ലണ്ടന്‍: ബ്രെക്‌സിറ്റില്‍ അടക്കം തെരേസ മേയുടെ പദ്ധതികള്‍ പരാജയപ്പെടുത്തുന്നതിനായി എംപിമാരുടെ കൂട്ടായ്മ പദ്ധതിയിടുന്നു. ഹാര്‍ഡ് ബ്രെക്‌സിറ്റ് അടക്കമുള്ള പദ്ധതികള്‍ക്കെതിരെ എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള പാര്‍ലമെന്റ് അംഗങ്ങളാണ് പദ്ധതിയിടുന്നത്. അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ ബ്രെക്‌സിറ്റില്‍ മൃദുസമീപനം എടുക്കുമെന്ന് ഉറപ്പാക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. രാജ്യം സോഫ്റ്റ് ബ്രെക്‌സിറ്റാണ് ഉദ്ദേശിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയനെ മനസിലാക്കിക്കാനും ബിസിനസ് ഗ്രൂപ്പുകളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് നീങ്ങാനും സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
തെരേസ മേയുടെ പദ്ധതികള്‍ രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ നിലപാടുകളെ പരസ്യമായി അംഗീകരിക്കാന്‍ കഴിയാത്ത മന്ത്രിമാര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒരു കണ്‍സര്‍വേറ്റീവ് എംപി പറഞ്ഞു. യൂറോപ്യന്‍ യൂണിയന് അഭിമതമായ നിലപാടുകളില്‍ സര്‍ക്കാരിനെ എത്തിക്കാനും ബ്രെക്‌സിറ്റില്‍ കൂടുതല്‍ ഫലവത്തായി പാര്‍ലമെന്റിനെയും ബ്രസല്‍സിനെയും ഏകോപിപ്പിക്കാനും കഴിയുമെന്നും മറ്റൊരു എംപി പ്രത്യാശ പ്രകടിപ്പിച്ചു.
പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ ഏകോപനം സാധ്യമാകുകയാണെങ്കില്‍ അധികാരം ഏതു വിധത്തിലാണ് തങ്ങളിലേക്ക് എത്തിയതെന്ന് കാട്ടാമെന്നും ഒരു എംപി വ്യക്തമാക്കി. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നത് സംബന്ധിച്ച് ടോറികളില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതാണ് ഈ പ്രത്യേക സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.
ലണ്ടന്‍: ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനേക്കാള്‍ പരീക്ഷാ ഫലങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഓഫ്‌സ്റ്റെഡ്. എക്‌സാം ഫാക്ടറികള്‍ മാത്രമായി ചുരുങ്ങുന്ന സ്‌കൂളുകളെ നിരീക്ഷിക്കുമെന്ന് ഓഫ്‌സ്റ്റെഡ് മേധാവി അമാന്‍ഡ സ്പീല്‍മാന്‍ പറഞ്ഞു. ലീഗ് ടേബിള്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനായി തന്ത്രങ്ങള്‍ പയറ്റുന്ന സ്‌കൂള്‍ അധികൃതര്‍ ലജ്ജിക്കണമെന്നും അവര്‍ പറഞ്ഞു. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തോളം മോക്ക് ടെസ്റ്റുകള്‍ നടത്തുന്നതും മറ്റും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ബാഡ്ജുകളും സ്റ്റിക്കറുകളും വാങ്ങാന്‍ മാത്രമാണ് പഠനം എന്ന തോന്നല്‍ ഇത്തരം രീതികള്‍ സൃഷ്ടിക്കും. കുട്ടികളുടെ താല്‍പര്യങ്ങളേക്കാള്‍ സ്‌കൂളുകളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന വരുന്ന സംവിധാനമാണ് ഇതെന്നും അവര്‍ കുറ്റപ്പെടുത്തി. ലീഗ് ടേബിളിനെ അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അളക്കുന്ന സര്‍ക്കാര്‍ നയത്തിനും വിപരീതമാണ് ഓഫ്‌സ്റ്റെഡ് ചീഫിന്റേത് എന്ന് വ്യക്തമാക്കുകയാണ് അമാന്‍ഡയുടെ പ്രസ്താവന. ബെര്‍ക്ക്ഷയറില്‍ നടന്ന വിദ്യാഭ്യാസ കോണ്‍ഫറന്‍സിലാണ് ഈ പരാമര്‍ശങ്ങള്‍ ഇവര്‍ നടത്തിയത്.
അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് സ്പീല്‍മാന്റെ ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു. സ്‌കൂള്‍ പരിശോധനകളുടെയും ലീഗ് ടേബിള്‍ സ്ഥാനങ്ങളുടെയും മുകളിലായി കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഓഫ്‌സ്‌റ്റെഡ് ഊന്നല്‍ നല്‍കുന്നതെന്നും ഇതിനെ തങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണെന്നും ജനറല്‍ സെക്രട്ടറി ജെഫ് ബാര്‍ട്ടന്‍ പറഞ്ഞു.
ലണ്ടന്‍: നോര്‍ത്ത് ലണ്ടനിലെ കെട്ടിട സമുച്ചയത്തില്‍ നിന്ന് 800ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. കാംഡെനിലെ ചാല്‍കോട്ട്‌സ് എസ്‌റ്റേറ്റിലെ 5 ടവര്‍ ബ്ലോക്കുകളില്‍ നിന്നാണ് ജനങ്ങളെ ഒഴിപ്പിച്ചത്. കെട്ടിടങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പു പറയാന്‍ കഴിയില്ലെന്ന് അഗ്നിസുരക്ഷാ വിഭാഗം അറിയിച്ചതിനെത്തുടര്‍ന്നാണ് അടിയന്തരമായി ഒഴിപ്പിച്ചതെന്ന് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. കെട്ടിടങ്ങളുടെ ക്ലാഡിംഗ് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. ഗ്രെന്‍ഫെല്‍ ടവറിലെ ക്ലാഡിംഗിന്റെ ഗുണനിലവാരമില്ലായ്മയാണ് തീപ്പിടിത്തം രൂക്ഷമാക്കിയതെന്നാണ് വിവരം. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് റെഡിഡന്‍ഷ്യല്‍ ടവറുകളിലും സുരക്ഷാ പരിശോധനകള്‍ നടത്തി വരികയാണ്.
എന്നാല്‍ മുന്നറിയിപ്പുകള്‍ ഇല്ലാതെ നടത്തിയ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് താമസക്കാരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്. ഒഴിപ്പിക്കല്‍ തുടങ്ങിയതായി ടിവി വാര്‍ത്തയിലാണ് തങ്ങള്‍ അറിഞ്ഞതെന്നും ചില താമസക്കാര്‍ പറഞ്ഞു. താല്‍ക്കാലി കേന്ദ്രങ്ങളും ഹോട്ടല്‍ മുറികളും കണ്ടെത്തിക്കൊണ്ടായിരുന്നു നടപടികളെന്നും താമസക്കാര്‍ക്ക് വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കാനായി കൗണ്‍സില്‍ ജീവനക്കാരും സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി
കൗണ്‍സില്‍, എമര്‍ജന്‍സി സര്‍വീസ് എന്നിവയുമായും സര്‍ക്കാരുമായും ബന്ധപ്പെട്ടുകൊണ്ട് ഏകോപനത്തിന് താനുമുണ്ടായിരുന്നുവെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. ലണ്ടന്‍ ഫയര്‍ ബ്രിഗേഡും കൗണ്‍സിലും ചേര്‍ന്നുള്ള പരിശോധനയില്‍ ഈ കെട്ടിട സമുച്ചയത്തിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തുകയായിരുന്നു. ഗ്രെന്‍ഫെല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യുകെയിലെമ്പാടും കെട്ടിടങ്ങളില്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ശ്രീഹരിക്കോട്ട: പിഎസ്എല്‍വി സി-38 റോക്കറ്റ് വിക്ഷേപണം വിജയകരം. ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്-2 അടക്കം 31 ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി സി-38 ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യയുടെ നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാലയുടെ ഉപഗ്രഹവും പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്ന വിക്ഷേപണം.
കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ആറാമത് ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ചത്. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയത് കാര്‍ട്ടോസാറ്റ് ആണ്. ദുരന്ത നിവാരണം, കാലാവസ്ഥ പ്രവചനം എന്നിവയ്ക്കും കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹം പ്രയോജനപ്പെടും. നിരീക്ഷണ ഉപഗ്രങ്ങളുടെ വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹമാണ് ഇത്. അതുകൊണ്ടുതന്ന് ബഹിരാകാശത്തെ ഇന്ത്യയുടെ ആറാം കണ്ണ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
കാര്‍ട്ടോസാറ്റിനു പുറമെ ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക, എന്നിവ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള 29 ഉപഗ്രഹങ്ങളും പിഎസ്എല്‍വി- 38 ഈ വാണിജ്യ ദൗത്യത്തില്‍ വിക്ഷേപിച്ചു. പിഎസ്എല്‍വിയുടെ നാല്‍പ്പതാം ദൗത്യമായിരുന്നു ഇത്. തിരുവനന്തപുരം നേമം സ്വദേശി ബി ജയകുമാറായിരുന്നു ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടര്‍. ആലപ്പുഴ സ്വദേശിയായ ആര്‍. ഹട്ടനാണ് ദൗത്യത്തിന്റെ വെഹിക്കിള്‍ ഡയറക്ടര്‍.
ലണ്ടന്‍: ഹീറ്റ് വേവ് തുടരുന്നതിനിടെ യൂണിഫോമുകളില്‍ ഇളവ് അനുവദിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നു. കടുത്ത ചൂടില്‍ ഷോര്‍ട്‌സ് ധരിക്കാന്‍ അനുവദിക്കാത്തതിന് പാവാട ധരിച്ച് ആണ്‍കുട്ടികളുടെ പ്രതിഷേധം. ഡെവണിലെ ഇസ്‌ക അക്കാഡമിയിലാണ് ഈ പ്രതിഷേധം അരങ്ങേറിയത്. 1976ല്‍ അനുക്ഷഭവപ്പെട്ടതിന് സമാനമായ കടുത്ത ചൂടാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്. അക്കാഡമിയിലെ 30ഓളം ആണ്‍കുട്ടികളാണ് പാവാട ധരിച്ച് ക്ലാസില്‍ എത്തിയത്. പെണ്‍ സുഹൃത്തുക്കളില്‍ നിന്നോ സഹോദരിമാരില്‍ നിന്നോ വാങ്ങിയ പാവാടയും ധരിച്ചാണ് ഇവര്‍ സ്‌കൂളിലെത്തിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താപനില 30 ഡിഗ്രിക്ക് മുകളിലേക്ക് കുതിക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ ട്രൗസറുകള്‍ക്ക് പകരം ഷോര്‍ട്‌സ് ധരിച്ചോട്ടെയെന്ന് ആണ്‍കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് ചോദിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ നിയമങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നായിരുന്നു മറുപടി. പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ട് ധരിക്കുന്നതില്‍ കുഴപ്പമില്ല, തങ്ങള്‍ക്ക് മാത്രം എന്തിനാണ് നിയന്ത്രണമെന്ന് ആണ്‍കുട്ടികള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ പാവാട ധരിച്ചാലും കുഴപ്പമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് ബുധനാഴ്ച പാവാട ധരിച്ച ക്ലാസിലെത്താന്‍ ഇവര്‍ തീരുമാനിച്ചത്.
വ്യാഴാഴ്ചയോടെ പാവാട ധരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായി. 30ഓളം പേര്‍ ഈ വിധത്തില്‍ സ്‌കൂളിലെത്തി. ചിലരാകട്ടെ കാലുകള്‍ ഷേവ് ചെയ്യാന്‍ വരെ പണം മുടക്കിയെന്നാണ് വിവരം. പാവാടയിലെ സ്വാതന്ത്രത്തെക്കുറിച്ചാണ് ചിലര്‍ വാചാലരായത്. യൂണിഫോമിലെ ജാക്കറ്റുകള്‍ ധരിക്കാത്തതിന് കുട്ടികളെ സ്‌കൂളില്‍ നിന്ന് പറഞ്ഞുവിട്ടതായുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ലണ്ടന്‍: ടോറി ഭരണത്തില്‍ ഭവനരാഹിത്യ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. 2010നെ അപേക്ഷിച്ച് 34 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. 2016 ഏപ്രിലിനും 2017 മാര്‍ച്ചിനുമിടയില്‍ ഭാവനരഹിതരായെന്ന് ഇംഗ്ലണ്ടിലെ ലോക്കല്‍ അതോറിറ്റികള്‍ പ്രഖ്യാപിച്ചത് 59,100 കുടുംബങ്ങളെയാണ്. 2010-11 കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് 34 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. യുകെയുടെ ഹൗസിംഗ് പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. സുരക്ഷിതമല്ലാത്ത താല്‍ക്കാലിക ഇടങ്ങളില്‍ താമസമാക്കുന്നവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് ആവശ്യമായ വീടുകള്‍ കണ്ടെത്താന്‍ സാധിക്കാത്തത് മൂലം ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലുകളില്‍ പോലും ആളുകള്‍ തങ്ങുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇംഗ്ലണ്ടില്‍ മാത്രം താല്‍ക്കാലിക സൗകര്യങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 77,240 ആണ്. ആറ് വര്‍ഷം മുമ്പ് ഇത് 48,240 ആയിരുന്നു. ഇവയില്‍ 78 ശതമാനം കുടുംബങ്ങളും കുട്ടികളുമായാണ് താമസിക്കുന്നത്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ 1,20,500 കുട്ടികള്‍ കഴിയുന്നു എന്നാണ് വിശദീകരിക്കപ്പെടുന്നത്.
6590 കുടുംബങ്ങള്‍ ബെഡ് ആന്‍ ബ്രേക്ക്ഫാസ്റ്റ് ഫെസിലിറ്റികളില്‍ കഴിയുന്നു. ഇവരില്‍ 3010 കുടുംബങ്ങളില്‍ കുട്ടികളുണ്ട്. ഒറ്റ മുറിയില്‍ കുട്ടികളുമായി കഴിയേണ്ടി വരുന്നതും ബാത്‌റൂം, അടുക്കള സൗകര്യങ്ങള്‍ പരിചയമില്ലാത്തവരുമായി പങ്കിടേണ്ടി വരുന്നതുമൊക്കെയാണ് ഇതുകൊണ്ടുണ്ടാകുന്ന പ്രതിസന്ധികള്‍. ആറ് ആഴ്ചകള്‍ക്കു മേല്‍ കുട്ടികളുമായി ബി ആന്‍ഡ് ബി സൗകര്യങ്ങളില്‍ താമസിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇതും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്.
ലണ്ടന്‍: ബെനഫിറ്റുകള്‍ പിന്‍വലിക്കുന്ന ടോറി സര്‍ക്കാര്‍ നയങ്ങള്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ചെറിയ കുട്ടികളുമായി ഒറ്റക്ക് ജീവിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇത് വലിയ ദുരിതമാണ് സമ്മാനിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. വെല്‍ഫെയര്‍ പദ്ധതികള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് കോടതി പരാമര്‍ശം തിരിച്ചടിയായിരിക്കുന്നത്. ലണ്ടനില്‍ 23,000 പൗണ്ടും മറ്റിടങ്ങളില്‍ 20,000 പൗണ്ട് വരെയുമുള്ള തുകയുടെ ആനുകൂല്യങ്ങള്‍ കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്നത് പിന്‍വലിക്കാനായിരുന്നു നീക്കം.
കുട്ടികളുമായി ജീവിക്കുന്ന നാല് സിംഗിള്‍ പേരന്റുകള്‍ നല്‍കിയ പരാതിയിലാണ് കോടതി നിലപാട് എടുത്തത്. ബെനഫിറ്റുകള്‍ക്ക് പരിധി നിര്‍ണയിക്കുന്നത് തങ്ങളെപ്പോലുള്ളവര്‍ക്ക് ദുരിതമാകുമെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. കേസ് തള്ളണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു. അടിയന്തര പ്രാധാന്യമുള്ള കേസായി പരിഗണിച്ച് വാദം കേള്‍ക്കണമെന്ന നിലപാടും കോടതി സ്വീകരിക്കുകയായിരുന്നു. കോടതി നിര്‍ദേശം നിരാശാജനകമാണെന്നും അപ്പീല്‍ നല്‍കുമെന്നുമാണ് സര്‍ക്കാര്‍ പ്രതികരിച്ചത്.
ഒരു രക്ഷാകര്‍ത്താവ് മാത്രമുള്ള കുടുംബങ്ങള്‍ക്ക് യഥാര്‍ത്ഥ ദുരിതം സമ്മാനിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കോളിന്‍സ് യാതൊരു കാരണവുമില്ലാതെയാണ് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നതെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചു. കുട്ടികളുമായി ജീവിക്കുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. 37 ലക്ഷത്തോളം കുട്ടികള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക് എന്നും കോടതി ഓര്‍മിപ്പിച്ചു.
സ്വന്തം ലേഖകന്‍
ബെര്‍മ്മിംഗ്ഹാം : യുകെ മലയാളികള്‍ക്ക് അഭിമാനമായി ബെര്‍മ്മിംഗ്ഹാമിലെ ചാരിറ്റി കൂട്ടായ്മ മാറുന്നു. ഫാ. ഡേവിസ് ചിറമേല്‍ അച്ചന്‍ നടത്തുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് ബെര്‍മ്മിംഗ്ഹാമില്‍ നടത്തപ്പെടുന്ന ഈ സ്നേഹ കൂട്ടായ്മ കേരളത്തിലെ അനേകം കിഡ്നി രോഗികള്‍ക്ക് ആശ്വാസമായി മാറുകയാണ്. ചിറമേലച്ചന്‍ നിര്‍ദ്ദേശിക്കുന്ന പാവപ്പെട്ടവരായ അഞ്ചോളം കിഡ്നി രോഗികളുടെ കിഡ്നി മാറ്റിവയ്ക്കുന്നതിന് ചിലവാകുന്ന തുക കണ്ടെത്തുക, അര്‍ഹരായ രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ബെര്‍മിംഗ്ഹാമിലെ സെന്റ് ഗില്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്ന ചാരിറ്റി കൂട്ടായ്മ യുകെ മലയാളികള്‍ക്ക് അഭിമാനിമായി മാറുകയാണ്.
ബെര്‍മ്മിംഗ്ഹാമിലെ ഹാര്‍ട്ട്‌ലാന്റ് ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിന്റെ മാനേജര്‍ ആയ പ്രിന്‍സ് ജോര്‍ജ്ജിന്റെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി ലഭിച്ച ഇരുപത്തിയഞ്ചോളം ഡയാലിസിസ് മെഷീനുകള്‍ മലയാളം യുകെയുടെ ചാരിറ്റിയിലൂടെ ചിറമേലച്ചന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് എത്തിച്ചു കൊടുത്തുകൊണ്ടായിരുന്നു ഈ സഹോദരങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മലയാളം യുകെ ഓണ്‍ലൈന്‍ ന്യുസ് പേപ്പറിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കോഡിനേറ്ററായ ജിമ്മി മൂലംകുന്നം ആണ് ഈ മെഷീനുകള്‍ ഷിപ്പ് കാര്‍ഗോയിലൂടെ നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ മുഴുവന്‍ തുകയും കണ്ടെത്തി പ്രിന്‍സ് ജോര്‍ജ്ജിനെ സഹായിച്ചത്.
ചിറമേലച്ചന്റെ നിര്‍ദ്ദേശപ്രകാരം കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ സഹായിക്കുവാന്‍ വേണ്ടി മാത്രം ബെനിഫാക്റ്റേഴ്സ് ഫോറം യുകെ എന്ന ചാരിറ്റി സംഘടനയ്ക്കും ഞായറാഴ്ച രൂപം നല്‍കും. ഈ ചാരിറ്റിയിലൂടെ കണ്ടെത്തുന്ന ഫണ്ട് ചിറമേലച്ചന്റെ കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് നേരിട്ട് കൈമാറികൊണ്ട് ഈ തുക മറ്റ് രീതിയില്‍ ചിലവഴിക്കപ്പെടില്ല എന്ന് ഈ സംഘടന ഉറപ്പ് വരുത്തും. അതോടൊപ്പം രോഗികള്‍ക്ക് ചികിത്സ ചിലവുകളില്‍ ഇളവ് ലഭിക്കുവാനുള്ള അവസരവും ഒരുക്കുന്നതായിരിക്കും. ഡയാലിസിസ് ചെയ്യുവാന്‍ സാമ്പത്തികമായി കഴിവില്ലാത്ത അര്‍ഹരായ രോഗികള്‍ക്ക് മാത്രമേ ഈ ചാരിറ്റിയിലൂടെ സമാഹരിക്കുന്ന തുക നല്‍കുകയുള്ളൂ. ഇതിനോടകം ചികിത്സ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അനേകം ആളുകളാണ് പ്രിന്‍സ് ജോര്‍ജ്ജുമായും മലയാളം യുകെയുമായി ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജാതിമത പരിഗണനകള്‍ക്ക് പ്രാധാന്യം നല്‍കാതെ ചിറമേലച്ചന്‍ തെരെഞ്ഞെടുക്കുന്ന രോഗികള്‍ക്ക് മാത്രയിരിക്കും ഈ ചാരിറ്റിയുടെ ചികിത്സ സഹായം നല്‍കുക.
യുകെയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ബെര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മൂണിറ്റിയുടെ ( ബി സി എം സി ) ആതിഥേയത്വത്തില്‍ ആറോളം അസ്സോസ്സിയേഷനുകളാണ് ഈ മഹനീയ കര്‍മ്മത്തിന് വേണ്ടി ചാരിറ്റി കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ട്ടന്‍ കോള്‍ഡ് ഫീല്‍ഡ് അസ്സോസ്സിയേഷന്‍, കേരള കലാവേദി നോര്‍ത്ത് ഫീല്‍ഡ്, കൊവന്റ്രി കേരള കമ്മ്യുണിറ്റി, മിഡ്‌ലാന്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ വാള്‍സാള്‍, ബെര്‍മ്മിംഗ്ഹാം ഹിന്ദു സമാജം എന്നീ അസ്സോസ്സിയേഷനുകള്‍ ചേര്‍ന്നാണ് ബെര്‍മിംഗ്ഹാമില്‍ ഇങ്ങനെ ഒരു കാരുണ്യ കൂട്ടായ്മക്ക് തുടക്കം കുറിക്കുന്നത്. ഈ കൂട്ടായ്മയുടെ സദുദ്ദേശം മനസ്സിലാക്കി അനേകം മലയാളി കുടുംബങ്ങള്‍ ആണ് ഈ ചാരിറ്റിയുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.
ബെര്‍മിംഗ്ഹാമിലെ സെന്റ് ഗില്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്ന ഈ ചാരിറ്റി വിജയിപ്പിക്കുവാന്‍ വേണ്ടി വലിയ ക്രമീകരണങ്ങള്‍ ആണ് ഈ അസ്സോസ്സിയേഷനുകള്‍ നടത്തിയിരിക്കുന്നത്. ഇതിനോടകം മുന്നൂറോളം ടിക്കറ്റുകള്‍ ആണ് അവര്‍ ഈ ചാരിറ്റിക്ക് വേണ്ടി വിറ്റഴിച്ചത്. യുകെയിലുള്ള അനേകം വ്യക്തികളും, കൂട്ടായ്മകളുമാണ് സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഈ മഹത്തായ കാരുണ്യപ്രവര്‍ത്തിയില്‍ പങ്ക് ചേരാന്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. മഹാമനസ്ക്കരായ ഓരോ യുകെ മലയാളികളിയുടെയും സാന്നിധ്യവും സഹകരണവും ഈ ജീവകാരുണ്യ കൂട്ടായ്മക്ക് ഉണ്ടാവണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം കേരളത്തിലുള്ള നൂറുകണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകുന്ന ഈ ചാരിറ്റിക്ക് തുടര്‍ന്നും മലയാളം യുകെയുടെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നു.
ഈ ചാരിറ്റി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ് താഴെ കൊടുക്കുന്നു.
St Giles’ Church hall
149 Church Rd, Birmingham B26 3TT
25th JUNE 2017
AT 5 PM
പ്രശനങ്ങൾക്കു തുടക്കം ഇങ്ങനെ ആദ്യം സ്റ്റേഡിയത്തിന് ഉളളില്‍വെച്ച് പാക് കാണികള്‍ ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ചിരുന്നു. നിന്റെ അച്ഛനാരാണ് ? നിന്റെ അച്ഛനാരാണ് എന്ന തരത്തിലുളള പരിഹാസശരങ്ങളാണ് ടീം ഇന്ത്യയ്ക്ക് നേരെ പാക് കാണികള്‍ ഉയര്‍ത്തിയത്. ഒടുവില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമ്മിയ്ക്ക് ഈ പരിഹാസം താങ്ങാനായില്ല. പാക് കാണിയുടെ കമന്റടിയ്ക്ക് ഉറച്ച മറുപടിയുമായി ഷമ്മി രംഗത്തെത്തി. ഇതോടെ രംഗം സംഘര്‍ഷമയമായി. ഉടന്‍ തന്നെ ധോണി ഇടപെട്ട് ഷമ്മിയെ പിന്തിരിപ്പിച്ചു. ഷമ്മിയേയും കൂട്ടി ധോണി പവലിയനിലേക്ക് നടന്നു.
തുടർന്ന് മത്സര ശേഷം ഇന്ത്യ പാക് ആരാധകര്‍ തമ്മില്‍ ലണ്ടനില്‍ ഏറ്റുമുട്ടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്. ഓവലിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്താണ് ഇന്ത്യ-പാക് ആരാധകര്‍ തമ്മിലുളള ഈ ഏറ്റുമുട്ടല്‍ നാടകം നടന്നത്.പാക് കാണികള്‍ക്കെതിരെയായിരുന്നു ഇന്ത്യന്‍ ആരാധകരുടെ കൂട്ടി ആക്രമണം. ആ കാഴ്ച്ച കാണുക
നേരത്തെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചതിന് പിന്നാലെ പാക് ആരാധകര്‍ സൗരവ് ഗാംഗുലിയുടെ കാര്‍ തടഞ്ഞതും വിവാദമായിരുന്നു. പാക് പതാക വീശിയാണ് ഗാംഗുലിയുടെ കാര്‍ ഒരു പറ്റം ആരാധകര്‍ തടഞ്ഞത്.
ലണ്ടന്‍: ഹാര്‍ഡ് ബ്രെക്‌സിറ്റിനുള്ള പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയോട് എംപിമാര്‍. ക്വീന്‍സ് സ്പീച്ചിനു ശേഷം പാര്‍ലമെന്‍ിലാണ് എംപിമാര്‍ ഇക്കാര്യം അറിയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരും ഇക്കാര്യം ഉന്നയിച്ചു. ഹാര്‍ഡ് ബ്രെക്‌സിറ്റിനുള്ള പദ്ധതികളുണ്ടെങ്കില്‍ അത് ഏത് വിധേനയും എതിര്‍ക്കുമെന്ന് എംപിമാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ ന്യൂനപക്ഷമായ സാഹചര്യത്തിലാണ് എതിര്‍പ്പിന് ശക്തി കൂടിയത്. ഹാര്‍ഡ് ബ്രെക്‌സിറ്റ് രാജ്യത്തിന് ദോഷകരമാകുമെന്നാണ് വിലയിരുത്തല്‍.
ക്യാബിനറ്റിനുള്ളില്‍ പോലും തെരേസ മേയുടെ ബ്രെക്‌സിറ്റ് പദ്ധതികള്‍ക്കെതിരെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. തൊഴിലുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ബ്രെക്‌സിറ്റ് എന്ന ആശയമാണ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് മുന്നോട്ടു വെക്കുന്നത്. കുടിയേറ്റത്തില്‍ ഊന്നിയുള്ള ബ്രെക്‌സിറ്റ് എന്ന മേയുടെ ആശയത്തിന് നേര്‍ വിപരീതമാണ് ഇത്. ഹാര്‍ഡ് ബ്രെക്‌സിറ്റിനെതിരെ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പിനു ശേഷം അശക്തയായ തെരേസ മേയുടെ നിലപാടുകള്‍ക്കെതിരെ കൂടുതല്‍ ശബ്ദങ്ങള്‍ ഉയരുന്ന കാഴ്ചയാണ് പാര്‍ലമെന്റ് ദര്‍ശിച്ചത്. ഭൂരിപക്ഷം നഷ്ടപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഡിയുപിയുമായി ധാരണയിലെത്താന്‍ ഇതുവരെ സാധിക്കാത്തത് സര്‍ക്കാര്‍ രൂപീകരണം വൈകിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ ക്വീന്‍സ് സ്പീച്ച് നടന്നത്.