ഫാ.ഹാപ്പി ജേക്കബ്
രക്ഷകനായ ക്രിസ്തുവിന്റെ ജനനത്തിന്റെ വലിയ സന്തോഷം പങ്കിടുവാന്‍ നാം ഒരുങ്ങുന്ന ഈ സമയം മനസില്‍ കടന്നുവന്ന സമ്മിശ്ര വികാരപരമായ ചിന്തകള്‍ ഇവിടെ പങ്കുവയ്ക്കയാണ്. ഒരു ജനസമൂഹം കാത്തിരുന്ന വലിയ ഒരു ദിവസം, അതാണല്ലോ ക്രിസ്തുമസ്. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ ആണ് ഈ ആഴ്ചകളിലൊക്കെ പ്രതിപാദന വിഷയമായി ഭവിക്കുന്നത്. ഒന്നാമത് സഖറിയ പുരോഹിതന്റെയും എലിസബത്തിന്റേയും കുടുംബവും രണ്ടാമത് ജോസഫിന്റേയും മറിയയുടേയും കുടുംബവും. മനുഷ്യരാല്‍ അസാധ്യമെന്ന് കരുതിയ രണ്ട് സംഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വി. ലൂക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായത്തില്‍ ഈ സംഭവം വിവരിക്കുന്നു. ജനിക്കുവാന്‍ പോകുന്ന പൈതങ്ങളുടെ വിശേഷണം മാലാഖ അറിയിക്കുന്നത് നാം എല്ലാവരും ശ്രദ്ധിക്കേണ്ട വസ്തുതകളാണ്. കുടുംബത്തിന്റെ പ്രത്യേകിച്ചും മക്കളുടെ ഭാവിയില്‍ ഉത്കണ്ഠാകുലരാകുന്ന ഏവരും ഈ ഭാഗം മനസിലാക്കുക. ദൈവ സന്നിധിയില്‍ ഉള്ള ജീവിതം നമ്മുടെ മക്കള്‍ക്ക് നല്‍കിയാല്‍ അതിന്റെ അനുഗ്രഹം തലമുറ തലമുറയായി അനുഭവിക്കാം. എന്നാല്‍ ഇന്ന് പല അവസരങ്ങളിലും പലരും പങ്കുവെച്ചിട്ടുള്ളത്. ”അവര്‍ക്ക് പ്രാപ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങളാലാവമത് കൊടുത്തിട്ടും എന്തേ ഇങ്ങനെ സംഭവിക്കുന്നു. ഇത് ഒരു വിലാപം മാത്രമല്ല ഒരു സമൂഹത്തിന്റെ ദുഃഖം കൂടിയാണ് എന്ന് വിസ്മരിക്കരുത്.
മാതാപിതാക്കളും അനുവര്‍ത്തിക്കപ്പെടേണ്ടതായ തത്വങ്ങള്‍ ഈ കുടുംബങ്ങളില്‍ നിന്ന് പകര്‍ത്താവുന്നതാണ്. ദൈവാനുഗ്രഹം ലഭിച്ച സഖറിയാവ് മകന്റെ ജനനത്തോളം മൗനമായിരുന്നു. മൗനം എന്നത് ആന്തരികമായി മനസിലാക്കുമ്പോള്‍ വലിയ ഒരു പാഠം ഉള്‍ക്കൊള്ളേണ്ടതാണ്.
വിലാപങ്ങള്‍ 3:26 യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്. മൗനമായി രക്ഷയുടെ അനുഭവങ്ങളെ ധ്യാനിക്കുവാന്‍ നാം പരിശീലിക്കണം. മറിയയുടെ അനുഭവത്തില്‍ ഇപ്രകാരം സംഭവിച്ചപ്പോള്‍ ”ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഹിതം പോലെ എനിക്ക് ഭവിക്കട്ടെ” എന്ന് പ്രതിവചിക്കുന്നു. ദൈവ സന്നിധിയില്‍ മൗനമായിരുന്ന് അനുഗ്രഹം സ്വീകരിക്കയും അതിനനുസരിച്ച് വിധേയരായി ജീവിക്കുകയും ചെയ്താല്‍ നമ്മുടെ ഭവനങ്ങളിലും അനുഗ്രഹിക്കപ്പെട്ട മകള്‍ ജനിക്കും.
ഈ ജനനത്തിന്റ സന്തോഷം സമൂഹത്തില്‍ എത്തുന്നത് വീണ്ടെടുപ്പിന്റെ അനുഭവത്തിലൂടെയാണ്. മരണ നിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശ, തെറ്റിപ്പോയവര്‍ക്ക് തിരിച്ച് വരവ്, കാണാതെ പോയിട്ടുള്ളവരുടെ കണ്ടെത്തല്‍ രോഗികളുടെ സൗഖ്യം, അശരണര്‍ക്ക് ആശ്രയം ഇവയൊക്കെയാണ് ഏറ്റവും വലിയ സമ്മാനവും. അതിന് നാം പാത്രീഭവിക്കേണ്ടതിന്റെ ഒരുക്ക സമയമാണ് ഈ നോമ്പിന്റെ കാലം. നമ്മെ തന്നെ ഒരുക്കി നമ്മുടെ ഉള്ളില്‍ രക്ഷകന്‍ ജനിക്കുവാന്‍ ഇടയാകട്ടെ. പ്രത്യേകിച്ചും ഈ ദിവസങ്ങളില്‍ കേരളത്തില്‍ കാറ്റും മഴയും മൂലം ജീവന്‍ നഷ്ടപ്പെട്ടവരും, വീടും സമ്പത്തും നഷ്ടപ്പെട്ടവരേയും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ നല്‍കുന്നവരേയും നമുക്ക് ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. നമുക്ക് ലഭിച്ചിരിക്കുന്ന സമാധാനം ഏവര്‍ക്കും ലഭ്യമാകണം. സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ള ആ മഹാസന്തോഷം ഭൂതലമെങ്ങും നിറയുവാന്‍ നമുക്ക് ഒരുങ്ങാം.
സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചന്‍
യുകെ മലയാളികള്‍ക്ക് ദുഖത്തിന്റെ മറ്റൊരു ദിനം സമ്മാനിച്ച് കൊണ്ട് യുകെയില്‍ മറ്റൊരു മലയാളി മരണം കൂടി. യുകെകെസിഎ മിഡില്‍സ് ബറോ യൂണിറ്റ് പ്രസിഡണ്ട് ബെന്നി മാത്യു (52) ആണ് ഇന്ന് വെളുപ്പിന് നിര്യാതനായത്. കോട്ടയം അതിരൂപത മാറിക ഇടവക കുറ്റിക്കാട്ട് കുടുംബാംഗമാണ് ബെന്നി മാത്യു. ഭാര്യ സാലി ബെന്നി പയ്യാവൂര്‍ ആനാലി പാറയില്‍ കുടുംബാഗം ,മക്കള്‍ സ്റ്റെഫിനി , ബോണി. മൃത സംസ്‌ക്കാരം പിന്നീട് യുകെയില്‍ നടക്കും. ക്യാന്‍സര്‍ രോഗ ബാധിതനായി കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു ബെന്നി.
മിഡില്‍സ്ബറോ മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും യുകെകെസിഎ യൂനിറ്റ് പ്രസിഡന്റ് എന്ന നിലയില്‍ സാമുദായിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു ബെന്നി മാത്യു. അസുഖം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് വെളുപ്പിന് ഒന്നരയോടെ സ്ഥിതി വഷളാവുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മരണ സമയത്ത് ബന്ധുക്കളും കുടുംബാംഗങ്ങളും ആശുപത്രിയില്‍ ഉണ്ടായിരുന്നു.
സീറോമലബാര്‍ ന്യൂകാസില്‍ ഇടവക വികാരി ഫാ. സജി തോട്ടത്തില്‍ മരണ വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. മിഡില്‍സ്ബറോ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട് ബെന്നിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും മറ്റ് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമായി സ്ഥലത്തുണ്ട്. ബെന്നിയുടെ സഹോദരന്‍ സിജോ മാത്യു സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ആണ് താമസം.
ബെന്നി മാത്യുവിന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീം അംഗങ്ങളുടെ അനുശോചനങ്ങള്‍.
ലണ്ടന്‍. ഇന്ത്യന്‍ നഴ്സുമാരെ യുകെയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള എന്‍എച്ച്എസ് തീരുമാനത്തിന്‍റെ മറവില്‍ കൊള്ളയടി ആരംഭിച്ച സ്വകാര്യ ഏജന്‍സികള്‍ക്കെതിരേ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ശക്തമായ നിലപാടെടുക്കുന്നു. തട്ടിപ്പുകാരായ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഇത്തരം ഏജന്‍സികള്‍ വഴി അപേക്ഷിക്കുന്ന നഴ്സുമാരും കുഴപ്പത്തിലാകാനുള്ള സാധ്യതയും ഇതോടെ വന്നിരിക്കുകയാണ്. വോസ്റ്റെക് പോലെ ലൈസന്‍സ് നഷ്ടപ്പെട്ട സ്ഥാപനങ്ങള്‍ പോലും കച്ചവട സാധ്യത തിരിച്ചറിഞ്ഞു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിഴശിക്ഷ കിട്ടിയ ഓണ്‍ലൈന്‍ ബ്ലോഗിനെയും കൂട്ട് പിടിച്ച് രംഗത്തിറങ്ങിയ സാഹചര്യത്തില്‍ യുകെ ജോലി സ്വപ്നം കാണുന്ന മലയാളി നഴ്സുമാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഓരോ എന്‍എച്ച്എസ് ട്രസ്റ്റും നഴ്‌സുമാര്‍ക്ക് നല്‍കുന്ന സേവനവേതന വ്യവസ്ഥകള്‍ വിവരിച്ച്, തികച്ചും സൗജന്യമായാണ് ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തേണ്ടത്. ഇങ്ങനെ എത്തിക്കുന്ന ഓരോ നഴ്‌സുമാര്‍ക്കുവേണ്ടിയും ചെലവാകുന്ന തുകയ്‌ക്കൊപ്പം പ്രതിഫലമായ കമ്മിഷനും ട്രസ്റ്റുകളാണ് ഏജന്‍സിക്കു നല്‍കുന്നത്. ഉദ്യോഗാര്‍ഥിയില്‍നിന്നും ഒരു പൈസപോലും വാങ്ങരുതെന്ന് വ്യക്തമായ നിര്‍ദേശത്തോടെയാണ് ഏജന്‍സികള്‍ക്ക് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ റിക്രൂട്ട്‌മെന്റ് ലൈസന്‍സ് നല്‍കുന്നത്
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പല ഏജന്‍സികളും വിദേശസ്വപ്നവുമായി കഴിയുന്ന ഉദ്യോഗാര്‍ഥികളില്‍നിന്നും വ്യാജ പ്രചാരണത്തിലൂടെയും വാഗ്ദാനങ്ങളിലൂടെയും ആയിരങ്ങളും ലക്ഷങ്ങളുമാണ് ആവശ്യപ്പെടുന്നത്. റജിസ്‌ട്രേഷന്‍ ഫീസ്, ഹാന്‍ഡിലിംങ് ഫീസ് എന്നിങ്ങനെ പലപേരുകളില്‍ തുടങ്ങിയിരിക്കുന്ന തട്ടിപ്പുകള്‍ എന്‍എച്ച്എസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷം രൂപവരെ ഓരോ ഉദ്യോഗാര്‍ഥികളില്‍നിന്നും ചില ഏജന്‍സികള്‍ വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിട്ടുള്ളതായി ഡെയ്ലി മെയില്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍നിന്നും ആകെ റിക്രൂട്ട്‌ചെയ്യാന്‍ എന്‍എച്ച്എസ് ഉദ്ദേശിക്കുന്നത് മൂന്നു വര്‍ഷം കൊണ്ട് ആറായിരത്തോളം പേരെയാണ്.
ഇതിനിടെ, അയ്യായിരത്തിലേറെ നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യാന്‍ തങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന മട്ടില്‍ പരസ്യം ചെയ്ത് വോസ്റ്റെക് എന്ന ഒരു ഏജന്‍സി രംഗത്തെത്തിയിട്ടുണ്ട്. മതമേലധ്യക്ഷന്മാരുള്‍പ്പെടെയുള്ളവരെ സ്വാധീനിച്ച് സര്‍ക്കുലര്‍ ഇറക്കിവരെയാണ് സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളുടെ വിശ്വാസ്യത ആര്‍ജിക്കുന്നത്. എന്നാല്‍ ഇതിന്‍റെ ഉടമ ജോയസ് ജോണ്‍ എന്നയാള്‍ റിക്രൂട്ട്മെന്റ് രംഗത്ത് നടത്തിയ കള്ളത്തരങ്ങള്‍ യുകെ അധികൃതര്‍ പിടികൂടുകയും ഇയാള്‍ക്ക് റിക്രൂട്ട്മെന്‍റ് നടത്തുന്നതില്‍ നിന്നും വിലക്ക് കല്‍പ്പിച്ചിട്ടുള്ളതുമാണ്.
നഴ്‌സിംങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) ബ്രിട്ടനിലേക്കു വരാന്‍ വിദേശ നഴ്‌സുമാര്‍ക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയില്‍ (ഐഇഎല്‍ടിഎസ്) അടുത്തിടെ വരുത്തിയ ഇളവുകളും ഐഇഎല്‍ടിഎസിനു പകരം ഒക്കിപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) പരീക്ഷ വിജയിച്ചാലും മതിയെന്ന വ്യവസ്ഥയും മറ്റും മുതലെടുത്താണ് സ്വകാര്യ ഏജന്‍സികള്‍ ചാകരകൊയ്ത്തിന് ഇറങ്ങിയിരിക്കുന്നത്. ഇംഗ്ലീഷ് സംസാരഭാഷയായി ഉപയോഗിക്കുന്ന ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നഴ്‌സിംങ് പഠനം ഇംഗ്ലീഷ് ഭാഷയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കും എന്‍എംസി ചില ഇളവുകള്‍ അനുവദിച്ചിരുന്നു.
പഠനത്തോടൊപ്പം രോഗികളുമായും അവരുടെ ബന്ധുക്കളുമായും മറ്റുമുള്ള ആശയവിനിമയവും ഇംഗ്ലീഷിലായിരുന്നു എന്നു തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാലേ ഈ ഇളവുകളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. കൃത്യമായ നിബന്ധനകളോടെയുള്ള ഇത്തരം ഇളവുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് മാത്രമാണു താനും. ഇതെല്ലാം മറച്ചുവച്ചാണ് ഇന്റര്‍വ്യൂ നടത്താന്‍ എത്തുന്നവര്‍ക്ക് ഭാഷാപരിജ്ഞാനം ബോധ്യപ്പെട്ടാല്‍ സെലക്ഷന്‍ ലഭിച്ചേക്കുമെന്നും മറ്റും വോസ്റ്റെക് പരസ്യം ചെയ്യുന്നതും നവമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും പ്രചരിപ്പിക്കുന്നതും.
നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ ഫിലിപ്പൈന്‍സ്, ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും യോഗ്യരായ ഇരുപതിനായിരത്തോളം നഴ്‌സുമാരെ മൂന്നുവര്‍ഷംകൊണ്ട് റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ആറായിരത്തോളം നഴ്‌സുമാരെയാണ് ഇന്ത്യയില്‍നിന്നും ലക്ഷ്യമിടുന്നത്. ഈ വസ്തുതയുടെ മറപിടിച്ചാണ് കേരളത്തിലെ നഴ്‌സുമാര്‍ക്കെല്ലാം ബ്രിട്ടനില്‍ പോകാമെന്ന തരത്തിലുള്ള വ്യാജ പ്രചാരണവും പണപ്പിരിവും ആരംഭിച്ചിട്ടുള്ളത്.
ന്യൂസ് ഡെസ്ക്
ക്രിസ്തുവും മഗ്ദലനമറിയവും തമ്മിലുള്ള സൗഹൃദത്തിൻറെ കഥ പറയുന്ന ഹോളിവുഡ് സിനിമ മേരി മാഗ്ദലിൻ റിലീസിനായി ഒരുങ്ങുന്നു. ക്രിസ്തുവെന്ന് നേരിട്ട് പരാമർശിക്കാതെ ദൈവവുമായി വളരെ അടുപ്പമുള്ള പ്രവാചകനെയാണ് സിനിമ ലോകത്തിനു കാണിച്ചു തരുന്നത്. ക്രിസ്തുവും മഗ്ദലന മറിയവും തമ്മിലുള്ള സൗഹൃദത്തിന്റെ തലങ്ങൾ ചർച്ച ചെയ്യുന്ന മറ്റൊരു സിനിമയായി ഇത് മാറുമെന്ന് കരുതുന്നു. മേരി മഗ്ദലിൻറെ കാഴ്ചപ്പാടിൽ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ദൈവപുത്രനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവാചകനൊപ്പം സൗഹൃദം പങ്കിടുന്ന മേരി മഗ്ദലീന്റെ ജീവിതം വിശദമായി പ്രതിപാദിക്കുന്നതാണ് സിനിമ. ലോകമെമ്പാടുമുള്ള ക്രൈസ്തവരെ വൈകാരിക തലത്തിലേയ്ക്ക് നയിക്കുന്ന വസ്തുതകൾ പ്രതിപാദിക്കുന്ന സിനിമയാണ് മേരി മാഗ്ദലിൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്രിസ്തുവും മാഗ്ദലന മറിയവും തമ്മിലുള്ള പ്രണയത്തിൻറെ സൂചന നല്കിയ ഡാവിഞ്ചി കോഡ് എന്ന വിവാദ സിനിമ ലോകവ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം ഏറ്റവും ലോക ശ്രദ്ധ നേടിയതും അതിലുപരി തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമായ കഥാപാത്രമായാണ് മേരി മാഗ്ദലിൻ അഭ്രപാളികളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. യഥാസ്ഥിതിക കുടുംബത്തിൻറെ ബന്ധനത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ക്രിസ്തു നയിക്കുന്ന നവ സാമൂഹിക പ്രസ്ഥാനമായ കരിസ്മാറ്റിക് മൂവ്മെന്റിൽ പങ്കാളിയാവുകയാണ് മേരി മാഗ് ദലിൻ. ക്രിസ്തു മേരി മഗ്ദലിനു മാമ്മോദീസ നല്കുന്നതും അപ്പസ്തോലനായ പീറ്റർ ആ പ്രവൃത്തിയോട് പ്രതികരിക്കുന്ന രീതിയും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ക്രിസ്തുവിൻറെ കാലടികളെ പിന്തുടരുന്ന മാഗ്ദലിനോട് നീ സ്നേഹിക്കുന്ന ക്രിസ്തുവിനെ നഷ്ടപ്പെടുന്ന നിമിഷങ്ങൾക്കായി കരുതിയിരിക്കാൻ ക്രിസ്തുവിന്റെ അമ്മയായ മേരി മുന്നറിയിപ്പ് നല്കുന്നുണ്ട്. ക്രിസ്തുവിൻറെ ദൗത്യവും തൻറെ ആത്മീയതയും മനസിൽ സൂക്ഷിച്ചു കൊണ്ട് ക്രിസ്തുവിൽ അഭയം തേടുന്ന മേരി മഗ്ദലീനെയും സിനിമയിൽ കാണാം.
ചിവേറ്റൽ എലിഫോർ ആണ് പീറ്ററിൻറെ വേഷം കൈകാര്യം ചെയ്യുന്നത്. ഗാരേത്ത് ഡേവിസ് ആണ് മേരി മഗ്ദലിൻ സംവിധാനം ചെയ്തിരിക്കുന്നത്. ഹെലൻ എഡ്മഡ് സണിൻറെയും ഫിലിപ്പാ ഗോസ് ലെറ്റിൻറെയും കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ രൂപപ്പെട്ടിരിക്കുന്നത്. യൂദാസായി തഹർ രഹീമും ജോസഫായി റയൻ കൂറും അഭിനയിച്ചിരിക്കുന്നു. മേരി മാഗ് ദലിൻ മാർച്ച് 16ന് യുകെയിൽ റിലീസ് ചെയ്യും. അമേരിക്കയിൽ മാർച്ച് 30 ന് പ്രദർശനം തുടങ്ങും.
ലണ്ടന്‍: മൊബൈല്‍ ഫോണുകള്‍ സ്മാര്‍ട്ട് ആയിത്തുടങ്ങിയതിനു ശേഷം ഫോണില്‍ മാത്രമാണ് മനുഷ്യന്‍ ജീവിക്കുന്നതെന്ന് പറയാറുണ്ടല്ലോ. സോഷ്യല്‍ മീഡിയ വ്യാപകമായതും ഏതു സമയത്തും പരസ്പരം ബന്ധപ്പെടാനുള്ള ഉപാധിയെന്ന നിലയിലും മനുഷ്യന് ഫോണ്‍ ഒഴിച്ചുകൂടാനാകാത്ത അവശ്യവസ്തുവാക്കി മാറ്റി. കണ്ണുകള്‍ ഫോണുകളില്‍ ഉറപ്പിച്ചാണ് മിക്കയാളുകളും നടക്കുന്നതും കിടക്കുന്നതും എന്തിന് ആഹാരം കഴിക്കുന്നതും പ്രാഥമികാവശ്യങ്ങള്‍ക്ക് പോകുന്നത് പോലും! ഇത്തരത്തിലുള്ള ഫോണ്‍ അഡിക്ഷന്‍ ഏതു തലം വരെ പോയിട്ടുണ്ടെന്ന് പരിശോധിച്ചപ്പോള്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന ഫലങ്ങളാണ്.
ബ്രിട്ടീഷുകാര്‍ ഒരു ദിവസം ശരാശരി 28 തവണ ഫോണ്‍ നോക്കാറുണ്ടെന്നാണ് ഒരു സര്‍വേ വെൡപ്പെടുത്തുന്നത്. അതായത് മണിക്കൂറില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും ഫോണ്‍ നോക്കുന്നു. ഈ അളവില്‍ ഫോണ്‍ നോക്കിയാല്‍ വര്‍ഷം ശരാശരി 10,000 തവണയെങ്കിലും ഒരാള്‍ തന്റെ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ഒരു സ്മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലാണ് നാം എന്നതാണ് വ്യക്തമാകുന്നത്. കോസ്‌മോ ഡോട്ട്‌കോം എന്ന വെബ്‌സൈറ്റാണ് സര്‍വേ നടത്തിയത്.
സ്മാര്‍ട്ട് ഡിവൈസുകള്‍ ആധുനിക ജീവിതത്തില്‍ മനുഷ്യന് ഒഴിച്ചുകൂടാനാകാത്ത വസ്തുക്കളായി മാറി. അവ പരിശോധിക്കുക എന്നത് മനുഷ്യന്റെ സ്വഭാവത്തിന്റെ ഭാഗമായെന്നും സൈറ്റ് വക്താവ് ഗ്രെഗ് ടാണ്‍ ബ്രൗണ്‍ പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ഉടമകളില്‍ മൂന്നിലൊന്ന് പേരും തങ്ങള്‍ ഫോണ്‍ അടിമകളാണെന്നും വെളിപ്പെടുത്തി.
ഉപ്‌സാല: വെബ്ക്യാമിനു മുന്നില്‍ കൗമാരക്കാരായ കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗിക ചേഷ്ടകള്‍ ചെയ്യിച്ച 42കാരന് സ്വീഡനില്‍ ജയില്‍ ശിക്ഷ. കാനഡ, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് ബ്യോണ്‍ സാംസ്‌റ്റോം എന്ന ഇയാള്‍ ഓണ്‍ലൈന്‍ ലൈംഗികതയ്ക്ക് ഉപയോഗിച്ചത്. ഇരകളാക്കപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പെണ്‍കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തത്. സ്വീഡനിലെ ഉപ്പ്‌സാല കോടതി ഇയാള്‍ നടത്തിയത് ഓണ്‍ലൈന്‍ ബലാല്‍സംഗമാണെന്ന് നിരീക്ഷിച്ചു.
2015നും 2017 ആദ്യമാസങ്ങള്‍ക്കുമിടയില്‍ 27 പ്രായപൂര്‍ത്തിയാകാത്ത ഇരകളെ ഈ വിധത്തില്‍ ഇയാള്‍ ഉപയോഗിച്ചു. 26 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് ഈ വിധത്തില്‍ ഉപയോഗിച്ചത്. ഇവരുടെ നഗ്ന ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഇരകളെ നേരിട്ടി കണ്ടിട്ടില്ലെങ്കിലും ഇയാള്‍ ബലാല്‍സംഗത്തിനും ഭീഷണിപ്പെടുത്തിയുള്ള ലൈംഗികതയ്ക്കും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
ആദ്യമായാണ് ഇന്റര്‍നെറ്റിലൂടെയുള്ള ലൈംഗിക ചൂഷണത്തിന് സ്വീഡനില്‍ ഒരാള്‍ ശിക്ഷിക്കപ്പെടുന്നത്. ലൈംഗികബന്ധമുണ്ടായില്ലെങ്കിലും അതിനു സമാനമായ ചൂഷണം നടന്നിട്ടുണ്ടെങ്കില്‍ ബലാല്‍സംഗമായി പരിഗണിക്കുന്നതാണ് സ്വീഡനിലെ നിയമം. ചൂഷണം നടന്ന സമയത്ത് ഇരകളെല്ലാം 15 വയസില്‍ താഴെ പ്രായമുള്ളവരായിരുന്നു. സാംസ്റ്റോം ബലാല്‍സംഗക്കുറ്റം നിഷേധിച്ചെങ്കിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും 10 വര്‍ഷം തടവിന് വിധിക്കുകയുമായിരുന്നു. ഇരകളുടെ ലൈംഗിക വീഡിയോകള്‍ സൂക്ഷിച്ചതിനുള്ള കുറ്റവും ഇയാള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.
ഹവാന: ക്യൂബയിലെ ഹോള്‍ഗുയിന്‍ വിമാനത്താവളത്തില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെടാനൊരുങ്ങിയ തോമസ് കുക്ക് വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിത്തെറിച്ചു. ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ഇടത് എന്‍ജിനില്‍ തീ കാണുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. വിമാനത്തിന്റെ മുന്‍ചക്രങ്ങള്‍ റണ്‍വേയില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞപ്പോളായിരുന്നു എന്‍ജിനില്‍ നിന്ന് വലിയ ശബ്ദം കേട്ടത്. ഇതോടെ പൈലറ്റ് വിമാനം താഴെയിറക്കുകയും ബ്രേക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു.
വിമാനം റണ്‍വേയില്‍ കൂടി കുറച്ച് ദൂരം തെന്നി നീങ്ങിയതിനു ശേഷമാണ് നിന്നത്. നവംബര്‍ 27ന് നടന്ന സംഭവത്തേക്കുറിച്ചുള്ള വാര്‍ത്ത ഇപ്പോളാണ് പുറത്തു വന്നത്. എന്‍ജിനോട് ചേര്‍ന്നുള്ള വിന്‍ഡോ സീറ്റില്‍ ഇരുന്നവര്‍ എന്‍ജിനില്‍ തീ പടരുന്നത് കാണുകയും പരിഭ്രാന്തരാകുകയും ചെയ്തു. പൊട്ടിത്തെറി ഉറപ്പായിരുന്നുവെന്നാണ് യാത്രക്കാരിലൊരാള്‍ പ്രതികരിച്ചത്. വിമാനം ഉയര്‍ന്നതിനു ശേഷമായിരുന്നു പൊട്ടിത്തെറിയെങ്കില്‍ ഇത് വന്‍ ദുരന്തത്തില്‍ കലാശിക്കുമായിരുന്നു. ഭാഗ്യമുള്ളതിനാലാണ് നാം ജീവിച്ചിരിക്കുന്നതെന്ന് വിമാനജീവനക്കാര്‍ അനൗണ്‍സ് ചെയ്തത് യാത്രക്കാരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചു.
എന്നാല്‍ പിന്നീടായിരുന്നു യാത്രക്കാര്‍ക്ക് ദുരിതം വര്‍ദ്ധിച്ചത്. ശേഷം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം ആകുന്നത് വരെ യാത്രക്കാര്‍ വിമാനത്തില്‍ കഴിയേണ്ടി വന്നു. ഓണ്‍ബോര്‍ഡ് എസി പ്രവര്‍ത്തിക്കാത്തതിനാല്‍ കടുത്ത ചൂടില്‍ പലരും തല ചുറ്റി വീഴാന്‍ തുടങ്ങി. അടിയന്തര സാഹചര്യം നേരിട്ടിട്ടും തോമസ് കുക്കിന്റെ ഉപഭോക്തൃ സേവനം വളരെ മോശമായിരുന്നുവെന്നാണ് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നത്.
ലണ്ടന്‍: ഹോമിയോപ്പതിയും പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സകളുമുള്‍പ്പെടെ ഏഴ് ചികിത്സാരീതികളെ കരിമ്പട്ടികയിലാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന് എന്‍എച്ച്എസിന്റെ ശുപാര്‍ശ. ഇത്തരം ചികിത്സാരീതികള്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ഈ ശുപാര്‍ശയെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു. ഈ രീതികള്‍ ഇനിമുതല്‍ രോഗികള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് ജിപിമാര്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റിയും ഹോമിയോപ്പതിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന നിര്‍ദേശത്തെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിരവധി തവണ നടത്തിയ പരീക്ഷണങ്ങളിലും ഹോമിയോപ്പതി ചികിത്സയുടെ ഫലപ്രാപ്തിയേക്കുറിച്ച് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സും വ്യക്തമാക്കി. നിലവില്‍ 1 ലക്ഷം പൗണ്ട് മാത്രമാണ് ഹോമിയോപ്പതിക്കായി എന്‍എച്ച്എസ് ചെലവാക്കുന്നത്.
ഹോമിയോ കൂടാതെ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സകള്‍, തിരുമ്മല്‍ ചികിത്സകള്‍, ഡയറ്ററി സപ്ലിമെന്റുകള്‍ എന്നിവയുള്‍പ്പെടെ ഫലപ്രദമല്ലെന്ന് വ്യക്തമായ ചികിത്സാരീതികളും കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് എന്‍എച്ച്എസ് നല്‍കിയിരിക്കുന്നത്. സുരക്ഷിതമല്ലെന്ന കാരണത്താല്‍ വേദനാസംഹാരിയായ കോ പ്രോക്‌സാമോളും കരിമ്പട്ടികയിലാക്കണമെന്ന നിര്‍ദേശവും ആരോഗ്യ സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്.
ജൂലൈയിലാണ് 18 ചികിത്സാ രീതികളുടെ ഫലപ്രാപ്തിയേക്കുറിച്ച് എന്‍എച്ച്എസ് ഇംഗ്ലണ്ട് ബോര്‍ഡ് പരിശോധന ആരംഭിച്ചത്. ഇവയില്‍ 11 എണ്ണം വിലക്കാനും ഏഴെണ്ണം കരിമ്പട്ടികയില്‍പ്പെടുത്താനുമാണ് തീരുമാനം. പ്രതിവര്‍ഷം 141 മില്യന്‍ പൗണ്ട് മിച്ചം പിടിക്കാന്‍ ഈ നീക്കത്തിലൂടെ എന്‍എച്ച്എസിന് കഴിയും. കോ പ്രോക്‌സാമോള്‍, ജോയിന്റ് സപ്ലിമെന്റുകളായ ഗ്ലൂക്കോസമീന്‍, കോണ്‍ഡ്രോയ്റ്റിന്‍, പച്ചമരുന്നുകള്‍, ഹോമിയോപ്പതി, കാഴ്ച്ചക്കുറവിന് നല്‍കുന്ന സപ്ലിമെന്റുകളായ ലൂട്ടെയ്ന്‍, ആന്റി ഓക്‌സിഡന്റ്‌സ്, ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്റുകള്‍, പേശീ വേദനയ്ക്കുള്ള ലേപന, തിരുമ്മു ചികിത്സകള്‍ എന്നിവയാണ് കരിമ്പട്ടികയില്‍ വരിക.
ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ ലോകവ്യാപകമായി തുടങ്ങിയതോടെ ഇതുവരെയുള്ള അവഗണന മാറ്റി വച്ച് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ബാങ്കിംഗ് വിദഗ്ദരും ക്രിപ്റ്റോ കറന്‍സിയെ ഗൗരവമായി സമീപിച്ച് ഈ രംഗത്തെ സാധ്യതകളും പോരായ്മകളും ചര്‍ച്ച ചെയ്തു തുടങ്ങി. പ്രാരംഭ ഘട്ടത്തില്‍ മുഖം തിരിച്ച് നിന്ന ബാങ്കിംഗ് മേഖല ഇന്ന് ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് പഠനങ്ങള്‍ നടത്തുകയാണ്. ഇങ്ങനെ ലഭ്യമാകുന്ന വിവരങ്ങള്‍ ഉപഭോക്താക്കളുമായി പങ്ക് വയ്ക്കുവാനും ഇവര്‍ തയ്യാറായി കഴിഞ്ഞു.
ന്യൂസിലന്‍ഡ് , ബ്രസീല്‍ , ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളാണ് ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് പഠിക്കുകയും ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരിക്കുന്നത്. ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് ബാങ്ക് ഓഫ് ന്യൂസിലന്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇതില്‍ ശ്രദ്ധേയമായ ഒന്നാണ്. ക്രിപ്റ്റോ കറന്‍സികള്‍ മെയിന്‍ സ്ട്രീം ഫിനാന്‍ഷ്യല്‍ സംവിധാനങ്ങള്‍ക്ക് ഭീഷണിയല്ല എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ന്യൂസിലന്‍ഡ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രവുമല്ല നിലവിലെ പെയ്മെന്‍റ് സംവിധാനങ്ങള്‍ക്ക് പകരം വരാവുന്ന രീതിയില്‍ ക്രിപ്റ്റോ കറന്‍സികള്‍ ഇനിയും വളര്‍ന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോഴുള്ള കറന്‍സികള്‍ക്ക് പകരം വയ്ക്കാവുന്ന രീതിയിലുള്ള സംവിധാനമായി അടുത്തൊന്നും ക്രിപ്റ്റോ കറന്‍സികള്‍ മാറില്ലെന്നും 44 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ബാങ്ക് ഓഫ് ക്യാനഡയുടെ സീനിയര്‍ ഡപ്യൂട്ടി ഗവര്‍ണര്‍ കരോളിന്‍ വില്‍ക്കിന്‍സിന്റെ അഭിപ്രായത്തില്‍ ക്രിപ്റ്റോ കറന്‍സികളെ പണമെന്ന രീതിയില്‍ കാണുന്നതിലുപരി സമ്പാദ്യമെന്ന രീതിയിലോ , നിക്ഷേപമെന്ന രീതിയിലോ വേണം കാണുവാന്‍ എന്ന് പറയുന്നു. അതിനാല്‍ തന്നെ സെക്യൂരിറ്റികള്‍ക്കും മറ്റും ഉള്ള രീതിയിലുള്ള നിയന്ത്രണങ്ങളും മറ്റും ഈ രംഗത്ത് കൊണ്ട് വരണമെന്നും കരോളിന്‍ നിര്‍ദ്ദേശിക്കുന്നു.
അതെ സമയം സെന്‍ട്രല്‍ ബാങ്ക് ഓഫ് ബ്രസീല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് ക്രിപ്റ്റോ കറന്‍സികള്‍ പോലെയുള്ള വെര്‍ച്വല്‍ കറന്‍സികള്‍ നിക്ഷേപമായോ വിനിമയോപാധി ആയോ ഉപയോഗിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന റിസ്കുകളെ കുറിച്ചാണ്. ഏതെങ്കിലും ഗവണ്മെന്റുകളോ ധനകാര്യ സ്ഥാപനങ്ങളോ ഈ കറന്‍സിയുടെ മൂല്യത്തിന് ഗ്യാരണ്ടി നല്‍കുന്നില്ല എന്നത് കൊണ്ട് തന്നെ ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപമോ സമ്പാദ്യമോ ഉണ്ടാക്കുന്നവര്‍ക്ക് പൂര്‍ണ്ണമായ നഷ്ടം വരെ ഉണ്ടാകാനുള്ള സാധ്യതയും ബ്രസീലിയന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
മേല്‍പ്പറഞ്ഞ മൂന്ന് സ്ഥാപനങ്ങളും വിരല്‍ ചൂണ്ടുന്നത് ക്രിപ്റ്റോ കറന്‍സി പോലുള്ള സംവിധാനങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റിലെപ്പോലെ ഓണ്‍ലൈന്‍ ട്രേഡിംഗിനുപരിയായി ദൈനംദിനാവശ്യങ്ങള്‍ക്കുള്ള കറന്‍സിക്ക് പകരം നില്‍ക്കാന്‍ പറ്റുന്നില്ല എന്ന ന്യൂനതയിലേക്കാണ്. എന്നാല്‍ ഇത്തരം കറന്‍സികള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗിനും മറ്റും ഉപയോഗിക്കാവുന്ന സാഹചര്യം സംജാതമാവുകയും ചെയ്‌താല്‍ സ്ഥിതി മാറും എന്ന് തന്നെയാണ് ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാവുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ തന്നെ ക്രിപ്റ്റോ കറന്‍സികളെ കുറിച്ച് പഠിക്കുവാനും ഈ രംഗത്ത് ഗൗരവതരമായി ഇടപെടുവാനും തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ അത്തരത്തിലൊരു സാധ്യത തള്ളിക്കളയാനുമാവില്ല.
ലണ്ടന്‍: മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ കുറഞ്ഞ കാലയളവില്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയായ ശ്രീ അശോക് കുമാറിനെ ഈ വരുന്ന ഡിസംബര്‍ 2ന് ക്രോയ്ഡോണിലെ മലയാളി സമൂഹം ആദരിക്കുന്നു. ഇന്നേവരെ മലയാളികള്‍ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരുമലയാളിസാന്നിധ്യം നമ്മുക്കഭിമാനിക്കാവുന്നതാണ്. ലോകത്തില്‍ തന്നെ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തീകരിച്ച 916 പേരില്‍ 5 ഇന്ത്യക്കാര്‍ മാത്രമാണുള്ളത്. അതില്‍ ആറാമതായി എത്തുന്നത് ഒരുമലയാളി സാന്നിദ്ധ്യവും.

2014 ല്‍ ലണ്ടന്‍ മരത്തോണില്‍ ഓടിതുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ബെര്‍ലിന്‍, ടോക്കിയോ, ചിക്കാഗോ എന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജ്യാന്തര തലത്തില്‍ മാരത്തോണില്‍ പങ്കെടുത്തു. സില്‍വര്‍ സ്റ്റാന്‍, ഗ്രേറ്റ് നോര്‍ത്ത് റണ്‍(2) എന്നി ഹാഫ് മരത്തോണിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ കുറെ കാലമായി ക്രോയ്ഡോണിലെ കലാസാംസ്‌കാരിക മേഖലയിലും ശ്രീ അശോക് കുമാറിന്റെ സാന്നിധ്യം വളരെ വലുതാണ്.

ക്രോയ്‌ഡോണിലെ HMRC യില്‍ Inspector of Tax ആയി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ. Action Against Hunger എന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. തന്റെ മാരത്തോണ്‍ ഓട്ടത്തില്‍ നിന്നും ലഭിച്ച 15000 പൗണ്ട് ഈ പ്രവര്‍ത്തനത്തിനായ് ചിലവഴിച്ചു. ഈ വരുന്ന ശനിയാഴ്ച ലാന്‍ഫ്രാങ്ക് സ്‌കൂളില്‍ വെച്ചു നടക്കുന്ന പൊതുചടങ്ങില്‍ ക്രോയ്ഡോണിലെ മലയാളി കൂട്ടായ്മകള്‍ ഒന്നു ചേര്‍ന്നാണ് അദ്ദേഹത്തെ ആദരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
Prem: 07578314452, ടലയമേെശമി: 07830819151, Vivek: 07521318193, Rajagopal: 07979780765
Venue: Lanfranc School, Mitcham Road, Croydon, CR9 3AS
Date: 2-12-207
Time: 6:30 Pm