Main News

ലണ്ടന്‍: ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് വ്യക്തമായ രോഗികളുടെ മരിക്കാനുള്ള അവകാശത്തില്‍ നിര്‍ണ്ണായക വിധിയുമായി ഹൈക്കോടതി. ഇത്തരം കേസുകൡ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങളുടെ സഹായം പിന്‍വലിക്കുന്നതിന് ഇനി മുതല്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വിധിച്ചു. എല്ലാ മാര്‍ഗ്ഗങ്ങളും നോക്കിയശേഷം രോഗിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ബന്ധുക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും സ്വമേധയാ തീരുമാനമെടുക്കാന്‍ സാധിക്കും.

ഇത്തരം സാഹചര്യങ്ങളില്‍ കോടതി നടപടികള്‍ക്കു വേണ്ടി കാത്തിരിക്കേണ്ട സാഹചര്യമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എം എന്ന അപരനാമത്തിലുള്ള സ്ത്രീക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട അപേക്ഷയിലാണ് നിര്‍ണ്ണായക വിധി ജഡ്ജ് പീറ്റര്‍ ജാക്‌സണ്‍ പുറപ്പെടുവിച്ചത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഹണ്ടിംഗ്ടണ്‍ രോഗം ബാധിച്ച ഇവര്‍ക്ക് മരണത്തിനുള്ള അനുമതി നല്‍കണമെന്നായിരുന്നു അപേക്ഷ. മിഡ്‌ലാന്‍ഡ്‌സിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന ഇവര്‍ക്കുവേണ്ട് ഏപ്രിലിലാണ് അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്.

ജൂണിലാണ് ഇവര്‍ക്ക് മരണം നല്‍കാനുള്ള അനുമതി കോടതി പുറപ്പെടുവിച്ചത്. ജൂലൈ 24ന് ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്തു. 25 വര്‍ഷത്തോളം നീണ്ട ദുരിതങ്ങള്‍ക്കൊടുവില്‍ ഓഗസ്റ്റ് 4ന് 50-ാമത്തെ വയസിലാണ് അവര്‍ മരിച്ചത്. ഇത്തരം കേസുകള്‍ കോടതിയുടെ അനുമതിക്കായി സമര്‍പ്പിക്കേണ്ട നിയമപരമായ ബാധ്യതയില്ലെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ പരിഗണനക്കു വിധേയമായി മാത്രമേ ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാനാകൂ എന്ന് വന്നാല്‍ രോഗികളുടെ ദുരിതത്തില്‍ സഹായിക്കാന്‍ ഡോക്ടര്‍മാര്‍ മടിക്കുമെന്നും ഫലമില്ലാത്ത ചികിത്സ അനന്തമായി നീളുമെന്നും ജഡ്ജി വ്യക്തമാക്കി.

ലണ്ടന്‍: വിഷാദരോഗം കൗമാരക്കാരില്‍ വ്യാപകമായുണ്ടെന്ന് പഠനം. പതിനാല് വയസുള്ള പെണ്‍കുട്ടികളില്‍ നാലിലൊന്ന് പേരും ഈ രോഗത്തിന് അടിമകളാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനും യൂണിവേഴ്‌സിറ്റി ഓഫ് ലിവര്‍പൂളും നടത്തിയ പഠനത്തില്‍ വ്യക്തമായി. 24 ശതമാനം പെണ്‍കുട്ടികളില്‍ ഈ മാനസിക കണ്ടെത്തിയപ്പോള്‍ 9 ശതമാനം ആണ്‍കുട്ടികളും ഇതിന് ഇരകളാണെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടികള്‍ ഈ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതും മാതാപിതാക്കള്‍ ചികിത്സക്കായി എത്തിക്കുന്നതും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നത് മാതാപിതാക്കള്‍ക്ക് തങ്ങളുടെ പെണ്‍കുട്ടികളുടെ രോഗത്തെക്കുറിച്ച് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ്.

2000-01 കാലയളവില്‍ ജനിച്ച 10,000 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്. വിവിധ പ്രായങ്ങളില്‍ കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് മാതാപിതാക്കളോട് ചോദിച്ചറിയുകയായിരുന്നു. 14 വയസെത്തിയപ്പോള്‍ കുട്ടികളോട് തന്നെ ഇക്കാര്യം ചോദിച്ച് വിവരങ്ങള്‍ ശേഖരിച്ചു. നാഷണല്‍ ചില്‍ഡ്രന്‍സ് ബ്യൂറോയില്‍ ഇതിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൗമാരപ്രായമെത്തുന്നതു വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വിധത്തിലുള്ള വൈകാരിക പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. എന്നാല്‍ പിന്നീട് ഇതിന് മാറ്റമുണ്ടാകുന്നുണ്ടെന്ന് പഠനം കണ്ടെത്തി.

വിചിത്രമായ കാര്യം മാനസിക പ്രശ്‌നങ്ങളേക്കുറിച്ച് മാതാപിതാക്കള്‍ പറയുന്നതില്‍ നിന്ന് തികച്ചും വിഭിന്നമായാണ് കുട്ടികള്‍ പ്രതികരിച്ചത് എന്നതാണ്. ആണ്‍കുട്ടികളിലാണ് വിഷാദം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നതെന്നാണ് മാതാപിതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇത് പെണ്‍കുട്ടികളുടെ മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നില്ല എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വ്യക്തമാക്കുന്നു.

ലണ്ടന്‍: സൗജന്യ ചികിത്സ ലഭിക്കണമെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണമെന്ന് എട്ട് ദിവസം പ്രായമുള്ള കുഞ്ഞിന് എന്‍എച്ച്എസ് ഓവര്‍സീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കത്ത്. ബ്രിട്ടീഷ് പൗരത്വമുള്ള മാതാപിതാക്കള്‍ക്ക് ജനിച്ച വയലറ്റ് വിപുലാനന്ദന്‍ ഹോണ്‍ എന്ന കുഞ്ഞിനാണ് കത്തയച്ച് എന്‍എച്ച്എസ് ‘മാതൃക’യായത്! ബ്രിട്ടീഷ് പൗരത്വമുണ്ടോ എന്ന സംശയത്തെത്തുടര്‍ന്നാണ് സൗജന്യ ചികിത്സക്കുള്ള അവകാശം തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കണമെന്ന് എന്‍എച്ച്എസ് ആവശ്യപ്പെട്ടത്. അതിനു സാധിച്ചില്ലെങ്കില്‍ ലണ്ടനിലെ ആശുപത്രിയില്‍ സ്വീകരിച്ച ചികിത്സക്ക് ചെലവായ പണം നല്‍കേണ്ടി വരുമെന്നും നോട്ടീസ് പറയുന്നു.

എന്നാല്‍ കത്ത് ഒരു ക്ലെറിക്കല്‍ പിഴവു മൂലം സംഭവിച്ചതാണെന്ന് പിന്നീട് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ അമ്മയായ ബേബി വിപുലാനന്ദന്റെ കെയര്‍ ഓഫ് ആയി നല്‍കിയ കത്തില്‍ അവരുടെ സ്റ്റാറ്റസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌പോര്‍ട്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ ടാക്‌സ് ബില്‍ എന്നിവ ഹാജരാക്കണമെന്നും നിര്‍ദേശിക്കുന്നു. ലണ്ടന്‍ നോര്‍ത്ത് വെസ്റ്റ് ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ നിന്ന് സ്വീകരിച്ച ചികിത്സയുടെ എല്ലാ ചെലവുകളും നല്‍കേണ്ടി വരുമെന്നാണ് എന്‍എച്ച്എസ് രേഖകള്‍ കാണിക്കുന്നതെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

എന്‍എച്ച്എസ് സൗജന്യ ചികിത്സയ്ക്ക് അര്‍ഹരാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നിങ്ങളുടേതാണെന്നും വയലറ്റ് ബ്രിട്ടനില്‍ സ്ഥിരതാമസക്കാരിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കണമെന്നും കത്തില്‍ പറയുന്നു. കത്ത് ലഭിച്ചതിനു പിന്നാലെ കുട്ടിയുടെ പിതാവായ നിക്ക് ഹോണ്‍ ആശുപത്രിയില്‍ പരാതി നല്‍കി. അതിനു ശേഷമാണ് അധികൃതര്‍ ക്ലെറിക്കല്‍ പിഴവാണ് കാരണമെന്ന വിശദീകരണവുമായി രംഗത്തെത്തിയത്.

ലണ്ടന്‍: വിദ്യാഭ്യാസ രംഗത്ത് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്നത് അടുത്തെങ്ങും കാണാനാകാത്ത തിരക്ക്. സ്‌കൂളുകള്‍ ഈ വര്‍ഷം നിറഞ്ഞു കവിയുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏഴാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലാണ് അഭൂതപൂര്‍വമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിലെ പകുതിയോളം സെക്കന്‍ഡറി സ്‌കൂളുകളിലും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ എണ്ണം ശേഷിക്കു മേല്‍ എത്തുകയോ പൂര്‍ണ്ണ ശേഷിയില്‍ പ്രവേശനം നടക്കുകയോ ചെയ്തതായാണ് വിവരം. 100 കൗണ്‍സിലുകളില്‍ നിന്നുള്ള കണക്ക് അനുസരിച്ച് വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം മൂലം 53 ശതമാനം സ്‌കൂളുകള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

2015ല്‍ ഇതിന്റെ നിരക്ക് 44 ശതമാനം മാത്രമായിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മാത്രം നിരക്കാണ് ഇത്. മറ്റു ക്ലാസുകളിലേക്കും പ്രവേശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞ സ്‌കൂളുകള്‍ 40 ശതമാനം വരും. 2022ഓടെ 1,25,000 കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പോകുമെന്ന ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലിബറല്‍ ഡെമോക്രാറ്റ് ആണ് ഈ കണക്കുകള്‍ ശേഖരിച്ചത്. സ്‌കൂളുകളില്‍ ആവശ്യത്തിന് സീറ്റുകള്‍ ഇല്ലാതാകുന്ന പ്രതിസന്ധിയുടെ തുടക്കമാണ് ഇതെന്ന് ലിബറല്‍ ഡെമോക്രാറ്റ് ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ലൈല മോറന്‍ പറഞ്ഞു.

തിങ്ങിനിറഞ്ഞ ക്ലാസ് റൂമുളും അമിതജോലി ചെയ്യേണ്ടി വരുന്ന അധ്യാപകരും ഈ പ്രതിസന്ധിയുടെ ഇരകളാണ്. ഇതി തരണം ചെയ്യണമെങ്കില്‍ സ്‌കൂള്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. അതിനായി 7 ബില്യന്‍ പൗണ്ട് എങ്കിലും സര്‍ക്കാര്‍ വകയിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഫ്രീസ്‌കൂളുകള്‍ക്കായാണ് കൂടുതല്‍ പണം ചെലവഴിക്കുന്നത്. അത്തരം സ്‌കൂളുകള്‍ സീറ്റുകള്‍ ആവശ്യത്തിനുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ആരംഭിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

വന്‍നാശം വിതച്ച ഇര്‍മയ്ക്കു പിന്നാലെ മരിയ ചുഴലിക്കാറ്റ് കരീബിയനിലേക്ക്. കാറ്റഗറി 5 കൊടുങ്കാറ്റായ മരിയ ഡൊമിനിക്കയില്‍ ആഞ്ഞടിച്ചു. കനത്ത നാശനഷ്ടങ്ങളാണ് ഇവിടെ ഉണ്ടായതെന്നാണ് വിവരം. എന്നാല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറായാണ് മരിയ രൂപംകൊണ്ടത്. മുന്‍ ബ്രിട്ടീഷ് കോളനിയായ ഡൊമിനിക്കയില്‍ 72,000ത്തില്‍ പരം ആളുകള്‍ താമസിക്കുന്നുണ്ട്.

57 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റാണ് വീശിയതെന്നാണ് വിവരം. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇത് വീണ്ടും ശക്തി പ്രാപിക്കുമെന്ന് അമേരിക്കയുടെ നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു. ഡൊമിനിക്കയില്‍ നിന്ന് ലീവേര്‍ഡ് ദ്വീപുകളിലേക്കും പ്യൂര്‍ട്ടോറിക്കോയിലേക്കും പിന്നീട് വിര്‍ജിന്‍ ദ്വീപുകളിലേക്കുമായിരിക്കും മരിയ നീങ്ങുകയെന്നാണ് പ്രവചനം.

വന്‍ തിരമാലകള്‍ക്ക് കൊടുങ്കാറ്റ് കാരണമാകാമെന്ന് ഹറിക്കെയ്ന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമീപ ദ്വീപുകളില്‍ പേമാരിക്കും സാധ്യതയുണ്ട്. ഉരുള്‍പൊട്ടലുകളും വന്‍ പ്രളയവും ഇതിന്റെ ഫലമായി ഉണ്ടായേക്കാം. വിര്‍ജിന്‍ ദ്വീപുകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കി. ഇര്‍മ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണ് വിര്‍ജിന്‍ ദ്വീപുകളില്‍ ഉണ്ടായത്.

ലെസ്റ്റര്‍: 60 കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികള്‍ പിടിയിലായി. 14 വയസുള്ള മൂന്ന് പേരും ഒരു 15 കാരനുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 60 കാരന്‍ മരിച്ചത്. അന്വേഷണത്തിലാണ് സംശയത്തിന്റെ പേരില്‍ കുട്ടികളെ അറസ്റ്റ് ചെയ്തത്. ലെസ്റ്ററില്‍ സെപ്റ്റംബര്‍ 2നുണ്ടായ സംഭവത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു.

സെപ്റ്റംബര്‍ 12നാണ് സംഭവത്തേക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ ഏതു വിധത്തിലാണ് ഈ സംഭവമുണ്ടായതെന്നുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. സെപ്റ്റംബര്‍ 2 ശനിയാഴ്ച ഇയാളെ ലെസ്റ്ററിലെ കിംഗ് സ്ട്രീറ്റില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി എന്നു മാത്രമാണ് അറിയിച്ചിരിക്കുന്നത്. അറസ്റ്റിലായ കുട്ടികള്‍ കസ്റ്റഡിയിലാണ്.

സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണെന്ന് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് യൂണിറ്റിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ മൈക്കിള്‍ കീന്‍ പറഞ്ഞു. സംഭവമുണ്ടായ സമയത്ത് അതുവഴി കടന്നുപോയ ആരെങ്കിലുമുണ്ടെങ്കില്‍ വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്രൈ സ്‌റ്റോപ്പറിലോ 0800555111 എന്ന നമ്പറിലോ വിളിച്ച് അറിയിക്കാവുന്നതാണ്.

ഫുട്‌ബോള്‍ കളിയുടെ വലിയ നാടായ ക്ലാസുകളുടെ തന്നെ തറവാട് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഇംഗ്ലണ്ടില്‍ ജന്മമെടുത്ത ബി.ബി.എയ്ക്ക് ഇംഗ്ലീഷുകാരന്‍ തന്നെയായ, പ്രശസ്തമായ പല ക്ലാസുകളിലും പരിശീലകനായി പരിചയ സമ്പത്തുള്ള പീറ്റ് ബെല്ലിനെ പരിശീലകനായി ലഭിച്ചിരിക്കുന്ന സന്തോഷവാര്‍ത്ത ഈ അവസരത്തില്‍ എല്ലാ കായിക പ്രേമികളുമായി പങ്കുവെയ്ക്കുന്നു. പീറ്റ് ബെല്ലിന്റെ നേതൃത്വത്തില്‍ നോട്ടിംഗ്ഹാമില്‍ ബി.ബി.എ അതിന്റെ ആദ്യ പരിശീലന ക്യാമ്പ് ഇക്കഴിഞ്ഞ ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നടത്തുകയുണ്ടായി. അതിന്റെ തുടര്‍ച്ചയെന്നോണം മാറി മാറി വരുന്ന വീക്കെന്‍ഡുകളില്‍ പീറ്റ് ബെല്ലിന്റെ നേതൃത്വത്തില്‍ കോച്ചിംഗ് ക്യാമ്പുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസങ്ങളായ ഡേവിഡ് ബെക്കാം, വെയ്ന്‍ റൂണി എന്നിവരുടെ മാസ്മരിക പ്രകടനങ്ങള്‍ കണ്ട ഇംഗ്ലണ്ടിലെ വലിയ ക്ലബ്ബുകളുടെ നിലവാരത്തിലേക്ക് ബി.ബി.എയും ഭാവിയില്‍ ഉയരും എന്നുള്ള ഒരു വലിയ ശുഭാപ്തി വിശ്വാസം കളിക്കാരും കോച്ചും പ്രകടിപ്പിക്കുകയുണ്ടായി. വരുന്ന വര്‍ഷം ഓഗസ്റ്റില്‍ കേരളത്തിലെ പ്രമുഖ ടീമുകളുമായി നടക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങളിലേക്ക് ബി.ബി.എയുടെ നോട്ടിംഗ്ഹാം, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചുണക്കുട്ടികള്‍ വളരെ ഉത്സാഹത്തോടെ തയ്യാറെടുക്കുന്നു.

ബി.ബി.എയോട് സഹകരണം അറിയിച്ചിട്ടുള്ള പ്രശസ്ത താരങ്ങളായ ഐ.എം. വിജയന്‍, ഉസ്മാന്‍ തുടങ്ങിയവരുടെ സാന്നിധ്യവും ഭാവിയില്‍ ബി.ബി.എ പ്രതീക്ഷിക്കുന്നു. മലയാളികളായി ജനിച്ച് ഇംഗ്ലീഷുകാരുടെ ഇടയില്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് അവരുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ ശാരീരികമായ കായിക വ്യായാമം, അതും പുറത്തെ തുറന്ന കളി സ്ഥലങ്ങളിലാണ് ഏറ്റവും അനുയോജ്യം എന്ന് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെ എല്ലാ അഭ്യുദയകാംക്ഷികളും വിശ്വസിക്കുകയും അതിനായി അനുസ്യൂതം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ബി.ബി.എയുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തിനും വിജയത്തിനും സഹായ സഹകരണങ്ങള്‍ നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായി അതിന്റെ ഭാരവാഹികള്‍ നന്ദി അറിയുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനും വിജയത്തിനും ഏവരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

ലണ്ടന്‍: സ്വകാര്യ ആംബുലന്‍സുകള്‍ക്കായി എന്‍എച്ച്എസ് ചെലവഴിക്കുന്ന തുകയില്‍ വന്‍ വര്‍ദ്ധനവ്. രണ്ടു വര്‍ഷത്തിനിടെ അഞ്ചിരട്ടി വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് പ്രസ് അസോസിയേഷന്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് നേടിയ രേഖകള്‍ വ്യക്തമാക്കുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച് 78 മില്യന്‍ പൗണ്ടാണ് സ്വകാര്യ ആംബുലന്‍സുകള്‍ക്കു വേണ്ടി എന്‍എച്ച്എസ് ചെലവഴിച്ചത്. 999 കോളുകള്‍ സ്വീകരിക്കാനും രോഗികളെ ആശുപത്രികളില്‍ എത്തിക്കാനും സ്വകാര്യ ആംബുലന്‍സുകളെ എന്‍എച്ച്എസ് ആംബുലന്‍സ് ട്രസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവുമൂലം എന്‍എച്ച്എസ് ആംബുലന്‍സുകളുടെ പ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ല.

ഇംഗ്ലണ്ടിലെ 10 ആംബുലന്‍സ് ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. 2016-17 വര്‍ഷത്തില്‍ 78,359,087 പൗണ്ട് സ്വകാര്യ ആംബുലന്‍സുകള്‍ക്കായി നല്‍കിയിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ 64,2101,770 പൗണ്ട് ആയിരുന്നു ഈയിനത്തില്‍ ചെലവഴിച്ചത്. 22 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എമര്‍ജന്‍സി പാരാമെഡിക്കല്‍ ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി കൂടുതല്‍ പണം ചില ട്രസ്റ്റുകള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സൗത്ത് സെന്‍ട്രല്‍ ആംബുലന്‍സ് സര്‍വീസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചെലവഴിച്ചിരിക്കുന്നത്. 16,336,000 പൗണ്ടാണ് 2016-17 വര്‍ഷത്തില്‍ ഈ ട്രസ്റ്റ് ചെലവാക്കിയത്. കഴിഞ്ഞ വര്‍ഷം 13,610,000 പൗണ്ട് ചെലവഴിച്ച സ്ഥാനത്താണ് ഇത്. തൊട്ടു പിന്നാലെ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലന്‍സ് സര്‍വീസ് എന്‍എച്ച്എസ് ട്രസ്റ്റ് എത്തി. 14,012,429 പൗണ്ട് ആണ് ട്രസ്റ്റിന്റെ ചെലവ്. മുന്‍വര്‍ഷം 6,639,335 പൗണ്ട് മാത്രമായിരുന്നു ട്രസ്റ്റിന്റെ ചെലവ്. സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളില്‍ നിന്നും ചാരിറ്റികളായ സെന്റ് ജോണ്‍സ് ആംബുലന്‍സ്, റെഡ് ക്രോസ് എന്നിവയില്‍ നിന്നും ആംബുലന്‍സുകള്‍ വാടകയ്ക്ക് എടുക്കാറുണ്ട്.

ലണ്ടന്‍: കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കാത്തതിലൂടെ സെക്കന്‍ഡറി സ്‌കൂളുകള്‍ നടത്തുന്നത് നിയമലംഘനമാണെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് ടീച്ചേഴ്‌സ് ഓഫ് റിലീജിയസ് എഡ്യുക്കേഷന്‍. 26 ശതമാനം സെക്കന്‍ഡറി സ്‌കൂളുകളും മതവിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ‘ആധുനിക ജീവിതം’ നയിക്കാന്‍ വിദ്യാര്‍ത്ഥികളെ തയ്യാറെടുപ്പിക്കുന്നത് തടയുകയാണ് ഇത്തരം സ്‌കൂളുകളെന്നാണ് ആരോപണം. സംഘടന നടത്തിയ ഗവേഷണത്തിലാണ് ഈ ആരോപണമുള്ളത്. 2015ല്‍ വിവരാവകാശ നിയമം വഴി ലഭ്യമായ ഈ വിവരം ബിബിസി ഇപ്പോളാണ് പുറത്തു വിട്ടത്.

മൂന്നിലൊന്നിലേറെ അക്കാഡമികളും 11 മുതല്‍ 13 വയസു വരെയുള്ള കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുന്നില്ല. 44 ശതമാനം അക്കാഡമികള്‍ 14-16 പ്രായ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഇത് ലഭ്യമാക്കുന്നില്ലെന്നും അസോസിയേഷന്‍ പറയുന്നു. കൂടുതല്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അക്കാഡമികളായി മാറുന്നതോടെ അവസ്ഥ കൂടുതല്‍ മോശമാകുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കുന്നു. അക്കാഡമികള്‍ക്ക് സ്വന്തമായി സിലബസ് നിശ്ചയിക്കാമെന്നതാണ് ഇതിന് കാരണം.

നിയമപരമായി അനുവദിച്ചിരിക്കുന്ന ഒന്നാണ് മതവിദ്യാഭ്യാസം. എന്നാല്‍ ഈ നിയമം ഒട്ടേറെ സ്‌കൂളുകള്‍ ലംഘിക്കുകയാണെന്ന് സംഘടനാ പ്രതിനിധി ഫിയോണ മോസ് പറഞ്ഞു. കുട്ടികള്‍ മതകാര്യങ്ങളില്‍ നിരക്ഷരരായാണ് സ്‌കൂളുകളില്‍ നിന്ന് പുറത്തു വരുന്നതെന്നും അവപര്‍ പറഞ്ഞു. മതത്തെയും വിശ്വാസത്തെയും കുറിച്ച് പഠിക്കാനുള്ള അവസരം അവര്‍ക്ക് ലഭിക്കുന്നില്ല. സ്വന്തമായി വിശ്വാസങ്ങളും മൂല്യങ്ങളുമുണ്ടാക്കാനും സ്വന്തം ആശയങ്ങള്‍ രൂപീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കാനുള്ള അവസരവുമാണ് കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നതെന്നാണ് ഇവര്‍ പറയുന്നത്.

മതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സര്‍ക്കാരിന് അറിയാമെന്നും ബ്രിട്ടന്റെയും മറ്റു രാജ്യങ്ങളുടെയെ പാരമ്പര്യത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമുള്ള ചിത്രം കുട്ടികളില്‍ എത്തിക്കാന്‍ ഗുണനിലവാരമുള്ള മതവിദ്യാഭ്യാസം ആവശ്യമാണെന്നുമാണ് ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പ്രതികരിച്ചത്. മറ്റു വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയു കുറിച്ചുള്ള അറിവും ഇതിലൂടെ നല്‍കാനാകും. അക്കാഡമികളും ഫ്രീസ്‌കൂളുകളുമുള്‍പ്പെടെയുള്ള സ്റ്റേറ്റ് ഫണ്ടഡ് സ്‌കൂളുകളില്‍ ഇത് നിര്‍ബന്ധമായും നടപ്പാക്കുന്നുണ്ട്. മറ്റു ്കൂളുകളും നിയമപരമായ ഈ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഡിപ്പാര്‍ട്ടമെന്റ് ആവശ്യപ്പെട്ടു.

ലണ്ടന്‍: യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് എത്തുന്ന കുട്ടികളില്‍ മുമ്പില്ലാത്തവിധം വര്‍ദ്ധന. ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും റെക്കോര്‍ഡ് എണ്ണം കുട്ടികളാണ് സര്‍വകലാശാലാ വിദ്യാഭ്യാസത്തിന് ഈ വര്‍ഷം പ്രവേശനം നേടിയത്. ഇംഗ്ലണ്ടിലെ 18 വയസുകാരില്‍ മൂന്നിലൊന്ന് പേര്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയെന്ന് അഡ്മിഷന്‍ സര്‍വീസായ യുകാസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌കോട്ട്‌ലന്‍ഡില്‍ ഇത് നാലിലൊന്നാണ്.

യുകെ യൂണിവേഴ്‌സിറ്റികളിലേക്ക് എത്തുന്ന കുട്ടികളുടെ ആകെ എണ്ണത്തില്‍ രാജ്യവ്യാപകമായി കുറവ് രേഖപ്പെടുത്തുന്നതിനിടെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്. നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുന്നതും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ യുകെ സര്‍വകലാശാലകളില്‍ എത്തുന്നത് കുറയുന്നതുമാണ് ഇതിന് കാരണമാണ് വ്യാഖ്യാനിക്കപ്പെടുന്നത്. എ ലെവല്‍ പരീക്ഷാ ഫലങ്ങള്‍ എത്തിയതിനു നാലാഴ്ചകള്‍ക്കു ശേഷമാണ് ഈ കണക്കുകള്‍ യുകാസ് പുറത്തു വിട്ടത്.

2013നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും ഉന്നതവിദ്യാഭ്യാസത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. ഏറ്റവുമുയര്‍ന്ന നിരക്കാണ് ഈ വര്‍ഷമുണ്ടായത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം നേരിട്ട് യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ക്ക് എത്തുന്നത് വര്‍ദ്ധിക്കുന്നു എന്നാണ് 18 വയസുകാരുടെ പ്രവേശനത്തിലുണ്ടായ വര്‍ദ്ധനവ് തെൡയിക്കുന്നത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വെയില്‍സിലും മുന്‍വര്‍ഷത്തേക്കാള്‍ അല്‍പം കുറവാണ് ഡിഗ്രി കോഴ്‌സുകള്‍ക്ക് എത്തുന്നവരുടെ എണ്ണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

RECENT POSTS
Copyright © . All rights reserved