Main News

ന്യൂഡല്‍ഹി: സിനിമാ ചിത്രീകരണ സ്ഥലത്തുവച്ച് തനിക്കിഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചയാളെ തല്ലിയെ കേസില്‍ നടന്‍ ഗോവിന്ദ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഖേദപ്രകടനവും നടത്താനും സുപ്രീം കോടതി നിര്‍ദ്ദേശം. 2008ല്‍ മണി ഹേ തോ ഹണി ഹേ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വച്ചാണ് സിദ്ധാര്‍ഥ് റായ് എന്നയാളെ ഗോവിന്ദ മുഖമടച്ച് തല്ലിയത്.
ഹൈക്കോടതി കേസ് പരിഗണിക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് സിദ്ധാര്‍ഥ് റായി സുപ്രീം കോടതിയെ സമീപിച്ചത്. ‘താങ്കളുടെ സിനിമ എല്ലാവരും ആസ്വദിക്കാറുണ്ട്. താങ്കള്‍ ഒരു നല്ല നടനാണ്, പക്ഷെ ഒരാളുടെ മുഖത്ത് അടിക്കുന്നത് അംഗീകരിക്കാനാകില്ല. സിനിമയില്‍ ചെയ്യുന്നതെല്ലാം യഥാര്‍ഥ ജീവിതത്തില്‍ ആര്‍ക്കും ചെയ്യാനാകില്ല’ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ടി.എസ്. ഠാക്കൂറും സി. ഗോപാല്‍ ഗൗഡയും ഗോവിന്ദയോട് പറഞ്ഞു.

കേസ് രമ്യമായി പരിഹരിക്കാനും സുപ്രീം കോടതി തന്നെയാണ് നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് ഖേദപ്രകടനത്തിനും നഷ്ടപരിഹാരം നല്‍കാനും ഗോവിന്ദ തയാറായത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരം പോരെന്നാണ് സിദ്ധാര്‍ഥ് റായി പറയുന്നത്. ഗോവിന്ദ മാപ്പു പറഞ്ഞ ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാമെന്നും ഇദ്ദേഹം പറയുന്നു.

ചിത്രീകരണ സ്ഥലത്തെ നര്‍ത്തകിമാരോട് ചേര്‍ന്നു നിന്നതിനാണ് താന്‍ സിദ്ധാര്‍ഥിനെ തല്ലിയതെന്നായിരുന്നു സുപ്രീം കോടതിയിലെത്തിയപ്പോള്‍ ഗോവിന്ദയുടെ വാദം. എന്നാല്‍ ഇത് കോടതി തള്ളിക്കളയുകയായിരുന്നു.

ലണ്ടന്‍ : ഇമോഗന്‍ കൊടുങ്കാറ്റ് യുകെയില്‍ ദുരിതം വിതച്ചു. എണ്‍പതു മൈല്‍ വേഗത്തില്‍ വീശിയടിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമെങ്കിലും ഇമോഗന്റെ പ്രഹരശേഷി 96 മൈല്‍ വേഗത്തിലായിരുന്നു. കാറ്റില്‍ യു.കെയുടെ ദക്ഷിണമേഖലയില്‍ കനത്ത നാശമാണ് ഉണ്ടായത്. റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി. കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകളില്‍ വീണതോടെ അയ്യായിരത്തോളം വീടുകള്‍ ഇരുട്ടിലായി. ടോണ്ടണില്‍ നദിയില്‍ വീണ് ഒരാളെ കാണാതായി. വാഹനവുമായി നിരത്തിലിറങ്ങിയവരും ഏറെ ബുദ്ധിമുട്ടി. കാറ്റില്‍ വാഹനങ്ങള്‍ക്കുമുകളില്‍ വൃക്ഷങ്ങള്‍ പതിച്ച് കാറുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്‌.
രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയിലും മിഡ്‌ലാന്‍ഡ്‌സ്, വെയില്‍സ് എന്നീ മേഖലകളിലാണ് കൂടുതല്‍ ദുരിതം. ശക്തമായ മഴയില്‍ വെയില്‍സിലും ദക്ഷിണ ഇംഗ്ലണ്ടിലും റെയില്‍ട്രാക്കുകളില്‍ വെള്ളം ഉയര്‍ന്നതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. ഫെറി സര്‍വീസുകളും റദ്ദാക്കി. ഗാറ്റ്‌വിക് വിമാനത്താവളത്തില്‍നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.

imogan2

അരീവ ട്രെയിന്‍സ് വെയില്‍സ്, ഗ്രേറ്റ് വെസ്‌റ്റേണ്‍ റെയില്‍വേ, സതേണ്‍, സൗത്ത് വെസ്റ്റ് ട്രെയിന്‍സ്, ഗാറ്റ്‌വിക് എക്‌സ്പ്രസ്, സൗത്ത് ഈസ്‌റ്റേണ്‍, തെംസ്ലിങ്ക് തുടങ്ങിയ ശൃംഖലകളിലെ സര്‍വീസുകളെ ഇമോഗന്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ റൂട്ടുകളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതായി നാഷണല്‍ റെയില്‍ അധികൃതര്‍ അറിയിച്ചു. തെക്കന്‍ മേഖലകളില്‍ 63 അടി ഉയരത്തില്‍വരെ തിരമാലകള്‍ വീശീയടിച്ചതായി അധികൃതര്‍ അറിയിച്ചു.

ഇംഗ്ലണ്ടിലും വെയില്‍സിലുമായി കഴിഞ്ഞ ദിവസം 147 ജാഗ്രതാനിര്‍ദേശങ്ങളും 45 മുന്നറിയിപ്പുകളും നല്‍കിയിരുന്നു. കാര്‍ഡിഫിലും ബ്രിസ്റ്റോളിലും യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചു. നാളെ കാറ്റിന് ശമനം ഉണ്ടാകുമെങ്കിലും വരുന്ന വാരാന്ത്യത്തോടെ സ്ഥിതിഗതികള്‍ വീണ്ടും മോശമാകും.ഹെന്‍ട്രി, ഗെര്‍ട്രൂഡ്, ജോനാസ് എന്നീ പേരുകളില്‍ അടുത്തിടെ യുകെയില്‍ എത്തിയ കൊടുങ്കാറ്റുകള്‍ വലിയ നാശം സൃഷ്ടിച്ചിരുന്നു.

ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് സഹായകമായ പുതിയ നിയമം വരാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ആഴ്ചയില്‍ ഏഴു ദിവസവും തുറക്കുന്നതിനാല്‍ പലപ്പോഴും ഞായറാഴ്ചകളില്‍ അവധിയെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മിക്ക എംപ്ലോയര്‍മാരും അതിന് അനുവദിക്കാത്ത അവസ്ഥയാണിന്ന് നിലവിലുള്ളത്. എന്നാല്‍ പുതിയ നിയമം പ്രാവര്‍ത്തികമാകുന്നതോടെ ഞായറാഴ്ച ഹോളിഡേ ആവശ്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവകാശമുറപ്പാകും. ഇതനുസരിച്ച് ഒരു മാസം മുമ്പ് നോട്ടീസ് കൊടുത്താല്‍ അവധി നല്‍കിയേ മതിയാവൂ എന്നും നിയമം അനുശാസിക്കുന്നു.ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യണമെന്നുള്ള നിഷ്‌കര്‍ഷയെ പുതിയ നിയമത്തിലൂടെ നിരസിക്കാന്‍ ഷോപ്പ് വര്‍ക്കര്‍മാര്‍ക്ക് ഈ നിയമത്തിലൂടെ കഴിയും. കുടുംബത്തോടൊപ്പം ചെലവഴിക്കാനും മതപരമായ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിനുമായി ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് മാറി നില്‍ക്കാന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ വലിയ സ്‌റ്റോറുകളിലെ ജീവനക്കാര്‍ ഞായറാഴ്ചകളില്‍ അവധി ലഭിക്കണമെങ്കില്‍ മൂന്ന് മാസം മുമ്പ് ബോസുമാര്‍ക്ക് നോട്ടീസ് നല്‍കേണ്ടതുണ്ട്. എന്നാല്‍ അതിപ്പോള്‍ ഒരു മാസമായി കുറയ്ക്കുകയാണ് ചെയ്യുന്നത്. ടോറി എംപിമാരുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കവെയാണ് ഇത്തരമൊരു നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

വലിയ സ്‌റ്റോറുകള്‍ ഞായറാഴ്ചകളില്‍ ആറ് മണിക്കൂറുകളിലധികം തുറക്കരുതെന്ന നിയമം ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ആ നിയന്ത്രണം എടുത്ത് മാറ്റാന്‍ ഇപ്പോള്‍ പുതിയ നിയമ പ്രകാരം തങ്ങളുടെ പ്രദേശത്ത് പ്രസ്തുത നിയന്ത്രണം റദ്ദാക്കാന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരം നല്‍കാനും ആലോചിക്കുന്നുണ്ട്. ഞായറാഴ്ചകളില്‍ കൂടുതല്‍ സയമം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി അസ്ദ പോലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളും ഡിഐവൈ വെയര്‍ ഹൗസുകളും ഗാര്‍ഡന്‍ സെന്ററുകളും മന്ത്രിമാര്‍ക്ക് മുകളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.  പുതിയ നിര്‍ദേശങ്ങള്‍ എന്റര്‍പൈസ് ബില്ലിലാണ് ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്. ഇത് അധികം വൈകാതെ പാര്‍ലിമെന്റിന് മുന്നിലെത്തുന്നതാണ്.

ലണ്ടന്‍: പൂച്ചകളില്‍ കണ്ടുവരുന്ന ഒരുതരം പരാദം മനുഷ്യ സ്വഭാവത്തെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇവ ബാധിച്ച ചിമ്പാന്‍സികളില്‍ പേടി ഇല്ലാതായാതായി നേരത്തെ കണ്ടെത്തിയിരുന്നു. ചിീമ്പാന്‍സികള്‍ക്ക് പുലികളോടുള്ള പേടി ഈ പാരദം ബാധഇച്ചതോടെ ഇല്ലാതായെന്നാണ് കണ്ടെത്തിയത്. ബ്രിട്ടനില്‍ ഈ പരാദങ്ങള്‍ നിത്യവും ആയിരത്തോളം പേരെ ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എലികളിലേക്ക് ഈ പരാദ ബാധയുണ്ടായപ്പോള്‍ അവയ്ക്ക് പൂച്ചയോടുളള പേടി കുറഞ്ഞതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ടോക്‌സോപ്ലാസ്മ ഗോണ്‍ഡി എന്ന ഈ പരാദം മനുഷ്യനെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യനില്‍ ചില മാനസിക അസ്വസ്ഥകളും ഉണ്ടാക്കുന്നു. സ്വയം നാശമുണ്ടാക്കാനും ആത്മഹത്യാ ചിന്തകള്‍ക്കും മറ്റും ഇത് കാരണമാകുന്നു. ഷീസോഫ്രീനിയ പോലുളള മാനസികരോഗങ്ങള്‍ക്കും ഇത് വഴി വച്ചേക്കാം. പരാദബാധയുളളതും ഇല്ലാത്തതുമായ മുപ്പത്തിമൂന്ന് ചിമ്പാന്‍സികളിലാണ് പുതിയ പഠനം നടത്തിയത്. അണുബാധയുണ്ടായ ചിമ്പാന്‍സികള്‍ പുലിയുടെ മൂത്രത്തിന്റെ മണം തേടി നടക്കുന്നതായി നിരീക്ഷിക്കപ്പെട്ടു. എന്നാല്‍ പുലിയുടെ മണം കേള്‍ക്കുന്ന മാത്രയില്‍ തന്നെ മറ്റുളളവ ഭയപ്പെടുന്നതായും ഗവേഷകര്‍ പറയുന്നു.

ഈ പരാദങ്ങള്‍ രക്തചംക്രമണ വ്യവസ്ഥ വഴി തലച്ചോറിലെത്തുന്നു. അതേസമയം കടുവയുടെയോ സിംഹത്തിന്റെയോ മൂത്രത്തോട് ഇവ ഈ പ്രതികരണം നടത്തുന്നില്ലെന്നും നിരീക്ഷിക്കപ്പെട്ടു. ഇവ ചിമ്പാന്‍സികളെ ഭക്ഷിക്കുന്ന മൃഗങ്ങളല്ലാത്തതാണ് അതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു. ഇരയും വേട്ടമൃഗവും തമ്മിലുളള ബന്ധത്തിലാണ് ഈ പരാദങ്ങള്‍ മാറ്റമുണ്ടാക്കുന്നത്.

ലണ്ടന്‍: യുകെയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മദ്യപാനം മൂലം മരിക്കുന്നത് സ്‌കോട്ട്‌ലന്റിലെന്ന് വെളിപ്പെടുത്തല്‍. 2014ല്‍ രാജ്യത്ത് മദ്യപാനം മൂലം മരിച്ചത് 8697 പേരാണ്. ഇതില്‍ അറുപത്തഞ്ച് ശതമാനവും പുരുഷന്‍മാരാണ്. നാഷണല്‍ സ്റ്റാറ്റ്സ്റ്റിക്‌സില്‍ നിന്നുളള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് മദ്യപാനം മൂലം ഉണ്ടാകുന്ന മരണങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ഇരുപത് വര്‍ഷത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതലാണ്. 2008ല്‍ ഒരു ലക്ഷം പേരില്‍ 15.8 ശതമാനവും മദ്യപാനം മൂലമാണ് മരിച്ചത്. എന്നാല്‍ 2014ലെത്തുമ്പോഴേക്കും ഇത് 14.3 ശതമാനമായി കുറഞ്ഞു. 1994ല്‍ ഇത് വെറും 9.1 ശതമാനമായിരുന്നു.  സ്‌കോട്ട്‌ലന്റില്‍ ഒരുലക്ഷം പേരില്‍ 31.2ശതമാനവും മദ്യപാനം മൂലമാണ് മരിക്കുന്നത്.
വടക്കന്‍ അയര്‍ലന്റില്‍ ഇത് 20.3 ശതമാനവും വെയില്‍സില്‍ 19.9 ശതമാനവും ഇംഗ്ലണ്ടില്‍ 18.1 ശതമാനവുമാണ്. അമ്പത്തഞ്ചിനും അറുപത്തിനാലിനുമിടയില്‍ പ്രായമുളളവരിലേറെയും മദ്യപാനം മൂലമാണ് മരിക്കുന്നത്. അറുപതിനും അറുപത്തിനാലിനുമിടയില്‍ പ്രായമുളള ഒരു ലക്ഷം പുരുഷന്‍മാരില്‍ 47.6 ശതമാനവും മദ്യപാനം മൂലം മരിക്കുന്നു. അമ്പത്തഞ്ചിനും 59നും ഇടയില്‍ പ്രായമുളള സ്ത്രീകളില്‍ ഇത് 22.1 ശതമാനം മാത്രമാണ്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം അമ്പതിന് മേല്‍ പ്രായമുളളവരില്‍ മദ്യപാനം അപകടകരമായ നിലയിലാണ്.

മദ്യപാനം മൂലമുളള മരണങ്ങള്‍ കൂടുതലും സ്‌കോട്ട്‌ലന്റിലാണെങ്കിലും 2000ത്തിന് ശേഷം നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ഇംഗ്ലണ്ടിനെ അപേക്ഷിച്ച് ഇത്തരത്തിലുളള മരണങ്ങളേറെയും വടക്കന്‍ ഇംഗ്ലണ്ടിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടെ ഇംഗ്ലണ്ടിലും വെയില്‍സിലുമാണ് മദ്യപാനം മൂലം മരിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുളളത്. ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യുന്ന മരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍.

മദ്യപാനം മൂലം കരള്‍ രോഗങ്ങളും സീറോസിസും മറ്റും ബാധിച്ചുണ്ടാകുന്ന മരണങ്ങള്‍ മാത്രമാണ് ഇതില്‍ പെടുത്തിയിട്ടുളളത്. മദ്യപാനം മൂലമുണ്ടാകുന്ന റോഡപകട മരണങ്ങളും മദ്യപാനവുമായി ഭാഗികമായി ബന്ധമുളള വായിലെ അര്‍ബുദങ്ങളും കരള്‍ അര്‍ബുദങ്ങളും മൂലമുളള മരണങ്ങളും ഇക്കൂട്ടത്തില്‍ പെടുത്തിയിട്ടില്ല. മദ്യം വ്യക്തികള്‍ക്കും കുടുംബത്തിനും സമൂഹത്തിനും ദോഷമുണ്ടാക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് അധ്യക്ഷന്‍ പ്രൊഫ.കെവിന്‍ ഫെന്റോണ്‍ പറഞ്ഞു. പ്രാദേശിക ഇടപെടലുകളും പരിചരണവും ആവശ്യമുളളവര്‍ക്ക് അത് നല്‍കാന്‍ സമൂഹം ബാധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മദ്യപാന ശീലത്തെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചും പരിശോധിച്ച് വരികയാണ്. വിപണിയും വിലയുമായി മദ്യപാനശീലത്തിനുളള ബന്ധവും പരിശോധിക്കുന്നുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ എങ്ങനെ കുറയ്ക്കാനാകും എന്നതിനെ സംബന്ധിച്ച് ഉടന്‍ തന്നെ സര്‍ക്കാരിന് വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടെ മദ്യപാനം മൂലമുണ്ടാകുന്ന മരണത്തിന്റെ എണ്ണം ഇരട്ടിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മധ്യവയസ്‌കരിലെ മദ്യപാനത്തിന്റെ അപകടത്തെയും പഠനം ഉയര്‍ത്തിക്കാട്ടുന്നു. ഈ കണക്കുകള്‍ ഗൗരവമായെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ വീണ്ടും മോശമാകുമെന്നും മുന്നറിയിപ്പും മദ്യവിരുദ്ധ പ്രചാരണപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ടോം സ്മിത്ത് ചൂണ്ടിക്കാട്ടുന്നു.

ഗ്ലാസ്‌ഗോ: ഭീമന്‍ മുയല്‍ അറ്റ്‌ലസിന് ഒരു യജമാനനെ വേണം. ഏഴു മാസം മാത്രമേ പ്രായമുള്ളൂവെങ്കിലും ഒരു നായയേക്കാള്‍ വലിപ്പമുണ്ട് ഇവന്. ഗ്ലാസ്‌ഗോയിലെ കാര്‍ഡൊണാള്‍ഡിലുളള എസ്പിസിഎ സെന്ററിലെ ജീവനക്കാരുടെ പരിചരണത്തിലാണ് ഇപ്പോഴിവന്‍. ഉടമസ്ഥന് നോക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇവന്‍ ഇവിടെയെത്തിയത്. അറ്റലസിനെ ഏറ്റെടുക്കാന്‍ താത്പര്യമുളളവര്‍ തങ്ങളെ സമീപിക്കാനാണ് എസ്പിസിഎ അറിയിക്കുന്നത്.
ഇപ്പോള്‍ തന്നെ ഒരു വലിയ ജീവിയാണ് ഇവന്‍. ഇനിയും വളരാനുമുണ്ടെന്ന് സെന്ററിന്റെ നടത്തിപ്പുകാരി അന്നാ ഒ ഡോണല്‍ പറഞ്ഞു. എല്ലാവരോടും വളരെപ്പെട്ടെന്ന് തന്നെ ഇണങ്ങുന്ന ഇവന്‍ ശാന്ത സ്വഭാവക്കാരനുമാണ്. സ്വന്തം സ്വഭാവം കൊണ്ട് തന്നെ എല്ലാവരുടെയും സ്‌നേഹവും ശ്രദ്ധയും ഇവന്‍ പിടിച്ചുപറ്റുന്നു. അത് കൊണ്ട് തന്നെ ഇവനായി അല്‍പ്പം പ്രത്യേകതകളുളള വീട് തന്നെയാണ് വേണ്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇവന് താമസിക്കാന്‍ സാധാരണ മുയലിന് വേണ്ടതിനെക്കാള്‍ കൂടുതല്‍ സ്ഥലവും ആവശ്യമാണ്. നന്നായി പരിചരിക്കാന്‍ അറിയാവുന്ന ഒരാളെയാണ് ആവശ്യം. നേരത്തെ ഇത്തരം പ്രത്യേകതരം മൃഗങ്ങളെ പരിപാലിച്ച് ശീലമുളളവരുമാകണം. കോണ്ടിനെന്റല്‍ ജയന്റ്് റാബിറ്റ് ഇനത്തില്‍പ്പെട്ട മുയലുകളെ മുമ്പ് വളര്‍ത്തിയവരെയാണ് അനിമല്‍ ചാരിറ്റി തേടുന്നത്.

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് കൂറു പുലര്‍ത്തുന്ന ചെചന്‍ പ്രത്യേക ദൗത്യസംഘം സിറിയയിലെത്തി. ഐസിസ് നിയന്ത്രിത പ്രദേശങ്ങളില്‍ കടന്നുകയറി ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെചെന്‍ നേതാവ് റമസാന്‍ കദിറോവ് പറഞ്ഞു. റഷ്യന്‍ ഔദ്യോഗിക ടെലിവിഷനായ റഷ്യ വണ്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഒരു ഡോക്യുമെന്ററിയുടെ ടീസറില്‍ ചെചനിയയിലെ സൈനികപരിശീലന കേന്ദ്രത്തില്‍ കദിറോവ് നില്‍ക്കുന്ന ദൃശ്യങ്ങള്‍ കാട്ടിയിരുന്നു. ഈയാഴ്ച ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും.
തങ്ങളുടെ മികച്ച പോരാളികളെ സിറിയയിലേക്ക് അയക്കുമെന്ന് കദിറോവ് ക്യാമറയെ നോക്ക്ി പറയുന്ന ദൃശ്യങ്ങളാണ് ടിവി സംപ്രേഷണം ചെയ്തത്. ഐസിസ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന് ഐസിസ് കേന്ദ്രങ്ങളില്‍ നുഴഞ്ഞ് കയറി അവിടെ നിന്ന് അവരുടെ ആക്രമണ പദ്ധതികളെക്കുറിച്ച് വിവരം ശേഖരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിസിനുളളില്‍ തന്നെ ഒരു ചാരസംഘം രൂപീകരിക്കും. സിറിയിയില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങള്‍ സ്വന്തം ജീവന്‍ ബലി നല്‍കിക്കൊണ്ട് വിജയിപ്പിക്കുന്നതിന് പിന്നില്‍ ആരാണെന്ന സൂചനയും ഈ ദൃശ്യങ്ങള്‍ നല്‍കുന്നുണ്ട്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ ക്രെംലിന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ വിസമ്മതിച്ചു. സിറിയയില്‍ ആരെയൊക്കെയാണ് വിന്യസിച്ചിട്ടുളളതെന്ന കാര്യം നേരത്തെ തന്നെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുളളതാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ അവിടെ എത്രകാലം പ്രവര്‍ത്തിക്കും എന്നതും എന്ത് ചെയ്യുമെന്നതുമാണ് പ്രധാനം. ആരും ചെചന്‍ പ്രത്യേക ദൗത്യ സേനയെ കുറിച്ച് സംസാരിക്കേണ്ടതില്ല. മറിച്ച് ഫെഡറല്‍ യൂണിറ്റുകളെക്കുറിച്ച് സംസാരിക്കുന്നതാകും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയില്‍ തങ്ങളുടെ സൈനിക സാനിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യ ആവര്‍ത്തിച്ച് നിഷേധിക്കുന്നുമുണ്ട്. അതേസമയം പ്രത്യേക ദൗത്യസേനയുടെ കാര്യത്തില്‍ ഇവര്‍ മൗനത്തിലുമാണ്. പുടിന് വേണ്ടി സ്വയം സൈനിക സേവനം നടത്തുന്ന ആളാണ് കദിറോവ്. 2007ല്‍ അധികാരമേറ്റതുമുതല്‍ ഇദ്ദേഹത്തിന് രാജ്യത്ത് വ്യക്തമായ മേല്‍ക്കോയ്മയുമുണ്ട്. എന്നാല്‍ കദിറോവ് വലിയ തോതില്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് രാജ്യാന്തര സമൂഹം ആരോപിക്കുന്നു. ആയിരക്കണക്കിന് അര്‍ദ്ധസൈനികര്‍ ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്. ക

ദിരോവ്‌സ്‌കി എന്നപേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ക്രെംലിന് വേണ്ടി സേവനം നടത്തുന്നുവെന്നാണ് നാട്യമെങ്കിലും ഇവര്‍ ശരിക്കും ചെചന്‍ നേതാവിനോട് കൂറ് പുലര്‍ത്തുന്നു. അനുവാദമില്ലാതെ എത്തുന്ന റഷ്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള സൈനികരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ കദിറോവ് ചെചന്‍ പൊലീസിന് അധികാരം നല്‍കിയിരുന്നു. ചെചനിലെ ഒരു കുറ്റവാളിയെ തൊട്ടടുത്തുളള സ്റ്റാവ്‌റോപോളില്‍ വച്ച് പൊലീസ് വെടിവച്ച് കൊന്നതിനെ തുടര്‍ന്നാണ് കദിറോവ് ചെചന്‍ പൊലീസിന് ഈ അധികാരം നല്‍കിയത്.

ശ്രീനഗര്‍ : സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ പത്തു സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. ലാന്‍സ് നായിക്ഹനുമന്തപ്പെയെയാണ് ആരു ദിവസത്തിനു ശേഷം കണ്ടെത്തിയത്. മഞ്ഞു പാളികള്‍ക്കടിയില്‍ 25 അടി താഴ്ചയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മഞ്ഞില്‍ പുതഞ്ഞു കിടന്നതിനാല്‍ ഗുരുതരാവസ്ഥയിലായ ഹനുമന്തപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു. കര്‍ണാടക സ്വദേശിയാണ്. അത്ഭുതകരമായ കണ്ടെടുക്കലാണിതെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
കാണാതായ സൈനികരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മറ്റുളളവര്‍ക്കായി ഇനിയും തിരച്ചില്‍ തുടരുകയാണ്. പ്രത്യേകതരം യന്ത്രങ്ങളുടെ സഹായത്തോടെ, ദിശാനിര്‍ണയം നടത്തി മഞ്ഞുപുതഞ്ഞ സ്ഥലങ്ങളില്‍ പലയിടങ്ങളിലും മുപ്പതടി വരെ ആഴത്തില്‍ കുഴിച്ചാണ് പരിശോധന തുടരുന്നത്. കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയായ സുധീഷും കാണാതായ സൈനികരിലുണ്ട്. 600 അടി ഉയരവും ഒരു കിലോമീറ്ററിലേറെ നീളവുമുള്ള മഞ്ഞുമല ഇടിഞ്ഞാണ് കഴിഞ്ഞ ദിവസം പത്തു സൈനികരെ കാണാതായത്. ഒരു ദിവസത്തെ തിച്ചിലിലനു ശേഷം ഇവര്‍ മരിച്ചതായി സൈനിക കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

സിയാച്ചിന്‍ മേഖലയില്‍ ശൈത്യകാലത്ത് ഹിമപാതവും മണ്ണിടിച്ചിലും സര്‍വസാധാരണമാണ്. കഴിഞ്ഞ ജനുവരിയില്‍ ഉണ്ടായ മഞ്ഞുവീഴ്ചയില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഹിമപാതത്തില്‍ സൈനികരുടെ വാഹനം മഞ്ഞിനടിയിലാവുകയും നാലുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സൈനിക ക്യാംപും യുദ്ധമേഖലയുമാണ് സിയാച്ചിന്‍ മഞ്ഞുപാളി.

ഡബ്ലിന്‍:അയര്‍ലണ്ടിലെ സര്‍ക്കാര്‍ ആരോഗ്യമേഖലയിലേക്കുള്ള നഴ്‌സിംഗ് അടക്കമുള്ള എല്ലാ റിക്രൂട്ട്‌മെന്റുകളും താത്കാലികമായി നിര്‍ത്തിവെച്ചതായി എച്ച് എസ് ഇ.എന്നാല്‍ നിലവിലുള്ള ജോലിക്കാരില്‍ ഒഴിവുണ്ടാകുന്ന മുറയ്ക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് ഇത് ബാധകമാവില്ല.
ഫെബ്രുവരി ആദ്യവാരം മുതല്‍ തന്നെ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനുള്ള ഉത്തരവ് കഴിഞ്ഞ മാസം 12 ന് ചേര്‍ന്ന സീനിയര്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണയായതായുള്ള അറിയിപ്പ് ഇന്നലെയാണ് എച്ച് എസ് ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഓ ബ്രിയാന്‍ പുറത്തു വിട്ടത്.പുതിയ നിയമനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് പറയപ്പെടുന്നുള്ളൂവെങ്കിലും ഫലത്തില്‍ എച്ച് എസ് ഇ യിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ നിലച്ചു കഴിഞ്ഞു

ആരോഗ്യവകുപ്പിലേയ്ക്ക് 4550 പുതിയ സ്റ്റാഫിനെ കഴിഞ്ഞ ഒരു വര്‍ഷം മാത്രം നിയോഗിച്ചെന്നും അതില്‍ കൂടുതലായി നിയമനങ്ങള്‍ നടത്താന്‍ എച്ച് എസ് ഇ യ്ക്ക് സാമ്പത്തികഭദ്രതയില്ലെന്നും ടോണി ഓ ബ്രിയാന്‍ കത്തില്‍ പറയുന്നു.2015 ലെ ആദ്യ മാസത്തില്‍ പോലും 358 നിയമനങ്ങള്‍ നടത്തി.എണ്ണൂറില്‍ അധികം നഴ്‌സുമാരെയും,ആയിരത്തോളം കെയര്‍സ്റ്റാഫിനെയും കഴിഞ്ഞ വര്‍ഷം നിയമിച്ചു.

കൂടുതല്‍ നഴ്‌സിംഗ് സ്റ്റാഫിനെ നിയോഗിക്കുമെന്ന വാഗ്ദാനം ജനുവരി മാസത്തിലും പ്രധാനമന്ത്രി എന്ഡ കെന്നി ആവര്‍ത്തിച്ചിരുന്നു.അവയെയെല്ലാം എച്ച് എസ് ഇ ഡയറക്ടറുടെ ഉത്തരവ് ജലരേഖയിലാക്കി.സര്‍ക്കാര്‍ തീരുമാനങ്ങളെ എച്ച് എസ് ഇ ഗൗനിക്കാതിരിക്കാന്‍ കാരണം ആവശ്യമായ ഫണ്ടിംഗ് വകുപ്പിന് അനുവദിച്ചിട്ടില്ല എന്നതിനാലാണ്.

കേരളത്തില്‍ നിന്നടക്കം നൂറുകണക്കിന് നഴ്‌സുമാര്‍ അയര്‍ലണ്ടിലേയ്ക്ക് വരാന്‍ തയാറെടുക്കുന്നതിനിടയിലാണ് പുതിയ ഉത്തരവ്.എന്നാല്‍ സ്വകാര്യ മേഖലയിലേയ്ക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനെ പുതിയ ഉത്തരവ് ബാധകമാവില്ലെന്നാണ് പ്രാഥമികവിവരം.

കൊല്ലം: സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ മലയാളി സൈനികന്‍ സുരക്ഷിതനെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസമുണ്ടായ മഞ്ഞിടിച്ചിലില്‍ പത്തു സൈനികരാണ് അകപ്പെട്ടത്. 600 മീറ്റര്‍ ഉയരവും ഒരു കിലോമീറ്ററോളം വീതിയുമുള്ള മഞ്ഞുമലയാണ് ഇടിഞ്ഞുവീണത്. കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇവരെല്ലാവരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയായ സുധീഷ് ആയിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാളി സൈനികന്‍. അഭ്യൂഹം പരന്നതോടെ സുധീഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നാട്ടില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു.
സുധീഷിനോടൊപ്പം ജോലിചെയ്തിരുന്ന കായംകുളം സ്വദേശി അജയന്‍ അവധിക്ക് എത്തിയതോടെയാണ് സുധീഷ് സുരക്ഷിതനാണെന്ന സംശയം ഉയര്‍ന്നത്. അജയന്‍ സുധീഷിന്റെ വീട് സന്ദര്‍ശിച്ചശേഷം ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. റഷ്യന്‍ നിര്‍മ്മിത റഡാര്‍ ഉപയോഗിച്ച് മഞ്ഞുമലയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നറിയാനുള്ള പ്രത്യേക സ്‌കാനിംഗ് നടത്തിയപ്പോള്‍ സിഗ്‌നല്‍ അനുകൂലമായിരുന്നുവെന്ന സൂചന ലഭിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം.

ജീവന്റെ കണികപോലും ഇല്ലെങ്കില്‍ ചുവന്ന സിഗ്‌നലും ജീവന്‍ ഉണ്ടെങ്കില്‍ പച്ച സിഗ്‌നലും തെളിയുന്ന റഡാറില്‍ പച്ച സിഗ്‌നലാണ് സ്‌കാനിംഗില്‍ തെളിഞ്ഞതെന്ന് സൂചിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ബി. ബി.സിയിലും പരാമര്‍ശം വന്നതോടെയാണ് അജയന്‍ ഇവരുടെ കമാന്‍ഡന്റിനോട് വിവരങ്ങള്‍ ചോദിച്ചത്്. ഇരുന്നൂറോളം സിവിലിയന്‍മാരും പത്തിലേറെ സൈനികരുമടങ്ങുന്ന സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതായാണ് വിവരം.

RECENT POSTS
Copyright © . All rights reserved