ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ ക്രിസ്‌തുമസ് കാലത്ത് ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത് 70 മൈൽ വേഗതയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റ്. വരാനിരിക്കുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ഇതിന് പിന്നാലെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി റോയൽ ഓട്ടോമൊബൈൽ ക്ലബ്(ആർ എ സി) രംഗത്തെത്തി. ശനിയാഴ്ചയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കാണുന്നുണ്ട്.

വടക്കൻ ഇംഗ്ലണ്ടിൽ 70 മൈൽ വേഗതയിലും മിഡ്‌ലാൻഡിൽ 50 മൈൽ വേഗതയിലും വെള്ളിയാഴ്ച വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. ശക്തമായ മഴയും കാറ്റും ഈ ക്രിസ്‌തുമസ് അവധിക്കാലത്തെ യാത്രകൾക്ക് തടസമാകും എന്ന് ചൂണ്ടിക്കാട്ടിയ ആർ എ സി വക്താവ് സൈമൺ വില്യംസ്, ഇവ മുൻകൂട്ടി കണ്ട് യാത്രയ്ക്ക് അധിക സമയം അനുവദിക്കണമെന്നും ഓർമ്മിപ്പിച്ചു.

ഞായറാഴ്ച ക്രിസ്മസ് രാവിൽ കനത്ത മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ക്രിസ്തുമസ് ദിനം രാജ്യത്തെ ചില ഭാഗങ്ങളിൽ താപനില 7C ഉം മറ്റ് ചിലഭാഗങ്ങളിൽ 3-6C ഉം വരെ താഴും. സ്‌കോട്ട്‌ലൻഡിൽ ക്രിസ്മസിന് ശേഷമുള്ള ദിവസങ്ങളിൽ -8 സെൽഷ്യസ് വരെ താപനില കുറയും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടികളിൽ എത്രമാത്രം സമൂഹമാധ്യമങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ലോകമെമ്പാടും വൻ ചർച്ചാവിഷയമാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനുള്ള നടപടികൾ യുകെ ആരംഭിച്ചതായി ഉള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പലപ്പോഴും കൊച്ചുകുട്ടികൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ പരാജയമാണെന്ന ആക്ഷേപം ശക്തമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യപ്പെടുന്ന പല കാര്യങ്ങളും കുട്ടികളിൽ പലരീതിയിലുള്ള സ്വഭാവ ദൂഷ്യങ്ങളിലേയ്ക്കും മാനസികാരോഗ്യ പ്രശ്നങ്ങളിലേയ്ക്കും വഴി വെക്കുന്നതായുള്ള കണ്ടെത്തലാണ് 16 വയസ്സിന് താഴെയുള്ള കുട്ടികളിൽ നിരോധനം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്നതിന് ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞതാണ് യുകെയിൽ വിഷയം വീണ്ടും ചർച്ചയാകാൻ കാരണമായത്. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ വിവിധ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ലണ്ടനിലെ വിവിധ സ്കൂളുകളിൽ സന്ദർശിച്ച ഋഷി സുനക് പ്രസ്തുത വിഷയത്തിൽ കുട്ടികളുമായി സംവാദങ്ങൾ നടത്തിയിരുന്നു , സമൂഹമാധ്യമങ്ങളിലെ അമിത ഉപയോഗം കുട്ടികളുടെ മാനസിക വളർച്ചയും സാമൂഹിക ജീവിതത്തെയും പഠനത്തെയും കാര്യമായി ബാധിക്കുന്നതായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് .

സമൂഹമാധ്യമങ്ങളിൽ കൂടി കുട്ടികളിൽ അപകടകരമാകുന്ന ഉള്ളടക്കങ്ങൾ എത്തുന്ന സംഭവങ്ങളിൽ സമൂഹമാധ്യമ കമ്പനികളുടെ വരുമാനത്തിന്റെ 10 ശതമാനം പിഴ ഈടാക്കാനുള്ള ഓൺലൈൻ സേഫ്റ്റി ആക്ട് അടുത്തിടെയാണ് യുകെയിൽ നിലവിൽ വന്നത്. കുട്ടികളെ സമൂഹമാധ്യമങ്ങളിലെ ചതിക്കുഴിയിൽ നിന്ന് സുരക്ഷിതമാക്കുന്നതിനായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഋഷി സുനകിന്റെ വക്താവ് കാമില മാർഷൽ പറഞ്ഞു. നിരോധനത്തിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നിട്ടില്ലെന്നാണ് സൂചനകൾ . സോഷ്യൽ മീഡിയയുടെ ഉപയോഗം മൂലം കൗമാരക്കാർ ആത്മഹത്യ ചെയ്ത സംഭവങ്ങൾ യുകെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകൂടാതെ ഓൺലൈൻ ഗെയിമുകളുടെ സ്വാധീനം പല അപകടങ്ങളിലും കുട്ടികളെ കൊണ്ട് ചെന്ന് എത്തിക്കുന്നതും സർക്കാരിൻറെ മുന്നിലുണ്ട്. ഈ വസ്തുതകളെല്ലാം പരിഗണിച്ചായിരിക്കും നിരോധനമാണോ , നിയന്ത്രണമാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ ജനനനിരക്ക് കുറഞ്ഞത് പല സ്കൂളുകളുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പല സ്കൂളുകളും അടച്ചിടുകയോ മറ്റുള്ളവയുമായി ലയിപ്പിക്കുകയോ ചെയ്യേണ്ട സ്ഥിതി ആണ് സംജാതമായിരിക്കുന്നത്. ഈ രീതിയിൽ സ്കൂളുകളുടെ എണ്ണം കുറയുന്നത് വിദ്യാർഥികളെയും മാതാപിതാക്കളെയും കടുത്ത ദുരിതത്തിലാക്കും. പ്രൈമറി സ്കൂളുകൾ പലതും അടച്ചുപൂട്ടുന്നതുമൂലം കുരുന്നു കുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസത്തിനായി നല്ലൊരു ദൂരം യാത്ര ചെയ്യേണ്ടതായി വരുന്നത് കുട്ടികളിൽ ശാരീരിക മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കാനും പഠനവൈകല്യത്തിനും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇംഗ്ലണ്ടിലെ 88 പ്രൈമറി സ്കൂളുകളിൽ കുട്ടികൾ കുറവായതിനാൽ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് ഒരു പ്രമുഖ മാധ്യമം നടത്തിയ സർവ്വേയിൽ കണ്ടെത്തി. വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് മൂലം പല സ്കൂളുകളും ആശങ്കയിലാണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് ജനറൽ സെക്രട്ടറി പോൾ വൈറ്റ് മാൻ പറഞ്ഞു. കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ സ്കൂളുകൾ അടച്ചുപൂട്ടിയാൽ പിന്നീട് അവ തുറന്നു പ്രവർത്തിക്കാൻ സ്ഥലം കിട്ടാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. കുട്ടികളുടെ എണ്ണത്തിൽ കുറവുള്ള സ്കൂളുകൾക്ക് മതിയായ പിന്തുണ സർക്കാർ ഉറപ്പാക്കണമെന്ന് പോൾ വൈറ്റ് മാൻ ആവശ്യപ്പെട്ടു.

2022 -ലെ കണക്കുകൾ പ്രകാരം 4.52 മില്യൺ കുട്ടികളാണ് ഇംഗ്ലണ്ടിൽ ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം 16769 പ്രൈമറി സ്കൂളുകളാണ് ഇംഗ്ലണ്ടിലുള്ളത്. കുട്ടികളുടെ അഭാവം മൂലം പല പ്രൈമറി സ്കൂളുകളും അടച്ചുപൂട്ടുന്നത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന അഭിപ്രായം ശക്തമാണ്. ഇതിനോടൊപ്പം തന്നെ അടച്ചുപൂട്ടുന്ന സ്കൂളുകളുടെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജോലിയും വൻ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പാൻഡെമിക് സമയത്ത് തന്റെ ഭർത്താവിന്റെ നേതൃത്വത്തിലുള്ള ഒരു കമ്പനി യുകെ സർക്കാരിന് വിറ്റ പി പി ഇ കിറ്റുകളിൽ നിന്ന് ദശലക്ഷക്കണക്കിന് പൗണ്ട് ലാഭം തനിക്ക് ലഭിച്ചതായി മിഷേൽ മോൺ തുറന്നു സമ്മതിച്ചിരിക്കുകയാണ്. ബിബിസിയുമായുള്ള ഒരു അഭിമുഖത്തിലാണ് ദമ്പതികൾ മൂന്നു വർഷമായി നിഷേധിച്ച കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നത്. പാൻഡെമിക് സമയത്ത് എൻ എച്ച് എസിലേക്ക് പി പി ഇ കിറ്റ് വിതരണം ചെയ്യുന്നതിനായി പി പി ഇ മെഡ്പ്രൊ എന്ന കമ്പനിക്ക് 20 മില്ല്യണിലധികം പൗണ്ട് മൂല്യമുള്ള സർക്കാർ കരാറുകൾ വിഐപി പാതയിലൂടെ ലഭിച്ചു. 2021 നവംബറിൽ പിപിഇ മെഡ്‌പ്രോയ്ക്ക് വിഐപി പാതയിൽ ഇടം ലഭിക്കുന്നതിന് മിഷേൽ മോണിന്റെ ഭർത്താവായ ബറോണസ് മോണാണ് ചുക്കാൻ പിടിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. കമ്പനി വിതരണം ചെയ്ത ദശലക്ഷക്കണക്കിന് ഗൗണുകൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെങ്കിലും കരാർ പ്രകാരമാണ് ഇവ വിതരണം ചെയ്തതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. മുൻപ് ഇത്തരം കരാറുകളുമായുള്ള തന്റെ ബന്ധം മിഷേൽ നിഷേധിച്ചിരുന്നെങ്കിലും, താനും മക്കളും സാമ്പത്തിക ട്രസ്റ്റിന്റെ ഗുണഭോക്താക്കളാണെന്ന് അവർ സമ്മതിച്ചിരിക്കുകയാണ്.

മുൻ കൺസർവേറ്റ് പാർട്ടി അംഗവും, പ്രശസ്തമായ ബ്രാൻഡിന്റെ ഉടമയുമാണ് മിഷേൽ മോൺ. തങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് കള്ളം പറഞ്ഞത് മാത്രമാണ് തങ്ങളുടെ ഭാഗത്തുനിന്നും സംഭവിച്ച തെറ്റന്നു അവർ ബിബിസിയോട് വ്യക്തമാക്കി. രണ്ടര വർഷമായി തങ്ങൾ ദേശീയ ക്രൈം ഏജൻസിയുടെ (എൻസിഎ) അന്വേഷണത്തിലാണെന്ന് ദമ്പതികൾ ബിബിസിയോട് അംഗീകരിച്ചിട്ടുമുണ്ട്. നിലവിൽ പാർലമെന്റിൽ നിന്ന് അവധിയിൽ പ്രവേശിച്ച ബറോണസ്, തന്റെ പദവി തിരികെ നൽകുമോ എന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെള്ളിയാഴ്ച ഏഴ് ബോട്ടുകളിലായി 292 കുടിയേറ്റക്കാർ ഫ്രാൻസിൽ നിന്ന് യുകെയിലെത്തിയതായി ഹോം ഓഫീസ് അറിയിച്ചു. ഡിസംബർ 3 – ന് 118 പേർ അനധികൃതമായി ഇംഗ്ലീഷ് ചാനൽ കടന്ന് എത്തിയതിന് ശേഷം രേഖപ്പെടുത്തിയ ആദ്യത്തെ അനധികൃത കുടിയേറ്റമാണ് കഴിഞ്ഞ ദിവസം നടന്നത്. കഴിഞ്ഞ മാസം 300 പേർ ചാനൽ മുറിച്ചു കടന്ന സംഭവത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായ പരിക്കു പറ്റുകയും ചെയ്തിരുന്നു.

ഇതുവരെ 29,382 അനധികൃത കുടിയേറ്റക്കാർ യുകെയിൽ എത്തിയതായാണ് ഔദ്യോഗിക കണക്കുകൾ . 2022ൽ 45,774 പേരാണ് ചെറുവള്ളങ്ങളിൽ യുകെയിൽ എത്തിയത്. വെള്ളിയാഴ്ച നടന്ന കടന്നുകയറ്റത്തിൽ 60 – തിലധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്. ഫ്രഞ്ച് തീരത്തു നിന്ന് 8 കിലോമീറ്റര്‍ പിന്നിട്ടപ്പോൾ തന്നെ കാറ്റടിച്ച് ബോട്ട് മുങ്ങി . അധികൃതരുടെ! നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഒരു മണിക്കൂറിനുള്ളിൽ 66 പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ .

2021 – നവംബറിൽ ഫ്രാൻസിൽ നിന്ന് യുകെയിലേയ്ക്ക് പോകുമ്പോൾ ബോട്ട് മുങ്ങി 27 കുടിയേറ്റക്കാരോളം! മരിച്ചിരുന്നു. കഴിഞ്ഞദിവസം നടന്ന സംഭവങ്ങൾ മനുഷ്യ കടത്തുകാരുടെ ക്രൂരത വെളിവാക്കുന്നതാണെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. അനധികൃത കുടിയേറ്റങ്ങൾ ഒഴിവാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതിലേയ്ക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃത കുടിയേറ്റം ബ്രിട്ടീഷ് രാഷ്ട്രീയത്തിലും വൻ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേയ്ക്ക് മാറ്റി പാർപ്പിക്കുന്നതിനുള്ള നിയമനിർമ്മാണത്തെ ചൊല്ലി പ്രധാനമന്ത്രി ഋഷി സുനകിന്റെ കസേരയ്ക്ക് ഭീഷണി ഉയരുന്ന തലത്തിലേയ്ക്ക് ഭരണപക്ഷത്ത് വൻ ഭിന്നത രൂപപ്പെട്ടിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ അവധിക്കാലത്ത് യൂറോപ്യൻ യൂണിയനിൽ ഭീകരാക്രമണങ്ങളുടെ വലിയ അപകടസാധ്യത ഉണ്ടെന്ന് ഒരു മുതിർന്ന യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥൻ. ഇസ്രായേൽ-ഹമാസ് യുദ്ധം സമൂഹത്തിൽ ഉണ്ടാക്കിയ ഭിന്നത ആക്രമണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് യൂറോപ്യൻ ഹോം അഫയേഴ്സ് കമ്മീഷൻ യിൽവ ജോഹാൻസൺ പറഞ്ഞു. പാരീസിൽ ഒരു വിനോദസഞ്ചാരി കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് ഈ പരാമർശം. സുരക്ഷ വർധിപ്പിക്കുന്നതിനായി യൂറോപ്പ്യൻ യൂണിയൻ 30 മില്യൺ യൂറോ അതായത് 26 മില്യൺ പൗണ്ട് മാറ്റിവച്ചിരിക്കുകയാണെന്നും ജോഹാൻസൺ പറഞ്ഞു.

നേരത്തെ ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫെയ്‌സറും സമാന തരത്തിലുള്ള ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസ് ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ പല യൂറോപ്യൻ രാജ്യങ്ങളിലും വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഹമാസ് തോക്കുധാരികൾ ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1200 ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേരെ ഗാസയിൽ ബന്ദികളാക്കുകയും ചെയ്‌തു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15,000-ത്തിലധികം ആളുകൾക്ക് തങ്ങളുടെ ജീവൻ നഷ്‌ടമായി.

ശനിയാഴ്ച ഈഫൽ ടവറിന് സമീപം നടന്ന ആക്രമണത്തിൽ 23 കാരനായ ജർമ്മൻ വിനോദസഞ്ചാരി കുത്തേറ്റു മരിച്ചതിന് പിന്നാലെ യൂറോപ്യൻ യൂണിയൻ മന്ത്രിമാർ യോഗം ചേരുകയായിരുന്നു. ആക്രമണത്തിൽ ഒരു ബ്രിട്ടീഷ് സഞ്ചാരിക്കും പരുക്കേറ്റിരുന്നു. 26 കാരനായ ഫ്രഞ്ച് പൗരനായ പ്രതി ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനോട് കൂറ് ഉറപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് അറസ്റ്റിലായ ഇയാൾ മുമ്പ് പാരീസിന് പുറത്തുള്ള ലാ ഡിഫൻസ് ബിസിനസ് ഡിസ്ട്രിക്റ്റിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്തതിന് ജയിലിൽ കഴിഞ്ഞിരുന്നതാണ്. ആക്രമണത്തിന് സാധ്യതയുള്ളതിനാൽ ജർമ്മനിയും അതീവ ജാഗ്രതയിലാണ്. ലെവർകുസെൻ നഗരത്തിലെ ഒരു ക്രിസ്മസ് മാർക്കറ്റിൽ തീവ്രവാദി ഇസ്ലാമിസ്റ്റ് ആക്രമണം ആസൂത്രണം ചെയ്തുവെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്തിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആറ് വർഷം മുമ്പ് കാണാതായ ബ്രിട്ടീഷ് പൗരനായ 17 വയസ്സുകാരൻ യുകെയിൽ തിരിച്ചെത്തി . 2017 – ൽ അമ്മയ്ക്കും മുത്തശ്ശനും ഒപ്പം സ്പെയിനിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് അലക്സിനെ കാണാതായത്. അലക്സിന്റെ തിരോധാനത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ലെന്ന് മാഞ്ചസ്റ്റർ പോലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

അലക്സിന്റെ തിരോധാനത്തിലേയ്ക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് ക്രിമിനൽ അന്വേഷണം നടത്തണമോ എന്ന കാര്യത്തെ കുറിച്ച് പോലീസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്ന് പോലീസ് ഓഫീസർ മാറ്റ് ബോയിൽ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കുന്ന രീതിയിൽ അലക്സിന്റെ ശാരീരിക മാനസിക നിലകൾ മെച്ചമായതിനു ശേഷം കൂടുതൽ വിവരങ്ങൾ വെളിച്ചത്തു കൊണ്ടുവരാം എന്നാണ് പോലീസ് കരുതുന്നത്. അലക്സ് ബന്ധുക്കളുമായി ഒന്നിച്ച് ചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പോലീസ് വക്താവ് പറഞ്ഞു.

ഫിൻലാന്റിലേയ്ക്ക് യാത്ര തിരിക്കാൻ അമ്മ തീരുമാനിച്ചതിനാലാണ് അലക്സ് ബാറ്റി മുത്തശ്ശനെയും അമ്മയെയും ഉപേക്ഷിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . അമ്മയിൽ നിന്നും മുത്തശ്ശനിൽ നിന്നും വേർപിരിഞ്ഞതിനു ശേഷം നിരന്തരം യാത്രയിലായിരുന്നു എന്ന് അലക്സ് വെളിപ്പെടുത്തിയാതായി വാർത്തകൾ പുറത്ത് വന്നിരുന്നു . അലക്സിന്റെ മുത്തശ്ശൻ ആറുമാസം മുമ്പ് മരണമടഞ്ഞതായാണ് റിപ്പോർട്ടുകൾ . ഇയാളുടെ അമ്മ നിലവിൽ എവിടെയാണ് എന്നതിനെ കുറിച്ച് യാതൊരു വിവരവും ഇല്ല . അലക്സിനെ കണ്ടെത്തിയതിൽ ആശ്വാസവും സന്തോഷവും ഉണ്ടെന്ന് യുകെയിലുള്ള അവൻറെ മുത്തശ്ശി സൂസൻ കറുവാന പറഞ്ഞു. ബുധനാഴ്ച പുലർച്ചെ ഫ്രാൻസിലെ പൈറനീസിലൂടെ വാഹനമോടിക്കുന്നയാളാണ് കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് എന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നാല് ദിവസമായി താൻ നടക്കുകയാണെന്നാണ് അലക്സ് വാഹന ഡ്രൈവറായ ഫാബിനോട് പറഞ്ഞത്. സംശയം തോന്നിയ അയാൾ അവന്റെ പേര് ഇൻറർനെറ്റിൽ സെർച്ച് ചെയ്തതാണ് കേസിന് വഴിത്തിരിവായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ജോലി ചെയ്യുന്ന അവസരത്തിൽ കൈയ്യിൽ നിന്ന് ചിലവായ തുകയ്ക്ക് അർഹമായ നികുതി ഇളവ് ലഭിക്കുന്നതിനുള്ള അവകാശം നമ്മൾക്കുണ്ടെന്ന് എത്രപേർക്ക് അറിയാം ? വർക്ക് ഫ്രം ഹോം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പലപ്പോഴും ജീവനക്കാർക്ക് സ്വന്തമായുണ്ടാകുന്ന ചിലവുകൾ പലവിധമാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ നികുതി ഇളവുകൾ ക്ലെയിം ചെയ്യുവാൻ സാധിക്കും. ജോലിയുടെ ആവശ്യങ്ങൾക്കായി സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കുന്ന സാഹചര്യത്തിൽ ആണ് ഈ രീതിയിലുള്ള ഇളവുകൾ ലഭിക്കുന്നത്. മറിച്ച് തൊഴിലുടമ ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് പണം നൽകിയാൽ ജീവനക്കാർക്ക് ഇത്തരം ഇളവുകൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.
ജീവനക്കാർ ക്ലെയിം ചെയ്യുന്ന വർഷം നികുതി അടച്ചിരിക്കണം. എന്നാൽ ചിലവഴിച്ചതിന്റെയും നികുതി അടയ്ക്കുന്ന നിരക്കിന്റെയും അടിസ്ഥാനത്തിൽ പിന്നീട് നികുതി ഇളവ് ലഭിക്കും. ഉദാഹരണത്തിന് 60 പൗണ്ട് ചിലവഴിക്കുകയും 20 % നിരക്കിൽ നിങ്ങളുടെ നികുതി അടയ്ക്കുകയും ചെയ്തുവെങ്കിൽ 60 പൗണ്ടിന്റെ 20 ശതമാനമായ 12 പൗണ്ട് പിന്നീട് നികുതി ഇളവായി ലഭിക്കും. ചില ക്ലെയിമുകൾ ലഭിക്കാൻ ചിലവഴിച്ചതിന്റെ രേഖകൾ സൂക്ഷിച്ചിരിക്കണം.

വർക്ക് ഫ്രം ഹോമിനോട് അനുബന്ധിച്ചുണ്ടാകുന്ന ചിലവുകൾ, യൂണിഫോം, ജോലിക്കാരുടെ മറ്റ് വസ്ത്രങ്ങൾ, ജോലിയോട് അനുബന്ധിച്ചുള്ള യാത്ര ചിലവുകൾ, മറ്റ് ഉപകരണങ്ങൾ വാങ്ങുന്നതിന് തുടങ്ങിയ കാര്യങ്ങൾക്ക് നികുതി ഇളവുകൾക്കായി അപേക്ഷിക്കാൻ സാധിക്കും . എന്തൊക്കെ കാര്യങ്ങൾക്കായി നികുതി ഇളവുകൾ ലഭ്യമാകുമെന്നതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ താഴെ പറയുന്ന ഗവൺമെൻറ് വെബ്സൈറ്റിൽ ലഭ്യമാണ്.
https://www.gov.uk/tax-relief-for-employees
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേക്ക് കൂടിയറാൻ ആഗ്രഹിക്കുന്നവരിൽ നിന്നും തങ്ങളുടെ പേരിൽ അനധികൃതമായി ഫീസ് വാങ്ങിക്കുന്നതായി യുകെയിലെ പ്രമുഖ കെയർ ഹോം ഉടമകളായ കെയർ യുകെ അറിയിച്ചു. 150-ലധികം കെയർ ഹോമുകളുടെ സോഷ്യൽ മീഡിയ പേജുകളിൽ ജീവനക്കാരെ ആവശ്യപ്പെട്ടുകൊണ്ട് വ്യാജ തൊഴിൽ ഓഫറുകൾ നൽകിയിരിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും കെയർ യുകെ പറയുന്നു. തങ്ങൾ ഒരിക്കലും ഒരു ജോലി അപേക്ഷയുടെ ഭാഗമായി പണം വാങ്ങിക്കുകയില്ലെന്നും അവർ പറഞ്ഞു. ഇങ്ങനെ തട്ടിപ്പിന് ഇര ആയവരിൽ ഒട്ടേറെ മലയാളികളും ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.

യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിനിടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. ഈ വർഷം ജൂൺ വരെയുള്ള കണക്കുകൾ അനുസരിച്ച് ദീർഘകാല തൊഴിൽ വിസകളിൽ മൂന്നിലൊന്നിൽ കൂടുതൽ (37%) കെയർ മേഖലയിലെ ജോലിക്കായാണ് നൽകിയിരിക്കുന്നത് . തൻെറ യുകെയിലുള്ള കാമുകനൊപ്പം താമസിക്കാൻ വിസയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്ന എമി തട്ടിപ്പിന് ഇരയായത്.

ഹെൽത്ത് കെയറിൽ ജീവനക്കാരെ ആവശ്യമുണ്ടെന്നുള്ള പരസ്യം കണ്ടതിന് പിന്നാലെയാണ് എമി ജൂലൈയിൽ ഒരു റിക്രൂട്ട്‌മെന്റ് ഏജൻസിയായ സിദാൻ കൺസൾട്ടൻസിയുമായി ബന്ധപ്പെട്ടത്. സ്‌പോൺസർഷിപ്പിന്റെ അഞ്ച് വർഷത്തെ സർട്ടിഫിക്കറ്റിനും വിസ പ്രോസസ്സിംഗിനും മറ്റുമായി പിന്നീട് 4,500 പൗണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിൽ ഇതിന് പിന്നാലെ ഇവർക്ക് ലഭിച്ചു. പിന്നീട് കെയർ യുകെയുടെ പ്രതിനിധി ആണെന്ന് അവകാശപ്പെടുന്ന ഒരാളുമായി ഇന്റർവ്യൂവും നടന്നു. കെയർ യുകെയിലെ “റിക്രൂട്ട്‌മെന്റ് ഡയറക്ടർ അഡ്മിനിസ്‌ട്രേറ്റർ” എന്ന ഐഡി നിന്ന് ഇവർക്ക് ഈമെയിലുകൾ ലഭിക്കുകയും ചെയ്തു. പിന്നീട് വിസ സംബന്ധിച്ച് വിവരം ലഭിക്കാനായി കെയർ യുകെയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് എമി തിരിച്ചറിഞ്ഞത്. ഇതൊക്കെയാണെങ്കിലും യുകെയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന ഇത്തരം വ്യാജന്മാർ നിയമാനുസൃത സ്ഥാപനങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടികൾ ഒന്നും തന്നെ സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആറ് വർഷം മുമ്പ് യു കെ യിൽ നിന്ന് കാണാതായി ഫ്രാൻസിൽ നിന്ന് കണ്ടെത്തിയ ബ്രിട്ടീഷുകാരനായ ആൺകുട്ടിയുടെ തിരോധാനത്തിലെ ദുരൂഹതകൾ കടുത്ത ഞെട്ടലാണ് രാജ്യത്ത് ഉളവാക്കിയത്. അമ്മയോടും മുത്തശ്ശനോടുമൊപ്പം സ്പെയിനിൽ അവധിക്ക് പോയ അലക്സ് ബാറ്ററിയെ 2017 മുതലാണ് കാണാതാത്.

ഫിൻലാന്റിലേയ്ക്ക് യാത്ര തിരിക്കാൻ അമ്മ തീരുമാനിച്ചതിനാലാണ് അലക്സ് ബാറ്റി മുത്തശ്ശനെയും അമ്മയെയും ഉപേക്ഷിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . അമ്മയിൽ നിന്നും മുത്തശ്ശനിൽ നിന്നും വേർപിരിഞ്ഞതിനു ശേഷം നിരന്തരം യാത്രയിലായിരുന്നു എന്നാണ് അലക്സ് വെളിപ്പെടുത്തിയത്. യുകെയിലുള്ള തൻറെ പഴയ ജീവിതത്തിലേയ്ക്ക് മടങ്ങിവരാൻ അതിയായി ആഗ്രഹിക്കുന്നതായും അലക്സ് വെളിപ്പെടുത്തി. അലക്സിന്റെ മുത്തശ്ശൻ ആറുമാസം മുമ്പ് മരണമടഞ്ഞതായാണ് റിപ്പോർട്ടുകൾ . ഇയാളുടെ അമ്മ നിലവിൽ എവിടെയാണ് എന്നതിനെ കുറിച്ച് യാതൊരു വിവരവും ഇല്ല .

ഇന്ന് ശനിയാഴ്ചയോ നാളെയോ അലക്സിനെ യുകെയിലുള്ള അവൻറെ കുടുംബത്തിന്റെ അടുത്ത് എത്താൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അലക്സിനെ കണ്ടെത്തിയതിൽ ആശ്വാസവും സന്തോഷവും ഉണ്ടെന്ന് യുകെയിലുള്ള അവൻറെ മുത്തശ്ശി സൂസൻ കറുവാന പറഞ്ഞു. ബുധനാഴ്ച പുലർച്ചെ പൈറനീസിലൂടെ വാഹനമോടിക്കുന്നയാളാണ് കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് എന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നാല് ദിവസമായി താൻ നടക്കുകയാണെന്നാണ് അലക്സ് വാഹന ഡ്രൈവറായ ഫാബിനോട് പറഞ്ഞത്. സംശയം തോന്നിയ അയാൾ അവന്റെ പേര് ഇൻറർനെറ്റിൽ സെർച്ച് ചെയ്തതാണ് കേസിന് വഴിത്തിരിവായത്.