ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടന്റെ പുതിയ കുടിയേറ്റം നയം എങ്ങനെ യുകെയിലെ മലയാളി സമൂഹത്തെ ബാധിക്കുമെന്നതിൻറെ നിരവധി വിശകലനങ്ങൾ മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു. ഉപരിപഠനത്തിനായി യുകെയിലെത്തുന്ന മലയാളി വിദ്യാർഥികളെ ബാധിക്കുന്ന സുപ്രധാനമായ പല മാറ്റങ്ങളും ഈ വർഷം ആരംഭം മുതലാണ് നിലവിൽ വന്നത്. ഇതിൻറെ ഫലമായി ഇനിമുതൽ ഗവേഷണ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പോടുകൂടി പഠിക്കാൻ എത്തുന്നവർക്കും മാത്രമായിരിക്കും ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുവാൻ സാധിക്കുന്നത്.
പുതിയ നിയമം ഏറ്റവും കൂടുതൽ തിരിച്ചടിയായിരിക്കുന്നത് മലയാളികൾക്കാണ്. യുകെയിൽ എത്തിച്ചേരാൻ മാത്രമായി ഭാര്യയോ ഭർത്താവോ സ്റ്റഡി വിസയിൽ എത്തിയ ആയിരങ്ങളാണ് ഇവിടെയുള്ളത്. നിയമം മാറുന്നതിന് മുമ്പ് തന്നെ സ്റ്റഡി വിസയ്ക്കായുള്ള നടപടിക്രമങ്ങൾ ആരംഭിച്ച ഒട്ടേറെ പേരാണ് പുതിയ നിയമ മാറ്റത്തിന്റെ വെളിച്ചത്തിൽ വെട്ടിലായിരിക്കുന്നത്. പലരും ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ ആണ് ലോണായി എടുത്തിരിക്കുന്നത്. നേരത്തെ സ്റ്റഡി വിസയിൽ വരുന്നവരുടെ ഭർത്താവ് ,ഭാര്യ, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർക്കായിരുന്നു ആശ്രിത വിസ അനുവദിച്ചിരുന്നത്.
ബിരുദ വിദ്യാർഥികളുടെ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റുകൾക്ക് പഴയതിൽ നിന്ന് മാറ്റമില്ല. ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് യുകെയിൽ രണ്ട് വർഷവും പി എച്ച് ഡി വിദ്യാർത്ഥികൾക്ക് മൂന്നുവർഷവും പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ ജോലി ചെയ്യാൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. പുതിയ കുടിയേറ്റ നയം നിലവിൽ വന്നതോടെ യുകെയിലേയ്ക്ക് ഉള്ള മലയാളി വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയുമെന്നാണ് കരുതപ്പെടുന്നത്. ഇനി ഗവേഷണത്തിനും സ്കോളർഷിപ്പോടുകൂടിയും വരുന്ന ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ മാത്രമാണ് യുകെയിലെ യൂണിവേഴ്സിറ്റികളിൽ അഡ്മിഷനു വേണ്ടി പരിശ്രമിക്കൂ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യൂണിവേഴ്സിറ്റികളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കരകയറ്റാനാണ് വിദേശ വിദ്യാർഥികളെ ആകർഷിക്കാനുള്ള പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നടപ്പിലാക്കിയത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വിദേശ മൂലധനമാണ് ഇതിലൂടെ യുകെയിലേയ്ക്ക് ഒഴുകിയെത്തിയത്. ആവശ്യമായ മൂലധന സമ്പാദനത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷിതമായപ്പോൾ പെട്ടെന്ന് സർക്കാർ നയം മാറ്റിയത് മൂലം കണ്ണീരിലായത് ഒട്ടേറെ വിദ്യാർഥികളുടെ ഭാവി പ്രതീക്ഷകളെയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പാസ്‌പോർട്ടുകൾ നിർബന്ധമാക്കാതെ ഹോം ഓഫീസിൻെറ പുതിയ പദ്ധതി. യുകെയിൽ എത്തുന്നവരുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിൻെറ ഭാഗമായാണ് ഹോം ഓഫീസിൻെറ പുതിയ പദ്ധതികൾ മുന്നോട്ട് വച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിൽ പുതിയ ഹൈടെക് ഇ-ഗേറ്റുകൾ ഘടിപ്പിക്കും. ഇത് ഫെയ്സ് റെക്കഗ്നിഷൻ ടെക്നോളജി ഉപയോഗിച്ച് യാത്രക്കാരെ തീരിച്ചറിയും. പുതിയ സാങ്കേതികവിദ്യ ബ്രിട്ടനെ ദുബായ് വിമാനത്താവളത്തിൻെറ നിലവാരത്തിലേയ്ക്ക് കൊണ്ടുവരുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.

ഈ വർഷം തന്നെ പുതിയ ഇ-ഗേറ്റുകളുടെ പരീക്ഷണം ആരംഭിക്കും. നിലവിൽ രാജ്യത്ത് ഉള്ളതിനേക്കാൾ സുഗമമായ ഫെയ്സ് റെക്കഗ്നിഷൻ ടെക്നോളജി ഉള്ള ഒരു ‘ഇന്റലിജന്റ് ബോർഡർ’ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് യുകെ ബോർഡർ ഫോഴ്‌സിന്റെ ഡയറക്ടർ ജനറൽ ഫിൽ ഡഗ്ലസ് പറഞ്ഞു. വിസ ആവശ്യമില്ലാത്ത വിദേശികൾക്ക് യുകെയിലേക്ക് പ്രവേശിക്കാൻ ഇതിനോടകം തന്നെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) രാജ്യത്തെ വിമാനത്താവളങ്ങളിൽ കൊണ്ടുവന്നിട്ടുണ്ട്.

ഇതിനായി യാത്രക്കാർ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യണം. ആപ്പിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും അവരുടെ പാസ്‌പോർട്ട് സ്കാൻ ചെയ്യുകയും ഫോട്ടോ നൽകുകയും വേണം. ETA അനുവദിച്ചിട്ടുള്ളവർക്ക് മാത്രമേ യുകെയിലേക്ക് ഫ്ലൈറ്റുകളിൽ കയറാൻ കഴിയൂ. നിലവിൽ ഖത്തറിൽ നിന്നുള്ളവർ ഈ മാർഗ്ഗമാണ് ഉപയോഗിക്കുന്നത്. ഫെബ്രുവരിയോടെ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും ഇത് ബാധകമാകും. യൂറോപ്യൻ പൗരന്മാർ ഉൾപ്പെടെ കുറച്ച് നാളത്തേക്കായി യുകെയിൽ എത്തുന്ന യാത്രക്കാർക്കും ETA നടപ്പിലാക്കാൻ ഹോം ഓഫീസ് ശ്രമിക്കുന്നുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക് ഫീൽഡിന് സമീപമുള്ള ക്രോഫ്റ്റണിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി രാജീവ് സദാശിവൻ പുതുവർഷത്തലേന്ന് നിര്യാതനായി. മരണകാരണവും മറ്റു വിശദാംശങ്ങളും ലഭ്യമായിട്ടില്ല. ക്രോഫ്റ്റണിൽ പ്രീമിയർ ഇൻ ഷോപ്പിലെ ജീവനക്കാരനായിരുന്ന രാജീവ് സദാശിവന്റെ കുടുംബവുമായി ബന്ധപ്പെട്ട് വേണ്ട സഹായസഹകരണങ്ങൾ നൽകാനായിട്ടുള്ള ശ്രമത്തിലാണ് വെയ്ക് ഫീൽഡിലും സമീപപ്രദേശത്തുമുള്ള മലയാളി സമൂഹം . വെയ്ക് ഫീൽഡിലെ മലയാളി സമൂഹം പുതുവർഷം ആഘോഷിക്കവയെ അപ്രതീക്ഷിതമായി എത്തിയ മരണവാർത്ത ഞെട്ടലുളവാക്കി.
രാജീവ് സദാശിവന്റെ വേർപാടിൽ വ്യസനിക്കുന്ന ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കവന്ററിയിൽ താമസിക്കുന്ന കുര്യൻ തോമസ് (59) മരണമടഞ്ഞു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശിയായ കുര്യൻ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഹൃദയസ്‌തംഭനം മൂലം മരണമടഞ്ഞത്. ഇതേ ആശുപതിയിലെ തന്നെ ജീവനക്കാരനായിരുന്ന കുര്യൻ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒരാഴ്ചയോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ അന്നമ്മ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നേഴ്‌സാണ്.
സംസ്‌കാരം നാട്ടിൽ നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് ബന്ധുക്കൾ പറയുന്നു. പരേതൻ മിഡ്‌ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് ഇടവകാംഗമാണ്. പൊതുദർശനവും സംസ്കാരവും പിന്നീട്.
കുര്യൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പണപെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് യുകെയിലെ മലയാളി സമൂഹം . സാമ്പത്തിക മാന്ദ്യം വന്നേക്കാമെന്ന പ്രവചനങ്ങൾ കടുത്ത ആശങ്കയാണ് ജനങ്ങളിൽ ഉളവാക്കിയിരിക്കുന്നത്. ഇവയ്ക്കെല്ലാം പുറമെ ഗാർഹിക ഊർജ്ജബിൽ ഇന്ന് മുതൽ വർദ്ധനവ് നിലവിൽ വരും.

ഇംഗ്ലണ്ട്, വെയിൽസ് സ്കോ ട്ട്ലൻഡ് എന്നിവിടങ്ങളിലെ ഗാർഹിക ഊർജബില്ലിലാണ് വർദ്ധനവ് നിലവിൽ വരുന്നത്. ഇന്ന് മുതൽ ഏപ്രിൽ വരെ ഗ്യാസിന്റെയും വൈദ്യുതിയുടെയും ചെലവ് 5% കൂടുതലായിരിക്കും. ഇത് പുതുവർഷത്തിന്റെ കുടുംബ ബഡ്ജറ്റുകൾ താളം തെറ്റിക്കും. വസന്തകാലത്ത് ഊർജ വില കുറയുമെന്നാണ് നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിൻറെ വാർഷിക ബിൽ 94 പൗണ്ട് കൂടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ . 1834 പൗണ്ട് വാർഷിക ബിൽ അടച്ചിരുന്ന ഒരു കുടുംബത്തിൻറെ ബിൽ 1928 പൗണ്ട് ആയി ഉയരും. കൂടുതൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നതിനനുസരിച്ച് ആനുപാതികമായി ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകും. നോർത്തേൺ അയർലണ്ടിലെ ഗ്യാസിന്റെയും വൈദ്യുതിയുടെയും വില നിലവാരം മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടെ കുടുംബങ്ങൾക്ക് നിരക്കുകൾ കുറവാണെങ്കിലും ബിസിനസ് സ്ഥാപനങ്ങൾക്ക് കൂടുതൽ പണം നൽകേണ്ടതായി വരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞവർഷം യുകെയിൽ മരണമടഞ്ഞ മലയാളികളിൽ ഭൂരിപക്ഷത്തിന്റെയും ജീവനെടുത്തത് ക്യാൻസർ അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ആയിരുന്നു. എൻഎച്ച്എസ് ഇംഗ്ലണ്ട് പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ 12 മാസത്തിനിടയിൽ ഏകദേശം മൂന്ന് ദശലക്ഷം ആളുകളാണ് അടിയന്തിര ക്യാൻസർ പരിശോധനയ്ക്കായി എത്തിയത് . രോഗം നേരത്തെ കണ്ടുപിടിക്കപ്പെടുകയാണെങ്കിൽ ചികിത്സയും അതിജീവനവും എളുപ്പമാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2022 നവംബറിനും 2023 ഒക്ടോബറിനും ഇടയിൽ ഉള്ള കണക്കുകൾ ആണ് പുറത്തുവന്നത്. ക്യാൻസർ രോഗ ചികിത്സാർഥം എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കോവിഡിന് മുമ്പുള്ള കാലത്തേക്കാൾ 26 ശതമാനമാണ് രോഗികളുടെ എണ്ണത്തിലെ വർദ്ധനവ്. കഴിഞ്ഞവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 5 ശതമാനം വർദ്ധനവ് ആണ് രോഗികളും എണ്ണത്തിൽ ഉണ്ടായിട്ടുണ്ട് .

എൻഎച്ച്സിലെ കാത്തിരിപ്പ് സമയം കൂടുന്നത് അടിയന്തിര ചികിത്സ ലഭിക്കേണ്ട രോഗികളെ വളരെ പ്രതികൂലമായി ബാധിക്കുന്നതിന്റെ വാർത്തകളും പുറത്തുവരുന്നുണ്ട്. ക്യാൻസർ രോഗനിർണയത്തിനായി ആളുകളെ പ്രേരിപ്പിക്കുന്നതിന് വിപുലമായ പദ്ധതികളും എൻഎച്ച്എസ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഷോപ്പിംഗ് സെൻററുകൾ, സൂപ്പർമാർക്കറ്റുകൾ, കാർ പാർക്കിംഗ് എന്നീ സ്ഥലങ്ങളിൽ പരിശോധനകൾക്കായുള്ള മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റുകൾ എൻഎച്ച് എസ് അയക്കുന്നുണ്ട്. ഇതിനുപുറമെ പബ്ബുകൾ, ടോയ്‌ലറ്റുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ക്യാൻസർ ബോധവൽക്കരണ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതും ബോധവൽക്കരണത്തിന്റെ ഭാഗമാണ്.

ഇംഗ്ലണ്ടിൽ ഒരു വ്യക്തി എവിടെയാണ് താമസിക്കുന്നത് എന്നതിനെ അനുസരിച്ച് ക്യാൻസർ ബാധിക്കുന്നത് ഗുരുതരമാകാനുള്ള സാധ്യത കൂടുകയും കുറയുകയും ചെയ്യുന്നു എന്ന ഒരു പഠന റിപ്പോർട് അടുത്തിടെ പുറത്തു വന്നിരുന്നു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ സമ്പന്നർ താമസിക്കുന്ന സ്ഥലത്തെ അപേക്ഷിച്ച് ക്യാൻസർ ബാധിക്കുന്നതും ഗുരുതരമാകാനുമുള്ള സാധ്യത 70% കൂടുതലാണെന്നാണ് കണ്ടെത്തിയത് . ലാൻഡ്സെറ്റ് ഓങ്കോളജിയിലാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൻ പ്രകാരം ലിവർപൂൾ, മാഞ്ചസ്റ്റർ, ഹൾ, ന്യൂകാസിൽ എന്നിവ ഉൾപ്പെടെയുള്ള വടക്കൻ നഗരങ്ങളിലും ലണ്ടന്റെ കിഴക്കൻ തീരപ്രദേശങ്ങളിലുമാണ് ക്യാൻസർ മരണ സാധ്യത മറ്റ് സ്ഥലത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതലുള്ളത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചൈനയിലെ ബെയ്‌ജിംഗിൽ കുട്ടികളെ പഠിപ്പിക്കുന്ന വിഷയങ്ങളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന് പിന്നാലെ രാജ്യത്തെ ബ്രിട്ടീഷ് സ്‌കൂളുകൾക്കും വൻ തിരിച്ചടി. ചൈനയിലെ പുതിയ വിദ്യാഭ്യാസ നിയമങ്ങൾ ബ്രിട്ടീഷ് സ്‌കൂളുകളെ അടിച്ചമർത്തുന്ന തലത്തിൽ ഉള്ളവയാണ്. പകർച്ചവ്യാധിക്ക് മുൻപ് ബ്രിട്ടീഷ് ചൈനീസ് മാധ്യമങ്ങളിൽ ചൈനയിൽ ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന് വൻ സ്വീകാര്യത ലഭിച്ച തരത്തിലുള്ള നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

ചൈനയിലെ സമ്പന്നരായ കുടുംബങ്ങളിലെ കുട്ടികളെയും പ്രവാസികളായ കുട്ടികളെയും ലക്‌ഷ്യം വച്ച് തുടങ്ങിയ എലൈറ്റ് ബ്രിട്ടീഷ് സ്കൂളുകൾക്ക് വൻ സ്വീകാര്യതായാണ് രാജ്യത്ത് ലഭിച്ചത്. ഇത്തരത്തിൽ തുടങ്ങിയ സ്‌കൂളുകളുടെ ശാഖകൾ രാജ്യത്തിൻെറ പലഭാഗത്തായി പെട്ടെന്ന് തന്നെ തുറക്കുകയും ചെയ്തു. എന്നാൽ പകർച്ചവ്യാധിക്ക് ശേഷം വിദേശ അധ്യാപകരോടുള്ള ചൈനയുടെ സമീപനത്തിൽ മാറ്റം വന്നിരിക്കുകയാണ്. സ്വകാര്യ സ്കൂളുകളുടെ പാഠ്യപദ്ധതിയിൽ ദേശസ്നേഹവും ദേശീയ സുരക്ഷയ്ക്കും ശ്രദ്ധ നൽകണമെന്ന് സർക്കാർ പറയുന്നു.

ബ്രിട്ടീഷ് സ്‌കൂളുകളുടെ എണ്ണത്തിലുള്ള വളർച്ച ഇതോടെ കുറയുമെന്ന് കൺസൾട്ടൻസിയായ വെഞ്ച്വർ എജ്യുക്കേഷനിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഷെൻഷെനിലെ ഡൽവിച്ച് കോളേജ് ഇന്റർനാഷണലിന്റെ പ്രീസ്‌കൂൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര സ്വകാര്യ സ്‌കൂളുകൾ അടച്ചുപൂട്ടി. ഇന്ന് മുതൽ ചൈനയിലെ പുതിയ ദേശസ്നേഹ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ പാശ്ചാത്യ ശൈലിയിലുള്ള അധ്യാപന ശൈലിക്ക് ചൈനയിൽ പൂട്ടുവീഴും.
ബിൻസു ജോൺ , ചീഫ് എഡിറ്റർ
ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കാലത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താമാധ്യമ രംഗത്ത് വേറിട്ട ശബ്ദമാകാനുള്ള ശ്രമമാണ് കഴിഞ്ഞ 9 വർഷമായി മലയാളം യുകെ ന്യൂസ് നടത്തി വരുന്നത്. പ്രവാസികളുടെ സ്വപ്ന ഭൂമിയായ യുകെയിലെയും കേരളത്തിലെയും മാത്രമല്ല ലോകം മുഴുവൻ നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളിലെ സത്യങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുക എന്ന പത്രധർമ്മത്തെ മുറുകെ പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിൻെറയും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെയും പ്രതിഫലമാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിന്റെ കാര്യത്തിൽ വളരെ മുന്നിലായതിന്റെ പ്രധാന കാരണം .
പോയ വർഷം യുകെയിലെ മലയാളികൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും സ്റ്റുഡൻറ് വിസയിൽ എത്തിയവരുമടങ്ങുന്നവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും . കുടിയേറ്റ നയങ്ങളിൽ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ എങ്ങനെയൊക്കെയാണ് മലയാളി സമൂഹത്തെ ബാധിക്കുന്നതെന്ന വാർത്താ വിശകലനങ്ങൾ ആദ്യം വായനക്കാരിൽ എത്തിക്കുന്നതിൽ മലയാളം യുകെ ഏറ്റവും മുൻപന്തിയിലായിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൽ ഭൂരിഭാഗമായ ആരോഗ്യ പ്രവർത്തകരുടെ ശബ്ദമാകാനും അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം നിൽക്കാനും വാർത്തകളിലൂടെ മലയാളംയുകെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. യു കെ മലയാളി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വിവരങ്ങൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിൽ വളരെ പ്രാധാന്യമാണ് മലയാളം യുകെ നാളിതുവരെ നൽകിയതെന്നും അത് തുടർന്നും ഉണ്ടാകുമെന്നും സന്തോഷത്തോടെ പറയട്ടെ .

ചെറുതും വലുതുമായി നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും അനുരണനങ്ങൾ ലോക വാർത്താ ലോകത്ത് പ്രതിഫലിക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞവർഷം മലയാളം യുകെ ന്യൂസിന് എടുത്തുപറയാനുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ആധികാരികവും പ്രശസ്തവുമായ മാധ്യമമായ ബിബിസി മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് വാർത്ത നൽകിയപ്പോൾ അത് റ്റിൻസിയ്‌ക്കൊപ്പം മലയാളം യുകെയ്ക്കും ലോകമെങ്ങുമുള്ള മലയാളികൾക്കും അഭിമാന നിമിഷങ്ങളായി. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പരാമർശിച്ച വാർത്തയിൽ മലയാളം യുകെയുടെ ട്രോഫി ഉൾപ്പെടെ നൽകിയാണ് ബിബിസി വാർത്ത നൽകിയത് . കോവിഡിന് ശേഷം തുടർച്ചയായ രണ്ടുവർഷം 2022 -ലും 2023 – ലും മലയാളം യുകെ നടത്തിയ അവാർഡ് നൈറ്റുകൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികൾ ഹൃദയപൂർവ്വമാണ് ഏറ്റെടുത്തത്. ഈ വർഷം സ്കോ ട്ട്ലൻഡിലെ ഗ്ലാസ് കോയിൽ നടന്ന അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ കോൺസലേറ്റ് ജനറൽ വിജയ് സെൽവരാജ് ആണ് . സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനൊപ്പം കാണികൾക്ക് ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്.

മുൻ വർഷങ്ങളിലെതു പോലെ ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള തുടങ്ങിയ ഒട്ടേറെ പ്രമുരാണ് മലയാളം യുകെയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ചത് . ക്രിസ്മസ് ദിനത്തിൽ പ്രിയ വായനക്കാർക്ക് സന്ദേശം നൽകിയത് ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ആണ് .
ഒട്ടേറെ സ്ഥിരം പംക്തികളാണ് മലയാളം യുകെ ന്യൂസ് വായനക്കാർക്കായി സമ്മാനിച്ചത് .മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളം യുകെ ഭാഷയ്ക്കും സാഹിത്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഇത് പത്രത്തിന് വിശാലമായ ഒരു മാനം തുറന്നു നൽകുന്നു. ഡോ എ സി രാജീവ് കുമാറിന്റെ ആയുരാരോഗ്യം, ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ് സീസൺ 2, ഡോ. ഐഷ വി എഴുതുന്ന ഓർമ്മച്ചെപ്പ് തുറന്നപ്പോൾ, ഫാദർ ഹാപ്പി ജേക്കബ് അച്ചന്റെ നോയമ്പുകാല ചിന്തകൾ, ബിനോയ് എം. ജെ.യുടെ പ്രായോഗിക തത്വചിന്ത, പ്രൊഫ . റ്റിജി തോമസ് എഴുതുന്ന യുകെ സ്‌മൃതികൾ തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
മലയാളം യുകെ ന്യൂസിലെ രണ്ട് സ്ഥിരം പംക്തികളായ ഡോ. ഐഷാ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോഴും ജോജി തോമസ് എഴുതിയ മാസാന്ത്യവലോകനവും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് അഭിമാനത്തോടെ ഓർമ്മിക്കുന്നു.
വായനക്കാരാണ് പത്രത്തിന്റെ ശക്തി. ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിസ്തുമസ് വാരാന്ത്യത്തിന് പുറമെ ന്യൂ ഇയർ ആഘോഷിക്കാനുള്ള യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു ഒട്ടുമിക്ക ബ്രിട്ടീഷുകാരും . എന്നാൽ ലണ്ടനിലെ സെൻറ് പാൻക്രാസിന് ഇൻറർനാഷണലിലും തിരിച്ചുമുള്ള യൂറോസ്റ്റാർ സർവീസുകൾ നിർത്തിവച്ചത് ആയിരങ്ങളുടെ അവധിക്കാല യാത്രാ പദ്ധതികളെയാണ് താറുമാറാക്കിയത്. ട്രെയിൻ കടന്നു പോകുന്ന ഒരു ടണലിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് ട്രെയിനുകൾ നിർത്തിവയ്ക്കേണ്ടതായി വന്നത്.

തരാറിലായ ട്രെയിൻ സർവീസുകൾ ഇന്ന് പുനസ്ഥാപിക്കുമെന്ന് യൂറോസ്റ്റർ അറിയിച്ചു. ലണ്ടൻ, പാരീസ്, ബ്രസൽസ്, ആംസ്റ്റർഡാം എന്നിവിടങ്ങളിലേയ്ക്കുള്ള എല്ലാ സർവീസുകളും ഇന്ന് ഉണ്ടായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ട്രെയിൻ കടന്നു പോകുന്ന വഴിയിലെ ഒരു തുരങ്ക പാതയിൽ വെള്ളം കയറിയത് നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ടുകൾ . ഇപ്പോൾ തുരങ്കം പ്രവർത്തനക്ഷമമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ചില വേഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഒരു തുരങ്കം മാത്രം പ്രവർത്തനക്ഷമമായതും വേഗത നിയന്ത്രണവും മൂലം പിന്നെയും യാത്രാ തടസ്സം നേരിടുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ. ട്രെയിൻ സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർ മറ്റ് മാർഗ്ഗങ്ങൾ തേടുന്നതിനുള്ള തിരക്കിലായിരുന്നു , പലർക്കും ഹോട്ടൽ ബില്ലിനും വിമാന യാത്രകൾക്കായും ഒട്ടേറെ ചിലവുകൾ ഉണ്ടായതിന്റെ വിവരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെത്തുന്ന എല്ലാ മലയാളികൾ കുടുംബങ്ങളുടെയും ആഗ്രഹമാണ് ഒരു ഭവനം സ്വന്തമാക്കണമെന്നത് . അടുത്തവർഷം യുകെയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ വില കുറയുമെന്ന പൊതുവായ വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. പക്ഷേ മോർട്ട്ഗേജ് നിരക്കുകൾ കൂടുന്നതും സാമ്പത്തിക മാന്ദ്യം വന്നേക്കാമെന്ന പ്രവചനവും ഒരു വീട് വാങ്ങുന്നതിൽ നിന്ന് മലയാളികളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്.

എന്നാൽ വീട് വാങ്ങുവാൻ താല്പര്യമുള്ളവർക്ക് യുകെയിൽ എവിടെയൊക്കെയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഭവനങ്ങൾ ലഭ്യമാകുക എന്നതിന്റെ വിശദവിവരങ്ങൾ പുറത്തുവന്നു. ഭവന വില ഉയർന്നതും താഴ്ന്നതുമായ സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത് ഹാലി ഫാക്സ് ആണ് . ഇതിൻറെ അടിസ്ഥാനത്തിൽ യുകെയിൽ ഭവനങ്ങൾക്ക് ഏറ്റവും വിലകുറഞ്ഞ സ്ഥലങ്ങളുടെ പട്ടികയിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് ആണ് ഉള്ളത്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഈ വർഷം 15 % വരെയാണ് നിരക്കുകൾ കുറഞ്ഞത്. സ്റ്റോക്ക് ഓൺ ട്രെൻഡിലെ ശരാശരി വിലയിൽ 30,978 പൗണ്ടിന്റെ വരെ വിലക്കുറവുണ്ടായതാണ് കണക്കുകൾ കാണിക്കുന്നത്. ഇതിന് വിപരീതമായി ഹഡെഴ്സ് ഫീൽഡിൽ ഭവന വില കുതിച്ചുയർന്നു. ഇവിടെ ഏകദേശം 22,137 പൗണ്ടിന്റെ ശരാശരി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഹഡേഴ്സ് ഫീൽഡിന് പുറമെ ബ്രാഡ് ഫോർഡ് , ഹില്ലിംഗ്ടൺ, ന്യൂ പോർട്ട് എന്നിവിടങ്ങളിലും വില കൂടിയിട്ടുണ്ട്. 2008 – ന് ശേഷം ആദ്യമായി യുകെയിൽ ഭവനവില കുറഞ്ഞെങ്കിലും വീടുവാങ്ങാൻ മടിച്ചു നിൽക്കുകയാണ് യുകെ മലയാളികൾ . പലിശ നിരക്ക് വൻതോതിൽ കൂടിയതാണ് ഇതിന് പ്രധാന കാരണമായി പലരും ചൂണ്ടി കാണിക്കുന്നത്