Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഷിംഗ്ടൺ : അന്യഗ്രഹജീവികൾ മനുഷ്യനെ എല്ലാകാലത്തും ജിജ്ഞാസപ്പെടുത്തിയിരുന്ന ഒരു സാധ്യതയാണ്. വിശ്വസനീയമായ തെളിവുകള്‍ പലപ്പോഴും ലഭിച്ചിട്ടില്ലെങ്കിലും അന്യഗ്രജീവികളെ കണ്ടുവെന്നും അവയുടെ പറക്കുംതളികകള്‍ പ്രത്യക്ഷപ്പെട്ടു എന്നുമൊക്കെയായി നിരവധി വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. എന്നാൽ അന്യഗ്രഹജീവികൾ ഇതിനകം ഭൂമി സന്ദർശിച്ചിട്ടുണ്ടാകാമെന്ന വാദവുമായി ഇപ്പോൾ എത്തിയത് യുഎസ്‌ ബഹിരാകാശ ഏജൻസിയായ നാസ ആണ്. വിശ്വസനീയമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നാസ റിപ്പോർട്ട് ചെയ്തെങ്കിലും ഭൂമിക്കപ്പുറമുള്ള ജീവന്റെ അനന്തമായ സാധ്യതകൾ കണ്ടെത്താൻ ഈ വിവരങ്ങളിലൂടെ കഴിയുമെന്ന് അവർ വ്യക്തമാക്കി.

യുഎസ് നേവി ചിത്രീകരിച്ച് പെന്റഗൺ പുറത്തുവിട്ട വീഡിയോയിൽ കാണുന്നത് യുഎഫ്ഒ ആയിരിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇൻഫ്രാറെഡ് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോകളില്‍ വിമാനങ്ങളോടു സാമ്യമുള്ള വസ്തുക്കള്‍ ആകാശത്തു കൂടി ചലിക്കുന്നതു കാണാം. വീഡിയോയിൽ കാണുന്ന അജ്ഞാതപേടകങ്ങൾ എന്താണെന്നു വിശദീകരിക്കാൻ പെന്റഗൺ തയ്യാറായില്ല. ആകാശത്തു കാണപ്പെടാത്ത തിരിച്ചറിയപ്പെടാത്ത വസ്തുക്കളാണ് യുഎഫ്ഓകള്‍ എന്ന് അറിയപ്പെടുന്നത്. ഇവ അന്യഗ്രഹജീവികള്‍ സഞ്ചരിക്കുന്ന പേടകങ്ങളാണെന്ന് പ്രചരണമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ടെത്തുന്ന യുഎഫ്ഓകള്‍ റിപ്പോര്‍ട്ട് ചെയ്യാൻ യുഎസ് നേവി പൈലറ്റുമാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സിഎൻഎൻ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ദേശീയ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിന്റെ വെബ്‌സൈറ്റിൽ പുറത്തിറക്കിയ റിപ്പോർട്ട്, അജ്ഞാതമായ ആകാശ പ്രതിഭാസങ്ങൾ ഉൾപ്പെടുന്ന 144 റിപ്പോർട്ട്‌ പരിശോധിച്ചു. 2021 നവംബർ 30നാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സൈനിക വ്യോമാതിർത്തികളിൽ നിരീക്ഷിച്ച അസാധാരണമായ പറക്കും വസ്തുക്കളെക്കുറിച്ച് യുഎസ് സർക്കാരിന് അറിയാവുന്ന കാര്യങ്ങൾ ഈ വർഷം ജൂണിൽ പെന്റഗൺ പുറത്തുവിട്ടിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രധാനമന്ത്രി ബോറിസ് ജോൺസണും കാരി ജോൺസണും ഒരു പെൺകുട്ടി കൂടി ജനിച്ചു. വ്യാഴാഴ്ച ലണ്ടൻ ഹോസ്പിറ്റലിൽ വച്ചാണ് കാരി ജോൺസൺ കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും മകളും സുഖമായിരിക്കുന്നുവെന് എൻഎച്ച്എസ് ടീമിൻറെ പരിചരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നെന്നും ദമ്പതികളുടെ വക്താവ് അറിയിച്ചു. ഈ വർഷം മെയ് മാസത്തിലാണ് ഇവരുടെ വിവാഹം നടന്നത്. 2020ഏപ്രിൽ ആയിരുന്നു ഇവർക്ക് മകൻ വിൽഫ്രഡ് ജനിച്ചത്. ബോറിസ് ജോൺസൺ കൊറോണ വൈറസിനെ തുടർന്നുള്ള തീവ്രപരിചരണ ചികിത്സയിൽനിന്ന് ഡിസ് ചാർജ് ചെയ്‌ത് ആഴ്ചകൾക്ക് ശേഷമായിരുന്നു മകൻ ജനിച്ചത്. ലേബർ പാർട്ടി നേതാവായ സർ കെയർ സ്റ്റാർമർ കുടുംബത്തിന് ആരോഗ്യവും സന്തോഷവും നേരുന്നതായി അറിയിച്ചു. കഴിഞ്ഞവർഷം ലോക്ക്ഡൗൺ കാലയളവിൽ ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പൊതു നിയന്ത്രണങ്ങളെ കുറിച്ചുള്ള രാഷ്ട്രീയ തിരിച്ചടികൾ പ്രധാനമന്ത്രി നേരിടുന്നതിനിടയിലാണ് ഈ വാർത്ത.

മകളുടെ ജനനത്തിനുശേഷം കുടുംബവുമായി കുറച്ചുസമയം ബോറിസ് ജോൺസൺ ചിലവഴിക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. എന്നാൽ അദ്ദേഹം തൻെറ ഔദ്യോഗിക കൃത്യനിർവഹണങ്ങൾ നടത്തുമെന്നും വക്താവ് കൂട്ടിച്ചേർത്തു.

കാരി ജോൺസൺ ജൂലൈയിൽ ഇൻസ്റ്റഗ്രാമിലൂടെ താൻ ഗർഭിണിയാണെന്ന വാർത്ത പങ്കു വച്ചിരുന്നു . ഇതിന് ഏതാനും മാസങ്ങൾക്കു മുമ്പ് തനിക്ക് ഗർഭമലസൽ ഉണ്ടായതായും അവർ വെളിപ്പെടുത്തിയിരുന്നു. താൻ ഒരു റെയിൻബോ ബേബിയെ പ്രതീക്ഷിക്കുന്നതായും വീണ്ടും ഗർഭിണിയായതിൽ താൻ സന്തോഷവതിയാണെന്നും അവർ പോസ്റ്റിൽ രേഖപ്പെടുത്തി. ഗർഭം അലസിയതോ അല്ലെങ്കിൽ നവജാത ശിശുമരണം സംഭവിക്കുകയോ ചെയ്തതിനുശേഷം ജനിക്കുന്ന കുട്ടിയെയാണ് റെയിൻബോ ബേബി എന്ന് വിശേഷിപ്പിക്കുന്നത്. വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏകദേശം 200 വർഷങ്ങൾക്കുശേഷം അധികാരത്തിലിരിക്കുമ്പോൾ വിവാഹം കഴിക്കുന്ന പ്രധാനമന്ത്രിമാരിൽ ആദ്യത്തെ ആളാണ് ബോറിസ് ജോൺസൺ. ഇത് ജോൺസൻെറ മൂന്നാമത്തെ വിവാഹമായിരുന്നു. രണ്ടാമത്തെ ഭാര്യയായ മറീന വീലറിൽ അദ്ദേഹത്തിന് നാല് മക്കളുണ്ട്. ആദ്യഭാര്യയായ അല്ലെഗ്ര മോസ്റ്റിൻ-ഓവനിൽ അദ്ദേഹത്തിന് കുട്ടികളില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമൈക്രോൺ അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഉപേക്ഷിക്കാൻ പബ്ലിക് ഹെൽത്ത് ഓഫ് സ്കോട്ട്‌ലൻഡ് ജനങ്ങളോട് ആവശ്യപ്പെട്ടു. നവംബർ 1 നും ഡിസംബർ 8 നും ഇടയിൽ സ്കോട്ട്‌ലൻഡിൽ 108 ഒമൈക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പുതിയ വേരിയന്റ് പിടിപെട്ടിരിക്കുന്നവരിൽ പകുതി ആൾക്കാരും 20 നും 39 നും മദ്ധ്യേ പ്രായമുള്ള ചെറുപ്പക്കാർക്കാണ് .

പബ്ലിക് ഹെൽത്ത് ഓഫ് സ്കോട്ട്‌ലൻഡിൻെറ മെഡിക്കൽ ഡയറക്ടറായ ഡോ. നിക്ക് ഫിൻ ആണ് ഒമൈക്രോണിനെതിരെയുള്ള പോരാട്ടത്തിൻെറ ഭാഗമായി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ മാറ്റിവയ്ക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചത് . ഡോ. നിക്ക് ഫിൻ സ്കോട്ട്‌ലാൻഡിൻെറ പബ്ലിക് ഹെൽത്ത് സയൻസ് ഡയറക്ടറും കൂടി ആണ്. കോവിഡ് രോഗ വ്യാപനം മൂലം കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളും സ്കോട്ട്‌ലൻഡിൽ മാറ്റിവയ്ക്കപ്പെട്ടിരുന്നു. പുതിയ വൈറസ് അതിവേഗം പകരുന്നതാണെന്നും ഒമൈക്രോൺ മൂലമുണ്ടാകുന്ന രോഗത്തിൻറെ തീവ്രതയെ കുറിച്ചും വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും വളരെയേറെ പഠിക്കാനുണ്ടെന്നും ഡോ. നിക്ക് ഫിൻ പറഞ്ഞു. യുവതി യുവാക്കൾ പങ്കെടുക്കുന്ന പല ആഘോഷപരിപാടികളും ഒമൈക്രോൺ വ്യാപനത്തിന് കാരണമാകുന്നതായുള്ള അഭിപ്രായം ശക്തമാണ്. ഒമൈക്രോൺ ബാധിതരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണെന്നത് ഈ വാദത്തിന് ശക്തിപ്പെടുത്തുന്നതാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒമിക്രോണിനെതിരെ പടപൊരുതാൻ ഒരുങ്ങി പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ. വർക്ക് ഫ്രം ഹോം, വാക്സിൻ പാസ്പോർട്ട്‌ തുടങ്ങി രാജ്യത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനമാണ് ജോൺസൻ കൈകൊണ്ടത്. ഇന്നലെ രാത്രിയാണ് ബോറിസ് ജോണ്‍സണ്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. വര്‍ക്ക് ഫ്രം ഹോം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലെത്തുന്നതോടൊപ്പം പൊതുവേദികളില്‍ പ്രവേശനത്തിന് കോവിഡ് പാസ്പോർട്ട്‌ നിര്‍ബന്ധമാക്കും. ഒപ്പം നാളെ മുതൽ സിനിമാശാലകളിലും തിയേറ്ററുകളിലും മാസ്ക് നിർബന്ധമാക്കും. കടകളിലും ഗതാഗത സംവിധാനത്തിലും നേരത്തെ തന്നെ മാസ്ക് നിർബന്ധമാക്കിയിരുന്നു. പബ്ബുകളിലും റെസ്റ്റോറന്റുകളിലും ജിമ്മുകളിലും അവ ആവശ്യമില്ല.

അഞ്ഞൂറിലധികം ആളുകളുള്ള എല്ലാ ഇന്‍ഡോര്‍ വേദികളിലും 4,000ത്തിലധികം ആളുകളുള്ള ഔട്ട്‌ഡോർ വേദികളിലും പ്രവേശനത്തിന് കോവിഡ് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് പാസ്പോർട്ട്‌ ലഭിക്കും. ലാറ്ററല്‍ ഫ്ലോ ടെസ്റ്റ് നടത്തി നെഗറ്റീവ് സ്ഥിരീകരിച്ചാലും ഇത് ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒമിക്രോൺ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സെൽഫ് ഐസൊലേഷനിൽ കഴിയുന്നതിനു പകരം ദിവസേന കോവിഡ് പരിശോധന നടത്താൻ ആവശ്യപ്പെടും. പോസിറ്റീവായാൽ ക്വാറന്റീനിൽ കഴിയണം.

അതേസമയം, ക്രിസ്മസ് വിപണി സജീവമാകുന്ന സമയത്ത് പ്രധാനമന്ത്രി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയരുകയാണ്. ബോറിസ് ജോൺസന്റെ ‘പ്ലാൻ ബി’ കാരണം പ്രതിമാസം 4 ബില്ല്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അടുത്തയാഴ്ച കോമൺസിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തുമ്പോൾ കൺസർവേറ്റീവ് എംപിമാരിൽ നിന്നുതന്നെ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. എന്നാൽ ഡിസംബർ അവസാനത്തോടെ രാജ്യത്ത് പത്തു ലക്ഷം ഒമിക്രോൺ കേസുകൾ രൂപപ്പെടുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മുന്നറിയിപ്പ് നൽകി. ഈ കണക്കുകളാണ് സർക്കാരിനെ ഭയപ്പെടുത്തുന്നത്. എന്നാൽ ഭരണകക്ഷി എംപിമാരുടെ എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്ലാൻ ബിയുമായി ജോൺസൻ മുന്നോട്ട് പോകുമോ എന്ന് കണ്ടറിയണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേപ് ടൗൺ : ഒമിക്രോണിന്റെ വരവോടെ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ കാരണം കോവിഡ് രോഗികളെ ചികിത്സിച്ച എൻഎച്ച്എസ് നേഴ്സ് ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിക്കിടക്കുന്നു. ഹൾ റോയൽ ഇൻഫർമറിയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന മെൽ രണ്ട് വർഷമായി തന്റെ കുടുംബത്തെ കണ്ടിട്ടില്ല. അവധിക്കാലത്ത് ദക്ഷിണാഫ്രിക്കയിലേക്ക് പോയ മെൽ യാത്രാ നിയന്ത്രണങ്ങൾ കാരണം പെട്ടുപോകുകയായിരുന്നു. മടക്കയാത്രയ്ക്ക് എട്ടു ദിവസം മുമ്പാണ് ബ്രിട്ടൻ ദക്ഷിണാഫ്രിക്കയെ റെഡ് ലിസ്റ്റിൽ ചേർത്തത്. 1,500 പൗണ്ട് മുടക്കി എമർജൻസി ഫ്ലൈറ്റിൽ ബ്രിട്ടനിൽ എത്താൻ തീരുമാനിച്ചെങ്കിലും കടുത്ത നിയന്ത്രണങ്ങൾ കാരണം രാജ്യത്തേയ്ക്ക് കടക്കാൻ കഴിഞ്ഞില്ല.

രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിനും ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുന്നതിനും കോവിഡ് പരിശോധനയ്ക്കുമായി മെൽ പണം നൽകിയിട്ടുണ്ട്. എന്നാൽ 5000 പൗണ്ട് കൂടി ആവശ്യമായി വന്നതോടെ മെല്ലിനെ ഏതുവിധേനയും തിരികെയെത്തിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും ശ്രമിക്കുകയാണ്.

കോവിഡ് -19 ന്റെ ഒമിക്രോൺ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടതിനാൽ ഞങ്ങളുടെ നഴ്‌സുമാരിൽ ഒരാളായ മെൽ ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സഹപ്രവർത്തകനായ കെറി പാങ്ക് പറഞ്ഞു. മുന്നറിയിപ്പ് കൂടാതെ ദക്ഷിണാഫ്രിക്കയെ റെഡ് ലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചതോടെ നിരവധി ബ്രിട്ടീഷുകാരാണ് ഒമിക്രോൺ പടർന്നുപിടിച്ച രാജ്യത്ത് പെട്ടുപോയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് കാരണം യുകെയിലെ ഏകദേശം 300,000 സ്ത്രീകൾക്ക് അവരുടെ വർക്ക്‌പ്ലേസ് പെൻഷനിൽ കുറവുണ്ടായതായി പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. സ്ത്രീകൾ, കെയർ വർക്കർമാർ തുടങ്ങി അണ്ടർ പെൻഷൻ ഗ്രൂപ്പുകളിൽ നിന്നുള്ള 28 ലക്ഷം പേർ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. പെൻഷൻ പ്രൊവൈഡർ നൗ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഈ കണക്കുകൾ. പെൻഷൻ ലഭിക്കാത്ത ആളുകൾക്ക് വരുമാന നിലവാരം കുറയുന്നു. ഇതു കാരണം ബില്ലുകൾ, സേവിംഗ്സ്, കടം തിരിച്ചടവ് പോലുള്ളവ പൂർത്തിയാക്കാൻ സാധിക്കുന്നില്ല.

വർക്ക്‌പ്ലേസ് പെൻഷനിൽ സ്വയമേവ ചേരുന്നതിന് 10,000 പൗണ്ട് അല്ലെങ്കിൽ അതിൽ കൂടുതൽ സമ്പാദിക്കേണ്ടതുണ്ട്. അണ്ടർ പെൻഷൻ ഗ്രൂപ്പുകളിലെ ആളുകൾക്ക് തൊഴിൽ മേഖലയിൽ അസമത്വങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങിയ തൊഴിൽ മേഖലകളിലേയ്ക്ക് അവർ മാറാനുള്ള സാധ്യതയും നിലനിൽക്കുന്നു.

22 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും £10,000-ൽ കൂടുതൽ സമ്പാദിക്കുന്നവരുമായ ജീവനക്കാരെ തൊഴിലുടമകൾ പെൻഷൻ പദ്ധതിയിലേയ്ക്ക് ചേർക്കേണ്ടതാണ്. ഇതിനായുള്ള സർക്കാർ സംരംഭമാണ് ഓട്ടോ-എൻറോൾമെന്റ്. ന്യായമായ പെൻഷൻ സംവിധാനം സൃഷ്ടിക്കാനായി വ്യവസായത്തെയും നയ നിർമ്മാതാക്കളെയും പ്രേരിപ്പിക്കാൻ ഈ റിപ്പോർട്ട് സഹായകമാകുമെന്ന് നൗ പെൻഷൻസിലെ സാമന്ത ഗൗൾഡ് പറഞ്ഞു. സ്ത്രീകൾക്ക് പെൻഷൻ ഉറപ്പാക്കുക എന്നത് സർക്കാർ മുൻഗണനയായി തുടരുന്നുവെന്ന് ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻ വക്താവ് അറിയിച്ചു. സ്ത്രീകൾ, വിവാഹമോചിതരായ സ്ത്രീകൾ, ഭിന്നശേഷിക്കാർ, എതിനിക് മൈനോറിറ്റി ഗ്രൂപ്പിൽ നിന്നുള്ളവർ, സ്വയം തൊഴിൽ ചെയ്യുന്നവർ തുടങ്ങിയവരാണ് അണ്ടർ പെൻഷൻ ഗ്രൂപ്പിൽ ഉൾപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബിസിനസ് മീറ്റിംഗ് എന്നപേരിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ക്രിസ്മസ് പാർട്ടി നടത്തിയ സംഭവം ബ്രിട്ടനിൽ വൻ വിവാദമായി മാറുകയാണ് . പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷ എംപിമാരും രാജ്യം കോവിഡിൽ പകച്ചു നിന്നപ്പോൾ ഡൗണിങ് സ്ട്രീറ്റ് ആഘോഷങ്ങൾ സംഘടിപ്പിച്ചു എന്നതിൽ കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷത്തെ ക്രിസ്മസ് കാലയളവിൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിരുന്നത്. ആഘോഷങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലുകളും ജനങ്ങൾക്ക് വിലക്കിയ സമയത്ത് ഭരണ നേതൃത്വം നിരുത്തരവാദിത്വപരമായി പെരുമാറിയതായാണ് വിലയിരുത്തപ്പെടുന്നത്.

കോവിഡ് മഹാമാരിമൂലം രാജ്യത്ത് അനേകർക്കാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായത് . വൈറസ് പിടിമുറുക്കിയത് മൂലം രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് കെയർ ഹോമുകളിലെ രോഗികളായ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും കാണാൻ കഴിയാത്ത സ്ഥിതിവിശേഷവും ഉടലെടുത്തിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നും പൊതുജനത്തെ പരിഹസിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടായെന്ന വിമർശനവും ശക്തമാണ്.

കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ഡൗണിങ് സ്ട്രീറ്റ് ഉദ്യോഗസ്ഥർ ബിസിനസ് മീറ്റിംഗ് എന്നപേരിൽ ക്രിസ്മസ് പാർട്ടി നടത്തിയതിൻെറ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു . നിയന്ത്രണങ്ങൾ കൂടാതെ ക്രിസ്മസ് പാർട്ടി ഒരുക്കാൻ ‘ബിസിനസ് മീറ്റിംഗ്’ എന്ന പേര് കണ്ടെത്തുകയായിരുന്നു. ഇത് മറച്ചുവയ്ക്കാൻ നടത്തിയ തയ്യാറെടുപ്പുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥർ കുടുങ്ങിയത്. പ്രധാനമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയായ അല്ലെഗ്ര സ്ട്രാട്ടണും നമ്പർ 10 ഡിജിറ്റൽ ഹെഡ് ആയ എഡ് ഓൾഡ് ഫീൽഡും നമ്പർ 9 ബ്രീഫിങ് റൂമിലിരുന്ന് ചോദ്യവും ഉത്തരവും പരസ്പരം പറഞ്ഞു പരിശീലിക്കുന്ന ദൃശ്യങ്ങളാണ് ഐടിവി ന്യൂസ്‌ പുറത്തുവിട്ടത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ പാർട്ടിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെറ്റ് പോലീസ് അറിയിച്ചു.

പാർട്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബോറിസ് ജോൺസൺ മുമ്പ് വിസമ്മതിച്ചതിനെ തുടർന്നാണ് വീഡിയോ പുറത്തുവിട്ടത്. ദൃശ്യങ്ങൾ പുറത്തുവന്ന് സത്യം ബോധ്യമായതോടെ ബോറിസ് ജോൺസൻ മാപ്പ് പറയണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ 18 ന് ലണ്ടൻ ടയർ 3 നിയന്ത്രണങ്ങൾക്ക് കീഴിലായിരുന്നപ്പോഴാണ് ഈ പാർട്ടി നടന്നത്. വിദേശകാര്യ ഓഫീസിൽ നടന്ന പ്രതിവാര കാബിനറ്റിൽ പങ്കെടുക്കാൻ ജോൺസൺ ഡിസംബർ 15-ന് ഡൗണിംഗ് സ്ട്രീറ്റ് വിട്ടിരുന്നു. ഡൗണിംഗ് സ്ട്രീറ്റ് ഉദ്യോഗസ്ഥർ പാർട്ടി നടത്തിയെന്ന റിപ്പോർട്ടുകൾ ജോൺസൺ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അതേസമയം ക്രിസ്മസ് പാർട്ടി നടന്നിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഡൗണിംഗ് സ്ട്രീറ്റ് വക്താവ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമൈക്രോൺ വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ യുകെയെ കാത്തിരിക്കുന്നത് വീണ്ടുമൊരു ലോക് ഡൗൺ കൂടിയാണെന്ന ആശങ്കകൾ ശക്തമായി. പ്രൊഫസർ ലോക്ക്ഡൗൺ എന്ന് പരക്കെ അറിയപ്പെടുന്ന നീൽ ഫെർഗൂസൺ ആണ് രാജ്യം വീണ്ടുമൊരു ലോക് ഡൗൺ കൂടി നേരിടേണ്ടി വരാനുള്ള സാധ്യതകളെപ്പറ്റി സൂചനകൾ നൽകിയിരിക്കുന്നത്. ക്രിസ്മസിന് മുമ്പ് ഒമൈക്രോൺ ബ്രിട്ടനിൽ പരക്കെ വ്യാപിക്കുമെന്നുള്ള മുന്നറിയിപ്പാണ് രാജ്യവ്യാപകമായി ഒരു ലോക്ക്ഡൗൺ കൂടി വേണ്ടിവന്നേക്കാമെന്നുള്ള വാദങ്ങൾക്ക് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒമൈക്രോൺ രാജ്യത്ത് വളരെവേഗം പകരുന്നുണ്ടെന്നും രാജ്യത്തുടനീളമുള്ള രോഗികളുടെ എണ്ണം 336 ആണെന്നും എല്ലാ പുതിയ 60 കോവിഡ് കേസുകളിലെയും ഒരെണ്ണം ഈ വകഭേദം മൂലം ഉണ്ടായതാണെന്നുമുള്ള കണക്കുകൾ പുറത്തുവന്നിരുന്നു. രോഗവ്യാപനം തടയാൻ വലിയ പങ്ക് വഹിച്ചില്ലെങ്കിലും ഒമൈക്രോൺ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും ഉയർന്ന സംരക്ഷണം നൽകുവാൻ ബൂസ്റ്റർ വാക്സിനുകൾക്ക് സാധിക്കുമെന്ന് ശാസ്ത്രജ്ഞമാർ പ്രതീക്ഷിക്കുന്നു. ഇതിനിടെ ഒമൈക്രോൺ പ്രതിരോധത്തിൽ സർക്കാരിനെ വിമർശിച്ച് മുൻ പ്രധാനമന്ത്രി തെരേസ മേ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു . നിയന്ത്രണങ്ങൾ കാരണം സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാവുന്ന ഇടിവ് ബിസിനസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് മേ കൂട്ടിച്ചേർത്തു. സർക്കാർ കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന ആരോപണവും തെരേസ മേ ഉന്നയിച്ചു.

പുതിയ വേരിയന്റ് പടർന്നുപിടിക്കുന്നത് എൻഎച്ച്എസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും എന്ന ആശങ്കകൾ ശക്തമാണ് . കഴിഞ്ഞ വർഷത്തെ ക്രിസ്മസ് കാലത്ത് ആഘോഷങ്ങളും ഒത്തുചേരലുകളും കോവിഡ് നിയന്ത്രണങ്ങൾ കാരണം തടസ്സപ്പെട്ടിരുന്നു . ഒമൈക്രോൺ വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ ക്രിസ്മസ് കാലം നിയന്ത്രണങ്ങളെ കുറിച്ച് മന്ത്രിതലത്തിൽ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തപ്പെട്ടത് വൻ വിമർശനങ്ങൾ വഴിവെച്ചിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ചു കഴിഞ്ഞ വർഷം ഡിസംബറിൽ ഡൗണിങ് സ്ട്രീറ്റ് ഉദ്യോഗസ്ഥർ നടത്തിയ ബിസിനസ് മീറ്റിംഗ് വ്യാജമെന്ന് കണ്ടെത്തൽ. നിയന്ത്രണങ്ങൾ കൂടാതെ ക്രിസ്മസ് പാർട്ടി ഒരുക്കാൻ ‘ബിസിനസ് മീറ്റിംഗ്’ എന്ന പേര് കണ്ടെത്തുകയായിരുന്നു. ഇത് മറച്ചുവയ്ക്കാൻ നടത്തിയ തയ്യാറെടുപ്പുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥർ കുടുങ്ങിയത്. പ്രധാനമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയായ അല്ലെഗ്ര സ്ട്രാട്ടണും നമ്പർ 10 ഡിജിറ്റൽ ഹെഡ് ആയ എഡ് ഓൾഡ് ഫീൽഡും നമ്പർ 9 ബ്രീഫിങ് റൂമിലിരുന്ന് ചോദ്യവും ഉത്തരവും പരസ്പരം പറഞ്ഞു പരിശീലിക്കുന്ന ദൃശ്യങ്ങളാണ് ഐടിവി ന്യൂസ്‌ പുറത്തുവിട്ടത്. ഡിസംബർ 18ന് നടന്ന വ്യാജ മീറ്റിംഗിന് ശേഷമാണ് കള്ളം പുറത്തുവരാതിരിക്കാനായി ഉദ്യോഗസ്ഥർ വിദഗ് ധമായി ആസൂത്രണം നടത്തിയത്.

അതിൽ ഡൗണിംഗ് സ്ട്രീറ്റ് ക്രിസ്മസ് പാർട്ടിയെക്കുറിച്ച് ഓൾഡ് ഫീൽഡ് ചോദ്യം ഉന്നയിക്കുന്നുണ്ട്. ഇത്തരമൊരു പാർട്ടി നടന്നുവെന്ന് പ്രധാനമന്ത്രി അറിഞ്ഞാൽ എന്തുത്തരം നൽകുമെന്ന ചോദ്യത്തിന് ‘അത് ബിസിനസ് മീറ്റിംഗ് ആയിരുന്നുവെന്ന് പറയണമെന്ന്’ സ്ട്രാട്ടൺ ആവശ്യപ്പെടുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ പാർട്ടിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെറ്റ് പോലീസ് അറിയിച്ചു.

പാർട്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബോറിസ് ജോൺസൺ മുമ്പ് വിസമ്മതിച്ചതിനെ തുടർന്നാണ് വീഡിയോ പുറത്തുവിട്ടത്. ദൃശ്യങ്ങൾ പുറത്തുവന്ന് സത്യം ബോധ്യമായതോടെ ബോറിസ് ജോൺസൻ മാപ്പ് പറയണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ 18 ന് ലണ്ടൻ ടയർ 3 നിയന്ത്രണങ്ങൾക്ക് കീഴിലായിരുന്നപ്പോഴാണ് ഈ പാർട്ടി നടന്നത്. വിദേശകാര്യ ഓഫീസിൽ നടന്ന പ്രതിവാര കാബിനറ്റിൽ പങ്കെടുക്കാൻ ജോൺസൺ ഡിസംബർ 15-ന് ഡൗണിംഗ് സ്ട്രീറ്റ് വിട്ടിരുന്നു. ഡൗണിംഗ് സ്ട്രീറ്റ് ഉദ്യോഗസ്ഥർ പാർട്ടി നടത്തിയെന്ന റിപ്പോർട്ടുകൾ ജോൺസൺ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അതേസമയം ക്രിസ്മസ് പാർട്ടി നടന്നിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഡൗണിംഗ് സ്ട്രീറ്റ് വക്താവ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് -19 ൻെറ വകഭേദമായ ഒമിക്രോൺ ബ്രിട്ടനിൽ വിചാരിച്ചതിലും അതിവേഗം പടരുന്നെന്ന് വിദഗ്ധർ. ഈയൊരു സാഹചര്യത്തിൽ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾക്ക് പൂട്ടു വീഴുമോ എന്ന ആശങ്കകൾ വർദ്ധിക്കുന്നു. ഒമിക്രോൺ കേസുകൾ ഓരോ ദിവസവും ഇരട്ടിയാകുകയാണെന്നും ഇതിനോടകം രണ്ടായിരത്തോളം ആളുകളിൽ രാജ്യത്തുടനീളം പുതിയ വകഭേദത്തെ കണ്ടെത്താൻ സാധിക്കുമെന്നും ( ഇത് ഔദ്യോഗിക കണക്കുകൾ ആറിരട്ടി കൂടുതലാണ് ) ഉന്നത എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ ടിം സ്പെക്ടർ അവകാശപ്പെട്ടു. ഒമിക്രോണിൻെറ പ്രഭവകേന്ദ്രമായ ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ ബ്രിട്ടണിൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ കേസുകൾ ഉണ്ടാകുമെന്ന് രാജ്യത്തെ ഏറ്റവും വലിയ രോഗലക്ഷണം ട്രാക്കിംഗ് പഠനം നടത്തുന്ന ലണ്ടനിലെ കിംഗ്സ് കോളേജിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ചതിനേക്കാൾ ഒമിക്രോൺ വേരിയേഷൻ രാജ്യത്ത് വളരെ പെട്ടെന്നാണ് പടരുന്നത്. ആഴ്ചകൾക്കുള്ളിൽ തന്നെ ഒമിക്രോൺ യുകെയിലെ പ്രധാന വകഭേദങ്ങളിൽ ഒന്നായി മാറാൻ സാധ്യതയുണ്ടെന്നും വെൽകം സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിലെ കോവിഡ് നിരീക്ഷണ വിഭാഗം മേധാവി ഡോ.ജെഫ്രി ബാരറ്റ് പറഞ്ഞു.

ഒമിക്രോൺ രാജ്യത്ത് വളരെവേഗം പകരുന്നുണ്ടെന്നും രാജ്യത്തുടനീളമുള്ള രോഗികളുടെ എണ്ണം 336 ആണെന്നും എല്ലാ പുതിയ 60 കോവിഡ് കേസുകളിലെയും ഒരെണ്ണം ഈ വകഭേദം മൂലം ഉണ്ടായതാണെന്നും കണക്കുകൾ കാണിക്കുന്നതായി ടൗണിൽ സ്ട്രീറ്റ് മുന്നറിയിപ്പുനൽകി. ഒമിക്രോണിൻെറ പകർച്ചാനിരക്ക് കുത്തനെ ഉയർന്നുവെങ്കിലും വർക്ക് ഫ്രം ഹോം, വാക്‌സിൻ പാസ്‌പോർട്ടുകൾ, കടുത്ത ക്രിസ്തുമസ് നിയന്ത്രണങ്ങൾ എന്നിവ കൊണ്ടുവരാൻ മന്ത്രിമാർ ശ്രമിക്കുന്നില്ലെന്ന് ഡൊമിനിക് റാബ് പറഞ്ഞു. ഇതിൻറെ കാരണം വാക്സിൻ പ്രോഗ്രാമിന് വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്‌തുമസ്‌ കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷ. ബൂസ്റ്റർ വാക്സിനുകൾ രോഗവ്യാപനം തടയാൻ വലിയ പങ്ക് വഹിച്ചില്ലെങ്കിലും ഒമിക്രോൺ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും ഉയർന്ന സംരക്ഷണം നൽകുവാൻ ബൂസ്റ്റർ വാക്സിനുകൾക്ക് സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.

RECENT POSTS
Copyright © . All rights reserved