Main News

വെസ്റ്റ് സസ്സെക്സ്/ ചിചെസ്റ്റർ  : ചിചെസ്റ്ററിൽ മലയാളി നഴ്സിന്റെ മരണം. ചിചെസ്റ്ററിലേ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയുടെ ഭാര്യയും ചിചെസ്റ്റർ NHS ആശുപത്രിയിലെ ബാൻഡ് ഏഴ് നഴ്‌സാണ് ജോലി ചെയ്തിരുന്ന റെജി ജോണിയാണ്  (49) അല്പം മുൻപ് മരണമടഞ്ഞിരിക്കുന്നത്. യുകെയിൽ എത്തുന്നതിന് മുൻപ് എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിലെ നഴ്‌സായിരുന്നു പരേതയായ രജി ജോണി. ക്യാൻസർ ആണ് മരണകാരണം. ഭർത്താവ് ജോണി. ഒരു പെൺകുട്ടി (അമ്മു ജോണി ) മാത്രമാണ് ഈ ദമ്പതികൾക്കുള്ളത്.

കഴിഞ്ഞ വർഷം 2022 മെയ് മാസത്തിലാണ് സാധാരണപോലെ ആശുപത്രിയിൽ   ജോലി ചെയ്യവേ റെജിക്ക്‌ ഒരു ചെസ്റ് വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ വൈദ്യസഹായം ലഭിക്കുകയും ചെയ്‌തിരുന്നു. കോവിഡിന് ശേഷം ഉണ്ടായ ഈ വേദന കോവിഡിന്റെ പരിണിതഫലമാണ് എന്നാണ് തുടക്കത്തിൽ കരുതിയത്. എന്നാൽ തുടന്ന് നടന്ന പരിശോധനകളിൽ ക്യാൻസർ ആണ് എന്നുള്ള വസ്തുത മനസ്സിലാക്കുന്നത്.

പിന്നീട് തുടർ ചികിത്സകൾ നടത്തിവരവേ രോഗം തിരിച്ചറിഞ്ഞു ഒരു വർഷം പോലും പൂർത്തിയാകുന്നതിനു മുൻപേ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. രോഗ വിവരം തന്നെ സഹപ്രവർത്തകരെ ഞെട്ടിച്ചപ്പോൾ ചിചെസ്റ്ററിലെ മലയാളികളെ ഒന്നടങ്കം വേദനയിൽ ആഴ്ത്തിയാണ് ഇപ്പോൾ റെജിയുടെ നിത്യതയിലേക്കുള്ള യാത്ര.

റെജിയുടെ ശവസംസ്‌കാര ചടങ്ങുകൾ തൊടുപുഴക്കടുത്തു മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടും.  യുകെയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിനുസരിച് നാട്ടിലെ തിയതി പിന്നീട് അറിയിക്കുന്നതാണ്. മരണത്തിന് മുൻപേ റെജിയുടെ തീരുമാനമാണ് സ്വന്തം മാതാപിതാക്കളെ അടക്കിയിരിക്കുന്ന സ്ഥലത്തുതന്നെ തന്നെയും സംസ്ക്കരിക്കണമെന്നുള്ളത്. പരേതയായ റെജിയുടെ മൂത്ത സഹോദരനാണ് ഈ വിവരം മലയാളം യുകെയുമായി വേദനയോടെ പങ്കുവെച്ചത്.

മറിക പാറത്തട്ടേൽ കുടുംബാംഗമാണ് പരേത. സഹോദരങ്ങൾ. പി ജെ ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ,  ജിജി ജോൺ. ഏറ്റവും ഇളയവളായ ജിജി ജോണിയും പരേതയായ റെജിയും ഇരട്ടകുട്ടികളാണ്.

റെജിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

റെജിയുടെ സഹപാഠിയുടെ ഹൃദയസ്പർശിയായ കുറിപ്പുകൂടി വായിക്കാം..

റെജീ ,നീയും കാണാമറയത്ത് പോയി മറഞ്ഞല്ലോ ? നമ്മൾ 50 പേരിൽ ഓരോരുത്തരായി യാത്ര ആവുകയാണ് എത്ര ശ്രമിച്ചിട്ടും ഒന്നും മറക്കാൻ കഴിയുന്നില്ലെടാ .2022 June 24 ന് രണ്ടാഴ്ചത്തേക്ക് നാട്ടിൽ വരുമ്പോൾ എല്ലാവരെയും കാണണം എന്ന് പറഞ്ഞ് May 10th ന് ticket എടുത്തപ്പോൾ തന്നെ എൻ്റെ Leave ok ആക്കണമെന്ന് വിളിച്ച് പറഞ്ഞ നീ ,പിന്നീടുള്ള സംസാരങ്ങൾ എല്ലാം നമ്മളുടെ കണ്ടുമുട്ടലുകളെ കുറിച്ചായിരുന്നു ,പക്ഷേ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നീ നടത്തിയ പരിശോധനയിൽ May 26 ന് ആണ് CA Liver Secondary ആണെന്ന സത്യാവസ്ഥ മനസ്സിലായത് ,ആദ്യത്തെ കുറെ ദിവസം മനസ്സ് വേദനിച്ചെങ്കിലും നീ അതിൽ നിന്നെല്ലാം കരകയറി ,വീണ്ടും നമ്മുടെ സംസാരങ്ങൾ പഴയത് പോലെ ആയി ,നാട്ടിൽ വരണം എല്ലാവരെയും കണ്ട് പോരണം എന്ന് February വരെ നീ ആഗ്രഹിച്ചിരുന്നു ,പക്ഷേ March ആയപ്പോഴേക്കും നിൻ്റെ ആരോഗ്യനില മോശമായി തുടങ്ങി ,എന്നിരുന്നാലും നിന്നെ സ്നേഹിക്കുന്ന ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു ,ദൈവം നല്ല മനുഷ്യരെ അധികകാലം ഭൂമിയിൽ നിർത്തില്ല ,അവരെ നേരത്തേ ദൈവസന്നിധിയിലേക്ക് വിളിക്കും ആകൂട്ടത്തിൽ നിന്നെയും വിളിച്ചു. മിനിമം ഒന്നര മണിക്കൂർ ആയിരുന്നു നമ്മുടെ ഫോൺ സംഭാഷണം ,എടീ എന്നാട്ടടീ വിശേഷം എന്ന നിൻ്റെ ചോദ്യം ഇനി എങ്ങനെ ഞാൻ കേൾക്കും .വീണ്ടും കണ്ട് മുട്ടും വരെ പ്രിയകൂട്ടുകാരി നിനക്കും വിട 🙏🙏😪😪 അമ്മുവിനും ജോണിക്കും സങ്കടകരമായ ഈ അവസ്ഥ തരണം ചെയ്യാൻ ജഗദീശരൻ ശക്തി നല്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രധാനമന്ത്രി ഋഷി സുനകിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാർലമെന്റിന്റെ സ്റ്റാൻഡേർഡ് വാച്ച് ഡോഗ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പങ്കാളിത്തമുള്ള ശിശുസംരക്ഷണ സ്ഥാപനവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. എം പി ചട്ടം ഏതെങ്കിലും കാരണവശാൽ ലംഘിച്ചിട്ടുണ്ടോ എന്നുള്ളത് പരിശോധിച്ചു വരികയാണ്. സ്പ്രിംഗ് ബജറ്റിൽ പുറത്തിറക്കിയ പുതിയ നയത്തിൽ നിന്ന് പ്രയോജനം നേടുന്ന ശിശു സംരക്ഷണ ഏജൻസിയായ കോരു കിഡ്‌സിൽ ഭാര്യ അക്ഷത മൂർത്തിയുടെ ഓഹരികളെക്കുറിച്ച് കഴിഞ്ഞ മാസം സുനക് ചോദ്യങ്ങൾ നേരിട്ടു.

ചാൻസലർ ജെറമി ഹണ്ട് പുതിയ ചൈൽഡ് മൈൻഡർമാർക്ക് പേയ്‌മെന്റുകൾ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഏജൻസികൾ വഴി സൈൻ അപ്പ് ചെയ്യുന്നവർക്ക് കൂടുതൽ തുക ലഭ്യമാകും. മാർച്ച് 6-ന് ഈ ഏജൻസികളിലൊന്നായ കോരു കിഡ്‌സിന്റെ ഷെയർഹോൾഡറായി അക്ഷത മൂർത്തി ലിസ്റ്റ് ചെയ്യപ്പെട്ടു. മാർച്ച് 28 ന് നടന്ന പാർലമെന്ററി കമ്മിറ്റി ഹിയറിംഗിൽ ശിശുസംരക്ഷണ നയത്തെക്കുറിച്ച് എംപിമാർ ചോദ്യം ചെയ്തപ്പോൾ കോരു കിഡ്‌സുമായുള്ള അക്ഷതയുടെ ബന്ധത്തെക്കുറിച്ച് സുനക് പരാമർശിച്ചില്ല. ലേബർ എംപി കാതറിൻ മക്കിന്നൽ സുനകിനോട് പ്രഖ്യാപിക്കാൻ എന്തെങ്കിലും കാരണമുണ്ടോ എന്ന് ചോദിച്ചിരുന്നു.

ഹിയറിംഗിന് ഏതാനും ദിവസങ്ങൾക്ക് ശേഷം കമ്മിറ്റിക്ക് അയച്ച കത്തിൽ, തന്റെ ഭാര്യയുടെ താൽപ്പര്യം കാബിനറ്റ് ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നും മന്ത്രിമാരുടെ താൽപ്പര്യങ്ങളുടെ പുതിയ പ്രസ്താവന ഉടൻ പുറത്തുവരുമെന്നും സുനക് പറഞ്ഞു. മന്ത്രിമാരുടെ വ്യക്തിപരമായ താല്പര്യങ്ങൾ കണക്കിലെടുക്കില്ലെന്ന് റിഷി സുനക് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് രാജാവ് കിരീടധാരണം നടത്താൻ ഇനിയുള്ളത് വളരെ കുറച്ച് ദിവസങ്ങൾ മാത്രം. ഇതിനോട് അനുബന്ധിച്ചു വിപുലമായ ചടങ്ങുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 2023 മെയ്‌ 6 ശനിയാഴ്ചയാണ് കിരീടധാരണം നടക്കുന്നത്.

കിരീടധാരണ സമയം

ചാൾസ് മൂന്നാമൻ രാജാവിന്റെയും പത്നി കാമില രാജ്ഞിയുടെയും കിരീടധാരണം മെയ് 6 നാണ് നടക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് രാജകുടുംബം ഘോഷയാത്രയായി എത്തിയതിന് ശേഷം വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ചടങ്ങുകൾ രാവിലെ 11 മണിക്ക് ആരംഭിക്കും. ചടങ്ങുകൾക്ക് ശേഷം കൊട്ടാരത്തിലേക്കുള്ള ഘോഷയാത്രയിൽ കൂടുതൽ രാജകുടുംബാംഗങ്ങൾ ചേരും. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ രാജാവും രാജ്ഞിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ആ ദിവസത്തെ ആചാരപരമായ പരിപാടികൾ അവസാനിപ്പിക്കും.

ഘോഷയാത്രയുടെ റൂട്ട്

ഇരുവരും അഡ്മിറൽറ്റി കമാനം വഴി മാളിലൂടെ ഇറങ്ങി, ട്രഫാൽഗർ സ്‌ക്വയറിന്റെ തെക്ക് ഭാഗത്തേക്ക് പോകും, ​​തുടർന്ന് വൈറ്റ്ഹാൾ, പാർലമെന്റ് സ്ട്രീറ്റ് എന്നിവയിലൂടെ കടന്ന് ആബിയിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കിരീടധാരണത്തിനുശേഷം രാജ്ഞി വൈറ്റ്ഹാൾ, ട്രാഫൽഗർ സ്‌ക്വയർ, പാൽ മാൾ, ഹൈഡ് പാർക്ക് കോർണർ, മാർബിൾ ആർച്ച്, ഓക്‌സ്‌ഫോർഡ് സർക്കസ് എന്നിവയിലൂടെ അഞ്ച് മൈൽ യാത്ര ചെയ്തു ബാക്കിഗ്ഹാം കൊട്ടാരത്തിൽ എത്തും. യാത്രയ്ക്കായി ഇരുവരും ഗോൾഡ് സ്റ്റേറ്റ് കോച്ചാണ് ഉപയോഗിക്കുന്നത്.

കിരീടധാരണത്തിന് ശേഷമുള്ള തിങ്കളാഴ്ച, അതായത് മെയ്‌ 8 യുകെയിൽ ബാങ്ക് അവധിയാണ്. ഈ ദിവസം സന്നദ്ധപ്രവർത്തനത്തിനായിട്ടാണ് നീക്കി വെച്ചിരിക്കുന്നത്. ഇതിലൂടെ ആളുകൾ അവരുടെ പ്രാദേശികമായ ഇടങ്ങളിലെ വിവിധ പ്രൊജക്ടുകളിൽ പങ്കുചേരുന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി ടേക്ക് ദാറ്റ്, കാറ്റി പെറി, ലയണൽ റിച്ചി എന്നിവരണിനിരക്കുന്ന മ്യൂസിക് ഷോ ക്രമീകരിച്ചിട്ടുണ്ട്. 1953 ലെ രാജ്ഞിയുടെ കിരീടധാരണത്തിൽ നിന്നും ഇത്തവണത്തെ ചടങ്ങിന് ചില മാറ്റങ്ങളുണ്ട്. 1953-ലെ കിരീടധാരണം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളതും 8,000 അതിഥികൾ പങ്കെടുത്തുവെങ്കിലും ഇത്തവണത്തെ ചടങ്ങ് ചെറുതാണെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മക്‌ഡൊണാൾഡിന് സമീപത്ത് വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.14ഉം 15ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്. വാർവിക്‌ഷെയറിലെ ന്യൂനട്ടണിലെ ക്വീൻസ് റോഡിലെ മക്‌ഡൊണാൾഡിന് പുറത്തുള്ള ചെറുപ്പക്കാരാണ് ഇരുവർക്കും നേരെ ആദ്യം എത്തിയതെന്നാണ് പോലീസ് പറയുന്നത്.

റിവർസ്‌ലി പാർക്കിൽ രാത്രി 7 മണിക്കും 8 മണിക്കും ഇടയിൽ പെൺകുട്ടികളിൽ ഒരാളെ ബലാത്സംഗം ചെയ്തു. രണ്ടാമത്തെ പെൺകുട്ടിയെ ജൂബിലി പാർക്കിൽ വെച്ച് രാത്രി 10 മണിക്ക് മുമ്പ് രണ്ടാം പ്രതി അതിക്രൂരമായി മർദ്ദിച്ചെന്നുമാണ് പോലീസ് റിപ്പോർട്ടിൽ ഉള്ളത്. സംഭവത്തിൽ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും പോലീസ് ഇതിനോടകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. കറുത്ത തൊപ്പിയും ട്രൗസറും കറുത്ത പഫർ കോട്ടുമാണ് ഒരാൾ ധരിച്ചിരുന്നത്. മറ്റെയാൾ അഡിഡാസ് ട്രാക്ക് സ്യൂട്ട് ബോട്ടും കോട്ടുമാണ് ധരിച്ചിട്ടുള്ളത്.

ന്യൂനട്ടൺ ടൗൺ സെന്ററിലും പരിസരത്തും ഇതിനോടകം തന്നെ പോലീസ് സാന്നിധ്യം ഉണ്ട്. പട്രോളിംഗ് നടപടികളും വർധിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ പോലീസിനു കൈമാറാൻ എന്തെങ്കിലും വിവരങ്ങൾ കൈവശമുള്ളവർ ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പക്കൽ എത്തണമെന്നും, കേസിന്റെ അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ തെളിവുകൾ സഹായിക്കുമെന്നും പോലീസ് പറയുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ ആശുപത്രികളിൽ ഡസൻ കണക്കിന് ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളും ഓരോ ആഴ്ചയും നടക്കുന്നതായി റിപ്പോർട്ട്‌ പുറത്ത്. ഇത്തരത്തിൽ വെറും മൂന്ന് വർഷങ്ങൾ കൊണ്ട് 6,500 ആക്രമണ കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കൂട്ടബലാത്സംഗങ്ങളും കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു. പുറത്ത് വന്ന റിപ്പോർട്ടിൽ ആശുപത്രികളിൽ സ്ത്രീകൾക്ക് മതിയായ സുരക്ഷിതത്വം ലഭിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് ഹീതർ ബിന്നിംഗ് പറയുന്നു. ‘ഒരു വ്യക്തിക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വം ലഭിക്കേണ്ട ഇടമാണ് ആശുപത്രികൾ. എന്നാൽ ഈ റിപ്പോർട്ട്‌ അതിനെ മാറ്റി മറിക്കുന്നു’- അവർ പറഞ്ഞു.

ഔദ്യോഗിക കണക്കുകൾ ലൈംഗികാതിക്രമത്തിന്റെ ഭയാനകമായ തോത് വെളിപ്പെടുത്തുന്നു. ഈ വിഷയത്തിൽ പോലീസിന്റെ ഭാഗത്ത്‌ നിന്ന് വേണ്ടത്ര ഇടപെടൽ ഉണ്ടായില്ലെന്നാണ് ഹെതർ ബിന്നിംഗ് ആരോപിക്കുന്നത്. കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടും മൗനം പാലിക്കുന്നു എന്നും ഇത് ആർക്കുവേണ്ടിയാണ് ചെയ്യുന്നതെന്നും അവർ ഉന്നയിക്കുന്നു. വിവരാവകാശ രേഖകൾ അനുസരിച്ച് ലഭിക്കുന്ന കേസുകളുടെ റിപ്പോർട്ട്‌ പോലും പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു. മൂന്ന് വർഷം കൊണ്ട് റിപ്പോർട്ട്‌ ചെയ്ത കേസുകളിൽ പോലീസിന്റെ മൗനം ആളുകളെ ഞെട്ടിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു .

2019 ജനുവരിക്കും 2022 ഒക്ടോബറിനും ഇടയിൽ കുറഞ്ഞത് 2,088 ബലാത്സംഗങ്ങളും 4,451 ലൈംഗികാതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ആഴ്ചയിൽ 33 കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെന്ന് മനസിലാക്കാം. എൻഎച്ച്എസിൽ വച്ചാണോ അതോ സ്വകാര്യ സ്ഥാപനങ്ങളിൽ വച്ചാണോ കുറ്റകൃത്യങ്ങൾ നടത്തിയതെന്ന് ഡാറ്റ വിശദമാക്കുന്നില്ല. എന്നാൽ എഴിൽ ഒന്ന് സംഭവങ്ങളും ആശുപത്രി വാർഡുകളിലാണെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക് അനുദിനം വർധിക്കുകയാണ്. സിസിടിവി പോലുള്ള മതിയായ സംവിധാനങ്ങൾ ഇല്ലാത്ത ഏരിയകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിനെ തുടർന്ന് എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇപിസി ലക്ഷ്യങ്ങൾ സ്വകാര്യ വാടക മേഖലയ്ക്ക് വിനാശകരമാകുമെന്ന് ലെറ്റിംഗ്സ് ഏജൻസി മേധാവി. ഏജൻസി ഗ്രൂപ്പായ മൈ പ്രോപ്പർട്ടി ബോക്‌സിന്റെ മാനേജിംഗ് ഡയറക്‌ടർ ബെൻ ക്വയിൻട്രലാണ് പ്രസ്താവന നടത്തിയത്. വാടകയ്ക്കെടുത്ത വീടുകളിൽ ഊർജ നിരക്കിന്റെ കാര്യത്തിൽ പ്രാവർത്തികമായ നിരക്ക് നടപ്പിലാക്കണമെന്ന് അദ്ദേഹം ഭവന സെക്രട്ടറി മൈക്കൽ ഗോവിനോട് അഭ്യർത്ഥിച്ചു. നിലവിലുള്ള എനർജി പെർഫോമൻസ് സർട്ടിഫിക്കറ്റിന്റെ പരിമിതികൾ, മെച്ചപ്പെട്ട റേറ്റിംഗുകൾ പാലിക്കാൻ ഭൂവുടമകളെ നിർബന്ധിക്കുന്ന സർക്കാർ നടപടികളും കൂടിച്ചേർന്ന് 2028 ഓടെ കാര്യക്ഷമമായ മാറ്റം ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

2028-ഓടെ നിലവിലെ EPC ബാൻഡിൽ നിന്ന് E മുതൽ C വരെ നിലവാരം മെച്ചപ്പെടുത്താൻ നടപടികൾ കൃത്യമായി സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. വിമർശകർ ഇതിനെ ശിക്ഷാർഹമാണെന്ന് വിശേഷിപ്പിക്കുകയും ഭൂവുടമകൾക്ക് വലിയ ബില്ലുകളോ £30,000 വരെ പിഴയോ നേരിടേണ്ടിവരുമെന്നും അവർ അനുസരിക്കുന്നതിൽ പരാജയപ്പെട്ടാൽ വസ്തുവകകൾ വാടകയ്‌ക്ക് നൽകുന്നത് നിരോധിക്കുമെന്നും വാദിക്കുന്നു. ഊർജകാര്യക്ഷമത കൂട്ടാനുള്ള നടപടികൾക്കായി ഭൂവുടമയുടെ ഏറ്റവും കുറഞ്ഞ ചെലവ് പരിധി 3,500 പൗണ്ടിൽ നിന്ന് 10,000 പൗണ്ടായി ഉയർത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.

അതേസമയം, വാടക ഇതിനകം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സമയത്ത് ചുവപ്പുനാടയും ചെലവും അനിശ്ചിതത്വവും കൂടുതൽ ഭൂവുടമകളെ വാടക മേഖലയിൽ നിന്ന് പുറത്താക്കുമെന്ന് ക്വയിൻട്രെൽ പറയുന്നു. ഗ്രീൻ ഹോംസ് ഗ്രാന്റ് പോലെയുള്ള മുൻ സംരംഭങ്ങളിൽ പലതും പരാജയപ്പെട്ടപ്പോൾ, രാജ്യത്തെ പഴക്കം ചെന്ന ഭവനങ്ങളുടെ ഊർജ്ജ സ്റ്റോക്കിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തം ഭൂവുടമകളിൽ സർക്കാർ ചുമത്തരുതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഷിബു മാത്യൂ

സീറോ മലബാർ സഭ മേലധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ തുടർന്ന് കൊണ്ടിരിക്കുന്ന സൈബർ ആക്രമണങ്ങൾ ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ബിജെപിയുമായി സംഘം ചേർന്ന് മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയെയും സമൂഹത്തെയും ഒറ്റുകൊടുക്കുന്നു എന്നാണ് വിമർശകർ പ്രധാനമായും ഉന്നയിക്കുന്നത്. ഇതിന് തെളിവായി ഇപ്പോൾ ഒരു ഫോട്ടോയും ഉയർത്തികാണിക്കുന്നു. സംഘപരിവാർ കേന്ദ്രങ്ങളുമായി ആലഞ്ചേരി പിതാവ് ബന്ധപ്പെടുന്നു എന്ന് ഒരുകൂട്ടം ആളുകൾ വിമർശനമായി ഉന്നയിക്കുമ്പോൾ, അതിന്റെ യഥാർത്ഥ വശം മറയ്ക്കപ്പെടുകയാണ് എന്ന് പറയാതെ വയ്യ.

ബിജെപി നേതാവ് ആലഞ്ചേരി പിതാവിന്റെ കയ്യിൽ രാഖി കെട്ടികൊടുക്കുന്ന ചിത്രങ്ങൾ യഥാർത്ഥത്തിൽ അഞ്ച് വർഷങ്ങൾക്ക് മുൻപുള്ളതാണ്. അതിഥിയായിട്ടെത്തുന്നവർ അവരുടേതായ സംസ്കാരത്തിലുള്ള ആചാരമര്യാദകൾ കാണിക്കുന്നത് സ്വാഭാവികമാണ്. അതിഥിയായി എത്തുന്നവർ ആരുതന്നെയായാലും അവരെ അധിക്ഷേപിക്കുന്ന പാരമ്പര്യം സഭയ്ക്കോ, സഭാതലവനോ ഇല്ല. ഈ ചിത്രത്തിൻ്റെ പിന്നിലും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഈ വസ്തുത മറച്ചു വെച്ചു കൊണ്ടാണ് മുഖ്യധാര മാധ്യമങ്ങളും, വിമർശകരും സീറോ മലബാർ സഭയെ ക്രൂശിക്കാൻ ഇറങ്ങി പുറപ്പെട്ടത് എന്നുള്ളതാണ് വസ്തുത. സഭാ നേതൃത്വത്തെ ആക്രമിക്കുന്നതിലൂടെ ഇവർ പൂർണമായും ലക്ഷ്യമിടുന്നത് സീറോ മലബാർ സഭയെയും, സഭാ മക്കളെയും ആണെന്നുള്ളത് പകൽ പോലെ വ്യക്തമാണ്. ഈ സഭ വ്യാജ പ്രചരണങ്ങൾക്കും സംഘടിത ശക്തികൾക്കും മുൻപിൽ അടിയറവ് പറഞ്ഞ് പാരമ്പര്യമുള്ളതല്ല. വിശ്വാസികളായ അനേകായിരം മനുഷ്യരുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമാണിത്. അതിനെ ചില വ്യാജ പ്രചരണം മുഖേനെ കുത്തി നോവിക്കാൻ മലങ്കര സഭാ മക്കൾ സമ്മതിക്കില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവന്ദ്യ പിതാവ് പുകഴ്ത്തി സംസാരിച്ചു എന്നതും മറ്റൊരു വ്യാജ പ്രചരണമാണ്. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രധാന പദവിയിൽ ഇരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് നല്ല വാക്കുകൾ പറയുന്നതിൽ എന്താണ് തെറ്റ്? ഇതെല്ലാം മാനുഷികമായ കാര്യങ്ങൾ ആണെന്നുള്ളത് മറന്ന് പോകരുത്. സഭയെ താറടിച്ചു കാണിക്കുവാൻ ചില വ്യക്തികളുടെ താല്പര്യമാണ് ഈ വിഷയത്തെ മോശമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ ആകുലതകൾ സീറോ മലബാർ സഭയ്ക്കുണ്ട് എന്നതാണ് ശരി. നന്മ തിന്മകളെ ചൂണ്ടിക്കാണിക്കാൻ ലഭ്യമാകുന്ന അവസരങ്ങൾ അതിനനുസരിച്ച് ഉപയോഗിക്കുക എന്നത് പ്രധാനമാണ്. അതാണ് ആലഞ്ചേരി പിതാവ് ഉപയോഗിച്ചത്. അതിന് ഒരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് ചെയ്യണമെന്ന സ്വരം ഇല്ല.

ഈ സഭ വ്യക്തികളുടെ മേൽ അല്ല പടുത്തുയർത്തിയിരിക്കുന്നത്. സഭാ മക്കൾ സഭയെ അകമഴിഞ്ഞാണ് സ്നേഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങൾ സഭാ മക്കളിൽ സങ്കടമുണ്ടാക്കും എന്നുള്ളത് പറയാതെ വയ്യ. ബിജെപി എന്നല്ല കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതൃത്വവുമായി സഭയ്ക്ക് സ്നേഹബന്ധം ഉണ്ട്. അത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ അല്ല. മറിച്ച് മാനവികതയിൽ അടിയുറച്ചുകൊണ്ടാണ്. സാമൂഹിക വിഷയങ്ങളിൽ മുൻപും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള സഭയാണ് സീറോ മലബാർ സമൂഹം. അത്തരം സാഹചര്യങ്ങളിലൊക്കെ കൊടിയുടെ നിറം നോക്കാതെ ഈ സഭ നിലപാട് എടുത്തിട്ടുമുണ്ട്. അത് ഇനിയും തുടർന്ന് കൊണ്ടേയിരിക്കും. വിശ്വാസസമൂഹത്തിന്റെ പിന്തുണ സഭയ്ക്കും, നേതൃത്വത്തിനുമൊപ്പം തന്നെയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയതായി പ്രഖ്യാപിച്ച 14 മോട്ടോർ വേകളുടെ നിർമ്മാണവുമായി മുന്നോട്ട് പോകുന്നില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. വർദ്ധിച്ച സാമ്പത്തിക ചിലവും സുരക്ഷാപ്രശ്നങ്ങളുമാണ് പദ്ധതി റദ്ദാക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ആസൂത്രണം ചെയ്ത 14 സ്കീമുകളിൽ 11 എണ്ണത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം നിർത്തിവച്ചിരുന്നു. മറ്റ് 3 എണ്ണത്തിന്റെ നിർമ്മാണവും ഉടൻ നിർത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഗതാഗത നിരക്ക് നിയന്ത്രിക്കുന്നതിന് ഏറ്റവും ആധുനികമായ സജ്ജീകരണങ്ങൾ ഉൾപ്പെടുത്തിയവയാണ് സ്മാർട്ട് മോട്ടോർ വേകൾ . ഇംഗ്ലണ്ടിന്റെ മോട്ടോർ വേ ശൃംഖലയുടെ 10 ശതമാനത്തോളം സ്മാർട്ട് മോട്ടോർ വേകളാണ്. പുതിയ സ്മാർട്ട് മോട്ടർ വേകൾ നിർമിക്കുന്നതിന് 1 ബില്യൺ പൗണ്ടിൽ കൂടുതൽ ചിലവ് വരുന്നതും പൊതുജനങ്ങളിൽ നിന്നുള്ള എതിർപ്പുമാണ് പദ്ധതികൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കാരണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ വിശ്വാസകരമായ രീതിയിൽ പദ്ധതി പുനരവതരിപ്പിക്കാനാണ് സർക്കാരിൻറെ നീക്കം.

ഈ നീക്കത്തിലൂടെ പുതിയ സ്മാർട്ട് വേകൾ ഇനി നിർമ്മിക്കുന്നതല്ലെന്നല്ല അർത്ഥമാക്കുന്നത് എന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. സ്മാർട്ട് മോട്ടോർ വേകളോടെ ബന്ധപ്പെട്ട എമർജൻസി വേകൾ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുവെന്നുള്ള വ്യാപകമായ പരാതിയും സ്മാർട്ട് മോട്ടോർ വേകളെ കുറിച്ച് പൊതുജനത്തിൽ നിന്ന് ഉയർന്നു വന്നിരുന്നു. ഈ സുരക്ഷാ വീഴ്ചയും പുതിയ സ്മാർട്ട് മോട്ടർ വേകളുടെ നിർമ്മാണം നിർത്തിവയ്ക്കുന്നതിന് ഒരു കാരണമാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഭൂരിപക്ഷം റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയൻ അംഗങ്ങൾ ശമ്പള കരാറിനെതിരെ വോട്ട് ചെയ്തതോടെ എൻഎച്ച്എസ് നേഴ്സുമാർ വീണ്ടും സമരമുഖത്ത് . ഏപ്രിൽ 30 മുതൽ മെയ് 2 വരെയാണ് നിലവിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗങ്ങൾ, തീവ്രപരിചരണം, ക്യാൻസർ , മറ്റ് ചികിത്സ വാർഡുകൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ നേഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കും. മെയ് മാസത്തെ ബാങ്ക് അവധിക്കാലത്ത് നേഴ്സുമാരുടെ സമരം എൻഎച്ച്എസിനെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ അംഗങ്ങൾ ശമ്പള വർദ്ധനവ് നിരസിച്ചതാണ് വീണ്ടും സമരത്തിന് വഴിതുറന്നത്. സർക്കാരും എൻ എച്ച് എസിലെ വിവിധ നേഴ്സിംഗ് യൂണിയൻ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ സമവായത്തിലെത്തിയ ശമ്പള വർദ്ധനവിനെതിരെ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയന്റെ അംഗങ്ങൾ വോട്ട് ചെയ്തതായി മലയാളം യുകെ ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മറ്റൊരു യൂണിയനായ യൂണിസണിലെ ഭൂരിപക്ഷം അംഗങ്ങളും ശമ്പള കരാറിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

ആർ സി എന്നിലെ വോട്ടെടുപ്പിൽ പങ്കെടുത്ത 54.06 % അംഗങ്ങളും ശമ്പള കരാറിൽ തങ്ങൾ അസംതൃപ്തരാണെന്നാണ് വോട്ടടുപ്പിൽ അഭിപ്രായപ്പെട്ടത്. 45.94 % അംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തു. 61 % അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഭൂരിപക്ഷം അംഗങ്ങളും എതിർത്തതിനാൽ എത്രയും പെട്ടെന്ന് സർക്കാരുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് ആർ സി എൻ ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുള്ളൻ വ്യക്തമാക്കിയിരുന്നു .


വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷമാണ് ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് ആയി നൽകുകയും ചെയ്തു. ഏപ്രിൽ ഒന്നിന് ശമ്പള വർദ്ധനവ് നിലവിൽ വന്നു . ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ ഈ തീരുമാനത്തിലെത്തിയത് . ഡോക്ടർമാർ ഒഴികെയുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫുകൾക്കും ശമ്പള വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കും.

റോയൽ മെയിലിൽ ഒരു വർഷമായി നടന്നുകൊണ്ടിരുന്ന ശമ്പള തർക്കം ഒത്തുതീർന്നു . റോയൽ മെയിലിൽ യൂണിയനും സ്ഥാപനപ്രതിനിധികളും തമ്മിൽ രണ്ടു കൂട്ടർക്കും സ്വീകാര്യമായ ഒരു ശമ്പള കരാറിൽ എത്തിയതായുള്ള വാർത്തകൾ പുറത്തുവന്നു. യൂണിയൻ അംഗങ്ങൾ ഇത് അംഗീകരിച്ചാൽ ദീർഘകാലമായി റോയൽ മെയിൽ കമ്പനിയിൽ നിലനിന്നിരുന്ന ശമ്പള വർദ്ധന തർക്കങ്ങൾക്ക് അന്ത്യം കുറിയ്ക്കും. സി ഡബ്യൂ യു വിലെ എക്സിക്യൂട്ടീവ് അടുത്ത ആഴ്ച യോഗം ചേരും. ഇത് അംഗീകരിക്കപ്പെട്ടാൽ അടുത്ത പടിയായി യൂണിയൻ അംഗങ്ങൾ വോട്ടടുപ്പിലൂടെ പ്രസ്തുത കരാറിന് അംഗീകാരം നൽകണം.

കരാറിലെ വിശദാംശങ്ങൾ അടുത്ത ആഴ്ച പുറത്തുവരും എന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് ഒരു വർഷത്തെ ചർച്ചയ്ക്ക് ശേഷം റോയൽ മെയിൽ കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയനും റോയൽ മെയിലും തമ്മിൽ ഒരു കരാറിൽ എത്തിച്ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സിഡബ്ല്യു യു ജനറൽ സെക്രട്ടറി സേവ് വാർഡും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആൻസി ഫ്യൂറിലും പറഞ്ഞു.

ശമ്പള വർദ്ധനവിനായി റോയൽ മെയിൽ യൂണിയൻ കഴിഞ്ഞവർഷം ക്രിസ്മസിന് മുമ്പ് ഒട്ടേറെ സമരപരമ്പരകൾ നടത്തിയിരുന്നു. റോയൽ മെയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കഴിഞ്ഞ വർഷം 5.5% ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്തിരുന്നു . എന്നാൽ സി ഡബ്യൂ യുവിൽ അംഗങ്ങളായ 115,000 അംഗങ്ങൾ ഇത് അപര്യാപ്തമാണ് എന്ന നിലപാടിലായിരുന്നു . ജീവനക്കാരുടെ പണിമുടക്ക് യുകെയിൽ ഉടനീളം തപാൽ സേവനത്തെ തടസ്സപ്പെടുത്തിയിരുന്നു. ഞായറാഴ്ച പ്രവർത്തനം ആക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യൂണിയൻ അംഗങ്ങൾക്കിടയിൽ ക ടുത്ത എതിർപ്പ് നിലനിന്നിരുന്നു. എന്നാൽ ഒത്തുതീർപ്പിൽ ഈ വിവാദ വിഷയങ്ങളിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് ഇതുവരെ പുറത്തുവന്നിട്ടില്ല.

RECENT POSTS
Copyright © . All rights reserved