Main News

ലണ്ടന്‍: ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ജനങ്ങള്‍ പൊറുതിമുട്ടിയെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. പൊതുമേഖലാ ജീവനക്കാരുടെ വേതന നിയന്ത്രണം എടുത്തു കളയുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോളാണ് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കെതിരെ ചാന്‍സലര്‍ പ്രസ്താവന നടത്തിയത്. വേതന നിയന്ത്രണത്തില്‍ സര്‍ക്കാര്‍ സമീപനം മാറ്റിയിട്ടില്ലെന്നാണ് ഹാമണ്ട് പറഞ്ഞത്. പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ന്യായമായ വേതനവും അതിന് നികുതി നല്‍കുന്ന സാധാരണക്കാര്‍ക്ക് നീതിയും ലഭ്യമാക്കുന്ന വിധത്തിലുള്ള സന്തുലിത സമീപനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഹാമണ്ട് പറഞ്ഞു.

പൊതുമേഖലയിലെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് പക്വതയുള്ള ചര്‍ച്ചകളും സമീപനവുമാണ് ആവശ്യം. സാമ്പത്തിക വളര്‍ച്ചയുണ്ടാകുക, അല്ലെങ്കില്‍ നികുതി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുക എന്നിവ മാത്രമാണ് മുന്നിലുള്ള മാര്‍ഗ്ഗങ്ങളെന്നും ഹാമണ്ട് കോണ്‍ഫെഡറേഷന്‍ ഓഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പ്രസിഡന്റ് നല്‍കിയ അത്താഴവിരുന്നില്‍ പറഞ്ഞു. പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് പോലീസ് മിനിസ്റ്റര്‍ നിക്ക് ഹേര്‍ഡ് കോമണ്‍സില്‍ പറഞ്ഞിരുന്നു.

ശമ്പള വര്‍ദ്ധനവ് നടപ്പാക്കാനുള്ള നിര്‍ദേശങ്ങളെ പിന്താങ്ങുന്നുവെന്ന് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണും വ്യക്തമാക്കി. ശമ്പള വര്‍ദ്ധന് 1 ശതമാനം മാത്രമാക്കി ചുരുക്കിയ നടപടിയും ഒഴിവാക്കാനാകുമെന്ന് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ ചെലവുചുരുക്കല്‍ നടപടികള്‍ ഇല്ലാതാക്കുന്നത് ചാന്‍സലര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കും. നികുതി നിരക്കുകളില്‍ വര്‍ദ്ധനയുണ്ടായേക്കുമെന്നും സൂചനയുണ്ട്.

ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ മദ്യഉപഭോഗം മൂലമുണ്ടാകുന്ന ക്യാന്‍സറിന് ഏറ്റവും സാധ്യതയുള്ളത് ബ്രിട്ടീഷുകാര്‍ക്കാണെന്ന് കണ്ടെത്തല്‍. യുണൈറ്റഡ് യൂറോപ്യന്‍ ഗ്യാസ്‌ട്രോഎന്ററോളജി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. ബ്രിട്ടീഷുകാര്‍ ശരാശരി 2 ഡ്രിങ്കുകള്‍ പ്രതിദിനം കഴിക്കുന്നുണ്ട്. രണ്ട് തരത്തിലുള്ള മാരകമായ ക്യാന്‍സറുകളാണ് ബ്രിട്ടീഷുകാരുടെ മദ്യപാനശീലത്തിന് പകരം ലഭിക്കുന്നത്. 28 അംഗ രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ മദ്യപാനത്തില്‍ 8-ാം സ്ഥാനമാണ് യുകെയ്ക്കുള്ളത്.

മദ്യത്തിന്റെ പതിവായുള്ള ഉപയോഗവും ക്യാന്‍സറും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതാണ് ഈ കണ്ടെത്തല്‍. വന്‍കുടല്‍, അന്നനാളം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളാണ് ബ്രിട്ടീഷുകാര്‍ക്ക് ഭീഷണിയാകുന്നത്. ദിവസം 2 ഡ്രിങ്ക് കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് നേരത്തേ പഠനഫലങ്ങള്‍ പുറത്തുവന്നിരുന്നു. ബ്രിട്ടീഷുകാര്‍ 2.1 ഡ്രിങ്കുകള്‍ കഴിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് അര്‍ബുദ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. രണ്ട് ഡ്രിങ്കുകള്‍ കഴിക്കുന്നത് വന്‍കുടലിലെ ക്യാന്‍സര്‍ സാധ്യത 21 ശതമാനം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ദിവസവും 4 ഡ്രിങ്കുകളോ അതില്‍ ഏറെയോ കഴിക്കുന്നവരില്‍ കരള്‍, ഗ്യാസ്ട്രിക്, പാന്‍ക്രിയാറ്റിക് ക്യാന്‍സറുകള്‍ വരാനുള്ള സാധ്യതയും ഏറെയാണ്. ആല്‍ക്കഹോള്‍ ഉപയോഗത്തില്‍ ലാത്വിയ, പോളണ്ട്, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് യുകെയുടെ സ്ഥാനം. പട്ടികയില്‍ ലിത്വാനിയയാണ് ഒന്നാം സ്ഥാനത്ത്. 3.2 ഡ്രിങ്കുകളാണ് ഇവര്‍ പ്രതിദിനം കഴിക്കുന്നത്. ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ 2.4 ഡ്രിങ്കുകളുമായി രണ്ടാം സ്ഥാനത്തുണ്ട്.

കുഞ്ചെറിയാ മാത്യൂ

1971 -ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധസമയത്ത് ഇന്ത്യയ്ക്ക് നിര്‍ണായകമായ മുന്നേറ്റം നല്‍കിയ കറാച്ചി തുറമുഖ ആക്രമണത്തിന്റെ സൂത്രധാരനും നേതൃത്വം നല്‍കിയതില്‍ പ്രമുഖനുമായ ലഫ്. കമാന്‍ഡര്‍ ബി.എന്‍ കവിത (80) അന്തരിച്ചു. ഓസ്ട്രേലിയയിലെ അഡ്‌ലയ്ഡില്‍ വച്ചായിരുന്നു അന്ത്യം. ബി.എന്‍ കവിത തന്റെ വാര്‍ധക്യകാലം ചിലവഴിച്ചിരുന്നത് അഡ്ലയ്ഡിലെ മകന്റെ വസതിയിലായിരുന്നു.

ഇന്ത്യന്‍ യുദ്ധകപ്പലുകളായ നിപട്, നീര്‍ഘട്, വീര്‍ എന്നീ കപ്പലുകളാണ് 1971 ഡിസംബര്‍ നാലിന് കറാച്ചി തുറമുഖത്ത് മിസൈലാക്രമണം നടത്തിയത്. നിപടിന്റെ കമാന്‍ഡിങ്ങ് ഓഫീസറായിരുന്നു കവിത.

ഇന്നത്തെപ്പോലെ ആധുനിക യുദ്ധകപ്പലുകളോ ദീര്‍ഘദൂര മിസൈലുകളോ ഇല്ലാതിരുന്ന ഇന്ത്യന്‍ നാവികസേന വളരെ സാഹസികമായാണ് കറാച്ചി തുറമുഖം ആക്രമിച്ച് തരിപ്പണമാക്കിയത്. ഈ സൈനിക നടപടി യുദ്ധചരിത്ത്രില്‍ ”ഓപ്പറേഷന്‍ ട്രിസന്റ” എന്നാണ് അറിയപ്പെടുന്നത്. കറാച്ചി തുറമുഖാക്രമണം 1971-ലെ യുദ്ധത്തില്‍ ഇന്ത്യയുടെ നിര്‍ണായകമായ മുന്നേറ്റത്തിന് കാരണമായി.

ജോജി തോമസ്

കേരളത്തിലെ നേഴ്‌സിംഗ് സമൂഹം കഴിഞ്ഞ കുറേ നാളായി സമരപന്തലിലാണ്. കേരള ജനത സമരങ്ങള്‍ ഒത്തിരി കണ്ടുശീലിച്ചതാണ്. വീടിന് മുകളിലൂടെ കാക്ക പറന്നാല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സമരം തുടങ്ങി സാധാരണ ജനങ്ങളുടെ ജീവിത നിലവാരവുമായി ഒരു പൊരുത്തവുമില്ലാത്ത അമിത ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ നടത്തുന്ന സമര കോലാഹലങ്ങള്‍ വരെ ഇതില്‍പെടും. ഈ സമരങ്ങള്‍ക്കൊക്കെ ധാരാളം മാധ്യമശ്രദ്ധയും, ഭരണ വര്‍ഗ്ഗത്തിന്റെ അടിയന്തര ശ്രദ്ധയും ലഭിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ നേഴ്‌സിംഗ് സമൂഹം ജീവിക്കാനുള്ള അവകാശത്തിനായി സമരത്തിലാണെങ്കിലും ഭരണ നേതൃത്വത്തില്‍ നിന്ന് കാര്യമായ ഇടപെടലോ മാധ്യമ പിന്തുണയോ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നേഴ്‌സിംഗ് സമൂഹം നടത്തുന്ന സമരത്തിന് പിന്തുണയുമായി പൊതുജനം പ്രത്യേകിച്ച് പ്രവാസ ലോകത്തുള്ള നേഴ്‌സിംഗ് സമൂഹം മുന്നോട്ട് വരേണ്ടതിന്റെ പ്രസക്തിയിരിക്കുന്നത്. പ്രവാസ ലോകത്തുള്ള മലയാളി സമൂഹം ആതുര സേവന രംഗത്ത് ജോലി ചെയ്യുന്ന നമ്മുടെ സഹോദരിമാരുടെ ബുദ്ധിമുട്ടുകളും ത്യാഗങ്ങളും വളരെയധികം മനസിലാക്കിയവരാണ്. സോഷ്യല്‍ മീഡിയായിലൂടെയും മറ്റും നമ്മള്‍ നല്‍കുന്ന പിന്തുണ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനും, ഭരണ നേതൃത്വത്തില്‍ സമര്‍ദ്ദം ചെലുത്തുന്നതിനു കാരണമായിത്തീരും.

കേരളത്തിലെ നേഴ്‌സിംഗ് സമൂഹം യുണൈറ്റഡ് നഴ്‌സസ് അസോയിഷേന്റെ (UNA) നേതൃത്വത്തില്‍ നടക്കുന്ന സമരത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന മനോഭാവമാണ് ഭരണനേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്. കഴിഞ്ഞ യു.ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് യു.എന്‍.എയുടെ നേതൃത്വത്തില്‍ നടന്ന സമരം ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പാലിക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ തയ്യാറായിരുന്നില്ല. പ്രത്യേക പരിശീലനമോ, വിദ്യാഭ്യാസ യോഗ്യതയോ ആവശ്യമില്ലാത്ത മേഖലകളില്‍ അന്യസംസ്ഥാന ജോലിക്കാര്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന കുറഞ്ഞ ദിവസ വേതനം 700 രൂപയാണ്. ഈ സാഹചര്യത്തിലാണ് വെറും തുച്ഛമായ ശമ്പളത്തില്‍ ഭാരിച്ച ഉത്തരവാദിത്വമുള്ള നഴ്‌സിംഗ് ജോലി ചെയ്യുന്ന വലിയൊരു സമൂഹത്തിന്റെ അവഗണനയുടെയും ജീവിത പ്രാരാബ്ദത്തിന്റെയും തീച്ചൂളയില്‍ നിന്ന് ഉയര്‍ന്നുവരുന്ന സമരത്തിന്റെ പ്രസക്തിയേറുന്നത്.

നഴ്‌സിംഗ് സമൂഹത്തിന് നേരെയുള്ള ചൂഷണത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എക്കാലവും അവഗണന അനുഭവിച്ച മര്‍ദ്ദിത വിഭാഗമാണ് ആതുരസേവനരംഗത്ത് ജോലിചെയ്യുന്ന മാലാഖമാര്‍. ഇപ്പോഴത്തെ സമരത്തെ പരാജയപ്പെടുത്താന്‍ ആതുരസേവന രംഗത്തെ കച്ചവടവത്കരിച്ച വന്‍ സാമ്പത്തിക ശക്തികളും ഭരണ നേതൃത്വവുമായി അവിശുദ്ധ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നേഴ്‌സിംഗ് സമൂഹത്തിന് നേരെ നടക്കുന്ന ചൂഷണത്തിന് കൂട്ടുനില്‍ക്കുന്നതിന് ഭരണ പ്രതിപക്ഷമില്ലാതെ രാഷ്ട്രീയ നേതൃത്വത്തിന് വന്‍ പ്രതിഫലമാണ് ലഭിക്കുന്നത്. മക്കള്‍ക്ക് മെഡിസിന് അഡ്മിഷന്‍ തുടങ്ങി നേതാക്കന്മാര്‍ക്കും ബന്ധുക്കള്‍ക്കും ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലേ സൗജന്യ ചികിത്സ വരെ ഇതില്‍പെടും.

പ്രതിഷേധത്തിന്റെ ജ്വാലയ്ക്ക് ലീഡ്‌സില്‍ തുടക്കമായി

നഴ്‌സിംഗ് സമൂഹം നടത്തുന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ചും സമരത്തോട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഭരണ നേതൃത്വവും പുലര്‍ത്തുന്ന നിലപാടിനെതിരെയും പാശ്ചാത്യ രാജ്യങ്ങളിലും പ്രത്യേകിച്ച് യൂറോപ്പിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധത്തിന്റെ തുടക്കം കുറിച്ച് ബ്രിട്ടണിലെ പ്രമുഖ നഗരമായ ലീഡ്‌സില്‍ നഴ്‌സിംഗ് രംഗത്ത് ജോലി ചെയ്യുന്നവര്‍ ഒത്തുകൂടി കേരളത്തിലെ നഴ്‌സിംഗ് സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സമരം ഒത്തുതീര്‍പ്പാക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോര്‍ക്ക്ഷയര്‍ റീജനിലെ നഴ്‌സിംഗ് സമൂഹം ആവശ്യപ്പെട്ടു.

[ot-video][/ot-video]

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം യുകെ സന്ദര്‍ശനത്തിന് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 14ന് ഫ്രാന്‍സില്‍ ബാസ്റ്റില്‍ ഡേ ആഘോഷത്തിനെത്തുന്ന ട്രംപ് ഹ്രസ്വ സന്ദര്‍ശനത്തിന് യുകെയിലും എത്തുമെന്നാണ് വിവരം. യൂറോപ്പിലെത്തുന്ന ട്രംപ് യുകെയിലേക്കും എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സന്ദര്‍ശനത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ സന്ദര്‍ശനത്തിന്റെ സ്ഥിരീകരണം 24 മണിക്കൂര്‍ മുമ്പ് മാത്രമേ ലഭിക്കൂ എന്നും വിവരമുണ്ട്.

ഈ മാസം യൂറോപ്പ് സന്ദര്‍ശിക്കുന്ന ട്രംപിന് യുകെ സന്ദര്‍ശനത്തിന് അവസരമുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സണ്‍ഡേ ടൈംസിനോട് വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം 24 മണിക്കൂര്‍ മുമ്പ് മാത്രമേ സ്ഥിരീകരിക്കാനാകൂ. വലിയ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് ഇതെന്നാണ് വ്യക്തമാക്കപ്പെടുന്നത്. വന്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ യുകെ സന്ദര്‍ശനം റദദ്ദാക്കുന്നതായി കഴിഞ്ഞ മാസം വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.

ട്രംപിന്റെ സന്ദര്‍ശനം സംബന്ധിച്ച് അമേരിക്കയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ അറിയിക്കുന്നത്. സന്ദര്‍ശനത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അമേരിക്കയുയെ അപേക്ഷ ലഭിച്ചിട്ടില്ല. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡില്‍ സ്വന്തമായുള്ള ഗോള്‍ഫ് കോഴ്‌സില്‍ അനൗദ്യോഗിക സന്ദര്‍ശനത്തിന് ട്രംപ് എത്താന്‍ സാധ്യതയുണ്ടെന്നും ആ സമയത്ത് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ലണ്ടന്‍: എന്‍എച്ച്എസില്‍ ജോലിക്ക് എത്തുന് നേഴ്‌സുമാരേക്കാള്‍ കൂടുതലാണ് ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണമെന്ന് കണക്കുകള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ജോലി വിടുന്നവരുടെ എണ്ണത്തില്‍ 51 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കുറഞ്ഞ ശമ്പളവും മോശം ജോലി സാഹചര്യങ്ങളുമാണ് ഈ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ പുറത്തുവിട്ട പുതിയ കണക്കുകളാണ് നഴ്‌സുമാരും മിഡൈ്വഫുമാരും ജോലി ഉപേക്ഷിക്കുന്നതായി വ്യക്തമാക്കുന്നത്.

എന്‍എച്ച്എസില്‍ നിന്ന് വിട്ടുപോകുന്നവരില്‍ ബ്രിട്ടീഷ് നഴ്‌സുമാരാണ് മുന്‍പന്തിയില്‍. 2016-2017 കാലയളവില്‍ ജോലിക്കെത്തുന്നതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ ആളുകള്‍ ജോലി ഉപേക്ഷിച്ചു. ഇവരില്‍ യുകെയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തവരുടെ നിരക്ക് 45 ശതമാനം വരും. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി വേതന നിയന്ത്രണം അടിയന്തരമായി എടുത്തു കളയണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും റോയല്‍ കോളേജ് ഓഫ് മിഡൈ്വവ്‌സും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

2013 കാലഘട്ടത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ 2016-17 കാലയളവില്‍ 1783 പേര്‍ ജോലി ഉപേക്ഷിച്ചു. 2017-18 വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ചവരുടെ എണ്ണം 3264 ആണ്. ഉപേക്ഷിക്കുന്നവരില്‍ യുകെ, വിദേശ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 2012-13ല്‍ 23,087 ആയിരുന്നെങ്കില്‍ 2016-17ല്‍ അത് 34,941 ആയി ഉയര്‍ന്നിട്ടുണ്ട്.

ലണ്ടന്‍: നഴ്‌സുമാരുടെയും പോലീസ്, ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെയുമുള്‍പ്പെടെയുള്ള ശമ്പള വര്‍ദ്ധനവ് തടയുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുന്നു. പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ് 1 ശതമാനം മാത്രമാക്കി ചുരുക്കിയ നടപടി എടുത്തു കളയുന്നതില്‍ എംപിമാര്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇത്. നഴ്‌സുമാര്‍, പോലീസുകാര്‍, ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ എന്നിവര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. ശമ്പള പരിഷ്‌കരണ സമിതികളുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.

അധ്യാപകര്‍ക്കും നഴ്‌സുമാര്‍ക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കാനുള്ള നിര്‍ദേശം എഡ്യുക്കേഷന്‍ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ്, ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് എന്നിവര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ കഴിഞ്ഞയാഴ്ച സമരം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ച ലേബറില്‍ നിന്നുള്ള സമ്മര്‍ദ്ദവും സര്‍ക്കാരിനെ ഈ തീരുമാനത്തില്‍ എത്താന്‍ പ്രേരിപ്പിച്ചു. മുന്‍ ലേബര്‍ സര്‍ക്കാര്‍ സമ്മാനിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചതെന്നാണ് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചത്.

പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെ നടത്തിയ കഠിനാധ്വാനവും ത്യാഗവുമാണ് സാമ്പത്തിക വ്യവ്സ്ഥയെ അല്‍പമെങ്കിലും കരകയറ്റിയത്. ശമ്പള നിയന്ത്രണം തൊഴിലവസരങ്ങള്‍ സംരക്ഷിച്ചുവെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാബിനറ്റില്‍ തിരിച്ചെത്തിയ മൈക്കിള്‍ ഗോവ് എന്‍എച്ച്എസ് ജീവനക്കാരുടെ വേതന നിയന്ത്രണം എടുത്തുകളയാനുള്ള എല്ലാ നീക്കത്തെയും പിന്തുണയ്ക്കുമെന്നും അറിയിച്ചു.

മലയാളം യുകെ ന്യൂസ് ടീം.

ജൂലൈ 3, 2016.. മലയാളം യുകെ ന്യൂസിൽ ഫാ. ബിജു കുന്നയ്ക്കാട്ട് ഇങ്ങനെ എഴുതി.. “ലോകത്തിൻറെ മുഴുവൻ ശ്രദ്ധയും കഴിഞ്ഞ രണ്ടാഴ്ചകളിൽ യുകെയിലേയ്ക്കായിരുന്നു”.. ഞായറാഴ്ചയുടെ സങ്കീർത്തനത്തിൻറെ തുടക്കം കുറിച്ച വരികൾ ഇങ്ങനെയായിരുന്നു.  തുടക്കം ബ്രെക്സിറ്റിൽ.. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൺ ‘തുടരണമോ വേണ്ടയോ’ എന്ന തീരുമാനത്തിൻറെ വിവിധ മാനങ്ങൾ ഫാ.ബിജു ചെറിയ ചിന്തയായി ലോകത്തോടു പങ്കുവെച്ചു.. ഇന്ന് പ്രവാസ ലോകത്തിൻറെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഞായറാഴ്ചയുടെ സങ്കീർത്തനം മാറുകയാണ്.. പൂർത്തിയാവുന്നത് ഒരു വർഷം.. ഞായറാഴ്ചയുടെ സങ്കീർത്തനം.. ആധുനിക ചിന്തകളുടെ വിശുദ്ധ ഗീതമാണിത്.. വിമർശനങ്ങൾ.. മുന്നറിയിപ്പുകൾ.. നമ്മിലേയ്ക്ക് നാം തന്നെ എത്തി നോക്കുന്നു.. പ്രത്യാശയുടെ നാളെകളിലേയ്ക്ക് നമ്മെ നയിക്കാൻ ബഹു. ഫാ. ബിജു കുന്നയ്ക്കാട്ടിൻറെ ജീവനുള്ള ചിന്തകൾക്ക് കളിത്തൊട്ടിലായത് മലയാളം യുകെ ന്യൂസ്.

ഓൺലൈൻ വാർത്താലോകത്തെ ഒരു നവീന പ്രതിഭാസമായി മാറുകയാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. അനുദിന ജീവിതയാത്രയിലെ പ്രതിബിംബങ്ങൾക്കു നേരെയുള്ള വിമർശനാത്മകമായ ഒരു തിരിഞ്ഞുനോട്ടം. സ്നേഹശാസനകളുടെ ഹൃദയസ്പന്ദനങ്ങൾ സിരകളെ ഉത്തേജിപ്പിക്കുന്ന അനുഗ്രഹനിമിഷങ്ങളായി പ്രവാസികളുടെ ഞായറാഴ്ചയെ മാറ്റുന്ന വ്യത്യസ്തമായ ഒരു ചുവടുവയ്പാണിത്. ധാർമ്മികതയും നന്മയും സ്നേഹവും കാരുണ്യവും ചോദ്യം ചെയ്യപ്പെടുമ്പോൾ ‘അരുത്’ എന്നു നമ്മുടെ മനസിൽ പ്രകമ്പനം കൊള്ളുന്ന ശബ്ദവീചികളുടെ ഉറവിടമാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. ഇത് മാധ്യമ ധർമ്മത്തിലെ വേറിട്ട ഏടുകൾ രചിക്കുന്ന പ്രത്യാശയുടെ കണികയുടെ തിളക്കത്തിന്റെ പ്രതിഫലനമാണ്.

തൂലികകൾ ചലിക്കുമ്പോൾ പ്രകമ്പനങ്ങൾ സൃഷ്ടിക്കപ്പെടണമെങ്കിൽ ഉത്ഭവിക്കുന്ന സന്ദേശം ശക്തമാകണം. ബഹു. ഫാദർ ബിജു ജോസഫ് കുന്നയ്ക്കാട്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പബ്ബിക് റിലേഷൻസ് ഓഫീസറാണ്. ധാർമ്മികതയുടെ ശക്തമായ അടിത്തറയിലൂന്നിയ ഉജ്ജ്വലപ്രബോധനങ്ങളുടെ കാവൽക്കാരനായ ബിജു അച്ചൻറെ കരങ്ങളിൽ ഞായറാഴ്ചയുടെ സങ്കീർത്തനം ഭദ്രമെന്ന് മലയാളം യുകെയുടെ വായനക്കാർ നിസംശയം പ്രഖ്യാപിക്കുന്നു. ഞായറാഴ്ചയുടെ സങ്കീർത്തനം  ഒന്നാം വാർഷികമാഘോഷിക്കുമ്പോൾ അനുഗ്രഹാശിസുകളുമായി മലയാളം യുകെയുടെ പ്രിയ വായനക്കാർ മനസു തുറക്കുന്നു. നന്മയുടെയും പ്രതീക്ഷയുടെയും പുതുനാമ്പുകളായ ഞായറാഴ്ചയുടെ സങ്കീർത്തനത്തെ ഹൃദയത്തിലേറ്റിയ മലയാളം യുകെയുടെ പ്രിയ വായനക്കാരോട് മലയാളം യു കെ ന്യൂസ് ടീമിന്റെ കൃതജ്ഞത അറിയിക്കട്ടെ.

ഫാ. ബിജു കുന്നക്കാട്ട് മലയാളം യുകെ ന്യൂസിലൂടെ ലോകവുമായി പങ്കുവെച്ച ഞായറാഴ്ചയുടെ സങ്കീർത്തനത്തിന്റെ ആദ്യ ലേഖനം വായിക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Njayarazhchayude sankeerthanam 1 – July 3rd 2016

ആശംസകളും അഭിനന്ദനങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ.

ആധുനിക ലോകത്ത് വളരെയധികം അഭിനന്ദനീയമായ ഒരു മാതൃകയായി മാറുകയാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. ഭരമേൽപിക്കപ്പെട്ട ദൗത്യം, ഉദാഹരണങ്ങൾ വഴി സംവദിച്ചുകൊണ്ട് ഓൺലൈൻ മാധ്യമത്തിലൂടെ ജനതയ്ക്കു പ്രകാശമായും വഴികാട്ടിയായും വർത്തിക്കാനുള്ള ഉത്തരവാദിത്വമുള്ള ഒരു നിയോഗമാണ് ഫാ. ബിജു കുന്നയ്ക്കാട്ട് നിർവ്വഹിക്കുന്നത്. നാളെയുടെ തലമുറയ്ക്കായുള്ള നന്മയുടെ ചിന്തകൾ മലയാളം യുകെയിലൂടെ ലോകമെങ്ങും എത്തിച്ചേരട്ടെ. ഞായറാഴ്ചയുടെ സങ്കീർത്തനം ഒരു വർഷം പൂർത്തിയാക്കുന്ന ഈ ധന്യ നിമിഷത്തിൽ വായനക്കാർക്കും ലേഖകനും മലയാളം യുകെ ടീമിനും എല്ലാ അനുഗ്രഹങ്ങളും ഈ ദൗത്യം അഭംഗുരം തുടർന്നു പോകുവാനുള്ള ഇച്ഛാശക്തിയും ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഫാ.ജോൺ മുണ്ടയ്ക്കൽ CST, ജേഴ്സി ഐലൻഡ്.
ഓരോ ആഴ്ചയിലും ലോകത്ത് നടക്കുന്ന സംഭവങ്ങളെ ആത്മീയ തലത്തിൽ നിന്നു കൊണ്ട് വിശകലനം ചെയ്യുന്ന ഞായറാഴ്ചയുടെ സങ്കീർത്തനം വളരെ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. ഓൺലൈൻ പത്രത്തിൽ കാണാൻ കഴിയാത്ത പ്രതിഭാസമാണിത്. മലയാളം യുകെയ്ക്ക് ആശംസകൾ.. ഞായറാഴ്ചയുടെ സങ്കീർത്തനം നൽകുന്ന ആകാംഷകൾ ഒരു ഞായറാഴ്‌ചയുടെ പരിശുദ്ധിയെ തുറന്നു കാട്ടുന്നു. യുവതലമുറയിലെ എൻറെ അനുജന് ആശംസകൾ നേരുന്നു.

സിസ്റ്റർ ഇന്നസെൻസ്യാ, സിസ്റ്റേർസ് ഓഫ് ചാരിറ്റി, ന്യൂ കാസിൽ.

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ… അവിടെ നിന്നാണ് കുന്നയ്ക്കാട്ട് അച്ചന്റെ ലേഖനങ്ങൾ കാണുവാൻ ഇടയായത്. ആത്മീയതയുടെ വഴിയിലൂടെ അച്ചൻ എഴുതുന്ന ഞായറാഴ്ചയുടെ സങ്കീർത്തനം ആദ്ധ്യാത്മീക ജീവിതം നയിക്കാത്തവർക്ക് ചിന്തിക്കാനുള്ള ഒരവസരം കൂടിയാണ്. ജീവിതത്തിലെ പല പ്രശ്നങ്ങളേയും വളരെ ലളിതമായാണ് ഞായറാഴ്ചയുടെ സങ്കീർത്തനത്തിൽ വിശദീകരിക്കുന്നത്. ആദ്ധ്യാത്മീക ജീവിതത്തിലെ സങ്കീർത്തനം എന്നും പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. എല്ലാം ഒത്തുചേരുന്ന ഒരു സങ്കീർത്തനം.

ജി. വേണുഗോപാൽ, പ്രശസ്ത ഗായകൻ
ഞാൻ പലപ്പോഴും വളരെ ആകാംക്ഷയോടെ വായിക്കുന്ന ഒരു ലേഖനമാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. പേരിൽ തന്നെ ഒരു സംഗീതമുണ്ട്. കഴിഞ്ഞ തവണ ഞാൻ യുകെയിൽ വന്നപ്പോഴാണ് ആദ്യമായി ഞായറാഴ്ചയുടെ സങ്കീർത്തനം ശ്രദ്ധയിൽ പെട്ടത്. ഒരു വർഷത്തിനു ശേഷവും ആനുകാലിക പ്രശസ്തിയുള്ള വിഷയങ്ങളെ കോർത്തിണക്കി ഞായറാഴ്ചയുടെ സങ്കീർത്തനം തുടരുന്നതിൽ ഒത്തിരി സന്തോഷിക്കുന്നു. ഞായറാഴ്ചയുടെ സങ്കീർത്തനം ഒരു സംഗീതമായി മലയാളികളുടെ ഇടയിൽ പെയ്തിറങ്ങട്ടെയെന്ന് ആശംസിക്കുന്നു.

റ്റിജി തോമസ്, മാക് ഫാസ്റ്റ് തിരുവല്ല.
ഞായറാഴ്ചയുടെ സങ്കീർത്തനത്തിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ. ഫാ. ബിജു കുന്നയ്ക്കാട്ടിൻറെ ഞായറാഴ്ചയുടെ സങ്കീർത്തനം തുടർ ദിനങ്ങളിലും നമ്മുടെ ചിന്തകളെ പ്രചോദിപ്പിക്കുന്നു. ചുറ്റുമുള്ള വിഷയങ്ങളിലെ പ്രസാദാത്മകതയിലേയ്ക്ക് ഒരു യോഗിയുടെ അവധാനതയോടെ ഞായറാഴ്ചയുടെ സങ്കീർത്തനം നമ്മെ നയിക്കുന്നു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയെ അവലംബിച്ച് അച്ചൻ എഴുതിയ ഞായറാഴ്ചയുടെ സങ്കീർത്തനം, കൈകാര്യം ചെയ്യുന്ന വിഷയങ്ങൾക്കും അതിൻറെ സമകാലീനതയ്ക്കും വ്യക്തമായ ഉദാഹരണമാണ്. കൂടുതൽ പ്രകാശം ചൊരിയുന്ന സങ്കീർത്തനങ്ങൾക്കായി കാത്തിരിക്കുന്നു.

ജോമോൻ ജേക്കബ്, പാസഡീന, അമേരിക്ക.

“സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ” ഇരുപത്തിമൂന്നാം ഞായറാഴ്ചയുടെ സങ്കീർത്തനം. അവധിക്ക് നാട്ടിലെത്തിയപ്പോൾ സ്ഥിരമായി സങ്കീർത്തനം വായിക്കുന്ന എൻറെ സുഹൃത്തുമായുള്ള സംസാരത്തിലാണ് സങ്കീർത്തനത്തെക്കുറിച്ചറിയുവാൻ സാധിച്ചത്. കുറവിലങ്ങാടാണ് എൻറെ ദേശം. അത് സങ്കീർത്തനത്തിൽ വിഷയമാകുന്നില്ല. പക്ഷേ, ഇപ്പോൾ സങ്കീർത്തനം ജീവിതത്തിൽ വിഷയമായി തുടങ്ങിയിരിക്കുന്നു. ഭൗതീകതയും ആദ്ധ്യാത്മീകതയും തമ്മിലുള്ള സംഗമം. ” ഞായറാഴ്ചയുടെ സങ്കീർത്തനം ” ഫാ. ബിജു കുന്നയ്ക്കാട്ടിന് ആശംസകൾ

 

ലണ്ടന്‍:ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നിലനിര്‍ത്താന്‍ 60 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നുവെന്ന് സര്‍വേ. യൂറോപ്പിലെ സഞ്ചാരസ്വാതന്ത്ര്യം, താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണമെന്നുതന്നെയാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നടത്തിയ സര്‍വേയില്‍ വ്യക്തമായി. പൗരത്വത്തിനായി എത്ര പണം മുടക്കാനും ഇവര്‍ തയ്യാറാണ്. 18 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരുടെ ഇടയിലാണ് ഈ അഭിപ്രായം ശക്തമായുള്ളത്.

ഈ വിഭാഗത്തിലുള്ള 85 ശതമാനം ആളുകളും ബ്രിട്ടീഷ് പൗരത്വത്തിനൊപ്പം യൂറോപ്യന്‍ പൗരത്വവും നിലനിര്‍ത്തണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ ലഭിക്കുന്ന അവകാശങ്ങള്‍ നിലനിര്‍ത്തണമെന്ന് ലണ്ടനില്‍ താമസിക്കുന്ന 80 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. ഹാര്‍ഡ് ബ്രെക്‌സിറ്റില്‍ നിന്ന് പിന്മാറണമെന്ന് തെരേസ മേയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ സര്‍വേഫലവും പുറത്തു വന്നത്.

സിബിഐയുടെ നേതൃത്വത്തിലുള്ള യുകെ ബിസിനസ് ഗ്രൂപ്പുകളും പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും ബ്രെക്‌സിറ്റ് വിരുദ്ധ നിലപാടുകള്‍ ഉള്ള എംപിമാര്‍ എന്നിവരാണ് പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദ്ദവുമായി രംഗത്തെത്തിയത്. യൂറോപ്യന്‍ പൗരത്യം നിലനിര്‍ത്താന്‍ 400 പൗണ്ട് വരെ മുടക്കാന്‍ തയ്യാറാണെന്നാണ് ജനങ്ങള്‍ പ്രതികരിച്ചത്. സര്‍വേയുടെ ഭാഗമായി 2000 പേരുടെ പ്രതികരണങ്ങളാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ശേഖരിച്ചത്.

ലണ്ടന്‍: യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കമമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് മന്ത്രി. പുതുതായി നിയനിക്കപ്പെട്ട ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡാമിന്‍ ഗ്രീന്‍ ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. യുവാക്കളും വിദ്യാസമ്പന്നരുമായ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി ഇത്തരം നീക്കങ്ങള്‍ ആവശ്യമാണെന്ന് തിങ്ക്ടാങ്ക് ആയ ബ്രെറ്റ് ബ്ലൂവുമായി സംസാരിക്കുമ്പോള്‍ ഗ്രീന്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് ഭൂരുപക്ഷം നഷ്ടപ്പെടാന്‍ കാരണമായത് യുവാക്കളായ വോട്ടര്‍മാര്‍ തഴഞ്ഞതു മൂലമാണെന്ന് വ്യക്തമായിരുന്നു.

തെരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം നടത്തിയ ലേബറിന്റെ പ്രകടനപത്രികയില്‍ യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. ഫീസുകള്‍ ഉയര്‍ത്തുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയേ ഉള്ളുവെന്ന അഭിപ്രായമാണ് ഗ്രീനിനും ഉള്ളത്. ഫീസ് കുറച്ചാലും ഈ നിലവാരം നിലനിര്‍ത്തണമെങ്കില്‍ നികുതികള്‍ കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളിലേതുപോലെ 600ലേറെ ആളുകള്‍ തിങ്ങിനിറഞ്ഞ ലെക്ചര്‍ ഹാളുകളൊന്നും ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ കാണാനാകില്ലെന്നും അത്രയും ഗുണനിലവാരം ഇവിടെ വിദ്യാഭ്യാസത്തില്‍ ലഭിക്കുന്നുണ്ടെന്നും ഗ്രീന്‍ വ്യക്തമാക്കി.

ഫീസ് കുറയ്ക്കണമെന്നാണ് താല്‍പര്യമെങ്കില്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ലഭിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായേ പറ്റൂ. അല്ലെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന നിലവാരം കുറയും. ഇതൊന്നുമല്ലെങ്കില്‍ നികുതികള്‍ വര്‍ദ്ധിപ്പിച്ച് ആവശ്യമായ പണം കണ്ടെത്താമെന്നും ഗ്രീന്‍ പറഞ്ഞു. ഈ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യണമെന്നും ഗ്രീന്‍ ആവശ്യപ്പെട്ടു.

RECENT POSTS
Copyright © . All rights reserved