Main News

കാര്‍ഡിഫ്: യുവാവായ അച്ഛന്റെയും മകന്റെയും ശവസംസ്‌കാര ചടങ്ങിനിടെ അശ്ലീല വീഡിയോ പ്ലേ ചെയ്തു. കാര്‍ഡിഫിലെ തോണ്‍ഹില്‍ സെമിത്തേരിയിലാണ് സംഭവം. സംസ്‌കാരത്തിന് നൂറ് കണക്കിന് പേര്‍ എത്തിയിരുന്നു. ഇവരുടെ മുന്നിലേക്കാണ് വലിയ സ്‌ക്രീനില്‍ ഈ ദൃശ്യങ്ങള്‍ എത്തിയത്. കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സൈമണ്‍ ലൂയിസ് എന്ന മുപ്പത്തിമൂന്നുകാരന്റെയും അദ്ദേഹത്തിന്റെ മകനായ സൈമണ്‍ ലൂയിസ് ജൂനിയറിന്റെയും സംസ്‌കാരച്ചടങ്ങിനിടെ ആയിരുന്നു സംഭവം. പുതുവര്‍ഷ രാവിലാണ് ലൂയിസ് സീനിയര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് ഇദ്ദേഹം മരിച്ചത്.
കാറിനുളളില്‍ ഗര്‍ഭിണിയായ ഭാര്യയും ഏഴ് വയസുളള മകള്‍ അമാന്‍ഡയും മൂന്ന് വയസുകാരിയായ മകളും ഉണ്ടായിരുന്നു.അപകടത്തില്‍ ഗര്‍ഭസ്ഥ ശിശുവിന് കാറപകടത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിരിക്കുമോ എന്ന ആശങ്കയില്‍ മൂന്ന് ദിവസം കഴിഞ്ഞ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. വെയില്‍സിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് സിസേറിയന്‍ നടന്നത്. എന്നാല്‍ അന്ന് തന്നെ കുഞ്ഞ് മരിച്ചു. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. അതിനിടെയാണ് കുടുംബത്തിന് അപമാനകരമായ സംഭവം ഉണ്ടായത്.

വീഡിയോ നിര്‍ത്താന്‍ നാല് മിനിറ്റോളം സമയം വേണ്ടി വന്നു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാന്‍ കാര്‍ഡിഫ് കൗണ്‍സില്‍ നിര്‍ദേശിച്ചു. സൈമണെക്കുറിച്ചുളള വീഡിയോ പ്ലേ ചെയ്യാനാണ് പുരോഹിതന്‍ തുനിഞ്ഞത്. എന്നാല്‍ അശ്ലീല ദൃശ്യങ്ങളാണ് കൂടി നിന്നവര്‍ക്ക് കാണാനായത്. എല്ലാവരും വല്ലാതെ ഞെട്ടിപ്പോയി. സൈമന്റെ ഭാര്യാപിതാവ് വീഡിയോ ഓഫ് ചെയ്യാന്‍ ദേഷ്യത്തോടെ വിളിച്ച് പറഞ്ഞു. എന്താണ് കാണുന്നതെന്ന് വിശ്വസിക്കാന്‍ കൂടി നിന്നവര്‍ക്ക് ആയില്ലെന്നും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞു. സംഭവത്തില്‍ സംസ്‌കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ പുരോഹിതന്‍ റവ.ലയണല്‍ ഫാതോര്‍പ് മാപ്പ് പറഞ്ഞിട്ടുണ്ട്.

തന്റെ മുപ്പത് കൊല്ലം നീണ്ട വൈദിക ജീവിതത്തില്‍ ആദ്യത്തെ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലിവിഷന്‍ റേഡിയോ മുന്‍ അവതാരകന്‍ കൂടിയാണ് ഇദ്ദേഹം. സൈമണിന്റെയും കുഞ്ഞിന്റെയും മരണം ഏല്‍പ്പിച്ച മുറിവിനു മുകളിലേക്ക് ഇത്തരമൊരു അപമാനം തന്റെ കയ്യില്‍ നിന്ന് സംഭവിച്ചതില്‍ ഏറെ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിടെയുണ്ടായിരന്ന എല്ലാ സുഹൃത്തുക്കളോടും കുടുംബങ്ങളോടും താന്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വൈഫൈ കണക്ഷനിലൂടെയോ ബ്ലൂടൂത്ത് വഴിയോ ആകാം ഈ ദൃശ്യങ്ങള്‍ എത്തിയതെന്നാണ് കൗണ്‍സിലിന്റെ നിഗമനം. ജീവനക്കാരാരും ഇത്തരം ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണാന്‍ യാതൊരു സാധ്യതയുമില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

cardiff church

കൊല്ലം: ഗൃഹനാഥന്‍ രണ്ടാംഭാര്യയേയും മകളേയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ ദുരൂഹതകള്‍. കഴിഞ്ഞ ദിവസമായിരുന്നു വീടിനുള്ളില്‍ വെട്ടേറ്റു മരിച്ചനിലയില്‍ അമ്മയേയും മകളേയും തൂങ്ങി മരിച്ച നിലയില്‍ ഗൃഹനാഥനെയും കാണപ്പെട്ടത്. കൊല്ലം ജില്ലയിലെ കുണ്ടറ ആശുപത്രിമുക്കിലെ ഒരു ലോഡ്ജില്‍ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തു വരുകയായിരുന്ന ജയലക്ഷ്മി (34), മകള്‍ സെന്റ് മാര്‍ഗരറ്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കാര്‍ത്തിക (12) എന്നിവരെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
ജയലക്ഷ്മിയുടെ രണ്ടാം ഭര്‍ത്താവ് മധുസൂദനന്‍ പിള്ള(52)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മധുസൂദനന്‍ പിള്ള കുണ്ടറ ബിഎസ്എന്‍എല്ലിലെ ടെക്‌നീഷ്യനാണ്. എന്നും രാവിലെ 8.30ന് മുമ്പ് ലോഡ്ജില്‍ ജോലിക്ക് പൊയ്‌ക്കൊണ്ടിരുന്ന ജയലക്ഷ്മി പോകുന്നത് കാണാതിരുന്നതിനാല്‍ അയല്‍ക്കാരിയും മധുസൂദനന്റെ അമ്മാവന്റെ മരുമകളുമായ സംഗീത വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ജയലക്ഷ്മി ഹാളിലെ തറയിലും മകള്‍ കാര്‍ത്തിക സമീപത്ത് സെറ്റിയിലുമാണ് മരിച്ച് കിടന്നത്. കൊടുവാള്‍ കൊണ്ട് വെട്ടേറ്റ അവസ്ഥയിലായിരുന്ന മൃതദേഹങ്ങള്‍. മധുസൂദനന്‍ പിള്ള കിടപ്പുമുറിയിലെ ഫാനിലാണ് തൂങ്ങി നിന്നിരുന്നത്. തൊട്ടു താഴെ രണ്ട് മദ്യക്കുപ്പികളും വിഷക്കുപ്പിയും കണ്ടെത്തി. വെട്ടിയതെന്ന് കരുതപ്പെടുന്ന കൊടുവാള്‍ വീടിനുള്ളിലെ കുളിമുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു.kollam2

മധുസൂദനന്‍ പിള്ളയുടെ രണ്ടാം ഭാര്യയാണ് ജയലക്ഷ്മി. ആദ്യ ഭാര്യ അജിത കുമാരി (പൂമണി) നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. അവര്‍ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. അതിന് ശേഷമാണ് ചവറ തെക്കുംഭാഗം പേരുവിളാകം ജംഗ്ഷന്‍, ഊളം തടത്തില്‍ ജയഭവനത്തില്‍ പരേതനായ മോഹനന്‍ പിള്ളയുടേയും ലീലയുടെയും മകളായ ജയലക്ഷ്മിയെ വിവാഹം കഴിച്ചത്.

ആദ്യ വിവാഹത്തില്‍ മധുസൂദനന്‍ പിള്ളയ്ക്ക് മക്കളില്ല. മൂന്നു വര്‍ഷത്തിന് മുമ്പ് സമുദായ ആചാരപ്രകാരമാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. എങ്കിലും ഈ വിവാഹത്തിന് ബന്ധുക്കള്‍ എതിരായിരുന്നു. ജയലക്ഷ്മിയുടെ ആദ്യ ഭര്‍ത്താവ് വിവാഹം ബന്ധം ഒഴിഞ്ഞ് പോയിരുന്നു. ആ വിവാഹത്തിലുള്ള മകളാണ് കൊല്ലപ്പെട്ട കാര്‍ത്തിക. മൃതദേഹങ്ങള്‍ കിടന്ന മുറിയുടെ ഭിത്തിയില്‍ മധുസൂദനന്‍ പിള്ളയുടേതെന്ന് കരുതപ്പെടുന്ന വാക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ ജീവന് തുല്യം സ്‌നേഹിച്ച ഭാര്യയെ മറ്റൊരാള്‍ തട്ടിയെടുത്തുവെന്ന വാക്കുകളാണ് ഭിത്തിയില്‍ രേഖപ്പെടുത്തിയിരുന്നത്.

ജയലക്ഷ്മി ലോഡ്ജിലെ ജോലിക്ക് പോകുന്നതില്‍ മധുസൂദനന്‍ പിള്ളയ്ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ഇത് വകവയ്ക്കാതെ ജോലി തുടര്‍ന്നു. ഇതേ ചൊല്ലി വീട്ടില്‍ നിരന്തരം കലഹമുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഇതിനിടയില്‍ ഗുണ്ടകളുമായി എത്തിയ ഒരു സംഘം മധുസൂദനന്‍പിള്ളയുടെ പേരിലുള്ള വസ്തുക്കള്‍ ജയലക്ഷ്മിയുടെ പേരിലേക്ക് എഴുതിമാറ്റിയതായും പറയപ്പെടുന്നു. രണ്ട് ദിവസം മുമ്പ് ഇവര്‍ എത്തി പുരയിടം അളന്ന് തിട്ടപ്പെടുത്തിയതായും പറയുന്നു.

വീടിന്റെ കതക് തുറന്ന് കിടന്നതും മധുസൂദനന്റെ മൃതദേഹം തൂങ്ങി നിന്നതിലും നാട്ടൂകാര്‍ക്കും ബന്ധുക്കള്‍ക്കും ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. ഫാനിലും കഴുത്തിലും ഇട്ടിരിക്കുന്ന കുരുക്കുകള്‍ സംശയം ജനിപ്പിക്കുന്നതാണ്. മദ്യപിക്കാത്ത മധുസൂദനന്റെ മുറിയില്‍ എങ്ങനെ രണ്ടു ഗ്ലാസുകളും ഉപയോഗിച്ചതിന്റെ ബാക്കി മദ്യവും എത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

സംഭവം അറിഞ്ഞ് കൊല്ലം റൂറല്‍ എസ്പി എ അശോക് കുമാര്‍, കുണ്ടറ പോലീസ് സിഐ കെ സദന്‍, സബ് ഇന്‍സ്‌പെക്ടര്‍ അനന്‍ ദേവ്, സയന്റിഫിക് അസിസ്റ്റന്റ് യേശുദാസന്‍, ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധന്‍ വി ബിജുലാല്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മധുസൂദനന്‍ പിള്ളയുടെ മൃതദേഹം ഇന്നലെ സന്ധ്യയോടെ വീട്ടുവള്ളപ്പില്‍ സംസ്‌കരിച്ചു. മറ്റ് രണ്ടുപേരുടേയും മൃതദേഹങ്ങള്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജയലക്ഷ്മിയുടെ വിദേശത്തുള്ള സഹോദരന്‍ നാട്ടിലെത്തിയതിന് ശേഷം ഇന്ന് രാവിലെ 10.30ന് തെക്കുംഭാഗത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ലണ്ടന്‍: ബ്രിട്ടീഷ് ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന പത്ത് മണിക്കൂര്‍ ദൈര്‍ഘ്യമുളള ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ്. ബ്രിട്ടീഷ് ചലച്ചിത്രകാരനായ ചാര്‍ലി ലിന്‍ ആണ് ബോര്‍ഡിനെതിരെയുളള പ്രതിഷേധമെന്ന നിലയില്‍ പെയിന്റ് ഡ്രൈയിംഗ് എന്ന സിനിമ എടുത്തത്. ഒരു ഇഷ്ടിക്കച്ചുമരിലെ പെയിന്റ് ഉണങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പെയിന്റടിച്ച ചുമരുതന്നെയാണ് പത്തുമണിക്കൂറും ചിത്രത്തില്‍ കാണിക്കുന്നത്.
സര്‍ട്ടിഫിക്കേഷനു വേണ്ടി ബിബിഎഫ്‌സി കനത്ത ഫീസ് വാങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെ ഒരു പണിയുമായി സംവിധായകന്‍ ലിന്‍ രംഗത്തെത്തിയത്. ആയിരം പൗണ്ടാണ് സര്‍ട്ടിഫിക്കേഷനായി നല്‍കേണ്ട ഫീസ്. സമര്‍പ്പിച്ച ചിത്രം ബോര്‍ഡ് അംഗങ്ങള്‍ മുഴുവനും കാണണമെന്നു നിര്‍ബന്ധമാണ്. അതിനു ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. ഈ നിബന്ധന മുതലെടുത്താണ് പത്തു മണിക്കൂര്‍ ഒരേ ദൃശ്യം മാത്രം കാണിക്കുന്ന സിനിമയെടുത്ത് സര്‍ട്ടിഫിക്കറ്റിനായി ലിന്‍ നല്‍കിയത്.

പ്രചാരണങ്ങളിലൂടെ 5936 പൗണ്ട് ശേഖരിച്ചു കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ലിന്‍ പ്രതിഷേധം തുടങ്ങിയത്. തുടര്‍ന്ന് 607 മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രവും ബോര്‍ഡിന് സമര്‍പ്പിച്ചു. എങ്കിലും ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഇത് 1971 ല്‍ പുറത്തിറങ്ങിയ ജാക് റിവേറ്റിന്റെ ഔട്ട് വണ്‍ എന്ന ചിത്രത്തിനേക്കാള്‍ പിന്നിലാണ്. 775 മിനിറ്റാണ് ഔട്ട് വണ്ണിന്റെ ദൈര്‍ഘ്യം. ദ ഡയറി ഓഫ് എ ടീനേജ് ഗേള്‍ എന്ന ചിത്രത്തിന് 18 സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് ബോര്‍ഡ് വിവാദത്തിലായിരുന്നു. സ്ത്രീ ലൈംഗികതയെ മോശമായി പരിഗണിക്കുന്നുവെന്നായിരുന്നു ബോര്‍ഡിന്റെ ഈ നടപടി കേട്ട വിമര്‍ശനം.

തന്റെ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ ഹാസ്യാത്മകമായി ലിന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇനി വേറെയും ചിത്രങ്ങള്‍ നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ബിബിഎഫ്‌സി പ്രതികരിച്ചു. ചിത്രം നിര്‍മിക്കുന്നതിന് പിന്നിലുളള ഉദ്ദേശ്യവും പരിശോധിക്കും. 1912ല്‍ ചലച്ചിത്ര വ്യവസായം തന്നെയാണ് ഇങ്ങനെയൊരു സ്വതന്ത്ര സ്ഥാപനം രൂപീകരിച്ചത്. ദേശീയതലത്തില്‍ തന്നെ സിനിമകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണിത് രൂപീകരിച്ചത്.

ബിബിഎഫ്‌സി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനാണ്. കുട്ടികള്‍ക്ക് ദോഷകരമാകുന്ന യാതൊരു ഉളളടക്കവും സിനിമയില്ലെന്ന് ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമയാണ്. രക്ഷിതാക്കളടക്കമുളള പൊതുജനങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവും ബോര്‍ഡിനുണ്ട്. കാണേണ്ടവയെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കേണ്ടതും ബോര്‍ഡിന്റെ കടമയാണ്. മുതിര്‍ന്നവരുടെ തെരഞ്ഞെടുപ്പ് അവകാശങ്ങളെ ബോര്‍ഡ് മാനിക്കുന്നു. എങ്കിലും ചില നിയമപരമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു.

സിനിമയില്‍ നിന്ന് ഈടാക്കുന്ന ഫീസ് മാത്രമാണ് ബോര്‍ഡിന്റെ വരുമാനം. സര്‍ട്ടിഫിക്കറ്റ് കൂടാതെ തന്നെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ചിത്രമെടുക്കുന്നവര്‍ക്ക് ആഗ്രഹമുണ്ട്. അത്തരക്കാര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങളിലെ തദ്ദേശഭരണകൂടങ്ങളുടെ അനുമതി തേടാനും ബോര്‍ഡ് നിര്‍ദേശിക്കുന്നു. സിനിമയിലെ ഓരോ മിനിറ്റും കണ്ട് തന്നെയാണ് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു. പലരും ചലച്ചിത്രങ്ങളിലൂടെ പല പരീക്ഷണങ്ങളും നടത്താറുണ്ട്. ലിന്‍ തന്നെ പല പരീക്ഷണങ്ങള്‍ തന്റെ മുന്‍കാല ചിത്രങ്ങളില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

ഡെന്‍മാര്‍ക്ക്: രണ്ടാംലോകമഹായുദ്ധത്തിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധി നേരിടാന്‍ പല സര്‍ക്കാരുകളും പല മാര്‍ഗങ്ങളും ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണ്. അഭയാര്‍ത്ഥികളെ നേരിടാനായി ഡെന്‍മാര്‍ക്ക് വളരെ വിചിത്രമായ ഒരു നിയമമാണ് നിര്‍മിച്ചത്. ഇതനുസരിച്ച് അഭയാര്‍ത്ഥികളുടെ പക്കലുളള സമ്പാദ്യങ്ങള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് അധികാരം ലഭിക്കും. ജര്‍മനിയും സ്വിറ്റ്‌സര്‍ലാന്‍ഡും സമാന നിയമങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നതായാണ് വാര്‍ത്ത. ബാള്‍ക്കന്‍ അതിര്‍ത്തി അടയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. ബാള്‍ക്കന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നതോടെ ഗ്രീസില്‍ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അടിയും.
പുതിയ ഡാനിഷ് നിയമപ്രകാരം പൊലീസിന് അഭയാര്‍ത്ഥികളുടെ പക്കല്‍ എന്തെങ്കിലും അമൂല്യമായ വസ്തുക്കള്‍ ഉണ്ടോയെന്ന കാര്യം പരിശോധിക്കാവുന്നതാണ്. ആയിരം പൗണ്ടില്‍ കൂടുതല്‍ മൂല്യമുളള ഇത്തരം വസ്തുക്കള്‍ പൊലീസിന് കണ്ടുകെട്ടാം. അഭയാര്‍ത്ഥികള്‍ക്ക് വൈകാരിക ബന്ധമുള്ള വസ്തുക്കളൊഴികെയുള്ളതാണ് പിടിച്ചെടുക്കുന്നത്. അഭയാര്‍ത്ഥികളായെത്തുന്നവരുടെ ചെലവുകള്‍ നേരിടാനായാണ് അവരുടെ പക്കലുളള സമ്പാദ്യങ്ങള്‍ എടുക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികള്‍ പോകുന്നത് തടയാന്‍ കഴിയാത്ത ഗ്രീസിന്റെ ദൗര്‍ബല്യത്തെ ചെക്ക്, സ്ലോവാക്യന്‍ പ്രധാനമന്ത്രിമാര്‍ അപലപിച്ചു. ഗ്രീസില്‍ നിന്നുളള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയാനായി ഇരുരാജ്യങ്ങളിലേക്കുമുളള ഇടനാഴികളില്‍ കൂടുതല്‍ അതിര്‍ത്തി രക്ഷാ സേനയെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വീസ ആവശ്യമില്ലെന്ന് പറയുന്ന ഷെങ്കന്‍ കരാര്‍ റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്ന യൂറോപ്യന്‍ ആഭ്യന്തര മന്ത്രിമാരുടെ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. നമുക്ക് ഫലപ്രദമായ ഒരു അതിര്‍ത്തി സംരക്ഷണം ആവശ്യമാണെന്ന് സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ പറഞ്ഞു. ഗ്രീസ് ഷെങ്കന്‍ മേഖലയില്‍ പെടുന്ന രാജ്യമാണോയെന്ന് പരിഗണിക്കേണ്ട ആവശ്യം ഇവിടെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഇത്തരം നടപടികള്‍ യൂറോപ്പിനെ ഒരു വിഭജനത്തിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് ഗ്രീസിന്റെ അഭിപ്രായം. എല്ലാ രാജ്യങ്ങളും വേലി കെട്ടുകയാണെങ്കില്‍ തങ്ങള്‍ ഒരു ശീതയുദ്ധത്തിലേക്കോ ഇരുമ്പ് മറകാലത്തേക്കോ പോകുമെന്നും ഗ്രിസ് വിദേശകാര്യമന്ത്രി നികോസ് സ്‌കഡാകിസ് പറഞ്ഞു. ഗ്രീസിലേക്ക് വരുന്ന അഭയാര്‍ത്ഥികളെ തടയാന്‍ വെടിവയ്ക്കുക എന്ന ഒറ്റ മാര്‍ഗമേയുളളൂവെന്നും അത് ചെയ്യാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദഹം വ്യക്തമാക്കി.

തങ്ങളെ ഒരു മാനുഷിക പ്രതിസന്ധിയിലേക്ക് എല്ലാവരും കൂടി തളളി വിടുകയാണെങ്കില്‍ അവിടെ വച്ച് കാണാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. തുടര്‍ച്ചയായ ആറാം വര്‍ഷവും രാജ്യം കനത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. തൊഴിലില്ലായ്മ ഇരുപത്തഞ്ച് ശതമാനം വര്‍ദ്ധിച്ചു. എങ്കിലും ആയിരങ്ങളെ കടലില്‍ മുങ്ങിമരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. കഷ്ടപ്പെട്ടെങ്കിലും തങ്ങള്‍ ഈ പ്രശ്‌നം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

ലണ്ടന്‍: ഹൗസ് ഓഫ് കോമണ്‍സിന്റെ ആസ്ഥാനം താത്ക്കാലികമായി വെറ്റ്ഹാള്‍ മുറ്റത്തുളള കെട്ടിടത്തിലേക്ക് മാറ്റുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണിത്. അടുത്ത ഒരു പതിറ്റാണ്ടോളം നവീകരണ പ്രവൃത്തികള്‍ തുടരുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ പുനരുദ്ധാരണ പ്രവര്‍ത്തന സമിതിയില്‍ അംഗങ്ങളായിട്ടുളള എല്ലാ പാര്‍ട്ടി അംഗങ്ങളുടെയും ഒരു അടിയന്തര യോഗം ചേരണമെന്ന് കഴിഞ്ഞ ദിവസം കോമണ്‍സിലെ ഷാഡോ ലീഡര്‍ ക്രിസ് ബ്രെയാന്റ് അറിയിച്ചു. 2014ല്‍ ഡെലോയ്റ്റ് ആന്‍ഡ് ഈകോം സമിതി കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഏതായാലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതോടെ ഇരുസഭകളും പ്രവര്‍ത്തന സ്ഥലം മാറ്റും. ലണ്ടന് പുറത്തേക്ക് പുതിയ ആസ്ഥാനം മാറ്റണമെന്ന നിര്‍ദേശത്തെ മിക്കവരും എതിര്‍ത്തു. വൈറ്റ്ഹാളിന് ചുറ്റുമായി എവിടെയെങ്കിലുമാകണം പുതിയ ആസ്ഥാനമെന്ന വാദമായിരുന്നു മന്ത്രിമാരില്‍ ഏറെ പേരും പുലര്‍ത്തിയത്. ഹൗസ് ഓഫ് ലോര്‍ഡ്‌സ് എങ്ങോട്ട് മാറ്റുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ധനകാര്യമന്ത്രാലയത്തിന്റെയോ കോമണ്‍വെല്‍ത്ത് ഓഫീസിന്റെയോ അടുത്തായാകാം ഇവരെ പുനരധിവസിപ്പിക്കുക എന്നാണ് സൂചന.
കൊട്ടാരത്തിന്റെ പഴയ ഭാഗം പൂര്‍ണമായും ഒഴിപ്പിച്ച ശേഷമാകും നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

ആറ് കൊല്ലമെടുത്തേ ഇതിന്റെ പണികള്‍ പൂര്‍ത്തിയാക്കാനാകൂ. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 3.52 ബില്യന്‍ പൗണ്ട് ചെലവ് വരുമെന്നാണ് പ്രതീക്ഷ. 2020ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ട്. ഡിലോയിറ്റ് റിപ്പോര്‍ട്ട് വേറെയും ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന് 32 വര്‍ഷം സമയമെടുത്തേക്കും. 5.67 ബില്യന്‍ പൗണ്ടാണ് പ്രതീക്ഷിക്കുന്ന ചെലവ്. കഴിഞ്ഞ ജൂലൈയിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പച്ചക്കൊടി കാട്ടിയത്.

മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തന്റെ സുപ്രധാനമായ പല പ്രസംഗങ്ങളും ഹൗസ് ഓഫ് ലോര്‍ഡ്‌സിലാണ് നടത്തിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹൗസ് ഓഫ് കോമണ്‍സിന് സാരമായി കേടുപാടുകളുണ്ടായതിനെതുടര്‍ന്ന് സമ്മേളനങ്ങള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് മാറ്റിയതിനാലാണ് ഇത് സംഭവിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ ഓഫീസ് റിച്ച്‌മോണ്ട് ഹൗസിലേക്ക് മാറ്റാനുളള ആലോചനകള്‍ നടക്കുന്നുണ്ട്. ഹൗസ് ഓഫ് കോമണ്‍സിന് വേണ്ടി ഇതിന്റെ മുറ്റത്ത് പുതിയ താത്ക്കാലിക നിര്‍മാണം തുടങ്ങുന്ന സാഹചര്യത്തിലാണിത്. റിച്ച്‌മോണ്ട് ഹൗസ് നല്ലൊരു നിര്‍ദേശമാണെന്ന് ചില എംപിമാര്‍ കരുതുന്നു. എന്നാല്‍ ഇവിടെ ചില സുരക്ഷാപ്രശ്‌നങ്ങള്‍ ഉളളതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ലണ്ടന്‍: ഒരു മണിക്കൂറോളം ഹൃദയമിടിപ്പ് നിലച്ചു പോയ സ്ത്രീക്ക് അവിശ്വസനീയമായ പുനര്‍ജന്മം. ബിന്‍ഗോ ജീവനക്കാരിയായ സോണിയ ബര്‍ട്ടന്‍ എന്ന സത്രീയാണ് പാരാമെഡിക്കല്‍ സംഘം മരിച്ചെന്നു വിധിയെഴുതി ഒരു മണിക്കൂരിനു ശേഷം കണ്ണുതുറന്നത്. നാല് മക്കളുടെ അമ്മയായ സോണിയയ്ക്ക് കടുത്ത ഹൃദയാഘാതമാണ് ഉണ്ടായത്. മരിച്ചുപോയ ഭര്‍ത്താവ് ജോണ്‍ തന്റെയടുത്ത് വന്ന് നിന്റെ സമയമായിട്ടില്ല, കുട്ടികളുടെ അടുത്തേക്ക് തിരിച്ച് പോകൂ എന്ന് പറഞ്ഞതായി സോണിയ അവകാശപ്പെടുന്നു. ഏതായാലും പാരാമെഡിക്കല്‍ സംഘം ആവര്‍ത്തിച്ച് പരിശോധിച്ച് മരിച്ചെന്ന് വിധിയെഴുതിയ സോണിയ ഇപ്പോള്‍ ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്.
‘മരിച്ച’ ദിവസം സോണിയ രാവിലെ ഉണര്‍ന്ന് മുപ്പതുകാരിയായ മകള്‍ റബേക്കക്കൊപ്പം തന്റെ ദൈനം ദിന ജോലികള്‍ പൂര്‍ത്തിയാക്കി. പിന്നീട് ആഷിംഗ്ടണിലുളള ഗാലാ ബിന്‍ഗോ ഹാളിലെ ജോലി തുടങ്ങി. ദിവസവും അഞ്ചരവരെയാണ് പ്രവൃത്തി സമയം. എന്നാല്‍ അന്ന് അല്‍പ്പം നേരത്തെ, ഏകദേശം നാലേമുക്കലോടെ സോണിയ ജോലി കഴിഞ്ഞിറങ്ങി. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരു കാപ്പികുടിക്കാനും അല്‍പ്പനേരം വര്‍ത്തമാനം പറയാനും വേണ്ടി ആയിരുന്നു അത്. ഡൈനിംഗ് ഏരിയയിലാണ് സോണിയ ജോലി ചെയ്യുന്നത്. അവിടെ നിന്ന് പുറത്തേക്ക് നടക്കുമ്പോള്‍ ചെറിയൊരു നെഞ്ചുവേദന അനുഭവപ്പെട്ടു. കുഴഞ്ഞ് വീഴുകയും ചെയ്തു.

Sonia-Burton-with-her-family

സ്ഥാപന ഉടമ ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘത്തിന്റെ സഹായം തേടി. നാല് മിനിറ്റിനുളളില്‍ അവരെത്തി. ജാസണ്‍ റിച്ചസും ഗാരി ഫ്രെഞ്ചുമാണ് ആദ്യമെത്തിയത്. ഒമ്പത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇവരെ സഹായിക്കാനായി സ്റ്റീഫന്‍ എക് എന്ന പാരാമെഡിക്കും ഒന്നാംവര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ റോസി പ്രീസ്റ്റുമെത്തി. പിന്നീട് 56 മിനിറ്റോളം ഇവരെ രക്ഷിക്കാനുളള ശ്രമം നടത്തി. അടുത്തുളള എമര്‍ജന്‍സി കെയര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുളള ശ്രമവും തുടങ്ങി.

ഈസമയത്താണ് സോണിയയ്ക്ക് ഭര്‍ത്താവിന്റെ സാമീപ്യം ലഭിച്ചതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 2004ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. മുപ്പത്തേഴ് വയസായിരുന്നു അന്ന് ജോണിന്. ഇതിനിടെ സോണിയയുമായി പാരാമെഡിക്കല്‍ സംഘം ക്രാംലിംഗ്ടണ്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഈസമയവും സോണിയ അബോധാവസ്ഥയില്‍ ആയിരുന്നു. എങ്കിലും ശ്വാസോച്ഛ്വാസം ചെയ്യാന്‍ തുടങ്ങി. പിന്നീടിവരെ ന്യൂകാസിലിലെ ഫ്രീമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഇവര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി നടത്തി. എട്ട് ദിവസത്തിന് ശേഷം ഇവര്‍ വീട്ടില്‍ മടങ്ങിയെത്തി. സഹോദരന്‍ മാര്‍ക്കിന്റെയും മക്കളുടെയും പരിചരണത്തില്‍ കഴിയുന്നു.

sonia with paramedics

സാങ്കേതികമായി ഒരു മണിക്കൂര്‍ മരിച്ച് എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് സോണിയ പറഞ്ഞു. കുറേ കാര്യങ്ങള്‍ ഓര്‍ക്കാനാകുന്നില്ലെങ്കിലും തനിക്ക് സുഖമാണെന്ന് സോണിയ വ്യക്തമാക്കി. ഏതായാലും സോണിയ ഇപ്പോള്‍ വലിയ ഒരു പ്രതിഭാസമായി മാറിയിരിക്കുകായണെന്ന് സഹോദരന്‍ പറഞ്ഞു. സഹായിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദിയും അറിയിക്കുന്നു.
ഇത്രയും നീണ്ട സമയത്തിനുശേഷം ഒരാള്‍ ജീവിതത്തിലേക്ക് തിരികെ വരുന്നത് ആദ്യമായാണെന്ന് പാരാമെഡിക്കല്‍ സംഘം പറഞ്ഞു.

കൊച്ചി: മുഖ്യമന്ത്രിക്ക് 1 കോടി 90 ലക്ഷം രൂപ നല്‍കിയെന്ന് സരിത എസ്. നായര്‍. ചാന്ദ്‌നി ചൗക്കില്‍ വെച്ച് കുരുവിള വഴി 1 കോടി 10 ലക്ഷം രൂപ നല്‍കി. ബാക്കി 80 ലക്ഷം തിരുവനന്തപുരത്തു വീട്ടില്‍ വെച്ചാണ് നല്‍കിയതെന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷനിലാണ് സരിത ഇക്കാര്യം അറിയിച്ചത്.മുഖ്യമന്ത്രിയെ പലതവണ കണ്ടിട്ടുണ്ടെന്നും പല തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും സരിത പറഞ്ഞു. ഏഴു കോടി രൂപ നല്‍കേണ്ടി വരുമെന്ന് ജിക്കു മോന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ജോപ്പന്റെ ഫോണ്‍ നമ്പര്‍ നല്‍കിയത്. ജിക്കുവിന്റേയും ജോപ്പന്റേയും സലിംരാജിന്റേയും ഫോണുകള്‍ വഴിയാണ് മുഖ്യമന്ത്രിയെ വിളിച്ചത്. പദ്ധതിയേക്കുറിച്ച് ജിക്കുവിന് എല്ലാമറിയാമായിരുന്നെന്നും സരിത വ്യക്തമാക്കി.
മന്ത്രി ആര്യാടന്‍ മുഹമ്മദിന് നാല്‍പ്പത് ലക്ഷം രൂപ നല്‍കിയതായും സരിതാ പറഞ്ഞു. ആര്യാടന്റെ പിഎ കേശവന്‍ രണ്ടുകോടി രൂപയാണ് ആവശ്യപ്പെട്ടത്. 2011 ജൂണില്‍ മുഖ്യമന്ത്രിയ കണ്ടിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് ആര്യാടനെ താന്‍ കണ്ടതെന്നും കമ്മീഷനില്‍ നല്‍കിയ മൊഴിയില്‍ സരിത പറഞ്ഞു. രണ്ട് കോടി ആവശ്യപ്പെട്ടെങ്കിലും അത് പിന്നീട് സംസാരിച്ച് ഒരു കോടിയാക്കി. ഇതില്‍ ആദ്യ ഗഡുവായി 25 ലക്ഷം രൂപ നല്‍കി. മന്‍മോഹന്‍ ബംഗ്ലാവിലെത്തിയാണ് തുക നല്‍കിയത്.

മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പിഎ കേശവനാണ് പണം കൈമാറിയത്. പിന്നീട് 15 ലക്ഷം കൂടി നല്‍കി. രണ്ടാമത്തെ ഘട്ടമായി പണം നല്‍കിയത് ഒരു പരിപാടിയിലാണ്. അനര്‍ട്ടുമായി സഹകരിച്ച് സോളാര്‍ പദ്ധതി തുടങ്ങാനായിരുന്നു ഇത്. പിന്നീട് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും തന്നില്ലെന്നും സരിത പറഞ്ഞു.

ആര്യാടന് രണ്ടുകോടി നല്‍കിയാല്‍ കാര്യം നടക്കുമെന്ന് പിഎ കേശവനാണ് പറഞ്ഞത്. കല്ലട ഇറിഗേഷന്‍ പദ്ധതി താന്‍ സന്ദര്‍ശിച്ചത് ആര്യാടന്റെ സഹായത്തോടെയാണ്. മുഖ്യമന്ത്രിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് തരപ്പെടുത്തിയത് ഗണേഷ്‌കുമാറിന്റെ പിഎ ആണെന്നും സരിത വെളിപ്പെടുത്തി. എന്നാല്‍ സരിത പറഞ്ഞത് പച്ചക്കള്ളമാണെന്ന് കേശവന്‍ പ്രതികരിച്ചു. സരിതക്ക് വേറേ ഏതോ ലക്ഷ്യങ്ങളുണ്ടെന്നും കേശവന്‍ വ്യക്തമാക്കി.

തിരുവനന്തപുരം: ആരെയും പേടിക്കാനില്ലെന്ന ഭാവത്തില്‍ തോന്നിയതു പോലെ ആശുപത്രിക്കച്ചവടം നടത്തുന്ന തിരുവനന്തപുരത്തെ നക്ഷത്ര ആശുപത്രി കിംസിന് വീണ്ടും കനത്ത തിരിച്ചടി . സാധാരണ സര്‍ജറിക്കായി പ്രവേശിപ്പിക്കപ്പെട്ട യുവാവ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ 35 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉത്തരവു വന്നതാണ് കിംസ് ആശുപത്രിക്ക് തിരിച്ചടിയായത് . തിരുവനന്തപുരം സ്വദേശിയായ ദീപക് (28) എന്ന യുവാവ് ആണ് സര്‍ജറിയെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍വച്ച് മരണപ്പെട്ടത്.
ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥ കാരണം ശസ്ത്രക്രിയാമേശയില്‍ വച്ച് മരണപ്പെട്ടതിനെ തുടര്‍ന്ന് ദീപക്കിന്റെ കുടുംബം എട്ട് വര്‍ഷമായി നിയമ പോരാട്ടത്തിലായിരുന്നു. ഉന്നതരുടെ അധികാരത്തിന്റെ ബലത്തിലും വാര്‍ത്ത മുക്കി സഹായിക്കുന്ന മാദ്ധ്യമങ്ങളുടെ മിടുക്കിലും കേസ് ഒതുക്കാമെന്ന കിംസിന്റെ ഹുങ്കിന് കനത്ത തിരിച്ചടിയാണ് ഈ വിധി . എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ ആശുപത്രിയ്‌ക്കെതിരായി വിധി പ്രസ്താവിക്കുകയും ദീപക്കിന്റെ കുടുംബത്തിന് 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കിംസിനോട് നിര്‍ദ്ദേശിക്കുക ആയിരുന്നു.

കോസ്‌മെറ്റിക് ശസത്രക്രിയക്കും ലിംഗചര്‍മം നീക്കം ചെയ്യുന്നതിനുമായാണ് ദീപക്ക് ആശുപത്രിയില്‍ പ്രവേശിച്ചത്. പരാതിയില്‍ പറഞ്ഞതനുസരിച്ച് 2008 ഡിസംബര്‍ 9നാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന കിംസില്‍ ദീപക്ക് ശസ്ത്രക്രിയക്ക് വിധേയനായത്. ഉച്ചക്ക് 12.15ന് അനസ്‌തേഷ്യ നല്‍കാനാരംഭിച്ചു. അനസ്‌തേഷ്യ നല്‍കി മിനിറ്റുകള്‍ക്കുള്ളില്‍ ദീപക്കിന് ഹൃദയാഘാതമുണ്ടായി. എന്നാല്‍ കാര്‍ഡിയോളജിസ്റ്റിനെ ഇരുപതു മിനിറ്റുകള്‍ക്കു ശേഷമാണ് വിളിച്ചു വരുത്തിയത്. ശരിയായ ചികിത്സ ലഭിക്കാന്‍ വൈകിയതാണ് ദീപക്കിന്റെ മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കാന്‍ വൈകിയതാണ് മരണത്തിനു കാരണമെന്ന് അഭിഭാഷകന്‍ ആര്‍. നാരായണനും വ്യക്തമാക്കി.

പരാതിയേത്തുടര്‍ന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ദീപക്കിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ചികിത്സാപ്പിഴവ് സംഭവിച്ചില്ലെന്ന വാദമാണ് ആശുപത്രി ഉയര്‍ത്തിയത്. ഒടുവില്‍ എട്ടു വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് ദീപക്കിന്റെ കുടുംബത്തിന് 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. മകനെ തിരികെ കിട്ടില്ലെങ്കിലും തങ്ങള്‍ക്കുണ്ടായ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നാണ് ദീപക്കിന്റെ അമ്മയും സഹോദരിയും പറയുന്നു.

അതേസമയം പിഴശിക്ഷ വിധിച്ച ട്രിബ്യൂണല്‍ വിധിക്കെതിരെ കണ്‍സ്യൂമര്‍ കോടതിയില്‍ അപ്പീലുമായി കിംസ് അധികൃതര്‍ പോയ ഘട്ടത്തിലെല്ലാം മുഖ്യധാരാ മാദ്ധ്യമങ്ങള്‍ കണ്ണടച്ച് ആശുപത്രിക്ക് ഒത്താശ ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. കിംസിന് എതിരായ നിര്‍ണ്ണായകമായ ഈ വിധി പ്രമുഖ മാദ്ധ്യമങ്ങള്‍ അവഗണിച്ച മട്ടാണ്. മിക്ക മാദ്ധ്യമങ്ങളിലും വാര്‍ത്ത പോലും വരാതിരുന്നപ്പോള്‍ ചിലര്‍ പേരില്ലാതെയും വാര്‍ത്ത നല്‍കി. മതിയായ ശസ്ത്രക്രിയാ സൗകര്യം ഇല്ലാത്തതിനാല്‍ രോഗിയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിച്ച ഡോക്ടറെ പിരിച്ചുവിട്ട സംഭവം നടന്നത് കിംസ് ആശുപത്രിയില്‍ ആയിരുന്നു. കിംസില്‍ ഇങ്ങനെ രോഗി മരിച്ച സംഭവം ഉണ്ടെന്നും അന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു.

സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഈ പഞ്ചനക്ഷത്ര ആശുപത്രിയെക്കുറിച്ചു പല ആരോപണങ്ങളും പല തവണയും ഉയര്‍ന്നിട്ടും എല്ലാം ഒത്തുതീര്‍ക്കാന്‍ മന്ത്രിതലത്തില്‍ പോലും ഇടപെടലുകള്‍ ഉണ്ടായിരുന്നു. ദീപകിന്റെ മരണത്തിനു ഇടയാകിയ മേല്പറഞ്ഞ സംഭവത്തിലും സാങ്കേതികത്വം പറഞ്ഞു ജില്ലാ ഉപഭോക്തൃ സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീലിന് പോയ ആശുപത്രി അധികൃതരെ തുറന്നു കാട്ടാനുള്ള അവസരം മുഖ്യധാരാ മാധ്യമങ്ങള്‍ പലതവണ നഷ്ട്ടപ്പെടുത്തിയിരുന്നു. പരസ്യവരുമാനത്തില്‍ കണ്ണുവച്ചാണ് മാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകള്‍.

സ്വന്തം ലേഖകന്‍
ന്യൂദല്‍ഹി : ഇന്ത്യയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളെ വിമര്‍ശിച്ച് മാര്‍ക്കണ്ഡേയ കഠ്ജു . ദാരിദ്ര്യം , തൊഴിലില്ലായ്മ , പോഷകാഹാരക്കുറവ് തുടങ്ങിയ പ്രതിസന്ധികള്‍ തുടരുന്നിടത്തോളം കാലം ഇത്തരം ആഘോഷങ്ങള്‍ വെറും പരിഹാസം മാത്രമാണെന്നും കഠ്ജു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി .

 

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ

1. ഇന്ത്യയില്‍ ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ആഘോഷിക്കാന്‍ മാത്രം ഇവിടെ എന്താണുള്ളത് ?

2. ഇന്ത്യയില്‍ നിന്നും ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്‌തോ ?

3. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ജോലി ലഭിച്ചോ ?

4. പോഷകാഹാരക്കുറവുള്ള പകുതിയോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണം കിട്ടിയോ ?

5. നമ്മുടെ ജനതയ്ക്ക് ശരിയായ വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ലഭിച്ചോ ?

6. നമ്മുടെ കര്‍ഷകര്‍ക്ക്  സമൃദ്ധി ലഭിച്ചോ ,  അവരുടെ ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍    കഴിഞ്ഞോ ?

7. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ വിവേചനങ്ങള്‍ അവസാനിച്ചോ ?ഇല്ലല്ലോ ?

8. അങ്ങനെവരുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യദിന , റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ഗിമ്മിക്കുകളല്ലേ ?

9. ഇന്ത്യന്‍ ജനതയ്ക്കുനേരെയുള്ള കാപട്യവും ക്രൂരമായ പരിഹാസവുമല്ലേ ഇത് ?

നിങ്ങളില്‍ പലരും പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ എന്നെ നെഗറ്റീവ് എന്ന് വിളിക്കുമെന്ന് എനിക്കറിയാം . അതെ,,,,  ഞാന്‍ നെഗറ്റീവാണ് , കാരണം ദാരിദ്ര്യത്തിലും , തൊഴിലില്ലായ്മയിലും , പോഷകക്കുറവിലും , നല്ല വിദ്യാഭ്യാസത്തിന്റെയും  ആരോഗ്യപരിപാലനത്തിന്റെ അഭാവത്തിലും എനിക്കൊന്നും പോസിറ്റീവായി കാണാന്‍ കഴിയുന്നില്ല . നിങ്ങളുടെ വലിയ ബുദ്ധിയില്‍ ഇതെല്ലാം പോസിറ്റീവായി നിങ്ങള്‍ക്കു തോന്നിയേക്കാം . പക്ഷെ എന്റെ ചെറിയ ബുദ്ധിയില്‍ എനിക്കിതെല്ലാം നെഗറ്റീവായേ തോന്നുന്നുള്ളൂ.

എല്ലാ വ്യവസ്ഥിതിക്കുമുള്ള ഏക പരിശോധന ഇതു മാത്രമാണ് :

ആ വ്യവസ്ഥിതിക്ക്  കീഴിലുള്ള ജനതയുടെ ജീവിതനിലവാരം ഉയര്‍ന്നോ ?  ഇല്ലെങ്കില്‍ ഈ ആഘോഷങ്ങളെല്ലാം വെറും പരിഹാസം മാത്രമാണ്.

ലണ്ടന്‍: രാജ്യത്ത് നിലവിലുള്ള ഫെയ്ത്ത് സ്‌കൂളുകളുടെ അഡ്മിഷന്‍ നയങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ മതേതര ഗ്രൂപ്പുകള്‍ക്ക് അവകാശമില്ലെന്ന സര്‍ക്കാര്‍ നയത്തിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. ഇത് ജനാധിപത്യാവകാശങ്ങളുടെ ലംഘനമാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. മതപരമായ വേര്‍ തിരിവുകള്‍ ആയിരക്കണക്കിന് കുട്ടികളെ ബാധിക്കുമെന്ന് ദ ബ്രിട്ടീഷ് ഹ്യൂമനിസ്റ്റ് അസോസിയേഷനും നാഷണല്‍ സെക്യുലര്‍ സൊസൈറ്റിയും ആരോപിച്ചു. ഫെയ്ത്ത് സ്‌കൂളുകള്‍ക്കെതിരേ നിരന്തരം പരാതികള്‍ ഉന്നയിക്കുന്ന ക്യാംപെയ്ന്‍ ഗ്രൂപ്പുകളെ അതില്‍നിന്ന വിലക്കാനുള്ള നയം കഴിഞ്ഞ വാരാന്ത്യത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോര്‍ഗനാണ് അവതരിപ്പിച്ചത്.
എന്നാല്‍ സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നത് ധാരാളം പൊതുപ്പണവും സമയവും നഷ്ടപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് ചീഫ് സ്‌കൂള്‍സ് അഡ്ജൂഡിക്കേറ്റര്‍ ഡോ.എലിസബത്ത് പാസ്‌മോര്‍ പ്രതികരിച്ചത്. രക്ഷിതാക്കളുടെ ആശങ്കകളെ തുടര്‍ന്നാണ് തങ്ങള്‍ പരാതിയുമായെത്തിയതെന്ന് ബിഎച്ച്എ പറയുന്നു. സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ മാതാപിതാക്കള്‍ക്ക് ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ബിഎച്ച്എ ചൂണ്ടിക്കാട്ടുന്നു.

ഫെയ്ത്ത് സ്‌കൂളുകളില്‍ പ്രത്യേക മതവിഭാഗങ്ങളില്‍ നിന്നുളള കുട്ടികള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. ഇതിന് നിയമപരമായ അനുവാദവും ഉണ്ട്. എന്നാല്‍ ഈ അധികാരം വംശീയ ന്യൂനപക്ഷങ്ങളെയും തൊഴിലാളി വര്‍ഗ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന കുട്ടികളും തമ്മിലുളള വിവേചനത്തിന് കാരണമാകുന്നുവെന്നും ഇത്തരം സ്‌കൂളുകളിലെ പ്രവേശനങ്ങള്‍ക്ക് സുതാര്യതയില്ലെന്നും ആരോപണമുണ്ട്. കുട്ടികളുടെ രക്ഷിതാക്കളുടെ മതവിശ്വാസങ്ങള്‍ക്കനുസരിച്ച് കുട്ടികളെ തമ്മില്‍ വേര്‍തിരിക്കുന്നത് ശരിയില്ലെന്ന് എന്‍എസ്എസ് പ്രചാരകന്‍ സ്റ്റീഫന്‍ ഇവാന്‍സ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved