Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :-സ്റ്റോക്ക്പോർട്ടിലെ ഒരു വീട്ടിൽ നിന്നും സ്ഫോടക വസ്തുക്കൾ പോലീസ് കണ്ടെത്തിയതിനെ തുടർന്ന് ചുറ്റുപാടുമുള്ള നിരവധി ഭവനങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. സ്റ്റോക്ക്‌പോർട്ടിലെ മിഡിൽടൺ റോഡിലെ ഒരു വീട്ടിൽ നിന്നും 50 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) അറിയിച്ചു. അനധികൃതമായി പടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെത്തുടർന്നാണ് തുടർന്നാണ് പരിശോധനയും അറസ്റ്റും ഉണ്ടായതെന്ന് പോലീസ് വക്താവ് പറഞ്ഞു.

ബോംബ് ഡിസ്പോസൽ ഉദ്യോഗസ്ഥരും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകളിൽ പങ്കാളികളായി. ഒഴിപ്പിക്കപ്പെട്ട കുടുംബാംഗങ്ങളോട് സുഹൃത്തുക്കളോടൊപ്പം താമസിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ താമസസൗകര്യമില്ലാത്തവരെ ലൈഫ് ലെഷർ ഹോൾഡ്‌സ്‌വർത്ത് വില്ലേജിലെ റിസപ്ഷനിൽ താമസസൗകര്യം ഏർപ്പെടുത്തി നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് സമീപപ്രദേശങ്ങളിൽ ഉള്ള നിരവധി റോഡുകളും പോലീസ് ബ്ലോക്ക് ചെയ്തു.


സ്ഫോടക വസ്തു ആക്ടിലെ സെക്ഷൻ 4 പ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഇതൊരു മുൻകരുതലാണെന്നും പൊതുജനങ്ങൾക്ക് യാതൊരുവിധ തരത്തിലുള്ള ഭീഷണി ഇല്ലെന്നും സൂപ്രണ്ട് സീഷാൻ നസിം പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഈ സ്ഥലത്തൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നുമുള്ള കർശന നിർദേശവും ഉണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: കോവിഡ് സമയത്ത് റദ്ദാക്കിയ വിമാനങ്ങൾ റീഫണ്ട് നൽകുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ബ്രിട്ടീഷ് എയർവേയ്‌സിന് യുഎസ് സർക്കാർ 1.1 മില്യൺ ഡോളർ പിഴ ചുമത്തി. രാജ്യത്തേക്കും പുറത്തേക്കും അടിയന്തിരമായി സർവീസ് നിർത്തിയ വിമാനങ്ങളിലെ യാത്രക്കാർക്ക് സമയബന്ധിതമായി ടിക്കറ്റ് തുക റീഫണ്ട്‌ ചെയ്തില്ലെന്ന് ആരോപിച്ചാണ് നടപടി. എയർലൈനിനെക്കുറിച്ച് 1,200 ലധികം പരാതികൾ ലഭിച്ചെന്നും, പല ഘട്ടങ്ങളിലും യാത്രികരായ ആളുകളെ വലയ്ക്കുന്ന നടപടി ഉണ്ടായിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

ഭാരിച്ച തുകയാണ് പലപ്പോഴും വിമാന കമ്പനികൾ ഈടാക്കുന്നത്. അതിനിടയിലാണ് ഇത്തരത്തിലെ നടപടികൾ. ഈ കാലയളവിൽ നിരവധി മാസങ്ങളോളം ഉപഭോക്താക്കൾക്ക് കസ്റ്റമർ കെയർ അധികൃതരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ടിക്കറ്റ് റീഫണ്ടിനെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കുമ്പോൾ മോശമായ സമീപനമാണ് ഇവരിൽ നിന്ന് ഉണ്ടാകുന്നത് എന്നും യാത്രികർ പറഞ്ഞു. ഔദ്യോഗിക വെബ്സൈറ്റ് മുഖേന റീഫണ്ട് അപേക്ഷ സമർപ്പിക്കാൻ മറ്റെല്ലാ ഇടങ്ങളിലും അവസരം ഉണ്ട്. എന്നാൽ ബ്രിട്ടീഷ് എയർവേസിൽ നിഷേധാത്മകമായ സമീപനം ആയിരുന്നു സ്വീകരിച്ചിരുന്നതെന്നും ആളുകൾ കുറ്റപ്പെടുത്തി.

1200 ലധികം പരാതികൾ നിലവിൽ ഇതിന്മേൽ വന്നിട്ടുണ്ട്. എന്നാൽ യാതൊരു വിധ അനുകൂല സമീപനവും അധികൃതരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല. യു എസ് ഗവണ്മെന്റ് പിഴ ചുമത്തിയത് വലിയൊരു കൂട്ടം യാത്രക്കാർക്ക് ഇപ്പോൾ പ്രതീക്ഷ നൽകിയിരിക്കുകയാണ്. അധികം വൈകാതെ തന്നെ റീഫണ്ട് നടക്കുമെന്നും, ടിക്കറ്റ് തുക നഷ്ടമാകില്ലെന്നും ഉള്ള പ്രതീക്ഷയാണ് യാത്രക്കാർ പങ്കുവയ്ക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- സ്തനാർബുദത്തിന് ശേഷമുള്ള തന്റെ ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ സർജറി ഈ വർഷം തന്നെ മൂന്ന് തവണ മാറ്റിവെക്കപ്പെട്ടുവെന്നും അതിനാൽ തന്നെ സമൂഹത്തിൽ നിന്നും ഒഴിവാക്കപ്പെട്ട തോന്നലാണ് തനിക്കുള്ളതെന്നും അമ്പത്തിയേഴുകാരിയായ കാരെൻ റോജർസ് വെളിപ്പെടുത്തിയിരിക്കുകയാണ്. മോൺമൗത്ത്‌ഷെയറിലെ മഗോറിൽ നിന്നുള്ള റോജേഴ്‌സിന് സ്തനാർബുദം മൂലം ആറ് വർഷം മുമ്പ് മാസ്റ്റെക്‌ടമി അഥവാ സ്തനങ്ങൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ അതിനു ശേഷം നടത്തുന്ന ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ സർജറിയാണ് ഇപ്പോൾ നിരവധി തവണയായി മാറ്റിവയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതു മൂലം താൻ ധരിക്കുന്ന വസ്ത്രം മുതൽ ആളുകളെ ആലിംഗനം ചെയ്യുന്ന രീതി വരെ ബാധിക്കപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു. ചില ക്യാൻസർ സേവനങ്ങൾ ആളുകൾക്ക് ലഭ്യമാകുവാൻ കൂടുതൽ സമയമെടുക്കുന്നതായി വെൽഷ് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സർജറിയിലൂടെ തനിക്ക് ലഭ്യമാകുന്നത് ഒരിക്കലും സ്വാഭാവികമായ സ്തനങ്ങളാവില്ലെന്ന് തനിക്ക് തന്നെ ബോധ്യമുണ്ടെങ്കിലും, സാധാരണ സ്ഥിതിയിലും രൂപത്തിലും തന്നെ കാണാൻ ആഗ്രഹമുള്ളതിനാലാണ് ഈയൊരു സർജറിക്ക് വേണ്ടി താൻ ആഗ്രഹിക്കുന്നതെന്നും കാരെൻ വ്യക്തമാക്കി.

2023 ൽ മൂന്നുതവണ മാറ്റിവയ്ക്കപ്പെടുന്നതിന് മുൻപായി തന്നെ റോജേഴ്സിന്റെ ശസ്ത്രക്രിയ പലതവണ വൈകിയിരിക്കുകയാണ്. 2016 ഡിസംബറിൽ റോജേഴ്സിന്‍റെ ഇടത് സ്തനത്തിലെ മാസ്റ്റെക്ടമിക്ക് ശേഷം, റീ കൺസ്ട്രക്ഷൻ സർജറി ക്യാൻസർ ചികിത്സ അവസാനിക്കുന്നത് വരെ മാറ്റിവയ്ക്കപ്പെട്ടു. അതിനുശേഷം റോജേഴ്സിന്‍റെ വയറ്റിൽ ഉണ്ടായ ഒരു വളർച്ച നീക്കുന്നതിനായി സർജറി ആവശ്യമായി വരികയും അതിൽ നിന്ന് സുഖപ്പെട്ടു വന്നപ്പോൾ തന്നെ കോവിഡ് കാലം ആരംഭിക്കുകയും ചെയ്തു. ഡീപ് ഇൻഫീരിയർ എപ്പിഗാസ്‌ട്രിക് പെർഫൊറേറ്റർ എന്നറിയപ്പെടുന്ന ഈ ശസ്ത്രക്രിയ വെൽഷ് ഹെൽത്ത് ബോർഡിൽ – സ്വാൻസീ ബേയിൽ മാത്രമാണ് നടത്തുന്നത്. പുതിയ സ്തനങ്ങൾ സൃഷ്ടിക്കാൻ വയറ്റിൽ നിന്ന് ചർമ്മം എടുത്താണ് ഈ ശസ്ത്രക്രിയ നടത്തപ്പെടുന്നത്. കോവിഡ് മൂലം മാറ്റിവയ്ക്കപ്പെട്ട ശസ്ത്രക്രിയകൾ കഴിഞ്ഞ വർഷമാണ് വീണ്ടും പുനരാരംഭിച്ചത്. എന്നാൽ നേഴ്‌സുമാരുടെ സമരം, റോജേഴ്‌സിന്റെ വെളുത്ത രക്താണുക്കളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകൾ, മറ്റൊരു രോഗിക്ക് ഉടനടി ആവശ്യമായി വന്നത് എന്നിവയെല്ലാം തന്നെ കൂടുതൽ കാത്തിരിപ്പിന് കാരണമായി.

ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പുകൾ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് തങ്ങൾ മനസ്സിലാക്കുന്നതായും പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും വെൽഷ് ഗവൺമെന്റ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് രോഗികൾ പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- യുകെയിൽ സ്ഥിരതാമസം ആക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു മലയാളിയുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു ഭവനം വാങ്ങുകയെന്നത്. എന്നാൽ പലപ്പോഴും വർദ്ധിച്ച ചിലവുകൾ മൂലം തങ്ങളുടെ ശമ്പളം കൊണ്ട് മാത്രം ഇതിന് പലർക്കും സാധിക്കാതെ വരുന്നു. അതിനാൽ തന്നെ നാട്ടിലുള്ള തങ്ങളുടെ വസ്തുവകകളും, വീടും മറ്റും വിറ്റ പണം യുകെയിലേക്ക് ട്രാൻസ് ഫർ ചെയ്ത് ഡിപ്പോസിറ്റ് ചെയ്താണ് പലപ്പോഴും ഭൂരിഭാഗം മലയാളികളും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത്. എന്നാൽ ഇനി മുതൽ അത്തരം വഴികളും പ്രതിസന്ധിയിൽ ആകും എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ബഡ് ജറ്റിൽ ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് അയക്കുന്ന പണത്തിനുള്ള നികുതി നിലവിലെ അഞ്ച് ശതമാനത്തിൽ നിന്നും 20% ആയി വർദ്ധിപ്പിക്കുവാനുള്ള തീരുമാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ ഗവൺമെന്റിന്റെ ഈ തീരുമാനം യുകെയിൽ ഒരു വീട് വാങ്ങാമെന്ന് സ്വപ് നം കണ്ടിരിക്കുന്ന മലയാളികളുടെ പ്രതീക്ഷകൾക്കുമേൽ ഒരു തിരിച്ചടിയാണ്. പാർലമെന്റിൽ ഈ ബഡ് ജറ്റ് പാസാക്കപ്പെടുമ്പോൾ ജൂലൈ ഒന്നു മുതൽ ഈ തീരുമാനം പൂർണ്ണമായും നടപ്പിലാക്കപ്പെടും. നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്ന തുക 8500 ഡോളറിൽ കൂടുതൽ ആയാൽ മാത്രം അഞ്ച് ശതമാനം നികുതി ചുമത്താമെന്നതാണ്. എന്നാൽ പലപ്പോഴും ഭൂരിഭാഗം ബാങ്കുകളും ചെറിയ തുകകൾ ട്രാൻസ് ഫർ ചെയ്യുമ്പോൾ പോലും 5% നികുതി ഈടാക്കുന്നുണ്ട്. അതിനാൽ തന്നെ പുതിയ വർദ്ധനവ് ചെറിയ തുകകൾക്കും മേലും ഈടാക്കപ്പെടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വിദ്യാഭ്യാസത്തിനും മെഡിക്കൽ ചിലവുകൾക്കും മറ്റുമായി അയക്കപ്പെടുന്ന തുകകൾ മാത്രമാണ് ഇത്തരം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്. നികുതി വെട്ടിപ്പ് നടത്തുന്നവരെ തടയിടുവാനാണ് ഇത്തരം ഒരു നീക്കം എങ്കിലും ഇത് സാധാരണക്കാരെ കൂടുതൽ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ സാമ്പത്തിക നീക്കം മലയാളികളുടെ പ്രതീക്ഷകൾക്കു മേൽ തിരിച്ചടിയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: യുകെയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ കാട്ടുതീ തങ്ങൾ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. 30 ചതുരശ്ര മൈൽ (80 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള മലനിരകളിലെ കാനിച്ചിന് സമീപമുള്ള വനപ്രദേശത്തുകൂടിയാണ് തീ പടർന്നതെന്ന് സ്കോട്ടിഷ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അധികൃതർ അറിയിച്ചു. ഞായറാഴ്ച മുതൽ ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ആഴ്ച മുതൽ നാല് പ്രദേശങ്ങളിലാണ് സമാനമായ രീതിയിൽ തീപിടുത്തം റിപ്പോർട്ട്‌ ചെയ്തത്.

ഭൂപ്രകൃതി ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ കാരണം തീ കെടുത്തൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. അഗ്നിശമന സേനാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടയിൽ തീപിടിത്തമുണ്ടായ സ്ഥലത്തുണ്ടായിരുന്ന രണ്ട് അഗ്നിശമന സേനാംഗങ്ങൾ സഞ്ചരിച്ച വാഹനം മറിഞ്ഞത് രക്ഷപ്രവർത്തനത്തെ മന്ദഗതിയിലാക്കി. അപകടത്തിൽ സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും പരിസരവാസികളും ചേർന്നാണ് തീയണച്ചത്.

അഞ്ച് മൈൽ നീളവും ആറ് മൈൽ വീതിയുമുള്ള പ്രദേശത്തെ തീ ബാധിച്ചതായി എസ്എഫ്ആർഎസ് ഗ്രൂപ്പ് കമാൻഡർ ജാമി ത്രോവർ പറഞ്ഞു. ‘അപ്രതീക്ഷിതമായിട്ടാണ് തീ ഉയർന്നതെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. ഇത്രയും പെട്ടെന്ന് തീ വ്യാപിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു എസ് :- ഹാരി രാജകുമാരന്റെ ആത്മകഥയിൽ അദ്ദേഹത്തിന്റെ മയക്കുമരുന്ന് ഉപയോഗത്തെ സംബന്ധിച്ച കുറ്റംസമ്മതം അറിയാവുന്ന ഏതൊരു അതിർത്തി ഉദ്യോഗസ്ഥർക്കും അദ്ദേഹത്തിന് യുഎസിലേക്ക് വീണ്ടും പ്രവേശനം നിഷേധിക്കാമെന്നു നിയമവിദഗ്ധർ അവകാശപ്പെടുന്നു. വിസ അപേക്ഷാ ഫോമിൽ തന്റെ മയക്കുമരുന്ന് ഉപയോഗത്തെ സംബന്ധിച്ച് ഹാരി രാജകുമാരൻ വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തിന്റെ പ്രവേശനം തടയാമെന്നാണ് നിലവിൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോൺ ഹാക്കിംഗ് ആരോപണത്തിൽ മിറർ ഗ്രൂപ്പ് ന്യൂസ്‌പേപ്പറുകൾക്കെതിരെയുള്ള കേസിന്റെ നടപടികൾക്ക് ലണ്ടനിലേക്കുള്ള യാത്രയ്ക്ക് ശേഷം അടുത്ത മാസം യുഎസിലേക്കുള്ള ഹാരി രാജകുമാരന്റെ മടക്കം ഇതോടെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.

കൊക്കെയ്ൻ, കഞ്ചാവ്, മാജിക് മഷ്റൂം എന്നിവ താൻ ഉപയോഗിച്ചതായുള്ള ഹാരി രാജകുമാരന്റെ കുറ്റസമ്മതത്തിനെ തുടർന്ന്, അദ്ദേഹത്തിന്റെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ യുഎസ് സർക്കാർ അടുത്ത ചൊവ്വാഴ്ച ഫെഡറൽ കോടതിയിൽ ഹാജരാകുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തലുകൾ. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള സംഘടനയായ ദി ഹെറിറ്റേജ് ഫൗണ്ടേഷൻ ഹാരി രാജകുമാരന്റെ ഇമിഗ്രേഷൻ ഫയലുകൾ പുറത്തുവിടാൻ ഉദ്യോഗസ്ഥരെ നിർബന്ധിക്കണമെന്ന് ആവശ്യപ്പെട്ട് ജോ ബൈഡൻ ഭരണകൂടത്തിനെതിരെ കേസ് കൊടുക്കുമെന്ന വാർത്തയും പുറത്ത് വന്നിട്ടുണ്ട്.


പതിനേഴാം വയസ്സിൽ ഒരു ഷൂട്ടിംഗ് വാരാന്ത്യത്തിലാണ് താൻ ആദ്യമായി കൊക്കെയ്ൻ ഉപയോഗിച്ചതെന്ന് ഹാരി തന്റെ ആത്മകഥയായ സ്പെയറിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇമിഗ്രേഷൻ അപേക്ഷയിൽ നൽകിയിരിക്കുന്ന വിശദാംശങ്ങളും സ്‌പെയറിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ വെളിപ്പെടുത്തലുകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അദ്ദേഹത്തിന് അമേരിക്കയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വിദേശികൾ ഒരിക്കലും അറസ്റ്റുചെയ്യപ്പെടുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ലെങ്കിലും, യുഎസ് ഉദ്യോഗസ്ഥർക്ക് രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ കഴിയും. നിലവിലെ സാഹചര്യത്തിൽ ഹാരി രാജകുമാറിന്റെ യുഎസ് പ്രവേശനം കൂടുതൽ വിവാദങ്ങളിലേക്ക് വഴിതെളിച്ചിരിക്കുകയാണ്.

2023 ജനുവരി ആദ്യമാണ് ഹാരി രാജകുമാരൻ തന്റെ ആത്മകഥയായ ‘സ്പെയർ ‘ പ്രസിദ്ധീകരിച്ചത്. അതിൽ അദ്ദേഹം നടത്തിയ കുറ്റസമ്മതമാണ് ഇപ്പോൾ പുതിയ വിവാദങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ചിരിക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഇംഗ്ലണ്ടിൽ വേനൽ കാലത്ത് ഉയരുന്ന കടുത്ത ചൂട് ആരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞവർഷം ജൂലൈയിലെ വേനൽ കാലത്ത് കടുത്ത ചൂടിൽ ഈസ്റ്റ് ലണ്ടനിൽ വീടുകൾക്ക് തീപിടുത്തം ഉണ്ടായിരുന്നു. ഇനിമുതൽ ചൂടു കൂടുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുമ്പോൾ ഹെൽത്ത് അലർട്ട് സിസ്റ്റം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകും .

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും മെറ്റ് ഓഫീസും സംയുക്തമായാണ് ഹെൽത്ത് അലർട്ട് സിസ്റ്റം നടപ്പിലാക്കുന്നത്. ശാരീരികമായി ദുർബലരായവരുടെ രോഗങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് ഈ പദ്ധതി. കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്ത് ഹീറ്റ് വേവ്സ് ഇടയ്ക്കിടയ്ക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ വേനൽ കാലത്ത് യുകെയിലെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിരുന്നു.


കഴിഞ്ഞവർഷം യുകെയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ചൂടേറിയ വർഷങ്ങളിൽ ഒന്നായിരുന്നു. അതു കൊണ്ടു തന്നെ വരും വർഷങ്ങളിലും വേനൽ കാലത്ത് സമാനമായ സാഹചര്യം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഹീറ്റ് അലർട്ട് സിസ്റ്റം ഇന്ന് ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ പ്രവർത്തിക്കും. ഇതിൻറെ ഭാഗമായി പൊതു ജനങ്ങൾക്ക് ആവശ്യമായ വിവരങ്ങളും നിർദ്ദേശങ്ങളും നൽകുന്ന സംവിധാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇത് കൂടാതെ ഹീറ്റ് അലർട്ട് സിസ്റ്റത്തിൽ നിന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിനും ഗവൺമെന്റിനും ആരോഗ്യ പ്രവർത്തകർക്കും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- കേരളത്തിൽ നിന്നുള്ള നേഴ്‌സുമാർക്ക് എൻ എച്ച് എസിന്റെ ഉയർന്ന തലങ്ങളിൽ കൂടുതൽ പ്രാതിനിധ്യം ആവശ്യമാണെന്ന് മനസ്സിലാക്കി മലയാളി നേഴ്സുമാരെ പിന്തുണയ്ക്കുന്നതിനായി യു കെയിൽ പുതിയ സംഘടന രൂപീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായ കേരളമാണ് രാജ്യത്തെ ഭൂരിഭാഗം നഴ്‌സുമാരെയും പരിശീലിപ്പിക്കുന്നത്. കൂടാതെ ഈ നേഴ്‌സുമാരിൽ പലരും യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് ജോലിക്കായി കുടിയേറുകയും ചെയ്യുന്നുണ്ട്. എൻഎച്ച്എസ് ജീവനക്കാരുടെ വലിയൊരു ഭാഗം മലയാളി നേഴ്സുമാർ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, തീരുമാനമെടുക്കുന്ന തലങ്ങളിൽ തങ്ങൾക്ക് ആവശ്യമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് കേരളത്തിൽ നിന്നുള്ള നേഴ്സുമാർ വ്യക്തമാക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് അലയൻസ് ഓഫ് സീനിയർ കേരള നേഴ്‌സസ് (എ എസ് കെഇ എൻ ) എന്ന പേരിൽ ഒരു പുതിയ ഗ്രൂപ്പ് ജൂണിൽ ആരംഭിക്കുന്നത്. നേഴ്സുമാരെ പ്രമോഷനുകൾക്കായി അപേക്ഷിക്കുന്നതിനും, കേരളത്തിൽ നിന്നും പുതുതായി വരുന്നവർക്ക് മെന്ററിംഗും മറ്റ് സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും, നേതൃസ്ഥാനങ്ങളിൽ ഇതിനകം ഉള്ളവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും ഈ സംഘടന സഹായിക്കും.

യുകെ മലയാളി നേഴ്‌സസ് അസോസിയേഷൻ ഉൾപ്പെടെയുള്ള കേരളത്തിലെ നേഴ്‌സുമാരെ ഇതിനകം പ്രതിനിധീകരിക്കുന്ന നിലവിലുള്ള സംഘടനകളുമായി പൂർണ്ണമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് എ എസ് കെഇ എൻ വ്യക്തമാക്കി. ജൂൺ 8 ന് ഹൗസ് ഓഫ് കോമൺസിൽ വെച്ച് ഈ സംഘടന ഔദ്യോഗികമായി ആരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിംഗ് ഓഫീസറായ ഡേമ് രൂത്ത്, ഡെപ്യൂട്ടി ചീഫ് ഓഫീസറായ ഡങ്കൻ ബർട്ടൻ, എൻ എം സി അസിസ്റ്റന്റ് ഡയറക്ടർ സാമന്ത ഡോണോഹ്യു, ഫ്ലോറൻസ് നൈറ്റിംഗിൽ ഫൗണ്ടേഷൻ ആഗോള മേധാവി ജെന്നിഫർ ക്യാഗുവ തുടങ്ങിയവർ പങ്കെടുക്കും. പുതിയ സംഘടനയുടെ ജനറൽ സെക്രട്ടറിയായി 12 വർഷങ്ങളായി യുകെയിൽ നേഴ്സ് ആയി പ്രവർത്തിക്കുന്ന മലയാളി ബിജോയ് സെബാസ്റ്റ്യനാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസിലെ കേരളത്തിൽ നിന്നുള്ള നേഴ്‌സുമാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ സീനിയർ മാനേജ്‌മെന്റിലുള്ള നേഴ്സുമാരുടെ എണ്ണം വളരെ കുറവാണെന്ന് ബിജോയ്‌ നേഴ്സിംഗ് ടൈംസിനോട് വ്യക്തമാക്കി. എന്നാൽ ഉയർന്ന പദവിയിൽ എത്തിയിരിക്കുന്നവർക്ക് ആവശ്യമായ പിന്തുണയും ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ ഇത്തരം ഒരു സംഘടന മലയാളി നേഴ്സുമാർക്ക് കൂടുതൽ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ നിന്ന് പുതുതായി വരുന്നവർക്ക് ഗ്രൂപ്പിൽ അംഗത്വം നൽകുവാൻ പരമാവധി ശ്രമിക്കും എന്നും അവരെ ആവശ്യമായ എല്ലാ ഘട്ടങ്ങളിലും സഹായിക്കുമെന്നും സംഘടന അധികൃതർ വ്യക്തമാക്കി. കേരളത്തിലെ നേഴ്‌സുമാർക്ക് “ദേശീയവും തന്ത്രപരവുമായ” ശബ്ദം നൽകുകയെന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിനൊപ്പം സുഗമമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എ എസ് കെഇ എൻ കോ-ചെയർ ലീന വിനോദ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇത്തരം ഒരു സംഘടന എല്ലാ മലയാളി നേഴ്സുമാർക്കും പ്രതീക്ഷകൾ നൽകുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- ഐടിവിയിലെ ദിസ്‌ മോർണിംഗ് ഷോയിലെ സഹപ്രവർത്തകനുമായി തനിക്ക് ബന്ധമുണ്ടെന്നും അത് മറയ്ക്കാൻ താൻ കള്ളം പറയുകയും ചെയ്തെന്ന ഫിലിപ്പ് സ്കോഫീൽഡിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ചാൾസ് രാജാവിന്റെ ചാരിറ്റി ട്രസ്റ്റിന്റെ അംബാസഡർ സ്ഥാനത്തു നിന്നും അദ്ദേഹത്തെ ഒഴിവാക്കി. അറുപത്തിയൊന്നുകാരനായ സ്കോഫീൽഡ് തന്നെക്കാൾ പ്രായം കുറഞ്ഞ സഹപ്രവർത്തകനുമായുള്ള ഈ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും താൻ ഐടിവി വിടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സഹ പ്രവർത്തകയായ ഹോളി വില്ലോബിയുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെത്തുടർന്ന് അദ്ദേഹം ഐടിവിയുടെ ദിസ് മോർണിംഗിലെ തന്റെ റോൾ ഉപേക്ഷിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇത് സംഭവിച്ചത്. ധനസമാഹരണത്തിലൂടെയും ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ചാരിറ്റിയെ പിന്തുണയ്ക്കുന്ന നിരവധി സെലിബ്രിറ്റി അംബാസഡർമാർ പ്രിൻസ് ട്രസ്റ്റിനുണ്ട്. എന്നാൽ ഐടിവിയിലെ സമീപകാല സംഭവങ്ങൾ “ആശങ്ക ഉളവാക്കുന്നു” എന്നും ഐടിവി മേധാവികളിൽ നിന്ന് ഉത്തരങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണെന്നും മുൻ ബിബിസി ജേണലിസ്റ്റും എസ്എൻപിയുടെ സാംസ്കാരിക വക്താവുമായ ജോൺ നിക്കോൾസൺ എംപി ട്വിറ്ററിൽ പറഞ്ഞു.


നിലവിൽ ഉയർന്നുവന്നിരിക്കുന്ന വിവാദങ്ങളെ തുടർന്നാണ് ചാരിറ്റി ട്രസ്റ്റിന്റെ അംബാസഡർ സ്ഥാനത്ത് നിന്നും സ്‌കോഫീൽഡിനെ പുറത്താക്കിയത്. സ്‌കോഫീൽഡ് സ്റ്റെഫനി ലോയുമായുള്ള തന്റെ വിവാഹ ബന്ധം തുടരുന്നതിനിടെ തന്നെയാണ് തന്നെക്കാൾ പ്രായം കുറഞ്ഞ സഹപ്രവർത്തകനുമായുള്ള ബന്ധം ആരംഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദിസ് മോണിംഗിലെ സഹ അവതാരകയായ വില്ലോബിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് ഐടിവിയിൽ നിന്നുള്ള ഫിലിപ്പിന്റെ രാജി എന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും, പിന്നീടാണ് അദ്ദേഹം ഈ നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയത്. 2002 മുതൽ തന്നെ അദ്ദേഹം ഈ ഷോയുടെ അവതാരകരിൽ ഒരാളായി പ്രവർത്തിച്ചുവരികയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. . 211 രാജ്യങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഈ രാജ്യങ്ങളിലെ 20നും 79നും ഇടയിൽ പ്രായമുള്ളവരുടെ വിവരങ്ങൾ വിശകലനം ചെയ്ത് ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ ആണ് പ്രമേഹ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ തരംതിരിച്ചത്.


ജനസംഖ്യയുടെ 31 ശതമാനം പേർക്കും പ്രമേഹമുള്ള പാക്കിസ്ഥാനാണ് പട്ടികയിൽ ഒന്നാമത്. പാക്കിസ്ഥാനിലെയും മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യൻ മേഖലകളിലെ ആളുകൾക്കും പ്രമേഹം ഉണ്ടാകാൻ കൂടുതൽ സാധ്യതയുള്ളവരാണന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അമേരിക്കയിൽ 100 പേരിൽ 10 പേർക്ക് പ്രമേഹമുണ്ടെന്നാണ് കണക്കുകൾ . എന്നാൽ യുകെയിൽ ഇത് 100 പേരിൽ 6 പേർക്ക് മാത്രമാണ് . ശരീരത്തിന് ആവശ്യമായ ഇൻസുലിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് പ്രമേഹം. 2021ൽ ലോകമെമ്പാടുമുള്ള 537 ദശലക്ഷം മുതിർന്നവർക്ക് പ്രമേഹം ഉള്ളതായിട്ടാണ് കണക്കുകൾ . ദക്ഷിണ പസഫിക്കിലെ ദ്വീപുകളുടെ കൂട്ടമായ ഫ്രഞ്ച് പോളിനേഷ്യയും (25.2% )കുവൈത്തും (24.9%) തൊട്ടുപിന്നിൽ. യുഎസിന്റെ സ്ഥാനം 59 ആണ് .ബ്രിട്ടീഷുകാർ പൊതുവെ മധുര പലഹാരങ്ങൾ നന്നായി കഴിക്കുമെങ്കിലും ആദ്യ 100 രാജ്യങ്ങളിലെ പട്ടികയിൽ യുകെയില്ല . യുകെയുടെ സ്ഥാനം 136 ആണ് .


ധാന്യങ്ങൾ, തൈര്, പഴങ്ങൾ , പച്ചക്കറികൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണമാണെങ്കിലും ആഗോളതലത്തിൽ 90 ശതമാനം പേർക്കും ടൈപ്പ് 2 പ്രമേഹമാണ് ഉള്ളത് . അമിതവണ്ണം, തെറ്റായ ഭക്ഷണക്രമം , കുടുംബ പാരമ്പര്യം എന്നിവയുടെ ഫലമായാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത് എന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്

RECENT POSTS
Copyright © . All rights reserved