Main News

ലണ്ടന്‍: ദുരന്തങ്ങള്‍ സംഭവിച്ചാല്‍ അവയുടെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുക, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്നത് ജനങ്ങളുടെ പ്രത്യേകിച്ച് മലയാളികളുടെ പൊതു സ്വഭാവമാണ്. അതിനെതിരെ വ്യക്തമായ സന്ദേശം നല്‍കിയിരിക്കുകയാണ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്. ഗ്രെന്‍ഫെല്‍ഡ് ദുരന്തത്തിന്റെ ഇരയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചു. ഒമേഗ മ്വായിക്കാംബോ എന്നയാള്‍ക്കാണ് ശിക്ഷ ലഭിച്ചത്. ടവര്‍ തീപ്പിടിത്തിന് ഇരയാക്കപ്പെട്ടയാളുടെ പകുതി മൂടിയ ശരീരത്തിന്റെ ചിത്രമാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്.

ഇതേത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സെക്ഷന്‍ 127 അനുസരിച്ച് രണ്ട് കുറ്റങ്ങളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയത്. പിന്നീട് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ മൂന്ന് മാസത്തെ തടവിന് വിധിച്ചുവെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ മരണസംഖ്യ 30 ആയെന്നാണ് കണക്കുകള്‍. ഒമേഗ പോസ്റ്റ് ചെയ്ത ചിത്രം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇത് ഒമേഗയുടെ സഹോദരന്റെ ചിത്രമാണെന്ന് ഒരാള്‍ ബിബിസിയോട് പറഞ്ഞു. ഒമേഗയുടെ സഹോദരന്‍ മൊഹമ്മദ് ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

120 ഫ്‌ളാറ്റുകളായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇവയില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കെട്ടിടത്തിനുള്ളില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും കൂടാന്‍ ഇടയുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

സ്വന്തം ലേഖകന്‍

സ്വിന്‍ഡൻ :  സാമൂഹിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ ബ്രിട്ടീഷ് എംപയര്‍ മെഡല്‍ മലയാളിക്ക്. 2007-ല്‍ സ്വിന്‍ഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫനാണ് ബിഇഎം ലഭിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും യു.കെയില്‍ വ്യാപകമായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കാണ് ഈ അംഗീകാരം നല്‍കപ്പെടുന്നത്. ജൂണ്‍ 17-ാം തീയതി ലണ്ടന്‍ ഗസറ്റിലും മറ്റ് ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചശേഷം അതാത് കൗണ്ടിയുടെ ലോര്‍ഡ് ലെഫ്റ്റനനിന്റെ ഓഫീസ് ആണ് ഈ അവാര്‍ഡ് നല്‍കുന്നത്. പിന്നീട് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് കുടുംബസമേതം ക്ഷണിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതാണ്. ഈ വര്‍ഷം ഒരു മലയാളിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത് ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമായി മാറുകയാണ്.

2007-ല്‍ സ്വിന്‍ഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫന്‍ വിവിധ സാമൂഹിക സംഘടനകളിലെ നിറസാന്നിധ്യമാണ്. വില്‍ഷെയര്‍ മലയാളി അസോസിയേഷനിലൂടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ തുടങ്ങി, പിന്നീട് യുകെയുടെ പല ഭാഗങ്ങളിലുള്ള വിവിധ സംഘടനകളില്‍ ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് വിജയകരമായി പ്രവര്‍ത്തിച്ച് മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ നേടുവാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായവ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ സാമ്പത്തിക ആനുകൂല്യം കൗണ്‍സിലുകളില്‍ നിന്നും അതുപോലെയുള്ള ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും നേടിയെടുക്കാനുള്ള കഴിവാണ്. ബ്രിട്ടീഷ് സമൂഹവുമായി ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളിലും പ്രതിഫലിച്ച് കാണുവാന്‍ സാധിക്കും.

യുകെയിലെ തിരക്കേറിയ ജീവിതത്തില്‍ ഫുള്‍ടൈം ജോലിയും ചെയ്ത് കുടുംബത്തെയും നോക്കി, മൂന്ന് രജിസ്ട്രേഡ് ചാരിറ്റികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധ്യമായത് അത്ഭുതാവഹമാണ്. ഇത് തന്നെയായിരിക്കാം അദ്ദേഹത്തിന് ഈ അവാര്‍ഡ് നല്‍കുവാന് ബ്രിട്ടീഷ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. സ്വിന്‍ഡനിലെ ബക്ക്ഹെര്‍സ്റ്റ് കമ്മ്യൂണിറ്റി സെന്‍ഡര്‍, വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍, യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്‍ എന്നീ സംഘടനകള്‍ക്ക് പുറമെ യുകെയിലെ സീറോ മലബാര്‍ സഭ കമ്മിറ്റിയിലും, യുക്മയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

യു.കെ.കെ.സി.എ യുടെ എല്ലാ യൂണിറ്റുകളിലും ബിഗ് ലോട്ടറി ഫണ്ടിന്റെ സഹായത്തോടെ ഇന്‍സ്പെയര്‍ യു.കെ.കെ.സി.എ എന്ന പേരില്‍ നടത്തിയ അര്‍ദ്ധദിന സാഹിത്യ ശില്‍പശാലകളും സ്വിന്‍ഡനിലെ മലയാളം ലൈബ്രറിയും മുടങ്ങാതെയുള്ള ന്യൂസ് ലെറ്ററുകളുടെ ഏറെ ജനശ്രദ്ധ നേടിയ പ്രവര്‍ത്തനങ്ങളാണ്. ഈ അടുത്ത കാലത്ത് അവിവ കമ്മ്യൂണിറ്റി ഫണ്ടിന്റെ സഹായത്തോടെ ക്നാനായ സമരിറ്റന്‍സ് എന്ന സംഘടനയ്ക്ക് വേണ്ടി ‘കുടുംബം സമൂഹത്തിന്റെ ആണിക്കല്ല് എന്ന വിഷയത്തില്‍ യുകെയുടെ പലഭാഗങ്ങളിലും അര്‍ദ്ധദിന സെമിനാറുകള്‍ സംഘടിപ്പിച്ചും നാട്ടിലുള്ള പാവപ്പെട്ട വ്യക്തികളെ സഹായിക്കുവാനുള്ള ധനസമാഹരണം നടത്തിയും യുകെയിലുള്ള മലയാളി കുടുംബങ്ങളോട് നിരന്തരം ഇടപഴകി പ്രവര്‍ത്തിക്കൊണ്ടിരിക്കുന്നു.

റോയി സ്റ്റീഫന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ട് 2015-ല്‍ സ്വിന്‍ഡന്‍ ബോറോ കൗണ്‍സില്‍ പ്രൈഡ് ഓഫ് സ്വിന്‍ഡന്‍ അവാര്‍ഡ് നല്‍കിയിരുന്നു. 2015ലെ ബ്രിട്ടീഷ് മലയാളിയുടെ ന്യൂസ് മേക്കര്‍ അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റിലും ഇടം നേടിയിരുന്നു. ബ്രിട്ടീഷ് എംപയര്‍ അവാര്‍ഡ് ലഭിച്ച റോയി സ്റ്റീഫന് മലയാളം യുകെയുടെ അഭിനന്ദനങ്ങള്‍

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ പത്ത് വര്‍ഷത്തിലധികമായി നടന്ന് വന്നിരുന്ന സീറോമലബാര്‍ കുര്‍ബാനകള്‍ നിര്‍ത്തലാക്കിയ നടപടിക്കെതിരെ ഇവിടുത്തെ സീറോമലബാര്‍ വിശ്വാസ സമൂഹം രംഗത്ത്. നിരവധി വര്‍ഷങ്ങളായി നൂറു കണക്കിന് വിശ്വാസികള്‍ ഭക്തിനിര്‍ഭരം പങ്കെടുത്തിരുന്ന മലയാളം കുര്‍ബാനകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മെയ് മാസം മുതല്‍ നിര്‍ത്തലാക്കിയ നടപടിയാണ് വിശ്വാസികളെ അമ്പരപ്പിച്ചത്. ഏകദേശം മുന്നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തിരുന്ന കുര്‍ബാനകള്‍ എല്ലാ ഞായറാഴ്ചകളിലും പതിനൊന്നര മണിക്കായിരുന്നു ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു വന്നിരുന്നത്. പലപ്പോഴും പള്ളിക്കുള്ളില്‍ സ്ഥലമില്ലാത്ത വിധം വിശ്വാസികള്‍ ഈ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. കുര്‍ബാനയോടനുബന്ധിച്ച് ഇരുനൂറോളം കുട്ടികള്‍ക്ക് വേദപഠനവും ഇവിടെ നടന്നിരുന്നു. മലയാളിയായ ഇവിടുത്തെ ഇടവക വികാരി തന്നെയായിരുന്നു കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിച്ചിരുന്നത്.

എന്നാല്‍ ഇക്കഴിഞ്ഞ മെയ് മാസം ആദ്യ ആഴ്ചയിലെ മലയാളം കുര്‍ബാനയ്ക്ക് ശേഷം ഇനി മുതല്‍ ഇവിടെ മലയാളം കുര്‍ബാനകളും അനുബന്ധ സേവനങ്ങളും എല്ലാ ആഴ്ചയും നടന്ന് വന്നിരുന്നത് ഉണ്ടാവില്ല എന്ന് ഇടവക വികാരി പ്രഖ്യാപിക്കുകയായിരുന്നു. പകരം മലയാളം കുര്‍ബാന നടന്നിരുന്ന സമയങ്ങളില്‍ ഇനി ഇംഗ്ലീഷ് കുര്‍ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും താത്പര്യമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും വിശ്വാസികളെ അറിയിച്ചു. മാസത്തില്‍ ഒരു മലയാളം കുര്‍ബാന തുടരുന്നതായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലെസ്റ്ററിലേക്ക് കുടിയേറിയ വിശ്വാസികള്‍ വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് ആരംഭിച്ച മലയാളം കുര്‍ബാനകളാണ് ഒറ്റയടിക്ക് നിര്‍ത്തലാക്കിയത് എന്നത് ഇവിടുത്തെ വിശ്വാസി സമൂഹത്തെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.  ജനിച്ച് വളര്‍ന്ന നാടും വീടും ഉപേക്ഷിച്ച് മറുനാട്ടില്‍ എത്തിയെങ്കിലും തങ്ങളുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിശ്വാസികള്‍ക്ക് കുര്‍ബാനകള്‍ നിര്‍ത്തലാക്കിയ നടപടി അവിശ്വസനീയമായിരുന്നു.

സാമ്പത്തികമായി തകര്‍ന്ന് മുന്‍പോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയിരുന്ന പള്ളി മലയാളികളായ വിശ്വാസികളുടെ പിന്‍ബലത്തില്‍ നടത്തിയ സാമ്പത്തിക സഹകരണത്തോടെ ആയിരുന്നു തകര്‍ച്ചയില്‍ നിന്നും കര കയറിയത്. ഇതിനായി അകമഴിഞ്ഞ് സഹകരിച്ച ഇവിടുത്തെ സീറോമലബാര്‍ വിശ്വാസികള്‍ പള്ളിയുടെ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുകയും, പള്ളിയുടെ ഹാള്‍ പുനരുദ്ധരിക്കുകയും, പള്ളിക്ക് പുതിയ സൗണ്ട് സിസ്റ്റം, സിസി ടിവി, അലാറം തുടങ്ങിയവ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ഒന്ന് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി വേദപഠനവും ഇവിടെ മുടങ്ങാതെ നടന്നിരുന്നു.

യുകെയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി പുതിയ രൂപത നിലവില്‍ വരികയും പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ട അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്‍റെ നേതൃത്വത്തില്‍ വിശ്വാസ വളര്‍ച്ച പ്രാപിക്കുകയും ചെയ്ത് വരുന്ന അവസരത്തില്‍ യുകെയില്‍ ഏറ്റവുമധികം സീറോമലബാര്‍ വിശ്വാസികള്‍ ഉള്ള ലെസ്റ്ററില്‍ ഉണ്ടായിരുന്ന കുര്‍ബാന നിര്‍ത്തലാക്കിയ നടപടി അപ്രതീക്ഷിതമായിരുന്നു. ഇതിനോടുള്ള പ്രതികരണത്തിന്റെ ഭാഗമായി മെയ് മാസം അവസാനം ലെസ്റ്ററില്‍ നടന്ന ആള്‍ യുകെ ജീസസ് യൂത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഒരു നിവേദനം നല്‍കി ഇവിടുത്തെ വിശ്വാസികള്‍ കുര്‍ബാന പുനസ്ഥാപിച്ച് കിട്ടാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

എന്നാല്‍ കുര്‍ബാന നിഷേധിക്കപ്പെട്ട് രണ്ട് മാസങ്ങള്‍ പൂര്‍ത്തിയാകാന്‍ പോകുമ്പോഴും ഇത് പുനസ്ഥാപിക്കപ്പെടും എന്ന കാര്യത്തില്‍ പ്രതീക്ഷാ നിര്‍ഭരമായ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നതിനാല്‍ കൂടുതല്‍ പരിശ്രമങ്ങള്‍ നടത്താനാണ് വിശ്വാസി സമൂഹത്തിന്‍റെ നീക്കം. അടുത്ത പടിയായി ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയുടെ രൂപതാദ്ധ്യക്ഷനായ നോട്ടിംഗ്ഹാം ബിഷപ്പിന് നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍ ഇപ്പോള്‍. ഇതിനായി തുടങ്ങിയ ഓണ്‍ലൈന്‍ പെറ്റീഷന് വന്‍ പിന്തുണയാണ് ഉണ്ടായിരിക്കുന്നത്.  നോട്ടിംഗ്ഹാം രൂപതയില്‍ നിന്നും അനുകൂല നിലപാടുണ്ടായാല്‍ മാത്രമേ മലയാളം കുര്‍ബാന പുനസ്ഥാപിക്കപ്പെടുന്ന കാര്യത്തില്‍ തീരുമാനമാകൂ എന്നതിനാല്‍ പരമാവധി ആളുകള്‍ ഈ പെറ്റീഷനില്‍ ഒപ്പിടണമെന്ന് ലെസ്റ്റര്‍ സീറോമലബാര്‍ വിശ്വാസി സമൂഹം അഭ്യര്‍ത്ഥിക്കുന്നു. പെറ്റീഷനില്‍ ഒപ്പിടാനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

http://www.gopetition.com/petitions/pastoral-care-for-the-kerala-catholic-community-in-leicester.html

പെറ്റീഷന്‍റെ പൂര്‍ണ്ണരൂപം വായിക്കുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://docs.google.com/document/d/1AuMeW2557rqBOG32pDiFxZ2y3WfRBNlHB6wu88tQFRE/edit

എഴുനൂറോളം വിശ്വാസികള്‍ എല്ലാ ആഴ്ചകളിലും പങ്കെടുത്തിരുന്ന മലയാളം കുര്‍ബാന പുനസ്ഥാപിച്ച് കിട്ടുന്നതിനായി പ്രാര്‍ത്ഥനയില്‍ മുറുകെ പിടിച്ച് മുന്‍പോട്ടു പോകുമെന്ന് ദൃഡനിശ്ചയം ചെയ്ത് ആണ് ഇവിടുത്തെ വിശ്വാസികള്‍ നില കൊള്ളുന്നത്. വ്യക്തിപരമായ പ്രശ്നങ്ങള്‍ ഒരു സമൂഹത്തിന്‍റെയാകെ വിശാസത്തെ ഹനിക്കുന്ന നിലയിലേക്ക് എത്തിക്കുന്ന നിലപാടില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും ഇവിടുത്തെ വിശാസികള്‍ അഭ്യര്‍ത്ഥിക്കുന്നു.

ലണ്ടന്‍: എന്‍എച്ച്എസ് ആധുനികവല്‍ക്കരണത്തിന്റെ പേരില്‍ സെന്‍ട്രല്‍ ലണ്ടനിലെ ആശുപത്രികള്‍ വില്‍ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ലണ്ടനിലെ മറ്റ് ആശുപത്രികളിലേക്ക് ഇവിടെ നല്‍കിവരുന്ന സേവനങ്ങള്‍ മാറ്റുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടന്റെ ഹൃദയഭാഗത്തുള്ളതും ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയുമായ ചെയറിംഗ് ക്രോസ് ഹോസ്പിറ്റലിലെ സൗകര്യങ്ങള്‍ 13 ശതമാനം വെട്ടിച്ചുരുക്കാന്‍ നീക്കമുണ്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സസ്‌റ്റെയ്‌നബിലിറ്റി ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ പദ്ധതി പ്രകാരമാണ് ഇത്. ഇംഗ്ലണ്ടിലെ 44 ആശുപത്രികളിലാണ് ഈ പദ്ധതി നടപ്പാക്കാന്‍ മുന്‍ ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചത്.

എന്നാല്‍ ഈ പദ്ധതി നടപ്പാക്കുന്നതോടെ ആശുപത്രികളില്‍ നല്‍കി വരുന്ന സേവനങ്ങള്‍ ഇല്ലാതാകുമെന്നതു മാത്രമാണ് സംഭവിക്കുകകയെന്ന് ആദ്യം മുതലേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പദ്ധതിക്കായി നല്‍കിയ നിര്‍ദേശങ്ങളില്‍ പോലും വ്യക്തതയില്ലായിരുന്നു. ചെയറിംഗ് ക്രോസിനെ കമ്യൂണിറ്റി സ്വഭാവത്തിലേക്ക് മാറ്റാനാണ് പദ്ധതി. ഇത് ആത്യന്തികമായി രോഗികള്‍ക്ക് ദോഷമേ വരുത്തൂ എന്ന് ഡോക്ടര്‍മാരും സാമൂഹ്യപ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. ആശുപത്രിയുടെ 13 ശതമാനം സൗകര്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഭൂമി വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രേഖകള്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ട്.

2021ല്‍ ഭേദഗതികളോടെ നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന പദ്ധതി ആശുപത്രികളുടെയും എന്‍എച്ച്എസ് സേവനങ്ങളുടെയും കടക്കല്‍ കത്തി വെക്കുന്നത്തിനു തുല്യമാണെന്നും വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ പുറത്തു വന്ന ഈ വിവരങ്ങളേക്കുറിച്ചുള്ള ആശങ്ക 2015ല്‍ത്തന്നെ ഉയര്‍ന്നിരുന്നെങ്കിലും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണും എന്‍എച്ച്എസ് നേതൃത്വവും അക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

ലണ്ടന്‍: സമ്മര്‍ അവധി ദിനങ്ങള്‍ ആരംഭിക്കുമ്പോള്‍ 16 ദിവസത്തെ സമരത്തിന് ഒരുങ്ങി ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍. ഇതോടെ ക്യാബിന്‍ ജീവനക്കാരും മാനേജ്‌മെന്റുമായി തുടരുന്ന അസ്വാരസ്യങ്ങള്‍ സമ്മറില്‍ കടുത്ത യാത്രാക്ലേശം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂലൈ 1 മുതല്‍ 16 വരെ പണിമുടക്കുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സിലെ യുണൈറ്റ് അംഗങ്ങള്‍ അറിയിച്ചു. 26 ദിവസത്തെ സമരത്തില്‍ പങ്കെടുത്ത ജീവനക്കാരെ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും യൂണിയന്‍ അറിയിച്ചു.

വിമാന സര്‍വീസുകളെ ബാധിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നതെങ്കിലും മെയ്മാസത്തില്‍ ഐടി തകരാറ് മൂലം ആയിരങ്ങള്‍ക്ക് യാത്ര മുടങ്ങിയ സംഭവം ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ചരിത്രത്തില്‍ത്തന്നെ കറുത്ത ഏടായി മാറിയിരിക്കുകയാണ്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മിക്‌സ്ഡ് ഫ്‌ളീറ്റ് ഓപ്പറേഷനില്‍ വിന്യസിച്ചിരിക്കുന്ന ജീവനക്കാരാണ് ഇപ്പോള്‍ സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. 70 ഡൊമസ്റ്റിക്, യൂറോപ്യന്‍-ദീര്‍ഘദൂര സര്‍വീസുകള്‍, അബര്‍ദീന്‍, മാഞ്ചസ്റ്റര്‍, ബെല്‍ഫാസ്റ്റ് സിറ്റി തുടങ്ങിയ സര്‍വീസുകള്‍ എന്നിവയില്‍ മിക്‌സ്ഡ് ഫ്‌ളീറ്റ് ജീവനക്കാരാണ് നിയോഗിക്കപ്പെടുന്നത്.

ഹീത്രൂവില്‍ നിന്നുള്ള മിക്‌സ്ഡ് ഫ്‌ളീറ്റ് ദീര്‍ഘദൂര സര്‍വീസുകളില്‍ പ്രധാനപ്പെട്ടവ ബാങ്കോക്ക്, ചിക്കാഗോ, ജോഹാനസ്ബര്‍ഗ്, ലാസ് വേഗാസ്, സിംഗപ്പൂര്‍, സിഡ്‌നി എന്നിവിടങ്ങളിലേക്കുള്ളവയാണ്. അവധിക്കാല യാത്രകള്‍ക്കും മറ്റും തയ്യാറെടുക്കുന്നവര്‍ക്ക് സമരം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ശമ്പള പ്രതിസന്ധിയാണ് ഇപ്പോള്‍ തുടരെയുള്ള സമരങ്ങള്‍ക്ക് കാരണമാകുന്നത്.

ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് ടവര്‍ തീപ്പിടിത്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ സാധിക്കാത്ത സര്‍ക്കാരിന് സംഭവിക്കുന്നത് പൊറുക്കാനാകാത്ത വീഴ്ചയാണെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. തീപ്പിടിത്തത്തില്‍ എല്ലാം നഷ്ടമായവരെ 24 മണിക്കൂറിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തീപ്പിടിത്തത്തേത്തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ലണ്ടനില്‍ ഉയരുന്നത്. ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ പ്രകടനങ്ങള്‍ നടന്നു. ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പ് പാലിക്കണമെന്നാണ് കോര്‍ബിന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടത്.

പ്രകടനങ്ങളില്‍ ഗ്രെന്‍ഫെല്‍ഡ് ഇരകള്‍ക്ക് നീതി ആവശ്യപ്പെടുന്നതിനൊപ്പം പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഹോം ഓഫീസില്‍ നിന്ന് ഡൗണിംഗ് സ്ട്രീറ്റിലേക്ക് നടന്ന പ്രകടനത്തിലായിരുന്നു ഇത്. കെന്‍സിംഗ്ടണില്‍ നിന്ന് ചെല്‍സീ കൗണ്‍സിലിലേക്ക് നടന്ന പ്രകടനം കത്തിയെരിഞ്ഞെ ഗ്രെന്‍ഫെല്‍ ടവറിലേക്കും എത്തി. ടൗണ്‍ഹാളില്‍ എത്തിയ ആയിരക്കണക്കിന് ആളുകളാണ് പ്രകടനങ്ങള്‍ നടത്തിയത്. തീപ്പിടിത്തത്തില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി താമസസൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.

വീടുകള്‍ നഷ്ടപ്പെട്ടവരെ ലണ്ടന്റെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ ആദ്യം അറിയിച്ചതെങ്കിലും സമീപ പ്രദേശങ്ങളില്‍ തന്നെ താമസസൗകര്യം ഒരുക്കുമെന്ന് കമ്യൂണിറ്റീസ് സെക്രട്ടറി സജീദ് ജാവിദ് പിന്നീട് പറഞ്ഞു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി തെരേസ മേയ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

കൊച്ചി: കൊച്ചിയുടെ സ്വപ്‌നസാഫല്യമായി മെട്രോ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. രാവിലെ 11 മണിക്ക് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10.15ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം പാലാരിവട്ടത്ത് എത്തും. പാലാരിവട്ടം സ്റ്റേഷനിലാണ് നാട മുറിക്കല്‍. പിന്നീട് പാലാരിവട്ടത്തു നിന്ന് പത്തടിപ്പാലം വരെ മെട്രോ ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യും. കനത്ത സുരക്ഷാ സംവിധാനങ്ങളുടെ നടുവിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവരും യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരിക്കും. ഇതിനു ശേഷം കലൂര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങ് നടക്കും. ഉദ്ഘാടന വേദിയില്‍നിന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ ഒഴിവാക്കാനുള്ള തീരുമാനം വിവാദമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച മുതലാണ് മെട്രോ യാത്രക്കാര്‍ക്കായി സര്‍വീസ് തുടങ്ങുന്നത്. നാളെ അഗതി മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി കെഎംആര്‍എല്‍ സ്‌നേഹയാത്രയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 6 മണിക്കാണ് മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 10ന് അവസാനിക്കുന്ന സര്‍വീസുകള്‍ 20 മിനിറ്റ് ഇടവേളകളില്‍ ഉണ്ടാകും. ദിവസവും 219 ട്രിപ്പുകളാണ് നടത്തുക.

മലയാളം യുകെ ന്യൂസ് ടീം

ബെര്‍മ്മിംഗ്ഹാം :  2017 ജൂണ്‍ 15 വ്യാഴാഴ്ച്ച… ഓരോ യുകെ മലയാളിക്കും അഭിമാനിക്കാവുന്ന സുദിനം. കാരുണ്യത്തിന്റെ ലോകത്തേയ്ക്ക് മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ആദ്യ കാല്‍വെയ്പ്പ്. അക്ഷരങ്ങളോട് പൊരുതി ജനങ്ങളോടൊപ്പം സഞ്ചരിച്ച ഞങ്ങള്‍ വായനക്കാരുടെ പ്രയാസങ്ങളിലും പങ്ക് ചേരുകയാണ്. ഡേവിസ് ചിറമേലച്ചന്‍ സ്‌നേഹം കൊടുക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ചാരിറ്റബിള്‍ ട്രസ്റ്റിനാണ് മലയാളം യുകെയുടെ ആദ്യ സഹായഹസ്തം എത്തിച്ച് കൊടുക്കുന്നത്. ഇരുപത്തഞ്ച് ഡയാലിസ്സിസ് മെഷീനുകളുമായി മലയാളം യുകെയുടെ ചാരിറ്റി വഹിച്ചുകൊണ്ടുള്ള കപ്പല്‍ ഇന്ന് ലണ്ടനില്‍ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ആരംഭിച്ചു കഴിഞ്ഞു. ഒരു മാസത്തിനുള്ളില്‍ കേരളത്തില്‍ എത്തുന്ന ഈ വിലപ്പെട്ട ഡയാലിസ്സിസ് മെഷീനുകളെ കാത്തിരിക്കുന്നത് ചിറമേലച്ചനും പാവപ്പെട്ട കിഡ്നി രോഗികളും. കിഡ്നി രോഗികള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ചിറമേലച്ചന്‍ ” ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനം സ്വീകരിക്കുവാന്‍ കാത്തിരിക്കുന്നു ” എന്ന് ഞങ്ങളോട് പങ്ക് വയ്ക്കുമ്പോള്‍ ഈ ഡയാലിസ്സിസ് മെഷീനുകള്‍ കേരളത്തിലുള്ള പാവപ്പെട്ട ഓരോ കിഡ്നി രോഗികള്‍ക്കും എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് വ്യക്തമാവുകയാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും ഈ ഡയാലിസ്സിസ് മെഷീനുകള്‍ എത്തിച്ച് കൊടുത്ത് പാവപ്പെട്ട കിഡ്നി രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് ചെയ്ത് കൊടുക്കുകയും, അതിലൂടെ അനേകം പാവങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ ചാരിറ്റിയിലൂടെ നിറവേറ്റപ്പെടുന്നത്. യുകെയില്‍ മറ്റ് ആര്‍ക്കും കഴിയാത്ത ഈ പുണ്യപ്രവര്‍ത്തിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നിങ്ങളെപ്പോലെ ഞങ്ങളും അഭിമാനിക്കുന്നു. അര്‍ഹിക്കുന്നവര്‍ക്ക് ആശ്രയമാവുക എന്ന ലക്ഷ്യം മാത്രമാണ് ഞങ്ങള്‍ ഇതിലൂടെ നേടിയെടുക്കുന്നത്.

 ബെര്‍മ്മിംഗ്ഹാമിലെ ഹാര്‍ട്ട്‌ലാന്റ് ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിന്റെ മാനേജര്‍ ആയ പ്രിന്‍സ് ജോര്‍ജ്ജിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍, എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ പുതിയ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കപ്പെടുന്നതിനെ തുടര്‍ന്ന് മാറ്റപ്പെടുന്ന പഴയ ഡയാലിസിസ് മെഷീനുകള്‍ ചിറമേലച്ചന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് എത്തിച്ചു കൊടുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്ന ആദ്യ ഔദ്യോഗിക ചാരിറ്റി പ്രവര്‍ത്തനം. അച്ചനെപ്പോലെ തന്നെ ജീവന്റെ വില തിരിച്ചറിഞ്ഞതുകൊണ്ടാണ് ഈ ചാരിറ്റിക്ക് എല്ലാവിധ സഹായവുമായി ഞങ്ങള്‍ മുന്നോട്ട് വന്നത്.

 പത്ത് വര്‍ഷം കൂടിയെങ്കിലും സുഗമമായി പ്രവര്‍ത്തിക്കും എന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്ന ഡയാലിസിസ് മെഷീനുകളാണ് ഇവിടെ നിന്നും ഇന്ത്യയിലേക്ക് എത്തിക്കുന്നത്. പ്രിന്‍സ് ജോര്‍ജ്ജും സംഘവും ചെയ്യുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എന്‍എച്ച്എസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ജര്‍മ്മന്‍ നിര്‍മ്മിതമായ ഈ മെഷീനുകള്‍ക്ക് 15 ലക്ഷത്തോളം രൂപ വില വരും. 25 ഡയാലിസിസ് മെഷീനുകളാണ് ഇന്ന് ഷിപ്പ് കാര്‍ഗോ വഴി കേരളത്തിലേയ്ക്ക് കയറ്റി അയച്ചത്. കൂടാതെ കേരളത്തില്‍ ഡയാലിസിസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാരെയും, ടെക്നീഷ്യന്‍സ്സിനേയും യുകെയിലെത്തിച്ച് കാലോചിതമായ കൂടുതല്‍ ട്രെയിനിംഗ് നല്‍കുവാനും പ്രിന്‍സ് ജോര്‍ജ്ജും സുഹൃത്തുക്കളും ശ്രമം ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം നാലോളം കിഡ്നി രോഗികളുടെ കിഡ്നി മാറ്റിവയ്ക്കാനുള്ള തുക കണ്ടെത്തുവാനായി ഈ മാസം 25ന് ബെര്‍മ്മിംഗ്ഹാമിലെ സെന്റ്‌ ഗിലസ് ചര്‍ച്ച് ഹാളില്‍ ചാരിറ്റി കൂട്ടായ്മയും സംഘടിപ്പിക്കുന്നുണ്ട്.

 

യുകെയിലെ എന്‍ എച്ച് എസ് ഹോസ്പിറ്റലുകള്‍ ഇതുപോലെയുള്ള പഴയ മെഷീനുകള്‍ ലേലത്തില്‍ വയ്ക്കുകയും അതിലൂടെ ഹോസ്പിറ്റല്‍ ഫണ്ടിലേയ്ക്ക് തുക സമാഹരിക്കുകയുമായിരുന്നു പതിവ്. എന്നാല്‍ പ്രിന്‍സ് ജോര്‍ജ്ജിലൂടെ ഇങ്ങനെ ഒരു ചാരിറ്റിയെപ്പറ്റി അറിഞ്ഞ എന്‍ എച്ച് എസ് നേതൃത്വം പ്രിന്‍സ് ജോര്‍ജ്ജിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഈ ചാരിറ്റിയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. ഈ ചാരിറ്റി ഏറ്റെടുത്തപ്പോള്‍ മുതല്‍ പലവിധ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന്‌ പോയെങ്കിലും ഈ വലിയ ദൌത്യം വിജയിപ്പിച്ചെടുക്കുവാന്‍ പ്രിന്‍സ് ജോര്‍ജ്ജ് കാണിച്ച സന്മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ അവസരത്തില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കുമൊപ്പം പ്രിന്‍സ് ജോര്‍ജ്ജിന് മലയാളം യുകെയുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു

മലയാളം യുകെ ഡയറക്ടര്‍ ജിമ്മി മൂലംകുന്നേല്‍, പ്രിന്‍സ് ജോര്‍ജ്ജ് എന്നിവര്‍ ട്രാന്‍സ്പോര്‍ട്ടിംഗ് ടീമിനൊപ്പം

മലയാളം യുകെ ഓണ്‍ലൈന്‍ ന്യുസ് പേപ്പറിന്റെ ജീവകാരുണ്യ സംരംഭമായ മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആണ് ഈ മെഷീനുകള്‍ ഷിപ്പ് കാര്‍ഗോയിലൂടെ നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ മുഴുവന്‍ തുകയും കണ്ടെത്തിയത്. ബെര്‍മിംഗ്ഹാമില്‍ നിന്നുള്ള മലയാളം യുകെ ഡയറക്ടറും, ചാരിറ്റി കോഡിനേറ്ററുമായ ജിമ്മി മൂലംകുന്നേല്‍ ആണ് ഇതിനാവശ്യമായ ഫണ്ടും മറ്റ് സജ്ജീകരണങ്ങളും ഒരുക്കുന്നതിന് പ്രിന്‍സ് ജോര്‍ജ്ജിനൊപ്പം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചത്. ആതുരസേവന രംഗത്ത് വളരെ വിപുലമായ ചിന്തകളോടെയാണ് മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മുന്നോട്ടിറങ്ങുന്നത്. തുടര്‍ന്നുള്ള ഞങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ ഓരോരുത്തരുടേയും നിസ്വാര്‍ത്ഥമായ സഹായം പ്രതീക്ഷിക്കുന്നു.

ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശ്രമങ്ങള്‍ തുടരുന്നതിനിടെ ക്വീന്‍സ് സ്പീച്ച് അടുത്ത ബുധനാഴ്ച നടത്തുമെന്ന് പ്രഖ്യാപനം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി നടന്നുവരുന്ന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഇപ്പോഴും ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ രൂപീകരണം വൈകുന്നത്. സര്‍ക്കാര്‍ നിലവില്‍ വന്നില്ലെങ്കിലും ക്വീന്‍സ് സ്പീച്ച് ഇനിയും വൈകിക്കണ്ട എന്ന നിലപാടിലാണ് കോമണ്‍സ് നേതാവ് ആന്‍ഡ്രിയ ലീഡ്‌സം സ്പീച്ചിന്റെ തിയതി പ്രഖ്യാപിച്ചത്.

അതേസമയം ഡിയുപിയുമായി സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെതിരെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും അധികാര പങ്കാളിത്തം ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കമാണ് ഇവര്‍ ചെറുക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു നിഷ്പക്ഷ കണ്‍വീനര്‍ എന്ന സ്ഥാനത്ത് നില്‍ക്കുമെന്ന് ഉറപ്പ് നല്‍കുന്ന ഗുഡ്‌ഫ്രൈഡേ കരാറിനു വിരുദ്ധമായിരിക്കും ഈ ഉടമ്പടിയെന്ന് സിന്‍ ഫെയിന്‍ നേതാവ് ജെറി ആഡംസ് പറഞ്ഞ.

ഡിയുപിയുമായുള്ള ചര്‍ച്ചകളില്‍ ഇതേവരെ അന്തിമ തീരുമാനത്തില്‍ എത്താന്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ആയിട്ടില്ല. ഇതോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ നേരത്തേ പ്രഖ്യാപിച്ചതില്‍ നിന്ന് രണ്ടു ദിവസത്തിനു ശേഷം നടക്കുന്ന ക്വീന്‍സ് സ്പീച്ചില്‍ സര്‍ക്കാര്‍ നയങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിക്കാനാകില്ലെന്നാണ് കരുതുന്നത്.

ലണ്ടന്‍: എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധനവ് 1 ശതമാനം മാത്രമാക്കി ചുരുക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിച്ചേക്കുമെന്ന് സൂചന. ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. പൊതുമേഖലയിലെ വെട്ടിച്ചുരുക്കല്‍ നടപടികള്‍ ഇളവ് ചെയ്യുന്നത് സംബന്ധിച്ച മന്ത്രിമാരുടെ യോഗത്തിലാണ് ഹണ്ട് ഈ സൂചന നല്‍കിയത്. 2020 വരെ നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് 1 ശതമാനത്തില്‍ നിയന്ത്രിച്ചു നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമെന്നാണ് വിവരം.

പൊതുമേഖലയിലെ ശമ്പളത്തില്‍ വരുത്തിയിട്ടുള്ള വെട്ടിച്ചുരുക്കലുകള്‍ പിന്‍വലിക്കുന്നത് കടുത്ത സമ്മര്‍ദ്ദമാണ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനു മേല്‍ ഏല്‍പ്പിക്കുന്നത്. വിഷയം ജെറമി ഹണ്ട് ഹാമണ്ടുമായി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും മഹത്തായ സേവനത്തിന് പ്രതിഫലമായി വേതന നിയന്ത്രണം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നു എന്നാണ് ഹണ്ട് പറഞ്ഞത്. 2010 മുതല്‍ തങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം 3000 പൗണ്ടിനു മേല്‍ ഉണ്ടെന്നാണ് നഴ്‌സുമാര്‍ അഭിപ്രായപ്പെടുന്നത്.

ശമ്പളമില്ലാതെ ഓവര്‍ടൈം ജോലിയെടുക്കുന്ന നഴ്‌സുമാരെ എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍വെച്ച് ഹണ്ട് അനുമോദിച്ചിരുന്നു. ശമ്പളക്കുറവും വേതന വര്‍ദ്ധനയുടെ നിരക്കിലുള്ള കുറവും മൂലം നൂറ്കണത്തിന് നഴ്‌സുമാര്‍ ജോലിയുപോക്ഷിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. നഴ്‌സിംഗ് ജോലി ഉപേക്ഷിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ജോലികള്‍ക്ക് പോലും നഴ്‌സുമാര്‍ എത്തുന്നുവെന്നായിരുന്നു വാര്‍ത്ത. അതിനൊപ്പം എന്‍എച്ച്എസില്‍ ജീവനക്കാരുടെ ക്ഷാമവും രൂക്ഷമായിരുന്നു.

Copyright © . All rights reserved