Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രെക്സിറ്റിനെതിരെയുള്ള നടപടികളിൽ നിന്ന് പിൻവാങ്ങി ടോറി നേതൃത്വം രംഗത്ത്. റിഷി സുനക് യൂറോപ്യൻ യൂണിയനുമായുള്ള ചരിത്രപരമായ കരാർ അനാച്ഛാദനം ചെയ്തതിന് ശേഷമാണ് പിൻവാങ്ങൽ. ഇതോടെ ആഴ്ചകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമം ആകുകയാണ്. നോർത്തേൺ അയർലണ്ടിനെ ബാധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കരാറിന് പ്രധാനമന്ത്രിയും യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയനും ചേർന്ന് അന്തിമരൂപം നൽകി. രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിലെ നിർണായക നാഴികകല്ല് എന്നാണ് ഇതിനെ കുറിച്ച് വിദഗ്ധർ പറയുന്നത്.

‘പലരും നടക്കില്ലെന്ന് പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രാവർത്തികമായിരിക്കുന്നത്. ആയിരക്കണക്കിന് പേജുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങൾ നീക്കം ചെയ്യുകയും പ്രോട്ടോക്കോൾ ഉടമ്പടിയിൽ ശാശ്വതവും നിയമപരമായി ബാധ്യസ്ഥവുമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്’ -റിഷി സുനക് എം പി മാരോട് പറഞ്ഞു. ചർച്ചകൾക്കെതിരെ പരസ്യമായി രംഗത്ത് വന്നത് ടോറി നേതൃത്വമാണ്. നിലവിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി നിയമം പരിഷ്ക്കരിക്കണമെന്നാണ് അവരുടെ ആവശ്യം.

ആഴ്‌ചകൾ നീണ്ട രഹസ്യ ചർച്ചകൾക്ക് ശേഷം, നോർത്തേൺ അയർലണ്ടിനെ ബാധിച്ച ബ്രെക്‌സിറ്റിനു ശേഷമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കരാറിന് ഇതോടെ അന്തിമരൂപം കൈവന്നു. പ്രധാനമന്ത്രിയും യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയനും നടത്തിയ മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ഇന്നലെ രാത്രി സുനക് കോമൺസിൽ കരാർ അവതരിപ്പിച്ചപ്പോൾ കൺസർവേറ്റീവ് എംപിമാരാരും അതിനെ വിമർശിച്ചില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഐഒഎസ് 16-ൻെറ സുരക്ഷാ ഭീഷണികളെ കുറിച്ചുള്ള വിവരങ്ങൾ ആപ്പിൾ പുറത്ത് വിട്ടതിനു പിന്നാലെ ആപ്പിൾ ഫോണിലെ രണ്ട് പിഴവുകൾ കൂടി കണ്ടെത്തി വിദഗ്ധർ. ഏറ്റവും പുതിയ കണ്ടെത്തലിൽ സൈബർ കുറ്റവാളികൾക്ക് സുരക്ഷാ പരിരക്ഷകളെ മറികടന്ന് അഡ്രസ്സും കലണ്ടറിനുമൊപ്പം ഉപയോക്താക്കളുടെ ചിത്രങ്ങളും സന്ദേശങ്ങളും ആക്‌സസ് ചെയ്യാൻ സാധിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. ആപ്പ് സ്റ്റോറിൽ നിന്ന് വിശ്വസനീയമായ ആപ്പുകൾ മാത്രം ഉപയോഗിക്കുക, അജ്ഞാതരിൽ നിന്നുള്ള സന്ദേശങ്ങൾ തുറക്കാതിരിക്കുക എന്നിവയാണ് ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനുള്ള മാർഗങ്ങൾ. ആപ്പിൾ ഫോണിൽ കഴിഞ്ഞദിവസം ഒട്ടേറെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നു, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് iOS 16.3.1 ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളോട് പറഞ്ഞു.

CVE-2023-23520, CVE-2023-23531 ക്രിപ്‌റ്റോഗ്രാഫിക് സൈനിംഗ് പ്രക്രിയയെ മറികടക്കാനും തങ്ങളുടെ കോഡുകൾ പ്രവർത്തിപ്പിക്കാനും കടന്നു കയറ്റക്കാരെ അനുവദിക്കുന്നതായി വി.പി.എൻഓവർവ്യൂവിലെ പ്രൈവസി എക്സ്പേർട്സ് പറഞ്ഞു. ആപ്പിളിന് ഉപകരണങ്ങളിൽ എന്ത് സോഫ്‌റ്റ്‌വെയർ പ്രവർത്തിപ്പിക്കാനാകുമെന്ന കാര്യത്തിൽ കർശന നിയന്ത്രണങ്ങളുണ്ട്. അതേസമയം ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡുകൾ അനുവദിക്കും അതിനാലാണ് ആൻഡ്രോയിഡ് ഫോണുകളിൽ പിഴവുകൾ കൊണ്ടുള്ള പ്രശ്നങ്ങൾ കൂടുതലായി കാണാൻ സാധിക്കുന്നതെന്ന് വി.പി.എൻഓവർവ്യൂവിൽ നിന്നുള്ള ക്രിസ്റ്റഫർ ബുൾവ്ഷ്റ്റെയിൻ പറഞ്ഞു.

ഈ സുരക്ഷാ നടപടികളുടെ ഭാഗമായി എല്ലാ ആപ്പുകളും ആപ്പിൾ ഡെവലപ്പർ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നുണ്ട്. ആപ്പുകളുടെ പ്രവർത്തന സ്വാതന്ത്രത്തെ പരിമിതപ്പെടുത്തി ‘സാൻഡ്‌ബോക്‌സിൽ’ ഫലപ്രദമായി സൂക്ഷിക്കുന്നു. എന്നാൽ ഈ സംവിധാനത്തെയാണ് ഹാക്കർമാർ ചൂഷണം ചെയ്‌തിരിക്കുന്നത്‌. ഇവർക്ക് ഉപയോക്താക്കളുടെ കലണ്ടറുകൾ, വിലാസങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, സംഭരിച്ച ഫയലുകൾ എന്നിവ ആക്സസ് ചെയ്യാം. സ്വന്തം ഓഡിയോ മെസ്സേജുകൾ വരെ അവർക്ക് ഉപയോഗിക്കാം. വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുന്നതടക്കമുള്ള സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനുള്ള വഴികൾ വി.പി.എൻഓവർവ്യൂ പുറത്ത് വിട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വളരെ സങ്കടകരമായ ഒരു വാർത്തയാണ് മലയാളം യു കെ ന്യൂസ് പ്രസിദ്ധീകരിക്കുന്നത്. യുകെ മലയാളികളുടെ രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഏക മകൻ പനിബാധിച്ച് മരണമടഞ്ഞു. പ്രിസ്റ്റണിൽ താമസിക്കുന്ന ജോജിയുടെയും സിനിയുടെയും മകൻ ജോനാഥൻ ജോജിയുടെ ജീവനാണ് ഇന്നലെ വൈകിട്ട് 5 മണിക്ക് മരണം കവർന്നെടുത്തത്. കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗം ശമിക്കാതിരുന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവർപൂളിലെ ഹോസ്പിറ്റലിൽ എത്തിയത്. കുട്ടി രണ്ടാഴ്ചയായി ലിവർപൂൾ ഹോസ്പിറ്റലിൽ വെൻറിലേറ്ററിൽ ആയിരുന്നു .

മാർത്തോമാ സഭയിലെ അംഗങ്ങളായ ജോജിയും സിനിയും യുകെയിലെത്തിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ജോജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഈ മാസം തന്നെ പനി ബാധിച്ച് രണ്ട് മരണങ്ങളാണ് യുകെ മലയാളികളുടെ ഇടയിൽ ഉണ്ടായത്. ലൂട്ടനിൽ താമസിക്കുന്ന തൊടുപുഴ വള്ളിയിൽ വിവിയൻ ജേക്കബിന്റെ മകൾ കയേല (16) ഫെബ്രുവരി മൂന്നാം തീയതി പനി ബാധിച്ച് മരണമടഞ്ഞിരുന്നു. കടുത്ത പനി മൂലം കുഴഞ്ഞു വീണ കയേലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം കവർന്നെടുക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിതരണക്കാർക്ക് ഊർജ്ജബില്ലിൽ ഈടാക്കാവുന്ന തുക ദി ഓഫീസ് ഓഫ് ഗ്യാസ് ആൻഡ് ഇലക്ട്രിസിറ്റി മാർക്കറ്റ് വെട്ടികുറച്ചെങ്കിലും സർക്കാർ സഹായങ്ങൾ കുറച്ചതിനാൽ ഏപ്രിലിൽ ബില്ലുകൾ വീണ്ടും ഉയരും.
ഓഫ്ജെമിന്റെ ഈ പ്രഖ്യാപനം ഗ്യാസിനും വൈദ്യുതിക്കും ജനങ്ങൾ ചിലവഴിക്കുന്ന തുകയെ നേരിട്ട് സ്വാധിനിക്കുന്നിലെങ്കിലും സർക്കാർ നേരിടുന്ന ചിലവ് കാര്യക്ഷമമായി ഇത് കുറയ്ക്കും. എല്ലാ ബില്ലുകളിലും ഉള്ള 400 പൗണ്ട് വിന്റർ ഡിസ്‌കൗണ്ട് അവസാനിക്കുന്ന സാഹചര്യത്തിൽ ഏപ്രിലിൽ ബിൽ £2,100 ൽ നിന്ന് £3,000 വരെ ഉയരും. ജനുവരിയിൽ ഊർജ്ജ വില പരിധി £4,279 ആയിരുന്നു, എന്നാൽ തിങ്കളാഴ്ച, മൊത്തവില £3,280 ആയി കുറയുമെന്ന് ഓഫ്ജെം അറിയിക്കുകയായിരുന്നു.

ഊർജ്ജ ബില്ലുകൾ നിയന്ത്രണാതീതമാണെന്നും സർക്കാർ ഏപ്രിലിലെ വർദ്ധന റദ്ദാക്കണമെന്നും ടി.യു.സി ജനറൽ സെക്രട്ടറി പോൾ നൊവാക് പറഞ്ഞു. മൊത്തവ്യാപാര വാതകത്തിന്റെ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ മന്ത്രിമാർ ഇടപെടണമെന്നും പോൾ ആവശ്യപ്പെട്ടു. ഈ വസന്തകാലത്ത് സാധാരണ വരുന്ന 3,280 പൗണ്ടിന്റെ ബില്ലുകൾ ഉപഭോക്താക്കൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ലെങ്കിലും സർക്കാർ സഹായം കുറയുന്നതിനാൽ പലരുടെയും സ്ഥിതിയിൽ വലിയ മാറ്റം ഉണ്ടാകില്ലെന്ന് തിങ്ക് ടാങ്കിലെ സാമ്പത്തിക വിദഗ്ധയായ എമിലി ഫ്രൈ പറഞ്ഞു.

ജനങ്ങളെ സഹായിക്കുന്ന പുതിയൊരു സംരംഭം സർക്കാർ ഉടൻ തന്നെ മുന്നോട്ട് കൊണ്ടുവരുമെന്ന് ചാൻസലർ ജെറമി ഹണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ഗവൺമെന്റ് ഗ്യാരണ്ടി പ്രകാരം, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബം നിലവിൽ ഊർജ്ജത്തിനായി പ്രതിവർഷം 2,500 പൗണ്ടാണ് നൽകുന്നത്. സർക്കാരിൽ നിന്ന് സഹായം ലഭിച്ചിലായിരുന്നെങ്കിൽ ഇത് £4,279 ആകുമായിരുന്നു. ഏപ്രിലിൽ ഇ.പി.ജികുറച്ചുകൂടി ഉദാരമാക്കുമെന്ന് ചാൻസലർ പറഞ്ഞു. ഇത് പ്രാവർത്തികമാകുമ്പോൾ സാധാരണ ഒരു കുടുംബത്തിൻെറ എനർജി ബില്ല് പ്രതിവർഷം 3,000 പൗണ്ടാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ തുടർച്ചയായി മലയാളികൾ മരണപ്പെടുന്ന സാഹചര്യത്തെകുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന ചർച്ച ശ്രദ്ധേയമാകുന്നു. മലയാളികൾ മരണപ്പെട്ട് കഴിയുമ്പോൾ ബോഡി എങ്ങനെ നാട്ടിൽ കൊണ്ടുപോകും എന്നത് സംബന്ധിച്ച് പലവിധമായ അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. വിറാൾ മലയാളി അസോസിയേഷൻ ഭാരവാഹിയായ ജോഷിയുമായി ടോം ജോസ്‌ തടിയംപാട് നടത്തിയ അഭിമുഖമാണിപ്പോൾ യുകെയിൽ ചർച്ചയാകുന്നത്. ‘യുകെയിൽ നേരത്തെ മരണമടഞ്ഞ മനോജിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ഈ നടപടികളിലേയ്ക്ക് കടക്കുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ വലിയൊരു തുക ചിലവാകും എന്നുള്ളത് വസ്തുതയാണ്. എന്നാൽ എങ്ങനെയും മനോജിന്റെ ബോഡി നാട്ടിൽ കൊണ്ടുപോകണം എന്ന രീതിയിൽ മാത്രമാണ് അന്ന് ശ്രമിച്ചത്. സമീപത്തെ പള്ളി വികാരിയുമായി സംസാരിച്ചപ്പോൾ സഹായങ്ങൾ ലഭിച്ചു. അതനുസരിച്ചു മുന്നോട്ട് പോയി’- ജോഷി പറഞ്ഞു.

അന്ന് 20000 പൗണ്ട് ആയിരുന്നു നാട്ടിൽ എത്തിക്കാൻ വേണ്ടത്. എന്നാൽ ആ സമയത്ത് അത് കുറഞ്ഞു 4500 പൗണ്ടിൽ എത്തിയിരുന്നു. എങ്കിലും അത്രയും വലിയൊരു തുക വേണ്ടി വരും എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും, ബാക്കി ക്രമീകരണങ്ങൾ എല്ലാം മുന്നോട്ടുള്ള യാത്രയിലാണ് മനസിലാക്കിയതെന്നും അദ്ദേഹം കൂട്ടിചേർത്തു. എന്നാൽ പിന്നീട് പല ആളുകൾ മുഖേനയും സംസാരിച്ചപ്പോൾ തുക കുറഞ്ഞു വന്നു. ഏറ്റവും ഒടുവിൽ 2250 പൗണ്ടിൽ എത്തിയെന്നും ജോഷി ഓർത്തെടുക്കുന്നു. ഇതിന്റെ പ്രവർത്തനം എങ്ങനെയെന്ന് മനസിലാക്കാൻ മുൻപ് മൃതദേഹം നാട്ടിലേക്ക് അയച്ചിട്ടുള്ള മലയാളികളെ തേടിപോയിരുന്നു. പുറം രാജ്യത്ത് ഒരാൾ മരിച്ചാൽ പൊതുവിൽ ഉള്ള എല്ലാവരുടെയും ഒരു ധാരണയാണ് എം പിയെയും എം എൽ എയും ബന്ധപ്പെട്ടാൽ ഈ കടമ്പകൾ എല്ലാം കടക്കാം എന്നുള്ളത്. പക്ഷെ അത് വെറും തെറ്റിദ്ധാരണയാണ്. ജനപ്രതിനിധി എന്നുള്ള നിലയിൽ ഇടപെടൽ നടത്താം എന്നതിനപ്പുറം ഒന്നും തന്നെ നടക്കില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ കളക്ടർ മുഖേന എംബസിയുമായി ബന്ധപ്പെട്ടാൽ കാര്യങ്ങൾ മുൻപോട്ട് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് രാജ്യത്ത് വെച്ച് മരിച്ചാലും മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയും. പക്ഷെ പലപ്പോഴും ചില തെറ്റിദ്ധാരണകളാണ് അതിന് തടസ്സം സൃഷ്ടിക്കുന്നത്.

മൃതദേഹം കൈമാറുന്നതിലെ നിയമതടസങ്ങൾ നീക്കേണ്ടത് ഫ്യൂനറൽ ഡയറക്റ്ററിന്റെ ചുമതലയാണ്. മരണം സംബന്ധിച്ച്, ഉദാഹരണമായി കോവിഡ് ബാധിച്ചുള്ള മരണം ആണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റും ഫ്യുണറൽ ഡയറക്ടർ അധികൃതരുടെ പക്കൽ നിന്നും വാങ്ങി തരും. ഇതിനായി ആദ്യം ചെയ്യേണ്ടത് മരണപ്പെട്ട വ്യക്തിയുടെ പാസ്പോർട്ട്‌ ഇവർക്ക് കൈമാറുക എന്നുള്ളതാണ്. ഇത് രേഖയായി കണക്കിലെടുത്താണ് അവർ മുൻപോട്ട് പോകുന്നത്. നാട്ടിലെ പോലെ ഇടനിലക്കാർ മുഖേന എംബസി ഓഫീസിനെ സമീപിക്കേണ്ട കാര്യമില്ല. പ്രവാസികളെ സഹായിക്കാൻ ആണ് എംബസി പ്രവർത്തിക്കുന്നത്. ആ അർത്ഥത്തിൽ അതിനെ കാണുവാൻ കഴിയണം. നേരത്തെ മാഞ്ചസ്റ്ററിൽ നിന്നാണ് വിമാനം മുഖേന നാട്ടിൽ എത്തിച്ചത്. ആഴ്ചയിൽ രണ്ട് വിമാനം ആയിരുന്നു ഉണ്ടായിരുന്നത്. ഇതെല്ലാം ഫ്യൂനറൽ ഡയറക്ട്ടറിന്റെ ചുമതലയാണ്- അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 8-ാം തീയതി യോർക്ക് ഷെയറിൽ വച്ച് നടത്തപ്പെട്ട മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് ലഭിച്ചത് അഭിമുഖം നടത്തിയ ടോം ജോസഫ് തടിയംപാടിനാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകളെ പരിഗണിച്ചാണ് ഇദ്ദേഹത്തെ അവാർഡ് ജേതാവായി തെരഞ്ഞെടുത്തത്. ഇടുക്കി ചാരിറ്റിയുടെ സെക്രട്ടറിയായ ടോം ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിൽ അശരണരും നിരാലംബരുമായ നിരവധി പേർക്ക് തന്റെ ചാരിറ്റി പ്രവർത്തനത്തിലൂടെ സഹായഹസ്തം നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഡോക്‌ടർമാരും ആംബുലൻസ് ജീവനക്കാരും മറ്റ് എൻഎച്ച്‌എസ് ജീവനക്കാരും എമർജൻസി കെയറിലെ താമസം മൂലം വലിച്ചിഴയ്ക്കപ്പെട്ടത് വൻ ദുരിതത്തിലേയ്ക്കെന്ന് ഹെൽത്ത് സേഫ്റ്റി വാച്ച്‌ഡോഗ്. ഇംഗ്ലണ്ടിലെ ആരോഗ്യ സേവനത്തിലെ സുരക്ഷ നിരീക്ഷിക്കുന്ന ഹെൽത്ത്‌കെയർ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എച്ച്.എസ്.ഐ.ബി) ജോലി സ്ഥലങ്ങളിലെ അന്തരീക്ഷത്തെക്കുറിച്ച് ഒരു ദേശീയ അന്വേഷണത്തിനായി അഭിമുഖം നടത്തിയപ്പോൾ പല ജീവനക്കാരും വികാരനിർഭരമായാണ് അവയോട് പ്രതികരിച്ചത്. തൻെറ ജോലിയുടെ മോശമായ തലങ്ങൾ പലപ്പോഴും തന്നെ കടുത്ത സമ്മർദത്തിലാക്കുമെന്നും തനിക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും ഒരു പാരാമെഡിക്കൽ പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി ആംബുലൻസ് ജീവനക്കാരിയായി പ്രവർത്തിച്ചു വരികയായിരുന്ന ഒരാൾ തൻറെ കഴിഞ്ഞ 12 മാസങ്ങൾ താൻ നേരിട്ട ഏറ്റവും ബുദ്ധിമുട്ടുള്ള നാളുകൾ ആയിരുന്നെന്ന് അഭിപ്രായപ്പെട്ടു. താൻ ഈ ശൈത്യകാലത്ത് മാത്രം ആശുപത്രികളുടെ ഇടനാഴികളിലും ആംബുലൻസുകളിലുമായി നിരവധി ഹൃദയസ്തംഭനത്തിന് സാക്ഷ്യം വഹിക്കുകയും സഹായിക്കുകയും ചെയ്‌തെന്നും അവർ പറഞ്ഞു. പലപ്പോഴും നേഴ്‌സുമാരുടെ കുറവ് മൂലം അവർക്ക് പകരമായി രോഗികളെ പരിപാലിക്കേണ്ടതായി വന്നതായും അവർ കൂട്ടിച്ചേർത്തു.

എൻഎച്ച്എസ് ജീവനക്കാരിൽ സമ്മർദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ വർദ്ധിച്ചതായും എച്ച്.എസ്.ഐ.ബി കണ്ടെത്തി. ഡോക്ടർമാർ നേഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയാണ് പഠനത്തിനായി സമീപിച്ചത്. ആംബുലൻസിനായി കാത്തിരിക്കുന്ന ആവർത്തിച്ചുള്ള കോളുകളെ കുറിച്ച് എമർജൻസി കോൾ ഹാൻഡ്‌ലർമാർ വിവരിച്ചു. അതേസമയം താങ്കളുടെ മുൻപിൽ ഇന്ന് എത്ര ജീവൻ പൊലിയും എന്ന ആശങ്കയോടെയാണ് തങ്ങൾ ഒരോ ദിവസവും എന്ന് ഡിസ്പാച്ചർമാർ പ്രതികരിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുഎസ് എനർജി ഡിപ്പാർട്ട്‌മെന്റിൻറെ പുതിയ ഗവേഷണത്തിൽ കോവിഡ് -19 വൈറസ് ഒരു ചൈനീസ് റിസർച്ച് ലാബിൽ നിന്നെന്ന് നിഗമനം. ഓഫ് നാഷണൽ ഇന്റലിജൻസിൻെറ ഡയറക്ടർ 2021 -ൽ തയാറാക്കിയ റിപ്പോർട്ടിനെ ആസ്പദമാക്കിയുള്ള പഠനത്തിലാണ് കണ്ടെത്തൽ. ഇതിന് പിന്നാലെ റിപ്പോർട്ട് വൈറ്റ് ഹൗസ് ലോമേക്കേഴ്സിന് നൽകി. വുഹാനിലെ ഒരു ലാബിൽ നിന്നാണ് വൈറസ് പടർന്നതെന്ന എഫ്ബിഐയുടെ വാദത്തോട് അനുകൂലമായാണ് എനർജി ഡിപ്പാർട്ട്‌മെന്റിൻറെ പുതിയ നിലപാട്. എന്നാൽ മറ്റ് നാല് ഏജൻസികൾ വൈറസ് നാച്ചുറൽ സ്പിൽഓവർ’ സിദ്ധാന്തത്തെയാണ് പിൻതുണയ്ക്കുന്നത്. മീറ്റ് മാർക്കറ്റിലെ ഒരു മൃഗം വഴിയാണ് വൈറസ് രക്ഷപ്പെട്ടത് എന്നാണ് ഇവരുടെ വാദം. അതേസമയം സിഐഎ ഉൾപ്പെടെയുള്ള രണ്ട് ഏജൻസികൾ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. എനർജി ഡിപ്പാർട്ട്‌മെന്റിൻറെ നിലപാട് മാറ്റം ഏറെ പ്രധാന്യം ഏറിയതാണ്. ജൈവ ഗവേഷണം ഉൾപ്പടെയുള്ളവയിൽ പേരുകേട്ട ഏജൻസിയാണ് എനർജി ഡിപ്പാർട്ട്‌മെന്റ്.

ചൈനയിലെ ഒരു ലാബിൽ നിന്ന് വൈറസ് ചോർന്നതായുള്ള നിഗമനം 2021 ൽ എഫ്ബിഐ മുന്നോട്ട് വച്ചിരുന്നെങ്കിലും. എനർജി ഡിപ്പാർട്ട്‌മെന്റ് ഈ നിലപാടിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനാൽ ഇപ്പോൾ രണ്ട് ഏജൻസികളും ഒരേ നിഗമനത്തിൽ എത്തിയെങ്കിലും രണ്ട് ഏജൻസികളും വ്യത്യസ്തമായ കാരണങ്ങളാണ് ചൂണ്ടികാട്ടിയതെന്ന് യുഎസ് അധികൃതർ ചൂണ്ടിക്കാട്ടി. മൈക്രോബയോളജിസ്റ്റുകളെയും ഇമ്മ്യൂണോളജിസ്റ്റുകളെയും നിയമിക്കുന്നതിനാൽ രോഗങ്ങളെ പറ്റിയും വൈറോളജിയെക്കുറിച്ചും എഫ്ബിഐക്ക് വൈദഗ്ധ്യമുണ്ട്. എനർജി ഡിപ്പാർട്ട്‌മെന്റിൻറെ നിലപാട് മാറ്റത്തിൻെറ കാരണങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പനി കൂടിയതിനെ തുടർന്ന് മരണപ്പെട്ട ഫോര്‍ട്ട് വില്യം സ്വദേശി സുനില്‍ ജോര്‍ജ് (45) ഇനി മുതൽ വിശ്രമിക്കുക പ്രിയതമ റെയ്ച്ചലിന്റെ കല്ലറയ്ക്ക് അരികിൽ. ഭാര്യയുടെ മരണശേഷം തീർത്തും ഒറ്റപ്പെട്ട സുനിലിനെ അപ്രതീക്ഷിതമായി മരണം കവർന്നെടുക്കുകയായിരുന്നു. ക്യാൻസർ മൂലമായിരുന്നു റെയിച്ചലിന്റെ മരണം. കോവിഡ് ലോക് ഡൗണ്‍ കാലത്ത് മരണം കടന്ന് വരികയായിരുന്നു. കുട്ടികൾ ഇല്ലാതിരുന്ന ഇരുവരും സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടയിലാണ് രോഗം കണ്ടെത്തുന്നത്. തുടർന്ന് റെയിച്ചലിന്റെ ആരോഗ്യത്തെ കണക്കിലെടുത്താണ് ഇരുവരും റീഡിങ്ങിലേക്ക് താമസം മാറ്റിയത്.

എന്നാൽ പ്രിയതമയുടെ അപ്രതീക്ഷിത വേർപാടിൽ തീർത്തും ഒറ്റപ്പെട്ട സുനിൽ പിന്നീട് ഫോര്‍ട്ട് വില്യമിലേക്ക് പറിച്ചു മാറ്റപ്പെടുകയായിരുന്നു. ഇന്ത്യക്കാർ വളരെ വിരളമായിരുന്ന അവിടെയാണ് സുനിൽ ബാക്കികാലം ജീവിതം കഴിച്ചു കൂട്ടിയത്. ബ്രെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് കേന്ദ്രമായിരുന്നു സുനിലിന്റെ ഏക ആശ്രയം. അവിടെയെത്തുന്ന സഞ്ചാരികളോട് സംസാരിച്ചു തന്റെ ഏകാന്തതയെ മറികടക്കാൻ അയാൾ നിരന്തരം ശ്രമിച്ചു. അമ്മയും മറ്റു ബന്ധുക്കളുമായൊക്കെ നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന സുനില്‍ ഒരു മാസം മുന്‍പ് നാട്ടില്‍ എത്തി കാനഡയില്‍ ഉള്ള സഹോദരിയുടെ കുഞ്ഞിന്റെ മാമ്മോദീസ അടക്കമുള്ള ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നതുമാണ്. തുടര്‍ന്ന് യുകെയില്‍ മടങ്ങിയെത്തിയ സുനില്‍ പനി പിടിച്ചു കിടപ്പിലാവുകയായിരുന്നു. എന്നാൽ ഒരു ദിവസം രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് സുനിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുനിലിന് മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. യുകെ മലയാളികൾ ഉൾപ്പെടെ നിരവധി ആളുകളുടെ നേതൃത്വത്തിലാണ് സുനിലിന്റെ സംസ്‍കാരവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചെയ്തത്. പോലീസും, മലയാളികളും കാനഡയിലുള്ള അമ്മയുമായി സംസാരിച്ചിരുന്നു. മാർച്ച്‌ മാസം രണ്ടാം തീയതിയാണ് ശവസംസ്കാരം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് സെന്റ് ജെയിംസ് പള്ളിയിലും, മൂന്നുമണിയോടെ സെമിത്തേരിയിലും ശുശ്രൂഷ നടക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്ത് ഊർജ്ജ ചിലവ് വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ ജീവിതം കൂടുതൽ പ്രതിസന്ധിയിലാവുകയാണ്. ഡിഷ് വാഷറും ടംബിൾ ഡ്രയറും പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് കഴിഞ്ഞ വർഷത്തേക്കാൾ നിലവിൽ ഇരട്ടിയായിരിക്കുകയാണ്. മിക്ക വീട്ടുപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് 2022 മുതൽ കുതിച്ചുയർന്നതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അനിയന്ത്രിതമായി വൈദ്യുതി വില കുതിച്ചുയരുന്നതു മൂലം ജീവിത ചിലവിൽ വൻവർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ജീവിത ചിലവിലെ വർദ്ധനവ് ഇനിയും തുടരുമെന്നാണ് റിപ്പോർട്ടുകൾ .ഏപ്രിലിൽ ഊർജ വില വീണ്ടും കുതിച്ചുയരുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത് . ഇന്ധന വില 20% വർധിക്കുമെന്ന് പറയുന്ന സാഹചര്യത്തിൽ 40 ശതമാനം ആളുകളും ഡിഷ് വാഷറിൻെറയും ടംബിൾ ഡ്രയറിൻെറയും ഉപയോഗം വെട്ടിക്കുറയ്ക്കാനാണ് ശ്രമിക്കുന്നത്. 1200 ലധികം ആളുകളിൽ നടത്തിയ സർവേയിൽ ബഹുഭൂരിപക്ഷം പേരുടെയും പ്രതികരണം ഊർജവില വർദ്ധനവ് താങ്ങാൻ കഴിയില്ല എന്ന് തന്നെയായിരുന്നു. അധ്വാനിച്ച് ഉണ്ടാക്കുന്ന പണം ഇങ്ങനെ ചെലവാക്കേണ്ടി വരുന്നതിൽ ദുഃഖകരമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ഊർജ്ജത്തിന്റെ ചെലവ് നിലവിൽ kWh-ന് 34p ആണ്. അതേസമയം ഇത് കഴിഞ്ഞവർഷം kWh-ന് 21p ആയിരുന്നു. ഒരു വർഷം മുമ്പുള്ള ഈ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ കടുത്ത വർദ്ധനവാണ് എനർജി ബില്ലിൽ ഉണ്ടായിരിക്കുന്നത്. ഏത് ഉപകാരണമാണ് ഉപയോഗിക്കുന്നത് എന്നുള്ളതിനെ ആശ്രയിച്ചാണ് പലപ്പോഴും എനർജി ബില്ലുകളിലെ ചാർജിൽ മാറ്റം വരുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടനിലെ വിവിധ ഇടങ്ങളിൽ അപ്രതീക്ഷിത റെയ്ഡ്. നിയമവിരുദ്ധമായ ജോലികൾക്കെതിരെയുള്ള റെയ്ഡുകൾ വർധിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടർന്നാണിത്. ഇതോടെ 2023 ജനുവരി മുതൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ഹോം ഓഫീസ് വർധിപ്പിച്ചിരിക്കുകയാണ്. ലിവർപൂളിലെ വിദ്യാർത്ഥികളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. അതിനുപിന്നാലെയാണ് യുകെയിലുടനീളമുള്ള റെസ്റ്റോറന്റുകളിൽ ഹോം ഓഫീസ് പരിശോധന നടത്തുന്നത്.

ഫെബ്രുവരി 17 ന് നെയിൽസീ ഹൈ സ്ട്രീറ്റിലെ സോമർസെറ്റ് റെസ്റ്റോറന്റിൽ നടത്തിയ റെയ്ഡിനെ തുടർന്ന് യുകെയിൽ നിയമവിരുദ്ധമായി ജോലി ചെയ്തതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഹോം ഓഫീസ് ഇമിഗ്രേഷൻ ഓഫീസർമാരുടെ സന്ദർശനത്തെത്തുടർന്ന് മൂന്ന് അനധികൃത തൊഴിലാളികളെ കണ്ടെത്തിയതിനെ തുടർന്നാണിത്. സംഭവത്തെ തുടർന്ന് കമ്പനിയ്ക്ക് റഫറൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് 60,000 പൗണ്ടാണ് പിഴ ചുമത്താറുള്ളതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.

ഫെബ്രുവരി 8-ന് നടത്തിയ പരിശോധനയിൽ ലെവിഷാമിലെ ലോംപിറ്റ് വെയ്‌ലിലെ ഒരു റെസ്റ്റോറന്റിനെതിരെയും സമാനമായ രീതിയിൽ നടപടി എടുത്തിട്ടുണ്ട്. ഇമിഗ്രേഷൻ കുറ്റങ്ങൾ ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 20,000 പൗണ്ട് വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി റസ്റ്റോറന്റിന് സിവിൽ പെനാൽറ്റി നോട്ടീസ് നൽകിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള നടപടികൾ പല ഇടങ്ങളിലും തുടരുന്നതിനാലാണ് കൂടുതൽ പരിശോധനകളിലേക്ക് പോകുന്നതെന്ന് ഇമ്മീഗ്രേഷൻ ഓഫീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved