ബെര്‍ലിന്‍: ഡൊണാള്‍ഡ് ട്രംപിനു കീഴിലുള്ള അമേരിക്കയെ ജര്‍മനിക്കും യൂറോപ്പിനും വിശ്വസിക്കാനാകില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ വിധി സ്വയം നിര്‍ണ്ണയിക്കണമെന്നും അവര്‍ പറഞ്ഞു. പരമ്പരാഗതമായി തുടര്‍ന്നു വരുന്ന പാശ്ചാത്യ സഖ്യം എന്ന സങ്കല്‍പത്തിന് അമേരിക്കയുടെ പുതിയ ഭരണകൂടവും ബ്രെക്‌സിറ്റും ഭീഷണിയാണെന്നും അവര്‍ പറഞ്ഞു.മറ്റുള്ളവരില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നതിന്റെ കാലം അവസാനിച്ചുവെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അത് താന്‍ അനുഭവിച്ചു വരികയാണെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.
അമേരിക്കയും ബ്രിട്ടനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുമെങ്കിലും യൂറോപ്പിന്റെ ഭാവിക്കായി നാം പ്രവര്‍ത്തിച്ചാലേ മതിയാകൂ എന്ന് മനസിലാക്കണമെന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളോട് മെര്‍ക്കല്‍ പറഞ്ഞു. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മെര്‍ക്കലിന്റെ പ്രതികരണം. യൂറോപ്യന്‍ പ്രതിനിധികളെ നിരാശരാക്കിക്കൊണ്ടാണ് അമേരിക്ക ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ സമയം ആവശ്യപ്പെട്ടത്.
ആഗോള താപനം എന്നത് തട്ടിപ്പാണെന്ന് മുമ്പ് പറഞ്ഞിട്ടുള്ള ട്രംപിനോട് 2015ലെ പാരീസ് കരാറിനെ മാനിക്കണമെന്ന് മറ്റു നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് ട്രംപിന്റെ ട്വീറ്റ്. 195 രാജ്യങ്ങള്‍ ഒപ്പ് വെച്ച കരാറില്‍ അമേരിക്ക മാത്രം ഒപ്പുവെക്കാന്‍ മടി കാണിക്കുന്നതിലുള്ള നീരസമാണ് മെര്‍ക്കല്‍ പ്രകടിപ്പിച്ചത്.
മലയാളികള്‍ മാത്രം തമിഴ്‌നാട്ടില്‍ അപകടത്തില്‍ പെടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ വാട്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ ആണ് ഇത്. ഞായറാഴ്ചത്തെ മാതൃഭൂമിയില്‍ ജി ശേഖരന്‍ നായര്‍ എഴുതിയ ‘പദ്മതീര്‍ഥകരയില്‍ ‘ എന്ന പംക്തിയില്‍ ഇതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ ആണ് പ്രതിപാധിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടോയാ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത താഴെ കൊടുക്കുന്നു;
തമിഴ്‌നാട്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. 2004 മുതല്‍ 2017 മേയ് വരെ തമിഴ്‌നാട്ടിലെ ദേശീയ പാതയോരങ്ങളില്‍ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികള്‍ ആണ്‍ ഇവരില്‍ പളനിയിലേക്ക് പോയവരും, വേളാങ്കണ്ണിക്കു പോയവരും, നാഗൂര്‍ പോയവരും ഒക്കെ ഉള്‍പെടും. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, തിരുനെല്‍വേലി, ത്രിച്ചി, മധുര എന്നിവിടങ്ങളില്‍ നൂറു കണക്കിന് മലയാളികള്‍ക്കാണ് വാഹനാപകടങ്ങളില്‍ കൂട്ട മരണം സംഭവിച്ചിട്ടുള്ളത്. തൊണ്ണൂറു ശതമാനം അപകടങ്ങളിലും ലോറിയോ, ട്രക്കോ ആയിരിക്കും തീര്‍ഥാടകരുടെ വാഹനത്തില്‍ വന്നിടിക്കുന്നത്. കൂടുതല്‍ അപകടങ്ങളും കുപ്രസിദ്ധമായ ‘തിരുട്ടു ഗ്രാമങ്ങള്‍ ‘ സ്ഥിതി ചെയ്യുന്ന പരിസരങ്ങളില്‍ ആണ് നടന്നിട്ടുള്ളത്.
കുടുംബത്തോടൊപ്പം തീര്‍ഥയാത്രയ്ക്ക് പുറപ്പെടുന്നവര്‍ കൈവശം ധാരാളം പണം കരുതും. സ്ത്രീകള്‍ പൊതുവേ സ്വര്‍ണം ധരിക്കും. എന്നാല്‍ അപകടസ്ഥലത്ത് നിന്നും ഇവയൊന്നും തന്നെ ഉറ്റവര്‍ക്ക് തിരിച്ചു കിട്ടിയിട്ടില്ലാ. തമിഴ്‌നാട് പോലീസ് ഈ കേസുകളില്‍ തീര്‍ഥാടകരുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം സംഭവിച്ചു എന്ന് ‘എഫ്‌ഐആര്‍’ എഴുതി കേസ് ക്ലോസ് ചെയ്യുന്നു. വന്നിടിച്ച ട്രക്ക് ഡ്രൈവര്‍മാരെകുറിച്ച് ആരും കേട്ടിട്ടുമില്ലാ കണ്ടിട്ടും ഇല്ല. തമിഴ്‌നാട്ടില്‍ നിന്നും പിന്നീട് ബോഡി നാട്ടിലെത്തിക്കാന്‍ വെമ്പുന്ന ബന്ധുകളെ അവിടങ്ങളിലെ ആംബുലന്‍സ് ഉടമകള്‍ മുതല്‍ മഹസ്സര്‍ എഴുതുന്ന പോലീസുകാര്‍ വരെ ചേര്‍ന്നു നന്നായി ഊറ്റി പിഴിഞ്ഞാണ് വിടാറള്ളത്. ഇതിനെ കുറിച്ച് ഇപ്പോള്‍ ഇവിടെ പറയാന്‍ കാരണം, വളരെ മുമ്പ് ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ തമിഴ്‌നാട്ടില്‍ മലയാളി തീര്‍ഥാടകരുടെ ദുരൂഹ മരണത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ട് വായിച്ചിരുന്നു.
അതില്‍ തമിഴ് നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കൊള്ളസംഘങ്ങള്‍ ആണ് ഇതിനു പിന്നില്‍ എന്ന് , പോലീസുകാരുടെ മൊഴി സഹിതം പറഞ്ഞിരുന്നു. നാഷണല്‍ ഹൈവേയില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചു നടക്കുന്ന ഈ കൂട്ടകൊലകള്‍കെതിരെ ഇത് വരെ കേരള സര്‍ക്കാരോ, ജനങ്ങളോ ഒന്നും പ്രതികരിച്ചു കണ്ടില്ലാ. അങ്ങ് അമേരിക്കയിലെ കാര്യങ്ങള്‍ക്കു വേണ്ടി വരെ ഇവിടെ കിടന്നു കടി കൂടുന്നവര്‍ കുറച്ചു ശ്രദ്ധ ഈ ‘സംഘടിത നരഹത്യക്കും ‘ നല്‍കണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ നാളെ ഒരു തമിഴ്‌നാട് ഹൈവെ അപകട വാര്‍ത്തയില്‍ നിങ്ങളുടെ ഉറ്റവരുടെയോ ഉടയവരുടെയോ പേരുകളും പെട്ടേക്കാം. അങ്ങനെ ഉണ്ടാവാതിരികട്ടെ.
ഉത്തർപ്രദേശിൽ ട്രെയിനിൽ പശുവിനെ കൊണ്ടുപോയതിന് 2 പേരെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. പശുക്കളെ കയറ്റിയ ബോഗിയിൽ നിന്ന 2 പേരെയാണ് ഗോരക്ഷ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുന്നത്. മർദ്ദനത്തിൽ 40 വയസ്സിന് മുകളിൽ പ്രായം തോന്നിപ്പിക്കുന്ന ഓരാൾക്കും, 27 വയസ്സ് തോന്നിക്കുന്ന ഒരാൾക്കുമാണ് അതിക്രൂരമായ മർദ്ദനമേറ്റത്.
മേഘാലയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗ്രോ കമ്പനി അവരുടെ തമിഴ്‌നാട് സേലത്തു പ്രവര്‍ത്തിക്കുന്ന ഫാമില്‍നിന്നും മേഘാലയയിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനിടെയായിരുന്നു അക്രമം. മേഘാലയ സര്‍ക്കാരിന്റെ അനുമതിയോടെ കൊച്ചുവേളി- ഗുവാഹട്ടി എക്‌സ്പ്രസില്‍ പശുക്കളെ കൊണ്ടുപോവുകയായിരുന്നു.
ട്രെയിന്‍ തടഞ്ഞുനിര്‍ത്തി ഇരുപതോളം വരുന്ന ഗോരക്ഷാപ്രവര്‍ത്തകര്‍ ലോക്കോപൈലറ്റുമാരെയും പശുവിന്റെ കൂടെയുണ്ടായിരുന്നവരെയും ആക്രമിക്കുകയായിരുന്നു. പശുക്കളെ ട്രെയിനില്‍നിന്നും ഇറക്കി പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തുകയും ചെയ്തു.
സംഭവത്തിൽ ഗോരക്ഷ പ്രവർത്തകർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട് , പക്ഷെ ഇതുവരെയും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല.
ഫാ. ബിജു കുന്നയ്ക്കാട്ട്
ഇത്തവണയും തോറ്റത് ഭീരുക്കളായ ഭീകരര്‍ തന്നെയാണ്. മാഞ്ചസ്‌ററര്‍ അരീനയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തെ ലോകം ഒന്നായി നേരിട്ടപ്പോള്‍ പതിയിരുന്ന് ആക്രമിക്കാനല്ലാതെ നേര്‍ക്കുനേര്‍ നില്‍ക്കാന്‍ തന്റേടമില്ലാത്തവരാണെന്ന് അവര്‍ ഒരിക്കല്‍കൂടി തെളിയിച്ചു. 22 നിരപരാധികള്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും അന്‍പതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുക തന്നെ ചെയ്തു. എന്നാല്‍ ഈ സംഭവം മനുഷ്യ സ്‌നേഹത്തിന്റെയും മഹാകരുണയുടെയും വേദി കൂടിയായി മാറി. മാഞ്ചസ്റ്റര്‍ ജനതയും യു.കെ സമൂഹവും മനുഷ്യ സേവനത്തിനായി കൈകോര്‍ത്തപ്പോള്‍ ഭീകരത മുഖം മറച്ച് തോറ്റോടി.
ചാവേറാക്രമണത്തില്‍ പരിക്കുപറ്റിയും ഭയചകിതരുമായി പുറത്തേക്കോടിയവര്‍ക്ക് അപ്രതീക്ഷിത കാരുണ്യപ്രവൃത്തികളിലൂടെ കൈത്താങ്ങായവരാണ് ഈ ദിവസങ്ങളില്‍ യുകെയിലെ ഹീറോകള്‍. നിസ്സഹായരായി തെരുവില്‍ അലഞ്ഞ 50 പെണ്‍കുട്ടികള്‍ക്ക് സ്വന്തം ചിലവില്‍ അഭയമൊരുക്കിയ 48 കാരിയായ പോളി റോബിന്‍സണ്‍, സൗജന്യ യാത്രാ സൗകര്യമൊകുക്കിയ ടാക്‌സി ഡ്രൈവര്‍മാരും സ്വകാര്യ കാറുമടകള്‍, വീടുകളിലേയ്ക്കും അപ്പാര്‍ട്ട്‌മെന്റുകളിലേയ്ക്കും ഓടിക്കയറിയ കുട്ടികള്‍ക്ക് അഭയം നല്‍കിയ പ്രദേശവാസികള്‍, പരിചയമില്ലാത്ത കുഞ്ഞുങ്ങള്‍ക്കും പോലീസുകാര്‍ക്കുമായി ചൂടു ചായ നിറച്ച ഫ്‌ളാസ്‌കുമായി വന്ന അമ്മമാര്‍, ലിഫ്റ്റ് കൊടുക്കാന്‍ തയ്യാറായി എത്തുന്ന മോട്ടോര്‍ ബൈക്കുകാര്‍, ആളുകളെ സുരക്ഷിതരാക്കാനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും സ്വയരക്ഷപോലും നോക്കാതെ ഇറങ്ങിത്തിരിച്ച ആയിരക്കണക്കായ പോലീസ് അധികാരികളും മെഡിക്കല്‍ സന്നദ്ധ പ്രവര്‍ത്തകരും …. ” ഇതു മാഞ്ചസ്റ്ററാണ്, ഞങ്ങള്‍ കരുത്തരാണ്, ഞങ്ങള്‍ ഒന്നാണ്” എന്നെഴുതി ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകള്‍ ഈ കരുണയുടെയും യോജിപ്പിന്റെയും അക്ഷര രൂപമായിരുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ അടിയന്തരസാഹചര്യത്തില്‍ പിന്‍വലിയാനല്ല, കരുണയുടെ കരങ്ങളുമായി മുന്നോട്ട് വരാനാണ് മാഞ്ചസ്റ്റര്‍ ജനത ശ്രമിച്ചത്. അതിന് അവരെ പ്രേരിപ്പിച്ചതാകട്ടെ അവരുടെ ഉള്ളിലുള്ള കരുണയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും വറ്റാത്ത ഉറവയും. ഒരു വര്‍ഷക്കാലം നീണ്ട കരുണയുടെ ജൂബിലി വര്‍ഷം ലോകത്തിനു നല്‍കിയ പരിശീലനത്തിന്റെ ഫലങ്ങള്‍ ലോകത്തില്‍ തുടരുന്നു എന്നു കാണുന്നത് ആഹ്‌ളാദകരം തന്നെ.
ദൈവത്തിന്റെ മറ്റൊരു പര്യായമാണ് കരുണ. സ്‌നേഹവും സത്യവും നീതിയും ക്ഷമയുമൊക്കെ ദൈവത്തെത്തന്നെ ഓര്‍മ്മിപ്പിക്കുന്ന കാര്യങ്ങളാണെങ്കില്‍ കരുണ ദൈവം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന് ദൈവത്തിന്റെ ഗുണങ്ങളും കിട്ടിയിട്ടുണ്ട്. അതുവേണ്ട ഇടങ്ങളില്‍ പ്രകടിപ്പിക്കുമ്പോള്‍ മനുഷ്യന്‍ ദൈവതലത്തിലേയ്ക്കാണ് ഉയരുന്നത്. മനുഷ്യന്‍ ദൈവരൂപമെടുക്കുന്നത് കരുണ കാണിക്കുമ്പോഴും (ദൈവം മനുഷ്യരൂപമെടുക്കുന്നതും) മനുഷ്യന്‍ മനുഷ്യനാകുന്നത് ബുദ്ധിയും നീതിയും പ്രകടിപ്പിക്കുമ്പോഴും, മനുഷ്യന്‍ മൃഗമാകുന്നത് സ്വന്തം ഇഷ്ടത്തിനുവേണ്ടി മറ്റുള്ളവരെ കീഴ്‌പ്പെടുത്തുമ്പോഴും മനുഷ്യന്‍ മൃഗത്തിനും താഴെയാകുന്നത്, നിരപരാധികളെ നിഹനിക്കുന്ന ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴുമത്രേ. ഇതിനും താഴേയ്ക്ക് പിന്നെ പോകാനാവില്ല.
ആവശ്യപ്പെടാതെ കൊടുക്കുമ്പോഴും അര്‍ഹതയില്ലാത്തവര്‍ക്കും അപരിചിതര്‍ക്കും കൊടുക്കുമ്പോഴുമാണ് കരുണ ഏറ്റവും ഉദാത്തമാകുന്നത്. കാരണം അതു ഹൃദയത്തില്‍ നിന്നു വരുന്ന നന്മയാണ്. നമ്മുടെ കൈവശമുള്ളതെന്തെങ്കിലും മറ്റൊരാളുമായി പങ്കുവയ്ക്കുന്നത് നമുക്ക് അയാളോട് സഹതാപം (Sympathy) തോന്നിയിട്ടാവാം, അതു നല്ലതുതന്നെ. കരുണ കാണിക്കുന്നവന്‍ സഹതാപത്തിനപ്പുറത്തേയ്ക്കും സഞ്ചരിക്കുന്നു. സഹായമാവശ്യമുള്ള വ്യക്തിയുടെ സ്ഥാനത്ത് തന്നെത്തന്നെ കണ്ട് ഹൃദയത്തിന്റെ പ്രചോദനത്താല്‍ അവന്റെ ആവശ്യത്തിലേക്കിറങ്ങി ചെല്ലുന്നതാണ (Empathy) കരുണയുടെ അന്തഃസത്ത. ഇവിടെ സ്വയം പ്രേരിതമായി, സ്വയം മറന്നാണ് ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നത്. വേദനിക്കുന്നവന്റെ വേദന സ്വന്തം ഹൃദയത്തില്‍ അനുഭവപ്പെടുന്നതിന്റെ പ്രതിഫലനമാണ് കരുണയുടെ പ്രവര്‍ത്തികള്‍.
വി. ബൈബിളിലെ നല്ല സമറിയാക്കാരന്റെ കഥയില്‍ ഒരു സാധാരണ സമറിയാക്കാരന്‍ ദൈവത്തിന്റെ കണ്ണില്‍ ‘നല്ല’ സമറിയാക്കാരനായത് അവന്റെ കരുണ നിറഞ്ഞ പ്രവര്‍ത്തിയിലൂടെയാണ്. സമറിയാക്കാരനും മുറിവേറ്റ് വഴിയില്‍ കിടന്നവനും തമ്മില്‍ ശത്രുതയുള്ള വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നെങ്കിലും ഒരു അടിയന്തരഘട്ടത്തില്‍ സമുദായ വിഭാഗങ്ങളുടെ വേലിക്കെട്ടുകള്‍ പരിഗണിക്കാതെ മുറിവേറ്റവനെ സഹായിക്കാന്‍ കാണിച്ച സന്മനസാണ് മുമ്പേ വന്നുപോയ പുരോഹിതനില്‍ നിന്നും ലേവായനില്‍ നിന്നും അവനെ വ്യത്യസ്ഥനാക്കിയത്. നാം ആരാണന്നല്ല, നാം മറ്റുള്ളവര്‍ക്കുവേണ്ടി എന്തുചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നാം ദൈവസന്നിധിയില്‍ വിലയിരുത്തപ്പെടുന്നത്.
മാഞ്ചസ്റ്ററില്‍ സഹായത്തിനെത്തിയവരെല്ലാം നല്ല സമറിയാക്കാരന്റെ മനസ്സുള്ളവരായിരുന്നു. ഫ്‌ളാസ്‌കുകളില്‍ ചൂടുകാപ്പിയും അത്യാവശ്യ മരുന്നുകളുമായി ഓടിയെത്തിയ അമ്മമാര്‍ എണ്ണയും വീഞ്ഞുമൊഴിച്ച് മുറിവുകള്‍ വച്ചുകെട്ടിയ നല്ല സമറിയാക്കാരന്റെ മനസുള്ളവരായിരുന്നു. സ്വകാര്യ വാഹനങ്ങളും ടാക്‌സി കാറുകളും തെരുവില്‍ അലഞ്ഞവര്‍ക്ക് സൗജന്യ യാത്ര നല്‍കി സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചപ്പോള്‍ മുറിവേറ്റ് കിടന്നവനെ ചുമന്നു സത്രത്തിലെത്തിച്ച കഴുതയുടെ വിലയേറിയ സഹായം ചെയ്യുകയായിരുന്നു. അപ്പാര്‍ട്ടുമെന്റുകളും വീടുകളും ഓടിവന്നവര്‍ക്ക് അഭയം നല്‍കിയപ്പോള്‍ മുറിവേറ്റ മനുഷ്യന് അഭയം നല്‍കിയ സത്രത്തിന്റെ സുരക്ഷിതത്വം നല്‍കുകയായിരുന്നു. ഇനിയൊരാക്രമമുണ്ടാകാതെ എല്ലാ മുന്‍കരുതലുമെടുക്കുമെന്ന പ്രധാനമന്ത്രിയുടെയും മറ്റ് ഭരണാധികാരികളുടെയും വാക്കുകള്‍, മുറിവേറ്റവന് കൂടുതല്‍ ചിലവാകുന്നത് താന്‍ മടങ്ങിവരുമ്പോള്‍ തന്നുകൊള്ളാമെന്ന സമറിയാക്കാരന്റെ ഉറപ്പുള്ള വാക്കുകളുടെ പ്രതിഫലനമായിരുന്നു.
അലിവും ദയയും മൃഗങ്ങള്‍ പോലും പ്രകടിപ്പിക്കാറുണ്ട്. വിശേഷ ബുദ്ധിയുള്ള, ചിന്തിക്കുന്ന മൃഗമായ മനുഷ്യന്‍ ദയതോന്നി കയ്യിലുളളതു മാത്രം കൊടുക്കേണ്ടവനല്ല, സ്വന്തം ഹൃദയവും അതിലെ നന്മയും കൂടി കരുണയായി കാണിക്കേണ്ടവനാണ്. അതാണ് മനുഷ്യതലത്തിനും മുകളില്‍ അവനെ ദൈവതുല്യനാക്കുന്നത്. കരുണ കാണിക്കുന്നത് ദൈവത്തിന്റെ സ്വഭാവമാണ്. സീറോ മലബാര്‍ വി. കുര്‍ബാനയില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു: ”അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യണമേ” എന്ന്. ”കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ക്കു കരുണ ലഭിക്കും” (മത്താ 5: 7) എന്ന് വി. ബൈബിളും പറയുന്നു. ‘ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് ‘ എന്നത് യേശുവിന്റെ ഒരു പ്രധാന ഓര്‍മ്മപ്പെടുത്തലത്രേ (മത്താ 9:13).
മാഞ്ചസ്റ്റര്‍ ആദ്യം വിറങ്ങലിച്ചു നിന്നത് ഭീകരതയുടെ അഴിഞ്ഞാട്ടത്തിലാണ്. എന്നാല്‍ നിമിഷങ്ങള്‍ക്കുളളില്‍ അത് കരുണയുടെ അത്ഭുതത്തിനു വഴിമാറി. ഏതു ഭീകരതയെയും തുരത്തുന്ന കരുണയും സ്‌നേഹവും എന്നും സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കട്ടെ. ഇവ പുറപ്പെടുവിക്കുന്ന ശാന്തിയും സമാധാനവും നമ്മുടെ ഹൃദയങ്ങളെ എന്നും ഭരിക്കട്ടെ. ഹൃദയത്തിലും സംസാരത്തിലും പെരുമാറ്റത്തിലും കരുണയുടെ സന്ദേശവാഹകരും പ്രയോക്താക്കളുമാകാന്‍ നമുക്ക് സാധിക്കട്ടെ. തിന്മയുടെ താണ്ഡവം ഉണ്ടാക്കിയ മാഞ്ചസറ്ററിലെ മുറിവ് എത്രയും വേഗം സുഖപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെയും സ്‌ഫോടനത്തിന് ഇരായയവരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നും എല്ലാവര്‍ക്കും നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വം ആശംസിക്കുന്നു.
സ്‌നേഹത്തോടെ
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ലണ്ടന്‍: ഭീകരാക്രമണ ഭീഷണി ചെറുക്കുന്നതിന് യൂറോപ്യന്‍ യൂണിയനുമായി ധാരണയില്‍ എത്തണമെന്ന് പ്രധാനമന്ത്രി തെരേസ മേയോട് വിദഗ്ദ്ധര്‍. യൂറോപ്യന്‍ യൂണിയന്റെ സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനങ്ങളില്‍ യുകെയുടെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ഉയരുന്നത്. തീവ്രവാദത്തെ നേരിടാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
ബ്രെക്‌സിറ്റ് മൂലം സുപ്രധാന യൂറോപ്യന്‍ ഡേറ്റാബേസുകളിലും ഭീകരാക്രമണം സംബന്ധിച്ച അന്വേഷണങ്ങളിലും യുകെയ്ക്ക് സ്വാധീനമില്ലാതാകുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് മാഞ്ചസ്റ്റര്‍ ആക്രമണം ഉണ്ടാകുന്നത്. ഇതോടെ യൂറോപ്യന്‍ ക്രിമിനല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ യൂറോപോളില്‍ അംഗത്വം നിലനിര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഉയരുന്നത്.
യൂറോപോള്‍ മുന്‍ തലവന്‍ മാക്‌സ് പീറ്റര്‍ റാറ്റ്‌സല്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസ് സര്‍വീസ് മുന്‍ തലവന്‍ സര്‍ ഹ്യൂഗ് ഓര്‍ഡ് മുതലായ മുതിര്‍ന്ന പ്രതിരോധ വിദഗ്ദ്ധരാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. കോമണ്‍സ് ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റിയുടെ തലവനും ടോറി അംഗവുമായ ഡൊമിനിക് ഗ്രീവും ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലണ്ടന്‍: ചെലവുകള്‍ താങ്ങാന്‍ നിവൃത്തിയില്ലാത്തതിനാല്‍ വിചിത്രമായ നടപടികളുമായി സ്‌കൂളുകള്‍. ക്ലാസ് സമയത്തിനു ശേഷം ക്ലാസ് മുറികള്‍ സ്വയം വൃത്തിയാക്കണമെന്ന് ലണ്ടന്‍ബറോയിലെ വാന്‍ഡ്‌സ് വര്‍ത്തിലുള്ള ഫൂഴ്‌സ്ഡൗണ്‍ പ്രൈമറി സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ക്ലീനിംഗ് ജോലികള്‍ക്ക് ജീവനക്കാരെ നിയമിക്കാന്‍ ഫണ്ട് ഇല്ലാത്തതിനാലാണ് ഈ നടപടി. ഹെഡ്ടീച്ചറിന്റെ ഭര്‍ത്താവാണ് സ്‌കൂളിലെ പ്ലംബിംഗ് ജോലികള്‍ സൗജന്യമായി ചെയ്തു നല്‍കുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌കൂളില്‍ ജോലിയിലുണ്ടായിരുന്ന ക്ലീനര്‍മാരിലൊരാള്‍ മറ്റൊരു ജോലി തേടിയതോടെയാണ് സ്‌കൂളില്‍ പ്രതിസന്ധി ആരംഭിച്ചത്. വേറൊരാളെ നിയമിക്കാന്‍ സ്‌കൂളിന് ആവശ്യമായ ഫണ്ട് ഉണ്ടായിരുന്നില്ല. ഹെഡ്ടീച്ചറുടെ ഭര്‍ത്താവിനു പുറമേ കുട്ടികളുടെ രക്ഷാകര്‍ത്താക്കളും സഹായത്തിനുണ്ട്. ക്ലാസ് റൂമില്‍ ആവശ്യമായ വസ്തുക്കളും കേടായ ഉപകരണങ്ങളും മറ്റും വാങ്ങി നല്‍കുന്നത് രക്ഷാകര്‍ത്താക്കളാണ്.
ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി സ്‌കൂളുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറച്ചതാണ് ഈ ദയനീയാവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുകെയിലെ സ്‌കൂളുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിസന്ധി ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് അധ്യാപകരും രക്ഷാകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും പ്രാദേശികമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ദേശീയ തലത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ഇത്.
ലണ്ടന്‍: ഗുരുതരമായ ഔടി പിഴവ് മൂലം ഗാറ്റ്വിക്ക്, ഹീത്രൂ എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കി. ഇന്നലെയാണ് സംഭവം. ലോകമൊട്ടാകെയുള്ള കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധത്തിലാണ് തകരാര്‍ പ്രത്യക്ഷപ്പെട്ടത്. ഇതുമൂലം ഇന്നും വിമാന സര്‍വീസുകളില്‍ തടസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. കമ്പ്യൂട്ടര്‍ തകരാറ് മൂലം രണ്ടു വിമാനത്താവളങ്ങളിലെയും ബ്രിട്ടീഷ് എയര്‍വേയ്‌സ് ടെര്‍മിനലുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കമ്പനി തീരുമാനിച്ചത്. പിന്നീട് യുകെയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളായ ഗാറ്റ്വിക്ക്, ഹീത്രൂ എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ഇന്നലത്തേക്ക് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നും സര്‍വീസുകള്‍ വൈകാന്‍ സാധ്യതയുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍ സാധാരണ മട്ടില്‍ ലാന്‍ഡ് ചെയ്യും. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരുമായി ബന്ധപ്പെട്ട് വരികയാണെന്നും ഏറ്റവും വേഗത്തില്‍ അവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
യാത്ര റദ്ദാക്കിയവര്‍ക്ക് പണം തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചു. സ്‌കൂള്‍ അവധിയും വാരാന്ത്യവും പ്രമാണിച്ച് യാത്രകള്‍ക്കായി എത്തിയവരെയാണ് ഈ പ്രശ്‌നം കൂടുതല്‍ വലച്ചത്. ഇവര്‍ ജീവനക്കാരുമായി വാക്കേറ്റം നടത്തുന്ന ദൃശ്യങ്ങളും ടെര്‍മിനലുകളില്‍ കാണാമായിരുന്നു. ബുക്കിംഗ് സിസ്റ്റം, ബാഗേജ് ഹാന്‍ഡ്‌ലിംഗ്, മൊബൈല്‍ ആപ്പ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഐടി തകരാറ് ബാധിച്ചു.
ചെറുപുഷ്പ മിഷന്‍ ലീഗിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ തുടക്കമാകുകയാണ്. മെയ് ഇരുപത്തിയെട്ട് ഞായര്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയിലുള്ള സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. രൂപതയുടെ നിയുക്ത മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യൂ മുളയോലില്‍ ചെറുപുഷ്പ മിഷന്‍ ലീഗിനെ നയിക്കും. ചാപ്ലിന്‍സിയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും ഇതിനോടനുബന്ധിച്ച് നടക്കും. ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ 9.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഔദ്യോഗീക ഉദ്ഘാടനം നടക്കാനിരിക്കെ, മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. മാത്യൂ മുളയോലിലുമായി മലയാളം യുകെ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ നടത്തിയ അഭിമുഖം.
”ഭാരതമേ നിന്റെ രക്ഷ നിന്റെ മക്കളില്‍ തന്നെ’. ലിയോപതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് ഫാ. മുളയോലില്‍ മലയാളം യുകെയോട് സംസാരിച്ചു തുടങ്ങിയത്. പിതാവ് ഉദ്ദേശിച്ചത് ആത്മീയരക്ഷയാണ്. അത് നീ തന്നെ കണ്ടെത്തണം. പിതാവിന്റെ ഈ വാക്കുകളില്‍ നിന്ന് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നീരുറവ പൊട്ടിപ്പുറപ്പെട്ടു. വ്യക്തിത്വ വികസനവും പ്രേഷിത പ്രവര്‍ത്തനവും മുഖമുദ്രയായി. ഇത് രണ്ടും സഭയുടെ വളര്‍ച്ചയുടെ ഭാഗമാണ്. യൂറോപ്പില്‍ പുതുതായി രൂപം കൊണ്ട ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഇതിന് വലിയ സ്ഥാനമുണ്ട് .
ഇതിനിടയില്‍ ഞങ്ങള്‍ ചോദിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് ഏതു തരത്തിലുള്ള പ്രകടമായ മാറ്റമാണ് യൂറോപ്പിലെ കുടിയേറ്റത്തിന്റെ രണ്ടാം തലമുറയില്‍ സൃഷ്ടിക്കാന്‍ പോകുന്നത്?
ഫാ. മുളയോലില്‍ സംസാരിച്ചു തുടങ്ങിയതിങ്ങനെ….
ഒരു വലിയ പ്രതീക്ഷ ഇതുവരെയും എനിക്കായിട്ടില്ല. മാതാപിതാക്കളുടെ താല്പര്യമാണ് വലുത്. നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ ദേവാലയത്തില്‍ വരുന്നതിന്റെ കാരണം മാതാപിതാക്കളാണ്. അവര്‍ക്ക് തന്നെ അത് ബോധ്യം വന്നു. മക്കള്‍ തങ്ങളുടെ വിശ്വാസത്തില്‍ വളരണം എന്ന ചിന്തയിലേയ്ക്ക് അവര്‍ മാറി. പക്ഷേ, പ്രകടമായ എന്ത് മാറ്റം വരുത്താന്‍ പറ്റും എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം നാട്ടില്‍ നിന്ന് വരുന്ന വൈദീകര്‍ അവിടുത്തെ സംസ്‌ക്കാരത്തില്‍ വളര്‍ന്ന് അവിടെ പ്രവര്‍ത്തിച്ചു പരിചയമുള്ളവരാണ്. അവര്‍ ഇവിടെ വരുന്നത് രണ്ടു മൂന്ന് വര്‍ഷത്തെ സേവനത്തിനാണ്. പക്ഷേ, കുറച്ചു പേര്‍ തിരിച്ചു പോകുന്നു. കുറച്ചു പേര്‍ നില്ക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ തലമുറയുടെ രീതികളുമായിട്ട് ഇതുവരെയും പൂര്‍ണ്ണമായി ഇടപഴകാന്‍ സാധിച്ചിട്ടില്ല. പലകുറവുകള്‍ നമുക്കുണ്ട്. അതു കൊണ്ട് എത്രത്തോളം ഇവരെ സ്വാധീനിക്കാന്‍ പറ്റും എന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കത്തില്ല.
ചോ. പാശ്ചാത്യ സംസ്‌ക്കാരത്തില്‍ വളരുന്ന കുട്ടികള്‍. അവര്‍ വളരുന്ന മേഘലയില്‍ അവര്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം കാര്യക്ഷമതയുള്ള ധാരാളം പ്രവര്‍ത്തനങ്ങളുമുണ്ട്. സീറോ മലബാര്‍ സഭാചട്ടക്കൂടിനുള്ളിലേയ്ക്ക് മാതാപിതാക്കളുടെ പ്രേരണയില്‍ മാത്രമെത്തുന്ന ഈ കുട്ടികളില്‍, അവര്‍ ഇന്നേ വരെ അറിയാത്ത മിഷന്‍ലീഗിന് എന്ത് സ്ഥാനമാണുള്ളത്??
ഉ. ഇവിടുത്തെ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് സണ്‍ഡെ സ്‌ക്കൂളും അദ്ധ്യാപകരും കുട്ടികളും വല്ലപ്പോഴും കിട്ടുന്ന ഒന്നാണ്. വിശ്വാസ പരിശീലന രംഗത്ത് മാതാപിതാക്കളാണ് യഥാര്‍ത്ഥ അദ്ധ്യാപകര്‍. അവരാണ് വിശ്വാസം കൂടുതല്‍ പകര്‍ന്ന് കൊടുക്കേണ്ടവരും. അവര്‍ മുന്‍കൈ എടുത്തെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. എന്റെ മനസ്സിലുള്ളത് ഇതാണ്. എല്ലായിടത്തും മിഷന്‍ ലീഗിന്റെ ശാഖകള്‍ ആരംഭിക്കുക. മിഷന്‍ ലീഗിന്റെ ലക്ഷ്യങ്ങളേക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുക. നിലവിലുള്ള സാഹചര്യമനുസരിച്ച് എല്ലായിടത്തും പോയി അത് ചെയ്യുക എന്നത് എളുപ്പും അല്ല. പക്ഷേ, ആദ്യം ഇവരെ മിഷന്‍ ലീഗിന്റെ അംഗങ്ങളാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അംഗത്വം സ്വീകരിച്ചു കഴിഞ്ഞാല്‍ അതില്‍ കുറേപ്പേര്‍ക്ക് നേതൃത്വനിരയിലേയ്‌ക്കെത്താന്‍ സാധിക്കും. അങ്ങനെയെത്തുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുവാന്‍ ആഗ്രഹിക്കുന്നണ്ട്. അതില്‍ക്കൂടി കുട്ടികള്‍ക്ക് വളരാന്‍ സാധിക്കും.
ചോ. ഒരു ഇടവകയുടെ എല്ലാ വിധ സംവിധാനവും ഫാ. മുളയോലില്‍ ചാപ്ലിന്‍ ആയിരിക്കുന്ന ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തിലുണ്ട്, 168 മണിക്കൂര്‍ ഉള്ള ഒരാഴ്ച്ചയില്‍ വെറും രണ്ടു മണിക്കൂര്‍ മാത്രമാണ് സീറോ മലബാര്‍ വിശ്വാസ പരിശീലനത്തിന് കുട്ടികളെ കിട്ടുന്നത്. രൂപതയുടെ കീഴിലുള്ള മറ്റ് സ്ഥലങ്ങളില്‍ ഇത്രപോലും കിട്ടാറില്ല. ഈ സാഹചര്യത്തില്‍, 166 മണിക്കൂറും പാശ്ചാത്യ സംസ്‌ക്കാരം പഠിക്കുന്ന കുട്ടികളില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് എങ്ങനെ നടപ്പിലാക്കും?
ഉ. സമയം. അതാണ് ഏറ്റവും വലിയ പ്രതിസന്ധി. നിലവിലുള്ള സമയത്തില്‍ പരമാവധി ചെയ്യുക. ഇപ്പോള്‍ അതേ സാധ്യമാവുകയുള്ളൂ. മിഷന്‍ ലീഗിന്റെ പ്രത്യേകമായിട്ടുള്ള പ്രാര്‍ത്ഥനയുണ്ട്. അത് കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ഉദ്ഘാടനം കഴിഞ്ഞാല്‍ ആദ്യമേ ചെയ്യാനൊരുങ്ങുന്നത്. സണ്‍േഡേ സ്‌കൂള്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ മുടങ്ങാതെ ആ പ്രാര്‍ത്ഥന കുട്ടികളെ കൊണ്ട് ചൊല്ലിപ്പിക്കും. നിരന്തരം അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മീയത കുട്ടികളില്‍ വളരാന്‍ കാരണമാകും.അതുപോലെ മിഷന്‍ ലീഗിന്റെ പ്രത്യേകമായിട്ടുള്ള ക്ലാസുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. അതിനായി പ്രത്യേക സമയവും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് തുടക്കം എന്ന രീതിയില്‍ പൊതുവായിട്ടുള്ള കാര്യം മാത്രമാണ്. മറ്റുള്ള കുര്‍ബാന സെന്ററിലെ വൈദീകരുമായി കൂടിയാലോചിച്ചെങ്കില്‍ മാത്രമേ ഇതിന് ഒരു പൂര്‍ണ്ണരൂപമാവുകയുള്ളൂ. കൂടുതല്‍ സമയം കണ്ടെത്തുക എന്നതാണ് പ്രധാന വിഷയം. പലയിടത്തും സൗകര്യങ്ങള്‍ പരിമിതമാണല്ലോ..!
ചോ. ബ്രിട്ടണ്‍ രൂപതയില്‍ ചുരുക്കം ചില ഇടവകകള്‍ ഒഴിച്ചാല്‍ മാസത്തില്‍ കഷ്ടിച്ച് ഒരു മലയാളം കുര്‍ബാന മാത്രം കിട്ടുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മകളാണ് അധികവും. പലപ്പോഴും അല്‍മായരുടെ ആദ്ധ്യാത്മീക ആവശ്യങ്ങള്‍ പൊലും നിര്‍വ്വഹിക്കാന്‍ സാധിക്കുന്നുമില്ല. ഇടവക രൂപീകരണമായിരുന്നില്ലേ ചെറുപുഷ്പ മിഷന്‍ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് നടത്തേണ്ടിയിരുന്നത് ?
ഉ. രൂപതയുടെ അടുത്ത പടി ഇടവക രൂപീകരണം തന്നെയാണ്. എന്നാല്‍ ഇതുപോലൊരു സ്ഥലത്ത് അത് അത്ര എളുപ്പമല്ല. പക്ഷേ ഇതുപോലുള്ള സംവിധാനങ്ങളില്‍ നിന്ന് കൊണ്ട് സംഘടനകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റും. പിതാവ് നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ കമ്മീഷനും ഇത് സാധ്യമാകും എന്നതാണ് എന്റെ വിശ്വാസം. അമേരിക്കയിലും മറ്റും ആദ്യം രൂപത പ്രഖ്യാപിക്കുകയാണ് സഭ ചെയ്തത്. പിന്നീടാണ് ഇരിപ്പിടങ്ങളും ഇടവകകളും ഒക്കെയുണ്ടായത്. ബ്രിട്ടണ്‍ രൂപതയെ സംബന്ധിച്ചിടത്തോളം അല്‍മായ നേതൃത്വം ശക്തമാണ്. അതു കൊണ്ട് തന്നെ ഇടവകയായില്ലെങ്കിലും ഇതൊക്കെ സാധിക്കും. ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത് എന്നു മാത്രം.
ചോ. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അച്ചന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചു വിടുന്നതിന് രൂപതയുടെ ഭാഗത്ത് നിന്ന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്?
ഉ. രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സുഗമമായി നടക്കണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന വ്യക്തി പിതാവാണ്. മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനം ഭംഗിയായി നടക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തരണം എന്ന് ആവശ്യപ്പെടാനുള്ള സമയവുമല്ല ഇത്. എല്ലാം കൃത്യമായ ഒരു സംവിധാനത്തിലേയ്ക്കാക്കണമെങ്കില്‍ പിതാവ് ഒരു പാട് കഠിനാധ്വാനം ചെയ്യേണ്ടി വരും. അതിന് വര്‍ഷങ്ങളുമെടുക്കും. ഓരോ ചാപ്ലിന്‍സിയിലുമുള്ള വൈദീകര്‍ മുന്‍ നിരയിലേയ്ക്ക് വന്ന് മിഷന്‍ ലീഗിന്റെ ശാഖകള്‍ തുടങ്ങുമ്പോഴാണ് മിഷന്‍ ലീഗ് പ്രവര്‍ത്തനക്ഷമതയുള്ളതാകുന്നത്. അതാണ് രൂപതയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ സപ്പോര്‍ട്ട്. വൈദീക ഗണം പൂര്‍ണ്ണ പിന്‍തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്രയും വേഗം ചെറുപുഷ്പ മിഷന്‍ ലീഗ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ സാധ്യമായത് പിതാവിന്റെ ദീര്‍ഘവീക്ഷണം തന്നെയാണ്.
ചോ. ചെറുപുഷ്പ മിഷന്‍ ലീഗിലെ മുന്‍ കാല പ്രവര്‍ത്തന പരിചയം പുതിയ മേഘലയില്‍ പ്രവര്‍ത്തിക്കാന്‍ എളുപ്പമാകും എന്നതില്‍ സംശയമില്ല. പക്ഷേ, പാശ്ചാത്യ സംസ്‌ക്കാരത്തില്‍ അത് എത്രമാത്രം ഗുണം ചെയ്യും?
ഉ. ഇക്കാര്യത്തില്‍ ഒരു പാട് ആശങ്ക എനിക്കുണ്ട്. നാട്ടിലെ കുട്ടികള്‍ ഒന്നാം ക്ലാസു മുതല്‍ മിഷന്‍ലീഗ്… മിഷന്‍ ലീഗ്.. എന്നൊക്കെ ആരെങ്കിലും പറഞ്ഞ് കേട്ടാണ് വളരുന്നത്. കൂടാതെ, മിഷന്‍ ലീഗിന്റെ റാലികള്‍, ക്രിസ്തുരാജന്റെ തിരുന്നാള്‍ ഇവിടെയൊക്കെ മിഷന്‍ ലീഗിന്റെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് പോകുന്നത്. ഇത് ചെറുപ്പം മുതല്‍ക്കേ കണ്ടു വളരുന്ന കുട്ടികളാണ് നമുക്കുള്ളത്. എന്നാല്‍ ഈ രാജ്യത്ത് അങ്ങനെ യാതൊരു സാധ്യതകളുമില്ല. മിഷന്‍ ലീഗിന്റെ മുദ്രാവാക്യം പോലും മലയാളത്തിന്റെ മധുരിമയില്‍ മുഴക്കാന്‍ ഈ രാജ്യത്തില്‍ പറ്റില്ല. കേരളത്തിലെ മിഷന്‍ ലീഗിനെ ഇവിടേയ്ക്ക് പറിച്ച് നടാന്‍ പറ്റില്ല. കുറെയൊക്കെ മാറ്റം വരുത്തേണ്ടി വരും. പക്ഷേ, എനിക്ക് ചില ആശയങ്ങളുണ്ട്. സമയത്തിന്റെ ഒരു വലിയ പ്രശ്‌നം പലതിനും മാര്‍ഗ്ഗതടസ്സമായി നില്‍ക്കുന്നു.
ചോ. കുടിയേറ്റത്തിന്റെ രണ്ടാം തല മുറക്കാരെ ലക്ഷ്യം വെച്ചു കൊണ്ടാരംഭിക്കുന്ന മിഷന്‍ ലീഗിന് ഒന്നാം തലമുറക്കാരില്‍ നിന്ന് എന്ത് സഹകരണമാണ് ലഭിക്കുന്നത്?
ഉ. കുട്ടികളെ പള്ളികളില്‍ എത്തിക്കുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ്. അതിലുപരി, പള്ളികളില്‍ വരികയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മാതാപിതാക്കളുള്ള വീട്ടില്‍ നിന്നേ കുട്ടികളും പള്ളിയില്‍ വരത്തുള്ളൂ. അതുകൊണ്ട് മാതാപിതാക്കള്‍ വിശ്വാസ ജീവിതം നയിക്കുക എന്നത് പരമപ്രധാനമാണ്. അത് മാത്രമാണ് ഇനി രക്ഷ. അതു തന്നെയാണ് ഏറ്റവും വലിയ സപ്പോര്‍ട്ടും.
ചോ. ഒരു ഇടവകയുടെ എല്ലാ വിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് അച്ചന്‍ ചാപ്ലിനായിരിക്കുന്ന സീറോ മലബാര്‍ ചാപ്ലിന്‍സിയെ ഒരു ഇടവകയായി ഉയര്‍ത്താത്തത്? രൂപത വരുന്നതിനു മുമ്പുതന്നെ ഒരിടവകയുടെ സ്വഭാവം കാണിച്ചു തുടങ്ങിയതല്ലേ സീറോ മലബാര്‍ ലീഡ്‌സ് ചാപ്ലിന്‍സി ! എന്നിട്ടും…
ഉ. അടിസ്ഥാനപരമായി നമുക്കൊരു പള്ളിയില്ല. ഇത്, ഉപയോഗിക്കാന്‍ വേണ്ടി മാത്രം തന്നിരിക്കുന്ന ഒരു പള്ളിയാണ്. അതു കൊണ്ട് പരിമിതികള്‍ ധാരാളം ഉണ്ട്. ഞാന്‍ അറിഞ്ഞിടത്തോളം സ്വന്തമായി നമുക്ക് പള്ളിയുണ്ടായതിനു ശേഷം ഇടവക രൂപീകരണം മതി എന്നാണ് പിതാവിന്റെ തീരുമാനം.
ചോ. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ഫാ. മുളയോലില്‍ ചാപ്ലിനായ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സി ഒരിടവകയായി ഉയര്‍ത്തപ്പെട്ടാല്‍ നിലവില്‍ കിട്ടുന്ന ആദ്ധ്യാത്മിക ഗുണങ്ങളേക്കാള്‍ കൂടുതലായി അല്‍മായര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ?
ഉ. ഇടവക എന്നു പറഞ്ഞാല്‍ കുടുംബങ്ങളുടെ വളരുന്ന കൂട്ടായ്മയാണ്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യവുമില്ല. പക്ഷേ, ഇടവകയായി രൂപപ്പെട്ടാല്‍ മറ്റുള്ള ക്രൈസ്തവ കൂട്ടായ്മകളില്‍ നിന്നു കിട്ടുന്ന ആദ്ധ്യാത്മിക ഗുണങ്ങളേക്കാള്‍ കൂടുതല്‍ ആദ്ധ്യാത്മീകത സീറോ മലബാര്‍ വിശ്വാസികള്‍ക്ക് അനുഭവിക്കാം എന്നതില്‍ സംശയമില്ല.
ചോ. അഭിവന്ദ്യ പിതാവിന്റെ പ്രവര്‍ത്തന ശൈലിയില്‍ സന്തുഷ്ടനാണോ?
ഉ. ചെയ്യുന്നതൊക്കെ രൂപതയുടെ നന്മയ്ക്ക് വേണ്ടിയാണ്. പിതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സന്തോഷവാനാണ്. വളര്‍ച്ചയെത്താത്ത ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് ധാരാളം പരിമിതികള്‍ ഉണ്ട്. കൂട്ടിച്ചേര്‍ക്കപ്പെടേണ്ടതില്‍ പലതും ഇപ്പോഴും സഭയ്ക്ക് പുറത്താണ്.
ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ഔദ്യോഗീക ഉദ്ഘാടനം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലീഡ്‌സ് ചാപ്ലിന്‍സിയൊരുങ്ങി. ഈശോയെ ആദ്യമായി സ്വീകരിക്കാന്‍ കുറെ കുരുന്നു ഹൃദയങ്ങളും…
‘ഭാരതമേ നിന്‍ രക്ഷ നിന്‍ മക്കളില്‍’
അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെ വീണ്ടും മാഞ്ചസ്റ്ററില്‍ എത്തുന്നു. ഭീകരാക്രമണത്തില്‍ മനസുതകര്‍ന്ന ആരാധകര്‍ക്കൊപ്പം ചെലവഴിക്കാനും ചാരിറ്റി ഷോ! നടത്താനുമാണ് താരം എത്തുന്നത്. ഭീകരാക്രമണത്തിന്റെ ഇരകളായവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിനാണ് ചാരിറ്റി ഷോ സംഘടിപ്പിക്കുന്നത്. ഭൂമിയില്‍ എല്ലാവര്‍ക്കും പങ്കുവയ്ക്കാവുന്ന ഒരു കാര്യം സംഗീതമാണ്. സംഗീതം നമ്മുടെ മുറിവുണക്കുന്നു, നമ്മെ ഒന്നാക്കി മാറ്റുന്നു, നമ്മളെ സന്തോഷിപ്പിക്കുന്നു. അതുകൊണ്ടു ഇതാകുന്നു തുടര്‍ന്നു ചെയ്യേണ്ടത്” ഭീകരാക്രമണത്തിന് ശേഷമുളള ആദ്യ പരസ്യപ്രതികരണത്തില്‍ ഗ്രാന്‍ഡെ പറഞ്ഞു. മെയ് 24ന് പ്രാദേശിക സമയം രാത്രി 10.35ന് മാഞ്ചസ്റ്ററിലെ സംഗീതക്കച്ചേരി കഴിഞ്ഞ് ഇരുപത്തിമൂന്നുകാരിയായ ഗായിക സ്‌റ്റേജ് വിട്ടയുടനെയായിരുന്നു സ്‌ഫോടനം. സംഗീത വേദിയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്ന് തല്‍ക്കാലം പിന്‍വാങ്ങി നിന്നിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വീണ്ടും സജീവമായി. പ്രമുഖ പാര്‍ട്ടികള്‍ക്കൊപ്പം ചെറു പാര്‍ട്ടികളും പ്രചാരണങ്ങളില്‍ സജീവമാണ്. വളരെ വ്യത്യസ്തമായ വാഗ്ദാനവുമായാണ് യുകിപ് രംഗത്തെത്തിയിരിക്കുന്നത്. വൈറ്റമിന്‍ ഡി ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ബുര്‍ഖയും നിഖാവും നിരോധിക്കുമെന്നതാണ് ഏറ്റവും പ്രധാനം. നിരവധി കാരണങ്ങളാണ് ബുര്‍ഖ നിരോധനത്തിനായി യുകിപ് പ്രകടനപത്രിക മുന്നോട്ട് വെക്കുന്നത്.
ബുര്‍ഖ ധരിക്കുന്നവര്‍ക്ക് ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കുന്നില്ല എന്നതാണ് പ്രധാനമായി ഉന്നയിക്കുന്ന വാദം. സൂര്യപ്രകാശമേല്‍ക്കുമ്പോളാണ് ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉദ്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ വൈറ്റമിന്‍ ഡി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയാണെന്ന പാര്‍ട്ടിയുടെ വാദത്തിന് ശാസ്ത്രീയാടിസ്ഥാനമില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. വോട്ടുകള്‍ നേടാനുള്ള വിചിത്ര മാര്‍ഗങ്ങളാണ് യുകിപ് പ്രയോഗിക്കുന്നതെന്ന വിമര്‍ശനവും ഇവര്‍ ഉയര്‍ത്തുന്നു.
2008ലെ കാലാവസ്ഥാ മാറ്റത്തേക്കുറിച്ചുള്ള ആക്ടിനെയും യുകിപ് തള്ളുന്നു. ഇത് ശാസ്ത്രീയമല്ലെന്നാണ് പ്രകടന പത്രിക അവകാശപ്പെടുന്നത്. 2050ഓടെ ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ കുറയ്ക്കാമെന്ന വാഗ്ദാനം നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് റോജര്‍ ഹെല്‍മര്‍ എംഇപിയുടെ ചിത്രമുള്ള പേജില്‍ വ്യക്തമാക്കിയിരിക്കുന്നു. പ്രകടന പത്രിക അവതരിപ്പിച്ച ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അധിക്ഷേപം നേരിടേണ്ടതായി വന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.