തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥിയായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരേഷ്‌ഗോപി. ഇക്കാര്യം ബിജെപിയുടെ കേന്ദ്രസംസ്ഥാന നേതാക്കളെ സുരേഷ്‌ഗോപി അറിയിച്ചു. സുരേഷ്‌ഗോപിയെ തിരുവനന്തപുരത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിപ്പിക്കാന്‍ നീക്കം നടത്തിയ ബിജെപിക്ക് നടന്റെ തീരുമാനം കനത്ത തിരിച്ചടിയായി. അനുനയ ശ്രമങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. സുരേഷ്‌ഗോപിയുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ദേശീയ ചലചിത്ര വികസന കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് നടന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
സുരേഷ്‌ഗോപിയെ എന്‍എഫ്ഡിസി ചെയര്‍മാനായി നിയമിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുരേഷ്‌ഗോപിയും മാധ്യമങ്ങളോട് ഇക്കാര്യം ശരിവച്ചിരുന്നു. കഴിഞ്ഞവര്‍ഷം മെയില്‍ ഡല്‍ഹിയിലെത്തി അരുണ്‍ ജെയ്റ്റ്‌ലിയെയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രിയെയും കണ്ടത് പ്രചരണങ്ങള്‍ക്ക് ആക്കംകൂട്ടി. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ തീരുമാനമുണ്ടായില്ല. ഇതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നറിയുന്നു. എന്നാല്‍, വാര്‍ത്തയോട് പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ല. സുരേഷ്‌ഗോപി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വര്‍ഷങ്ങളായി പ്രചരണമുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യപ്രചരണം. പിന്നീട് താരം ബിജെപിയുമായി അടുത്തു. തിരുവനന്തപുരം മണ്ഡലത്തില്‍ തരൂരിനെതിരെ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും സ്ഥാനാര്‍ഥിമോഹം ഉപേക്ഷിക്കേണ്ടിവന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി സുരേഷ്‌ഗോപി പ്രചരണത്തിനിറങ്ങിയിരുന്നു.
നേരത്തെ കൊല്ലം ലോകസഭാ സീറ്റുകിട്ടുമെന്ന പ്രതീക്ഷയില്‍ സുരേഷ്‌ഗോപി കുറേക്കാലം കോണ്‍ഗ്രസ് അനുകൂല നിലപാടുമായി മുന്നോട്ടു പോയിരുന്നു. പിന്നീട് സീറ്റു കിട്ടാതെ വന്നപ്പോള്‍ ആണ് ഡല്‍ഹിയില്‍ പോയി മോഡിയെ കണ്ടതും താന്‍ മോഡിയുടെ അടിമയാണെന്ന പ്രസ്താവന നടത്തിയതും.
വാഷിങ്ടണ്‍: ശാസ്ത്ര ലോകത്തിന് വന്‍ നേട്ടമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തി. നക്ഷത്രസ്‌ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വതരംഗങ്ങള്‍ രൂപപ്പെടുമെന്നാണ് കണ്ടെത്തിയത്. ഇതോടെ 100 കൊല്ലം മുന്‍പ് ഐന്‍സ്റ്റീന്‍ ആവിഷ്‌കരിച്ച സിദ്ധാന്തത്തിന് സ്ഥിരീകരണമാവുകയാണ്. പുതിയ കണ്ടെത്തല്‍ പ്രപഞ്ചോല്‍പത്തിയിലേക്കുവരെ വെളിച്ചം വീശാന്‍ സഹായകമായേക്കുമെന്നാണ് കരുതുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 900 ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ലിഗോയുടെ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയ ശാസ്ത്രസംഘത്തില്‍ 31 ഇന്ത്യക്കാരുണ്ട്. ഇന്ത്യന്‍ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു നൂറ്റാണ്ടിന് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 1915 നവംബര്‍ 25നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത്. ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ച് ഐന്‍സ്റ്റീന്‍ ആദ്യമായി പ്രവചിക്കുന്നതും ഈ സിദ്ധാന്തത്തിലായിരുന്നു. തമോഗര്‍ത്തങ്ങളുടെ അതിര്‍ത്തി പോലുള്ള അത്യന്തം വിചിത്രമായ പ്രപഞ്ചഭാഗങ്ങളില്‍ നിന്നാണ് ഭൂഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഉണ്ടാകുകയെന്നും തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടി പോലുള്ള അസാധാരണ പ്രതിഭാസങ്ങളെ തുടര്‍ന്ന് ഇവ സൃഷ്ടിക്കപ്പെടാമെന്നുമായിരുന്നു ഐന്‍സ്റ്റീന്‍ പ്രവചിച്ചത്.
ഐന്‍സ്റ്റീന്റെ പ്രവചനത്തെ തുടര്‍ന്ന് നിരവധി ശാസ്ത്രജ്ഞര്‍ പലകാലഘട്ടങ്ങളിലായി ഗുരുത്വാകര്‍ഷണ തരംഗങ്ങളെ തെളിവുസഹിതം പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 900 ശാസ്ത്രജ്ഞര്‍ ഐന്‍സ്റ്റീന്റെ പ്രവചനത്തെ പിന്തുടര്‍ന്ന് ഗവേഷണങ്ങള്‍ നടത്താന്‍ പരിശ്രമിച്ചത്. ഇവരുടെ കൂട്ടായ പരിശ്രമമാണ് ലിഗോ (അഡ്വാന്‍സ്ഡ് ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി) എന്ന പരീക്ഷണ ശാലയില്‍ നടന്നത്. 500 ദശലക്ഷം ഡോളര്‍ ചിലവിട്ടാണ് ഭീമന്‍ പരീക്ഷണശാല ഒരുക്കിയത്.
വടക്കന്‍ അയര്‍ലന്റിലെ ഗര്‍ഭിഛിദ്രനിയമത്തില്‍ ഇളവ് വരുത്താനുളള നിര്‍ദേശങ്ങള്‍ സ്റ്റോര്‍മോണ്ട് അസംബ്ലി തളളി. നാല്‍പ്പതിനെതിരെ 59 വോട്ടുകള്‍ക്കാണ് നിയമം പാസാകാതെ പോയത്. ഭ്രൂണത്തിന് മാരകമായ പ്രശ്‌നങ്ങള്‍ ഉളളപ്പോഴും ലൈംഗിക കുറ്റകൃത്യങ്ങളിലൂടെ ഗര്‍ഭം ധരിക്കുമ്പോഴും ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ആവശ്യമാണ് നിരാകരിക്കപ്പെട്ടത്. അര്‍ദ്ധരാത്രിവരെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് നിര്‍ദേശം തളളിയത്. മാറ്റങ്ങളെ ഡെമോക്രാറ്റിക് യൂണിയനുകളും എസ്ഡിഎല്‍പിയും നേരത്തെ തന്നെ എതിര്‍ത്തിരുന്നു. അത് കൊണ്ട് തന്നെ നിയമം പാസാകാനുളള സാധ്യതകളും കുറവാണെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു.
1967ലെ അബോര്‍ഷന്‍ ആക്ട് യുകെയിലെ മറ്റിടങ്ങളിലെ പോലെ വടക്കന്‍ അയര്‍ലന്റില്‍ നടപ്പാക്കിയിരുന്നില്ല. അമ്മമാരുടെ ജീവനും മാനസിക നിലയ്ക്കും ഭീഷണിയാകുന്ന ഘട്ടങ്ങളില്‍ മാത്രമാണ് ഇവിടെ ഗര്‍ഭഛിദ്രത്തിന് അനുമതിയുളളത്. അലയന്‍സ് പാര്‍ട്ടിയുടെ അംഗങ്ങളായ സ്റ്റ്യുവര്‍ട്ട് ഡിക്‌സനും ട്രെവര്‍ ലണ്ണുമാണ് ഭ്രൂണത്തിന് നിലനില്‍ക്കാനാകാത്ത സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. തനിക്ക് നേരിട്ട ഇത്തരമൊരു അനുഭവം വിവരിച്ചാണ് ലണ്‍ ഈ നിര്‍ദേശം അവതരിപ്പിച്ചത്. ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നവരോട് അനുഭാവം പ്രകടിപ്പിക്കാത്ത എതിരാളികളെ അദ്ദേഹം വിമര്‍ശിച്ചു.
എല്ലാ തയാറെടുപ്പുകളും നടത്തിയെങ്കിലും തങ്ങളുടെ കുഞ്ഞ് മരിച്ച് പോയെന്ന് അദ്ദേഹം വ്യക്തമാക്കി. ആ തീരുമാനത്തിന്റെ വേദന ഇന്നും ഞങ്ങളെ വിട്ട് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഏറെ പ്രാധാന്യമുളള സംഗതിയാണ്. നമ്മുടെ രാജ്യത്തിന്റെ സ്വയംമതിപ്പിനും അത് അത്യാവശ്യമാണ്. ഇതിനായി നാം എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്നും ലണ്‍ കൂട്ടിച്ചേര്‍ത്തു.
സഭയിലെ ചര്‍ച്ചകള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യമന്ത്രി ഒരു കമ്മീഷനെ നിയോഗിക്കണമെന്ന നിര്‍ദേശം ഡിയുപി മുന്നോട്ട് വയ്ക്കുന്നു. പ്രശ്‌നത്തില്‍ ആറ്മാസത്തിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. വിഷയം തീര്‍ത്തും വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടതാണ്. ധൃതിപിടിച്ചൊരു തീരുമാനം എടുക്കേണ്ടതില്ലെന്നും ഡിയുപി പറഞ്ഞു. ഗര്‍ഭഛിദ്ര നിയമം പരിഷ്‌ക്കരിക്കാത്തത് സ്ത്രീകളോട് കാട്ടുന്ന വഞ്ചനയാണെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ വാദം.
ദമാസ്‌കസ്: അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം സിറിയയിലെ സമ്പദ് വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളും പൂര്‍ണമായും തകര്‍ത്തതായി റിപ്പോര്‍ട്ട്. നേരിട്ടോ അല്ലാതെയെ ഈ സംഘര്‍ഷത്തില്‍ 4,70,000 ജീവനുകള്‍ പൊലിഞ്ഞു. സിറിയന്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുളളത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകളെക്കാള്‍ വളരെ കൂടുതലാണിത്. സഭയുടെ കണക്കുകള്‍ പ്രകാരം യുദ്ധത്തില്‍ 2,50,000 പേര്‍ക്ക് മാത്രമാണ ജീവഹാനിയുണ്ടായിട്ടുളളത്. പതിനെട്ട് മാസം മുമ്പ് ശേഖരിച്ച വിവരങ്ങള്‍ പ്രകാരമാണ് യുഎന്‍ ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
2011 മാര്‍ച്ചില്‍ കലാപം ഉടലെടുത്തതിനെ തുടര്‍ന്ന് ജനസംഖ്യയുടെ പതിനൊന്നര ശതമാനത്തിനും ജീവന്‍ നഷ്ടമാകുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. മുറിവേറ്റവരുടെ എണ്ണം 19 ലക്ഷമാണ്. 2010ല്‍ എഴുപത് വയസായിരുന്ന ആയൂര്‍ ദൈര്‍ഘ്യം 2015 ആയപ്പോഴേക്കും 55.4 ആയി കുറഞ്ഞു. രാജ്യത്ത് മൊത്തം 255 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായതായും കണക്കാക്കുന്നു. ഏറ്റവും അധികം ജീവനുകള്‍ ഹനിക്കപ്പെട്ടത് സിരിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോയിലാണ്. റഷ്യന്‍ വ്യോമാക്രമണവും ഇറാനിയന്‍ സൈന്യവും ഇവിടെ വന്‍ നാശമാണ് വിതച്ചിട്ടുളളത്. രാജ്യത്തെ പതിനായിരങ്ങളുടെ ദുരിതങ്ങള്‍ക്ക് എത്രയും പെട്ടെന്ന് അറുതിയുണ്ടാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ആവശ്യത്തിന് ഭക്ഷണവും കുടിവെളളവും ലഭിക്കാതെ രാജ്യത്ത് നിന്ന് 50,000 പേര്‍ പലായനം ചെയ്തതായി റെഡ്‌ക്രോസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഈ നരനായാട്ട് അവസാനിപ്പിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന കാര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറിയും റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലാവ്‌റോവും തമ്മില്‍ മ്യൂണിക്കില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുളള സമാധാന ചര്‍ച്ചകള്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും ജനീവയില്‍ തുടങ്ങും.
റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കഴിയുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം. രാജ്യത്തെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കില്‍ ഇനിയും ഇടപെടാന്‍ വൈകരുതെന്നും സലിം അല്‍ മസ്‌ലറ്റ് പറഞ്ഞു. അടുത്തമാസം ഒന്നാം തീയതിയോടെ വ്യോമാക്രമണം അവസാനിപ്പിക്കുമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. മരിച്ച 4,70,000 പേരില്‍ നാല് ലക്ഷത്തിനും ആക്രമണത്തില്‍ നേരിട്ട് ജീവന്‍ നഷ്ടമായതാണ്. എന്നാല്‍ ബാക്കിയുളളവര്‍ മതിയായ ആഹാരവും ശുദ്ധജലവും ലഭിക്കാതെയും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ലണ്ടന്‍: അനാവശ്യ കോളുകള്‍ ഒഴിവാക്കാന്‍ നൂതന സേവനം ഇക്കൊല്ലം തന്നെ ആവിഷ്‌ക്കരിക്കുമെന്ന് ബിടി. തങ്ങളുടെ ഉപയോക്താക്കളുടെ ഫോണിലേക്ക് ഇത്തരം കോളുകള്‍ എത്തും മുമ്പ് തന്നെ നെറ്റ് വര്‍ക്കിലേക്ക് ഇത് ഡൈവേര്‍ട്ട് ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുളളത്. ആഴ്ചയില്‍ 25 ദശലക്ഷത്തിലേറെ അനാവശ്യ കോളുകള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്നും കമ്പനി വിലയിരുത്തുന്നു. നിലവില്‍ അനാവശ്യ കോളുകള്‍ ഒഴിവാക്കാനാകുന്ന പ്രത്യേകതരം ഫോണുകള്‍ ബിടി വിപണിയിലെത്തിച്ചിട്ടുണ്ട്. ഇത്തരം കോളുകള്‍ പണം നല്‍കി ഒഴിവാക്കാനാകുന്ന സംവിധാനവും ബിടി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
പുതിയ സംവിധാനത്തിലൂടെ വര്‍ഷം തോറും അഞ്ഞൂറ് കോടി അനാവശ്യ കോളുകള്‍ ഒഴിവാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് ആട്ടോമാറ്റിക്കായി തന്നെ ജങ്ക് വോയിസ് മെയില്‍ ബോക്‌സിലേക്ക് പോകും. ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമില്ലാത്ത കോളുകള്‍ വരുന്ന നമ്പരുകളും ആഡ് ചെയ്യാവുന്നതാണ്. ബിടിയുടെ നടപടി അനാവശ്യ കോളുകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
ടോക്ക് ടോക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിടിയും ഈ സാങ്കേതികത ആവിഷ്‌ക്കരിക്കുന്നത്. ടോക്ക് ടോക്ക് നേരത്തെ തന്നെ അനാവശ്യ കോളുകളെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇതിനായി ഉപഭോക്താക്കളില്‍ നിന്ന് യാതൊരു ചാര്‍ജും ഈടാക്കുന്നുമില്ല. ലക്ഷക്കണക്കിന് പേരെയാണി ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തത്. എന്നാല്‍ പുതിയ സംവിധാനം എത്രമാത്രം പ്രായോഗികമാണെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തില്‍കാണാതായി ആറു ദിവസത്തിനുശേഷം കണ്ടെത്തിയ ഹനുമന്തപ്പ മരണത്തിന് കീഴടങ്ങി. ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ലാന്‍സ് നായിക് ഹനുമന്തപ്പ. കോമയിലായിരുന്ന ഹനുമന്തപ്പയ്ക്ക് ന്യൂമോണിയ ബാധിച്ചതായി നേരത്തെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഉച്ചക്ക് 12 മണിയോടെയാണ് മരിച്ചത്.
അപകടം നടന്ന് ആറു ദിവസങ്ങള്‍ക്കു ശേഷമാണ് 25 അടി മഞ്ഞുപാളികള്‍ക്കടിയില്‍ നിന്നും ഹനുമന്തപ്പയെ പുറത്തെടുത്തത്. മൈനസ് നാല്‍പ്പത് ഡിഗ്രി തണുപ്പിലും ആറു ദിവസം ജീവന്‍ നിലനിന്നത് അത്ശയകരമെന്നായിരുന്നു വിലയിരുത്തല്‍. രക്തസമ്മര്‍ദം തീരെ കുറഞ്ഞതും കരളും, വൃക്കകളും പ്രവര്‍ത്തന രഹിതമായതും ആരോഗ്യനിലയെ വഷളാക്കിയിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആറുദിവസം മഞ്ഞിനകത്ത് കഴിഞ്ഞ ഹനുമന്തപ്പയുടെ ശരീരത്തിന് കടുത്ത നിര്‍ജലീകരണമാണ് സംഭവിച്ചത്.
കര്‍ണ്ണാടക സ്വദേശിയായ ഹനുമന്തപ്പയെ മഞ്ഞുപാളികള്‍ക്കുള്ളില്‍ ഒരു വായു അറയിലാണ് കണ്ടെത്തിയത്. രക്ഷപ്പെടുത്തി നാലു ദിവസം പിന്നിടുമ്പോളാണ് മരണത്തിന് ഈ സൈനികന്‍ കീഴടങ്ങിയത്. സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞു വീണ് പത്ത് സൈനികരെയാണ് കാണാതായത്. കൊല്ലം മണ്‍റോതുരുത്ത് സ്വദേശി സുധീഷ് എന്ന സൈനികനും ഇവരിലുണ്ടായിരുന്നു. അപകടത്തിനു ശേഷം നടത്തിയ തിരച്ചിലിലാണ് ഹനുമന്തപ്പയെ ജീവനോടെ കണ്ടെടുത്തത്. മറ്റുള്ളവര്‍ മരിച്ചതായി സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
ലണ്ടന്‍: വിടെക് കളിപ്പാട്ടങ്ങള്‍ ഉപേക്ഷിക്കാന്‍ സൈബര്‍ സുരക്ഷാ അധികൃതര്‍ രക്ഷിതാക്കളോട് നിര്‍ദേശിച്ചു. ഇവയുടെ മേല്‍ അതീവജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. ഈ ഇലക്ട്രോണിക് കളിപ്പാട്ടങ്ങളിലൂടെ ഹാക്കിംഗ് ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വിടെക്കിന്റെ പുതിയ ഉപാധികളാണ് ഇത്തരം നിയമലംഘനങ്ങള്‍ നടത്താന്‍ ഇടയുണ്ടെന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ വിദഗ്ദ്ധരെ പ്രേരിപ്പിച്ചത്. ഇത്തരത്തിലുളള സൈബര്‍ ആക്രമണങ്ങള്‍ക്ക് രക്ഷിതാക്കളാകും പൂര്‍ണമായും ഉത്തരവാദികളെന്നും വിദഗ്ദ്ധര്‍ പറയുന്നു.
അറുപത്തിമൂന്ന് ലക്ഷം കുട്ടികളുടെ അക്കൗണ്ടുകള്‍ കഴിഞ്ഞ കൊല്ലം ഇത്തരത്തില്‍ സൈബര്‍ ആക്രമണത്തിനിരയായി. ഇവരുടെ ചാറ്റ് ലോഗുകളും ഫോട്ടോകളും മറ്റും അതിക്രമിച്ച് കടക്കുന്നവര്‍ക്ക് വളരെയെളുപ്പും മോഷ്ടിക്കാനാകുന്നു. എന്നാല്‍ തങ്ങളുടെ ഡേറ്റാബേസുകള്‍ ഹാക്കിംഗില്‍ നിന്ന് സുരക്ഷിതമാണെന്നും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ആവിഷ്‌ക്കരിച്ചതായും വിടെക് അധികൃതര്‍ പറഞ്ഞു. തങ്ങളുടെ വെബ്‌സൈറ്റും സേവനങ്ങളും സംരക്ഷിച്ചുകൊണ്ട് ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമമെന്നും കമ്പനി പറയുന്നു. മറ്റെല്ലാ ഓണ്‍ലൈന്‍ സൈറ്റുകളെയും പോലെ തങ്ങള്‍ ടേംസ് ആന്‍ഡ് കണ്ടീഷന്‍ ബാധകമാണെന്ന കാര്യം പറഞ്ഞിട്ടുണ്ട്. ഹാക്കര്‍മാര്‍ പോലെയുളള മൂന്നാംകക്ഷികള്‍ കടന്നു കയറുന്നതില്‍ കമ്പനിക്ക് പരിമിതമായ ബാധ്യതമാത്രമേ ഉണ്ടാകൂ എന്നും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു.
സൈബര്‍ ആക്രമണങ്ങളെ മഹത്വവത്ക്കരിക്കുന്ന നയമാണ് കമ്പനി സ്വീകരിച്ചിട്ടുളളതെന്ന് ബ്ലോക് ബൈ ദി ആസ്‌ട്രേലിയന്‍ സ്‌പെഷ്യലിസ്റ്റിന്റെ ടോറി ഹണ്ട് പറഞ്ഞു. രക്ഷിതാക്കള്‍ക്ക് ഇതിന്റെ ഡിവൈസുകളിലേക്ക് ആപ്പുകള്‍ കൂട്ടിച്ചേര്‍ക്കാനും ഫോട്ടോയും മറ്റ് സേവ് ചെയ്ത ഫയലുകളും പകര്‍ത്താനാകുമെന്നും ഡിസംബര്‍ 24ന് കമ്പനി പുറത്ത് വിട്ട പുതിയ ടേംസ് ആന്‍ഡ് കണ്ടീഷനില്‍ പറയുന്നു. ഈ സൈറ്റ് ഉപയോഗിക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും നിങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും കമ്പനി ഊന്നിപ്പറയുന്നു. നിങ്ങള്‍ ഒരു വിവരം അയക്കുകയും സ്വീകരിക്കുകയോ ചെയ്യുമ്പോള്‍ അത് പൂര്‍ണമായും സുരക്ഷിതമാണെന്ന് കരുതാനാകില്ല. പിന്നീട് ഇത് മറ്റൊരാളുടെ പക്കല്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ തന്നെ തങ്ങളുടെ സൈറ്റോ സോഫ്റ്റ് വെയറോ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാമെന്നും കമ്പനി വ്യക്തമാക്കുന്നു.
ആളുകള്‍ പലപ്പോഴും ഈ ടേംസ് ആന്‍ഡ് കണ്ടീഷന്‍ ശ്രദ്ധിക്കാറുപോലുമില്ലെന്നും മറ്റൊരു സുരക്ഷാ ഗവേഷകനായ സ്‌കോട്ട് ഹെം പറഞ്ഞു. ആരുടെയും സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് കമ്പനി വ്യക്തമാക്കുകയാണ് ഇതിലൂടെയെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് തികച്ചും അരോചകവും അവിശ്വസനീയവും ആയ നിലപാടാണെന്നും സുരക്ഷാ വിദഗ്ദ്ധര്‍ പ്രതികരിച്ചു. തങ്ങള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം തങ്ങളുടെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ആണെന്ന പ്രഖ്യാപനം വിചിത്രമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ അവയെ ബഹിഷ്‌ക്കരിച്ച് നിങ്ങളുടെ പണം വേറെവിടെയെങ്കിലും ഉപയോഗിക്കാനും ഇവര്‍ നിര്‍ദേശിക്കുന്നു.
ചില ഉപയോക്താക്കള്‍ ഇതിനോടകം തന്നെ വിടെക്കിനെ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. അവര്‍ക്ക് തങ്ങളുടെ പരാതികളില്‍ യാതൊരു ജാഗ്രതയുമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ അവരുടെ സുരക്ഷാ നടപടികള്‍ സംശയിക്കേണ്ടതായണെന്നും ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു. ഉപയോക്താക്കളുടെ സുരക്ഷിതത്വത്തില്‍ നിരുത്തരവാദപരമായ നിലപാട് സ്വീകരിക്കുന്ന ഒരു കമ്പനിയെ എങ്ങനെ വിശ്വസിക്കുമെന്നാണ് ഇവരുടെ ചോദ്യം. ഇലക്ട്രോണിക് കളിപ്പാട്ട നിര്‍മാണക്കമ്പനികളെല്ലാം ഇത്തരം വെല്ലുവിളികള്‍ നേരിടുന്നുവെന്നും അതുകൊണ്ട് തന്നെ ഇവയെ എല്ലാം നിരീക്ഷിക്കേണ്ടതുണ്ടെന്ന ആവശ്യവും ഉയരുന്നു.
മുംബൈ: ഗുജറാത്ത് പോലീസ് വെടിവെച്ചു കൊന്ന ഇസ്രത് ജഹാന്‍ ലഷ്‌കറെ തോയ്ബയുടെ ചാവേറായിരുന്നെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈ ടാഡ കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഹെഡ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. സാഖിയൂര്‍ റഹ്മാന്‍ ലഖ്‌വിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഹെഡ്‌ലി പറഞ്ഞു. ലഷ്‌കറിന് വനിതാ ചാവേര്‍ സംഘമുണ്ട്. ഇസ്രത് ഇതില്‍ അംഗമായിരുന്നു. ലഷ്‌കര്‍ നേതാവായിരുന്ന മുസമില്‍ എന്നയാളാണ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ഇസ്രത്തിനെ ചാവേര്‍ സംഘത്തിലേക്ക് തിരഞ്ഞെടുത്തതെന്നും ഹെഡ്‌ലി മൊഴി നല്‍കി
ഇക്കാര്യങ്ങള്‍ അമേരിക്കയില്‍ വെച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ എന്‍ഐഎയോടും ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ പിടിയിലായ ഹെഡ്‌ലി 35 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഇപ്പോള്‍. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ്
ടാഡ കോടതി ഹെഡ്‌ലിയുടെ മൊഴി എടുക്കുന്നത്. ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലിലാണ് ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ കശ്മീര്‍ സ്വദേശി അംജദ് അലി, പാകിസ്ഥാന്‍കാരനായ ജയ്‌സന്‍ ജോഹര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ വധിക്കാനെത്തിയ സംഘത്തെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നായിരുന്നു ഗുജറാത്ത് പോലീസ് അവകാശപ്പെട്ടിരുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിന സമീപമാണ് ഇവരെ വധിച്ചത്. 2004 ജൂണ്‍ 15ന് പുലര്‍ച്ചെ നാലുമണിക്കാണ് ഏറ്റുമുട്ടല്‍ നടന്നതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ സംഭവത്തിന് ഒരു ദിവസം മുമ്പു തന്നെ ഇവര്‍ കൊല്ലപ്പെട്ടിരുന്നതായി പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പിന്നീട് ഈ കേസ് സിബിഐ ഏറ്റെടുത്തിരുന്നു.
ലണ്ടന്‍: പുതുക്കിയ കരാര്‍ വ്യവസ്ഥകള്‍ക്കെതിരേ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ഇരുപത്തിനാലു മണിക്കൂര്‍ സമരം ആരംഭിച്ചു. രണ്ടാം ഘട്ട സമരമാണ് നടക്കുന്നത്. സമരത്തെ തുടര്‍ന്ന് അടിയന്തരമല്ലാത്ത 2884 ശസ്ത്രക്രിയകള്‍ റദ്ദാക്കി. നിരവധി കണ്‍സള്‍ട്ടേഷനുകളും റദ്ദാക്കിയിട്ടുണ്ട്. 45,000 ജൂനിയര്‍ ഡോക്ടര്‍മാരാണ് സമരരംഗത്തുളളത്. സര്‍ക്കാരും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും തമ്മിലുളള ചര്‍ച്ച ഫലം കാണാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങിയത്. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കരാറുകള്‍ അടുത്ത ആഗസ്റ്റ് മുതലാണ് ബാധകമാകുക. തങ്ങള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരാകരിച്ചതായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചിരുന്നു. തികച്ചും പ്രായോഗികമായ പരിഹാരങ്ങളാണ് തങ്ങള്‍ നിര്‍ദേശിച്ചത്. രാഷ്ട്രീയക്കളികളും അധികാരികളുടെ അഹങ്കാരവുമാണ് തങ്ങളുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു. സാല്‍ഫോര്‍ഡ് റോയല്‍ എന്‍എച്ച്എസ് ഫൗണ്ടേഷനിലെ ചീഫ് എക്‌സിക്യൂട്ടീവ് സര്‍ ഡേവിഡ് ഡാല്‍ട്ടണ്‍ അധികൃതരുമായി സമരം ഒഴിവാക്കാനായി അവസാന വട്ടശ്രമവും നടത്തിയതാണ്. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല.
അനൗദ്യോഗിക ചര്‍ച്ചകള്‍ ചൊവ്വാഴ്ച അവസാനിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതോടെ സമരം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിഎംഎ വ്യക്തമാക്കിയിരുന്നു. അടിയന്തര സേവനങ്ങള്‍ ലഭ്യമാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കണ്‍സള്‍ട്ടന്റുമാര്‍ക്ക് താഴെയുളള ജൂനിയര്‍ ഡോക്ടര്‍മാരാകും അടിയന്തര സേവനങ്ങള്‍ ഇന്ന് കാലത്ത് എട്ട് മണിമുതല്‍ നല്‍കുക. സ്‌പെഷ്യലിസ്റ്റ് സേവനങ്ങളില്‍ തുടരാന്‍ അപേക്ഷ നല്‍കിയിട്ടുളള ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി സൂചന ലഭിച്ചതോടെയാണ് സമരം അത്യാവശ്യമാണെന്ന ഘട്ടത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിയത്. പ്രശ്‌നം നിയമനത്തെയും സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇപ്പോള്‍ തന്നെ മതിയായ ജീവനക്കാരില്ലാത്ത എന്‍എച്ച്എസിന് ഈ കണക്കുകള്‍ വന്‍ പ്രഹരമാകുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ആഗസ്റ്റില്‍ തുടങ്ങുന്ന സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചിട്ടുളള ഡോക്ടര്‍മാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 1251 പേരുടെ കുറവുണ്ട്. ഇക്കൊല്ലം കോഴ്‌സിന് അപേക്ഷിച്ചിട്ടുളളത് വെറും 15,855 പേര്‍ മാത്രമാണ്. 2013ലേതിനേക്കാള്‍ 9.2 ശതമാനം കുറവാണ് ഇക്കൊല്ലം രേഖപ്പെടുത്തിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം 16308 പേര്‍ അപേക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് ഇക്കൊല്ലം കുറഞ്ഞത് 453 പേരാണ്. അതായത് ഇക്കൊല്ലം 2.8 ശതമാനം കുറവുണ്ടായി.
ഫാമിലി ഡോക്ടര്‍മാരാകാന്‍ അപേക്ഷിച്ചിട്ടുളള എഫ്2 ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ട്. 4863 പേര്‍ മാത്രമാണ് ഇത്തരത്തില്‍ ജിപി ആകാന്‍ അപേക്ഷിച്ചിട്ടുളളത്. 2013ല്‍ 6447 പേര്‍ അപേക്ഷിച്ചിരുന്നു. അതില്‍ നിന്ന് 24.65ശതമാനം പേര്‍ ഇത്തവണ കുറഞ്ഞു.
ബിഎംഎയും എന്‍എച്ച്എസും മുന്നോട്ട് വച്ച നിര്‍ദേശങ്ങളോട് ആരോഗ്യവകുപ്പ് സെക്രട്ടറി ജെറെമി ഹണ്ടിന് വ്യക്തിപരമായി താത്പര്യമില്ലായിരുന്നുവെന്നാണ് സൂചന. അഞ്ച് മാസമായി തുടരുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ കരാറിന് കഴിയുമായിരുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ശനിയാഴ്ചത്തെ വേതനക്കാര്യത്തില്‍ ധാരണയാകാതെ ഡോക്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ അപ്പാടെ അംഗീകരിക്കാനാകില്ലെന്നാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ഹണ്ട് അറിയിച്ചത്. ഇക്കാര്യത്തില്‍ ബിഎംഎ നിലപാട് മയപ്പെടുത്തിയാല്‍ ചര്‍ച്ച തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും ഹണ്ട് വ്യക്തമാക്കുന്നു.
മുംബൈ: നിശാപാര്‍ട്ടിക്കിടെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ബോളിവുഡ് സഹനടി റുക്‌സര്‍ ഖാന്‍ മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പാര്‍ട്ടിക്കിടെയാണു സംഭവം. അതേസമയം, മുംബൈ സ്വദേശിയായ റുക്‌സറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
സിനിമാമേഖലയിലുള്ള മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് റുക്‌സര്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. പായല്‍, തൗഹിദ്, സമീര്‍ എന്നിവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍. ഇതില്‍ പായല്‍ വാടകയ്ക്ക് എടുത്ത വീട്ടിലാണ് പാര്‍ട്ടി നടന്നത്. വെളുപ്പിന് രണ്ടുമണിക്ക് പായല്‍ കുറച്ച് ബിയര്‍ കാനുകളുമായി സ്വന്തം വീട്ടിലേക്ക് പോയി. ആ സമയത്ത് പാര്‍ട്ടി തുടര്‍ന്നു.
ഇതെല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന റുക്‌സര്‍ നേരം വെളുത്തിട്ടും ഉണര്‍ന്നില്ല. പാര്‍ട്ടിയുടെ ക്ഷീണം കാരണമാവാം ഉണരാത്തതെന്ന് കരുതിയ സുഹൃത്തുക്കള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. എന്നാല്‍ പിന്നീട് ഫോണ്‍ വിളിച്ചിട്ടും റുക്‌സറിന്റെ പ്രതികരണം ഉണ്ടാകാതിരുന്നതാണ് മരണവിവരം പുറത്താകാന്‍ ഇടയായത്. തിരികെ വാടക വീട്ടിലെത്തിയ സുഹൃത്തുക്കള്‍ റുക്‌സറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരം പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി സുഹൃത്തുക്കളില്‍നിന്ന് വിവരം ശേഖരിക്കുകയും ചെയ്തു.
എന്നാല്‍ തങ്ങളുടെ മകള്‍ ലഹരി ഉപയോഗിക്കില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമുള്ള നിലപാടിലാണ് റുക്‌സറിന്റെ കുടുംബം. മറ്റേതെങ്കിലും രീതിയില്‍ റുക്‌സറിന് ലഹരി നല്‍കി ബോധം നശിപ്പിച്ചശേഷം ലൈംഗികമായി ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. പൊലീസ് മരണം സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷമാണ് സംഭവം കുടുംബത്തെ അറിയിക്കുന്നത്. കൂടാതെ റുക്‌സറിന്റെ വസ്ത്രം മാറിയിരുന്നതായും ഇതുകൊലപാതകമെന്ന സൂചന ഉറപ്പിക്കുന്നതായും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.