ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലിയും പുതിയ ജീവിതവും തേടി അന്യ നാട്ടിലെത്തി വിധിയുടെ വിളയാട്ടം കൊണ്ട് തൂക്കുകയർ മുന്നിൽകണ്ട് നിമിഷങ്ങൾ എണ്ണി ജീവിക്കുക. നിമിഷ പ്രിയയെന്ന മലയാളി നേഴ്സിന്റെ ദുരിതങ്ങളുടെയും കഷ്ടതകളുടെയും ജീവിതം സമാനതകളില്ലാത്തതാണ് . തൂക്കുകയർ മുന്നിൽകണ്ട് ഓരോ നിമിഷവും തള്ളിനീക്കുന്ന നിമിഷപ്രിയയുടെ ദുരന്ത കഥ വൻ വാർത്താ പ്രാധാന്യത്തോടെ ബിബിസി വാർത്തയാക്കി. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികൾ . വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നൽകിയ അപ്പീൽ യെമനിലെ സുപ്രീംകോടതി തള്ളിയതോടെ അവസാന പ്രതീക്ഷയും അസ്തമിച്ച മട്ടാണ്.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്ക്കെതിരേയുള്ള കേസ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്‌സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക്! വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.

ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ ഇയാൾ സ്വന്തമാക്കി. പാസ്‌പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണമെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി മര്‍ദനത്തിനിരയാക്കി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.

നവംബർ 13 -ന് യെമനിലെ സുപ്രീംകോടതി ദയാ ഹർജി നിരസിച്ചതോടെയാണ് നിമിഷ പ്രിയ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ചത്. നിമിഷ പ്രിയയുടെ അമ്മയെയും മകൾ മിഷാലിനെയും യെമനിലേയ്ക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സേവ് നിമിഷപ്രിയ ഇൻറർനാഷണൽ ആക്ഷൻ കൗൺസിൽ നടത്തിയ അപേക്ഷ മാറിയ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ അധികൃതർ നിരസിച്ചിരുന്നു. ഏതെങ്കിലും രീതിയിലുള്ള ശക്തമായ നയതന്ത്ര ഇടപെടൽ ഉണ്ടായെങ്കിൽ മാത്രമേ നിമിഷ പ്രിയയ്ക്ക് ജീവൻ തിരിച്ചു കിട്ടുകയുള്ളൂ.
Corrected
ന്യൂസ് ഡെസ്ക് മലയാളം യുകെ
പഠനത്തിനായും താമസത്തിനായും മറ്റു ചെലവുകൾക്കായും 30 ലക്ഷത്തിലധികം രൂപ മുടക്കിയാണ് യുകെയിൽ പഠനത്തിനായി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കേരളത്തിൽ നിന്ന് എത്തിച്ചേരുന്നത്. ഇതിന് സമാനമായ രീതിയിൽ തന്നെയാണ് കെയർ മേഖലയിലും മറ്റും ജോലിക്കായി എത്തുന്നവരുടെ അവസ്ഥയും. എല്ലാവരുടെയും ലക്ഷ്യം പഠനത്തിനൊപ്പം ജോലിയും സ്ഥിരമായി താമസിക്കുന്നതിനുള്ള വിസയും ഒപ്പം തങ്ങളുടെ കുടുംബത്തെ ആശ്രിത വിസയിൽ യുകെയിൽ എത്തിക്കുക എന്നതുമാണ്.
കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച കുടിയേറ്റ നയം പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്കും നേരത്തെ എത്തിയവർക്കും കനത്ത തിരിച്ചടിയായി സമ്മാനിച്ചിരിക്കുന്നത് .
തങ്ങളുടെ കുടുംബത്തെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള മിനിമം ശമ്പളപരിധി 38,700 പൗണ്ട് ആയി ഉയർത്തിയതും കെയർ വിസയിൽ വരുന്നവർക്ക് ആശ്രിത വിസ അനുവദിക്കാത്തതും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളെയാണ് .
ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയം കേരളത്തിൻറെ സാമൂഹിക സാമ്പത്തിക മേഖലയിൽ വൻ കോളിളക്കം സൃഷ്ടിക്കുമെന്നാണ് സാമൂഹിക വിദഗ്ധർ വിലയിരുത്തുന്നത്. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ആയിരക്കണക്കിന് കുട്ടികളാണ് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ വിദ്യാഭ്യാസ വായ്പയായി എടുത്തിരിക്കുന്നത്. ഇവരെല്ലാം ബ്രിട്ടനിൽ നല്ല ജോലിയും താമസവും സ്വപ്നം കണ്ടാണ് ഈ സാഹസത്തിന് മുതിർന്നിരിക്കുന്നത്. ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങുകയും വീടും സ്ഥലവും ജപ്തിയിലാവുന്ന സാഹചര്യമാണ് യുകെയിലേയക്ക് പഠിക്കാനായി പോയ പല കുട്ടികളും മുന്നിൽ കാണുന്ന പേടിസ്വപ്നം .
ഈ സാഹചര്യത്തിൽ നിലവിൽ യുകെയിൽ സ്റ്റുഡൻറ് കെയർ വിസ ഉള്ളവർക്ക് അടുത്ത ഏപ്രിൽ മുതൽ നിലവിൽ വരുന്ന കുടിയേറ്റ നിയമംമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എതിരെ ശബ്ദിക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ . ഇതിൻറെ ഭാഗമാകാനുള്ള ഒപ്പുശേഖരണത്തിൽ നിങ്ങൾക്കും ഭാഗമാകാം. ഇതിനായി താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://chng.it/pHYRjjv7z9
തൊഴിൽ തട്ടിപ്പ് , തൊഴിലിടത്തെ വിവേചനങ്ങൾ ,വാടക സ്ഥലത്തെ ചൂഷണങ്ങൾ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങളാണ് പുതിയതായി യുകെയിലെത്തുന്ന മലയാളികൾ അഭിമുഖീകരിക്കുന്നത്. ഇതിനെതിരെ പോരാടാനാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഗ്രേറ്റ് ബ്രിട്ടൻ (ഐഡബ്ല്യു യു ജി ബി )എന്ന പേരിൽ ഒരു പുതിയ സംഘടന കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറായ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ രൂപം കൊടുത്തത് . നിലവിൽ ഐ ഡബ്ലിയു യു ജി ബി എല്ലാമാസവും മേൽപ്പറഞ്ഞ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സൗജന്യ നിയമം ഉപദേശം കൊടുക്കുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട്. ഭാവിയിൽ ഐഡബ്ല്യു യു ജിബി യെ ബ്രിട്ടനിലെ ട്രേഡ് യൂണിയനുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കുടിയേറ്റക്കാരെ സംബന്ധിച്ച ബ്രിട്ടീഷ് സർക്കാരിന്റെ അടിയന്തര റുവാണ്ട നിയമനിർമ്മാണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് ആരോപിച്ച് റോബർട്ട് ജെൻറിക്ക് ഇമിഗ്രേഷൻ മന്ത്രി സ്ഥാനം രാജിവച്ചു. മധ്യ ആഫ്രിക്കയിലേക്ക് അഭയാർഥികളെ അയക്കുന്നത് തടയാനുള്ള അന്താരാഷ്ട്ര നിയമങ്ങളെ മറികടക്കാൻ നിലവിലെ നിയമനിർമ്മാണം സർക്കാരിനെ അനുവദിക്കുന്നില്ലെന്ന വസ്തുത വ്യക്തമായതിനെ തുടർന്നാണ് റോബർട്ട് ജെൻറിക്ക് പിൻവാങ്ങിയത്. ഈ സ്‌കീമിനെ ദുർബലപ്പെടുത്തുവാൻ സാധ്യതയുള്ള നിയമപരമായ വെല്ലുവിളികൾ അവസാനിപ്പിക്കാൻ ശക്തമായ രീതിയിലുള്ള പ്രതിരോധം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി റിഷി സുനക് തന്റെ റുവാണ്ട കുടിയേറ്റ ബിൽ അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം ഇമിഗ്രേഷൻ മന്ത്രി രാജിവച്ചതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിൽ നിർദ്ദേശിച്ചിരിക്കുന്ന നിയമനിർമ്മാണം ഹൗസ് ഓഫ് കോമൺസിലൂടെ പാസാക്കുവാൻ തനിക്ക് സാധിക്കില്ലെന്നും, കാരണം അത് രാജ്യത്തിന് വിജയിക്കാനുള്ള ഏറ്റവും മികച്ച അവസരം നൽകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ജെൻറിക്ക് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളെ പോലും പ്രതിരോധിക്കുന്ന തരത്തിൽ ബ്രിട്ടന് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന രീതിയിലേക്ക് കുടിയേറ്റ നിയമനിർമ്മാണം കൊണ്ടുവരണമെന്ന ആവശ്യമാണ് ജെൻറിക്ക് ഉൾപ്പെടെയുള്ള ടോറിയിലെ തന്നെ വലതുപക്ഷവാദികൾ ആവശ്യപ്പെടുന്നത്.

ജെൻറിക്കിന്റെ രാജി നിരാശാജനകവും, സാഹചര്യങ്ങളെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണ മൂലവുമാണെന്ന് പ്രധാനമന്ത്രി റിഷി സുനക് പ്രതികരിച്ചു. കോടതികളെ മുഴുവൻ ഒഴിവാക്കി, തികച്ചും സ്വതന്ത്രമായ നിയമനിർമ്മാണം നടത്തുകയാണെങ്കിൽ ഈ പദ്ധതി തന്നെ മുഴുവൻ തകരാറിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ അന്താരാഷ്ട്ര നിയമനിർമാണങ്ങളെ ലംഘിച്ച് ബ്രിട്ടൻ നടത്തുന്ന ഒരു നിയമനിർമ്മാണവും അംഗീകരിക്കില്ലെന്ന് റുവാണ്ടൻ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനിൽ നിന്നും കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് അയക്കുവാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ നിയമപരമായ വെല്ലുവിളികൾ മൂലം ഇതുവരെയും പദ്ധതി പൂർണമായും നടപ്പിലാക്കുവാൻ ബ്രിട്ടീഷ് സർക്കാരിന് സാധിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച കുടിയേറ്റ നയം പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടിയായാണ് കരുതപ്പെടുന്നത്. എന്നാൽ അതിലുപരി യുകെയിൽ തന്നെയുള്ള പല കുടുംബങ്ങളുടെയും വേർപിരിയലിലേയ്ക്ക് നയിക്കുന്ന രീതിയിലാണ് പുതിയ കുടിയേറ്റ നയം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത തവണ വിസ പുതുക്കാൻ വരുമ്പോൾ പല ബ്രിട്ടീഷ് വംശജരുടെയും വിദേശ പങ്കാളികളോട് രാജ്യം വിടാൻ ആവശ്യപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ടുകൾ .

തങ്ങളുടെ കുടുംബത്തെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള മിനിമം ശമ്പളപരിധി 38,700 പൗണ്ട് ആയി ഉയർത്തിയതാണ് ഇതിന് പ്രധാന കാരണമായി വിമർശകർ ചൂണ്ടി കാണിക്കുന്നത്. നിലവിൽ ഇത് 18,000 പൗണ്ട് മാത്രമാണ് . പുതിയ നിയമം നിലവിൽ വരുന്നതോടെ 38,700 പൗണ്ടിന്റെ വരുമാന പരുധിയിൽ താഴെ ശമ്പളമുള്ള ബ്രിട്ടീഷുകാരുടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾക്ക് രാജ്യം വിടേണ്ടതായി വരും. കുടിയേറ്റം 745,000 ആയി ഉയർന്നത് കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള പുതിയ നിയമം കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങൾ ആണ് ഉയർത്തുന്നത് എന്നാണ് വിമർശകർ ചൂണ്ടി. കാണിക്കുന്നത്. കുടിയേറ്റം കുറയ്ക്കണമെന്ന് വാദിക്കുമ്പോഴും പുതിയ നിയമത്തെക്കുറിച്ച് കടുത്ത വിരുദ്ധാഭിപ്രായം ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ട് . കുടുംബത്തെ യുകെയിൽ കൊണ്ടുവരാനായി ഏർപ്പെടുത്തിയ മിനിമം ശമ്പള പരുധി നിലവിലുള്ളതിൽ നിന്ന് 18, 600 വർദ്ധിപ്പിച്ചതിനെ ടാക്സ് ഓൺ ലവ് എന്നാണ് പലരും വിശേഷിപ്പിച്ചത്.
ഏറ്റവും സമ്പന്നർക്ക് മാത്രമേ പ്രണയിക്കാനും വിവാഹം കഴിക്കാനും സാധിക്കുകയുള്ളൂ എന്നത് ധാർമ്മികമായി തെറ്റാണെന്നാണ് ഇതിനെക്കുറിച്ച് മുൻ ടോറി മന്ത്രി ഗാവിൻ ബാർവെൽ പ്രതികരിച്ചത്. യുകെയിലേയ്ക്ക് ഇനി വരാനിരിക്കുന്നവരെ ബാധിക്കുന്നതിനോടൊപ്പം നിലവിൽ ഉള്ളവരെയും പുതിയ കുടിയേറ്റ നയം ബാധിക്കുമെന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 10 വർഷമായി വരുമാന പരുധി പുതുക്കിയിരുന്നില്ല എന്നാണ് പ്രസ്തുത വിഷയത്തിൽ സർക്കാർ പ്രതികരിച്ചത്. പുതിയ നിയമം അനുസരിച്ച് വിസ പുതുക്കലിന്റെ സമയത്ത് അപേക്ഷകൾ നിരസിച്ചാൽ കടുത്ത പ്രത്യാഘാതങ്ങളാണ് പല കുടുംബങ്ങളും കാത്തിരിക്കുന്നത്. രാജ്യങ്ങൾ വിഭജിക്കപ്പെടുമ്പോൾ വേർപിരിയുന്ന കുടുംബങ്ങളുടെ അവസ്ഥയിലേക്ക് ഒട്ടേറെ പേർ യുകെയിൽ എത്തിച്ചേരും എന്നാണ് പുതിയ കുടിയേറ്റ നയത്തെ കുറിച്ച് സാമൂഹ്യ നിരീക്ഷകർ വിലയിരുത്തുന്നത്. പുതിയ കുടിയേറ്റ നിയമങ്ങൾ മൂലം യുകെയിലേക്ക് മടങ്ങാനുള്ള തങ്ങളുടെ സ്വപ്നങ്ങൾ തകിടം മറിച്ചതായി യുവ ശാസ്ത്ര ദമ്പതികളായ ജോസിയും ജോവാൻ ഫെറർ ഒബിയോളും മാധ്യമങ്ങളോട് പറഞ്ഞതിന് വൻ വാർത്താ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. ബെൽഫാസ്റ്റിൽ നിന്നുള്ള 24 കാരനായ ലീയ്ക്ക് അവൻ സ്നേഹിച്ച് വിവാഹം കഴിക്കുന്ന പെൺകുട്ടിയെ യുകെയിലേയ്ക്ക് കൊണ്ടുവരാനാവില്ല. എനിക്ക് അവളോടൊപ്പം ജീവിക്കാനാവില്ലെന്നും പുതിയ കുടിയേറ്റ നിയമം തന്റെ ജീവിതം നശിപ്പിച്ചതായും ലീ മാധ്യമങ്ങളോട് പറഞ്ഞു. ലീയുടെ പ്രതിശ്രുത വധു സാറാ മലേഷ്യക്കാരിയാണ്. മൂന്നുവർഷം മുമ്പ് ലീഡ്സിൽ വച്ച് എൻജിനീയറിംഗ് പഠനത്തിനിടയിലാണ് അവർ കണ്ടുമുട്ടിയത്. അടുത്തവർഷം ഫെബ്രുവരിയിൽ വിവാഹം കഴിച്ച് യുകെയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ലീ പദ്ധതിയിട്ടിരുന്നത്. ഒരു ഗവേഷകനായി ജോലി ചെയ്യുന്ന ലീയുടെ ശമ്പളം 26,000 പൗണ്ട് ആണ് . ഫാമിലി വിസയ്ക്കുള്ള ശമ്പള പരുധിയിൽ കുറവുള്ളതുകൊണ്ട് ലിയ്ക്ക് തന്റെ പ്രതിശ്രുത വധുവിനെ വിവാഹശേഷം യുകെയിലേക്ക് കൊണ്ടുവരാൻ സാധിക്കാത്തത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
റുട്ടീൻ സർജറിയിലൂടെ അണ്ഡാശയ സിസ്റ്റ് നീക്കം ചെയ്തതിന് പിന്നാലെ മുപ്പത്തഞ്ചുകാരിയായ നേഴ്‌സിന് ദാരുണാന്ത്യം. കാതറിൻ ജോൺസ് എന്ന യുകെ സ്വദേശിയായ നേഴ്‌സിനാണ് ഡോക്ടർമാരുടെ അശ്രദ്ധ മൂലം ജീവൻ പൊലിഞ്ഞത്. ഇതിന് പിന്നാലെ ന്യായീകരണവുമായി കാതറിനെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രംഗത്ത്. 2013 ജൂലൈയിൽ നടന്ന സർജറിയിൽ തന്റെ വലത് അണ്ഡാശയവും ഫാലോപ്യൻ ട്യൂബും നീക്കം ചെയ്യണമെന്ന ആവശ്യം 35 കാരിയായ കാതറിൻ മുന്നോട്ട് വച്ചിരുന്നു. തൻെറ റിപ്പോർട്ടുകൾ കണ്ട് സിസ്റ്റിനെക്കുറിച്ച് സംശയം തോന്നിയ ഒരു മുതിർന്ന ഗൈനക്കോളജിക്കൽ ഓങ്കോളജിസ്റ്റിൻെറ ശുപാർശ പ്രകാരമായിരുന്നു ഈ ആവശ്യം.

എന്നാൽ 2012 നവംബറിൽ സ്‌കാൻ റിപ്പോർട്ടിൽ ഇത്തരത്തിലുള്ളൊരു കൈയെഴുത്ത് നിർദ്ദേശം താൻ കണ്ടതായി ഓർക്കുന്നില്ലെന്ന് കാതറിൻെറ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ എറിക് എൻജിഫോർഫുട്ട് പറഞ്ഞു. ശസ്ത്രക്രിയയുടെ സമയത്ത് തനിക്ക് സിസ്റ്റ് മാലിഗ്നന്റ് ആണെന്ന് തോന്നിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റെക്‌സാമിലെ മെയിലർ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്‌ത് വരികയായിരുന്ന കാതറിനു ആവശ്യമായ ചികിത്സ ലഭിക്കാനും വളരെ താമസിച്ചിരുന്നു. പിന്നീട് 2016-ൽ പൂർണ്ണമായ ഗർഭാശയ ശസ്ത്രക്രിയ നടത്തിയ കാതറിൻെറ ഗർഭാശയത്തിൽ നിന്ന് 2.5 കിലോഗ്രാം (5 ½ പൗണ്ട്) ഭാരമുള്ള ഒരു വലിയ ക്യാൻസർ ട്യൂമർ കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത മാസം തന്നെ കാതറിൻെറ അമ്മ രക്തസ്രാവത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഇതിന് പിന്നാലെ റെക്‌സാമിലെ ആശുപത്രിയിൽ അണുബാധ പിടിപെട്ടു മരിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ ബ്രിട്ടനിലേയ്ക്ക് ജോലിക്കായും പഠനത്തിനായും വരാൻ ആഗ്രഹിച്ചിരുന്ന നല്ലൊരു ശതമാനം ആൾക്കാർക്ക് കടുത്ത നിരാശ സമ്മാനിക്കുന്നതായിരുന്നു . ഫാമിലി വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ വരുമാനപരുധി 38,700 പൗണ്ടായി ഉയർത്തിയതാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. നേരത്തെ ഇത് 18,000 പൗണ്ട് ആയിരുന്നു. ഇതോടെ ബ്രിട്ടനിൽ ജോലി ചെയ്യുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ തങ്ങളുടെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ട് ജീവിക്കേണ്ടതായി വരും. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് വിമർശനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

പുതിയ കുടിയേറ്റ നിയമങ്ങൾ മൂലം യുകെയിലേക്ക് മടങ്ങാനുള്ള തങ്ങളുടെ സ്വപ്നങ്ങൾ തകിടം മറിച്ചതായി യുവ ശാസ്ത്ര ദമ്പതികളായ ജോസിയും ജോവാൻ ഫെറർ ഒബിയോളും മാധ്യമങ്ങളോട് പറഞ്ഞതിന് വൻ വാർത്താ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. ബെൽഫാസ്റ്റിൽ നിന്നുള്ള 24 കാരനായ ലീയ്ക്ക് അവൻ സ്നേഹിച്ച് വിവാഹം കഴിക്കുന്ന പെൺകുട്ടിയെ യുകെയിലേയ്ക്ക് കൊണ്ടുവരാനാവില്ല. എനിക്ക് അവളോടൊപ്പം ജീവിക്കാനാവില്ലെന്നും പുതിയ കുടിയേറ്റ നിയമം തന്റെ ജീവിതം നശിപ്പിച്ചതായും ലീ മാധ്യമങ്ങളോട് പറഞ്ഞു. ലീയുടെ പ്രതിശ്രുത വധു സാറാ മലേഷ്യക്കാരിയാണ്. മൂന്നുവർഷം മുമ്പ് ലീഡ്സിൽ വച്ച് എൻജിനീയറിംഗ് പഠനത്തിനിടയിലാണ് അവർ കണ്ടുമുട്ടിയത്. അടുത്തവർഷം ഫെബ്രുവരിയിൽ വിവാഹം കഴിച്ച് യുകെയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ലീ പദ്ധതിയിട്ടിരുന്നത്. ഒരു ഗവേഷകനായി ജോലി ചെയ്യുന്ന ലീയുടെ ശമ്പളം 26,000 പൗണ്ട് ആണ് . ഫാമിലി വിസയ്ക്കുള്ള ശമ്പള പരുധിയിൽ കുറവുള്ളതുകൊണ്ട് ലിയ്ക്ക് തന്റെ പ്രതിശ്രുത വധുവിനെ വിവാഹശേഷം യുകെയിലേക്ക് കൊണ്ടുവരാൻ സാധിക്കാത്തത് .

ലീയുടെയും സാറയുടെയും ഒരു ഒറ്റപ്പെട്ട സംഭവമല്ല. താരതമ്യേന ഉയർന്ന ജോലിയായ ഗവേഷകനെന്ന നിലയിൽ ഫാമിലി വിസ കിട്ടാത്ത സാഹചര്യത്തിൽ ഇതിലും കുറഞ്ഞ ശമ്പളം ലഭിക്കുന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർ എങ്ങനെ തങ്ങളുടെ പ്രിയപ്പെട്ടവരെ യുകെയിലേക്ക് കൊണ്ടുവരുമെന്നാണ് പുതിയ കുടിയേറ്റ നിയമത്തിന്റെ വിമർശകർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. പുതിയ കുടിയേറ്റ നയം യുകെയിലേയ്ക്ക് വരാനായി ആഗ്രഹിക്കുന്ന ഭൂരിപക്ഷം മലയാളികളെയും പ്രതികൂലമായി ബാധിക്കും. ഒട്ടേറെ മലയാളികളാണ് കുടുംബവുമായി യുകെയിലെത്താൻ കെയർ വിസയെയും സ്റ്റുഡൻറ് വിസയെയും ആശ്രയിക്കുന്നത്. വിസ ലഭിക്കുന്നതിനുള്ള ശമ്പള പരുധിയിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സ്വകാര്യ കെയർ മേഖലയിൽ ജോലിക്കായി വരുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. കെയർ വിസയിൽ വരുന്നവരുടെ ആശ്രിതർക്ക് വിസ ലഭിക്കില്ലെന്ന പുതിയ നിയമം മലയാളികളെ സാരമായി തന്നെ ബാധിക്കും എന്നാണ് വിലയിരുത്തുന്നത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രായപൂർത്തിയാകാത്തവരും കുട്ടികളും അശ്ലീല ദൃശ്യങ്ങളും പോണോഗ്രാഫി വെബ്സൈറ്റുകളും ഉപയോഗിക്കുന്നത് തടയാൻ യുകെയിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്നു. പോണോഗ്രാഫി കാണുന്നത് കുട്ടികളിൽ ഒട്ടേറെ മാനസിക വൈകല്യങ്ങൾക്ക് കാരണമാകുന്നതായി നേരത്തെ തന്നെ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രശ്നത്തെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നതിന് ഫലപ്രദമായ ഒരു നിയമം നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. പോണോഗ്രാഫി സൈറ്റുകളിൽ പ്രവേശിക്കുന്നതിനുള്ള നിയമപരമായ പ്രായപരുധി 18 വയസ്സാണ് . എന്നാൽ ശരാശരി 13 വയസ്സ് പ്രായമുള്ള കുട്ടികൾ മുതൽ പോണോഗ്രാഫി സൈറ്റുകൾ സന്ദർശിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

പുതിയ നിയമം അനുസരിച്ച് അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന വെബ്സൈറ്റുകളിലും ആപ്പുകളിലും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇത്തരം ദൃശ്യങ്ങൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കർശനമായ നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്. ഇതിനായി നിർമ്മിത ബുദ്ധിയുടെ സേവനം ഉപയോഗപ്പെടുത്താനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് . ഒൻപത് വയസ്സുള്ള കുട്ടികൾ വരെ ഇത്തരം ദൃശ്യങ്ങൾ കാണുന്നതായുള്ള വിവരങ്ങൾ ഇംഗ്ലണ്ടിലെ ചിൽഡ്രൻ കമ്മീഷണറുടെ ഓഫീസ് 2021 – 2022 – ൽ നടത്തിയ പഠനത്തിൽ പുറത്തുവന്നിരുന്നു.

ഇത്തരം സൈറ്റുകളിലും ആപ്പുകളിലും പ്രവേശിക്കുന്ന വ്യക്തികൾ തെറ്റായ പ്രായവിവരങ്ങൾ നൽകിയാലും അവരുടെ മറ്റു വിവരങ്ങൾ വിശകലനം ചെയ്ത് പ്രായം കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗപ്പെടുത്താനാണ് നീക്കം. സൈറ്റുകളിൽ പ്രവേശിക്കുന്നവരുടെ ഫോട്ടോകളിൽ കൂടി അവരുടെ പ്രായം നിർണയിക്കപ്പെടും. പ്രായം തെളിയിക്കുന്നതിനുള്ള മറ്റ് ഐഡികൾ നൽകുന്നതും നിർദ്ദേശങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. പോണോഗ്രാഫി കാണുന്നതിൽ നിന്ന് കുട്ടികളെ തടയുന്നതിനൊപ്പം മുതിർന്നവരുടെ സ്വകാര്യതയും സ്വതന്ത്രവും സംരക്ഷിക്കാനാണ് തങ്ങളുടെ നീക്കമെന്ന് മീഡിയ റെഗുലേറ്റർ ഓഫ്‌കോം സിഇഒ മെലാനി ഡോവ്സ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ ഈ മാസവസാനവും അടുത്തവർഷം ആദ്യവും വീണ്ടും സമരം പ്രഖ്യാപിച്ചു. ഡിസംബർ 20 ബുധനാഴ്ച രാവിലെ 7 മുതൽ ഡിസംബർ 23 ശനിയാഴ്ച രാവിലെ 7 മണി വരെയാണ് ആദ്യ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തവർഷം ജനുവരി 3 ബുധനാഴ്ച രാവിലെ 7 മുതൽ ജനുവരി 9 ചൊവ്വാഴ്ച രാവിലെ 7 വരെയാണ് പണിമുടക്കിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബറിൽ മൂന്നു ദിവസവും അടുത്തവർഷം ജനുവരിയിൽ 6 ദിവസവുമായി നടക്കുന്ന പണിമുടക്ക് എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പണിമുടക്ക് ദിവസങ്ങളിലെ ഒരു ഷിഫ്റ്റിലും പങ്കെടുക്കരുതെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പള തർക്കം പരിഹരിക്കുന്നതിന് മന്ത്രിമാരും യൂണിയൻ പ്രതിനിധികളും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയെങ്കിലും പരാജയം ആയിരുന്നു ഫലം . അഞ്ചാഴ്ചത്തെ ചർച്ചകൾക്ക് ഒടുവിൽ തങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കുന്ന ഒരു ശമ്പള ഓഫർ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാലാണ് തങ്ങൾ പണിമുടക്കാൻ നിർബന്ധിതരായിരിക്കുന്നതെന്ന് ബി എം എ ജൂനിയർ ഡോക്ടേഴ്സ് കമ്മിറ്റി കോ-ചെയർമാൻമാരായ ഡോ. റോബർട്ട് ലോറൻസും ഡോ. വിവേക് ത്രിവേദിയും പറഞ്ഞു.

പണിമുടക്കിന് മുൻപ് തങ്ങൾക്ക് കൂടി അംഗീകരിക്കാൻ പറ്റുന്ന ഒരു ഓഫർ നൽകുകയാണെങ്കിൽ സമരത്തിൽ നിന്ന് പിന്മാറുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടും ഡോക്ടർമാർ സമരം പ്രഖ്യാപിച്ചത് നിരാശജനകമാണെന്നാണ് സമര പ്രഖ്യാപനത്തോട് ഹെൽത്ത് സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള റിഷി സുനക് സർക്കാരിൻറെ നീക്കങ്ങൾ പരാജയപ്പെട്ടതിന് പണിമുടക്കുകളെ പഴിചാരാൻ ഹെൽത്ത് സെക്രട്ടറി ശ്രമിച്ചത്തിന്റെ പിന്നാലെയാണ് പുതിയ പണിമുടക്കുമായി ജൂനിയർ ഡോക്ടർമാർ രംഗത്ത് വന്നത്. ഈ വർഷം സെപ്റ്റംബറിൽ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.77 ദശലക്ഷമായി ഉയർന്നത് കടുത്ത ഭീഷണിയാണ് ആരോഗ്യ മേഖലയിൽ ഉയർത്തിയിരിക്കുന്നത്. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും പണിമുടക്കുകൾ മൂലം 1.1 ദശലക്ഷം അപ്പോയിന്റ്‌മെന്റുകൾ ആണ് ഇതുവരെ എൻഎച്ച്എസിന് പുന:ക്രമീകരിക്കേണ്ടതായി വന്നത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇറ്റലിയിലെ ഏറ്റവും സുന്ദരനായി തെരഞ്ഞെടുക്കപെട്ട യുവാവ് വൈദികവൃത്തിയിൽ തൻെറ മോഡലിംഗ് ജോലി ഉപേക്ഷിച്ചു. 2019-ൽ ഫാഷൻ ഗ്രൂപ്പായ ABE സംഘടിപ്പിച്ച ഒരു മത്സരത്തിൽ തൻെറ പതിനേഴാം വയസ്സിലാണ് ഇറ്റലിയിലെ ഏറ്റവും സുന്ദരനായി എഡോർഡോ സാന്റിനിയെ തിരഞ്ഞെടുത്തത്. ഒരു കലാകാരൻ എന്ന നിലയിൽ നാടകവും നൃത്തവും പഠിച്ച് ഉന്നതനിലയിൽ എത്തുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് ശേഷം തന്റെ വിശ്വാസത്തിനായി തന്റെ കരിയർ ഉപേക്ഷിക്കുമെന്ന് ശനിയാഴ്ച സോഷ്യൽ മീഡിയയിലൂടെ എഡോർഡോ പങ്കുവച്ചിരുന്നു.

ഫ്ലോറൻസിനടുത്തുള്ള ഒരു സെമിനാരിയിൽ ചേർന്നതായും യുവാവ് പറഞ്ഞു. മോഡലിംഗ് ജോലിയും അഭിനയവും നൃത്തവും ഉപേക്ഷിക്കാൻ താൻ തീരുമാനിച്ചെന്നും എന്നാൽ അവയോടുള്ള ഇഷ്‌ടം എന്നും നിലനിൽക്കുമെന്നും ഇരുപത്തൊന്നുകാരനായ എഡോർഡോ പറഞ്ഞു. ഇനി മുതൽ അവയെ വ്യത്യസ്തമായി സമീപിക്കുമെന്നും എല്ലാം ദൈവത്തിനായി സമർപ്പിക്കുന്നുവെന്നും തൻെറ പ്രസ്‌താവനയിൽ യുവാവ് കൂട്ടിച്ചേർത്തു.

കാസ്റ്റൽ ഫിയോറന്റീനോ സ്വദേശിയാണ് എഡോർഡോ സാന്റിനി. 21-ാം വയസ്സിലാണ് തൻെറ മാതാപിതാക്കൾ വിവാഹം ചെയ്‌തത്. തൻെറ 21-ാം വയസ്സിൽ വൈദിക പാതയിലേക്ക് നീങ്ങാനാണ് വിളി ലഭിച്ചിരിക്കുന്നതെന്ന് എഡോർഡോ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 7,000 ഫോളോവേഴ്‌സുണ്ട് എഡോർഡോയ്ക്ക്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് നിരാശ സമ്മാനിക്കുന്ന പുതിയ കുടിയേറ്റ നിയമങ്ങൾ ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ചു. സ്കിൽഡ് വർക്കർ വിസ ലഭിക്കാനുള്ള വിദേശ തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ ശമ്പളം 26,200 പൗണ്ടിൽ നിന്ന് 38, 700 പൗണ്ട് ആയി ഉയർത്തി. ഇതോടെ കഴിഞ്ഞവർഷം യുകെയിലേയ്ക്ക് വരാൻ യോഗ്യത നേടിയ 3 ലക്ഷം പേർ ഭാവിയിൽ അയോഗ്യരാകും. ഫാമിലി വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ വരുമാനവും 38,700 പൗണ്ട് ആയി ഉയർത്തിയിട്ടുണ്ട്.

വിസ ലഭിക്കുന്നതിനുള്ള ശമ്പള പരുധിയിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സ്വകാര്യ കെയർ മേഖലയിൽ ജോലിക്കായി വരുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. കെയർ വിസയിൽ വരുന്നവരുടെ ആശ്രിതർക്ക് വിസ ലഭിക്കില്ലെന്ന പുതിയ നിയമം മലയാളികളെ സാരമായി തന്നെ ബാധിക്കും എന്നാണ് വിലയിരുത്തുന്നത്. ഒട്ടേറെ മലയാളികളാണ് കുടുംബവുമായി യുകെയിലെത്താൻ കെയർ വിസയെയും സ്റ്റുഡൻറ് വിസയെയും ആശ്രയിക്കുന്നത്. ആരോഗ്യ പരിചരണ വിസകളുടെ ദുരുപയോഗം വർഷങ്ങളായി നടക്കുന്നുണ്ടെന്നാണ് എംപിമാർക്ക് നൽകിയ പ്രസ്താവനയിൽ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു .

2022 -ൽ മൊത്തം കുടിയേറ്റം 745,000 ആയി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിരുന്നു. ഇത് എക്കാലത്തെയും സർവ്വകാല റെക്കോർഡ് ആണ് . കുടിയേറ്റം കൂടിയതിനോട് അനുബന്ധിച്ച് കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തു നിന്നു തന്നെയും സർക്കാർ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് . 2024 – ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റം കുറയ്ക്കേണ്ടത് സർക്കാരിന് അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്.