ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഷാഡോ കാബിനറ്റ് പുനഃസംഘടിപ്പിക്കാൻ ഒരുങ്ങി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ. പുനഃസംഘടന തിങ്കളാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം. സ്റ്റാർമർ തന്റെ ഡെപ്യൂട്ടി ലീഡർ ഏഞ്ചല റെയ്‌നർക്ക് എന്ത് സ്ഥാനം നൽകുമെന്നതിനെക്കുറിച്ച് വളരെയധികം ഊഹാപോഹങ്ങളുണ്ട്. ഷാഡോ ചാൻസലർ റേച്ചൽ റീവ്സ്, ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ എന്നിവരുൾപ്പെടെ സ്റ്റാർമർ തന്റെ ഏറ്റവും മുതിർന്ന സഹപ്രവർത്തകരെ മാറ്റാൻ സാധ്യതയില്ല.
പാർട്ടി അംഗങ്ങൾ ഡെപ്യൂട്ടി ലീഡറായി ഏഞ്ചല റെയ്‌നറെ നേരിട്ട് തിരഞ്ഞെടുത്തു. പാർലമെന്റിന്റെ ബിസിനസ് കമ്മിറ്റിയുടെ ചെയർ ഡാരൻ ജോൺസ് ഉൾപ്പെടെയുള്ള ചില പേരുകൾ സാധ്യമായ സ്ഥാനക്കയറ്റത്തിനായി പരിഗണിച്ചേക്കും. സ്ഥാനക്കയറ്റം ലഭിച്ചാൽ, അദ്ദേഹത്തിന് ഏത് സ്ഥാനം നൽകുമെന്ന് വ്യക്തമല്ല. ജിം മക്മഹോണിനെ തരംതാഴ്ത്തിയാൽ ഷാഡോ പരിസ്ഥിതി സെക്രട്ടറി ആയേക്കും. സർക്കാരിന്റെ പുതിയ സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സെക്രട്ടറിയുടെ ഷാഡോയായി ലേബർ പാർട്ടി ഇതുവരെ ആരെയും നിയോഗിച്ചിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച റിഷി സുനക്കും തന്റെ മുൻനിര ടീമിൽ ചില മാറ്റങ്ങൾ വരുത്തി. മുൻ പ്രതിരോധ സെക്രട്ടറി ബെൻ വാലസിനെ മാറ്റി ഗ്രാന്റ് ഷാപ്‌സിനെ നിയമിക്കുകയും ഇന്ത്യൻ വംശജയായ ക്ലെയർ കുട്ടീഞ്ഞോയെ ഊർജ, നെറ്റ് സീറോ സെക്രട്ടറി ആക്കുകയും ചെയ്തു. വരും മാസങ്ങളിൽ പ്രധാനമന്ത്രി വിപുലമായ സർക്കാർ പുനഃസംഘടന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു പാർട്ടികളും ഒക്ടോബറിൽ വാർഷിക പാർട്ടി സമ്മേളനങ്ങൾ നടത്തുന്നുണ്ട്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പായി ഇരു നേതാക്കളും തങ്ങളുടെ
ടീമിനെ രൂപപ്പെടുത്തും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഉഷ്ണ തരംഗം മൂലം ബ്രിട്ടനിൽ ഈയാഴ്ചയിൽ വളരെ ഉയർന്ന താപനിലകൾ രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയാണ് ഇവർ പ്രവചിക്കുന്നത്. 2023 ലെ തന്നെ ഏറ്റവും ഉയർന്ന ചൂട് ഈയാഴ്ചയിൽ രേഖപ്പെടുത്താനുള്ള സാധ്യതയാണ് ഉള്ളത്. ബ്രിട്ടനിൽ ഉടനീളം വേനൽക്കാല അവധിക്ക് ശേഷം സ്കൂളുകൾ തുറന്ന സമയമാണ് ഇത്. ഓക്സ്ഫോഡ്ഷെയർ, ഗ്ലൗസെസ്റ്റർഷയർ, ബ്രിസ്റ്റോൾ ചാനൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ താപനില പ്രതീക്ഷിക്കുന്നത്.
സാങ്കേതികമായി സെപ്റ്റംബർ 1 മുതൽ ഓട്ടം ക്ലൈമറ്റ് ആരംഭിക്കുമെങ്കിലും, ഇനിയും കുറച്ചു ദിവസങ്ങൾ കൂടി വേനൽക്കാലം പോലെ തന്നെ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. വേനൽക്കാലം കൂടുതൽ ദിവസത്തേക്ക് നീണ്ടതോടെ ബീച്ചുകളിലേക്ക് മറ്റും പോകുവാനായി യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
എന്നാൽ ഉയർന്ന താപനിലയ്‌ക്ക് ശേഷം പിന്നീട് ഇടിയോടു കൂടെ മഴയ്ക്കുള്ള സാധ്യതയും ഉണ്ടെന്നാണ് കാലാവസ്ഥ വിഭാഗം അഭിപ്രായപ്പെടുന്നത്. ജൂലൈ 7 നു ശേഷം ബ്രിട്ടനിൽ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോയിരുന്നില്ല. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ജൂണിൽ ആയിരുന്നു ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. എന്നാൽ അതിലും ഉയർന്ന തരത്തിലുള്ള താപനിലകൾ ഈയാഴ്ചകളിൽ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നായയുടെ ആക്രമണത്തെ തുടർന്ന് മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് കിർക്ക്ബി ടൗൺ സെന്ററിലെ ഒരു പബ്ബിന് പുറത്ത് നടന്ന ആക്രമണത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മെർസിസൈഡ് പോലീസ് അറിയിച്ചു. കുട്ടിയുടെ പരുക്കുകൾ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. ആക്രമിച്ച നായയെ പിടികൂടി അതിൻെറ ഇനം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
സംഭവത്തിന് പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഓർംസ്‌കിർക്കിൽ നിന്നുള്ള 31 കാരനായ ഇയാളെ പൊതുസ്ഥലത്ത് അപകടകരമായ രീതിയിൽ നായയെ വളർത്തിയതിനാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയത് വരികയാണ്. ന്യൂടൗൺ ഗാർഡൻസിലെ മാർക്കറ്റ് ടാവേൺ പബ്ബിന് പുറത്ത് വൈകുന്നേരം 3:15 നാണ് അപകടം നടന്നത്. ഈ സമയം തെരുവിൽ ഉണ്ടായിരുന്നവർ ഉദ്യോഗസ്ഥരുമായി വിവരം പങ്കുവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടത്തിന് ഇരയായ പെൺകുട്ടിക്ക് മികച്ച ചികിത്സയും പരിചരണവും ആണ് നൽകുന്നതെന്ന് ചീഫ് ഇൻസ്പെക്ടർ ജിം വൈൽഡ് പറഞ്ഞു. ഈ കേസ് നായ്ക്കളുടെ അപകടസാധ്യതകളെ എടുത്തുകാട്ടുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിൽ, പിറ്റ് ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രസീലീറോ എന്നീ ഇനങ്ങളിൽ പെട്ട നായ്ക്കളെ സ്വന്തമാക്കുന്നത് നിയമവിരുദ്ധമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യഥാർത്ഥ വ്ളാടിമിറിനെ ഒരു വർഷത്തിലേറെയായി കാണാനില്ലെന്ന സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഉക്രൈൻ ഇന്റലിജൻസ് മേധാവി. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ലെന്നും മേജർ ജനറൽ കയ്റിലോ ബുഡനോവ് കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് പൊതുപരിപാടികൾക്ക് അദ്ദേഹത്തിന്റെ അപരന്മാരെ ഉപയോഗിക്കുമെന്ന മുൻ ധാരണകളെ ഊട്ടിയുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇന്റലിജൻസ് മേധാവിയുടെ വെളിപ്പെടുത്തൽ. അസാധാരണമായി നൽകിയ ഒരു ഇന്റർവ്യൂവിൽ ആണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. എല്ലാവർക്കും പരിചയമുള്ള റഷ്യൻ പ്രസിഡന്റ് വ്ളാടിമിർ പുടിനെ അവസാനമായി കണ്ടത് ജൂൺ 26 നാണെന്ന് അദ്ദേഹം പറഞ്ഞു. ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായുള്ള പ്രതിസന്ധി ചർച്ചകൾക്കായി ക്രെമലിനിൽ അദ്ദേഹം അന്ന് എത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യം മോശമാണോ അല്ലെങ്കിൽ ജീവനോടെയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പുടിനു പുറംലോകത്തിനു മുൻപിൽ പ്രത്യക്ഷപ്പെടാൻ താല്പര്യമില്ലാത്തതാകാം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമാകാമെന്നാണ് ഇന്റലിജൻസ് മേധാവി മറുപടി പറഞ്ഞത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയിൽ പുടിൻ തന്റെ ഇടതു കൈത്തണ്ടയിലെ വാച്ചിൽ സമയം നോക്കുന്നതായി വ്യക്തമാക്കുന്നുണ്ട്. എന്നാൽ യഥാർത്ഥമായി ഉടൻ തന്നെ വലതു കൈയിലാണ് സാധാരണയായി വാച്ച് ധരിക്കാറുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുടിന്റെ ആരോഗ്യനില മോശമായതിനാലാണ് ഇത്തരത്തിലുള്ള അപരന്മാരെ ഉപയോഗിക്കുന്നതെന്ന റിപ്പോർട്ടുകൾ മുൻപ് തന്നെ പുറത്തുവന്നിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഒട്ടുമിക്ക നേതാക്കൾക്കും ഈ യാഥാർത്ഥ്യം അറിയാമെന്നാണ് ഇന്റലിജൻസ് മേധാവി വെളിപ്പെടുത്തിയത്. റഷ്യൻ ജനങ്ങൾ പറ്റിക്കപ്പെടുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
റഷ്യൻ ഹാക്കർമാർ യുകെയുടെ പ്രതിരോധ മന്ത്രാലയത്തിൻെറ രേഖകൾ ഓൺലൈനിൽ ചോർത്തിയതായുള്ള റിപ്പോർട്ട് പുറത്ത്. എച്ച്എംഎൻബി ക്ലൈഡ് ന്യൂക്ലിയർ അന്തർവാഹിനി ബേസ്, പോർട്ടൺ ഡൗൺ കെമിക്കൽ ആയുധ ലാബ്, ജിസിഎച്ച്ക്യു ലിസണിംഗ് പോസ്റ്റ് എന്നിവയുൾപ്പെടെ ബ്രിട്ടനിലെ ഏറ്റവും രഹസ്യമായ സൈറ്റുകൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യാൻ ഈ ഡേറ്റകൾ കുറ്റവാളികളെ സഹായിക്കും. ലോകത്തിലെ ഏറ്റവും അപകടകരമായ ഹാക്കിംഗ് സംഘങ്ങളിലൊന്നായ ലോക്ക്ബിറ്റ് – സൈനിക സൈറ്റുകൾ ഉയർന്ന സുരക്ഷയുള്ള ജയിലുകൾ എന്നിവയുൾപ്പെടെയുള്ളവരുടെ രഹസ്യ വിവരങ്ങൾ ചോർത്തിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ചോർത്തിയെടുത്ത വിവരങ്ങൾ പ്രത്യേക സോഫ്റ്റ്‌വെയർ വഴി ആക്‌സസ് ചെയ്യാവുന്ന ഡാർക്ക് വെബിലൂടെ പങ്കിട്ടതായാണ് കരുതപ്പെടുന്നത്. റഷ്യൻ പൗരനായ മിഖായേൽ മാറ്റ്‌വീവ് ഉൾപ്പെടെയുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. മെറ്റ് പോലീസ് ഉൾപ്പെടെ 47,000 ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട്. നോർത്തേൺ അയർലണ്ടിലെ പോലീസ് സേനയിലെ 10,000 ജീവനക്കാരുടെ സ്വകാര്യ വിവരങ്ങളും ചോർന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
രാജ്യത്തെ സുപ്രധാന വിവരങ്ങൾ സംരക്ഷിക്കുന്ന സോൺ എന്ന കമ്പനിയുടെ ഡേറ്റാബേസുകളാണ് ഹാക്കർമാർ ലക്ഷ്യമിട്ടതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ മാസമാണ് ഹാക്കർമാർ രേഖകൾ ചോർത്തിയതെന്ന് കരുതുന്നു. വെസ്റ്റ് മിഡ്‌ലാൻഡ്സ് ആസ്ഥാനമായുള്ള ഈ കമ്പനിയാണ് 2012 ലെ ലണ്ടൻ ഒളിമ്പിക്‌സിൽ സുരക്ഷാ നൽകിയത്. റഷ്യൻ കുറ്റവാളികളുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ലോക്ക്ബിറ്റ് 2020 മുതൽ എഫ്ബിഐയുടെ നോട്ടപുള്ളികളാണ്. യുഎസിലും കാനഡയിലും സൈബർ ആക്രമണങ്ങളുടെ പേരിൽ നിരവധി റഷ്യക്കാരാണ് കസ്റ്റഡിയിയിൽ ആകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കെട്ടിടങ്ങളുടെ ബലക്ഷയത്തിന്റെ പേരിൽ 104 സ്കൂളുകൾ പൂർണ്ണമായോ ഭാഗികമായോ അടച്ചുപൂട്ടാനുള്ള നിർദ്ദേശം കടുത്ത പ്രതിസന്ധിയാണ് ഉളവാക്കിയിരിക്കുന്നത്. എങ്ങനെയും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനു വേണ്ടിയുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കാൻ പ്രധാന അധ്യാപകർ നെട്ടോട്ടത്തിലാണ്. അവസാന നിമിഷം ഇത്ര വലിയ പ്രതിസന്ധി ഉണ്ടാകാൻ കാരണം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായ കടുത്ത കെടു കാര്യസ്ഥതയാണ് കാരണമെന്ന വിമർശനം ശക്തമാണ്.
തങ്ങൾ പഠിക്കുന്ന സ്കൂളുകൾ അടച്ചിടാനുള്ള നിർദ്ദേശത്തെ കുറിച്ച് അവസാന നിമിഷം അറിയുന്ന മാതാപിതാക്കളും കുട്ടികളും കടുത്ത അനശ്ചിതത്വത്തിലാണ്. പലരും തങ്ങളുടെ കുട്ടികൾക്ക് പഠിക്കുവാൻ അനുയോജ്യമായ വിദ്യാഭ്യാസ സ്ഥാപനം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ്. പ്രശ്ന ബാധിതരായ സ്കൂളുകളിലെ പ്രധാന അധ്യാപകർ ഉൾപ്പെടെയുള്ള ടീച്ചേഴ്സിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഏതെങ്കിലും രീതിയിൽ ബദൽ സംവിധാനങ്ങൾ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സ്കൂൾ അധികൃതർ. പ്രശ്നബാധിതരായ 104 സ്കൂളുകളിലെ പ്രധാന അധ്യാപകർ ബദൽ ക്ലാസ് മുറികൾ കണ്ടെത്തുന്നതിനും താൽക്കാലിക ടോയ്‌ലറ്റുകൾ വാടകയ്ക്ക് എടുക്കുന്നതിനും ടൈം ടേബിളുകൾ പുന:ക്രമീകരിക്കുന്നതിനുമുള്ള നെട്ടോട്ടത്തിലാണ്.
കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയെ മുൻനിർത്തിയാണ് ബലക്ഷയമുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ നിർദ്ദേശം നൽകിയത്. എന്നാൽ അവസാന നിമിഷ നീക്കം ബദൽ സംവിധാനങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് സമയം കിട്ടാതെ വന്നതാണ് വൻവിമർശനങ്ങൾക്ക് കാരണമായത്. പ്രശ്നബാധിതരായ സ്കൂളുകളുടെ പട്ടിക സർക്കാർ ഔദ്യോഗികമായി പുറത്തു വിട്ടിരുന്നില്ല. അങ്ങനെയുള്ള സ്കൂളുകളിലെ പ്രധാന അധ്യാപകർ മാതാപിതാക്കളെ വിവരം അറിയിക്കണം എന്നതായിരുന്നു സർക്കാർ നയം. സ്കോ ട്ട്‌ലൻഡിലെ 35 സ്കൂളുകൾ പ്രശ്ന ബാധിതമാണെങ്കിലും ഈ ഘട്ടത്തിൽ അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്ന് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും വലിയ ഉരുക്ക് ഉൽപ്പാദക കമ്പനിയായ ടാറ്റ സ്റ്റീലിന് 500 മില്യൺ പൗണ്ടിന്റെ സഹായ പാക്കേജ് കൈമാറാനുള്ള ചർച്ചയുടെ അവസാന ഘട്ടങ്ങളിൽ എത്തി ബ്രിട്ടൺ. ഏറ്റവും വലിയ ഉരുക്ക് ഉൽപ്പാദക കമ്പനിയായ സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീലിന്റെ നിർമ്മാണത്തിന്റെ ദീർഘകാല ഭാവി സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പാക്കേജ് സർക്കാർ വാഗ്‌ദാനം ചെയ്യുന്നത്. ഈ ആഴ്ച അവസാനം തന്നെ കരാറിൻെറ നിബന്ധനകൾ ഉറപ്പിക്കുമെന്നും സെപ്റ്റംബർ മാസത്തിൽ തന്നെ ഇത് അന്തിമമാകുമെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളിലായി ഫണ്ടിംഗ് പാക്കേജ് വർദ്ധിപ്പിക്കാൻ ടാറ്റ സ്റ്റീൽ സർക്കാരുമായി ചർച്ചകൾ നടത്തി വരുകയായിരുന്നു. നിലവിൽ തയ്യാറാക്കിയിരിക്കുന്ന പദ്ധതികൾ പ്രകാരം കമ്പനിക്ക് സർക്കാർ ഏകദേശം 500 മില്യൺ പൗണ്ട് പൊതു ധനസഹായം നൽകും. ഏകദേശം 8,000 തൊഴിലാളികളാണ് യുകെയിലെ ടാറ്റ സ്റ്റീലിൽ മാത്രം ജോലി ചെയ്യുന്നത്. വരും വർഷങ്ങളിൽ 3,000 ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചർച്ചകളിൽ കമ്പനി സൂചിപ്പിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
സർക്കാരുമായുള്ള പുതിയ കരാറിന്റെ ഭാഗമായി ടാറ്റ സ്റ്റീൽ ഇലക്ട്രിക് ആർക്ക് ഫർണസുകൾ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിന് പ്രതിജ്ഞാബന്ധരാണ്. ഇലക്ട്രിക് ആർക്ക് ഫർണസുകൾ സാധാരണയായി ഉപയോഗിച്ച് വരുന്ന ഫർണസുകളേക്കാൾ വ്യത്യസ്തവും കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് ഉരുക്ക് ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള മാറ്റത്തിന്റെ ഭാഗമായി ചില തൊഴിൽ നഷ്ടങ്ങൾ അനിവാര്യമാണെന്ന് ചർച്ചയിൽ സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഈജിപ്ഷ്യൻ കോടീശ്വരനും മുൻ ഹാരോഡ്സ് ഉടമയുമായ മുഹമ്മദ് അൽ ഫയിദ് വാർദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. ലണ്ടനിലെ റീജന്റ്സ് പാർക്ക് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം അദ്ദേഹത്തെ അടക്കം ചെയ്തതായി ഈജിപ്ഷ്യൻ ചാനലായ അൽ ജസീറ റിപ്പോർട്ട് ചെയ്തു. വെയിൽസ് രാജകുമാരി ഡയാനയ്‌ക്കൊപ്പം കാർ അപകടത്തിലായിരുന്നു മുഹമ്മദിന്റെ മൂത്ത മകൻ ഡോദി കൊല്ലപ്പെട്ടത്.
മകന്റെ ഇരുപത്തിയാറാമത് മരണവാർഷിക ദിനത്തിന് ഒരു ദിവസം മുൻപാണ് പിതാവ് മുഹമ്മദ് അന്തരിച്ചത്. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം വിശ്രമ ജീവിതത്തിൽ ആയിരുന്നു മുഹമ്മദ്. അദ്ദേഹത്തിന്റെ മരണവാർത്ത കുടുംബാംഗങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. 1997 മുതൽ 2013 വരെ ഫുൾഹാം ഫുട്ബോൾ ക്ലബ്ബിന്റെ ഉടമ കൂടിയായിരുന്നു മുഹമ്മദ്. അദ്ദേഹത്തിന്റെ മരണത്തിൽ ക്ലബ്ബും തങ്ങളുടെ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.
ഈജിപ്തിൽ ജനിച്ച മുഹമ്മദ് അൽ ഫയിദ്, മിഡിൽ ഈസ്റ്റിൽ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതിന് ശേഷമാണ് 1970 കളിൽ ബ്രിട്ടനിലേക്ക് എത്തിയത്. 1985 ലാണ് 615 മില്യൻ പൗണ്ടിനു ഹാരോഡ്സ് ഗ്രൂപ്പ് അദ്ദേഹം ഏറ്റെടുക്കുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും മുഹമ്മദ് പങ്കാളിയായിരുന്നു. 1987-ൽ അദ്ദേഹം അൽ ഫായിദ് ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപിക്കുകയും ചെയ്തു.1990 -കളിൽ, അൽ ഫയിദ് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായിരുന്നു. എന്നാൽ തന്റെ മകന്റെ മരണം മുഹമ്മദിനെ വളരെയധികം സ്വാധീനിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഹമ്മദ് മരണത്തിൽ നിരവധി പ്രശസ്തർ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ആൻഡ്രൂ രാജകുമാരൻ പൊതുജീവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകൾ സജീവമാകുന്നതായി വിലയിരുത്തൽ. രാജകുടുംബത്തിന്റെ സ്‌കോ ട്ട്‌ലൻഡിലെ വസതിയിൽ ബാൽമോറലിനടുത്തുള്ള ഒരു പള്ളി ശുശ്രൂഷയ്‌ക്ക് പോകുമ്പോൾ വില്യമിനും കാതറീനും ഒപ്പം ആൻഡ്രൂ കാറിൽ ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് ശേഷമാണ് രാജകുടുംബത്തിനുള്ളിൽ മഞ്ഞുരുകുന്നതിന്റെ സൂചനകൾ ദേശീയ മാധ്യമങ്ങൾ എടുത്തുകാട്ടിയത്. റേഞ്ച് റോവറിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. പൊതുജീവിതത്തിൽ നിന്ന് പൂർണമായി മാറിയശേഷം ഇപ്പോൾ അദ്ദേഹത്തെ തന്ത്രപരമായി തിരിച്ചുകൊണ്ടുവരാനാണ് രാജകുടുംബം ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു.
എന്നാൽ, ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിനും വിർജീനിയ ജിയുഫ്രെയുമായുള്ള സിവിൽ കോടതി കേസിലെ തുടർന്നുള്ള ഒത്തുതീർപ്പിനു ശേഷം ആൻഡ്രൂവിനെ പൊതുജനങ്ങൾ അംഗീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ആളുകൾ തയ്യാറല്ലെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ റോയൽ കമന്റേറ്ററും പ്രൊഫസറുമായ അന്ന വൈറ്റ്‌ലോക്ക് പറയുന്നു. ചാൾസ് രാജാവ് ഇപ്പോഴും രാജാവ് എന്ന നിലയിൽ തന്റെ ഐഡന്റിറ്റി സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. അതിനാൽ ആൻഡ്രൂ രാജകുമാരനെ തിരികെ കൊണ്ടുവരുന്നത് പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ വളരെ അപകടസാധ്യതയുള്ളതാണെന്ന് അവർ പറയുന്നു.
കുടുംബ പ്രശ്‌നങ്ങളുടെ കാര്യത്തിൽ, ഹാരി രാജകുമാരനുമായുള്ള ബന്ധം ശരിയാക്കുന്നതിനാണ് മുൻഗണന നൽകേണ്ടത് എന്ന് പ്രൊഫസർ വൈറ്റ്‌ലോക്ക് പറയുന്നു. ആൻഡ്രൂ രാജകുമാരന് രാജകീയ ചുമതലകളിൽ തിരിച്ചെത്താൻ താൽപ്പര്യമുണ്ടാകാം, എന്നാൽ രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു കുടുംബം എന്നതിലുപരി ഒരു സ്ഥാപനമെന്ന നിലയിൽ, നെഗറ്റീവുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അദ്ദേഹം ഒരു കുടുംബ പരിപാടിയിൽ പങ്കെടുത്തേക്കാം, പക്ഷേ അത് രാജകീയ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബിൽഡിങ്ങുകളുടെ ബലക്ഷയം മൂലം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ . ഇംഗ്ലണ്ടിലെ 150 ഓളം സ്കൂളുകളാണ് കെട്ടിടങ്ങളുടെ ബലക്ഷയത്തിന്റെ പേരിൽ അടച്ചുപൂട്ടാൻ തീരുമാനമായിരിക്കുന്നത്. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി പല സ്കൂളുകളുടെ കെട്ടിടങ്ങളും ക്ലാസ് മുറികളും ഭാഗികമായോ പൂർണമായോ അടച്ചുപൂട്ടി കഴിഞ്ഞു .
ഏതൊക്കെ സ്കൂളുകളാണ് ബലക്ഷയത്തിന്റെ പേരിൽ അടച്ചുപൂട്ടപ്പെടുന്നതിന്റെ പട്ടിക സർക്കാർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ പല മാധ്യമങ്ങളും ഇങ്ങനെയുള്ള സ്കൂളുകളുടെ വിവരങ്ങൾ പുറത്തുവിടാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. തങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ പൂട്ടുമോ എന്നതിനെക്കുറിച്ച് ഹെഡ്മാസ്റ്റർമാരിൽ നിന്നും പ്രിൻസിപ്പൽമാരിൽ നിന്നും രക്ഷകർത്താക്കൾക്ക് വിവരം അറിയാൻ കഴിയും എന്നാണ് സർക്കാർ ഭാക്ഷ്യം. അതുകൊണ്ടു തന്നെ ഔദ്യോഗികമായി ഇതുവരെ സർക്കാർ ലിസ്റ്റ് ഒന്നും പുറത്തുവിട്ടിട്ടില്ല.
പൂർണമായും അടച്ചിടുന്ന സ്കൂളുകളുടെ എണ്ണം വളരെ കൂടുതലല്ലെങ്കിലും ഭാഗികമായി അറ്റകുറ്റപ്പണികൾ നടത്തുന്ന സ്കൂളുകളുടെ എണ്ണം കൂടുതലാണ്. സ്കൂളുകൾ പൂർണമായോ ഭാഗികമായോ പൂട്ടലിന്റെ വക്കിലാണെന്നത് പല മാതാപിതാക്കളും കടുത്ത പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ പുതിയ ഒരു സ്കൂൾ കണ്ടെത്തുന്നതിനുള്ള ഒരുക്കങ്ങൾ പലരും മാധ്യമങ്ങളോട് പങ്കുവച്ചു. അപകടാവസ്ഥയിലുള്ള സ്കൂളുകളിലാണ് തങ്ങളുടെ മക്കൾ ഇതുവരെ പഠിച്ചത് എന്നുള്ളത് ഞെട്ടിച്ചതായി പലരും അഭിപ്രായപ്പെട്ടു.