Main News

ലണ്ടന്‍: ഏറ്റവും വിലകൂടിയ ഡ്രിങ്കുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ലണ്ടന്‍. എന്നാല്‍ ഒരു പൈന്റ് ബിയറിന് 13.40 പൗണ്ട് വിലയിട്ട ലണ്ടന്‍ പബ്ബിനെതിരെ വിമര്‍ശനം ഉയരുന്നു. ബോറോ മാര്‍ക്കറ്റിലെ ദി റേക്ക് എന്ന പബ്ബാണ് ക്ലൗഡ്‌വാട്ടറിന്റെ നോര്‍ത്ത് വെസ്റ്റ് ഡബിള്‍ ഐപിഎ ബിയറിന്റെ ശരാശരി വിലയേക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് വില്‍പനയ്ക്ക് വെച്ചത്. സെവന്‍ ക്വിഡ് അല്‍പം വില കൂടിയ ബിയറാണ്. എന്നാല്‍ 13.4 പൗണ്ട് എന്നത് അല്‍പം കടന്നുപോയെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.

ഗുഡ് പബ് ഗൈഡിന്റെ കണക്ക് അനുസരിച്ച് 4.08 പൗണ്ട് ആണ് ലണ്ടനില്‍ ബിയറിന്റെ ശരാശരി വില. എന്നാല്‍ ഗുണനിലവാരത്തില്‍ നിര്‍മിക്കുന്ന ബിയറിന് ഇത്രയും വില വരുമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണെന്ന ആരോപണം പബ് അധികൃതര്‍ നിഷേധിച്ചു. തങ്ങള്‍ ഇതിലൂടെ വലിയ ലാഭം കൊയ്യുന്നില്ലെന്നും പബ് നടത്തിപ്പുകാരായ ഉറ്റോബിയര്‍ പറഞ്ഞു. ക്ലൗഡ് വാട്ടറില്‍ നിന്ന് ഒരു ഡിസ്ട്രിബ്യൂട്ടര്‍ വഴിയാണ് തങ്ങള്‍ ബിയര്‍ വാങ്ങുന്നത്. അവര്‍ ഇടുന്ന മാര്‍ജിനാണ് വില കൂടുന്നതിന് കാരണമെന്നും ഉറ്റോബിയര്‍ അവകാശപ്പെട്ടു.

9 പെര്‍സെന്റ് ബിയര്‍ ഒരു കാരണവശാലും വിലകുറഞ്ഞതാവില്ലെങ്കിലും പരമാവധി വില കുറയ്ക്കാന്‍ തങ്ങള്‍ ശ്രമിക്കാറുണ്ട്. ഇനിയും വില കുറയ്ക്കുന്നതിനുള്ള സാധ്യതയാണ് തങ്ങള്‍ പരിഗണിക്കുന്നത്. 20 ലിറ്ററിന് 130 പൗണ്ടിലേറെ നല്‍കിയാണ് ഇത് തങ്ങള്‍ വാങ്ങുന്നതെന്നും പബ് നടത്തിപ്പുകാര്‍ പറയുന്നു,

ലണ്ടന്‍: ഈസ്റ്റ് സസെക്‌സിലെ തീരദേശ മേഖലയില്‍ രാസവസ്തുവിന്റെ സാന്നിധ്യമുള്ള മൂടല്‍മഞ്ഞ് മൂലം ജനങ്ങള്‍ക്ക് അസ്വസ്ഥത. ബേര്‍ലിംഗ് ഗ്യാപ്പില്‍ നിന്ന് ഇതേത്തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് ഈ മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെട്ടത്. ജനങ്ങള്‍ക്ക് ശ്വാസതടസവും മറ്റ് അസ്വസ്ഥതകളും ഉണ്ടായതിനെത്തുടര്‍ന്ന് എമര്‍ജന്‍സ് സര്‍വീസുകള്‍ ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു. ഈസ്റ്റ്‌ബോണ്‍ മുതല്‍ ബേര്‍ലിംഗ് ഗ്യാപ് വരെയുള്ള പ്രദേശത്ത് കടലില്‍ നിന്നെത്തിയ രാസമേഘം മൂലം ജനങ്ങള്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായെന്ന് പോലീസ് പറയുന്നു.

ഈ മേഘത്തിന്റെ ഉറവിടം അജ്ഞാതമാണെന്നാണ് റിപ്പോര്‍ട്ട്. വീടുകളുടെ ജനാലകളും വാതിലുകളും അടച്ചിടണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈസ്റ്റ്‌ബോണ്‍ ഡിസ്ട്രിക്റ്റ് ജനറല്‍ ഹോസ്പിറ്റലില്‍ 100 ഓളം ആളുകള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് ഈസ്റ്റ് സസെക്‌സ് ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് അറിയിച്ചു. രാസമേഘത്തിന്റെ സാന്നിധ്യം ഏറെ നേരം പ്രദേശത്ത് തുടര്‍ന്നുവെന്ന് ഇാസ്റ്റ് സസെക്‌സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അറിയിച്ചു.

ബീച്ചിലെ ക്ലിഫിനു മുകളില്‍ നിന്നവര്‍ക്കാണ് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായത്. കണ്ണുകള്‍ നീറുകയും ശ്വാസതടസം അനുഭവപ്പെടുകയും ചിലര്‍ ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ആരെങ്കിലും ബീച്ചില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് ആര്‍എന്‍എല്‍ഐയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ഏതെങ്കിലും രാസവസ്തുക്കള്‍ ചോര്‍ന്നതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബാഴ്‌സലോണ: ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയ ഭക്ഷണം ഹൃദയരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം. 12 വര്‍ഷം നീണ്ട പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഫിന്‍ലന്‍ഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയര്‍ പ്രൊഫസര്‍ പെക്ക ജൗസിലാത്തിയാണ് ഈ ഗവേഷണഫലം പുറത്തു വിട്ടത്. ഉപ്പിന്റെ പ്രതിദിന ഉപയോഗം 5 ഗ്രാം ആയി കുറയ്ക്കുകയാണെങ്കില്‍ 2.5 ദശലക്ഷം മരണങ്ങള്‍ പ്രതിരോധിക്കാനാകുമെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്.

അനുവദനീയമായ ഈ അളവിന്റെ 80 മുതല്‍ 140 ശതമാനം അധികം ഉപ്പാണ് മിക്കവരും ഉപയോഗിക്കുന്നത്. 13.7 ഗ്രാമിലേറെ ഉപ്പ് ഒരു ദിവസം കഴിക്കുന്നത് ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം പറയുന്നു. രക്തസമ്മര്‍ദ്ദം ഉയരുന്നതു മൂലമുള്ള ഹൃദയാഘാതങ്ങള്‍ മാത്രമല്ല ഇവയില്‍പ്പെടുന്നതെന്നും ജൗസിലാത്തി പറഞ്ഞു. ഒരാള്‍ക്ക് എത്ര അളവില്‍ ഉപ്പ് ഉപയോഗിക്കാമെന്ന് വിഗദ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്‍എച്ച്എസ് മാനദണ്ഡമനുസരിച്ച് 6 ഗ്രാം വരെ ഒരാള്‍ക്ക് ഒരു ദിവസം ഉപയോഗിക്കാം.

എന്നാല്‍ മനുഷ്യ ശരീരത്തിന് ഉപ്പ് അത്യാവശ്യവുമാണ്. 2 മുതല്‍ 3 ഗ്രാം വരെയാണ് പ്രതിദിനം ആവശ്യമുള്ളത്. അതേസമയം അധിക ഉപയോഗം കൊറോണറി ഹാര്‍ട്ട് ഡിസീസിനും പക്ഷാഘാതത്തിനും വരെ കാരണമായേക്കാം. 4630 പേരിലാണ് പഠനം നടത്തിയത്. 25 മുതല്‍ 64 വരെ പ്രായമുള്ളവരില്‍ 12 വര്‍ഷത്തോളം പഠനം തുടര്‍ന്നു. ഇവര്‍ ഉപയോഗിച്ച ഉപ്പിന്റെ അളവ് അറിയുന്നതിന് മൂത്രപരിശോധന നടത്തിയിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്ന്‍ പതിനഞ്ചിന് എം1ല്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. നോട്ടിംഗ്ഹാമിലെ താമസക്കാരനും അപകടത്തില്‍ പെട്ട മിനി ബസ് ഉടമയുമായ സിറിയക് ജോസഫിന്‍റെ (ബെന്നി) മരണം ഇന്നലെ ഉച്ചയോടെ സ്ഥിരീകരിച്ചിരുന്നു. രാത്രിയോടെയാണ് അപകടത്തില്‍ മറ്റൊരു മലയാളി കൂടി മരണമടഞ്ഞതായി വിവരം പുറത്ത് വന്നത്. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശിയും വിപ്രോ കമ്പനിയില്‍ മാനേജരുമായ ഋഷി രാജീവ്‌ മരണപ്പെട്ടതായി രാത്രിയോടെ ആണ് അറിഞ്ഞത്.

നോട്ടിംഗ്ഹാമിലെ എബിസി ട്രാവല്‍സിന്റെ മിനി ബസ് ബുക്ക് ചെയ്ത് യാത്ര ചെയ്തിരുന്ന വിപ്രോ കമ്പനിയിലെ ജീവനക്കാരും ബന്ധുക്കളുമാണ് അപകടത്തില്‍ മരണമടഞ്ഞവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് രണ്ടു ട്രക്കുകളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മോട്ടോര്‍വേയില്‍ ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ ആണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് ട്രക്കുകളിലെയും ഡ്രൈവര്‍മാരെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൂസ്റ്റര്‍ സ്വദേശിയായ 31 വയസ്സുകാരനും സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് സ്വദേശിയായ 53 വയസ്സുകാരനുമാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ഇതില്‍ വൂസ്റ്റര്‍ സ്വദേശി അമിതമായ അളവില്‍ മദ്യപിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

പുലര്‍ച്ചെ നടന്ന അപകടത്തില്‍ ഉള്‍പ്പെട്ടത് ബെന്നിച്ചേട്ടന്‍ ഓടിച്ചിരുന്ന വാഹനമാണ് എന്നത് ബെന്നിയുടെ വീട്ടുകാരും നോട്ടിംഗ്ഹാം മലയാളികളും അറിയുന്നത് അപകട വിവരം അറിയിച്ച് പോലീസ് വീട്ടില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ അപ്പോഴും അപകടത്തിന്‍റെ ഗുരുതരാവസ്ഥ ഇത്രയും ഭയാനകമാകും എന്ന് ആരും കരുതിയിരുന്നില്ല.

അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഒന്‍പത് മണിയോടെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോഴും രക്ഷപെട്ട നാല് പേരില്‍ ഒരാള്‍ ബെന്നിച്ചേട്ടന്‍ ആയിരിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു നോര്‍ത്താംപ്ടന്‍, നോട്ടിംഗ്ഹാം എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികള്‍ അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള ആശുപത്രികളിലേക്ക് ഓടിയെത്തിയത്. എന്നാല്‍ ഉച്ചയോടെ മരണമടഞ്ഞ എട്ടു പേരില്‍ ഒരാള്‍ തങ്ങളുടെ പ്രിയപ്പെട്ട ബെന്നിച്ചേട്ടന്‍ ആണെന്ന് അറിഞ്ഞ ഞെട്ടലില്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി ഇവര്‍.

കോട്ടയം പാല ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ കുടുംബാംഗമാണ് അപകടത്തില്‍ മരണമടഞ്ഞ സിറിയക് ജോസഫ്. ഭാര്യയും രണ്ട് മക്കളുമായി നോട്ടിംഗ്ഹാമില്‍ ആണ് താമസം. അപകടത്തില്‍ പെട്ട മിനി ബസിന്‍റെ ഉടമ കൂടി ആയിരുന്നു അപകട സമയത്ത് ബസ് ഓടിച്ചിരുന്ന ബെന്നി. എബിസി ട്രാവല്‍സ് എന്ന പേരില്‍ ട്രാവല്‍ സര്‍വീസ് നടത്തി വരികയായിരുന്നു ഇദ്ദേഹം. പുലര്‍ച്ചെ നോട്ടിംഗ്ഹാമില്‍ നിന്നും വെംബ്ലിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു അപകടത്തില്‍ പെട്ട ബസ്.

ലണ്ടന്‍: ബ്രെക്‌സിറ്റ് മൂലം ബ്രിട്ടീഷ് പൗരന്‍മാര്‍ നാടുവിടുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷുകാര്‍ കൂട്ടപ്പലായനം നടത്തുന്നുവെന്നാണ് വിവരം. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ഒരു ലക്ഷത്തിലേറെ ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുവെന്നാണ് കണക്ക്. യുകെ വിടുന്ന യൂറോപ്യന്‍ പൗരന്‍മാരെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ബ്രെക്‌സോഡസ് എന്ന പേരിലാണ് ഇത് പരാമര്‍ശിച്ചിട്ടുള്ളത്. ബ്രെക്‌സിറ്റിനായി രാജ്യം തീരുമാനമെടുത്തത് ഞെട്ടലോടെയാണ് കേട്ടതെന്ന് ഇത്തരത്തില്‍ നാടുവിടാന്‍ ഉദ്ദേശിക്കുന്ന ചിലര്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിനായി ഐറിഷ് പൗരത്വത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്ന വലിയൊരു വിഭാഗവും യുകെയിലുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസമാക്കാനും ചിലര്‍ പദ്ധതിയിടുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്ക് അനുസരിച്ച് 1,22,000 യൂറോപ്യന്‍ പൗര്‍ന്‍മാര്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ യുകെ വിട്ടു. അതേ കാലയളവില്‍ 1,34,000 ബ്രിട്ടീഷ് പൗരന്‍മാര്‍ വിദേശത്തേക്ക് താമസം മാറിയിട്ടുണ്ട്.

മുന്‍വര്‍ഷത്തേക്കാള്‍ 8000 പേര്‍ അധികമാണ് ഇത്. ജോലികള്‍ക്കായാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിടുന്നത്. അവരുടെ കുടുംബാംഗങ്ങളും പങ്കാളികളുമൊക്കെ പിന്നാലെയെത്തുന്നു. 2012നു ശേഷം ബ്രിട്ടന്‍ കാണുന്ന ഏറ്റവും വലിയ എമിഗ്രേഷനാണ് ഇത്. അതേസമയം യുകെയിലേത്ത് എത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നും സൂചനയുണ്ട്.

ലാന്‍കാഷയര്‍: സ്‌കോട്ട്‌ലന്‍ഡിലെ ഏറ്റവും വലിയ മൂന്നാമത്തെ എന്‍എച്ച്എസ് ട്രസ്റ്റില്‍ സൈബര്‍ ആക്രമണം. ആക്രമണമുണ്ടായ സാഹചര്യത്തില്‍ ഓപ്പറേഷനുകളും അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കി. എന്‍എച്ച്എസ് ലാന്‍കാഷയറിലാണ് ആക്രമണം ഉണ്ടായത്. രോഗികളോട് അടിയന്തര സാഹചര്യമാണെങ്കില്‍ മാത്രമേ ആശുപത്രിയില്‍ എത്താവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ് മാസത്തില്‍ വാനക്രൈ ആക്രമണത്തിനും ട്രസ്റ്റ് ഇരയായിരുന്നു. അതിനു ശേഷം രണ്ടാമത്തെ തവണയാണ് സൈബര്‍ ആക്രമണം ട്രസ്റ്റിനു നേരെയുണ്ടാകുന്നത്.

വെള്ളിയാഴ്ച ഉച്ചക്കു ശേഷം ആശുപത്രികളുടെ പ്രവര്‍ത്തനവും ജിപി പ്രാക്ടീസുകളും കൈകാര്യം ചെയ്യുന്ന ഐടി സംവിധാനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഏതു വിധത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന് ഇവര്‍ സ്ഥിരീകരിച്ചില്ല. ചില മാല്‍വെയര്‍ ആക്രമണങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് കാല്‍കം ക്യാംപ്‌ബെല്‍ പറഞ്ഞു. ആക്രമണം വ്യക്തമായതോടെ മാല്‍വെയറുകള്‍ പടരാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

രോഗികള്‍ക്ക് ഇതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ജീവനക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.നോര്‍ത്ത്, സൗത്ത് ലാന്‍കാഷയറില്‍ മൂന്ന് ജനറല്‍ ആശുപത്രികളും നിരവധി ജിപി സര്‍ജറികള്‍, ഡെന്റിസ്റ്റുകള്‍, ഫാര്‍മസികള്‍ എന്നിവയും നടത്തുന്നത് ഈ ട്രസ്റ്റാണ്. 6,50,000 ആളുകളുടെ ആരോഗ്യ സേവനങ്ങള്‍ ഈ ട്രസ്റ്റിന്റെ ഉത്തരവാദിത്തത്തിലാണ് നടക്കുന്നത്.

ലണ്ടന്‍: ഒരു നേരം പല്ലുതേച്ചില്ലെന്ന് വെച്ച് ഒന്നും സംഭവിക്കാനില്ലെന്ന് കരുതുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ ഗവേഷണം. പല്ല് തേക്കാതിരിക്കുന്നത് മാരക രോഗങ്ങള്‍ക്ക് വരെ കാരണമാകുമെന്നാണ് പഠനം പറയുന്നത്. പ്രമേഹം, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്ക് ദന്തശുദ്ധിയില്ലായ്മ കാരണമാകുമെന്ന് നേരത്തേ തന്നെ തെളിഞ്ഞിരുന്നു. ക്യാന്‍സറിനു പോലും പല്ല്‌തേക്കാത്തത് കാരണമായേക്കാമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. മോണരോഗങ്ങളുമായി ക്യാന്‍സറിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്.

ബഫലോയിലെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തം നടത്തിയത്. മോണരോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ രക്തത്തില്‍ കലരുകയും അവ ട്യൂമറുകളുടെ വളര്‍ച്ചക്ക് കാരണമാകുകയും ചെയ്യും. ദന്തശുദ്ധി പാലിക്കാത്തവര്‍ക്ക് വരുന്ന ക്യാന്‍സറുകളുടെ പട്ടിക ശാസ്ത്രജ്ഞര്‍ നിരത്തുന്നതും ഞെട്ടിക്കുന്നതാണ്. സ്തനാര്‍ബുദം, വായിലെ ക്യാന്‍സര്‍, ശ്വാസകോശം, ത്വക്ക്, പിത്താശയം, കണ്ഠം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ എന്നിവയാണത്രെ പല്ലുതേക്കാത്തവരെ കാത്തിരിക്കുന്നത്.

65നും 70നുമിടയില്‍ പ്രായമുള്ള 65,000 സ്ത്രീകളില്‍ എട്ടു വര്‍ഷത്തോളം നടത്തിയ പഠനങ്ങളിലാണ് ഇത് വ്യക്തമായത്. നേരത്തേ പുരുഷന്‍മാരില്‍ നടത്തിയ പഠനങ്ങളിലും സമാന ഫലങ്ങളാണ് ലഭിച്ചത്. വായിലുണ്ടാകുന്ന ക്യാന്‍സറിനാണ് ദന്തശുദ്ധിയില്ലായ്മയുമായി ഏറ്റവും അടുത്ത ബന്ധമുള്ളത്. ആരോഗ്യമില്ലാത്ത മോണകള്‍ ഇതിനുള്ള സാധ്യത മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുന്നു. അന്നനാളം അടുത്തായതിനാല്‍ മോണയിലെ ബാക്ടീരിയ ബാധിക്കാനുള്ള സാധ്യതകളും ഏറെയാണ്.

ഹൃദയരോഗങ്ങളും പക്ഷാഘാതവും ദന്തശുദ്ധിയില്ലാത്തതു മൂലം വരാനിടയുണ്ടെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. മോണരോഗമുണ്ടാക്കുന്ന ബാക്ടീരിയ മൂലം ശരീരത്തിലുണ്ടാകുന്ന നീര്‍വീക്കങ്ങള്‍ രക്തക്കുഴലുകള്‍ക്ക് തടസമുണ്ടാക്കുന്നതാണ് കാരണം. ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ കുറയ്ക്കുന്നതു വഴി പ്രമേഹത്തിനും ഇവ കാരണമാകുന്നു. ബാക്ടീരിയ ശ്വാസകോശത്തിനും അസുഖങ്ങള്‍ വരുത്താറുണ്ട്. ഗര്‍ഭപാത്രത്തിലേക്കുള്ള രക്തക്കുഴലുകള്‍ നീര്‍വീക്കത്തില്‍ തടസപ്പെടുന്നത് ഗര്‍ഭം അലസാനും കാരണമായേക്കാം. അല്‍ഷൈമേഴ്‌സിനും ദന്തരോഗ ബാക്ടീരിയ കാരണക്കാരനാണെന്ന് സെന്‍ട്രല്‍ ലാന്‍കാഷയര്‍ സ്‌കൂള്‍ ഓഫ്‌മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രിയില്‍ നടന്ന പഠനത്തില്‍ വ്യക്തമായിരുന്നു.

ഇന്ന് പുലര്‍ച്ചെ 03.15ന് നോട്ടിംഗ്ഹാമിനടുത്ത് മോട്ടോര്‍ വേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിര്യാതനായ സിറിയക് ജോസഫിന് (ബെന്നിച്ചേട്ടന്‍) അശ്രുപൂജ അര്‍പ്പിച്ച് യുകെ മലയാളികള്‍ ആശുപത്രിയിലും വീട്ടിലും എത്തിച്ചേര്‍ന്നു. പുലര്‍ച്ചെ നടന്ന അപകടത്തില്‍ ഉള്‍പ്പെട്ടത് ബെന്നിച്ചേട്ടന്‍ ഓടിച്ചിരുന്ന വാഹനമാണ് എന്നറിഞ്ഞത് അപകട വിവരം അറിയിച്ച് പോലീസ് വീട്ടില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ അപ്പോഴും അപകടത്തിന്‍റെ ഗുരുതരാവസ്ഥ ഇത്രയും ഭയാനകമാകും എന്ന് ആരും കരുതിയിരുന്നില്ല.

അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഒന്‍പത് മണിയോടെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോഴും രക്ഷപെട്ട നാല് പേരില്‍ ഒരാള്‍ ബെന്നിച്ചേട്ടന്‍ ആയിരിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു നോര്‍ത്താംപ്ടന്‍, നോട്ടിംഗ്ഹാം എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികള്‍ അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള ആശുപത്രികളിലേക്ക് ഓടിയെത്തിയത്. എന്നാല്‍ ഉച്ചയോടെ മരണമടഞ്ഞ എട്ടു പേരില്‍ ഒരാള്‍ തങ്ങളുടെ പ്രിയപ്പെട്ട ബെന്നിച്ചേട്ടന്‍ ആണെന്ന് അറിഞ്ഞ ഞെട്ടലില്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി ഇവര്‍.

കോട്ടയം പാല ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ കുടുംബാംഗമാണ് അപകടത്തില്‍ മരണമടഞ്ഞ സിറിയക് ജോസഫ്. ഭാര്യയും രണ്ട് മക്കളുമായി നോട്ടിംഗ്ഹാമില്‍ ആണ് താമസം. അപകടത്തില്‍ പെട്ട മിനി ബസിന്‍റെ ഉടമ കൂടി ആയിരുന്നു അപകട സമയത്ത് ബസ് ഓടിച്ചിരുന്ന ബെന്നി. എബിസി ട്രാവല്‍സ് എന്ന പേരില്‍ ട്രാവല്‍ സര്‍വീസ് നടത്തി വരികയായിരുന്നു ഇദ്ദേഹം. പുലര്‍ച്ചെ നോട്ടിംഗ്ഹാമില്‍ നിന്നും വെംബ്ലിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു അപകടത്തില്‍ പെട്ട ബസ്.

പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ രണ്ട് ട്രക്കുകളും ബെന്നി ഓടിച്ചിരുന്ന മിനി ബസും ആണ് ഉള്‍പ്പെട്ടത്. അപകട കാരണം ഉണ്ടാക്കുന്ന രീതിയില്‍ അലക്ഷ്യമായി ഡ്രൈവ് ചെയ്തതിനു രണ്ടു ട്രക്കുകളിലെയും ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ മദ്യലഹരിയില്‍ ആയിരുന്നു വാഹനമോടിച്ചിരുന്നത് എന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് രാവിലെ എം1ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. മിനിബസ് ഓടിച്ചിരുന്ന നോട്ടിങ്ഹാമിലുള്ള മലയാളിയായ ബെന്നിയും മരിച്ചവരിൽ പെടുന്നു. കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല.  രണ്ട് ലോറിയും ഒരു മിനി ബസും ഉള്‍പ്പെട്ട അപകടമാണ് ഉണ്ടായത്. ജംഗ്ഷൻ പതിനഞ്ചിനും പതിനാലിനും മദ്ധ്യേ ഒരേ ദിശയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. മിനി ബസ് നോട്ടിംഗ്ഹാം നിന്നും ആണ് പുറപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.  ഇന്ന് വെളുപ്പിന് മൂന്നേകാൽ മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കുപറ്റിയവരെ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റി.

അപകടകരമായ ഡ്രൈവിംഗിലൂടെ ആക്സിഡന്റ് ഉണ്ടാക്കിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി തെംസ് വാലി പോലീസ് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് എം1 അടച്ചിരിക്കുകയാണ്. ഇത് വഴി യാത്ര പ്ലാന്‍ ചെയ്തിരുന്നവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് പോലീസ് അറിയിക്കുന്നു. ബ്രിട്ടീഷ് മോട്ടോ ജിപി കാണുവാനായി സിൽവർ സ്റ്റോണിലേക്കു സഞ്ചരിക്കുന്നവർ എം വൺ ഒഴിവാക്കി സഞ്ചരിക്കണമെന്ന് ഹൈവേ ഏജൻസി അറിയിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് രാവിലെ എം1ല്‍ ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ട് ലോറിയും ഒരു മിനി ബസും ഉള്‍പ്പെട്ട അപകടമാണ് ഉണ്ടായത്. അപകടത്തില്‍ മിനി ബസില്‍ ഉണ്ടായിരുന്ന മൂന്നിലധികം ആളുകള്‍ മരണപ്പെട്ടതായാണ്‌ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. മിനി ബസില്‍ ഉണ്ടായിരുന്നവരെ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റി.

അപകടകരമായ ഡ്രൈവിംഗിലൂടെ ആക്സിഡന്റ് ഉണ്ടാക്കിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി തെംസ് വാലി പോലീസ് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് എം1 അടച്ചിരിക്കുകയാണ്. ഇത് വഴി യാത്ര പ്ലാന്‍ ചെയ്തിരുന്നവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് പോലീസ് അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved