ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്പിൽ ഉടനീളം 1600 – ലധികം വിമാന സർവീസുകളുടെ ജിപിഎസ് സംവിധാനം വ്യാപകമായ രീതിയിൽ തടസ്സപ്പെട്ടതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ആകാശയാത്രയിൽ അപകടത്തിന് കാരണമാകുന്ന കനത്ത സുരക്ഷാ വീഴ്ചയായാണ് ഇത് കണക്കാക്കുന്നത്. ജിപിഎസ് തകരാറുകൾ വ്യോമയാന മേഖലയ്ക്ക് മൊത്തത്തിൽ ഭീഷണിയാകുമെന്ന രീതിയിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.

വടക്കൻ യൂറോപ്പിലും ബൾട്ടിക് കടലിന് മുകളിലൂടെയും പറക്കുന്ന വിമാനങ്ങൾക്കാണ് ഞായറാഴ്ച മുതൽ ജിപിഎസ് സംവിധാനം തകരാറിലായത് മൂലമുള്ള പ്രശ്നങ്ങൾ നേരിട്ടത്. കൂടുതൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത് പോളിഷ് വ്യോമാതിർത്തിയിലാണ് . എന്നാൽ ജർമ്മൻ, ഡാനിഷ്, സ്വീഡിഷ്, ലാത്വിയൻ, ലിത്വാനിയൻ വ്യോമാതിർത്തികളിൽ പറക്കുന്ന വിമാനങ്ങൾക്കും തടസ്സങ്ങൾ നേരിടേണ്ടി വന്നതായുള്ള റിപോർട്ടുകൾ വ്യാപകമായ ഭീതി പരത്തുന്നതിന് കാരണമായി. റഷ്യയുമായി സൗഹൃദത്തിലുള്ള രാജ്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതാണ് റഷ്യയിലേയ്ക്ക് സംശയത്തിന്റെ വിരൽ പലരും ചൂണ്ടുന്നതിന് കാരണമായത്.


ജിപിഎസ് സംവിധാനങ്ങൾ തകരാറിലാക്കാനുള്ള വിപുലമായ സംവിധാനങ്ങൾ റഷ്യയ്ക്കുണ്ടെന്ന് ലിത്വാനിയൻ പ്രതിരോധ മന്ത്രാലയങ്ങൾ വക്താവ് പറഞ്ഞു. ഇലക്ട്രോണിക്സ് മേഖലയിൽ യുദ്ധത്തിൽ റഷ്യയുടെ മേൽ കൈ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗൗരവമായി കാണണമെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഇൻ്റർനാഷണൽ സെക്യൂരിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. മെലാനി ഗാർസൺ പറഞ്ഞു.