കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ കലാപത്തേക്കുറിച്ച് അന്വേഷിക്കാനെത്തിയ ബിജെപി സംഘത്തെ തിരിച്ചയച്ചു. മാല്‍ഡയില്‍ ദിവസങ്ങളായി തുടരുന്ന കലാപത്തില്‍ വസ്തുതാന്വഷണത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച മൂന്നംഗ സംഘമാണ് എത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം കൊല്‍ക്കത്തയിലേക്ക് തിരിച്ചയ്ക്കുകയായിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ്, എസ്.എസ്. അഹ്‌ലുവാലിയ, ബി.ജി. റാം എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നവര്‍.
സംഘര്‍ഷ ബാധിത മേഖലയായ കാലിയചക്കില്‍ സുരക്ഷ മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുളളതിനാല്‍ അങ്ങോട്ട് പോകാനുളള ഇവരുടെ ശ്രമത്തെ തടയുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. മാള്‍ഡയില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ബിഎസ്എഫും നാട്ടുകാരും തമ്മിലുളള സംഘര്‍ഷമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ജനുവരി 18ന് മാള്‍ഡ സന്ദര്‍ശിക്കാനിരിക്കെയാണ് ബിജെപിയുടെ വസ്തുതാ പഠന സംഘത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്.
സന്ദര്‍ശനം തടഞ്ഞ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. കലാപമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു അമിത് ഷാ ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. കഴിഞ്ഞ ഞായറാഴ്ചയാണ് അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയത്.
ലണ്ടന്‍: ഇന്റര്‍നെറ്റിലൂടെ വ്യാപകമായി ലഭിക്കുന്ന സോംബി കില്ലര്‍ കത്തിയുടെ വ്യാപാരം ബ്രിട്ടനി്ല്‍ നിരോധിച്ചു. ഗുണ്ടാ സംഘങ്ങള്‍ ഈ കത്തി വ്യാപകമായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനം. ഹൊറര്‍ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച നീളമുളള കത്തികളാണിത്. രണ്ട് അടിയോളം നീളമുളള ഈ കത്തിയ്ക്ക് എട്ട് പൗണ്ടാണ് വില. ഗുണ്ടാസംഘങ്ങളിലെ ചെറുപ്പക്കാര്‍ ഈ കത്തിയുമേന്തി നില്‍ക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എതിര്‍ സംഘങ്ങളെ ഇത് പ്രകോപിപ്പിക്കുന്നു. ഇരുപത്തിനാല് ഇഞ്ച് നീളവും വളഞ്ഞ അഗ്രമുളള ഈ കത്തി തലവെട്ടാന്‍ വളരെ ഉത്തമമാണെന്ന മട്ടിലാണിതിന്റെ പരസ്യ പ്രചരണങ്ങള്‍.
ഈ കത്തി ഉപയോഗിച്ചുളള കൊലപാതകങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് സ്‌കോട്ട്‌ലന്റ് യാര്‍ഡ് വ്യക്തമാക്കുന്നു. തലസ്ഥാനത്ത് മാത്രം കത്തി ഉപയോഗിച്ചുള്ള കൊലപാതകങ്ങള്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ചുപേരാണ് 2015ല്‍ കത്തിക്കിരയായത്. 2008നു ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. സ്വന്തം സുരക്ഷയ്‌ക്കെന്ന് കരുതിയാണ് ഇവരില്‍ പലരും ഈ കത്തിയുമായി നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പല ഗുണ്ടാസംഘങ്ങളും തങ്ങളുടെ അഭിമാന പ്രതീകമായാണ് ഈ കത്തി കൊണ്ട് നടക്കുന്നത്. അതേസമയം ഇവയുടെ വില്‍പ്പനയില്‍ കുറവുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ വിലയിരുത്തുന്നു. ഇതിന്റെ കൂര്‍ത്ത ഭാഗങ്ങള്‍ കൊണ്ടുളള ചെറിയ മുറിവ് പോലും മാരകമായിത്തീരാമെന്നാണ് പൊലീസ് പറയുന്നത്. വ്യാപാരം വര്‍ദ്ധിക്കുന്നുവെന്നതിന് തെളിവുകള്‍ തങ്ങളുടെ പക്കലില്ല. എന്നാല്‍ ഇവ വിനാശകരമാണെന്നതിന് തെളിവുണ്ടെന്നും അത് കൊണ്ട് തന്നെ ഇവ നിരോധിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
പതിമൂന്ന് ആയുധങ്ങളുടെ വില്‍പ്പന അധികൃതര്‍ നിരോധിച്ചിട്ടുണ്ട്. പലവിധ ബ്ലേഡുകളും കത്തികളും വാളുകളും കായികാഭ്യാസങ്ങളുമായി ബന്ധപ്പെട്ട പല ആയുധങ്ങളും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്. കത്തിയുപയോഗിച്ചുളള മരണങ്ങള്‍ വര്‍ദ്ധിച്ചിട്ടും ഇതിനെതിരെ ഫലപ്രദമായ നടപടികള്‍ കൈക്കൊളളാന്‍ രാജ്യത്തെ അധികാരികള്‍ തയാറിയിട്ടില്ലെന്ന് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് കരോലിന്‍ പിഡ്ജിയന്‍ ആരോപിക്കുന്നു.
ഷിബു മാത്യൂകീത്തിലി. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാല്‍ ബ്രിട്ടണില്‍ ശ്രദ്ധേയമായ കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) 2016ലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വെസ്റ്റ് യോര്‍ക്ഷയറിലെ സ്റ്റീറ്റന്‍ ഹബ്ബില്‍ നടന്ന ഭാരവാഹികളുടെ സമ്മേളനത്തില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ടോം ജോസഫ് അസ്സോസിയേഷന്റെ 2016ലെ അജണ്ട അവതരിപ്പിച്ചു.
സെക്രട്ടറി ഡേവിസ് പോള്‍, വൈസ് പ്രസിഡന്റ് ബിജി രന്ജു, ജോയിന്റ് സെക്രട്ടറി ആന്റോ പത്രോസ്, ട്രഷറര്‍ പൊന്നച്ചന്‍ പി തോമസ് എന്നിവര്‍ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മറ്റി 2016ലെ പ്രവര്‍ത്തനങ്ങള്‍ കീത്തിലി മലയാളി അസ്സോസിയേഷനു സമര്‍പ്പിച്ചു. വരും കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനും സഭയ്ക്കും സമുദായത്തിനും രാജ്യത്തിനും ഒരു പോലെ പ്രയോജനപ്പെടുന്ന വിധത്തിലാകുമെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി ഡേവിസ് പോള്‍ പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ തലമുറയ്ക്ക് മുന്‍തൂക്കം കൊടുക്കുന്ന പുത്തന്‍ പ്രവര്‍ത്തന രീതികളുമായി മുന്‍ പ്രസിഡന്റ് സോജന്‍ മാത്യുവും, എക്കാലത്തും കെ. എം. എ യുടെ താങ്ങും തണലുമായി നിലകൊള്ളുന്ന ആന്റോയും ജോജിയും ബിജു ജോസഫും 2016ലെ കെ എം എ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കലാ സാംസ്‌കാരീക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജി രന്ജു ഇക്കുറി നയിക്കും. ഇവരെ കൂടാതെ കെ.എം.യു ടെ സ്ഥാപക പ്രസിഡന്റായ ഡോ: സുധിന്‍ ഡാനിയേല്‍, മലയാളം യു കെ ദിനപത്രത്തിന്റെ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യു, കെ.എം.എ യുടെ മുന്‍ പ്രസിഡന്റ് അലക്‌സ് എബാഹം, സാബി ജേക്കബ്, റോബിന്‍സണ്‍ എന്നിവര്‍കെ.എം. എ യുടെ വളര്‍ച്ചയില്‍ പങ്കാളികളാകും. 2016 കെ. എം. എ യെ സംബന്ധിച്ചിടത്തോളം ഒരു മാറ്റത്തിന്റെ തുടക്കമാണ്. അതില്‍ പങ്കാളികളാകുവാന്‍, ഊര്‍ജ്ജസ്വലതയുള്ള ഒരു കൂട്ടായ്മയാകുവാന്‍ അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ടോം ജോസഫ് അറിയിച്ചു.
ചെന്നൈ.മണിച്ചിത്രത്താഴ് എന്ന സിനിമ കാണാത്ത മലയാളികള്‍ ചുരുക്കം. കേരളം കണ്ടതിലെ മെഗാഹിറ്റുകളില്‍ ഒന്നായ മണിച്ചിത്രത്താഴിന്റെ ഏറ്റവും വലിയ ഹൈലറ്റ് നാഗവല്ലിയുടെ വിടമാട്ടേന്‍ ആണെന്ന് കൊച്ചു കുട്ടികള്‍ വരെ പറയും. ശോഭന അഭിനയിച്ചു ജന്മം കൊടുത്ത നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മി ആന്നെന്ന് സംവിധായകന്‍ ഫാസിലും കൂട്ടരും ആസ്വാദക ലോകത്തിനെ വിശ്വസിപ്പിച്ചു. പക്ഷെ യഥാര്‍ത്ഥ ശബ്ദം അപ്പോഴും പുറത്തായിരുന്നു. എന്നാല്‍ നാഗവല്ലിക്ക് ജന്മം കൊടുത്ത ഭീകരതയുടെ ആ ശബ്ദം തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗയുടേതാണെന്ന് 23 വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകന്‍ ഫാസില്‍ വെളിപ്പെടുത്തി.
ഫാസില്‍ ഇപ്പോഴെങ്കിലും സത്യം തുറന്നു പറഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗ പറഞ്ഞു. ഇത്രയും കാലം ഈ വിഷയത്തില്‍ താന്‍ നിരാശയായിരുന്നുവെന്നും ഫാസിലിനെപ്പൊലെ പ്രശസ്തനായ ഒരു സംവിധായകന് സത്യം തുറന്നു പറയാന്‍ 23 വര്‍ഷം വേണമായിരുന്നോ എന്നും ദുര്‍ഗ്ഗ ചോദിക്കുന്നു.

ഫാസില്‍ തന്റെ അനുഭവക്കുറിപ്പില്‍ പറഞ്ഞതിങ്ങനെ…
ശോഭനയ്ക്കു വേണ്ടി നാഗവല്ലിയുടെ ഡയലോഗ് ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി തമിഴില്‍ ഡബ്ബു ചെയ്തത്. പക്ഷേ ഭാഗ്യലക്ഷ്മിയുടെ മലയാളം തമിഴ് സ്വരങ്ങള്‍ തമ്മില്‍ സാമ്യം തോന്നിച്ചു. അതു കൊണ്ട് തമിഴിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗയാണ് നാഗവല്ലിയുടെ പോര്‍ഷന്‍ ചെയതത്. അന്നത് ഭാഗ്യലക്ഷ്മിയോടും സിനിമാലോകത്തിനോടും പറയാന്‍ വിട്ടു പോയി.
മനപൂര്‍വ്വമായിരുന്നില്ല എന്നു വിശ്വസിക്കാമെങ്കിലും സത്യം തുറന്നു പറയാന്‍ ഫാസിലിന് 23 വര്‍ഷം വേണമായിരുന്നോ? പ്രേക്ഷകര്‍ ചോദിക്കുന്നു….
ലണ്ടന്‍ : 45000 ഓളം എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആദ്യ 24 മണിക്കൂര്‍ വോക്കൌട്ട് സമരം നടക്കാനിരിക്കെ പതിനായിരക്കണക്കിനു രോഗികള്‍ വലയും. ചൊവ്വാഴ്ചത്തെ 4000 ഓപ്പറേഷനുകള്‍ മാറ്റിവച്ചു. കുട്ടികളെയും പ്രായമായവരെയും കാന്‍സര്‍ രോഗികളെയും സമരം ബാധിക്കും. ഔട്ട് പേഷ്യന്റ് വിഭാഗം സ്തംഭിക്കും. എങ്കിലും നിലപാട് മാറ്റത്തിന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് തയാറായിട്ടില്ല.
ഇംഗ്ലണ്ടിലെ 160 ഹോസ്പിറ്റല്‍ ട്രസ്റ്റുകളെയും സമരം ബാധിക്കും. ചൊവ്വാഴ്ച രാവിലെ എട്ടിന് സമരം ബാധിക്കും. ഓപ്പറേഷനുകള്‍ മാറ്റിവച്ചത് രോഗികളെ അറിയിച്ചു കഴിഞ്ഞു. നാല് പതിറ്റാണ്ടിനു ശേഷം നടക്കുന്ന സമരം എന്‍എച്ച്എസിന്റെ താളം തെറ്റിക്കും. സമരത്തിനെതിരെ ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ എടുക്കുമെന്ന് ആണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഭീഷണിക്ക് വഴങ്ങേണ്ടതില്ല എന്നാണു ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലപാട്.
കഴിഞ്ഞമാസം നടക്കേണ്ട സമരം അവസാന മണിക്കൂറിലെ ചര്‍ച്ചയെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. ചൊവ്വാഴ്ചയ്ക്ക് പുറമേ ജനുവരി 26, ഫെബ്രുവരി 10 തീയതികളിലും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 1, ഡിസംബര്‍ 8, ഡിസംബര്‍ 9 തീയതികളില്‍ ഡോക്റ്റര്‍മാര്‍ പ്രഖ്യാപിച്ച സമരമായിരുന്നു മാറ്റിയത്. ജൂനിയര്‍ ഡോക്ടര്‍മാരില്‍ 98 ശതമാനത്തിന്റെയും പിന്തുണ സമരത്തിനുണ്ടായിരുന്നു.
രാവിലെ എട്ട് മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് എമര്‍ജന്‍സി കെയര്‍ സേവനം ഒഴിച്ച് മറ്റുള്ളവയില്‍ നിന്ന് വിട്ടു നില്‍ക്കാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പുതിയ കോണ്‍ട്രാറ്റിലെ ദോഷകരമായ ശുപാര്‍ശകള്‍ ഒഴിവാക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് തയാറാകാത്ത സാഹചര്യത്തില്‍ ജനുവരി 13 ന് സമരം നടത്തുമെന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതുമായി മുന്നോട്ടു പോവുകയാണ് അവര്‍. സര്‍ക്കാരുമായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ചര്‍ച്ച നടത്തുന്നുണ്ട്.
ആഴ്ചയില്‍ 56 മണിക്കൂര്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സര്‍ക്കാരിന്റെ പുതിയ കോണ്‍ട്രാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനും കൂട്ടത്തോടെ രാജ്യം വിടാനും തീരുമാനിച്ചത്. ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആണ് വിദേശത്തേയ്ക്ക് പോകാന്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ മുമ്പാകെ ഇതിനോടകം അപേക്ഷിച്ചത്. ‘അപകടകരമായ ജോലി സമയം’ എന്ന് വിശേഷിപ്പിച്ചാണ് ശനിയാഴ്ചയും വീക്കെണ്ട് വൈകുന്നേരവും ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുന്ന കോണ്‍ട്രാറ്റിനെതിരെ ഇവര്‍ രംഗത്തുവന്നത്.
തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 7 മുതല്‍ വൈകിട്ട് ഏഴു വരെയുള്ള ഡ്യൂട്ടിക്ക് പകരം പുതിയ കോണ്‍ട്രാറ്റ് അനുസരിച്ച് തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 7 മുതല്‍ രാത്രി 10 വരെ എന്നതാണ് നിര്‍ദ്ദേശം. അധിക വേതനമില്ലാതെ കൂടുതല്‍ സമയം ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ് എന്നാണ് പരാതി. വീക്കെണ്ടില്‍ 20 ശതമാനം കൂടുതല്‍ മരണം ഉണ്ടാകുന്നു എന്ന കണ്ടെത്തലിനു പിന്നാലെയാണ് ഡ്യൂട്ടി സമയം കൂട്ടി പുനക്രമീകരിച്ചത്.
ബംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ജാമ്യം ലഭിച്ചതിന് തിരുപ്പതി ക്ഷേത്രത്തില്‍ ലഭിച്ച വഴിപാട് എന്താണെന്നു കേട്ടാല്‍ ഞെട്ടും. 35 കാരനായ യുവാവ് തന്റെ ഇടതുകൈയിലെ ചെറുവിരലാണ് വഴിപാടായി അര്‍പ്പിച്ചത്. ബംഗളൂരുവിലെ രാമനഗരം സ്വദേശിയായ ഗ്രാനൈറ്റ് വ്യവസായി സുരേഷാണ് തന്റെ കൈവിരല്‍ മുറിച്ച് നേര്‍ച്ചയായി നല്‍കിയത്. ഡിസംബര്‍ 25 നാണ് സുരേഷ് തിരുപ്പതി ക്ഷേത്രത്തില്‍ എത്തി തന്റെ ചെറുവിരല്‍ മുറിച്ച് നേര്‍ച്ച അര്‍പ്പിച്ചത്. കഴിഞ്ഞ ഡിസംബര്‍ 19നാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ഏറെ ഭയപ്പെട്ടു. താന്‍ ഏറെ സ്‌നേഹിക്കുന്ന ഈ നേതാക്കള്‍ ജയിലില്‍ പോകുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് സുരേഷ് പറയുന്നത്. നേതാക്കള്‍ക്ക് ജാമ്യം ലഭിക്കുകയാണെങ്കില്‍ തന്റെ കൈവിരല്‍ മുറിച്ചു നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നത് ആ സമയത്താണ്. വിരല്‍ മുറിച്ചപ്പോള്‍ വേദനയൊന്നും തോന്നിയില്ല. ജോലി ചെയ്യുന്നതിനിടെ കാറിന്റെ എസി കംപ്രസറിനിടയില്‍ വിരല്‍ കുടുങ്ങി മുറിഞ്ഞ് പോയെന്നാണ് ഡോക്ടറോട് പറഞ്ഞതെന്നും ഇയാള്‍ പറഞ്ഞു.
വിരല്‍ മുറിച്ച കഥ അറിഞ്ഞ കോണ്‍ഗ്രസ് നേതാവ് എം.എച്ച്. അംബരീഷ് സുരേഷിനെ വിളിപ്പിക്കുകയും സംസാരിക്കുകയും ചെയ്തു. കലിയുഗത്തിലെ ഏകലവ്യന്‍ എന്നാണ് അംബരീഷ് സുരേഷിനെ വിശേഷിപ്പിച്ചത്. പക്ഷെ, ഇങ്ങനെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന് സുരേഷിനെ ഉപദേശിക്കുകയും ചെയ്തു. വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ തിരുപ്പതിയില്‍ എത്തി കൈവിരല്‍ മുറിച്ച ശേഷം ആയിരം രൂപയുടെ നോട്ടില്‍ പൊതിഞ്ഞ് കാണിക്കവഞ്ചിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അംബരീഷ് തന്റെ ജെപി നഗറിലുള്ള വീട്ടിലേക്ക് സുരേഷിനെ വിളിപ്പിച്ചപ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ ഇക്കാര്യം അറിയുന്നത്.
പുതുവര്‍ഷത്തില്‍ ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തില്‍ കാര്‍ഡിഫ് മലയാളി സജി കുര്യന്‍. ലോട്ടോ നറുക്കെടുപ്പില്‍ പതിനായിരക്കണക്കിന് പൗണ്ടിന്റെ ഭാഗ്യമാണ് അയര്‍ക്കുന്നം മറ്റക്കര സ്വദേശി സജി കുര്യനെ (വടക്കേടത്ത്) തേടിയെത്തിയത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കാര്‍ഡിഫിലെ ബാരിയിലാണ് സജി താമസിക്കുന്നത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന സജിയെ തേടി ഇത്തരമൊരു ഭാഗ്യമെത്തിയത് ഇതാദ്യമാണ്. ഓരോ തണ ലോട്ടറിയെടുക്കുമ്പോഴും തന്നെ ഭാഗ്യദേവത കടാക്ഷിക്കും എന്ന സജിയുടെ വിശ്വാസം ഒടുവില്‍ സത്യമായി. യൂറോമില്യണ്‍ ലോട്ടറിയും ലോട്ടോയും സജി സ്ഥിരമായി എടുക്കാറുണ്ടായിരുന്നു.
ശനിയാഴ്ച നറുക്കെടുത്ത ലോട്ടോ ലോട്ടറിയുടെ നമ്പരുകള്‍ മാച്ച് ചെയ്തതോടെ ടിക്കറ്റ് എടുത്ത കടയില്‍ പോയി വിവരം പറഞ്ഞു. ഇത്രയും വലിയ തുക തങ്ങള്‍ക്ക് നല്‍കാനാവില്ലെന്നും അടുത്തുള്ള പോസ്‌റ്റോഫിസിലോ ബാങ്കിലോ ടിക്കറ്റ് സബ്മിറ്റ് ചെയ്യാന്‍ അവര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിക്കുകയും അടുത്ത ദിവസം തുക അക്കൗണ്ടില്‍ വരികയും ചെയ്തു.
എന്നെങ്കിലും തനിക്ക് വലിയൊരു ലോട്ടറി ഭാഗ്യമുണ്ടാകുമെന്ന പ്രതീക്ഷ പൂവണിഞ്ഞതായി സജി പറഞ്ഞു. മെയില്‍ നേഴ്‌സായ സജി വര്‍ഷങ്ങളായി ലാന്‍ഡോ ഹോസ്പിറ്റലില്‍ ജോലി ചെയ്തുവരികയാണ്. ഇവിടെ തന്നെ സ്റ്റാഫ് നഴ്‌സാണ് ഭാര്യ സോയാമോള്‍. ഷാന്‍, ആന്‍ എന്ന രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.
കാര്‍ഡിഫുകാര്‍ക്കെല്ലാം പ്രിയങ്കരനാണ് സജി. സാമൂഹിക,സാംസ്‌കാരിക രംഗങ്ങളില്‍ ഇദ്ദേഹം നിറസാന്നിദ്ധ്യമാണ്. ലോട്ടറി തുക കൊണ്ട് കോട്ടയത്ത് ആധുനികസജ്ജീകരണങ്ങളോടെ ഷോപ്പിങ്ങ് മാള്‍ നിര്‍മ്മിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. യുകെയില്‍ തന്നെ ഇനിയും തുടരുമെന്നും കേരളത്തിലേക്ക് ഉടന്‍ തിരിച്ചുപോക്കില്ലെന്നുമാണ് സജി കുര്യന്‍ പറഞ്ഞത്. ഇത്തവണ ഭാഗ്യം തേടിയെത്തിയതോടെ ലോട്ടറി എടുക്കല്‍ നിര്‍ത്താന്‍ സജിയ്ക്ക് ഉദ്ദേശമില്ല. ഇനിയും വന്‍തുക ലോട്ടറിയടിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ലണ്ടന്‍: കുട്ടികളെ വളര്‍ത്തുന്ന വിഷയത്തില്‍ വിപ്ലവകരമായ ചില തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താനൊരുങ്ങുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. അച്ചടക്കത്തോടെ കുട്ടികളെ വളര്‍ത്തുന്നതിനായി മാതാപിതാക്കള്‍ക്ക് ക്ലാസുകള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം കാമറൂണ്‍ നല്‍കിക്കഴിഞ്ഞു. കുട്ടികളുടെ കാര്യങ്ങളില്‍പ്പോലും തലയിടുന്ന മുത്തശ്ശിയായി ഭരണകൂടം മാറുന്നുവെന്ന വിമര്‍ശനമുയരാനിടയുള്ള നീക്കത്തില്‍ കാമറൂണ്‍ തന്റേതായ ന്യായീകരണങ്ങളും നിരത്തുന്നുണ്ട്. കുട്ടികളുടെ അടുത്ത് എങ്ങനെ പെരുമാറണമെന്ന് മാതാപിതാക്കള്‍ മനസിലാക്കിയിരിക്കണമെന്നാണ് കാമറൂണ്‍ പറയുന്നത്.
പേരന്റിംഗ് ക്ലാസുകള്‍ സംബന്ധിച്ച് കാമറൂണ്‍ കുടുംബങ്ങളേക്കുറിച്ചുള്ള പ്രസംഗത്തില്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. എല്ലാ രക്ഷിതാക്കള്‍ക്കും സഹായം ആവശ്യമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വളരെക്കുറച്ച് സര്‍ക്കാര്‍ പദ്ധതികളേ ഉള്ളുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുമ്പ് നടപ്പിലാക്കുകയും പരാജയമാകുകയും ചെയ്ത പേരന്റിംഗ് പദ്ധതി തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണെന്നും വിമര്‍ശനമുണ്ട്.
2011ല്‍ നടപ്പാക്കിയ പദ്ധതിയില്‍ വെറും 2956 രക്ഷിതാക്കളെ മാത്രമേ ആകര്‍ഷിക്കാനായുള്ളൂ. അഞ്ച് മില്യന്‍ പൗണ്ട് ചെലവാക്കി തുടങ്ങിയ പദ്ധതിയില്‍ 20,000 പേരെയാണ് ലക്ഷ്യമിട്ടത്. ഒടുവില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും 1088 പൗണ്ട് വീതം ചെലവായതായാണ് കണക്ക്. പങ്കെടുത്തവരില്‍ 9 ശതമാനം മാത്രമായിരുന്നു പുരുഷന്‍മാര്‍. എങ്കിലും പങ്കെടുത്തവരില്‍ നടത്തിയ ഒരു പഠനത്തില്‍ അവരെല്ലാവരും സംതൃപ്തരാണെന്ന് തെളിഞ്ഞിരുന്നു.
ദമാസ്‌ക്‌സ്: ദമാസ്‌കസിനു സമീപം മഡയ പട്ടണത്തില്‍ തടഞ്ഞു വയ്ക്കപ്പെട്ട ജനങ്ങളെ ആക്ഷേപിച്ച് ഭരണാധികാരിയായ ബാഷര്‍ അല്‍ അസദിനെ അനുകൂലിക്കുന്നവര്‍. 40,000ത്തോളം ആളുകളാണ് മഡയയില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്തതിനാല്‍ പച്ചിലകള്‍ വേവിച്ച് കഴിക്കുന്നതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തെരുവു നായ്ക്കളേയും വളര്‍ത്തു പൂച്ചകളേയും വരെ ഭക്ഷണമാക്കിയതിനു ശേഷമാണ് ജീവന്‍ നിലനിര്‍ത്താന്‍ ഇവര്‍ പച്ചിലകള്‍ ഭക്ഷിക്കാന്‍ തുടങ്ങിയത്. നിരവധി പേര്‍ ഈ പ്രദേശത്ത് പട്ടിണി മൂലം മരണമടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പ്രദേശവാസികള്‍ പലായനം ചെയ്യാതിരിക്കാന്‍ പട്ടണാതിര്‍ത്തികളില്‍ സൈന്യം മൈനുകള്‍ പാകിയിരിക്കുകയാണ്.
ദുരിതത്തില്‍ കഴിയുന്ന ഇവരെ സഹായിക്കുന്നതിനു പകരം പരിഹസിക്കാനാണ് അസദിനെ അനുകൂലിക്കുന്ന ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കുന്നതെന്നാണ് പുതിയ വാര്‍ത്ത. മഡയയെ ബന്ധിച്ചതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഹാഷ്ടാഗും പ്രത്യക്ഷപ്പെട്ടു. പട്ടിണിയില്‍ മുങ്ങിയ ഒരു ജനതയെ ആക്ഷേപിക്കാവുന്നതില്‍ ഏറ്റവും ഹീനമെന്നു പറയാവുന്ന വിധത്തിലുള്ള പ്രചാരണമാണ് ഈ ഹാഷ്ടാഗില്‍ നടക്കുന്നത്. വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ചിത്രങ്ങളാണ് ഇവര്‍ പോസ്റ്റ് ചെയ്യുന്നത്. ജനങ്ങള്‍ പട്ടിണി മൂലം മരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ അന്താരാഷ്ട്രതലത്തിലുണ്ടായ സമ്മര്‍ദ്ദത്തേത്തുടര്‍ന്ന് വിഷയത്തിലിടപെടാന്‍ അസദ് ഭരണകൂടം തീരുമാനിച്ചു. ഇതിനു പിന്നാലെ വെള്ളിയാഴ്ച മുതലാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ക്യാംപെയ്ന്‍ ആരംഭിച്ചത്.
ഈ പ്രദേശത്തുള്ള 23 പേര്‍ക്ക് പട്ടണി മൂലം ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍. കഴിഞ്ഞ ആറു മാസമായി ഇവിടുത്തെ ജനങ്ങള്‍ക്ക് പുറത്തേക്ക് പോകാന്‍ കഴിയുന്നില്ല. ലെബനീസ് അതിര്‍ത്തിയിലുള്ള മുന്‍ വിനോദസഞ്ചാര കേന്ദ്രം സിറിയന്‍ സൈന്യത്തിന്റേയും ലെബനനിലെ ഹെസ്‌ബൊള്ളയുടേയും തടങ്കലിലാണ്. പുറത്തു നിന്ന് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഇവര്‍ തടഞ്ഞിരുന്നു.
ന്യൂഡല്‍ഹി: 2012 ജനുവരിയില്‍ കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സര്‍ക്കാരിന്റെ അറിവില്ലാതെ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത് സൈനിക അട്ടിമറി ലക്ഷ്യം വെച്ചായിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി. 2012 ഏപ്രില്‍ നാലിന് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട വാര്‍ത്തയാണ് യുപിഎ സര്‍ക്കാരിലെ വാര്‍ത്താ വിനിമയ സഹമന്ത്രിയായിരുന്ന മനീഷ് തിവാരി സ്ഥിരീകരിച്ചത്. മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങിനെതിരായ ഹര്‍ജി പരിഗണിക്കവെ ഡല്‍ഹി ലക്ഷ്യമിട്ട് സൈനിക വ്യൂഹം സഞ്ചരിച്ചുവെന്നായിരുന്നു വാര്‍ത്ത. കരസേനാ മേധാവിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ വി.കെ. സിങിനെ രക്ഷിക്കാന്‍ സൈനിക അട്ടിമറി ലക്ഷ്യമിട്ടായിരുന്നു സൈനിക യൂണിറ്റുകള്‍ നീങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
ആ സമയത്ത് താന്‍ പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്നു. തനിക്കറിയാവുന്ന വിവരങ്ങളനുസരിച്ച്, ദൗര്‍ഭാഗ്യകരമാണെങ്കിലും ആ വാര്‍ത്ത സത്യമാണ്. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിലാണ് തിവാരി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഹിസാര്‍, ആഗ്ര എന്നിവിടങ്ങളില്‍ നിന്നുള്ള സൈനിക യൂണിറ്റുകള്‍ ജനുവരി 16 രാത്രി ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച വാര്‍ത്ത. പ്രായവിവാദത്തില്‍ കേന്ദ്ര സര്‍ക്കാരുമായി അന്നത്തെ കരസേനാ മേധാവിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ജനറല്‍ വി.കെ. സിങ് ഏറ്റുമുട്ടല്‍ നടത്തിക്കൊണ്ടിരുന്ന സമയത്തായിരുന്നു ഈ സംഭവം. എന്നാല്‍ ആ സമയത്ത് വി.കെ. സിങ് ഇത് നിഷേധിച്ചിരുന്നു.
ഹിസാറിലെ മെക്കാനൈസ്ഡ് ഇന്‍ഫന്‍ട്രിയില്‍ നിന്നും പ്രധാന സൈനിക യൂണിറ്റ് ഡല്‍ഹി ലക്ഷ്യമാക്കി അപ്രതീക്ഷിതമായി നീങ്ങുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നായിരുന്നു എക്‌സ്പ്രസ് റിപ്പോര്‍ട്ട്. ആഗ്രയില്‍ നിന്നും 50 പാരാ ബ്രിഗേഡിന്റെ വലിയ ഘടകം അതേസമയം തന്നെ വിമാനമാര്‍ഗവും ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെയായിരുന്നു സൈനിക നീക്കം. തുടര്‍ന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ശശികാന്ത് ശര്‍മയോട് മലേഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി ഇന്ത്യിലേക്ക് അടിയന്തരമായി മടങ്ങാന്‍ നിര്‍ദേശം ലഭിച്ചു.
ജനുവരി 16ന് രാത്രി 11 മണിക്ക് ഓഫീസിലെത്തിയ അദ്ദേഹം മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ എകെ ചൗധരിയോട് എന്താണ് നടക്കുന്നതെന്ന വിശദീകരണം തേടിയിരുന്നു. സൈനിക കേന്ദ്രങ്ങള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ലഫ്. ജനറല്‍ എ.കെ .ചൗധരി ഇത് സ്ഥിരീകരിക്കുകയും അര്‍ദ്ധരാത്രിയിലെ നീക്കങ്ങള്‍ ശരിവെക്കുകയും ചെയ്തിരുന്നു. മനീഷ് തിവാരിയുടെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിന് വഴിവെക്കുമെന്നാണ് സൂചന.