Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജൂലൈ 25-ാം തീയതി ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് ആരംഭിച്ച രാജേഷ് കൃഷ്ണയുടെ കാർ യാത്ര 11 ദിവസങ്ങൾ പിന്നിട്ടു. ഇന്ന് ടർക്കിയിലെ ദിയാബാക്കറിലൂടെയായിരുന്നു യാത്ര. നാളെ ഇറാനിലേക്ക് തിരിക്കും.

ഇന്നലെവരെ എല്ലാ സൗകര്യങ്ങളും അനുഭവിച്ച് തെരുവിൽ വലിച്ചെറിയപ്പെട്ടവരുടെ കണ്ണീരു നിറഞ്ഞ കാഴ്ചാനുഭവങ്ങളിലൂടെയായിരുന്നു ടർക്കിയിലെ രാജേഷിന്റെ യാത്ര . കഴിഞ്ഞ ഫെബ്രുവരി 6 – ന് ഉണ്ടായ ഭൂകമ്പം അവിടുത്തെ ജനങ്ങളെ അത്രമാത്രം ബാധിച്ചിരിക്കുന്നു. എല്ലാ സൗകര്യങ്ങളും അനുഭവിച്ച് വലിയ വീടുകളിൽ കഴിഞ്ഞിരുന്നവർ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിന്റെ ദുരന്തം രാജേഷ് മലയാളംയുകെ ന്യൂസിനോട് പങ്കുവെച്ചു.

ഭൂചലനങ്ങളിൽ വീട് നഷ്ടപ്പെട്ടവർ ഇപ്പോൾ കഴിയുന്നത് താത്കാലിക കണ്ടെയ്നറുകളിലാണ്. വലിയ ഫ്ലാറ്റുകളുടെ കാഴ്ച കോൺക്രീറ്റ് അവശിഷ്ടങ്ങളായി നഷ്ടപ്രതാപം വിളിച്ചോതുന്നു .

മറ്റൊരു കൂട്ടർ സിറിയൻ അഭയാർത്ഥികൾ ആയിരുന്നു. പഴഞ്ചൻ കാറുകൾക്ക് അടുത്തായി ടെന്റുകൾ കെട്ടി നാടോടികളെപ്പോലെ കഴിയുന്നവർ . നമ്മൾ മലയാളികൾ ഭാഗ്യവാൻമാരാണ് കാരണം നൂറു വർഷത്തിൽ ഒരു പ്രളയം മാത്രമേ നമുക്കനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. രാജേഷിന്റെ വാക്കുകളിൽ ദുരിതമനുഭവിക്കുന്നവരുടെ വേദനയും, കണ്ണീരും , അരക്ഷിതാവസ്ഥയും നമുക്ക് വായിച്ചെടുക്കാനാവും.

റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനാണ് രാജേഷ് ഈ യാത്ര തുടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അന്തരിച്ച റയാന്‍ നൈനാന്റെ സ്മരണാര്‍ത്ഥം ആരംഭിച്ചതാണ് RNCC. മാരക രോഗങ്ങളാൽ കഴിയുന്ന കുട്ടികൾക്ക് സഹായം നൽകുകയാണ് ചാരിറ്റിയുടെ ലക്ഷ്യം. റയാന്റെ രോഗാവസ്ഥയില്‍ കൂടെ നിന്ന ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹായമാകാനും മാരകരോഗികളായ കുട്ടികളെ തിരിച്ചു സന്തോഷത്തിലേയ്ക്ക് കൈപിടിക്കാനും ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നെന്ന് രാജേഷ് മലയാളംയുകെ ന്യൂസിനോട് പറഞ്ഞു .

ഹെലന്‍ ഹൗസ് ഹോസ്പിസ്, ഇയാന്‍ റെന്നി നേഴ്‌സിംഗ് ടീം, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ എന്നിവരെ സഹായിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

ചാരിറ്റിയെക്കുറിച്ച് കൂടുതലറിയാനും പിന്തുണക്കാനും ഈ ലിങ്കില്‍ സന്ദര്‍ശിക്കുക.

http://www.rncc.org.uk/

https://www.london2kerala.com/

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

അന്റോണി കൊടുങ്കാറ്റ് യുകെയിൽ ആഞ്ഞടിക്കുന്നതിന് പിന്നാലെ നാല് കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ. വേനൽക്കാലത്ത് അപൂർവ്വമായി മാത്രം കാണുന്ന കനത്ത മഴയും ശക്തമായ കാറ്റും രാജ്യത്ത് രേഖപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അന്റോണി കൊടുങ്കാറ്റ് രാജ്യത്ത് ആഞ്ഞടിച്ചത്. ശനിയാഴ്ച വരെ രാജ്യത്ത് ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മെറ്റ് ഓഫീസ് അറിയിച്ചു. പടിഞ്ഞാറൻ വെയിൽസിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നോർത്തേൺ അയർലണ്ടിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.


നോർത്തേൺ അയർലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും രാവിലെ 8:00 മുതൽ രാത്രി 8:00 വരെ കനത്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് യെലോ അലേർട്ട് നൽകിയിട്ടുണ്ട്. പ്ലിമൗത്ത്, ബ്രിസ്റ്റോൾ, ബാത്ത് എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇതേ കാലയളവിൽ ശക്തമായ കാറ്റിന്റെ സാന്നിധ്യം മൂലം യെല്ലോ അലേർട്ട് നൽകി. യുകെയുടെ തീരപ്രദേശങ്ങളിൽ 65 മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

പടിഞ്ഞാറൻ വെയിൽസിനും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും രാവിലെ 11:00 മുതൽ രാത്രി 7:00 വരെ കാറ്റുണ്ടാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കൊടുങ്കാറ്റ് ഏറ്റവും മോശമായി ബാധിച്ച പ്രദേശങ്ങളിൽ കാറ്റ് മണിക്കൂറിൽ 60 മൈലിൽ അധികമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് യാത്രാ തടസ്സത്തിനും പവർ കട്ടിനും “നല്ല സാധ്യത” ഉണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയുടെ ഗതാഗത ശൃംഖലകളിൽ കൂടുതൽ വികസനം ഉടൻ വേണമെന്ന് സർക്കാർ ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകി. ഗതാഗത ശൃംഖലകളിൽ കൂടുതൽ പണം ചെലവഴിച്ചില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന യാത്രാ തടസ്സങ്ങൾ കൂടുതൽ വഷളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശക്തമായ മഴയും ഉഷ്ണതരംഗങ്ങളും റോഡ്, റെയിൽ ഗതാഗതത്തെ പലപ്പോഴും തടസ്സപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിലുകൾ എന്നിവ റോഡ്, റെയിൽ ഗതാഗത്തെ തകരാറിലാക്കി.

ഒന്നുകിൽ കൂടുതൽ യാത്രാ തടസ്സങ്ങൾ ഉണ്ടാകുന്നത് അഭിമുഖീകരിക്കാൻ യുകെ തയാറാകണം അല്ലെങ്കിൽ അറ്റകുറ്റപ്പണികൾക്കും നവീകരണങ്ങൾക്കുമായി കൂടുതൽ പണം ചെലവഴിക്കണമെന്നും സർ ജോൺ ആർമിറ്റ് പറഞ്ഞു. ഗതാഗത മാർഗങ്ങളുടെ സാങ്കേതികവിദ്യ മെച്ചപ്പെടുന്നുണ്ടെന്നുണ്ടെങ്കിലും ഓരോ വർഷവും രാജ്യം നേരിടുന്ന മഴയുടെയും കാറ്റിന്റെയും ചൂടിന്റെയും അളവ് കൂടി വരികയാണെന്ന് നെറ്റ്‌വർക്ക് റെയിലിന്റെ സേഫ്റ്റി ആൻഡ് എഞ്ചിനീയറിംഗ് ഡയറക്ടർ മാർട്ടിൻ ഫ്രോബിഷർ പറഞ്ഞു.

 

കാലാവസ്ഥാ വ്യതിയാനം ഇതിനോടകം തന്നെ യാത്രമാർഗങ്ങളെ നല്ല തോതിൽ ബാധിച്ചിട്ടുണ്ട്. ഗതാഗത ശൃംഖലകളുടെ മേലധികാരികൾ രാജ്യത്തെ ജനങ്ങളുടെ യാത്രകൾ സുഗമമാക്കാൻ അക്ഷീണർത്ഥം പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വേനൽക്കാലത്തെ ഉഷ്ണതരംഗങ്ങൾ വ്യാപകമായ ട്രെയിൻ റദ്ദാക്കലിന് കാരണമായിരുന്നു. ഒരു നിശ്ചിത പരിധിയിലുള്ള താപനിലയെ നേരിടാൻ പാകത്തിലാണ് റെയിൽവേ ട്രാക്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ താപനില പരിധിയിൽ കൂടുതൽ ആകുമ്പോൾ അവ വളയാൻ തുടങ്ങും.

ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ കനത്ത മഴയ്‌ക്കോ ഉരുൾപൊട്ടലിനോ വെള്ളപ്പൊക്കത്തിനോ കാരണമാകും. മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് നെറ്റ്‌വർക്ക് റെയിൽ ഇപ്പോൾ. അമിതമായി ചൂടാകുന്നത് തടയാനായി റെയിലുകൾക്ക് വെള്ള പെയിന്റ് നൽകുന്നത് പോലെയുള്ള ലളിതമായ നടപടികൾ ഇപ്പോഴും തുടർന്ന് വരുന്നുണ്ട്. സിഗ്നലിംഗ് ഉപകരണങ്ങൾ തണുപ്പിക്കാൻ എയർ കണ്ടീഷനിംഗ് പോലുള്ളവ ഉപയോഗിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏറെക്കാലത്തിന് ശേഷം വീടുകളുടെ വിലയിൽ ഇടിവ് നേരിടുകയാണ്. 14 വർഷത്തിനിടയിലെ ഏറ്റവും വലിയ വാർഷിക ഇടിവാണ് വീടുകളുടെ വിലയിൽ രേഖപ്പെടുത്തിയതെന്ന് നാഷണൽ ബിൽഡിംഗ് സൊസൈറ്റി ചൊവ്വാഴ്ച പറഞ്ഞു. തുടർന്ന് വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയർത്തി. വീട് വില കുറയുന്നത് ആദ്യമായി വാങ്ങുന്നവർക്ക് ആശ്വാസം ആയേക്കാം. ജൂലൈ വരെയുള്ള ഒരു വർഷത്തിൽ, വീടുകളുടെ വില 3.8% കുറഞ്ഞു. 2009 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക ഇടിവാണ് ഇത്. എന്നിരുന്നാലും, യുകെയിലെ ഒരു വീടിന്റെ ശരാശരി വില ഇപ്പോഴും ഉയർന്നതാണ്. ജൂലൈയിൽ ഇത് 260,828 പൗണ്ടിലെത്തി.

കോവിഡും വർക്ക്‌ ഫ്രം ഹോമും സ്റ്റാമ്പ് ഡ്യൂട്ടി അവധിയും ഭവന വിപണിയിൽ കാര്യമായ ചാഞ്ചാട്ടം സൃഷ്ടിച്ചു. 2020 ഫെബ്രുവരിയിലേതിനേക്കാൾ ശരാശരി വീട് വില ഇപ്പോൾ £45,000 കൂടുതലാണ്. എന്നാൽ നിലവിൽ വീടുകളുടെ വില കുറയുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. വലിയ കുറവ് പ്രതീക്ഷിക്കുകയും അരുത്.

വരും മാസങ്ങളിൽ വീടുകളുടെ വില “മിതമായ രീതിയിൽ” മാത്രം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി മോണിറ്ററി പോളിസി റിപ്പോർട്ടിൽ പറയുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച് 2026-ൽ തൊഴിലില്ലായ്മ നിരക്ക് 4% ൽ നിന്ന് ഏകദേശം 5% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി നേഷൻവൈഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ പറഞ്ഞു. അതേസമയം, വേതന വർദ്ധനവ് തുടരുകയാണെങ്കിൽ വീടുകളുടെ വില അൽപ്പം കൂടി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സമീപകാല പലിശ നിരക്ക് വർദ്ധനകൾ മോർട്ട്ഗേജുകളുടെ വിലയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഫിനാൻഷ്യൽ ഡാറ്റ കമ്പനിയായ മണിഫാക്‌ട്‌സ് അനുസരിച്ച്, രണ്ട് വർഷത്തെ സ്ഥിര ഇടപാടിന്റെ ശരാശരി പലിശ പേയ്‌മെന്റ് നിലവിൽ 6.85% ആണ്. അഞ്ച് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന് ഇത് 6.37% ആണ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഇനിയും ഉയർത്തേണ്ടിവരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായി കുടുംബത്തോടൊപ്പം വേനൽക്കാല അവധി ആഘോഷിക്കാൻ ഋഷി സുനക് കാലിഫോർണിയയിൽ എത്തി. നാല് വർഷം മുമ്പ് അദ്ദേഹം ട്രഷറിയുടെ ചീഫ് സെക്രട്ടറിയായതിന് ശേഷം ഇപ്പോഴാണ് അവധിക്കാലം ആസ്വദിക്കാൻ അവധി എടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പറഞ്ഞു. പ്രധാനമന്ത്രിയും ഭാര്യ അക്ഷതാ മൂർത്തിയും പെൺമക്കളായ കൃഷ്ണയും അനൗഷ്‌കയും തിരക്കേറിയ സാന്താ മോണിക്ക പിയറിലിരുന്ന് ഗെയിമുകൾ കളിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

താൻ ഒരു സ്റ്റാർ വാർസ് ആരാധകൻ ആണ്. ഡിസ് നിലാൻഡിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് താല്പര്യമെന്ന് അദ്ദേഹം പറഞ്ഞു. താൻ ഭാര്യയെ കണ്ടുമുട്ടിയതും സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠിക്കുമ്പോൾ കൂടുതൽ സമയം ചെലവഴിച്ചതുമായ സ്ഥലമാണ് കാലിഫോർണിയ. അതിനാൽ ഇവിടെ അവധി ആഘോഷിക്കുന്നത് സന്തോഷം നൽകുമെന്നും സുനക് പറഞ്ഞു.

സുനക്കിന്റെ അഭാവത്തിൽ, ഉപപ്രധാനമന്ത്രി ഒലിവർ ഡൗഡൻ ചുമതലകൾ ഏറ്റെടുക്കും. തന്റെ ഓഫീസിൽ നിന്ന് ദിവസേനയുള്ള അപ്‌ഡേറ്റുകൾ സുനക് സ്വീകരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും അവധിക്കാല ഫോട്ടോ ഷൂട്ടുകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ്. ഓഗസ്റ്റിൽ, മോണിറ്ററി പോളിസി കമ്മിറ്റി നിശ്ചയിച്ച നിരക്ക് 5% ത്തിൽ നിന്ന് 5.25% ആയി ഉയർന്നു. ബാങ്ക് നിരക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പലിശ നിരക്ക് ഉയർത്തുന്നത് പണം കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കുന്നു, അതായത് ചെലവ് കുറയുന്നതിലൂടെ ഡിമാൻഡും പണപ്പെരുപ്പവും കുറയുന്നു എന്നതാണ് നിരക്ക് ഉയർത്തുന്നതിന് പിന്നിലെ യുക്തി. പണപ്പെരുപ്പം 2% -ത്തിലേക്ക് അടുപ്പിക്കുന്നതിനായി 2021 ഡിസംബർ മുതൽ ബാങ്ക് തുടർച്ചയായി 14 തവണ നിരക്കുകൾ പുതുക്കിയിട്ടുണ്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്ക് പ്രകാരം പണപ്പെരുപ്പം ജൂണിൽ 7.9 ശതമാനത്തിലെത്തി.

പലിശ നിരക്കും മോർട്ട്ഗേജും

പലിശ നിരക്കിലെ വർദ്ധനവ് സാധാരണക്കാരെ രൂക്ഷമായി ബാധിക്കുന്നുണ്ട്. ഗവൺമെന്റിന്റെ ഇംഗ്ലീഷ് ഹൗസിംഗ് സർവേ പ്രകാരം മൂന്നിലൊന്ന് കുടുംബങ്ങൾക്ക് മോർട്ട്ഗേജ് ഉണ്ട്. പലിശ നിരക്ക് ഉയരുമ്പോൾ, ട്രാക്കർ, സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് (എസ്‌വിആർ) ഡീലുകളിൽ 14 ലക്ഷത്തോളം ആളുകൾക്ക് അവരുടെ പ്രതിമാസ പേയ്‌മെന്റുകളിൽ ഉടനടി വർദ്ധനവ് ഉണ്ടാകും. ഈ നിരക്ക് വർദ്ധനവ് കാരണം സാധാരണ ട്രാക്കർ മോർട്ട്ഗേജിലുള്ളവർ പ്രതിമാസം ഏകദേശം £ 24 കൂടുതൽ നൽകേണ്ടിവരും. എസ് വി ആർ മോർട്ട്ഗേജിലുള്ളവർ £15 അധികം നൽകണം.

വായ്പകളും സേവിങ്സും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ ക്രെഡിറ്റ് കാർഡുകൾ, ബാങ്ക് വായ്പകൾ, കാർ വായ്പകൾ തുടങ്ങിയവയെ സ്വാധീനിക്കുന്നു. വ്യക്തിഗത ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും സാധാരണയായി പലിശ നിരക്ക് വർദ്ധനവ് ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ട്. എന്നാൽ, ഉപഭോക്താക്കൾക്ക് കുറഞ്ഞ സേവിംഗ്സ് നിരക്കുകൾ നൽകുന്ന ബാങ്കുകൾ ശക്തമായ നടപടി” നേരിടേണ്ടിവരുമെന്ന് യുകെയുടെ സാമ്പത്തിക നിരീക്ഷണ വിഭാഗം അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ മാസങ്ങളിൽ ലോകമെമ്പാടും പലിശ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളെക്കാൾ കൂടുതലാണ് യുകെയിലെ പലിശ നിരക്ക്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിലെ ബാക്ക് ലോഗ് കുറയ്ക്കാനായി സ്വകാര്യമേഖലയുടെ സേവനം പ്രയോജനപ്പെടുത്താൻ സർക്കാർ നീക്കം തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കോവിഡ് മഹാമാരിയും അടുത്തിടെയുണ്ടായ സമരങ്ങളും മൂലം ആകെ താറുമാറായ അവസ്ഥയിലാണ് എൻഎച്ച്എസ്. അതുകൂടാതെയാണ് ജീവനക്കാരുടെ കടുത്ത ക്ഷാമവും. അതുകൊണ്ടുതന്നെ അടിയന്തര പരിചരണം ലഭിക്കേണ്ടവർക്ക് പോലും ചികിത്സ ലഭ്യമാക്കാൻ വളരെ അധിക കാലം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.


ബാക്ക് ലോഗ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി സ്വകാര്യമേഖലയിൽ 8 ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സ്വകാര്യ മേഖലയുടെ സേവനം ലഭ്യമാക്കുന്നതിനായി ആവശ്യമെങ്കിൽ പുതിയ നിയമനിർമാണത്തിനും സർക്കാർ പദ്ധതിയിടുന്നുണ്ട്. നിലവിൽ രാജ്യത്ത് 7.5 ദശലക്ഷം ആളുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഇത് എൻഎച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ വെയിറ്റിംഗ് ലിസ്റ്റ് ആണ് . നിലവിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ മൂന്ന് ദശലക്ഷം കൂടുതലാണ്.


സ്വകാര്യ മേഖലയെ ഉൾപ്പെടുത്തി എൻഎച്ച്എസ്സിന്റെ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നത് വളരെ നാളായി പ്രതിപക്ഷത്തു നിന്നുള്ള ലേബർ പാർട്ടി ആവശ്യപ്പെടുന്നതാണ്. സ്വകാര്യ മേഖലയെ ഉൾക്കൊള്ളുന്നതിനായി നിയമങ്ങളിൽ ഇളവ് വരുത്തുന്നത് പ്രാദേശിക തലത്തിൽ എൻഎച്ച്എസ് മേധാവികൾക്ക് സ്വകാര്യ മേഖലയെ ഉപയോഗിക്കാൻ കൂടുതൽ സൗകര്യമുണ്ടാകുമെന്നാണ് സർക്കാരിൻറെ നിഗമനം. ലഭ്യമായ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി എൻഎച്ച്എസിന് മേലുള്ള സമ്മർദ്ദം ലഘൂകരിക്കാൻ സർക്കാർ പരിശ്രമിക്കുമെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പുതിയ എണ്ണ, വാതക ഖനനത്തിനുള്ള അനുമതി നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് യോർക്ക് ഷെയറിലുള്ള അദ്ദേഹത്തിന്റെ വീടിന്റെ മേൽക്കൂരയിൽ കയറി പ്രതിഷേധിച്ച നാല് ആക്ടിവിസ്റ്റുകൾ അറസ്റ്റിലായി. ഗ്രേഡ് II ലിസ്റ്റിൽപ്പെട്ട സുനകിന്റെ വീട്ടിൽ ഏകദേശം രാവിലെ ആറുമണിയോടെയാണ് ആക്ടിവിസ്റ്റുകൾ എത്തുകയും വീടിനെ മുഴുവൻ കറുത്ത തുണി കൊണ്ട് പുതപ്പിക്കുകയും ചെയ്തത്. ഇതോടൊപ്പം തന്നെ രണ്ടു പ്രതിഷേധക്കാർ പുറത്ത് ” റിഷി സുനക് – എണ്ണ ലാഭമോ നമ്മുടെ ഭാവിയോ?? ” എന്നെഴുതിയ പ്ലക്കാർഡുകൾ ഉപയോഗിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

വടക്കൻ സമുദ്രത്തിൽ കൂടുതൽ എണ്ണ, വാതക ഖനനത്തിനുള്ള പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്റെ പ്രതിഷേധം ആയിട്ടാണ് ആക്ടിവിസ്റ്റുകൾ ഇത്തരത്തിൽ പ്രകടനം നടത്തിയത്. വരുന്ന ദിവസങ്ങളിൽ നൂറിലധികം ഡ്രില്ലിംഗ് ലൈസൻസുകളും അനുവദിക്കപ്പെടുമെന്ന സൂചനകൾ ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഏറെ മണിക്കൂറുകൾക്കു ശേഷമാണ് ആക്ടിവിസ്റ്റുകൾ മേൽക്കൂരയിൽ നിന്നും താഴെ ഇറങ്ങിയത്. ഇതിനുശേഷം ഉടൻതന്നെ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. സുനകും ഭാര്യ അക്ഷത മൂർത്തിയും പെൺമക്കളായ കൃഷ്ണയും അനൗഷ്കയും കാലിഫോർണിയയിൽ ഒരാഴ്ചത്തെ അവധി ആഘോഷത്തിലാണ്. പ്രതിഷേധ റിപ്പോർട്ടുകളോട് പോലീസ് ഉടനെ തന്നെ പ്രതികരിച്ചതായും സംഭവങ്ങൾ നിയന്ത്രണാധിതമാണെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഓഫ് പോലീസ് എലിയറ്റ് ഫോസ്‌കെറ്റ് അറിയിച്ചു.

എന്നാൽ പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നിരവധി ഇടങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. ലോകമെമ്പാടും പ്രളയവും കാട്ടുതീയും മൂലം ജനങ്ങളുടെ ജീവിതം നശിപ്പിക്കപ്പെടുമ്പോൾ, ഇവിടെ കൂടുതൽ എണ്ണ ഖനനത്തിനുള്ള അനുമതി നൽകുന്ന നടപടി തികച്ചും തെറ്റാണെന്ന് ഗ്രീൻപീസ് യുകെയുടെ കാലാവസ്ഥാ പ്രചാരകൻ ഫിലിപ്പ് ഇവാൻസ് പറഞ്ഞു. എന്നാൽ ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലുള്ള കടന്നുകയറ്റം തെറ്റാണെന്ന അഭിപ്രായവും വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ഊർജ്ജക്ഷാമം പരിഹരിക്കാനാണ് പുതിയ ഖനനത്തിനുള്ള അനുമതി നൽകിയതെന്ന വാദമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുതിച്ചുയരുന്ന വിലക്കയറ്റത്തെ ചെറുക്കാനുള്ള ശ്രമത്തിൽ പലിശ നിരക്കുകൾ ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നിരക്കുകൾ 5% ത്തിൽ നിന്ന് 5.25% ആയി ബാങ്ക് ഉയർത്തി. പതിനഞ്ചു വർഷ കാലയളവിലെ ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. ഇതിനു പിന്നാലെ മോർട്ട്ഗേജുകളും ലോൺ പേയ്‌മെന്റുകളും ഉയരും. വ്യാഴാഴ്ച പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതുവരെ പലിശനിരക്ക് ഉയർത്തുമെന്ന് സൂചന ലഭിച്ചിരുന്നു. ജൂണിൽ പണപ്പെരുപ്പം 7.9 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചതിലും നാലിരട്ടിയാണിത്.

പലിശ നിരക്ക് സംബന്ധിച്ച് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയിലെ അംഗങ്ങൾക്കിടയിൽ മൂന്ന് വിധത്തിലുള്ള ഭിന്നതയാണുണ്ടായത്. ഒമ്പത് അംഗങ്ങളിൽ, ഗവർണർ ഉൾപ്പെടെ ആറ് പേർ നിരക്കുകൾ 5.25% ആയി ഉയർത്തുന്നതിന് വോട്ട് ചെയ്തപ്പോൾ രണ്ട് പേർ 5.5% ആയി കൂടുതൽ വർദ്ധനവാണ് മുൻപോട്ട് വച്ചത്. ബാക്കി അംഗങ്ങൾ 5% നിരക്കിൽ നിലനിർത്താൻ വോട്ട് ചെയ്തു.

പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ സാമ്പത്തികശേഷിയുള്ളവരെയാണ് ഏറെ ബാധിക്കുക. രാജ്യത്തെ സമ്പദ് വ്യവസ്ഥ നിയന്ത്രണ വിധേയമാക്കാൻ കുറച്ച് നാളുകൾ വേണമെന്നും 2025 ജൂണിൽ സാധാരണ നിലയിലേക്ക് പണപ്പെരുപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. ഉയർന്ന പലിശ നിരക്കുകൾ ആളുകൾ ലോണുകൾ എടുക്കുന്നത് ഒരു പരിധി വരെ കുറയ്ക്കുന്നു. ഇത് ആളുകളുടെ ജീവിത ചിലവുകൾ ചുരുക്കുമെന്നാണ് പ്രതീക്ഷ.

ഭക്ഷ്യ സാധനങ്ങളുടെ ഉയർന്ന വിലയാണ് പണപ്പെരുപ്പം മൂലം ജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്. എന്നാൽ വിലയിലുള്ള വർദ്ധനവ് പല ഘട്ടങ്ങളായി ആണ് മാർക്കറ്റിൽ പ്രതിഫലിക്കുന്നത് എന്ന കാര്യം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ലാഭം വർദ്ധിപ്പിക്കാൻ അനാവശ്യമായി കമ്പനികൾ വില വർധിപ്പിക്കുന്നതിന് തെളിവുകളില്ലെന്ന് ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി “കോർപ്പറേറ്റ് ലാഭത്തിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടനാടിന്റെ സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ബിജോ തോമസ് അടുവിച്ചിറ (40) വിടവാങ്ങി. ക്യാൻസർ രോഗം ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്നു. പുളിങ്കുന്നാണ് ബിജോയുടെ ജന്മദേശം. നിലവിൽ ചങ്ങനാശ്ശേരി മാമ്മൂട്ടിലാണ് താമസിക്കുന്നത്. യശ:ശരീരനായ എം.പി തോമസാണ് പിതാവ്. ഭാര്യ: അനുജാ ബിജോ. മകൾ : ബിച്ചു.

സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഇടപെട്ടിരുന്ന ബിജോ ഓൺലൈൻ മാധ്യമ രംഗത്ത് സജീവമായിരുന്നു. ബിജോയുടെ ഒട്ടേറെ പ്രാദേശിക സാമൂഹിക പ്രസക്തിയുള്ള വാർത്തകൾ മലയാളം യുകെ ന്യൂസിലൂടെ പുറത്തുവന്നിരുന്നു.

മലയാളം യുകെ ന്യൂസിന്റെ സഹയാത്രികനായിരുന്ന ബിജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് കുടുംബത്തിൻറെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

RECENT POSTS
Copyright © . All rights reserved