ക്രോയ്‌ഡോണ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുമ്പോള്‍ രാജ്യത്ത് അഹിഷ്ണത വര്‍ദ്ധിക്കുകയും മതേതര രാഷ്ട്രീയം തകരുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ആയതിനാല്‍ വലിയ ഒരു മുന്നേറ്റം നടത്താന്‍ ഉതകുന്ന പ്രവര്‍ത്തന പരിപാടികളുമായി കോണ്‍ഗ്രസ്സിന്റെ പോഷക സാംസ്‌കാരിക സംഘടനയായ ഓ ഐ സി സി യെ പോലുള്ള സംഘനകള്‍ മുന്നോട്ടുപോകണമെന്ന് കൊല്ലം പാര്‍ലമെന്റ് എം പി എന്‍.കെ പ്രേമചന്ദ്രന്‍. ക്രോയ്‌ടോണില്‍ ഓ ഐ സി സി നല്കിയ സ്വീകരണമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു കെയില്‍ മേയര്‍, കൗണ്‍സിലര്‍ എന്നീ നിലകളില്‍ ഭരണതലത്തില്‍ സ്വാധീനമുറപ്പിച്ച മലയാളികള്‍ക്ക് പാര്‍ലമെന്റിനകത്തും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയട്ടെ എന്നദ്ദേഹം ആശംസിച്ചു.
പാര്‍ലമെന്ററി രംഗത്തെ ഇന്ത്യയിലെ നേതാക്കള്‍ക്കായി ബ്രിട്ടീഷ് ഗവണ്മെന്റ് സംഘടിപ്പിച്ച പാര്‍ലമെന്ററി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ എം പി യ്ക്ക് ഓ ഐ സി സി ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്.ഓ ഐ സി സി യു കെ യുടെ നാഷണല്‍ കമ്മിറ്റി യംഗം ബിജു കല്ലമ്പലത്തിന്റെ നേതൃത്വത്തില്‍ ഭാരവാഹികളായ സുലൈമാന്‍, സന്‍ജിത്ത് മിച്ചം, മനോജ് പ്രസാദ്, രമേശ് ദിവാകരന്‍ തുടങ്ങിയവര്‍ അദ്ദേഹം വിമാനമിറങ്ങിയ ഹീത്രുവിലും സ്വീകരിച്ചിരുന്നു. ചടങ്ങില്‍ ഓ ഐ സി സി യു കെ ജോയിന്റ് കണ്‍വീനര്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.
ആഗതമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വീണ്ടും അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകതായെ കുറിച്ച് അദ്ദേഹം ഊന്നി പ്പറഞ്ഞു. ബേബിക്കുട്ടി ജോര്‍ജ്ജ് സ്വാഗതമാശംസിച്ച ചടങ്ങില്‍ ക്രോയ്‌ഡോണ്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, അഷ്‌റഫ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ എന്‍ കെ പ്രേമചന്ദ്രനുമായി ചര്‍ച്ച നടത്തി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പോയട്രി അവാര്‍ഡിന് അര്‍ഹനായ ഓ ഐ സി സി ടുട്ടിംഗ് കമ്മിറ്റിയംഗമായ സുലൈമാന് ചടങ്ങില്‍ എം പി ട്രോഫി നല്‍കി ആദരിച്ചു. അന്‍സാര്‍ അലി കൃതജ്ഞത രേഖപ്പെടുത്തി.
ലണ്ടന്‍: ആഭ്യന്തരയുദ്ധത്തേത്തുടര്‍ന്ന് ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്ത് അഭയാര്‍ത്ഥികളായെത്തിയ ആയിരക്കണക്കിനു കുട്ടികളെ ഐസിസ്, താലിബാന്‍ മേഖലകളിലേക്ക് തിരിച്ചയച്ചതായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം. രക്ഷിതാക്കളില്ലാതെ എത്തിയ കുട്ടികളാണ് ഇത്തരത്തില്‍ തിരിച്ചയക്കപ്പെട്ടവരില്‍ ഏറെയും. കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങള്‍ക്കിടെ 2748 കുട്ടികളെ ഇങ്ങനെ തിരിച്ചയച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളായെത്തി ബ്രിട്ടനില്‍ താമസം ആരംഭിക്കുകയും സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്ത കുട്ടികള്‍ പോലും തിരിച്ചയക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ ,സിറിയ എന്നീ രാജ്യങ്ങളിലേക്കാണ് ഇവരെ അയച്ചത്.
ആഭ്യന്തര സഹമന്ത്രി ജെയംസ് ബ്രോക്കണ്‍ഷയറാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പുറത്താക്കപ്പെട്ടവരില്‍ 2018 പേരെ അഫ്ഗാനിസ്ഥാനിലേക്കാണ് അയച്ചത്. 2014 മുതല്‍ 60 പേരെ ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. പതിനെട്ടു വയസു തികയുന്ന അഭയാര്‍ത്ഥി കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ലേബര്‍ എംപി യൂയിസ് ഹേയുടെ ചോദ്യത്തിനു മറുപടിയായാണ് ബ്രോക്കണ്‍യര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അനാഥരായ സിറിയന്‍ അഭയാര്‍ത്ഥിക്കുട്ടികളെ സംരക്ഷിക്കാന്‍ ബ്രിട്ടന്‍ മുന്നോട്ടു വന്ന സാഹചര്യത്തിലായിരുന്നു ചോദ്യം ഉന്നയിക്കപ്പെട്ടത്.
അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നു എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന നാണെ കെട്ട രീതികളേയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ കാണിക്കുന്നതെന്ന് ഹേ പറഞ്ഞു. ഒരു സുരക്ഷിത സ്ഥാനം തേടിയാണ് യുദ്ധമുഖരിതമായ പ്രദേശങ്ങളില്‍ നിന്ന് കഷ്ടതകള്‍ സഹിച്ച് കുട്ടികള്‍ എത്തുന്നത്. എന്നാല്‍ അവര്‍ക്ക് അഭയം നല്‍കുന്നതിനു പകരം പ്രായപൂര്‍ത്തിയായാലുടന്‍ തന്നെ അപകടം നിറഞ്ഞ അവരുടെ സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കുകയാണ് സര്‍ക്കാരെന്നും ഹേ വ്യക്തമാക്കി.
ന്യൂയോര്‍ക്ക്: ഹാപ്പി ബര്‍ത്ത്‌ഡേ ടു യൂ എന്ന ഗാനം ഒരിക്കലെങ്കിലും ആലപിക്കാത്തവര്‍ ആരുമില്ല. എന്നാല്‍ ഈ ഗാനത്തിന്റെ പകര്‍പ്പവകാശത്തെച്ചൊല്ലി അമേരിക്കയില്‍ ഒരു കേസ് നിലവിലുണ്ടായിരുന്ന കാര്യം അധികമാര്‍ക്കും അറിയില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ പിറവിയെടുത്ത ഈ ഗാനത്തിന്റെ പകര്‍പ്പവകാശത്തിന്റെ പേരില്‍ ഗാനം പുറത്തിറക്കിയ വാര്‍ണര്‍ ചാപ്പല്‍ കമ്പനിയുമായുണ്ടായിരുന്ന കേസാണ് ഒത്തു തീര്‍പ്പാകുന്നത്. 1988ലാണ് വാര്‍ണര്‍ ചാപ്പല്‍ 22 മില്യന്‍ ഡോളറിന് ഈ ഗാനത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയത്. സിനിമകളിലും ടെലിവിഷനിലും ഇത് ഉപയോഗിച്ചവരില്‍ നിന്നായി 2 മില്യന്‍ ഡോളര്‍ ഇവര്‍ നേടിയതായും കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കന്‍ ജില്ലാ ജഡ്ജായ ജോര്‍ജ് എച്ച്. കിംഗ് ഈ ഗാനത്തിന്റെ വരികളുടെ പകര്‍പ്പവകാശം വാര്‍ണര്‍ ചാപ്പലിന് ഇല്ലെന്ന് വിധിച്ചു. ഇതിന്റെ സംഗീതത്തിനു മാത്രമാണ് കമ്പനിക്ക് അവകാശമുള്ളത്. ഈ ഗാനം പൊതുജനങ്ങള്‍ക്ക് പകര്‍പ്പവകാശ ഭീതിയില്ലാതെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഫയല്‍ ചെയ്ത കേസ് അടുത്ത മാസം കിംഗ് പരിഗണിക്കും. ജെനിഫര്‍ നെല്‍സണ്‍ എന്ന ഡോക്യുമെന്ററി നിര്‍മാതാവാണ് പകര്‍പ്പവകാശത്തിനെതിരേ കോടതിയെ സമീപിച്ച ഒരാള്‍. ഈ ഗാനത്തിന്റെ ചരിത്രത്തേപ്പറ്റിയായിരുന്നു ഡോക്യുമെന്ററി. എന്നാല്‍ ചിത്രത്തില്‍ ഈ ഗാനം ഉപയോഗിക്കണമെങ്കില്‍ 1500 ഡോളര്‍ ഫീസായി അടക്കണമെന്നായിരുന്നു നെല്‍സണ് ലഭിച്ച നിര്‍ദേശം. എല്ലാവര്‍ക്കും വളരെ പരിചയമുള്ള, കേട്ടു വളര്‍ന്ന ഗാനത്തിന് പകര്‍പ്പവകാശമുണ്ടെന്നും അത് ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണമെന്നുമുള്ള അറിവാണ് നെല്‍സണെയും മറ്രു ചിലരേയും നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ പ്രേരിപ്പിച്ചത്.
എണ്‍പതു വര്‍ഷത്തിനു ശേഷമാണ് ഹാപ്പി ബര്‍ത്ത്‌ഡേ സ്വതന്ത്രമാകുന്നത്. വിധിയനുസരിച്ച് 14 മില്യന്‍ ഡോളര്‍ വാര്‍ണര്‍ ചാപ്പല്‍ നഷ്ടപരിഹാരമായി നല്‍കണം. ഇതില്‍ 406 മില്യന്‍ കേസ് നല്‍കിയവര്‍ക്കും ശേഷിക്കുന്നത് ഈ ഗാനം ഉപയോഗിച്ചതിന്റെ പേരില്‍ പകര്‍പ്പവകാശ ഫീസ് നല്‍കിയവര്‍ക്കും ലഭിക്കും. എങ്കിലും അവസാന വിധി വരുന്നതു വരെ ഈ തീരുമാനം നടപ്പാക്കാനാകില്ല. മാര്‍ച്ച് 14നാണ് കോടതി കേസ് പരിഗണിക്കുന്നത്.
ബംഗളൂരു: ബംഗലൂരുവില്‍ ഞായറാഴ്ച പുലി ഇറങ്ങിയ വര്‍തൂര്‍ വിബ്ജിയോര്‍ സ്‌കൂളിനു സമീപം വീണ്ടു പുലിയിരങ്ങി. ചൊവ്വാഴ്ച രാത്രിയാണ് രണ്ടാമത്തെ പുലിയെ കണ്ടത്. ഒരു പുള്ളിപ്പുലിയെ കണ്ടതായുള്ള വാര്‍ത്ത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീണ്ടും പുലിയെ കണ്ടതോടെ സ്‌കൂള്‍ അടച്ചു. രണ്ടു പുലികള്‍ സ്‌കൂള്‍ പരിസരത്ത് ഉണ്ടെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടു.
ഇന്നലെ രാത്രി 9.30ക്കും 10നും ഇടയിലാണ് പുള്ളിപ്പുലിയെ നഗരവാസികള്‍ കണ്ടത്. എന്നാല്‍ രാത്രിയില്‍ പുലിയെ പിടികൂടുകയെന്നത് വനപാലകരെ സംബന്ധിച്ചിടത്തോളം അപകടം പിടിച്ചതിനാല്‍ പകല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് നീക്കം. സമീപ പ്രദേശങ്ങളിലുള്ളവരോട് കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏഴര ഏക്കറാണ് സ്‌കൂള്‍ പരിസരത്തിന്റെ വിസ്തീര്‍ണ്ണം. പുലിക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.
ഏഴാം തിയതി സ്‌കൂളില്‍ കണ്ടെത്തിയ പുലിയെ മയക്കുവെടി വെച്ചാണ് പിടികൂടിയത്. ഇതിനെ പിടിക്കാനുള്ള ശ്രമത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌കൂളില്‍ ഒളിച്ചിരുന്ന പുലിയെ ഒരു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സ്‌കൂള്‍ പരിസരത്ത് എത്തിയത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചത്.
പി.ആര്‍.ഒ.,യുക്മ
ലോക പ്രവാസി മലയാളി സംഘടനകളില്‍ വലുപ്പം കൊണ്ടും സംഘാടക മികവുകൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്ന യുക്മ എന്ന യൂണിയന്‍ ഓഫ് യൂ.കെ മലയാളീ അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ രണ്ടായിരത്തി പതിനാറ് ജൂണ്‍ മാസത്തില്‍ യൂ.കെയിലെ പ്രമുഖ പട്ടണങ്ങളില്‍ സ്‌റ്റേജ് ഷോ നടത്തുവാന്‍ തീരുമാനമായതായി യുക്മ പ്രസിഡന്റ് ശ്രീ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ട് അറിയിച്ചു. ജൂണ്‍ രണ്ടാം വാരം മുതല്‍ ആരംഭിക്കുന്ന സ്‌റ്റേജ് ഷോകള്‍ രണ്ട് ആഴ്ച നീണ്ട് നില്‍ക്കുന്നതായിരിക്കും. യുക്മക്ക് വേണ്ടി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഗര്‍ഷോം ടീ.വി മുഖ്യ പ്രായോജകരായി നടന്നുവരുന്ന ഗര്‍ഷോം ടീ.വി യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടൂവിന്റെ ഗ്രാന്‍ഡ് ഫിനാലേയുമായി ബന്ധപ്പെടാണ് സ്‌റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പ്രശസ്ത മലയാള പിന്നണി ഗായിക ശ്രീമതി. കെ.എസ്. ചിത്രയുടെ നേതൃത്വത്തില്‍ ടീനു ടെലന്‍സ് , നാദിര്‍ഷാ, രമേഷ് പിഷാരടി എന്നിവരടങ്ങുന്ന ടീം ആയിരുന്നു ചിത്രഗീതം എന്ന മെഗാഷോയിലെ പ്രമുഖ താരങ്ങള്‍. കഴിഞ്ഞ വര്‍ഷം യൂ.കെയില്‍ നടത്തപ്പെട്ട ഏറ്റവും വിജയകരമായ ഷോ ആയിരുന്നു ചിത്രഗീതം ഷോ. അതേ രീതിയില്‍ തന്നെയാണ് ഇത്തവണയും ഷോകള്‍ നടത്തുക. യുക്മ സ്റ്റാര്‍ സിംഗര്‍ സീസന്‍ വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലേയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ വര്‍ഷം ചിത്രഗീതം സ്‌റ്റേജ് ഷോകള്‍ നടന്നത്. ലസ്റ്ററിലെ അഥീനാ തീയ്യറ്ററില്‍ വച്ച് നടത്തപ്പെട്ട യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലേയില്‍ ശ്രീമതി. കെ.എസ് ചിത്രയായിരുന്നു മുഖ്യ വിധികര്‍ത്താവ്. രണ്ടായിരത്തി അഞ്ഞൂറിലധികം പേരായിരുന്നു അന്ന് ലസ്റ്റര്‍ അഥീനാ തീയ്യറ്ററില്‍ ഗ്രാന്‍ഡ് ഫിനാലേക്കെത്തിയത്. യുക്മയുടെ സ്റ്റാര്‍ പ്രോഗ്രാമായ യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടു ഔപചാരികമായി ഉത്ഘാടനം ചെയ്തത് പ്രശസ്ത നര്‍ത്തകനും സിനിമാ നടനുമായ ശ്രീ. വിനീത് ആയിരുന്നു.
2015 നവംബറില്‍ ബെര്‍മിംഗ് ഹാമില്‍ വച്ചായിരുന്നു സ്റ്റാര്‍ സിംഗര്‍ സീസന്‍ ടൂവിന്റെ ആദ്യ മത്സരങ്ങള്‍ നടന്നത്. രണ്ട് റൌണ്ട് മത്സരങ്ങളായിരുന്നു ബെര്‍മ്മിംഗ് ഹാമില്‍ ചിത്രീകരിച്ചത്. പ്രശസ്ത കര്‍ണ്ണാട്ടിക് സംഗീതജ്ഞനായ ശ്രീ. സണ്ണിസാര്‍ ആണ് യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടൂവിലെ മുഖ്യ വിധി കര്‍ത്താവ്. അദ്ദേഹത്തോടൊപ്പം സെലി്രൈബറ്റ് ഗസ്റ്റ് ജഡ്ജ് ആയി പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ശ്രീ. ഫഹദും മത്സരങ്ങള്‍ക്ക് വിധി നിര്‍ണ്ണയം നടത്തി.
ഗര്‍ഷോം ടീ.വി എല്ലാ വെള്ളി, ശനി ഞായര്‍ ദിവസ്സങ്ങളിലും 8 മണിക്ക് ഈ മത്സരങ്ങള്‍ മുടങ്ങാതെ സംപ്രേക്ഷണം ചെയ്തുവരുന്നു.ഗര്‍ഷോം ടീ.വി റോക്കു ബോക്‌സില്‍ ഫ്രീ ആയി ലഭിക്കുന്നതാണ്. ഇക്കഴിഞ്ഞ 5നു ബ്രിസ്‌റ്റോളില്‍ വച്ച് ആയിരുന്നു യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടുവിന്റെ രണ്ടാമത്തെ സ്‌റ്റേജിലെ രണ്ട് റൗണ്ട് മത്സരങ്ങളുടെയും ചിത്രീകരണം നടന്നത്. ശ്രീ. സണ്ണി സാറിനൊപ്പം ഇത്തവണ സെലി്രൈബറ്റി ഗസ്റ്റ് ജഡ്ജ് ആയി എത്തിയത് പ്രശസ്ത ഗായികയും സംഗീതജ്ഞയുമായ ശ്രീമതി ലോപ മുദ്രയായിരുന്നു. മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവ് ശ്രീ. അപ്പു നെടുങ്ങാടിയുടെ കൊച്ചുമകളാണ് ശ്രീമതി ലോപ മുദ്ര. ഓള്‍ഡ് ഇസ് ഗോള്‍ഡ്, അന്യഭാഷാ എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരങ്ങള്‍. ഈ മത്സരങ്ങളില്‍ ടോപ് മാര്‍ക്ക് നേടിയ ഒന്‍പത് പേരാണ് ഇനി അടുത്ത മത്സരങ്ങളില്‍ പങ്കെടുക്കുക.
അവരില്‍ നിന്നും അഞ്ച് പേരായിരിക്കും. ഗ്രാന്‍ഡ് ഫിനാലേയില്‍ എത്തുക. തികച്ചും പ്രൊഫഷണലിസത്തോടെ മനോഹരമായ സ്‌റ്റേജില്‍ നടത്തപ്പെടുന്ന ഈ മത്സരങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് ഒരുപാട് ആത്മവിശ്വാസം നേടിക്കൊടുക്കുന്നുണ്ട്. തങ്ങളുടെ പാട്ടുകളിലെ പോരായ്മകള്‍ അപ്പോള്‍ തന്നെ മനസ്സിലാക്കുവാനും പിന്നീട് അത് ടെലികാസ്റ്റ് ചെയ്യപ്പെടുമ്പോള്‍ വീണ്ടും വീണ്ടും കണ്ട് മനസ്സിലാക്കുവാനും സാധിക്കുന്നതിലൂടെ അവരുടെ പാട്ടിന്റെ ഗുണ നിലവാരം കൂട്ടുവാന്‍ സാധിക്കുന്നു എന്നത് വലിയൊരു കാര്യം തന്നെയായി എല്ലാവരും അഭിപ്രായപ്പെടുന്നു.
ഇത് കൂടാതെ ഏറ്റവും കൂടുതല്‍ ജനപ്രിയരായ ഗായകന് അല്ലെങ്കില്‍ ഗായികക്ക് യുക്മ ന്യൂസ് മോസ്റ്റ് പോപ്പുലര്‍ സിംഗര്‍ അവാര്‍ഡ് നല്‍കുന്നുണ്ട്. യൂ.കെയിലെ പ്രശസ്തമായ നിയമ സഹായ സ്ഥാപനമായ ലോ ആന്‍ഡ് ലോയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ഈ അവാര്‍ഡ് പ്രശംസാ പത്രവും ക്യാഷ് ്രൈപസും അടങ്ങുന്നതാണ്. ജൂണില്‍ നടക്കാനിരിക്കുന്ന സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറിയും സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടൂവിന്റെ പ്രൊഡക്ഷന്‍ സൂപ്പര്‍ വൈസറുമായ ശ്രീ സജീഷ് ടോമിനെ 07706913887 എന്ന നമ്പരിലും യുക്മ നാഷണല്‍ വൈസ് പ്രസിഡന്റും സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമിന്റെ ഫൈനാന്‍ഷ്യല്‍ കണ്‍ട്രോളറുമായ ശ്രീ. മാമ്മന്‍ ഫിലിപ്പിനെ 07885467034 നമ്പരിലും ബന്ധപ്പെടുക.
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ ബുദ്ധികേന്ദ്രം പി. ജയരാജനെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. ജയരാജന്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സിബിഐയുടെ ഗുരുതര ആരോപണം. ജയരാജനെതിരായുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. കതിരൂര്‍ മനോജ് വധക്കേസില്‍ മാത്രമല്ല, പല മൃഗീയ കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും ജയരാജനുണ്ടെന്നും സിബിഐ അറിയിച്ചു.
നിയമത്തെ മറികടക്കാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുന്ന ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് തുടരന്വേഷണത്തിന് അത്യാവശമാണ്. അന്വേഷണ ഏജന്‍സികളെ പാര്‍ട്ടിയെ ഉപയോഗിച്ച് സമ്മര്‍ദത്തിലാക്കുകയാണ് ജയരാജന്റെ രീതിയെന്നും സിബിഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തലശേരി സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ജയരാജന് ജാമ്യം നല്‍കുന്നതിന് എതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും കോടതിയെ സമീപിച്ചിരുന്നു. മനോജ് വധക്കേസില്‍ സിബിഐ ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ജയരാജനെ പ്രതി ചേര്‍ത്തിട്ടില്ലെന്നായിരുന്നു അന്ന് സിബിഐ അറിയിച്ചത്. കോടതി ഹര്‍ജി തള്ളി മൂന്നു ദിവസത്തിനുള്ളില്‍ ജയരാജനെ സിബിഐ പ്രതിചേര്‍ത്തു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷം നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ കേസിലും അന്വേഷണം ജയരാജനു നേരേ നീളുമെന്ന് ഉറപ്പാണ്.
പൂനെ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ ഇന്ത്യയെ തകര്‍ത്തുവാരി ശ്രീലങ്ക. ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20 യില്‍ ശ്രീലങ്കയ്ക്ക് അഞ്ചു വിക്കറ്റിന് വിജയം. വിജയലക്ഷ്യമായ 102 റണ്‍സ് അവര്‍ 18 ഓവറില്‍ മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ലങ്കന്‍ ബോളര്‍മാര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യയ്ക്ക് 18.5 ഓവറുകളില്‍ 101 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
ദിനേഷ് ചന്ദിമല്‍(35) ഉം ചമാര കാപുഗേഡെര(25) ഉം മിലിന്ദ സിരിവര്‍ധനെ(21) ഉം ചേര്‍ന്നാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. ഓപ്പണര്‍മാരായ നിരോഷന്‍ ഡിക്‌വേല(4)യുടെയും ദനുഷ്‌ക ഗുണതിലക(9)യുടെയും വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ കാപുഗേഡെരയുടെയും ദിനേശ് ചന്ദിമലിന്റെയും ഷാനക(3)യുടെയും വിക്കറ്റുകളും ലങ്കയ്ക്ക് നഷ്ടമായി. ഇന്ത്യയ്ക്കു വേണ്ടി ആശിഷ് നെഹ്‌റയും ആര്‍. അശ്വിനും രണ്ടു വിക്കറ്റ് വീതവും റെയ്‌ന ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20 യില്‍ ശ്രീലങ്ക തിരിച്ചടിക്കുന്നു. ആദ്യ പന്ത്രണ്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ നിരോഷന്‍ ഡിക്‌വേല(4)യുടെയും ദനുഷ്‌ക ഗുണതിലക(9)യുടെയും ചമാര കാപുഗേഡെര(23)യുടെയും വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കു വേണ്ടി ആശിഷ് നെഹ്‌റ രണ്ടും അശ്വിന്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ രണ്ടാം പന്തില്‍തന്നെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ(0)യെ നഷ്ടമായി. തുടര്‍ന്ന് കളത്തിലിറങ്ങിയ അജിങ്ക്യ രഹാനെ(4)യും അതേ ഓവറില്‍ കസുന്‍ രജിതയുടെ കൈക്കരുത്തില്‍ പുറത്തായി. പിന്നീട് ശിഖര്‍ ധവാനും(9) സുരേഷ് റെയ്‌ന(20)യും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നോക്കിയെങ്കിലും നാലാം ഓവറില്‍ രജിത ധവാനെ പുറത്താക്കി.
പിന്നീടെത്തിയ യുവരാജ് സിങ്(10) കളി നീക്കിയെങ്കിലും ദസുന്‍ ഷനാകയുടെ പന്തില്‍ റെയ്‌ന ബൗള്‍ഡായതോടെ അതവസാനിച്ചു. ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത് ആര്‍. അശ്വിന്‍ മാത്രമാണ്. തുടര്‍ന്ന് ഒന്നിനു പിന്നാലെ ക്യാപ്റ്റന്‍ എം.എസ്.ധോണി(2), ഹര്‍ദിക് പാണ്ഡ്യ(2), രവീന്ദ്ര ജ!ഡേജ(6), ആശിഷ് നെഹ്‌റ(6), ബുമ്ര(0) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമാകുകയായിരുന്നു. ശ്രീലങ്കയ്ക്കു വേണ്ടി കസുന്‍ രജിത(3)യും ദസുന്‍ ഷനാക(3)യും ചേര്‍ന്നാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ചമീറ രണ്ടും സെനാനായകെ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
മഴവില്‍ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ഒരു വിദേശയാത്രയുടെ അനുഭവം താന്‍ ഹാസ്യരൂപേണ വിവരിച്ചത് വിവാദമായതിനെത്തുടര്‍ വിദേശ മലയാളികളേട് മാപ്പി ചേദിച്ച് മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ ഹരിശ്രീ യൂസഫ് രംഗത്തെത്തി.സ്വയം നാറുന്നതിനൊപ്പം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെയും കൂടി അപമാനിക്കുകയാണ്. അയര്‍ലണ്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവമെന്ന നിലയിലാണ് റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ഹരിശ്രീ യൂസഫ് വിവാദപരാമര്‍ശം നടത്തിയത്. അയര്‍ലണ്ടിലെത്തിയ യൂസഫ് അടക്കമുള്ള താരങ്ങളെ (സിനിമാതാരം കലാഭവന്‍ മണിയും ഇതില്‍ ഉണ്ട്) വീട്ടിലേക്ക് കൊണ്ടുപോകാന്‍ മലയാളികള്‍ മത്സരിച്ചുവെന്നാണ് യൂസഫ് പറയുന്നത്. ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചാണ് യൂസഫിന്റെ വിവരണമെങ്കിലും അത് പ്രവാസ ലോകത്തെ, പ്രത്യേകിച്ചും അയര്‍ലണ്ട് മലയാളികളെ ഏറെ വേദനിപ്പിച്ചു എന്നതരത്തില്‍ യൂസഫനെതിരേ സോഷ്യല്‍ മീഡിയായില്‍ വിവാദമുയര്‍ന്നിരുന്നു.
സംഗീതപരിപാടിയായാലും ഹാസ്യപരിപാടിയായാലും സാംസ്‌കാരിക പരിപാടിയായാലും മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം സംഘാടകരില്‍ ഏതാനും പേരുടെ സ്വന്തം റിസ്‌കിലാകും ഇത്തരം കലാകാരന്മാരെ വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുവരുന്നത്. ഒരു ഫൈവ് സ്റ്റാല്‍ ഹോട്ടലില്‍ താമസിക്കുന്നതിലും കരുതലോടെയാണ് കലാകാരന്മാരെ പ്രവാസി മലയാളികള്‍ അവരുടെ വീടുകളില്‍ താമസിപ്പിക്കുന്നതും അവര്‍ക്ക് ഭക്ഷണം വെച്ച് വിളമ്പുന്നതും. വീട്ടില്‍ എത്തുന്ന ശ്രേഷ്ഠ അതിഥിയാട്ടാണ് ഓരോരുത്തരും ഒരു കലാകാരനെയും സ്വാഗതം ചെയ്യുന്നത്. മലയാളികളുടെ സഹജമായ സ്‌നേഹവും ബഹുമാനവുമെല്ലാം നേരിട്ട് അനുഭവിക്കുമ്പോള്‍ ഈ കലാകാരന്മാര്‍ കൂടുതല്‍ ഹൃദയവിശാലത പ്രകടിപ്പിക്കുകയാണ് വേണ്ടിയിരുന്നതെന്നുമാണ് പ്രവാസികള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ പരിപാടിയില്‍ പറഞ്ഞ പ്രകാരം ഒരു സംഭവമേ അയര്‍ലണ്ടില്‍ ഉണ്ടായിട്ടില്ലെന്നും ഏതോ യൂറോപ്യന്‍ രാജ്യത്തു വെച്ചു സംഭവിച്ചതും നിസാരമായതുമായ സമാനമായ സംഭവത്തെ പറ്റിയാണ് താന്‍ പരാമര്‍ശിച്ചത് എന്നും,ഹാസ്യ പരിപാടിയ്ക്ക് കൊഴുപ്പ് കൂട്ടാനുള്ള സാധാരണ ടെക്‌നിക്കുകള്‍ മാത്രെമെന്ന നിലയിലാണ് അത്തരം വിവരണങ്ങള്‍ നടത്തിയതെന്നും യൂസഫ് വിശദീകരിച്ചു.അത്തരമൊരു പരാമര്‍ശം ഐറിഷ് മലയാളികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായും യൂസഫ് വ്യക്തമാക്കി.
(ഹരിശ്രീ യൂസുഫ് പ്രവാസി മലയാളികളോട് ക്ഷമ ചോദിയ്ക്കുന്നതിന്റെ ശബ്ദരേഖ)
കലാഭവന്‍ മണി ഉള്‍പ്പെടെ താരങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാനായി ഒരു പ്രവാസി ശ്രമിച്ചുവെന്നും മണിയെ മറ്റൊരാള്‍ കൊണ്ടുപോയി എന്നറിഞ്ഞപ്പോള്‍ അടുത്ത പ്രമുഖ താരത്തെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നുമാണ് പരാമര്‍ശം. അതിനും കഴിയാതെ വന്നതോടെ ആരും കൊണ്ടുപോകാന്‍ ഇല്ലാതിരുന്ന താന്‍ ഉള്‍പ്പെടെ താരങ്ങളെ ഈ പ്രവാസി വീട്ടിലേക്ക് കൊണ്ടുപോയെന്നും വഴിവക്കില്‍ വച്ച് മറ്റൊരു താരത്തെ ലഭിച്ചതോടെ ആദ്യത്തെ ആളുകളെ ഉപേക്ഷിച്ചുവെന്നുമാണ് പരിഹാരം. ഇതിനും പുറമേ പ്രവാസി മലയാളി സായിപ്പിന്റെ ക്ലീനറാണെന്നും യുസുഫ് പറഞ്ഞിരുന്നു.
രാത്രി മുഴുവന്‍ ഉറങ്ങാന്‍ വിടാതെ ഫോട്ടോയെടുപ്പിക്കുന്ന മനോരോഗികള്‍ ആയി ഹരിശ്രീ യൂസഫ് അയര്‍ലണ്ട് മലയാളികളെ വിശേഷിപ്പിച്ചുവെന്നും മലയാള സിനിമയും സാംസ്‌കാരിക മേഖലയിലും ഇന്ന് ഒന്നാമന്മാരായി വിലസുന്ന പലരും തങ്ങളുടെ തുടക്കകാലത്ത് പ്രവാസി മലയാളികള്‍ ഒരുക്കിയിരുന്ന സദസുകളിലൂടെയാണ് ശ്രദ്ധേയരാകുന്നത്. അവര്‍ അത് ഇപ്പോഴും നന്ദിപൂര്‍വം സ്മരിക്കാറുമുണ്ട്. ഹരിശ്രീ യൂസഫിനെപ്പോലെ കലാകാരന്മാര്‍ കണ്ടുപടിക്കേണ്ടതും പിന്തുടരേണ്ടതും അവരെയാണ് എന്നുമാത്രമാണ് അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ പറഞ്ഞിരുന്നു.
ഏതായാലും സംഗതി വിവാദമായതോടെ യൂസുഫ് മാപ്പു പറഞ്ഞ് തടിതപ്പിയിരിയ്ക്കുകയാണ്. നാട്ടില്‍ ഉള്ളതിനേക്കാള്‍ പ്രോഗ്രാമുകള്‍ ഇവര്‍ക്ക് വിദേശത്താണ് ലഭിയ്ക്കുന്നത് എന്നതുതന്നെയാണ് ഇങ്ങനെ മാപ്പു പറയാന്‍ യൂസഫിനെ പ്രേരിപ്പിച്ച ചേതോവികാരം.
(ഒന്നും ഒന്നും മൂന്ന് പ്രോഗ്രാമിന്റെ ഹരിശ്രീ യൂസുഫ് പ്രവാസി മലയാളികളെ അപമാനിച്ച് സംസാരിച്ച ഭാഗം)
ന്യൂഡല്‍ഹി: സിനിമാ ചിത്രീകരണ സ്ഥലത്തുവച്ച് തനിക്കിഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചയാളെ തല്ലിയെ കേസില്‍ നടന്‍ ഗോവിന്ദ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഖേദപ്രകടനവും നടത്താനും സുപ്രീം കോടതി നിര്‍ദ്ദേശം. 2008ല്‍ മണി ഹേ തോ ഹണി ഹേ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വച്ചാണ് സിദ്ധാര്‍ഥ് റായ് എന്നയാളെ ഗോവിന്ദ മുഖമടച്ച് തല്ലിയത്.
ഹൈക്കോടതി കേസ് പരിഗണിക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് സിദ്ധാര്‍ഥ് റായി സുപ്രീം കോടതിയെ സമീപിച്ചത്. ‘താങ്കളുടെ സിനിമ എല്ലാവരും ആസ്വദിക്കാറുണ്ട്. താങ്കള്‍ ഒരു നല്ല നടനാണ്, പക്ഷെ ഒരാളുടെ മുഖത്ത് അടിക്കുന്നത് അംഗീകരിക്കാനാകില്ല. സിനിമയില്‍ ചെയ്യുന്നതെല്ലാം യഥാര്‍ഥ ജീവിതത്തില്‍ ആര്‍ക്കും ചെയ്യാനാകില്ല’ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ടി.എസ്. ഠാക്കൂറും സി. ഗോപാല്‍ ഗൗഡയും ഗോവിന്ദയോട് പറഞ്ഞു.
കേസ് രമ്യമായി പരിഹരിക്കാനും സുപ്രീം കോടതി തന്നെയാണ് നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് ഖേദപ്രകടനത്തിനും നഷ്ടപരിഹാരം നല്‍കാനും ഗോവിന്ദ തയാറായത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരം പോരെന്നാണ് സിദ്ധാര്‍ഥ് റായി പറയുന്നത്. ഗോവിന്ദ മാപ്പു പറഞ്ഞ ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാമെന്നും ഇദ്ദേഹം പറയുന്നു.
ചിത്രീകരണ സ്ഥലത്തെ നര്‍ത്തകിമാരോട് ചേര്‍ന്നു നിന്നതിനാണ് താന്‍ സിദ്ധാര്‍ഥിനെ തല്ലിയതെന്നായിരുന്നു സുപ്രീം കോടതിയിലെത്തിയപ്പോള്‍ ഗോവിന്ദയുടെ വാദം. എന്നാല്‍ ഇത് കോടതി തള്ളിക്കളയുകയായിരുന്നു.
ലണ്ടന്‍ : ഇമോഗന്‍ കൊടുങ്കാറ്റ് യുകെയില്‍ ദുരിതം വിതച്ചു. എണ്‍പതു മൈല്‍ വേഗത്തില്‍ വീശിയടിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമെങ്കിലും ഇമോഗന്റെ പ്രഹരശേഷി 96 മൈല്‍ വേഗത്തിലായിരുന്നു. കാറ്റില്‍ യു.കെയുടെ ദക്ഷിണമേഖലയില്‍ കനത്ത നാശമാണ് ഉണ്ടായത്. റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി. കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകളില്‍ വീണതോടെ അയ്യായിരത്തോളം വീടുകള്‍ ഇരുട്ടിലായി. ടോണ്ടണില്‍ നദിയില്‍ വീണ് ഒരാളെ കാണാതായി. വാഹനവുമായി നിരത്തിലിറങ്ങിയവരും ഏറെ ബുദ്ധിമുട്ടി. കാറ്റില്‍ വാഹനങ്ങള്‍ക്കുമുകളില്‍ വൃക്ഷങ്ങള്‍ പതിച്ച് കാറുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയിലും മിഡ്‌ലാന്‍ഡ്‌സ്, വെയില്‍സ് എന്നീ മേഖലകളിലാണ് കൂടുതല്‍ ദുരിതം. ശക്തമായ മഴയില്‍ വെയില്‍സിലും ദക്ഷിണ ഇംഗ്ലണ്ടിലും റെയില്‍ട്രാക്കുകളില്‍ വെള്ളം ഉയര്‍ന്നതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. ഫെറി സര്‍വീസുകളും റദ്ദാക്കി. ഗാറ്റ്‌വിക് വിമാനത്താവളത്തില്‍നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.
അരീവ ട്രെയിന്‍സ് വെയില്‍സ്, ഗ്രേറ്റ് വെസ്‌റ്റേണ്‍ റെയില്‍വേ, സതേണ്‍, സൗത്ത് വെസ്റ്റ് ട്രെയിന്‍സ്, ഗാറ്റ്‌വിക് എക്‌സ്പ്രസ്, സൗത്ത് ഈസ്‌റ്റേണ്‍, തെംസ്ലിങ്ക് തുടങ്ങിയ ശൃംഖലകളിലെ സര്‍വീസുകളെ ഇമോഗന്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ റൂട്ടുകളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതായി നാഷണല്‍ റെയില്‍ അധികൃതര്‍ അറിയിച്ചു. തെക്കന്‍ മേഖലകളില്‍ 63 അടി ഉയരത്തില്‍വരെ തിരമാലകള്‍ വീശീയടിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇംഗ്ലണ്ടിലും വെയില്‍സിലുമായി കഴിഞ്ഞ ദിവസം 147 ജാഗ്രതാനിര്‍ദേശങ്ങളും 45 മുന്നറിയിപ്പുകളും നല്‍കിയിരുന്നു. കാര്‍ഡിഫിലും ബ്രിസ്റ്റോളിലും യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചു. നാളെ കാറ്റിന് ശമനം ഉണ്ടാകുമെങ്കിലും വരുന്ന വാരാന്ത്യത്തോടെ സ്ഥിതിഗതികള്‍ വീണ്ടും മോശമാകും.ഹെന്‍ട്രി, ഗെര്‍ട്രൂഡ്, ജോനാസ് എന്നീ പേരുകളില്‍ അടുത്തിടെ യുകെയില്‍ എത്തിയ കൊടുങ്കാറ്റുകള്‍ വലിയ നാശം സൃഷ്ടിച്ചിരുന്നു.