Main News

സ്റ്റോക്ക് ഓൺ ട്രെന്റ്:  ഇന്ത്യയിലെ ഭാഷകൾക്കതീതമായി എല്ലാ മാധ്യമങ്ങളും ഒരു പോലെ റിപ്പോർട്ട് ചെയ്ത വാർത്തയായിരുന്നു യുകെ മലയാളി നഴ്‌സായ സിമി ഫിലിപ്പിന്റെ ലണ്ടൻ ഹീത്രുവിൽനിന്നും  നാട്ടിലേക്കുള്ള യാത്രാ മധ്യേ വിമാനത്തിൽ ഉണ്ടായ പ്രസവം. വാർത്തകൾ പല രീതിയിൽ അവതരിപ്പിക്കപ്പെട്ടു. ആരൊക്കെയാണ്, എങ്ങനെയായിരുന്നു എന്നൊന്നും അറിയാതെ പലരും വാർത്തകൾ പടച്ചു വിടുകയായിരുന്നു. എന്നാൽ എന്താണ്  വിമാനത്തിൽ നടന്നതെന്നും ആരൊക്കെയായാണ് പ്രവസമയത്തെ ജീവൻ മരണ പോരാട്ടത്തിൽ ഉണ്ടായിരുന്നതെന്നും വസ്തുനിഷ്ടമായി മലയാളം യുകെ യുകെ മലയാളികളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്.

ഈ സംഭവങ്ങളുടെ ലീഡ് ചെയ്‌ത നഴ്സുമാരിൽ ഒരാളായിരുന്നു സസ്സെക്‌സ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഓൺകോളജി നഴ്‌സായ ലീല ബേബി. എല്ലാത്തിനും സാക്ഷിയായ എയർ ഇന്ത്യ പോലും ഇവരെ അവഗണിച്ച സംഭവമാണ് യുകെയിലെ മലയാളികളുമായി പങ്കുവെക്കുന്നത്. എന്നാൽ ലീല ബേബി ചെയ്ത കാര്യങ്ങൾ സഹപ്രവർത്തകർ വഴി കേട്ടറിഞ്ഞ സസ്സെക്‌സ് NHS ട്രസ്ററ് വളരെ പ്രാധാന്യത്തോടെ അവരുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നു.

15 വർഷത്തെ അബുദാബി നഴ്സിംഗ് സേവനത്തിന് ശേഷമാണ് 2003 ൽ ലീല ബേബി കുടുംബസമേതം യുകെയിൽ എത്തുന്നത്. കോലഞ്ചേരി സ്വദേശിനി. ഭർത്താവ് പിറവം മാമ്മലശ്ശേരി സ്വദേശി ബേബി ജോസഫ്, മക്കൾ  രൂപ നൈസിൽ, ദീപ നിബിൻ, ലോ വിദ്യാർത്ഥിനിയായ അനുപമ ബേബി എന്നിവരടങ്ങുന്നതാണ് ലീല യുടെ കുടുംബം.

ഹീത്രുവിൽനിന്നും പുറപ്പെട്ട് എല്ലാവരും ഉറക്കത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു സമയം. പെട്ടെന്നാണ് പൈലറ്റ് അറിയിപ്പ് വരുന്നത്. രണ്ടാമത്തെ അറിയിപ്പാണ് ലീല ബേബി കേൾക്കുന്നതും സീറ്റിൽ നിന്നും എഴുന്നേൽക്കുന്നതും. ഈ സമയം കുറച്ചുപേർ എഴുന്നേറ്റ് നിൽക്കുന്നുണ്ടായിരുന്നു.

ഇതിനിടയിൽ മറിയാമ്മ നേഴ്സ് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ആരോഗ്യ പരമായ കാരണങ്ങളാൽ ചികിത്സാർത്ഥം ആണ് മറിയാമ്മ നാട്ടിലേക്ക് പുറപ്പെട്ടത്. ചെറുപ്പക്കാർ ഉണ്ടല്ലോ എന്ന് കരുതിയാണ് മറിയാമ്മ ഒന്ന് മടിച്ചത്.  ആദ്യമായി എഴുന്നേറ്റത് ബിർമിങ്ഹാമിൽ നിന്നുള്ള ഡോക്ടർ റിച്ചയാണ്. ഡോക്ടർ ബിരുദം നേടിയശേഷം നാട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു റിച്ച. ഒരമ്മയുടെയും കുഞ്ഞിന്റെയും ജീവനാണ് എന്ന തിരിച്ചറിവ് ലീല ബേബിയെ സിമിയുടെ അടുക്കലെത്തിച്ചു. ഈ സമയം എയർ ഹോസ്റ്റസ് ലീലയായോടായി  ചോദിച്ചത് പ്രസവ ശ്രുശൂഷയുമായി പരിചയം ഉണ്ടോ എന്ന് മാത്രം. ഞാൻ ഓൺകോളജി നഴ്‌സാണ് എങ്കിലും വർഷങ്ങൾക്ക് മുൻപ് നാട്ടിലെ ആശുപത്രിയിൽ ചെയ്ത പരിജ്ഞാനം ഉണ്ടെന്നും ലീല ബേബി  വ്യക്തമാക്കി.

സിമിയുടെ അടുക്കലെത്തിയ ലീല കാണുന്നത് കാര്യ വിവരങ്ങൾ തിരക്കുന്ന ഡോക്ടർ റിച്ചയെയാണ്. ലീലയെ കണ്ടതും ഡോക്ടർ റിച്ച ഫിലിപ്പ് ലീലക്കായി മാറിക്കൊടുത്തു. പിന്നീട് നടന്നത് വളരെ പെട്ടെന്ന് ആയിരുന്നു. ഇതിനകം വിമാനത്തിൽ ഉണ്ടായിരുന്ന ക്വിൽറ്റ് ഫ്ലോറിൽ നിരത്തി അതിലാണ് സിമിയെ കിടത്തിയത്. ഇതിനകം പറവൂർ സ്വദേശിയായ ഡോക്ടർ ഇൻഷാദ് ഇബ്രാഹിം റിച്ചയോടും ലീലയോടൊപ്പം ചേർന്നു. തുടർന്നെത്തിയവർ ചെങ്ങന്നൂർ സ്വദേശിനിയായ മറിയാമ്മ, മാലിനി, സ്റ്റെഫി, MALE  നഴ്സുമ്മാരായ ജെയ്സൺ, വിൻചെസ്റ്ററിൽ താമസിക്കുന്ന, മാതാവിന്റെ മരണവിവരമറിഞ്ഞു മറിഞ്ഞു നാട്ടിലേക്കു പുറപ്പെട്ട മനു മദനൻ, പ്രജേഷ്  (ITU MALE) നേഴ്സ്. ഇവരാണ് ഈ പ്രസവസമയത്തെ സഹപ്രവർത്തകർ.

ഇതിനകം സിമിയെ പരിശോധിച്ച ലീലയുടെ മനസ്സിലേക്ക് ഒരായിരം ചിന്തകൾ ആണ് ഞൊടിയിടയിൽ കടന്നുപോയത്. കുഞ്ഞിന്റെ തല വന്നു കൊണ്ടിരിക്കുന്നു. വെറും 7 മാസം മാത്രം വളർച്ചയുള്ള കുഞ്ഞ്. യാത്രയൊരു വിധ സൗകര്യങ്ങളും ഇല്ല. ലീലയും ഡോക്ടർ ഇൻഷാദും എല്ലാ കാര്യങ്ങളും ചെയ്യുന്നത് മുട്ടിൽ നിന്നുകൊണ്ടാണ്. ആത്മവിശ്വാസത്തെയും െദെവത്തെയും മനസ്സിൽ കരുതി… രണ്ടു പേരുടെ ജീവനാണ് എന്റെ കൈയിൽ എന്ന ചിന്ത… എന്തെങ്കിലും സംഭവിച്ചാൽ നഷ്ടമാവുന്നത് എന്റെയും ഡോക്ടർ ഇൻഷാദിന്റെയും പിൻ നമ്പർ ആണ് (യു കെയിൽ ജോലിചെയ്യാനുള്ള അംഗീകാരം). എന്നാൽ രണ്ട് ജീവനേക്കാൾ മേലെ എന്റെ പിൻ ഒന്നും  അല്ല എന്ന തിരിച്ചറിവ്… കുഞ്ഞിനെ പുറത്തെടുത്തപ്പോൾ ആണ് പൊക്കിൾ കോടി മുറിക്കാൻ ഒരു ബ്ലേഡ് പോലും ഇല്ല എന്ന് തിരിച്ചറിയുന്നത്. ഉച്ചത്തിൽ വിളിച്ച ലീലയുടെ വാക്കുകൾ കേട്ട് ഒരു MALE നഴ്‌സാണ് പൊക്കിൾ കൊടി മുറിച്ചത്.  ഒരു ടീമായി ഒരു മനസ്സായി എല്ലാവരും സഹായിച്ചു. കുഞ്ഞിനെ നഴ്‌സായ ലീല ബേബിയും ഡോക്ടർ ഇൻഷാദിന് ചേർന്നാണ് എടുത്തത്. തിരിച്ചു സിമിയിലേക്ക് തിരിഞ്ഞപ്പോൾ  എല്ലാവരുടെയും മുഖഭാവം ഭീതിയിലേക്ക് വഴുതിവീണു. സിമിയുടെ ബ്ലഡ് പ്രഷർ താഴുന്നു. ഈ പ്രതികൂല സാഹചര്യത്തിലും റിച്ച എന്ന ഡോക്ടറുടെ ആശയവിനമയം… കൃത്യമായി സിമിയുടെ ഭർത്താവായ ചെറിയാനെ  വിവരങ്ങൾ പറഞ്ഞു ആശ്വസിപ്പിക്കുന്ന, സാധ്വനമേകുന്ന ഒരമ്മയെപ്പോലെ…

സിമിയുടെ ആരോഗ്യ നില കാത്തുസൂക്ഷിക്കാൻ ഐ വി കൊടുക്കണം. വിമാനത്തിൽ ആകെയുള്ളത്  രണ്ടെണ്ണം മാത്രം. ആദ്യത്തെ ശ്രമങ്ങൾ പരാജയപ്പെട്ടു. അത്രമാത്രം മുൾമുനയിൽ നിന്നാണ് എല്ലാവരും കാര്യങ്ങൾ ചെയ്യുന്നത്. രണ്ടാമത് കുത്തിയിട്ടും ലഭിക്കാതായതോടെ എല്ലാവരും പരിഭ്രമിക്കാൻ തുടങ്ങിയ സമയത്താണ് ഐ വി ഇടാൻ  പ്രജീഷ് തയ്യാറായി മുൻപോട്ടു വരികയും ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കുകയും ചെയ്തതോടെ എല്ലാവരുടെയും ടെൻഷൻ അൽപം അയഞ്ഞു.

കുഞ്ഞിന്റെ താപനില നിലനിർത്താൻ പറ്റിയ ഒന്നും വിമാനത്തിൽ ഇല്ലായിരുന്നു. കുട്ടിയെ പിതാവായ ചെറിയാനെ കാണിക്കണം. പുതപ്പിൽ കുഞ്ഞിനെ പൊതിയാൻ സാധിക്കുന്നില്ല. നഴ്‌സായ മറിയാമ്മ പെട്ടെന്ന് കുട്ടികൾ സഹിതം സഞ്ചരിക്കുന്ന യാത്രക്കാരായ അമ്മമാരെ സമീപിച്ചു. ഒരമ്മ ഉറങ്ങിക്കിടന്ന തന്റെ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവൽ മറിയാമ്മക്ക് എടുത്തു കൊടുത്തു. കാരണം മറ്റൊന്ന് ആരുടെയും അടുത്ത് മറ്റൊന്ന് എടുക്കാൻ ഇല്ലായിരുന്നു. പിന്നീട് നഴ്‌സായ മറിയാമ്മ തന്നെ കുഞ്ഞിനെ പിതാവായ ചെറിയാന് കൊടുക്കുകയാണ് ഉണ്ടായത്.

ഇതിനിടയിൽ പൈലറ്റുമായി സംസാരിച്ച ഇർഷാദ്.. കൂടുതൽ ചർച്ചകൾ മറ്റു സഹപ്രവർത്തകരോടും. ഏത്രയും പെട്ടന്ന് അടുത്തുള്ള എവിടെയെങ്കിലും ഇറക്കണമെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും എല്ലാവരും ഒരേ സ്വരത്തിൽ നിർദ്ദേശം വച്ചു. കാരണം 8 മണിക്കൂർ സഞ്ചരിച്ചു നാട്ടിൽ എത്താനുള്ള ആരോഗ്യസ്ഥിതി കുഞ്ഞിനില്ല എന്ന് ടീം ഒന്നാകെ അറിയിക്കുകയിരുന്നു.

എയർ ഇന്ത്യ ബെയ്സുകളിൽ മാത്രമേ ഇറങ്ങാൻ അനുമതി ലഭിക്കു എന്ന് വെളിപ്പെടുത്തിയ പൈലററ്റിന്റെ നിന്തരമായ ശ്രമം ഫലം കണ്ടു.  ഫ്രാങ്ക്ഫർട്ടിൽ നിന്നും അനുമതി ലഭിച്ചതോടെ  അമ്മയെയും കുഞ്ഞിനേയും ഫ്രാങ്ക്ഫർട്ടിൽ ഇറക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നാട്ടിൽ ഇറങ്ങിയപ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്ത ലീലക്ക് കേരള റോട്ടറി ക്ലബ് ഗവേണർ ഒരു ഫലകം സമ്മാനിച്ചതാണ് ആകെയുള്ള അംഗീകാരം. ഒരു നന്ദി വാക്ക് എയർ ഇന്ത്യ പോലും പറഞ്ഞില്ല എന്നത് പോട്ടെ തിരിച്ചു യുകെക്ക് വരാനായി ടിക്കറ്റ് മാറ്റാനായി എയർ ഇന്ത്യ ഓഫീസിൽ എത്തിയ ലീല, കാര്യങ്ങൾ എല്ലാം ധരിപ്പിച്ചെങ്കിലും അവർക്കു ഇതുമായി യാതൊരു വിവരവും ഇല്ല എന്നാണ് അറിയിച്ചത്.

എന്നാൽ സിമിയുടെ ഹാൻഡ് ഓവർ ബാഗ് മാത്രം തയ്യാറാക്കിയ മറ്റൊരു നേഴ്സ് നാട്ടിലെ വാർത്ത ചാനലിൽ നിറയുകയായിരുന്നു അതിനർഹതപ്പെട്ടവർ പുറത്തുനിൽക്കുമ്പോൾ… മറ്റൊരു കാര്യം യുകെയിലെ മുൻനിര മാധ്യമങ്ങളിൽ നമ്മൾ മലയാളികൾ വാർത്തകൊടുക്കുമ്പോൾ ചെയ്യാത്ത കാര്യം സ്വന്തം പേരിൽ അവകാശപ്പട്ട് വാർത്ത വരുകയും പിന്നീട്  യഥാർത്ഥ അവകാശികൾ ഇതേ മാധ്യമങ്ങളെ സമീപിച്ചാൽ മെഡിക്കൽ ഫീൽഡിൽ തന്നെയുള്ള നമ്മൾ മലയാളികൾ നുണയൻമ്മാരാണ് എന്ന് അവർ മനസ്സിലാക്കുകയും പിന്നീട് ഏതൊരു കാര്യത്തിന് സമീപിച്ചാലും അവരുടെ മനോഭാവം എന്തായിരിക്കുമെന്ന് ഒന്ന് ചിന്തിക്കുക.  കാരണം എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായ ആ പ്രസവത്തിൽ 80 ശതമാനം കാര്യങ്ങളും ചെയ്‌തത്‌ ഡോക്ടർ ഇൻഷാദ്, ബിർമിങ്ഹാമിൽ നിന്നുള്ള ഡോക്ടർ റിച്ച, നഴ്‌സായ ലീല ബേബി എന്നിവർ ചേർന്നാണ്.

ഒന്നിലും പരാതിയില്ലെന്ന് ആവർത്തിച്ച ലീല ബേബി ഒന്ന് പറഞ്ഞു…. വാർത്ത എനിക്ക് നൽകുന്ന സംതൃപ്തിയേക്കാൾ അധികമായി സംതൃപ്‌തി തോന്നുന്നത് ആ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചതിൽ ആണ് എന്ന് മലയാളം യുകെയുമായി പങ്ക്‌ വെച്ചു. ഇതുതന്നെയല്ലേ ഇവർ തന്നെയല്ലേ ആ മാലാഖ എന്ന വിശേഷണത്തിന് അർഹ…

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോഹന്നാസ്ബർഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരിക്കെ ഇത് എത്രത്തോളം അപകടകാരിയാണെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം. ഒമിക്രോൺ പിടിപെടുന്നവർക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉള്ളെന്നും വീട്ടിൽ തന്നെ ചികിത്സിക്കാമെന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡോക്ടർ ഡോ. ആഞ്ചലിക് കോറ്റ്‌സി പറഞ്ഞു. പ്രൈവറ്റ് പ്രാക്ടീഷണറും സൗത്ത് ആഫ്രിക്കൻ മെഡിക്കൽ അസോസിയേഷന്റെ അധ്യക്ഷയുമാണ് ഡോ.ആഞ്ചലിക് കോറ്റ്‌സി. തന്റെ ക്ലിനിക്കിൽ ഏഴ് രോഗികളെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായവുമായി കോറ്റ്‌സി രംഗത്തെത്തിയത്. ഡെൽറ്റ വേരിയന്റിൽ നിന്ന് വ്യത്യസ്തമായ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ശരീരവേദനയും തലവേദനയും മൂലം ക്ഷീണിതനായ ഒരു വ്യക്തി നവംബർ 18ന് തന്റെ ക്ലിനിക്കിൽ എത്തിയതായി ഡോക്ടർ വെളിപ്പെടുത്തി. അതേ ദിവസം തന്നെ സമാനമായ ലക്ഷണങ്ങളുമായി കൂടുതൽ രോഗികൾ വന്നു. “ആ ഘട്ടത്തിലെ ലക്ഷണങ്ങൾ സാധാരണ വൈറൽ അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിശോധന നടത്തിയപ്പോഴാണ് രോഗിയും കുടുംബവും കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞത്.” – കോറ്റ്‌സി പറഞ്ഞു.

രോഗികൾക്ക് മണമോ രുചിയോ നഷ്ടപ്പെട്ടതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഓക്സിജന്റെ അളവിൽ വലിയ കുറവുണ്ടായിട്ടില്ലെന്നും മന്ത്രിതല ഉപദേശക സമിതിയിൽ അംഗമായ ഡോ.കോറ്റ്‌സി പറഞ്ഞു. ഇതുവരെയുള്ള തന്റെ അനുഭവത്തിൽ നിന്ന്, 40 വയസോ അതിൽ താഴെയോ പ്രായമുള്ളവരെയാണ് ഈ വേരിയന്റ് ബാധിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

ഒന്നോ രണ്ടോ ദിവസം നീണ്ടു നിൽക്കുന്ന കഠിനമായ ക്ഷീണമാണ് പ്രധാന ലക്ഷണം. തലവേദനയും ശരീരവേദനയും ഉണ്ടാകും. താൻ ചികിത്സിച്ച ഒമിക്രോൺ ലക്ഷണങ്ങളുള്ള രോഗികളിൽ പകുതിയോളം പേരും വാക്സിനേഷൻ എടുത്തിട്ടില്ലെന്നും ഡോക്ടർ വെളിപ്പെടുത്തി. എന്നാൽ, ഒമിക്രോൺ കൂടുതൽ അപകടകാരിയാവുന്നതെങ്ങനെ എന്നുള്ള ചോദ്യം നിലനിൽക്കുന്നു. കൊറോണ വൈറസിൽ നിന്ന് വ്യത്യസ്തമാണെന്നുള്ളതിനാൽ ആശങ്കയും ഒഴിയുന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലുമായി 4.5 മില്യനോളം വീടുകൾ ലീസ്‌ഹോൾഡിലാണ് നിലനിന്നു വരുന്നത്. ഇത്തരം ആളുകൾക്ക് വസ്തു ഉടമയ്ക്ക് വർഷംതോറും ഗ്രൗണ്ട് റെന്റുകൾ നൽകുന്നത് സാധാരണമാണ്. ഇത്തരക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. ഗ്രൗണ്ട് റെന്റുകൾ ഏറ്റവും കുറഞ്ഞ രീതിയിൽ തന്നെ നിലനിർത്തുവാനുള്ള തീരുമാനത്തെ പിന്തുണച്ചിരിക്കുകയാണ് എംപിമാർ. തിങ്കളാഴ്ചയാണ് കോമൺസിൽ എതിർപ്പുകൾ ഒന്നുമില്ലാതെ ലീസ് ഹോൾഡ് റിഫോം ബിൽ പാസായത്. ഹൗസ് ഓഫ് ലോഡ്സ് മുൻപ് തന്നെ ഈ ബിൽ പാസാക്കിയിരുന്നു.


റെന്റുകൾ വർദ്ധിപ്പിക്കുന്നത് ജനങ്ങൾക്കുമേൽ കൂടുതൽ സമ്മർദ്ദം ഏൽപ്പിക്കും എന്ന കണ്ടെത്തലാണ് ഈ നിയമം പാസാകാനുള്ള പ്രധാനകാരണം. ലീസ്ഹോൾഡിലുള്ള വസ്തുവിലുള്ള വീട് ഉപയോഗിക്കുവാൻ അവകാശമുണ്ടെങ്കിലും, വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തണമെങ്കിൽ വസ്തുവിൻെറ ഉടമയുടെ അനുവാദം ആവശ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 396 വർഷം ബ്രിട്ടന്റെ കോളനി രാജ്യമായിരുന്ന ബാർബഡോസ് പാർലമെന്റ് റിപ്പബ്ലിക് ആയി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധാർഹമായ നിമിഷമാണിതെന്ന് പ്രധാനമന്ത്രി മിയ മോട്ട്ലി വ്യക്തമാക്കി. ഇനിമുതൽ രാജ്യത്തിന്റെ പരമോന്നത അധികാരത്തിൽ എലിസബത്ത് രാജ്ഞി ഉണ്ടാവുകയില്ല. മൂന്നുവർഷമായി ഗവർണർ ജനറൽ പദവി വഹിക്കുന്ന സാൻഡ്ര മേസൺ തിങ്കളാഴ്ച രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡണ്ടായി ചുമതലയേറ്റു. രാജ്ഞിയുടെ പ്രതിനിധിയായി ചാൾസ് രാജകുമാരൻ ചടങ്ങിൽ പങ്കെടുത്തു. ചാൾസ് രാജകുമാരനോടൊപ്പംതന്നെ ബാർബഡോസ് പൗരത്വമുള്ള പ്രശസ്ത ഗായിക റിയാനയും ചടങ്ങിൽ പങ്കെടുത്തു. കരീബിയൻ രാജ്യമായ ബാർബഡോസ് അനുഭവിച്ച അടിമത്തത്തെ സംബന്ധിച്ച് ചാൾസ് രാജകുമാരൻ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വളരെ സൗഹാർദ്ദപരമായി ഒരു ബന്ധം നിലനിർത്തണമെന്ന് രാജകുമാരൻ ഓർമ്മിപ്പിച്ചു.


ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ അമ്പത്തിഅഞ്ചാം വാർഷിക ദിനത്തിൽ തന്നെയാണ് റിപ്പബ്ലിക് ആകാനുള്ള തീരുമാനവും രാജ്യം കൈക്കൊണ്ടത്. കോമൺവെൽത്ത് രാജ്യങ്ങളിലൊന്നായി തന്നെ ബാർബഡോസ് തുടരും. 1627 ലാണ് ആദ്യമായി ബാർബഡോസ് ബ്രിട്ടന്റെ കോളനിയായി തീർന്നത്. ബ്രിട്ടന്റെ ആദ്യകാല കോളനികളിൽ ഒന്നായിരുന്നു ബാർബഡോസ്. തുടർന്ന് ആഫ്രിക്കയിൽ നിന്നും മറ്റും അടിമകളെ എത്തിച്ച് ഇവിടെ വിപുലമായ കരിമ്പുകൃഷി ബ്രിട്ടീഷുകാർ ആരംഭിച്ചു. 1966 ലാണ് ബ്രിട്ടനിൽ നിന്നും പൂർണസ്വാതന്ത്ര്യം ബാർബഡോസ് നേടിയത്. 285000 ജനസംഖ്യയുള്ള, ഏറ്റവും വലിയ കരീബിയൻ ദ്വീപുകളിലൊന്നാണ് ബാർബഡോസ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷുകാരുടെ ക്രിസ്മസ് ആഘോഷത്തിന് ഭീഷണിയായി ഒമിക്രോൺ. ബൂസ്റ്റര്‍ വാക്‌സിനേഷന്റെ എണ്ണമുയര്‍ത്തി പ്രതിരോധം വളര്‍ത്താന്‍ മന്ത്രിമാർ ലക്ഷ്യമിടുന്നുണ്ടെങ്കിലും വരും ആഴ്ചകളിൽ കേസുകളുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്. ഒമിക്രോൺ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ വീട്ടിൽ ഐസൊലേഷനിൽ കഴിയണമെന്ന നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ഇത് പിങ്ഡെമിക്കിലേക്ക് നയിക്കുമെന്നും ബിസിനസുകൾ പ്രതിസന്ധിയിലാകുമെന്നും വ്യവസായ പ്രമുഖർ മുന്നറിയിപ്പ് നൽകി. ക്രിസ്മസിന് മുന്നോടിയായി ബ്രിട്ടനിലുടനീളം ഇത് ജീവനക്കാരുടെ കുറവിന് കാരണമാകും. എൻഎച്ച്എസ് കോവിഡ് ആപ്പിൽ നിന്നുള്ള നിർദേശങ്ങളെയാണ് ‘പിങ്ഡെമിക്’ എന്നു വിളിക്കുന്നത്. സെൽഫ് ഐസൊലേഷൻ പോകണമെന്ന് ആപ്പ് ആവശ്യപ്പെടും. ഈ നിർദേശം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ രൂപകൽപ്പന ചെയ്ത നടപടികളുടെ ഭാഗമായി സെൽഫ് ഐസൊലേഷൻ തിരികെ കൊണ്ടുവരുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം ക്രിസ്മസിന് മുന്നോടിയായി നിരവധി ജീവനക്കാർ സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 2 ബില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് അഫയേഴ്സ് തിങ്ക്-ടാങ്ക് മുന്നറിയിപ്പ് നൽകി. ഇത്തരം നിർദ്ദേശങ്ങൾ ബിസിനസ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെങ്ങിന് വ്യവസായ നേതാക്കൾ മുന്നറിയിപ്പ് നൽകി.

പുതിയ നിയന്ത്രണങ്ങൾ ചില സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വെല്ലുവിളിയാകുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് സമ്മതിച്ചു. അതേസമയം രാജ്യത്ത് ഇന്ന് മുതല്‍ എയര്‍പോര്‍ട്ടിലും, സ്‌റ്റേഷനുകളിലും ഉള്‍പ്പെടെയുള്ള പൊതു ഗതാഗതത്തിലും കടകളിലും മാസ്‌ക് നിര്‍ബന്ധമാക്കി. ദിവസേന അഞ്ച് ലക്ഷം ബൂസ്റ്റർ ഡോസുകള്‍ നല്‍കി വാക്‌സിനേഷന്‍ പദ്ധതി ത്വരിതപ്പെടുത്താനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. 40ന് മുകളിലുള്ളവര്‍ക്കാണ് ബൂസ്റ്ററില്‍ മുന്‍ഗണന ലഭിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം മെഡിറ്ററേനിയനിൽ കടലിൽ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നവംബർ 17 രാത്രി 10 മണിയോടെയായിരുന്നു സംഭവം. പതിവ് പരീക്ഷണ പറക്കലിൽ ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം മെഡിറ്ററേനിയൻ കടലിൽ തകർന്നുവീണതായി പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. വിമാനവാഹിനിക്കപ്പലിലെ സുരക്ഷാ ക്യാമറയിൽ പകർത്തിയ അപകടത്തിന്റെ 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെയാണ് പുറത്ത് വന്നത്. പൈലറ്റിനെ രക്ഷപെടുത്തിയെങ്കിലും 100 മില്യൺ പൗണ്ടിന്റെ സ്റ്റെൽത്ത് ജെറ്റ് കടലിൽ തകർന്നു. മറ്റ് കപ്പലുകളോ വിമാനങ്ങളോ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

വിമാനവാഹിനികപ്പലായ എച്ച്എംഎസ് ക്വീൻ എലിസബത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ ജെറ്റ് താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്നയുടൻ പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് റോയൽ നേവിയുടെ വിമാനവാഹിനിക്കപ്പലിലേക്ക് സുരക്ഷിതമായി തിരിച്ചെത്തി. ഇത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്തുകൊണ്ടാണ് ബ്രിട്ടീഷ് ജെറ്റ് താഴെവീണത് എന്നതിനെ കുറിച്ചും അന്വേഷണം നടത്തിവരുന്നു.

അതീവ നൂതന സ്റ്റെല്‍ത്ത് ടെക്നോളജി ഉപയോഗിക്കുന്ന വിമാനമായതിനാല്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ക്കായി ബ്രിട്ടീഷ് നാവികസേന അന്തര്‍വാഹിനികള്‍ ഉപയോഗിച്ച് തിരച്ചില്‍ ശക്തമാക്കി. അപകടമുണ്ടായെങ്കിലും എച്ച്എംഎസ് ക്വീൻ എലിസബത്ത് വിമാനവാഹിനികപ്പലിന്റെ പരിശീലനം തുടരുകയാണ്. ഇറാഖിലും സിറിയയിലും സൈനിക ദൗത്യങ്ങളില്‍ പങ്കെടുത്തിരുന്ന വിമാനവാഹിനിയാണ് എച്ച്എംഎസ് ക്വീൻ എലിസബത്ത്. കാരിയറിൽ എട്ട് യുകെ എഫ്-35 ബികളും യുഎസ് മറൈൻ കോർപ്‌സിൽ നിന്നുള്ള പത്ത് വിമാനങ്ങളുമുണ്ട്. കപ്പലിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 2000 ടേക്ക് ഓഫുകളും ലാൻഡിംഗുകളും നടത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലിവർപൂളിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നാൽപത്തിയേഴുകാരിയായ ഇറാനിയൻ വനിത മലക് അദബ് സാഡെഹിന്റെ ( കേറ്റി ) മരണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ ഊർജ്ജിതമാക്കി കൊണ്ടിരിക്കുകയാണ്. ഇവരുടെ മരണം സാംസ്കാരികപരമായ കാരണങ്ങൾ മൂലമാണോ എന്ന അന്വേഷണം ശക്തമാക്കി കൊണ്ടിരിക്കുകയാണ് പോലീസ്. ഇരുപത്തിയൊന്നും, അൻപത്തിയേഴും, നാൽപത്തിയാറും വയസ്സുള്ള മൂന്നുപേരെ കേറ്റിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേഴ്‌സിസൈഡ് പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കേറ്റിയുടെ മൃതദേഹം സ്റ്റോണിക്രോഫ്റ്റിലെ ഭവനത്തിൽ കണ്ടെത്തിയത്. എല്ലാ വഴിക്കും അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും, മരണത്തിൽ ഗാർഹിക പരമായ കാരണങ്ങൾ മാത്രമാണോ, അതോ സാംസ്കാരിക കാരണങ്ങൾ ഉൾപ്പെടുന്നുണ്ടോ തുടങ്ങിയവയെല്ലാം അന്വേഷണപരിധിയിൽ ഉണ്ടെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് ഷെറിൽ റോഡസ് വ്യക്തമാക്കി.


എന്തെങ്കിലും വിവരങ്ങൾ അറിയാവുന്ന പരിസരവാസികൾ ഉടൻതന്നെ അധികൃതരിൽ അറിയിക്കണമെന്ന കർശന നിർദ്ദേശം പോലീസ് നൽകി കഴിഞ്ഞു. കേറ്റിയുടെ മരണം കുടുംബാംഗങ്ങൾക്ക് നിർവചിക്കാനാവാത്ത ദുഃഖമാണ് നൽകിയതെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. കേറ്റിയ്ക്ക് എന്താണ് സംഭവിച്ചതെന്ന അന്വേഷണത്തിൽ സമൂഹം തങ്ങളോടൊപ്പം ഉണ്ടാവണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയതിന് പിന്നാലെ മാസ്കും അന്തർദേശീയ യാത്രക്കാരുടെ പരിശോധനയും കർശനമാക്കി. കടകളിലും മറ്റു പൊതു ഇടങ്ങളിലും മാസ്ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. ഇന്ന് മുതൽ ഇംഗ്ലണ്ടിലെ കടകളിലും പൊതുഗതാഗതത്തിലും ആളുകൾ മാസ്ക് ധരിക്കണമെന്ന് സർക്കാർ അറിയിച്ചു. സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. സ്കോട്ട്ലൻഡിൽ കടകളിലും പൊതു ഗതാഗതത്തിലും മാസ്ക് ധരിക്കണം. ഒപ്പം എല്ലാ സ്കൂൾ ജീവനക്കാരും സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും നിർബന്ധമായി മാസ്ക് ധരിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

വെയിൽസിൽ പൊതു ഗതാഗതത്തിൽ മാസ്ക് ധരിക്കണം. നോർത്തേൺ അയർലൻഡിൽ ആരാധനാലയങ്ങളിലും ക്ലാസ് മുറികളിലും മാസ്ക് നിർബന്ധമല്ല. എന്നാൽ കടകളിലും പൊതു ഗതാഗതത്തിലും മാസ്ക് ധരിക്കണമെന്ന നിർദേശമുണ്ട്. സർക്കാർ നിർദേശിച്ചിരിക്കുന്ന ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്ന് 200 പൗണ്ട് മുതൽ 6400 പൗണ്ട് വരെ പിഴ ഈടാക്കാൻ പോലീസിന് അധികാരം നൽകിയിട്ടുണ്ട്.

മൂക്കും വായും പൂര്‍ണമായും മറയുന്ന രീതിയില്‍ വേണം മാസ്ക് ധരിക്കാൻ. FFP3 മാസ്‌കുകൾ കോവിഡിനെതിരെ 100% വരെ സംരക്ഷണം നൽകുമെന്ന് അടുത്തയിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. സാധാരണ സർജിക്കൽ മാസ്‌കുകൾ ധരിക്കുന്ന ആശുപത്രി ജീവനക്കാരിൽ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പൊതുജനങ്ങൾക്കും FFP3 മാസ്ക് ഉപയോഗിക്കാം.

അതേസമയം രാജ്യത്ത് പുതിയ വകഭേദവുമായി ബന്ധപ്പെട്ട കൂടുതൽ കേസുകൾ കണ്ടെത്തിയേക്കുമെന്ന് യുകെ ഹെൽത്ത്‌ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടാകുന്നവര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിക്കാനും പ്രധാനമന്ത്രി ബോറിസ് ‌ജോണ്‍സണ്‍ ഉത്തരവിട്ടു. നാം എന്തിനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് സമയം നൽകേണ്ടതുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോൺ’ കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് മുൻകരുതലുകൾ സ്വീകരിച്ച് കേരളം. യു.കെ. ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു.

ഇവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നടത്തും. പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കിൽ ഹോം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും ഏഴ് ദിവസംവരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാൽ അവരെ പ്രത്യേകം സജ്ജീകരിച്ച വാർഡുകളിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തും. അവർക്കായി പ്രത്യേകം വാർഡുകൾ ക്രമീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

നവംബർ 24 ന് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഒമിക്രോൺ വേരിയന്റ് ഇതുവരെയും കേരളത്തിൽ കണ്ടെത്തിയിട്ടില്ല. ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കണമെന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദേശം. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരും സ്വയം നിരീക്ഷണം നടത്തണം. നാല് വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ യുദ്ധസമാന നീക്കവുമായി ലോകരാജ്യങ്ങൾ. കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദത്തിന് ഒമൈക്രോണ്‍ (ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരം) എന്ന് ലോകാരോഗ്യസംഘടന നാമകരണം ചെയ്തു. കോവിഡ് സ്ഥിതി രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേ​ഗ വ്യാപനശേഷിയുള്ള വൈറസ് എത്തിയത് സ്ഥിതി സങ്കീര്‍ണമാക്കി. ഇന്ത്യയിലും ആശങ്ക ഉയർന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരയോഗം വിളിച്ചിരുന്നു. ഇതിനെത്തുടർന്ന് അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ഒമൈക്രോൺ മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. ‘റിസ്ക്’ പട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്നവർ ഏഴു ദിവസം ക്വാറന്റീനിൽ കഴിയണം. ബ്രിട്ടൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ന്യൂസിലാൻഡ് സിംഗപ്പൂർ, ബ്രസീൽ, ചൈന, സിംബാവേ, ഹോങ്കോങ്, മൗറീഷ്യസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഗൾഫ് രാജ്യങ്ങൾ പട്ടികയിൽ ഇല്ല.

ഡിസംബർ 1 ബുധനാഴ്ച മുതൽ പുതിയ മാർഗരേഖ നിലവിൽ വരും. പ്രധാന നിർദേശങ്ങൾ ഇവയാണ് :

എല്ലാ യാത്രക്കാരും എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം. യാത്രയ്ക്ക് മുൻപുള്ള 14 ദിവസത്തെ വിവരം ഇതിൽ ഉണ്ടാവണം.

എല്ലാ യാത്രക്കാരും യാത്രയ്ക്ക് 72 മണിക്കൂർ മുൻപെങ്കിലും ആർടിപിസിആർ പരിശോധന നടത്തണം.

റിസ്ക് രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന ഉണ്ടായിരിക്കും. രോഗം സ്ഥിരീകരിച്ചാൽ ഐസൊലേഷൻ സൗകര്യമുള്ള ആശുപത്രിയിൽ ചികിത്സ. പോസിറ്റീവ് ആണെങ്കിൽ സാംപിളിന്റെ ജനിതക പരിശോധന.

നെഗറ്റീവാണെങ്കിൽ ഏഴുദിവസം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ തുടർന്നുള്ള ഏഴു ദിവസം സ്വയംനിരീക്ഷണത്തിൽ കഴിയണം.

ഒമൈക്രോൺ സ്ഥിരീകരിച്ചാൽ കർശന ഐസൊലേഷൻ. കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് ഒമൈക്രോൺ അല്ലെന്ന് തെളിഞ്ഞാൽ നെഗറ്റീവ് ആവുമ്പോൾ ആശുപത്രി വിടാം.

എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം.

റിസ്ക് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ 5% പേർക്ക് കോവിഡ് പരിശോധന. രോഗം സ്ഥിരീകരിച്ചാൽ ജനിതക പരിശോധനയും ഐസൊലേഷനും നിർബന്ധം. നെഗറ്റീവായാൽ 14 ദിവസം സ്വയംനിരീക്ഷണം.

സ്വയം നിരീക്ഷണത്തിലോ ക്വാറന്റീനിലോ കഴിയുമ്പോൾ രോഗലക്ഷണം വന്നാൽ വീണ്ടും പരിശോധന നടത്തണം. ഉടൻ സെൽഫ് ഐസൊലേഷനിൽ പ്രവേശിക്കണം. നാഷണൽ ഹെല് പ് ലൈൻ നമ്പറായ 1075 ലോ സ്റ്റേറ്റ് ഹെല് പ് ലൈൻ നമ്പറിലോ ബന്ധപ്പെടാം.

കപ്പൽ മാർഗം എത്തുന്ന വിദേശ യാത്രക്കാർക്കും ഈ പ്രോട്ടോകോൾ ബാധകമാണ്.

അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിമാനത്താവളത്തിൽ പരിശോധന ഇല്ല.

RECENT POSTS
Copyright © . All rights reserved