Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ ഹോം ഓഫീസ് നടത്തികൊണ്ടിരുന്ന റെയ്ഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി തുടരുകയാണ്. കഴിഞ്ഞ ദിവസം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡില്‍ മൂന്നു മലയാളികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട് പേർ വിസ ഉള്ളവരും, ഒരാൾ ഡിപെന്‍ഡഡ് വിസയില്‍ എത്തിയവരുമാണ് അറസ്റ്റിൽ ആയത്. ഇവരെ മൂന്നുപേരെയും മാഞ്ചസ്റ്ററിലെ ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഉടൻ തന്നെ കേരളത്തിലേക്ക് ഇവരെ തിരികെ അയക്കാനാണ് ഹോം ഓഫീസ് നീക്കം.

സ്റ്റോക്ക് ഹാമിലെ ഏജൻസിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അതുകൊണ്ട് ഈ സ്ഥാപനത്തിന് ഒരാൾക്ക് 20000 പൗണ്ട് വീതം പിഴ ചുമത്താനും സാധ്യതയുണ്ട്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക് വിദ്യാർത്ഥികൾ പ്രധാനമായും എത്തുന്നത് കുറഞ്ഞ ചിലവിൽ താമസവും ജോലിയും ലഭ്യമാകുന്നു എന്നുള്ള കാരണത്താലാണ്. എന്നാൽ തുടർച്ചയായി പോലീസ് നടപടികൾ ഉണ്ടായതിനെ തുടർന്ന് പലരും ഇവിടുന്ന് പലയാനം ചെയ്തിരുന്നു. എന്നാൽ വീണ്ടും ആളുകൾ ഇങ്ങോട്ടേയ്ക്ക് ഒഴുകി എത്തുകയാണ്. ഒരുപാട് നേഴ്സിംഗ് ഏജൻസികൾ പ്രവർത്തിക്കുന്ന പ്രദേശം ആയതിനാൽ തന്നെ ഇവർ തമ്മിലുള്ള പല പ്രശ്നങ്ങളും ഹോം ഓഫീസിൽ പരാതിയായി എത്തുന്നുണ്ട്.

വിഷയത്തിൽ ഹോം സെക്രട്ടറി സ്യുവേല ബ്രവര്‍മാന്‍ കടുത്ത നടപടി സ്വീകരിച്ചതോടെയാണ് റെയ്ഡ് വീണ്ടും പുരോഗമിക്കുന്നത്. ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ അധികം ജോലി ചെയ്തതിനാണ് ഇപ്പോള്‍ അറസ്റ്റിലായ യുവാവ് നാട് കടത്തല്‍ ഭീക്ഷണി നേരിടുന്നത്. അനധികൃതമായി ജോലി ചെയ്യുന്നതിന് പുറമെ അംഗീകരിച്ച സമയത്തിൽ കൂടുതൽ ജോലി ചെയുന്നതിനും നിലവിൽ വിലക്കുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നും, നടപടി മറ്റ് പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനുമാണ് സർക്കാർ നീക്കം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പലിശനിരക്ക് വീണ്ടും ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. യുകെയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നതിനെ തുടർന്നാണ് നടപടി എന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ പലിശനിരക്ക് കാൽ ശതമാനം ഉയർത്തി 4.25% ആയി വർധിച്ചു. അനിയന്ത്രിതമായി പണപ്പെരുപ്പം ഉണ്ടാക്കുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ആഗോള ധനവിപണിയിൽ രണ്ടാഴ്ചക്കിടയിൽ തുടർച്ചയായിട്ടാണ് ഇപ്പോൾ പലിശ നിരക്ക് വർദ്ധിക്കുന്നത്. പലിശ വർദ്ധിപ്പിക്കാനുള്ള നീക്കത്തിനു ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യിൽ തുടർച്ചയായി 11-ാം തവണയും എഴിൽ രണ്ട് ഭൂരിപക്ഷത്തിനാണ് തീരുമാനം എടുത്തത്.

ഫെബ്രുവരിയിൽ യുകെയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ജനുവരിയിലെ 10.1% ൽ നിന്ന് 10.4% ആയി ഉയർന്നതിന് ശേഷമാണ് ഇപ്പോൾ നടപടി. ജീവിതചിലവുകളും അനിയന്ത്രതമായി വർദ്ധിക്കുകയാണ്. എന്നാൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ലക്ഷ്യം വെക്കുന്നത് 2% വർധനവാണ്. സമ്പദ്‌വ്യവസ്ഥയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ബാങ്ക് അവകാശപ്പെടുന്നു. മുൻപത്തെ പോലെ പ്രതിസന്ധി ഇനി ഉണ്ടാകാതിരിക്കാനാണ് അടിയന്തിര നടപടികളെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതിനിധികൾ വ്യക്തമാക്കി. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയെ തുടർന്ന് അറ്റ്‌ലാന്റിക്കിലെ സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് വർധനയുമായി മുന്നോട്ട് നീങ്ങുകയാണ്.

അതേസമയം, യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് കാൽ ശതമാനം ഉയർത്തി 4.75% മുതൽ 5% വരെയായി. കടമെടുപ്പ് കുറച്ചതും മറ്റ് നടപടികളും കൈകൊണ്ടതിനാൽ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയിലെ വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതായി നിലകൊള്ളുന്നുവെന്ന് മോണിറ്ററി പോളിസി കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ആഗോള ഊർജ വിലയിലെ ഇടിവുകൾക്കിടയിലും വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയുമെന്ന പ്രതീക്ഷയാണ് സാമ്പത്തിക വിദഗ്ധർ പങ്കുവയ്ക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ആധാർ കാർഡ് ഉടമകൾ അവരുടെ പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്ന് മുന്നറിയിപ്പുമായി ആദായനികുതി (ഐടി) വകുപ്പ്. നിലവിലെ സമയപരിധി 2023 മാർച്ച് 31 ആണ്. 2023 മാർച്ച് 31-നകം പാൻകാർഡ് നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, 2023 ഏപ്രിൽ 1 മുതൽ നിങ്ങളുടെ പാൻകാർഡ് പ്രവർത്തനരഹിതമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പാൻകാർഡ് പ്രവർത്തനരഹിതമായാൽ നിങ്ങൾക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല. ഇന്ത്യയിലെ കെ വൈ സിയെയും ഇത് സാരമായി ബാധിക്കുമെന്നും അധികൃതർ പറയുന്നു.

ആധാർ കാർഡ് ഇന്ത്യയിലെ താമസക്കാർക്കുള്ള ഔദ്യോഗിക ഐ ഡി പ്രൂഫാണ്. എന്നാൽ, പ്രവാസികൾക്ക് കാർഡിന് അർഹതയില്ല. എന്നാൽ 180 ദിവസങ്ങളിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ ആധാർ കാർഡിന് അപേക്ഷിക്കാം. എന്നാൽ ഇത്തരത്തിലുള്ള ആളുകളുടെ കാർഡുകൾ നിരവധി തട്ടിപ്പുകൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. അത്തരം അക്കൗണ്ട് ഉടമകൾക്ക് അവരുടെ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ ബാങ്കുകൾ ഇമെയിലുകൾ ഇപ്പോൾ അയയ്ക്കുന്നുണ്ട്.

ഇന്ത്യയിലെ ആദായനികുതി വകുപ്പ് നിർദേശങ്ങൾ അനുസരിച്ച്, എല്ലാ നികുതിദായകരും ആധാർ അവരുടെ പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. എന്നാൽ, പ്രവാസികളെ ഈ നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്തായാലും, നിങ്ങളുടെ ആധാർ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് ഒരു പ്രവാസിയാണെന്ന് ആധായ നികുതി വകുപ്പിനെ നിർബന്ധമായും അറിയിക്കണം.

ആദായനികുതി വെബ്സൈറ്റ് അനുസരിച്ച്, ആധാർ-പാൻ കാർഡ് ലിങ്കിംഗിൽ നിന്ന് താഴെപ്പറയുന്ന വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്;

(i) എൻആർഐകൾ

(ii) ഇന്ത്യൻ പൗരനല്ല എങ്കിൽ

(iii) തീയതി പ്രകാരം പ്രായം > 80 വയസ്സ്

(iv) താമസിക്കുന്ന സംസ്ഥാനം അസം, മേഘാലയ അല്ലെങ്കിൽ ജമ്മു & കശ്മീർ ആണെങ്കിൽ

കൂടുതൽ വിവരങ്ങൾക്ക്;

https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും യുകെയിൽ ജീവിത ചിലവുകളിൽ കടുത്ത വർദ്ധനവാണ് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക മേഖലകളിലെയും ജീവനക്കാർ കഴിഞ്ഞ കുറെ നാളുകളായി സമരമുഖത്തായിരുന്നു. ഭൂരിഭാഗം യുകെ മലയാളികളും ആരോഗ്യ മേഖലയോടെ ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നേഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പള വർദ്ധനവിനായുള്ള കരാറിന് സർക്കാരും യൂണിയൻ നേതാക്കളും തമ്മിൽ ധാരണ ആയെങ്കിലും അംഗങ്ങൾ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്. ഭൂരിപക്ഷ പിന്തുണ കരാറിന് കിട്ടുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ .

സ്ഥിരമായി ജോലി ചെയ്യുന്നവർക്ക് ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും പരിഗണന ലഭിക്കുമ്പോൾ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ കാര്യം കടുത്ത പ്രതിസന്ധിയിലാണ്. യുകെയിലെത്തി പഠനത്തോടൊപ്പം ജോലി ചെയ്യാമെന്ന മോഹന പ്രതീക്ഷകളുമായി സ്റ്റുഡൻറ് വിസയിൽ വരുന്ന വിദ്യാർത്ഥികൾ പലപ്പോഴും തങ്ങളുടെ പഠനവുമായി യാതൊരു ബന്ധവുമില്ലാത്ത മേഖലയിലാണ് ജോലി ചെയ്യേണ്ടി വരുന്നത്.


ഏപ്രിൽ ഒന്ന് മുതൽ മിനിമം വേതനം വർധിക്കുന്നത് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ പാർട്ട ടൈമായി ജോലി ചെയ്യുന്നവർക്ക് ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. മണിക്കൂറിന് മിനിമം വേതനം 9.50 പൗണ്ടിൽ നിന്ന് 10.4 2 പൗണ്ടായി ഉയരും. ഇപ്പോഴത്തെ നിരക്ക് അനുസരിച്ച് ഇത് ഏകദേശം 1000 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. മിനിമം വേതനം നിശ്ചയിക്കുന്നതിൽ ജോലി ചെയ്യുന്നവരുടെ പ്രായവും ഒരു ഘടകമാണ്. 16 മുതൽ 17 വരെ പ്രായമുള്ളവരുടെ വേതനം 4.81 -ൽ നിന്ന് 5.2 5 ആയി ആണ് ഉയരുന്നത്. എന്നാൽ 21 , 22 വയസ്സ് പ്രായമുള്ളവരുടേത് 9.18 പൗണ്ടിൽ നിന്നും 10.18 പൗണ്ടായി മാറും. യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ഈ പ്രായപരിധിയിൽ വരുന്നവരാകയാൽ കൂടിയ വേതന വർദ്ധനവിന്റെ ആനുകൂല്യം ഒട്ടുമിക്ക മലയാളികൾക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോട്ടയം: കാലംചെയ്ത ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്തയ്ക്ക് (92) പ്രാർത്ഥനാനിർഭരമായ യാത്രാമൊഴി നൽകി വിശ്വാസി സമൂഹം. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും ശുശ്രൂഷകൾക്കും സിറോ മലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഭൗതിക ശരീരത്തോടൊപ്പം മാർ പൗവത്തിലിന്റെ ജീവിതരേഖ ആലേഖനം ചെയ്ത ഏഴു ചെമ്പു ഫലകങ്ങളും സമർപ്പിച്ചു. ശനിയാഴ്ച കാലം ചെയ്ത മാർ പൗവത്തിലിന്റെ ഭൗതിക ശരീരം ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയോടനുബന്ധിച്ചുള്ള കബറിട പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് സംസ്കരിച്ചത്. മാർ പൗവത്തിലിന്റെ ആത്മീയ പിതാവായിരുന്ന മാർ മാത്യു കാവുകാട്ടിനെ സംസ്കരിച്ചതും ഇവിടെയാണ്.

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് സംസ്കാര ശുശ്രൂഷയുടെ അവസാന ഘട്ടം നടന്നത്. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അടക്കം നാൽപതോളം ബിഷപ്പുമാരും നൂറുകണക്കിനു വൈദികരും സഹകാർമികരായി.

കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ, ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ എന്നിവർ അനുശോചന സന്ദേശം നൽകി. മെത്രാപ്പോലീത്തൻ പള്ളിയിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരും സഭാധ്യക്ഷൻമാരും വൈദികരും സന്യസ്തരും വിവിധ രൂപതകളിൽ നിന്നെത്തിയ ആയിരക്കണക്കിനു വിശ്വാസികളും ആദരമർപ്പിച്ചു. ഫ്രാൻസീസ് മാർപാപ്പ, സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് അടക്കം രാഷ്ട്രീയ മത സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെ സന്ദേശങ്ങൾ സംസ്കാര ശുശ്രൂഷയ്ക്കിടെ ബിഷപ് മാർ തോമസ് പാടിയത്ത് വായിച്ചു.

തിരുവല്ല മാക്ഫാസ്റ്റ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി റ്റിജി തോമസ് മലയാളം യുകെ ന്യൂസിനുവേണ്ടി അഭിവന്ദ്യ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ന്യൂസ് ഡെസ്ക്. മലയാളം യുകെ ന്യൂസ്

സ്കോട് ലാൻഡിലെ മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, സ്കോട് ലാൻഡ് മലയാളീ കുടിയേറ്റ ചരിത്രത്തിൽ ഇദംപ്രഥമായി നടത്തപ്പെടുന്ന സ്കോട് ലാൻഡിലെ 30 ൽ അധികം മലയാളി ഗായകരെ ഒരേ വേദിയിൽ അണിനിരത്തി നടത്തുന്ന സംഗീത സാഗര സായംസന്ധ്യ “സിംഫണി23” മാർച്ച് 25 ന് ഉച്ചതിരിഞ്ഞ് 3 മണി മുതൽ ലിവിംഗ്സ്റ്റൺ റിവർ സൈഡ് പ്രൈമറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
യുസ്മയുടെ നേത്രത്വത്തിൽ നടത്തപ്പെടുന്ന “സിംഫണി 23” ന്റെ ആതിഥേയത്വം വഹിക്കുന്നത്
യുസ്മയുടെ പോഷക സംഘടനകളിൽ കരുത്തും പ്രാവിണ്യവും തെളിയിച്ച ഊർജ്ജസ്വലതയുടെ പര്യായമായറിയപ്പെടുന്ന ലിവിംഗ്സ്റ്റൺ മലയാളി കമ്യൂണിറ്റിയാണ്. “സിംഫണി 23 “ന്റെ മുഖ്യാതിഥിയായി മലയാള സംഗീത ലോകത്തെ പ്രശസ്ത ഗായകൻ വിൽസൺ പിറവം പങ്കെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്.

സ്കോട് ലാൻ്റിലെ ചെറുതും വലുതുമായ മലയാളി അസ്സോസിയേഷനുകളെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് അവർക്ക് താങ്ങും തണലുമായി ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ നേടിയ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായി മാറുകയായിരുന്നു യുസ്മ എന്ന സംഘടന. ഒരു അസ്സോസിയേഷനപ്പുറം യുസ്മയുടെ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. രജിസ്ട്രേഡ് ചാരിറ്റിയായി പ്രവർത്തിക്കുന്ന യുസ്മ സ്കോട് ലാൻ്റിലും കേരളത്തിലുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. കോവിട് മഹാമാരി രാജ്യത്തെ കാർന്നുതിന്നപ്പോൾ സ്റ്റുഡൻസായി സ്കോട് ലാൻ്റിലെത്തിയ നിരവധി കുട്ടികൾക്ക് ഭക്ഷണവും താമസ സൗകര്യങ്ങളും നൽകി സംരക്ഷിച്ചു എന്നതും ശ്രദ്ധേയമാണ്. കോവിഡ് കാലത്ത് നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ കേരളത്തിലും യുസ്മ നടത്തിയിട്ടുണ്ട്. അതുപോലെ സ്കോട് ലാൻ്റ് കാണുവാൻ എത്തുന്നവർക്ക് ഒരു ജംഗ്ഷനാണ് യുസ്മ. നിരന്തരമായി സ്കോട് ലാൻ്റ് ടൂർ യുസ്മ സംഘടിപ്പിക്കുന്നുണ്ട്. കേരളമുൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കുറഞ്ഞ ചിലവിൽ സുഗമമായി സ്കോട് ലാൻ്റ് സന്ദർശിക്കാനുള്ള അവസരമാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. കുന്നും മലകളും താഴ്വ്വാരങ്ങളും നിറഞ്ഞ വഴികളാണ് സ്കോട് ലാൻ്റിലധികവും. തണുത്തുറഞ്ഞ കാലാവസ്ഥയായതുകൊണ്ട് വഴികളിൽ ബ്ലാക് ഐസിന് സാധ്യത കൂടുതലുമുണ്ട്. പരിജയമില്ലാതെ വരുന്ന ഡ്രൈവർമാരുടെ അപകട സാധ്യത കണക്കിലെടുത്ത് ടൂറിസ്റ്റ്കൾക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യമാണ് സ്കോട് ലാൻ്റ് ടൂറ് കൊണ്ട് യുസ്മ ഉദ്ദേശിക്കുന്നത്.

യുസ്മയുടെ മുന്നോട്ടുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണാർത്ഥമാണ് സിംഫണി 23 നടത്തുന്നത്. ഇതൊരു വലിയ സംരംഭമാണ്. രാജ്യം വിട്ട് സ്കോട് ലാൻ്റിൽ വരുന്നവർക്കൊരു തുണയും. യുസ്മയുടെ പ്രസിഡൻ്റ് ഡോ. സൂസൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

സ്കോട് ലാൻഡിലങ്ങോളമിങ്ങോളമുളള മലയാളീ ഗായിക ഗായകന്മാർക്കൊപ്പം യുകെയിലെ അറിയപ്പെടുന്ന ഗായകരും ഒന്നിച്ചണിചേരുന്ന
ഈ സംഗീതനിശ ,സർഗ്ഗ സംഗീതത്തിന്റെ വർണ്ണ വിസ്മയങ്ങൾ ചാലിച്ചെഴുതിയ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിന് സാക്ഷ്യം വഹിക്കുവാൻ എല്ലാ സംഗീതാസ്വാദകരേയും
“സിംഫണി 23 “ലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.

മലയാളം യുകെ ന്യൂസാണ് സിംഫണി 23 ൻ്റെ മീഡിയാ പാട്ണർ.

സിംഫണി 23 ൻ്റെ കൂടുതൽ വിവരങ്ങൾക്ക് :-
Mobile # 07846411781
Venue:-
Riverside Primary School
Livingston
EH54 5BP

Tickets are available at the venue:-
ADULT VIP (10yrs +) = £15
CHILD VIP (4 – 9) = £8
ADULT EXE = £10
CHILD EXE = £5

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു നേർക്ക് ആക്രമണം നടത്തിയതിൽ ബ്രിട്ടന്‍ നടപടി എടുക്കാത്തതിനെ തുടർന്ന് ഡൽഹിയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനുമുന്നിലെ സുരക്ഷ കേന്ദ്ര സർക്കാർ വെട്ടികുറച്ചു. ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെയും ഹൈക്കമ്മിഷണറുടെ വസതിക്കു മുന്നിലെയും സുരക്ഷയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. എന്നാൽ നിലവിലെ നടപടിക്ക് ലണ്ടനിലുണ്ടായ സംഭവമാണ് ആധാരമെന്നാണ് പുറത്ത് വരുന്ന വിവരം.

പലവിധ ഭീഷണികൾ നില നിൽക്കുന്ന യുകെയിലും യൂറോപ്പിലും ഇന്ത്യൻ നയതന്ത്രജ്ഞർക്ക് വേണ്ട സുരക്ഷ ലഭിക്കുന്നില്ലെന്ന മാധ്യമ വാർത്തയെ തുടർന്നാണ് നടപടിയെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം, ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചില രാജ്യങ്ങളുടെ എമ്പസി ഓഫീസുകൾക്ക് സുരക്ഷാ പ്രശ്നം ഇല്ലെന്ന വിലയിരുത്തലാണ് ഔദ്യോഗിക മന്ത്രാലയങ്ങൾക്ക് ഉള്ളത്. എന്നാൽ യുകെയിലുണ്ടായ ദാരുണമായ സംഭവത്തിൽ ആവശ്യത്തിന് സുരക്ഷയൊരുക്കാൻ അധികൃതർ തയാറായില്ലെന്നാണ് ഇന്ത്യയുടെ വിമർശനം.

ഖലിസ്ഥാൻ അനുകൂലിയും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാൽ സിങ്ങിനായി നടത്തുന്ന തിരച്ചിലിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ ഞായറാഴ്ചയാണ് ഇന്ത്യൻ പതാക താഴ്ത്തി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനുനേരെയും സമാനമായ ആക്രമണം ഉണ്ടായി. യുഎസ് സർക്കാർ ഇതിനെ ശക്തമായി അപലപിച്ചെങ്കിലും പ്രാദേശിക ഭരണകൂടം ഇതുവരെ കാര്യമായ നടപടികൾ എടുത്തിട്ടില്ല

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുക്രെയ്നിലേക്ക് വെടിമരുന്ന് അയയ്ക്കാനുള്ള ബ്രിട്ടന്റെ പദ്ധതികളോട് പ്രതികരണവുമായി വ്‌ളാഡിമിർ പുടിൻ. റഷ്യയുടെ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും വാർത്തയോട് പ്രതികരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുക്രെയ്‌നിലേക്ക് ബ്രിട്ടൻ അയക്കുന്ന ചില വെടിമരുന്നുകളിൽ കാലഹരണപ്പെട്ട യുറേനിയം അടങ്ങിയ റൗണ്ടുകളും ഉൾപ്പെടുന്നുവെന്ന് പുടിൻ പറഞ്ഞു. ‘യുണൈറ്റഡ് കിംഗ്ഡം, ഉക്രെയ്നിലേക്ക് ടാങ്കുകൾ മാത്രമല്ല, യുറേനിയം കുറഞ്ഞ ഷെല്ലുകളും വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് സംഭവിക്കുകയാണെങ്കിൽ, പാശ്ചാത്യ രാജ്യങ്ങൾ കൂട്ടായി ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നതിനാൽ അതിനനുസരിച്ച് പ്രതികരിക്കാൻ റഷ്യ നിർബന്ധിതമാകും’- പുടിൻ പറഞ്ഞു.

 

ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പുടിൻ സംസാരിച്ചത്. ചൈനയുമായുള്ള ബന്ധം ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ലോകം വീണ്ടുമൊരു ആണവ ദുരന്തത്തിലേക്ക് പോവുകയാണോ എന്നുള്ളതിനെ കുറിച്ച് വിശദമായ ചർച്ചകൾ വേണം. ആണവ സഹായങ്ങൾ ഇരുരാജ്യങ്ങൾക്കും പുറത്ത് നിന്ന് ലഭിക്കുന്നതിലൂടെ വിഷയം കൂടുതൽ ഗൗരവതരമാവുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ചൈനീസ് നേതാവ് ഷി ജിൻപിങ്ങിനോട് അടിയന്തര സൈനിക സഹായത്തിനായി യാചിക്കുന്നത് ഇത് ആദ്യമായാണ്. ആണവസഹായം തേടുന്നതിലൂടെ പരസ്പരം പോരാടിക്കാനാണ് ഇരുവരുടെയും തീരുമാനം. ആളുകളുടെ ജീവിതത്തെ പലവിധ അപകടങ്ങളിലേക്ക് തള്ളി വിടാനാണ് ഇവർ ശ്രമിക്കുന്നതെന്നും, ഗുരുതരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്നും അധികൃതർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പെൻഷൻ വർധിപ്പിക്കാനുള്ള ടോപ്പ്-അപ്പ് ഓഫറിനുള്ള സമയപരിധി സർക്കാർ നീട്ടിയതിന് ശേഷം കാലാവധി ചുരുക്കി അധികൃതർ. നിലവിൽ ജൂലൈ 31 വരെ സമയമുണ്ട്. നാഷണൽ ഇൻഷുറൻസ് (NI) റെക്കോർഡിൽ വിടവുകളുണ്ടെങ്കിൽ പത്ത് വർഷം വരെ അധിക പെൻഷൻ വാങ്ങാൻ അനുവദിക്കുന്ന ഒരു പ്രത്യേക വിൻഡോയാണ് ഇപ്പോൾ ഓപ്പൺ ആക്കിയിരിക്കുന്നത്. 20 വർഷത്തെ റിട്ടയർമെന്റിൽ നിങ്ങൾക്ക് £8,000 വരെ ചെലവഴിക്കാമെന്നും നിങ്ങളുടെ വരുമാനം 55,000 പൗണ്ട് വർദ്ധിപ്പിക്കാമെന്നുമാണ് വിദഗ്ധർ പറയുന്നത്.

നിലവിൽ 66 വയസ്സ് മുതലാണ് സംസ്ഥാന പെൻഷൻ നൽകുന്നത്. പെൻഷൻ പ്രായം 2028 മുതൽ 67-ൽ എത്തുമെന്ന് അധികൃതർ പറയുന്നു. കാലക്രമേണ അത് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും പെൻഷൻതുക പ്രധാനമായും, വരുമാനം, ജോലി ചെയ്ത കാലയളവ്, എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പ്രധാനമായും രണ്ട് തരത്തിൽ പെൻഷനുകൾ ഉണ്ട്. 2016 ഏപ്രിൽ 6-ന് മുമ്പ് പെൻഷൻ പ്രായമെത്തിയവർക്കാണ് ‘അടിസ്ഥാന’ സംസ്ഥാന പെൻഷൻ നൽകുന്നത്. ആ തീയതിക്ക് ശേഷം എത്തുന്നവർക്ക് പുതിയ ‘ഫ്ലാറ്റ്-റേറ്റ്’ സംസ്ഥാന പെൻഷൻ നൽകും.

അടിസ്ഥാന’ സംസ്ഥാന പെൻഷനുള്ള ആർക്കും ആഴ്ചയിൽ £141.85-ന് യോഗ്യത നേടുന്നതിന് 30 വർഷത്തെ NI സംഭാവനകൾ ആവശ്യമാണ്. രണ്ടാമത്തെ സംസ്ഥാന പെൻഷനും, കോൺട്രാക്റ്റ് ഔട്ട്’ പെൻഷനാണ്. അതേസമയം, പാർട്ട്‌ ടൈം ജോലികളും മറ്റും ചെയ്യുന്നവരെ ഈ നടപടി സാരമായി ബാധിക്കാൻ ഇടയുണ്ട്. നാഷണൽ ഇൻഷുറൻസ് തുക കൃത്യമായി അടച്ചാൽ മാത്രമേ പെൻഷൻ ലഭിക്കുകയുള്ളൂ. പെൻഷൻ തുകയിൽ അടവ് മുടക്കിയതിൽ ഏറെയും സ്ത്രീകളാണ്. കുട്ടികളെ നോക്കാനും മറ്റുമായി ഏറെ സമയം ചിലവാകുന്നതിനാലും, ജോലിയിൽ അവധിയിലായതിനാലുമാണ് തുക അടയ്ക്കുന്നതിൽ അവധി വരുന്നതെന്നും വിദഗ്ധർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബാങ്കിംഗ് മേഖലയിലെ തകർച്ചകൾ ലോകമെങ്ങുമുള്ള ഓഹരി വിപണിയിൽ വൻ ചലനമാണ് സൃഷ്ടിച്ചത്. യുകെയും യുഎസ്എയും ഇന്ത്യ അടക്കമുള്ള മിക്ക ഓഹരി വിപണികളും നിക്ഷേപകർക്ക് സമ്മാനിച്ചത് കാളരാത്രിയായിരുന്നു. യുഎസ് ആസ്ഥാനമായുള്ള സിലിക്കൺ വാലി ബാങ്ക്, സിൽവർഗേറ്റ് , സിഗ്നേച്ചർ ബാങ്ക് എന്നിവയുടെ തകർച്ചയാണ് ഓഹരി വിപണിയിലെ ആശങ്കകൾക്ക് തുടക്കമിട്ടത്. ഇതിന് പുറമേ സ്വിറ്റ്സർലാൻഡിലെ ബാങ്കുകളുടെ സാമ്പത്തിക ഭദ്രതയെ കുറിച്ചുള്ള വാർത്തകളും വിപണിയെ പിടിച്ചു കുലുക്കി.

എന്നാൽ തങ്ങളുടെ ബാങ്കുകളുടെ സാമ്പത്തിക സ്ഥിരതയെക്കുറിച്ച് യുകെ, യുഎസ് സർക്കാരുകൾ ഉറപ്പു നൽകിയതിനെത്തുടർന്ന് ഇന്നലെ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ കുതിച്ചുയർന്നു. ഇനി തങ്ങളുടെ രാജ്യത്ത് ഏതെങ്കിലും ബാങ്കുകൾ തകർന്നാൽ ജനങ്ങളുടെ നിക്ഷേപം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ സൂചിപ്പിച്ചതാണ് യുഎസ് ഓഹരി വിപണിക്ക് ഉണർവേകിയത്. അതേസമയം യുകെയുടെ സാമ്പത്തിക സംവിധാനം അടിസ്ഥാനപരമായി ശക്തമാണെന്ന് ചാൻസിലർ ജെറമി ഹണ്ട് എംപിമാരോട് പറഞ്ഞു. ലേബർ പാർട്ടിയുടെ ഷാഡോ ചാൻസിലർ റേച്ചൽ റീവ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ചാൻസിലർ ഇത് പറഞ്ഞത്. തങ്ങളുടെ ബാങ്കിംഗ് മേഖലയോട് യുകെയിലെയും യുഎസ്എയിലെയും സർക്കാരുകളുടെ പോസിറ്റീവായുള്ള പ്രതികരണം ഓഹരി വിപണികളെ തുണച്ചതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.


ഓഹരി മേഖലയിലെ തകർച്ചകളും ബാങ്കുകളുടെ അസ്ഥിരതകളെ കുറിച്ചുള്ള വാർത്തകളും കടുത്ത ആശങ്കകളാണ് യുകെ മലയാളികളിലും സൃഷ്ടിച്ചത്. ഒരുകാലത്ത് തങ്ങളുടെ നിക്ഷേപങ്ങൾ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കാനാണ് പല യുകെ മലയാളികളും ശ്രമിച്ചിരുന്നത്. എന്നാൽ പുതിയ കാല യുകെ മലയാളികൾ തങ്ങൾ തിരിച്ച് ഇനി കേരളത്തിലേയ്ക്ക് ഇല്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കി മുന്നോട്ട് പോകുന്നവരാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ നിക്ഷേപങ്ങൾ ബാങ്കുകളിലും ഓഹരികളിലും കേന്ദ്രീകരിച്ച് നടത്താനാണ് പലരും താത്പര്യപ്പെടുന്നത്. അതിനാൽ ബാങ്കിംഗ് മേഖലയെ ഓഹരി വിപണിയെ കുറിച്ചുള്ള വാർത്തകൾ കടുത്ത ആശങ്കയാണ് പല യുകെ മലയാളികളിലും സൃഷ്ടിച്ചത്.

RECENT POSTS
Copyright © . All rights reserved