ബര്‍മിംഗ്ഹാം. വെയര്‍ഹൗസ് ഉടമയായ ബിസിനസ്സ്കാരനെ മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വെടിവച്ച് കൊന്നു. ബര്‍മിംഗ്ഹാമില്‍ സോഫ്റ്റ്‌ഡ്രിങ്ക്സ് വെയര്‍ഹൗസ് ഉടമയായ അക്തര്‍ ജാവീദ് (56) ആണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. തോക്ക് ചൂണ്ടിയെത്തിയ മുഖംമൂടി വച്ച രണ്ട് പേര്‍ വെയര്‍ഹൌസില്‍ കടന്നു വന്ന് അവിടെയുണ്ടായിരുന്ന നാല് പേരെയും കെട്ടിയിടുകയായിരുന്നു ആദ്യം ചെയ്തത്. എന്നാല്‍ ഇവര്‍ പിന്നീട് അക്തര്‍ ജാവീദിനെ അവിടെ നിന്നും കൊണ്ട് പോവുകയായിരുന്നു.
അല്‍പ്പ സമയത്തിന് ശേഷം വെടിയൊച്ച കേള്‍ക്കുകയായിരുന്നു എന്ന്‍ അക്രമികള്‍ കെട്ടിയിട്ട മുഹമ്മദ് അഷ്‌റഫ് എന്ന ജീവനക്കാരന്‍ പറഞ്ഞു. അക്തര്‍ ജാവീദിനെ മനസ്സിലാക്കിയ അക്രമികള്‍ അദ്ദേഹത്തെ പുറത്തേയ്ക്ക് കൊണ്ട് പോയി വെടി വച്ച് കൊന്നതായാണ് തനിക്ക് തോന്നുന്നത് എന്നും മുഹമ്മദ് പറഞ്ഞു. ഇതിനിടയില്‍ ഒരു കൈ സ്വതന്ത്രമായി കിട്ടിയ മുഹമ്മദ് ആണ് പോലീസിനെയും വിവരം അറിയിച്ചത്.
ബര്‍മിംഗ്ഹാമിലെ റിയ സ്ട്രീറ്റില്‍ ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. പോലീസ് എത്തുമ്പോള്‍ വെയര്‍ഹൗസിന് സമീപം റോഡരികില്‍ വെടിയേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ ജാവീദിന്‍റെ ശരീരം കണ്ടെത്തുകയായിരുന്നു. കഴുത്തിന് വെടിയേറ്റ നിലയില്‍ ആയിരുന്നു ജാവീദ് കിടന്നിരുന്നത്. പോലീസ് എത്തുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്ന ജാവീദ് ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിഭാഗവും സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.
മരിച്ച ജാവീദിന് ഭാര്യയും നാല് മക്കളും ഉണ്ട്. ഭാര്യ ആയിഷ, മക്കളായ ലൈലാസ്(30) സോഫിയന്‍ (24), മീരാന്‍ (11), എട്യന്‍ (9) എന്നിവര്‍ ലണ്ടനില്‍ ആണ് താമസം. ആഴ്ചയില്‍ അഞ്ച് ദിവസം ബര്‍മിംഗ്ഹാമില്‍ താമസിച്ച് ബിസിനസ് ചെയ്തിരുന്ന ജാവീദ് വീക്കെണ്ടുകളില്‍ ലണ്ടനിലെ വീട്ടില്‍ എത്തുമായിരുന്നു.
കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല എന്ന്‍ പോലീസ് പറഞ്ഞു. കൊലപാതകികള്‍ രണ്ട് പേരായിരുന്നു എന്നും ഇവര്‍ കൃത്യം നിര്‍വഹിച്ച ശേഷം ഒരു കാറില്‍ കടന്ന്‍ കളഞ്ഞു എന്നുമാണ് പോലീസ് ഭാഷ്യം. അന്വേഷണം നടന്ന്‍ വരുന്നു. മോഷണ ശ്രമം ആകാം കാരണം എന്നാണ് പ്രാഥമിക നിഗമനം.
ബറെയ്‌ലി: മയക്കുമരുന്ന് കടത്തിന് പിടിയിലായ യുവതിയുടെ വിവാഹം പോലീസ് നടത്തിക്കൊടുത്തു. ഉത്തരാഖണ്ഡിലെ പൗരി ഘര്‍ഹ്‌വാള്‍ ജില്ലയിലെ കോട്‌വാറിലാണ് സംഭവം. സീമ ഖര്‍ഘ്‌വാള്‍ (പേര് സാങ്കല്‍പ്പികം) എന്ന 19കാരിയുടെ വിവാഹമാണ് പോലീസ് നടത്തിക്കൊടുത്തത്. ചൊവ്വാഴ്ച വിവാഹം കഴിഞ്ഞു. മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി റെയില്‍വേ പോലീസ് നടത്തിയ റെയ്ഡിലാണ് യുവതി കുടുങ്ങിയത്.
പതിനഞ്ച് ഗ്രാം ഹെറോയിനാണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ പിതാവില്ലാത്ത താന്‍ വിവാഹത്തിന് പണം കണ്ടെത്തുന്നതിനാണ് മയക്കുമരുന്ന് കടത്ത് സംഘത്തില്‍ അംഗമായതെന്ന് യുവതി വെളിപ്പെടുത്തി. ഡെറാഡൂണിലെ ഒരു ടാക്‌സി ഡ്രൈവറുമായി തന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നും യുവതി പോലീസിനോട് പറഞ്ഞു. ക്യാന്‍സര്‍ രോഗിയായ അമ്മയ്ക്ക് വിവാഹത്തിന് ആവശ്യമായ സാമ്പത്തികം കണ്ടെത്താനുള്ള കഴിവില്ലെന്നും യുവതി പറഞ്ഞു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. യുവതിയുടെ ജീവിതകഥയില്‍ മനസലിഞ്ഞ പോലീസ് യുവതിയുടെ വിവാഹം നടത്തിക്കൊടുക്കാമെന്ന് സമ്മതിച്ചു. യുവതിയെ മയക്കുമരുന്നു കടത്ത് കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ആയുധം കൈവച്ചുവെന്ന കേസാണ് ഇപ്പോള്‍ യുവതിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം മത്സരിക്കണമെന്ന് അമിത് ഷായുടെ നിര്‍ദേശം. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ മത്സരിക്കേണ്ട മണ്ഡലങ്ങളുടെ കാര്യത്തിലും ഏകദേശം തീരുമാനമായിട്ടുണ്ട്. അന്തിമ തീരുമാനം കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെപി നഡ്ഡ സ്വീകരിക്കും. ഇതുപ്രകാരം ബിജെപി വിജയസാധ്യത കണക്കുകൂട്ടുന്ന നേമത്ത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
വിജയ സാധ്യത ഏറ്റവും കൂടുതല്‍ കല്‍പിക്കപ്പെടുന്ന പത്ത് മണ്ഡലങ്ങളിലാണ് ബിജെപി പ്രധാന നേതാക്കളെ മത്സരിപ്പിക്കുന്നത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെ കഴക്കൂട്ടത്തോ കോഴിക്കോട് നോര്‍ത്തിലോ മത്സരിപ്പിച്ചേക്കും. കൃഷ്ണദാസിനെ കാട്ടാക്കടയിലോ തലശ്ശേരിയിലോ സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത. ശോഭാ സുരേന്ദ്രന് പാലക്കാടോ പുതുക്കാടോ നല്‍കും. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കും. അതേസമയം, ബിജെപിയുടെ മുതിര്‍ന്ന നേതാവായ ഒ രാജഗോപാലിന്റെ കാര്യത്തില്‍ തീരുമാനമായില്ല. രാജഗോപാല്‍ മത്സരിച്ചിരുന്ന മണ്ഡലമായ നേമത്ത് കുമ്മനത്തിനാണ് നറുക്ക് വീണത്. പകരം തിരിവനന്തപുരം സെന്‍ട്രല്‍ സീറ്റ് രാജഗോപാലിനായി ഒഴിച്ചിടും.
ആലുവ ഗസ്റ്റ് ഹൗസില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന കോര്‍കമ്മിറ്റിയിലാണ് ധാരണ. സംസ്ഥാനത്ത് ചെറുകക്ഷികളെ കൂട്ടുപിടിച്ച് എന്‍ഡിഎ സഖ്യം വിപുലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ബി.ജെ.പിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്നും പാര്‍ട്ടിയുടെ നയപരിപാടികളുമായി യോജിക്കുന്ന ആര്‍ക്കും കടന്നുവരാമെന്നും യോഗത്തിന് ശേഷം കുമ്മനം പറഞ്ഞു. പാര്‍ട്ടിയുമായി ചേരാന്‍ ആഗ്രഹിക്കുന്നവരുമായി ചര്‍ച്ചനടത്തും ഇത്തവണ ബി.ജെ.പി ജയിക്കാനും ഭരിക്കാനുമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ്മാസത്തിലേക്ക് നീട്ടരുതെന്ന് സിപിഐഎം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തിയതി നിശ്ചയിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലാണ് സിപിഎം ഈ ആവശ്യം അറിയിച്ചത്. തോമസ് ഐസക്കാണ് സിപിഐഎം നിലപാടറിയിച്ചത്. ഏപ്രില്‍ ആദ്യ വാരമോ അവസാനവാരമോ തെരഞ്ഞെടുപ്പ് നടത്തണം. വിഷു ആഘോഷങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്നും കമ്മീഷനില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തോമസ് ഐസക് മാധ്യമങ്ങളെ അറിയിച്ചു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനമോ മെയ് ആദ്യ വാരമോ നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഏപ്രില്‍ അവസാനം തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. ഇത് ഒറ്റഘട്ടമായി വേണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ നിലപാടറിയിച്ചത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡോ.നസീം സെയ്ദി, അംഗങ്ങളായ എ.കെ.ജോതി, ഓം പ്രകാശ് റാവത്ത് എന്നിവരും കമ്മിഷനിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാരുമാണ് എത്തിയത്. ബുധനാഴ്ച രാത്രിയില്‍ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ.മാജിയുമായി സംഘം ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട 10 രാഷ്ട്രീയപാര്‍ട്ടികളുമായാണ് ചര്‍ച്ചനടത്തുന്നത്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്‍മാരുമായും ജില്ലാ കളക്ടര്‍മാരുമായും കമ്മീഷന്‍ ചര്‍ച്ച നടത്തും.
മാഞ്ചസ്റ്റര്‍: ജനിച്ച് ഒരു ദിവസത്തിനുള്ളില്‍ ഇരട്ടക്കുട്ടികളിലൊരാള്‍ തലച്ചോറിലെ ക്ഷതം മൂലം മരിക്കാനിടയായ സംഭവം ഇന്ത്യക്കാരിയായ ഡോക്ടറുടെ വീഴ്ചയെന്ന്് ആരോപണം. പ്രസവ ചികിത്സയിലെ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയില്‍ 2012ലാണ് സംഭവം നടന്നത്. സിസേറിയന്‍ ശസ്ത്രക്രിയക്കിടെ ശിശുവിനെ പാവയെയെന്നപോലെ വലിച്ചെടുത്തുവെന്നും ഇതിനെത്തുടര്‍ന്ന് തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ കോടതിയില്‍ മൊഴി നല്‍കി.
ഹാരി പേജ് എന്ന കുട്ടിയാണ് മരിച്ചത്. സഹോദരന്‍ ഒലി പുറത്ത് വന്ന് പതിമൂന്ന് മിനിറ്റിന് ശേഷമാണ് ഡോക്ടര്‍ ഹാരിയെ പുറത്തെടുത്തത്. കുഞ്ഞ് തല മുകളിലായാണ് കിടന്നിരുന്നതെന്നും ഡോക്ടര്‍ അനുപമാ റാം മോഹന്‍ കുഞ്ഞിന്റെ കാലില്‍ പിടിച്ച് ശക്തമായി വലിച്ചപ്പോള്‍ കഴുത്തിന് ക്ഷതം സംഭവിച്ചിരിക്കാം എന്നാണ് പിതാവ് ആരോപിക്കുന്നത്. കുട്ടി പിറ്റേദിവസം തന്നെ മരണത്തിന് കീഴടങ്ങി.
ഇന്ത്യയില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ അനുപമ ഒമാനില്‍ ജോലി ചെയ്ത ശേഷം സംഭവത്തിന് നാലുമാസം മുമ്പാണ് ജോണ്‍ റാഡ്ക്ലിഫില്‍ ചേര്‍ന്നത്. ഗൈനക്കോളജി വിഭാഗത്തില്‍ ട്രെയിനിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു അനുപമ എന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ഇവര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാലും ശരീരവും വളരെ എളുപ്പം തന്നെ പുറത്ത് വന്നു. തല വരാന്‍ വൈകിയതോടെ അനുപമ ശക്തിയായി മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും വലിക്കാന്‍ തുടങ്ങി. അടുത്തുണ്ടായിരുന്ന സഹായി അവരെ ഇതിന് ശകാരിച്ചുവെന്നും കുഞ്ഞിന്റെ പിതാവ് ഓവെന്‍ പറഞ്ഞു.
കുറേനേരെ ഇവര്‍ ഒന്നും ചെയ്യാതെ നിന്നിട്ട് വീണ്ടും ഇതേ പ്രവര്‍ത്തികള്‍ തുടര്‍ന്നു. കുഞ്ഞിന്റെ കഴുത്ത് ഒടിഞ്ഞതായി തന്നെ താന്‍ കരുതി. കുഞ്ഞിനെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പ്രസവ സമയത്ത് തലച്ചോറിലേറ്റ പരിക്കാണ് മരണകാരണമെന്ന് പിന്നീട് വ്യക്തമായി. തന്റെ മേലുളള ആരോപണങ്ങള്‍ അനുപമ നിഷേധിച്ചു. പ്രസവത്തിന്റെ രേഖകള്‍ സൂക്ഷിക്കുന്നതിലും ഇവര്‍ വീഴ്ച വരുത്തിയെന്ന് ആരോപണമുണ്ട്. എന്നാല്‍ തനിക്കുമേല്‍ ചുമത്തിയിട്ടുളള കുറ്റങ്ങളും രേഖകളും വ്യാജമാണെന്നാണ് ഡോക്ടറുടെ വാദം.
ന്യൂയോര്‍ക്ക്: വാര്‍ദ്ധക്യത്തെ അകറ്റി നിര്‍ത്താനുള്ള പരീക്ഷണങ്ങള്‍ ഫലം കാണുന്നതായി സൂചന. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അവയുടെ ആയൂര്‍ദൈര്‍ഘ്യം മുപ്പത്തഞ്ച് ശതമാനം വര്‍ദ്ധിച്ചതായി ഗവേഷകര്‍ വ്യക്തമാക്കി. പ്രായം കൂടുന്തോറും ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന മൃതകോശങ്ങളെ നീക്കം ചെയ്യുകയാണ് ഈ ചികിത്സയിലെ പ്രധാന കര്‍മം. ഇത്തരം കോശങ്ങള്‍ ശരീരത്തെ നശിപ്പിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ പരീക്ഷണം ജനിതക വ്യതിയാനം വരുത്തിയ എലികളില്‍ നടത്തിയപ്പോള്‍ ആശാവഹമായ ഫലമാണ് ലഭിച്ചത്. ചികിത്സയ്ക്ക് വിധേയമായ എലികള്‍ ഇരുപത്തഞ്ച് മുതല്‍ മുപ്പത്തഞ്ച് ശതമാനം വരെ കൂടുതല്‍ കാലം ജീവിച്ചു. പല തരത്തിലും ഇവ മികച്ച ആരോഗ്യവും ഉളളവയായിരുന്നു.
പരീക്ഷണത്തിന് വിധേയമായ എലികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയും പ്രകടിപ്പിച്ചു. ഇവയുടെ വൃക്കകളും ഹൃദയവും സാധാരണ നിലയില്‍ വാര്‍ദ്ധക്യത്തിലേക്ക് നീങ്ങിയവയേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്നതായും നിരീക്ഷിക്കപ്പെട്ടു. ഇവയുടെ ശരീര കോശങ്ങള്‍ക്ക് നാശമുണ്ടായില്ലെന്നു മാത്രമല്ല ട്യൂമറുകളും ഇവയില്‍ ഉണ്ടായില്ല.
ഈ കണ്ടുപിടുത്തം മനുഷ്യര്‍ക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോള്‍ യാതൊരു ഉറപ്പും പറയാനാകുന്നില്ല. എന്നാല്‍ മനുഷ്യനില്‍ വാര്‍ദ്ധക്യത്തിന് കാരണമാകുന്ന കോശങ്ങളെ വളരെക്കാലമായി ഗവേഷകര്‍ തടിക്കൊണ്ടിരിക്കുകയാണ്. ഇവയെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ യൗവനം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ.ഡാരന്‍ ബേക്കറാണ് മയോ ക്ലിനിക് സംഘം എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍. സെന്‍സസെന്റ് കോശങ്ങളെ നീക്കം ചെയ്താല്‍ വാര്‍ദ്ധക്യത്തെ തടയാനാകുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ആത്മഹത്യാ ജീനുകള്‍ ഉപയോഗിച്ച് ജനിതക വ്യതിയാനം വരുത്തിയ എലികളിലാണ് പരീക്ഷണം നട്ത്തിയത്. സെന്‍സസെന്റ് കോശങ്ങളെ സ്വയം നശിപ്പിക്കാനുളള കഴിവ് ആത്മഹത്യ ജീനുകള്‍ക്കുണ്ടായിരുന്നു. ചികിത്സയ്ക്ക് യാതൊരു ദോഷകരമായ പാര്‍ശ്വഫലങ്ങളില്ലെന്നും സംഘം അവകാശപ്പെടുന്നുണ്ട്. ജനിതക സാങ്കേതികതയിലൂടെ വികസിപ്പിച്ചെടുത്ത ഇത്തരം ഗവേഷണ സാങ്കേതികതകള്‍ പക്ഷേ നേരിട്ട് മനുഷ്യരില്‍ പരിശോധിക്കാന്‍ സാധ്യമല്ലെന്നും ഡോ. ബേക്കര്‍ വ്യക്തമാക്കി.
സാള്‍ട്ട്‌ലേക്ക് സിറ്റി: തണുത്തുറഞ്ഞ നദിയില്‍ മുങ്ങിയ കാറിനുള്ളില്‍ കുടുങ്ങിയ പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടതിനു പിന്നില്‍ ലോകാതീത ശക്തികളെന്ന അവകാശവുമായി പോലീസുകാരന്റെ പുസ്തകം. ടൈലര്‍ ബെഡോസ് എന്ന പോലീസുകാരനാണ് വിചിത്രവാദങ്ങളുള്ള പുസ്തകവുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന അപകടത്തില്‍ അമ്മ മരിച്ചെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ കഥയാണ് പുസ്തകം പറയുന്നത്. വടക്കന്‍ യൂറ്റായിലെ തണുത്തുറഞ്ഞ സ്പാനിഷ് ഫോര്‍ക്ക് നദിയിലേക്ക് കാര്‍ തലകീഴായി മറിഞ്ഞാണ് ജെന്നിഫര്‍ ഗ്രോസ് മരിച്ചത്. പതിനാല് മണിക്കൂറിന് ശേഷമാണ് അപകടത്തെക്കുറിച്ച് അറിയാനായത്. നാല് പൊലീസുകാര്‍ ആദ്യം സ്ഥലത്തെത്തി. അവര്‍ അപകടത്തിന്റെ പല വിധ ചിത്രങ്ങള്‍ പകര്‍ത്തി.
തണുത്തുറഞ്ഞ വെളളത്തിലേക്കിറങ്ങിയ ഈ പൊലീസുകാര്‍ക്ക് പിന്നീട് ചികിത്സ വേണ്ടി വന്നു. വാഹനത്തിനുളളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൈക്ക് ഉപയോഗിച്ച് വാഹനത്തിനുളളില്‍ എന്തെങ്കിലും ശബ്ദം ഉണ്ടോയെന്നും സംഘം പരിശോധിച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കാറിനുളളില്‍ നിന്ന് തീര്‍ത്തും പരിക്ഷീണിതമായ ഒരു ശബ്ദം കേള്‍ക്കാനായി. സഹായാഭ്യര്‍ത്ഥനയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ രക്ഷാ പ്രവര്‍ത്തം ഊര്‍ജ്ജിതമാക്കി. വെളളം കയറിയ കാറിനുളളില്‍ ഇരുപത്തഞ്ചുവയസുകാരി മരിച്ചുകിടക്കുന്ന കാഴ്ചയാണ് അവര്‍ക്ക് കാണാനായത്.
എന്നാല്‍ കാറിന്റെ പിന്‍സീറ്റില്‍ പതിനെട്ട് മാസം പ്രായമുളള ഇവരുടെ കുഞ്ഞ് ലിലി ഉണ്ടായിരുന്നു. നിവര്‍ന്ന് ഇരിക്കുന്ന നിലയിലായിരുന്നു അവള്‍. കുട്ടികളുടെ സീറ്റില്‍ ബെല്‍റ്റിട്ട് ഇരുത്തിയ നിലയിലായിരുന്നു കുഞ്ഞ്. മുഖം മുകളിലേക്ക് ഉയര്‍ന്നിരുന്നതിനാല്‍ അപകടം സംഭവിച്ചില്ല. ഇവളുടെ വസ്ത്രത്തില്‍ പോലും നനവ് ഉണ്ടായിരുന്നില്ലെന്നതും രക്ഷാപ്രവര്‍ത്തകരില്‍ അത്ഭുതമുണ്ടാക്കി. തണുത്ത് വിറക്കുന്ന കുഞ്ഞിന് ബോധവും ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലിലി പെട്ടെന്ന് തന്നെ ജീവിതത്തിലേക്ക് തിരിച്ച് കയറി. ജെന്നിഫറിന്റെ മരണത്തെക്കുറിച്ചുളള ദൂരുഹത ഇന്നും തുടരുകയാണ്. കാര്‍ പാലത്തിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ തട്ടി നദിയിലേക്ക് മറിഞ്ഞതാകാമെന്നാണ് നിഗമനം.
ഈ കുഞ്ഞിന്റെ അത്ഭുത രക്ഷപ്പെടല്‍ ലോകമെമ്പാടുമുളള മാധ്യമങ്ങളില്‍ വന്‍ തലക്കെട്ടുകളായി. ഏതായാലും ഈ കുഞ്ഞ് അത്ഭുത ശിശു തന്നെയാണെന്നാണ് ആ നിമിഷങ്ങളെക്കുറിച്ച് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പൊലീസുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. അമ്മ അപകടമുണ്ടായ ഉടന്‍ തന്നെ മരിച്ചു. കുഞ്ഞ് അബോധാവസ്ഥയിലുമായിരുന്നു. പിന്നെ ആരാണ് തങ്ങള്‍ കേട്ട ആ സ്ത്രീ ശബ്ദത്തിന് ഉടമയെന്നാണ് ഇവര്‍ ചോദിക്കുന്നത്. ആ അവസരത്തില്‍ കുഞ്ഞിനെ സംരക്ഷിച്ച സ്വര്‍ഗീയ ശക്തി തന്നെയാകും ആ ശബ്ദം ഉണ്ടാക്കിയതെന്നാണ് പൊലീസുകാര്‍ ഉറച്ച് വിശ്വസിക്കുന്നത്.
രാത്രി മുഴുവന്‍ പാതിമുങ്ങിയ കാറില്‍ ആ കുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കുകയും പിന്നീട് രക്ഷാപ്രവര്‍ത്തകരെ വിളിച്ച് സഹായം ആവശ്യപ്പെടുകയും ചെയ്തത് ആ ശക്തി തന്നെയാണെന്നും ടൈയ്‌ലര്‍ ബെഡോസ് പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് അദ്ദേഹമെഴുതിയ പുസ്തകത്തില്‍ തന്റെ അനുഭവത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. സഹായ അഭ്യര്‍ത്ഥന ആ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അകെലയെവിടെയോ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുകയാണ് ആ ശബ്ദം. തങ്ങളുടെ ഈ അനുഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ഭ്രാന്താണെന്ന് പലരും പറഞ്ഞതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഇത് മാലാഖയുടെ കുഞ്ഞാണെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം.
വാഷിംഗ്ടണ്‍: നാറ്റോ സഖ്യരാജ്യങ്ങളെ കടത്തി വെട്ടാനുളള ശേഷി റഷ്യയ്ക്കുണ്ടെന്ന് അമേരിക്കന്‍ സൈനിക വിദഗദ്ധര്‍. ക്രീമിയന്‍ യുദ്ധസമയത്ത് തന്നെ അക്കാര്യം ബോധ്യമായതാണെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. തങ്ങളുടെ ഇരുപത്തേഴ് സൈനിക ബറ്റാലിയനുമായി ഏത് നിമിഷവും കടുത്ത ആക്രമണത്തിന് റഷ്യ സുസജ്ജമാണ്. ഇതിനോട് ഏറ്റുമുട്ടാന്‍ നാറ്റോയുടെ പക്കലുളളതാകട്ടെ വെറും 12 സൈനിക ബറ്റാലിയന്‍ മാത്രമാണ്. തെക്കു നിന്നും വടക്ക് നിന്നും ലാത്വിയന്‍ അതിര്‍ത്തിയിലേക്കും ഒരേസമയം ആക്രമണം നടത്താന്‍ റഷ്യയ്ക്കാകും. തലസ്ഥാനമായ റിഗ കയ്യടക്കും മുമ്പ് തന്നെ നാറ്റോ സേനയെ ഇല്ലാതാക്കാനും ഇവര്‍ക്കാകുമെന്നാണ് അമേരിക്കന്‍ വിശകലനം പറയുന്നത്.
റിഗ കീഴടക്കിക്കഴിഞ്ഞാല്‍ റഷ്യയുടെ സൈന്യത്തിന് നാര്‍വ റിസര്‍വോയര്‍ കടന്ന് എസ്‌റ്റോണിയയിലേക്ക് എത്താനാകും. റഷ്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ തലസ്ഥാനമായ ടാലിനിലും എത്താനാകും. നാറ്റോയ്ക്ക് ചെയ്യാനാകുന്ന ഏക സംഗതി തങ്ങളുടെ സൈന്യത്തെ ഇരു തലസ്ഥാനങ്ങളിലും വിന്യസിക്കുക എന്നത് മാത്രമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ചെയ്യാനാകുന്നത് ആണവായുധങ്ങള്‍ പ്രയോഗിക്കുക എന്നതു മാത്രമാണ്. എന്നാല്‍ ഇതിന്റെ ഫലം നാറ്റോ രാജ്യങ്ങളുടെ നാശമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
നാറ്റോയുടെ കരസേന റഷ്യയെ എതിരിടാന്‍ പര്യാപ്തമല്ലെന്ന സൂചന തന്നെയാണ് റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത്. നാറ്റോയ്ക്ക് യുദ്ധടാങ്കുകളില്ല. റഷ്യയുടെ മുന്നേറ്റത്തെ ചെറുക്കാന്‍ അമേരിക്കയുടെയും ബാള്‍ട്ടിക്കിന്റെയും സംയുക്ത വ്യോമാക്രമണങ്ങള്‍ക്ക് കഴിയില്ലെന്നും 2014-2015 വര്‍ഷം നടത്തിയ പഠനം വ്യക്തമാക്കുന്നു. നാറ്റോയുടെ പന്ത്രണ്ട് ബറ്റാലിയനുകളില്‍ ഏഴെണ്ണവും എസ്റ്റോണിയ, ലാത്വിയ, ലിഥ്വാനിയ തുടങ്ങിയ രാജ്യങ്ങളിലായി വിന്യസിച്ചിരിക്കുകയാണ്. ഒരേയൊരു സട്രൈക്കര്‍ ബറ്റാലിയന്‍ മാത്രമാണ് നാറ്റോയ്ക്കുളളത്. ടാങ്കുകള്‍ പോലുമില്ലാത്ത സാഹചര്യത്തില്‍ തോല്‍വി എന്നത് നാറ്റോയെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമായിരിക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.
എന്നാല്‍ ഇതിന് പോലും വന്‍ ചെലവ് വരുമെന്നും വിലിയിരുത്തുന്നു. വ്യോമ, കരസേനകള്‍ക്കായി ഏഴ് ബ്രിഗേഡുകള്‍ക്ക് നാറ്റോയ്ക്ക് 2.7 ബില്യന്‍ ഡോളര്‍ ചെലവ് വരും.
റഷ്യയെ പ്രതിരോധിക്കാനായി സൈന്യത്തിന്റെ പരിശീലനത്തിനും മറ്റുമുളള ചെലവ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനുളള ഒബാമയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഈ പഠനം പുറത്ത് വന്നിട്ടുളളതെന്നതും ശ്രദ്ധേയമാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ സൈനിക ചെലവ് 3.4 ബില്യന്‍ ഡോളറില്‍ നിന്ന് 789 മില്യന്‍ ഡോളറായി വര്‍ദ്ധിപ്പിക്കണമെന്നാണ് ഒബാമ തന്റെ അവസാന ബജറ്റില്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചെലവ് വര്‍ദ്ധിപ്പിക്കാനുളള തീരുമാനം ശുഭസൂചനയാണെന്നാണ് അമേരിക്കന്‍ ജര്‍മന്‍ മാര്‍ഷല്‍ ഫണ്ടിന്റെ വാഴ്‌സാ ഓഫീസ് തലവന്‍ മൈക്കിള്‍ ബരണോസ്‌കി പ്രതികരിച്ചത്.
ജോസഫ് ഇടിക്കുള
കാല്‍പന്തുകളിയില്‍ ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ സൗന്ദര്യവും കരുത്തും ലോകത്തിന് കാട്ടിക്കൊടുത്ത് ലോക ഫുട്‌ബോള്‍ കീഴടക്കിയവരാണ് പെലെയും മറഡോണയുമൊക്കെ. ഇന്നും ലോക ഫുട്‌ബോളില്‍ പ്രൗഡിയോടെ നിലകൊള്ളുന്ന സമാനതകളില്ലാത്ത താരങ്ങളാണവര്‍. പക്ഷേ ലോക ഫുട്‌ബോളറുടെ പട്ടം നേടുന്നതില്‍ സാങ്കേതികത്വം എന്നും അവര്‍ക്ക് തടസ്സമായിരുന്നു. 1957ല്‍ ആരംഭിച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ പുരസ്‌കാരവും 1991ല്‍ ആരംഭിച്ച ഫിഫാ വേള്‍ഡ് ഫുട്‌ബോളര്‍ പുരസ്‌ക്കാരവും സംയോജിപ്പിച്ച് 2010 മുതലാണ് ഫിഫാ ബാലോണ്‍ ഡിഓര്‍ ലോക ഫുഡ്‌ബോളിലെ സമുന്നത അവാര്‍ഡായി നല്കുവാന്‍ ആരംഭിച്ചത്.
കഴിഞ്ഞ മാസം സൂറിച്ചില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ചാണ് 2015ലെ ഫിഫാ ബാലോണ്‍ ഡിഓര്‍ പ്രഖ്യാപിച്ചത്. ഫിഫാ അംഗരാജ്യങ്ങളിലെ ദേശീയ ടീമിന്റെ നായകന്‍മാരും, പരിശീലകരും, തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്നുള്ള വോട്ടെടുപ്പിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. മെസ്സി, നെയമര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരായിരുന്നു അവസാന പട്ടികയില്‍ ഇടംപിടിച്ച താരങ്ങള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ലോകോത്തര താരത്തിന്റെ ഹാട്രിക് സ്വപ്നങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അഞ്ചാംതവണയും കാല്‍പന്തുകളിയുടെ രാജകുമാരനായി മെസ്സി അവരോധിതനായത്.
കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്കു വേണ്ടി നേടിയ അഞ്ചു കിരീടനേട്ടവും അര്‍ജന്റ്‌റീനായെ കോപ്പ അമേരിക്ക ഫൈനലില്‍ എത്തിച്ച മികവുമാണ് മെസ്സിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഗോള്‍വേട്ടയില്‍ മുന്നിട്ട് നിന്നിട്ടും കിരീട നേട്ടങ്ങള്‍ ഇല്ലാത്തത് റയല്‍ മാഡ്രിഡ് താരം റൊണാള്‍ഡോയ്ക്ക് തിരിച്ചടിയായി. അടിച്ച ഗോളുകളേക്കാള്‍ അടിപ്പിച്ച ഗോളുകളാണ് മെസ്സിയെ തുണച്ച ഏറ്റവും വലിയ ഘടകം.
മെസ്സി – നെയ്മര്‍ – സുവാരസ് എന്നീ ലോകോത്തര താരങ്ങള്‍ ബാഴ്‌സലോണയ്ക്കു വേണ്ടി ജേഴ്‌സി അണിയുമ്പോള്‍ ഇന്ന് ലോക ഫുട്‌ബോളിന് പകരം വെയ്ക്കുവാന്‍ മറ്റൊരു മുന്നേറ്റനിര ഇല്ലെന്നു തന്നെ സമ്മതിക്കേണ്ടിവരും. ഈ മൂവര്‍ കൂട്ടുകെട്ട് കഴിഞ്ഞ സീസണില്‍ അടിച്ചുകൂട്ടിയ 121 ഗോളുകള്‍ ചിരവൈരികളായ റിയല്‍ മാഡ്രിന്റെ മൊത്തത്തില്‍ നേടിയ ഗോളിനേക്കാള്‍ കൂടുതലായിരുന്നു. കഴിഞ്ഞ വര്‍ഷം മധ്യനിരയിലേയ്ക്ക് ഇറങ്ങിക്കളിച്ച മെസ്സി, തന്റെ കൂട്ടുകാരായ നെയ്മര്‍, സുവാരസ് എന്നിവര്‍ക്ക് ഗോളുകള്‍ അടിക്കുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി പ്ലേ മേയ്ക്കറുടെ റോളിലും തിളങ്ങി.
തന്ത്രങ്ങളും കരുത്തും ഒരുപോലെ സമന്വയിക്കുന്ന യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ പിഴവുകളില്ലാത്ത ഡ്രിബിളിംഗ് പാടവും ക്ലോസ് ഫിനീഷിംഗും ആണ് മെസ്സി എന്ന താരത്തെ വ്യത്യസ്തനാക്കുന്നത്. മറഡോണയുടെ ശരീരപ്രകൃതിയെ ഓര്‍മ്മിപ്പിക്കുന്ന മെസ്സിയുടെ കുറിയ ശരീരം ഗ്രൗണ്ടില്‍ മികച്ച ബാലന്‍സ് നിലനിര്‍ത്തുന്നതിനും അതിലൂടെ ഏതൊരു ശക്തമായ പ്രതിരോധ നിരയേയും കബളിപ്പിച്ചു മുന്നേറുന്നതിനും ഏറെ സഹായകരമാണ്. പതിമൂന്നാം വയസ്സില്‍ ലാ മാസിയാ ഫുട്‌ബോള്‍ അക്കാഡമിയില്‍ ചേര്‍ന്ന് ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ മെസ്സി പിന്നീട് ബാഴ്‌സലോണ എന്ന വമ്പന്‍ ക്ലബിനു വേണ്ടി ബൂട്ട് കെട്ടി ഫുട്‌ബോള്‍ ഗാലറികളെ ഇളക്കിമറിച്ചു.
മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ ഇറങ്ങിക്കളിക്കുന്ന മെസ്സി, ഗോള്‍ അടിച്ചും അടിപ്പിച്ചും മുന്നേറുമ്പോള്‍തന്നെ കളിക്കളത്തിലെ ഏറ്റവും മാന്യനും സൗമ്യശീലനുമായ താരമായി അറിയപ്പെടുന്നു. കോര്‍ഡോബയ്‌ക്കെതിരേയുള്ള ഒരു മത്സരത്തില്‍ തനിക്ക് ഹാട്രിക് നേടാമായിരുന്ന ഒരു പെനാല്‍റ്റി കിക്ക് സഹതാരമായിരുന്ന നെയ്മര്‍ക്ക് നല്‍കിയത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അദ്ദേഹത്തോടുള്ള ആരാധന വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.
അഞ്ചു വര്‍ഷം ലോക ഫുഡ്‌ബോളര്‍ ആയിട്ടും സ്വന്തം രാജ്യത്തിനു വേണ്ടി ഒരു ലോകകപ്പ് നേടി കൊടുക്കുകയെന്നുള്ള സ്വപനം മാത്രം ബാക്കിയായിനില്ക്കുന്നു. ലോകകപ്പ് നേടിക്കൊടുത്ത താരങ്ങള്‍ക്ക് മാത്രമേ ഇതിഹാസ താരങ്ങള്‍ എന്ന് അറിയപ്പെടാന്‍ അര്‍ഹതയുള്ളൂ എന്ന് മെസ്സിതന്നെ ഒരിക്കല്‍ പറയുകയുണ്ടായി. എങ്കിലും ബാഴ്‌സലോണയുടേയും അര്‍ജന്റ്‌റീനയുടെയും കുപ്പായങ്ങളില്‍ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ വിസ്മയിപ്പിച്ച കാല്‍പന്തുകളിയുടെ രാജകുമാരന്റെ ഈ നേട്ടം, ലാറ്റിന്‍ അമേരിക്കന്‍ ശൈലിയെ എന്നും നെഞ്ചിലേറ്റിയിട്ടുള്ള മലയാളി ഫുഡ്‌ബോള്‍ പ്രേമികള്‍ക്ക് ആഹ്‌ളാദിക്കാന്‍ ഏറെ വക നല്കുന്നതാണ്.
കായിക രംഗത്തെ മാറ്റങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ജോസഫ് ഇടിക്കുള മലയാളം യുകെ സ്പോര്‍ട്സ് വിഭാഗം കൈകാര്യം ചെയ്യുന്നു. മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ജോസഫ് ഇടിക്കുള കായിക രംഗത്തെ സംബന്ധിച്ച് നാം അറിഞ്ഞിരികേണ്ട കാര്യങ്ങള്‍ ഇനി മുതല്‍ വായനക്കാരില്‍ എത്തിക്കുന്നതായിരിക്കും.
ഫ്‌ലോറിഡ:അമേരിക്കയിലെ ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ചിലെ കാത്തലിക് മലയാളി വൈദീകനായ ജോസ് പാലിമറ്റത്തിനെ ലൈംഗീക ആരോപണ കേസില്‍ കുടുക്കിയത് ഒരു ഐറിഷ് വൈദീകന്റെ തെറ്റിദ്ധാരണയുടെ ഭാഗമെന്ന് രൂപതാ അധികൃതര്‍. ഇതേ തുടര്‍ന്ന് ഐറിഷ് വൈദീകനായ ഫാ. ഗാലഗറെ സഭയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തി.
ഫാ.ഗാലഗറെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തികൊണ്ടുള്ള ഇടയ ലേഖനം കഴിഞ്ഞ ദിവസം രൂപതയിലെ പള്ളികളില്‍ വായിച്ചു. ഫാ.ഗാലഗര്‍ സംഭവങ്ങളെ തിരക്ക് കൂട്ടി വളച്ചൊടിച്ചു. ഫാ.ജോണിന് എതിരെയുള്ള പരാതികള്‍ യഥാക്രമം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട് ഐറിഷ് വൈദീകന്‍ രൂപതയേയും, തന്നെയും അപകീര്‍ത്തിപ്പെടുത്താനും , സഹപ്രവര്‍ത്തകരായ വൈദീകരോട് ശത്രുതാ പൂര്‍വ്വം പെരുമാറാനും തുനിഞ്ഞിറങ്ങുകയുണ്ടായെന്ന് അസാധാരണമായ തന്റെ ഇടയലേഖനത്തില്‍ ബിഷപ് ബാര്‍ബറീത്തോ വിശ്വാസികളോട് വെളിപ്പെടുത്തി.
രൂപതയില്‍ ജോലി ചെയ്തിരുന്ന ഒരു ക്യൂബന്‍ വൈദീകനെതിരെയും അടിസ്ഥാനരഹിതമായ ആരോപണം ഇതേ ഐറിഷ് വൈദീകന്‍ ഉന്നയിച്ചിരുന്നു. മോഷണകുറ്റമാണ് അദ്ദേഹത്തിന് നേരെ ആരോപിച്ചത്. ഇടവകാംഗങ്ങളായ നിരവധി പേര്‍ ഐറിഷ് വൈദീകന്റെ ദുര്‍നടത്തയ്‌ക്കെതിരെയും പിടി വാശികള്‍ക്കെതിരെയും രൂപതയ്ക്ക് പരാതി നല്കിയിരുന്നു ഇതെല്ലാം പരിഗണിച്ചാണ് ഐറിഷ് വൈദീകനെ ചുമതലയില്‍ നിന്നും നീക്കിയത്.എന്നാല്‍ അദ്ദേഹത്തെ രൂപതയില്‍ തുടരാന്‍ അനുവദിച്ചേക്കും.
ഇതോടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുകയും മൊബൈലില്‍ സൂക്ഷിക്കുകയും അത് പതിനാലുകാരനെ കാണിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് വെസ്റ്റ് പാം ബീച്ചിലെ കാത്തലിക് ചര്‍ച്ചിലെ വൈദികനായിരുന്ന അങ്കമാലി സ്വദേശിഫാ. ജോസ് പാലിമറ്റം (48 ) കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ കേസ് വീണ്ടും വിവാദമായിരിക്കുകയാണ്.
മൊബൈലിലെ നഗ്‌ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ വൈദികന്‍ 14 വയസ്സുള്ള കുട്ടിയുടെ സഹായം തേടിയിരുന്നു. അന്ന് രാത്രി ഫാ.ജോസ് ‘ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീം’എന്നൊരു മെസേജു കൂടി കുട്ടിയ്ക്ക് വിട്ടതോടെ ഇക്കാര്യം അവന്‍ കൂട്ടുകാരോട് പറഞ്ഞു. ഇവര്‍ ചര്‍ച്ചിലെ ക്വയര്‍ മാസ്റ്ററെ ഫോണില്‍ വിവരം വിളിച്ചുപറയുകയായിരുന്നു. ഇയാളാണ് ഫാ.ഗാലഗറിനെ വിവരം അറിയിച്ചത്. എന്നാല്‍ ഫാ. ഗലഗര്‍ ഇക്കാര്യം സഭാധികാരികളുമായി ആലോചിക്കാതെ ഫാ. ജോസിനെ കുടുക്കാനായി ഉപയോഗിക്കുകയും പോലീസിനെ വിവരമറിയിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിക്കുകയും ആയിരുന്നു എന്ന്‍ സഭാധികാരികള്‍ പറയുന്നു.
ഫാ. ജോസിന് ആരോ സമ്മാനമായി നല്‍കിയ ഫോണില്‍ ഉണ്ടായിരുന്ന ചില അശ്ലീല ചിത്രങ്ങള്‍ ഡിലിറ്റ് ചെയ്ത് കളയാനായിരുന്നു ഫാ. ജോസ് കുട്ടിയുടെ സഹായം തേടിയത് എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന ഇടവകാംഗങ്ങള്‍ പറയുന്നു. അമേരിക്കയില്‍ എത്തിയിട്ട് അധിക കാലം ആയിട്ടില്ലാത്ത ഫാ. ജോസിന് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ ഉള്ള പരിചയക്കുറവ് കൊണ്ടാണ് ചിത്രങ്ങള്‍ ഡിലിറ്റ് ചെയ്യാന്‍ കുട്ടിയുടെ സഹായം തേടാന്‍ കാരണം എന്നും ഇവര്‍ പറയുന്നു. എന്തായാലും പരാതി പോലീസില്‍ അറിയിച്ച വൈദികനെ ചുമതലകളില്‍ നിന്നും മാറ്റിയതില്‍ നിന്നും സഭാധികാരികളും ഈ വാദഗതിയെ അനുകൂലിക്കുന്നു എന്ന് കാണാം.