റിയാദ്: സ്ത്രീകള്‍ക്ക് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. നിബന്ധനകളോടെയാണ് സ്ത്രീകള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. കുടുംബങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന പ്രദേശത്ത് മാത്രമേ സ്ത്രീകള്‍ക്ക് ഇരിക്കാന്‍ അനുവാദമുള്ളൂ. ഒറ്റക്കോ പുരുഷന്‍മാരായ കുടുംബാംഗങ്ങള്‍ക്കൊപ്പമോ എത്തുന്നവര്‍ക്ക് ഇരിപ്പിടത്തിനാണ് ഈ സൗകര്യമേര്‍പ്പെടുത്തുന്നത്. ഫാമിലി സെക്ഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം പ്രത്യേക സൗകര്യങ്ങള്‍ സ്റ്റേഡിയങ്ങളില്‍ ഒരുക്കാനും ഭരണകൂടം ഉത്തരവിട്ടു.
അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും സ്‌റ്റേഡിയങ്ങളില്‍ സ്‌പോര്‍ട്‌സ് ആസ്വദിക്കാനാകുമെന്ന് ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി അറിയിച്ചു. തലസ്ഥാനമായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലുള്ള പ്രധാന സ്‌റ്റേഡിയങ്ങളില്‍ കുടുംബങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ തയ്യാറാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാനാണ് ഈ പരിഷ്‌കാരത്തിനും പിന്നില്‍. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം നല്‍കാന്‍ അടുത്തിടെ സൗദി തീരുമാനിച്ചിരുന്നു.
കഴിഞ്ഞ മാസം നടന്ന ദേശീയ ദിനാഘോഷങ്ങളില്‍ റിയാദ് സ്‌റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഏറെ ജനപിന്തുണ നേടിയ തീരുമാനമായിരുന്നു ഇത്. സാമൂഹിക, സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന വിഷന്‍ 2030 പദ്ധതിയില്‍പ്പെടുത്തിയാണ് യാഥാസ്ഥിതിക രീതികളില്‍ നിന്ന് സൗദി പിന്‍മാറുന്നത്.
ലണ്ടന്‍: യുകെയിലെ സ്ലോട്ടര്‍ഹൗസുകളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു. എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് ഇന്നലെ അവതരിപ്പിച്ച പുതിയ പദ്ധതിയനുസരിച്ചാണ് ഇത്. അടുത്ത് സ്പ്രിംഗ് മുതല്‍ ഈ നിബന്ധന കര്‍ശനമാക്കാനാണ് ശുപാര്‍ശ. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നയിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് അവയിലെ ദൃശ്യങ്ങള്‍ ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മൃഗങ്ങളെ ക്രൂരമായാണോ കൈകാര്യം ചെയ്യുന്നതെന്ന് പരിശോധിക്കാനാണ് ഈ വ്യവസ്ഥ. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
90 ദിവസം വരെയുള്ള ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. സ്ലോട്ടര്‍ഹൗസുകളില്‍ മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അവയുടെ പശ്ചാത്തലത്തിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ടൂ സിസ്റ്റേഴ്‌സ് എന്ന യുകെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഏറ്റവും വലിയ ചിക്കന്‍ വിതരണക്കാരുടെ സ്ലോട്ടര്‍ഹൗസിലെയും പ്ലാന്റിലെയും ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. തിരിച്ചയച്ച ഉല്‍പ്പന്നങ്ങള്‍ ലേബല്‍ മാറ്റി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരികെ എത്തിക്കുന്നത് ഇതിലൂടെ വ്യക്തമായിരുന്നു.
വൃത്തിഹീനമായ സാഹചര്യചങ്ങളില്‍ മാംസം കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കശാപ്പിനായി എത്തിച്ച മൃഗങ്ങളെ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതിന്റെയും പന്നികളുടെ മുഖത്ത് സിഗരറ്റിന് കുത്തി പൊള്ളലേല്‍പ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അനിമല്‍ എയ്ഡ് എന്ന സംഘടന പുറത്തു വിട്ടിരുന്നു. ഇവയുടെ പശ്ചാത്തലത്തില്‍ യുകെ സൂപ്പര്‍ മാര്‍ക്കറ്റുകളും തങ്ങള്‍ക്ക ഇറച്ചിയുല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നവരുടെ ഉല്‍പാദന കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ലിങ്കണ്‍ഷയര്‍: കടുത്ത ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സിനായി അമ്മക്ക് കാത്തിരിക്കേണ്ടി വന്നത് നീണ്ട 7 മണിക്കൂര്‍. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കടുത്ത ശ്വാസംമുട്ടലും ചുമയും മൂലം അവശയായ സ്‌കാര്‍ലറ്റ് സില്‍ക്‌സ് എന്ന കുട്ടിയുമായി താന്‍ മണിക്കൂറുകളോളം കാത്തിരുന്നതിന്റെ കഥ വിവരിച്ചുകൊണ്ട ഹന്ന മേരി എന്ന മാതാവാണ് രംഗത്തെത്തിയത്. നോണ്‍ എമര്‍ജന്‍സി നമ്പറായ 101ലാണ് ഹന്ന മേരി വിളിച്ചത്. കുട്ടിയുടെ ശരീരതാപം, ശ്വാസോച്ഛാസത്തിന്റെ നിരക്ക് തുടങ്ങിയവയേക്കുറിച്ച് അവര്‍ ചോദിച്ചറിയുകയും ആംബുലന്‍സ് വിളിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
പുലര്‍ച്ചെ 2 മണിയോടെ ആംബുലന്‍സ് സര്‍വീസില്‍ വിളിച്ചു. പക്ഷേ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ആംബുലന്‍സ് സര്‍വീസില്‍ നിന്ന് തിരികെ വിളിക്കുകയും ഏറ്റവും അടുത്തുള്ള ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഒരു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്താല്‍ മാത്രമേ അടുത്തുള്ള എ ആന്‍ഡ് ഇ യൂണിറ്റില്‍ എത്താനാകൂ. അതിനിടയില്‍ കുട്ടിക്കെന്തെങ്കിലും സംഭവിച്ചാല്‍ താന്‍ എന്തു ചെയ്യും എന്ന ചോദ്യമാണ് ഹന്ന മേരി ഉന്നയിക്കുന്നത്.
തങ്ങള്‍ തിരക്കിലാണെന്ന മറുപടിയാണ് ആംബുലന്‍സ് സര്‍വീസ് നല്‍കിയത്. കുട്ടിക്ക് രണ്ടാമത്തെ തവണയാണ് ഇങ്ങനെയുണ്ടാകുന്നതെന്നും എമര്‍ജന്‍സി സര്‍വീസില്‍ നിന്ന് രണ്ടാമത്തെ തവണയാണ് ഈ ദുരവനുഭവം നേരിടുന്നതെന്നും അവര്‍ പറഞ്ഞു. 42.5നു മേല്‍ ശരീരതാപം ഉയര്‍ന്നാല്‍ മസ്തിഷ്‌കത്തിന് തകരാറുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സുകള്‍ വിളിക്കാനാണ് നിര്‍ദേശിക്കപ്പെടാറുള്ളത്. പക്ഷേ തനിക്കുണ്ടായ ദുരനുഭവം താരതമ്യമില്ലാത്തതാണെന്നും ഹന്ന മേരി പറയുന്നു.
ബര്‍മിംഗ്ഹാം: മനുഷ്യന്റെ സ്വാര്‍ത്ഥതയക്ക് ഏതളവ് വരെ പോകാനാകും? ചിലപ്പോള്‍ മറ്റൊരാള്‍ അപകടത്തില്‍പ്പെടുമ്പോള്‍ തോന്നുന്ന സഹാനുഭൂതിക്ക് സാധാരണക്കാരുടെ ഉള്ളിലുള്ള സ്വാര്‍ത്ഥത വഴിമാറാറുണ്ട്. അത് കണ്ടില്ലെന്ന് നടിക്കുന്നവരെ ക്രൂരന്‍മാര്‍ എന്നാണ് സമൂഹം വിശേഷിപ്പിക്കുക. ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഇത്തരം സ്വഭാവക്കാര്‍ സമൂഹത്തില്‍ കുറവല്ല എന്ന സൂചനയാണ് നല്‍കുന്നത്. രക്തം ഛര്‍ദ്ദിച്ചുകൊണ്ടിരുന്ന ഒരാളെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ ആംബുലന്‍സിന്റെ വിന്‍ഡ്ഷീല്‍ഡില്‍ കണ്ടെത്തിയ ഒരു കുറിപ്പാണ് ഇത് തെളിയിക്കുന്നത്. നിങ്ങള്‍ ഒരു ജീവന്‍ രക്ഷിക്കുകയായിരിക്കാം. പക്ഷേ എന്റെ വാഹനത്തിന്റെ വഴിമുടക്കിക്കൊണ്ട് നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യരുതെന്നായിരുന്നു കുറിപ്പ്.
ഇന്നലെ ഉച്ചക്ക് ബര്‍മിംഗ്ഹാമിലെ സ്‌മോള്‍ ഹീത്തിലാണ് സംഭവമുണ്ടായത്. രക്തം ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുകയായിരുന്ന എന്‍എച്ച്എസ് ആംബുലന്‍സ് സ്ഥലത്ത് അരമണിക്കൂറോളം ചെലവഴിച്ചിരുന്നു. ആംബുലന്‍സ് ജീവനക്കാര്‍ രോഗിയെ പരിചരിക്കുന്നതിനിടയിലാണ് ഈ കുറിപ്പ് ആംബുലന്‍സിന്റെ വിന്‍ഡ് ഷീല്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് പറയണമെന്ന് അറിയില്ലെന്നാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വീസ് വക്താവ് പ്രതികരിച്ചത്.
ആശുപത്രിയില്‍ വിവരമറിയിച്ച് രോഗിയുമായി എത്രയും വേഗം പോകുകയായിരുന്നു ആംബുലന്‍സ്. രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. മിക്ക സമയങ്ങളിലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടണ്ടാകാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യാന്‍ ജീവനക്കാര്‍ ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ അതിന് കഴിയാറില്ല. രോഗിക്കാണ് പ്രാധാന്യം നല്‍കാറുള്ളതെന്നും വക്താവ് പറഞ്ഞു. ആംബുലന്‍സ് സര്‍വീസ് ഈ കുറിപ്പിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയ രോഷപ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇപ്‌സ്വിച്ച്: കുട്ടികളെ മഴയില്‍ കളിക്കാന്‍ അനുവദിച്ച സ്‌കൂളിനെതിരെ പ്രതിഷേധവുമായി മാതാപിതാക്കള്‍. ഇപ്‌സ്വിച്ചിലെ പൈപ്പേഴ്‌സ് വെയില്‍ പ്രൈമറി അക്കാഡമിക്കെതിരെയാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്. മഴയില്‍ കളിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയില്‍ സ്വാഭാവികമാണെന്ന് അക്കാഡമി ഹെഡ് പറഞ്ഞതാണ് മാതാപിതാക്കളെ ചൊടിപ്പിച്ചത്. പാരഡൈം ട്രസ്റ്റിനു കീഴിലുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ സമയത്തും മറ്റ് ഇടവേളകളിലും മഴയില്‍ കളിക്കാനുള്ള അവസരം കുട്ടികള്‍ക്ക് ഒരുക്കുകയായിരുന്നു. വ്യയാമവും ശുദ്ധവായുവും ലഭിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
ആന്‍മേരി ഫ്‌ളെച്ചര്‍ എന്ന അമ്മയ്ക്ക് പക്ഷേ തന്റെ മകള്‍ സ്‌കൂളില്‍ നിന്ന് നനഞ്ഞ് കുളിച്ചു വരുന്നത് അത്ര ഇഷ്ടപ്പെട്ടില്ല. കുട്ടികളെ അവര്‍ മഴയത്ത് നിര്‍ത്തിയിരിക്കുകയാണെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഉച്ചക്കു ശേഷം നനഞ്ഞ് തണുത്താണ് കുട്ടി വീട്ടിലെത്തുന്നത്. ഈ സമയത്ത് തന്റെ നായയെപ്പോലും പുറത്ത് നിര്‍ത്താറില്ലെന്ന് അവര്‍ പറഞ്ഞു. കുട്ടിയുടെ ഷൂസ് രാത്രി മുഴുവന്‍ റേഡിയേറ്ററില്‍ വെച്ചാണ് ഉണക്കിയെടുടത്തത്. വീട് ഒരു സോന പോലെയായി മാറി. തന്റെ ഹീറ്റിംഗ് ബില്ലുകള്‍ കൂടുമെന്നും അവര്‍ പറഞ്ഞു.
മറ്റു മാതാപിതാക്കളും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തങ്ങള്‍ വരുത്തിയ മാറ്റത്തേക്കുറിച്ച് മാതാപിതാക്കളെ അറിയിക്കാന്‍ കഴിയാത്തതില്‍ ഖേദപ്രകടനവുമായി സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് പ്രിന്‍സിപ്പല്‍ ബെന്‍ കാര്‍ട്ടറും രംഗത്തെത്തി. കുട്ടികള്‍ക്ക് ആവശ്യമായ വിന്റര്‍ ജാക്കറ്റുകളും ഷൂസുകളും നല്‍കി വേണം അയക്കാനെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ തലമുറയിലുള്ളവരെ അപേക്ഷിച്ച് ഈ തലമുറ വീടുകള്‍ക്കുള്ളിലും സ്‌ക്രീനുകള്‍ക്കു മുന്നിലുമാണ് ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത്. അതുകൊണ്ടാണ് കൂടുതല്‍ സമയം പുറത്ത് ചെലവഴിക്കാന്‍ തങ്ങള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഹ
ലണ്ടന്‍: പത്തു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിസന്ധിയുമായി റീട്ടെയില്‍ മേഖല. ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായെന്നാണ് 8ഹൈ സ്ട്രീറ്റ് ഷോപ്പുടമകള്‍ പറയുന്നത്. കഴിഞ്ഞ മാസം മൊത്തം വില്‍പനയില്‍ 5.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. അക്കൗണ്ടന്‍സി, അഡൈ്വസറി സ്ഥാപനമായ ബിഡിഓയുടെ ഹൈസ്ട്രീറ്റ് സെയില്‍സ് ട്രാക്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ഒക്ടോബര്‍ മാസത്തില്‍ രേഖപ്പെടുത്തുന്ന റെക്കോര്‍ഡ് ഇടിവ് കൂടിയാണ് കഴിഞ്ഞ ഒക്ടോബറില്‍ ഉണ്ടായത്. സാധാരണ ഗതിയില്‍ ഫാഷന്‍ വില്‍പനയില്‍ 7.9 ശതമാനത്തിന്റെ സംഭാവന എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ഉണ്ടാകാറുണ്ട്. ലൈഫ്‌സ്റ്റൈല്‍ ഗുഡ്‌സ് വില്‍പനയില്‍ ഈ വര്‍ഷം 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ വില്‍പന പൊടിപൊടിക്കുന്നുണ്ട്.
22 ശതമാനം വര്‍ദ്ധന ഓണ്‍ലൈന്‍ വില്‍പനയിലുണ്ടായെന്നാണ് കണക്ക്. ഒക്ടോബര്‍ വില്‍പനയിലെ ഇടിവ് റീട്ടെയില്‍ മേഖലയില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ബിഡിഒ റീട്ടെയില്‍ ആന്‍ഡ് ഹോള്‍സെയില്‍ വിഭാഗം ഹെഡ് സോഫി മൈക്കിള്‍ പറഞ്ഞു. ബ്ലാക്ക് ഫ്രൈഡേയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രമോഷനുകളുമായി റീട്ടെയിലര്‍മാര്‍ രംഗത്തെത്തിയേക്കുമെന്നും അവര്‍ പറഞ്ഞു.
ലണ്ടന്‍: മദ്യലഹരിയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടപ്പോള്‍ യുവതി പറഞ്ഞത് വിചിത്രമായ ന്യായീകരണം. തന്റെ രക്തത്തിലെ ആല്‍ക്കഹോള്‍ പരിധി അളവിലും കൂടുതലായതിന് കാരണം അമ്മയുണ്ടാക്കി നല്‍കിയ സ്പഗെറ്റിയാണെന്നായിരുന്നു ആമി ഷിംഗിള്‍സ് എന്ന യുവതി കോടതിയില്‍ ബോധിപ്പിച്ചത്. അമ്മ തയ്യാറാക്കിയ സ്പഗെറ്റി ബൊളോനീസിലെ റെഡ് വൈനാണത്രേ കുറ്റക്കാരന്‍! ഡ്രിങ്ക് ഡ്രൈവിന് കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഈ 23കാരിക്ക് പിഴ ശിക്ഷ നല്‍കുകയും ഡ്രൈവിംഗില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ഇതിനെതിരായി നല്‍കിയ അപ്പീലിലാണ് വിചിത്രമായ അവകാശവാദവുമായി ഇവര്‍ രംഗത്തെത്തിയത്. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, അപ്പീലിനായി 2000 പൗണ്ട് അധികം ചെലവാകുകയും ചെയ്തു. ഡബിള്‍ വൈറ്റ് ലൈനുകള്‍ക്കു മുകളില്‍ നടുറോഡില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് ആമിയെ ഓഡി ടിടി കാറില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ബ്രെത്തലൈസര്‍ ടെസ്റ്റില്‍ തന്നെ ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് 12 മാസത്തേക്ക് ഇവരെ വാഹനമോടുക്കുന്നതില്‍ നിന്ന് കോടതി വിലക്കുകയായിരുന്നു.
റെഡിങ് ക്രൗണ്‍ കോടതിയിലാണ് ഇവര്‍ പിന്നീട് അപ്പീല്‍ നല്‍കിയത്. അമ്മ നല്‍കിയ സ്പഗെറ്റിക്ക് പുറമേ ഇവര്‍ രണ്ട് പൈന്റ് ബിയര്‍ കൂടി കഴിച്ചതായി കോടതി കണ്ടെത്തി. രക്തത്തില്‍ 44 മൈക്രോഗ്രാമായിരുന്നു ആല്‍ക്കഹോളിന്റെ അളവ്. 35 മൈക്രോഗ്രാമാണ് അനുവദനീയമായ അളവ്. 403 പൗണ്ട് പിഴയും വിക്ടിം സര്‍ച്ചാര്‍ജായി 40 പൗണ്ടും കോടതിച്ചെലവായി 1583 പൗണ്ടും നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ലണ്ടന്‍: ഒരാഴ്ചക്കുള്ളില്‍ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ പുറത്താകുകയും ടോറി നേതൃത്വം തെരേസ മേയ്ക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ കാലാവധി നിശ്ചയിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ബ്രീട്ടീഷ് രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ക്ക് സമയമായെന്ന പ്രതീക്ഷയിലാണ് വാതുവെയ്പ്പുകാര്‍. യൂറോപ്യന്‍ യൂണിയന്‍ അധികൃതരുമായി ബ്രെക്‌സിറ്റില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താന്‍ കഴിയാത്തതു മൂലം ഉപാധി രഹിത ബ്രെക്‌സിറ്റ് ആയിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. ഈ സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി സ്ഥാനത്ത് തെരേസ മേയ് അധികകാലം തുടരാനിടയില്ലെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.
തെരേസ മേയ് സര്‍ക്കാരിന് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഡിസംബര്‍ വരെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വം സമയം അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡിസംബറില്‍ മേയ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താകുമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. ലാഡ്‌ബ്രോക്‌സ് പോലെയുള്ള വാതുവെയ്പ്പ് സൈറ്റുകളില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ പേരിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നിലവിലുള്ള പട്ടികയില്‍ ഏറെ പിന്നിലാണെങ്കിലും ഒരു കുതിച്ചുചാട്ടം നടത്താന്‍ ഗോവിന് കഴിയുമെന്ന് തന്നെയാണ് വാതുവെയ്പ്പുകാര്‍ കരുതുന്നത്.
ഗോവിന് ഇരുപതിലൊന്ന് സാധ്യത മാത്രമാണ് നിലവില്‍ ഉള്ളത്. ബോറിസ് ജോണ്‍സണും ഡേവിഡ് ഡേവിസിനും ഏഴിലൊന്ന് സാധ്യതയും ആംബര്‍ റൂഡിനും ആന്‍ഡ്രിയ ലീഡിസമിനും പത്തിലൊന്ന് സാധ്യതകളും കല്‍പ്പിക്കപ്പെടുന്നു. സ്‌കോട്ടിഷ് ടോറി നേതാവായ റൂത്ത് ഡേവിഡ്‌സണ് 16ല്‍ ഒന്ന് സാധ്യതയുണ്ടെന്നും ലാഡ്‌ബ്രോക്‌സ് പ്രവചിക്കുന്നു. എന്നാല്‍ ആറിലൊന്ന് സാധ്യതയുമായി ജേക്കബ് റീസ് മോഗ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
സാധ്യതാപ്പട്ടിക കാണാം

വര്‍ഗീസ് ഡാനിയേല്‍
ഷെഫീല്‍ഡ് ഇംഗ്ലീഷ് ഇന്‍സ്റ്റിട്യൂട്ടിന്റെ വോളിബോള്‍ കോര്‍ട്ടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നടന്ന രണ്ടാമത് യൂറോപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കെവിസി ബര്‍മിംഗ്ഹാം ചാമ്പ്യന്മാരായി. ശനിയാഴ്ച രാവിലെ പത്തുമണിക്ക് തുടങ്ങിയ മല്‍സരം വൈകിട്ട് എട്ടുമണിക്ക് അവസാനിച്ചപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചു കൊണ്ടായിരുന്നു മുന്‍ വര്‍ഷത്തെ ജേതാക്കളായ കെ വി സി ബിര്‍മ്മിംഗ്ഹാം ‘ജോസ്‌കോ ജ്യൂവലേഴ്‌സ് കോട്ടയം’ എവര്‍ റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടത്. മുന്‍ വര്‍ഷത്തെ റണ്ണര്‍ അപ്പായ ലിവര്‍പ്പൂള്‍ വോളിബോള്‍ ക്ലബ്ബ് ഇക്കുറിയും തല്‍സ്ഥാനം നില നിര്‍ത്തി.ഓസ്ട്രിയന്‍ ടീമായ വിയന്നക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

എസ് കെ സി എ പ്രസിഡന്റ് ശ്രീ. ബിജു മാത്യൂ സ്വാഗതം ആശംസിച്ച ശേഷം രാവിലെ പത്തുമണിക്ക് ക്ലബ്ബിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ശ്രീ. വിന്‍സന്റ് വര്‍ഗ്ഗീസ് തിരിതെളിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ച മല്‍സരത്തില്‍ എട്ടു ടീമുകള്‍ രണ്ടു വിഭാഗങ്ങളിലായി ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് കളികള്‍ വീതം ജയിച്ച് സെമിയില്‍ പ്രവേശിച്ച വിയന്നയും ബര്‍മ്മിംഗ്ഹാമും ഫൈനലില്‍ എത്തുമെന്ന ഏവരുടേയും പ്രതീക്ഷയെ തകര്‍ത്തു കൊണ്ട് വിയന്നക്കെതിരെ രണ്ടു സെറ്റ് ജയം നേടി ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പ്പൂള്‍ ഫൈനലില്‍ എത്തിയപ്പോള്‍ മല്‍സരത്തിന്റെ ആവേശം പതിന്മടങ്ങായി. ബിന്‍സു ജോണിന്‍റെ നേതൃത്വത്തില്‍ പോരാടിയ ബര്‍മ്മിംഗ്ഹാമും വംസിയുടെ നേതൃത്വത്തില്‍ കളിച്ച ലിവര്‍പൂളും ഇഞ്ചോടിഞ്ചു പോരാടിയപ്പോള്‍ കാണികള്‍ ആവേശഭരിതരായി. അത്യുജ്ജ്വലമായ പോരാട്ടം കാഴ്ച വച്ചെങ്കിലും മറുപടിയില്ലാത്ത രണ്ടു സെറ്റുകള്‍ക്ക് വഴങ്ങി ബര്‍മിംഗ്ഹാമിനോട് ലിവര്‍പൂള്‍ അടിയറവുപറഞ്ഞു.

ആദ്യസെമിയില്‍ ബര്‍മിംഗ്ഹാമിനെതിരെ ഒരു സെറ്റ് നേടിയ ശേഷം പിന്നീടുള്ള രണ്ടു സെറ്റുകള്‍ പരാജയപ്പെട്ട കേംബ്രിഡ്ജും, ലിവര്‍പൂളിനോട് പരാജയപ്പെട്ട വിയന്നയും തമ്മില്‍ നടന്ന ലൂസേഴ്സ് ഫൈനലും ആവേശം നിറഞ്ഞതായിരുന്നു. ഈ മത്സരത്തില്‍ വിജയിച്ച വിയന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി ലിവര്‍പൂള്‍ ടീമിലെ വംസിയെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച തന്ത്രങ്ങളിലൂടെ ബര്‍മിംഗ്ഹാം ടീമിനെ വിജയത്തിലേക്ക് എത്തിച്ച കിരണ്‍ ജോസഫ് ആണ് മികച്ച ഡിഫന്റ്. പ്രോമിസിംഗ് ടീമിനുള്ള അവാര്‍ഡ് കാര്‍ഡിഫ് വോളിബോള്‍ ടീമിനാണ് ലഭിച്ചത്.
കളിക്കളത്തില്‍ രണ്ടു വൈദീകരും തങ്ങളുടെ വോളിബോള്‍ മികവ് പരീക്ഷിക്കുവാന്‍ എത്തിയിരുന്നു. ലിവര്‍പ്പൂള്‍ ടീമംഗമായിരുന്ന ഫാ. റോയി, കാര്‍ഡിഫ് ടീമംഗമായ ഫാ. ആംബ്രോസ് എന്നിവരായിരുന്നു മികച്ച കളി കാഴ്ച വച്ച ആ വൈദീകര്‍.
മുന്‍ കസ്റ്റംസ് ടീമംഗവും തൊടുപുഴ ന്യൂമാന്‍ കോളേജ് വോളിബോള്‍ ടീം ക്യാപ്റ്റനുമായിരുന്ന ജോസ് പരപ്പനാട്ട് ആയിരുന്നു ടൂര്‍ണ്ണമെന്റിലെ മെയിന്‍ റഫറി. തികച്ചും കുറ്റമറ്റ രീതിയില്‍ കളി നിയന്ത്രിച്ച അദ്ദേഹം ഈ ടൂര്‍ണ്ണമെന്റിന്റെ മികച്ച സംഘാടനത്തെ അഭിനന്ദിച്ചു. വിജയികളായ ബിര്‍മ്മിംഗ്ഹാം, ലിവര്‍പ്പൂള്‍, വിയന്ന ടീം ക്യാപ്റ്റന്മാരും പരാതിക്കിട നല്‍കാതെ നടത്തിയ സംഘാടന മികവിനെ അഭിനന്ദിച്ചു സംസാരിച്ചു.
അലൈഡ് ഫൈനാന്‍സിയേഴ്‌സും നീലഗ്ഗിരി റെസ്റ്റോറന്റും സ്‌പോണ്‍സേഴ്‌സ് ആയിരുന്ന ടൂര്‍ണ്ണമെന്റിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഡിനു വിന്‍സന്റിനും രണ്ടാം സമ്മാനം ഫാ. റോയിക്കും മൂന്നാം സമ്മാനം സ്റ്റാബിനും ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം റവ. ഫാദര്‍ സന്തോഷ് വാഴപള്ളിയും കളിക്കളത്തില്‍ പോരാടിയ വൈദീകരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ ടീമംഗങ്ങള്‍ക്കും സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും, മല്‍സരം കാണാനെത്തിയവര്‍ക്കും, ക്ലബിന്റെ ഭാരവാഹികളായ ശ്രീ ഡോണി സ്‌കറിയ, ശ്രീ ജോജി ജോസഫ്, ശ്രീ വിന്‍സന്റ് വര്‍ഗ്ഗീസ് എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.
ലണ്ടന്‍: യുകെയിലെ ജനപ്രിയ കറന്റ് അക്കൗണ്ടുകളില്‍ ഒന്നായ സാന്റാന്‍ഡര്‍ 123യുടെ ഉപഭോക്താക്കള്‍ക്ക് പലിശ നിരക്ക് വര്‍ദ്ധനയുടെ ആനുകൂല്യം ലഭിക്കില്ല. 123 അക്കൗണ്ടുകളുടെ പലിശ 1.5 ശതമാനത്തില്‍ത്തന്നെ തുടരുമെന്ന് സ്റ്റാന്റാന്‍ഡര്‍ അറിയിച്ചു. ബാങ്കിന്റെ സേവിംഗ് പദ്ധതികളുടെ റിവ്യൂവിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ദശലക്ഷക്കണക്കിന് അക്കൗണ്ട് ഉടമകള്‍ക്കാണ് ഇതിലൂടെ കഴിഞ്ഞയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ച പലിശ നിരക്ക് വര്‍ദ്ധനയുടെ ആനുകൂല്യം ലഭിക്കാതെ പോകുന്നത്.
സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ ഉയര്‍ത്തിയതിനു പിന്നാലെ ബാങ്ക് അടിസ്ഥാന നിരക്ക് 0.25 ശതമാനത്തില്‍ നിന്ന് 0.5 ശതമാനമായി വര്‍ദ്ധിപ്പിച്ചിരുന്നു. മോര്‍ട്ട്‌ഗേജ് നിരക്കുകളും 0.25 ശതമാനമായി ഉയര്‍ത്തുമെന്ന് ബാങ്ക് പ്രഖ്യാപിച്ചെങ്കിലും ഇത് ഉപഭോക്താക്കള്‍ക്ക് ബാധകമാക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. 22 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് പലിശനിരക്ക് വര്‍ദ്ധനയുടെ യാതൊരു ഫലവും ലഭിക്കാതെ പോകുമെന്ന ആശങ്കയാണ് ഇതോടെ ഉയരുന്നത്.
ചില ബാങ്കുകള്‍ പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകാത്തത് ഇടപാടുകാരെ നിരാശരാക്കുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. തങ്ങളുടെ അക്കൗണ്ടുകള്‍ സാങ്കേതികമായി അടിസ്ഥാന നിരക്കുമായി ബന്ധിതമാണോ എന്ന വസ്തുത കണക്കിലെടുത്തില്ലെങ്കിലും പലിശനിരക്കിലെ വര്‍ദ്ധനയുടെ ആനുകൂല്യം തങ്ങള്‍ക്ക് ലഭിക്കുമോ എന്നാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 123 അക്കൗണ്ടുകളുടെ പലിശ 3 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായി ബാങ്ക് കുറച്ചിരുന്നു.