Main News

 

കൊച്ചി: ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്കും തൊഴിലവസരങ്ങള്‍. പ്രാരംഭഘട്ടത്തിലെ നിയമനത്തില്‍ കുടുംബശ്രീ മുഖേന തെരഞ്ഞെടുക്കുന്ന 530 പേരില്‍ 23 ഒഴിവുകള്‍ ഭിന്നലിംഗക്കാര്‍ക്കായി മാറ്റിവെക്കാനാണ് തീരുമാനം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പതിനൊന്ന് സ്റ്റേഷനുകളിലേക്കുള്ള നിയമനത്തിലാണ് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് അവസരം ലഭിക്കുക. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് ടിക്കറ്റ് കൗണ്ടറിലും മറ്റുള്ളവര്‍ക്ക് ഹൗസ്‌കീപ്പിങ്ങ് വിഭാഗത്തിലുമായിരിക്കും ജോലി ലഭിക്കുന്നത്.

ഭിന്നലിംഗക്കാര്‍ക്ക് അവകാശപ്പെട്ട തൊഴിലാണ് മെട്രോ നല്‍കുന്നതെന്നും ഇവരും മറ്റ് സ്ത്രീ ജീവനക്കാരും തമ്മില്‍ യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകില്ലെന്നും കൊച്ചി മെട്രോ റെയില്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് വ്യക്തമാക്കി. ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്ന കാര്യം അദ്ദേഹം കൊച്ചി മെട്രോയുടെ ഔൃദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

രാജ്യത്ത് തന്നെ ആദ്യമായാണ്‌സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനി ഭിന്നലിംഗക്കാര്‍ക്ക് നിയമനം നല്‍കുന്നത്. കുടുംബശ്രീ വഴി നിയമിക്കുന്ന 530 മെട്രോ ജീവനക്കാരെ ഇതിനോടകം തന്നെ തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് സൂചന.

സ്വന്തം ലേഖകന്‍

യുകെ : യൂറോപ്പിലെ മലയാളി കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം. ബ്രിട്ടണിലെ മലയാളി കുട്ടികള്‍ക്ക് കേരളത്തില്‍ ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം ഒരുങ്ങുന്നു. ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെ നേതൃത്വത്തിലാണ് കാല്പന്തുകളിയില്‍ ബ്രിട്ടീഷ് മലയാളിക്കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് പോരാട്ടത്തിന് അവസരമൊരുങ്ങുന്നത്. അടുത്ത ഓഗസ്റ്റില്‍ കേരളത്തിലെ പ്രമുഖ ടീമുകളുമായി കൊമ്പുകോര്‍ക്കാനായി കാത്തിരിക്കാം. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായാണ് മത്സരം ക്രമീകരിക്കുക. ഐ ലീഗില്‍ കളിച്ചിട്ടുള്ള കേരളത്തിലെ പ്രമുഖ ടീമായി കോവളം എഫ്‌സി, ജി.വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂള്‍ , അനന്തപുരി ഫുട്‌ബോള്‍ ടീം ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കാനുള്ള സാധ്യതയുമുണ്ട്. ബ്രിട്ടണിലെ അവധി കണക്കാക്കി ഇവിടുത്തെ കുട്ടികള്‍ക്ക് നാട്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് മാസം മത്സരം ക്രമീകരിക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്.

കേരളത്തില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന ജൂണിയര്‍ കുട്ടികളുടെ ടീമായ കോവളം എഫ്.സിയുമായി കളിക്കാന്‍ കുട്ടികള്‍ക്ക് അസരം ലഭിച്ചാല്‍ അത് ഏറെ ഗുണകരമായും. അമേരിക്കയില്‍ വരുന്ന മേയില്‍ നടക്കുന്ന ജൂണിയര്‍ ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍ നിന്നു തന്നെ സെലക്ഷന്‍ ലഭിച്ച ഏക ടീം കോവളം എഫ്.സിയാണ്. കേരളത്തിലുള്ള മികച്ച ടീമുകളുമായി ബ്രിട്ടണിലെ മലയാളി കുട്ടിള്‍ക്ക് മത്സരിക്കാനുള്ള അവസരമൊരുക്കുകയാണ് തിരുവനന്തപുരത്ത് മത്സരം നടത്തുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സൗകര്യത്തിലാകും മത്സരങ്ങള്‍ നടത്തുക.

മത്സരത്തിനുള്ള ക്രമീകരണങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ , സാമൂഹ്യ, സാംസ്‌കാരിക, കായിക രംഗത്തുള്ള പ്രമുഖരുടെ സാനിദ്ധ്യത്തിലാവും മത്സരം നടക്കുക. മലയാളക്കരയുടെ ഭാഗമാണ് തങ്ങളുമെന്നു ബ്രിട്ടണിലെ പുതു തലമുറയെ ഓര്‍മ്മപ്പെടുത്താനും കാല്പന്തുകളിയിലെ മനോഹാരിത നിലനിര്‍ത്താനുമായാണ് ഇത്തരമൊരു സംരംഭവുമായി ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് അക്കാഡമി രംഗത്തെത്തിയിട്ടുള്ളത്. ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ കായിക പരിശീലനം അത്യാവശ്യമാണ്. നാട്ടിലെത്തുമ്പോള്‍ അനന്തപുരിയിലെത്തി ഫുട്‌ബോളിന്റെ മാസ്മരികതയും നുകര്‍ന്ന് തിരികെ ബ്രിട്ടണിലേയ്ക്ക് മടങ്ങാം. അതിനായി തയാറെടുക്കു. ഓഗസ്റ്റില്‍ തിരുവനന്തപുരം ചന്ദ്രസേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ ബ്രിട്ടണിലെ മലയാളി കുരുന്നുകളുടെ ഫുട്‌ബോള്‍ കുതിപ്പിനായി. ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് അക്കാഡമി ഭാരവാഹികളുമായി ബന്ധപ്പെടുക.

Mobile :  07863689009, 07574713819, 07857715236, 07588501409, 07891630090

email : [email protected]

പൈശാചികമായൊരു കുറ്റകൃത്യത്തിന്റെ വാർത്തയാണ് തമിഴ്നാട്ടിലെ കുടലൂരിൽ നിന്ന് പുറത്തുവരുന്നത്. ഒരു കൂട്ടം അക്രമികൾ 17 വയസുകാരനെ കൊലപ്പെടുത്തി തലവെട്ടിമാറ്റി അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു. ബൈക്കിലെത്തിയ രണ്ട് പേരാണ് കൗമാരക്കാരന്റെ തല കവറിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. സ്റ്റേഷന് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

പുതുച്ചേരിയിലാണ് കൊലപാതകം നടന്നത്. പുതുച്ചേരിയിലെ ബഹോർ തടാകത്തിന് സമീപത്തു നിന്നും കൗമാരക്കാരന്റെ ശരീരഭാഗങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊല നടത്തിയതിന് ശേഷം തലറുത്ത് 13 കിലോമീറ്ററോളം സഞ്ചരിച്ചാണ് അക്രമികൾ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അടുത്തിടെ പുതുച്ചേരിയിൽ നടന്ന കൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എൻഡിടിവി റിപ്പോർട്ടുകളനുസരിച്ച് പ്രതിയുടെ സുഹൃത്തായ വിനോദ് തന്നെയാണ് അറസ്റ്റിലായവരിൽ പ്രധാനി. പുതുച്ചേരി പൊലീസും കുടലൂർ പൊലീസും സംയുക്തമായാണ് കേസന്വേഷണം നടത്തുന്നത്.

കടപ്പാട്: ഇന്ത്യ ടുഡേ….

ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്നത് വന്‍ പ്രതസന്ധിയെയാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. പൊതു ആരോഗ്യ മേഖലയില്‍ ഫണ്ടിംഗ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ എന്‍എച്ച്എസ് ഏതുനിമിഷവും ഇല്ലാതായേക്കുമെന്നാണ് ബിഎംഎ റിപ്പോര്‍ട്ട് പറയുന്നത്. അനാരോഗ്യകരമായ ജീവിതശൈലിയും ആരോഗ്യ ബജറ്റുകളിലെ വെട്ടിക്കുറയ്ക്കലുകളുമാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ ഈ പ്രതിസന്ധിയില്‍ എത്തിച്ചതെന്നാണ് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കുന്നത്. 2020-21 കാലയളവിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 400 മില്യന്‍ പൗണ്ടിന്റെ വെട്ടിക്കുറയ്ക്കലുകളും ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി തടയാനുള്ള നടപടികള്‍ ഇല്ലാത്തതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുമെന്ന് ബിഎംഎ പറയുന്നു.

അമിത് മദ്യപാനവും ഭക്ഷണ ശീലങ്ങളും പുകവലിയും തടയാകാവുന്ന രോഗങ്ങളെ ക്ഷണിച്ചു വരുത്തലാണ്. ഇവ വ്യാപകമാകുന്നത് എന്‍എച്ച്എസിനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. കാലങ്ങളായി അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ക്ക് ഇംഗ്ലണ്ടിലെപൊതുജനാരോഗ്യ മേഖലയില്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്ന് ബിഎംഎ കൗണ്‍സില്‍ തലവന്‍ ഡോ.മാര്‍ക്ക് പോര്‍ട്ടര്‍ പറഞ്ഞു. യുകെ ആരോഗ്യമേഖലയില്‍ പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആരോഗ്യ മേഖലയില്‍ ആവശ്യം വര്‍ദ്ധിക്കുകയാണ് എന്നാല്‍ അതിനനുസരിച്ച് സേവനം ലഭ്യമാക്കാന്‍ സാധിക്കുന്നില്ല. ഒരു ടൈം ബോംബിനെയാണ് എന്‍എച്ച്എസ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോഗ്യ മേഖലയെക്കുറിച്ച് പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് എന്‍എച്ച്എസ് പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി ബിഎംഎ രംഗത്തെത്തിയത്.

 

ന്യൂഡല്‍ഹി: ജൂണ്‍ ഒന്ന് മുതല്‍ എടിഎം ഇടപാടുകള്‍ക്ക് 25 രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ എസ്ബിഐയുടെ തീരുമാനം. ബാങ്ക് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും ബിസിനസ് പത്രങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്. എടിഎമ്മുകളിലെ സൗജന്യ ഇടപാടുകളെല്ലാം ഇതോടെ ഇല്ലാതാകും. എടിഎമ്മുകള്‍ ഉപയോഗിച്ച് പണം ലഭിച്ചില്ലെങ്കിലും സര്‍വീസ് ചാര്‍ജ് ഉപഭോക്താവ് നല്‍കേണ്ടി വരും.

എന്നാല്‍ ബാങ്കുകളില്‍ തീരുമാനം സംബന്ധിച്ച യാതൊരു നിര്‍ദേശവും എത്തിയിട്ടില്ലെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. പുതിയ തീരുമാനപ്രകാരം ഓണ്‍ലൈന്‍-മൊബൈല്‍ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ബാധകമാണ്. ഒരുലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് അഞ്ചുരൂപയും രണ്ടുലക്ഷം രൂപ വരെയുള്ളവയ്ക്ക് 15 രൂപയുമായിരിക്കും നികുതിയായി ഈടാക്കുന്നത്.

5,000 രൂപക്ക് മുകളിലുള്ള ഇരുപതില്‍ കൂടുതല്‍ മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഉപഭോക്താവ് ഓരോ നോട്ടിനും രണ്ടുരൂപയും കൂടാതെ സേവനനികുതിയും ബാങ്കിന് നല്‍കേണ്ടി വരും. അതായത് 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമെങ്കില്‍ നോട്ട് ഒന്നിന് രണ്ടുരൂപ കണക്കാക്കിയാല്‍ 50 രൂപ സേവനനികുതിയായി നല്‍കേണ്ടി വരും.

ലണ്ടന്‍: വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞതോടെ യുകെയിലെ ഹൗസിംഗ് വിപണിയില്‍ ഇടിവ്. വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞതാണ് വിപണിയെ ബാധിക്കുന്നതെന്നാണ് വിവരം. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ സാമ്പത്തിക മേഖലയില്‍ തകര്‍ച്ചയുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. അടുത്ത കാലത്തെങ്ങും പ്രോപ്പര്‍ട്ടി വിപണി കരകയറാനിടിയില്ലെന്നാണ് റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഒാഫ് ചാര്‍ട്ടേര്‍ഡ് സര്‍വേയേഴ്‌സ് നല്‍കുന്ന സൂചന.

സാമ്പത്തിക പ്രതിസന്ധിയുടെ സമ്മര്‍ദ്ദം മൂലം കുടുംബങ്ങള്‍ ബജറ്റ് വെട്ടിക്കുറയ്ക്കുന്നത് പ്രോപ്പര്‍ട്ടി വിപണിയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഏപ്രിലില്‍ പ്രോപ്പര്‍ട്ടി വിലയില്‍ 0.1 ശതമാനം ഇടിവ രേഖപ്പെടുത്തിയെന്നാണ് ഹാലിഫാക്‌സ് അറിയിക്കുന്നത്. അതായത് ഡിസംബറില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 3000 പൗണ്ട് കുറവാണ് കഴിഞ്ഞ മാസത്തെ വില. രാജ്യ വ്യാപകമായി മാര്‍ച്ചില്‍ 0.3 ശതമാനം ഇടിവാണ് ഉണ്ടായത്. ഏപ്രിലില്‍ ഈ നിരക്ക് 0.4 ശതമാനമായി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വീടുകള്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി ഇലക്ട്രിക് കാറുകളും ഐപാഡുകളും മറ്റും പ്രോപ്പര്‍ട്ടി കമ്പനികള്‍ ഓഫര്‍ നല്‍കുന്നതു വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ലണ്ടനിലെ ചില ഭാഗങ്ങളില്‍ കനത്ത വിലയിടിവാണ് ഉണ്ടായത്. വീടുകള്‍ വാങ്ങുന്നതിനായി ആളുകളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ ഇങ്ങനെ വ്യത്യസ്തമായ തന്ത്രങ്ങള്‍ പയറ്റുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വിവരങ്ങള്‍ പുറത്തായി. വിവരങ്ങള്‍ പ്രകാരം ലേബര്‍ പാര്‍ട്ടി നിരവധി വാഗ്ദാനങ്ങളാണ് രാജ്യത്തെ വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്. രാജ്യത്തിന്റെ ഊര്‍ജ്ജ മേഖല, റെയില്‍വേ എന്നിവ ദേശസാല്‍ക്കരിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. കൂടാതെ എന്‍എച്ച്എസിനായി 6 ബില്ല്യണ്‍ പൗണ്ടും സാമൂഹ്യ സുരക്ഷയ്ക്കായി 1.6 ബില്ല്യണ്‍ പൗണ്ടും നീക്കിവെക്കുമെന്നും പത്രിക വാഗ്ദാനം നല്‍കുന്നു. ശിശുസംരക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഒട്ടേറെ പദ്ധതികളാണ് ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നത്. യൂണിവേഴ്‌സിറ്റി തലത്തിലുള്ള ട്യൂഷന്‍ ഫീസുകള്‍ ഈടാക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്നും ചോര്‍ന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവയിലൂന്നിയുള്ള സമഗ്ര പദ്ധതിക്കാണ് കേര്‍ബിന്‍ പൂര്‍ണ്ണമായും പ്രാധാന്യം നല്‍കുന്നത്. കൂടാതെ രാജ്യത്തെ തൊഴില്‍ മേഖലയുടെ സംരക്ഷണം, വിവിധ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ ദേശസാല്‍ക്കരണം എന്നിവയ്ക്കും പാര്‍ട്ടി പ്രകടന പത്രികയില്‍ മുന്‍തൂക്കം നല്‍കുന്നു. പെന്‍ഷന്‍ പ്രായപരിധി 67 വയസ്സാക്കി ഉയര്‍ത്തുമെന്നും 43 പേജുള്ള പത്രിക വാഗ്ദാനം നല്‍കുന്നുണ്ട്. കോര്‍ബിന്റെ പോളിസി ചീഫ് ആന്‍ഡ്രൂ ഫിഷറാണ് പ്രകടന പത്രിക തയ്യാറാക്കിയത്.

നേരത്തേ പ്രഖ്യാപിച്ച ഇന്‍കം ടാക്‌സ് പരിധികളും പത്രികയിലുണ്ട്. 80,000 പൗണ്ട് വരെ വരുമാനമുള്ളവരുടെ ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ ഉയര്‍ത്തില്ലെന്ന് ലേബര്‍ വാഗ്ദാനം ചെയ്യുന്നു. ബ്രിട്ടന്റെ ആണവ നയത്തിലും വ്യക്തമായ നിര്‍ദേശങ്ങള്‍ ലേബര്‍ നല്‍കുന്നുണ്ട്. ആണവായുധങ്ങള്‍ കുറയ്ക്കണമെന്ന് നിലപാടാണ് കോര്‍ബിന് ഉള്ളതെങ്കിലും ട്രൈഡന്റ് പദ്ധതി നവീകരണം പ്രധാന അജണ്ടയായി ചേര്‍ത്തിട്ടുണ്ട്.

തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ യുകെ മലയാളികളുടെ യുവജനോത്സവമായ യുക്മ നാഷണല്‍ കലാമേളയിലെ കലാപ്രതിഭ. അന്ന് പ്രായം നാല്‍പ്പത്തിനാല്. കേള്‍ക്കുമ്പോള്‍ വൈരുധ്യം തോന്നുമെങ്കിലും സംഗതി സത്യമാണ്. യുകെയിലെ യുവതലമുറ സ്റ്റേജ് നിറഞ്ഞാടിയിട്ടും സര്‍വ്വ തന്ത്രങ്ങള്‍ പയറ്റിയിട്ടും അവര്‍ക്ക് നാണക്കേട് ഉണ്ടാക്കി രണ്ടു തവണ കലാപ്രതിഭാപട്ടം സ്വന്തമാക്കിയ അതുല്യപ്രതിഭ. അതും ഈ പ്രായത്തില്‍.!

ഇത്, ഫ്രാങ്ക്ളിൻ ഫെര്‍ണാണ്ടെസ്. മെയ് പതിനഞ്ചിന് അമ്പത് വയസ്സ് തികയുന്ന ഈ കലാപ്രതിഭ മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ എത്തുകയായി. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ പത്തൊമ്പതാം വയസ്സില്‍ ചിലങ്കയഴിച്ച ഫ്രാങ്ക്ളിന്റ മനസ്സില്‍ നിന്നും ചിലങ്കയുടെ ശബ്ദം വിട്ട് പോയിരുന്നില്ല. മുപ്പത്തിമൂന്നാം വയസ്സില്‍ ഒരു ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷത്തില്‍ ഒരിക്കല്‍ അഴിച്ച ആ ചിലങ്ക ഫ്രാങ്ക്ളിൻ വീണ്ടുമണിഞ്ഞു. ഇപ്പോള്‍ ഫ്രാങ്ക്ളിന്‍ ഭരതനാട്യം പഠിക്കുന്ന മകളുടെ ഗുരുനാഥനും കൂടിയാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനടുത്തുള്ള പുതുക്കുറിച്ചിയാണ് ഫ്രാങ്ക്ളിന്റെ ഗ്രാമം. ജനിച്ച ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടാനാണ് ഇഷ്ടവും. നന്നായി നൃത്തം ചെയ്തിരുന്ന സഹോദരിക്ക് കൂട്ട് പോയതുമാത്രമാണ് ഫ്രാങ്ക്ളിന്റെ നൃത്തത്തിലുള്ള അടിസ്ഥാന വിദ്യാഭ്യാസം. അത് സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ഫ്രാങ്ക്ളിനെ നിരവധി അംഗീകാരങ്ങള്‍ക്ക് ഉടമയാക്കി.

രണ്ടായിരത്തില്‍ ഫ്രാങ്ക്ളിനും കുടുംബവും ഇംഗ്ലണ്ടില്‍ എത്തി. അമ്പിളി ഫെര്‍ണ്ണാണ്ടെസാണ് ഭാര്യ. രണ്ടു പേരും ചെല്‍ട്ടന്‍ഹാം ജനറല്‍
ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ലിയോ, നിയോ, റിയാ, ഇത് മൂന്നും ഇവരുടെ മക്കളാണ്.

മലയാളി അസ്സോസിയേഷന്‍ ഓഫ് ചെല്‍ട്ടന്‍ഹാമിനെ പ്രതിനിധീകരിച്ചാണ് ഫ്രാങ്ക്ളിനും കൂട്ടരും മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ ലെസ്റ്ററിലെത്തുന്നത്. ഇന്ത്യന്‍ സെമീക്ലാസിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നീ ഇനങ്ങളിലാണ് ഇവര്‍ മികവ് തെളിയിക്കുന്നത്. പങ്കെടുക്കുന്നവരുടെ പ്രായം തന്നെയാണ് ഈ നൃത്തത്തിന്റെ പ്രത്യേകത. പലർക്കും പതിനെട്ട് വയസ്സിന് മുകളിലുള്ള മക്കളുണ്ട്. സ്‌കൂളിലും കോളേജിലുമായി ബാല്യകാലം ആടിത്തകര്‍ത്തവരാണ് ഇവരെല്ലാം. കൊഴിഞ്ഞു പോയ ബാല്യകാലം വീണ്ടെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ഫ്രാങ്ക്ളിൻ പറഞ്ഞു.

ആശ അശോക്, അനിതാ ബൈജു, റിനു ജിമ്മി, റ്റെമി തോമസ്, ജിജി ജോര്‍ജ് എന്നിവര്‍ ഭരതനാട്യത്തില്‍ തിളങ്ങുമ്പോള്‍ സജിനി ജോജി, ഷിജി ജേക്കബ്, ശില്പാ ജെസ്വിന്‍, മഞ്ചു ഗ്രിംസണ്‍, ജ്യോതി എന്നിവര്‍ സിനിമാറ്റിക് ഡാന്‍സില്‍ അരങ്ങ് തകര്‍ക്കും.

യുകെ മലയാളികള്‍ ഇതുവരെയും കാണാത്ത കലാമാമാങ്കമാണ് ലെസ്റ്ററില്‍ ഒരുങ്ങുന്നത്. ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ജനകീയ പത്രം. പ്രായപരിധികളൊന്നുമില്ലിവിടെ. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ അതിഥിയാകും. ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകന്‍ വൈശാഖ് ആണ് അവാര്‍ഡ് നൈറ്റ് ഉദ്ഘാടനം ചെയ്യുന്നത്. ജോയിസ് ജോര്‍ജ്ജ് എം പിയും സ്പെഷ്യല്‍ ഗസ്റ്റ് ആയി അവാര്‍ഡ് നൈറ്റ് വേദിയിലെത്തുന്നുണ്ട്.

മെയ് പതിമൂന്ന് ശനിയാഴ്ച. മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് യുകെയുടെ നാനാഭാഗത്തു നിന്നുമായി ഇരുനൂറോളം താരങ്ങള്‍ ഒന്നിക്കുകയാണ്. ആതിഥേയരായ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി അതിഥികളെ സ്വീകരിക്കാന്‍  ഒരുങ്ങിക്കഴിഞ്ഞു. രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന, യുകെ മലയാളികള്‍ കണ്ടെതില്‍ വെച്ചേറ്റവും വലിയ ആഘോഷത്തിന് തിരി തെളിയാന്‍ ഇനി മൂന്ന് നാളുകള്‍ കൂടി മാത്രം.

മലയാളം യുകെ ന്യൂസ്

അശരണർക്കും ആലംബഹീനർക്കും ആശ്വാസവും സാന്ത്വനവുമൊരുക്കി ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റി പ്രവർത്തന മേഖല വിപുലപ്പെടുത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലോകത്തേക്ക് ചുവടു വയ്ക്കാൻ LKC തയ്യാറെടുക്കുകയാണ്.  യുകെയിലെ മലയാളി അസോസിയേഷനുകളിൽ പ്രവർത്തന പാരമ്പര്യം കൊണ്ടും സംഘടനാ ശേഷികൊണ്ടും അംഗബലം കൊണ്ടും  ഒന്നാം നിരയിലുള്ള ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ ചാരിറ്റി ഉദ്ഘാടനം മെയ് 13ന് നടക്കും. സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻറെ അനുഗ്രഹാശിസുകളോടെ LKC യുടെ ഫ്ലാഗ് ഷിപ്പ് പ്രോജക്ടായ ഷെയർ ആൻഡ് കെയർ ചാരിറ്റി പ്രവർത്തനമാരംഭിക്കും.

മൂന്നൂറോളം കുടുംബങ്ങൾ ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയിലുണ്ട്. ലെസ്റ്റർ കേരള കമ്യൂണിറ്റി സ്കൂളിന്റെയും ലെസ്റ്റർ കേരളാ ഡാൻസ് അക്കാഡമിയുടെയും ലോഗോ പ്രകാശനവും ഇതേ വേദിയിൽ നടക്കും. കുട്ടികൾക്കായി വിവിധ ഡാൻസ് ക്ലാസുകളും പാഠ്യേതര പ്രവർത്തനങ്ങളും  ഡാൻസ്  അക്കാഡമിയുടെയും കമ്യൂണിറ്റി സ്കൂളിൻറെയും നേതൃത്വത്തിൽ നടന്നു വരുന്നു. ലെസ്റ്ററിലും യുകെയിലെമ്പാടും ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനാണ് LKC ഷെയർ ആൻഡ് കെയർ പദ്ധതിയിടുന്നത്.

 

പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനായി പോരാടി  തീവ്രവാദികളുടെ അക്രമത്തിനിരയാവുകയും ചെയ്ത നൊബേല്‍ സമ്മാനാര്‍ഹയായ മലാല യൂസഫ് സായിയ്ക്കെതിരെ വിമര്‍ശനങ്ങളുമായി ശ്രീ ശ്രീ രവിശങ്കര്‍. നൊബേല്‍ നല്‍കി ആദരിക്കാനും മാത്രം മലാല ഒന്നും ചെയ്തിട്ടില്ലെന്നാണ് രവിശങ്കറിന്റെ വിമര്‍ശനം. കൂടാതെ തനിക്ക് നൊബേല്‍ സമ്മാനം ലഭിച്ചാലും അത് സ്വീകരിക്കേണ്ടെന്ന നിലപാടാണുള്ളത്. നേരത്തെ നൊബേല്‍ തരാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു എന്നാല്‍ താനത് വേണ്ടന്നു വെക്കുകയായിരുന്നു.

ജോലി ചെയ്യുന്നതില്‍ മാത്രമാണ് തനിക്ക് വിശ്വസമുള്ളതെന്നും അതിന്റെ പേരില്‍ ആദരവോ പുരസ്‌കാരങ്ങളോ സ്വീകരിക്കുന്നതില്‍ അര്‍ത്ഥമുള്ളതായി തോനുന്നില്ലെന്നും രവിശങ്കര്‍ പറഞ്ഞു. അര്‍ഹതയുള്ളവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിക്കേണ്ടത്. മലാല യൂസഫ് സായിക്ക് നൊബേല്‍ സമ്മാനം നല്‍കിയ നിലപാടിനോട് പൂര്‍ണ്ണമായും എതിര്‍പ്പാണുള്ളതെന്നും ആ നടപടി കൊണ്ട് ഒരു ഉപകാരവുമില്ലെന്നുമായിരുന്നു രവിശങ്കറിന്റെ പ്രതികരണം.

ലാത്തൂരിലെ വരള്‍ച്ചാ ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് രവിശങ്കറിന്റെ പ്രതികരണം. ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌ക്കാര ജേതാവാണ് മലാല യൂസഫ് സായി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സ്വാത് താഴ്വരയിലെ താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ പോരാടിയ നിലപാടിനാണ് മലാലക്ക് നൊബേല്‍ നല്‍കി ലോകം ആദരിച്ചത്.

RECENT POSTS
Copyright © . All rights reserved