Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിലെ ഹമാസ് അനുകൂല പ്രതിഷേധങ്ങളോട് പ്രതികരിച്ച് പ്രധാന മന്ത്രി ഋഷി സുനക്. ലണ്ടനിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും ഹമാസ് അനുഭാവികളുടെയും പ്രകടനത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ ഗുരുതരമായിട്ടാണ് കാണുന്നതെന്ന് പ്രധാന മന്ത്രി പറഞ്ഞു. ഇസ്രായേൽ-ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ യുകെ റാലിയിൽ ഏകദേശം 300,000 പാലസ്തീൻ അനുകൂല പ്രതിഷേധക്കാരാണ് വെടിനിർത്തലിന് ആഹ്വാനം ചെയ്‌തത്‌. ലണ്ടനിലെ യുദ്ധ സ്മാരകമായ സെനോറ്റാഫിലും ചൈനാ ടൗണിലും പോലീസും പ്രകടനക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാവുകയും ചെയ്തു.

രാജ്യത്തിൻെറ സമാധാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളെയും ശക്തമായി നേരിടുമെന്ന് ഋഷി സുനക് പറഞ്ഞു. 103 വർഷം പഴക്കമുള്ള യുദ്ധസ്മാരകമായ സെനോറ്റാഫ് സ്ഥിതി ചെയ്യുന്ന വൈറ്റ്ഹാളിലേക്ക് എംബാങ്ക്മെന്റിലൂടെ പതാകകൾ വഹിച്ച് നീങ്ങിയ ജനക്കൂട്ടത്തെ തടയാൻ പോലീസ് ശ്രമിച്ചപ്പോഴാണ്‌ ആദ്യ സംഘർഷം ഉടലെടുത്തത്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഉൾപ്പെടുന്ന ചില എതിർ-പ്രതിഷേധകരിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ ആക്രമണം നേരിട്ടതായി മെറ്റ് പോലീസ് പറഞ്ഞു.

ഇന്ന് ഞായറാഴ്ച ചാൾസ് രാജാവ്, വെറ്ററൻമാർ, രാജകുടുംബാംഗങ്ങൾ, രാഷ്ട്രീയക്കാർ എന്നിവർക്കൊപ്പം റിമെംബറെൻസ് ഡേ സർവീസിന് നേതൃത്വം നൽകും. ചൈനാ ടൗണിലേക്ക് നീങ്ങിയ ഒരു സംഘത്തെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ സ്ഫോടകവസ്തുക്കൾ എറിയുകയും ചെയ്തതായി മെറ്റ് പോലീസ് പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ലണ്ടൻ മേയറുടെ വ്യാജ ഓഡിയോ “ക്രിമിനൽ കുറ്റമല്ലെന്ന്” മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു. ലണ്ടൻ മേയറുടെ ശബ്ദവും പെരുമാറ്റരീതികളും ഉപയോഗിച്ച് ഡിജിറ്റലായി ജനറേറ്റുചെയ്‌ത ഓഡിയോ റിമെംബ്രൻസ് വീക്കെൻഡിലെ ചടങ്ങുകളുടെ പ്രാധാന്യം കുറച്ച് കാണിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മെറ്റ് പോലീസിന് അറിയാമെന്നും നിലവിൽ ഇതിനെ കുറിച്ചുള്ള അന്വേഷണം സജീവമായി നടന്നുവരികയാണെന്നും മേയറുടെ വക്താവ് പറഞ്ഞു.

അതേസമയം മേയറുടെ കൃത്രിമ ഓഡിയോ പ്രചരിക്കുന്നതിന് കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ ഈ ഓഡിയോ അവലോകനം ചെയ്ത് ഇത് ക്രിമിനൽ കുറ്റമല്ലെന്ന് വിലയിരുത്തുകയും ചെയ്തതായി മെറ്റ് പോലീസ് വക്താവ് പറഞ്ഞു. റിമെംബറൻസ് വീക്കെൻഡിന് താൻ യാതൊരു വിധ പ്രധാന്യവും നൽകുന്നില്ല എന്ന ഉള്ളടക്കം അടങ്ങിയ മേയറുടെ ഓഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതിന് പുറമേ പ്രാധാന്യം നൽകേണ്ടത് ശനിയാഴ്ച നടക്കുന്ന ഒരു ദശലക്ഷം ആളുകൾ പങ്കെടുക്കുന്ന പലസ്തീൻ മാർച്ചിനാണെന്നും വ്യാജ റെക്കോർഡിംഗിലെ ശബ്ദം പറയുന്നു.

ആർമിസ്റ്റിസ് ദിനത്തിൽ ലക്ഷക്കണക്കിന് പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ ലണ്ടനിൽ ഒത്തുകൂടിയിരുന്നു. നിലവിൽ പ്രചരിക്കുന്ന വ്യാജ ഓഡിയോ ക്ലിപ്പ് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. ഈ ശനിയാഴ്ച തീവ്ര വലതുപക്ഷ എതിർ-പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ മുൻനിര കമ്പനികൾ ഈ വർഷം നിക്ഷേപകർക്ക് ഏറ്റവും കൂടിയ നിരക്കിൽ ലാഭവിഹിതം നൽകിയതിന്റെ കണക്കുകൾ പുറത്തുവന്നു. ഡിവിഡന്റുകളിലും ഷെയർ ബൈ ബാക്ക് പ്രോജക്ടുകളിലുമായി 139 മില്യൺ പൗണ്ട് ആണ് നിക്ഷേപകർക്ക് ലഭിച്ചത്. ഇത് രാജ്യത്തിലെ സ്റ്റോക്ക് മാർക്കറ്റിന്റെ ചരിത്രത്തിലെ സർവകല റെക്കോർഡ് ആണ് .


സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തിയിട്ടുള്ള പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് ഉയർന്ന തോതിലുള്ള നിക്ഷേപം അനുഗ്രഹമാകും. പ്രത്യേകിച്ച് പണപെരുപ്പവും ജീവിത ചിലവിലുള്ള ക്രമാതീതമായ വർദ്ധനവും ഭീമമായ രീതിയിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉയർന്ന തോതിലുള്ള ലാഭ വിഹിതം കൂടുതൽ ആളുകളെ ഷെയർ മാർക്കറ്റിലേയ്ക്ക് ആകർഷിക്കപ്പെടാൻ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ഷെൽ , ബിപി, എച്ച്എസ്ബിസി എന്നിവയാണ് ഏറ്റവും കൂടുതൽ ലാഭവിഹിതം നിക്ഷേപകർക്ക് നൽകിയത് . 2022 – ൽ നിക്ഷേപകർക്ക് ലഭിച്ച ലാവ വിഹിതം 138 ബില്യൺ പൗണ്ട് ആയിരുന്നു. നിക്ഷേപ പ്ലാറ്റ്ഫോം ആയ എ ജെ ബെല്ലിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 100 മുൻ നിര കമ്പനികളുടെ ലാഭവിഹിതം 139 മില്യൺ ആയിട്ടുണ്ട് . വരും ആഴ്ചകളിൽ സ്റ്റോക്ക് മാർക്കറ്റ് കുതിക്കുകയാണെങ്കിൽ ലാഭവിഹിതം ഇനിയും ഉയരാനാണ് സാധ്യത.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ശൈത്യകാലത്ത് നമ്മുടെ കാറുകൾ ഇടയ്ക്കിടെ പരിശോധിച്ചില്ലെങ്കിൽ പണി കിട്ടും. കൊടും തണുപ്പിൽ നിന്ന് രക്ഷ നേടാൻ മൃഗങ്ങൾ വാഹനത്തിൻറെ അടിയിൽ കയറി പറ്റുന്നത് യുകെയിൽ സാധാരണയായി കൊണ്ടിരിക്കുകയാണ്. വാഹനത്തിൻറെ എൻജിനിൽ നിന്ന് ലഭിക്കുന്ന ചൂടാണ് ചെറു മൃഗങ്ങൾ ഉൾപ്പെടെയുള്ള ജീവികൾ എൻജിനുകളിൽ കയറിക്കൂടുന്നതിന് കാരണമാകുന്നത്. അണ്ണാൻ, മുള്ളൻ പന്നി, പൂച്ചകൾ എന്നിവ പോലുള്ള ചെറിയ ജീവികളാണ് പലപ്പോഴും ചൂടു തേടി വാഹനങ്ങളുടെ അടിയിൽ അഭയം പ്രാപിക്കുന്നത്.

ഒന്ന് സൂക്ഷിച്ചില്ലെങ്കിൽ ഇങ്ങനെ കയറി കൂടുന്ന ചെറു മൃഗങ്ങൾ വാഹനത്തിന് കാര്യമായി നാശനഷ്ടങ്ങൾ വരുത്തിയേക്കാം. ഫാൻ ബോൾട്ടുകളും ബ്ലേഡുകളും ഉൾപ്പെടെ തകരാറിലാക്കുന്നതും ഇതുമൂലം സംഭവിക്കും. പണ ചിലവിന് പുറമേ ഇത് മൃഗങ്ങളുടെ ജീവനും ഹാനികരമായി തീരും. ഇങ്ങനെ സംഭവിക്കുന്ന തകരാറുകൾക്ക് 5000 പൗണ്ട് വരെ ചിലവ് വന്നേക്കാം. കാറിന് സമീപം മോഷൻ ആക്ടിവേറ്റഡ് അലാറമും ലൈറ്റുകളും മൃഗങ്ങളെ വാഹനത്തിന് സമീപം വരുന്നതിൽ നിന്ന് അകറ്റി നിർത്തും.

ലാവെൻഡർ , റോസ്മേരി തുടങ്ങിയ ചില ഔഷധ സസ്യങ്ങളിൽ പൂച്ചകൾക്ക് അരോചകമായ ഗന്ധം അടങ്ങിയിട്ടുണ്ട് . ഇത് ചുറ്റും തളിക്കുന്നത് പൂച്ചകളെ കാറിന് അടുത്ത് വരുന്നതിൽ നിന്ന് തടയും. കാറുകൾ സാധിക്കുമെങ്കിൽ ഗ്യാരേജിൽ പാർക്ക് ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഇനി ഗ്യാരേജ് ഇല്ലാത്തവർക്ക് കാർ കവർ ഉപയോഗിക്കുന്നത് പരിഗണിക്കാം. ഭക്ഷണാവശിഷ്ടങ്ങൾ കാറിനുള്ളിൽ ഉപേക്ഷിക്കുന്നത് മൃഗങ്ങളെ ആകർഷിക്കുന്നതിന് കാരണമാകും. എന്തെങ്കിലും രീതിയിൽ ജീവികൾ വാഹനത്തിൻറെ എൻജിന്റെ ഭാഗത്ത് കയറി കൂടിയതായി സംശയം ഉണ്ടെങ്കിൽ നീണ്ട ഹോൺ മുഴക്കുന്നത് അവയ്ക്ക് രക്ഷപ്പെടാനുള്ള അവസരം നൽകും .

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച് എസിലെ ചികിത്സാ പിഴവുകൾ മൂലം ഓരോ വർഷവും ഭീമമായ തുക രോഗികൾക്ക് നഷ്ടപരിഹാരമായി നൽകേണ്ടതായി വരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. തെറ്റായി ഓവറി നീക്കം ചെയ്തത് ഉൾപ്പെടെയുള്ള ചികിത്സാ പിഴവുകൾക്ക് 800 മില്യൺ പൗണ്ട് ആണ് ഓരോ വർഷവും എൻഎച്ച്എസ് നഷ്ടപരിഹാരമായി നൽകേണ്ടതായി വരുന്നത്. പിഴവുകൾ വരുത്തുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടും ചികിത്സാ പിഴവുകൾ തുടർക്കഥയായി കൊണ്ടിരിക്കുകയാണ്.

മതിയായ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും അഭാവം ചികിത്സാ പിഴവുകൾക്ക് കാരണമാകുന്നതെന്ന് പറയുന്നത് ശരിയായ വിശദീകരണമല്ലെന്നും കൂടുതൽ കർശന നടപടികളിലേയ്ക്ക് സർക്കാർ കടക്കേണ്ടതുണ്ടെന്നുമാണ് ഇത് സംബന്ധിച്ച് വിദഗ്ധർ അഭിപ്രായപ്പെടുന്നത് . 2013 മുതലുള്ള 10 വർഷക്കാലം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതെന്ന് കരുതപ്പെടുന്ന 4328 ഗുരുതരമായ ചികിത്സാ പിഴവുകളാണ് എൻഎച്ച്എസിൽ കണ്ടെത്തിയത്. ഇതിൽ യൂട്രസ്, ഓവറി എന്നിവ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലും മറ്റും ഗുരുതരമായ പിഴവുകൾ പല ആവർത്തി സംഭവിച്ചിട്ടുണ്ട് .

ശാസ്ത്രക്രിയയ്ക്ക് ശേഷം സർജറി കൈയുറകൾ പോലുള്ളവ ഉള്ളിലിട്ട് തുന്നിക്കെട്ടിയ ഗുരുതര പിഴവുകൾ പലവട്ടം ആവർത്തിക്കപ്പെട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിലിരിക്കെ ഒരു തടവുകാരൻ രക്ഷപ്പെട്ടതും എൻഎച്ച്എസിന്റെ സുരക്ഷാ വീഴ്ചയായി രേഖപ്പെടുത്തിയിട്ടുണ്ട്. 2014 – ൽ അന്നത്തെ ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട് ഇത്തരം സംഭവങ്ങൾ കുറയ്ക്കുന്നതിന് സുരക്ഷാ രീതികൾ ഗണ്യമായി മെച്ചപ്പെടുത്താൻ ആശുപത്രികളോട് ആവശ്യപ്പെട്ടിരുന്നു. ഓരോ വർഷവും ചികിത്സാ പിഴവുകളുടെ എണ്ണം വർധിക്കുന്നത് നാം അനുഭവത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നില്ലെന്നതിന്റെ തെളിവാണെന്ന് ചാരിറ്റി ദി പേഷ്യന്റ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ റേച്ചൽ പവർ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലൈംഗികാതിക്രമത്തിന് ഇരയായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ട് അവധിയിലായിരുന്ന വിദ്യാർത്ഥിനിയോട് മാനുഷിക പരിഗണന കാട്ടിയില്ലെന്ന് യൂണിവേഴ്സിറ്റിക്ക് എതിരെ കടുത്ത ആരോപണം ഉയർന്നു. അവധിയിലായിരുന്ന സമയത്ത് ഫീസിനായി വിദ്യാർഥിനിയെ വേട്ടയാടി എന്ന കടുത്ത ആരോപണമാണ് അവർ പഠിക്കുന്ന കാർഡിഫ് സർവകലാശാലയ്ക്ക് നേരെ ഉയർന്നു വന്നിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് മതിയായ പിന്തുണ ലഭിച്ചില്ലെന്ന് ആരോപിച്ച് മറ്റ് വിദ്യാർത്ഥികളും രംഗത്ത് വന്നിട്ടുണ്ട്.

2021 മാർച്ചിൽ ബലാൽസംഗത്തിന് ഇരയായപ്പോൾ 23 കാരിയായ പെൺകുട്ടി കാർഡിഫ് സർവകലാശാലയിലെ അവസാന വർഷ വിദ്യാർത്ഥിനി ആയിരുന്നു. 9000 പൗണ്ട് ഫീസ് കുടിശിക അടയ്ക്കുന്നതിനായി സർവകലാശാലയിലെ ഫിനാൻസ് വിഭാഗത്തിൽനിന്ന് തന്നെ നിരന്തരമായ ശല്യപ്പെടുത്തലാണ് അവധിയിലായിരുന്നപ്പോൾ പോലും പെൺകുട്ടി നേരിടേണ്ടിവന്നത്. ഇതിൽ തനിക്ക് കടുത്ത നിരാശ തോന്നിയതായി ഇരയായ പെൺകുട്ടി പറഞ്ഞു. ശാരീരികവും മാനസികവുമായി പ്രശ്നങ്ങളെ തെല്ലും പരിഗണിക്കാതെ അനാവശ്യ സമർദ്ധം ചെലുത്തുകയാണ് യൂണിവേഴ്സിറ്റി അധികൃതർ ചെയ്തതെന്ന് പെൺകുട്ടി ആരോപിച്ചു.

പണം നൽകിയില്ലെങ്കിൽ കോഴ്സിൽ നിന്ന് പുറത്താക്കുമെന്ന കത്തുകൾ പലവട്ടമാണ് വിദ്യാർത്ഥിനിക്ക് ലഭിച്ചത്. 2017 മുതൽ 2021 വരെയുള്ള അധ്യയന വർഷത്തിൽ 691 ലൈംഗിക അതിക്രമങ്ങളുടെ റിപ്പോർട്ടുകളാണ് കാർഡിഫ് സർവകലാശാലയിൽ നിന്ന് ഫ്രീഡം ഓഫ് ഇൻഫർമേഷൻ റിപ്പോർട്ടിന്റെ ഭാഗമായി പുറത്തുവന്നത്. 2017 നും 2023 നും ഇടയിൽ ലൈംഗികാതിക്രമങ്ങൾക്ക് പ്രതി ചേർക്കപ്പെട്ട അഞ്ചോളം വിദ്യാർഥികളെയാണ് സർവകലാശാല പുറത്താക്കിയത്.ലൈംഗികാതിക്രമത്തിന് ഇരയായവരുടെ ആശങ്കകൾ ചർച്ചചെയ്യുമെന്ന് കാർഡിഫ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ വെൻഡി ലാർണർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നിയമവിരുദ്ധമായ സിന്തറ്റിക് മയക്കുമരുന്നുകൾ അടങ്ങിയ വേപ്പ് ഉപയോഗിച്ച 12 വയസ്സുള്ള വിദ്യാർത്ഥി കുഴഞ്ഞ് വീണതിന് പിന്നാലെ നിയമവിരുദ്ധമായ പുകവലി കുട്ടികളെ കൊല്ലാൻ വരെ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുമായി ഒരു പ്രധാന അധ്യാപകൻ രംഗത്ത്. ഓൾഡ്‌ഹാമിൽ നിന്നുള്ള ഗ്ലിൻ പോട്ട്‌സ്, കുട്ടികളിലെ പുകവലി തടയാൻ നടപടിയെടുത്തില്ലെങ്കിൽ വലിയൊരു ദുരന്തമായിരിക്കും നാം അഭിമുഖീകരിക്കുക എന്ന് പറഞ്ഞു. സൈക്കോ ആക്റ്റീവ് കന്നാബിസ് ഓയിൽ, ടെട്രാഹൈഡ്രോകണ്ണാബിനോൾ എന്നിവ ഉയർന്ന അളവിൽ അടുത്ത ദിവസങ്ങളിലായി ഇലക്ട്രോണിക് സിഗരറ്റുകളിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവരിൽ പുകവലി തടയാൻ പുതിയ നിയമങ്ങൾ ഉടൻ നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. ഓൾഡ്ഹാമിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ കാത്തലിക് കോളേജ് മേധാവി മിസ്റ്റർ പോട്ട്സ് വിദ്യാർത്ഥികളുടെ ഇടയിലുള്ള പുകവലിയുടെ വർദ്ധനവ് അധികൃതർ ഗൗരവത്തോടെ കാണണമെന്ന് അറിയിച്ചു. നിലവിൽ രാജ്യത്ത് 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സിഗരറ്റ് വിൽക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ അടുത്തിടെ നടത്തിയ ഒരു സർവേയിൽ ഇംഗ്ലണ്ടിലെ അഞ്ച് കൗമാരക്കാരിൽ ഒരാൾ ഇലക്ട്രോണിക് സിഗരറ്റുകൾ പരീക്ഷിച്ചതായി കണ്ടെത്തി.

നിയമപരമായ പരിധിക്ക് മുകളിലുള്ള നിക്കോട്ടിൻ ലെഡ്, നിക്കൽ തുടങ്ങിയവ അടങ്ങിയ നിയമവിരുദ്ധമായ ഇലക്ട്രോണിക് സിഗരറ്റുകൾ പ്രചരിക്കുന്നതിൻെറ ആശങ്കകൾക്കിടയിലാണ് യുവാക്കൾക്കിടയിൽ ഇലക്ട്രോണിക് സിഗരറ്റുകളുടെ പ്രചാരം. അടുത്തിടെ, ചില ഇലക്ട്രോണിക് സിഗരറ്റുകളിൽ ടെട്രാഹൈഡ്രോകണ്ണാബിനോൾ (THC), സുഗന്ധവ്യഞ്ജ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് വളരെ നിരാശജനകമായ വിവരങ്ങൾ പുറത്തുവന്നു. തുടർച്ചയായി പലിശ നിരക്കുകൾ വർദ്ധിച്ചതു മൂലം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള യു കെ സമ്പദ് വ്യവസ്ഥ വളരുന്നതിൽ പരാജയപ്പെട്ടെന്ന കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഉയർന്ന പലിശ നിരക്കുകൾ രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ ബാധിച്ചെന്ന് ചാൻസിലർ ജെറമി ഹണ്ട് അഭിപ്രായപ്പെട്ടു.

ഇനിയും മാസങ്ങളോളം സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ ആയിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്ന് പറയുമ്പോഴും വളർച്ചാ നിരക്ക് പൂജ്യം ആകുമെന്നാണ് കഴിഞ്ഞ ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞത് . കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സെപ്റ്റംബർ മാസം വരെ തുടർച്ചയായ 14 തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയത്.

പലിശ നിരക്ക് ഉയർത്തിയതു മൂലം പണപ്പെരുപ്പം കുറയ്ക്കാൻ ആയെന്ന നേട്ടമുണ്ടായെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പണം കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാകുന്നതിലൂടെ രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ ഉയർന്ന പലിശ നിരക്കുകൾ സാരമായി ബാധിക്കും. നിലവിൽ പലിശ നിരക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25 % ആണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കൽക്കരി ഉപയോഗം നിയന്ത്രിച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റം വയ്ക്കുവാൻ ശ്രമിക്കുന്നത്. എന്നാൽ ഇത്തരമൊരു നടപടിയുടെ പ്രായോഗികത പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അത്തരം ഒരു സാഹചര്യമാണ് ഇപ്പോൾ ഇലക്ട്രിക് കാറുകൾക്കുമുള്ളത്. തന്റെ കാർ ഉപയോഗിക്കുന്നില്ലെങ്കിൽ പോലും, കാർ മൂലം പണം ചെലവാകുന്നുണ്ടെന്നാണ് ഒരു ഉടമ പറഞ്ഞത്. ഇതേ അനുഭവമാണ് മറ്റു പലർക്കും പറയാനുമുള്ളത്. ഈ വർഷമാദ്യം ഉണ്ടായ ഒരു അപകടത്തെ തുടർന്ന് തന്റെ ജാഗ്വാർ ഇലക്ട്രിക് കാർ റിപ്പയർ ചെയ്യുവാനായി നൽകേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. അതിനു പകരമായി അദ്ദേഹത്തിന് ഉപയോഗിക്കുവാൻ ഒരു ഫോർഡ് ഫീസ്റ്റാ കാർ ലഭിച്ചു. എന്നാൽ ഇപ്പോൾ ലഭിച്ച ഫോര്‍ഡ് ഫിസ്റ്റയില്‍ ഇന്ധനം നിറയ്ക്കാന്‍ പണം മുടക്കുന്നതിനൊപ്പം തന്നെ, ഇലക്ട്രിക് കാറിന്റെ ലീസ് തുകയും നല്‍കേണ്ട സാഹചര്യത്തിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

കാർ റിപ്പയർ കഴിഞ്ഞ് എപ്പോൾ തിരികെ ലഭിക്കുമെന്നതിനെ സംബന്ധിച്ച് യാതൊരുവിധ അറിയിപ്പും നൽകാനാവില്ല എന്ന വിവരമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സാലറി സാക്രിഫൈസ് ഡീല്‍ ഉപയോചിച്ച് ടസ്‌കര്‍ എന്ന കമ്പനിയില്‍ നിന്നും ഈ ഇലക്ട്രിക് കാര്‍ ലീസിന് എടുക്കുകയായിരുന്നു ഇദ്ദേഹം. അപകടത്തെ തുടര്‍ന്ന് റിപ്പയർ ചെയ്യുവാനായി കൊണ്ടുപോയ കാര്‍ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇപ്പോള്‍ തന്നെ അഞ്ചു മാസമായി താൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


തന്റെ അവസ്ഥ വിശദീകരിച്ച അദ്ദേഹം ഗാർഡിയൻ പത്രത്തിന് മെയിൽ അയച്ചതിനെ തുടർന്നാണ് പത്രം നടത്തിയ ഇലക്ട്രിക് കാർ ഉടമകളുടെ ബുദ്ധിമുട്ടുകൾ വെളിപ്പെടുന്നത്. വളരെ ചെറിയ റിപ്പയറുകൾക്ക് നൽകുന്ന കാറുകൾ പോലും മാസങ്ങൾ കഴിഞ്ഞാണ് തിരികെ ലഭിക്കുന്നത്. ഇലക്ട്രിക് കാറിന്റെ പല പാര്‍ട്ട്സുകള്‍ക്കും ആഗോളാടിസ്ഥാനത്തില്‍ തന്നെ ക്ഷാമം അനുഭവപ്പെടുന്നതിനാലാണിത്. പാര്‍ട്ട്സുകള്‍ ലഭ്യമാകാത്തത് പല ഗ്യാരേജുകളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാര്‍ട്ട്സുകള്‍ ലഭിക്കാതെ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പല സ്വകാര്യ ഗ്യാരേജുകളും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഈ പ്രതിസന്ധി രൂക്ഷമാകുന്നതല്ലാതെ, ഇത് എപ്പോൾ പരിഹരിക്കപ്പെടും എന്നത് സംബന്ധിച്ച് യാതൊരു ധാരണയും ആർക്കും തന്നെയില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

16 ദശലക്ഷത്തിലധികം അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ ബിൽഡിംഗ് സൊസൈറ്റി ആണ് നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റി. ഇതിന്റെ പ്രവർത്തനം കേരളത്തിലെ ഒരു സഹകരണ സംഘത്തിൻറെ മാതൃകയിലാണ്. അംഗങ്ങളാണ് നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ ഉടമകൾ . കറന്റ് അക്കൗണ്ടുകൾ, സേവിംഗ്‌സ് അക്കൗണ്ടുകൾ, മോർട്ട്‌ഗേജുകൾ, ഇൻഷുറൻസ്, ലോണുകൾ എന്നിവയുൾപ്പെടെ നിരവധി സാമ്പത്തിക ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് രാജ്യ വ്യാപകമായി നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റി നൽകുന്നത്.

യുകെയിൽ ബാങ്ക് അക്കൗണ്ട് ഉള്ള ആർക്കും 200 പൗണ്ട് തികച്ചും സൗജന്യമായി ലഭിക്കുന്നതിനുള്ള പദ്ധതിയാണ് നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റി മുന്നോട്ട് വച്ചിരിക്കുന്നത്. മാർക്കറ്റിംഗ് സ്വിച്ചിങ് ഇൻസെന്റീവ് ആയിട്ടാണ് ഈ പണം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് എത്തുന്നത് . പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കും ഈ സ്വിച്ച് ഓഫർ ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കൾ മറ്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകൾ നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റിയിലേയ്ക്ക് മാറ്റേണ്ടതായി വരും.

ഉപഭോക്താക്കൾ നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ ഫ്ലക്സ് പ്ലസ്, ഫ്ലക്സ് ഡയറക്ട്, ഫ്ലക്സ് അക്കൗണ്ട് എന്ന വിഭാഗത്തിലുള്ള അക്കൗണ്ടുകളിലേയ്ക്ക് മാറുന്നതിനുള്ള സംവിധാനമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. അക്കൗണ്ട് സ്വിച്ചിങ് ആഗ്രഹിക്കുന്നവർക്ക് 7 ദിവസത്തെ സമയപരിധിയാണ് വേണ്ടിവരുന്നത്. സ്വിച്ചിംഗ് പൂർത്തിയാക്കി കഴിഞ്ഞാൽ 10 പ്രവർത്തി ദിനങ്ങൾക്ക് ഉള്ളിൽ 200 പൗണ്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ എത്തുമെന്നാണ് ബാങ്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Copyright © . All rights reserved