ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ബ്രിട്ടീഷ് ചരക്ക് കപ്പൽ ചെങ്കടലിൽ മുങ്ങി. ഫെബ്രുവരി 18 -ാം തീയതിയാണ് ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത റൂബിമർ എന്ന ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടത്. യെമനിലെ അൽ മുഖയ്ക്ക് തെക്ക് 35 നോട്ടിക്കൽ മൈൽ അകലെയുള്ള ബാബ് അൽ-മന്ദാബ് കടലിടുക്കിലാണ് കപ്പൽ ആക്രമിക്കപ്പെട്ടത് എന്ന് യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വെളിപ്പെടുത്തിയിരുന്നു.
171.6 മീറ്റർ നീളവും 27 മീറ്റർ വീതിയുമുള്ള ബ്രിട്ടീഷ് ചരക്ക് കപ്പലിലെ ജീവനക്കാർ ആക്രമണത്തെ തുടർന്ന് കപ്പൽ ഉപേക്ഷിക്കാൻ നിർബന്ധിതരായിരുന്നു. ആക്രമണത്തിൽ കപ്പൽ തകർന്നെങ്കിലും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. മിഡിൽl ഈസ്റ്റിൽ അടുത്തിടെയുണ്ടായ ഹൂതികളുടെ ആക്രമണത്തിൽ പൂർണമായും നശിച്ച കപ്പലാണ് ഇത്. കപ്പൽ തകർന്നത് മൂലം ഉണ്ടായ നഷ്ടത്തിന്റെ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നലെയും ഹൂതികൾ ചെങ്കടലിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഏതെങ്കിലും കപ്പലുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചതായുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
ചെങ്കടലിലെ ചരക്ക് കപ്പലുകൾക്കെതിരെ യുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങൾക്കെതിരെ യുകെ യു എസ് സംയുക്ത സേന ശക്തമായ കടന്നാക്രമണം നടത്തികൊണ്ടിരിക്കുകയാണ് . ഹൂതികൾക്കെതിരെയുള്ള സൈനിക നടപടിയിൽ ഓസ്ട്രേലിയ, ബഹ്റിൻ, കാനഡ, ഡെന്മാർക്ക്, നെതർലാൻഡ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ പിന്തുണയും ഉണ്ട് . ചെങ്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഒഴിവാക്കാനും ഏറ്റവും നിർണ്ണായകമായ ജലപാതയിൽ സുസ്ഥിരത കൈവരിക്കാനുമാണ് തങ്ങളുടെ നടപടി എന്ന് യുകെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വടക്ക് പടിഞ്ഞാറൻ യെമന്റെ ഭൂരിഭാഗവുംl നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾ നവംബർ മുതൽ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരുകയാണ്. ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണ കാണിക്കാനാണ് തങ്ങളുടെ ആക്രമണം എന്നാണ് ഹൂതികൾ പറയുന്നത്. ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിന്റെ ഫലമായി ചരക്ക് വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- റോച്ച്ഡെയിൽ ബൈ ഇലക്ഷനിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള പിന്തുണ ലേബർ പാർട്ടി പിൻവലിച്ച സംഭവത്തിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് പാർട്ടി നേതാവ് കെയർ സ്റ്റാർമർ. എന്നാൽ ആ തീരുമാനം തികച്ചും ശരിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരത്തിൽ വർക്കേഴ്സ് പാർട്ടി ഓഫ് ബ്രിട്ടനിൽ അംഗമായ ജോർജ്ജ് ഗാലോവേയാണ് വിജയിച്ചത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന അസ്ഹർ അലി നാലാം സ്ഥാനത്ത് മാത്രമാണ് എത്തിയത്. യഹൂദ വിരുദ്ധ പ്രസ്താവനയെ തുടർന്ന് ലേബർ പാർട്ടി അസ്ഹർ അലിയ്ക്കുള്ള പിന്തുണ പിൻവലിച്ചത് കൊണ്ട് മാത്രമാണ് ഗാലോവേയ്ക്ക് ജയിക്കാനായതെന്നും സ്റ്റാർമർ വ്യക്തമാക്കി. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയെ മൂന്നാമതാക്കിക്കൊണ്ട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പ്രാദേശിക വ്യവസായിയായ ഡേവിഡ് ടുള്ളി അപ്രതീക്ഷിതമായി രണ്ടാം സ്ഥാനത്തെത്തി. വിജയിച്ചശേഷം നടത്തിയ പ്രസംഗത്തിൽ ഗാലോവേ, റിഷി സുനകും സ്റ്റാർമറും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ ആണെന്നും, ഇവർക്ക് രണ്ടു പേർക്കും ഉള്ള തിരിച്ചടിയാണ് റോച്ച്ഡെയിൽ പരാജയത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പ്രചാരണ സമയത്ത് ഉടനീളം പലസ്തീൻ ജനതയുടെ അവകാശവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചുവടുവെപ്പാണ് ഗാലോവേ നടത്തിയത്. തന്റെ വിജയം ജനങ്ങൾക്ക് വേണ്ടി ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. റോച്ച്‌ഡെയ്ൽ മത്സരം അടുത്ത കാലത്ത് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭിന്നിപ്പിക്കുന്ന പ്രചാരണങ്ങളിലൊന്നായിരുന്നുവെന്ന് പ്രധാനമന്ത്രി റിഷി സുനക് പ്രതികരിച്ചു. എന്നാൽ കൺസർവേറ്റീവ് പാർട്ടി തികച്ചും ശരിയായ രീതിയിലുള്ള ഒരു പ്രചരണം നടത്തിയതായും അദ്ദേഹം പറഞ്ഞു. 10,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന ലേബർ എംപി ടോണി ലോയിഡിൻ്റെ മരണത്തെ തുടർന്നാണ് റോച്ച്ഡെയിലിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയുടെ വിജയം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും, അസ്ഹർ അലിയുടെ യഹൂദ വിരുദ്ധ പ്രസ്താവനകളാണ് പാർട്ടിക്ക് തിരിച്ചടിയായത്. തൻ്റെ പരാമർശത്തിന് അലി ക്ഷമാപണം നടത്തിയെങ്കിലും പാർട്ടി അവരുടെ പിന്തുണ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച്എസിലെ ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം ആയിരക്കണക്കിന് രോഗികൾ ബുദ്ധിമുട്ടിലായി. ഏകദേശം 91,000 അപ്പോയിന്റ്മെൻ്റുകൾ പുന:ക്രമീകരിക്കേണ്ടതായി വന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 24-ാം തീയതി ശനിയാഴ്ച മുതൽ 29-ാം തീയതി ബുധനാഴ്ച വരെ 5 ദിവസങ്ങളിലായാണ് ജൂണിയർ ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തത്. മെച്ചപ്പെട്ട ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) യുടെ നേതൃത്വത്തിൽ ജൂണിയർ ഡോക്ടർമാർ നടത്തുന്ന പത്താമത്തെ സമരമാണ് ഇത്.
23, 000 -ലധികം ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തതായി എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. പണിമുടക്ക് കാരണം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ ഏകദേശം ആയിരം മണിക്കൂറിലധികം തടസ്സം നേരിട്ടതായാണ് റിപ്പോർട്ടുകൾ. 2022 ഡിസംബർ മുതൽ ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ നടത്തിയ വിവിധ പണിമുടക്കുകൾ കാരണം ഏകദേശം 1.4 ദശലക്ഷത്തിലധികം ഓപ്പറേഷനുകളും അപ്പോയിന്റ്മെൻ്റുകളും തടസ്സപ്പെട്ടതായാണ് ഏകദേശ കണക്കുകൾ.
ജൂണിൽ ഡോക്ടർമാരുടെ പണിമുടക്ക് കാരണം താളം തെറ്റിയ എൻഎച്ച്എസ്സിന്റെ പ്രവർത്തനത്തെ പിടിച്ചുനിർത്താൻ മറ്റ് എൻഎച്ച്എസ് ജീവനക്കാർ കഠിനാധ്വാനം ചെയ്തതായി എൻഎച്ച്എസിൻ്റെ ദേശീയ മെഡിക്കൽ ഡയറക്ടർ പ്രൊഫ. സ്റ്റീഫൻ പോവിഡ് പറഞ്ഞു . 35 ശതമാനം ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് ബി എം എ സമരം നടത്തുന്നത്. ഈ ആവശ്യം ഉന്നയിച്ച് ജൂനിയർ ഡോക്ടർമാർ ഇതുവരെ 39 ദിവസത്തെ സമരം നടത്തി കഴിഞ്ഞു. എൻഎച്ച്എസ് ഡോക്ടർമാരിൽ പകുതിയോളം പേർ ജൂണിയർ ഡോക്ടർമാർ ആണ്. അതുകൊണ്ട് തന്നെ ജൂണിയർ ഡോക്ടർമാർ നടത്തുന്ന സമരം എൻഎച്ച്എസ്സിനെ അടിമുടി ബാധിക്കും. വെയിൽസിൽ ജൂണിയർ ഡോക്ടർമാർ അടുത്തിടെ സമരം നടത്തിയിരുന്നു. വടക്കൻ അയർലൻഡിലെ ഡോക്ടർമാർ മാർച്ചിൽ പണിമുടക്ക് നടത്താൻ തയ്യാറാവുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാറ്റ് വിക്ക് വിമാനത്താവളത്തിന് സമീപം 15 വാഹനങ്ങൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക് പറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പേമാരിയും മഞ്ഞുവീഴ്ചയുമാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് M 23 നാല് മണിക്കൂർ അടച്ചിട്ടു.
M 23 – ലെ ജംഗ്ഷൻ 10 നും 11 നും ഇടയിൽ ലണ്ടനെ ബ്രൈറ്ററുമായി ബന്ധിപ്പിക്കുന്ന മോട്ടോർവേയുടെ ഇരുവശത്തും വെള്ളിയാഴ്ച രാത്രി ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പല വാഹനങ്ങളും അപകടത്തെ തുടർന്ന് റോഡിൽ നിന്ന് തെറിച്ചു മാറിയതായി ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. M 23 നാല് മണിക്കൂറുകൾക്ക് ശേഷം ഗതാഗതത്തിനായി തുറന്നെങ്കിലും ഇതുവഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കണമെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സസെക്സ് പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് കെൻസിങ്ടണിൽ വൻ തീപിടുത്തത്തെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലണ്ടനിലെ സൗത്ത് കെൻസിങ്ടണിലെ 5 നില കെട്ടിടത്തിനാണ് തീപിടിച്ചത് . സംഭവത്തെ തുടർന്ന് സമീപത്തെ വീടുകളിൽ നിന്ന് 170 ഓളം പേരെ ഒഴിപ്പിച്ചു.
അഞ്ച് നില കെട്ടിടത്തിലെ താഴത്തെ നിലയിൽ ആയിരുന്നു അഗ്നിബാധ ആരംഭിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂരയിലേയ്ക്ക് പടർന്ന തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. തീപിടുത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
15 ഫയർ എഞ്ചിനുകളും നൂറോളം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള പരിശ്രമത്തിലാണ്. കെട്ടിടത്തിന്റെ താഴത്തെ നില പൂർണ്ണമായും കത്തി നശിച്ചെന്നും എൽ എഫ് ബി അറിയിച്ചു. സമീപത്തെ കെട്ടിടങ്ങളിലേയ്ക്ക് തീ പടരുന്നത് തടയാൻ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞതായി സ്റ്റേഷൻ കമാൻഡർ സ്റ്റീവ് കോളിൻസ് പറഞ്ഞു . തീപിടുത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഭവനരഹിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നതായുള്ള കണക്കുകൾ പുറത്തുവന്നു. വീടില്ലാത്തവരുടെ എണ്ണത്തിൽ ലണ്ടനിൽ മാത്രം 40 ശതമാനം വർദ്ധനവ് ആണ് പ്രതിവർഷം ഉണ്ടാകുന്നത്. ഭവന രഹിതരായവർക്ക് താത്കാലിക താമസസൗകര്യം ഒരുക്കുന്നതിനായി വൻ തുകയാണ് കൗൺസിലുകൾ ചിലവഴിക്കുന്നത്. ലണ്ടൻ നഗരത്തിൽ വീടില്ലാത്തവർക്ക് താത്കാലികവാസമൊരുക്കാൻ 90 മില്യൺ പൗണ്ട് ആണ് കൗൺസിലുകൾ ഓരോ മാസവും ചിലവഴിക്കുന്നത്.
ഇത് ലണ്ടനിലെ മാത്രം സ്ഥിതി വിശേഷമല്ല. യുകെയിൽ ഉടനീളം വിവിധ കൗൺസിലുകൾ വൻ തുകയാണ് പാർപ്പിടമില്ലാത്തവർക്ക് താത്കാലിക വാസം ഒരുക്കാനായി ചിലവഴിക്കേണ്ടതായി വരുന്നത്. ലണ്ടൻ നഗരത്തിൽ മാത്രം അൻപതിൽ ഒരാൾക്ക് വീടില്ലെന്നാണ് കൗൺസിലുകളുടെ കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. ഭവനരഹിതർക്ക് താത്കാലിക വാസസ്ഥലങ്ങൾ തുടങ്ങാനും അവയുടെ അറ്റകുറ്റപ്പണികൾക്കും മറ്റ് സഹായങ്ങൾക്കുമായി സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് കൗൺസിലുകൾ ആവശ്യപ്പെട്ടു കഴിഞ്ഞു.
2023 -25 കാലത്തേയ്ക്ക് 352 മില്യൺ പൗണ്ട് ആണ് ഹൗസിംഗ് സപ്പോർട്ടിനായി ഗവൺമെൻറ് നീക്കി വച്ചിരിക്കുന്നത്. എന്നാൽ ഇത് തികച്ചും അപര്യാപ്തമാണെന്നാണ് കൗൺസിലുകൾ പറയുന്നത് . നിലവിലെ സ്ഥിതി തുടർന്നാൽ കൗൺസിലുകൾ പലരും പാപ്പരാകുന്ന സ്ഥിതിവിശേഷം ഉണ്ടാകും. നിലവിൽ 175,000 പേർ യുകെയിൽ താത്കാലിക വാസസ്ഥലങ്ങളിൽ കഴിയുന്നതായാണ് കണക്കുകൾ. ഇതിൽ 85,000 കുട്ടികളും ഉൾപ്പെടും. ലണ്ടനിലെ ഓരോ ക്ലാസ് മുറിയിലും വീടില്ലാത്ത ഒരു കുട്ടിയെങ്കിലും പഠിക്കുന്നുണ്ടെന്നത് പ്രശ്നത്തിന്റെ ഗൗരവം വളരെയാണെന്നതിന്റെ ചൂണ്ടു പലകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇൻറർനാഷണൽ സ്റ്റുഡൻസിന് ഏർപ്പെടുത്തിയിട്ടുള്ള ഇമിഗ്രേഷൻ നിയമങ്ങൾ മൂലം വിദേശത്തുനിന്നും യുകെയിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായുള്ള കണക്കുകൾ പുറത്തുവന്നു . ഇതോടെ രാജ്യത്തെ യൂണിവേഴ്സിറ്റികൾ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. ഗവൺമെന്റിന്റെ പുതിയ നിയന്ത്രണവും കുത്തനെയുള്ള വിസ ഫീസ് വർദ്ധനവുമാണ് പ്രധാനമായും യുകെയിലെ സർവകലാശാലകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
60- തിലധികം യുകെ സർവകലാശാലകളിൽ നിന്നുള്ള ഡേറ്റ അനുസരിച്ച് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം അനുവധിച്ച പഠന വിസകളുടെ എണ്ണത്തിൽ 35 % കുറവാണ് ഉണ്ടായിരിക്കുന്നത് എന്ന് മുഖ്യധാര സർവകലാശാലകളെയും യൂണിവേഴ്സിറ്റികളെയും പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റിസ് യുകെ (യുയുകെ) എന്ന സംഘടന പറഞ്ഞു. ജനുവരിയിലെ ഇമിഗ്രേഷൻ മാറ്റങ്ങൾക്ക് ശേഷം ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം 40 ശതമാനമായി കുറഞ്ഞതായാണ് കണ്ടെത്തിയത്.
ഇൻറർനാഷണൽ സ്റ്റുഡൻസിനുള്ള വിസയുടെ കാര്യത്തിൽ സർക്കാർ കടുംപിടുത്തം തുടരുകയാണെങ്കിൽ യുകെയിലുടനീളമുള്ള സർവകലാശാലകളെയും കോളേജുകളെയും അതിനോട് അനുബന്ധിച്ചുള്ള സമ്പദ് വ്യവസ്ഥയും അത് നശിപ്പിക്കുമെന്ന് യുയുകെയുടെ ചീഫ് എക്സിക്യൂട്ടീവ് വിപിയെൻ സ്റ്റർസ് പറഞ്ഞു.
സ്റ്റുഡൻറ് വിസയുടെ നടപടികൾ ബ്രിട്ടൻ ലഘൂകരിച്ചതിനെ തുടർന്ന് പതിനായിരകണക്കിന് വിദ്യാർഥികളാണ് യുകെയിലെത്തിയത്. പഠനത്തിനോടൊപ്പം ജോലി , യുകെയിൽ നല്ലൊരു ജോലി ലഭിക്കുന്നതിനോടൊപ്പം പെർമനന്റ് റെസിഡൻസ് കിട്ടാനുള്ള സാധ്യത എന്നിവയാണ് വിദ്യാർഥികളെ പ്രധാനമായും ആകർഷിച്ചത് . വിദ്യാർത്ഥി വിസയിൽ പലരും യുകെയിൽ എത്തിയത് തന്നെ കുടുംബത്തെ ഒന്നാകെ ബ്രിട്ടനിൽ എത്തിക്കാനാണ്. എന്നാൽ പുതിയ ഇമിഗ്രേഷൻ നയങ്ങളനുസരിച്ച് ഗവേഷണ വിദ്യാർത്ഥികൾക്ക് മാത്രമേ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ യുകെയിൽ എത്തിക്കാനാവുകയുള്ളൂ. ഇനി ജോലി കിട്ടിയാൽ തന്നെ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ യുകെയിൽ എത്തിക്കാനുള്ള ശമ്പള പരുധി ഉയർത്തിയതു മൂലവും കടുത്ത പ്രതികൂല സാഹചര്യമാണ് ഉരുത്തിരിഞ്ഞത്.
320, 000 – ത്തിലധികം ഇൻറർനാഷണൽ സ്റ്റുഡൻസ് ആണ് യുകെയിൽ വിവിധ സർവകലാശാലകളിലായി പഠിക്കുന്നത്. ഇത് മൊത്തം അഡ്മിഷന്റെ പകുതിയോളം വരും. ഓരോ വിദ്യാർത്ഥികളും ശരാശരി 17,000 പൗണ്ട് ആണ് ഫീസിനത്തിൽ അടയ്ക്കുന്നത്. പ്രവേശനത്തിലെ പെട്ടെന്നുള്ള കുറവ് പല സർവകലാശാലകളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടും . 2014 മുതലുള്ള ഇൻറർനാഷണൽ സ്റ്റുഡൻസിൻ്റെ യുകെയിലേയ്ക്കുള്ള വരവ് യുകെയുടെ മുഴുവൻ സമ്പദ് വ്യവസ്ഥയ്ക്ക് 60 ബില്യൺ പൗണ്ട് സംഭാവന നൽകിയതായാണ് യുയുകെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിരക്ക് പിടിച്ച ജീവിതത്തിൻറെ ഓട്ടത്തിൽ അൾട്രാ പ്രോസസ്ഡ് ഫുഡ് ഉപയോഗിക്കാത്തവർ ചുരുക്കമാണ്. യുകെയിലെ കുടുംബങ്ങൾ വാങ്ങുന്ന ഭക്ഷണത്തിൻറെ പകുതിയും അൾട്രാ പ്രോസസ്ഡ് ഫുഡ് ഇനങ്ങളിൽ പെട്ടതാണെന്ന കണക്കുകൾ പുറത്തുവന്നിരുന്നു. ചിപ്സ്, ക്രാക്കേഴ്സ്, പോപ്കോൺ തുടങ്ങിയ ലഘു ഭക്ഷണങ്ങളും , ഇൻസ്റ്റൻറ് ന്യൂഡിൽസുകളും സൂപ്പുകളും, ഫ്രോസൺ മീൽസ് , ബർഗറുകൾ ഉൾപ്പെടെയുള്ള ഫാസ്റ്റ് ഫുഡ് തുടങ്ങിയ വിഭാഗങ്ങൾ എല്ലാം തന്നെ അൾട്രാ പ്രോസസ്ഡ് ഫുഡിന്റെ വിഭാഗത്തിൽ പെടുന്നവയാണ്.
എന്നാൽ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ ശരീരത്തിന് വളരെ ഹാനികരമാണെന്ന പഠന റിപ്പോർട്ട് പുറത്തു വന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പ്രധാനമായും മനുഷ്യനിൽ ഉണ്ടാകുന്ന 32 ആരോഗ്യപ്രശ്നങ്ങൾക്ക് അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ കാരണമാകുമെന്ന ഗവേഷണ റിപ്പോർട്ട് കടുത്ത ഞെട്ടലാണ് ആരോഗ്യ വിദഗ്ധരിൽ സൃഷ്ടിച്ചിരിക്കുന്നത്. റെഡി മീൽസ് , ബ്രെഡ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ക്യാൻസർ, ടൈപ്പ് 2 പ്രമേഹം തുടങ്ങി മാനസികാരോഗ്യ പ്രശ്നങ്ങൾ വരെ സൃഷ്ടിക്കാൻ കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പലപ്പോഴും ഇത്തരം ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കൊഴുപ്പും ഉപ്പും പഞ്ചസാരയും ഹൃദയാഘാതവും സ്ട്രോക്കും ഉൾപ്പെടെ ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇത് കൂടാതെ ഇത്തരം ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടെയും നാരുകളുടെയും അഭാവവും ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് വഴി വയ്ക്കുന്നുണ്ട്.
10 ദശലക്ഷം ആളുകളുടെ വിവരശേഖരണത്തിലൂടെയാണ് ഗവേഷണം പൂർത്തിയായത്. പൊണ്ണത്തടിക്കും ഉറക്ക പ്രശ്നത്തിനും ശാസകോശ സംബന്ധമായ രോഗങ്ങൾക്കും പിന്നിൽ ഇത്തരം ഭക്ഷണങ്ങളുടെ അമിത ഉപയോഗം ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണങ്ങൾ കേടാകാതിരിക്കാൻ ചേർക്കുന്ന രാസവസ്തുക്കൾ, നിറങ്ങൾ എന്നിവയാണ് അൾട്രാ പ്രോസസ്ഡ് ഫുഡ് ഇനങ്ങൾ മനുഷ്യശരീരത്തിന് ഹാനികരമാകുന്നതിന് ഒരു കാരണം .
യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതൽ അൾട്രാ പ്രോസസ്ഡ് ഫുഡ് ഇനങ്ങൾ കഴിക്കുന്ന രാജ്യമാണ് യുകെ . യുകെയിലെ ഭക്ഷണത്തിൻറെ 57 ശതമാനം ഈ ഇനത്തിൽ പെട്ടവയാണ്. ഇത്തരം ഭക്ഷണത്തിന്റെ ഉപയോഗം എൻഎച്ച്എസ്സിനും വൻ ബാധ്യതയാണ് ഉണ്ടാക്കുന്നത്. പ്രതിവർഷം 6.5 ബില്ല്യൺ പൗണ്ട് ആണ് എൻഎച്ച്എസ് അമിതവണ്ണം മൂലമുള്ള രോഗങ്ങൾക്ക് മാത്രമായി ചിലവഴിക്കുന്നത്. ബ്രിട്ടീഷ് കൗൺസിലിന്റെ ജേർണലിലാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അൾട്രാ പ്രോസസ്ഡ് ഫുഡ് ഇനങ്ങൾ പുകയില ഉത്പന്നങ്ങൾ പോലെ തന്നെ ഹാനികരമാണെന്ന് കണ്ട് ഗവൺമെൻറ് നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കൂൾ അധികൃതരുടെ അനുമതിയില്ലാതെ ക്ലാസുകളിൽ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കൾക്ക് വൻ തുക പിഴ കൊടുക്കേണ്ടതായി വരും. നിലവിലെ തുകയായ 60 പൗണ്ടിൽ നിന്ന് 80 പൗണ്ട് ആയി പിഴ ഉയർത്താനാണ് തീരുമാനം. അടുത്ത സെപ്റ്റംബറിൽ പുതുക്കിയ പിഴ ഈടാക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്.
മഹാമാരിയുടെ സമയത്ത് ലോക്ഡൗണിനെ തുടർന്നുള്ള ഓൺലൈൻ ക്ലാസുകളും മറ്റും സ്റ്റുഡൻസിനെ ക്ലാസുകളിൽ ഹാജരാകുന്നതിൽ നിന്ന് മാനസികമായി അകറ്റിയതായും വിലയിരുത്തപ്പെടുന്നുണ്ട്. മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് സ്കൂളുകളുടെ ഹാജർ നിലകൊണ്ടെത്തിക്കുന്നതിനായിട്ടാണ് പ്രധാനമായും പിഴ തുക ഉയർത്താനുള്ള നീക്കം സർക്കാർ കൈകൊണ്ടിരിക്കുന്നത്. കുട്ടികൾ സ്ഥിരമായി ക്ലാസുകളിൽ വരാതിരിക്കുന്നത് മൂലമുള്ള അരാജകത്വം ഒഴിവാക്കുന്നതിന് ഫൈൻ ഈടാക്കേണ്ടത് ആവശ്യമാണെന്ന് ഒരു പ്രധാന അധ്യാപക സംഘടന അഭിപ്രായപ്പെട്ടു.
എന്നാൽ നിയമം എന്ത് തന്നെയായാലും പിഴ ഈടാക്കുന്ന കാര്യത്തിൽ പ്രാദേശിക കൗൺസിലുകൾക്കനുസരിച്ച് ചില അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എത്ര തുക പിഴ നൽകണം, എപ്പോൾ പിഴ നൽകണം എന്നത് സ്കൂളുകൾ ഏത് സ്ഥലത്താണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ചില സ്ഥലങ്ങളിൽ കർശനമായി പിഴ ഈടാക്കുമ്പോൾ ചില സ്ഥലങ്ങളിൽ പിഴ മേടിക്കാറില്ല . എന്നാൽ പുതിയ നിർദ്ദേശം അനുസരിച്ച് ഇംഗ്ലണ്ടിൽ ഉടനീളം ഏകീകരിച്ച പിഴ ഈടാക്കുന്ന സമീപനം പിന്തുടരാനാണ് സർക്കാർ സമീപനം. ഇതിൻറെ അടിസ്ഥാനത്തിൽ ഒരു കുട്ടിക്ക് 5 ദിവസത്തെ സ്കൂൾ ദിനങ്ങൾ നഷ്ടമായാൽ പിഴ ഈടാക്കാനാണ് സ്കൂളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
വിവിധ ടേമുകളുടെ ഇടയിൽ വരുന്ന അവധികളോട് അനുബന്ധിച്ച് കൂടുതൽ ദിവസം ഹാജരാകാതിരുന്നാൽ കൂടുതൽ പിഴ ഈടാക്കാനാണ് ആലോചിക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ മാധ്യമങ്ങളോട് പറഞ്ഞു. പലപ്പോഴും ടേം ടൈം അവധികളോട് അനുബന്ധിച്ച് കുട്ടികൾ കൂടുതൽ ദിവസം ലീവ് എടുക്കുന്നതിന് പ്രധാനകാരണം മാതാപിതാക്കളാണ്. മാതാപിതാക്കളുടെ അവധി കാല യാത്രകളാണ് ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. സ്കൂളുകളുടെ വേനൽ കാല അവധികൾ കുറയ്ക്കാനുള്ള മാർഗനിർദേശം അടങ്ങിയ റിപ്പോർട്ട് സർക്കാരിന് നൽകിയതായുള്ള വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പലപ്പോഴും വേനൽ കാല അവധി ദിനങ്ങളിലായിരുന്നു യുകെ മലയാളികൾ കേരളത്തിലെത്തിയിരുന്നത് . അവധി ദിനങ്ങൾ കുറയുന്നതും ക്ലാസിൽ ഹാജരായില്ലെങ്കിൽ വൻ തുക പിഴ കൊടുക്കേണ്ടി വരുന്നതും യുകെ മലയാളികളുടെ നാട്ടിലേക്കുള്ള വരവിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെ പത്തോളം കൗൺസിലുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ നികുതി വർദ്ധനവ്, വികസന പ്രവർത്തനങ്ങൾ വെട്ടി കുറയ്ക്കുക തുടങ്ങിയവ നടപ്പിലാക്കാൻ അധികം താമസിയാതെ ഈ കൗൺസിലുകൾ നിർബന്ധിതമാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 4 ബില്ല്യൺ പൗണ്ട് അടിയന്തരമായി നൽകണം എന്നാണ് ഇതേക്കുറിച്ച് വിവിധ പാർട്ടികളിലെ എംപിമാർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കൗൺസിലുകളുടെ പ്രതിസന്ധി മറികടക്കാൻ 600 മില്യൺ പൗണ്ട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൗൺസിലുകളുടെ പ്രവർത്തനത്തെ കുറിച്ചും സാമ്പത്തിക സുസ്ഥിരതയെ കുറിച്ചും നടത്തിയ ഒരു സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സർവ്വേയിൽ പങ്കെടുത്ത 9 ശതമാനം കൗൺസിലുകളും അടുത്ത 12 മാസത്തിനുള്ളിൽ സാമ്പത്തിക പാപ്പരത്തം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗവൺമെന്റിൽ നിന്ന് അധിക ധനസഹായമില്ലാതെ അടുത്ത 5 വർഷത്തിനുള്ളിൽ തങ്ങൾ തകർന്നടിയുമെന്നാണ് പകുതിയിലധികം കൗൺസിലുകളും അഭിപ്രായപ്പെട്ടത്.
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൗൺസിൽ നികുതി ഉയർത്താനാണ് എല്ലാവരും പദ്ധതി തയ്യാറാക്കുന്നത്. പാർക്കിംഗ് തുടങ്ങിയ മറ്റ് സേവനങ്ങളിലൂടെ അധിക ധനസമാഹാരത്തിനൊരുങ്ങുകയാണ് മിക്ക കൗൺസിലുകളും . ജനങ്ങളെ പിഴിഞ്ഞുള്ള അധിക ധനസമാഹരണം മൂലം വൻ ജന രോഷമാണ് പ്രാദേശിക കൗൺസിൽ മേധാവികൾക്ക് നേരെ ഉയർന്നു വന്നിരിക്കുന്നത്. കൗൺസിലുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും തുടർന്നുള്ള അധിക നികുതിയും വരുന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്ക പാർട്ടിയുടെ ദേശീയ നേതൃത്വങ്ങൾക്ക് ഉണ്ട് .
വോക്കിംഗ്, നോട്ടിംഗ്ഹാം, ബർമിംഗ്ഹാം, തുറോക്ക് എന്നീ 4 കൗൺസിലുകൾ ഉൾപ്പെടെ എട്ട് ഇംഗ്ലീഷ് കൗൺസിലുകൾ നേരത്തെ തന്നെ കഴിഞ്ഞ 15 മാസത്തിനുള്ളിൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു . ഇതിൽ ബർമിംഗ്ഹാം സിറ്റി കൗൺസിൽ 21 ശതമാനമായി കൗൺസിൽ ടാക്സ് കുത്തനെ ഉയർത്തിയത് വൻ വാർത്താപ്രാധാന്യം ആണ് നേടിയത് . ഒട്ടേറെ യു കെ മലയാളികളാണ് ബർമിംഗ്ഹാമിൽ താമസിക്കുന്നത്. ക്രൗൺ എലിസബത്ത് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എൻഎച്ച്എസ് ഹോസ്പിറ്റലുകൾ ഉള്ളത് ബർമിംഗ്‌ഹാമിലാണ്. ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് ഒട്ടേറെ തൊഴിൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നു എന്നത് തന്നെയാണ് മലയാളികൾ ബെർമിംഗ്ഹാമിൽ എത്താനുള്ള പ്രധാന കാരണം. ലണ്ടൻ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ബെർമിംഗ്ഹാം തുറന്നു കൊടുക്കുന്ന അവസരങ്ങളാണ് മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രധാനമായും ഈ നഗരത്തിലേക്ക് ആകർഷിച്ചിരുന്നത്.
കൗൺസിൽ ടാക്സ് ഉയർത്തുക മാത്രമല്ല പല വികസന പ്രവർത്തനങ്ങളും പണം ഇല്ലാത്തതിന്റെ പേരിൽ ബർമിംഗ്ഹാമിൽ മുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വിളക്കുകൾ കത്തിക്കാതിരിക്കുന്നതിലൂടെ പ്രതിവർഷം ഒരു മില്യൺ പൗണ്ട് വരെയും ഹൈവേകളുടെ അറ്റകുറ്റ പണികൾ വെട്ടികുറച്ചാൽ 12 മില്യൺ പൗണ്ട് വരെയും ലാഭിക്കാമെന്നുമാണ് നഗരസഭയുടെ കണക്കുകൂട്ടൽ. മുതിർന്നവരുടെ സാമൂഹിക പരിചരണം പോലുള്ള കാര്യങ്ങളും വെട്ടികുറയ്ക്കാനാണ് തീരുമാനം. ഇതിലൂടെ 23.7 മില്യൺ പൗണ്ട് ആണ് ലാഭിക്കാൻ ലക്ഷ്യമിടുന്നത്.
നികുതി വർദ്ധിപ്പിക്കുകയും ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളിൽ വീഴ്ച വരുത്തുകയും ചെയ്യുന്ന കൗൺസിലുകളുടെ നടപടിയിൽ വൻ ജനരോക്ഷമാണ് ഉയർന്നു വന്നിരിക്കുന്നത്. ഭരണകർത്താക്കളുടെ പിടിപ്പുകേടിന് ജനങ്ങൾ ബലിയാടാകേണ്ടതായി വരുന്ന അവസ്ഥയെന്നാണ് ഒട്ടുമിക്ക മലയാളികളും കൗൺസിൽ ടാക്സ് വർദ്ധിപ്പിച്ചതിനോട് പ്രതികരിച്ചത്