Main News

ലെസ്റ്റര്‍ ഒരുങ്ങി. ഒരു നാടും നഗരവും ഒരു കലാമാമാങ്കത്തിന് ഒരുങ്ങുമ്പോള്‍ എന്നും എവിടെയും വിജയങ്ങള്‍ മാത്രം കൈമുതലായുള്ള ഒരു അസ്സോസ്സിയേഷനും ചിലങ്കയണിയുന്നു. ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്‍. കലാ കായീകരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യപ്രതിഭകള്‍ വാഴുന്ന യൂറോപ്പിലെ കലാമണ്ഡലം. വര്‍ഷം തോറും, ജന്മനാടിന്റെ ജില്ലകള്‍ തിരഞ്ഞുപിടിച്ച് പാവങ്ങള്‍ക്ക് സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശം നല്‍കുന്ന സമാന ചിന്താഗതിയുള്ള മലയാളത്തിന്റെ കൂട്ടായ്മ. തീര്‍ന്നില്ല, ദാനമായി കിട്ടിയ അവയവങ്ങള്‍ ദാനമായി തന്നെ നല്‍കി ചിലര്‍ക്കൊക്കെ ജീവിതം നല്‍കാന്‍ കാത്തിരിക്കുന്ന വലിയ മനസ്സുള്ള ഒരു സമൂഹം. ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷനെ ഇതില്‍ എന്തിനോടും ഉപമിക്കാം. ജനങ്ങളോടൊപ്പമുള്ള ജനകീയ പത്രം എന്ന് അവര്‍ ഉറപ്പു വരുത്തിയ മലയാളം യു കെ യുടെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ ജി. എം. എ യുടെ പ്രകടനം ഇനി ഊഹിക്കാവുന്നതേയുള്ളൂ. അവര്‍ ലെസ്റ്ററില്‍ എത്തും. തീര്‍ച്ച..!!
അവിടെ തിളങ്ങുന്ന താരങ്ങളുടെ നീണ്ട നിര ഇങ്ങനെ പോകുന്നു.

ബെനീറ്റ ബിനു.
സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍.

നല്ലൊരു നര്‍ത്തകിയായ അമ്മയുടെ വയറിനുള്ളില്‍ നിന്നും ചിലങ്കയുടെ ശബ്ദം കേട്ടു ജന്മമെടുത്ത ഈ കൊച്ചു മിടുക്കി പിച്ചവെച്ചു തുടങ്ങിയതും ചിലങ്കയുടെ താളത്തില്‍ നന്നെ. മൂന്നാം വയസ്സില്‍ നൃത്തത്തിന്റെ ആദ്യ ചുവടുകള്‍ വെച്ച ബെനീറ്റ ഗ്ലോസ്റ്ററിലെ സെന്റ്. പീറ്റേഴ്‌സ് ഹൈസ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഗ്ലൊസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ പ്രശസ്തി യൂറോപ്പ് മുഴുവനും എത്തിച്ചതില്‍ ഈ കൊച്ചു മിടുക്കിയുടെ പങ്ക് ചെറുതൊന്നുമല്ല.

കേരളത്തില്‍ കൂത്താട്ടുകുളത്ത് കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമായ ബിനുമോന്‍ കുര്യാക്കോസിന്റേയും ബിനു സെബാസ്റ്റ്യന്റെയും രണ്ടു മക്കളില്‍ മൂത്തയാളാണ് ബെനീറ്റ. ഇളയ സഹോദരന്‍ ബെനറ്റ് ബിനു ഒന്നാം ക്ലാസില്‍ പഠിക്കുന്നു. മൂന്നാം വയസ്സില്‍ ചിലങ്കയണിഞ്ഞ ബെനിറ്റയിപ്പോള്‍ ജെസ്സി ചന്ദര്‍ ടീച്ചറിന്റെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിക്കുകയാണ്.

യുക്മ നാഷണല്‍ കലാമേളയിലെ നര്‍ത്തകികളുടെ പേടിസ്വപനമാണ്
ബെനീറ്റയിപ്പോള്‍. 2013 മുതല്‍ തുടര്‍ച്ചയായി യുക്മ നാഷണല്‍ കലാമേളയില്‍ നാടോടി നൃത്തത്തിനുള്ള ഒന്നാം സമ്മാനം ബെനീറ്റയുടെ സ്വന്തമാണ്. കൂടാതെ യുക്മ സൗത്ത് വെസ്റ്റ് റീജണിന്റെ കലാതിലകവും. നൃത്തത്തോടൊപ്പം തന്നെ മോണോ ആക്ടിലും കഥാപ്രസംഗത്തിനും നിരവധി സമ്മാനങ്ങള്‍ വരിക്കൂട്ടിയ ബെനീറ്റ ഗ്ലോസ്റ്റര്‍ഷെയര്‍
മലയാളി അസ്സോസിയേഷന്റെ അഭിമാനമാണ്. മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ ബെനീറ്റ എത്തുകയാണ്. ബോളിവുഡ് സുന്ദരിമാരെ വെല്ലുന്ന നൃത്തച്ചുവടുകളുടെ ഈണത്തിലും താളത്തിലും.

മലയാളം യുകെയുടെ സ്റ്റേജില്‍ ബെനീറ്റ അവതരിപ്പിക്കുന്ന സിനിമാറ്റിക് സിംഗിള്‍സിനു പുറമേ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷനിലെ തന്നെ സുന്ദരിമാരുടെ ബോളിവുഡ് ഗ്രൂപ്പ് ഡാന്‍സ് അരങ്ങേറും. മാധുരി ദിക്ഷിത്തും പ്രിയങ്കാ ചോപ്രായും കത്രീനാ കെയ്ഫും ജൂഹി ചൗഹളയും കരീനാ കപൂറുമൊക്കെ ബോളിവുഡില്‍ വിരിയിച്ച ഡാന്‍സിന്റെ അതേ രൂപം.

ശില്പാ അമിന്‍.

കൊറിയോഗ്രാഫിയും ഒപ്പം നൃത്തവും. ഇതു രണ്ടും ലെസ്റ്ററില്‍ കാണാം. മാംഗളൂരിലെ ഉടുപ്പിയില്‍ നിന്നുള്ള ശങ്കര്‍ അമിന്‍,
ഉഷ അമിനിന്റെയും മകളായ ശില്പ നൃത്തത്തിലെന്ന പോലെ തന്നെ കൊറിയോഗ്രാഫിയിലും തന്റെ കഴിവ് തെളിയിക്കാനൊരുങ്ങുകയാണ്. മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ ബോളിവുഡ് ഡാന്‍സിന് നേതൃത്വം വഹിക്കുന്നത് ശില്പയാണ്. ശില്പയും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്റെ സ്വന്തമാണ്.

സുബിന്‍ ജോസഫ്.
കസ്റ്റമര്‍ കെയര്‍ മാനേജരായി ഐബിസ് ഹോട്ടലില്‍ ജോലി ചെയ്യുന്ന സുബിന്‍ ഗ്ലോസ്റ്ററിലാണ് താമസം. തിരുവനന്തപുരത്തിനടുത്തുള്ള പൂവാറില്‍ സുബിലയം ഹൗസില്‍ സോമന്‍ ജോസഫിന്റെയും ബിന്ദു സോമന്റേയും മകനായ സുബിന്‍ നല്ലൊരു കൊറിയോഗ്രാഫര്‍ കൂടിയാണ്. ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്റെ ഒട്ടുമിക്ക ഡാന്‍സുകളും സുബിന്‍ ജോസഫിന്റെ സ്വന്തമാണ്. ശില്പ നയിക്കുന്ന ഈ വര്‍ണ്ണ വിസ്മയത്തില്‍ സുബിനും കൈകോര്‍ക്കുന്നു.
യുക്മ നാഷണല്‍ കലാമേളയില്‍ സീനിയേഴ്‌സിന്റെ കഥാപ്രസംഗം, മോണോ ആക്ട്, പദ്യപാരായണം, നാടോടി നൃത്തം തുടങ്ങിയവയില്‍ സ്ഥിരമായി ഒന്നാം സമ്മാനം കൈ പിടിയിലൊതുക്കുന്ന ബിന്ദു സോമനെ പരിചയമുണ്ടോ..?
അത് സുബിന്റെ അമ്മയാണ്.

സാറാ സുനില്‍

സാറയും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്റെ സ്വന്തം. ഗ്ലോസ്റ്ററിലെ ചെല്‍ട്ടെന്‍ഹാമില്‍ താമസിക്കുന്ന സാറാ, റിപ്സ്റ്റണ്‍ ഹാള്‍ ഗേള്‍സ് ഹൈസ് സ്‌ക്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. അടൂരിനടുത്തുള്ള കടമ്പനാട്ടാണ് കുടുംബവീട്. സുനില്‍ ജോര്‍ജ്ജ് അച്ചനും, അമ്മ സിന്‍സി എബ്രാഹവും. സിയോണ്‍ സുനില്‍ സാറയുടെ സഹോദരനാണ്. കലാരംഗത്ത് സാറയുടെ സംഭാവനകള്‍ പ്രായത്തേക്കാളും വലുതാണ്. യുക്മ നാഷണല്‍ കലാമേളയില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ സാറയും കൈകോര്‍ക്കും.

ഷാരോണ്‍ ഷാജി.

വൈക്കം കായലിലെ ഓളം.! ഗ്രാമീണ സംഗീതത്തില്‍ വൈക്കം കായലിന് പ്രത്യേക പ്രശക്തിയുണ്ട്.
വൈക്കം കായലില്‍ ഓളം തുള്ളുമ്പോള്‍ …
താ…നാരോ തന്നാരോ….
ഇത് കേള്‍ക്കാത്ത ഒരു മലയാളിയും യുകെയിലില്ല. ഈ ഈണവും താളവും ഇപ്പോള്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ സ്വന്തം.
വൈക്കത്തുകാരായ ഷാജിയുടേയും ഷീജയുടേയും പ്രിയ ഷാരോണിന് ഇപ്പോള്‍ ഒമ്പത് വയസ്സ്. നാലാം വയസ്സില്‍ ഷാരോണ്‍ തന്റെ ആദ്യ ചുവടുകള്‍ വെച്ചു തുടങ്ങി. പങ്കെടുത്ത മത്സരങ്ങളിലൊക്കെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍… യുക്മയും ഷാരോന്റെ തട്ടകം. വാരിക്കൂട്ടിയത് നിരവധി. കലയില്‍ മാത്രമല്ല, പഠിത്തത്തിലും ഷാരോണ്‍ മുമ്പില്‍ തന്നെ. കിംഗ്‌സ് ഹാം സ്‌കൂള്‍ സ്റ്റാര്‍ അവാര്‍ഡ് ഒരിക്കല്‍ ഷാരോനെ തേടിയെത്തിയിരുന്നു. മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ ഷാരോനുമെത്തുമ്പോള്‍….!

സിയന്‍ ജേക്കബ്

വെറും ആറ് വയസ്സ്. ബ്രട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ സഹകരണത്തോടെ മിസ് ചാരിറ്റി ഹാര്‍ട്ട് ബ്യൂട്ടി പേജന്റ് മത്സരത്തില്‍ മിസ് ചാരിറ്റി ഹാര്‍ട്ടായും അതോടൊപ്പം കാര്‍ണ്ണിവല്‍ ക്യൂന്‍ പേജന്റ് മത്സരത്തില്‍ മിനി കാര്‍ണ്ണിവല്‍ ക്യൂന്‍ ഇന്റര്‍നാഷണല്‍ 2017 ആയും വിജയിച്ചു.
ഇനി ഞങ്ങള്‍ പറയട്ടെ. സിയൻ എന്ന കുരുന്നു മിടുക്കിയും മലയാളം യു കെ യുടെ അവാര്‍ഡ് നൈറ്റിൽ ചേച്ചിമാർക്കൊപ്പം താരമാകും.

ഇതെല്ലാം ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ സംഭാവനകള്‍ മാത്രമാണ്. ഇത്രയധികം പ്രതിഭകള്‍ തിങ്ങിപ്പാര്‍ക്കുന്നിടം ഭൂമിയില്‍ വേറെയില്ല… ജി എം എ യുടെ പ്രസിഡന്റ് ടോം ശങ്കൂരിക്കനും സെക്രട്ടറി മനോജ് വേണുഗോപാലിനും മലയാളം യു കെ യുടെ അഭിനന്ദനങ്ങള്‍… ഇത് നിങ്ങള്‍ക്ക് അഭിമാനമാണ്…

പുലിമുരുകന്‍ സിനിമയുടെ സംവിധായകന്‍ വൈശാഖ് ഉദ്ഘാടകനാകുന്ന ഈ അവാര്‍ഡ് നൈറ്റില്‍ തങ്ങള്‍ അവതരിപ്പിക്കുന്ന പ്രോഗ്രാമുകള്‍ അങ്ങേയറ്റം വ്യത്യസ്തവും, ആസ്വാദകരവുമാക്കുവാനുള്ള കഠിന പരിശീലനത്തിലാണ്  ജി എം എ യുടെ കലാപ്രതിഭകള്‍.

മനോഹരമായ ഈ കലാസന്ധ്യക്ക് പോകുവാനായി ജി എം എ പ്രസിഡന്റ് ടോം ശങ്കൂരിക്കലിന്റെയും, സെക്രട്ടറി മനോജ്‌ വേണുഗോപാലിന്റെയും നേതൃത്വത്തില്‍ അമ്പതു സീറ്റുള്ള ബസ് ബുക്ക് ചെയ്തു കഴിഞ്ഞു. മലയാളം യുകെയുടെ ആദ്യ അവാര്‍ഡ് നൈറ്റില്‍ ഗ്ലോസ്സറ്റര്‍ഷൈയര്‍ മലയാളി അസോസിയേഷനിലെ കലാകാരന്മാരുടെ സാന്നിധ്യം ഈ അവാര്‍ഡ് നൈറ്റിനെ വേറിട്ടതാക്കും എന്ന് ഉറപ്പാണ്‌.

ലണ്ടന്‍: സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നടപടികള്‍ക്ക് വിധേയരാകുന്നത് 50,000ത്തോളം കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍. ഈ കുടുംബങ്ങളിലെ 1,26,000ത്തോളം കുട്ടികളെ കാത്തിരിക്കുന്നത് പട്ടിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഴ്ചയില്‍ 50 പൗണ്ട് എങ്കിലും പകുതിയോളം കുടുംബങ്ങള്‍ക്ക് നഷ്ടമാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. 13 ശതമാനത്തോളം കുടുംബങ്ങള്‍ക്ക് 100 മുതല്‍ 150 പൗണ്ട് വരെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകും. ഏകദേശം ആയിരത്തോളം കുടുംബങ്ങള്‍ക്ക് 200 മുതല്‍ 300 പൗണ്ട് വരെയുള്ള ആനുകൂല്യങ്ങളാണ് നഷ്ടമാകുന്നത്.

ഫെബ്രുവരിയില്‍ നടപ്പിലാക്കിയ വെട്ടിക്കുറയ്ക്കല്‍ നടപടികളില്‍ 66,000 കുടുംബങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. 1,97,000 കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടമായത്. നവംബറില്‍ നടപ്പാക്കിയതിന്റെ മൂന്നിരട്ടിയായിരുന്നു ഇത്. ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നത് കുട്ടികളുടെ പട്ടിണി വര്‍ദ്ധിപ്പിക്കുമെന്നും ഭവനരാഹിത്യം വര്‍ദ്ധിപ്പിക്കുമെന്നും ചാരിറ്റികള്‍ വ്യക്തമാക്കുന്നു. ആനുകൂല്യങ്ങള്‍ നഷ്ടമായവരില്‍ മൂന്നിലൊന്ന് കുടുംബങ്ങളും സിംഗിള്‍ പേരന്റ് കുടുംബങ്ങളാണ്. മൂന്നിലൊന്ന് കുടുംബങ്ങളില്‍ അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടിയുള്ളവയാണ്. ആനുകൂല്യങ്ങള്‍ നഷ്ടമായ സിംഗിള്‍ പേരന്റുമാരില്‍ ആറിലൊരാള്‍ക്ക് ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടിയുണ്ടെന്നും ചാരിറ്റികള്‍ പറയുന്നു.

ലണ്ടനില്‍ മാത്രം ഏകദേശം 23,000 പൗണ്ടിന്റെ പ്രതിവര്‍ഷ ആനുകൂല്യങ്ങളാണ് ഇല്ലാതാക്കിയിരിക്കുന്നത്. തലസ്ഥാനത്തിനു പുറത്ത് 20,000 പൗണ്ടിന്റെ ആനുകൂല്യങ്ങളും കുടുംബങ്ങള്‍ക്ക് നഷ്ടമാകും. താമസസ്ഥലമുള്‍പ്പെടെ കണ്ടെത്താനുള്ള പണമാണ് കുടുംബങ്ങളില്‍ നിന്ന് ഒറ്റയടിക്ക് എടുത്ത് മാറ്റുന്നത്. ഇത് കുട്ടികളെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് ചില്‍ഡ്രന്‍സ് സൊസൈറ്റി പറയുന്നു.

തിരുവനന്തപുരം: മഹാരാജാസ് കോളെജില്‍ നിന്നും വടിവാളോ, ബോംബോ പോലെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തിട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രി പിണറായി ഇക്കാര്യം അറിയിച്ചത്. കലാലയങ്ങളെ ആയുധകേന്ദ്രങ്ങളാക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രാധാന്യം വിഷയത്തിനില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണ് കോളെജില്‍ നിന്നും കണ്ടെടുത്തതെന്നു വിദ്യാര്‍ത്ഥികള്‍ വേനലവധിക്ക് പോയപ്പോള്‍ മറ്റാരെങ്കിലും കൊണ്ടുവെച്ചതാകാം ഇതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തെ ന്യായീകരിക്കുന്നതിലൂടെ അക്രമകാരികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും മഹാരാജാസ് കോളെജ് ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുകയാണെന്നും പിടി തോമസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് മഹാരാജാസ് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഈവ പിടിച്ചെടുത്തത്. പരിശോധനയ്‌ക്കെത്തിയ പോലീസിനോട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയര്‍ത്തു സംസാരിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ രണ്ടു വിദ്യാര്‍ത്ഥികളാണ് പോലീസിനോട് കയര്‍ത്തത്. ഇവരും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ അവധിക്കാലത്ത് താമസിച്ചിരുന്ന മറ്റു വിദ്യാര്‍ത്ഥികളും ഇന്ന് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

ലണ്ടന്‍: 5 പൗണ്ടിന്റെ പഴയ പേപ്പര്‍ നോട്ടുകള്‍ ഇന്നു കൂടി മാത്രമേ ഉപയോഗിക്കാനാകൂ. ജയില്‍ പരിഷ്‌കര്‍ത്താവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായിരുന്ന എലിസബത്ത് ഫ്രൈയുടെ ചിത്രത്തോടു കൂടിയ നോട്ടുകള്‍ക്ക് നാളെ മുതല്‍ മൂല്യമുണ്ടാകില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. പകരം പുതിയ പ്ലാസ്റ്റിക് നോട്ടുകളായിരിക്കും ഇനി വിപണിയില്‍ ഉണ്ടാകുക. ഇത്തരം നോട്ടുകള്‍ ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ നല്‍കി പുതിയ നോട്ടുകള്‍ വാങ്ങാവുന്നതാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ചതു മുതല്‍ 50 ശതമാനത്തിലേറെ നോട്ടുകള്‍ തിരികെ എത്തിയിട്ടുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

150 മില്യന്‍ നോട്ടുകള്‍ ഇപ്പോളും പ്രചാരത്തിലുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശനിയാഴ്ച മുതല്‍ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഈ നോട്ടുകള്‍ സ്വീകരിക്കില്ല. നാളെ മുതല്‍ ബാങ്കുകളിലും ഇവ മാറി ലഭിക്കില്ലെന്നാണ് വിവരം. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് അതാത് ബ്രാഞ്ചുകളില്‍ നോട്ടുകള്‍ മാറി നല്‍കുമെന്ന് ചില ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. നിരോധിച്ച 5 പൗണ്ട് നോട്ടുകളും ഒരു പൗണ്ട് നാണയങ്ങളും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് അവസരമുണ്ടെന്ന് ബാര്‍ക്ലേയ്‌സ് ബാങ്ക് വക്താവ് അറിയിച്ചു.

എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ നോട്ടുകള്‍ എപ്പോള്‍ വേണമെങ്കിലും മാറ്റി നല്‍കും. എല്ലാ നോട്ടുകള്‍ക്കും അവയുടടെ മൂല്യം എല്ലാക്കാലത്തും ഉണ്ടായിരിക്കും. ചില സമയത്ത് ചില നോട്ടുകള്‍ പിന്‍വലിക്കാറുണ്ട്. ഇവ മാറ്റി നല്‍കാന്‍ മറ്റു ബാങ്കുകളും പോസ്റ്റ് ഓഫീസുകളും തയ്യാറായില്ലെങ്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഓഫീസുകളില്‍ എപ്പോള്‍ വേണമെങ്കിലും ഇവ മാറ്റി പുതിയ നോട്ടുകള്‍ നല്‍കുമെന്ന് സെന്‍ട്രല്‍ ബാങ്ക് വക്താവ് അറിയിച്ചു. നേരിട്ടെത്തിയോ തപാലില്‍ അയച്ചോ ഇവ മാറാവുന്നതാണ്. വലിയ തുകകള്‍ മാറുമ്പോള്‍ നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കണം എന്നത് മാത്രമാണ് നിബന്ധന.

ലണ്ടന്‍: ഗുരുതരമായ ചികിത്സാപ്പിഴവ് മൂലം നവജാതശിശുക്കള്‍ മരിച്ച സംഭവങ്ങള്‍ പരിശേധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശം. ഷ്രൂസ്ബറി ആന്‍ഡ് ടെല്‍ഫോര്‍ഡ് ഹോസ്പിറ്റല്‍ ട്രസ്റ്റിലെ അഞ്ചോളം നവജാത ശിശു മരണങ്ങള്‍ പരിശോധിക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനനത്തോടനുബന്ധിച്ചുണ്ടായ മസ്തിഷ്‌ക ക്ഷതങ്ങള്‍ സംബന്ധിച്ച് 27ഓളം കേസുകള്‍ ആശുപത്രിക്കെതിരെ നിലവിലുണ്ടെന്ന് ഒരു നിയമ സ്ഥാപനം അറിയിച്ചു. ഒഴിവാക്കാവുന്ന പിഴവുകള്‍ ആവര്‍ത്തിക്കുന്നതില്‍ ആശുപത്രി മുന്‍പന്തിയിലാണെന്നും വിഷയത്തില്‍ പൂര്‍ണ്ണ തോതിലുള്ള അന്വേഷണം നടത്തണമെന്നും ഒരു മെഡിക്കല്‍ നെഗ്ലിജന്‍സ് ചാരിറ്റിയും ആവശ്യപ്പെട്ടു.

പ്രവസ സമയത്തെ പിഴവുകള്‍ മൂലം ശിശുക്കള്‍ മരിച്ച സംഭവങ്ങള്‍ ആശുപത്രി കൈകാര്യം ചെയ്ത രീതി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് ഉത്തരവിട്ടതായി കഴിഞ്ഞ മാസം ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 2014നും 2013നുമിടയില്‍ ഒഴിവാക്കാനാകുമായിരുന്ന ഏഴോളം ശിശു മരണങ്ങള്‍ ഈ ആശുപത്രിയില്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയസ്പന്ദനം രേഖപ്പെടുത്തുന്നതിലുണ്ടായ വീഴ്ചയാണ് അഞ്ചോളം ശിശുക്കളുടെ മരണത്തിന് കാരണമായത്.

എന്നാല്‍ ഇതു മാത്രമല്ല ഈ ആശുപത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍. ഇവിടെ ജനിച്ച കുട്ടികളില്‍ മസ്തിഷ്‌കത്തിന് ക്ഷതമേല്‍ക്കുന്നവരുടെ എണ്ണവും കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരം ഒരു സംഭവത്തില്‍ ആശുപത്രി ട്രസ്റ്റ് 4.4 മില്യന്‍ പൗണ്ടാണ് നഷ്ടപരിഹാരമായി നല്‍കിയിരിക്കുന്നത്. സിടിജി ടെസ്റ്റുകള്‍ പരാജയപ്പെട്ടതിനു മാത്രം ട്രസ്റ്റ് നിരവധി കേസുകളാണ് നേരിടുന്നതെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. രണ്ട് കേസുകളിലായി 1,50,000 പൗണ്ടാണ് നഷ്ടപരിഹാരത്തുക. സിടിജി പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ ധനസഹായം ലഭിച്ചിട്ടും ആശുപത്രിയില്‍ ചികിത്സാപ്പിഴവുകള്‍ തുടര്‍ക്കഥയാകുന്നുവെന്നാണ് വിവരം.

മലയാളം യുകെ ന്യൂസ് ടീം.

ലെസ്റ്ററിൻറെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെടുന്ന ദിനത്തിനായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ മലയാളം യുകെ ഓൺലൈൻ ന്യൂസ് ഒരുക്കുന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും യുകെയിലെ മലയാളി സമൂഹത്തിൻറെ ആഘോഷമായി മാറുന്നു.  ഈ ആഘോഷത്തിന് പത്തരമാറ്റ് പകിട്ടേകി കൊണ്ട് നൂറ്റമ്പതു കോടി ക്ലബ്ബിലേയ്ക്ക് മലയാള സിനിമയെ നയിച്ച പ്രമുഖ സംവിധായകൻ വൈശാഖ് കുടുംബസമേതം അവാര്‍ഡ് നൈറ്റ് വേദിയിലെത്തി ചേരുന്നു. മെയ് 13 ശനിയാഴ്ച ലെസ്റ്റര്‍ മെഹര്‍ സെന്ററിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് യുകെ മലയാളികളെ സാക്ഷിയാക്കി മലയാളത്തിന്റെ ഹിറ്റ്‌ സംവിധായകന്‍ വൈശാഖ്  അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്യും. 2005 ൽ പുറത്തിറങ്ങിയ കൊച്ചി രാജാവ് മുതൽ പോക്കിരി രാജ, സൗണ്ട് തോമ, വിശുദ്ധൻ, കസിൻസ് തുടങ്ങി മലയാള സിനിമയിലെ എക്കാലത്തെയും ചരിത്രമായി മാറിയ പുലി മുരുകന്‍ വരെയുള്ള മഹത്തായ കലാ സൃഷ്ടികളിലൂടെ മലയാള സിനിമാ ലോകത്തിൻറെ അഭിമാന താരമായ വൈശാഖിൻറെ സാന്നിദ്ധ്യം ആഘോഷത്തിൻറെ മാറ്റുകൂട്ടും.

കുടുംബ സമേതമാണ് വൈശാഖ് അവാർഡ് നൈറ്റിൽ പങ്കെടുക്കുക. വൈശാഖിനൊപ്പം പത്നി നീന വൈശാഖ്, മക്കളായ ഇസബെല്‍, ദേവ് എന്നിവരും അവാര്‍ഡ് നൈറ്റ് വേദിയില്‍ താരപ്പൊലിമയേകും. യുകെ മലയാളി സമൂഹത്തിലെ ആദരണീയ വ്യക്തിത്വങ്ങളെയും മികവുറ്റ അസോസിയേഷനുകളെയും കാരുണ്യ സ്പര്‍ശം നല്‍കുന്ന സംഘടനകളേയും അംഗീകരിക്കുന്ന അവാർഡ് നൈറ്റിൻറെ മുഖ്യാതിഥി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ്. ഒപ്പം വിശിഷ്ടാതിഥിയായി ഇടുക്കിയില്‍ നിന്നുള്ള ജനകീയനായ എം.പി. ജോയിസ് ജോര്‍ജ്ജും പങ്കെടുക്കും.

മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഒൻപതു വരെയും ലെസ്റ്ററിലെ റാവൻസ് ബ്രിഡ്ജ് ഡ്രൈവിലുള്ള മെഹർ കമ്യൂണിറ്റി സെന്ററിലാണ് അവാർഡ് നൈറ്റ് നടക്കുന്നത്.  ഇരുന്നൂറിലേറെ പ്രതിഭകൾ 40 ലേറെ വർണ വിസ്മയമൊരുക്കുന്ന പ്രകടനങ്ങളുമായി എത്തുന്ന കലാസന്ധ്യയുടെ റിഹേഴ്സലുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ  പുരോഗമിക്കുകയാണ്. ദൂര സ്ഥലങ്ങളില്‍ നിന്നുള്ള അസോസിയേഷനുകളും കമ്മ്യൂണിറ്റികളും കോച്ചുകൾ ബുക്കു ചെയ്താണ് പങ്കെടുക്കുന്നവർക്ക് സൗകര്യമൊരുക്കുന്നത്. 2000 ലേറെ പേർക്ക് സൗകര്യപ്രദമായി ഇരുന്ന് പരിപാടികള്‍ വീക്ഷിക്കുന്നതിനുള്ള സൗകര്യം മെഹർ സെന്ററിലുണ്ട്. 350 ലേറെ കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യവുമുണ്ട്.

മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൻറെയും ഇൻറർനാഷണൽ നഴ്സസ് ഡേ ആഘോഷത്തിലേയ്ക്കുമുള്ള പ്രവേശനവും കാര്‍ പാര്‍ക്കിംഗും തീര്‍ത്തും സൗജന്യമാണ്. മിതമായ നിരക്കിൽ ലെസ്റ്റർ കേരള കമ്യൂണിറ്റി വൈവിധ്യമായ കേരളീയ, ഇംഗ്ലീഷ് വിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. അഭൂതപൂർവ്വമായ സഹകരണമാണ് മലയാളി സമൂഹത്തിൽ നിന്ന് അവാർഡ് നൈറ്റിൻറെ വിജയത്തിനായി ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് യുകെയിലെ ഏറ്റവും ജനപ്രിയ ചാനലായി മാറിയ മാഗ്നാവിഷനും യുകെയിലെ ആദ്യ മലയാളം റേഡിയോ ആയ ലണ്ടൻ മലയാളം റേഡിയോയും അവാർഡ് നൈറ്റിൻറെ മീഡിയ പാർട്ണർമാരാണ്.

സമയക്ലിപ്തത പാലിച്ചുകൊണ്ട് പ്രോഗ്രാമുകൾ സ്റ്റേജിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പ്രോഗ്രാം കമ്മറ്റി. സ്റ്റേജ് ഷോകൾ അനിയന്ത്രിതമായി നീണ്ടു പോവുന്ന പതിവിനു അന്ത്യം കുറിക്കാൻ തീരുമാനിച്ച് കൊണ്ട് കൃത്യ സമയത്ത് തന്നെ പ്രോഗ്രാമുകള്‍ ആരംഭിച്ച് പ്രഖ്യാപിത സമയത്തിനുള്ളില്‍ തന്നെ തീര്‍ക്കാനുള്ള ശ്രമത്തിലാണ് സംഘാടക സമിതി.

യുകെയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുക്കും. യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ, സാംസ്കാരിക സംഘടനകളായ ചേതന, സമീക്ഷ തുടങ്ങിയ നിരവധി സംഘടനകളുടെ ഭാരവാഹികള്‍ അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തിച്ചേരും. ഇന്റർനാഷണൽ നഴ്സസ് ഡേയുടെ വിവിധ പരിപാടികൾ ചടങ്ങിനോട് അനുബന്ധിച്ച് നടക്കും. മികച്ച അസോസിയേഷനുകൾക്കും ചാരിറ്റിയുൾപ്പെടെ വിവിധ മേഖലകളിൽ പ്രശംസനീയമായ പ്രവർത്തനം കാഴ്ചവച്ച പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും എക്സൽ അവാർഡുകൾ സമ്മാനിക്കും. നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർക്കായി നടത്തിയ ലേഖന മത്സരത്തിലെ വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും. ലേഖന മത്സരത്തിൽ ലിങ്കൺ ഷയറിൽ നിന്നുള്ള ഷെറിൻ ജോസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ പ്രസ്റ്റണിൽ നിന്നുള്ള ബീനാ ബിബിൻ രണ്ടാമതും ബർമ്മിങ്ങാമിൽ നിന്നുള്ള ബിജു ജോസഫ് മൂന്നാമതും എത്തി.

റാമ്പിന്റെ രാജകുമാരിമാർ ക്യാറ്റ് വാക്കിൻറെ അകമ്പടിയോടെ സ്റ്റേജിൽ എത്തുന്ന മിസ് മലയാളം യുകെ മത്സരം ആയിരിക്കും അവാര്‍ഡ് നൈറ്റ് വേദിയിലെ മറ്റൊരു ആകര്‍ഷണം. സൗന്ദര്യവും ബുദ്ധിശക്തിയും ഒത്ത് ചേര്‍ന്ന എട്ട് മിടുക്കികള്‍ അണിനിരക്കുന്ന മിസ്സ്‌ മലയാളം യുകെ മത്സരം മൂന്ന് റൗണ്ടുകള്‍ ആയാണ് നടക്കുക.  മത്സരത്തിനുള്ള ആദ്യ ഗ്രൂമിംങ്ങ് സെഷൻ ലെസ്റ്ററിൽ ശനിയാഴ്ച നടന്നു.  ഗ്ലോസ്റ്ററിൽ നിന്നുള്ള ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ, വാറ്റ് ഫോർഡിൽ നിന്നും സഹോദരിമാരായ മെറിറ്റ ജോസ്, ബെല്ലാ ജോസ്, നനീറ്റെണിൽ നിന്നും സ്നേഹാ സെൻസ്, ഡെർബിയിൽ നിന്ന് ഇരട്ടകളായ സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി, ലെസ്റ്ററിൽ നിന്നും ഹെലൻ മരിയ ജെയിംസ്, അൻജോ ജോർജ് എന്നിവരുമാണ് മിസ് മലയാളം യുകെ 2017ൽ പങ്കെടുക്കുന്നത്. നീന വൈശാഖ് ആയിരിക്കും മിസ്സ്‌ മലയാളം യുകെ മത്സരത്തിലെ വിജയികളെ കിരീടം അണിയിക്കുന്നത്.

പ്രോഗ്രാം ആങ്കറിംഗിലെ പ്രതിഭകളായ മോനി ഷിജോ, റോബി മേക്കര എന്നിവരാണ് മിസ് മലയാളം യുകെ മത്സരത്തിൽ സ്റ്റേജിൽ ആവേശം വിതറാൻ നേതൃത്വം നല്കുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റ് സോണി ജോർജാണ് മിസ് മലയാളം യുകെയുടെ കോർഡിനേറ്റർ. അത്യാധുനിക ലൈറ്റിംഗ് സൗണ്ട് സംവിധാനങ്ങളോടെയാണ് സ്റ്റേജ് പെർഫോർമൻസുകൾ നടക്കുന്നത്.

യുകെയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ബീ വണ്‍, ഒന്നാം നിര സോളിസിറ്റര്‍ സ്ഥാപനമായ കെന്നഡി സോളിസിറ്റര്‍സ്, പ്രമുഖ വസ്ത്രാലയമായ കാവ്യ സില്‍ക്സ് തുടങ്ങിയവരാണ് മലയാളം യുകെ അവാര്‍ഡ് നൈറ്റിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍.

Also Read:

മിസ് മലയാളം യുകെ മത്സരത്തിനായി രാജകുമാരിമാർ ഒരുങ്ങുന്നു.  സ്റ്റേജിലെത്തുന്നവരിൽ ഇരട്ടകളും സഹോദരിമാരും. റാമ്പിൻറെ സൗന്ദര്യത്തെ എതിരേൽക്കാൻ ലെസ്റ്റർ കാത്തിരിക്കുന്നു. സമയ ക്ലിപ്തത പാലിക്കാനുറച്ച് പ്രോഗ്രാം കമ്മിറ്റി.

ഏഴു സ്വരങ്ങളും പെയ്തിറങ്ങും.. മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ പെയ്യുന്ന സംഗീതത്തില്‍ പ്രണയമുണ്ട്..!!

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി.

മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..

മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ലെസ്റ്ററില്‍ പുരോഗമിക്കുന്നു… യുകെമലയാളികള്‍ ആവേശത്തില്‍…

മോഡലിംഗ് – ഫാഷൻ രംഗത്തെ നാളെയുടെ രാജകുമാരിമാർ റാമ്പിൻെറ അകമ്പടിയോടെ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ അണി നിരക്കും. “മിസ് മലയാളം യുകെ – 2017” മത്സരം പ്രഖ്യാപിച്ചു.

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം..

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.

ക്രിസ്തീയ വിശ്വാസത്തിന് അനന്യമായ ഒരടിസ്ഥാനമുണ്ട്. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കയും മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്തു. ഈ രണ്ട് അടിസ്ഥാന സത്യങ്ങളാണ് ക്രിസ്തീയതയെ  നിസ്തുലമാക്കുന്നത്. ദൈവത്തിനായി ജീവിക്കേണ്ടതിനാണു നമ്മെ എല്ലാം ദൈവം സൃഷ്ടിച്ചത്. എന്നാല്‍ നാം നമുക്കുവേണ്ടി മാത്രം ജീവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അവസരോചിതമായ നേട്ടങ്ങൾക്കുവേണ്ടി നമ്മുടെ വിശ്വാസത്തെ വിസ്മരിക്കുന്നു. നമുക്കുവേണ്ടി ക്രിസ്തു മരിച്ചതിലുള്ള നന്ദിയോടും, മരിച്ചവരില്‍ നിന്നും ഉയിര്‍ത്തവനായി അവിടുന്ന് ഇന്നും ജീവിക്കുന്നു എന്ന വിശ്വാസത്തോടും കൂടെ നാം ദൈവത്തിന്റെ അടുത്തുവരണം. യേശു ഇന്നും ജീവിക്കുന്നവനല്ലെങ്കില്‍ നമുക്ക് അവനോട് പ്രാര്‍ത്ഥിക്കാന്‍ കഴികയില്ല.  യേശു മരിച്ചുയിര്‍ത്ത് ജീവിക്കുന്നതിനാല്‍ നമുക്ക് അവനോട് സംസാരിക്കാന്‍ കഴിയും. ദൈവം നിങ്ങളോട് ക്ഷമിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടുകയും, ക്രിസ്തുവിന് അവിടുത്തെ ആത്മാവിനാല്‍ നിങ്ങളില്‍ വസിച്ച് നിങ്ങളുടെ ശരീരങ്ങളെ ദൈവത്തിന്റെ ഭവനമാക്കിതീർക്കാനും കഴിയും. ഇതാണ് സുവിശേഷത്തിന്റെ അത്ഭുതസന്ദേശം. ക്രിസ്തു ഉള്ളില്‍ വസിക്കുമ്പോള്‍ നിങ്ങളുടെ ശരീരങ്ങള്‍ ദൈവത്തിന്റെ മന്ദിരങ്ങളത്ര.

ക്രിസ്തീയജീവിതം ഒരു ഓട്ടംപോലെയാണ്. പാപത്തോട് പുറംതിരിഞ്ഞ് ഈ ദീര്‍ഘദൂര ഓട്ടത്തിന്റെ തുടക്കത്തിലെത്തുന്നു. പിന്നെ ജീവിതാവസാനം വരെ ഒരു മാരത്തോണ്‍ ഓട്ടമാണ്. നാം നിരന്തരം ഓടി, ഓരോ ദിവസവും ലക് ഷ്യത്തോട് അടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക. നമ്മുടെ ഓട്ടം ഒരിക്കലും നിര്‍ത്തിക്കൂടാ. ഓരോ ദിവസം കഴിയുന്തോറും ജീവിതത്തില്‍ നിന്നു തിന്മകളെ അകറ്റി, നല്ല ക്രിസ്ത്യാനിയായി മാറുന്ന മാര്‍ഗ്ഗമാണിത്. ലക്ഷ്യപൂർത്തീകരണത്തിന് കുമ്പസാരത്തിനും കുർബാനക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ഒരിക്കലും ക്രിസ്തുവിന് ഹിതകരമല്ലാത്ത ഒന്നും ചെയ്യില്ല. യേശുവിനോടുള്ള കൂട്ടായ്മയില്‍ ചെയ്യാന്‍ കഴിയാത്തതൊന്നും ഒരു ക്രിസ്ത്യാനി ചെയ്യുകയില്ല. യേശു നമ്മുടെ ഭാവി അവിടുത്തെ കരങ്ങളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാല്‍ ആകുലചിന്തയും ഭയവും അകന്ന് സന്തോഷഭരിതമായ ഒരു ജീവിതം സാദ്ധ്യമാകുന്നു… നമ്മൾ കയ്ക്കുഞ്ഞായിക്കുമ്പോൾ മാമോദീസ വഴി വിശ്വാസം സ്വീകരിക്കുകയും  തിരിച്ചറിവിന്റെ തുടക്കം എന്നപോലെ കുമ്പസാരവും ആദ്യകുർബാനയും ഒരു കുട്ടിയുടെ വിശ്വാസജീവിതത്തിലെ നാഴികക്കല്ലാകുന്നു എന്ന് പറയുവാനാണ് ഇത്രയും പറഞ്ഞത്…

വിശ്വാസജീവിതത്തിൽ മലയാളികളായ നാമെല്ലാവരും വളരെയധികം ശ്രദ്ധ ചെലുത്തുന്നു. പ്രത്യേകിച്ച് പ്രവാസ ജീവിതത്തിൽ. ഏത് മതമായാലും തങ്ങളുടെ കുട്ടികളെ വിശ്വാസജീവിതത്തിൽ കൊണ്ടുവരുന്നതിന് എന്ത് ത്യാഗവും പേറുന്ന ഒരു പ്രവാസി മലയാളികളെ ആണ് നമുക്ക് ചുറ്റും കാണാൻ കഴിയുക. തന്റെ എല്ലാ പരിമിതികളിൽ നിന്നുകൊണ്ട് വിശ്വാസത്തെ കുട്ടികളിൽ വളർത്തിയെടുക്കാൻ അവർ നിരന്തരം ശ്രമിക്കുന്നു. അത്തരത്തിൽ ഒരു കുട്ടിയുടെ വിശ്വാസജീവിതത്തിൽ ഏറ്റവും പ്രാധാന്യം വഹിക്കുന്ന ഒന്നാണ് ആദ്യകുർബാന സ്വീകരണം.

അയർലണ്ടിൽ  ഡബ്ലിന് അടുത്തുള്ള സോർട്‌സിൽ ഈ കഴിഞ്ഞ ഞായറാഴ്ച നടന്ന ആരൺ, ഹെയ്‌ഡൻ, ഡോൺ എഡ്‌വിൻ, റിയോൺ, എയ്‌ഡൻ, ആഗ്‌നസ് എന്നീ ആറ് മലയാളി കുട്ടികളുടെ ആദ്യകുർബാന സ്വീകരണം എല്ലാ മലയാളികളുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ ഉതകുന്നതാണ്.  സിറോ മലബാർ സഭയുടെ കീഴിൽ ഉള്ള ചാപ്ലൈൻസിയുടെ മേൽനോട്ടത്തിൽ നടന്ന കുട്ടികളുടെ ആദ്യകുർബാന സ്വീകരണം പ്രസിമലയാളികളുടെ കൂട്ടായ്മയുടെ മറ്റൊരു  ചിത്രം കൂടി വെളിപ്പെടുത്തുന്നു.

മൂന്ന് മണിയോട് കൂടി ഭക്തിനിർഭരമായ കുർബാന.. നാട്ടിൽ നിന്നും എത്തിയ രക്ഷിതാക്കളെ ഉൾപ്പെടുത്തി നടന്ന കാഴ്‌ചവെപ്പ്.. നാട്ടിലെ പള്ളിയങ്കണത്തെ ഓർമ്മയിൽ വരുത്തി ഒഴുകിയിറങ്ങുന്ന മനോഹരമായ പാട്ടുകൾ.. നൂറിനോടടുത്ത കുടുംബങ്ങളുള്ള സോർട്‌സിലെ വിശ്വാസികൾ എല്ലാവരും ഒന്നുപോലെ വന്നുചേർന്നപ്പോൾ പള്ളിയങ്കണം വിശ്വാസത്തിന്റെ വിളിച്ചുപറയലായി… എല്ലാറ്റിനും ഉപരിയായി റോമിൽ നിന്നും പോപ്പ് ഫ്രാൻസിസിന്റെ അനുഗ്രഹം സർട്ടിഫിക്കറ്റിന്റെ രൂപത്തിൽ കുട്ടികളിൽ എത്തിയപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ പ്രകാശം.. കാപ്പി സൽക്കാരത്തോടെ പള്ളിയിലെ ചടങ്ങുകൾക്ക് വിരാമമായി…

ഏഴ് മണിയോടുകൂടി ഹോട്ടൽ കാർട്ടണിൽ പാർട്ടി.. ആറു കുടുംബങ്ങൾ ഒത്തു ചേർന്നപ്പോൾ കുട്ടികൾക്കും മുതിന്നവർക്കുമായി കലാവിരുന്നുകൾ.. കുട്ടികളെ എങ്ങനെ ഹാളിനുള്ളിൽ നിർത്താം എന്നതിന് ഉത്തമ ഉദാഹരണമായി അവരെ ഉൾപ്പെടുത്തിയുള്ള മാജിക് ഷോ… ഹാളിലെ എല്ലാവരുടെയും ശ്രദ്ധ തങ്ങളിലേക്ക് ആവാഹിച്ചെടുത്തു ഐറിഷ് ഡാൻസ് ബാൻഡിന്റെ രംഗപ്രവേശം.. കുട്ടികൾ എല്ലാവരും അവരോടു ചേർന്നപ്പോൾ.. ബാൻഡിനെ തോപ്പിക്കുന്ന താളവുമായി മലയാളികളും.. ഓർമ്മയിൽ ഒരായിരം മധുരമായി സോർട്‌സ് മലയാളികൾ.. നമ്മുടെ കുട്ടികൾ ഏതു നാട്ടിൽ വളരുന്നുവോ അവിടുത്തെ സംസ്ക്കാരമേ കുട്ടികളെ ആകര്ഷിക്കുകയുള്ളു എന്നത് ഒരു അനുഭവപാഠം…

 

[ot-video][/ot-video]

 

[ot-video][/ot-video]

read more.. മുരുകാ.. മുരുകാ.. പുലിമുരുകാ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് താരത്തിളക്കവുമായി ഫിലിം ഡയറക്ടർ വൈശാഖും കുടുംബവും എത്തും. ലെസ്റ്ററിൽ  ഒരുക്കങ്ങൾ പൂർത്തിയാവുന്നു. മലയാളി സമൂഹം ആവേശത്തിലേക്ക്.

 

 

ലണ്ടന്‍: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യം ചെയ്ത് ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. മികച്ച ബ്രോഡ്ബാന്‍ഡ് വേഗത അവകാശപ്പെടുകയും എന്നാല്‍ പ്രായോഗിക തലത്തില്‍ അത് ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. പരസ്യങ്ങളില്‍ ശരിയായ വിവരങ്ങള്‍ മാത്രം നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പത്ത് ശതമാനത്തോളം ഉപഭോക്താക്കള്‍ക്ക് മാത്രം ലഭിക്കുന്ന ഉയര്‍ന്ന ഇന്റര്‍നെറ്റ് ഇന്റര്‍നെറ്റ് വേഗത പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്നും നിലവിലുള്ള നിയമങ്ങള്‍ ഇവയെ നിയന്ത്രിക്കാന്‍ പര്യാപ്തമല്ലെന്നും പരാതികള്‍ ലഭിച്ചതിനേത്തുടര്‍ന്നാണ് നടപടി.

വേഗതയേത്തക്കുറിച്ചുള്ള അവകാശവാദം നല്‍കുന്നതിനേക്കാള്‍ 25 ശതമാനമെങ്കിലും കുറച്ച് കാണിക്കണം എന്ന് നിര്‍ദേശിക്കുന്ന നിയമങ്ങളും അണിയറില്‍ സജ്ജമാകുന്നുണ്ട്. ടെലികോം കമ്പനിയായ ഓഫ്‌കോമിന്റെ പ്ലസ്‌നെറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ 76 എംബിപിഎസ് സ്‌കീമില്‍ ലഭിക്കുന്നത് ശരാശരി 56.4 എംബിപിഎസ് മാത്രമാണ്. കമ്പനി നല്‍കുന്ന പരസ്യത്തില്‍ 76 എംബി എന്ന് പറയുന്നത് തെറ്റിദ്ധാരണാ ജനകമാണ്. ഇത് അറിയാതെയാണ് 84 ശതമാനം ഉപഭോക്താക്കളും സേവനം ഉപയോഗിക്കുന്നത്.

ഇത്തരത്തില്‍ പത്ത് ശതമാനത്തോളം ഉപഭോക്താക്കള്‍ക്ക് മാത്രം ലഭിക്കുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യങ്ങള്‍ നല്‍കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും അവര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ അറിയാനുള്ള അവകാശമുണ്ടെന്നും ഡിജിറ്റല്‍ മിനിസ്റ്റര്‍ മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ഇക്കാര്യത്തില്‍ കമ്മിറ്റീസ് ഓഫ് അഡ്വര്‍ട്ടൈസിംഗ് പ്രാക്ടീസ് പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാനും ഇത്തരം പരസ്യങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുമാണ് പദ്ധതി.

ലണ്ടന്‍: ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന ലണ്ടനിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായം കരകയറുന്നതിനായി പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നു. വീട് വാങ്ങുന്നവര്‍ക്ക് സൗജന്യമായി 18,000 പൗണ്ട് വിലയുള്ള കാറും സ്റ്റാംപ് ഡ്യൂട്ടിയില്‍ 1,50,000 പൗണ്ട് വരെ സബ്‌സിഡിയും സൗജന്യമായി ഐപാഡുകളും സോണോസ് സൗണ്ട് സിസ്റ്റവുമൊക്കെയാണ് വാഗ്ദാനം. ഒരിക്കല്‍ ഏറെ ആവശ്യക്കാരുണ്ടായിരുന്ന ലണ്ടനിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇപ്പോള്‍ ആളുകള്‍ തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയാണെന്ന് ബയിംഗ് ഏജന്റായ ഗാരിംഗ്ടണ്‍ പ്രോപ്പര്‍ട്ടി ഫൈന്‍ഡേഴ്‌സ് പറയുന്നു. ഇതാണ് വന്‍ ഓഫറുകള്‍ നല്‍കാന്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളെ പ്രേരിപ്പിക്കുന്നത്.

നോര്‍ത്ത് ലണ്ടനിലെ മുസ്‌വെല്‍ ഹില്ലിലുള്ള ഒരു ഡവലപ്‌മെന്റ് കമ്പനി ഓരോ വീടിനും ഈയാഴ്ച സൗജന്യമായി റെനോ സോ ഇലക്ട്രിക് കാറുകളാണ് നല്‍കുന്നത്. 18,405 പൗണ്ടാണ് ഈ കാറിന്റെ വില. 1.99 മില്യന്‍ പൗണ്ടിന്റെ വീടിന് ഒന്നര ലക്ഷം പൗണ്ടിന്റെ സ്റ്റാംപ് ഡ്യൂട്ടിയിളവും ഇവര്‍ നല്‍കുന്നു. വീടുകള്‍ കാണാനെത്തുന്നവര്‍ക്ക് പ്രോസെസ്‌കോ, ഗോര്‍മെറ്റ് പിസയും ഇവര്‍ നല്‍കുന്നു. ഈയാഴ്ച ലോഞ്ച് ചെയ്യുന്ന ഇവരുടെ പ്രോജക്ടില്‍ 2500 പൗണ്ട് വരെ നിക്ഷേപിക്കുന്നവര്‍ക്ക് ഐപാഡ് സൗജന്യമായി നല്‍കുമെന്നും കമ്പനി അറിയിച്ചു.

മറ്റു ചില കമ്പനികളും ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 20,000 പൗണ്ട് വരെ വില വരുന്ന ഫര്‍ണിച്ചറുകളാണ് ഒരുകമ്പനിയുടെ ഓഫര്‍. ജോണ്‍ ലൂയിസ് വൗച്ചറുകളും സൗജന്യമായി മൂന്നു വര്‍ഷത്തേക്കുള്ള ട്രാവല്‍ പാസുകളും ഓഫറുകളിലുണ്ട്. ലണ്ടനില്‍ മാത്രം 59,000 ഹൈഎന്‍ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മാണത്തിലുണ്ടെന്ന് പ്രോപ്പര്‍ട്ടി ഏജന്റായ ഹെന്റി പ്രയര്‍ പറയുന്നു. 6000ത്തോളം ഫ്‌ളാറ്റുകള്‍ മാത്രമാണ് ഒരു വര്‍ഷത്തിനിടെ വിറ്റു പോയത്. ഇതാണ് കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

ലണ്ടന്‍: സിനിമകളുടെയും ടിവ ഷോകളുടെയും വ്യാജപ്പതിപ്പുകള്‍ കോഡി ബോക്‌സ് ഉപയോഗിച്ച് കാണുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന നിയമം ബ്രിട്ടന്‍ പാസാക്കി. പുതിയ ഡിജിറ്റല്‍ ഇക്കോണമി ആക്റ്റിലാണ് കോഡി ബോക്‌സ് പോലുള്ള ലൈവ് സ്ട്രീമിംഗ് ഉപകരണങ്ങളിലൂടെയുള്ള പൈറസി തടയാനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പകര്‍പ്പവകാശ ലംഘനത്തിന് രണ്ട് വര്‍ഷമായിരുന്നു ഇതുവരെ ലഭിച്ചിരുന്ന പരമാവധി ശിക്ഷ. ഇത് പത്ത് വര്‍ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രാജ്ഞിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ നിയമം പ്രാബല്യത്തിലായി.

നിയമം നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണെങ്കിലും ടോറന്റ് സൈറ്റുകള്‍ തിരയുന്നതും പകര്‍പ്പവകാശ ലംഘനം നടത്തുന്നതും ഈ നിയമത്തിനു മുന്നില്‍ കുറ്റകരമാണ്. പകര്‍പ്പകാശമുള്ളവര്‍ക്ക് ഉണ്ടാകാനിടയുള്ള നഷ്ടത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശിക്ഷ നിര്‍ണ്ണയിക്കുക. സാധാരണ മട്ടില്‍ പകര്‍പ്പവകാശമുള്ള ഫയലുകള്‍ ഷെയര്‍ ചെയ്യുന്നത് പോലും ദീര്‍ഘകാലം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കടുത്ത പിഴകളും ഇതിനൊപ്പം ലഭിക്കും. കോപ്പിറൈറ്റ് ട്രോള്‍സ് എന്ന പേരില്‍ പകര്‍പ്പവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കുന്ന കമ്പനികള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്.

ഇവര്‍ പകര്‍പ്പവകാശം ലംഘിക്കുന്നവരെ വിവരമറിയിക്കുകയും പണം അടക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യാറുള്ളത്. ഇനി മുതല്‍ കോപ്പിറൈറ്റ് ലംഘിക്കുന്നവര്‍ക്ക് നിയമനടപടിയേക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരിക്കും ഇവര്‍ നല്‍കുക. കോപ്പറൈറ്റ് ലംഘിച്ചുള്ള സ്ട്രീമിംഗ് പോലും ചെറിയ കാലയളവിലേക്ക് ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പുതിയ നിയമം അനുസരിച്ച്. ഇന്റര്‍നെറ്റില്‍ മാത്രമല്ല ടിവി സ്ട്രീമിംഗ് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവര്‍ പോലും ഈ നിരീക്ഷണത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ നിയമവിരുദ്ധമായി സിനിമകളും ടിവി ഷോകളും കാണുന്നവര്‍ വളരെ വേഗം പിടിക്കപ്പെട്ടേക്കാം.

RECENT POSTS
Copyright © . All rights reserved