ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മഗലൂഫിൽ ബ്രിട്ടീഷ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം. 25 കാരിയായ യുവതിയെ രണ്ട് പേർ ചേർന്ന് കൊള്ളയടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടിക്ക് നേരെ അക്രമം അഴിച്ചുവിട്ട പ്രതികൾ വസ്ത്രവും അടിവസ്ത്രവും വലിച്ചുകീറുകയും ഡിസൈനർ വാച്ചും ആഭരണങ്ങളും മോഷ്ടിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പോലീസ് എത്തിയതിനെ തുടർന്ന് ഓടി രക്ഷപെട്ട പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയിൽ യുവതി അതിക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. പ്രശസ്തമായ പൂന്ത ബല്ലേന പാർട്ടി സ്ട്രിപ്പിൽ നിന്ന് മാറി ബാങ്കിന് സമീപത്ത് വെച്ചാണ് പ്രതികൾ ആക്രമിച്ചത്. പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ശേഷമാണ് പ്രതികൾ അതിവിദഗ്ദമായി കടന്നുകളഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, പിന്നീട് ബ്രിട്ടീഷ് വിനോദസഞ്ചാരിയെ കൊള്ളയടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 19 ഉം 24 ഉം വയസ്സുള്ള രണ്ട് കൊളംബിയക്കാരാണ് പോലീസ് പിടിയിലായത്. ഇവർക്ക് പാൽമയിലും ആൻഡ്രാറ്റ്‌സ്, ഇൻക എന്നിങ്ങനെയുള്ള മല്ലോർക്കൻ പട്ടണങ്ങളിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം.
പ്രതികളെ കസ്റ്റഡിയിലെടുക്കാൻ കോടതിയുടെ അനുവാദം ലഭിച്ചോ, അതോ ജാമ്യം നൽകിയോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഞായറാഴ്ച മലോർക്കയിലെ സാന്താ പോൺസയിലെ ഹോട്ടലിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതിന് 26 കാരനായ പ്രതിയെ സമാന സാഹചര്യത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മാറ്റ് ഹാൻകോക്ക് കാമുകി ജിന കൊളാഡൻജെലോയുമായുള്ള ബന്ധത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. ഹാൻകോക്ക്, ജിനയെ G7 ഉച്ചകോടിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോടൊപ്പം സ്വകാര്യ അത്താഴത്തിന് കൊണ്ടുപോയെന്നും ക്ഷണിച്ചെന്നും, എന്നാൽ ജിന ഈ അവസരം ആദ്യം നിരസിക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന നിർണായക വിവരം. വാട്സാപ്പിലൂടെയാണ് ഇരുവരും സന്ദേശങ്ങൾ കൈമാറിയത്. കൊളാഡഞ്ചലോയുമായുള്ള ബന്ധം പുറത്തായതിനെത്തുടർന്ന് രാജിവെക്കേണ്ടി വന്ന ഹാൻകോക്ക് പിന്നീട് ബന്ധം തുടരുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലേബർ എംപിയായ ബെൻ ബ്രാഡ്‌ഷോയാണ് ഇരുവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച് പാർലമെന്റിൽ ആദ്യം അറിയിച്ചത്. മാറ്റ് ഹാൻകോക്കിന്റെ മുൻ രാഷ്ട്രീയ ഉപദേഷ്ടാവ് അലൻ നിക്സണിന്റെ ഇടപെടലിനെ തുടർന്നാണ് തന്റെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ നിർബന്ധിതനായത്. പാൻഡെമിക് ഡയറീസ് എന്ന പുസ്തകം എഴുതുന്നതിനായി ഹാൻകോക്കിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ദ ടെലിഗ്രാഫ് പുറത്ത് വിട്ടതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. ജൂൺ മാസം 3,4 തീയതികളിൽ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ വെച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഓഫ് ഹെൽത്ത് ആയ സേവ്യർ ബെസെറയ്‌ക്കൊപ്പം അത്താഴവിരുന്നിനു ജിന കൊളാഡഞ്ചലോയെ ക്ഷണിച്ചെന്നാണ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.
വാട്ട്‌സാപ്പ് ചാറ്റിൽ നിർബന്ധമാണോ എന്ന കൊളാഡഞ്ചലോയുടെ ചോദ്യത്തിന് ഹാൻകോക്ക് മറുപടി നൽകിയില്ലെന്നും വാട്സാപ്പ് ചാറ്റുകൾ വ്യക്തമാക്കുന്നു. എന്നാൽ അതേസമയം, ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിനായുള്ള മുൻ സ്റ്റേറ്റ് സെക്രട്ടറിയുടെ അഭ്യർത്ഥന മാനിച്ചാണ് G7 ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ ജിന കൊളണ്ടാഞ്ചലോ പങ്കെടുത്തതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. വിഷയം വിവാദമായതോടെ വിശദീകരണവുമായി ജിന രംഗത്ത് വന്നു. സെക്രട്ടറിയുടെ നിർബന്ധത്തെ തുടർന്ന് ഉപദേശകയായിട്ടാണ് പങ്കെടുത്തത് എന്നാണ് വിശദീകരണം. വിഷയത്തിൽ, കൂടുതൽ തെളിവുകൾ ശേഖരിച്ചു മുന്നോട്ട് പോകാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുകെയിൽ നടത്തുന്ന പര്യടനം തുടരുകയാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ ചരിത്ര യാത്ര നടത്തിയതിന് പിന്നാലെ പുതിയ ലുക്കിൽ യുകെയിൽ എത്തിയ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുക്കാനായി എത്തിയ അദ്ദേഹം നാളെ ഇന്ത്യയിലേക്ക് മടങ്ങും. വിദ്യാർത്ഥികൾ , മാധ്യമപ്രവർത്തകർ, എന്ന് തുടങ്ങി യുകെയിലെ ഒട്ടുമിക്ക ആളുകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്ത്യൻ ഡയസ്പൊര എന്ന പേരിൽ വെസ്റ്റ് ലണ്ടനിലെ ഹൗൺസ്‌ലോയിൽ ഇന്ത്യൻ പ്രവാസികളുമായി ഇന്നലെ രാഹുൽ ഗാന്ധി സംവാദം നടത്തി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ പ്രവാസികൾ ആയിരുന്നു പരിപാടിയിൽ പങ്കെടുത്തത്. പ്രസ്തുത പരിപാടിയിൽ പോലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം അദ്ദേഹം ഉന്നയിച്ചു. ഇന്ത്യൻ മണ്ണിൽ പ്രതിപക്ഷത്തെക്കുറിച്ചുള്ള ഒരു ആശയവും ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരന് കേംബ്രിഡ്ജിൽ സംസാരിക്കാമെന്നും എന്നാൽ പാർലമെന്റിൽ സംസാരിക്കാനാകില്ലെന്നും പറഞ്ഞ രാഹുൽ ഗാന്ധി പ്രതിപക്ഷ ശബ്ദങ്ങളെ കേന്ദ്രസർക്കാർ നിരന്തരം അടിച്ചമർത്തുകയാണെന്നും അവകാശപ്പെട്ടു. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും അഭിപ്രായങ്ങൾ മാനിക്കാനും പരസ്‌പരം കേൾക്കാനുമുള്ള സ്വാതന്ത്ര്യത്തിൽ അധിഷ്‌ഠിതമായ ഇന്ത്യൻ ജനാധിപത്യം നിലവിലെ സർക്കാർ നശിപ്പിച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. ഇന്ത്യൻ സാമ്പത്തിക രംഗം , ഭാരത് ജോഡോ യാത്രയുടെ പ്രാധാന്യം എന്നിങ്ങനെ നിരവധി വിഷയങ്ങൾ പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള പാസ്‌പോർട്ടാണ് ഏറ്റവും മികച്ചതെന്ന് പുതിയ പഠനം. ടാക്‌സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനമായ നൊമാഡ് ക്യാപിറ്റലിസ്റ്റ് ഏകദേശം 200 രാജ്യങ്ങളുടെ പാസ്‌പോർട്ടുകളുടെ മൂല്യം അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. വിസ രഹിത യാത്രയുടെ ലഭ്യത, വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർക്കുള്ള നികുതി ചുമത്തൽ, , പൗരത്വത്തിന്റെ ലഭ്യത, വ്യക്തിഗത സ്വാതന്ത്ര്യം എന്നിവയെ മുൻ നിർത്തിയാണ് പഠനം നടത്തിയത്. വിസ രഹിത യാത്രാ ആനുകൂല്യങ്ങളും ആദായനികുതിയും ഇപ്പോൾ യുഎഇയിൽ ഇല്ല. ഇതാണ് ഒന്നാം സ്ഥാനത്ത് എത്തിയതിനുള്ള പ്രധാന കാരണം.
വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പൗരന്മാർക്ക് നികുതി ചുമത്തുന്നതിനാലാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് 43-ാം സ്ഥാനത്തെത്തിയത്. യുണൈറ്റഡ് കിംഗ്ഡം 30-ാം സ്ഥാനത്തും ഓസ്ട്രേലിയ 39-ാം സ്ഥാനത്തുമാണ് നിലവിൽ. കഴിഞ്ഞ കാലങ്ങളിൽ 106 പുതിയ വിസ രഹിത രാജ്യങ്ങളെ യു എ ഇ ചേർക്കുകയും, സീറോ-ടാക്സ് രാജ്യമായി വർഷങ്ങളായി നിലകൊള്ളുകയാണെന്നും ഓപ്പറേഷൻ ആൻഡ് സെയിൽസ് ഡയറക്ടർ ജോവാന വോജിനോവാക് പറഞ്ഞു. ചിലർ യുഎഇയെ സൗദി അറേബ്യയുമായി ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുകയാണെന്നും വോജിനോവാക് കൂട്ടിച്ചേർത്തു.
അതേസമയം, പാശ്ചാത്യ രാജ്യങ്ങളിൽ ധാരാളം കർശനമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോട് യാതൊരു മൃദസമീപനവും ഇല്ലെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. ദുബായിലെ താമസക്കാർക്ക് ഇപ്പോഴും ആൽക്കഹോൾ ലൈസൻസ് ആവശ്യമാണെന്നും എന്നാൽ അബുദാബിയിലെയും മറ്റ് എമിറേറ്റുകളിലെയും (ഷാർജ എമിറേറ്റ് ഒഴികെ) സ്വകാര്യ ഉപയോഗത്തിനായി മദ്യം വാങ്ങാൻ ഇനി ലൈസൻസ് ആവശ്യമില്ലെന്നുമാണ് പുറത്ത് വരുന്ന വിവരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ മലയാളികളായ മൂന്നുപേർ വിജയിച്ചു. പ്രസിഡന്റ്, അഞ്ച് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആണ് മലയാളികൾ ആയ വിദ്യാർഥികൾ തെരഞ്ഞെടുത്തിരിക്കുന്നത്. വൈസ് പ്രസിഡന്റുമാരായി മലയാളികളായ നിതിൻ രാജ്, ആര്യ ഷാജി, നീലിമ മുരളീധരൻ മേനോൻ എന്നിവരാണ് ജയിച്ചിരിക്കുന്നത്. നിതിൻ രാജ് രണ്ടാം തവണയാണ് യുണിയൻ തെരഞ്ഞെടുപ്പിൽ ഭാരവാഹി ആക്കുന്നത്. വലിയ ഭൂരിപക്ഷത്തിൽ ആണ് നിതിൻ രാജ് വിജയിച്ചത്.
കേംബ്രിജ്, ചെംസ്‌ഫോർഡ്, പീറ്റർബറോ, ലണ്ടൻ എന്നിവിടങ്ങളിൽ ക്യാംപസുകൾ ഉണ്ട്. ഇവിടെയുള്ള ആംഗ്ലിയ റസ്കിൻ യൂണിവേഴ്‌സിറ്റിയിലെ മുപ്പതിനായിരത്തിലധികം വിദ്യാർഥികളെയാണ് ഇവർ മൂന്നുപേരും പ്രതിനിധീകരിക്കുന്നത്. ഇവരെ കൂടാതെ ഇന്ത്യയിൽ നിന്നുള്ള മറ്റു ചില വിദ്യാർഥികളും തൊരഞ്ഞെടുപ്പിൽ വിജിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മുനീബ് ഇക്ബാൽ (പാക്കിസ്ഥാൻ) വൈസ് പ്രസിഡന്റുമാരായി അഡോറ സിഖീറിയ (ഗോവ), ഷർമീൻ ജാവദ് (പാക്കിസ്ഥാൻ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു വർഷമാണ് ഇവരുടെ കാലാവധി. ഇവർക്ക് ശമ്പളം ഉൾപ്പെടെ മികച്ച അനുകൂല്യങ്ങളാണ് യൂണിവേഴ്സിറ്റി നൽകുന്നത്. കൂടാതെ വിദ്യാർത്ഥി വിസയിൽ ആണ് എത്തുന്നതെങ്കിൽ ഇവർക്ക് ഒരു വർഷത്തേയ്ക്ക് വിസ നീട്ടി നൽകുകയും ചെയ്യും.
നിതിൻ രാജ്
നിതിൻ രാജ് ഇത്തവണ വിദ്യാർത്ഥി അല്ലാതിരിക്കെ വീണ്ടും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. 2024 സെപ്റ്റംബർ വരെ നിതിന്റെ വിസയുടെ കാലാവധി നീട്ടും. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എംകോം പൂർത്തിയാക്കിയ നിതിൻ സ്റ്റുഡന്റ് വിസയിൽ 2021 ലാണ് യുകെയിൽ എത്തുന്നത്. യൂണിവേഴ്സിറ്റിയിൽ സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ എം.എസ്‌സി പൂർത്തിയാക്കി. ക്യാംപസ് പ്ലേസ്മെന്റ് വഴി ലണ്ടനിൽ ജോലി ലഭിച്ചു. കഴിഞ്ഞ വർഷം നിതിൻ ആദ്യമായി വിജയിക്കുന്നത് അഞ്ചോളം മലയാളികൾ ഉൾപ്പെടെയുള്ള എട്ട് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ്.
ആര്യ ഷാജി
വൈസ് പ്രസിഡന്റായി വിജയിച്ച ആര്യ ഷാജി 936 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയുടെ കേംബ്രിജ് ക്യാംപസിൽ എംഎസ്‌സി ഇന്റർനാഷനൽ ബിസിനസ് വിദ്യാർത്ഥിനിയാണ് ആര്യ. വയനാട് ഒറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്നും ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടിയ ആര്യ 2022 സെപ്റ്റംബറിലാണ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി എത്തിയത്. മുൻ പരിചയം ഇല്ലാതെയാണ് ആര്യ യുകെയിലെ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിത്വം ഏറ്റെടുത്തിരിക്കുന്നത്. കോട്ടയം പുത്തൻപള്ളി സ്വദേശിനിയാണ്. ഡൽഹിയിൽ ജോലി സംബന്ധമായി താമസിക്കുന്ന ഷാജി പി ദാമോദരൻ, സരസമ്മ ഷാജി എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ അഭി
നീലിമ എം മേനോൻ
വൈസ് പ്രസിഡന്റായി വിജയിച്ച നീലിമ എം മേനോൻ 2021 സെപ്റ്റംബറിലാണ് ആംഗ്ലിയ റസ്കിനിൽ വിദ്യാർഥിനിയായി എത്തുന്നത്. വിദ്യാർഥികളുടെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ യൂണിയനെ കൂടുതൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം വെക്കുന്നതെന്ന് നിലീമ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കേരളത്തിൽ നിന്ന് യുകെയിൽ എത്തുന്ന നേഴ്സുമാരിൽ പലരും ഇംഗ്ലീഷ് ഭാഷ പ്രവീണ്യം ഇല്ലാത്തതിനെ തുടർന്ന്, കെയർ മേഖലയിലായിരുന്നു ജോലി ചെയ്ത് വന്നിരുന്നത്. ഒ ഇ ടി പാസാകുക എന്ന കടമ്പ പലർക്കും യുകെയിലെ ആരോഗ്യമേഖലയിൽ നേഴ്സായി ജോലി ചെയ്യുന്നതിന് തടസ്സമായിരുന്നു. ഓരോ പ്രാവശ്യവും പരീക്ഷ എഴുതാനുള്ള വർദ്ധിച്ച സാമ്പത്തിക ചിലവും, മറ്റ് ബുദ്ധിമുട്ടുകളുമാണ് പലരെയും ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.
മലയാളികൾ ഉൾപ്പെടെ നിരവധി ആളുകൾക്ക് യുകെയിൽ ഇനി രജിസ്റ്റേർഡ് നേഴ്സായി ജോലി ചെയ്യാൻ ഇംഗ്ലീഷിൽ മതിയായ പ്രാവീണ്യം ഉണ്ടെന്നുള്ള മാനേജരുടെ സർട്ടിഫിക്കറ്റ് മതിയെന്ന നിർണായക പ്രഖ്യാപനവുമായി അധികൃതർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. യുകെയിൽ കെയറർ അസിസ്റ്റന്റായിട്ടോ സീനിയർ കെയററായിട്ടോ ഒരു വർഷം ഹെൽത്ത് കെയർ സെക്ടറിൽ വർക്ക് ചെയ്ത നേഴ്സുമാർക്ക് എൻ എം സി രജിസ്റ്റർ ചെയ്യുന്നത് മുഖേന വലിയ അവസരങ്ങളാണ് കൈവരുന്നത്.
ഒഇടി, ഐ ഇ എൽ ടി എസ് പഠനം പൂർത്തീകരിച്ച ആളുകൾക്ക് ഇനി കെയർ അസിസ്റ്റന്റ് ജോലിയിൽ നിന്ന് നേഴ്സായി മാറാം. ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക സാക്ഷ്യപത്രം മാത്രമാണ് ഇതിന് ആവശ്യം. ജോലി കിട്ടിയതിന് ശേഷം CBT, ഓസ്റ്റീ എന്ന പരീക്ഷകൾ പാസ്സ് ആകണം. ഇതിൽ CBT തിയറി പരീക്ഷയും, ഓസ്റ്റീ പ്രാക്ടിക്കൽ പരീക്ഷയുമാണ്.
പുതിയ തീരുമാനത്തോടെ മലയാളികൾ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികൾക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പണം ചിലവഴിക്കാനുള്ള എളുപ്പമാർഗമാണ് ക്രെഡിറ്റ് കാർഡുകൾ. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ അമിതമായി നിയന്ത്രണമില്ലാതെ പണം നഷ്ടമാവുകയും ചെയ്യും. നിങ്ങളുടെ കാർഡ് ഉപയോഗിച്ച് തെറ്റായ കാര്യങ്ങൾക്കായി പണമടയ്ക്കുന്നത് ഒരുപക്ഷെ ക്രെഡിറ്റ് സ്കോറിനെയും ബാധിച്ചേക്കാം. ഗാർഹിക അവശ്യസാധനങ്ങൾ, ഭക്ഷണം, ഇന്ധനം, യാത്രാ ബില്ലുകൾ, ഊർജ്ജ ബില്ലുകൾ എന്നിവയെല്ലാം വർധിക്കുകയാണ് നിലവിൽ. എന്നാൽ പലപ്പോഴും സാമ്പത്തികമായ ഞെരുക്കം കാരണം, പലരും ബില്ലുകൾ അടയ്ക്കാൻ തയാറാകാറില്ല. അതുപോലെ തന്നെ ക്രെഡിറ്റിൽ നിന്ന് അടയ്ക്കാനും ശ്രമിച്ചേക്കാം. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് നല്ലത് അല്ലെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ക്രെഡിറ്റ് എടുത്താൽ തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്ന ഒരു സാഹചര്യമാണെങ്കിൽ പിന്നീട് വായ്പ എടുക്കുന്നതിനെ വരെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. ഈ വിഷയത്തിൽ,ക്രെഡിറ്റ് ഏജൻസിയായ എക്സ്പീരിയനിലെ വിദഗ്ധർ പറയുന്നത് ഇവയൊക്കെയാണ്..
1. ദൈന്യംദിന ചിലവുകൾക്ക് ഒരു കാരണവശാലും ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കരുത്
ദിനം തോറുമുള്ള ആവശ്യങ്ങൾക്ക് ക്രെഡിറ്റ് എടുക്കുന്നത് തന്നെ ബുദ്ധിശൂന്യമാണ്. മാസം ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചു മാത്രമേ പണം ചെലവാക്കാവൂ. ‘പിന്നീട് അത് അടച്ചു തീർക്കാൻ കഴിയാതെ വരുമ്പോൾ, നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ അത് സാരമായി ബാധിക്കും’- കൺസ്യൂമർ അഫയേഴ്‌സ് മേധാവി ജെയിംസ് ജോൺസ് പറഞ്ഞു.
2. ഗാർഹിക ബില്ലുകൾ
എനർജി അല്ലെങ്കിൽ വാട്ടർ ബില്ലുകൾ പോലുള്ള പ്രതിമാസ അല്ലെങ്കിൽ വാർഷിക പെയ്‌മെന്റുകൾക്കായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇല്ലാത്തപക്ഷം പലവിധ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും.
3.മോർട്ട്ഗേജ്
മോർട്ട്ഗേജ് തിരിച്ചടവ്, വാടക എന്നിവയ്ക്കും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. ഇത് വലിയ കടക്കെണിയിലേക്ക് നയിക്കുന്നു. ഓരോ തവണ അടയ്ക്കാൻ കടം എടുക്കുമ്പോൾ, മൊത്തമുള്ള ലോൺ തുക വർധിക്കുകയാണ്.
4. നികുതി
നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്ന ആളാണെങ്കിൽ, ഒരു കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് മുഖേനയും നികുതി അടയ്ക്കരുത്.
5. എടിഎം പിൻവലിക്കലുകൾ
അടിയന്തിര സാഹചര്യങ്ങളിൽ ആണെങ്കിൽ പോലും ക്രെഡിറ്റ് കാർഡിലൂടെ പണം പിൻവലിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. നിശ്ചിത നികുതി അടിസ്ഥാനപ്പെടുത്തിയാണ് പണം ലഭിക്കുന്നത്. ഇതുപോലുള്ള പണം പിൻവലിക്കലുകൾ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ ഫ്ലാഗ് ചെയ്യും. തുടർന്ന് ക്രെഡിറ്റ് എടുക്കുന്നതിന് ഒരു പക്ഷെ ഇതൊരു തടസമായി മാറിയേക്കാം.
6. വിദേശ കറൻസികളുടെ ഉപയോഗം
വിദേശയാത്രയ്ക്കോ മറ്റ് ആവശ്യങ്ങൾക്കോ ആയി വിദേശ കറൻസികൾ ഉപയോഗിക്കുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഹൈ റിസ്ക് അക്കൗണ്ട് ആയി നിങ്ങളുടെ ക്രെഡിറ്റ് കാർഡിനെ ഇത് മാറ്റുന്നു.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാവുന്ന സാഹചര്യങ്ങൾ
1. £100 നു മുകളിലുള്ള ഷോപ്പിംഗ്.
2. പുറത്ത് പോകുമ്പോൾ ഭക്ഷണം കഴിക്കുക, അങ്ങനെയുള്ള ചെറിയ ചിലവുകൾക്ക്.
3. വിദേശ കറൻസി ഒഴികെയുള്ള ഇടപാടുകൾക്കും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലേക്ക് അനധികൃതമായി ആളുകൾ എത്തുന്നത് തടയാൻ കർശന നടപടികളുമായി അധികൃതർ. ഇതിന്റെ ഭാഗമായി മതിയായ രേഖകൾ ഇല്ലാതെ ജോലി ചെയ്യുന്ന വിദ്യാർത്ഥികളെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ തുടർന്ന് വരികയാണ്. അനധികൃതമായി ഡെലിവറി ജോലി ചെയ്ത രണ്ട് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോം ഓഫീസ് അറിയിക്കുന്നത് അനുസരിച്ച് സ്കിൽഡ് വിസയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് യുകെയിൽ തുടരാൻ കഴിയും.
പരിശോധനകൾ തുടരുകയാണ് നിലവിൽ. ടയർ 2 (ജനറൽ) വിസയ്ക്ക് കീഴിലാണ് ഭൂരിപക്ഷം ആളുകളും ജോലി ചെയ്യുന്നത്. എന്നാൽ തൊഴിൽ രംഗം മാറ്റി രണ്ട് പേർ ജോലി ചെയ്ത സാഹചര്യത്തിലാണ് നടപടി വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്. 2023 ജനുവരിയിൽ ടയർ 2 സ്‌കിൽഡ് വർക്കറായി യുകെയിൽ ജോലി ചെയ്യാൻ കയറിയ ഇയാൾക്ക് അനുവദിച്ച തൊഴിൽ രംഗത്ത് നിന്ന് മാറി ജോലി ചെയ്തതിനെ തുടർന്നാണ് എംഇടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ ഇയാളുടെ കൈവശം ഡെലിവറി ബാഗുണ്ടായിരുന്നതായി പോലീസുകാർ പറഞ്ഞു. ടയർ 2 വിസയ്ക്ക് കീഴിൽ അനുവദിച്ച ജോലി അല്ല പ്രതി ചെയ്തതെന്നും, സിസിടിവി ദൃശ്യങ്ങളിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്തതിന്റെ തെളിവുകൾ ഉണ്ടെന്നുമാണ് പോലീസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത് ഇമിഗ്രേഷൻ ആക്ട് 1971 ന്റെ S24(1)(b)(ii) പ്രകാരം കുറ്റകരണമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ കേസ് തുടരുകയാണ്.
അതേസമയം, വിസ വ്യവസ്ഥകൾ നിങ്ങൾക്ക് ഏതൊക്കെ ജോലികൾ ചെയ്യാമെന്നും എന്തുചെയ്യാൻ കഴിയില്ലെന്നും വ്യക്തമാക്കുന്നതാണെന്ന് അധികൃതർ പറയുന്നു. പഠനം, അനുവദനീയമായ ജോലി, വോളന്ററി വർക്ക് എന്നിവയാണ് നിലവിൽ വിസ അനുവാദം നൽകിയിരിക്കുന്നത്. സ്റ്റേറ്റ് പെൻഷൻ, തൊഴിൽ രംഗം മാറ്റാനും ഈ വിസയ്ക്ക് കീഴിൽ കഴിയില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: അന്യായമായി തൊഴിൽ ചെയ്യുന്നവരെയും, മതിയായ രേഖകൾ ഇല്ലാതെ യുകെയിൽ എത്തിയവരെയും പിടികൂടാനുള്ള നടപടികൾ വ്യാപിപ്പിച്ച് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ. കെയർ മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇന്നലെ സതാംപ്ടണിൽ പരിശോധന നടത്തിയത്. പരിശോധനയിൽ സതാംപ്ടണിലെ അൽമ റോഡിലെ പ്രോപ്പർട്ടികൾ കേന്ദ്രീകരിച്ച് ആറ് വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോട്‌സ്‌വാനൻ, സിംബാബ്‌വെ സ്വദേശികളായ 30 നും 55 നും ഇടയിൽ പ്രായമുള്ള ആറ് പുരുഷന്മാരും സ്ത്രീകളുമാണ് നിലവിൽ അറസ്റ്റിൽ ആയിരിക്കുന്നത്. അവരിൽ ആർക്കും യുകെയിൽ ജോലി ചെയ്യാൻ അനുമതിയില്ല, പക്ഷെ ഇതിൽ നാലുപേർ അനധികൃതമായി കെയർ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഇതിൽ മൂന്നുപേരെ യുകെയിൽ നിന്ന് നാട് കടത്താനാണ് തീരുമാനം. ഒരാൾ വോളണ്ടറി റിട്ടേൺ സർവീസിന് കീഴിൽ രാജ്യം വിടാൻ സമ്മതിച്ചു. സ്‌കീം യുകെയിലുള്ളവരെ അഭയം തേടുന്നതോ ആയ ആളുകളെ സ്വമേധയാ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്നു. ഒരാളെ ഇമിഗ്രേഷൻ ജാമ്യത്തിൽ വിട്ടയച്ചു, മറ്റൊരാൾ ഡോക്യുമെന്റ് കുറ്റങ്ങൾക്ക് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ തുടരുകയാണ്. കെയർ മേഖലയിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹോം ഓഫീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ ബ്രൈസെമിന്റെ ഭാഗമായാണ് അറസ്റ്റ്.
ഇമിഗ്രേഷൻ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കുകയും തൊഴിൽ അവകാശങ്ങളില്ലാത്തവരെ ദുർബലരായ ആളുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുവാനാണ് പരിശ്രമിക്കുന്നതെന്ന് സൗത്ത് സെൻട്രൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മാറ്റ് വിൽക്കിൻസൺ പറഞ്ഞു. ആളുകളെ ചൂഷണം ചെയ്ത് അതിൽ നിന്ന് ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തടയാനാണ് നീക്കമെന്നും നിയമവിരുദ്ധമായ ജോലി തടയാൻ യുകെയിലെ എല്ലാ തൊഴിലുടമകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ഹോം ഓഫീസ് പറയുന്നു. അനധികൃതമായി ജോലി ചെയ്യുന്ന ആളുകളെയും, അവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകൾക്കെതിരെയും നടപടി എടുത്താൽ അഞ്ച് വർഷത്തെ തടവും പിഴയും ലഭിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ മലയാളികൾക്ക് സുപരിചിതനായ ബൈജു മേനാച്ചേരി(52) അന്തരിച്ചു. മലയാളികള്‍ക്കിടയിലെ മികച്ച സംഘാടകന്‍ എന്നറിയപ്പെടുന്ന ബൈജുവിന്റെ വേർപാട് ആകസ്മികമായാണ് സംഭവിച്ചത്. വിവിധ ആവശ്യങ്ങൾക്കായി നാട്ടിൽ എത്തിയ ബൈജു ഇന്നലെ രാത്രിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു വര്‍ഷത്തിലേറെ ആയി നാട്ടിലെ വസ്തുവകകള്‍ വില്‍ക്കുന്നതിനും മറ്റുമായി ഇദ്ദേഹം നാട്ടില്‍ ആയിരുന്നു. ഇന്ന് രാവിലെ ബൈജുവിന്റെ ഭാര്യ ഹില്‍ഡയും രണ്ടു മക്കളും നാട്ടിലേക്കു യാത്ര തിരിക്കുവാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്ന് വന്നത്. കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‍കാരം നാളെ ചാലക്കുടിയിലെ ഇടവക ദേവാലയത്തില്‍ വെച്ച് നടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് അടുത്ത ബന്ധുമിത്രാദികൾ എല്ലാം നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മരണവാർത്ത അറിഞ്ഞപ്പോൾ മുതൽ യുകെ മലയാളികൾ ഞെട്ടലിലാണ്. കേവലം ഒരു മലയാളി സുഹൃത്തിനെ മാത്രമല്ല ഇത്തവണ മരണം കവർന്നെടുത്തത്, അവരുടെ എല്ലാ പ്രശ്നങ്ങളിലും ഒപ്പം നിന്നിരുന്ന, സംഘടനയെ മുന്നിൽ നിന്ന് നയിച്ച പ്രിയ സഹോദരനാണ് മരണപ്പെട്ടിരിക്കുന്നത്. ചാലക്കുടിക്കാരുടെ സ്വത സിദ്ധമായ മുഖം നോക്കാതെ മറുപടി പറയാനുള്ള ശീലം മലയാളികൾക്ക് ഇടയിൽ വലിയ സ്വാധീനം ലഭിച്ചിരുന്നു. എന്നാൽ വിമർശകർക്കു പോലും വളരെ പ്രിയപ്പെട്ട ഒരാൾ ആയിരുന്നു ബൈജു. വലിയ സൗഹൃദവലയം തന്നെ ആയിരുന്നു അദ്ദേഹത്തിൻെറ പ്രധാന മുതൽകൂട്ട്.
ചാലക്കുടിയിലെ അറിയപ്പെടുന്ന പ്രൗഢ കുടുംബങ്ങളിൽ ഒന്നായ മേനാച്ചേരിയാണ് ബൈജുവിന്റെ വീട്. രണ്ടു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ ബൈജുവും ഭാര്യ ഹില്‍ഡയും നോട്ടിന്‍ഹാമിലെ ആദ്യ മലയാളി കുടുംബങ്ങളില്‍ ഒന്നാണ്. നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും പിന്നീട് പിറന്ന മുദ്രയുടെയും ഒക്കെ ആദ്യകാല സംഘാടകര്‍ ആയ ബൈജു പരിപാടികൾ വ്യത്യസ്തമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ടാക്‌സി ഡ്രൈവര്‍ ആയി ജോലി ചെയ്ത കാലയളവിൽ പോലും മലയാളികൾക്കും പരിസരവാസികൾക്കും ബൈജു പ്രിയങ്കരനായിരുന്നു. സിനിമ മോഹം ഏറെ നാളായി ഉള്ളിൽ കൊണ്ട് നടന്നിരുന്ന ബൈജു മടങ്ങുന്നത് ആഗ്രഹം പൂർത്തീകരിച്ചാണ്.
ബൈജു മേനാച്ചേരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.