ന എളുപ്പവഴി മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ അവര്‍ക്കിഷ്ടമുള്ള ഗെയിമുകള്‍ കളിക്കാന്‍ അനുവാദം കൊടുക്കുക എന്നതാണ്. കൂടുതല്‍ സമയം ഗെയിം കളിച്ചാലും വേണ്ടില്ല, വല്ലയിടത്തും അടങ്ങിയൊതുങ്ങി ഇരിക്കുമല്ലോ, ശല്യപ്പെടുത്താന്‍ വരില്ലല്ലോ’ എന്നാണ് ചില രക്ഷിതാക്കളെങ്കിലും കരുതുന്നത്.

ഇനി മുതല്‍ ഇടയ്ക്കിടയ്ക്ക് മാതാപിതാക്കള്‍ ശ്രദ്ധിക്കണം, മക്കള്‍ എന്തു ഗെയിമാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്ന്. ഒരുമിച്ചുള്ള പ്രാര്‍ത്ഥനയ്ക്കോ ഭക്ഷണത്തിനോ വിളിക്കുമ്പോഴും ‘ഇതു കൂടി കഴിഞ്ഞിട്ടുവരാം’ എന്നുപറയുന്ന മക്കള്‍ ഏറെയാണ്. നല്ല ഗെയിമുകളാണെങ്കില്‍ പോലും അത് അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോള്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചിരിക്കുന്ന പല ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകളും പല ഘട്ടങ്ങള്‍ പിന്നിടുന്ന പല ‘സീരിസു’കളായി (ഉദാ: Dark Souls 3, Xcom2, Uncharted 4, Civilization VI, Titan fall 2, Dishonoured 2…) തുടരുന്നവയാണ്. പല എപ്പിസോഡുകളായി തുടരുന്ന ടി വി കണ്ണീര്‍ പരമ്പരകളും തുടര്‍ നോവലുകളും മുതിര്‍ന്നവരെ അപകടകരമായി സ്വാധീനിക്കുമ്പോള്‍, നമ്മുടെ കുട്ടികള്‍ ഭാവിയില്‍ അപകടകാരികളായി മാറിയേക്കാവുന്നത് ഇത്തരം, മനസിനെ താളം തെറ്റിക്കുന്ന അക്രമ, ക്രൂര സ്വഭാവമുള്ള ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍ കാണുന്നതു വഴിയായിരിക്കാം. അതുകൊണ്ട് ജാഗ്രതൈ!

എട്ടുവയസ്സു മുതലുള്ളവരെയാണ് ഈ ഗെയിമുകള്‍ പ്രധാനമായി ഉന്നംവയ്ക്കുന്നത്. കൂടുതല്‍ ഗെയിമുകളും 13 വയസ്സിനു മുകളിലുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അവരുടെ ഈ ചെറുപ്രായത്തില്‍ നായക പരിവേഷമുള്ള വ്യക്തികളായി പ്രത്യക്ഷപ്പെടുന്നവര്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ച് എല്ലാം തകര്‍ക്കുന്നവരും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരും അമാനുഷിക കാര്യങ്ങള്‍ ചെയ്യുന്നവരുമൊക്കെയാണ്. ഹൊറര്‍ സിനിമകളും പേടിപ്പിക്കുന്ന ദൃശ്യങ്ങളുള്ള വീഡിയോ ഗെയിമുകളുമൊക്കെ കളിക്കുന്ന കുട്ടികള്‍, ഉറക്കത്തില്‍ പേടിപ്പെടുത്തുന്ന ഭീകര സ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുന്നതും പഠനത്തില്‍ പിന്നോട്ടു പോകുന്നതും വീട്ടിലുള്ളവരോടും സുഹൃത്തുക്കളോടുമൊക്കെ മാന്യമല്ലാതെ പെരുമാറുന്നതുമൊക്കെ മാതാപിതാക്കള്‍ ആശങ്കയോടെ പങ്കുവയ്ക്കാറുണ്ട്.

ആധുനികതയുടെയും നഗരവത്കരണത്തിന്റെയുമൊക്കെ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് തങ്ങളുടെ കുട്ടികളില്‍ നിന്ന് വീഡിയോ ഗെയിമുകള്‍ അപ്പാടെ മാറ്റി നിര്‍ത്താനാവില്ല എന്നതു സത്യം തന്നെ. പക്ഷേ, ഉത്തരവാദിത്വപൂര്‍ണമായ ഒരു മേല്‍നോട്ടം കുട്ടികളുടെ മേല്‍ കൊടുക്കാന്‍ പറ്റും, പറ്റണം. അല്ലെങ്കില്‍ കുട്ടികള്‍ കൈവിട്ടു പോയിട്ടോ, വലിയ അപകടങ്ങളില്‍ ചെന്നു ചാടിയിട്ടോ വിലപിച്ചിട്ടെന്തു കാര്യം? ഭീകര സിനിമകളിലും ആനിമേഷന്‍ ചിത്രങ്ങളും കണ്ടു പരിചയിച്ചപോലെ, മുമ്പിലുള്ള പ്രശ്നത്തെ മറികടക്കാന്‍ ഉടനടി തോക്കെടുത്തു വെടിവെയ്ക്കുന്ന, ക്രൂര കൃത്യങ്ങള്‍ ചെയ്യുന്ന കാഴ്ചപ്പാടുകളിലേയ്ക്ക് നമ്മുടെ പുതുതലമുറ വളരാതിരിക്കാന്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളോടൊപ്പം മുതിര്‍ന്ന എല്ലാവര്‍ക്കും ജാഗ്രത പുലര്‍ത്താനാവണം.

അല്പസമയം കിട്ടിയാല്‍ മൊബൈലിലേയ്ക്കോ കമ്പ്യൂട്ടറിലേയ്ക്കോ ഓടുന്നതിനു പകരം മാതാപിതാക്കളുടെ അരികിലേയ്ക്ക വരാനും സന്തോഷത്തോടെ സമയം ചിലവഴിക്കാനും സാധിക്കുന്ന വിധത്തില്‍, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകട്ടെയെന്നും നമ്മുടെ കുടുംബാന്തരീക്ഷം അതിനനുസരിച്ച് മാറട്ടെയെന്നുമുള്ള പ്രാര്‍ത്ഥനയോടെ,

നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു. ഫാ. ബിജു കുന്നയ്ക്കാട്ട്.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യ സഫറീനയക്ക് സര്‍ക്കാര്‍ ജോലി കിട്ടി. മാന്‍ഹോളില്‍ ബോധംകെട്ടു വീണ് ഇതര സംസ്ഥാനക്കാരായ ജോലിക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നൗഷാദ് മരണമടഞ്ഞത്. മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ചുള്ള നൗഷാദിന്റെ പ്രാണത്യാഗത്തിന് ബഹുമതിയായാണ് സര്‍ക്കാര്‍ സഫറീനയ്ക്ക് ജോലി നല്‍കിയത്. റവന്യൂ വകുപ്പിലെ തപാല്‍ സെക്ഷനിലാണ് ജോലി. കഴിഞ്ഞ ദിവസം ഇവര്‍ ജോലിയില്‍ പ്രവേശിച്ചു.

നൗഷാദിന്റെ മരണശേഷം ഒരു വര്‍ഷത്തോളമായി വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്ന സഫറീനക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ് ഈ ജോലിയിലൂടെ നടത്തുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. കലക്ടറേറ്റിലേക്കുള്ള കത്തുകളെത്തുന്ന തപാല്‍ സെക്ഷനിലാണ് ജോലി. കത്തുകള്‍ വേര്‍തിരിച്ച് ഓരോ ഓഫീസിലേക്കും മാറ്റുന്ന ജോലിയായിരുന്നു ആദ്യ ദിവസം. അത് കുഴപ്പമില്ലാതെ ചെയ്തതായി സഫറീന പറഞ്ഞു. ‘എല്ലാവരും സഹകരിക്കുന്നു. അതില്‍ സന്തോഷമുണ്ടെന്ന് സഫറീന പ്രതികരിച്ചു.

2015 നവംബര്‍ 26നായിരുന്നു മാന്‍ഹോള്‍ ദുരന്തത്തില്‍ നൗഷാദ് മരിച്ചത്. കോഴിക്കോട് തളി ഭാഗത്ത് മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനാണ് ഓട്ടോ ഡ്രൈവറായ നൗഷാദ് കുഴിയിലിറങ്ങിയത്. വിഷവാതകം ശ്വസിച്ച് നൗഷാദും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലക്കാരായ രണ്ടുപേരും മരിച്ചിരുന്നു. സംഭവത്തിനു ശേഷം സഫറീനയ്ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നര വര്‍ഷത്തിനു ശേഷമാണ് അത് പ്രാവര്‍ത്തികമായത്.

 

വാഷിംഗ്ടണ്‍: യുഎസ് വിസ അപേക്ഷകരുടെ പരിശോധനകള്‍ കര്‍ക്കശമാക്കുന്നു. ഇതിന്റെ ഭാഗമായി വിസക്ക് അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ വിവരങ്ങളും ശേഖരിക്കാനാണ് യുഎസ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ഭീകരപ്രവര്‍ത്തനവുമായും ദേശീയസുരക്ഷയെ ബാധിക്കുന്ന മറ്റ് അയോഗ്യതകളുമുള്ള വിദേശികളെ വിസ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കാനായാണ് നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്. വിസ അപേക്ഷകരോട് ചോദിക്കേണ്ട ചോദ്യങ്ങളടങ്ങിയ ഉത്തരവ് യുഎസ് വിദേശകാര്യമന്ത്രാലയം ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ വിസയെ സംബന്ധിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും അപേക്ഷകരിലെ 0.5 ശതമാനത്തെ ബാധിക്കൂ എന്നാണ് അധികൃതരുടെ വിശദീകരണം.

പ്രതിവര്‍ഷം യുഎസ് വിസക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം 6500ഓളമാണ്. ഏതെങ്കിലും തരത്തില്‍ ഭീകരബന്ധമുള്ളതാണെന്ന് തോന്നിയാല്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ യാത്രാവിവരങ്ങള്‍ ആവശ്യപ്പെടാം. സൂക്ഷ്മപരിശോധനയുടെ ഘട്ടത്തില്‍ അപേക്ഷകരോട് സഹോദരങ്ങളുടേയോ മക്കളുടേയോ വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെടാം. കൂടാതെ പുതിയ നിര്‍ദ്ദേശമനുസരിച്ച് സമൂഹമാധ്യമങ്ങളിലേയും ഒണ്‍ലൈന്‍ സൈറ്റുകളുടേയും ഉപയോഗം സംബന്ധിച്ച വിവരങ്ങളും അപേക്ഷകര്‍ നല്‍കേണ്ടി വരും. പ്രത്യേക സാഹചര്യങ്ങളില്‍ യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് തന്നെ ഇത്തരം വിവരങ്ങള്‍ ശേഖരിക്കും.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കര്‍ശനമായ ഇത്തരം പരിശോധനകള്‍ നടപ്പാക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും ജാതി മതം വര്‍ഗ്ഗം ദേശം രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ലിംഗം ലൈംഗികാഭിരുചി എന്നിവയുടെ പേരില്‍ വിസ നിഷേധിക്കപ്പെടില്ലെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. മറിച്ച് അപേക്ഷകന്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തിയില്‍ ഭാഗമായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ കോണ്‍സുലേറ്റിന് വിസ നിഷേധിക്കാം. അപേക്ഷകന് സാധുവായ കാരണങ്ങള്‍ കോണ്‍സുലേറ്റിനെ രേഖാമൂലം ബോധ്യപ്പെടുത്താനായാല്‍ വിസ നിഷേധിക്കപ്പെടില്ല. ഈ ഉത്തരവ് അബദ്ധമാണെന്നും പ്രയോഗികമല്ലെന്നും ഒട്ടേറെ പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു.

ലണ്ടന്‍: അധികാരത്തിലെത്തിയാല്‍ 80,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവരുടെ ആദായനികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി. കുറഞ്ഞ വരുമാനക്കാരായവരുടെയും ആദായ നികുതി ഉയര്‍ത്താന്‍ കണ്‍സര്‍വേറ്റീവുകള്‍ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ലേബര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 95 ശതമാനത്തോളം വരുന്ന നികുതി ദായകരെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് ലേബര്‍ പ്രഖ്യാപിക്കുന്നത്. വാറ്റ് വര്‍ദ്ധിപ്പിക്കില്ലെന്ന് നേരത്തേ തന്നെ ലേബര്‍ വ്യക്തമാക്കിയിരുന്നു. അതിനു പുറമേയാണ് 80,000 പൗണ്ടിനു താഴെ വരുമാനമുള്ളവര്‍ക്ക് ആശ്വാസമായി നാഷണല്‍ ഇന്‍ഷുറന്‍സും ഇന്‍കം ടാക്‌സും വര്‍ദ്ധിപ്പിക്കില്ലെന്ന വാഗ്ദാനം ലേബര്‍ മുന്നോട്ട് വെക്കുന്നത്.

ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇത്. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണലാണ് ഇതു സംബന്ധിച്ചുള്ള സൂചന നല്‍കിയത്. കുറഞ്ഞ നികുതി നിരക്കുകള്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടി എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ലേബര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ കുറയ്ക്കണമെന്ന നിര്‍ദേശം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തള്ളിയിരുന്നു.

കുറഞ്ഞതും മധ്യ നിരയിലുമുള്ള വരുമാനക്കാര്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തേക്ക് നികുതി വര്‍ദ്ധനയുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുന്ന പാര്‍ട്ടിയാണ് ലേബര്‍ എന്ന് മക്‌ഡോണല്‍ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ടാല്‍ നികുതി നിരക്കുകള്‍ പുനര്‍നിര്‍ണ്ണയിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കിയിരുന്നു. വാറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നയമെങ്കിലും നാഷണല്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണിന്റെ നയം എടുത്തുകളയുമെന്ന സൂചനയും കണ്‍സര്‍വേറ്റീവുകള്‍ നല്‍കുന്നുണ്ട്.

വത്തിക്കാന്‍: വിനാശകാരിയായ ബോംബിന് മാതാവ് എന്ന പേരിട്ട അമേരിക്കന്‍ സേനയ്ക്ക് മാര്‍പാപ്പയുടെ വിമര്‍ശനം. മാസീവ് ഓര്‍ഡനന്‍സ് എയര്‍ ബ്ലാസ്റ്റ് ബോംബ് എന്ന അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബ്, ബോംബുകളുടെ മാതാവ് എന്ന പേരിലാണ് അറിയപ്പെടുന്നത്. മാതാവ് ജീവനാണ് നല്‍കുന്നത്. എന്നാല്‍ ഈ ബോംബ് മരണവും. എന്നിട്ടും ഇതിനെ വിളിക്കുന്നത് മാതാവെന്ന്! എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകുന്നില്ലെന്നും പോപ്പ് പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രങ്ങളില്‍ ഈ ബോംബ് പ്രയോഗിച്ചിരുന്നു. അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലെ പര്‍വത പ്രദേശത്ത് ഐസിസ് തീവ്രവാദികള്‍ കഴിഞ്ഞിരുന്ന തുരങ്കങ്ങളിലേക്കായിരുന്നു ബോംബ് പ്രയോഗിച്ചത്. പത്ത് വര്‍ഷത്തിലേറെയായി ഈ ആയുധം അമേരിക്കന്‍ സൈന്യത്തിന് സ്വന്തമായുണ്ടെങ്കിലും ആദ്യമായാണ് ശത്രുവിനെതിരെ ഉപയോഗിച്ചത്. ഒരു മൈല്‍ ചുറ്റളവില്‍ നാശങ്ങളുണ്ടാക്കുന്ന ബോംബുകളുടെ മാതാവ് എന്ന ഈ ആയുധം മീറ്ററുകളോളം ആഴത്തിലും കനത്ത നാശനഷ്ടം വിതയ്ക്കാന്‍ ശേഷിയുള്ളതാണ്. 10 ടണ്ണോളം ഭാരവും ഈ ബോംബിനുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് ആഴ്ചകള്‍ക്കു മുമ്പാണ് അമേരിക്കന്‍ സേനയെ വിമര്‍ശിച്ച് പോപ്പ് രംഗത്തെത്തിയത്. നിരവധി വിഷയങ്ങളില്‍ ട്രംപിന്റെ നയങ്ങള്‍ക്കെതിരെ പ്രത്യക്ഷ പരാമര്‍ശങ്ങളുമായി പോപ്പ് ഫ്രാന്‍സിസ് രംഗത്ത് വന്നിരുന്നു. അഭയാര്‍ത്ഥി, കുടിയേറ്റ പ്രശ്‌നങ്ങളിലും കാലാവസ്ഥാ മാറ്റങ്ങളേക്കുറിച്ചുള്ള നിലപാടിലും ട്രംപിന് വിരുദ്ധമായ നിലപാടുകളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചിട്ടുള്ളത്. യൂറോപ്പ് പര്യടനത്തിനിടയ്ക്ക് ഈ മാസം ട്രംപ് വത്തിക്കാനില്‍ എത്തുന്നുണ്ട്.

അമേരിക്കയിലെ മിഷിഗണില്‍ മാവേലിക്കര സ്വദേശിയായ യുവ ഡോക്ടറെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ഡോക്ടര്‍മാരുടെ സംഘടനയുടെ മുന്‍ പ്രസിഡന്റായ ഡോ. നരേന്ദ്ര കുമാറിന്റ മകന്‍ ഡോ. രമേശ് കുമാറാണ് (32) കൊല്ലപ്പെട്ടത്.
കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അടുത്തിടെ അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ അക്രമം പതിവായിരുന്നു.
കഴിഞ്ഞദിവസം ഡോക്ടര്‍ ആശുപത്രിയിലെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ആശുപത്രി ചീഫ് ഡോ. മണി മേനോന്‍ പിതാവിനോട് ഇക്കാര്യം അന്വേഷി്ച്ചിരുന്നു. രമേശ് കുമാറിന്റ ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല.
ഇതേതുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആളൊഴിഞ്ഞ പ്രദേശത്ത് രമേശിന്റെ കാര്‍ കണ്ടെത്തി. യാത്രക്കാരുടെ സീറ്റില്‍ രമേശ് വെടിയേറ്റ് മരിച്ചനിലയിലായിരുന്നു.
കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടിയാണ് രമേശ് അമേരിക്കയിലെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

വീടിനുള്ളില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്ന് മലയാളി യുവതി നിര്യാതയായി. കേംബ്രിഡ്ജിന് സമീപം ലൂട്ടനില്‍ താമസിച്ചിരുന്ന ജിന്‍സി ഷിജു (21) ആണ് അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞത്. കേംബ്രിഡ്ജ് ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം. ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയില്‍ ഉപരി പഠനത്തിനായി എത്തിയ ജിന്‍സി ഷിജു ബുധനാഴ്ച വൈകുന്നേരം ഭക്ഷണം കഴിഞ്ഞതിന് ശേഷം ഉറങ്ങുന്നതിനായി മുകള്‍ നിലയിലേക്ക് പോകുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. മുകള്‍ നിലയിലേക്ക് കയറി പോകുന്നതിനിടയില്‍ സ്റ്റെയര്‍കേസ് കയറുന്നതിനിടയില്‍ ഉണ്ടായ വീഴ്ചയില്‍ തല ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് ജിന്‍സി അബോധാവസ്ഥയില്‍ ആവുകയായിരുന്നു. ഉടന്‍ തന്നെ ജിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ ജീവന്‍ തിരിച്ച് പിടിക്കാന്‍ മെഡിക്കല്‍ സയന്‍സിന് സാധിച്ചില്ല.

സ്റ്റുഡന്റ് വിസയില്‍ എത്തിയ ജിന്‍സിയുടെ ഭര്‍ത്താവ് ഷിജുവിനും വിസ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് യുകെയില്‍ എത്തിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ആശുപത്രിയില്‍ എത്തിചേര്‍ന്ന ഷിജുവിന് അബോധാവസ്ഥയില്‍ കഴിയുന്ന ജിന്‍സിയെ ആണ് കാണാന്‍ സാധിച്ചത്. ജിന്‍സിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ സാധിക്കില്ല എന്ന് മനസ്സിലായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം ഷിജുവിനെ അക്കാര്യം പറഞ്ഞ് മനസ്സിലാക്കി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.

തല ഇടിച്ച് വീണതിനെ തുടര്‍ന്ന് തലയ്ക്കുള്ളില്‍ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് ജിന്‍സിയുടെ മരണത്തിന് കാരണം. അപകടം നടന്ന്‍ അധികം താമസിക്കാതെ തന്നെ ജിന്‍സിയെ ലൂട്ടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള കേംബ്രിഡ്ജ് ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

ജിന്‍സിയുടെ കുടുംബം പൂനയില്‍ ആണ് താമസിക്കുന്നത്. 2016 ഡിസംബറില്‍ ആയിരുന്നു ജിന്‍സിയും ഷിജുവും തമ്മിലുള്ള വിവാഹം. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ജിന്‍സി യുകെയില്‍ എത്തിയത്. ഇവിടെ ഷിജുവിന്റെ സഹോദരന്‍ ബൈജുവിന്‍റെ വീട്ടില്‍ ആയിരുന്നു ജിന്‍സി താമസിച്ചിരുന്നത്.

RECENT POSTS
Copyright © . All rights reserved