ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡിലെ ബാറ്റില്‍ ക്യാംപില്‍ പുതുതായി സൈന്യത്തില്‍ പ്രവേശനം ലഭിച്ചു വന്ന കൗമാരക്കാരായ ട്രെയിനികളെ പീഡിപ്പിച്ചതിന് ഇന്‍സ്ട്രക്ടര്‍മാര്‍ക്കെതിരെ കേസ്. 17 പേര്‍ക്കെതിരെയാണ് മോശം പെരുമാറ്റത്തിനും ശാരീരികോപദ്രവം ഏല്‍പ്പിച്ചതിനും കേസെടുത്തത്. സ്‌കോട്ട്‌ലന്‍ഡിലെ കിര്‍ക്കുഡ്‌ബ്രൈറ്റിലെ ബാറ്റില്‍ ക്യാംപില്‍ 17 വയസുള്ള റിക്രൂട്ടുകള്‍ക്കാണ് പീഡനം നേരിടേണ്ടി വന്നത്. പരിശീലര്‍ തങ്ങളെ ഇടിക്കുകയും തൊഴിക്കുകയും ചെയ്‌തെന്നും ബൂട്ട് ഉപയോഗിച്ച് തങ്ങളുടെ തല വെള്ളത്തില്‍ ചവിട്ടിപ്പിടിച്ചെന്നും ചാണകവും ആട്ടിന്‍ കാഷ്ഠവും മുഖത്ത് പൂശുകയും വായില്‍ ഇടുകയും ചെയ്‌തെന്ന് ഇരകളാക്കപ്പെട്ട 6 പേര്‍ പരാതിപ്പെട്ടു.
ആഴ്ചകള്‍ക്കു ശേഷമാണ് ഇവര്‍ പരാതി നല്‍കിയത്. ഇതോടെ മിലിട്ടറി പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് പരിശീലകര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അന്വേഷണത്തിന് 10 ലക്ഷം പൗണ്ട് ചെലവായിട്ടുണ്ട്. കേസില്‍ ഹാരോഗേറ്റ് ആര്‍മി ഫൗണ്ടേഷന്‍ കോളേജിലെ 17 മുന്‍ പരിശീലകര്‍ കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ആര്‍മി വക്താവ് പറഞ്ഞു. സെപ്റ്റംബര്‍ 21, 22 തിയതികളില്‍ ബുള്‍ഫോര്‍ഡ് കോര്‍ട്ട് മാര്‍ഷല്‍ സെന്ററിലാണ് കോടതി നടപടികള്‍. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും വക്താവ് പറഞ്ഞു.
എന്നാല്‍ പരിശീലകര്‍ കുറ്റം നിഷേധിച്ചു. കോടതിയില്‍ ഹാജരാകുമെന്നും അവര്‍ അറിയിച്ചു. ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ കമാന്‍ഡറായിരുന്ന കേണല്‍ റിച്ചാര്‍ഡ് കെംപ് പറഞ്ഞത്. ഇങ്ങനെയൊരു സംഭവം മുമ്പ് കേട്ടിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശീലനകാലത്ത് ഇത്തരം പീഡനങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: വിമാനങ്ങളില്‍ മദ്യലഹരിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന യാത്രക്കാരെ നിയന്ത്രിക്കാന്‍ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തി ഒരു വര്‍ഷം കഴിഞ്ഞെങ്കിലും അവ ഫലപ്രദമല്ലെന്ന് ക്യാബിന്‍ ജീവനക്കാര്‍. പ്രശ്‌നങ്ങളുണ്ടാക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടാകുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. 30,000ലേറെ ക്യാബിന്‍ ജീവനക്കാര്‍ അംഗങ്ങളായ യുണൈറ്റ് യൂണിയനാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ അംഗങ്ങളില്‍ 78 ശതമാനം പേര്‍ക്കും യാത്രക്കാരില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ടെന്ന് യൂണൈറ്റ് അറിയിച്ചു. നാലിലൊന്ന് പേര്‍ മാത്രമാണ് മദ്യപാനികളെ നിയന്ത്രിക്കാന്‍ നിയമം സഹായകമായെന്ന് അറിയിച്ചതെന്നും യുണൈറ്റ് അറിയിച്ചു.
2016 ജൂലൈയിലാണ് പുതിയ നിയമം നിലവില്‍ വന്നത്. പോലീസ്, വിമാനക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, വിമാനത്താവളങ്ങളിലെ റീട്ടെയ്‌ലര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് നിയമം നടപ്പാക്കുന്നത്. എയര്‍ നാവിഗേഷന്‍ ഓര്‍ഡര്‍ അനുസരിച്ച് മദ്യപിച്ചുകൊണ്ടോ മദ്യലഹരിയിലോ വിമാനങ്ങളില്‍ പ്രവേശിക്കരുത്. യാത്രക്കായി എത്തുന്നവര്‍ക്ക് മദ്യം വില്‍ക്കുന്നതില്‍ നിന്ന് എയര്‍ലൈനുകളെയും എയര്‍പോര്‍ട്ട് ബാറുകളെയും റീട്ടെയിലര്‍മാരെയും യുകെ ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോഡ് ഓഫ് പ്രാക്ടീസ് ഓണ്‍ ഡിസ്‌റപ്റ്റീവ് പാസഞ്ചേഴ്‌സ് വിലക്കുന്നു.
വാങ്ങുന്ന മദ്യം തുറക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് യാത്രക്കാര്‍ക്ക് റീട്ടെയിലര്‍മാര്‍ നിര്‍ദേശവും നല്‍കാറുണ്ട്. എന്നാല്‍ ഈ നിയന്ത്രണങ്ങളൊന്നും ഫലിക്കുന്നില്ലെന്നാണ് ക്യാബിന്‍ ക്രൂ ജീവനക്കാര്‍ അറിയിക്കുന്നത്. മദ്യലഹരിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കുറവില്ലെന്ന് മാത്രമല്ല വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലേക്ക് പ്രശ്‌നങ്ങള്‍ നീളുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇവരില്‍ 10 ശതമാനം പേര്‍ അറിയിക്കുകയും ചെയ്യുന്നു. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് 2016ല്‍ യാത്രക്കാര്‍ പ്രശ്‌നമുണ്ടാക്കിയ 421 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ഭൂരിപക്ഷവും മദ്യലഹരിയിലായിരുന്നു.
ലണ്ടന്‍: ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഒരേ ജോലി ചെയ്യുന്നവരുമായ കറുത്തവര്‍ഗ്ഗക്കാര്‍ക്കും വെളുത്ത വര്‍ഗ്ഗക്കാര്‍ക്കും ബ്രിട്ടനില്‍ ലഭിക്കുന്നത് വ്യത്യസ്ത വേതനമെന്ന് വെളിപ്പെടുത്തല്‍. കറുത്തവര്‍ക്ക് താരതമ്യേന കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എ ലെവല്‍ വിദ്യാഭ്യാസമുള്ള കറുത്തവര്‍ക്ക് അതേ യോഗ്യതയുള്ള വെളുത്തവരേക്കാള്‍ 10 ശതമാനം കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. മണിക്കൂറില്‍ ശരാശരി 1.20 പൗണ്ടാണ് ഈ വിധത്തില്‍ ഇവര്‍ക്ക് നഷ്ടമാകുന്നതെന്ന് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡിഗ്രി വരെ വിദ്യാഭ്യാസം ലഭിച്ചവര്‍ക്ക് 14 ശതമാനം കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. ഉയര്‍ന്ന ബിരുദങ്ങളോ ഡിപ്ലോമകളോ ഉള്ള ബ്ലാക്ക്, ആഫ്രിക്കന്‍, കരീബിയന്‍, ബ്ലാക്ക് ബ്രിട്ടീഷ് ജീവനക്കാര്‍ക്ക് വെളുത്തവരേക്കാള്‍ 20 ശതമാനം കുറഞ്ഞ വേതനമാണ് ലഭിച്ചു വരുന്നതെന്നും ടിയുസി വെളിപ്പെടുത്തുന്നു. ജിസിഎസ്ഇയില്‍ സി ഗ്രേഡ് ലഭിച്ചവ കറുത്തവര്‍ അവരുടെ അതേ യോഗ്യതയുള്ള വെളുത്തവരേക്കാള്‍ 12 ശതമാനവും വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ 5 ശതമാനവും കുറഞ്ഞ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. ശരാശരിയില്‍ നിന്ന് 8.3 ശതമാനം കുറഞ്ഞ വേതനമാണ് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ലഭിക്കുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
മണിക്കൂറിന് ഓരോ തൊഴിലാളിക്കും നല്‍കുന്ന വേതനം അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്. വംശീയത തൊഴിലിടങ്ങളില്‍ ഇപ്പോളും രൂക്ഷമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇത്. തൊഴിലാളികള്‍ക്ക് അവരുടെ വംംശീയത അനുസരിച്ച് നല്‍കുന്ന ശമ്പളത്തിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തൊഴിലുടമകളെ നിര്‍ബന്ധിക്കണമെന്ന് ഈ കണക്കുകള്‍ പുറത്തു വിട്ടുകൊണ്ട് ടിയുസി ആവശ്യപ്പെട്ടു. അപ്രകാരം ചെയ്താല്‍ മാത്രമേ ഈ പ്രശ്‌നത്തിന്റെ രൂക്ഷത മനസിലാക്കാന്‍ കഴിയൂ എന്നും ടിയുസി വ്യക്തമാക്കി.
ഷിബു മാത്യൂ.
അഭിവന്ദ്യ മാര്‍ ജോസഫ് പവ്വത്തില്‍ന് ഇന്ന് 86 തികഞ്ഞു. സീറോ മലബാര്‍ സഭയും അതിലുപരി ചങ്ങനാശ്ശേരി അതിരൂപതക്കാരും അഹ്‌ളാദിക്കുന്ന ദിവസമാണിന്ന്. സീറോ മലബാര്‍ സഭയുടെ നെടുംതൂണായി സഭയെ വളര്‍ത്തിയ അഭിവന്ദ്യ പിതാവിനെ ഒരിക്കല്‍ ബെനഡിക്ട് മാര്‍പ്പാപ്പ ഇങ്ങനെ വിശേഷിപ്പിച്ചു. ഇതാ വരുന്നു ‘സഭയുടെ കിരീടം’ .
‘എനിക്കു ജീവിക്കുകയെന്നാല്‍ സഭയാണ്’ (For me to live is Church) എന്ന ആദര്‍ശവാക്യം ഹൃദയത്തിലേറ്റുവാങ്ങി സഭയെ അതിന്റെ തനിമയില്‍, തന്റെ വിശ്രമജീവിതകാലത്തും സുധീരം മുന്നോട്ടുനയിക്കുന്ന അഭിവന്ദ്യ മാര്‍ ജോസഫ് പവ്വത്തിലിന് കേരള കത്തോലിക്കാ സഭയും വിശ്വാസികളും ജന്മദിന ആശംസകള്‍ നേരുമ്പോള്‍ ചവറപ്പുഴ ജെയിംസച്ചന്റെ ലേഖനം ഇവിടെ പ്രസക്തമാണ്. അച്ചന്റെ ലേഖനം ഞങ്ങള്‍ മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്കായി പ്രസിദ്ധീകരിക്കുന്നു.
കിരീടമേ മാപ്പ്…
ചരിത്രം സൃഷ്ടിക്കുന്നവനാണ് മനുഷ്യന്‍. എല്ലാ മനുഷ്യരും ചരിത്രത്തിന്റെ ഭാഗമാണ്. എങ്കിലും ഓരോ കാലഘട്ടത്തിലും ചില മനുഷ്യര്‍ ചരിത്രം തങ്ങളുടെതാക്കി മാറ്റാറുണ്ട്. മഹാത്മാ ഗാന്ധിയെ പോലെ, നെല്‍സണ്‍ മണ്ടേലയെ പോലെ, മദര്‍ തെരേസയെ പോലെ .. സഭയിലും ഇങ്ങനെയുള്ള പ്രതിഭാസങ്ങള്‍ കാണാം. ഓരൊ കാലത്തിലും സഭയെ നേരായ വഴിയില്‍ നയിക്കാന്‍ ദൈവം വ്യക്തികളെ തിരഞ്ഞെടുക്കാറുണ്ട്. അവരെ പ്രവാചകന്മാരെന്നോ, ഇടയന്മാരെന്നോ, നേതാക്കന്മാരെന്നോ എന്തു വേണമെങ്കിലും വിളിക്കാം. എന്തായാലും അവര്‍ സഭയില്‍ പ്രവാചക ധര്‍മ്മമാണ് ചെയ്യുക; നേതാക്കന്മാരുടെ കര്‍മ്മമാണ് നടത്തുക; ഇടയന്മാരുടെ വഴിയെയാണ് നടക്കുക.
മാര്‍ത്തോമ്മാ നസ്രാണി സഭാ ചരിത്രത്തിന് അവഗണിക്കാനാവാത്ത ഒരു പ്രവാചക ശബ്ദത്തെപറ്റിയാണ് ഈ കുറിപ്പ്. എന്നും സഭയെ മുന്നില്‍ നിന്ന് നയിക്കുന്ന വലിയ ഇടയന്‍. ആദരവോടെ അകലെ നിന്ന് വീക്ഷിക്കുകയും തീഷ്ണതയോടെ വായിക്കുകയും കേള്‍ക്കുകയും, പുത്രസഹചമായ സ്‌നേഹത്തോടെ ചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് ഈ പുണ്യ പിതാവുമായി. ഉറച്ച കാഴ്ച്ചപ്പാടുകളും അടിപതറാത്ത കാല്‍വയ്പ്പുകളുമായി കഴിഞ്ഞ അന്‍പതു വര്‍ഷക്കാലമായി നസ്രാണി സഭയെ മുന്നില്‍ നിന്ന് നയിക്കുന്ന മാര്‍ യൗസേപ്പ് പൗവ്വത്തില്‍ മെത്രാപ്പോലിത്തയാണ് ആ വ്യക്തി.
പതിനാറാം നൂറ്റാണ്ടിനു ശേഷം നാലു പ്രധാന വ്യക്തികളിലൂടെയാണ് നസ്രാണി സഭ മുന്നേറിയത്. കരിയാറ്റില്‍ മാര്‍ യൗസേപ്പ് മെത്രാപ്പോലിത്താ, പാറേമാക്കല്‍ തോമ്മാ കത്തനാര്‍, നിധീരിയ്ക്കല്‍ മാണി കത്തനാര്‍, പ്ലാസിഡച്ചന്‍ എന്നിവരായിരുന്നു ആ നാലുപേര്‍. കരിയാറ്റില്‍ പിതാവ് തന്റെ സഭൈക്യ ചിന്തയാലും, പാറേമാക്കലച്ചന്‍ തന്റെ ധീരതയാലും, നിധീരിക്കല്‍ മാണികത്തനാര്‍ തന്റെ ദീര്‍ഘ വീക്ഷണത്താലും, പ്ലാസിഡച്ചന്‍ തന്റെ അഗാധമായ പാണ്ഡിത്യത്താലും നസ്രാണി സഭയിലെ നാലു കാലഘട്ടങ്ങളിലെ നാലു വിശ്വാസ ഗോപുരങ്ങളായി മാറി. കരിയാറ്റില്‍ മല്‍പ്പാന്‍ മെത്രാപ്പോലിത്തയായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും ഒരു ദിവസം പോലും മാതൃസഭയില്‍ മെത്രാനടുത്ത ശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന? മുന്‍പ് മുമ്പ് അദ്ദേഹം ‘വധിയ്ക്കപ്പെട്ടു’. പാറേമ്മാക്കലച്ചനും, നിധീരിയ്ക്കല്‍ മാണികത്തനാരും, പ്ലാസിഡച്ചനും മെത്രാന്മാരായില്ല. എങ്കിലും ജനഹൃദയങ്ങളിലും സഭാചരിത്രത്തിലും ഇവര്‍ക്ക് നാലുപേര്‍ക്കുമുള്ള സ്ഥാനം നസ്രാണി സഭയിലെ ഏതൊരു മെത്രാനെക്കാളും ഉപരിയും ഉന്നതവുമാണ്. ഇവര്‍ക്ക് ശേഷം ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ, ചരിത്രതാളുകളില്‍ ഇടം പിടിച്ചയാള്‍ മാര്‍ പൗവ്വത്തിലാണ്. ഈ നാലുപേര്‍ക്കു ശേഷം നസ്രാണി സഭയുടെ നെടുംതൂണെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അത് മാര്‍ പൗവ്വത്തിലിനെയാണ്. കാരണം മാര്‍ കരിയാറ്റിയുടെ സഭൈക്യ ചിന്തയും, പാറേമ്മാക്കലിന്റെ ധീരതയും, നിധീരിയ്ക്കലിന്റെ ദീര്‍ഘവിക്ഷണവും, പൊടിപാറയുടെ പാണ്ഡിത്യവും ഒന്നുപോലെ സമ്മേളിച്ചിട്ടുണ്ട് അദ്ദേഹത്തില്‍. അതുകൊണ്ട് തന്നെയാവണം ഉറച്ച കാഴ്ച്ചപാടുകളും അടി പതറാത്ത കാല്‍വയ്പുകളുമായി നസ്രാണി സഭയെ കഴിഞ്ഞ അന്‍പതു വര്‍ഷക്കാലം അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുകയും പിന്നില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നത്.
1. മാര്‍ കരിയാറ്റിയുടെ സഭൈക്യ ചിന്തയും മാര്‍ പൗവ്വത്തിലിന്റെ സഭാ ദര്‍ശനവും.
നസ്രാണി സഭയില്‍ നിന്ന് ആദ്യമായി റോമില്‍ ഉപരിപഠനം നടത്തി ബിരുദധാരിയായ ആളാണ് കരിയാറ്റില്‍ മാര്‍ യൗസേപ്പ് മല്‍പ്പാന്‍. കൂനന്‍ കുരിശു സത്യത്തോടെ മാതൃസഭയില്‍ നിന്ന് അകന്നു പോയ പുത്തന്‍കൂറ്റുകാരുടെ പുനരൈക്യ പ്രാപ്തിക്കായി പാറേമ്മാക്കലച്ചനോടൊപ്പം ദീര്‍ഘവും ദുഷ്‌കരവുമായ റോമായാത്ര അദ്ദേഹം നടത്തി. ‘സ്വസഹോദരന്മാരുടെ പുനരൈക്യത്തിനായി ഏതറ്റം വരെ പോകാനും ജീവന്‍ പോലും നല്‍കാനും തയ്യാറാണ്’ എന്നു പ്രഖ്യാപിച്ച കരിയാറ്റി തന്റെ വാക്കുകള്‍ അന്വര്‍ത്ഥമാകുമാറ് രക്തസാക്ഷിയായി. ‘എക്യുമെനിസം’ എന്ന വാക്ക് സഭയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് മുന്‍പ് തന്നെ ‘എക്യുമനിസ’ത്തിനായി ജീവന്‍ നല്‍കിയ കരിയാറ്റില്‍ പിതാവിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് മാര്‍ പൗവത്തില്‍. മാര്‍ത്തോമ്മാ ശ്ലീഹായുടെ മക്കള്‍ ഭിന്നിച്ചു കഴിയേണ്ടവരല്ല, അവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ് എന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ സാക്ഷ്യം നല്‍കി. ഇന്ത്യയില്‍ നിലയ്ക്കല്‍ പ്രസ്ഥാനത്തിലും, പുറത്തു prooriente അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. സഹോദരീ സഭകളിലെ നേതൃത്വങ്ങള്‍ക്ക് ഒരുപോലെ വിശ്വാസവും ആദരവും സ്‌നേഹവും ആത്മാര്‍ത്ഥതയും മാര്‍ പൗവ്വത്തില്‍നോട് തോന്നാന്‍ കാരണം സഭൈക്യത്തിനായുള്ള അദ്ദേഹത്തിന്റെ തികഞ്ഞ ആത്മാര്‍ത്ഥത ഒന്നു കൊണ്ട് തന്നെയാണ്. സഭൈക്യം ചാനല്‍ ചര്‍ച്ചകളിലും ചായകുടികളിലും കെട്ടിപുണരലൂകളിലും മാത്രമായി ഒതുങ്ങുന്ന ഇക്കാലത്ത് മാര്‍ കരിയാറ്റിക്ക് ശേഷം മാര്‍ പൗവ്വത്തില്‍ മുമ്പോട്ടു വച്ച സഭൈക്യ ദര്‍ശനം ചര്‍ച്ച ചെയ്യപ്പെടേണ്ടതും പിന്‍തുടരേണ്ടതുമാണ്.
2. പാറേമ്മാക്കലിന്റെ നെഞ്ചുറപ്പും മാര്‍ പൗവ്വത്തിലിന്റെ ഉറച്ച നിലപാടുകളും.
ചങ്കുറപ്പുള്ള ഒരു നസ്രാണിയെയാണ് പാറേമ്മാക്കലച്ചനില്‍ നാം കാണുക. മാതൃസഭയുടെ തനിമയും വ്യക്തിത്വവും ആരുടെ മുമ്പിലും അടിയറ വയ്ക്കാതെ, കാര്യങ്ങള്‍ തുറന്നു പറയുവാനും, അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും നെഞ്ചുറപ്പോടെ നില്‍ക്കുന്ന പാറേമ്മാക്കലച്ചനാണ് വര്‍ത്തമാന പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുക. നട്ടെല്ലുള്ള ഈ നസ്രാണിക്കൊരു പിന്‍ഗാമിയെ മാര്‍ പൗവ്വത്തില്‍ പിതാവില്‍ നമ്മുക്ക് ദര്‍ശിക്കാം.
മാതൃസഭയുടെ അജപാലനാധികാരങ്ങള്‍ക്കായി ലത്തീന്‍ സഭാധികാരികളുടെ മുന്‍പില്‍ നില്‍ക്കുമ്പോഴും, ക്രിസ്തീയ വിശ്വാസസംഹിതയ്ക്കും ന്യൂനപക്ഷാവകാശങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവരെ അക്ഷരങ്ങള്‍കൊണ്ട് എതിര്‍ക്കുമ്പോഴും അദ്ദേഹത്തിന് ഉറച്ച നിലപാടുകളാണ്.
കാര്യസാധ്യത്തിനായി നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ സ്ഥാനമാനങ്ങള്‍ക്കായി നെട്ടോട്ടമോടാനോ അദ്ദേഹം തയ്യാറായിട്ടില്ല. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും കത്തോലിക്കാ വിശ്യാസവും ഒന്നിച്ചു പോകില്ലായെന്നും വിശ്വാസവും ആശയവും രണ്ടായിതന്നെ കാണണമെന്നും വിട്ടിവീഴ്ച്ചകളില്ലാതെ അദ്ദേഹം ഇന്നും പ്രഖ്യാപിക്കുന്നു. വിശ്വാസത്തെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ചേര്‍ത്ത് കെട്ടാന്‍ ശ്രമിക്കുന്ന ചില സഭാ നേതാക്കന്മാരുടേ പ്രസ്താവനകളോട് ഇത് ചേര്‍ത്ത് വായിക്കേണ്ടതാണ്. വിശ്വാസത്തെ വെറും ആശയത്തിന്റെ മടിയിലിരുത്താന്‍ അദ്ദേഹം തയ്യാറല്ല. കമ്മ്യൂണിസത്തെ നോക്കി പുഞ്ചിരിക്കാത്തതുകൊണ്ടും ഭരണ നേതൃത്വത്തിലുള്ളവരോട് മൃദു സമീപനം പുലര്‍ത്താതതുകൊണ്ടും അദ്ദേഹത്തിന് മാലയിടാനും സമ്മാനങ്ങള്‍ നല്‍കാനും നേതാക്കന്മാരില്ല. ഈ ഉറച്ച നിലപാടുകള്‍ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് മതൃകയാണ്; സഭയിലും സമൂഹത്തിലും.
തന്നെക്കാളും പ്രായം കുറഞ്ഞ കരിയാറ്റിലച്ചനെ മല്‍പ്പാന്‍ എന്നു മാത്രമെ പാറേമ്മാക്കലച്ചന്‍ വിശേഷിപ്പിച്ചു കാണുന്നുള്ളു.(കരിയാറ്റിയുടെ മെത്രാഭിഷേകത്തിന് ശേഷം മെത്രാപ്പോലിത്താ എന്നാണ് വിളിക്കുക). തന്നെക്കാളും പ്രായം കുറഞ്ഞ ആളാണെങ്കിലും റോമില്‍ ഉപരിപഠനം നടത്തിയ കരിയാറ്റില്‍ മല്‍പ്പാന്റെ അറിവിനേയും പാണ്ഡ്യത്യത്തെയും പാറേമാക്കലച്ചന്‍ ആദരിക്കുന്നു. ഈ ഒരു ഗുണ വിശേഷം മാര്‍ പൗവ്വത്തിലും കാണാം. സഭാശസ്ത്രത്തിലോ, ബൈബിളിലോ, ആരാധനക്രമത്തിലോ അദ്ദേഹത്തിന് ബിരുദങ്ങളില്ല. ഈ കുറവ് അദ്ദേഹം നികത്തിയത് ആ വിഷയങ്ങളില്‍ അഗ്രഗണ്യരായ സഹോദര വൈദീകരുടെ അറിവും, സാമിപ്യവും, ഉപദേശവും കൊണ്ടായിരുന്നു. അങ്ങനെ ഈ വിഷയങ്ങളില്‍ ബിരുദങ്ങള്‍ നേടിയ മെത്രാന്മാരെക്കാളും അറിവും പാണ്ഡ്യത്യവും അദ്ദേഹത്തിനുണ്ടായി. അതായത് സീറോ മലബാര്‍ സഭയില്‍ ആരാധനക്രമ, സഭാ വിഞ്ജാനീയ രംഗങ്ങളില്‍ മാര്‍ പൗവ്വത്തില്‍ന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ദൈവ ശാസ്ത്രഞ്ജന്മാരുണ്ടായി. ഉപരിപഠനം നടത്താത്ത പാറേമ്മാക്കലച്ചന്‍ ചരിത്രവും, വിഞ്ജാനവും, ആദ്ധ്യാത്മികതയും നിറഞ്ഞു നില്‍ക്കുന്ന ‘വര്‍ത്തമാന പുസ്തകം’ രചിച്ചതുപോലെ; സഭാ വിഷയങ്ങളില്‍ ഉപരി പഠനം നടത്താത്ത മാര്‍ പൗവത്തില്‍ ജീവിക്കുന്ന ‘വിഞ്ജാനകോശ’മാവുകയും ജ്ഞാനം നേടാന്‍ നിരന്തരം ശ്രമിക്കുകയും അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
3. മാണികത്തനാരുടെ ദീര്‍ഘ വീക്ഷണവും മാര്‍ പൗവ്വത്തില്‍ന്റെ മാതൃസഭാ ദര്‍ശനവും.
സ്വാതന്ത്ര്യ സമരം കൊടികൊണ്ടിരുന്ന കാലമാണ് നിധീരിക്കല്‍ മാണികത്തനാരുടെ ജീവിത സമയം. രാജ്യത്തിനു മാത്രമല്ല മാതൃസഭയ്ക്കും സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു അദ്ദേഹം. നാട്ടു മെത്രാന്മാരെ ലഭിക്കാന്‍ അക്ഷീണം യത്‌നിച്ച പുണ്യാത്മാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ നസ്രാണി സഭയ്ക്ക് നാട്ടു മെത്രാന്മാരെ ലഭിച്ചു. പക്ഷേ കഴിവും പാണ്ഡ്യത്യവും വിശുദ്ധിയും അര്‍ഹതയും വേണ്ടുവോളമുണ്ടായിരുന്ന അദ്ദേഹം മെത്രാനായില്ല. അന്നത്തെ സഭാ സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ പേര് പിന്തള്ളപ്പെട്ടു പോയി: എന്നാല്‍ അതില്‍ അദ്ദേഹം പരിഭവിക്കുകയൊ നിസംഗനാവുകയോ ചെയ്തില്ല. കാരണം തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ തന്റെ ആത്മാഭിമാനം പണയം വയ്ക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല.
സീറോ മലബാര്‍ സഭയ്ക്ക് സ്വയം ഭരണാവകാശം വേണമെന്നും ഈ സഭയ്ക്ക് ഒരു സഭാ തലവന്‍ ഉണ്ടാകണമെന്നും ആഗ്രഹിച്ച് പ്രവര്‍ത്തിച്ചയാളാണ് മാര്‍ പൗവ്വത്തില്‍. അദ്ദേഹത്തിന്റെ പ്രധാന ശ്രമ ഫലമായാണ് സീറോ മലബാര്‍ സഭ major ArchiEpiscopal സഭയായി മാറിയത്. പക്ഷേ മാണി കത്തനാര്‍ക്ക് സംഭവിച്ചതു പോലെ ഇവിടെയും സംഭവിച്ചു…അദ്ദേഹം സഭാ തലവനായില്ല. ദൈവഹിതം വ്യത്യാസ്തമായിരുന്നിരിക്കാം. പക്ഷേ, അന്നും ഇന്നും ഈ സഭയെ മുന്നില്‍ നിന്ന്; കല്ലേറു മുഴുവന്‍ കൊണ്ട് നയിക്കുന്നത് മാര്‍ പൗവ്വത്തില്‍ തന്നെയല്ലേ? കേരളത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കത്തോലിയ്ക്കാ സഭയുടെ നാവും മനസാക്ഷിയുമായി അദ്ദേഹം തുടരുന്നു. മരണം വരെ മെത്രാനാകാതെ നിധീരിയ്ക്കല്‍ മാണി കത്തനാര്‍ സഭയ്ക്ക് നേതൃത്വം നല്‍കിയതുപോലെ; സഭാ തലവനാകാതെ സഭയ്ക്ക് മാര്‍ഗ്ഗദര്‍ശിയും വഴികാട്ടിയുമായി മാര്‍ പൗവ്വത്തില്‍ തുടരുന്നു.
4. പ്ലാസിഡച്ചന്റെ പാണ്ഡിത്യവും മാര്‍ പൗവ്വത്തിലിന്റെ വിജ്ഞാന ദര്‍ശനവും.
‘വിശ്വാസത്തില്‍ ക്രിസ്ത്യാനി, സംസ്‌കാരത്തില്‍ ഭാരതീയന്‍, ആരാധനക്രമത്തില്‍ പൗരസ്ത്യന്‍’ നസ്രാണി സഭയ്ക്ക് ഈ മഹത്തായ വീക്ഷണം തന്നത് പ്ലാസിഡച്ചനാണ്. പ്ലാസിഡച്ചന്റെ അഗാധമായ പാണ്ഡിത്യമാണ് ഈ സഭയുടെ തനിമ വീണ്ടെടുക്കല്‍ പ്രക്രീയക്ക് ആക്കവും ആഴവും നല്‍കിയത്. പ്ലാസിഡച്ചന്റെ ഈ വിഞ്ജാനതൃഷ്ണ മാര്‍ പൗവ്വത്തിലിനുണ്ട്. പുസ്തകങ്ങളെ സ്‌നേഹിക്കുന്ന, വായനയെ ഇഷ്ടപ്പെടൂന്ന, വായിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന മാര്‍ പൗവ്വത്തില്‍; പ്ലാസിഡച്ചന്‍ ഈ സഭയ്ക്ക് പകര്‍ന്നു നല്‍കിയ ജ്ഞാന സമ്പത്ത് ആസ്വദിക്കുകയും ആസ്വദിക്കുക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഈ വിജ്ഞാനദാഹമാണ് സീറോ മലബാര്‍ സഭയുടെ ആരാധനക്രമ സഭാ വിജ്ഞാന പുനരുദ്ധീകരണ രംഗത്ത് മുന്നില്‍ നില്‍ക്കാനും നേതൃത്വം വഹിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്. കുറെ വര്‍ഷങ്ങളായി ഭാരത സഭയില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു മെത്രാന്‍ മാര്‍ പൗവ്വത്തിലിനെ പോലെ വേറെ ഉണ്ടാവില്ല. അതുപോലെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുള്ളയാളും വേറെ കാണില്ല.വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിയ്ക്കാതെ, വിമര്‍ശനങ്ങളെ അസ്വദിച്ച് മാര്‍ പൗവ്വത്തില്‍ സഭയ്ക്ക് വിളക്കായി മാറുന്നു.
പ്ലാസിഡച്ചനെ പൗവ്വത്തില്‍ പിതാവ് വിശേഷിപ്പിച്ചത് ‘ആധുനിക സഭാപിതാവ്’ എന്നാണ്. പൗവത്തില്‍ പിതാവിനെ എന്താണ് വിശേഷിപ്പിക്കുക. സീറോ മലബാര്‍ പിതാക്കന്മാരുടെ ആദ്‌ലീമിനാ സന്ദര്‍ശന വേളയില്‍ ബനഡിക്റ്റ് 16?ം മാര്‍പാപ്പ മാര്‍ പൗവ്വത്തില്‍നെ ചൂണ്ടി മറ്റ് മെത്രാന്‍മാരോട് പറഞ്ഞത്രെ ‘ഇതാ സഭയുടെ കിരീടം’. അതെ തീര്‍ച്ചയായും അദ്ദേഹം സഭയുടെ കിരീടം തന്നെയാണ്. ഈ വിശേഷണത്തിന് അര്‍ഹനാകാന്‍ യോഗ്യരായ മറ്റാരുണ്ട് ഈ സഭയില്‍? മാതൃ സഭയുടെ പൊന്‍ കിരീടത്തെക്കുറിച്ചുള്ള ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു. ചിന്തകള്‍ അവസാനിപ്പിക്കുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ കുറ്റവും മരിച്ചു കഴിഞ്ഞ് നന്മയും പറയുന്ന മലയാളി തഴക്കത്തിനോട് താല്‍പര്യമില്ലാത്തതു കൊണ്ടാണ് മാര്‍ പൗവ്വത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതെഴുതുന്നത്. അതോടൊപ്പം അദ്ദേഹത്തിലൂടെ നസ്രാണി സഭയ്ക്ക് ദൈവം നല്‍കിയ നന്മകള്‍ക്ക് നന്ദിയും, വിമര്‍ശനങ്ങളും കല്ലേറുമേറ്റ് സഭയുടെ വിശ്വാസവും തനിമയും സംരക്ഷിയ്ക്കുന്ന പിതാവിന്റെ നിലപാടുകളോട് വിശ്വസ്തത കാണിക്കാത്തതിന് നസ്രാണി സഭയുടെ മാപ്പും, അദ്ദേഹത്തിന് ആദരവും. അദ്ദേഹത്തിന്റെ തീഷ്ണതയും സഭാ സ്‌നേഹവും സത്യ വിശ്വാസവും നസ്രാണി സഭയ്ക്ക് ഒരു ഉറച്ച കോട്ടയാകട്ടെ.
ഈശോയില്‍ സ്‌നേഹപൂര്‍വ്വം.
ചവറപ്പുഴ ജയിംസച്ചന്‍
www.marggam.blogspot.co.in എന്ന ബ്ലോഗില്‍ നിന്ന് എടുത്തത്.
ഫാ. ബിജു കുന്നയ്ക്കാട്ട്
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് എഴുപത് വയസ് പൂര്‍ത്തിയായി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മേല്‍ക്കോയ്മയുടെ പതാക, എഴുപത് വര്‍ഷം മുന്‍പൊരു ഓഗസ്റ്റ് പതിനാല് അര്‍ദ്ധരാത്രിയില്‍ വീണ്ടും ഭൂമിയെ തൊട്ടപ്പോള്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യവും അഭിമാനവും ഒരു ത്രിവര്‍ണ്ണ പ്താകയുടെ രൂപത്തില്‍ മുകളിയേക്കുയര്‍ന്നു. അഭിമാനത്തോടും അവകാശത്തോടും കൂടി അതിലേയ്ക്കു നോക്കിയവരെല്ലാം സ്ഥല-മത-ജാതി-ഭാഷകള്‍ക്കതീതമായി ആ നാട്ടില്‍ ഒന്നുചേര്‍ന്നു. ഇരുനൂറു വര്‍ഷത്തിലധികം നീണ്ട വൈദേശിക ആക്രമണത്തിനുപോലും അപഹരിച്ചെടുക്കാനാവാത്തത്ര സമ്പന്നമായ ഭാരതനാട്, ചോര്‍ന്നുപോയ ശക്തി വീണ്ടെടുത്ത് ഇന്ന് ലോകശക്തികളില്‍ അതികായനായിരിക്കുന്നു. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും സിക്കുകാരനും ജൈനനും പാഴ്സിക്കുമെല്ലാം ഈ നാടിന്റെ ഹൃദയത്തിലിടമുണ്ട്. ക്രിക്കറ്റുകളി കാണുമ്പോഴും യുദ്ധം വരുമ്പോഴും മാത്രമല്ല, എന്നും തങ്ങള്‍ ഒന്നാണെന്ന് ഈ രാജ്യം ലോകത്തോടു വിളിച്ചുപറയുന്നത് മറ്റുരാജ്യങ്ങള്‍ അത്ഭുതത്തോടെ നോക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് തുടങ്ങിയതുമുതല്‍ ഈ രാജ്യം വളര്‍ച്ചയുടെ പാതയിലാണ്. ഭൂമിയും ആകാശവും കടന്ന് ബഹിരാകാശത്തും ഇന്ത്യ സജീവ സാന്നിധ്യമാണ്. കഴിവുകളും ഭാവനകളും ആശയങ്ങളും പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയുടെ എല്ലാ ജീവിതമേഖലകളിലും അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാക്കി. മിക്ക വിദേശരാജ്യങ്ങളുടേയും ഭരണസിരാകേന്ദ്രം മുതല്‍ അടിസ്ഥാന ജോലി വിഭാഗങ്ങളില്‍ വരെ ഇന്ത്യന്‍ തലച്ചോറുകള്‍ പ്രവര്‍ത്തന നിരതമാണ്. ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന അടിസ്ഥാനത്തിലാണ് പ്രമാണം ഭാരതജനതയുടെ പ്രാര്‍ത്ഥനയും ലക്ഷ്യവുമായിരുന്നു. ‘സര്‍വ്വ ലോകത്തിനും സുഖം ഭവിക്കട്ടെ’ എന്ന ഈ പ്രാര്‍ത്ഥനയ്ക്ക് ആക്കം കൂട്ടിയതായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യപ്രഖ്യാപനം.
പക്ഷേ, ഇന്ന് പുരോഗതിയുടെ പടവുകള്‍ ചവുട്ടിക്കയറുമ്പോള്‍ പലയിടത്തും സ്വാതന്ത്ര്യം ദുരുപയോഗിക്കപ്പെടുന്നു. അധികാരത്തിന്റെ വലിപ്പം സ്വാതന്ത്ര്യത്തിന്റെ അളവു നിശ്ചയിക്കാന്‍ തുടങ്ങുന്നിടത്ത് മറ്റുപലരുടെയും സമാനസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ബഹുസ്വരതയാണ്, എല്ലാവരെയും ഉള്‍ക്കൊള്ളലാണ് ഭാരതത്തിന്റെ അന്തഃസത്തയും നാളിതുവരെയുള്ള പുരോഗതിയുടെ മൂലകാരണവുമെന്ന് സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍ ഭാരത്തെ ഓര്‍മ്മിപ്പിച്ചു. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പേരില്‍ ചിലര്‍ അമിതസ്വാതന്ത്ര്യമെടുക്കുമ്പോള്‍ മറ്റുപലരുടേയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ആവശ്യങ്ങളും പോലും കൂച്ചുവിലങ്ങിടപ്പെടുന്നു. വ്യക്തിത്വത്തിലും തൊഴിലിലും അഭിപ്രായങ്ങളിലും സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ 1947ല്‍ കിട്ടിയ സ്വാതന്ത്ര്യത്തിന്റെ സമഗ്രത പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്.
സ്ത്രീകള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ല എന്ന് പരക്കെയുള്ള ആക്ഷേപം ഉറപ്പിക്കുന്ന രീതിയിലാണ് ഓരോ ദിവസവും പുതിയ പുതിയ സ്ത്രീപീഡന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നമ്മുടെ മുമ്പിലെത്തിക്കുന്നത്. മറ്റു പല രംഗങ്ങളിലും ലോകരാജ്യങ്ങളുടെ മുമ്പില്‍ അസൂയാര്‍ഹമായ നേട്ടമുണ്ടാക്കുമ്പോഴും ഈ കാര്യത്തില്‍ നാണംകെട്ട് തലകുനിക്കേണ്ടി വരുന്നു. ‘എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ, അവിടെ ദേവതകള്‍ രമിക്കുന്നു’ എന്നും ‘മാതൃ ദേവോ ഭവ’ എന്നും ‘സ്ത്രീ ജന്മം പുണ്യജന്മം’ എന്നൊക്കെ പുസ്തകഭാഷയില്‍ പറയുമ്പോഴും ഇരുട്ടിക്കഴിഞ്ഞാല്‍ (ചിലപ്പോള്‍ പകല്‍ വെളിച്ചത്തിലും) ഒരാണ്‍ തുണയില്ലാതെ പുറത്തിറങ്ങി നടക്കാന്‍ നമ്മുടെ സഹോദരിമാര്‍ക്ക് കഴിയാത്ത അവസ്ഥ, ഒരു സ്ത്രീ വ്യക്തിത്വത്തെ അവളുടെ മഹിമകളോടുകൂടി അംഗീകരിക്കാനും അവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കാനുമുള്ള ബുദ്ധി വളര്‍ച്ച വരാത്ത ഒരു സമൂഹത്തിന്റെ കൂടി ചിത്രമാണ്. ഇരുട്ടുവാക്കിന്റെ മറവില്‍ ആക്രമിക്കപ്പെടുന്ന പാവം ജന്മങ്ങള്‍ മാത്രമല്ല, ലൈംലൈറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവര്‍ പോലും പല തരത്തില്‍ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുന്നു. തനിക്കുള്ളതുപോലെ, താനഗ്രഹിക്കുന്നതുപോലെയുള്ള സ്വാതന്ത്ര്യത്തിന് ബാക്കിയുള്ളവര്‍ക്കും അവകാശം ഉണ്ടെന്ന് കരുതാനുള്ള അടിസ്ഥാന, സാമാന്യ മര്യാദയിലേയ്ക്ക് നമ്മുടെ സമൂഹം ഇനിയും വളരേണ്ടിയിരിക്കുന്നു. ആ ബോധം വരാത്തവര്‍ക്ക് അതിനുള്ള മരുന്ന്, ശിക്ഷ നല്‍കപ്പെടണം, അതുകിട്ടുന്നവര്‍ക്കും കാണുന്നവര്‍ക്കും പാഠമാകുന്ന രീതിയില്‍. ഒളിക്യാമറയുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനും പൊതുവഴിയില്‍ ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാനുമുള്ള വ്യക്തിത്വ സ്വാതന്ത്ര്യം നമ്മുടെ പെണ്‍സമൂഹത്തിന് ഇനിയും കിട്ടേതുണ്ട്. ഒരു സ്ത്രീയെ ഒറ്റയ്ക്ക് കാണുന്ന അവസരം അവളെ ആക്രമിക്കാനുള്ള അവസരമായല്ല, അവളെ സംരക്ഷിക്കാനുള്ള കടമയായി ഓരോരുത്തരും മനസിലാക്കുന്ന ഔന്നത്യത്തിലേയ്ക്ക് വളരണം.
ജോലി സ്വാതന്ത്ര്യം തത്തുല്യമായ കൂലി സ്വാതന്ത്ര്യവും ഈ നാളുകളില്‍ വന്‍ ചര്‍ച്ചാവിഷയമായി. നേഴ്സ് സഹോദരങ്ങളുടെ വേതന വ്യവസ്ഥയിലെ ശോച്യാവസ്ഥ പരിഹരിക്കപ്പെട്ടുവരുന്നു. ചെയ്യുന്ന ജോലിയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് വ്യക്തികള്‍ ബഹുമാനിക്കപ്പെടുന്ന കാലം പണ്ടേ മാറേണ്ടിയിരിക്കുന്നു. മാന്യമായ എല്ലാ ജോലി മേഖലകളും ബഹുമാനിക്കപ്പെടേണ്ടതു തന്നെയാണ്. രജനികാന്ത് നായകനായ ‘ചന്ദ്രമുഖി’ എന്ന തമിഴ് സിനിമയിലെ ‘ദേവൂഡ ദേവൂഡ’ എന്നാരംഭിക്കുന്ന ഹിറ്റ് ഗാനത്തിലെ വരികള്‍ പോലെ, ‘മുടിവെട്ടുന്ന തൊഴില്‍ ചെയ്യുന്നവര്‍ ഇല്ലെങ്കില്‍ നമുക്കെല്ലാം എന്ത് അഴകാണുള്ളത്? നദിയിലെ വെള്ളത്തില്‍ നിന്ന് തുണി കഴുകുന്നവര്‍ ഇല്ലെങ്കില്‍ നമ്മുടെ അഴുക്കുകള്‍ പോകുമോ? എന്തു തൊഴില്‍ ചെയതാലും അത് ദൈവത്തിനു ചേര്‍ന്ന തൊഴിലാണെങ്കില്‍ അതു നല്ലതുതന്നെ”. മറ്റുള്ളവരുടെ അദ്ധ്വാനഫലത്തിന്റെ പങ്കുപറ്റി ക്രിയാത്മകമായ ഉത്തരവാദിത്തങ്ങളിലൊന്നും ഏര്‍പ്പെടാതെ ഇത്തിള്‍ക്കണ്ണികളായും ചുറ്റുമുള്ളവരുടെ ചോരയൂറ്റിക്കുടിച്ചു ജീവിക്കുന്ന മൂട്ടകളായും കഴിയുന്നവര്‍ സ്വയം ചിന്തിക്കട്ടെ. എല്ലാത്തരം തൊഴിലുകളും ബഹുമാനിക്കപ്പെടാനും തൊഴില്‍ ചെയ്യുന്നവരുടെ അവതാശങ്ങളെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കപ്പെടാനും ഇവിടെ നിയമമുണ്ടാവണം. നോക്കി നില്‍ക്കുന്നതിനു പോലും കൂലി കൊടുക്കേണ്ടിവരുന്ന നാട്ടില്‍ തൊഴില്‍ സ്വാതന്ത്ര്യം പുനര്‍ നിര്‍ണ്ണയിക്കേണ്ടതുണ്ട്.
മതസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോഴും മാധ്യമസ്വാതന്ത്ര്യം അതിരുവിട്ട് വ്യക്തിസ്വാതന്ത്ര്യത്തിലേയ്ക്ക് കടന്നുകയറുമ്പോഴും കൊടുക്കുന്ന പണത്തിന് തുല്യമായ മൂല്യമുള്ള വസ്തു കിട്ടാതിരിക്കുമ്പോഴും വ്യാപാര ഇടപാടുകളില്‍ സത്യസന്ധത നഷ്ടപ്പെടുമ്പോഴുമൊക്കെ സ്വാതന്ത്ര്യത്തിന്റെ വിവിധ മാനങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. മെഴുകില്‍ പൊതിഞ്ഞ ആപ്പിള്‍ മേടിക്കേണ്ടി വരുന്നവര്‍ക്കുമൊക്കെ നല്ലതും ശുദ്ധമായത് കിട്ടാനുള്ള സ്വാതന്ത്ര്യവും അവകാശവും ഹനിക്കപ്പെടുകയാണ്. കര്‍ക്കശമായ നിയമവ്യവസ്ഥയുടെ പാലനത്തിലൂടെയും സാമ്പത്തിക രംഗത്തെ സുതാര്യത പ്രാവര്‍ത്തികമാക്കുന്നതിലൂടെയും ഇന്ത്യയിലെ എല്ലാ ജനങ്ങളെയും മനസില്‍ കണ്ട് അവരുടെ ഉന്നമനത്തിനും സുരക്ഷയ്ക്കുമായി രൂപം കൊടുക്കുന്ന പദ്ധതികളിലൂടെയും മാത്രമേ സമഗ്രമായ രാഷ്ട്ര വളര്‍ച്ചയും സ്വാതന്ത്ര്യത്തിന്റെ, ഉത്തരവാദിത്വപൂര്‍ണമായ സ്വാതന്ത്ര്യത്തിന്റെ ഫലപ്രാപ്തിയും സാധ്യമാകൂ. എന്നാല്‍ ഈ സാമൂഹിക-രാഷ്ട്രീയ സ്വാതന്ത്ര്യം ഉത്ഭവിക്കുന്നതാകട്ടെ ഓരോ വ്യക്തികളുടെ മനസിലും.
താന്‍ അനുഭവിക്കുന്ന ആത്മീയ -മാനസിക സ്വാതന്ത്ര്യമാണ് ഒരാള്‍ സമൂഹത്തിലേയ്ക്ക് പടുത്തുയര്‍ത്തുന്നത്. ഏതെങ്കിലും കാരണങ്ങളാല്‍ മനസിലും ആത്മാവിലും അരക്ഷിതത്വവും പാരതന്ത്ര്യവും അനുഭവിക്കുന്നവരാണ് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും മാനിക്കാന്‍ മടിക്കുന്നത്. രാഷ്ട്രീയമായോ, വ്യക്തിപരമായോ, ശാരീരികമായോ, മാനസികമായോ മറ്റേതെങ്കിലും രീതിയിലോ ഇന്നു പലരും എന്തിന്റെയെങ്കിലുമൊക്കെ അടിമകളാണ്. മദ്യത്തിന്റെ, മയക്കുമരുന്നിന്റെ, സുഖഭോഗങ്ങളുടെ അങ്ങനെ പലരും ഭൗതികമായി നമ്മെ നിയന്ത്രിക്കുന്ന പലതിലൂടെയും കടന്നുപോകേണ്ടി വന്നാലും മനസിന്റെ സ്വാതന്ത്ര്യം ആര്‍ക്കും ഒന്നിനും അടിയറ വയ്ക്കാതിരിക്കുന്നത്രേത സര്‍വ്വപ്രധാനം. ‘കൊല്ലാം, പക്ഷേ തോല്‍പിക്കാനാവില്ല’ എന്ന പ്രഖ്യാപനമൊക്കെ ഈ കീഴടങ്ങാത്ത മനസിന്റെ തെളിവാണ്.
ആഗസ്റ്റ് 15-ന് തന്നെ പരി. മറിയത്തിന്റെ സ്വാര്‍ഗ്ഗാരോപണ തിരുനാളിന്റെ പ്രസക്തിയും ഇതുതന്നെയാണ്. ജീവിതത്തിന്റെ വര്‍ണനാതീതമായ പല ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയപ്പോഴും ദൈവത്തിനു മാത്രമായി സമര്‍പ്പിച്ച ജീവിതവും മനസും ആത്മാവും മറ്റൊന്നിനും സമര്‍പ്പിക്കാതിരുന്നതാണ് മറിയത്തിന്റെ ആത്മീയ സ്വാതന്ത്ര്യമായി നാം മനസിലാക്കുന്നത്. മറ്റൊരു തരത്തില്‍, ദൈവത്തിനു സ്വയം സമര്‍പ്പിച്ചവരെ, മറ്റൊന്നിനും അടിമകളാക്കാന്‍ സാധിക്കില്ല എന്നു സാരം.
ആത്മീയ സ്വാതന്ത്ര്യത്തിന്റെ മാതൃകയും പ്രഘോഷകവുമായ പരി. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന്റെയും സപ്തതി പൂര്‍ത്തിയാക്കിയ ഭാരത സ്വാതന്ത്ര്യത്തിന്റെയും പ്രാര്‍ത്ഥനാപൂര്‍ണമായ മംഗളങ്ങള്‍ സ്നേഹപൂര്‍വ്വം ആശംസിക്കുന്നു. ഈ ‘രണ്ട് അമ്മമാര്‍’ നല്‍കുന്ന മാതൃകയും സ്നേഹവും ഇരട്ടി മധുരമായി എന്നും മനസിലും ജീവിതത്തിലും പ്രചോദനമാവട്ടെ എന്ന ആശംസയോടെ നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ജോഗ്ഗിംഗിനിടെ എതിരെ നടന്നുവന്ന 33 കാരിയെ ബസിന് മുന്നിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ലണ്ടനിലാണ് സംഭവം നടന്നത്. ബസ് ഡ്രൈവറുടെ സമചിത്തതോടെയുള്ള നീക്കമാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്.
വ്യായാമത്തിനായി ചെറിയ വേഗതയിൽ ഓടിയ പുരുഷനാണ് എതിരെ വന്ന സ്ത്രീയെ ബസിന് മുന്നിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചത്. ഇയാളെ കണ്ടെത്തുന്നതിന്റെ ഭാഗമായി മെർട്ടൺ പൊലീസാണ് 40 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്.
മെയ് അഞ്ച് വെള്ളിയാഴ്ച രാവിലെ പുട്നി പാലത്തിന് മുകളിലെ നടപ്പാതയിൽ കൂടി നടന്നുപോവുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. ഈ സമയത്താണ് എതിരെ ജോഗ് ചെയ്ത വന്നയാൾ ഇവരെ വാഹനങ്ങളുടെ പാതയിലേക്ക് തള്ളിയിട്ടത്.
എന്നാൽ ബസ് തലനാരിഴ വ്യത്യാസത്തിലാണ് യുവതിയുടെ തലയ്ക്ക് മുകളിലൂടെ കയറാതെ പോയത്. ഇതോടെ യുവതി യാതൊരു പോറലുമേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. മുന്നിൽ പോയ വാഹനത്തിന്റെ പുറകിൽ ഘടിപ്പിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിലാണ് പുറത്തുവന്നത്.
എന്തിനാണ് തള്ളിയിട്ടതെന്ന് യുവതി വിളിച്ച് ചോദിച്ചെങ്കിലും ഇയാൾ മറുപടി നൽകാതെ ഓടിപ്പോയി. 30 വയസിലധികം പ്രായമുള്ള വെളുത്ത നിറമുള്ള മനുഷ്യനാണ് അക്രമി. നിർണ്ണായക ഘട്ടത്തിൽ ബസ് ഡ്രൈവർ സ്വീകരിച്ച ചടുലമായ നീക്കം കൊണ്ട് മാത്രമാണ് ഏറ്റവും അപകടകരമായ ആപത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടതെന്ന് കേസ് അന്വേഷിക്കുന്ന സെർജന്റ് മാറ്റ് നോൾസ് തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.
ലാലു സ്‌കറിയ
കോട്ടയം : ഏറെ വര്‍ഷങ്ങളായുള്ള യുകെ മലയാളികളുടെ സ്വപ്നം പൂവണിയിക്കാന്‍ കേരള സര്‍ക്കാര്‍ നടപടി തുടങ്ങി. സ്വന്തം ഭാഷയും സംസ്‌കാരവും മക്കളിലേക്കു പകരണം എന്നാശിക്കുന്ന യുകെ മലയാളികളുടെ സ്വപ്നത്തിനു നിറമണിയിച്ചു മലയാളം പഠന പദ്ധതി ഉടന്‍ ആരംഭിക്കാന്‍ തയ്യാറെടുക്കയാണ് നോര്‍ക്കയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍. ഇതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി യുകെയില്‍ മലയാളം പഠിപ്പിക്കുന്ന അസോസിയേഷനുകളെയും സംഘടനകളെയും കോര്‍ത്തിണക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച കവന്‍ട്രി കേരള സ്‌കൂളിനെ തെരഞ്ഞെടുത്തതായി മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകം താല്പര്യമെടുക്കുന്ന പദ്ധതി വേഗതയില്‍ മുന്നോട്ടുകൊണ്ട് പോകുന്നതിനു മലയാളം മിഷന്‍ ഡയറക്ടര്‍ ഒക്ടോബറില്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കും. അതിനു മുന്‍പായി യുകെ മലയാളികളുടെ മലയാള പഠന കേന്ദ്രങ്ങളെ കൂട്ടിയിണക്കാനുള്ള ശ്രമം കേരള സ്‌കൂള്‍ ഏറ്റെടുക്കുകയാണെന്നു ഗവേണിങ് ബോഡി ചെയര്മാന് ബീറ്റാജ് അഗസ്റ്റിന്‍, പ്രധാന അധ്യാപകന്‍ എബ്രഹാം കുര്യന്‍ എന്നിവര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഇന്നലെ കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടന്ന പരിശീലന കളരിയില്‍ കവന്‍ട്രി കേരള സ്‌കൂള്‍ ഗവേണിങ് ബോഡി അംഗങ്ങളായ ബീറ്റജ് അഗസ്റ്റിന്‍, ലാലു സ്‌കറിയ, ജിനു കുര്യാക്കോസ്, അയര്‍ലന്‍ഡ് പ്രധിനിധി ബസ്റജ് മാത്യു, യുക്മ പ്രസിഡന്റ്‌റ് മാമ്മന്‍ ഫിലിപ് എന്നിവര്‍ പങ്കാളികളായി. മലയാളം മിഷന്‍ പ്രോജക്ട് ഓഫീസര്‍ അജിലാല്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ളാസുകള്‍ക്കു നെത്ര്വതം നല്‍കി. മുഴു ദിന പരിശീലന പരിപാടിയില്‍ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവന്‍ട്രി കേരള സ്‌കൂളിന്റെ പ്രവര്‍ത്തന ഘടനയും മറ്റും വിശദമായ ചര്‍ച്ചയ്ക്കു കാരണമായി. ഏതാനും മാസങ്ങളായി കവന്‍ട്രി കേരള സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എബ്രഹാം കുര്യന്‍ മലയാളം മിഷനുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്നലെ പരിശീലന കളരി സംഘടിപ്പിക്കാന്‍ സാധിച്ചത്. കേരള സ്‌കൂളിനെ യുകെ യിലെ നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുത്ത വിവരം കഴിഞ്ഞ ആഴ്ച തന്നെ മലയാളം മിഷന്‍ രേഖാമൂലം അറിയിച്ചിരുന്നു. വെറും മൂന്നു മാസത്തെ പ്രവര്‍ത്തനം വഴി കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുന്നത് സ്വപ്ന തുല്യ നേട്ടമായി കവന്‍ട്രി കേരള സ്‌കൂള്‍ പ്രവര്‍ത്തക സമിതി വിലയിരുത്തി.
പഠനം പൂര്‍ത്തിയാക്കിയാല്‍ കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ്
വെറുതെ മലയാളം പഠിക്കുകയല്ല, ഗൗരവത്തോടെ മലയാളം പഠിക്കുകയാണ് പ്രവര്‍ത്തനം വഴി ലക്ഷ്യമിടുന്നതെന്ന് മലയാളം മിഷന്‍ വക്തമാക്കുന്നു. ഇതിനായി വളരെ ബൃഹത്തായ പാഠ്യ പദ്ധതി തന്നെയാണ് മലയാള മിഷന്‍ രൂപം നല്‍കിയിരിക്കുന്നത്. ഈ പാഠ്യ പദ്ധതികളെ നാലായി തിരിച്ചാണ് പഠനം മുന്നോട്ടു നീങ്ങുക. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്ന പേരുകളായ കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നിവയാണ് നാല് പ്രധാന പാഠ്യ പദ്ധതികള്‍. ഇവ നാലും പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് കേരള സര്‍ക്കാരിന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ മലയാളം മിഷന്‍ സമ്മാനിക്കും.
ഓരോ പാഠ്യ പദ്ധതിയിലും പ്രത്യേക പരീക്ഷ നടത്തിയാണ് കുട്ടികളെ മലയാള പഠനത്തിന് പ്രാപ്തരാക്കി മാറ്റുന്നതെന്നു ഇന്നലെ നടന്ന പരിശീലന പരിപാടിയില്‍ വക്തമാക്കപ്പെട്ടു. മൂന്നു ദിവസത്തെ പരിശീലനം ഒറ്റ ദിവസമാക്കി ചുരുക്കിയാണ് കവന്‍ട്രി കേരള സ്‌കൂളിന് വേണ്ടി മിഷന്‍ അവതരിപ്പിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരള സ്‌കൂള്‍ ഗവേണിങ് അംഗങ്ങളായ ബീറ്റജ് അഗസ്റ്റിന്‍, ലാലു സ്‌കറിയ, ജിനു കുര്യാക്കോസ് എന്നിവര്‍ ഇപ്പോള്‍ കേരളത്തില്‍ എത്തിയിട്ടുള്ളത്. അയര്‍ലണ്ടില്‍ നിന്നും താല്‍പ്പര്യം പ്രകടിപ്പിച്ച മേഖല കേന്ദ്രത്തിനു വേണ്ടിയാണു ബസ്റജ് മാത്യു എത്തിയത്. യുകെ യില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ യുക്മയുടെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മാമ്മന്‍ ഫിലിപ് കേരളം സ്‌കൂള്‍ കവന്‍ട്രി പ്രതിനിധികളെ അറിയിച്ചു.
മലയാളത്തെ മറക്കാതിരിക്കാം, പഠനം ലളിതമാക്കാം
മലയാളം കേട്ട് വളരാത്ത കുഞ്ഞുങ്ങളില്‍ അന്യഭാഷാ പഠനം എന്ന ഭീതി സൃഷ്ടിക്കാതെ ലളിതമായ ശൈലിയില്‍ മലയാളം പഠിപ്പിക്കുന്ന രീതിയാണ് മിഷന്റെ ലക്ഷ്യമെന്ന് ഡയറക്ടര്‍ സുജ സൂസന്‍ വക്തമാക്കുന്നു. കളിയും ചിരിയും പാട്ടും കഥയും ഒക്കെയായി മുന്നേറുന്ന മലയാള പഠനം ആറു വയസു മുതല്‍ മുകളിലേക്കുള്ള കുട്ടികള്‍ക്ക് വേണ്ടിയാണു വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടു വര്ഷം കൊണ്ട് സര്‍ട്ടിഫിക്കറ്റു കോഴ്‌സ്, തുടര്‍ന്ന് രണ്ടു വര്ഷം കൊണ്ട് ഡിപ്ലോമ കോഴ്‌സ്, തുടര്‍ന്ന് മൂന്നു വര്ഷം കൊണ്ട് ഹയര്‍ ഡിപ്ലോമ കോഴ്‌സ്, തുടര്‍ന്നുള്ള മൂന്നു വര്ഷം സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് എന്ന മുറയ്ക്കാണ് മലയാളം പഠനം മുന്നേറുക. പത്തു വര്ഷം കൊണ്ട് പഠനം പൂര്‍ത്തിയാകുന്ന തരത്തിലുള്ള സമഗ്രമായ പദ്ധതിയാണ് മലയാളം മിഷന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ഓരോ സര്‍ക്കാരും നോര്‍ക്കയുടെ കീഴില്‍ ആവശ്യത്തിന് ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും കൃത്യമായ വീക്ഷണ കുറവില്‍ കാര്യമായി മുന്നേറാന്‍ വിഷമിച്ച മലയാളം മിഷന്റെ നിലവിലെ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജിന്റെ ആത്മാാര്‍ത്ഥതയും പദ്ധതിയോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യവും മൂലം മുന്നേറാന്‍ കുതിക്കുന്ന മിഷന്റെ പ്രവര്‍ത്തനം വിദേശ രാജ്യങ്ങളില്‍ വേര് പിടിച്ചാല്‍ പിന്നീട് ഒരു സര്‍ക്കാരിനും അതില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. മലയാള പഠന കേന്ദ്രങ്ങള്‍ യഥാര്‍ത്ഥ സ്‌കൂളുകളെ പോലെ തന്നെ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ നടത്തിപ്പുകാര്‍ക്കും ഉത്തരവാദിത്തമേറുകയാണ്. സ്‌കൂള്‍ പ്രവര്‍ത്തനത്തിലും മിഷന്‍ പാഠ്യ പദ്ധതിയുടെ മുന്നേറ്റത്തിലും സര്‍ക്കാരിന്റെ കണ്ണ് ഉണ്ടാകുമെന്നു വെക്തം.
മേഖല കേന്ദ്രത്തിനും നിര്‍ണായക റോള്‍
യുകെയിലെ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവന്‍ട്രി കേരള സ്‌കൂളിന് നിര്‍ണായകമായ റോള്‍ ഉണ്ടെന്നു മലയാളം മിഷന്‍ വക്തമാക്കി. യുകെയിലെ മിഷന്റെ പ്രവര്‍ത്തനം കേരള സ്‌കൂള്‍ വഴിയാകും യുകെ മലയാളികളില്‍ എത്തുക. മേഖലാകേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ ആയി നിയമിതനായ അബ്രഹാം കുര്യന് യുകെയിലെ മലയാള പഠന കേന്ദ്രങ്ങളെ മിഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ചുമതലയും ലഭിച്ചിട്ടുണ്ട്. വരും നാളുകളില്‍ മലയാള പഠനം നടക്കുന്ന കേന്ദ്രങ്ങളെ കണ്ടെത്തി മിഷനുമായി കൂട്ടിയിണക്കുക എന്ന ജോലിയാണ് മേഖലാകേന്ദ്രം നിര്‍വഹിക്കുക. ഇതിനായി മേഖലാകേന്ദ്രത്തിനു സഹായമാകുന്ന വിധം വിവിധ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി നിര്‍വാഹക സമിതി രൂപീകരിക്കുന്ന കാര്യവും കേരള സ്‌കൂള്‍ പരിഗണിക്കുകയാണ്. നിര്‍വാഹക സമിതിക്കായി സമയം മാറ്റി വയ്ക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ മേഖല കേന്ദ്രം കോ ഓഡിനേറ്റര്‍ അബ്രഹാം കുര്യനെ ബന്ധപ്പെടണം.
ആകസ്മിക തുടക്കം, അവിചാരിത നേട്ടം
ഏതാനും സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ആശയമാണ് കവന്‍ട്രി കേരള സ്‌കൂള്‍ എന്ന പേരില്‍ യുകെ മലയാളികള്‍ക്ക് അഭിമാനമായി മാറുന്നത്. നൂറു കണക്കിന് മലയാളി കുടുംബങ്ങള്‍ ഉള്ള കവന്‍ട്രിയില്‍ പരീക്ഷണം എന്ന നിലയില്‍ കാര്യമായി ചര്‍ച്ച പോലും ചെയ്യാതെ 30 കുട്ടികള്‍ക്ക് വേണ്ടി ആരംഭിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രവേശന സമയത്തു തന്നെ കുട്ടികളുടെ എണ്ണം എഴുപത്തായും ക്ളാസുകള്‍ മൂന്നായും ഉയര്‍ത്തേണ്ടി വന്ന അനുഭമാണ് സ്‌കൂള്‍ പ്രവര്‍ത്തക സമിതി പങ്കിടുന്നത്. ഗവേണിങ് ബോഡി അംഗങ്ങളോടൊപ്പം പൂര്‍ണ സമയവും വളന്ററിയര്‍മാരായി സമീക്ഷ യുകെ ജോയിന്റ് സെക്രട്ടറി സ്വപ്‌ന പ്രവീണ്‍, വാര്‍വിക് കൗണ്‍സില്‍ ജീവനക്കാരന്‍ ഷിന്‍സണ്‍ മാത്യു എന്നിവര്‍ കൂടി ഫാക്കല്‍റ്റി അംഗങ്ങളായി സജ്ജരായതോടെ ടോപ് ഗിയറില്‍ കുതിക്കുകയാണ് കവന്‍ട്രി കേരള സ്‌കൂള്‍.
വെറും മൂന്നു മാസം കൊണ്ട് ആദ്യഘട്ട പരീക്ഷ നടത്തിയാണ് സമ്മര്‍ അവധിക്കായി സ്‌കൂള്‍ പിരിഞ്ഞിരിക്കുന്നതു. ആദ്യ പരീക്ഷയില്‍ 20 മുതല്‍ 92 ശതമാനം വരെ മാര്‍ക്ക് വാങ്ങിയാണ് കുട്ടികള്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് പഠനവുമായി പൊരുത്തപ്പെടുവാന്‍ പ്രയാസപ്പെടുന്നതും, ക്ളാസുകള്‍ മിസ്സാക്കിയതാണ് ഇതിനു കാരണമെന്നും സ്‌കൂള്‍ കൗണ്‍സില്‍ നടത്തിയ നിരീക്ഷണത്തില്‍ വക്തമായിട്ടുണ്ട്. ഇക്കാര്യം സ്‌കൂള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് ആയി തയ്യാറാക്കി ഉടന്‍ മാതാപിതാക്കള്‍ക്ക് എത്തിക്കാന്‍ ഉള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. മൂന്നു മാസം കൊണ്ട് കുട്ടികള്‍ മലയാളം എഴുതാനും ചോദ്യങ്ങള്‍ക്കു വാക്കുകളില്‍ ഉത്തരം പറയാനും ചെറു കവിതകള്‍ ചൊല്ലാനും പഠിച്ച അനുഭവം ഏറെ പ്രചോദനമായി മാറുകയാണ്. കവന്‍ട്രി സ്‌കൂള്‍ പ്രവര്‍ത്തനത്തില്‍ അമ്മമാരുടെ സേവനമാണ് ഏറെ നിരനായകമായി മാറുന്നത്. ഓരോ ക്ളാസിലും മാതാപിതാക്കളുടെ നിര്ബന്ധ പങ്കാളിത്തം സ്‌കൂള്‍ പ്രവര്‍ത്തനത്തിന് ഏറെ സഹായകമായി മാറുന്നുണ്ടെന്നു അധ്യാപകര്‍ വക്തമാക്കുന്നു.
സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏറെ ഊര്‍ജ്ജം പങ്കു വച്ചിട്ടുള്ള ബീറ്റജ് അഗസ്റ്റിന്‍, കെ ആര്‍ ഷൈജുമോന്‍, എബ്രഹാം കുര്യന്‍, ലാലു സ്‌കറിയ, ഷൈജി ജേക്കബ്, ജിനു കുര്യാക്കോസ്, ഹരീഷ് നായര്‍ എന്നിവരാണ് സ്‌കൂള്‍ പ്രവര്‍ത്തനത്തിന് നെത്ര്വതം നല്‍കുന്നത്.
മലയാളം മിഷന്‍ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവന്‍ട്രി കേരള സ്‌കൂളുമായി ബന്ധപ്പെടുവാന്‍
[email protected] / abhraham kurien 07 8 8 2791150
ലണ്ടന്‍: വര്‍ദ്ധിപ്പിച്ച യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദമേറുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ശരാശരി 50,000 പൗണ്ടിനു മേല്‍ കടം വരുത്തുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് ഇതു സംബന്ധിച്ച് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ടു പേരും ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കണമെന്നോ പൂര്‍ണ്ണമായും എടുത്തുകളയണമെന്നോ ആവശ്യപ്പെട്ടു. ചില സര്‍വകലാശാലകളില്‍ ഈ ഓട്ടം ആകുന്നതോടെ ട്യൂഷന്‍ ഫീസ് 9250 പൗണ്ടായി ഉയരും.
വിദ്യാഭ്യാസ ലോണുകളില്‍ ചുമത്തുന്ന ഉയര്‍ന്ന പലിശ നിരക്ക് ഇല്ലാതാക്കണമെന്ന ആവശ്യവും സര്‍വേയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. അടുത്ത മാസത്തോടെ പലിശ നിരക്ക് 6.1 ശതമാനമായി ഉയരും എന്നാണ് കരുതുന്നത്. ഉയര്‍ന്ന പലിശനിരക്ക് കാരണം 75 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വായ്പകള്‍ പൂര്‍ണ്ണമായി അടച്ചു തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് കുറ്റപ്പെടുത്തുന്നു. വികസിത രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കടങ്ങള്‍ നില്‍ക്കുന്നതെന്നും ഐഎഫ്എസ് വ്യക്തമാക്കുന്നു.
മെയിന്റനന്‍സ് ഗ്രാന്റുകള്‍ ഇല്ലാതാക്കി പകരം വിദ്യാഭ്യാസ വായ്പകള്‍ കൊണ്ടുവന്നതോടെ സാമ്പത്തികശേഷി കുറഞ്ഞ വിദ്യാര്‍ത്ഥികളുടെ കടം 57,000 പൗണ്ടായി ഉയരുമെന്നാണ് വിവരം. എ ലെവല്‍ പരീക്ഷയുടെ ഫലങ്ങള്‍ വരുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഈ സര്‍വേ ഫലം പുറത്തു വന്നിരിക്കുന്നത്. യൂണിവേഴ്‌സിറ്റികളില്‍ പുതിയ അഡ്മിഷനുകള്‍ക്കുള്ള സമയവും അടുത്തുകൊണ്ടിരിക്കുകയാണ്.
ലണ്ടന്‍: 1990ല്‍ കുവൈറ്റിലേക്ക് ഇറാഖ് നടത്തിയ അധിനിവേശം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആയുധക്കച്ചവടത്തിനുള്ള അസുലഭ അവസരമായി ബ്രിട്ടന്‍ ഉപയോഗിച്ചെന്ന് രേഖകള്‍. അടുത്തിടെ പുറത്തു വന്ന രഹസ് രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാഷണല്‍ ആര്‍ക്കൈവ്‌സ് പുറത്തു വിട്ട രേഖകളില്‍ 1990ലെ ഗള്‍ഫ് യുദ്ധത്തിന്റെ പുരോഗതിയും അതനുസരിച്ച് ആയുധങ്ങളുടെ ആവശ്യം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ആയുധ നിര്‍മാതാക്കളെ അറിയിച്ചതും സംബന്ധിച്ച വിവരങ്ങളുണ്ട്.
അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറുടെ പ്രതിരോധ മന്ത്രിയായിരുന്ന അലന്‍ ക്ലാര്‍ക്കിന്റെ രഹസ്യ യോഗങ്ങളുടെ വിവരങ്ങളും ഇവയില്‍ ഉണ്ട്. സദ്ദാം ഹുസൈന്‍ കുവൈറ്റില്‍ അധിനിവേശം നടത്തിയതിന്റെ രണ്ടാമത്തെ ദിവസം ക്ലാര്‍ക്ക് മാര്‍ഗരറ്റ് താച്ചര്‍ക്ക് എഴുതിയ രഹസ്യ സ്വഭാവമുള്ള കത്തില്‍ ഇത് ആയുധക്കച്ചവടത്തിനുള്ള അസുലഭ അവസരമാണെന്ന് സൂചിപ്പിച്ചിരുന്നു. 1990 ഓഗസ്റ്റ് 19നാണ് ഈ കത്ത് എഴുതിയത്. യുദ്ധകാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളേക്കുറിച്ചുള്ള വിവരങ്ങളാണ് ഇവ. ഗള്‍ഫ് യുദ്ധം മേഖലയില്‍ ആയുധക്കച്ചവടത്തിനുള്ള വലിയ അവസരമാണ് തുറന്നത്. അതോടൊപ്പം ഈ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനും സഹായിച്ചെന്ന് രേഖകള്‍ പറയുന്നു.
ഡിഫന്‍സ് ആന്‍്ഡ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ വാര്‍ഷിക കണക്കുകളനുസരിച്ച് 2016ല്‍ ആയുധക്കച്ചവടത്തിലൂടെ 6 ബില്യന്‍ പൗണ്ടാണ് യുകെ നേടിയത്. ആഗോള മാര്‍ക്കറ്റിന്റെ 9 ശതമാനം വരും ഇത്. ഇതിന്റെ പകുതിയും നേടിയത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധക്കച്ചവടം നടത്തുന്ന രാജ്യമാണ് യുകെ. അമേരിക്കയാണ് ഒന്നാമത്.
വിര്‍ജീനിയ: അമേരിക്കയില്‍ വെളുത്തവര്‍ഗ്ഗക്കാരുടെ മേല്‍ക്കോയ്മയ്ക്കു വേണ്ടി വാദിക്കുന്നവരും ഫാസിസ്റ്റ് വിരുദ്ധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ മരിച്ചു. വിര്‍ജിനിയയിലെ ഷാര്‍ലറ്റ് വില്ലിലെ കോണ്‍ഫെഡറേറ്റ് ജനറല്‍ പ്രതിമ മാറ്റുന്നത് സംബന്ധിച്ചുണ്ടായ പ്രതിഷേധത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 32 വയസുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പോലീസ് ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടതും ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളുള്ളവര്‍ നടത്തിയ പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് സ്ത്രീ കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നരഹത്യക്ക് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനറല്‍ റോബര്‍ട്ട് ഇ. ലീയുടെ പ്രതിമ മാറ്റി സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത്. തീവ്രവലതുപക്ഷ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അര്‍ദ്ധ സൈനിക യൂണിഫോമുകളില്‍ തോക്കുകളുമായാണ് ഇവിടെയെത്തിയത്. മറ്റു ചിലര്‍ ഷീല്‍ഡുകളും ഹെല്‍മെറ്റുകളും ഗ്യാസ് മാസ്‌കുകളും ധരിച്ചിരുന്നു.
ഇതോടെ പ്രകടനം അക്രമാസക്തമാകുമെന്ന് പോലീസിന് വ്യക്തമായിരുന്നു. സ്‌റ്റേറ്റ് പോലീസും റയറ്റ് പോലീസും നാഷണല്‍ ഗാര്‍ഡും സ്ഥലത്ത് വിന്യസിക്കപ്പെട്ടു. യുണൈറ്റ് ദി റൈറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച റാലി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും പ്രദേശത്ത് സ്റ്റേറ്റ് ഗവണ്‍മെന്റും പ്രാദേശിക ഭരണകൂടവും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. വംശീയ സംഘര്‍ഷങ്ങള്‍ ഈ വിധത്തില്‍ പൊട്ടിപ്പുറപ്പെടുന്നതിന് കാരണം ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളാണെന്ന് ഷാര്‍ലറ്റ് വില്‍ മേയര്‍ കുറ്റപ്പെടുത്തി.