Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മുതിർന്ന ബ്രിട്ടീഷ് പൗരന്മാരിൽ പകുതി പേരും വിൽപത്രം എഴുതുന്നില്ലെന്ന് പുതിയ ഗവേഷണഫലം. ഇൻഷുറൻസ് കമ്പനിയായ കാനഡ ലൈഫ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. പലരുടെയും ചിന്ത സമ്പത്തിനെ കുറിച്ച് മാത്രമാണെന്നും ഗവേഷകർ പറയുന്നു. സമ്പത്ത് മാത്രം ലക്ഷ്യം വെക്കുന്ന മുതിർന്നവർ ഇതുവരെ വിൽപത്രം എഴുതിവെക്കാൻ പോലും തയാറായിട്ടില്ല എന്നുള്ളതാണ് പഠനത്തിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. എന്നാൽ 55 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ മൂന്നിൽ ഒരാൾ ഇപ്പോഴും വിൽപത്രം നൽകിയിട്ടില്ലെന്നാണ് പഠനം പറയുന്നത്.

ഭാവി തലമുറയ്ക്ക് സ്വത്ത് കൈമാറാൻ ഇവർ അസ്വസ്ഥരാണെന്നും തങ്ങളുടെ സമ്പത്ത് മറ്റൊരാൾ കൈവശം വെക്കുന്നത്തിൽ തൃപതരല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല മരണത്തെക്കുറിച്ച് ചിന്തിക്കാനോ സംസാരിക്കാനോ ആഗ്രഹിക്കാത്തവരാണ് ഇക്കൂട്ടർ. ഒരു വിൽപത്രം ഉണ്ടാക്കുന്നത് മരണശേഷം നിങ്ങളുടെ സമ്പത്തിന്റെ പങ്ക് ആർക്കൊക്കെ ലഭിക്കുമെന്നും, അപ്രതീക്ഷിതമായി മരണം കവർന്നാൽ നിക്ഷേപങ്ങളും സ്വത്തുവകകളും എവിടെയാണെന്ന് കണ്ടെത്താനും സഹായിക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിലവിലെ പിന്തുടർച്ചാവകാശ നിയമങ്ങൾ അനുസരിച്ച്, വിൽപത്രം രജിസ്റ്റർ ചെയ്യണം.

എങ്കിൽ മാത്രമേ മാതാപിതാക്കളുടെ സ്വത്തും സമ്പാദ്യവും മക്കൾക്ക് ഉപയോഗിക്കാൻ കഴിയുകയുള്ളു. വിൽപ്പത്രം തയ്യാറാക്കുന്നത് ഒരു വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണെന്ന് ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നത് ലജ്ജാകരമാണെന്നും, കാനഡ ലൈഫിലെ ടെക്‌നിക്കൽ മാനേജർ സ്റ്റേസി ലവ് പറയുന്നു. ‘മരണം അപ്രതീക്ഷിതമാണ്. ആരൊക്കെ എന്നൊക്കെ എപ്പോൾ മരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല. അതുകൊണ്ട് വിൽപത്രം എഴുതി വെക്കുക എന്നുള്ളത് പ്രായഭേദമന്യേ എല്ലാവർക്കും കഴിയുന്ന ഒന്നാണ്. പക്ഷെ ഈ സർവേ ഫലം ചൂണ്ടിക്കാട്ടുന്നത് മുതിർന്നവർ പോലും അതിന് തയാറാകുന്നില്ല എന്നാണ്’ – സ്റ്റേസി ലവ് കൂട്ടിച്ചേർത്തു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും പ്രതികളെ പിടികൂടുന്നതിനും പോലീസിന് വൻ വീഴ്ച പറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.കുറ്റകൃത്യങ്ങളിൽ പ്രതികളെ പ്രതികൂടുന്നതിൽ പലപ്പോഴും പോലീസ് പരാജയപ്പെടുകയാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന അന്വേഷണത്തിൽ ചില കേസുകളിൽ 18 മാസമായിട്ടും ഒന്നും ചെയ്യാത്ത ഉദ്യോഗസ്ഥരെ വരെ കണ്ടെത്തുകയുണ്ടായി.

ഇൻറർനെറ്റിന്റെയും ഫോണിന്റെയും വ്യാപകമായ ഉപയോഗം മൂലം പലപ്പോഴും കുട്ടികൾ ഓൺലൈനിൽ വ്യാപകമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇങ്ങനെയുള്ള അവസരങ്ങൾ പോലീസും നിയമസംവിധാനവും കൂടി പരാജയപ്പെടുകയാണെങ്കിൽ സ്ഥിതി വളരെ ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് റിപ്പോർട്ടിലുള്ളത്. കേസുകൾ വലിയതോതിൽ വർദ്ധിച്ചിട്ടും പ്രശ്നത്തിന്റെ വ്യാപ്തി പോലീസ് സേനയ്ക്ക് മനസ്സിലായിട്ടില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ട് .

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനായി വല വീശുന്നവരെ തിരിച്ചറിയുന്നതിനായി പോലീസ് ആധുനിക സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് കുട്ടികളെ അപകടസാധ്യത ഉള്ളവരായി തിരിച്ചറിഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താനും സാധിച്ചിട്ടുണ്ട്. ഇത് നേട്ടം ആണെങ്കിലും പല തുടർ അന്വേഷണങ്ങൾക്കും മാസങ്ങൾ എടുക്കുന്നതായാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തങ്ങൾക്കെതിരെയുള്ള 38000-ത്തോളം നിയമപരമായ കേസുകൾ പിൻവലിക്കാൻ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 9 ബില്യൺ യുഎസ് ഡോളർ പിഴ അടയ്ക്കാൻ സമ്മതിച്ചു. കമ്പനിയുടെ ബേബി
പൗഡർ ഉൾപ്പെടെയുള്ള പല ഉൽപ്പന്നങ്ങളിലും ക്യാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ ഉണ്ടെന്ന കേസുകൾ ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് പിഴ ഒടുക്കാൻ കമ്പനി വഴങ്ങിയത്. ഈ ഭീമമായ തുക കൊടുക്കാൻ സമ്മതിക്കുമ്പോഴും തങ്ങളുടെ ബേബി പൗഡർ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നാണ് കമ്പനിയുടെ വാദം .

സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ച് 2 ബില്യൺ യുഎസ് ഡോളറിൽ കേസ് ഒതുക്കാൻ കമ്പനി പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2019 ഒക്ടോബറിൽ ഒരു പൗഡർ ബോട്ടിലിൽ ആസ്ബെടോസ് കണ്ടത്തിയപ്പോഴാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആദ്യമായി കമ്പനിയുടെ ബേബി പ്രൊഡക്ടുകൾ പരിശോധിച്ചു തുടങ്ങിയത്.1971 ലെ ഒരു പഠനം പ്രകാരം 75 ശതമാനത്തോളം സ്ത്രീകളിലെ ഗർഭാശയ ട്യൂമറുകളിലും ഇതിനു സമാനമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ തന്നെ കേസിനോട് അനുബന്ധമായി മില്യൺ കണക്കിന് ഡോളർ ചിലവഴിച്ച ജോൺസൺ ആൻഡ് ജോൺസൺ എത്രയും പെട്ടെന്ന് പിഴ അടച്ച് കേസ് തീർപ്പാക്കാനാണ് ശ്രമിക്കുന്നത്.

1886 -ൽ റോബർട്ട് വുഡ് ജോൺസണും,ജെയിംസ് വുഡ് ജോൺസണും,എഡ്‌വേഡ്‌ മീഡ് ജോൺസണും ചേർന്നാണ് ലോകത്തെ തന്നെ വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനി ആയ ജോൺസൺ ആൻഡ് ജോൺസൺ(J &J )സ്ഥാപിച്ചത്. കുറച്ചധികം വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസൺ പല കേസുകളിലും വിവാദങ്ങളിലും കുരുങ്ങികിടക്കുകയാണ്. ക്യാൻസർ ഉണ്ടാവാൻ കമ്പനിയുടെ ബേബി പൗഡർ കാരണമാകുന്നുവെന്ന പേരിൽ 2014 മുതൽ ജോൺസൺ ആൻഡ് ജോൺസൺ നിയമപരമായ നടപടികൾ നേരിടുന്നുണ്ട്. 2020-ൽ അമേരിക്കയിലും ക്യാനഡയിലും ഉൽപ്പന്നങ്ങളുടെ വിൽപന പിൻവലിച്ചിരുന്നു. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ടങ്ങളിൽ ജെ ആൻഡ് ജെ യുടെ ഈ ഉല്പ്പന്നങ്ങൾ വിപണിയിൽ ഉണ്ട് .

ബേസിൽ ജോസഫ്

നാളെ പെസഹാ വ്യാഴം. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശ്വാസ ജീവിതത്തിൻ്റെ അടിസ്ഥാനമായ വിശുദ്ധ കുർബാന സ്ഥാപിതമായ ദിവസം. പരമ്പരാകൃതമായി ക്രിസ്ത്യാനികൾ ആചരിച്ചുപോരുന്ന അപ്പം മുറിക്കൽ ശുശ്രൂഷ പുതു തലമുറയിലേയ്ക്കെത്തുമ്പോൾ പെസഹാ വ്യാഴത്തിൻ്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുകയാണ് വീക്കൻ്റ് കുക്കിംഗിൻ്റെ അമരക്കാരൻ ബേസിൽ ജോസഫ്. പ്രവാസി മലയാളികൾക്കായി പെസഹാ അപ്പത്തിൻ്റെയും പാലിൻ്റെയും റെസിപ്പി ഒരിക്കൽ കൂടി പരിചയപ്പെടുത്തുന്നു.

ചേരുവകള്‍

അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്

പെസഹ അപ്പം ഉണ്ടാക്കുന്ന വിധം

രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.

പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍

ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍
പാല്‍ ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക. പെസഹാ അപ്പവും പാലും റെഡിയായിക്കഴിഞ്ഞു.

എല്ലാ പ്രവാസി മലയാളികൾക്കും പെസഹായുടെ ആശംസകൾ നേരുന്നു.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

നേഹ ബേസിൽ

ചേരുവകൾ

പ്ലെയിൻ ഫ്ലോർ -325 ഗ്രാം
ഷുഗർ -50 ഗ്രാം
ഗ്രൗണ്ട് സ്‌പൈസസ് -1/ 2 ടീസ്പൂൺ
കറുവ പട്ട പൊടി -1/ 2 ടീസ്പൂൺ
മുട്ട -1 എണ്ണം
യീസ്റ്റ് -2
ഓറഞ്ച് സെസ്റ്റ് -1/ 2 ഓറഞ്ചിന്റെ
ഉപ്പ് -1/ 2 ടീസ്പൂൺ
മിൽക്ക് -125 മില്ലി
ബട്ടർ -3 ടേബിൾ സ്പൂൺ
വാനില എസ്ട്രാക്ട് -1 ടീസ്പൂൺ
ഉണക്ക മുന്തിരി -3/ 4 കപ്പ്
അര കപ്പ് പ്ലെയിൻ ഫ്ലോർ ക്രോസ് പൈപ്പ് ചെയ്യാൻ ഉള്ള പേസ്റ്റ് ഉണ്ടാക്കാൻ
ജാം -ഗ്ലൈസിങ് ചെയ്യാൻ ആവശ്യത്തിന്

പാചകം ചെയ്യേണ്ട വിധം

ഒരു ബൗളിൽ പ്ലെയിൻ ഫ്ലോർ ,ഷുഗർ ഗ്രൗണ്ട് സ്‌പൈസസ് കറുവ പട്ട പൊടി യീസ്റ്റ്,ഓറഞ്ച് സെസ്റ്റ് ,ഉപ്പ് എന്നിവ എടുത്തു നന്നായി മിക്സ് ചെയ്യുക. മറ്റൊരു ബൗളിൽ ചെറിയ ചൂടുള്ള മിൽക്ക് മുട്ട എന്നിവ എടുത്തു ഒരു വിസ്‌ക് കൊണ്ട് മിക്സ് ചെയ്തെടുക്കുക. അതിലേയ്ക്ക് വാനില എസ്ട്രാക്ട് ,ബട്ടർ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം മിക്സ് ചെയ്തു വച്ചിരിക്കുന്ന ഫ്ലോറിലേയ്ക്ക് 2 -3 തവണയായി ചേർത്ത് നല്ല പോലെ കുഴച്ചെടുത്തു നല്ല സ്മൂത്ത് ആയ കുഴച്ചമാവ് ആക്കി എടുക്കുക. ഈ കുഴച്ചമാവ് നല്ല വൃത്തിയുള്ള ഒരു പ്രതലത്തിൽ മാറ്റി 5-6 മിനിറ്റ് കുഴച്ചു നല്ല സോഫ്റ്റ് ആക്കി എടുക്കുക.

ഒരു ബൗൾ എടുത്തു അല്പം ഓയിൽ ഉപയോഗിച്ച് ഗ്രീസ് ചെയ്ത് ഈ കുഴച്ചെടുത്ത മാവ് മാറ്റി ഒരു ക്ലിങ് ഫിലിം കൊണ്ട് കവർ ചെയ്ത് ഒന്നര മണിക്കൂർ വയ്ക്കുക അപ്പോൾ ഈ മാവു ഇരട്ടി വലിപ്പത്തിലും നല്ല സോഫ്റ്റും ആകും. ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്തു അരിച്ചെടുത്തു ഡ്രൈ ആക്കി എടുത്തു ഈ കുഴച്ചു വച്ച കുഴച്ചമാവിൽ ചേർത്ത് വീണ്ടും നന്നയി മിക്സ് ചെയ്തെടുക്കുക. കുഴച്ചമാവ് 12 പോർഷൻ ആയി ആക്കി ചെറിയ ബോൾ ഷെയ്പ്പിൽ ഉരുട്ടി എടുക്കുക. ഒരു ബേക്കിംഗ് ട്രേ എടുത്തു ഗ്രീസ് ചെയ്‌തു ഈ ബോളുകൾ മാറ്റി ഒരു ക്ലിങ് ഫിലിം കൊണ്ട് കവർ ചെയ്തു വീണ്ടും ഒരു 45 മിനിറ്റ് കൂടി വയ്ക്കുക. ബോളുകൾ തമ്മിൽ അല്പം അകലം ഉണ്ടായിരിക്കണം കാരണം വീണ്ടും ഈ ബോളുകൾ വികസിക്കും. ഈ സമയം മാറ്റി ക്രോസ് വരയ്ക്കാനുള്ള പേസ്റ്റ് ഉണ്ടാക്കുക. അതിനായി മാറ്റിവച്ചിരിക്കുന്ന അര കപ്പ് പ്ലെയിൻ ഫ്ലോർ വെള്ളം ചേർത്ത് പൈപ്പ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു പേസ്റ്റ് ആക്കി എടുത്തു ഒരു പൈപ്പിങ് ബാഗിലേയ്ക്ക് മാറ്റി വികസിച്ച ഈ ബോളുകൾക്കു മുകളിൽ കുരിശ് ആകൃതിയിൽ പൈപ്പ് ചെയ്ത് 200 ഡിഗ്രി പ്രീ ഹീത് ചെയ്ത ഓവനിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക. ശേഷം ഓവന്റെ ചൂട് 180 ഡിഗ്രിയിലേക്ക് കുറച്ചു ഒരു 10 മിനിറ്റ് കൂടി ബേക്ക് ചെയ്യുക .അപ്പോൾ ബണ്ണിന് ഒരു ഗോൾഡൻ കളർ ആയി വരും. ജാം അല്പം വെള്ളം ചേർത്ത് ലൂസ് ആക്കി എടുത്തു ഒരു ബ്രഷ് കൊണ്ട് ബണ്ണിന്റെ മുകൾ വശം ഗ്‌ളൈസ് ചെയ്തെടുത്തു ചൂടോടെ സെർവ് ചെയ്യുക.

നേഹ ബേസിൽ

സ്റ്റോക്ക് ഓൺ ട്രെന്റ്:  പീഡാനുഭവാരം ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്ന പാരമ്പര്യമാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടേത്. ഓശാന തിരുനാളിൽ ആരംഭിച്ച് ഉയർപ്പിന്റെ പ്രത്യാശയിൽ അവസാനിക്കുന്ന വിശുദ്ധവാര കർമ്മങ്ങൾ ഭക്ത്യാദരപൂർവ്വം ഗൃഹാതുരത്വത്തോടെ ആചരിക്കുന്നതിൽ യു കെയിലുള്ള വിശ്വാസികളും ഒട്ടും പിന്നിലല്ല. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ മറ്റ് പള്ളികളിൽനിന്ന് വ്യത്യസ്തരായിട്ടായിരുന്നു സ്റ്റോക്ക് ഓൺ ട്രെന്റ് നിത്യസഹായ മാതാ മിഷനിലെ ഇടവകാംഗങ്ങൾ എത്തിയത്. എല്ലാവരും പരമ്പരാഗത വേഷത്തിലായിരുന്നു. പുരുഷന്മാർ മുണ്ടും ഷർട്ടും ധരിച്ചെത്തിയപ്പോൾ യുവതികളുടെ വേഷം ചട്ടയും മുണ്ടും കവണിയുമായിരുന്നു. കുഞ്ഞുങ്ങളും ഒട്ടും പിന്നിലായിരുന്നില്ല. കുട്ടികൾ എത്തിയത് പരമ്പരാഗത വേഷത്തിനൊപ്പം കൊന്തയും വെന്തിങ്ങയും കഴുത്തിലണിഞ്ഞായിരുന്നു.

പാലാ രൂപത അംഗമായ വികാരി ഫാ. ജോർജ് എട്ടുപറയിലച്ചൻറെ നേതൃത്വത്തിലായിരുന്നു തിരുകർമ്മങ്ങൾ. ഇംഗ്ലണ്ടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ ഇടവകാംഗങ്ങൾ പരമ്പരാഗത വേഷത്തിൽ എത്തി കുരുത്തോലയുമായി പ്രദക്ഷിണം വച്ചത് തദ്ദേശീയരായ ഇംഗ്ലീഷുകാരുൾപ്പെടെയുള്ളവർ കൗതുകത്തോടെയാണ് വീക്ഷിച്ചത് .

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ ഇടവകകളിലും മലയാളികൾ ഒത്തുചേരുന്ന മറ്റ് സഭകളുടെ പള്ളികളിലും കുരുത്തോലയുമേന്തിയാണ് വിശ്വാസികൾ ഓശാന ഞായർ കൊണ്ടാടിയത്. ലീഡ്‌സിലെ സെന്റ് മേരീസ് ആന്റ് സെന്റ് വിൽഫ്രഡ് സീറോ മലബാർ ഇടവകയിലെ ഓശാന ഞായറിന്റെ വിശേഷങ്ങൾ മലയാളം യുകെ ന്യൂസ് വായനക്കാരിൽ എത്തിച്ചിരുന്നു.

‘ചട്ട’ എന്ന വാക്ക് ജൂവിഷ് ഭാഷയിൽ നിന്നും ‘മുണ്ട്’ എന്നത് ഒരു സൗത്ത് ഇന്ത്യൻ ഒറിജിനുമാണ്. പണ്ടത്തെ ജീവിത സാഹചര്യങ്ങളിൽ മറ്റൊന്നും ലഭ്യമല്ലാതിരുന്നതുകൊണ്ടും അവലംബിച്ച  ഒരു വസ്ത്രധാരണ രീതിയാണ്. ചിലർ ഒറ്റമുണ്ടും ചട്ടയും കവണിയുമെങ്കിൽ ചിലർ അത് മുറിയും ചട്ടയും കസവുമായിട്ടാണ് പള്ളികളിൽ എത്തിയിരുന്നത്. അന്നത്തെ ജീവിത സാഹചര്യങ്ങളിൽ ധരിക്കാനുള്ള സമയലാഭം, സാമ്പത്തിക ലാഭം, തയ്യൽ കൂലി ഒഴിവാക്കൽ എന്നിവയെല്ലാം അതിൽ അന്തർലീനമായിരുന്നു. വിശുദ്ധവാരം ആരംഭിക്കുമ്പോൾ ഇത്തരം പ്രവൃത്തികളെ നല്ലൊരു വിഭാഗം പിന്തുണക്കുമ്പോൾ വിമർശകരും വെറുതെയിരുന്നില്ല. എളിമയുടെ, പീഡാനുഭവ നാളുകളിൽ ഡ്രസ്സിലല്ല പ്രവർത്തികളിൽ ആണ് കൂടുതൽ ശ്രദ്ധവേണ്ടത് എന്നാണ് അവരുടെ പക്ഷം.


ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ യൂണിയനായ നാഷണൽ എഡ്യൂക്കേഷൻ യൂണിയനിലെ അംഗങ്ങൾ സർക്കാർ മുന്നോട്ടുവച്ച ശമ്പള വർദ്ധനവിനുള്ള നിർദ്ദേശം നിരാകരിച്ചു. ഇതിനെ തുടർന്ന് ഏപ്രിൽ 27 വ്യാഴാഴ്ചയും മെയ് 2 ചൊവ്വാഴ്ചയും ഇംഗ്ലണ്ടിലെ അധ്യാപകർ പണിമുടക്കുന്നു. അധ്യാപകർ പണിമുടക്കുമായി മുന്നോട്ടു പോകുന്നതോടെ കടുത്ത അനിശ്ചിതത്വമാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്നത്. ജിസിഎസ്ഇ , എ ലെവൽ പരീക്ഷകളെയും മറ്റ് ക്ലാസുകളെയും സമരങ്ങൾ ബാധിക്കുമോ എന്ന ആശങ്ക വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ട് .

അധ്യാപകർക്ക് ഒറ്റ തവണ പെയ്മെൻറ് ആയി 1000 പൗണ്ടും അടുത്ത അധ്യയന വർഷം മുതൽ 4.3 % ശമ്പള വർധനവും ആണ് ശമ്പള കരാറിൽ ഉണ്ടായിരുന്നത്. പ്രാരംഭ ശമ്പളം സെപ്റ്റംബർ മുതൽ 3000 പൗണ്ട് ആയി ഉയരുകയും ചെയ്യും. ഈ കരാറിനെയാണ് യൂണിയൻ അംഗങ്ങൾ വോട്ടെടുപ്പിൽ നിരാകരിച്ചത്. നാഷണൽ എഡ്യൂക്കേഷൻ യൂണിയനിലെ 98% അംഗങ്ങളും കരാർ നിരസിക്കുന്നതിനെ അനുകൂലിക്കുകയാണ് ചെയ്തത്. യൂണിയൻ അംഗങ്ങളുടെ നടപടി അങ്ങേയറ്റം നിരാശജനകമാണെന്നാണ് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പ്രതികരിച്ചത് . 2010 നും 2022 നും ഇടയിലെ അധ്യാപകരുടെ ശമ്പളം ശരാശരി 11% കുറഞ്ഞതായാണ് പണപ്പെരുപ്പത്തിനെ അടിസ്ഥാനമാക്കി ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഫിസിക്കൽ സ്റ്റഡീസിന്റെ കണക്കുകൾ കാണിക്കുന്നത്.

നേഴ്സുമാരുടെ ശമ്പള കരാറിന്റെയും ഭാവി യൂണിയൻ അംഗങ്ങളുടെ വോട്ടെടുപ്പിന് അനുസരിച്ചാണ് ഇരിക്കുന്നത്. എൻ എച്ച് എസിലെ ശമ്പള വർദ്ധനവിനെക്കുറിചുള്ള വോട്ടെടുപ്പ് വിവിധ യൂണിയനുകൾ തങ്ങളുടെ അംഗങ്ങൾക്കിടയിൽ ആരംഭിചിട്ടുണ്ട്. ഭൂരിപക്ഷം യൂണിയൻ അംഗങ്ങളും ശമ്പള കരാറിനെ അനുകൂലിച്ചെങ്കിൽ മാത്രമെ മാർച്ച് 16-ാം തീയതി സർക്കാർ മുന്നോട്ടുവച്ച കരാറിനെ യൂണിയനുകൾക്ക് അംഗീകരിക്കാൻ സാധിക്കുകയുള്ളൂ. ഇംഗ്ലണ്ടിലെ ഏകദേശം 280,000 നേഴ്സുമാരാണ് സർക്കാർ പ്രഖ്യാപിച്ച പുതിയ സേവന വേതന വ്യവസ്ഥകൾ അംഗീകരിക്കണമോ എന്ന കാര്യത്തിൽ വോട്ട് ചെയ്യുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാഞ്ചസ്റ്ററിലേക്കുള്ള ജെറ്റ് 2 വിമാനത്തിൽ യാത്രക്കാരന് ദാരുണാന്ത്യം. വിമാനത്തിലെ മറ്റൊരു യാത്രക്കാരിയ്ക്ക് വയ്യാതെ വന്നതിനെ തുടർന്ന് പ്രാഥമിക ശ്രുശ്രൂഷകൾ നൽകുന്നത് നോക്കി നിൽക്കെയാണ് മരണം സംഭവിച്ചത്. വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടർന്ന് ഞായറാഴ്ച രാത്രി യാത്ര ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ടെനെറിഫിൽ എത്തിച്ചേരുകയായിരുന്നു. കോൺവാൾ എയർപോർട്ട് ന്യൂക്വേയിൽ ലാൻഡ് ചെയ്യുന്നതിന് മുൻപാണ് സംഭവമെന്നും വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ പറയുന്നു.

വയ്യാതെ വന്ന സ്ത്രീയ്ക്ക് ഉടൻ തന്നെ വൈദ്യസഹായം നൽകി. തുടർന്ന് എയർ ആംബുലൻസിന്റെ സഹായത്തോടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം, സംഭവസ്ഥലത്തെ ജെറ്റ് 2 ജീവനക്കാരുമായി പോലീസ് സംസാരിച്ചിരുന്നു. ഇന്ധനം നിറച്ച ശേഷം വിമാനം വീണ്ടും പറന്നുയർന്നു. രാത്രി 10 മണിയോടെ മാഞ്ചസ്റ്ററിൽ ലാൻഡ് ചെയ്തു. കൃത്യ സമയത്ത് നടത്തിയ ഇടപെടലാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചത്.

എന്നാൽ അപ്രതീക്ഷിതമായാണ് ഇത് കണ്ടു നിന്നായാൾ കുഴഞ്ഞുവീണത്. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ അന്വേഷണ റിപ്പോർട്ട്‌ പുറത്ത് വരുമെന്നും അധികൃതർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പെട്രോൾ ഡീസൽ വില വർദ്ധനവിനെ തുടർന്ന് വാഹനമോടിക്കുന്നവർ പ്രതിസന്ധിയിൽ. ഓയിൽ കാർട്ടൽ ഒപെക്കും ഉത്പാദനം നിർത്തിയതിനെ തുടർന്നാണ് വില വർദ്ധനവ് ഉണ്ടായത്. സൗദി അറേബ്യ, ഇറാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന എണ്ണ ഉൽപാദക സംഘം നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ആഗോള വിതരണത്തിന്റെ 1 ശതമാനത്തിന് തുല്യമായ, പ്രതിദിനം ഏകദേശം 1.2 ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്നും അപ്രതീക്ഷിത പ്രഖ്യാപനത്തിൽ പറയുന്നു.

അതേസമയം, വില വീണ്ടും വർധിക്കാൻ ഇടയുണ്ടെന്നും, ഇത് പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ജീവിതച്ചെലവ് വർദ്ധിക്കാൻ ഇടയാക്കുമെന്നും ഫെയർ ഫ്യൂവൽ യുകെ ക്യാമ്പയിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഹോവാർഡ് കോക്‌സ് പറയുന്നു. കഴിഞ്ഞ മാസം 56.50 പൗണ്ട് വിലയുണ്ടായിരുന്ന എണ്ണയ്ക്ക് ഇന്നലെ അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 8 ശതമാനം വർദ്ധനവ് ഉണ്ടായതോടെ വില 69.77 പൗണ്ടിലെത്തി. മുൻപ് റഷ്യ യുക്രൈൻ യുദ്ധത്തെ തുടർന്ന് 105 പൗണ്ടിലേക്ക് വില വർദ്ധിച്ചിരുന്നു. ആഗോള വിപണിയിലെ വില വർദ്ധനവ് മൂലം പമ്പ് ഡീലർമാരും നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിലെ നഷ്ടങ്ങൾ പരിഹരിക്കണമെങ്കിൽ കുറഞ്ഞത് 4 പൈസ വില വർധിപ്പിക്കേണ്ടി വരുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

യുക്രൈനിലെ റഷ്യൻ അധിനിവേശം ആഗോള വിപണിയിൽ സൃഷ്ടിച്ച വർദ്ധനവിന് സമാനമായാണ് നിലവിലെ കാര്യങ്ങളും കൊണ്ട് ചെന്ന് എത്തിക്കുന്നത്. പമ്പ് ഉടമസ്ഥരും വില വർദ്ധിച്ചു കഴിഞ്ഞാൽ ജനജീവിതം ദുഷ്കരമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. പണപെരുപ്പവും, ജീവിത ചിലവും അനിയന്ത്രിതമായി വർദ്ധിക്കുന്ന കാലയളവിൽ, ഇന്ധന വില വർദ്ധനവ് കൂടിയാകുമ്പോൾ ജനങ്ങൾക്ക് ഇരുട്ടടിയാണ് സമ്മാനിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ ബെർമിഹാം ഉൾപ്പെടെ മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ മോഷണം പെരുകുന്നു. ഇവയിൽ ഏറെയും നടക്കുന്നത് മലയാളി വീടുകൾ കേന്ദ്രീകരിച്ചാണ് എന്നുള്ളതാണ് ഞെട്ടിക്കുന്ന സത്യം. ഇന്നലെ കവൻട്രിയിലും സമാനമായ കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. വാഹനങ്ങളുടെ മുൻഭാഗം അഴിച്ചെടുത്ത് മോഷ്ടിക്കുന്ന സംഘങ്ങളും ഇപ്പോൾ സജീവമാണ്. വിലകൂടിയ കാറുകളുടെ മുൻഭാഗവും, ബമ്പർ എന്നിങ്ങനെ വിവിധ പാർട്സുകൾ മോഷ്ടിച്ച് 4000 പൗണ്ടിനു വരെ മറിച്ചു വിൽക്കലാണ് ഇത്തരം മോഷ്ടാക്കൾ ചെയ്യുന്നത് . ബർമിംഗ്ഹാമിൽ മലയാളികളുടെ നിരവധി വാഹനങ്ങൾ സമാനമായ സാഹചര്യത്തിൽ മോഷണം പോയിരുന്നു.

ടയോട്ട വണ്ടികളാണ് മോഷ്ടാക്കൾ ലക്ഷ്യം വെക്കുന്നതിൽ ഏറെയും. യുകെയിലെ നിരത്തുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വാഹനം ടൊയോട്ട യാറിസ് ആണ്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുകെ മലയാളിയുടെ വാഹനത്തിന്റെ കീ കഴിഞ്ഞദിവസം മോഷണം പോയി. വാഹനത്തിൻറെ കീ യ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് കീ യ്ക്ക് വേണ്ടി 1500 പൗണ്ട് ചിലവഴിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷ കിട്ടാത്ത സാഹചര്യങ്ങളിൽ വൻ നഷ്ടങ്ങളാണ് ഓരോ മോഷണത്തിലൂടെയും സംഭവിക്കുന്നത്.

വാഹനത്തിന് പുറമെ, സ്വർണ്ണം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവയെ സംബന്ധിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് സാധനം മോഷ്ടിക്കപ്പെട്ടാലും ഇൻഷുറൻസ് ഇല്ലെങ്കിൽ ക്ലെയിം തുക ലഭിക്കില്ല. അതിനാൽ, എല്ലാ വസ്തുക്കളും ഇൻഷുറൻസ് രജിസ്റ്റർ ചെയ്യുകയും, നിർബന്ധമായും ഇതിന്റെ എല്ലാം ഫോട്ടോകളും സൂക്ഷിക്കുകയും വേണം. പോലീസ് അന്വേഷണം നടത്തുമ്പോൾ ഫോട്ടോകൾ ഇല്ലെങ്കിൽ മതിയായ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ ബുദ്ധിമുട്ടാണ്. ബ്രെക്സിറ്റിന് ശേഷം ജീവിത ചിലവ് ഉയരുകയും, ജോലി നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്തതാണ് മോഷണത്തിലേയ്ക്ക് കൂടുതൽ ആളുകളെ നയിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വിശുദ്ധവാരം ആയതിനാൽ മലയാളികളുടെ വീടുകളിൽ ആളുകൾ ഇല്ലെന്ന കാരണത്താൽ ഈ ദിവസങ്ങളിൽ മോഷണകേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് വർദ്ധിക്കാൻ സാധ്യതയുണ്ട്.

RECENT POSTS
Copyright © . All rights reserved